121

Powered By Blogger

Monday 3 January 2022

5ജി: വിശ്വസനീയമായ വിദേശ കമ്പനികളില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ ജിയോയ്ക്ക് അനുമതി

എറിക്സൺ, നോക്കിയ, സിസ്കോ, ഡെൽ തുടങ്ങിയ കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ റിലയൻസ് ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് അനുമതി നൽകി. ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും എറിക്സൺ ഉൾപ്പടെയുള്ള കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കഴിയും. ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നാണ് ഉപകരണങ്ങൾ വാങ്ങുക. വിശ്വസ്തതയുള്ള കമ്പനികളിൽനിന്ന് വാങ്ങാമെന്നാണ് നിർദേശം. ഇതിന്റെ ആദ്യഘട്ടമായി ഉത്പന്ന നിർമാതാക്കളെ വിശ്വസനീയമായ കമ്പനികളായി അംഗീകരിക്കണം. അവരുടെ ഉത്പന്നവും ഇതേ വിഭാഗത്തിലെ സർട്ടിഫിക്കേഷൻ സ്വന്തമാക്കിയിരിക്കണമെന്നുമുണ്ട്. അതേസമയം, റിലയൻസ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത്. സാംസങിന്റെ ഉപകരണങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്. 4ജിക്കായി സാംസങിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി പരീക്ഷണം നടത്തുന്നതിനും ഇതേ കമ്പനിയുടെ ഉപകരണങ്ങളാണ് ജിയോ താൽക്കാലികമായി പ്രയോജനപ്പെടുത്തിയത്. അതോടൊപ്പംതന്നെ 5ജിക്കായി സ്വന്തം സാങ്കേതിക വിദ്യ ജിയോ വികസിപ്പിക്കുകയുംചെയ്തിട്ടുണ്ട്. അതിനിടെ, ഉപകരണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവൈ ടെക്നോളജീസിനോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ കമ്പനികളുടെ ഉപകരണങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിൽ കമ്പനികൾ ഒരുചുവടുകൂടി മുന്നോട്ടുവെച്ചുവെന്നുപറയാം. Jio gets approval to buy 5G gear from trusted vendors.

from money rss https://bit.ly/32Wmg88
via IFTTT

രണ്ടാംദിവസവും നേട്ടം: നിഫ്റ്റി 17,700നരികെ|Market Opening

മുംബൈ: പുതുവർഷത്തിൽ രണ്ടാംദിവസവും സൂചികകളിൽ നേട്ടം. നിഫ്റ്റി 17,600ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെനേട്ടം നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. സെൻസെക്സ് 167 പോയന്റ് നേട്ടത്തിൽ 59,350ലും നിഫ്റ്റി 48 പോയന്റ് ഉയർന്ന് 17,673ലുമാണ് വ്യാപാരം ആരംഭിച്ചത്. എൻടിപിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4ശതമാനവും 0.6ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qLXsrJ
via IFTTT

വിപണിയില്‍ ന്യൂ ഈയര്‍: സെന്‍സെക്‌സ് 929 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 17,600ന് മുകളില്‍| Closing

മുംബൈ: പുതുവർഷത്തിലെ വ്യാപാര ദിനത്തിൽമികച്ച മുന്നേറ്റത്തോടെ വിപണി. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു. 929 പോയന്റാണ് സെൻസെക്സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയന്റ് ഉയർന്ന് 17,647.44ലുമെത്തി. ജിഎസ്ടി വരുമാനം, നിർമാണമേഖലയിലെ പിഎംഐ എന്നിവയാണ് വിപണിക്ക് കരുത്തായത്. തുടർച്ചയായ ആറാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കുമുകളി(1.29 ലക്ഷം കോടി രൂപയാണ് ഡിസംബറിലെ വരുമാനം)ലെത്തി. നിർമാണ മേഖലയിലെ പിഎംഐ 50നുമുകളിലുമാണ്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽവർധനവുണ്ടെങ്കിലും അടച്ചിടൽ ഉൾപ്പടെയുള്ള നടപടികളുണ്ടാകില്ലെന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ചിപ്പ് ക്ഷാമത്തിന് അറുതിവരുന്നതോടെ നാലാം പാദത്തിൽ വില്പന കൂടുമെന്ന പ്രതീക്ഷയിൽ ഓട്ടോ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. നിഫ്റ്റി ഓട്ടോ സൂചിക 1.5ശതമാനം ഉയർന്നു. ഐഷർ മോട്ടോഴ്സാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില അഞ്ചുശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ 1-3ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 2.3ശതമാനം ഉയർന്നു. ഐടി, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. Sensex above 59K, up 929 pts; Nifty atop 17,600.

from money rss https://bit.ly/3FSXlkp
via IFTTT

കുട്ടികളിൽ എങ്ങനെ സമ്പാദ്യശീലം വളർത്താം?

