121

Powered By Blogger

Monday, 7 June 2021

ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അഞ്ചുകോടി പിഴ: ഡെറ്റ് ഫണ്ടുകൾ തുടങ്ങുന്നതിന് രണ്ടുവർഷത്തെ വിലക്ക്

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനംനിർത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഫ്രാങ്ക്ളിൻ ടെംപിൾടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ടുവർഷത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിനും 2020 ഏപ്രിലിനുമിടയിൽ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തിൽ നേടിയ 451 കോടി(പലിശയടക്കം 512 കോടി)രൂപ തിരികെകൊടുക്കാനും സെബി നിർദേശിച്ചിട്ടുണ്ട്. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ഡയറക്ടറായ വിവേക് കുട് വ, ഭാര്യ രൂപ കുട് വ എന്നിവർക്ക് ഏഴുകോടി രൂപ പിഴയുമിട്ടിട്ടുണ്ട്. ഡെറ്റ്ഫണ്ടുകൾ പ്രവർത്തനംനിർത്തുംമുമ്പ് നിക്ഷേപംപിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് കംപ്ലെയിൻസ് ഓഫീസർ, ഡയറക്ടർമാർ എന്നിവർക്കെതിരെയും ഉടനെ നടപടിയുണ്ടാകും. അതേസമയം, സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നും ഫ്രാങ്ക്ളിൻ ടെംപിൾടൺ അധികൃതർ പറഞ്ഞു. 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. കോവിഡ് വ്യാപനത്തെടുർന്നുണ്ടായ പണലഭ്യതാപ്രശ്നമണ് ഇതിന് കാരണമായി കമ്പനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്. സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്ന് നാലുഘട്ടങ്ങളിലായി 17,700 കോടിയിലേറെ തുക നിക്ഷേപകർക്ക് ഇതിനകം എഎംസി തിരികെ നൽകി. Sebi fines Franklin MF Rs 5 cr.

from money rss https://bit.ly/2RyKmAD
via IFTTT

വാക്‌സിനെടുത്തവർക്ക് നിക്ഷേപത്തിന് കൂടുതൽ പലിശ: പദ്ധതിയുമായി ബാങ്കുകൾ

കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകൾ നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നു. ഒരു ഡോസെങ്കിലും പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക് സ്ഥിരനിക്ഷേപത്തിന് 0.30ശതമാനം അധികപലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനംചെയ്തിട്ടുള്ളത്. 999 ദിസവക്കാലയളവിലെ നിക്ഷേപത്തിനാണിത് ബാധകം. സെൻട്രൽ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകർക്ക് കാൽശതമാനം പലിശയാണ് അധികം നൽകുക. ഇമ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം-എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപങ്ങൾക്കാണ് അധിക പലിശ ബാങ്കുകൾ വാഗ്ദാനംചെയ്തിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ പദ്ധതിയുമായി രംഗത്തുവന്നേക്കും. Higher interest rates for bank customers with at least one vaccine dose.

from money rss https://bit.ly/3z9Ulx9
via IFTTT

സ്വർണവില പവന് 80 രൂപകൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട് ആദായത്തിൽ കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി. മുൻ വ്യാപാരദിനത്തിൽ വിലയിൽ നേരിയ വർധനവുണ്ടായിരുന്നു.

from money rss https://bit.ly/3x15oa7
via IFTTT

നേട്ടമില്ലാതെ സൂചികകൾ: നിഫ്റ്റി 15,750ന് മുകളിൽതന്നെ

മുംബൈ: കഴിഞ്ഞ ദിവസത്തെ കുതിപ്പിനുശേഷം ചൊവാഴ്ച വ്യാപാരം ആരംഭിച്ചത് കാര്യമായ നേട്ടമില്ലാതെ. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്സ് 16 പോയന്റ് നേട്ടത്തിൽ 52,344ലിലും നിഫ്റ്റി 2 പോയന്റ് ഉയർന്ന് 15,754ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, എൻടിപിസി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഐടിസി, മാരുതി, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സിസ് ബാങ്ക്, ഒഎൻജിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തിൽമുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ ഉയരത്തിലാണ്. എൻജിനിയേഴ്സ് ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി, മാക്സ് ഫിനാൻഷ്യൽ സർവീസ്, സുവെൻ ഫാർമ തുടങ്ങി 46 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices trade flat, Nifty above 15,750.

from money rss https://bit.ly/3pD7x9p
via IFTTT

10 കോടിയുടെ വ്യാജ ചെക്ക് നൽകി സ്വകാര്യബാങ്കിനെ കബളിപ്പിക്കാൻ ശ്രമം

കോഴിക്കോട്: മുംബൈ ആസ്ഥാനമായ സ്വകാര്യ ബാങ്കിന്റെ നല്ലളം ശാഖയിൽ വ്യാജ ചെക്ക് നൽകി കബളിപ്പിക്കാൻ ശ്രമം. ബെംഗളൂരു ആസ്ഥാനമായ അലൂഫിറ്റ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള 10 കോടി രൂപയുടെ ചെക്കാണ് കല്പറ്റ സ്വദേശിയായ ആൾ ബാങ്കിൽ നൽകിയത്. വിശദപരിശോധനയിൽ ചെക്ക് വ്യാജമാണെന്നു ബോധ്യമായതിനെത്തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതിനൽകി. കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുകയെന്നനിലയിലാണ് ചെക്ക് ബാങ്കിലെത്തിയത്. ലാഭവിഹിതത്തിൽ ഒരു പങ്ക് സംസ്ഥാനത്തെ നിർധന ജനങ്ങൾക്കുള്ള സഹായധനമായി നൽകാൻ കമ്പനി ഉടമസ്ഥർ തീരുമാനിച്ചെന്നും തുക ആദ്യം ഇയാളുടെ അക്കൗണ്ടിലേക്കു വരവുവെക്കുകയും പിന്നീട് ഇയാൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുമെന്നുമാണ് ബാങ്ക് അധികൃതരോട് ചെക്കുമായി വന്നയാൾ പറഞ്ഞത്. ഇയാൾ നേരത്തേതന്നെ ഇവിടെ അക്കൗണ്ടും എടുത്തിരുന്നു. ബാങ്ക് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ ചെക്ക് വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ മാനേജർ ജൂൺ നാലിന് നല്ലളം ഇൻസ്പെക്ടർ എം.കെ. രമേശിന് പരാതിയും നൽകി. ചെക്ക് നൽകിയ ആളെപ്പറ്റിയുള്ള പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിന്റെ നടക്കാവിലെ ശാഖയിലാണ് ഇയാൾ ആദ്യമെത്തിയത്. സാങ്കേതിക കാരണത്താൽ ചെക്ക് ഇവിടെ സ്വീകരിച്ചില്ല. ഇതോടെ ഇയാൾ നല്ലളത്തുള്ള ബാങ്കിലേക്ക് എത്തുകയായിരുന്നു.

