121

Powered By Blogger

Monday, 16 August 2021

സ്വർണവില പവന് 160 രൂപകൂടി 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,360 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4420 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,787.90 ഡോളർ നിലവാരത്തിലാണ്. സമീപകലായളവിൽ ആഗോള വിപണിയിലെ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില നേരിയതോതിൽ കുറഞ്ഞ് 47,223 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

from money rss https://bit.ly/3yYYIKY
via IFTTT

ഇ-ഫയലിങ് പോർട്ടൽ: രണ്ടുമാസം പിന്നിട്ടിട്ടും തകരാറുകൾ പരിഹരിക്കാനായില്ല

ആദായ നികുതി വകുപ്പ് പുതിതായി അവതരിപ്പിച്ച ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരാറുകൾ പരിഹരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. തകരാറുകൾ കണ്ടെത്തി ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണ്. ഇതുസംബന്ധിച്ച് എല്ലാ ആഴ്ചയും നന്ദൻ നിലേകനി ആശയവിനിമയം നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. റിട്ടേൺ നൽകുന്നതിനുള്ള സമയപരിധി നീട്ടുന്നകാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജൂൺ ഏഴിനാണ് പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടൽ പുറത്തിറക്കിയത്. അന്നുതന്നെ പോർട്ടിലിലെ തകരാറുകളെക്കുറിച്ച് വ്യാപകമായി പരാതികളുയർന്നിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ സോഫ്റ്റ് വെയർ രൂപകല്പനചെയ്ത ഇൻഫോസിസിന് ആയിട്ടില്ല. റിട്ടേണുകൾ പ്രൊസസ് ചെയ്യുന്ന സമയം 63 ദിവസത്തിൽനിന്ന് ഒരു ദിവസമായി കുറയ്ക്കുന്നതിനും റീഫണ്ട് വേഗത്തിൽ നൽകുന്നതിനും മറ്റുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കുന്നതിന് 2019ൽ ധനകാര്യമന്ത്രാലയം ഇൻഫോസിസുമായി കരാറിലെത്തിയത്. ഇതിനായി 2019 ജനുവരി മുതൽ 2021 ജൂൺവരെയുള്ള കാലയളവിൽ 164.5 കോടി രൂപയാണ് ഇൻഫോസിസിന് നൽകിയത്.

from money rss https://bit.ly/2W1WP1C
via IFTTT

നേട്ടം തുടരാനാകാതെ വിപണി: സെൻസെക്‌സിൽ 119 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വില്പന സമ്മർദവും ആഗോള വിപണികളിലെ ഉണർവില്ലായ്മയും സൂചികകളെ ബാധിച്ചു. സെൻസെക്സ് 119 പോയന്റ് താഴ്ന്ന് 55,462ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 16,525ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഗ്രാസിം, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സൺ ഫാർമ, സിപ്ല, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം തുടങ്ങിയ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എഫ്എംസിജി, ഫാർമ സൂചികകളാണ് നേട്ടത്തിൽ മുന്നിൽ.

from money rss https://bit.ly/2W1XhNt
via IFTTT

സെൻസെക്‌സിൽ 145 പോയന്റ് നേട്ടം: നിഫ്റ്റി 16,563ൽ ക്ലോസ് ചെയ്തു

മുംബൈ: തുടക്കം നഷ്ടത്തോടെയായിരുന്നെങ്കിലും നേട്ടംതിരിച്ചുപിടിച്ച് വിപണി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. സെൻസെക്സ് 145.29 പോയന്റ് ഉയർന്ന് 55,582.58ലും നിഫ്റ്റി 33.90 പോയന്റ് നേട്ടത്തിൽ 16,563ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ കുതിപ്പാണ് നേട്ടത്തിനുപിന്നിൽ. ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചെങ്കിലും മൊത്തവില സൂചിക താഴ്ന്നത് ഒരുപരിധിവരെ ആശ്വാസമായി. ദുർബലമായ ചെനീസ് ഇക്കണോമിക് ഡാറ്റയും ആഗോളതലത്തിൽ കോവിഡ് വ്യാപിക്കുന്നതുമാണ് വിദേശ വിപണികളെ ബാധിച്ചത്. ജൂൺ പാദത്തിൽ മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതാണ് മെറ്റൽ ഓഹരികൾ നേട്ടമാക്കിയത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഒസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുകുസി, ശ്രീ സിമെന്റ്സ്, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, ഫാർമ, ഐടി സൂചികകൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2VZcsHl
via IFTTT

വായ്പകൾക്ക് പ്രത്യേക കിഴിവ്, നിക്ഷേപത്തിന് കൂടുൽ പലിശ: ഒഫറുകൾ പ്രഖ്യാപിച്ച് എസ്ബിഐ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി റീട്ടെയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ കിഴിവുകൾ പ്രഖ്യാപിച്ചു. ഭവന-വാഹന വായ്പകൾക്ക് പ്രൊസസിങ് ഫീസ് ഒഴിവാക്കി. വാഹനവിലയുടെ 90ശതമാനംവരെ വായ്പ അനുവദിക്കും. യോനോ ആപ്പ് വഴി കാർ ലോണിന് അപേക്ഷിച്ചാൽ പലിശ നിരക്കിൽ കാൽശതമാനം കിഴിവ് നൽകും. 7.5ശതമാനംമുതലാണ് വാഹനവായ്പക്ക് പലിശ ഈടാക്കുന്നത്. 75-ാംവാർഷികം പ്രമാണിച്ച് സ്ഥിര നിക്ഷപത്തിന് അധിക പലിശയും ബാങ്ക് വാഗ്ദാനംചെയ്തിട്ടുണ്ട്. 75 ദിവസം, 75 ആഴ്ച, 75 മാസം എന്നീ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള പലിശയേക്കാൽ 15 ബേസിസ് പോയന്റ് അധികംലഭിക്കും. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബര് 14വരെയുള്ള കാലയളവിൽ നിക്ഷേപം നടത്തിയാലാണ് അധിക പലിശ ലഭിക്കുക. സ്വർണപ്പണയ വായ്പയുടെ പലിശയിൽ 0.75ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. യോനോ ആപ്പുവഴി ഗോൾഡ് ലോണിന് അപേക്ഷിച്ചാൽ പ്രൊസസിങ് ഫീസ് ഒഴിവാക്കിനൽകും. 7.5ശതമാനംമുതലാണ് പലിശ ഈടാക്കുന്നത്. Its time to celebrate Indias 75th year of Independence with Platinum Deposits. Exclusive benefits for Term Deposits and Special Term Deposits with SBI. Offer valid up to: 14th Sept 2021 Know More: https://bit.ly/3AG4nG4 #SBIPlatinumDeposits #IndependenceDay #SpecialOffers pic.twitter.com/qnbZ4aRVEs — State Bank of India (@TheOfficialSBI) August 15, 2021