പബ്ജി കളിക്കാൻ അമ്മയറിയാതെ അക്കൗണ്ടിൽനിന്ന് മകൻ ഒരുലക്ഷത്തിലേറെ രൂപ പിൻവലിച്ചത് ഈയിടെ വാർത്തയായിരുന്നു. അക്കൗണ്ടിൽനിന്ന് തുടർച്ചയായി പണംനഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സൈബർ പോലീസിൽ നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യംവെളിച്ചത്തുവന്നത്. രാജ്യത്ത് ഏറ്റവുംകൂടുതൽ കടബാധ്യതയുള്ളത് മലയാളികൾക്കാണെന്ന നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ സർവെ റിപ്പോർട്ടും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. വളർന്നുവരുന്ന പ്രായത്തിൽതന്നെ പണത്തിന്റെമൂല്യത്തെക്കുറിച്ചും ചെലവുചെയ്യലിനെക്കുറിച്ചും അവബോധം നൽകേണ്ടതിന്റെ ആവശ്യകതയാണ് ഇക്കാര്യങ്ങൾ മുന്നോട്ടുവെക്കുന്നത്. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള അറിവുകൾ കൈമാറേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. എപ്പോൾ തുടങ്ങാം സാമ്പത്തികകാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ നിശ്ചിതപ്രായമൊന്നും നിർദേശിക്കാൻ കഴിയില്ല. വീട്ടിലെ സാമ്പത്തികകാര്യങ്ങളിൽ അല്പാൽപമായി ഇടപെടുത്തി അതിന് തുടക്കമിടാം. ഷോപ്പിങിന് പോകുമ്പോൾ ഇടക്കൊക്കെ അവരെയുംകൂട്ടാം. സമ്പാദ്യവുമായി ബന്ധപ്പെട്ട സ്റ്റോറി ബുക്കുകൾ വായിക്കാൻ കൊടുക്കാം. അധ്വാനത്തിന്റെഫലം വീട്ടിലെ ചെറിയ ജോലികൾ ഏൽപ്പിക്കുകയും അതിന് പ്രതിഫലമായി പണംനൽകുകയുംചെയ്യാം. പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ ഒതുക്കിവെക്കൽ, കാറ് കഴുകൽ തുടങ്ങിയവ അവരെ ഏൽപിക്കാം. പണത്തിന്റെ മൂല്യം മനസിലാക്കാൻ അധ്വാനം ഉപകരിക്കും. ലഭിക്കുന്ന പണം കാശുകുടുക്കയിൽ സൂക്ഷിക്കാൻ ശീലിപ്പിക്കണം. രണ്ടോ മൂന്നോ മാസംകഴിയുമ്പോൾ കുടുക്കയിൽനിന്ന് പണമെടുത്ത്, പലപ്പോഴായി അതിൽ നിക്ഷേപിച്ച തുകയിലെ വളർച്ച അവരെ ബോധ്യപ്പെടുത്താം. പോക്കറ്റ് മണിയായ നൽകുന്ന പണത്തിലെ ഒരുഭാഗവും ഇത്തരത്തിൽ നിക്ഷേപിക്കാൻ പരിശീലിപ്പിക്കാം. കുറച്ചുകൂടി വലുതാകുമ്പോൾ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. അവരുടെ ആവശ്യങ്ങൾക്കായി ചെറിയതോതിൽ ചെലവഴിക്കുകയുംചെയ്യാം. 18 വയസ്സ് പിന്നിടുംമുമ്പ് സമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് അത്യാവശ്യധാരണ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ടാകണം. പ്ലസ് ടു കഴിഞ്ഞ് ബിരുദത്തിന് ചേരുമ്പോഴേക്കും നിക്ഷേപലോകത്തേക്ക് അവരെ നയിക്കാനാകാണം. മിതത്വം പാലിച്ച് ഭാവിയിലെ ആവശ്യങ്ങൾക്കായി സമ്പത്ത് സമാഹരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക. സാമ്പത്തിക ലക്ഷ്യങ്ങൾ ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിക്കാൻ അവരെ സഹായിക്കാം. ചെലവാക്കാൻ മാത്രമുള്ളതല്ല സമ്പാദിക്കാനുമുള്ളതാണ് പണമെന്നും ബാധ്യപ്പെടുത്താം. കടംവാങ്ങിയോ ബാങ്ക് വായ്പയെടുത്തോ അല്ല സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റേണ്ടതെന്ന് പറഞ്ഞുകൊടുക്കാം. കളിപ്പാട്ടം, കോമിക് പുസ്തകം എന്നിവ വാങ്ങുന്നതായിരിക്കണം തുടക്കത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ. കുറച്ചുകൂടി വലുതായാൽ രക്ഷിതാവിന്റെ നിയന്ത്രണത്തോടെ ഡെബിറ്റ് കാർഡ് നൽകാം. എല്ലാറ്റിനുമുപരി കുട്ടികൾ സമ്പാദ്യശീലമുള്ളവരും ചെലവുചെയ്യലിൽ മിതത്വം സൂക്ഷിക്കുന്നവരുമാകണമൈന്ന് ആഗ്രഹിക്കന്നുണ്ടെങ്കിൽ അതിന് ഏറ്റവും മികച്ചമാർഗം അവർക്ക് മാതൃകയാകുകയെന്നതാണ്. ബുദ്ധിപൂർവം ചെലവഴിക്കുന്നതും വരുമാനത്തിൽനിന്ന് ഒരുഭാഗം നിക്ഷേപിക്കുന്നതും അവർ കാണട്ടെ. പഠിപ്പിക്കുന്നതിനേക്കാൾ ചെയ്ത് കാണിക്കുന്നതാണ് എളുപ്പത്തിൽ കുട്ടികളുടെ മനസിൽ പതിയുക. കുട്ടികൾ ബുദ്ധിമുട്ടില്ലാതെതന്നെ ആ പാത പിന്തുരുകയുംചെയ്യും. ആവശ്യഘട്ടങ്ങളിൽ വിദഗ്ധോപദേശം നൽകിയാൽ മതിയാകും. 2021 ഒക്ടോബർ ഒന്നാംലക്കംഗൃഹലക്ഷ്മിയിൽ മണി ടൂ കോളത്തിൽ പ്രസിദ്ധീകരിച്ചത് antonycdavis@gmail.com