from money rss https://bit.ly/3z5pG4d
via IFTTT

നിഫ്റ്റി 15,750ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 228 പോയന്റ്

മുംബൈ: ഐടി, ഇൻഫ്ര, എനർജി ഓഹരികളുടെ ബലത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,750ന് മുകളിലെത്തി. വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നതോടെ ഉച്ചയ്ക്കുശേഷമാണ് വിപണിയിൽ കുതിപ്പുണ്ടായത്. സമ്പദ്ഘടനയ്ക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായേക്കാമെന്ന പ്രതീക്ഷയും വാക്സിനേഷന്റെ കാര്യത്തിൽ വ്യക്തതവരുത്തുമെന്ന റിപ്പോർട്ടുകളുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. സെൻസെക്സ് 228.46 പോയന്റ് നേട്ടത്തിൽ 52,328.51ലും നിഫ്റ്റി 81.40 പോയന്റ് ഉയർന്ന് 15,751.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2284 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 961 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ശ്രീസിമെന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ സൂചികകളാണ് നേരിയതോതിൽ നഷ്ടംനേരിട്ടത്. മറ്റ് സൂചികകൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1.4ശതമാനം ഉയർന്നു. ഡോളറിനെതിരെ 19 പൈസ നേട്ടത്തിൽ 72.84 നിലവാരത്തിലാണ് രൂപ ക്ലോസ്ചെയ്തത്. ഓഹരി വിപണിയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് രൂപ നേട്ടമാക്കിയത്. Nifty tops 15,750; Sensex gains 228 pts.

from money rss https://bit.ly/3z4N3e2
via IFTTT

ഫ്രാങ്ക്‌ളിന്റെ നിക്ഷേപകർക്ക് ഈയാഴ്ച 3,205 കോടി രൂപകൂടി ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് നാലാംഘട്ടമായി 3,205 കോടി രൂപ ഈയാഴ്ച വിതരണംചെയ്യും. ഇതുവരെ വിതരണംചെയ്ത തുക 17,778 കോടി രൂപയാകും. 2020 ഏപ്രിലിൽ പ്രവർത്തനം നിർത്തുമ്പോൾ ഈ ഫണ്ടുകളിൽ മൊത്തമുണ്ടായ തുകയുടെ 70ശതമാനവും ഇതോടെ വിതരണം ചെയ്തുകഴിയും. ജൂൺ നാലിലെ എൻഎവി പ്രകാരമായിരിക്കും നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യഘട്ടമായി 9,122 കോടി രൂപ വിതരണംചെയ്തത്. ഏപ്രിൽ 12ന് തുടങ്ങിയ ആഴ്ചയിൽ 2,962 കോടി രൂപയും മെയ് 3 ഉൾപ്പെട്ട ആഴ്ചയിൽ 2,489 കോടി രൂപയും നിക്ഷേപകർക്ക് തിരിച്ചുനൽകി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം എസ്ബിഐ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ നേതൃത്വത്തിലാണ് നിക്ഷേപകർക്ക് തുക വിതരണംചെയ്യുന്നത്. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് തുടങ്ങിയ ഫണ്ടുകളാണ് 2020 ഏപ്രിൽ 23ന് പ്രവർത്തനംനിർത്തിയത്. Franklin Templeton unitholders to get Rs 3,205 cr this week .

from money rss https://bit.ly/3iuLVKG
via IFTTT

ആദായ നികുതി കണക്കാക്കാം, എളുപ്പത്തിൽ ഫയൽ ചെയ്യാം: സൗജന്യ സോഫ്റ്റ് വെയറുമായി പോർട്ടൽ

പുതുക്കിയ ആദായനികുതി റിട്ടേൺ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് തിങ്കളാഴ്ച പുറത്തിറക്കും. എളുപ്പത്തിൽ നികുതി കണക്കാക്കാനും ഫയൽ ചെയ്യാനുമുള്ള സൗകര്യം പോർട്ടലിലുണ്ടാകും. ഇതൊടപ്പം ഐടിആർ ഫയൽചെയ്യുന്നതിന് സൗജന്യ സോഫ്റ്റ് വെയറും ലഭ്യമാക്കും. വിശദാംശങ്ങൾ അറിയാം നിലവിലെ വെബ് വിലാസമായ incometaxindiaefiling.gov.in എന്നതിനുപകരം incometax.gov.in എന്നതായിരിക്കും പുതിയ വിലാസം. റിട്ടേൺ നൽകിയ ഉടനെ പ്രൊസസിങ് നടക്കും. ഉടനടി റീഫണ്ടും നൽകും. ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂർത്തിയാക്കാനുള്ള നടപടികൾ ഒരു ഡാഷ്ബോർഡിൽ കാണിക്കും. തുടർ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങൾ അതിൽ ഉണ്ടാകും. ഐടിആർ തയ്യാറാക്കാൻ സൗജന്യ സോഫ്റ്റ് വെയർ ഉണ്ടാകും. ചോദ്യങ്ങൾക്ക് യഥാസമയം മറുപടിയും ലഭിക്കും. ഐടിആർ 1, 4 (ഓൺലൈൻ ആൻഡ് ഓഫ്ലൈൻ) ഐടിആർ 2(ഓഫ്ലൈൻ) സോഫ്റ്റ് വെയറുകളാണ് ലഭ്യമാക്കുക. ഐടിആർ 3,5,6,7 തുടങ്ങിയവ തയ്യാറാക്കാനുള്ള സൗകര്യവും പോർട്ടലിൽ വൈകാതെ ഉൾപ്പെടുത്തും. ശമ്പളം, വാടക, ബിസിനസ്, പ്രൊഫഷൻ എന്നിവയിൽനിന്നുള്ള വരുമാനം മുൻകൂറായി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. ശമ്പളം, വരുമാനം, മൂലധനനേട്ടം, ലാഭവിഹിതം, ടിഡിഎസ് വിവരങ്ങൾ എന്നിവയും നേരത്തെതന്നെ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. അന്വേഷണത്തിന് യഥാസമയം മറുപടി നൽകാൻ കോൾസെന്റർ സേവനം. ഓൺലൈനായി നികുതി അടയ്ക്കാൻ യുപിഐ ഉൾപ്പടെയുള്ള സൗകര്യം. ഇ-ഫയലിങ് പോർട്ടലിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് ജൂൺ 18ന് പുറത്തിറക്കും. We are as excited about the new portal as our users! We are at the final stages in the roll-out of the new portal and it will be available shortly. We appreciate your patience as we work towards making it operational soon.#NewPortal — Income Tax India (@IncomeTaxIndia) June 7, 2021

from money rss https://bit.ly/3vYCKq5
via IFTTT

ഓഹരി വിപണിയിൽ ലിസ്റ്റ്‌ചെയ്ത് 50 കമ്പനികളെ 'കാണ്മാനില്ല'

രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽ അന്വേഷച്ചെങ്കിലും ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ള 50 കമ്പനികളെക്കുറിച്ച് ബിഎസ്ഇക്ക് വിവരംലഭിച്ചില്ല. വിപണി ചട്ടങ്ങൾ ലംഘിച്ചതിന്റെപേരിൽ ആറുമാസമായി വ്യാപാരം നിർത്തിവെച്ച കമ്പനികളെക്കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോഴാണ് കണ്ടെത്താൻ കഴിയാതിരുന്നത്. 2020 ഡിസംബറിലാണ് ആദ്യം ഈ വിഭാഗത്തിൽപ്പെട്ടകമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് അയത്. ഒരുമറുപടിയും ലഭിക്കാതിരുന്നതിനെതുടർന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് അന്വേഷണം നടത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിലും കോർപ്പറേറ്റ് മന്ത്രാലയത്തിലും കമ്പനികൾ ഏറ്റവുംപുതിയ വിലാസം നൽകണമെന്നാണ് നിയമം. കൊറിയർ, ഇ-മെയിൽ വിലാസങ്ങളിലാണ് നേട്ടീസ് അയച്ചതെങ്കിലും കൈപ്പറ്റാതെ തിരിച്ചുവന്നു. കമ്പനികളുടെ പ്രൊമോട്ടർമാർക്ക് കഴിഞ്ഞ മാർച്ച് 16ന് ഇ-മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഹരികൾ എക്സ്ചേഞ്ചിൽനിന്ന് നീക്കംചെയ്യുമെന്ന അറിയിപ്പും നൽകിയിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് മെയ് 26നും കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏറ്റവുംകൂടുതൽ കമ്പനികളെക്കുറിച്ച് വിവരമില്ലാത്തത് മഹാരാഷ്ട്രയിലാണ്. 14 കമ്പനികളാണ് ഓഫീസടച്ച് മുങ്ങിയത്. ഗുജറാത്തിൽ ഏഴും തമിഴ്നാട്ടിൽ ആറും ഡൽഹിയിലും പശ്ചമ ബംഗാളിലും അഞ്ചുവീതവും കർണാടകയിൽ മൂന്നും ഹരിയാണ, ആന്ധ്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിൽ രണ്ടുവീതവും ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഒന്നുവീതവും കമ്പനികളെക്കുറിച്ചാണ് വിവരങ്ങൾ ലഭ്യമല്ലാത്തത്.

