121

Powered By Blogger

Sunday, 27 December 2020

സ്റ്റാർട്ട് അപ്പ് രംഗത്തെ വനിതാ മുന്നേറ്റം

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ കേരളത്തിന്റെ വ്യവസായ വളർച്ചയിൽ സ്ത്രീകൾ വഹിച്ച പങ്ക് ചെറുതല്ല. ബീന കണ്ണൻ, പമേല അന്ന മാത്യു, ഷീല കൊച്ചൗസേപ്പ് തുടങ്ങി ഒരുപറ്റം സ്ത്രീ സംരംഭകർ കേരളത്തിന്റെ വ്യവസായ-വാണിജ്യ ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും സ്റ്റാർട്ട് അപ്പുകളുടെ വരവോടെ ഈ രംഗത്ത് വലിയ മുന്നേറ്റം തന്നെ ഉണ്ടായിരിക്കുകയാണ്. ആഗോള തലത്തിൽ മൊത്തം സ്റ്റാർട്ട് അപ്പുകളിൽ സ്ത്രീകൾ കോ-ഫൗണ്ടർമാരായുള്ള സംരംഭങ്ങളുടെ വിഹിതം പ്രമുഖ ബിസിനസ് ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ 'ക്രഞ്ച് ബേസി'ന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് 2019-ൽ 20 ശതമാനത്തിലെത്തിയിട്ടുണ്ട്. ആഗോള തലത്തിലെ അനുപാതത്തിന് അടുത്തേക്ക് എത്തുകയാണ് കേരളത്തിലെ കണക്കുകളും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവിൽ 2,900 രജിസ്റ്റേർഡ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുണ്ട്. ഇതിൽ 13 ശതമാനവും വനിതാ സ്റ്റാർട്ട് അപ്പുകളാണെന്നാണ് 2019-ലെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് ഇത് 15 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കോ-ഫൗണ്ടർമാരിൽ ഒരാളെങ്കിലും വനിതകളായിട്ടുള്ള സംരംഭങ്ങളാണ് ഇവ. ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് കേരളത്തിലെ സ്റ്റാർട്ട് അപ്പുകളിൽ വനിത കോ-ഫൗണ്ടർമാരുടെ സാന്നിധ്യം പത്തിൽ താഴെയായിരുന്നെന്ന് സംസ്ഥാനത്തെ ആദ്യ സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ സെന്ററായ ടെക്നോപാർക്ക് ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ പറഞ്ഞു. ഇപ്പോൾ സ്ത്രീകൾ ഈ രംഗത്തേക്ക് ധാരാളമായി കടന്നുവരുന്നുണ്ടെന്നും ഇത് കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വളർച്ചയിൽ മുതൽക്കൂട്ടാകുമെന്നും തിരുവനന്തപുരം ടെക്നോപാർക്കിന്റെ സ്ഥാപക സി.എഫ്.ഒ. കൂടിയായ അദ്ദേഹം വ്യക്തമാക്കി. ഫിനാൻഷ്യൽ ടെക്നോളജി മുതൽ സൈബർ സെക്യൂരിറ്റി വരെയുള്ള മേഖലകളിൽ ഇന്ന് വനിതകൾ സ്വന്തം സ്റ്റാർട്ട് അപ്പുകൾ കെട്ടിപ്പടുക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പുകളിൽ 2,000 കോടി രൂപയുടെ മൂലധന ഫണ്ടിങ് ആണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഏതാണ്ട് 15 ശതമാനവും വനിതാ സംരംഭങ്ങളിലേക്കാണ് എത്തിയത്. കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല മലയാളി സ്ത്രീകളുടെ സ്റ്റാർട്ട് അപ്പ് വിജയഗാഥ. ഇന്ത്യയിലെ പ്രധാന സ്റ്റാർട്ട് അപ്പ് ഹബ്ബുകളിൽ പലതിലും മലയാളി വനിതകളുടെ സംരംഭങ്ങളുണ്ട്. അന്തർദേശീയ തലത്തിൽ പോലും മലയാളി വനിതകളുടെ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. സംരംഭക രംഗത്തേക്ക് ഇറങ്ങാനുള്ള തന്റേടത്തിനൊപ്പം സ്റ്റാർട്ട് അപ്പുകൾക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ എന്നിവ കൂടി വനിതകൾക്ക് ഊർജമാകുന്നുണ്ട്. ഫണ്ടിങ് സാധ്യതകളും വനിതാ സംരംഭങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനിതാ സ്റ്റാർട്ട് അപ്പുകൾക്കായി ഇൻക്യുബേഷൻ സൗകര്യം, സീഡ് ഫണ്ടിങ്, ബിസിനസ് സപ്പോർട്ട് എന്നിവ ഒരുക്കുന്നുണ്ട്. സ്റ്റാർട്ട് അപ്പുകൾക്ക് പൊതുവായുള്ള സ്കീമുകൾക്ക് പുറമെയാണ് ഇത്. സ്റ്റാർട്ട് അപ്പ് ഇന്ത്യയും സ്റ്റാൻഡ് അപ്പ് ഇന്ത്യയും ഇന്ത്യയെ സ്റ്റാർട്ട് അപ്പ് രംഗത്തെ ഹബ്ബാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ. ഈ പദ്ധതി പ്രകാരമുള്ള സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പ്രോഗ്രം, ഇൻക്യുബേഷൻ സൗകര്യം എന്നിവ വനിതാ സ്റ്റാർട്ട് അപ്പുകൾക്കും പ്രയോജനപ്പെടുത്താം. ഇതിനു പുറമെ, ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) അംഗീകാരം നേടിയാൽ ദേശീയ ചെറുകിട വികസന ബാങ്കായ സിഡ്ബിയുടെ ഫണ്ട് ഓഫ് ഫണ്ട്സിൽ നിന്ന് മൂലധന സഹായം ഉൾപ്പെടെ നേടാൻ അവസരമുണ്ട്. സ്ത്രീകളെയും പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും സംരംഭക രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന പദ്ധതിയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ബാങ്ക് വായ്പയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. സഹായങ്ങളുമായി കേരള സ്റ്റാർട്ട് അപ്പ് മിഷനും ബിസിനസ് ഇൻക്യുബേഷൻ പദ്ധതികൾ, സീഡ് ഫണ്ടിങ്, ഇക്വിറ്റി ഫണ്ടിങ്, ഗ്രാന്റ്, പേറ്റന്റ് സപ്പോർട്ട് പദ്ധതി, അന്താരാഷ്ട്ര സംരംഭക എക്സ്ചേഞ്ച് പദ്ധതി, ഗവേഷണ-വികസന ഗ്രാന്റ്, ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാനുള്ള സഹായം തുടങ്ങി സ്റ്റാർട്ട് അപ്പുകൾക്ക് പൊതുവായി നൽകുന്ന സഹായങ്ങൾക്ക് പുറമെ വനിതാ സംരംഭങ്ങൾക്കായി പ്രത്യേക സ്കീമുകൾ സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികൾ ലഭ്യമാക്കുന്നത്. ഐഡിയ സ്റ്റേജിലുള്ള വനിത സ്റ്റാർട്ട് അപ്പുകൾക്ക് അവരുടെ ആശയങ്ങൾ വളർത്തിയെടുക്കാനുള്ള പ്രീ-ഇൻക്യുബേഷൻ സൗകര്യമാണ് ഇത്തരത്തിലുള്ള ഏറ്റവും മികച്ച സ്കീമുകളിലൊന്ന്. ഇൻക്യുബേഷൻ, മെന്റർഷിപ്പ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതി. തികച്ചും സൗജന്യമാണ് ഈ സൗകര്യങ്ങൾ. മൂന്നു മാസത്തേക്കാണ് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകുക. ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ വനിതാ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സഹായമാണ് മറ്റൊരു സ്കീം. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് ഓരോ വനിതാ സംരംഭത്തിലെയും ഒരു ഫൗണ്ടറിന് യാത്രാ ചെലവുകൾ നൽകുന്ന പദ്ധതിയുമുണ്ട്. വിപണന പ്രവർത്തനങ്ങൾക്ക് ഓരോ വർഷവും അഞ്ചു ലക്ഷം രൂപ ഓരോ വനിതാ സ്റ്റാർട്ട് അപ്പിനും സഹായം ലഭിക്കും. പരമാവധി രണ്ടു വർഷമാണ് ഇത് ലഭിക്കുക. വനിതാ സ്റ്റാർട്ട് അപ്പുകൾക്കായി സീഡ് ഫണ്ടിങ് സഹായവും സ്റ്റാർട്ട് അപ്പ് മിഷൻ ഒരുക്കുന്നുണ്ട്. പർച്ചേസ് ഓർഡറിന്റെ ഈടിന്മേൽ സോഫ്റ്റ് ലോൺ, സർക്കാരിന്റെ ഓർഡറുകൾ നിർവഹിക്കുന്നതിന് അഡ്വാൻസ് എന്ന