121

Powered By Blogger

Monday 13 April 2020

മോറട്ടോറിയം ഉപഭോക്താവിനല്ല ബാങ്കിനാണ് ലാഭകരം: വിശദമായി അറിയാം

രാവിലെ സിഡ്നിയിൽനിന്നും സുഹൃത്തിന്റെ ഫോൺ കോൾ. എറണാകുളത്തുള്ള ഫ്ളാറ്റിന്റെ വായ്പ മൂന്നുമാസത്തേക്ക് അടയ്ക്കാതെ അവധിയെടുക്കാനുള്ള അവസരത്തെപ്പറ്റി പറയാൻ ബാങ്കിൽനിന്നും ബന്ധപ്പെട്ടു എന്നുപറഞ്ഞു. ഈ അവധി പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന് അതോടെ സംശയമായി. ഇതേ അവസ്ഥയിലാണ് വായ്പയെടുത്തിട്ടുള്ള എല്ലാവരും. വായ്പ അടയ്ക്കാൻ സാധിക്കുമെങ്കിൽ മറിച്ച് ചിന്തിക്കേണ്ട. അതായത് മോറട്ടോറിയത്തെ പാടെ അവഗണിക്കുക. വായ്പാ ഇളവ് തിരഞ്ഞെടുത്താൽ തിരിച്ചടവുകളുടെ എണ്ണവും അതുപോലെ തിരിച്ചടയ്ക്കേണ്ട പലിശയും ക്രമാതീതമായി കൂടും. ഒട്ടുംഅടയ്ക്കാൻ പറ്റാത്ത അവസ്ഥയിൽ മാത്രം മൊറട്ടോറിയം തിരഞ്ഞെടുക്കാൻ തീരുമാനിക്കുക. ആർബിഐ ഏപ്രിൽ 7-ാം തീയതി ബാങ്കുകൾക്ക് അയച്ച സന്ദേശത്തിൽ മോറട്ടോറിയം എടുക്കാനുള്ള തീരുമാനം ഉപഭോക്താവിന് വിടാതെ എല്ലാവർക്കും മൊറട്ടോറിയം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉപഭോക്താവിന് വേണമെങ്കിൽ മൊറട്ടോറിയം വേണ്ടെന്ന് ബാങ്കിനോട് ആവശ്യപ്പെടാം. നേരത്തെ പലബാങ്കുകളും പലരീതിയിലാണ് മൊറട്ടോറിയത്തെ സമീപിച്ചത്. ചിലർ മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തി. അതിനനുസരിച്ച് ഉപഭോക്താവിന് തിരിച്ചടവ് മൂന്നിലധികം മാസങ്ങൾ കൂടി. അതായത് മൂന്നുമാസം അടയ്ക്കാതിരിക്കുമ്പോൾ മൊത്തം തിരിച്ചടവിന്റെ കാലാവധി 8-10 മാസങ്ങൾ വെച്ച് കൂടുന്നു. മറ്റുചില ഉപഭോക്താക്കളെ പലതട്ടിലായി തരംതിരിച്ച് ചിലർക്ക് മൊറട്ടോറിയം ഏർപ്പെടുത്തുകയും മറ്റുള്ളവർക്ക് ആവശ്യപ്രകാരം കൊടുക്കുകയും ചെയ്തു. ഐഡിബിഐ പോലുള്ള ബാങ്കുകൾ കൂറേക്കൂടി കടന്നുചിന്തിച്ച് തവണകൾ കൂടാത്ത രീതിയിൽ മൊറട്ടോറിയത്തോടുകൂടി പിൽക്കാലത്തെ അടവ് ചെറിയ തോതിൽ കൂട്ടി. ഇത് നല്ലൊരുരീതിയായി തോന്നി. പക്ഷെ ഇതൊക്കെ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിഞ്ഞാലേ ഒരാൾക്ക് അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ഉദാഹരണം പരിശോധിക്കാം. 10 ശതമാനം പലിശയും 15 വർഷത്തെ തിരിച്ചടവ് കാലാവധിയുമുള്ള 20 ലക്ഷത്തിന്റെ വായ്പയുടെകാര്യം നോക്കാം. ആദ്യം വായ്പയുടെ ഘടന മനസ്സിലാക്കാം. അതിനുശേഷം മൊറട്ടോറിയം എന്ന പ്രക്രിയ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒരു വായ്പയുടെ പലഘട്ടങ്ങളിൽ മൊറട്ടോറിയം കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും മനസ്സിലാക്കാം. വായ്പയുടെ ഘടന വായ്പയുടെ പ്രതിമാസ അടവിന് രണ്ടുഭാഗങ്ങളുണ്ട്. മുതലും പലിശയും. വായ്പയുടെ ആദ്യ മാസങ്ങളിൽ പലിശ കൂടുതലും മുതൽ കുറവുമായിരിക്കും. അവസാന കാലങ്ങളിൽ അടയ്ക്കുന്ന തുകയുടെ ഭൂരിഭാഗം മുതലിലേക്കും വളരെ കുറച്ചു മാത്രം പലിശയിലേക്കും പോവുകയാണ് പതിവ്. അതുകൊണ്ട് വായ്പയുടെ ആദ്യനാളുകളിൽ മുതലിലേക്ക് കൂടുതൽ തിരിച്ചടവുകൾ നടത്തിയാൽ പലിശയിനത്തിൽ കുറേയേറെ ലാഭിക്കാൻ സാധിക്കും. മുൻപ് പറഞ്ഞ വായ്പയുടെ ഘടന പരിശോധിക്കാം. ആദ്യ മാസങ്ങൾ അവസാന മാസങ്ങൾ ആദ്യ മാസങ്ങളിൽ പലിശ കൂടുതലും മുതല് കുറവും അവസാന മാസങ്ങളിൽ മുതല് കൂടുതലും പലിശ കുറവുമാണെന്ന് കാണാം. പ്രതിമാസ അടവ് ഒന്നു തന്നെ.്അതിനാൽ വായ്പ അടച്ചു തീർക്കാൻ തീരുമാനിക്കുമ്പോൾ അവസാന മാസങ്ങളിൽ വലിയ നേട്ടം ഉണ്ടാകുന്നില്ല. പലിശ കൂടുതൽ അടയ്ക്കുന്ന മാസങ്ങളിൽ മുതലിലേക്ക് അടയ്ക്കുമ്പോൾ അത് പലിശ വളരെയധികം കുറയ്ക്കുവാൻ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കണക്ക് വിശദമാക്കാം. മേൽകാണിച്ചിട്ടുള്ള വായ്പയിൽ 12 മാസം കഴിഞ്ഞപ്പോൾ മുതലിലേക്ക് 50,000 രൂപ അടയ്ക്കാൻ തീരുമാനിച്ചു എന്നുകരുതുക. ഇതുമൂലം പലിശയിനത്തിൽ ലാഭിക്കുന്നത് 1,43,353 രൂപയാണ്. കൂടാതെ മാസ തവണകൾ 180ൽ നിന്ന് 171ലേക്ക് കുറയുകയും ചെയ്യും. 20 ലക്ഷത്തിന്റെ വായ്പയിൻമേൽ അടയ്ക്കുന്ന മൊത്തം പലിശ 18,68,578 രൂപയാണ്. 13-ാം മാസത്തിൽ 50,000 രൂപ അടച്ചപ്പോൾ പലിശയടവ് 17,25,225 രൂപയായി കുറഞ്ഞു. രണ്ടാമത്തെ അവസ്ഥ പരിശോധിക്കാം. ഒരാൾ 167-ാം മാസത്തിൽ 50,000 രൂപ മുതലിലേക്ക് അടയ്ക്കാൻ തീരുമാനിക്കുന്നു. ആ സമയത്ത് മുതല് ബാക്കിയുള്ളത് 2,63,576 രൂപയാണ്. ഈ തിരിച്ചടവുകൊണ്ട് മൊത്തം തവണകളിൽ ലാഭിക്കാൻ കഴിയുന്നത് വെറും 3 തവണകളാണ്. അതായത് വായ്പ 177-ാം മാസത്തിൽ തീരും. മൊത്തം പലിശയിനത്തിൽ ലാഭം വെറും 5386 രൂപയാണ്. വ്യത്യാസം കണ്ടില്ലേ? ഇനി മുതൽ വായ്പയിൽ പലിശയിനത്തിൽ കുറവ് വേണമെന്ന് ആഗ്രഹിക്കുന്നവർ വായ്പയുടെ ദൈർഘ്യത്തിന്റെ ആദ്യപകുതിയിൽ മുതലിലേക്ക് കൂടുതൽ അടയ്ക്കാൻ ശ്രമിക്കുക. മൊറട്ടോറിയത്തിന്റെ പ്രവർത്തനം മൊറട്ടോറിയം എന്നാൽ മുമ്പ് പറഞ്ഞതു പോലെ വായ്പാ തിരിച്ചടവിലെ അവധിക്കാലമാണ്. തിരിച്ചടവ് മുടക്കുന്ന മാസങ്ങളിലെ പലിശ അതാതു മാസംതന്നെ മുതലിലേക്ക് ചേർക്കും. ഇങ്ങനെ മൂന്നു മാസം മുതലിലേക്ക് പലിശ കൂട്ടിക്കഴിയുമ്പോൾ അത് തിരിച്ചടയ്ക്കാനുള്ള തവണകളിൽ വലിയ വ്യത്യാസമുണ്ടാക്കും. പുതിയ ലോണുകളിൽ തവണകളുടെ എണ്ണം വല്ലാതെ കൂടും. അടച്ചു തീരാറായ വായ്പകളിൽ ഇത് അത്രമാത്രം ആഘാതം സൃഷ്ടിക്കില്ല. നേരത്തെ കണ്ട ഉദാഹരണത്തിൽ വായ്പയുടെ പല സമയത്ത് മൊറട്ടോറിയം സ്വീകരിച്ചാലുള്ള പ്രഭാവം പരിശോധിക്കാം. വായ്പയുടെ ആദ്യകാലത്ത് ഉദാഹരണത്തിന് മേൽപറഞ്ഞ വായ്പയിൽ 4-ാം വർഷം 46,47,48 മാസങ്ങളിലാണ് ഒരാൾ മൊറട്ടോറിയം എടുക്കുന്നത് എന്ന് കരുതുക. (അതായത് മൊറട്ടോറിയം ഏർപ്പെടുത്തുമ്പോൾ അയാൾ 45 അടവുകൾ പിന്നിട്ടു എന്ന്). ഈ മൂന്നു മാസം അയാൾ അടവ് മുടക്കുമ്പോൾ മുതലിലേക്ക് കയറുന്ന മൊത്തം തുക 43,809 രൂപയാണ്. 45-ാം മാസം മുതല് ബാക്കിയുണ്ടായിരുന്നത് 17,37,844 രൂപയാണ്. 49-ാം മാസം മുതൽ തുടങ്ങുമ്പോൾ മുതല് 17,81,653 ആയിരിക്കും. ഇപ്രകാരം തവണസംഖ്യയിൽ മാറ്റമില്ലാതെ തുടർന്നാൽ ഇയാൾ വായ്പ അടച്ചു തീർക്കാൻ 189 മാസങ്ങൾ വേണ്ടിവരും. അതായത് മുന്നത്തേക്കാൾ 9 മാസങ്ങൾ അധികം. ഇതിലൂടെ അയാൾ അടയ്ക്കുന്ന അധിക പലിശ 1,37,766 രൂപയാണ്. 43,809 മാത്രമല്ല. വായ്പയുടെ മധ്യകാലത്ത് ഇനി ഇതേതുക വായ്പയെടുത്ത മറ്റൊരാൾ വായ്പയുടെ പകുതി ദൂരം പിന്നിട്ടു നിൽക്കുന്ന സാഹചര്യത്തിൽ പരിശോധിക്കാം. അയാൾ 87 മാസ തവണകൾ അടച്ചു കഴിഞ്ഞ് 88,89,90 മാസങ്ങളിൽ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നു. ഈ മാസങ്ങളിലെ മൊത്തം പലിശയിനത്തിൽ 34,966 രൂപ മുതലിലേക്ക് കൂട്ടുകയും തവണകൾ 180ൽ നിന്ന് 186 ആയി കൂടുകയും ചെയ്യും. അടയ്ക്കേണ്ട മൊത്തം പലിശയിൽ 77,126 രൂപയുടെ വ്യത്യാസവും ഉണ്ടാകും. വായ്പയുടെ അവസാന കാലത്ത് മോറട്ടോറിയം ഏർപ്പെടുത്തുന്നത് 138,139,140 മാസങ്ങളിലാണെന്ന് കരുതുക. മുതലിലേക്ക് ഈ പ്രാവശ്യം കൂടുന്നത് 19,512 രൂപയായിരിക്കും. മൊത്തം പലിശ കൂടുന്നത് 28,166 രൂപയും തവണകളിൽ 4 എണ്ണത്തിന്റെ വർധനവും ഉണ്ടാകും. അതായത് വായ്പയുടെ അവസാനത്തോട് അടുക്കുന്തോറും മൊറട്ടോറിയം കൊണ്ട് വലിയ നഷ്ടം സംഭവിക്കുന്നില്ല. പക്ഷെ പുതിയ ലോണുകളിൽ, അല്ലെങ്കിൽ ലോണിന്റെ ആദ്യ പകുതിവരെ മൊറട്ടോറിയം എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇതിൽ ചെയ്യാവുന്ന മറ്റൊരു പ്രായോഗികവും ബുദ്ധിപരവുമായ കാര്യം തവണയുടെ തുക വർധിപ്പിക്കലാണ്. തവണകളുടെ എണ്ണത്തിൽ മാറ്റം വരാതെ തന്നെ തവണയടവിൽ ചെറിയൊരു മാറ്റം വരുത്തി തുടർന്നുള്ള അടവുകൾ ക്രമീകരിക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടതുണ്ട്. മോറട്ടോറിയം ഒരിക്കലും ഉപഭോക്താവിന് ലാഭകരമല്ല. ബാങ്കുകൾക്ക് ലാഭകരവുമാണ്. ബാങ്കുകൾ അതിനാൽ മൊറട്ടോറിയം നൽകാൻ ഒട്ടും മടികാണിക്കാറില്ല. മൊറട്ടോറിയം എല്ലാവർക്കും കൊടുക്കാൻ ആർബിഐ ഉത്തരവിറക്കിയതോടുകൂടി വായ്പാ ഉപഭോക്താവിനാണ് കൂടുതൽ ഉത്തരവാദിത്തം കൈവന്നിട്ടുള്ളത്. ഒട്ടും അടയ്ക്കാൻ കഴിയില്ലെങ്കിൽ മാത്രം മൊറട്ടോറിയം പ്രയോജനപ്പെടുത്തുക. (ജിയോജിത് സർവീസസിലെ നിക്ഷേപകാര്യവിദഗ്ധനാണ് ലേഖകൻ)