from money rss https://bit.ly/3uZRMKT
via IFTTT

Sunday, 6 June 2021

പാലാരിവട്ടം പാലം: പുനർനിർമാണത്തിന്റെ പാഠങ്ങൾ

പാലാരിവട്ടം പഞ്ചവടിപ്പാലത്തിന്റെ നിർമാണത്തിന് രണ്ടുകൊല്ലവും അഞ്ചുമാസവും വേണ്ടിവന്നു. ഇത് പൊളിച്ചു പുനർനിർമിക്കുന്നതിന് 18 മാസം എടുക്കുമെന്നാണ് ആദ്യം കണക്കാക്കിയത്. നിർമാണത്തിനു ചുമതലയേറ്റെടുത്ത ഡൽഹി മെട്രോ കമ്പനി സമയപരിധി നേർപകുതിയാക്കി, ഒമ്പതു മാസമായി, നിശ്ചയിച്ചു. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ചുമാസവും 10 ദിവസവുംകൊണ്ട് പണി പൂർത്തിയാക്കി. നിലനിന്ന പാലം പൊളിക്കുകയും അതെല്ലാം നീക്കുകയും ചെയ്യുന്ന പണികൂടി ചേർത്താൽ ഫലത്തിൽ പുതിയ പാലം നിർമിക്കുന്നതിനെക്കാൾ വലിയപ്രവൃത്തി. അതാണ് അഞ്ചുമാസവും 10 ദിവസവുംകൊണ്ടു സാധിച്ചത്. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തകരാറും അഴിമതിയുമെല്ലാം സംബന്ധിച്ച് കേസും അന്വേഷണവുമുണ്ട്. അവയെക്കുറിച്ചല്ല ഈ ലേഖനം. വൻകിട പ്രോജക്ടുകളെല്ലാം ഒട്ടുമിക്കപ്പോഴും അനിശ്ചിതമായി നീണ്ടുപോകുന്ന കേരളത്തിൽ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത് എങ്ങനെ? പുനർനിർമാണത്തിന്റെ പാഠങ്ങൾ എന്ത്? നടത്തിപ്പുകാർ-ഡൽഹി മെട്രോ കമ്പനി. കാര്യക്ഷമവും സമയബന്ധിതവുമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന്റെ ഏറ്റവും സുപ്രധാന ഘടകം അതിനു ചുമതലയേൽക്കുന്ന നടത്തിപ്പുകമ്പനിയുടെ സ്വഭാവമാണ്. പുനർനിർമാണത്തിനു ഡി.എം.ആർ.സി.യെയും ഇ. ശ്രീധരനെയും ആണല്ലോ സർക്കാർ ചുമതലപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനമാണെങ്കിലും എത്ര കാര്യക്ഷമമായിട്ടാണ് അവർ പ്രവർത്തിച്ചത്! നമ്മുടെ സംസ്ഥാന പൊതുമേഖലാ നിർമാണക്കമ്പനികളെ ഡി.എം.ആർ.സി.യുമായി താരതമ്യപ്പെടുത്തിയാൽ ചോദ്യത്തിനു പാതി ഉത്തരമാകും. പാലം പുനർനിർമാണത്തിന്റെ ഡിസൈൻ തുടക്കത്തിലേ പൂർണരൂപത്തിൽ അംഗീകരിച്ചു. നമ്മുടെ പല നിർമാണങ്ങളുടെയും ഡിസൈൻ ഘട്ടംഘട്ടമായാണു തയ്യാറാകുന്നത്. ഇതിന് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ ഓരോവട്ടവും ആവർത്തിക്കേണ്ടത് വലിയ കാലതാമസമാണ് വരുത്തുന്നത്. ഒറിജിനൽ പാലത്തിന്റെ ഡിസൈനിലുള്ള പാകപ്പിഴകളെക്കുറിച്ചു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കഴിവ് നമ്മുടെ ഏജൻസികൾക്കില്ല. പൊതുമരാമത്തിന്റേതന്നെ ഡിസൈൻ വിങ്ങിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ. ഡി.എം.ആർ.സി. അവർ കരാറേൽപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയ പിന്തുണയാണു മറ്റൊന്ന്. ഡി.എം.ആർ.സി.യുടെ ചീഫ് എൻജിനിയർ കേശവ് ചന്ദ്ര അടക്കമുള്ളവർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടായിരുന്നു. കേശവ് ചന്ദ്ര എല്ലാദിവസവും രാവിലെ എട്ടുമണിക്ക് സൈറ്റ് സന്ദർശിച്ചു ചർച്ചകൾ നടത്തിയിട്ടേ ഓഫീസിലേക്കു പോകാറുള്ളായിരുന്നത്രേ. ശ്രീധരൻ തന്നെ ഇടയ്ക്കു നേരിട്ടു പരിശോധന നടത്തിയിരുന്നു. ലേബർ ഷെഡ്ഡും കാസ്റ്റിങ് യാർഡുമെല്ലാം ഒരുക്കാൻ മതിയായ സ്ഥലം ഡി.എം.ആർ.സി. ലഭ്യമാക്കി. നിർമാണസാമഗ്രികൾ വേഗം കിട്ടാൻ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുകപോലും ചെയ്തു. ഡി.എം.ആർ.സി. പ്രതിനിധികൾ പങ്കെടുത്ത് അടിക്കടി അവലോകനയോഗങ്ങൾ ചേർന്നു. പൊതുമരാമത്തു വകുപ്പുമായും എല്ലാ ബുധനാഴ്ചയും യോഗമുണ്ടായി. സാധാരണ സർക്കാർനിർമാണങ്ങളിൽ പതിവില്ലാത്തതാണ് ഇതൊക്കെ. മേൽനോട്ടത്തിനു സ്വന്തം സംവിധാനം ആദ്യപാലം പണിയാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിനു നിർമാണമേൽനോട്ടത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. അതുകൊണ്ട് പണി അവർ കിറ്റ്കോയ്ക്കു കോൺട്രാക്ട് കൊടുത്തു. ഈ സബ് കോൺട്രാക്ട് ഫലപ്രദമായില്ല. ഇതിൽനിന്നു വ്യത്യസ്തമായി ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ നേരിട്ടു പണിക്കു മേൽനോട്ടം വഹിക്കുകയായിരുന്നു. ഇതിനൊക്കെ പ്രാപ്തിയുള്ള എൻജിനിയർമാർ നമ്മുടെ പൊതുമേഖലാ കമ്പനികളിൽ ആവശ്യത്തിനില്ല. റിട്ടയർചെയ്ത മിലിറ്ററി സർവീസ് പോലുള്ളവരെ ഇതിനായി കണ്ടെത്തണം. പണിതീർന്നു ബില്ല് തയ്യാറായാൽ അടുത്തദിവസം പണം ഊരാളുങ്കലിനു കിട്ടും. കിഫ്ബി പ്രോജക്ടുകളിൽപ്പോലും പണം ലഭിക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ചു പരാതിയുണ്ട്. ഡൽഹി മെട്രോ പോലെയല്ല, നമ്മുടെ പൊതുമേഖലാ നടത്തിപ്പു കമ്പനികൾ. പണി പൂർത്തിയായാലും ബില്ല് തയ്യാറാകാൻ ചിലപ്പോൾ മാസങ്ങളെടുക്കും. ബില്ല് തയ്യാറായാലോ? ചില വകുപ്പുകളിൽ പണം കൊടുക്കുന്നതിനുമുമ്പ് ഡിപ്പാർട്ട്മെന്റിനു സമർപ്പിച്ച് അംഗീകാരം നേടണം. അതോടെ ബില്ല് പാസാക്കൽ മുറപോലെയാകും. എന്തിന് ഈ രണ്ടാമതു പരിശോധന എന്നതിനു തൃപ്തികരമായ ഉത്തരം ഇന്നേവരെ ലഭിച്ചിട്ടില്ല. നമ്മുടെ കമ്പനികൾക്കു പ്രാപ്തിയില്ലെങ്കിൽ അതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. അല്ലാതെ, വീണ്ടും ഒരുതട്ട് പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. വിശദമായ ആസൂത്രണം എഗ്രിമെന്റ് ആകുമ്പോഴേ ആസൂത്രണം തുടങ്ങും. അതാണ് അവരുടെ രീതി. സാമഗ്രികൾ, വിദഗ്ധതൊഴിലാളികൾ, യന്ത്രോപകരണങ്ങൾ, ധനവിഭവം എന്നിവ പണിതുടങ്ങുന്നതിനു മുമ്പുതന്നെ ആസൂത്രണം ചെയ്യും. ധനകാര്യം, സാങ്കേതികം, എൻജിനിയറിങ് വിഭാഗം മേധാവികൾമുതൽ ഡയറക്ടർ ബോർഡുവരെ ചർച്ചചെയ്താണ് ആസൂത്രണം. പ്രത്യേക 'പർച്ചേസ് പ്ലാൻ' തന്നെയുണ്ട്. കിട്ടാൻ കാലതാമസം വരുന്ന സാധനങ്ങൾക്ക് അതു കണക്കാക്കി നേരത്തേ ഓർഡർ നൽകും. പാലാരിവട്ടത്തിന്റെ കാര്യത്തിലും എട്ടുമാസത്തേക്കു കരാറെടുത്ത ഊരാളുങ്കൽ ആദ്യംതന്നെ ആറുമാസംകൊണ്ടു പണി പൂർത്തിയാക്കാനുള്ള പദ്ധതി ഉണ്ടാക്കി. മഴയും വെയിലുമെല്ലാം കണക്കിലെടുത്തുള്ള ആസൂത്രണം. കോവിഡ് കാലമല്ലേ, അതുകൊണ്ട് പുതിയ ചിട്ടകൾക്കുതന്നെ രൂപം നൽകേണ്ടിവന്നു. പ്രവൃത്തി തുടങ്ങിയാൽ എല്ലാം നിശ്ചയിച്ചപോലെ നീങ്ങുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലിടങ്ങളിൽ ദിവസവും നടക്കുന്ന അവലോകനയോഗം ഊരാളുങ്കൽ സൊസൈറ്റിയുടെ സവിശേഷതയാണ്. ഓരോ ആഴ്ചയും പൂർത്തിയാക്കേണ്ട പ്രവൃത്തി ടാർജറ്റായി നിശ്ചയിക്കും. ഓരോ നിർമാണത്തിനും ഓരോ ഡയറക്ടർക്കു പ്രത്യേകചുമതല ഉണ്ടാകും. ഈ ഡയറക്ടർമാർ പങ്കെടുത്ത് ഓൺലൈനായും അല്ലാതെയും നടത്തുന്ന പ്രതിവാരാവലോകനം ഉണ്ട്. ഇതിനുപുറമേ ചെയർമാൻ രമേശൻ പങ്കെടുത്തു മൂന്നു യോഗങ്ങൾ നേരിട്ടും 14 യോഗങ്ങൾ വീഡിയോ വഴിയും പാലാരിവട്ടം പാലം നിർമാണത്തിനായി നടത്തുകയുണ്ടായി. തടസ്സങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും നിർമാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമൊക്കെ ആവശ്യാനുസരണം ക്രമീകരിക്കാനുമെല്ലാം ഇതിലൂടെ കഴിയും. രാജ്യത്തെ ഏറ്റവും വലിയ സഹകരണ നിർമാണ സംഘമായ ഊരാളുങ്കലിന്റെ വളർച്ചയെക്കുറിച്ച് ഞാനൊരു ഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ബ്രാൻഡ് സാമൂഹികപ്രതിബദ്ധതയും ഗുണമേന്മയും സമയനിഷ്ഠയുമാണ്. ഭീമമായ പശ്ചാത്തലസൗകര്യ നിർമാണ ഘട്ടത്തിലേക്ക് കേരളം കടക്കുന്നവേളയിൽ ഊരാളുങ്കലിനെപ്പോലെ കാര്യക്ഷമതയുള്ള, അഴിമതിരഹിതരായ കരാറുകാർ സ്വകാര്യ മേഖലയിലടക്കം വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. പ്രവർത്തനത്തിന്റെ പ്രത്യേക സംസ്കാരം:ഊരാളുങ്കൽ ലേബർ സൊസൈറ്റി പാലം പുനർനിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപ്പിക്കണമെന്നു ശ്രീധരൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജവിവാദങ്ങൾ ഉയർന്ന സമയം ആയതിനാൽ അത് ഏറ്റെടുക്കേണ്ട എന്ന സൊസൈറ്റിയുടെ തീരുമാനം ഇ. ശ്രീധരന്റെ നിർബന്ധത്തെത്തുടർന്നാണു മാറ്റിയത്. എന്താണ് ഊരാളുങ്കലിന്റെ പ്രത്യേകത? ഊരാളുങ്കൽ സൊസൈറ്റിക്ക് സ്വന്തമായി 13,000 തൊഴിലാളികളുണ്ട്. ഇവരിൽ നല്ലപങ്കും നിർമാണപ്രവൃത്തികളുടെ ബാലപാഠങ്ങൾ ഓരോന്നായി ചെയ്തുപഠിച്ചു മികവുനേടി വളർന്നുവന്നവരാണ്. ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അടിസ്ഥാനധാരണകളും അനുഭവസമ്പത്തും ഉള്ളവർ. ഇതിനു മുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചറൽ, സ്ട്രക്ചറൽ, സർവേ എന്നിങ്ങനെ വിഭാഗങ്ങളിലായി ആയിരത്തിൽപ്പരം എൻജിനിയർമാർ അടങ്ങുന്ന സുശക്തമായ ടീമുമുണ്ട്. കൂടാതെ, ഈ വിഷയങ്ങളിലുള്ള സാങ്കേതികവിദഗ്ധരും. ഇവരെല്ലാമടങ്ങുന്ന സംവിധാനത്തിന്റെ കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവർത്തനം ഒരു പ്രത്യേക സംസ്കാരംതന്നെയാണ്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക യന്ത്രസംവിധാന ആസ്തികൾ 150 കോടി രൂപ വിലവരും. ഹോളോ ബ്രിക്സും പലതരം ഇഷ്ടികകളും ടൈൽസും അടക്കം പല നിർമാണസാമഗ്രികളും നിർമിക്കാനുള്ള യൂണിറ്റുകളും ക്വാറികളും ക്രഷറുകളും ഒക്കെയുണ്ട്. കേന്ദ്രീകൃത പ്രൊക്യുവർമെന്റ് സമ്പ്രദായം കുറഞ്ഞവിലയിൽ സാമഗ്രികൾ കിട്ടാൻ സഹായിക്കും. വിശാലമായ സംഭരണ യാഡുകളും മുമ്പുമുതലേ അവർക്കുണ്ട്. ഇവയ്ക്കൊക്കെവേണ്ടി ഓടിനടക്കുകയോ കാത്തിരിക്കുകയോ വേണ്ടിവരുന്നില്ല. നിർമാണസാമഗ്രികളുടെയും നിർമാണത്തിന്റെയുമൊക്കെ ഗുണമേന്മ അപ്പപ്പോൾ പരിശോധിക്കാൻ രാജ്യാന്തരനിലവാരമുള്ള ടെസ്റ്റിങ് ലാബും അവർക്കുണ്ട്. സാധാരണ കരാർസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാവാത്ത കാര്യങ്ങളാണ് ഇവയിൽ മിക്കതും. സംഘത്തിലെ തൊഴിലാളികൾക്കു പരമാവധി തൊഴിൽ കൊടുക്കുക എന്നതു സൊസൈറ്റിയുടെ ജന്മദൗത്യം ആയതിനാൽ എല്ലാ പ്രവൃത്തിയും സംഘം നേരിട്ടാണു ചെയ്യുന്നത് എന്നതാണു മറ്റൊരു പ്രധാനകാര്യം. അതിനാൽ, മറ്റു സ്ഥാപനങ്ങളെപ്പോലെ സൊസൈറ്റി നിർമാണങ്ങളോ അതിന്റെ ഘടകങ്ങളോ ഉപകരാർ കൊടുക്കില്ല; കൊടുക്കാൻ കഴിയുകയുമില്ല.

