121

Powered By Blogger

Wednesday, 11 August 2021

എൻഎസ്ഇ വഴി യുഎസ് ഓഹരികളിൽ ചെറുകിടക്കാർക്കും ഇനി നിക്ഷേപിക്കാം

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ച്(എൻഎസ്ഇ)ഒരുക്കുന്നു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ് സി)പ്ലാറ്റ് ഫോംവഴിയാണ് നിക്ഷേപിക്കാൻ കഴിയുക. ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തിനേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. 50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റർനാഷണൽ ബ്രോക്കർമാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. എങ്ങനെ നിക്ഷേപിക്കാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം(എൽആർഎസ്)വഴി എൻഎസ് ഇയുടെ ഗിഫ്റ്റ് സിറ്റിയിലേക്ക് പണംകൈമാറിയാണ് നിക്ഷേപിക്കാൻ കഴിയുക. പ്രതിവർഷം 2,50,000 ഡോളറാണ് നിക്ഷേപ പരിധി. ഗിഫ്റ്റിലെ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലാകും സ്റ്റോക്കുകൾ സൂക്ഷിക്കുക. നികുതി ബാധ്യത വിദേശ ആസ്തികളായി കണക്കാക്കി ആദായ നികുതി റിട്ടേണിൽ ഈ വിവരങ്ങൾ നിക്ഷേപകൻ നൽകേണ്ടിവരും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിലും ദീർഘകാല മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യത്തോടെയുമാകും നികുതി ബാധകമാകുക. ഡെറ്റ് മ്യൂച്വൽ ഫണ്ടിന് ബാധകമായ നികുതിയായിരിക്കും ഇത്. സെബിയുടെ നിയന്ത്രണം നിക്ഷേപകരുടെ പരാതികൾ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയായിരിക്കും പരിഗണിക്കുക. അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഐഎഫ്എസ് സി അതോറിറ്റിയും റെഗുലേറ്റർമാരായിരിക്കുകുയുംചെയ്യും. അതായത് നിക്ഷേപം സംബന്ധിച്ച പരാതി ആദ്യം കൈകാര്യംചെയ്യുക ഗിഫ്റ്റ് സിറ്റിയിലെ എൻഎസ് ഇയിലെ സബ്സിഡിയറിയായിരിക്കും. പരിഹരിച്ചില്ലെങ്കിൽ ഐഎഫ്എസ് സിയെ സമീപിക്കാം.

from money rss https://bit.ly/3CCOxhp
via IFTTT

Tuesday, 10 August 2021

പാഠം 137| കോടികൾ സമാഹരിക്കാൻ പുതുഫണ്ടുകൾ: എന്തുകൊണ്ട് ഇവ നിക്ഷേപയോഗ്യമല്ല?

