121

Powered By Blogger

Wednesday, 14 July 2021

കരുതലോടെ നീങ്ങാം: വൻകിട ഐപിഒകൾ ദ്വിതീയ വിപണിയിൽ പണദൗർലബ്യമുണ്ടാക്കിയേക്കാം

മ്യൂച്വൽ ഫണ്ടുകളിൽനിന്നും ചില്ലറ വ്യാപാര രംഗത്തുനിന്നുമുള്ള ശക്തമായ ധനാഗമത്തിന്റെ പിന്തുണയോടെ അഭ്യന്തര സൂചികകൾ പോയവാരത്തിലെ കുതിപ്പു വീണ്ടെടുത്തു. ലോക്ഡൗൺ അവസാനിച്ചതിന്റെ ഭാവിഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇന്ത്യൻ വിപണിയിൽ ഉത്പാദനത്തിലും സർവീസ് പിഎംഐയിലുമുണ്ടായ കുറവ് ഉൾപ്പടെയുള്ള കണക്കുകൾ വലിയ സ്വാധിനം ചെലുത്തിയില്ല. ആഗോള വിപണിയിൽ സമ്മിശ്ര വികാരം നിലനിൽക്കേ, യുഎസ് കേന്ദ്ര ബാങ്കിന്റെ ഓപൺമാർക്കറ്റ് കമ്മിറ്റി മിനുട്സ് വരുന്നതിനുമുമ്പുതന്നെ ഇന്ത്യ യുഎസ് ബോണ്ട് വിൽക്കാൻ തുടങ്ങിയിരുന്നു. മിനുട്സ് മിക്കവാറും പ്രതീക്ഷിതമായിരുന്നതിനാൽ വിപണിയിൽ ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല ദുർബ്ബലാവസ്ഥ തുടരുകയുംചെയ്തു. യുഎസിൽ 10 വർഷ യീൽഡിലുണ്ടായ വിറ്റഴിക്കൽ 1.55 ശതമാനത്തിൽനിന്നും 1.35 ശതമാനമായിത്തീരുകയും ഒരുവർഷത്തിനിടയിലെ ഏറ്റവുംവലിയ പതനം സംഭവിക്കുകയും ഇത് ഓഹരി വിപണിയെ സ്വാധീനിക്കുകയും ചെയ്തത് ദൗർബ്ബല്യം തുടരാനിടയാക്കി. യുഎസ് തൊഴിൽ രംഗത്തുനിന്നുള്ള ശക്തമായ കണക്കുകൾ സാമ്പത്തികരംഗത്ത് ക്രമമായ വീണ്ടെടുപ്പിന്റെ സൂചന നൽകുന്നു. കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദത്തെച്ചൊല്ലിയുള്ള ഉൽക്കണ്ഠകൾ കുറഞ്ഞു. വിചാരിച്ചതിലും നേരത്തേ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന സന്ദേഹത്തിൽ അത് മുങ്ങിപ്പോയിരിക്കുന്നു. ധനകാര്യസ്ഥാപന ഓഹരികളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രകടനത്തിന് അടിത്തറയായത്. 2022 സാമ്പത്തികവർഷം ആദ്യപാദത്തിലെ പ്രവർത്തങ്ങളിൽ പ്രധാന ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ആസ്തി നിലവാരത്തേയും വായ്പാവളർച്ചയേയും ബാധിച്ചേക്കുമെന്ന ആശങ്കയുംകുറഞ്ഞു. റിയൽ എസ്റ്റേറ്റ് ഓഹരികളിലും ലോഹ ഓഹരികളിലും കുതിപ്പുണ്ടായി. എന്നാൽ ആഗോള വിപണിയിലെ ഗതിമാന്ദ്യവും എണ്ണവിലയിലുണ്ടായ വർധനയും വിറ്റഴിക്കൽ പ്രവണതയും പോയവാരാന്ത്യത്തിൽ വിപണിയെ ബാധിക്കുകയുണ്ടായി. ഏഷ്യൻ വിപണിയിൽ, പ്രത്യേകിച്ച് ചൈനയിൽ വൻകിട സ്വകാര്യ കമ്പനികൾക്കെതിരെ സർക്കാർ തലത്തിൽ നടക്കുന്ന നീക്കങ്ങളും ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്നുള്ള സമ്മിശ്ര സൂചനകളും അഭ്യന്തര വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായേക്കാം. വരാനിരിക്കുന്ന 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങളിലാണിപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടാംതരംഗത്തിന്റെ സ്വാധീനംകാരണം കഴിഞ്ഞ പാദത്തേക്കാൾ മോശമായിരിക്കും ഫലങ്ങൾ എന്ന ജാഗ്രതാ കാഴ്ചപ്പാട് നിലനിൽക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഐടി രംഗത്തെ പ്രധാന ഓഹരികളാണ് ശ്രദ്ധിക്കപ്പെടുക. ടിസിഎസ് ഫലങ്ങൾ പ്രതീക്ഷിച്ചതിലും താഴെപ്പോയത് ഹ്രസ്വകാലത്തേക്കെങ്കിലും പ്രതികൂലപ്രഭാവത്തിന് കാരണമാകും. നിക്ഷേപകരുടെശ്രദ്ധ കൂടുതലായും പുതിയ ബിസിനസ് ഐപിഒ കളിലേക്കു തിരിഞ്ഞിട്ടുണ്ട്. ഈ മാസം ദ്വിതീയ വിപണിയേക്കാൾ പ്രാഥമിക വിപണികളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുക. പ്രാഥമിക വിപണിയിൽ നിന്ന് 25,000 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യമിടുന്നത് ദ്വിതീയ വിപണിയെ ദോഷകരമായി ബാധിക്കുകയും അവിടെ കുറച്ചു കാലത്തേക്കെങ്കിലും പണത്തിന്റെ കുറവ് അനുഭവപ്പെടുകയുംചെയ്യും. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ഐപിഒ കളിൽ താൽപര്യം കൂടുതലായതിനാൽ ചെറുതരം ഓഹരികളിൽ താൽപര്യംകുറയും. വലുതും ബൃഹത്തുമായ ഐപിഒകളുടെ സാധ്യതകൾ എളുപ്പം വർധിക്കും. ലിസ്റ്റിങ് ലാഭങ്ങളും ചെറുകിട, ഇടത്തരം ഓഹരികളുടെ പ്രകടനവും ശരാശരി നിലവാരത്തിലായിരിക്കും. കമ്പനികളുടെ ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിലുള്ളകുറവും ഉയർന്ന മൂല്യനിർണയവുമാണ് ഇതിനു കാരണം. വരുംനാളുകളിൽ ഓഹരിവിലകളുടെ പ്രകടനം ബിസിനസ് മോഡൽ, വ്യവസായത്തിന്റെ സാധ്യതകൾ, ലാഭം എന്നീ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. 2020 മാർച്ചിലെ താഴ്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് പ്രധാനമായും ആശ്രയിച്ചത് ചില്ലറരംഗത്തെയാണ്. ആഗോള രംഗത്തെ കുതിപ്പ്, ആകർഷകമായ വിലകൾ, റിസ്കെടുക്കാനുള്ള വർധിച്ച സന്നദ്ധത, വ്യക്തിവരുമാനത്തിൽ കാര്യമായ കുറവുവരാതിരുന്നത്, യഥേഷ്ടം സമയം എന്നീഘടകങ്ങളാണ് അഭ്യന്തര രംഗത്ത് വൻതോതിലുള്ള ചില്ലറ പങ്കാളിത്തം ഉറപ്പുവരുത്തിയത്. ചില്ലറ നിക്ഷേപകരുടെ വർധിച്ചതാൽപര്യം ഇന്ത്യൻ വിപണിക്കു നൽകിയ ദീർഘകാലഗുണം തുടരും. എന്നാൽ ഹൃസ്വകാലം മുതൽ ഇടക്കാലത്തേക്ക് ഉദാരനിലപാടുകളും ഓഹരി ആസ്തികളുടെ ആകർഷണീയത നിലനിർത്തുന്ന ധനകാര്യപദ്ധതികളും ആയിരിക്കും ആഗോള വിപണിയെ പ്രചോദിപ്പിക്കുക. ആത്യന്തികമായി ട്രേഡിംഗിൽ ലാഭം നിലനിർത്താനുള്ള ചില്ലറ നിക്ഷേപകരുടെ കഴിവിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ആഗോള വിപണി ഏകീകരണത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഓഹരി ആസ്തികളുടെ ഫലപ്രാപ്തി നിലനിർത്തുന്ന ഘടകങ്ങൾ മാറ്റമില്ലാതെ നിൽക്കുന്നതിനാൽ ഇതിന് അൽപായുസേ ഉണ്ടാകു. ആഗോള ഘടകങ്ങൾക്കുപുറമേ, കൂടിയ വിലകളും ദ്വിതീയ വിപണികളിലുണ്ടാകാവുന്ന പണത്തിന്റെ കുറവും ചില്ലറ നിക്ഷേപങ്ങൾ കുറയ്ക്കാനിടയാക്കിയേക്കും. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ മനോഭാവവും ഇന്ത്യൻ വിപണിയുടെ ഗതിവേഗത്തെ ബാധിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3khXjuj
via IFTTT

