121

Powered By Blogger

Monday 28 June 2021

ഫ്രാങ്ക്‌ളിന് താൽക്കാലികാശ്വാസം: സെബിയുടെ ഉത്തരവ് ഭാഗികമായി സ്റ്റേചെയ്തു

ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ. സെക്യൂരിറ്റീസ് അപ്പലറ്റ ട്രിബ്യൂണലാണ് ഫ്രാങ്ക്ളിൻ ടെംപിൾടണ് അനുകൂലമായി ഇടക്കാല ഉത്തവിട്ടത്. രണ്ടുവർഷത്തേയ്ക്ക് പുതിയതായി ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതിനാണ് സ്റ്റേ ലഭിച്ചത്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ ഈടാക്കിയ തുകയായ 512 കോടി രൂപ നിക്ഷേപിക്കുന്നതിനും എഎംസിക്ക് ആശ്വാസം ലഭിച്ചു. നിക്ഷേപിക്കേണ്ടതുക 250 കോടിയായി കുറയ്ക്കുകയാണ് ചെയ്തത്. 20വർഷത്തിലേറെയായി ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് രാജ്യത്ത് പ്രവർത്തിച്ചുവരുന്നതായി ട്രിബ്യൂണൽ നിരീക്ഷിച്ചു. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിൽ 10 വർഷത്തിലേറെ പഴക്കമുള്ളവയുമുണ്ട്. ഇതുവരെ മോശം ഫണ്ട് മാനേജുമെന്റായിരുന്നു ഈ ഫണ്ടുകളിലെന്ന് പരാതിയൊന്നു ലഭിച്ചിട്ടില്ലെന്നും ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവിൽ പറയുന്നു. ഇക്വിറ്റി, ഡെറ്റ് പദ്ധതികളിലായി 48 ഫണ്ടുകളാണ് കമ്പനിക്കുള്ളത്. ഡെറ്റ് വിഭാഗത്തിൽമാത്രം 28 ഫണ്ടുകളുണ്ട്. ഇതിൽ ആറെണ്ണമാണ് പ്രവർത്തനംനിർത്തിയത്. 22 ഫണ്ടുകൾ ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി അപ്പീൽ പരിഗണിക്കുന്നത് ഓഗസ്റ്റ് 30ലേയ്ക്ക് മാറ്റിവെച്ചു. 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതായി ഫ്രാങ്ക്ളിൻ നിക്ഷേപകരെ അറിയിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് മൊത്തമുണ്ടായിരുന്ന നിക്ഷേപം. പലതവണയായി നിക്ഷേപത്തിൽ 17,000 കോടിയിലേറെ രൂപ കമ്പനി ഇതിനകം തിരിച്ചുകൊടുത്തു.

from money rss https://bit.ly/3dn1twO
via IFTTT

നേട്ടമില്ലാതെ സൂചികകൾ: നിഫ്റ്റി 15,850ന് താഴെ

മുംബൈ: കാര്യമായ നേട്ടമില്ലാതെ ചൊവാഴ്ചയുംവിപണി. സെൻസെക്സ് 7 പോയന്റ് നേട്ടത്തിൽ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തിൽ 15,808ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഐഒസി, എൽആൻഡ്ടി, എൻടിപിസി, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐആർസിടിസി, രുചി സോയ, കൊച്ചിൻ മിനറൽസ്, സിന്റക്സ് ഇൻഡസ്ട്രീസ്, സുസ് ലോൺ എനർജി തുടങ്ങിയ കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3dmUu74
via IFTTT

കപ്പൽ സർവീസുകളില്ല: സംസ്ഥാനത്ത് കോടികളുടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു

