121

Powered By Blogger

Saturday 21 February 2015

പൊടിക്കാറ്റ് തുടരുന്നു; കല്‍ബ കോര്‍ണിഷില്‍ വെള്ളം കയറി








പൊടിക്കാറ്റ് തുടരുന്നു; കല്‍ബ കോര്‍ണിഷില്‍ വെള്ളം കയറി


Posted on: 22 Feb 2015


* കോര്‍ണിഷ് റോഡ് മണിക്കൂറുകളോളം അടച്ചിട്ടു

* താപനില താഴ്ന്നു

* ഞായറാഴ്ച രാവിലെ മഴയ്ക്ക് സാധ്യത

ദുബായ്:


ശനിയാഴ്ചയും രാജ്യമെങ്ങും പൊടിക്കാറ്റ് തുടര്‍ന്നു. കടല്‍ത്തിര ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ കല്‍ബ കോര്‍ണിഷില്‍ വെള്ളംകയറി. കോര്‍ണിഷ് റോഡ് മണിക്കൂറുകളോളം അടച്ചിടുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. അന്തരീക്ഷോഷ്മാവ് ഗണ്യമായി താഴ്ന്നതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച അനുഭവപ്പെട്ടതിനേക്കാളും ശക്തമായ കാറ്റാണ് ശനിയാഴ്ച വീശിയടിച്ചത്. അവധിദിനമാണെങ്കിലും പുറത്തിറങ്ങാനാകാത്ത അവസ്ഥയായിരുന്നു. റോഡുകളും പാര്‍ക്കുകളുമടക്കം തുറസ്സായ ഇടങ്ങള്‍ പൊതുവേ ഒഴിഞ്ഞുകിടന്നു. വൈകിട്ടോടെയാണ് കാറ്റിന് അല്‍പമെങ്കിലും ശമനമുണ്ടായതും ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങിയതും. പലയിടങ്ങളിലും കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണു. 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയിരുന്നത്. അന്തരീക്ഷമാകെ പൊടിമൂടിയതിനാല്‍ ദൂരക്കാഴ്ച നന്നേ കുറഞ്ഞു. റാസല്‍ഖൈമ വിമാനത്താവള പരിസരത്ത് ദൃശ്യപരിധി 200 മീറ്ററിലും താഴെയായിരുന്നു. ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇത് 500 മീറ്ററില്‍ താഴെയെത്തി.

റാസല്‍ഖൈമയിലെ മലയോര പ്രദേശങ്ങളായ അള്‍ജീര്‍, ഷാം, ഘോര്‍ കോര്‍, ബുറൈറാത്ത് എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റാസല്‍ഖൈമയിലെ പ്രധാന വീഥികളില്‍ ഗതാഗതം ദുസ്സഹമായി. കോര്‍ണിഷ് ഭാഗങ്ങളിലും ജബലുല്‍ ജെയ്‌സ് മലനിരകളിലേക്കുള്ള റോഡുകളും പൊടിപടലങ്ങളാല്‍ മൂടിയ അവസ്ഥയിലായിരുന്നു. റാസല്‍ഖൈമ എയര്‍പോര്‍ട്ട് റോഡ്, അല്‍ഗെയ്ല്‍ വ്യവസായമേഖല എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതായി നിര്‍മാണ തൊഴിലാളികള്‍ പറഞ്ഞു. ഫുജൈറ റോഡില്‍ ദിബ്ബ കോര്‍ണിഷിലും കാറ്റടിച്ച് തിരമാലകള്‍ റോഡിലെത്തിയത് ഗതാഗതതടസ്സം സൃഷ്ടിച്ചു.

കല്‍ബ കോര്‍ണിഷില്‍ രാവിലെ പത്ത് മണിമുതല്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. 20 മിനിറ്റിനകം കോര്‍ണിഷ് പാര്‍ക്കും കവിഞ്ഞ് വെള്ളം റോഡിലേക്കിറങ്ങി. തുടര്‍ന്ന് അടിയന്തരമായി കല്‍ബ, സുഹൈല റോഡ് അടയ്ക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു. ഊടുവഴികളിലൂടെയാണ് പിന്നീട് വാഹനങ്ങള്‍ ഫുജൈറ ഭാഗത്തേക്ക് പോയത്. കോര്‍ണിഷ് പാര്‍ക്ക് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നുവെന്ന് വര്‍ഷങ്ങളായി കല്‍ബയില്‍ താമസിക്കുന്ന സവാദ് യൂസുഫ് പറഞ്ഞു.

എല്ലാ നാലുവര്‍ഷം കൂടുമ്പോഴും ഇങ്ങനെ കാണുന്നതായും തന്റെ അനുഭവപരിചയംവെച്ച് സവാദ് ചൂണ്ടിക്കാട്ടുന്നു. ഗോനു ചുഴലിക്കാറ്റ് ഉണ്ടായ വര്‍ഷം കല്‍ബ കോര്‍ണിഷില്‍ ഇത്തരത്തില്‍ വെള്ളം കയറിയിരുന്നു. പിന്നീട് ഇത് രണ്ടാംതവണയാണ് കടല്‍ ഇത്തരത്തില്‍ പ്രക്ഷുബ്ധമാകുന്നതും ബീച്ചും പരിസരവും പൂര്‍ണമായും വെള്ളത്തിനടിയിലാകുന്നതും.

കല്‍ബയില്‍ ഏഴ് അടി ഉയരത്തില്‍ തിരകള്‍ ഉയര്‍ന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതിനിധി അറിയിച്ചു. വളരെ താഴ്ന്നുകിടക്കുന്ന പ്രദേശമാണ് കല്‍ബ. അന്തരീക്ഷം അനുകൂലമാകുന്നതുവരെ കല്‍ബ, ദിബ്ബ ബീച്ചുകളില്‍ പോകരുത്. മറ്റുബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച നന്നേ കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവരും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപനില 10 ഡിഗ്രിവരെ താഴ്ന്നിട്ടുണ്ട്. വ്യാഴാഴ്ച 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്ന താപനില ശനിയാഴ്ചയോടെ 26 ഡിഗ്രിയായി താഴ്ന്നു. ഞായറാഴ്ച രാവിലെ പലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം നിരീക്ഷിക്കുന്നു.










from kerala news edited

via IFTTT

അരങ്ങൊരുങ്ങി; നാടകമത്സരം ഇന്ന്‌








അരങ്ങൊരുങ്ങി; നാടകമത്സരം ഇന്ന്‌


Posted on: 22 Feb 2015


ചെന്നൈ: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പ്രവാസി അമച്വര്‍ ദക്ഷിണമേഖല നാടകമത്സരം ഞായറാഴ്ച നടക്കും.

ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങ് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവ് പ്രസന്ന രാമസ്വാമി ഉദ്ഘാടനംചെയ്യും. കെ.എസ്.എന്‍.എ. പ്രവാസിഫോറം ചെയര്‍മാന്‍ എം.എ. സലിം അധ്യക്ഷതവഹിക്കും.

അഞ്ച് നാടകങ്ങളാണ് മത്സരത്തിനുള്ളത്. നവമാധ്യമങ്ങളുടെ ഗുണദോഷവശങ്ങളെ മൂന്നുകഥകളിലൂടെ അവതരിപ്പിക്കുന്ന നാടകമാണ് 'നവമാധ്യമയുഗം'. മദ്യവും മയക്കുമരുന്നുമാണ് സുഖമെന്ന് കരുതുന്ന ആധുനികലോകത്തിന്റെ അവസ്ഥാഭേദങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'നേരിനുമുണ്ട് ഇനിയും ചിലതുപറയാന്‍' യുദ്ധഭീതിയില്ലാത്ത ഭാവിലോകം സ്വപ്‌നംകാണുന്ന സൈക്കോളജി പ്രൊഫസറുടെയും യുദ്ധരംഗത്തുനിന്ന് ഒളിച്ചോടിവന്ന പട്ടാളക്കാരന്റെയും മാനസികവ്യാപാരങ്ങളാണ് 'മരിക്കാന്‍ എനിക്ക് മനസ്സില്ല' എന്ന നാടകം പങ്കുവെക്കുന്നത്. തീവ്രവാദിയായ മകന്‍ വെടിയേറ്റുമരിച്ചപ്പോള്‍ മകനേക്കാള്‍ വലുത് നാടാണെന്ന് പ്രഖ്യാപിച്ച ഗാന്ധിയന്റെ ഭാര്യയുടെ ജീവിതമാണ് 'കജ്ജുമ്മ'യിലൂടെ സംവിധായകന്‍ പറയുന്നത്. വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇടത്തരക്കാരന്‍ നടത്തുന്ന പ്രയത്‌നവും പലിശക്കാരുടെ ചെന്നായമുഖവുമാണ് 'കടപ്പുര' യെന്ന നാടകം ചര്‍ച്ച ചെയ്യുന്നത്.