from money rss https://bit.ly/3a4i9ow
via IFTTT

സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താന്‍ എല്ലാവഴികളും തേടും: ആര്‍ബിഐ

മുംബൈ: കോവിഡ്-19 കഴിഞ്ഞ് ലോക്ഡൗൺ പിൻവലിക്കുന്നതോടെ രാജ്യത്തെ സാന്പത്തികവളർച്ച തിരികെക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കോവിഡ് മഹാമാരിയുടെ തിരിച്ചടികൾ പരിഹരിക്കുന്നതിനും സാന്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനും എല്ലാ വഴികളും പ്രയോജനപ്പെടുത്തും. റിസർവ് ബാങ്കിൻറെ പണവായ്പാ നയത്തിൻറെ മിനുട്ട്സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോവിഡിൻറെ പശ്ചാത്തലത്തിൽ ആഗോള സാന്പത്തികസ്ഥിതി വളരെ മോശം സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ വിവിധ കേന്ദ്രബാങ്കുകൾ ഒട്ടേറെ നയതീരുമാനങ്ങൾ കൈക്കൊണ്ടുവരുന്നു. 2008-ലേക്കാൾ വലിയ ആഗോള സാന്പത്തികമാന്ദ്യമാണ് കോവിഡ് മൂലം ഉണ്ടാകുക. ഇന്ത്യയിലും ഇതിൻറെ പ്രതിഫലനമുണ്ടാകും. ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ ഉപഭോഗത്തിൽ വൻ ഇടിവുണ്ടായേക്കും. വിതരണശൃംഖലയും തൊഴിൽമേഖലയും തടസ്സപ്പെടും. ഇറക്കുമതിമേഖലയിലും പ്രതിസന്ധി നേരിടേണ്ടിവരും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വലിയ അളവിൽ നഷ്ടമാകുന്നത് നിക്ഷേപത്തെയും ബാധിച്ചേക്കാം. ഈ സാഹചര്യത്തിൽ സമീപകാലത്ത് വളർച്ചാനിരക്ക് കുത്തനെ കുറഞ്ഞേക്കാമെന്ന് പണവായ്പാനയത്തിൽ ആർ.ബി.ഐ. ഗവർണർ അഭിപ്രായപ്പെടുന്നു. ഉപഭോഗം കുറയുന്നത് പരിഹരിക്കാനാണ് റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവുവരുത്താൻ പണവായ്പാനയത്തിൽ തീരുമാനിച്ചത്. വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/2VwUKH8
via IFTTT