പെൻഷനായപ്പോൾ ലഭിച്ചതുകയിൽ ഒരുഭാഗം ബാങ്കിൽ സ്ഥിരനിക്ഷേപമിടാനെത്തിയതായിരുന്നു വാസുദേവ്. നാമമാത്രമായ പലിശയാണ് ലഭിക്കുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും മറ്റുവഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. അപേക്ഷയോടൊപ്പം അഞ്ച് ലക്ഷം രൂപ എഫ്ഡിയിടാൻ ഏൽപ്പിച്ചപ്പോൾ, ബാങ്കിലെ വെൽത്ത്മാനേജുമെന്റ് എക്സിക്യൂട്ടീവ് അദ്ദേഹത്തെ സമീപിച്ച് കൂടുതൽ ആദായംനേടാനുള്ള സാധ്യതകൾ വിശദീകരിച്ചു. ഒന്നുംമനസിലായില്ലെങ്കിലും അദ്ദേഹം പറഞ്ഞതുപ്രകാരം നിക്ഷേപംനടത്തി. കുറച്ചുനാൾകഴിഞ്ഞ് ബെംഗുളുരവിൽ ജോലി ചെയ്യുന്ന മകനോട് കാര്യംഅവതരിപ്പിച്ചപ്പോഴാണ് പുതിയതായി തുടങ്ങിയ മ്യൂച്വൽ ഫണ്ടിലാണ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നതെന്ന് മനസിലായത്. നിക്ഷേപകരുടെ അറിവില്ലായ്മ മുതലെടുത്ത് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി വൻതോതിൽ പണം സമാഹരിക്കുന്നുണ്ടെന്ന് സമീപകാലത്തെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരവരുമാനം ലക്ഷ്യമിട്ട് എഫ്ഡിയിടാനെത്തിയ അദ്ദേഹം ഒടുവിൽ ബാലൻസ്ഡ് ഫണ്ടിൽ നിക്ഷേപിച്ച് മടങ്ങിയത് ഒറ്റപ്പെട്ട സംഭവമല്ല. രണ്ടാമത്തെ സംഭവത്തിലേക്കുവരാം ഓഫീസ് ജോലിയുടെ തിരക്കിനിടെ ഫണ്ട് കമ്പനിയിലെ റിലേഷൻഷിപ്പ് മാനേജരുടെ കോൾ ജോൺസന്റെ മൊബൈലിലെത്തി. സാറിന്റെ ---- ഫണ്ടിൽ നിലവിൽ നിക്ഷേപം 16 ലക്ഷം കവിഞ്ഞിരിക്കുന്നു. 18ശതമാനത്തിലേറെയാണ് നേട്ടം. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഇപ്പോൾ ലാഭമെടുക്കുന്നതാണ് നല്ലത്. ഞങ്ങൾ പുതിയൊരു ഫണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് ഫണ്ടിലേക്ക് മാറിയാൽ ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപ പാഠത്തിന്റെ സ്ഥിരംവായനക്കാരനാണ് ജോൺസൻ. കാറ് വാങ്ങുന്നതിനാണ് അദ്ദേഹം ഈ ഫണ്ടിൽ നാലുവർഷംമുമ്പ് എസ്ഐപി തുടങ്ങിയത്. തൽക്കാലം ഒരുവർഷംകഴിഞ്ഞ് മതി കാറെന്ന് തീരുമാനിച്ചതിനാൽ നിക്ഷേപം തുടരുകയാണ്. വിപണി താഴപ്പോയാലും നിക്ഷേപംതുടരാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. വിദഗ്ധ ഉപദേശം ലഭിച്ചതോടെ മാനേജരുടെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. മികച്ച പ്രകടനംനടത്തുന്ന പഴയ ഫണ്ടിൽതന്നെ ഇപ്പോഴും എസ്ഐപി തുടരുന്നു. നിക്ഷേപ ആഭിമുഖ്യം ഓഹരി വിപണി കുതിക്കുമ്പോഴാണ് നിക്ഷേപ ആഭിമുഖ്യംകണക്കിലെടുത്ത് പുതിയ ഫണ്ടുകളുമായി എഎംസികളും ഐപിഒകളുമായി കമ്പനികളും രംഗത്തുവരുന്നത്. മോണിങ്സ്റ്റാർ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം(2020-21) 110 പുതിയ ഫണ്ടുകളാണ് വിപണിയിലെത്തിയത്. ഈ ഫണ്ടുകൾ മൊത്തം സമാഹരിച്ചതാകട്ടെ 48,988 കോടി രുപയുമാണ്. ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്ളക്സി ക്യാപ് ഫണ്ട് മാത്രം സമാഹരിച്ചത് 10,000 കോടിയിലേറെ രൂപയാണ്. നിലവിൽ വിപണിയിലുള്ളവയിൽ ഇതിലേറെ ആസ്തി കൈകാര്യംചെയ്യുന്നത് അത്രയധികമില്ല. പുതിയ ഫണ്ടുകളുടെ പ്രകടനം വിപണിയിലെ സാഹചര്യംമനസിലാക്കിയായിരിക്കും ഫണ്ട് കമ്പനികൾ എൻഎഫ്ഒകൾ അവതരിപ്പിക്കുക. വൻതകർച്ചകൾക്കുമുമ്പുള്ള കുതിപ്പിൽ അവതരിപ്പിക്കുന്ന എൻഎഫ്ഒകൾ സ്വാഭാവികമായും തുടർന്നുവരുന്ന ഇടിവിൽ നെഗറ്റീവ് റിട്ടേണിലെത്തുമെന്നകാര്യത്തിൽ ആർക്കും സംശയമില്ല. 2007ലെ മുന്നേറ്റവും 2008ലെ തകർച്ചയും നൽകുന്ന പാഠമതാണ്. അന്നത്തെ മുന്നേറ്റത്തിൽ വിപണിയിലെത്തിയ പലഫണ്ടുകളുടെ പേരുപോലും ഇപ്പോൾകേൾക്കാനേയില്ല. തുടർന്ന് വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെയും തകർച്ചയുടെയും ചരിത്രവും ഇതുതന്നെയാണ് പറയുന്നത്. ഐപിഒയും എൻഎഫ്ഒയും പ്രാരംഭ ഓഹരി വില്പനയുമായി ഒരു കമ്പനി വിപണിയിലെത്തുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് എൻഎഫ്ഒ. വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരിയുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ഡിമാൻഡ് ആൻഡ് സപ്ലെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഫണ്ടിന്റെ യൂണിറ്റ് വില നിശ്ചയിക്കുന്നതിൽ ഡിമാൻഡിനും സപ്ലെക്കും റോളില്ല. ഐപിഒകൾ ലിസ്റ്റ്ചെയ്യുന്നത് പ്രീമിയംനിരക്കിലാകുന്നതിന് കാരണം വിപണിയിൽ രൂപപ്പെടുന്ന ഡിമാൻഡ്തന്നെ. മ്യൂച്വൽ ഫണ്ടുകളുടെകാര്യത്തിൽ ഇതൊന്നുമല്ല അടിസ്ഥാനം. നിക്ഷേപംനടത്തുമ്പോൾ അതിന് ആനുപാതികമായി യൂണിറ്റുകൾ അനുവദിക്കുന്നു, വേണ്ടെന്നുവെക്കുമ്പോൾ പണംതിരികെ നൽകുന്നു. അതിൽ നിക്ഷേപിക്കുന്ന ഓഹരികളിലെ നേട്ടവും വിപണിയിലെ സജീവമായ ഇടപെടലുമാണ് ഫണ്ടുകളിലെ പ്രകടനത്തിനുപിന്നിൽ. വിപണനത്തിലൂടെ പരമാവധി പണംസമാഹരിക്കുക എന്നതാണ് എൻഎഫ്ഒകളുടെ ലക്ഷ്യം. പുതിയ പോർട്ട്ഫോളിയോയുമായാണ് എത്തുന്നതെങ്കിൽ അതേക്കുറിച്ച് പഠിക്കുകയും എൻഎഫ്ഒ കാളയളവിനുശേഷം നിക്ഷേപത്തിനായി തുറന്നുനൽകുമ്പോൾ എസ്ഐപിയായി നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. മാനേജുമെന്റ് ഫീസിനത്തിൽ വൻതുക സമാഹരിക്കാനും ഫണ്ട് കമ്പനിയുടെ മൊത്തംകൈകാര്യം ചെയ്യുന്ന ആസ്തിയിൽ വർധനവുണ്ടാക്കാനുമുള്ള എളുപ്പവഴിയാണ് എൻഎഫ്ഒകൾ. എന്തുകൊണ്ട് ഒഴിവാക്കണം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കാൻ നിങ്ങളെയാണ് ചുമതലപ്പെടുത്തിയതെന്ന് കരുതുക. സുപ്രധാനമായ തീരുമാനം നിങ്ങൾക്കെടുക്കേണ്ടതുണ്ട്. ടീമിലേക്ക് ഒരു ഓപ്പണിങ് ബാറ്റ്സ്മാനെവേണം. മുന്നിൽ രണ്ടുപേരാണുള്ളത്. മികച്ച ട്രാക്ക് റെക്കോഡ് ഉള്ള പരിചയ സമ്പന്നനായ കളിക്കാരനും ഇതുവരെ അന്താരാഷ്ട്രമത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത പുതിയ വ്യക്തിയും. നിങ്ങൾ ആരെയാകും തിരഞ്ഞെടുക്കുക? പരിചയ സമ്പന്നനായ കളിക്കാരന്റെ സ്ഥാനത്ത് മികച്ച പ്രകടനചരിത്രമുള്ള ഫണ്ട് ഉണ്ട്. പുതിയ ആളിന്റെ സ്ഥാനത്ത് എൻഎഫ്ഒയും. ലളിതമായ ഉദാഹണമാണിത്. വ്യത്യസ്ത തീമുകൾ വ്യത്യസ്ത തീമുകളിൽ കാലാകാലങ്ങളിൽ എൻഎഫ്ഒകളുമായി ഫണ്ട് കമ്പനികളെത്തും. സെക്ടറുകളിലും പ്രത്യേക ആശയങ്ങളിലും അധിഷ്ഠിതമായി നിക്ഷേപിക്കുന്ന ഫണ്ടുകൾ ഒഴിവാക്കുകയാണ് നല്ലത്. വൈവിധവൽക്കരണത്തിന് പ്രാധാന്യംനൽകുന്ന മികച്ച പ്രകടന ചരിത്രമുള്ള നിരവധി ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ ഇവക്കുപുറകെ പോകേണ്ടതില്ല. ഒരു പ്രത്യേക ഫണ്ടിൽ നിക്ഷേപംനടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട തീം തിരഞ്ഞെടുക്കാനുള്ള തീരുമാനം മാനേജരുടേതാകുന്നു. എവിടെയാണ് നിക്ഷേപംനടത്തേണ്ടതെന്ന് ഫണ്ട് മാനേജരാണ് തീരുമാനിക്കുന്നത്. അതിനാൽതന്നെ റിസ്ക് വർധിക്കുകയുംചെയ്യും. എൻഎഫ്ഒയുടെകാര്യത്തിൽ മുന്നോട്ടുവെക്കുന്ന സമീപനം സെക്ടറൽ ഫണ്ടുകൾക്കുമാത്രമല്ല, എല്ലാഫണ്ടുകൾക്കും സമാനമാണ്. ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുക്കാൻ കഴിഞ്ഞകാലത്തെ പ്രകടനം വിലയിരുത്തുകയെന്നതാണ് പ്രധാന മാനദണ്ഡം. അഞ്ചുവർഷം, ഏഴുവർഷം എന്നീകാലയളവിലെ പ്രകടനം വിലയിരുത്തിമാത്രമെ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാവൂ. പുതിയ ഫണ്ടുകൾ ഭാവിയിൽ മികച്ചനേട്ടംനൽകില്ലെന്നല്ല. പരിചയ സമ്പന്നനായ ബാറ്റ്സ്മാനേക്കാൾ പുതിയ ആൾ കൂടുതൽ റൺസ് നേടില്ലെന്ന് പറയാനാവില്ലല്ലോ. എന്നാൽ നിക്ഷേപത്തെ ക്രിക്കറ്റിനോട് താരതമ്യംചെയ്യാനാവില്ല. ഉയർന്ന റിസ്കുണ്ട്. നിക്ഷേപകൻ കഠിനാധ്വാനംചെയ്ത് നേടിയ സമ്പത്താണ് വിപണിയിലിറക്കുന്നത്. അതിനാൽതന്നെ നിക്ഷേപകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. പുതിയ ഫണ്ടുകളുടെ വിപണനമാണ് മറ്റൊരുകാര്യം. ഉയർന്ന പ്രവർത്തന ചെലവാണ് എൻഎഫ്ഒകളായെത്തുന്ന ഫണ്ടുകളിൽനിന്ന് ഈടാക്കുന്നത്. വിതരണക്കാർക്കും ബ്രോക്കർമാർക്കുമുള്ള ട്രയൽ കമ്മീഷൻ ഇനത്തിൽ ഈയിടെ ഫണ്ട് കമ്പനികൾ വർധനവരുത്തിയിരുന്നു. ബ്രോക്കർമാരും മറ്റ് ഇടനിലക്കാരുമാണ് എൻഎഫ്ഒകളുടെ ചാലകശക്തികൾ. നിക്ഷേപകരെ ആകർഷിക്കാൻ അഗ്രസീവായ വില്പനയാണ് നടക്കുന്നത്. കുറഞ്ഞ യൂണിറ്റ് വില ആകർഷകമാണോ? യൂണിറ്റ് ഒന്നിന് 10 രൂപക്ക് ലഭിക്കുമെന്നത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇക്കാര്യംപറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപകമായി വിപണനംനടത്തുന്ന പ്രവണതയുമുണ്ട്. എൻഎഫ്ഒയുടെ യൂണിറ്റ് വിലയും ഐപിഒയുടെ ഓഹരി വിലയും രണ്ടും വ്യത്യസ്തമായ രീതിയിലാണ് കണക്കാക്കുന്നത് എന്നകാര്യംമനസിലാക്കുക. കുറഞ്ഞവിലയിൽ യൂണിറ്റ് സ്വന്തമാക്കാൻകഴിയുമെന്നത് കാണിച്ചുള്ള നിക്ഷേപ ബോധവത്കരണത്തിനെതിരെ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) പ്രചാരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപകരിൽനിന്ന് യൂണിറ്റൊന്നിന് 10 രൂപ വീതം നിക്ഷേപംസ്വീകരിക്കുന്ന ഫണ്ട് കമ്പനികൾ അവരുടെ ചെലവുകഴിച്ചുള്ള തുകയാണ് നിശ്ചിത വിഭാഗത്തിലെ ഓഹരികളിൽ നിക്ഷേപിക്കുന്നത്. അതിൽനിന്നുണ്ടാകുന്ന ലാഭമാണ് എൻഎവിയിലെ വർധനക്ക് അടിസ്ഥാനം. ചുരുക്കത്തിൽ പറഞ്ഞാൽ 10 രൂപ അടിസ്ഥാന വിലനിശ്ചയിച്ച് നിക്ഷേപം സമാഹരിക്കുന്നുവെന്നേയുള്ളൂ. ഐപിഒ മൂല്യംപോലെ ഡിമാൻഡിനനുസരിച്ചല്ല വിലയിലെ നീക്കമെന്ന് മനസിലാക്കാം. ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ പുതിയൊരു ഫണ്ടിന്റെ 1000 യൂണിറ്റുകൾ(എൻഎഫ്ഒ യൂണിറ്റ് വില 10 രൂപ) 10,000 രൂപ മുടക്കി രണ്ടുമാസംമുമ്പ് വാങ്ങിയെന്ന് കരുതുക. നിലവിലെ അതിന്റെ എൻഎവി 14 രൂപയായിട്ടുണ്ടെങ്കിൽ മൊത്തം നിക്ഷേപമൂല്യം 14,000 രൂപയായിവർധിക്കും. അതേസമയം നിലവിലുള്ള ഒരു ഫണ്ടിന്റെ എൻഎവി 1,010 രൂപയായിരുന്നിരിക്കട്ടെ, 10,000 രൂപ നിക്ഷേപിച്ചാൽ 10 യൂണിറ്റാണ് ലഭിക്കുക. അതിന്റെ എൻഎവി 1,810 രൂപയായി ഉയർന്നുവെന്ന് കരുതുക അപ്പോൾ മൊത്തം മൂല്യം 18,100 രൂപയായിട്ടുണ്ടാകും. നിക്ഷേപ പോർട്ട്ഫോളിയോയിലെ ഓഹരിയിലെ മൂല്യത്തിനനുസരിച്ചാണ് ഓരോ ദിവസവും നിശ്ചയിക്കുന്ന ഫണ്ടുകളുടെ എൻഎവിയിൽ മാറ്റംവരിക. 10 രൂപയുടെ യൂണിറ്റ് വിലയിൽ കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാകുമെന്ന് കരുതട്ടെ. feedbackto: antonycdavis@gmail.com കുറപ്പ്: മികച്ച പ്രകടന ചരിത്രമുള്ള ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ പുതിയ ഫണ്ടുകളിൽ പരീക്ഷണത്തിന് ഇറങ്ങേണ്ടതുണ്ടോ? ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ്എസ്ഐപിയായി ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. അതിനായി അഞ്ച്, ഏഴ് വർഷക്കാലയളവിൽ ഫണ്ട് നൽകിയ ആദായം പരിശോധിക്കുക. കലണ്ടർവർഷത്തിൽ നൽകിയ ആദായവും വിലയിരുത്താം. അതിനുശേഷം സമാനമായ കാറ്റഗറിയിൽ മികച്ചനേട്ടംനൽകിയ ഫണ്ടുകളുമായി താരതമ്യംചെയ്ത് നിക്ഷപത്തിന് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാം.

from money rss https://bit.ly/37yJ1Oy
via IFTTT

പണമൊഴുക്ക് വർധിച്ചതോടെ ഐപിഒകളുടെ എണ്ണത്തിൽ കുതിപ്പ്: 2021ൽ 100 കടന്നേക്കും

ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് വർധിച്ചതോടെ പ്രാരംഭ ഓഹരി വില്പനയുമായി കമ്പനികൾ കൂട്ടമായെത്തുന്നു. എട്ട് കമ്പനികളാണ് ആറ് ദിവസത്തിനുള്ളിൽ ഐപിഒയുമായെത്തിയത്. ഈരീതി തുടർന്നാൽ ഈവർഷം വിപണിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ വൻവർധനവാണുണ്ടാകുക. ഓഗസ്റ്റ് 10വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 58 കമ്പനികൾ ഐപിഒയുമായെത്തി. 2006ൽ 160 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2007ൽ 121ഉം 2010ൽ 118ഉം കമ്പനികൾ വിപണിയിലെത്തി. തുടർന്നങ്ങോട്ട് ശരാശരി 50ൽതാഴെ കമ്പനികളാണ് ലിസ്റ്റ്ചെയ്തത്. 2019ൽ 27ഉം 2020ൽ 23ഉം ആയിരുന്നു കമ്പനികളുടെ എണ്ണം. 2021 കലണ്ടർ വർഷത്തിൽ മൊത്തം ഐപിഒകൾ 100 കവിയുമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ. 2020ൽ 15ശതമാനവും 2021ൽ ഇതുവരെ 16ശതമാനവുമാണ് നിഫ്റ്റി ഉയർന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യാഥാക്രമം 32ശതമാനവും 42ശതമാനവും ഈവർഷം നേട്ടമുണ്ടാക്കി.അനുകൂല സാഹചര്യംകണക്കിലെടുത്താണ് മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽ കമ്പനികൾ ഐപിഒയുമായെത്തുന്നത്.