from kerala news edited

via IFTTT

കുടുംബപ്രാര്‍ഥന








കുടുംബപ്രാര്‍ഥന


Posted on: 22 Feb 2015



ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി. കിങ്‌സ് വെ ക്യാമ്പ് ശാഖയുടെ പ്രതിമാസ കുടുംബപ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് നാലരയ്ക്ക് സന്ത് നഗര്‍ പെപ്‌സി റോഡിലെ ഹരിത് വിഹാര്‍ സി വണ്‍ 20ല്‍ നടക്കും.




രാമായണോത്സവത്തില്‍ സീതാസ്വയംവരവുമായി മലയാളി




ന്യൂഡല്‍ഹി:
ഇതിഹാസകൃതിയായ രാമായണത്തിന്റെ കഥകളിലൂടെ നഗരം ദൃശ്യസഞ്ചാരം നടത്തുമ്പോള്‍ സീതാസ്വയംവരത്തിന്റെ കഥകളിദൃശ്യമൊരുക്കി മലയാളി കലാസംഘം. മണ്ഡി ഹൗസിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ 27-ന് നടക്കുന്ന രാമായണ മഹോത്സവത്തില്‍ കലാമണ്ഡലം രാമന്‍കുട്ടിയും സംഘവുമാണ് സീതാസ്വയംവരം കാണികള്‍ക്ക് മുന്നില്‍ സാക്ഷാത്കരിക്കുക. ശ്രീരാമന്‍ ത്രൈയംബകം വില്ലൊടിച്ച് സീതയെ വരിച്ചതും വിവാഹശേഷം പരശുരാമനുമായുള്ള ഏറ്റുമുട്ടലുമൊക്കെ തലസ്ഥാനത്തെ കാഴ്ചയാവും. തായ്‌ലന്‍ഡ് കലാസംഘവുമായി സഹകരിച്ചുള്ളതാണ് രാമന്‍കുട്ടിയുടെ രംഗാവിഷ്‌കാരം. 23-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് രാമായണോത്സവം. എട്ടുരാജ്യങ്ങള്‍ പങ്കെടുക്കുന്നതാണ് രാമായണമേള. എസ്.പി.ജി.യില്‍ സേവനമനുഷ്ഠിക്കുന്ന കലാമണ്ഡലം രാമന്‍കുട്ടി ഏറെക്കാലമായി തലസ്ഥാനത്തെ കഥകളിയരങ്ങിലെ സാന്നിധ്യമാണ്. ഭാര്യയും മക്കളുമൊക്കെ കലാപ്രതിഭകളാണ്. 27-ന് വൈകീട്ട് ആറരയ്ക്കാണ് സീതാസ്വയംവരം. രാമായണോത്സവത്തില്‍ പങ്കെടുക്കാനായത് അഭിമാനകരമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു.




