121

Powered By Blogger

Wednesday 23 June 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയിൽതുടരുകയായിരുന്നു. ആഗോള വിപണിയിൽ ഡോളർ കരുത്തുനേടിയതോടെ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,774.96 ഡോളറായാണ് കുറഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.4ശതമാനം കുറഞ്ഞ് 46,881 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3vQkIW8
via IFTTT

റിലയൻസിന്റെ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് നിക്ഷേപകർ: വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. റിലയൻസ് ഇൻഡസ്ട്രസിന്റെ വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾക്ക് കാത്തിരിക്കുകയാണ് നിക്ഷേപകർ. സെൻസെക്സ് 170 പോയന്റ് നേട്ടത്തിൽ 52,490ലും നിഫ്റ്റി 35 പോയന്റ് ഉയർന്ന് 15,724ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഫോസിസ്, ടിസിഎസ്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ഐടി സൂചികയിൽ 0.9ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ശ്യാം മെറ്റാലിക്സ്, കോംസ്റ്റാർ എന്നീ ഓഹരികൾ ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യും. ഒഎൻജിസി, അശോക് ലൈലാൻഡ്, വെസ്റ്റ്കോസ്റ്റ് പേപ്പർമിൽസ് തുടങ്ങി 97 കമ്പനികളാണ് വ്യാഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് റിലയൻസിന്റെ വാർഷിക പൊതുയോഗം. യുട്യൂബ് ഉൾപ്പെടുയുള്ളവയിൽ ലൈവായി സംപ്രേഷണംചെയ്യും.

from money rss https://bit.ly/3j6LarN
via IFTTT

സർക്കാർ സേവനങ്ങളുമായി ഇ-സേവാ കിയോസ്‌കുകൾ വരുന്നു

കണ്ണൂർ: പൊതുജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങളുമായി ഇ-സേവാ കിയോസ്കുകൾ വരുന്നു. 100 ഇ-സേവാ കിയോസ്കുകളാണ് സ്ഥാപിക്കുന്നത്. മോട്ടോർ വാഹന വകുപ്പ്- ഇ സേവാ കിയോസ്ക് എന്നാകും ഇവ അറിയപ്പെടുക. നടത്തിപ്പു ചുമതല കുടുംബശ്രീക്കായിരിക്കും. ബസ് സ്റ്റാൻഡ്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കിയോസ്കുകൾ തുടങ്ങുക. ലാഭകരമായി സേവന കിയോസ്കുകൾ തുടങ്ങാനുള്ള ഇടവും താത്പര്യമുള്ള സംരംഭകരെയും കണ്ടെത്താനായി കുടുംബശ്രീ ജില്ലാ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/2T44QBP
via IFTTT

നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനായി ജംഷെഡ്‌ജി ടാറ്റ

മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനായി ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജംഷെഡ്ജി ടാറ്റ. ഈഡെൽഗീവ് - ഹുറൂൺ ഇന്ത്യയുടെ ഈ നൂറ്റാണ്ടിലെ ജീവകാരുണ്യ പ്രവർത്തകരുടെ പ്രഥമ പട്ടികയിലാണ് ജംഷെഡ്ജി ഒന്നാമതെത്തിയത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ്, വാരൻ ബുഫറ്റ്, ഹെന്റി ഹഗ്സ്, ജോർജ് സോറോസ് എന്നിവരെ പിന്തള്ളിയാണ് ജംഷെഡ്ജി മുന്നിലെത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിൽ ജംഷെഡ്ജി ടാറ്റയുടെ പേരിൽ 10,240 കോടി ഡോളറിന്റെ സംഭാവനയാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1892 മുതൽ വിദ്യാഭ്യാസ മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുമായി അദ്ദേഹം നൽകിയ സംഭാവനകളുടെ ഇന്നത്തെ മൂല്യമാണിത്. രണ്ടാമതുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സിനിത് 7,460 കോടി ഡോളർ മാത്രമാണ്. ഹെൻറി വെൽകം, ഹോവാർഡ് ഹഗ്സ്, വാരൻ ബഫറ്റ് എന്നിവർ തുടർന്നുള്ള മൂന്നു സ്ഥാനങ്ങളിൽ വരുന്നു. ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ജംഷെഡ്ജി ടാറ്റ മാത്രമാണുള്ളത്. വിപ്രോ മുൻ ചെയർമാൻ അസിം പ്രേംജി 12 -ാം സ്ഥാനത്തുണ്ട്. ആദ്യ 50 പേരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് രണ്ടുപേർ മാത്രമാണുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നവരിൽ അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നുമാണ് കൂടുതൽ പേരുള്ളതെങ്കിലും ഏറ്റവുംവലിയ സംഭാവന ജംഷെഡ്ജി ടാറ്റയുടേതാണെന്ന് ഹുറൂൺ റിപ്പോർട്ട് ചെയർമാനും ചീഫ് റിസർച്ചറുമായ റൂപെർട്ട് ഹൂഗ്വെർഫ് പറഞ്ഞു. ആദ്യ 50 പേരുടെ പട്ടികയിൽ 39 എണ്ണവും അമേരിക്കയിൽനിന്നുള്ളവരാണ്. ബ്രിട്ടൻ - അഞ്ച്, ചൈന - മൂന്ന് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ നൂറ്റാണ്ടിൽ ചെലവിട്ട തുകയുടെ ഇന്നത്തെ പണപ്പെരുപ്പമനുസരിച്ചുള്ള മൂല്യമാണ് കണക്കാക്കിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. നൂറ്റാണ്ടിലെ ജീവക്കാരുണ്യ പ്രവർത്തകരുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരൻ ഒന്നാമതെത്തിയതിൽ അഭിമാനമുണ്ടെന്ന് ഹുറൂൺ ഇന്ത്യ എം.ഡി. അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. Jamsetji Tata tops global list of top 10 philanthropists from last 100 yrs

from money rss https://bit.ly/35JQt8G
via IFTTT

സെൻസെക്‌സ് 283 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: സമ്മർദംനേരിട്ടത് മെറ്റൽ, എനർജി ഓഹരികൾ

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. രാജ്യത്തെ വളർച്ചാ അനുമാനം 13.9ശതമാനത്തിൽനിന്ന് 9.6ശതമാനമായി മൂഡീസ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. സെൻസെക്സ് 282.63 പോയന്റ് താഴ്ന്ന് 52,306.08ലും നിഫ്റ്റി 85.80 പോയന്റ് നഷ്ടത്തിൽ 15,687ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മാരുതി സുസുകി, ടൈറ്റാൻ കമ്പനി, ബജാജ് ഫിൻസർവ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ ഒഴികെയുളള സൂചികകൾ സമ്മർദംനേരിട്ടു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനവും ഐടി 0.87ശതമാനവും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ നേട്ടത്തിൽ 74.28ലാണ് ക്ലോസ്ചെയ്തത്. 74.16-74-39 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. Sensex down 283 pts; metal, energy stks dip