വായ്പാ വളര്‍ച്ച കുത്തനെ ഇടിഞ്ഞ് 50വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി

മുംബൈ:രാജ്യത്തെ ബാങ്കുകളിലെ വായ്പ വളർച്ച നിരക്ക് കഴിഞ്ഞ സാന്പത്തികവർഷം കുത്തനെ ഇടിഞ്ഞതായി റിസർവ് ബാങ്കിൻറെ കണക്കുകൾ സൂചിപ്പിക്കുന്നു. 2020 സാന്പത്തിക വർഷം 6.14 ശതമാനം മാത്രമാണ് രാജ്യത്തെ വായ്പാവളർച്ച. അഞ്ചു ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവുംതാഴ്ന്ന നിരക്കാണിത്. 1962 മാർച്ചിൽ രേഖപ്പെടുത്തിയ 5.38 ശതമാനമാണ് ഇതിലും കുറഞ്ഞനിരക്ക്. മാർച്ച് 27-ന് അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരം രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ നൽകിയിട്ടുള്ള ആകെവായ്പ 103.71 ലക്ഷം കോടി രൂപയാണ്. 2019 മാർച്ച് 29 -ലെ കണക്കനുസരിച്ച് ഇത് 97.71 ലക്ഷം കോടിയായിരുന്നു. വായ്പാ വളർച്ചയിൽ ഏറ്റവും കുറവ് സ്വകാര്യബാങ്കുകളിലാണ്. 2019 മാർച്ചിനുശേഷം സ്വകാര്യബാങ്കുകളിൽ വായ്പാവളർച്ച കുറഞ്ഞുവരുന്നതായി റിസർവ് ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, പൊതുമേഖലാ ബാങ്കുകളിൽ 2019 ഡിസംബറിനുശേഷം വായ്പകളിൽ നേരിയ വർധന പ്രകടമായിട്ടുണ്ട്. 2020 സാന്പത്തികവർഷം ബാങ്കുകളിലെ നിക്ഷേപത്തിൽ 7.93 ശതമാനമായിരുന്നു വളർച്ച. ആകെ 135.71 ലക്ഷം കോടി രൂപയാണ് ബാങ്കുകളിൽ നിക്ഷേപമായെത്തിയത്. മുൻവർഷമിത് 125.73 ലക്ഷം കോടി രൂപയായിരുന്നു. 2018 സാന്പത്തികവർഷം നിക്ഷേപ വളർച്ച 6.21 ശതമാനം മാത്രമായിരുന്നു. 2019 -ൽ ഇത് 10.04 ശതമാനമായി ഉയർന്നിരുന്നു. ഉപഭോഗം കുറഞ്ഞതിനാൽ കഴിഞ്ഞ സാന്പത്തികവർഷം സന്പദ് വ്യവസ്ഥ മോശം സ്ഥിതിയിലാണ്. മൊത്തം ആഭ്യന്തര വളർച്ച നിരക്ക് (ജി.ഡി.പി.) ഏഴുവർഷത്തിനിടയിലെ കുറഞ്ഞ നിലവാരത്തിനടുത്തു നിൽക്കുന്നു. കഴിഞ്ഞ ഒക്ടോബർ- ഡിസംബർ പാദത്തിൽ വളർച്ച 4.7 ശതമാനമാണ്. ആദ്യപാദത്തിൽ ഇത് 5.6 ശതമാനവും രണ്ടാം പാദത്തിൽ 5.1 ശതമാനവുമായിരുന്നു. കോവിഡ്- 19 രോഗബാധയും ലോക്ഡൗണുമെല്ലാം വന്നതോടെ നാലാം പാദത്തിലും 2021 സാന്പത്തിക വർഷം മൊത്തത്തിലും വളർച്ച കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ലോക്ഡൗൺ പ്രഖ്യാപിച്ച് 21 ദിവസം പിന്നിടുന്പോൾ സന്പദ് വ്യവസ്ഥ നിശ്ചലമായി കിടക്കുന്നു. ഉത്പാദനവും ഉപഭോഗവും നിലച്ച സ്ഥിതിയാണ്. ഉപഭോഗം കുറഞ്ഞതിനാൽ വായ്പാ വളർച്ചയിൽ വരും പാദങ്ങളിലും കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നില്ല. മാർച്ച് അവസാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണവായ്പാ നയത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. വിപണിയിൽ ഉപഭോഗം കുറഞ്ഞിരിക്കുന്നതും ബാങ്കുകൾ റിസ്ക് ഒഴിവാക്കാൻ ശ്രമിക്കുന്നതുമാണ് കഴിഞ്ഞ സാന്പത്തിക വർഷം വായ്പാ വളർച്ച കുറയാൻ കാരണമായി കരുതുന്നത്. ഇതിനിടയിൽ കോവിഡ്- 19 കൂടിയെത്തിയത് സ്ഥിതി ഗുരുതരമാക്കി. കോവിഡ് ലോക്ഡൗണിൽനിന്ന് സന്പദ് വ്യവസ്ഥ കരകയറാൻ സമയമെടുക്കുമെന്നാണ് വിവിധ സാന്പത്തികവിശകലന ഏജൻസികൾ പറയുന്നത്.

