121

Powered By Blogger

Monday 6 April 2020

പച്ചക്കറി പഴം വില്പന 60ശതമാനംകുറഞ്ഞു: മൊത്തവ്യാപാരികള്‍ കച്ചവടംനിര്‍ത്തി

ന്യൂഡൽഹി: രാജ്യം പൂർണമായി അടച്ചിട്ടതോടെ പച്ചക്കറികളുടെയും പഴങ്ങളുടെയും ആവശ്യകത 60 ശതമാനം കുറഞ്ഞു. ഇതേതുടർന്ന് വിപണിയിൽനിന്ന് മൊത്തവിതരണക്കാർ പിൻവാങ്ങിയതായി കച്ചവടക്കാർ പറയുന്നു. ഹോട്ടലുകൾ, ധാബകൾ, റസ്റ്ററന്റുകൾ എന്നിവ അടഞ്ഞതോടെയാണ് വില്പനയിൽകാര്യമായ കുറവുണ്ടായത്. രാജ്യമൊട്ടാകെ 21 ദിവസത്തെ അടച്ചിടൽ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ ചരക്കുനീക്കംമാത്രമാണ് നടക്കുന്നത്. പലസംസ്ഥാനങ്ങളും അന്യസംസ്ഥാന വാഹനങ്ങൾ കടത്തിവിടാതായതോടെ മൊത്തകച്ചവടക്കാരെ കാര്യമായി ബാധിച്ചു. രാജ്യത്തെ ഏറ്റവുംവലിയ ഉള്ളിമൊത്തവിപണിയായ നാസിക്കിലെ ലസൽഗോവിലെ മാർക്കറ്റ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. ആവശ്യകതകുറഞ്ഞതോടെ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.

from money rss https://bit.ly/2xW7XAO
via IFTTT

കുതിപ്പ്; സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത് 1224 പോയന്റ് നേട്ടത്തോടെ

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ. സെൻസെക്സ് 1224 പോയന്റ് കുതിച്ച് 28815 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 338 പോയന്റ് നേട്ടത്തിൽ 8400 കടന്നു. ബിഎസ്ഇയിലെ 766 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 93 ഓഹരികൾ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളായ നിക്കി, ഹാങ്സെങ്, ഷാങ്ഹായ്, കോസ്പി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകൾവന്നതാണ് സൂചികകൾക്ക് തുണയായത്. മഹാവീർ ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച രാജ്യത്തെ ഓഹരി വിപണികൾക്ക് അവധിയായിരുന്നു.

from money rss https://bit.ly/34e7u9q
via IFTTT

എറിക് യുവാന്‍ 'പുലി'യായി:സമ്പത്ത് കുതിച്ചുയർന്നു

കൊച്ചി: കൊറോണ പടർന്നുപിടിച്ചതോടെ ലോകമാകെ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ ഇടിവുണ്ടായിരിക്കുകയാണ്. എന്നാൽ, യു.എസ്. ആസ്ഥാനമായ 'സൂം' എന്ന സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ എറിക് യുവാന്റെ ആസ്തിമൂല്യത്തിൽ രണ്ടുമാസം കൊണ്ട് 77 ശതമാനം കുതിപ്പുണ്ടായി. 350 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം ഉയർന്നതെന്ന് 'ഹുറുൺ റിപ്പോർട്ടി'ന്റെ പഠനം വ്യക്തമാക്കുന്നു. വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്വേർ ഒരുക്കുന്ന കമ്പനിയാണ് സൂം. ഇന്ത്യ ഉൾപ്പെടെ പലരാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, കമ്പനികൾ മിക്കതും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള 'വർക്ക് ഫ്രം ഹോം' സൗകര്യമൊരുക്കി. ഇതോടെ, വീഡിയോ കോൺഫറൻസിങ് കൂടി. ഇതാണ് സൂമിന് നേട്ടമായത്. ജോലി ആവശ്യങ്ങൾക്ക് വീട്ടിലിരിക്കുന്നവർ സമയം ചെലവഴിക്കാൻ സൗഹൃദ സംഭാഷണങ്ങളും 'സൂം' വഴിയാക്കിയിട്ടുണ്ട്. 'സിസ്കോ'യിലെ ജോലി ഉപേക്ഷിച്ച് 2011-ലാണ് എറിക് സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. 49-കാരനാണ് അദ്ദേഹം.

from money rss https://bit.ly/2JJuEv1
via IFTTT

ആരോഗ്യ പ്രവർത്തകർക്ക് ഇളവുമായി ജിയോജിത്

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21 വർഷത്തെ വാർഷിക മെയ്ന്റനൻസ് ചാർജും (എ.എം.സി.) ബ്രോക്കറേജ് ചാർജും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു. കോവിഡ്-19 പകരാതിരിക്കാൻ നിതാന്ത ജാഗ്രതയോടെ ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ജിയോജിതിന്റെ ഈ വാഗ്ദാനം. ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഒരു ഡിക്ലറേഷനും ഒപ്പം ഫോട്ടോ പതിച്ച പ്രൊഫഷണൽ ഐ.ഡി. പ്രൂഫും profilechange@geojit.com എന്ന മെയിലിൽ അയയ്ക്കണം. 'ആരോഗ്യ മേഖലയിലെ ഹീറോകൾക്കുള്ള ആദരം' എന്ന സബ്ജക്ടിലാണ് മെയിൽ അയയ്ക്കേണ്ടത്.