Tuesday, 13 July 2021

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞദിവസംപവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.19ശതമാനം ഉയർന്ന് 47,980 രൂപയിലെത്തി. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല.

from money rss https://bit.ly/3xEggeT
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: കിറ്റെക്‌സിൽ ഇന്നും കുതിപ്പ്

മുംബൈ: ചൊവാഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ വിപണി വീണ്ടുംനഷ്ടത്തിലായി. സെൻസെക്സ് 85 പോയന്റ് നഷ്ടത്തിൽ 52,682ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 15,800ലുമാണ് വ്യാപാരം ആരംഭിച്ചത്. കിറ്റക്സ് ഓഹരിയിൽ ബുധനാഴ്ചയും കുതുപ്പുണ്ടായി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 10ശതമാനം ഉയർന്ന് 204 രൂപ നിലവാരത്തിലെത്തി. ബജാജ് ഓട്ടോ, നെസ്ലെ, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മെറ്റൽ, ഐടി സൂചികകളിൽ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികകളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസ്, 5പൈസ ക്യാപിറ്റൽ, ക്രാഫ്റ്റ്മാൻ ഓട്ടോമേഷൻ, ദോഡ്ല ഡയറി, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 19 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hIR0i5
via IFTTT

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മ

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ. മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം. വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ. മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും. 600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55. പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ''നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.''

from money rss https://bit.ly/3kexX0q
via IFTTT

സെൻസെക്‌സ് 397 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക സൂചകങ്ങളിൽ പ്രകടമായ അനുകൂല സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തിൽ വർധനവുണ്ടായതും സൂചികകൾക്ക് കരുത്തുപകർന്നു. ചൈനയിലെ കയറ്റുമതി വർധിച്ചത് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയുംചെയ്തു.

from money rss https://bit.ly/36zAn1U
via IFTTT

ഒരുവർഷത്തിനിടെ ഈ ഓഹരി നൽകിയത് 273 ശതമാനം നേട്ടം

റെഡിംങ്ടൺ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 273 ശതമാനം. 2020 ജൂലായ് 13ന് 96.05 രൂപയായിരുന്ന ഓഹരി വില 2021 ജൂലായ് 13ന് 358 രൂപയായാണ് വർധിച്ചത്. ഈ കാലയളവിൽ സെൻസെക്സ് 44ശതമാനംമാത്രമാണ് നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരിയിൽ ഒരുവർഷംമുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 18.63 ലക്ഷംരൂപയാകുമായിരുന്നു. ഈവർഷംമാത്രം 164ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ ദിവസം 340.05 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. ചൊവാഴ്ച 5.28ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലാവരമായ 358 രൂപയിലെത്തി. വിപണിമൂല്യം 13,000 കോടിയായി ഉയരുകയുംചെയ്തു. ഐടി കൺസ്യൂമർ, ഐടി എന്റർപ്രൈസസ് ആൻഡ് മൊബിലിറ്റി മേഖലകളിലുണ്ടായ വളർച്ചയാണ് കമ്പനിക്ക് ഗുണകരമായത്. സപ്ലൈചെയിൻ മേഖലയിലെ വളർച്ചയും കമ്പനിക്ക് നേട്ടമായി. 2021 മാർച്ച് പാദത്തിൽ അറ്റാദായം 154ശതമാനം വർധിച്ച് 302.51 കോടിയായി. കഴിഞ്ഞവർഷം ഇതേകാലയളവിൽ 119.20 കോടിയായിരുന്നു ലാഭം. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഓഹരിയൊന്നിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20നാണ് ബോണസ് ഓഹരിയുടെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിലവിലെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/2U8IU9b
via IFTTT

Monday, 12 July 2021

സ്വർണവില പവന് 120 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കൂടി 4480 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 12 ദിവസത്തിനിടെ വിലയിലുണ്ടായ വർധന 640 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണത്തിൽ പ്രതിഫലിച്ചത്. ഒരാഴ്ചയിലെ താഴ്ന്ന നിലവാരമായ 1,790.49 ഡോളറിലേയ്ക്ക് കഴിഞ്ഞ ദിസവം താഴ്ന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,881 രൂപയായി. ജൂണിൽ കുത്തനെ ഇടിവുണ്ടായശേഷമാണ് ഈ മാസം വിലയിൽ വർധനയുണ്ടായത്.

from money rss https://bit.ly/3eb5uVJ
via IFTTT

വിലക്കയറ്റത്തിൽ കാര്യമായ കുറവില്ല: പലിശ നിരക്ക് വർധിക്കുമോ?