from money rss https://bit.ly/2yYXzJj
via IFTTT

അംബേദ്കര്‍ ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: അംബേദ്കർ ജയന്തി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. കറൻസി, കമ്മോഡിറ്റി വിപണികളൊന്നും പ്രവർത്തിക്കുന്നില്ല. ഇനി ഏപ്രിൽ 15നാണ് വിപണി പ്രവർത്തിക്കുക. കഴിഞ്ഞയാഴ്ചയിൽ ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും തിങ്കളാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 470 പോയന്റും നിഫ്റ്റി 118 പോയന്റുമാണ് താഴ്ന്നത്. ഫാർമ കമ്പനികളായ ഗ്ലെൻമാർക്ക്, അരബിന്ദോ ഫാർമ, ലുപിൻ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/3emB80H
via IFTTT

ലോക്ഡൗൺ കഴിയുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത

മുംബൈ: ലോക്ഡൗൺ കഴിഞ്ഞ് സർവീസ് പുനരാരംഭിക്കുന്നതോടെ വിമാനനിരക്കുകൾ കുത്തനെ ഉയരാൻ സാധ്യത. കോവിഡ്-19 പകരുന്നത് തടയുന്നതിൻറെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ വിമാനത്തിലും നടപ്പാക്കേണ്ടിവരുമെന്നതിനാലാണിത്. ആദ്യഘട്ടത്തിൽ വിമാനത്തിൽ ഒരുവശത്ത് ഒരു നിരയിൽ ഒരു യാത്രക്കാരനെ മാത്രം അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. അങ്ങനെവന്നാൽ 180 യാത്രക്കാരെ കയറ്റാൻ ശേഷിയുള്ള വിമാനത്തിൽ 60 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക. ശേഷികുറച്ച് സർവീസ് നടത്തുന്നത് കന്പനികൾക്ക് ബാധ്യതയാകും. ഇതു നികത്താൻ നിരക്കു കൂട്ടുകയല്ലാതെ മറ്റു വഴികളില്ല. ഈ സാഹചര്യത്തിൽ തുടക്കത്തിൽ കോവിഡിനു മുന്പുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിവരെ നിരക്ക് ഉയർന്നേക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോ സൂചന നൽകിക്കഴിഞ്ഞു. യാത്രക്കാർ തമ്മിൽ പരമാവധി അകലം പാലിക്കാൻ വിധം കോണോടുകോണായി യാത്രക്കാരെ ഇരുത്തുന്നതും ആലോചിക്കുന്നുണ്ട്. അതേസമയം, വിമാനയാത്ര പുനരാരംഭിക്കുന്നതു സംബന്ധിച്ച് സർക്കാർ ഇതുവരെ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല. ഏപ്രിൽ 14-ന് ലോക്ഡൗൺ തീരുമെന്ന ധാരണയിൽ സ്വകാര്യ വിമാനക്കന്പനികൾ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിരുന്നു. ഇതനുസരിച്ച് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് 5700 രൂപയാണ് ബുധനാഴ്ചത്തെ കുറഞ്ഞ നിരക്ക്. സർവീസ് നിർത്തുന്നതിനുമുന്പ് ഇത് 1700-1900 രൂപ മുതലായിരുന്നു. പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യ ഏപ്രിൽ 30 വരെ ബുക്കിങ് നിർത്തിയിട്ടുണ്ട്.