from money rss https://bit.ly/3w0DfzI
via IFTTT

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്താർജിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.3ശതമാനം കുറഞ്ഞ് 48,953 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചുമാസത്തെ ഉയർന്ന നിലവാരമായ 49,800ലെത്തിയശേഷം വിലിയ ചാഞ്ചാട്ടമാണ് വിപണിയിൽ പ്രകടമാകുന്നത്.

from money rss https://bit.ly/3fXf67L
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സുചികകളിൽ പ്രതീക്ഷയോടെ തുടക്കം. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോളകാരണങ്ങളാണ് വിപണിയെ ചലിപ്പിച്ചത്. കോവിഡുമായ ബന്ധപ്പെട്ട വിവരങ്ങൾ, കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ, ഓഹരികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവയാകും ഇന്ന് വിപണിയുടെ ഗതിനിർണയിക്കുക. സെൻസെക്സ് 85 പോയന്റ് നേട്ടത്തിൽ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, പവർഗ്രിഡ്, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻ് മഹീന്ദ്ര, എൽആൻഡ്ടി, എൻടിപിസി, ടൈറ്റാൻ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ്, ജൂബിലന്റ് ഇൻഗ്രേവിയ, എംആർഎഫ് എന്നിവ ഉൾപ്പടെ 31 കമ്പനികളാണ് തിങ്കളാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3fXOKlT
via IFTTT