യമുനാപ്രക്ഷോഭം ഇന്ന് ജന്തര്‍മന്ദറില്‍




ന്യൂഡല്‍ഹി:
യമുനാമുക്തീകരണ്‍ അഭിയാന്റെ നേതൃത്വത്തില്‍ യമുനാ ശുചീകരണം ആവശ്യപ്പെട്ട് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പാര്‍ലമെന്റിനു സമീപം ജന്തര്‍മന്ദറില്‍ ധര്‍ണ നടക്കും. അടുത്ത മാസം 15-ന് കോശികലാനില്‍നിന്ന് പുറപ്പെടുന്ന പദയാത്രയ്ക്ക് മുന്നോടിയായാണ് ധര്‍ണ. സമരക്കാര്‍ വിവിധ കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തും.












from kerala news edited

via IFTTT

കഞ്ചാവുമായി അറസ്‌റ്റിലായി











Story Dated: Saturday, February 21, 2015 01:56


തിരുവനന്തപുരം: രാജാജി ഹൗസിംഗ്‌ കോളനിയില്‍ അജയനെ 100 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം എക്‌സൈസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ ആന്‍ഡ്‌ ആന്റിനര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജി.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി. സജീവന്‍ , സി.പി.ഒ. മാരായ സി. വിജയകുമാരന്‍ നായര്‍, എ.എസ്‌. ഷാജഹാന്‍ മണിവര്‍ണന്‍, സി.ഇ.ഒമാരായ അനില്‍കുമാര്‍, പ്രകാശ്‌ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.










from kerala news edited

via IFTTT

ശാസ്‌താംനടയില്‍ വെളിച്ചമെത്തി











Story Dated: Saturday, February 21, 2015 01:56


പാലോട്‌: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ശാസ്‌താംനടയില്‍ വെളിച്ചം വിതറി വൈദ്യുതിയെത്തി. ശാസ്‌താംനട പഞ്ചായത്തിലെ നൂറിലധികം വീടുകള്‍ക്കാണ്‌ ഇതുവഴി പ്രയോജനം ലഭിച്ചത്‌. വേങ്കൊല്ലയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ വനത്തിലൂടെ യാത്രചെയ്‌താണ്‌ ശാസ്‌താംനടയിലെത്തേണ്ടത്‌.


വനമധ്യത്തിലുള്ള ഈ ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാതിരിക്കാന്‍ നിരവധി തടസവാദങ്ങള്‍ ഉയര്‍ത്തി വനംവകുപ്പ്‌ നിരന്തരം പരിശ്രമിച്ചിരുന്നു. എന്നിട്ടും ഇതെല്ലാം മറികടന്നാണ്‌ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ 73 ലക്ഷം രൂപ ചെലവഴിച്ച്‌ ശാസ്‌താംനടയിലെ കുടുംബങ്ങള്‍ക്ക്‌ വെളിച്ചമെത്തിച്ചത്‌. പരിപാടിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വത്സലയും ജില്ലാപഞ്ചായത്ത്‌ മെമ്പര്‍ സോഫി തോമസും ചേര്‍ന്ന്‌ നിര്‍വഹിച്ചു. പ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. ബി.പവിത്രകുമാര്‍, ഡി.രഘുനാഥന്‍നായര്‍, എബിഏബ്രഹാം, എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

പാളം മുറിച്ചുകടക്കുന്നത്‌ കുറ്റകരം: പാറശാലയില്‍ പടിക്കെട്ടും പച്ചക്കൊടിയും











Story Dated: Saturday, February 21, 2015 01:56


നെയ്യാറ്റിന്‍കര: തീവണ്ടിപ്പാളം യാത്രക്കാര്‍ മുറിച്ചുകടക്കുന്നത്‌ കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന്‌ ഒട്ടുമുക്കാല്‍ സ്‌റ്റേഷനിലും നാഴികയ്‌ക്ക് നാല്‌പതു പ്രാവശ്യം ഉച്ചഭാഷിണിയിലൂടെ ഓര്‍മ്മപ്പെടുത്താറുണ്ട്‌. തീവണ്ടിതട്ടി യാത്രക്കാര്‍ മരിക്കുന്ന സംഭവം കണക്കിലെടുത്താണ്‌ ഇത്തരമൊരു മുന്നറിയിപ്പ്‌ നല്‍കുന്നത്‌.