മട്ടാഞ്ചേരി: യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പൽ സർവീസുകളില്ലാത്തതിനാൽ സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയിൽ കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങൾ വൻതോതിൽ സംസ്ഥാനത്തെ ഫാക്ടറികളിൽ കെട്ടിക്കിടക്കുകയാണ്. കൊച്ചിയിലേക്കു വരുന്ന കപ്പലുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കൂടുതൽ ചരക്ക് കയറ്റിപ്പോകുന്ന മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കപ്പലുകൾ കാര്യമായി എത്തുന്നില്ല. യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള കപ്പൽ സർവീസുകൾ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നയപരമായ കാരണങ്ങളാൽ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് അടുത്തകാലത്ത് തടസ്സങ്ങളുണ്ടായി. ഇത് ചൈനയിലേക്കുള്ള കപ്പൽ സർവീസുകളെ ബാധിച്ചു. കൊച്ചി ഉൾപ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലേക്കുള്ള കപ്പൽ സർവീസുകളെല്ലാം ചൈന വെട്ടിക്കുറച്ചിരിക്കുകയാണ്. ചൈനയെ ബന്ധിപ്പിക്കുന്ന കപ്പൽ സർവീസുകൾ വഴിമാറിയതോടെ വ്യാപാര രംഗത്തെ അത് ബാധിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ മേഖലയിലേക്ക് സർവീസ് നടത്തുന്നതിന് ഇന്ത്യൻ കപ്പലുകൾ തീരെയില്ല. ബഹുരാഷ്ട്ര കമ്പനികൾ മാത്രമാണ് ഈ മേഖലയിലുള്ളത്. അതുകൊണ്ട് വിദേശക്കമ്പനികൾ കനിയാതെ ഇത്തരം കപ്പൽ സർവീസുകൾ രാജ്യത്തെ തുറമുഖങ്ങളിലേക്ക് വരില്ല. രാജ്യത്തേക്കുള്ള ഇറക്കുമതി 20 ശതമാനം വരെ കുറഞ്ഞതായാണ് കപ്പൽ ഗതാഗത രംഗത്തുനിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഇറക്കുമതി കുറഞ്ഞതും കപ്പലുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് കപ്പലുകൾ എത്താത്തതിനാൽ കൊളംബോ വഴി കണ്ടെയ്നറുകൾ കയറ്റി അയയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, തിരക്ക് മൂലം അതും സാധ്യമാകുന്നില്ല. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഓരോ ആഴ്ചയിലും 600-ലേറെ കണ്ടെയ്നറുകൾ കേരളത്തിൽനിന്നുതന്നെ കയറ്റിയയ്ക്കാനുണ്ട്. ഇതൊക്കെ ഇപ്പോൾ കെട്ടിക്കിടക്കുകയാണ്. കാപ്പി, കശുവണ്ടി, കയർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളാണ് കയറ്റി അയയ്ക്കാൻ കഴിയാതെ പോകുന്നത്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അടുത്ത മാസം മുതൽ ശക്തമാകും. കപ്പൽ സർവീസ് ഇല്ലാത്തത് അവയ്ക്കും തിരിച്ചടിയാകും. കൂടുതൽ ചരക്ക് പോകുന്ന യു.എസിലേക്കും യൂറോപ്പിലേക്കും കേരളത്തിൽനിന്ന് എല്ലാ ആഴ്ചയിലും കപ്പൽ സർവീസുകൾ വേണമെന്ന് കൊച്ചിൻ പോർട്ട് യൂസേഴ്സ് ഫോറം ചെയർമാൻ പ്രകാശ് അയ്യർ ആവശ്യപ്പെട്ടു.