ആരോഗ്യ ഇൻഷുറൻസ് ഏത് വേണം, എത്രത്തോളം വേണം

ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് ഇപ്പോഴത്തെ രോഗങ്ങളിൽനിന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ, നമുക്ക് ഏതുതരം പോളിസി എത്രത്തോളം തുകയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഫാമിലി ഫ്ളോട്ടർ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതാണ് ഉചിതം. ഇതിനു പുറമെ വ്യക്തികൾക്ക് വ്യക്തിഗത പോളിസിയും ഗ്രൂപ്പിലെ മെമ്പർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസും എടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് • കവർ ചെയ്യുന്ന അസുഖങ്ങൾ • കവർ ചെയ്യാത്ത അസുഖങ്ങൾ (പോളിസിയുടെ ആദ്യത്തെ നാലു വർഷങ്ങളിൽ) • കോ-പേയ്മെന്റ് (പോളിസി ഉടമ സ്വയം വഹിക്കേണ്ട ആശുപത്രി ചെലവ്) • സബ് ലിമിറ്റ് (ചില അസുഖങ്ങൾക്ക് ചികിത്സാ ചെലവിന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക) • ആശുപത്രി മുറിവാടകയുടെ പരിധി (പോളിസിയിൽ ഉള്ള പരിധിയെക്കാൾ കൂടിയ തുക വന്നാൽ മൊത്തം ചികിത്സാ ചെലവ് ആനുപാതികമായി വെട്ടിച്ചുരുക്കുന്ന രീതി) • മെഡിക്കൽ പരിശോധന കൂടാതെ പോളിസിയിൽ ചേരാനുള്ള പ്രായപരിധി • ആയുഷ് കവർ • നിലവിലുള്ള അസുഖങ്ങൾ കവർ ചെയ്യാനുള്ള കാലാവധി • സൗജന്യ ചികിത്സ ലഭ്യമായ ആശുപത്രികൾ പ്രീമിയം ലാഭിക്കാൻ ടോപ് അപ്പ് അടയ്ക്കേണ്ട പ്രീമിയം നിരക്ക് പഠിച്ച ശേഷം മാത്രമേ പോളിസി എടുക്കാവൂ. ഇൻഷുർ ചെയ്യേണ്ട തുക നിങ്ങളുടെ ബജറ്റിന് അനുസരിച്ച് എടുക്കാവുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ആശുപത്രി ചെലവിന്റെ കാര്യം മറക്കരുത്. മാത്രമല്ല അടിസ്ഥാനപരമായി ഒരു ഫാമിലി ഫ്ളോട്ടർ എടുക്കുന്ന ആൾക്ക് ഇൻഷുർ ചെയ്ത തുക കൂട്ടാനായി ഒരു ടോപ് അപ്പ് പോളിസി എടുക്കുന്നതാണ് പ്രീമിയം ലാഭിക്കാൻ ഏറ്റവും നല്ല മാർഗം. അതായത് മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പോളിസിക്ക് അടയ്ക്കേണ്ട പ്രീമിയത്തെക്കാൾ കുറഞ്ഞ നിരക്കിൽ 10 ലക്ഷം രൂപയ്ക്കുള്ള ഒരു ടോപ് അപ്പ് പോളിസി ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, 10 ലക്ഷത്തിന്റെ ടോപ് അപ്പ് പോളിസിയിൽ ആദ്യത്തെ മൂന്നു ലക്ഷം രൂപയ്ക്കുള്ള ആശുപത്രി ചെലവ് അടിസ്ഥാന പോളിസിയിൽ നിന്നായിരിക്കും ലഭ്യമാവുക. ഇന്ന് പലരും ഓരോ തരം അസുഖങ്ങൾക്കും വെവ്വേറെ പോളിസി എടുക്കുന്നതായി കണ്ടുവരുന്നു (ഉദാ: കാൻസർ കെയർ പോളിസി, കൊറോണ പോളിസി മുതലായവ). എന്നാൽ, ആയിരക്കണക്കിന് അസുഖങ്ങളുള്ള നമ്മുടെ ലോകത്ത് ഒന്നോ, രണ്ടോ അസുഖങ്ങൾ കവർ ചെയ്യുന്ന പോളിസിക്ക് നൽകുന്ന തുക ആനുപാതികമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മറ്റ് ഏത് അസുഖം പിടിപെട്ടാലും കുറച്ച് കൂടിയ പ്രീമിയം തുക അടച്ച് എല്ലാ റിസ്കുകളും കവർ ചെയ്യുന്ന പോളിസി എടുക്കാമായിരുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടാവാനിടയുണ്ട്. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ അവരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കും. പക്ഷേ, റിട്ടയർ ചെയ്ത ശേഷം പുതുതായി ഒരു പോളിസി എടുക്കുന്നതിനെക്കാൾ ഉചിതം റിട്ടയർമെന്റിന് രണ്ടോ, മൂന്നോ വർഷം മുമ്പുതന്നെ ഒരു പോളിസി എടുത്താൽ റിട്ടയർമെന്റ് കഴിഞ്ഞ ഉടനെ തന്നെ നിലവിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുന്ന പോളിസി സ്വന്തമാക്കാവുന്നതേയുള്ളു. പോളിസി ഏതു കമ്പനിയിൽ നിന്ന്? വിവിധ കമ്പനികളുടെ കഴിഞ്ഞ കാലങ്ങളിലെ ക്ലെയിം തീർപ്പാക്കിയതിന്റെ കണക്കുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ 90 ശതമാനത്തിൽ കൂടുതലുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ അഭികാമ്യമായിരിക്കും. അതോടൊപ്പംതന്നെ പ്രാദേശികമായി നമുക്ക് പോളിസി, ക്ലെയിം അനുബന്ധ സേവനങ്ങൾ സമയബന്ധിതമായി കിട്ടുമെന്ന് ഉറപ്പുവരുത്തണം. പോളിസിയുടെ വിശദ വിവരങ്ങൾ ശരിയായി മനസ്സിലാക്കണം. അതോടൊപ്പംതന്നെ നമ്മുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള ശരിയായ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകുകയും വേണം. പ്രത്യേകിച്ചും നിലവിലുള്ള അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചാൽ അത് ഭാവിയിൽ നമുക്ക് ലഭിക്കേണ്ട ചികിത്സാ ചെലവുകളെ ബാധിക്കാനും ഇടയുണ്ട്. അതുകൊണ്ട് പോളിസികൾ ശരിയായി പഠിച്ച ശേഷം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. odatt@aimsinsurance.in

from money rss https://bit.ly/3pq41iy
via IFTTT

Saturday, 5 June 2021

ഒരുലക്ഷം ഈ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഒരുവർഷംകൊണ്ട് 13.29 ലക്ഷം ലഭിക്കുമായിരുന്നു