from money rss https://bit.ly/2XkXfR9
via IFTTT

ജനകീയാസൂത്രണം@25: ഇന്നലെയുടെ നേട്ടങ്ങളും നാളെയുടെ കടമകളും

ജനകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ നീക്കിബാക്കി എന്ത്? അധികാരവികേന്ദ്രീകരണം കേരളത്തിൽ സ്ഥായിയായിയെന്നതുതന്നെ ഏറ്റവും വലിയ നേട്ടം. അഞ്ചുസർക്കാരുകളുടെ മാറ്റങ്ങൾ അതിജീവിച്ചുവെന്നതു ലോകത്തുതന്നെ അപൂർവമാണ്. ലാറ്റിനമേരിക്കയിലെ ലോകപ്രസിദ്ധമായ പങ്കാളിത്ത ബജറ്റിങ്ങിന് രാഷ്ട്രീയമാറ്റത്തെ അതിജീവിക്കാനായില്ല. നമ്മുടെ സംസ്ഥാനത്തുതന്നെ 1958-ലെ അധികാരവികേന്ദ്രീകരണ നിയമത്തിനും 1991-ലെ ജില്ലാ കൗൺസിലുകൾക്കും ഭരണമാറ്റത്തോടെ എന്തു സംഭവിച്ചുവെന്ന് അറിയാമല്ലോ? ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ അധികാരവും പണവും ഉദ്യോഗസ്ഥരെയും താഴേത്തട്ടിലേക്ക് വിന്യസിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മുകളിൽനിന്നും താഴേക്കു നടപ്പാക്കിയ ഒരു ഭരണപരിഷ്കാരമായിരുന്നില്ല കേരളത്തിലെ അധികാരവികേന്ദ്രീകരണം. താഴേത്തട്ടിൽനിന്ന് അതിവിപുലമായ രീതിയിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ടു നടപ്പാക്കിയ ഭരണപരിഷ്കാരമായിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി അധികാരവികേന്ദ്രീകരണത്തിന് അനുകൂലമായ ഒരു അന്തരീക്ഷവും ഇച്ഛയും അതു സംസ്ഥാനത്തു സൃഷ്ടിച്ചു. ജനകീയാസൂത്രണം വലിയൊരു വിസ്ഫോടനമായിരുന്നു. തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനവിന്യാസത്തിൽ സമാനതകളിലാത്ത വർധനയാണ് വരുത്തിയത്. ആദ്യമേതന്നെ വിഭവങ്ങൾ കൈമാറുക, ആ വിഭവങ്ങൾ കൈയാളുന്നതിനുണ്ടാകുന്ന പ്രതിബന്ധങ്ങളെ അപ്പപ്പോൾ തരണംചെയ്ത് അധികാരവികേന്ദ്രീകരണത്തെ യാഥാർഥ്യമാക്കുക എന്നൊരു അസാധാരണസമീപനമാണ് കേരളസർക്കാർ കൈക്കൊണ്ടത്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ ജനകീയാസൂത്രണംവഴി അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതിന് എടുത്ത തീരുമാനത്തെ ശരിവെക്കുന്ന അഭിമാനകരമായ നേട്ടങ്ങളെ കാണാനാകും. ആരോഗ്യം 1991-ൽ കേരളത്തിലെ കുടുംബങ്ങളുടെ 28 ശതമാനമേ പൊതു ആരോഗ്യസംവിധാനങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ, 2015-ൽ കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം പൊതുആരോഗ്യസംവിധാനങ്ങളെ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ശതമാനം 34 ആയി ഉയർന്നു. 2018 ആയപ്പോഴേക്കും ഇതുവീണ്ടും 48 ശതമാനമായി ഉയർന്നു. ശിശുമരണനിരക്ക് ഏഴുശതമാനമായി താഴ്ന്നു. കോവിഡ് കാലത്ത് നമ്മുടെ കീഴ്ത്തട്ട് ആരോഗ്യമേഖലയുടെ കരുത്ത് നമ്മൾ അനുഭവിച്ചറിഞ്ഞു. വിദ്യാഭ്യാസം രക്ഷാകർത്താക്കളുടെ വിദ്യാഭ്യാസനിലവാര പ്രതീക്ഷകൾക്കനുസരിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർന്നില്ല. ഇതിന്റെ ഫലമായി അൺ-എയ്ഡഡ് സ്കൂളുകളിലേക്ക് കുട്ടികൾ കൊഴിഞ്ഞുപോകാൻ തുടങ്ങി. ഈ മേഖലയിൽ 1991-ൽ 1.5 ലക്ഷം കുട്ടികൾ ഉണ്ടായിരുന്നു. 2016-17 ആയപ്പോഴേക്കും അത് 4.1 ലക്ഷമായി ഉയർന്നു. എന്നാൽ, ഇന്ന് ഒഴുക്കിന്റെ ഗതി മാറിക്കഴിഞ്ഞു. 2016-2021 കാലത്ത് 6.79 ലക്ഷം കുട്ടികൾ അധികമായി ചേർന്നു. നീതി ആയോഗിന്റെ സ്കൂൾവിദ്യാഭ്യാസ ഗുണനിലവാരസൂചികയിൽ 100-ൽ 76.6 മാർക്കോടുകൂടി കേരളം ഒന്നാംസ്ഥാനത്താണ്. പാർപ്പിടം ജനകീയാസൂത്രണത്തിന്റെ അഞ്ചുവർഷംകൊണ്ട് തദ്ദേശഭരണസ്ഥാപനങ്ങൾ 5.7 ലക്ഷം വീടുകൾ പുതിയതായി നിർമിച്ചുനൽകി. ഇതുവരെ ആകെ 20 ലക്ഷം വീടുകളെങ്കിലും പാവപ്പെട്ടവർക്കുവേണ്ടി നിർമിച്ചിട്ടുണ്ട്. കേരളത്തിലെ പാർപ്പിടങ്ങളുടെ ഗുണനിലവാരം ഇന്ത്യയിലെ പൊതുസ്ഥിതിയെക്കാൾ എത്രയോ മെച്ചം. 2011-ൽ കേരളത്തിൽ 77 ശതമാനം വീടുകളിലും കുടിവെള്ളം എത്തിയപ്പോൾ ഇന്ത്യയിൽ 51 ശതമാനം മാത്രമായിരുന്നു. കേരളത്തിലെ 95 ശതമാനം വീടുകളും വൈദ്യുതീകരിച്ചപ്പോൾ ദേശീയശരാശരി 67 ശതമാനമായിരുന്നു. കേരളത്തിൽ 95 ശതമാനം വീടുകൾക്കും കക്കൂസ് ഉണ്ടായപ്പോൾ ഇന്ത്യയിൽ 47 ശതമാനമായിരുന്നു. കേരളത്തിലെ വീടുകളിൽ 93 ശതമാനത്തിനും ഒരു മുറിയെക്കാൾ കൂടുതൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിൽ ഈ തോത് 59 ശതമാനമായിരുന്നു. കേരളം സമ്പൂർണശുചിത്വവും വൈദ്യുതീകരണവും നേടിക്കഴിഞ്ഞു. ദാരിദ്ര്യനിർമാർജനം കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ദാരിദ്ര്യരേഖാ കണക്കുപ്രകാരം 1993-'94-ൽ കേരളത്തിലെ ദാരിദ്ര്യരേഖയ്ക്കു കീഴിൽ 25 ശതമാനം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. 2011-'12-ൽ ഇത് ആറു ശതമാനമായി കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഗതികളെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി, ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ബഡ്സ് സ്കൂളുകൾ, പാലിയേറ്റീവ് ശൃംഖലകൾക്കുള്ള പ്രോത്സാഹനം തുടങ്ങിയവയൊക്കെ ഇതോടുബന്ധപ്പെടുത്തി വിലയിരുത്തേണ്ടതാണ്. ജനകീയാസൂത്രണം തുടങ്ങിയകാലത്ത് വിഭാവനംചെയ്ത നിലയിലേക്ക് കേരളം മാറിയിട്ടില്ല. മറികടക്കേണ്ടുന്ന ഒരുപാടു ദൗർബല്യങ്ങൾ ഇനിയുമുണ്ട്. പ്രാദേശിക റോഡുകൾ 1995-'96-ൽ 1.15 ലക്ഷം കിലോമീറ്റർ പ്രാദേശികറോഡുകളാണ് ഉണ്ടായിരുന്നത്. 2018-'19-ൽ ഇവയുടെ ദൈർഘ്യം 2.32 ലക്ഷം കിലോമീറ്ററായി ഉയർന്നു. ഏതാണ്ട് 20000-ത്തോളം കിലോമീറ്റർ റോഡുകൾ ഈ കാലയളവിൽ പി.ഡബ്ല്യു.ഡി. ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്. റോഡുകളുടെ ഗുണനിലവാരത്തിലും വലിയ പുരോഗതിയുണ്ടായി. ജനപങ്കാളിത്തം ഏറ്റവും വലിയ പ്രശ്നം ജനകീയപങ്കാളിത്തം ശോഷിക്കുന്നുവെന്നുള്ളതാണ്. ഇതിനു പരിഹാരം ഗ്രാമസഭകളുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും റെസിഡൻസ് അസോസിയേഷനുകളെയും വളർത്തിയെടുക്കുക എന്നുള്ളതാണ്. ഗ്രാമസഭകൾക്കുമുമ്പ് ഈ വേദികളിൽ അജൻഡ വിശദമായി ചർച്ചചെയ്യുകയും, ഗ്രാമസഭയിൽ പ്രതിനിധികൾക്ക് ഉന്നയിക്കാനുള്ള സന്ദർഭം കൊടുക്കുകയുംവേണം. ഇന്നുള്ള സൂക്ഷ്മതല പങ്കാളിത്തവേദികളായ സ്കൂൾ, ആശുപത്രി കമ്മിറ്റികൾ, മോണിറ്ററിങ് കമ്മിറ്റികൾ, നിർവഹണ കമ്മിറ്റികൾ, കർമസമിതികൾ തുടങ്ങിയവയെല്ലാം ശക്തിപ്പെടുത്തണം. കൂടുതൽ വിദഗ്ധരെ എങ്ങനെ ആസൂത്രണ നിർവഹണപ്രക്രിയയിൽ പങ്കാളികളാക്കാം എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. അഴിമതി അഴിമതി വർധിക്കുന്നുവെന്ന വിമർശനവുമുണ്ട്. പൗരാവകാശരേഖയും സോഷ്യൽ ഓഡിറ്റുമാണു പ്രതിവിധി. ജനപങ്കാളിത്തവും സുതാര്യതയും വർധിപ്പിച്ചുകൊണ്ടേ അഴിമതിക്കു തടയിടാനാകൂ. സമ്പൂർണ കംപ്യൂട്ടറൈസേഷൻ പൂർത്തീകരിക്കേണ്ടതും പ്രധാനമാണ്. ഉത്പാദനമേഖലകൾ ഉത്പാദനമേഖലകളിൽ വികേന്ദ്രീകരണം വേണ്ടത്ര ഫലപ്രദമായിട്ടില്ല. സുഭിക്ഷകേരളം പദ്ധതിയും ചെറുകിടമേഖലയിലെ 1000 പേർക്ക് അഞ്ചുവീതം തൊഴിൽനൽകുന്ന പദ്ധതിയും പുതിയൊരു സാധ്യത തുറന്നിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം നൂതനവിദ്യകൾ സന്നിവേശിപ്പിക്കുന്നതിന് ഉത്തേജനം നൽകുന്നതാണ് വിജ്ഞാനസമൂഹ സങ്കല്പം. ദുർബലവിഭാഗങ്ങൾ പട്ടികവിഭാഗങ്ങൾ അടക്കമുള്ള ദുർബലവിഭാഗങ്ങൾ ആസൂത്രണ പ്രക്രിയയിൽ വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ലായെന്ന വിമർശനമുണ്ട്. അതിദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള മൈക്രോ പ്ലാനിങ് ഇതിനു വലിയ പരിധിവരെ പരിഹാരമാകും. ജില്ലാപദ്ധതി വിവിധതട്ടു സർക്കാരുകളുടെ പദ്ധതികളും പരിപാടികളും പ്രാദേശികതലത്തിൽ ഉദ്ഗ്രഥിക്കുന്നതിനുള്ള മാർഗം ജില്ലാപദ്ധതിയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏകോപിതപ്രവർത്തനം കൊണ്ടുവരുന്നതിനു ഡി.പി.സി.കളെ പ്രാപ്തരാക്കണം. ഇതിനു സന്നദ്ധാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ അത്യന്താപേക്ഷിതമാണ്. നീർത്തടപദ്ധതി ജനകീയാസൂത്രണകാലം മുതൽ പറയുന്നതാണെങ്കിലും നീർത്തടാധിഷ്ഠിത ആസൂത്രണം നടപ്പായിട്ടില്ല. വിപുലമായ കാമ്പയിൻ ഇതിന് അത്യന്താപേക്ഷിതമാണ്. പ്രാദേശിക ദുരന്തനിവാരണ ആക്ഷൻ പ്ലാനും ശുചിത്വ പരിപാടിയും മിയോവാക്കി വനപരിപാടിയടക്കം പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാകണം. സ്ത്രീകൾക്കുനേരെയുള്ള അതിക്രമം സ്ത്രീകൾക്കു നേരെയുള്ള വർധിക്കുന്ന അതിക്രമങ്ങൾ നമ്മുടെ നാടിനൊരു നാണക്കേടാണ്. ഇതിനുള്ള ഫലപ്രദമായ പരിഹാരമാണ് ക്രൈംമാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കാനുള്ള ബോധവത്കരണവും പദ്ധതികളും. വനിതാ ഘടകപദ്ധതിയുടെ അടിസ്ഥാനലക്ഷ്യം ഇതാവണം. ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ഉറപ്പ് നമ്മൾത്തന്നെയാണ്. മുകളിൽ സൂചിപ്പിച്ച ഏതാണ്ട് എല്ലാകാര്യങ്ങളും സംസ്ഥാനസർക്കാർ നയപരമായി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ അംഗീകരിച്ചതുകൊണ്ട് അവ നടക്കണമെന്നില്ല. അതിനുള്ള ഗാരന്റി കീഴ്ത്തട്ടിൽ നമ്മൾ ഇടപെടുക എന്നുള്ളതാണ്. അങ്ങനെ കീഴ്ത്തട്ടിൽ ഇടപെടുന്നതിനുള്ള ജനാധിപത്യയിടം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടൂവെന്നുള്ളതാണ് ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടം. അധികാരവികേന്ദ്രീകരണം എല്ലാം നന്നാവുമെന്ന് ഒരു ഉറപ്പുംനൽകുന്നില്ല. എന്നാൽ, നന്നാവണമെന്ന് ആഗ്രഹിക്കുന്നവർക്ക് അങ്ങനെയാകാൻ ഒരു തടസ്സവുമില്ല. നന്നാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പോരാടാനും.