എന്നാല്‍ പാറശാല സ്‌റ്റേഷനില്‍ കാര്യങ്ങളെല്ലാം നേരെമറിച്ചാണ്‌. അവിടെ ഒരു പ്ലാറ്റുഫോമില്‍ നിന്ന്‌ മറ്റൊരു പ്ലാറ്റുഫോമിലേക്ക്‌ പോകാന്‍ ഈയിടെ പടിക്കെട്ട്‌ നിര്‍മ്മിച്ചു. സറ്റേഷന്‍മാസ്‌റ്ററുടെ ഓഫീസിനു നേരെ എതിര്‍വശത്താണ്‌ പടിക്കെട്ട്‌ പണിതത്‌. രണ്ടാമത്തെ പ്ലാറ്റുഫോമില്‍ പ്രത്യേകരീതിയില്‍ ചരിച്ചുപണിത മൂന്ന്‌ പടിക്കെട്ടുകളും ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വിശാലമായ പടിക്കെട്ടുമാണുള്ളത്‌. ഇവ തീവണ്ടിയില്‍ ഉരസാതിരിക്കാന്‍ സൂക്ഷിച്ചാണ്‌ പണികള്‍ നടത്തിയിട്ടുള്ളത്‌. ഈയിടെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ പുതുക്കിപ്പണി നടത്തിയപ്പോഴാണ്‌ പടിക്കെട്ടുകളും രംഗപ്രവേശം ചെയ്‌തത്‌. സ്‌റ്റേഷന്‍മാസ്‌റ്ററുടെ അനുമതിയോടെയാണ്‌ പണികള്‍ നടന്നത്‌.


എന്നാല്‍ റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കുഭാഗത്ത്‌ രണ്ടു പ്ലാറ്റുഫോമുകളിലേക്കും എത്തിച്ചേരാനുതകുംവിധം മേല്‍പ്പാലം പണിതിട്ടുണ്ട്‌. ഇവിടെ പടിക്കെട്ടുകള്‍ പണിത്‌ മുറിച്ചുകടക്കാന്‍ പ്രോത്സാഹനം നല്‍കുന്ന നടപടി ഉന്നതങ്ങളില്‍ എത്തിയിട്ടില്ല.










from kerala news edited

via IFTTT

യുവതിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട്‌ മാതാവിന്റെ പരാതി











Story Dated: Saturday, February 21, 2015 01:56


നിലമാമൂട്‌: ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മകള്‍ തൂങ്ങിമരിച്ച സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി മരണത്തിനു കാരണമായവരെ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ മാതാവ്‌ ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ്‌ അധികാരികള്‍ക്കും പരാതി നല്‍കി.

മാരായമുട്ടം പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള കുന്നത്തുകാല്‍ കോട്ടുക്കോണം മണക്കാലപുത്തന്‍വീട്ടില്‍ ഓമനയമ്മയുടെ മകള്‍ ദീപ(28)യാണ്‌ കരിക്കമാന്‍കോട്‌ തെറ്റിക്കാലയിലുള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌.


ഇതിനോടനുബന്ധിച്ച്‌ മാരായമുട്ടം പോലീസ്‌ കേസെടുത്തതല്ലാതെ ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. മൃതശരീരത്തില്‍ നിരവധി മുറിവുകളും മറ്റുമുള്ളതായി മാതാവ്‌ ഓമന പറയുന്നു. സ്‌ത്രീധനതുക കുറഞ്ഞതുകൊണ്ടും കുഞ്ഞുങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഭര്‍ത്താവ്‌ പലതവണ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.










from kerala news edited

via IFTTT

കാട്ടാക്കട അഭിലാഷ്‌ വധം; പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവ്‌











Story Dated: Saturday, February 21, 2015 01:56


തിരുവനന്തപുരം: കാട്ടാക്കട സ്വദേശി അഭിലാഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്യനാട്‌ ഉണ്ണിയെ കോടതി ജീവ പര്യന്തം കഠിനതടവിന്‌ ശിക്ഷിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി സുനില്‍ തോമസിന്റേതാണ്‌ ഉത്തരവ്‌. അഭിലാഷിന്റെ സഹോദരിയെ പ്രതിക്ക്‌ വിവാഹം ചെയ്‌ത് നല്‍കാത്തതായിരുന്നു കൊലയ്‌ക്ക് കാരണമായത്‌.