from money rss https://bit.ly/3gNYaAY
via IFTTT

ആറുമാസത്തിനിടയിൽ എൻപിഎസിലെ ആദായത്തിലുണ്ടായ വർധന 20ശതമാനത്തിലേറെ

എൻപിഎസി(നാഷണൽ പെൻഷൻ സിസ്റ്റം)ൽ ആറുമാസത്തിനിടെയുണ്ടായ നിക്ഷേപ ആദായം 21ശതമാനത്തിലേറെ. എൽഐസി പെൻഷൻ ഫണ്ട്, യുടിഐ റിട്ടയർമെന്റ് സൊലൂഷൻ ഫണ്ട്, കൊട്ടക് പെൻഷൻ ഫണ്ട്, എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട് തുടങ്ങിയവർ കൈകാര്യംചെയ്യുന്ന പദ്ധതികൾക്കാണ് മികച്ചനേട്ടമുണ്ടാക്കാനായത്. എൽഐസി പെൻഷൻ ഫണ്ട് വ്യക്തിഗത എൻപിഎസ് സ്കീമിൽ 2021 മെയ് 31ലെ കണക്കുപ്രകാരം ഇക്വിറ്റി(ഇ)സ്കീം ടിയർ 1ൽ 23.03ശതമാനം വളർച്ചയാണ് നേടിയത്. ടിയർ 2 വിഭാഗത്തിലാകട്ടെ റിട്ടേൺ 22.82ശതമാനവുമാണ്. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട് സ്കീം ഇ-യിൽ ടിയർ ഒന്നിൽ 21.35ശതമാനവും ടിയർ രണ്ടിൽ 21.23ശതമാനവും എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ടിന് നൽകാനായി. യുടിഐ റിട്ടയർമെന്റ് സൊലൂഷൻ ഫണ്ട് ടിയർ 1 സ്കീമിൽ 21.97ശതമാനവും ടിയർ 2 സ്കീമിൽ 23.07ശതമാനവും ആദായമാണ് ആറുമാസക്കാലയളവിൽ യിടിഐയിലെ നിക്ഷേപകർക്ക് ലഭിച്ചത്. ഐസിഐസിഐ പെൻഷൻ ഫണ്ട് 2021 മെയ് മാസംവരെയുള്ള ആറുമാസക്കാലയളവിൽ ഐസിഐസിഐ ഫണ്ട് ടിയർ 1 സ്കീമിൽ 21.44ശതമാനവും ടിയർ 2 സ്കീമിൽ 23ശതമാനം വളർച്ചയും സമ്മാനിച്ചു. കൊട്ടക് പെൻഷൻ ഫണ്ട് സ്കീം ഇ ടിയർ 1ൽ 20.79ശതമാനവും ടിയർ 2 -ൽ 20.50ശതമാനവും മൂലധനവളർച്ചയാണ് കൊട്ടക് നൽകിയത്. അതേസമയം, എസ്ബിഐ പെൻഷൻ ഫണ്ട് ടിയർ 1 ഇ സ്കീമിൽ 19.78ശതമാനവും ടിയർ രണ്ടിൽ 21.75ശതമാനവും ആദായമാണ് നൽകിയത്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതാണ് എൻപിഎസിലെ ആദായത്തിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3xManfe
via IFTTT

പാഠം 130| സ്ഥിര നിക്ഷേപത്തിൽനിന്ന് എങ്ങനെ പരമാവധി നേട്ടമുണ്ടാക്കാം?