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പരുപ്പ നിരക്ക് ജൂണിൽ 6.26ശതമാനം രേഖപ്പെടുത്തി. മെയ് മാസത്തെ 6.30ശതമാനത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും ആറുമാസത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും വിലക്കയറ്റം. റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്നതോതിലാണ് ഇപ്പോഴും പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയിൽ പ്രതിഫലിച്ചത്.ഭക്ഷ്യവിലക്കയറ്റം ജൂണിൽ 5.15ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞമാസം 5.01ശതമാനംമാത്രമായിരുന്നു ഇത്. ഇന്ധന വിലക്കയറ്റം 11.86ശതമാനത്തിൽനിന്ന് 12.68ശതമാനമായി. ആഗോളതലത്തിൽ വിലവർധന പ്രകടമായതിനാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആർബിഐയുടെ നീക്കം നിർണായകമാകും. ഓഗസ്റ്റിൽ നടക്കുന്ന ധനനയ സമിതിയുടെ അടുത്തയോഗത്തിൽ നിരക്കുകൾ മാറ്റംവരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുവന്നില്ലെങ്കിൽ നിരക്കുവർധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3hCxvHT
via IFTTT

സൂചികകളിൽ ഉണർവ്: ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികൾ നേട്ടത്തിൽ, ഐടി ഓഹരികളിൽ സമ്മർദം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സ് 237 പോയന്റ് നേട്ടത്തിൽ 52,609ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 15,750 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.35ശതമാനവും സ്മോൾ ക്യാപ് സൂചിക 0.65ശതമാനവും നേട്ടത്തിലാണ്. മൈൻഡ് ട്രീ, ടാറ്റ മെറ്റാലിക്സ്, ഡെക്കാൻ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hCyVlI
via IFTTT

സെൻസെക്‌സിൽ 491 പോയന്റിന്റെ ചാഞ്ചാട്ടം: റിയാൽറ്റി ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 491 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്. ഒടുവിൽ 13.50 പോയന്റ് നഷ്ടത്തിൽ 52,372.69ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 2.80 പോയന്റ് നേട്ടത്തിൽ 15,692.60ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്, യൂറോപ്യൻ വിപണികളിലെ നഷ്ടത്തോടെയുള്ള തുടക്കമാണ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തെ ബാധിച്ചത്. ലാഭമെടുപ്പിനെതുടർന്നുളള സമ്മർദം വിപണിക്ക് നേരിടേണ്ടിവന്നു. അൾട്രടെക് സിമെന്റ്സ്, ഗ്രാസിം, ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് നേട്ടം നിലനിർത്താനായി. സൂചികകൾ യഥാക്രമം 0.40 ശതമാനവും 0.75ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി റിയാൽറ്റി സൂചിക 3.6ശതമാനം ഉയർന്നു. ഐടി 0.4ശതമാനം നഷ്ടംനേരിട്ടു. രൂപയുടെ മൂല്യത്തിൽനേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.57ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 74.40-74.59 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3yONEzK
via IFTTT

27,000 കോടി കൂടി സമാഹരിച്ചു: ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 2,80,300 കോടി രൂപയായി

ആമസോണിനെയും ജിയോമാർട്ടിനെയും നേരിടാൻ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരിൽനിന്നായി 27,000 കോടി രൂപ (360 കോടി ഡോളർ) ഫ്ളിപ്കാർട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളർ)യായി. കാനഡ പെൻഷൻ പദ്ധതി നിക്ഷേപ ബോർഡ്(സിപിപി ഇൻവെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 2, ടൈഗർ ഗ്ലോബൽ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ ജൂലായിൽ വാൾമാർട്ട് 120 കോടി ഡോളർ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയർന്നിരുന്നു. 2018ലാണ് 1,600 കോടി ഡോളറിന് വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിയത്. അവസാ റൗണ്ടിലും കമ്പനിയിൽ കൂടുതൽ തുകയിറക്കാൻ വാൾമാർട്ട് തയ്യാറായി. ഇതോടെ മൂല്യത്തിന്റെകാര്യത്തിൽ ലോകത്തതെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാർട്ട്. ആമസോൺ, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിൻഡുഡുവോ തുടങ്ങിയവയുടെ ഗണത്തിലേയ്ക്കാണ് ഫ്ളിപ്കാർട്ടുമെത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഇ-കൊമേഴ്സ് മേഖയിൽ കടുത്ത മത്സരമാണ് വരുംദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. പലചരക്ക് ഓൺലൈൻ സ്ഥാപനമായ ബിഗ് ബാസ്കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായിസൂപ്പർ ആപ്പ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

from money rss https://bit.ly/3AV9ROo
via IFTTT

എൽഐസി ഐപിഒയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം: ലിസ്റ്റിങ് 2022 മാർച്ചിൽ

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ(എൽഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് നകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ പച്ചക്കൊടി. 2022 മാർച്ചോടെ കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യും. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. മുൻ സാമ്പത്തിക വർഷം എൽഐസിയുടെ ഓഹരിവിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു. 2021-22 ബജറ്റിൽ നടപ്പ് വർഷംതന്നെ എൽഐസിയുട ഓഹരി വിൽപനയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തംമൂല്യം കണക്കാക്കാൻ മില്ലിമാൻ അഡൈ്വസേഴ്സിനെ ചുമതലപ്പെടുത്തി. ചെയർമാൻ സ്ഥാനത്തിനുപകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ കൊണ്ടുവന്നു. ഐപിഒ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ്(റെഗുലേഷൻ)ചട്ടങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. ഒരു ലക്ഷംകോടിയിലധികം രൂപയുടെ വിപണിമൂല്യമുളള കമ്പനികൾക്ക് ഈ ഭേദഗതിവഴി അഞ്ചുശതമാനം ഓഹരികൾ വിൽക്കാൻ കഴിയും. ഈ നീക്കം എൽഐസിയുടെ ഓഹരി വിൽപനയിലൂടെ സർക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവർഷത്തിനുള്ളിൽ 10ശതമാനമായും അഞ്ചുവർഷത്തിനുള്ളിൽ 25ശതമാനമായും ഉയർത്താൻകഴിയും.

from money rss https://bit.ly/3e57Yof
via IFTTT

Sunday, 11 July 2021

ഊർജ എക്‌സ്‌ചേഞ്ച് മേഖലയിൽ ഒറ്റയാനായി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് |Stock Analysis