2014 ജനുവരി 9ന്‌ അഭിലാഷിന്റെ വീട്ടിലെത്തി പ്രതി അഭിലാഷിന്റെ സഹോദരി ചിഞ്ചുവിനോട്‌ തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. ഇതിന്‌ തയാറാകാതിരുന്ന ചിഞ്ചുവിനെ വെട്ടിയും തലയ്‌ക്കടിച്ചും പരുക്കേല്‍പ്പിച്ചു. ഇതു തടയാന്‍ ശ്രമിച്ച അഭിലാഷിന്റെ തലയില്‍ പ്രതി ഇരുമ്പ്‌ പൈപ്പ്‌ കൊണ്ടടിച്ചു. ഇതായിരുന്നു മരണകാരണമായത്‌.


പ്രതിയും ചിഞ്ചുവും ഇരു സമുദായക്കാരായതുകൊണ്ട്‌ നേരത്തെ പ്രതി നടത്തിയ വിവാഹ അഭ്യര്‍ഥനകള്‍ ചിഞ്ചുവിന്റെ വീട്ടുകാര്‍ നിരസിച്ചതും പ്രതിക്ക്‌ പക ഉണ്ടാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ എ. സന്തോഷ്‌ കുമാര്‍ ഹാജരായി.










from kerala news edited

via IFTTT

ഗൃഹനാഥന്റെ ആത്മഹത്യ ബ്ലേഡ്‌ മാഫിയയുടെ ഭീഷണി മൂലം: കെ.പി.എം.എസ്‌.











Story Dated: Sunday, February 22, 2015 02:40


തുറവൂര്‍: പീലിംഗ്‌ ഷെഡ്‌ഡ്‌ നടത്തിപ്പുകാരനായ ഗൃഹനാഥന്റെ ആത്മഹത്യ ബ്ലേഡ്‌ മാഫിയയുടെ ഭീഷണി മൂലമാണെന്ന്‌ കെ.പി.എം.എസ്‌ ഭാരവാഹികള്‍. കുത്തിയതോട്‌ പഞ്ചായത്ത്‌ മൂന്നാംവാര്‍ഡില്‍ നടുവിലേത്തറ മാധവന്റെ മകന്‍ സന്തോഷാ (47)ണ്‌ മരിച്ചത്‌.

കഴിഞ്ഞ 16-നാണ്‌ സന്തോഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. സംഭവദിവസം ഉച്ചയ്‌ക്ക്‌ 12.30-ന്‌ പണംലഭിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ കൊച്ചിയില്‍ നിന്ന്‌ കുറച്ചുപേര്‍ സന്തോഷിന്റെ വീട്ടിലെത്തിയിരുന്നു. 50 ലക്ഷം രൂപ നല്‍കാനുണ്ടെന്ന്‌ അവകാശപ്പെട്ടാണ്‌ ഇവര്‍ എത്തിയത്‌.


സന്തോഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന്‌ തിരിച്ചുപോയ സംഘം വൈകിട്ടോടെ വീണ്ടും വീട്ടിലെത്തിയപ്പോഴാണ്‌ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. ബ്ലേഡ്‌ മാഫിയുടെ ഭീഷണിയാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്നുകാട്ടി കെ.പി.എം.എസ്‌ അരൂര്‍ യൂണിയന്‍ ഭാരവാഹികളായ ജനാര്‍ദ്ദനന്‍ ശാഖാപ്രസിഡന്റ്‌ എന്നിവര്‍ സി.എന്‍ ചന്ദ്രന്‍ എന്നിവര്‍ കുത്തിയതോട്‌ സി.ഐക്ക്‌ പരാതി നല്‍കി.