from money rss https://bit.ly/3yhBejF
via IFTTT

ധനമന്ത്രിയുടെ പ്രഖ്യാപനത്തിനിടെ സെൻസെക്‌സ് 189 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ നേട്ടംനിലനിർത്താനായില്ല. സെൻസെക്സ് 189.45 പോയന്റ് താഴ്ന്ന് 52,735.59ലും നിഫ്റ്റി 45.70 പോയന്റ് നഷ്ടത്തിൽ 15,814.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ മൂന്നാംതരംഗം മുൻകൂട്ടികണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമായും ധനമന്ത്രി നടത്തിയത്. കോവിഡ് ഏറ്റവുംകൂടുതൽ ബാധിച്ച സെക്ടറുകൾക്ക് 1.1 ലക്ഷംകോടി രൂപയുടെ വായ്പ പദ്ധതിയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് എക്കാലത്തെയും ഉയരമായ 53,126ലെത്തിയെങ്കിലും നേട്ടം നിലനിർത്താനായില്ല. എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, ടിസിഎസ്, ശ്രീ സിമെന്റ്സ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി പൊതുമേഖല ബാങ്ക്, ഫാർമ, മെറ്റൽ സൂചികകൾ 1-2ശതമാനം ഉയർന്നു. ഐടി, എനർജി, ഇൻഫ്ര സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4ശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു. വിപണിയിൽ ഇന്ന് ലിസ്റ്റ്ചെയ്ത രണ്ട് ഓഹരികളും മികച്ചനേട്ടം നിക്ഷേപകന് നേടിക്കൊടുത്തു. ദോഡ്ല ഡയറി 28ശതമാനം ഉയർന്ന് 609 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 428 രൂപയായിരുന്നു ഇഷ്യു പ്രൈസ്. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഹരി 22ശതമാനം ഉയർന്ന് 987.5 രൂപയിലാണ് ക്ലോസ്ചെയ്തത്. 825 രൂപയായിരുന്നു ഇഷ്യുവില.

from money rss https://bit.ly/3x5TCvt
via IFTTT

സ്വർണത്തിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലേയ്ക്ക്: നിക്ഷേപം 4000 കോടി ഡോളറായി

പരമ്പരാഗത നിക്ഷേപമാർഗമായ സ്വർണത്തിൽനിന്ന് നിക്ഷേപകർ വൻതോതിൽ ക്രിപ്റ്റോകറൻസിയിലേയ്ക്ക് കൂടുമാറുന്നതായി റിപ്പോർട്ട്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്വർണനിക്ഷേപമുള്ള(25,000ടൺ)രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവർഷം 20 കോടി ഡോളറിൽനിന്ന് ക്രിപ്റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയർന്നുവെന്ന്, ക്രിപ്റ്റോകറൻസികൾക്കായി സോഫ്റ്റ് വെയർ സേവനം ഉൾപ്പടെയുളളവ നൽകുന്ന സ്ഥാപനമായ ചെയിനലാസിസ് പറയുന്നു. ചെറുപ്പക്കാരായ നിക്ഷേപകരാണ് സ്വർണത്തെ വിട്ട് ക്രിപ്റ്റോയിൽ കോടികൾ മുടക്കുന്നത്. 34 വയസ്സിന് താഴെയുള്ളവർക്ക് സ്വർണത്തോടുള്ള താൽപര്യംകുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രാജ്യത്ത് 1.5 കോടിയിലേറെയായതായാണ് റിപ്പോർട്ടുകൾ. യുഎസിൽ 2.3 കോടി പേരും യുകെയിൽ 23 ലക്ഷംപേരുമാണ് ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തുന്നത്. ക്രിപ്റ്റോകറൻസികളിലെ പ്രതിദിന വ്യാപാരം ഒരുവർഷത്തിനിടെ 1.06 കോടി ഡോളറിൽനിന്ന് 10.2 കോടി ഡോളറിലേയ്ക്ക് ഉയർന്നു. 2018ലെ ഉത്തരവ് റദ്ദാക്കിയെങ്കിലും ക്രിപ്റ്റോകറൻസികൾ അംഗീകരിക്കുന്നതിന് വിദൂരഭാവിയിൽപോലുംസാധ്യതകളില്ലാത്തത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. നികുതി നിയമങ്ങളില്ലാത്തതാണ് ആശങ്കക്ക് മറ്റൊരുകാരണം. ക്രിപ്റ്റോകറൻസിയിൽ വൻതോതിൽ ഇടപാട് നടത്തിയാൽ ആദായ നികുതി പരിശോധനകൾ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. നിരോധനംവന്നാൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രേഡിങ്മാറ്റാനാണ് പലരും ലക്ഷ്യമിടുന്നത്.

from money rss https://bit.ly/3AfATjh
via IFTTT

മഹാമാരിക്കാലത്ത് നേട്ടമുണ്ടാക്കിയ ഏതൊക്കെ ഓഹരികളിൽനിന്ന് ലാഭമെടുക്കാം?