ഇന്ത്യയിലെ ആദ്യത്തെ ഊർജ എക്സ്ചേഞ്ചാണ് ഇന്ത്യൻ എനർജി എക്സ്ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്സ്ചേഞ്ചിന്റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്സ്ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്. വൈദ്യുതി വാങ്ങുന്നവരിൽ വിതരണമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളും റീട്ടെയിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളും വൻകിട പവർ പ്ലാന്റുകളുമാണ് വിൽപ്പനക്കാരുടെ പട്ടികയിലുള്ളത്. അദാനിക്കുപിന്നാലെ റിലയൻസും ഹരിത ഈർജമേഖലയിലേയ്ക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു. സ്ഥാപനത്തിന്റെ 84ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസിൽനിന്നാണ്. വാർഷിക സബ്സ്ക്രിപ്ഷൻ ഫീസിനത്തിൽ അഞ്ചുശതമാനംവരുമാനം വേറെയുമുണ്ട്. 2008ൽ പ്രവർത്തനംതുടങ്ങിയതിനുശേഷം ഇന്നുവരെയുള്ള കണക്കുപ്രകാരം വ്യാപാര തോതിൽ 32ശതമാനം വർഷിക വർധനവാണുണ്ടായിട്ടുളളത്. ഊർജ വിപണിയിൽ സുതാര്യതയും വേഗവും കാര്യക്ഷമതയും കൂട്ടാൻ എക്സ്ചേഞ്ചിന്റെ പ്രവർത്തനംമൂലംകഴിയുന്നു. നിലവിൽ ഈമേഖലയിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിനെക്കൂടാതെ, പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മാത്രമാണുള്ളത്. ഗ്യാസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം കമ്പനി ഈയിടെയാണ് ആരംഭിച്ചത്. ഇതുവരെ ലാഭകരമായിട്ടില്ലെങ്കിലും മികച്ചഭാവിയാണ് മുന്നിലുളളത്. അതുകൊണ്ടുതന്നെ വൻകിട നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. Five year moving chart 395 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം (ജൂലായ് 12, 9.49) നടക്കുന്നത്. 392-401 നിലവാരത്തിലാണ് ജൂലായ് ഒമ്പതിന് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 413.65 രൂപയായിരുന്നു 52 ആഴ്ചയിലെ ഉയർന്ന നിലവാരം. വിപണിമൂല്യം: 11,889 കോടി രൂപ അഞ്ചുവർഷത്തെ ലാഭവളർച്ച: 15.5% പിഇ അനുപാതം: 54.6 3വർഷത്തെ ഓഹരി റിട്ടേൺ: 33% എന്തുകൊണ്ട് ഐഇഎക്സ് 95ശതമാനം വിപണിവിഹിതം. കമ്പനിക്ക് ഈ മേഖലയിൽ ആധിപത്യം. ലിസ്റ്റ്ചെയ്ത ഒരേയോരു പവർ എക്സ്ചേഞ്ച് കമ്പനി. ഇന്ത്യയിൽ താരതമ്യേന പുതിയ ബിസിനസ് മോഡൽ. ഐഇഎക്സാണ് ആദ്യമായി ഈമേഖലയിലേയ്ക്കുവന്നത്. 2021 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനമാണ് കമ്പനി കാഴ്ചവെച്ചത്. എക്കാലത്തെയും ഉയർന്നതോതിലുള്ള ഇടപാട്, അതായത് 74,941 എംയു(ഒരു എംയു എന്നാൽ ദശലക്ഷം യൂണിററ്) വൈദ്യുതി ഇടപാടുകൾ കമ്പനിക്ക് നടത്താനായി. ഇക്കാര്യത്തിൽ 37ശതമാനമാണ് കമ്പനിയുടെ വാർഷിക വളർച്ച. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും എക്സ്ചേഞ്ചിന്റെ പ്രകടനം താരതമ്യേന മികച്ചതായിരുന്നു. നിക്ഷേപകർ അറിയേണ്ടത് കടബാധ്യതകളില്ലാത്ത മികച്ച ബാലൻസ് ഷീറ്റാണ് കമ്പനിക്കുള്ളത് എന്നുതതന്നെയാണ് ഏറ്റവും പ്രധാനം. സാങ്കേതിത വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ഉയർന്ന പ്രീമിയംനേടാൻ കമ്പനിയെ പ്രാപ്തമാക്കുന്നു. ഒരുവർഷത്തിൽ താഴെയുള്ള (ഹ്രസ്വകാല) വൈദ്യുതി കരാറുകൾ എക്സ്ചേഞ്ച് വഴിയാണ് ട്രേഡ്ചെയ്യുന്നത്. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 11 ശതമാനംമാത്രമാണ് ഈ കരാറുകൾ. അതിൽതന്നെ ആറുശതമാനംമാത്രമാണ് ഈ എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്നത്. മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും ഊർജവ്യാപാരത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനാൽ ഭാവയിൽ വളരാൻ വലിയ സാധ്യതകളാണുള്ളത്. എങ്കിലും, പ്രധാനമേഖലയായതിനാൽ റെഗുലേറ്ററി തലത്തിലുണ്ടാകുന്നമാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3hy0RXF
via IFTTT

സെൻസെക്‌സിൽ 269 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളിൽ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ ചാഞ്ചാട്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,770ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 52,656ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. എച്ച്എഫ്സിഎൽ, സ്റ്റീൽ സ്ട്രൈപ്സ്, വെൽക്യുർ ഡ്രഗ്സ് ആൻഡ് ഫാർമസിക്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളാണ് ജൂണിലെ പാദഫലം തിങ്കളിഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3e7QEza
via IFTTT