from kerala news edited

via IFTTT

തുറവൂര്‍ മേഖലയില്‍ കുടിവെള്ളക്ഷാമവും കൊതുകുശല്യവും











Story Dated: Sunday, February 22, 2015 02:40


തുറവൂര്‍: വേനല്‍ കടുത്തതോടെ ഗ്രാമീണ മേഖലയിലെ ജലസ്രോതസുകള്‍ വറ്റിവരണ്ടു. കെട്ടി നില്‍ക്കുന്ന പറ്റുവെള്ളത്തില്‍ കൊതുകുകള്‍ പെരുകി. ജനജീവിതം ദുസഹമാകുന്നു. ഉള്‍നാടന്‍ ഗ്രാമീണ മേഖലകളിലാണ്‌ പ്രധാനമായും പറ്റുവെള്ളക്കെട്ടുകള്‍ രൂപം കൊണ്ടിട്ടുള്ളത്‌. പ്ലാസ്‌റ്റിക്‌ മാലിന്യമുള്‍പ്പടെയുള്ളവ നിറഞ്ഞ വെള്ളക്കെട്ടുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. സന്ധ്യകഴിയുന്നതോടെ കൊതുക്‌ ശല്യം രൂക്ഷമാകും.


ഇതു മൂലം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ പടരാന്‍ ഇടയാകുമെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍.

കൊതുകുകളെ നശിപ്പിക്കാന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.


കൊതുക്‌ നിയന്ത്രണത്തിന്‌ ഫലപ്രദമെന്ന്‌ കണ്ടെത്തിയിട്ടുള്ള ഇലക്‌ട്രിക്‌ ബാറ്റുകള്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌. മലിനീകരണമോ മറ്റ്‌ പാര്‍ശ്വ ഫലങ്ങളോയില്ലാത്തതാണ്‌ ബാറ്റുകളെന്നതാണ്‌ ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ പറയുന്നവര്‍ വാദിക്കുന്നത്‌. കൊതുകുശല്യത്തിനുപുറമെ ശുദ്ധജലക്ഷാമവും ഏറെ രൂക്ഷമാണ്‌. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ജലം ലഭിക്കാത്ത സ്‌ഥിതിയാണ്‌.










from kerala news edited

via IFTTT

മനോജിന്റെ ജീവന്‍ രക്ഷിക്കാന്‍ സമാഹരിച്ച പണം കൈമാറി











Story Dated: Sunday, February 22, 2015 02:40


മണ്ണഞ്ചേരി: അപകടത്തെ തുടര്‍ന്ന്‌ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന മണ്ണഞ്ചേരി അഞ്ചാം വാര്‍ഡില്‍ കിഴക്കേകളത്തറ വീട്ടില്‍ വാസവന്റെ മകന്‍ മനോജിന്റെ ചികില്‍സയ്‌ക്കായി നാടൊന്നായി ഇറങ്ങി സമാഹരിച്ച പണം മനോജിന്റെ പിതാവിനു കൈമാറി.


ഒരു ദിവസം കൊണ്ട്‌ സമാഹരിച്ച ഒന്നേകാല്‍ ലക്ഷം രൂപയാണ്‌ ഇപ്പോള്‍ നല്‍കിയത്‌. ചികില്‍സാ പൂര്‍ത്തീകരണത്തിനായി മൂന്ന്‌ ലക്ഷം രൂപയോളം ചിലവാകുമെന്നാണ്‌ ആശുപത്രി അധികൃതര്‍ പറഞ്ഞത്‌.

ബാക്കിയുള്ള പണത്തിനായി വരും ദിവസങ്ങളില്‍ ശേഖരണപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാനുള്ള ഒരുക്കത്തിലാണ്‌ നാട്ടുകാര്‍.


നസറുദ്ദീന്‍ കണ്ടത്തില്‍ ചെയര്‍മാനും പി. ശിവാനന്ദന്‍ കണ്‍വീനറും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ. ജുമൈലത്ത്‌, പി.രഘുനാഥ്‌, ഗീതാമുരളി, പൊന്നാട്‌ മഹല്‍ പ്രസിഡന്റ്‌ സി.സി നിസാര്‍, കാവുങ്കല്‍ ദേവസ്വം പ്രസിഡന്റ്‌ സി.പി രവീന്ദ്രന്‍, സി.സി സാലി, നിഷാദ്‌, അന്‍സില്‍, നിസാര്‍, രാജേന്ദ്രന്‍, സുനീര്‍ രാജ എന്നിവരുടെ നേതൃത്വത്തിലാണ്‌ ധനസമാഹരണപ്രവര്‍ത്തനങ്ങള്‍.










from kerala news edited

via IFTTT