നിലയിൽ വായ്പ, ടെക്നോളജി ട്രാൻസ്ഫറിന് സഹായം, ഇന്റർനാഷണൽ എക്സ്പോഷർ പ്രോഗ്രാമുകളിൽ വനിതകൾക്ക് 10 ശതമാനം സീറ്റ് സംവരണം എന്നിവയാണ് മറ്റ് പദ്ധതികൾ. വനിത വിജയഗാഥകൾ * സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ വനിതാ സ്റ്റാർട്ട് അപ്പുകളുമുണ്ട്. ഫിനാൻഷ്യൽ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഓപ്പൺ', പ്രവർത്തനം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ 250 കോടി രൂപയുടെ ഫണ്ടിങ് നേടി. കമ്പനിയുടെ നാല് കോ-ഫൗണ്ടർമാരിൽ രണ്ടുപേരും വനിതകളാണ് - തിരുവല്ല സ്വദേശിയായ മാബെൽ ചാക്കോയും മല്ലപ്പള്ളി സ്വദേശിയായ ഡീന ജേക്കബ്ബും. ഒരു വനിതാ സംരംഭകയായിരിക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ, വനിതാ സംരംഭകർക്ക് ഏറ്റവും അനുകൂലമായ സമയമാണ് ഇതെന്ന് മാബെൽ ചാക്കോ പറയുന്നു. തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളത്. മാത്രമല്ല, നിക്ഷേപകരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുമുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം ഏർപ്പെടുത്തിയ മികച്ച സ്റ്റാർട്ട് അപ്പ് ലീഡറിനുള്ള പുരസ്കാരം 2019-ൽ മാബെൽ നേടിയിരുന്നു. ജീവനക്കാരുടെ കൂട്ടത്തിൽ വനിതകൾക്ക് അവസരങ്ങൾ നൽകാൻ വനിതാ മേധാവികൾക്ക് കഴിയുമെന്ന് മാബെൽ അഭിപ്രായപ്പെട്ടു. ഓപ്പണിലെ നേതൃനിരയിൽ 70 ശതമാനത്തിലേറെ പേരും സ്ത്രീകളാണ്. മൊത്തം ജീവനക്കാരിൽ വനിതകളുടെ പങ്കാളിത്തം 37 ശതമാനമാണെന്നും അവർ വ്യക്തമാക്കി. മാബെൽ കോ-ഫൗണ്ടറായിട്ടുള്ള നാലാമത്തെ സ്റ്റാർട്ട് അപ്പാണ് ഓപ്പൺ. നാല് സംരംഭങ്ങളും ഫിനാൻഷ്യൽ ടെക്നോളജി രംഗത്താണെന്ന പ്രത്യേകതയുമുണ്ട്. * വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് അനുകൂലമായ ഇക്കോ സിസ്റ്റം കേരളത്തിൽ വളർന്നുവരുന്നതിനാൽ സ്ത്രീകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാൻ വെല്ലുവിളികൾ ഏറെയില്ലെന്ന് ലൊക്കേഷൻ ഇന്റലിജൻസ്, സൈബർ ഡിഫൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ സ്ട്രാവ ടെക്നോളജീസ്, സ്ട്രാവ സൈബർ ലാബ്സ് എന്നീ സ്റ്റാർട്ട് അപ്പുകളുടെ സ്ഥാപകയായ ജാൻസി ജോസ് പറയുന്നു. സംരംഭക രംഗത്ത് ആർക്കുമുള്ളതുപോലുള്ള ബുദ്ധിമുട്ടുകൾ മാത്രമേ വനിതാ സംരംഭകർക്കുമുള്ളൂ. 2015-ൽ സംരംഭം തുടങ്ങിയ സമയത്ത് വായ്പ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാർ തന്നെ മുൻകൈയെടുത്ത് ഫണ്ടുകൾ ലഭ്യമാക്കുന്നുണ്ട്. വൻകിട കമ്പനികളുടെ ഡേറ്റയും മറ്റും സുരക്ഷിതമാക്കുന്ന സൈബർ ഡിഫൻസ് മേഖലയിൽ ഇന്ത്യയിലെ സ്വകാര്യ മേഖലയിലുള്ള അപൂർവം കമ്പനികളിലൊന്നാണ് ജാൻസിയുടെ സ്ട്രാവ ടെക്നോളജീസ്. സ്റ്റാർട്ട് അപ്പ് രംഗത്തേക്ക് കടന്നുവരാൻ എൻജിനീയറിങ്ങോ പ്രൊഫഷണൽ ഡിഗ്രിയോ നിർബന്ധമില്ലെന്നും ഏതെങ്കിലും മേഖലയിലുള്ള ഇഷ്ടവും അഭിരുചിയും സംരംഭക ശേഷിയും മാത്രം മതിയെന്നും തൊടുപുഴ സ്വദേശിയായ ജാൻസി പറഞ്ഞു. വിദ്യാർഥികൾക്കോ വീട്ടമ്മമാർക്കോ പോലും ഈ രംഗത്ത് കടന്നുവരാനാകുമെന്നും അവർ വ്യക്തമാക്കി. roshan@mpp.co.in