ഒരുവർഷത്തിനിടെ അദാനി ടോട്ടൽ ഗ്യാസ് ഓഹരി കുതിച്ചത് 1240ശതമാനത്തിലേറെ. ഈ ഓഹരിയിൽ 2020 മെയ് 26ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 13,29.448 രൂപയായേനെ. കഴിഞ്ഞ വർഷം മെയ് 26ലെ 114 രൂപയിൽനിന്ന് ഒരുവർഷം പിന്നിട്ട് ജൂൺ നാലിലെത്തിയപ്പോൾ ഓഹരിവില 1637 രൂപയായാണ് ഉയർന്നത്. അതായത് 12 മാസംകൊണ്ടുണ്ടായ നേട്ടം 12.20 ലക്ഷം രൂപയിലേറെ. അദാനി ടോട്ടൽ ഗ്യാസ് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 113.10ലെത്തിയത് 2020 മെയ് 27നാണ്. ഒരുവർഷ കാലയളവിൽ സെൻസെക്സിലും നിഫ്റ്റിയിലുമുണ്ടായ ശരാശരി വളർച്ച 65ശതമാനവുമാണ്. ഇതേ കാറ്റഗറിയിലെ മറ്റ് ഓഹരികൾ നേട്ടത്തിന്റെകാര്യത്തിൽ അദാനിക്ക് ഏറെ പിന്നിലായിരുന്നു. ഗെയിൽ ഇന്ത്യ 78ശതമാനമാണ് ഉയർന്നത്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് 44ശതമാനവും ഇന്ദ്രപ്രസ്ഥ ഗ്യാസ് 13.7ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് വ്യാപനത്തിൽനിന്ന് കഴിഞ്ഞവർഷം വിമുക്തിനേടിയപ്പോഴുണ്ടായ കുതിപ്പാണ് അദാനി ഗ്യാസിന് നേട്ടമായത്. കമ്പനി മികച്ച പ്രവർത്തനഫലങ്ങളാണ് പുറത്തുവിട്ടത്. 2020 സെപ്റ്റംബർ പാദത്തിൽ 135 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഡിസംബർ പാദത്തിൽ 145 കോടിയായും ഉയർന്നു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിവർഷത്തെ മൊത്തം ലാഭം 462.82 കോടി രൂപയാണ്. മുൻവർഷം ഇത് 436.32 കോടിയായിരുന്നു. മുന്നറിയപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലത്തെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3vU0v2h
via IFTTT

മ്യൂച്വൽ ഫണ്ടുകളുടെ ആഗോള ഓഹരി നിക്ഷേപ പരിധി 100 കോടി ഡോളറായി ഉയർത്തി

ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പരിധി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഉയർത്തി. 60 കോടി ഡോളറിൽനിന്ന് 100 കോടി ഡോളറായാണ് പരിധി ഉയർത്തിയത്. അന്തർദേശീയ ഓഹരികളിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കൾക്ക് പരമാവധി 30 കോടി ഡോളർ ഇനി നിക്ഷേപിക്കാം. നിലവിലെ പരിധി 20 കോടി ഡോളറായിരുന്നു. ഇന്റർനാഷണൽ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതോടെ പരിധി ഉയർത്തണമെന്ന ആവശ്യവുമായി ഫണ്ട് ഹൗസുകൾ സെബിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് തീരുമാനം. 2021 ഏപ്രിലിലെ കണക്കുപ്രകാരം ഫണ്ട് ഓഫ് ഫണ്ട് കാറ്റഗറിയിലെ മൊത്തം ആസ്തി 13,441 കോടിയാണ്. ഇതിൽ ഭൂരിഭാഗംതുകയും ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളിൽ പണംമുടക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലേതാണ്. 2020 നവംബറിലാണ് ഇതിനുമുമ്പ് സെബി 30 കോടി ഡോളറിൽനിന്ന് 60 കോടി ഡോളറായി ഉയർത്തിയത്. ഇടിഎഫുകളിലെ നിക്ഷേപം 50 മില്യണിൽനിന്ന് 200 മില്യണായി ഉയർന്നപ്പോഴായിരുന്നു ഇത്. വൈവിധ്യ വത്കരണത്തിന്റെഭാഗമായി നിക്ഷേപകരുടെ ഇടയിൽ അടുത്തകാലത്താണ് ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളിൽ താൽപര്യം വർധിച്ചത്. ആഗോള വിപണികളിലെ മികച്ചനേട്ടവും അതിന് പ്രേരണയായി.

from money rss https://bit.ly/3x2kwUr
via IFTTT

Friday, 4 June 2021

സ്വർണവില പവന് 320 രൂപ കൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി. രണ്ടുദിവസംമുമ്പ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയർന്നിരുന്നു. അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചത്.