from money rss https://bit.ly/2UpCAui
via IFTTT

മൊത്തവില പണപ്പെരുപ്പം കുറയുന്നു: ജൂലായിൽ 11.16ശതമാനമായി

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽജൂലായിൽ നേരിയ കുറവ് രേഖപ്പെടുത്തി. ജൂണിലെ 12.07ശതമാനത്തിൽനിന്ന് ജൂലായിൽ 11.16ശതമാനമായാണ് കുറഞ്ഞത്. ഇന്ധനം, ഊർജം തുടങ്ങിയമേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതിൽ കുറവുവരുത്തിയത്. കഴിഞ്ഞ മെയ് മാസത്തിൽ 13.11ശതമാനമായിരുന്നു ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്. 2020 ജൂലായിൽ മൈനസ് 0.25ശതമാനവും. അസംസ്കൃത എണ്ണ, പ്രകൃതി വാതകം, മിനറൽ ഓയിൽ, നിർമിത വസ്തുക്കൾ തുടങ്ങിയവയുടെ വിലയിൽ വർധനവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്കൂടാനിടയാക്കിയതെന്ന് വാണിജ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

from money rss https://bit.ly/3mkWGl5
via IFTTT

ഐസിഐസിഐ ഡ്രോൺ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ഡ്രോൺ ഓപ്പറേറ്റർമാർക്കായി വിദൂര പൈലറ്റഡ് എയർക്രാഫ്റ്റ് ഇൻഷുറൻസ് ആരംഭിച്ചു. മോഷണമോ കേടുപാടുകളോ സംഭവിച്ചാൽ ഡ്രോണിന് സമഗ്രമായ പരിരക്ഷ നൽകുന്നതാണ് പോളിസി. ഡ്രോണിൽ ഘടിപ്പിച്ചിട്ടുള്ള കാമറ, ഉപകരണങ്ങൾ എന്നിവക്കും പരിരക്ഷ ലഭിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും (എംഒസിഎ) അനുമതിയോടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നവർക്കാണ് പോളിസിയെടുക്കാൻ കഴിയുക.