ജി.എസ്.ടി.ക്ക്‌ ഒരു പൊളിച്ചെഴുത്ത്

ജി.എസ്.ടി. നാലാം വാർഷികത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര ധനമന്ത്രി ഒഴികെ ബാക്കിയെല്ലാവരും അസംതൃപ്തിയും നിരാശയുമാണ് പങ്കുവെക്കുന്നത്. വർഷം നാല് കഴിഞ്ഞിട്ടും ജി.എസ്.ടി.യുടെ ഐ.ടി. സംവിധാനം പൂർണ പ്രവർത്തനക്ഷമമായിട്ടില്ല. നികുതിവരുമാന വർധന പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ താഴെയാണ്. നഷ്ടപരിഹാരം കുടിശ്ശികയിലാണ്. നഷ്ടപരിഹാരത്തിനു പകരം വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്കു സമ്മതിക്കേണ്ടിവന്നു. ആറുമാസം ജി.എസ്.ടി. കൗൺസിൽ യോഗം ചേർന്നില്ല. കൗൺസിൽ ഇപ്പോൾ രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. വിശ്വാസരാഹിത്യമാണ് ഇപ്പോൾ കൗൺസിലിന്റെ മുഖമുദ്ര. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ ഒരു പൊളിച്ചെഴുത്തുവേണം എന്ന വാദം ശക്തിപ്പെടുന്നുണ്ട്. ഇതൊരു അവസരമാക്കി ജി.എസ്.ടി. നിരക്കുകളുടെ എണ്ണം നാലിൽനിന്ന് രണ്ടായി കുറയ്ക്കുന്നതിനുള്ള നിർദേശം കോർപ്പറേറ്റുകൾ മുന്നോട്ടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരും ഇതിന് സമ്മതംമൂളിയിരിക്കുകയാണ്. കാറിനും ബിസ്കറ്റിനും ഒരേ നിരക്കോ? തികച്ചും പ്രതിലോമപരമാണ് ഈ നിർദേശം. ഇപ്പോൾത്തന്നെ ആഡംബരവസ്തുക്കളുടെ മേൽ ജി.എസ്.ടി.ക്ക് മുമ്പുണ്ടായിരുന്ന നികുതി നിരക്കുകൾ ഗണ്യമായി വെട്ടിക്കുറച്ചു. ജി.എസ്.ടി.ക്കുമുമ്പ് കാറുകൾ, എയർകണ്ടി​െഷണറുകൾ തുടങ്ങിയ ആഡംബരവസ്തുക്കളുടെ മേൽ കേന്ദ്ര-സംസ്ഥാന നികുതികൾ 30 – 45 ശതമാനം വരുമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനുമേലും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ. രണ്ട് നിരക്കുകളാക്കുമ്പോൾ ആഡംബര വസ്തുക്കളുടെമേലുള്ള നികുതി ഇനിയും കുറയും. ഇന്നിപ്പോൾ അഞ്ച് ശതമാനം നിരക്കിന് വിധേയമായ സാധാരണക്കാർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമായി ഉയരും. എത്ര പിന്തിരിപ്പിനാണ് ഈ നികുതി ഘടന? ഒറ്റ നികുതി നിരക്ക് ആക്കിയാൽ കണക്കുകൂട്ടാൻ എളുപ്പമാകുമെന്നാണ് ഈ വിദഗ്ധർ പറയുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടേതായിട്ടുള്ള ധാർമിക പ്രശ്നങ്ങൾ അവർക്ക് പരിഗണനാവിഷയമേയല്ല. ജി.എസ്.ടി.ക്കു മുമ്പ് ഉണ്ടായിരുന്ന ഒരു ഡസൻ നികുതികളും അവയുടെ അസംഖ്യം നിരക്കുകളും ഏകീകരിച്ചാണ് ഇപ്പോഴത്തെ നാല് നിരക്ക് ഉണ്ടാക്കിയിട്ടുള്ളത്. തത്കാലം ഇതിനപ്പുറം കണക്കുകൂട്ടൽ എളുപ്പമാക്കാൻ ശ്രമിക്കുന്നത് അധാർമികമാണ്. ആഡംബര കാറിനും പാവപ്പെട്ടവർ ഉപയോഗിക്കുന്ന ബിസ്കറ്റിനും ഒരേനിരക്ക് എന്നത് അശ്ലീലമാണ്. ഫെഡറൽ സംവിധാനത്തിന്റെ അന്തസ്സത്ത നിലനിർത്താനുതകുന്ന പൊളിച്ചെഴുത്ത് ജി.എസ്.ടി.യിൽ വേണം. അത്തരമൊരു ജി.എസ്.ടി. യാണ് ബംഗാൾ ധനമന്ത്രി അധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റി നിർദേശിച്ചത്. എന്നാൽ, അതുപോലും സംസ്ഥാനാധികാരം കവരുമെന്ന് പറഞ്ഞ് നിർത്തിവെപ്പിക്കുകയാണ് ബി.ജെ.പി. ധനമന്ത്രിമാർ 2010-ൽ ചെയ്തത്. ബി.ജെ.പി. അധികാരത്തിൽ വന്നതോടെ തികച്ചും കേന്ദ്രിതമായ ഒരു ജി.എസ്.ടി.യാണ് രൂപകല്പന ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനാ ഭേദഗതിയാണ് ലോക്സഭ പാസാക്കിയത്. ഇതിനൊരു തിരുത്ത് വേണം. സംസ്ഥാനത്തിന് അധികനികുതി അവകാശം ജി.എസ്.ടി.ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റ് സമ്പ്രദായത്തിലും എകീകൃത നികുതിനിരക്കുകൾ ആയിരുന്നു. എന്നാൽ, അന്ന് നികുതിനിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. ഈ ന്യായം പറഞ്ഞാണ് എന്റെ ആദ്യ ബജറ്റിൽ ആഡംബര വസ്തുക്കൾക്കുള്ള നികുതി നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയത്. പക്ഷേ, പിറ്റേവർഷം ഈ വർധന പിൻവലിക്കേണ്ടിവന്നു. കച്ചവടത്തെ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും മാറ്റിയതല്ലാതെ നമ്മുടെ നികുതിവരുമാനം ഉയർത്തിയില്ല. പ്രവേശന നികുതി നിയമവിരുദ്ധമാക്കപ്പെട്ടതോടെ സ്വന്തം ആവശ്യത്തിനെന്നുപറഞ്ഞ് അയൽസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിനുമേൽ നികുതി ചുമത്താൻ നമുക്ക് അവകാശമില്ലാതായി. പക്ഷേ, വാറ്റ് നികുതി നിരക്കുകളിൽ സംസ്ഥാനങ്ങൾ തമ്മിൽ 1-2 ശതമാനം വരെ നിരക്ക് വ്യത്യാസം സാധാരണമായിരുന്നു. ഈ ചെറിയ വ്യത്യാസംകൊണ്ട് കച്ചവടമൊന്നും വഴിമാറിപ്പോവില്ല. പ്രളയകാലത്ത് ജി.എസ്.ടി.യുടെമേൽ ഒരു ശതമാനം പ്രളയസെസ് കേരളം ഏർപ്പെടുത്തുകയുണ്ടായല്ലോ. അതുകൊണ്ട് ഒരു കച്ചവടത്തിനും ദോഷം വന്നില്ല. ജി.എസ്.ടി.യിൽ സെസ് ഏർപ്പെടുത്തുന്നതിന് കൗൺസിലിന്റെ അംഗീകാരം വേണം. ഇത് ഒഴിവാക്കി ഒന്നോ രണ്ടോ ശതമാനം നികുതി കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുക. 