39-ാമത്തെ വയസ്സിൽ ജോലിയിൽനിന്ന് വിരമിക്കാനാണ് ഐടി പ്രൊഫഷണലായ പ്രണവ് മോഹന്റെ തീരുമാനം. 24-ാമത്തെവയസ്സിൽ ജോലിക്കുകയറിയ പ്രണവ് അപ്പോൾ 15 വർഷം പൂർത്തിയാക്കും. ഫ്രീഡം@40 സീരീസിൽ ആകൃഷ്ടനായി അഗ്രസീവായി നിക്ഷേപിക്കാനാണ് അദ്ദേഹം നിക്ഷേപപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്രതിമാസം 60,000 രൂപയാണ് നീക്കിവെയ്ക്കാൻ ഉദ്ദേശിക്കുന്നത്. മൊത്തംതുകയും ഓഹരിയിലിറക്കാൻതന്നെയാണ് തീരുമാനം. ചുരുങ്ങിയകാലംകൊണ്ട് മികച്ച ആദായംനേടി സ്വന്തം സംരംഭം പടുത്തുയർത്താനാണ് പ്ലാൻ. അതിനായി തയ്യാറാക്കിയ ഓഹരി അധിഷ്ഠിത പദ്ധതികളുടെ പോർട്ട്ഫോളിയോ അയച്ചുതരികയുംചെയ്തു. അതുമായി മുന്നോട്ടുപോകാമോയെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്.ബാധ്യതകളൊന്നുമില്ല. അത്യാവശ്യംവന്നാൽ വീട്ടിൽനിന്ന് പണം ലഭിക്കുകയുംചെയ്യും. അതുകൊണ്ടാണ് പ്രണവ് മുഴുവൻതുകയും ഓഹരിയിൽ മുടക്കി ഹൈ റിസ്ക് എടുക്കാൻ തയ്യാറായത്. ബാങ്കിലുംവേണം നിക്ഷേപം എത്ര റിസ്ക് എടുക്കാൻ തയ്യാറുള്ളവരായാലും നിശ്ചിത ശതമാനം സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കണം. സുരക്ഷയുടെ കാര്യത്തിൽ മറ്റേത് നിക്ഷേപ പദ്ധതിയെക്കാളും ഒരുപടി മുന്നിൽതന്നെയാണ് ബാങ്ക് നിക്ഷേപമെന്നകാര്യത്തിൽ സംശയമില്ല. അത്യാവശ്യംവന്നാൽ വിപണി ഉയർന്നോ താഴ്ന്നോ ഒന്നുംനോക്കാതെ പണംപിൻവലിക്കാൻ അത് സാഹയിക്കും. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യവും റിസ്ക് എടുക്കാനുള്ള ശേഷിയും വിലയിരുത്തിവേണം എത്രത്തോളം ബാങ്കിൽവേണമെന്ന് തീരുമാനിക്കേണ്ടത്. ചുരുങ്ങിയത് 10-20ശതമാനമെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളിലുണ്ടാകണം. ആർഡിയിൽ തുടങ്ങാം ചെറിയതുകവീതം പ്രതിമാസം നിക്ഷേപിച്ച് വലിയതുക സമാഹരിക്കാനുള്ള സാധ്യതയാണ് റിക്കറിങ് ഡെപ്പോസിറ്റ് വഴി ലഭിക്കുന്നത്. പരമാവധി 7-8ശതമാനംവരെ പലിശയാണ് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ബാങ്കുകളും പോസ്റ്റോഫീസുകളും നൽകുന്നത്. ഓൺലൈനായി റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാൻ ബാങ്കുകൾ സൗകര്യംനൽകുന്നുണ്ട്. സ്ഥിരനിക്ഷേപമാക്കാം റിക്കറിങ് ഡെപ്പോസിറ്റുവഴി നിക്ഷേപിക്കുന്നതുക കാലാവധിയെത്തുമ്പോൾ സ്ഥിരനിക്ഷേപമാക്കിയിടാം. ഓരോവർഷവും പുതുക്കുന്നരീതി സ്വീകരിക്കുകയുംചെയ്യാം. മൂന്നുമാസംകൂടുമ്പോൾ പലിശ പിൻവലിച്ച് വീണ്ടും സ്ഥിരനിക്ഷേപമാക്കിയാൽ കൂട്ടുപലിശയുടെ നേട്ടംപരമാവധി സ്വന്തമാക്കാൻ കഴിയും. പലിശ ഇടയ്ക്ക് പിൻവലിക്കാതെ ക്യുമുലേറ്റീവ് സ്കീമിൽ നിക്ഷേപം നടത്തുകയുമാകാം. പരമാവധി നേട്ടമുണ്ടാക്കാൻ പണപ്പെരുപ്പ നിരക്കുകളിലെ വ്യതിയാനത്തിനനുസരിച്ച് ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തുമ്പോൾ അതിന് ആനുപാതികമായി ബാങ്ക് നിക്ഷേപത്തിന്റെ പലിശയിലും ഏറ്റക്കുറച്ചിലുണ്ടാകും. എക്കാലത്തെയും താഴ്ന്ന പലിശ നിരക്കാണ് നിലവിൽ ബാങ്കുകൾ നൽകുന്നത്. എങ്കിൽപോലും സ്ഥിര നിക്ഷേപ പദ്ധതികളെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടുതന്നെ കുടുതൽ പലിശ നൽകുന്ന ബാങ്കുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ ശ്രദ്ധിക്കാം. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ മുതിർന്ന പൗരന്മാരായ അച്ഛനെയോ അമ്മയേയോകൂടി ചേർത്ത് ഐതർ ഓർ സർവൈവർ -വിഭാഗത്തിൽ എഫ്ഡിയിട്ടാൽ അരശതമാനം അധിക പലിശനേടാം. അക്കൗണ്ട് ഉടമകളിലാർക്കും നിക്ഷേപം എപ്പോൾവേണമെങ്കിലും പിൻവലിക്കാനും കഴിയും. ഈ സാധ്യതകളുംപ്രയോജനപ്പെടുത്താം പരമാവധി പലിശ നൽകുന്ന ബാങ്കുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. സ്മോൾ ഫിനാൻസ് ബാങ്കുകളും മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ ട്രഷിറിയും കെഎസ്എഫ്ഇയുമൊക്കെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ബാങ്കുകളിലെ അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു ബാങ്കിൽ ഒരാൾക്ക് പരമാവധി ലഭിക്കുന്ന പരിരക്ഷയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്ത ബാങ്കുകളിൽ നിക്ഷേപം നടത്തി സുരക്ഷ ഉറപ്പാക്കുകയുമാകാം. കോർപറേറ്റ് നിക്ഷേപം പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനായി ധനകാര്യസ്ഥാപനങ്ങളും കമ്പനികളും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ബാങ്ക് നിക്ഷേപത്തേക്കാൾ മൂന്നുശതമാനംവരെ ആദായം നേടാൻ കോർപ്പറേറ്റ് എഫ്ഡികളിലൂടെ കഴിയും. പ്രതിമാസം, മൂന്നുമാസംകൂടുമ്പോൾ, അർധവാർഷികം, വാർഷിക എന്നിങ്ങനെ പലിശ ലഭിക്കുന്നതിന് സൗകര്യമുണ്ട്. ക്യുമുലേറ്റീവ് നിക്ഷേപരീതി സ്വീകരിക്കാനും അവസരമുണ്ട്. കൂടുതൽ ആദായം നൽകുന്നു എന്നതുമാത്രമാകരുത് കമ്പനി എഫ്ഡികളിൽ നിക്ഷേപിക്കാനുള്ള മാനദണ്ഡം. പ്രവർത്തനചരിത്രവും റേറ്റിങും പരിശോധിച്ചശേഷംമാത്രമെ നിക്ഷേപംനടത്താവൂ. താരതമ്യേന കൂടുതൽ പലിശ നൽകുന്ന കമ്പനികളുടെ ക്രഡിറ്റ് റേറ്റിങ് പ്രത്യേകം പരിശോധിക്കണം. പണംകൂടുതൽ ആവശ്യംവരുമ്പോഴാണ് പരമാവധി തുകസമാഹരിക്കാൻ അധിക പലിശ വാഗ്ദാനംചെയ്യുക. മികച്ച റേറ്റിങ് ഉള്ള കമ്പനികൾ കൂടുതൽ സുരക്ഷിതമായിരിക്കും അതേസമയം, ഈ കമ്പനികൾ വാഗ്ദാനംചെയ്യുന്ന പലിശയിൽ കുറവുമുണ്ടാകും. കമ്പനികൾ നൽകുന്ന പലിശ ഹാക്കിൻസ് കുക്കേഴ്സ്- 9ശതമാനം, ശ്രീരാം