from money rss https://bit.ly/3g8nkcV
via IFTTT

Sunday, 15 August 2021

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ലഭിക്കാത്ത സാഹചര്യങ്ങൾ

ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ പലപ്പോഴും ക്ലെയിം തുക മുഴുവനായി കിട്ടുന്നില്ല എന്ന പരാതികൾ ധാരാളമാണ്. അർഹമായ ക്ലെയിം തുക കിട്ടാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഏതൊരു പോളിസിയിലും കവർ ചെയ്യാത്ത റിസ്കുകൾക്ക് ക്ലെയിം ലഭിക്കില്ല. ആദ്യമായി പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങൾക്ക് 24 മുതൽ 48 മാസം വരെ കാത്തിരുന്നാലെ ചികിത്സാ ചെലവ് ലഭിക്കുകയുള്ളൂ. പോളിസിയിൽ ചേർന്ന് ആദ്യ 30 ദിവസം പിടിപെടുന്ന അസുഖങ്ങൾ, ഒന്നു മുതൽ നാലുവർഷം വരെ ക്ലെയിം ലഭ്യമല്ലാത്ത അസുഖങ്ങൾ എന്നിവയും ഇതിൽ പെടുന്നു. പോളിസിയിൽ പറയുന്ന മുറിവാടകയെക്കാൾ കൂടുതൽ നിരക്കിലുള്ള മുറിയെടുത്ത് ചികിത്സിച്ചാലും നമുക്കു കിട്ടേണ്ട ക്ലെയിം തുക ആനുപാതികമായി കുറയാനിടയുണ്ട്. ചില പോളിസികളിൽ ചില പ്രത്യേക അസുഖങ്ങൾക്ക് ചികിത്സാ ചെലവുകൾ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിനെക്കാൾ കൂടിയ നിരക്കിൽ ചികിത്സിച്ചാലും നമുക്ക് നഷ്ടമുണ്ടാകും. ഇതിനെ 'സബ് ലിമിറ്റ്' എന്നാണ് പറയുന്നത്. മറ്റു ചില പോളിസിയിലാകട്ടെ, ചികിത്സാ ചെലവിന്റെ നിശ്ചിത ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായി വരുന്നുണ്ട്. ഇതിനെ 'കോ പേയ്മെന്റ്' എന്നാണ് പറയുന്നത്. പോളിസിയിൽ ചേരുന്ന സന്ദർഭത്തിൽ നിലവിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകേണ്ടതുണ്ട്. ഇത് നൽകാതിരുന്നാൽ നിലവിലുള്ള അസുഖങ്ങൾക്ക് ഭാവിയിൽ ചികിത്സിക്കേണ്ടി വരികയാണെങ്കിൽ ക്ലെയിം തുക നിഷേധിക്കാനിടയുണ്ട്. എല്ലാ പോളിസികളിലും ഒരിക്കലും നൽകാൻ കഴിയാത്ത ആശുപത്രി ചെലവുകൾ നിലവിലുണ്ട്. ഇതിനെ 'പെർമെനന്റ് എക്സ്ക്ലൂഷൻസ്' എന്നാണ് പറയുന്നത്. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സിക്കണം. അതല്ലാതെ ഔട്ട് പേഷ്യന്റായി ചികിത്സിച്ചാൽ കമ്പനികൾ ക്ലെയിം നൽകില്ല. പക്ഷേ, ഡേ കെയർ ചികിത്സാ വിധികൾക്ക് 24 മണിക്കൂർ ആശുപത്രിവാസം ആവശ്യമില്ല. ആശുപത്രി ബില്ലുകൾ, പരിശോധന റിപ്പോർട്ടുകൾ, ഡിസ്ചാർജ് കാർഡ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഒറിജിനൽ മാത്രമേ ക്ലെയിം നൽകാനായി കമ്പനികൾ സ്വീകരിക്കുകയുള്ളൂ. കമ്പനികൾ നിഷ്കർഷിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ക്ലെയിം റിപ്പോർട്ട് ചെയ്ത് രേഖകളെല്ലാം സമർപ്പിച്ചിരിക്കണം. ആശുപത്രികളിൽ ഇൻഷുറൻസ് വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് വൈദഗ്ധ്യം ഇല്ലെങ്കിൽ പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ട്. ക്ലെയിം തീർപ്പാക്കുന്ന ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക കുറച്ചു മാത്രം നൽകുന്ന പ്രവണതയും അങ്ങിങ്ങായി കാണുന്നുണ്ട്. ക്ലെയിം തീർപ്പാക്കുന്ന തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരുടെ സ്റ്റാഫിന്റെ പിഴവുകൾ പലപ്പോഴും പോളിസി ഉടമയ്ക്ക് വിനയായി വരാറുണ്ട്. അവസാനമായി പോളിസി വിപണനം ചെയ്യുന്നവരും ചിലപ്പോൾ തെറ്റായ വിവരങ്ങൾ നൽകി വിപണനം ചെയ്യുന്നതുമൂലം നഷ്ടങ്ങൾ സംഭവിക്കുന്നത് പോളിസി ഉടമകൾക്കാണ്. അതുകൊണ്ട് പോളിസി തിരഞ്ഞെടുക്കുന്പോൾ മുതൽ അതിനെ സസൂക്ഷ്മം വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യണം. അർഹമായ തുക കിട്ടാത്ത സാഹചര്യത്തിൽ അതത് ഇൻഷുറൻസ് കമ്പനികളുടെ പരാതി പരിഹാര സെല്ലിൽ പരാതിപ്പെടാം. എന്നിട്ടും, നീതി കിട്ടിയില്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഓഫീസിലേക്കോ അതല്ലെങ്കിൽ കൺസ്യൂമർ കോടതിയിലോ പരാതി നൽകാവുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3iQVmnu
via IFTTT

സേവന നിരക്കു താങ്ങാനാവുന്നില്ല; കാർഡുകൾ നിരസിച്ചു വ്യാപാരികൾ

ആലപ്പുഴ:കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വ്യാപാരികൾ നിരസിക്കുന്നു. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കമ്പനികൾ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ കാർഡുവഴി നടത്തുമ്പോൾ ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെയാണു സേവന നിരക്കായി വ്യാപാരികൾ നൽകേണ്ടി വരുന്നത്. ഇതു പലർക്കും വലിയ ബാധ്യതയാവുന്നു. ലാഭത്തിൽ വലിയ തോതിൽ കുറവുവരുന്നു. കാർഡു വേണമെന്നു നിർബന്ധിക്കുന്ന ഉപഭോക്താക്കളിലേക്കു സേവന നിരക്കിന്റെ ബാധ്യത അവർ പോലുമറിയാതെ ചില വ്യാപാരികൾ അടിച്ചേൽപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം തുടക്കത്തിൽ ഒട്ടേറെ ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കാർഡ് ഇടപാടുകൾ വ്യാപകമായതോടെ ആനുകൂല്യങ്ങൾ നിർത്തുകയും സേവന നിരക്കുകൾ ഉയർത്തുകയും ചെയ്തു. കറൻസി രഹിത ഇടപാടുകൾ വിജയിക്കണമെങ്കിൽ ബാങ്കുകൾ സേവന നിരക്കു പിൻവലിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

from money rss https://bit.ly/3m7n0yY
via IFTTT

നേട്ടം നിലനിർത്താനകാതെ വിപണി: സെൻസെക്‌സിൽ 80 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ചനേട്ടത്തിന്റെ ഓരഴ്ച പിന്നിട്ട വിപണിയിൽ പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ലോഹ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യുന്നത്. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ബജാജ് ഓട്ടോ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/37HRAXs
via IFTTT