'ഒരു രാജ്യം, ഒരു നികുതി' എന്ന ആദർശം ഇതുവഴി ഇല്ലാതാകില്ലേയെന്നാണു ചിലരുടെ വേവലാതി. അന്തസ്സംസ്ഥാന വ്യാപാരത്തിന് വിധേയമാകുന്ന ചരക്കുകളുടെമേൽ ചുമത്തുന്നത് ഐ.ജി.എസ്.ടി.യാണ്. അതിനുമേൽ അധികനികുതി ചുമത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല. അതുപോലെത്തന്നെ സംസ്ഥാനത്തിന് അകത്തുനിന്ന് പിരിക്കുന്ന നികുതിയിൽ 50 ശതമാനം കേന്ദ്രവിഹിതമാണ്. അതായത് സി.ജി.എസ്.ടി. 50 ശതമാനം സംസ്ഥാനവിഹിതമാണ്. എസ്.ജി.എസ്.ടി.യുടെ നിരക്ക് ചെറിയൊരു പരിധിക്കുള്ളിൽ ഉയർത്താനും താഴ്ത്താനും മാത്രമാണ് അവകാശം. ഐ.ജി.എസ്.ടി.യും സി.ജി.എസ്.ടി.യും രാജ്യത്തുടനീളം ഒരുപോലിരിക്കും. തന്മൂലം ജി.എസ്.ടി.യുടെ അടിസ്ഥാനഘടനയ്ക്ക് ഒന്നും സംഭവിക്കില്ല. തുല്യം വീതംവെപ്പ് വേണ്ടാ രണ്ടാമതൊരു കാര്യംകൂടിയുണ്ട്. ജി.എസ്.ടി. നികുതി, കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വെക്കുകയാണെന്നു നേരത്തേ സൂചിപ്പിച്ചല്ലോ. ഇതുമാറ്റണം. സംസ്ഥാനത്തിന് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവുമാക്കണം. ജി.എസ്.ടി.യിൽ ലയിപ്പിച്ച കേന്ദ്ര-സംസ്ഥാന നികുതികൾ കൂട്ടുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം 55-58 ശതമാനം വരും. ഈ ന്യായം പറഞ്ഞ് അന്നത്തെ കേന്ദ്ര ധനകാര്യ അഡ്വൈസർ സുബ്രഹ്മണ്യൻ 60:40 എന്ന തോതാണ് തന്റെ റിപ്പോർട്ടിൽ മുന്നോട്ടുവെച്ചത്. ഇന്നിപ്പോൾ ധനകാര്യ കമ്മിഷന്റെ അവാർഡ് പ്രകാരം സംസ്ഥാനങ്ങൾക്കു വീതം വെക്കേണ്ടുന്ന കേന്ദ്ര നികുതിവരുമാനം കുറയ്ക്കുന്നതിന് നികുതിക്ക് പകരം സെസും മറ്റും കേന്ദ്രസർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ നികുതിവിഹിതം ഉയർത്തണം. അതുപോലെത്തന്നെ ജി.എസ്.ടി.ക്കു മുമ്പ് ലഭിച്ചിരുന്ന മൊത്തം റവന്യൂ വരുമാനം ന്യായമായ വർധനയുടെ അടിസ്ഥാനത്തിൽ ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ ജി.എസ്.ടി. നിരക്കുകൾ ഭേദഗതി ചെയ്യുകയും വേണം. ഇപ്പോഴുള്ള നിരക്കുകൾ റവന്യു ന്യൂട്രൽ അല്ല. ജി.എസ്.ടി. ക്കു തൊട്ടുമുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന വാറ്റ് അടക്കം ജി.എസ്.ടി.യിൽ ലയിപ്പിച്ച നികുതിവരുമാനങ്ങൾ എല്ലാ വർഷവും 14 ശതമാനം വീതം തുടർന്നുള്ള വർഷങ്ങളിലും വർധിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ ജി.എസ്.ടി.ക്ക് സമ്മതിച്ചത്. ഇങ്ങനെ വർധിച്ചില്ലെങ്കിൽ കുറവുവരുന്ന തുക അഞ്ച് വർഷം നഷ്ടപരിഹാരമായി നൽകാമെന്നും കേന്ദ്രം ഏറ്റു. ഇതിനുവേണ്ടി പുകയില, ആഡംബര കാർ എന്നിവയുടെമേൽ സെസും ഏർപ്പെടുത്തി. ഇപ്പോൾ ഈ സെസ് വരുമാനംകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയില്ലായെന്ന അവസ്ഥയാണ്. ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകംകാരണം വരുമാനം പതുക്കയേ വർധിച്ചുള്ളൂ. കോവിഡുകൂടി വന്നതോടെ തകർച്ച പൂർത്തിയായി. ഈ വർഷവും കോവിഡാണ്. അടുത്തവർഷം നഷ്ടപരിഹാരം ഇല്ല. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഇതുകാരണം കുത്തനെ ഒരു ഇടിവുണ്ടാകാൻ പോവുകയാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടണം? ലളിതമായ മാർഗം സെസ് അഞ്ചുവർഷംകൂടി തുടരുകയെന്നതാണ്. 14 ശതമാനം വർധന ഉണ്ടായില്ലായെങ്കിൽ ആ വിടവ് സെസ് വരുമാനത്തിൽനിന്ന് നികത്തിക്കൊടുക്കണം. കേന്ദ്രസർക്കാരിന് ഇതുകൊണ്ട് ഒരു നഷ്ടവുമില്ല. സെസിൽ നിന്നാണല്ലോ നഷ്ടപരിഹാരം. ബി.ജെ.പി. ഭരിക്കുന്ന ബീമാരു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുംവേണ്ടി എത്രയോ ചെലവഴിക്കേണ്ടിയിരിക്കുന്നു. ഇതിന് റവന്യൂ വരുമാനം 14 ശതമാനം വെച്ചെങ്കിലും വളർന്നേതീരൂ. ഇത് നമ്മുടെ മാത്രമല്ല, അവരുടെകൂടി ആവശ്യമാണ്. നഷ്ടപരിഹാര കാലയളവ് നീട്ടുന്നതിന് സംസ്ഥാനങ്ങളുടെ ശക്തമായ യോജിച്ച നിലപാട് ഉയർത്തിക്കൊണ്ടുവരണം. എന്തിന് സംസ്ഥാനനികുതി അവകാശം? സംസ്ഥാനം നികുതി വർധിപ്പിച്ചാൽ ജനങ്ങളുടെമേൽ കൂടുതൽ ഭാരം വരില്ലേ? ഈ അധികഭാരത്തെ അധികവരുമാനത്തിൽനിന്ന് കിട്ടുന്ന നേട്ടവുമായി താരതമ്യപ്പെടുത്തി വേണം തീരുമാനമെടുക്കാൻ. ഉദാഹരണത്തിനു കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളും മറ്റു ക്ഷേമച്ചെലവുകളും ഇതരസംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്നതാണ്. ഇത് ഇനിയും ഉയർത്തണം. സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലെ സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വ്യക്തികളുടെ വരുമാനത്തിന്റെ 40-50 ശതമാനം സർക്കാർ പിരിക്കുന്നു. ഇവിടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ നികുതികളും ചേർത്താലും ഏതാണ്ട് 16-18 ശതമാനത്തിന് അപ്പുറത്തേക്ക് വരില്ല. നാനാത്വത്തിൽ ഏകത്വമാണല്ലോ ഇന്ത്യ. ഇവിടെയൊരു സംസ്ഥാനത്തെ ജനങ്ങൾക്ക് ക്ഷേമസൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതനുസരിച്ചു നികുതി വരുമാനം ഉയർത്തുന്നതിന് അവർക്ക് പരിമിതമായ സ്വാതന്ത്ര്യമെങ്കിലും വേണം.