from money rss https://bit.ly/3vVCYya
via IFTTT

ചെറുകിട-ഇടത്തരം ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കും

വേദനകളും പീഡകളും മരണവും കഠിനമായ സാമ്പത്തിക ക്ളേശങ്ങളും കൊണ്ടുവന്ന കോവിഡ് 19നിടയിലും ഓഹരി വിപണികൾ ആഗോള തലത്തിൽതന്നെ അത്ഭുതപ്പെടുത്തുന്ന സ്ഥിരത നിലനിർത്തി. വികസിത/വികസ്വര രാജ്യങ്ങൾ ഉൾപ്പടെ 49 രാജ്യങ്ങളിൽ നിന്നായി 3000 ഓഹരികൾ ഉൾപ്പെടുത്തിയിട്ടുള്ള ലോകസൂചിക 6 മാസമായി അതിശയകരമാംവിധം സ്ഥിരമായിരുന്നു. 2020 നവംബർ മുതൽ സൂചികയിൽ 5 ശതമാനമെങ്കിലും തിരുത്തൽ ഉണ്ടായ ഒരു സന്ദർഭം പോലും ഉണ്ടായില്ല. ലോക വിപണികളിലെ കുതിപ്പിൽ എടുത്തുപറയാനുള്ള പ്രത്യേകത മഹാമാരിയുടെ രണ്ടാം തരംഗംപോലും വിപണികളെ ബാധിച്ചില്ല എന്നതാണ്. യുഎസിലും യൂറോപ്പിലും രണ്ടാം തരംഗം ആഞ്ഞടിച്ച് സാഹചര്യം മോശമായപ്പോൾ വിപണികളിലെ കുതിപ്പു തുടരുകയായിരുന്നു. രണ്ടാം തരംഗത്തിലും വിപണിയുടെ കുതിപ്പു നിലനിർത്തിയത് താഴ്ന്ന പലിശ നിരക്കും, മറ്റു നിക്ഷേപ സാധ്യതകളുടെ അഭാവവും, ചെറുകിടക്കാരുടെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പങ്കാളിത്തവും 2021ൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും തുടരുന്നത്. വിപണിയുടെ ഇപ്പോഴത്തെ കുതിപ്പിലെ എടുത്തുപറയേണ്ട ഘടകം വിശാല വിപണിയുടെ മികച്ചപ്രകടനമാണ്. ഈ വർഷം ഇതേവരെ നിഫ്റ്റി 10 ശതമാനത്തോളം ഉയർന്നു നിൽക്കുമ്പോൾ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 23 ശതമാനവും 30 ശതമാനവും നേട്ടത്തിലാണ്. എന്താണ് വിശാല വിപണിയുടെ ഈ മികച്ച പ്രകടനത്തിന് അടിസ്ഥാനം ? ഈ കുതിപ്പു നിലനിൽക്കുമോ ? വിപണി ഇപ്പോഴത്തേതുപോലെ നിഫ്റ്റി 14500-15400 ഇടയിൽ നിൽക്കുമ്പോൾ, ഈ പരിധിക്കുപുറത്തു വലിയതോതിൽ ഉയർച്ചയോ താഴ്ചയോ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് വിശാലവിപണിയിലെ ഓഹരികൾക്കു പിന്നാലെയാവും നിക്ഷേപകർ. ചെറുകിട, ഇടത്തരം ഓഹരികൾക്ക് വിലകൾ കുറവായിരിക്കുകയും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം നൽകുകയും ചെയ്യുമ്പോൾ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം വിശാല വിപണി ഇപ്പോൾ അവസരങ്ങൾ നൽകുന്ന ഇടമായിരിക്കുന്നു. കഴിഞ്ഞ 3 വർഷത്തെ മോശം പ്രകടനത്തിന് പകരമായാണ് ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ഇടത്തരം, ചെറുകിട ഓഹരികളുടെ 2018 ലെ ദയനീയ പ്രകടനവും 2020 മാർച്ചിലെ അനുപാതത്തിൽ കവിഞ്ഞ തകർച്ചയും നിക്ഷേപകരെ വിശാല വിപണിയിൽ നിന്നകറ്റി. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികളുടെ അടുത്ത കാലത്തെ മികച്ച പ്രകടനം നിക്ഷേപകരെ ഇവയിലേക്കു തിരിച്ചുകൊണ്ടു വരികയാണ്. സമകാലിക വിപണിയിലെ കുതിപ്പിന്റെ ഒരു പ്രത്യേകത ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തമാണ്. സ്ഫോടനാത്മകമായ വേഗതയിലാണ് പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയ 14.2 ദശലക്ഷം അക്കൗണ്ടുകൾ തുറക്കപ്പെട്ടു. ചെറുകിട നിക്ഷേപകർ, പ്രത്യേകിച്ച് തുടക്കക്കാർ വൻകിട ഓഹരികളേക്കാൾ ഇടത്തരം ചെറുകിട ഓഹരികളാണിഷ്ടപ്പെടുന്നത്. ഇവയുടെ കുതിപ്പിന് ഇന്ധനം പകരുന്ന പ്രധാന ഘടകം ഇതാണ്. വിശാല വിപണിയിൽ മികച്ച പ്രകടനത്തിന് ഇടത്തരം ഓഹരികൾക്കു കെൽപുണ്ട്. നല്ല ലാഭവും മികച്ച സാധ്യതകളുമുള്ള അനേകം ഐടി, ഫാർമ, ധനകാര്യ കമ്പനികൾ ഈ വിഭാഗത്തിലുണ്ട്. ചെറുകിട ഓഹരി സൂചികയാവട്ടെ, വൈവിധ്യമാർന്ന വിവിധ മേഖലകളിലേക്കു വ്യാപിച്ചു കിടക്കുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ തിരിച്ചടികൾ വിപണി മറികടന്നു കഴിഞ്ഞു. വരും പാദങ്ങളിലെ പ്രകടനങ്ങളിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാനിരക്ക് ഏതാണ്ട് 9 ശതമാനമായിരിക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. രണ്ടാം തരംഗത്തിനു മുമ്പു കണക്കാക്കിയിരുന്ന 11 ശതമാനത്തേക്കാൾ 2 ശതമാനം താഴെയാണിത്. ഉയർന്ന സാമ്പത്തിക വളർച്ചയുടേയും കമ്പനികളുടെ വരുമാനനേട്ടങ്ങളുടേയും ശക്തമായ അടിയൊഴുക്കുകൾ നിലനിൽക്കുന്നുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമാണിതിനു തടസംസൃഷ്ടിക്കുന്നത്. അതിനാൽ രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒന്നാംപാദത്തിൽ മാത്രം ഒതുങ്ങി നിന്നാൽ വരുംപാദങ്ങളിൽ ശക്തമായ തിരിച്ചുവരവു പ്രതീക്ഷിക്കാം. രണ്ടാം തരംഗത്തിന്റെ കർവ് താഴോട്ടു വരാൻ തുടങ്ങുകയും കുത്തിവെപ്പ് വ്യാപകമാവുകയും ചെയ്യുന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്കു തിരിച്ചു വരും. 2021-24 കാലയളവിൽ ശരാശരി 17 ശതമാനത്തോളം കമ്പനികൾക്ക് വാർഷിക ലാഭം കൈവരിക്കാനാവും. ഈ കാലയളവിൽ ക്രമാതീതമായ വളർച്ച കൈവരിക്കാൻ ഇടത്തരം, ചെറുകിട കമ്പനികൾക്കുകഴിയും. കാരണം സാമ്പത്തിക കുതിപ്പിന്റെ ഘട്ടത്തിൽ അവ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് എന്നതാണ് അനുഭവം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്ാണ് ലേഖകൻ)

from money rss https://bit.ly/2T08WKW
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ്: അവധി ദിവസങ്ങളിലും അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

മുംബൈ: ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് നടപ്പാവുക. അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയിൽ എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

from money rss https://bit.ly/3vXOtoH
via IFTTT

വളർച്ചാ പ്രതീക്ഷ കുറച്ചത് വിപണിയിൽ പ്രതിഫലിച്ചു: നിഫ്റ്റി 15,700ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: റിസർവ് ബാങ്ക് ആറാംതവണയും നിരക്കിൽ മാറ്റംവരുത്താതിരുന്നത് വിപണിയിൽ പ്രതിഫലിച്ചു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി.രാജ്യത്തിന്റെ വളർച്ചാ പ്രതീക്ഷ 10.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി കുറച്ചതും വിപണിയുടെ കരുത്ത് ചോർത്തി. സെൻസെക്സ് 132.38 പോയന്റ് നഷ്ടത്തിൽ 52,100.05ലും നിഫ്റ്റി 20.10 പോയന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1279 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ 0.5ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3x15fUb
via IFTTT

സ്വർണവിലയിൽ ഇടിവ്: പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായംവർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില ഔൺസിന് 0.4ശതമാനം താഴ്ന്ന് 1,862.68 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,616 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3z4Z7Mf
via IFTTT