Saturday, 14 August 2021

സൂചികകളെ അവരുടെ വഴിക്കുവിടാം: കരുത്തുറ്റ ഓഹരികൾ തേടിപ്പിടിക്കാം

ആഭ്യന്തര-വിദേശ നിക്ഷേപകരുടെ ഇടപെടൽ രണ്ടാമത്തെ ആഴ്ചയിലിലും സൂചികകളിൽ മികച്ചനേട്ടത്തിന് നിമിത്തമായി. ആഗോള കാരണങ്ങളും സാമ്പത്തിക സൂചികങ്ങളും വിപണിയെ റെക്കോഡ് ഉയരംകീഴടക്കാൻ സഹായിച്ചു. ഇതോടെ സെൻസെക്സ് 55,487 പോയന്റ് അനായാസം കീഴടക്കി. നിഫ്റ്റിയാകട്ടെ 16,543ലുമെത്തി. പോയ ആഴ്ചയിലെ കണക്കുപരിശോധിക്കുകയാണെങ്കിൽ സെൻസെക്സിലുണ്ടായ നേട്ടം 2.13ശതമാനമാണ്. അതായത് 1,159.58 പോയന്റ്. 55,437.29 പോയന്റിലായിരുന്നു ക്ലോസിങ്. നിഫ്റ്റിയാകട്ടെ 290.9 പോയന്റ് കൂട്ടിച്ചേർത്ത് 16,529.10 നിലവാരത്തിലുമെത്തി. മിഡ്-സ്മോൾ ക്യാപുകൾക്ക് അടിപതറി മുൻ ആഴ്ചകളിൽ റെക്കോഡ് ഉയരങ്ങൾ കീഴടക്കി മുന്നേറിയ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തിരുത്തൽനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനവും സ്മോൾ ക്യാപ് സൂചിക 1.7ശതമാനവും താഴെയാണ് ക്ലോസ് ചെയ്തത്. സ്മോൾ ക്യാപുകളിൽ 31 കമ്പനികളുടെ ഓഹരികൾ 10-22 ശതമാനം നഷ്ടംനേരിട്ടു. ക്വിക് ഹീൽ ടെക്നോളജീസ്, മണപ്പുറം ഫിനാൻസ്, ജിഐസി ഹൗസിങ് ഫിനാൻസ്, ജയ്പ്രകാശ് അസോസിയേറ്റ്സ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. നെൽകോ, ഗ്ലോബസ് സ്പിരിറ്റ്സ്, തേജസ് നെറ്റ് വർക്സ്, ആൽബർട് ഡേവിഡ്, ശ്രീരാം സിറ്റി യൂണിയൻ ഫിനാൻസ് തുടങ്ങി 20ഓളം ഓഹരികൾ 35ശതമാനംവരെ നേട്ടമുണ്ടാക്കുകയുംചെയ്തു. സെൻസെക്സിൽ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ച കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎസ് ആണ്. ഇൻഫോസിസ്, റിലയൻസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നീ കമ്പനികൾക്കും വിപണിമൂല്യം ഉയർത്താൻകഴിഞ്ഞു. അതേസമയം, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി തുടങ്ങിയ കമ്പനികളുടെ മൂല്യത്തിൽ ഇടിവുണ്ടാകുകയുംചെയ്തു. സെക്ടറൽ സൂചികകളുടെ കണക്കെടുക്കുകയാണെങ്കിൽ നിഫ്റ്റി ഐടി നാല് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. എനർജി, ഇൻഫ്ര സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. നിഫ്റ്റി ഫാർമക്ക് മൂന്നുശതമാനം നഷ്ടമാകുകയുംചെയ്തു. വിദേശ നിക്ഷേപകർ 879.2 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 636.38 കോടിയും പോയവാരം രാജ്യത്തെ വിപണിയിലിറക്കി. ഓഗസ്റ്റിൽ ഇതുവരെ വിദേശ നിക്ഷേപകരുടെ മൊത്തം നിക്ഷേപം 3,495.24 കോടിയാണ്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുളള ആഭ്യന്തര നിക്ഷേപകർ 1,533.22 കോടിയുമിറക്കി. മുന്നേറ്റത്തിന് പാതതുറന്നവർ വ്യാപാര ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ആഗോളതലത്തിലും രാജ്യത്തും സാമ്പത്തിക ഉണർവിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടതാണ് മുന്നേറ്റത്തിന് പ്രധാനകാരണമായത്. കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപകമായി ഇളവുവരുത്തിയത് വിപണിയിൽ പ്രതിഫലിച്ചു. ആഗോള കാരണങ്ങളും രാജ്യത്തെ പണപ്പെരുപ്പ നിരക്കുകൾ താഴ്ന്നതും വിപണിയെ ചലിപ്പിച്ചു. ജൂൺ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം കമ്പനികൾ പുറത്തുവിട്ടതും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഡൗ ജോൺസ് ഉൾപ്പടെയുള്ള പ്രധാന ആഗോള സൂചികകളെക്കാൾ മുന്നേറ്റംനടത്താൻ നിഫ്റ്റിക്കായി. വരും ആഴ്ച ഉണർവിന്റെ പ്രതിഫലനം അടുത്തയാഴ്ചയിലും വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇടക്കിടെയുണ്ടാകുന്ന ലാഭമെടുപ്പ് ചാഞ്ചാട്ടമുണ്ടാക്കുമെങ്കിലും വിപണിയിലേക്കുള്ള പണമൊഴുക്ക് നേട്ടം തുടർന്നുംനിലനിർത്താൻ പര്യമാപ്തമാണ്. അതേസമയം, ഗുണനിലവാരവുമുള്ള വൻകിട ഓഹരികളിൽ നിക്ഷേതാൽപര്യംവർധിച്ചതിനാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിൽ തിരുത്തൽ തുടരാനും സാധ്യതയുണ്ട്. ഐപിഒതരംഗം വിപണിയിൽ ഉച്ചസ്ഥായിയിലെത്തി പിന്മാറുന്ന കാഴ്ചയാണുള്ളത്. ഒരേസമയം ഒന്നിലധികം കമ്പനികൾ പ്രാരംഭ ഓഹരി വില്പയനയുമായെത്തിയതും മറ്റുകാരണങ്ങളും റീട്ടെയിൽ നിക്ഷേപകരുടെ ഐപിഒ താൽപര്യത്തിൽ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആ പണംകൂടി വിപണിയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.സൂചികകളേക്കാൾ വ്യക്തിഗത ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും നിലവിലെ സാഹചര്യത്തിൽ നല്ലത്.മികച്ച ബിസിനസ് മോഡൽ മുന്നോട്ടുവെക്കുന്ന, മുന്നേറാൻ കരുത്തുള്ള ഓഹരികൾ തേടിപ്പിടിക്കാം.

from money rss https://bit.ly/3iMFMJW
via IFTTT

Friday, 13 August 2021

മനു പ്രകാശിന് 45-ാം വയസ്സിൽ വിരമിക്കണം: 2.85 കോടി രൂപ എങ്ങനെ സമാഹരിക്കും?

മുംബൈയിൽ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മനു പ്രകാശ്. നിലവിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയാണ്. ചെലവാകട്ടെ 2,40,000 രൂപയും. 27കാരനായ മനു വിരമിക്കാൻ ഉദ്ദേശിക്കുന്നത് 45-ാംവയസ്സിലാണ്. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ എത്രതുക സമാഹരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. ജോലി ലഭിച്ച് അധികംവൈകാതെതന്നെ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപംനടത്താൻ തയ്യറായ മനു അഭിന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വിലയിരുത്തി വിരമിച്ചശേഷമുള്ള ജീവിതത്തിന് എത്രതുക വേണ്ടിവരുമെന്നും അതിനായി പ്രതിമാസം എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്നും കണക്കാക്കാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിമാസ ജീവിതചെലവ് 20,000 രൂപയാണ്. ശരാശരി ഏഴ് ശതമാനം വിലക്കയറ്റം പരിഗണിച്ചാൽ 18 വർഷം കഴിയുമ്പോൾ 67,599 രൂപയായി ജീവിതചെലവ് ഉയരും. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ 1.84 കോടി(1,84,43,411 രൂപ)യാണ് ഭാവിയിൽ ജീവിക്കാൻ അദ്ദേഹത്തിന് ആവശ്യമായിവരിക. നിക്ഷേപത്തിന് 12ശതമാനം വാർഷികാദായം(സിഎജിആർ) ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ ഈതുക കണ്ടെത്താൻ പ്രതിമാസം 24,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ജീവിതായുസ്സ് 80 വയസ്സാണ് കണക്കാക്കിയിട്ടുള്ളത്. ശമ്പളത്തിൽ വർധനവുണ്ടാകുന്നതിന് ആനുപാതികമായി എസ്ഐപി തുകയിൽ ഓരോവർഷംവും 10ശതമാനം വർധനവരുത്തിയാൽ 45 വയസ്സാകുമ്പോൾ 2.85 കോടി സമാഹരിക്കാൻ അദ്ദേഹത്തിന് കഴിയും. അതായത് നേരത്തെതിൽനിന്ന് വ്യത്യാസമായി ഒരു കോടി രൂപ അധികമായി ലഭിക്കുമെന്ന് ചുരുക്കം. നിലവിലെ സാഹചര്യത്തിൽ ചെലവും നിക്ഷേപവും കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപകൂടി നിക്ഷേപിക്കാൻ ബാക്കിയുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ഭാവികാര്യങ്ങൾ, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവക്ക് പണംകണ്ടെത്താനും ഈതുക വിനിയോഗിക്കാം. റിട്ടയർമെന്റിന് ആവശ്യമായ തുകകിഴിച്ച് ബാക്കിയുള്ള ഒരു കോടി രൂപയും പ്രതിമാസം 6,000 രൂപ വീതം നിക്ഷേപിക്കുമ്പോൾ(വർഷത്തിൽ 10ശതമാനംവർധനപ്രകാരം) 70 ലക്ഷംരൂപയും അധികമായി ലഭിക്കും. നിക്ഷേപത്തിന് നിർദേശിക്കുന്നപദ്ധതികൾ: ആക്സിസ് ബ്ലൂചിപ് ഫണ്ട്: പ്രതിമാസം 10,000 രൂപ(എസ്ഐപി) എസ്ബിഐ നിഫ്റ്റി നെക്സറ്റ് 50 ഇടിഎഫ്: 10,000 രൂപ (പ്രതിമാസം) റിക്കറിങ് ഡെപ്പോസിറ്റ് : 4,000 രൂപ (പ്രതിമാസം) Investment PORTFOLIO Fund/ETF 1Yr Return* 5Yr Return 7Yr Return Expense Ratio Axis Bluechip 44.63 18.40 16.21 0.49% SBI ETF Nifty Next 50 43.81 12.88 - 0.15% *Return as on 13 Aug 2021