സൗജന്യവാക്സിൻ വേഗംതന്നെ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആഴ്ചയ്ക്ക് മികച്ച തുടക്കം നൽകി. രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഈ വർഷംതന്നെ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷ ഓഹരി വിപണിക്കും ഉണർവു പകർന്നു. വാക്സിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുകയും കയറ്റുമതി നിർത്തുകയും ചെയ്തിരുന്നതിനാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നില്ല. അത് വിപണിക്ക് ആവേശം പകരുകയും സാമ്പത്തിക വീണ്ടടുപ്പ് പ്രതീക്ഷച്ചിലും നേരത്തേതന്നെ നടക്കുമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. യുഎസ് നയപ്രഖ്യാപനം കാരണം അന്തർദേശീയ വിപണി പ്രതികൂലാവസ്ഥയിലായിരുന്നിട്ടും ഇന്ത്യൻ വിപണി നല്ല പ്രകടനം കാഴ്ചവെച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവൽക്കരിക്കുമെന്ന സർക്കാർ റിപ്പോർട്ട് പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം ഉയർന്നു. മെച്ചപ്പെട്ട സാമ്പത്തിക കണക്കുകളുടെ പ്രഖ്യാപനം ഈ രംഗത്ത് വീണ്ടെടുപ്പ് ഉറപ്പാക്കിയതിനാൽ വിദേശ വിപണികൾ തിരിച്ചുവരവുനടത്തി. ഭാവിയിൽ യുഎസ് ധനനയത്തിൽ മാറ്റമുണ്ടായാലും അതിനെ മറികടക്കാൻ വിപണി പര്യാപ്തമായിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കുദ്യോഗസ്ഥരുടെ പ്രഖ്യാപനങ്ങൾ ഉൾക്കൊണ്ട് ആഗോള നിക്ഷേപക സമൂഹം മെച്ചപ്പെട്ട കണക്കുകൾക്കായി ഉറ്റുനോക്കാനും തുടങ്ങി. കോവിഡ് ഭീഷണിയും വിലക്കയറ്റ സമ്മർദ്ദവും താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും നിയന്ത്രണ വിധേയമാണെന്നും യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ യുഎസ് കോൺഗ്രസിൽ നടത്തിയ പ്രഖ്യാപനം വിപണിക്കു ഗുണകരമായി. നയപരമായ പിന്തുണ തുടരുമെന്ന പ്രതിജ്ഞ ബോണ്ട് യീൽഡിലെ കുത്തനെയുള്ള ഉയർച്ച നിയന്ത്രിച്ചു. എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയശേഷം അഭ്യന്തര വിപണിയിൽ അസ്ഥിരത തിരിച്ചെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ വാരാന്ത്യത്തിൽ ദുർബ്ബലമായത് ഇതിന് ആക്കംകൂട്ടി. വലിയ പ്രതീക്ഷകളായിരുന്നതിനാൽ ഓഹരി പങ്കാളികൾക്ക് സ്വാഭാവികമായും നിരാശയുണ്ടായി. കൂടുതൽ ഉത്തേജക നടപടികൾ ഉണ്ടാകാതിരുന്നതിനാൽ ഏകീകരണം തുടർന്നു. ഈ വാരാന്ത്യത്തിൽ വിദേശ നിക്ഷേപകരുടെ വിൽപനയും വർധിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ഓഹരി വിപണിയുടെ പ്രകടനം ഓഹരികളും മേഖലകളും തിരിച്ചായിരുന്നു. സ്വകാര്യവൽക്കരണ പ്രഖ്യാപനംമൂലം പാതുമേഖലാ ബാങ്കുകൾക്കു ലഭിച്ച ഗുണം മാറ്റിനിർത്തിയാൽ, വാഹനമേഖലയും ഉപഭോക്തൃ ഉൽപന്നമേഖലയും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കമ്പനികൾ ഉൽപാദനവർധനവും ആലോചിക്കുന്നുണ്ട്. യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ ഇന്ത്യൻ രൂപയ്ക്കുണ്ടായ നഷ്ടത്തിന്റെ ഗുണംലഭിച്ചത് ഐടി മേഖലയുടെ പ്രകടനംമെച്ചപ്പെടുത്തി. യുഎസ് കേന്ദ്ര ബാങ്ക് പണനയത്തിലുണ്ടാക്കിയ ഭേദഗതിയും ബോണ്ട് യീൽഡിലെ വർധനയും ഗുണംചെയ്തതിനാൽ വർഷത്തിലുടനീളം ഈ നേട്ടം നിലനിൽക്കുമെന്നുതന്നെ കരുതാം. വിദേശ നിക്ഷേപങ്ങളുടെ വിറ്റഴിക്കലിനും ഇന്ത്യൻ രൂപയുടെ ഇടിവിനും ഇതുകാരണമാകും. ടെക്നോളജി കേന്ദ്രീകൃത സൂചികയായ നാസ്ദാക് റിക്കർഡുയരത്തിലെത്തി. എക്കാലത്തേയും ഉയർന്ന തലത്തിൽനിന്ന് വിപണിയുടെ പ്രകടനം ഇവിടുന്നങ്ങോട്ട് എങ്ങനെ ആയിരിക്കും എന്നതാണ് മുഖ്യമായചോദ്യം. മഹാമാരിയുടെകാലത്തെ കുതിപ്പിൽനിന്നു ലഭിച്ച പണത്തിന്റെ ഒരംശം വീട്ടിൽ കൊണ്ടു പോകുന്നതാണ് നല്ലത്. വലിയ തിരുത്തലിനു സാധ്യത കുറവായതിനാൽ ഓഹരികളും മേഖലകളും നോക്കി ഭാഗികമായി മാത്രമേ ലാഭമെടുക്കാവൂ. ഏകീകരണത്തിന്റെ കാലഘട്ടം വേഗംകടന്നു പോകും. താഴ്ന്ന പലിശനിരക്കും പുരോഗമനപരമായ നയങ്ങളും കാരണം വിശാലവിപണി ശക്തമായിത്തന്നെ നിലകൊള്ളും. ആയാസമില്ലാതെ പണം എന്നനയം പെട്ടെന്നൊന്നും മാറില്ല. നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ഗുണം പല ഓഹരികൾക്കും മേഖലകൾക്കും ലഭിക്കും. പ്രത്യേകിച്ച് അഭ്യന്തര വിപണി കേന്ദ്രകൃതമായ കുടിയവിലകൾ ഉള്ളതും താഴ്ന്ന നേട്ട അടിത്തറയുള്ളതുമായ അഭ്യന്തര വിപണി കേന്ദ്രകൃത ഓഹരികൾ. മഹാമാരിയിൽനിന്നും വിദേശ നിക്ഷേപങ്ങളിൽനിന്നും ഗുണമുണ്ടാക്കിയ ഓഹരികളിൽ നിന്നാണ് ലാഭമെടുപ്പു നടത്തേണ്ടത്. പോർട്ഫോളിയോ സന്തുലനം പ്രധാനമാണ്. ഗുണനിലവാരമുള്ള ഓഹരികൾ, പ്രതിരോധ, കയറ്റുമതി രംഗങ്ങൾ, നിയന്ത്രണങ്ങൾ നീക്കിയതിന്റെ മെച്ചം ലഭിക്കുന്ന മേഖലകൾ എന്നിങ്ങനെയാണ് ഓഹരികൾ തെരഞ്ഞെടുക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3y3eDH5
via IFTTT