from money rss https://bit.ly/3eMjZPq
via IFTTT

നികുതിവെട്ടിപ്പ്: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍എക്‌സില്‍നിന്ന് 49.2 കോടി ഈടാക്കി

മുംബൈ: വൻതോതിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് ജിഎസ്ടി വകുപ്പ് ക്രിപ്റ്റോകറൻസി സേവനദാതാക്കളായ വാസിർഎക്സിൽനിന്ന് പിഴയും പലിശയും ഉൾപ്പടെ 49.20 കോടി ഈടാക്കി. രാജ്യത്തെ ഏറ്റവുംവലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ വാസിർഎക്സ് 40.5കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. രൂപയിലും സ്വന്തം ക്രിപ്റ്റോകറൻസിയായ വിആർഎക്സിലുമാണ് വാസിർഎക്സ് സേവനത്തിന് നിരക്ക് ഈടാക്കിയിരുന്നത്. വാങ്ങുന്നവരിൽനിന്നും വിൽക്കുന്നവരിൽനിന്നുംരൂപയിലാണെങ്കിൽ 0.2ശതമാനവും വിആർഎക്സിലാണെങ്കിൽ 0.1ശതമാനവുമായിരുന്നുകമ്മീഷൻ. ട്രേഡിങ് കമ്മീഷൻ, ഡെപ്പോസിറ്റ് ഫീസ്, പിൻവലിക്കൽ ഫീസ് എന്നിവയ്ക്ക് സേവനനിരക്ക് ഈടാക്കിയിരുന്നുവെങ്കിലും രൂപയിൽ ഈടാക്കിയിരുന്ന ഇടപാടിനുള്ള കമ്മീഷനുമാത്രമാണ് ജിഎസ്ടി അടച്ചിരുന്നത്. വിആർഎക്സിൽ നടത്തിയ ഇടപാടുകൾക്ക് ജിഎസ്ടി നൽകിയിരുന്നില്ല. ഇടപാട് ഫീസിന് 18ശതമാനം ജിഎസ്ടി പ്രകാരം 40.5കോടി രൂപയാണ് നൽകേണ്ടയിരുന്നത്. ഡിസംബർ 30വരെയുള്ള പലിശയും പിഴയുമൾപ്പടെ 49.2 കോടി രൂപയാണ് ഈടാക്കിയതെന്ന് നികുതി വകുപ്പ് അറിയിച്ചു. നികുതിവെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം, നികുതിവെട്ടിപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യവസ്ഥകളിലെ വ്യാഖ്യാനത്തിലുള്ള അവക്തതമൂലമാണ് നികുതി കണക്കാക്കുന്നതിൽ വ്യത്യാസംവന്നതെന്നും വാസിർഎക്സ് പ്രതിനിധി അറിയിച്ചു. ഇ-കൊമേഴ്സ്, ഓൺലൈൻ ഗെയിം, എൻഎഫ്ടി തുടങ്ങിയ മേഖലകളിലെ നികുതി വെട്ടിപ്പും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയിലെ ജിഎസ്ടി അന്വേഷണസംഘം.

from money rss https://bit.ly/3znSgOO
via IFTTT