from money rss https://bit.ly/39I0lPO
via IFTTT

രണ്ടുമാസംകൊണ്ട് മുകേഷ് അംബാനിയുടെ ആസ്തിയില്‍ കുറവുണ്ടായത് 2282 കോടി രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത് 28 ശതമാനം. അതായത് മാർച്ച് 31ലെ കണക്കുപ്രകാരം മൊത്തം ആസ്തി 2281 കോടി രൂപ(300 മില്യൺ യുഎസ് ഡോളർ) കുറഞ്ഞ് 48 ബില്യൺ യുഎസ് ഡോളറായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സ്വത്തിൽ ഇത്രയും ഇടിവുണ്ടാകാനുണ്ടായകാരണം ഓഹരി വില കുത്തനെ ഇടിഞ്ഞതാണ്. ഹുറൂൺ ഗ്ലോബൽ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിങിൽ എട്ടാം സഥാനത്തുനിന്ന് പിതനേഴാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. ആസ്തിയിൽ വൻകുറവുവന്ന മറ്റൊരു ഇന്ത്യൻ വ്യവസായിയാണ് ഗൗതം അദാനി. ആറ് ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽനിന്ന് നഷ്ടമായത്. ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളംവരും. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യൺ യുഎസ് ഡോളർ(26%) നഷ്ടമുണ്ടായി. ബാങ്കർ ഉദയ് കൊട്ടകിനാകട്ടെ 4 ബില്യൺ യുഎസ് ഡോള(28ശതമാനം)റും കുറവുണ്ടായി. കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി വിപണി രണ്ടുമാസംകൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.

from money rss https://bit.ly/2xa1IcP
via IFTTT

അടച്ചിടല്‍: റീച്ചാര്‍ജിനത്തില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം 15 കോടി

കോവിഡ് ബാധമൂലമുള്ള അടച്ചിടലിനെതുടർന്ന് രാജ്യത്തെ മൊബൈൽ റീച്ചാർജിൽ 35ശതമാനം കുറവുണ്ടായതായി വിലയിരുത്തൽ. അടച്ചിടൽ തുടങ്ങി 11 ദിവസമായപ്പോഴാണ് റീച്ചാർജുകളിൽ ഇത്രയും ഇടിവുണ്ടായത്. അതിഥി തൊഴിലാളികൾക്ക് തൊഴിലില്ലാതായതാണ് കാര്യമായ വരുമാനനഷ്ടത്തിനിടയാക്കിയതെന്ന് വിപണിയിൽനിന്നുള്ളവർ പറയുന്നു. 37 കോടി ഫീച്ചർ ഫോൺ ഉപഭോക്താക്കളിൽ 50ശതമാനംപേരെയും അടച്ചിടൽ ബാധിച്ചതായാണ് കണക്ക്. ഇതിൽതന്നെ 9 കോടിപേരും റിലയൻസ് ജിയോ ഉപയോഗിക്കുന്നവരാണ്. 115 കോടിവരുന്ന മൊബൈൽ വരിക്കാരിൽ 90 ശതമാനംപേരും പ്രീ പെയ്ഡ് ഉപഭോക്താക്കളാണ്. സേവനം തുടർന്നും ലഭിക്കാൻ നിശ്ചിത കാലായളവ് കഴിയുമ്പോൾ റീച്ചാർജ് ചെയ്യുന്നവരാണിവർ. ഏപ്രിൽ 14വരെ അടച്ചിടലായതിനാൽ റീച്ചാർജ് ചെയ്യാൻ കഴിയാത്തവരാണ് കുടിയേറ്റ തൊഴിലാളികളേറെയും. ഈ സാഹചര്യം പരിഗണിച്ച് എയർടെൽ, വൊഡാഫോൺ ഐഡിയ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ കാലാവധി ഏപ്രിൽ 17വരെ നീട്ടിനൽകിയിട്ടുണ്ട്. ഡിജിറ്റൽ റീച്ചാർജുകളാണ് ഇപ്പോൾപേരിനെങ്കിലും നടക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാൽ ആവഴിയുള്ള റീച്ചാർജ് ചെയ്യൽ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. 50 ശതമാനത്തോളംവരുന്ന ഫീച്ചർഫോൺ ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം പ്രധാന മൂന്ന് ടെലികോം കമ്പനികൾക്കുംകൂടി 15 കോടിരൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2RuL8LR
via IFTTT