from money rss https://bit.ly/2VT6Iyi
via IFTTT

ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ചു: ചെലവ് താങ്ങാനാകാതെ

തൃശ്ശൂർ: ഓടുന്ന തീവണ്ടികളിൽ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. യാത്രക്കാർക്ക് സൗജന്യമായി നൽകുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാൻ കാരണം അമിതചെലവ് തന്നെ. ദീർഘവീഷണമില്ലാതെയും പരിമിതി മനസ്സിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്. 2019-ലെ ബജറ്റിൽ അന്നത്തെ റെയിൽവേമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി അവതരിപ്പിച്ചത്. അടുത്ത നാലു വർഷത്തിനകം രാജ്യത്തെ എല്ലാ തീവണ്ടികളിലും തടസ്സമില്ലാത്ത ഇൻറർനെറ്റ് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അതിന് വലിയ സാമ്പത്തികച്ചെലവ് ഉണ്ടാകുമെന്ന കാര്യം പരീക്ഷണയോട്ടം നടത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂഡെൽഹി - ഹൗറ രാജധാനി എക്സ്പ്രസിലാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ ഉപഗ്രഹങ്ങളിലെ ട്രാൻസ്പോണ്ടറുകളിൽ നിന്ന്, ടവറുകൾ വഴിയല്ലാതെ, നേരിട്ട് സിഗ്നലുകൾ ഓടുന്ന വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. എന്നാൽ, ഹൗറ രാജധാനിയിൽ ഇത് പരീക്ഷിച്ചപ്പോൾ ദുർബലമായ സിഗ്നലാണ് യാത്രക്കാരുടെ ഫോണുകളിൽ കിട്ടിയത്. 10 എം.ബി.പി.എസ്. സ്പീഡ് മാത്രമുള്ള ഡേറ്റയായിരുന്നു അത്. ഒരു ട്രാൻസ്പോണ്ടറിന് പ്രതിമാസം 10 ലക്ഷം രൂപയാണ് വാടക. ഒരു തീവണ്ടി ഓടുമ്പോൾ നിരവധി ട്രാൻസ്പോണ്ടറുകളുടെ ഉപയോഗം വേണ്ടിവരും. ഉദാഹരണത്തിന് ന്യൂഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസിൽ ഈ സംവിധാനം ഏർപ്പെടുത്തണമെങ്കിൽ ചുരുങ്ങിയത് 400 ട്രാൻസ്പോണ്ടറുകളുടെയെങ്കിലും സഹായം വേണ്ടിവരും. ഇങ്ങനെ വരുമ്പോൾ പ്രതിമാസം ഒരു തീവണ്ടിക്കുമാത്രം വലിയ തുക വേണ്ടി വരും. യാത്രക്കാരിൽനിന്ന് ഇതിനു മാത്രമായി നിരക്ക് ഈടാക്കിയാലും മുടക്കുന്ന തുകയുടെ നൂറിലൊരംശം പോലും കിട്ടില്ല. തുക ഈടാക്കി സംവിധാനം ഏർപ്പെടുത്തിയാലും ഡേറ്റ സ്പീഡിലെ കുറവുമൂലം റെയിൽവേ പഴി കേൾക്കേണ്ടി വരുമെന്നാണ് ഹൗറ എക്പ്രസിലെ പരീക്ഷണം തെളിയിച്ചത്. യാത്രക്കാർക്ക് ഇൻറർനെറ്റ് തടസ്സമില്ലാതെ എത്തിക്കാൻ പാളങ്ങളുടെ സമീപത്ത് നിശ്ചിത ദൂരത്തിൽ ടവറുകൾ സ്ഥാപിക്കുക എന്ന നിർദേശം മുമ്പ് ഉണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് ഉപഗ്രഹ ചിന്തകളിലേക്ക് അധികൃതർ കടന്നതും ഇപ്പോൾ ഉപേക്ഷിച്ചതും. ഇൻറർ സെല്ലുലർ ടവറുകൾ സ്ഥാപിക്കുക വഴി വിവിധ മൊബൈൽ സേവനദാതാക്കളുടെ സിഗ്നൽ ഓടുന്ന വണ്ടിയിയിലും എത്തിക്കാനാവും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബുള്ളറ്റ് ​െട്രയിനുകൾ ഓടുന്ന റൂട്ടുകളിൽ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്. കേരളത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലിലും അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന നിർദേശം ടെലികോം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3CLsMfs
via IFTTT

ഓക്‌സിജന്‍ സ്റ്റോര്‍ ഞായറാഴ്ച മുതല്‍ ഇടപ്പള്ളിയില്‍

കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജന്റെ ഏറ്റവും പുതിയ സ്റ്റോർ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ മെട്രോ പില്ലർ 373 ന് സമീപം ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, എംപി ഹൈബി ഈഡൻ, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഇടപ്പളളി സ്റ്റോറിൽ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, റ്റെഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, എ.സികൾ തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയൻസുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അത്യാകർഷകമായ ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്, 70 % വരെ വി ലക്കുറവിൽ ആക്സസറികൾ, 50% വിലക്കുറവിൽ എൽഇഡി ടിവികൾ, 40% വിലക്കുറവിൽ എസികൾ, 35% വിലക്കുറവിൽ വാഷിങ്ങ് മെഷീൻ, 30% വില ക്കുറവിൽ റ്റെഫ്രിജറേറ്റർ, 50% കിഴിവിൽ സ്മോൾ അപ്ലയൻസസ് തുടങ്ങിവ യാണ് പ്രധാന ഉദ്ഘാടന ഓഫറുകൾ. ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനിൽ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് ബ്രാന്റുകൾ നൽകുന്ന 2 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ, ഓരോ പർച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും ഉറപ്പാണ്.

from money rss https://bit.ly/37CgHuN
via IFTTT

റെക്കോഡ് കുറിച്ച് സെൻസെക്‌സ് 55,430നും നിഫ്റ്റി 16,520നും മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സും നിഫ്റ്റിയും ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകൾക്ക് ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കികൊടുത്തത്. സെൻസെക്സ് 593.31 പോയന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി. റീട്ടെയിൽ നിക്ഷേപകർ പണമൊഴുക്കൽ തുടർന്നു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടിസിഎസ്, എൽആൻഡ്ടി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവർഗ്രിഡ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. അതേസസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കാര്യമായ നേട്ടമില്ലാതെ ഒരുദിനംകൂടി പിന്നിട്ടു. Sensex soars 593 pts, ends above 55,400; Nifty at 16,529.