from money rss https://bit.ly/2V4149Y
via IFTTT

സെന്‍സെക്‌സ് 470 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ച നേട്ടം തുടരാൻ സൂചികകൾക്ക് കഴിഞ്ഞില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 469.60 പോയന്റ് താഴ്ന്ന് 30690.02ലും നിഫ്റ്റി 118.05 പോയന്റ് നഷ്ടത്തിൽ 8993.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1194 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1171 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 201 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, സീ എന്റർടെയൻമെന്റ്, ബജാജ് ഫിനാൻസ്, എംആൻഡ്എം, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എൽആൻഡ്ടി, ഹിൻഡാൽകോ, ഭാരതി എയർടെൽ, അദാനി പോർട്സ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. റിയാൽറ്റി ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക അഞ്ചുശതമാനം താഴ്ന്നു. വാഹനം, ബാങ്ക്, ഊർജം, ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, ഫാർമ, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. അംബേദ്കർ ജയന്തി പ്രമാണിച്ച് ചൊവാഴ്ച ഓഹരി വിപണിക്ക് അവധിയാണ്.

from money rss https://bit.ly/2XxjsK4
via IFTTT

ഇപിഎഫ് പലിശ 7ശതമാനമാക്കുമോ? പരിശോധിക്കാം

2019-20 സാമ്പത്തിക വർഷത്തെ ഇപിഎഫ് പലിശയിൽ വൻകുറവുവരുത്തിയേക്കുമെന്ന് സൂചന. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നേരത്തെ 8.5ശതമാനം പലിശ നൽകാൻ സർക്കാരിന് ശുപാർശ ചെയ്തിരുന്നെങ്കിലും അത് പുനഃപരിശോധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച് ആറിന് ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിൽ, ഡെറ്റ് നിക്ഷേപങ്ങൾക്ക് 8.15ശതമാനം ആദായം ലഭിച്ചതായി വിലിയരുത്തിയിരുന്നു. എന്നാൽ ഓഹരി വിപണിയിലെ തകർച്ച ഇപിഎഫ്ഒയുടെ നിക്ഷേപത്തിൽകാര്യമായ ഇടിവുണ്ടാക്കിയതായാണ് റിപ്പോർട്ട്. നിലവിലെ ഓഹരി വിപണിയിലെ 30ശതമാനംവരെ ഇടിവ് കണക്കിലെടുക്കുമ്പോൾ ഏഴുശതമാനത്തിൽകൂടുതൽ പലിശ നൽകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മ്യൂച്വൽ ഫണ്ടുകളുടെ നേട്ടത്തിൽ 10 മുതൽ 20ശതമാനംവരെ കുറവുണ്ടായി. നിക്ഷേപ പലിശനിരക്കാകട്ടെ ഒരുശതമാനത്തോളം താഴ്ന്നു. വിപണി കൂപ്പുകുത്തുന്നതിനുമുമ്പ് എത്രത്തോളം ഓഹരിയിൽനിന്ന് പിൻവലിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇപിഎഫ്ഒയുടെ വൻ നിക്ഷേപശേഖരത്തിൽ ഓഹരിയിലുള്ളത് ആറുശതമാനത്തിൽതാഴെയാണ്.

from money rss https://bit.ly/3cd6PaV
via IFTTT

വ്യവസായ-വ്യാപാരമേഖലകള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഒരുവര്‍ഷമെങ്കിലും എടുത്തേക്കാം