സിറ്റി യൂണിയൻ ഫിനാൻസ്-7.95, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ്-7.95, പിഎൻബി ഹൗസിങ്-6.50, ഐസിഐസിഐ ഹോം ഫിനാൻസ്-6.45, എച്ച്ഡിഎഫ്സി-6.45, ബജാജ് ഫിനാൻസ്-6.31, സുന്ദരം ഫിനാൻസ്-6.22, സുന്ദരം ഹോം ഫിനാൻസ്-6.22, മഹീന്ദ്ര ഫിനാൻസ്-5.90, എൽഐസി ഹൗസിങ് ഫിനാൻസ്-5.60 (12 മുതൽ 60മാസംവരെ കാലാവധിയുള്ള നിക്ഷേപ പലിശയാണിവ. വിശദവിവരങ്ങൾക്ക് കമ്പനികളുടെ വെബ്സൈറ്റ് പരിശോധിക്കുക). എമർജൻസി ഫണ്ട് അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനായി സമാഹരിച്ച തുക ബാങ്കിൽ സ്ഥിരനിക്ഷേപമാക്കാം. 6-9 മാസത്തെ ജീവിതചെലവിനുള്ള പണമാണ് ഈരീതിയിൽ നിക്ഷേപിക്കേണ്ടത്. ജോലി നഷ്ടപ്പെടുകയോ മറ്റ് അടിയന്തര സാഹചര്യംനേരിടേണ്ടിവരികയോ ഉണ്ടായാൽ ഈതുക സഹായിക്കും. മൂന്നു ലക്ഷം രൂപയാണ് എമർജൻസി ഫണ്ടായി നീക്കിവെച്ചിട്ടുള്ളതെങ്കിൽ 50,000 രൂപയുടെ മൂന്ന് എഫ്ഡിയായി നിക്ഷേപിക്കാം. അത്യാവശ്യഘട്ടത്തിൽ പിൻവലിക്കേണ്ടിവന്നാൽ മൊത്തംനിക്ഷേപമെടുക്കാതെ ആവശ്യമുള്ള പണംമാത്രം പിൻവലിക്കാനും അതിലൂടെയുളള പലിശ നഷ്ടംഒഴിവാക്കാനും സഹായിക്കും. ഈ ഫണ്ടിൽനിന്ന് പിൻവലിക്കുന്ന പണം പിന്നീട് തിരിച്ചിടാനും ശ്രദ്ധിക്കണം. സ്ഥിരനിക്ഷേപം ഓഹരിയിലേക്കും തിരിച്ചുംമാറ്റാം വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം നിലനിർത്തിക്കൊണ്ടുതന്നെ വിപണിയിലെ സാധ്യകൾ പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് ഓഹരി വിപണിയിൽ തിരുത്തലുണ്ടായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് 50ശതമാനമോ അധിലധികമോ തുക ഓഹരി വിപണിയിൽ നിക്ഷേപിക്കാം. വിപണി തിരിച്ചുകയറുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടവും സ്ഥിരനിക്ഷേപത്തിൽനിന്ന് പിൻവലിച്ചതുകയും വീണ്ടും എഫ്ഡിയിലേയ്ക്കുമാറ്റാം. വിവിധ മാർക്കറ്റ് സൈക്കിളുകളിൽ ഈ രീതി സ്വീകരിച്ച് പരമാവധി നേട്ടമുണ്ടാക്കാം. എമർജിൻസി ഫണ്ടിലെതുക ഈരീതിയിൽ വകമാറ്റാതരിക്കാൻ ശ്രദ്ധിക്കണം. feedbacks to: antonycdavis@gmail.com കുറിപ്പ്: ഫ്രീഡം@40 എന്ന സീരീസ് പ്രകാരം നിശ്ചയിച്ച ആസ്തിവിഭജനം പൂർത്തിയാക്കുക. മൊത്തം നിക്ഷേപത്തിൽ 10-20ശതമാനമെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളിൽ മുടക്കുക. ഓഹരി വപിണി ഇടിയുമ്പോൾ ഈ തുകയിൽനിന്നെടുത്ത് മികച്ച ഓഹരികളിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപം നടത്താം. വിപണി ഉയരുമ്പോൾ ലാഭമെടുത്ത് നേരത്തെ നിശ്ചയിച്ച ആസ്തികളിലെ നിക്ഷേപ അനുപാതം നിലനിർത്താൻ ശ്രദ്ധിക്കുക.

from money rss https://bit.ly/2TXmveu
via IFTTT