from money rss https://bit.ly/3seu6lZ
via IFTTT

കുതിപ്പ് തുടരുന്നു: എന്തൊക്കെയാകും വിപണിക്കുപിന്നലെ ചാലകശക്തികൾ

ആഭ്യന്തര ആഗോള കാരണങ്ങളാണ് വിപണിയെ വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരം കീഴടക്കാൻ സഹായിച്ചത്. ബാങ്ക്, മറ്റ് ധനകാര്യ ധനകാര്യ ഓഹരികൾ എന്നിവയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ലോഹം, ഫാർമ ഓഹരികൾ സമ്മർദംനേരിട്ടു. ഡൗ ജോൺസും എസ്ആൻഡ്പിയും മികച്ച ഉയരംകൂറിച്ച് ആഗോള സാധ്യതകൾ തുറന്നിട്ടപ്പോൾ സൂചികകൾ അത് പരമാവധി പ്രയോജനപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർ ഓഹരികൾക്കുപിന്നാലെ പായുന്നത് തുടർന്നാൽ നിഫ്റ്റി 16,500 കിഴടക്കാൻ അധികദിവസം വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. മുല്യവും കമ്പനികളുടെ ബാധ്യതകളും കോവിഡും അവഗണിച്ചാണ് വിപണിയിലെ പുത്തൻകൂറ്റുകാർ ഓഹരികൾക്കു പിന്നാലെ പായുന്നത്. ഈ സാഹചര്യത്തിൽ വിപണിയിലെ റാലിക്ക് എന്നാകും തിരശ്ശീലവിഴൂകയെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ജിയോജിത് ഫിനാഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ് മെന്റ് സ്റ്റ്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പറയുന്നു. ഉച്ചകഴിഞ്ഞ് 2.30ഓടെ ബിഎസ്ഇ സെൻെസെക്സ് 550 പോയന്റ് നേട്ടത്തിൽ 55,410 പിന്നിട്ടു. ഒരുശതമാനത്തലേറെയാണ് ഉയർന്നത്. നിഫ്റ്റിയാകട്ടെ 0.96ശതമാനം നേട്ടത്തിൽ 16,517 നിലവാരത്തിലുമെത്തി.മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് നേട്ടത്തിൽ മുന്നിൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരത് പെട്രോളിയം, ടിസിഎസ്, ടാറ്റ കൺസ്യൂമർ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. നേട്ടത്തിന്റെ പ്രധാനകാരണങ്ങൾ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള റീട്ടെയിൽ പണപ്പെരുപ്പം ജൂലായിൽ 5.59ശതമാനത്തിലേക്ക് താഴ്ന്നതാണ് വിപണിക്ക് കരുത്തായത്. ജൂണിൽ 6.26ശതമാനമായിരുന്നു വിലക്കയറ്റനിരക്ക്. തൊഴിലില്ലായ്മ നിരക്ക് സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന് സൂചനയായി യുഎസിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായത് ആഗോള വിപണികളെയും അതോടൊപ്പം രാജ്യത്തെ സൂചികളെയും സ്വാധീനിച്ചു. പ്രതികൂല ഘടകങ്ങൾ പ്രധാന സൂചികകൾ മികച്ച ഉയരംകുറിച്ചപ്പോഴും സ്മോൾ ക്യാപുകൾക്കും മിഡ് ക്യാപുകൾക്കും സമാനമായ നേട്ടമുണ്ടാക്കാനായില്ല. മികച്ച മൂല്യത്തിലായതിനാൽ കനത്ത വിൽനസമ്മർദം ഈ വിഭാഗങ്ങളിലെ ഓഹരികൾ നേരിടുന്നുണ്ട്.

from money rss https://bit.ly/3AK6I37
via IFTTT

Thursday, 12 August 2021

ആവശ്യംവർധിച്ചതോടെ വില കുതിച്ച് ചെമ്പും അലുമിനിയവും

അതിവേഗം കരുത്താർജ്ജിക്കുന്ന വിപണിയും അടിസ്ഥാന ലോഹങ്ങൾക്ക് ചൈനയിൽ നിന്നുള്ള വർധിച്ച ഡിമാന്റും കാരണം അലുമിനിയത്തിന്റേയും ചെമ്പിന്റേയും വില വർഷത്തിന്റെ രണ്ടാം പകുതിയിലും നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. പ്രധാന സൂചികയായ എൽഎംഇയിൽ മൂന്നുമാസത്തിനിടയ്ക്ക് അലുമിനിയം 33 ശതമാനവും ഈ വർഷം ഇതുവരെ ചെമ്പ് 27 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ഇന്ത്യൻ വിപണിയിലും ഇത് പ്രതിഫലിച്ചു. ഇക്കാലയളവിൽ എംസിഎക്സിൽ ചെമ്പും അലുമിനിയവും യഥാക്രമം 23 ഉം 30 ഉം ശതമാനംവീതം നേട്ടമുണ്ടാക്കി. ഷാങ്ഹായ് വിപണിയിലും അലുമിനിയം 14 വർഷത്തെ ഏറ്റവും ഉയരത്തിൽ ട്രേഡിംഗ് തുടരുകയാണ്. 10 വർഷത്തെ കൂടിയ വിലയിൽ ചെമ്പും തൊട്ടു പിന്നിലുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ ലോഹം ഉൽപാദിപ്പിക്കുന്ന പ്രവിശ്യയിൽ തുടർച്ചയായുണ്ടാകുന്ന പവർ കട്ട് അലുമിനിയം വില പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലെത്തിച്ചു. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി പ്രാഥമികതലത്തിൽ ലോഹ ഉൽപാദനത്തിന്റെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. അലുമിനിയത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരും ഉപഭോക്താക്കളുമാണ് ചൈന. കഴിഞ്ഞവർഷം 37.08 മില്യൺ ടൺ അലുമിനിയം ഉൽപാദിപ്പിച്ച് റെക്കോഡിടുകയുണ്ടായി. എന്നാൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പ്രതിവർഷം അലുമിനിയം ഉരുക്കൽ ശേഷി 45 മില്യൺ ടണ്ണാക്കി കുറയ്ക്കുകയാണ് ചൈന. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് അലുമിനിയം വ്യവസായ രംഗത്ത് പുനരുപയോഗിക്കാവുന്ന ഊർജ്ജം ആശ്രയിക്കാനാണ് ചൈനയുടെ തീരുമാനം. എന്നാൽ ഡിമാന്റിനനുസരിച്ച് ഉൽപാദനം നടക്കാത്തതിനാൽ ആഭ്യന്തര വിപണിയിലെ സന്തുലനം നിലനിർത്തുന്നതിന് ഇറക്കുമതിയെ ആശ്രയിക്കാനാണ് അവരുടെ നീക്കമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ച ലോഹ അവശിഷ്ടങ്ങൾ റീസൈക്കിൾ ചെയ്തുപയോഗിക്കുന്ന വിദ്യയിലും ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാർബൺ കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ കാരണം അലുമിനിയം വിലകൾ ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് ഉയർന്നുതന്നെ നിൽക്കും. കോവിഡുമായി ബന്ധപ്പെട്ട അടച്ചിടലിൽനിന്ന് വളരെയെളുപ്പം മോചനംനേടിയ ചൈന അടിസ്ഥാന ലോഹങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യാൻ തുടങ്ങിയിരുന്നു. 2020ൽ സാധാരണയിൽ കൂടുതൽ അടിസ്ഥാന ലോഹങ്ങൾ ചൈന ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ഷാങ്ഹായ് വിലനിലവാരം എൽഎംഇ വിലകളേക്കാൾ മുകളിൽ ട്രേഡ് ചെയ്തിരുന്നു. ചൈനയിലെ വൻതോതിലുള്ള ഉപഭോഗം ചെമ്പിനേയും സ്വാധീനിച്ചിട്ടുണ്ട്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രാതികൂല്യങ്ങളിൽനിന്ന് മറ്റു വൻസാമ്പത്തിക ശക്തികളെയപേക്ഷിച്ച് ചൈനയുടെ അതിവേഗത്തിലുള്ള തിരിച്ചുവരവ് ചെമ്പിന്റെ ഡിമാന്റിൽ വലിയ കുതിപ്പുണ്ടാക്കി. പ്രധാന വിപണിയുടെ പലഭാഗങ്ങളിലും ചെമ്പിന്റെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടു. ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിൽ ചെമ്പിന്റെ അംസ്കൃത അയിര് സംസ്കരിച്ച് ലോഹമാക്കി മാറ്റുന്നതിലുള്ള ലാഭംകുറഞ്ഞതാണ് സപ്ളെയിൽ കുറവുവരാൻ പ്രധാനകാരണം. സംസ്കരണലാഭം 2012 ലെയത്ര താഴോട്ടുവന്നതിനാൽ പല ഉൽപാദകരും ഉൽപാദനം വെട്ടിക്കുറക്കുന്നകാര്യവും പരിഗണിച്ചു വരികയാണ്. മഹാമാരിയിൽനിന്നു തിരിച്ചുവരുന്ന ലോകത്ത് പ്രധാന അടിസ്ഥാന ലോഹങ്ങളുടെ ലഭ്യത കുറയുമെന്ന കാര്യത്തിൽ നിക്ഷേപകർക്കു സംശയമില്ല. വരുംവർഷങ്ങളിൽ ഡിമാന്റ് വർധിക്കുമെന്നും വിവധ ഗവണ്മെന്റുകളുടെ അസാധാരണമായ ഉത്തേജക പദ്ധതികളിലൂടെ ചെമ്പുവില സംരക്ഷിക്കപ്പെടുമെന്നാണ് കണക്കു കൂട്ടൽ. ഭാവിയിൽ, വിലയിൽ ചെറിയ തിരുത്തലിനു സാധ്യതയുണ്ടെങ്കിലും സമീപകാലം മുതൽ ഇടക്കാലം വരെ വിശാലവിപണിയിൽ ബുൾതരംഗം നിലനിൽക്കുന്നതിനാൽ വിലകൾ സുരക്ഷിതമായിരിക്കും. ഉൽപാദനത്തിലെ കുറവു കാരണം ഡിമാന്റു നേരിടാനാവാതെ ചൈന ബുദ്ധിമുട്ടുമെന്നാണ് പൊതുവേ വിലയിരുത്തൽ. ചൈനയിൽ വളരെ പ്രകടമായി കാണപ്പെടുന്ന ദൗർലഭ്യം വിലവർധിക്കാനിടയാക്കിയിട്ടുണ്ട്. ഭാവിയിലെ ആഗോള സാമ്പത്തിക വളർച്ച, യുഎസ് ഡോളറിന്റെ ശക്തിക്ഷയം എന്നീഘടകങ്ങൾ സമീപഭാവിയിൽ ചെമ്പിന്റെ വിലയ്ക്കു കൂടുതൽ താങ്ങായിത്തീരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ) Copper and aluminum prices soared as demand increased.