from money rss https://bit.ly/2UJYs3q
via IFTTT

Saturday, 10 July 2021

വിപണിയുടെ അടുത്തയാഴ്ചയിലെ നീക്കംഅറിയാം: തിരുത്തലുണ്ടായാൽ അവസരം മുതലാക്കാം

തുടക്കദിനങ്ങളിലെ മികച്ചനേട്ടം ഇല്ലാതാക്കി നേരിയ നഷ്ടത്തിലാണ് ജൂലായ് ഒമ്പതിന് അവസാനിച്ച വ്യാപാര ആഴ്ച പിന്നിട്ടത്. ശുഭകരമല്ലാത്ത ആഗോള സൂചനകൾ, പ്രതീക്ഷിച്ചത്ര മഴലഭിക്കാതിരുന്നത്, അതിനേക്കാളുമേറെ ഉയരുന്ന കോവിഡ് വ്യാപനത്തോത് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ബിഎസ്ഇ സെൻസെക്സ് 98.48 പോയന്റ് നഷ്ടത്തിൽ(0.18%)52,386.19ലും നിഫ്റ്റി 32.4 പോയന്റ് താഴ്ന്ന് (0.20%)15,689.8ലുമാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം പിന്നിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനം നേട്ടമുണ്ടാക്കുകുയംചെയ്തു. സെക്ടറുകളിൽ നിഫ്റ്റി റിയാൽറ്റി ആറുശതമാനത്തോളം ഉയർന്നു. നിഫ്റ്റി മെറ്റൽ മൂന്നുശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, പൊതുമേഖല സൂചികകൾ രണ്ടു ശതമാനംവീതം നഷ്ടംനേരിട്ടു. മിഡ് ക്യാപ് വിഭാഗത്തിൽ മോത്തിലാൽ ഒസ് വാൾ ഫിനാൻഷ്യൽ സർവീസസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഓറക്കിൾ ഫിനാൻഷ്യൽ സോഫ്റ്റ് വെയർ, രാംകോ സിമെന്റ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികളാണ് സൂചികക്ക് താങ്ങായത്. നാറ്റ്കോ ഫാർമ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഗോദ്റേജ് ഇൻഡസ്ട്രീസ്, ബയോകോൺ തുടങ്ങിയവ നഷ്ടംനേരിട്ടു. സെൻസെക്സിൽ വിപണിമൂല്യത്തിൽ ടിസിഎസിനാണ് കൂടുതൽ നഷ്ടമുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ എന്നീ ഓഹരികളുടെ വിപണിമൂല്യത്തിലും കുറവുണ്ടായി. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞയാഴ്ച 2,028.36 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 92.46 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. ജൂലായിൽ ഇതുവരെ 4,256.45 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. ആഭ്യന്തര നിക്ഷേപകർ 1,903.45 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപിക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായ ആഴ്ചയാണ് കടന്നുപോയത്. 11 പൈസ ഉയർന്ന് രൂപയുടെ മൂല്യം 74.63 നിലവാരത്തിലെത്തി. ജൂലായ് രണ്ടിലെ ക്ലോസിങ് 74.74 നിലവാരത്തിലായിരുന്നു. വരുംആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റെ ആഴ്ചയാണ് കടന്നുപോയത്. എങ്കിലും മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് നേട്ടംനിലനിർത്താനായി. ബിഎസ്ഇ 500 സൂചികയിലെ 24 ഓഹരികൾ 10-24ശതമാനം നേട്ടമുണ്ടാക്കി. പ്രധാന സൂചികകളിലെ മുന്നേറ്റം നിലക്കുമ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലേയ്ക്ക് നിക്ഷേപക താൽപര്യം വഴിയമാറുക സ്വാഭാവികമാണ്. കഴിഞ്ഞയാഴ്ചയിൽ അതാണ് കണ്ടത്. അഞ്ച് ആഴ്ചയായി പ്രധാന സൂചികകൾ ഇതേ നിലവാരത്തിൽ ചുറ്റിക്കറങ്ങുകയാണ്. ഈ പ്രതിരോധം ലംഘിക്കാനായില്ലെങ്കിൽ കാര്യമായ മുന്നേറ്റമൊന്നും സെൻസെക്സിലും നിഫ്റ്റിയിലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. യുഎസ് ഫെഡ് റിസർവിന്റെ നീക്കം, ആഗോളതലത്തിൽ കോവിഡിന്റെ വ്യാപനം, വിദേശനിക്ഷേപകരുടെ രാജ്യത്തെ ഓഹരികളുടെ വിറ്റൊഴിയൽ, ടിസിഎസിന്റെ പ്രവർത്തനഫലം തുടങ്ങിയവയാണ് കഴിഞ്ഞയാഴ്ചയിൽ വിപണിയെ സ്വാധീനിച്ചത്. ടിസിഎസിന്റേതൊഴികെയുള്ള കാരണങ്ങൾ വിപണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അമിത മൂല്യവർധവിനെതുടർന്നുള്ള ലാഭമെടുപ്പാണ് ആഗോള വിപണിയിൽ കണ്ടത്. ദുർബലാവസ്ഥക്കിടയിലും ആഭ്യന്തര വിപണിയിൽ റിയാൽറ്റി, മെറ്റൽ ഓഹരികളിൽ ശക്തമായ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. ചില ഐടി കമ്പനികളിലും, ഓട്ടോ, പൊതുമേഖല ബാങ്ക് ഓഹരികളിലുമാണ് കാര്യമായ ലാഭമെടുപ്പ് നടന്നത്. ഇൻട്രാഡേ ചാർട്ടുകൾ പരിശോധിച്ചാൽ, നിഫ്റ്റിക്ക് 15,635ലും സെൻസെക്സിന് 52,250ലുമാണ് അടിയന്തര സപ്പോർ പ്രകടമാകുന്നത്. ഇപ്പോഴുളള നിലവാരത്തിൽനിന്ന് വേഗത്തിൽപിൻവാങ്ങാനുള്ള സാധ്യതയ്ക്ക് ഇത് ബലമേകുന്നുണ്ട്. എന്നിരുന്നാലും 15,635-15,900 നിലവാരത്തിലാകും നിഫ്റ്റിയൂടെ നീക്കങ്ങൾ. 15,900വരെ നിഫ്റ്റിയെ പിന്തുണച്ചേക്കാം. അതേസമയം, 15,635 നിലവാരത്തിന് താഴേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലനിൽക്കുന്ന ആഗോള-ആഭ്യന്തര കാരണങ്ങൾ ഹ്രസ്വകാലത്തേയ്ക്കെങ്കിലും വിപണിയിൽ ബലഹീനതയാണ് പ്രകടമാക്കുന്നത്. പുറത്തുവരനാനിരിക്കുന്ന പാദഫലങ്ങളിൽ കണ്ണുംനട്ട്, സാഹചര്യങ്ങൾ വിലയിരുത്തി, തിരുത്തലുണ്ടായാൽ മികച്ച ഓഹരികളിൽ പ്രവേശിക്കാനുള്ള അവസരമായി അതിനെ കാണുകയാണ് ചെയ്യേണ്ടത്.