from money rss https://bit.ly/3aLLZBX
via IFTTT

Related Posts:

  • ബിസിനസിനൊപ്പം കുതിരയെ വളര്‍ത്തിയാലോ?ബിസിനസ് വളർന്ന് വിജയം കൈവരിക്കാൻ വർഷങ്ങളോളം സമയം എടുക്കും. ഓരോദിവസവും നടത്തുന്ന മികച്ച രീതിയിയിലുള്ള പ്രവർത്തനങ്ങളാണ് ബിസിനസിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ട്. അതുപോലെ തന്നെയാണ് ഒരു കുതിരയെ ഇണക്കി എടുക്കുന്നതും. ഒരുപാട് വർഷങ്ങൾക… Read More
  • സെന്‍സെക്‌സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഇറാൻ ചാരത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുണ്ടായ അനിശ്ചിതാവസ്ഥിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തിൽ 1223… Read More
  • സെന്‍സെക്‌സ് 169 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 169.14 പോയന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് നേട്ടത്തിൽ 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1352 കമ്പനികളുടെ… Read More
  • ചൂണ്ടയിൽ ചൈനീസ് ഇരകൾ; കുരുങ്ങുന്നത് ഭീമൻ മീനുകൾചൂണ്ടയിൽ കുടുങ്ങിയ നെടുവ മീനുമായി നിസാമുദീൻ കൊല്ലം: ചൂണ്ടയിടാൻ ഇനി ഇരതേടിപ്പോകേണ്ടതില്ല. കൃത്രിമ ഇരകൾ വിപണി കീഴടക്കുന്നു. ചൂണ്ടയിടുന്നത് ഹോബിയാക്കിയവരുടെ പുതിയഹരമാണ് ചൈനയിൽനിന്നുള്ള ഇത്തരം കൃത്രിമ ഇരകൾ. ഭീമൻ മീനുകൾവരെ ഇതിൽ കു… Read More
  • പാഠം 58: ദിവസക്കൂലിക്കാരനും പെന്‍ഷന്‍കാല ജീവിതത്തിനായി രണ്ടുകോടി സമാഹരിക്കാംപഠനത്തിൽ അത്രയൊന്നും മികവുപുലർത്താതിരുന്ന പ്രവീൺ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് പോയില്ല. വീട്ടിലെ സാഹചര്യം അതിന് തടസ്സമായി. അങ്ങനെയാണ് ഐടിഐയിൽനിന്ന് ഡിപ്ലോമയെടുത്തത്. 18-ാംവയസ്സിൽ മറ്റൊരാളുടെ കൂടെ ജോലിക്കുപ… Read More