from money rss https://bit.ly/3CMaryU
via IFTTT

കുടുങ്ങരുതേ, ഇത് തട്ടിപ്പാണ്: മണി ചെയിൻ മാതൃകയിൽ ഓൺലൈൻ ചതി

ചെറുതുരുത്തി: മാസം ലക്ഷം രൂപയിലേറെ വരുമാനം. ജീവിതത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ ത്രസിപ്പിക്കുന്ന വീഡിയോകൾ. നൂറുദിവസത്തിനുള്ളിൽ വരുമാനവും സമ്മാനങ്ങളും ലഭിക്കുമെന്നുള്ള വാഗ്ദാനം. മണിചെയിൻ മാതൃകയിൽ പുതിയ തട്ടിപ്പുശൃംഖലയിൽ ചെറുതുരുത്തിയിൽ മാത്രം കുടുങ്ങിയത് നൂറ്റമ്പതിലേറെപ്പേർ. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത് തട്ടിപ്പിന്റെ ഗൗരവമേറ്റുന്നു. ഓൺലൈൻ പഠനക്കാലത്ത് വിദ്യാർഥികളുടെ കൈയിൽ ഫോണുണ്ടെന്നതിനാൽ ഇവരെ കുടുക്കാൻ തട്ടിപ്പുകാർക്ക് എളുപ്പം സാധിക്കുന്നു. കോഴിക്കോട്ടുള്ള കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കാനെന്ന പേരിലാണ് 15 മുതൽ 22 വയസ്സുള്ളവരെ കേന്ദ്രീകരിച്ച് കണ്ണികൾ വികസിപ്പിക്കുന്നത്. മലപ്പുറം സ്വദേശികളാണ് ചെറുതുരുത്തിയിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുന്നത്. കണ്ണിയിൽ അംഗമാകാൻ 4,000 മുതൽ 18,000 രൂപയുടെ വിവിധ പദ്ധതികളുണ്ട്. 'വരുമാനത്തിനൊപ്പം കാർ, ഫോൺ, വസ്ത്രം' കാർ, ബൈക്ക്, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള മൊബൈൽ ഫോൺ, സൗന്ദര്യവർധകവസ്തുക്കൾ തുടങ്ങി വൻ വാഗ്ദാനങ്ങളാണ് കൗമാരക്കാർക്കു മുന്നിൽ നിരത്തുന്നത്. നൂറുദിവസത്തിനുള്ളിൽ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുംവിധമാണ് ഇവർ വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. ഈ വീഡിയോകൾ കണ്ടും മാസത്തിൽ ലക്ഷത്തിലേറെ രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന കഥകൾ വിശ്വസിച്ചുമാണ് പലരും ഇതിൽ ചേരുന്നത്. കോവിഡ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് കോവിഡ്കാലത്ത് വീട്ടിലിരുന്നും പണമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. കൂട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഇതിൽ കണ്ണിയാകും. വീട്ടുകാരെ പറഞ്ഞുവിശ്വസിപ്പിച്ച് വാങ്ങിക്കുന്ന പണം കണ്ണിചേർക്കാൻ എത്തിയവർക്ക് കൈമാറും. വരുമാനം ലഭിക്കാൻ അക്കൗണ്ട് നമ്പറും മറ്റു രേഖകളും കൈമാറും. കണ്ണിചേർന്നയാൾ പിന്നീട് മറ്റുള്ളവരെ കണ്ണിചേർക്കാനുള്ള തിരക്കിലാകും. കുട്ടികളുടെ വാശിക്ക് വഴങ്ങി ഒട്ടേറെ വീട്ടമ്മമാർ പണം നൽകിയിട്ടുണ്ട്. പോലീസിൽ പരാതി നൽകി കണ്ണിമുറിക്കാൻ പണം നഷ്ടപ്പെട്ടവർ തയ്യാറായിട്ടില്ല. തൊട്ടുമുന്നിലുള്ള 'കണ്ണി' സുഹൃത്തോ അടുത്തബന്ധുവോ ആയിരിക്കും. മാനക്കേടും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുമാണ് പലരെയും പരാതി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. കുട്ടികളെ പ്രലോഭിപ്പിച്ച് വീഴ്ത്തുന്നു കൂട്ടുകാർ വഴി കുട്ടികളെ പ്രലോഭിപ്പിച്ചാണ് കണ്ണിചേർക്കുന്നത്. മകന്റെ നിർബന്ധത്തിന് വഴങ്ങി പണം നൽകി. ഒരുരൂപപോലും തിരിച്ചുകിട്ടിയില്ല. സർക്കാർ അംഗീകരിച്ചതാണെന്നാണ് അവർ പറയുന്നത്. പക്ഷേ, രേഖകളൊന്നും കാണിച്ചുതന്നില്ല. എൻജിനീയറിങ് കഴിഞ്ഞ മകൻ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. അപ്പോഴാണ് ഈ കുരുക്കിൽപ്പെട്ടത്. ചെറുതുരുത്തിയിലെ വീട്ടമ്മ വാഗ്ദാനങ്ങളിൽ വീഴരുത് പണം ഇരട്ടിപ്പിക്കുന്ന രീതിയിലുള്ള വാഗ്ദാനങ്ങളുമായി തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. കണ്ണികളായി വരുമാനം നൽകുന്ന സ്ഥാപനങ്ങൾ ഒരു പരിധി കഴിയുന്നതോടെ അടച്ചുപൂട്ടും. - ടി.എസ്. സിനോജ്, അസിസ്റ്റന്റ് കമ്മിഷണർ, കുന്നംകുളം നിയമപരമായ സംരക്ഷണം തേടണം ഇത്തരം തട്ടിപ്പ് നടത്തുന്ന ആളുകളുടെ പേരിൽ വഞ്ചനക്കുറ്റത്തിന് കേസെടുക്കാം. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് സർക്കാർ രജിസ്ട്രേഷനും ലഭിക്കില്ല. ചതിയിൽപ്പെടുന്നവർ പോലീസിന്റെയും നിയമത്തിന്റെയും സംരക്ഷണം തേടണം. പ്രിനു പി. വർക്കി, അഭിഭാഷകൻ, കുന്നംകുളം

from money rss https://bit.ly/37CIhI2
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകൾ: സെൻസെക്‌സ് 55,000വും നിഫ്റ്റി 16,400ഉം മറികടന്നു

മുംബൈ: ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കീഴടക്കി. ഇതാദ്യമായി സെൻസെക്സ് 55,000വും നിഫ്റ്റി 16,400ഉംമറികടന്നു. സെൻസെക്സ് 200 പോയന്റ് നേട്ടത്തിൽ 55,044ലിലും നിഫ്റ്റി 57 പോയന്റ് 16,421ലുമാണ് വ്യാപാരം ആരംഭിച്ചത്. വിലക്കയറ്റ നിരക്കിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമണ് വിപണയിലെ കുതിപ്പിന് പിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സസ് ബാങ്ക്, ഐടിസി, ടിസിഎസ്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ അപ്പർ സർക്യൂട്ട്ആയ ആറ് ശതമാനത്തിന് താഴെ 5.59ശതമാനത്തിലെത്തിയതാണ് വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളിലും ആറ് ശതമാനത്തിന് മുകളിലായിരുന്നു വിലക്കയറ്റ നിരക്ക്. ബർഗർകിങ് ഇന്ത്യ, ഡിഎച്ച്എഫ്എൽ, ഫ്യൂച്ചർ കൺസ്യൂമർ, ഗ്രാസിം, ഒഎൻജിസി, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices claim new records; Sensex hits 55,000, Nifty atop 16,400.

from money rss https://bit.ly/3fZ8tBq
via IFTTT