കോവിഡ് മൂലം അടച്ചിട്ടത് രാജ്യത്തിന്റെ വളർച്ചയെയും അതോടൊപ്പം വിവിധ വാണിജ്യ-വ്യാപാരമേഖലകളെയും കാര്യമായി ബാധിക്കും. വിവിധ ഉത്പന്ന-സേവന മേഖലകളിൽ വൻതോതിൽ ആവശ്യകതയിൽ കുറവുണ്ടാക്കുമെന്നും പ്രമുഖ ബിസിനസ് റേറ്റിങ് ഏജൻസിയായ ഡൺ ആന്റ് ബ്രാഡ്സ്ട്രീറ്റിന്റെ പഠനത്തിൽ പറയുന്നു. ജൂൺമാസത്തോടെ കമ്പനികൾ വീണ്ടും സാധാരണരീതിയിലാകുമെങ്കിലും ആവശ്യകതയിലെ കുറവുകൊണ്ട് പ്രവർത്തനം മന്ദീഭവിക്കാനിടയാകും. പ്രധാനമേഖലകൾ 1.ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ജ്വല്ലറി,വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാകും കൂടുതൽ ബാധിക്കുക. പ്രവർത്തനം സാധാരണ നിലയിലാവാൻ 12 മാസക്കാലത്തിലേറെ വേണ്ടിവന്നേക്കാം. 2.ചെറുകിട ഇടത്തരം സംരംഭൾ, ഇലക്ട്രോണിക്സ്, ബാങ്ക്, വാഹനം,ചരക്കുകടത്ത് തുടങ്ങിയ മേഖലകളെയും കോവിഡ് അടച്ചിടൽ കാര്യമായിതന്നെ പിടിച്ചുലയ്ക്കും. ഏഴുമുതൽ ഒരുവർഷംവരെ വേണ്ടിവന്നേക്കാം ഈ മേഖലകളുടെ പ്രവർത്തനം സാധാരണ നിലയിലാവാൻ. 3.ലോഹം, ടെക്സ്റ്റൈൽ, മാസ ഉത്പന്ന മേഖല, റീട്ടെയിൽ ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നമേഖല തുടങ്ങിയ കമ്പനികളെ കാര്യമായ ബാധിക്കുമെങ്കിലും ആറുമസത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം സാധാരണ നിലയിലാകും. എന്നാൽ മാസം ഉത്പന്നമേഖലയിൽ വിലക്കയറ്റമുണ്ടായേക്കാം. അവശ്യവസ്തുക്കളുടെ ഉത്പാദനമേഖലയിലുള്ള കമ്പനികൾ അതിവേഗത്തിൽ തിരിച്ചുവരാനും സാധ്യതയുണ്ട്. 4.മരുന്ന് കമ്പനികളെ അടച്ചിടൽ ചെറിയതോതിൽമാത്രമെ ബാധിക്കൂ. അതുകൊണ്ടുതന്നെ പെട്ടെന്ന് ഈ മേഖല സാധാരണ രീതിയിലായേക്കാമെന്നും ഡൺ ആന്റ് ബ്രാഡ്സ്ട്രീറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/2K6lqZD
via IFTTT

ആ ലിങ്ക് തുറക്കരുത്: മുന്നറിയിപ്പുമായി എസ്ബിഐ

അടച്ചിടൽ കാലത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ പുതിയരീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പുകാർ. എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിർമിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങൾ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. Fraudsters are using new ways & techniques to commit cybercrimes. Here's a new way people are scammed in India. If you come across any such instances, please inform us through e-mail to: epg.cms@sbi.co.in & report.phishing@sbi.co.in & also report on: https://bit.ly/3b5wceD pic.twitter.com/O7gXx7QhlQ — State Bank of India (@TheOfficialSBI) April 11, 2020 ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഇ-മെയിലുകൾവഴി വിവരമറിയിക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. https://bit.ly/2VrT6q7 എന്ന വ്യാജ ലിങ്ക് നിർമിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാൽ ആവശ്യപ്പെടുകയെന്നും ബാങ്കിന്റെ മുന്നറിയിപ്പിൽ പറയുന്നു.

from money rss https://bit.ly/2y6Mrd1
via IFTTT

ബന്ധന്‍ ബാങ്കിന്റെ നിക്ഷേപത്തില്‍ 32 ശതമാനം വര്‍ധന: നിക്ഷേപം 50,073 കോടിയായി

ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിലും ബന്ധൻ ബാങ്കിന്റെ നിക്ഷേപത്തിൽ കുറവൊന്നുമില്ല. ബാങ്കിന്റെ നിക്ഷേപത്തിൽ 32 ശമതാനം വർധനവാണ് രേഖപ്പെടുത്തിയത്. 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ മൊത്തം നിക്ഷേപം 50,073 കോടിയായി. 2019 മാർച്ചിൽ 43,232 കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം. വായ്പയിൽ 60ശതമാനമാണ് വർധന. 2019-20 സാമ്പത്തിക വർഷത്തിൽ 44,776 കോടി രൂപയായിരുന്നു വായ്പയായി ബാങ്ക് നൽകിയിരുന്നത്. ഇത് 71,825 കോടിയായാണ് വർധിച്ചത്. മൈക്രോ ബാങ്കിങ് ബിസിനസ് വഴിയാണ് ബാങ്കിൽ കാര്യമായ നിക്ഷേപമെത്തിയത്. രാജ്യം അടച്ചിടലിലാണെങ്കിലും നിക്ഷേപവരവ് കൂടിയതായി ബാങ്ക് പറയുന്നു.

from money rss https://bit.ly/2V2sRra
via IFTTT