from money rss https://bit.ly/3yIBDMa
via IFTTT

Friday, 9 July 2021

ഐപിഒയ്ക്കുമുമ്പെ പേടിഎമ്മിന്റെ തലപ്പത്തുനിന്ന് ഉന്നതരുടെ കൊഴിഞ്ഞുപോക്ക്

ഐപിഒയുമായി വിപണിയിലെത്താനിരിക്കെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ പേടിഎമ്മിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്. ഉയർന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാർ, ചീഫ് എച്ച്ആർ ഓഫീസർ രോഹിത് താക്കൂർ ഉൾപ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഗോൾഡ്മാൻ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാർ 2019ലാണ് പേടിഎം ബോർഡിൽ അംഗമായത്. പേടിഎമ്മിന്റെ ധനകാര്യം, ഇൻഷുറൻസ് എന്നീ മേഖലകൾക്ക് തുടക്കമിടാൻ ചുക്കാൻപിടിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇതോടെ പേടിഎമ്മിൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവശേഷിക്കുന്നത് മധുർ ഡിയോറമാത്രമാണ്. അക്സഞ്ചറിലെ എച്ച്ആർ വിഭാഗം തലവനായിരുന്നു എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂർ. മൈക്രോസോഫ്റ്റ്, ജിഇ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

from money rss https://bit.ly/3APF9WU
via IFTTT

ചിപ്പ് ക്ഷാമം രൂക്ഷം: വാഹന, മൊബൈൽ ഫോൺ ഉത്പാദനത്തെ ബാധിക്കുന്നു

മുംബൈ: ആഗോളവിപണിയിൽ രൂക്ഷമായ അർധചാലക-ചിപ്പ് ക്ഷാമം രാജ്യത്തെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗാർഹികോപകരണ, വാഹന ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. കോവിഡ് രണ്ടാംതരംഗം തടയാനേർപ്പെടുത്തിയ ലോക് ഡൗണുകളിൽ അയവുവന്നതോടെ ഇവയുടെ വിൽപ്പന ഉയർന്നിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് ഉത്പാദനം നടത്താൻ കമ്പനികൾക്കാകുന്നില്ല. ഇന്ത്യയിൽ ഈ മാസം സ്മാർട്ട്ഫോൺ വിതരണം 70 ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. ആപ്പിൾ, എച്ച്.പി., ലെനോവോ, ഡെൽ, ഷവോമി, വൺപ്ലസ്, റിയൽമി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ക്ഷാമം ബാധിച്ചിട്ടുണ്ട്. അതേസമയം, ഉത്സവ സീസൺ മുൻനിർത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്ന് റിയൽമി ഇന്ത്യ-യൂറോപ്പ് സി.ഇ.ഒ. മാധവ് സേത്ത് അറിയിച്ചു. 80 ശതമാനം വിതരണം നിർവഹിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർ ഉത്പാദനമേഖലയാണ് പ്രതിസന്ധി നേരിടുന്ന മറ്റൊരു വിഭാഗം. കോവിഡിനുശേഷമുള്ള വർധിച്ച ആവശ്യം നിറവേറ്റാൻ കമ്പനികൾക്കുകഴിയുന്നില്ല. ഉത്പാദനശേഷി പൂർണമായി വിനിയോഗിക്കാനാകുന്നില്ലെന്നതാണ് തിരിച്ചടി. പത്തു മുതൽ 15 ശതമാനം വരെ ഉത്പാദനനഷ്ടമുണ്ടാകുന്നതായാണ് കമ്പനികൾ നൽകുന്ന വിവരം. ഫോർഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിങ്ങനെ മിക്ക കമ്പനികളെയും ഇതു ബാധിച്ചു. കാറുകളുടെ കാത്തിരിപ്പുസമയം കൂടാനിത് ഇടയാക്കുന്നു.

from money rss https://bit.ly/3wFL8ud
via IFTTT

തെലങ്കാന ക്ഷണിച്ചതോടെ കിറ്റെക്‌സിന്റെ ഓഹരിവില 20 ശതമാനം കുതിച്ചു

കൊച്ചി: തെലങ്കാന സർക്കാരിന്റെ ക്ഷണം ലഭിച്ചത് വിവാദച്ചുഴിയിൽ നിന്ന കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി. വ്യാഴാഴ്ചത്തെക്കാൾ 19.97 ശതമാനം (23.45 രൂപ) വില ഉയർന്ന് 140.85 രൂപയിലാണ് നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വെള്ളിയാഴ്ച കിറ്റെക്സ് ഓഹരി വില അവസാനിച്ചത്. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ബോംബേ സ്റ്റോക് എക്സ്ചേഞ്ചിൽ 140.85 രൂപ വരെയെത്തിയശേഷം 140.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ടിടത്തും 'അപ്പർ സർക്യൂട്ട്' (ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില) രേഖപ്പെടുത്തി. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 935 കോടി രൂപയായി.ഇക്കഴിഞ്ഞ ഏപ്രിലിൽ 91.75 രൂപ മാത്രമായിരുന്ന ഓഹരി വില മൂന്നുമാസം കൊണ്ട് 54 ശതമാനമാണ് കുതിച്ചുയർന്നത്.കുഞ്ഞുടുപ്പുകളുടെ നിർമാണ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് കിറ്റെക്സ് ഗാർമെന്റ്സ്. സമ്പൂർണ കയറ്റുമതി സ്ഥാപനമാണ് ഇത്. തുടർച്ചയായി വിവിധ വകുപ്പുകളുടെ പരിശോധനകളിൽ മനംമടുത്താണ് 3,500 കോടി രൂപയുടെ വികസന പദ്ധതികളിൽ നിന്ന് പിൻമാറുന്നതായി കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. ഇത് വാർത്തയായതോടെയാണ് തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അങ്ങോട്ടേക്ക് ക്ഷണിച്ചത്.

from money rss https://bit.ly/3r7tiin
via IFTTT

നിഫ്റ്റി 15,700ന് താഴെ ക്ലോസ് ചെയ്തു: സെൻസെക്‌സിലെ നഷ്ടം 182 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. കോവിഡിന്റെ ഡെൽറ്റ വേരിയന്റ് പടരുന്നത് ഏഷ്യൻ വിപണികളെയെല്ലാം സമ്മർദത്തിലാക്കി. സെൻസെക്സ് 182.75 പോയന്റ് നഷ്ടത്തിൽ 52,386.19ലും നിഫ്റ്റി 38.10 പോയന്റ് താഴ്ന്ന് 15,689.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ മെറ്റൽ, റിലയാൽറ്റി എന്നിവ രണ്ടുശതമാനത്തോളം ഉയർന്നു. ഓട്ടോ, ഐടി, എനർജി, ബാങ്ക് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4-0.6ശതമാനം നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോളറിനെതിരെ 74.63 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.71 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. 74.56-74.68 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

from money rss https://bit.ly/2Vl08jX
via IFTTT