from money rss https://bit.ly/3jIys0Y
via IFTTT

വിപണിയിൽ നേട്ടംതുടരുന്നു: നിഫ്റ്റി വീണ്ടും 16,300 കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എച്ച്സിഎൽ ടെക്, എസ്ബിഐ, എൻടിപിസി, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കാഡില ഹെൽത്ത്കെയർ, ആപ്ടെക്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ബജാജ് ഇലക്ട്രിക്കൽസ്, ബാറ്റ ഇന്ത്യ, ബിർള കേബിൾ ഉൾപ്പടെയുള്ള കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3lWdPB8
via IFTTT

റിലയൻസോ ആമസോണോ?: ആരാകും ഫ്യൂച്ചർ ഗ്രൂപ്പിന്റെ രക്ഷകൻ

മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് പദ്ധതി സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്റർ (സിയാക്) തടഞ്ഞാൽ ഫ്യൂച്ചർ റീട്ടെയിലിനെ രക്ഷപ്പെടുത്തുന്നതിന് ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ പദ്ധതി തയ്യാറാക്കുന്നു. ഈ മാസം അവസാനത്തോടെ കേസിൽ സിയാക് വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിനെ പാപ്പരത്ത നടപടിയിലേക്കുവിടാതെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുൾപ്പെടെയുള്ളവരിൽനിന്ന് നിക്ഷേപമെത്തിക്കാനാണ് ആമസോണിന്റെ പദ്ധതി. കടപ്പത്ര ഉടമകൾക്ക് നൽകേണ്ട തുകയും ബാങ്ക് വായ്പകളും കുടിശ്ശികയാകാതിരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിന് അടിയന്തരമായി 5,000 മുതൽ 5,500 കോടി രൂപ വരെ കണ്ടെത്തേണ്ടതുണ്ട്. റിലയൻസ് ഏറ്റെടുക്കുന്നതുവഴി വായ്പാ കുടിശ്ശിക വേഗത്തിൽ തീർപ്പാക്കാമെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിയാകിന്റെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഇടപാട് തടഞ്ഞതോടെ പ്രതിസന്ധിയിലായി. ഫ്യൂച്ചർ കൂപ്പണും ആമസോണും തമ്മിലുള്ള കരാർ പാലിച്ചാൽ ആമസോൺ ഫ്യൂച്ചർ റീട്ടെയിലിനുള്ള പ്രവർത്തന മൂലധനം ലഭ്യമാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം. 2019 ഓഗസ്റ്റിൽ ഫ്യൂച്ചർ കൂപ്പണിൽ 1500 കോടി രൂപ ചെലവിട്ട് 49 ശതമാനം ഓഹരികൾ ആമസോൺ വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അവർക്ക് 3.5 ശതമാനം ഓഹരികൾ പരോക്ഷമായുണ്ട്. എന്നാൽ, ഇന്ത്യൻ നിയമമനുസരിച്ച് ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആമസോണിനു കഴിയില്ല. അതുകൊണ്ട് നിക്ഷേപക സ്ഥാപനങ്ങളെയും പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങളെയും ഉൾപ്പെടുത്തി ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ആമസോൺ തയ്യാറാക്കുന്നത്.

from money rss https://bit.ly/2XikLyn
via IFTTT

കല്യാണ്‍ ജൂവലേഴ്‌സിന് വിറ്റുവരവില്‍ 109% ശതമാനം വര്‍ധനവ്

കൊച്ചി: കല്യാൺ ജൂവലേഴ്സ് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1637 കോടി രൂപയുടെ വിറ്റുവരവ് നേടി. മുൻവർഷത്തിൽ, ഇതേ പാദത്തിൽ വിറ്റുവരവ് 782 കോടി രൂപ ആയിരുന്നു. ഇന്ത്യയിലെ വിറ്റുവരവ് 94 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റിലെ വിറ്റുവരവിലെ വളർച്ച 183 ശതമാനമായിരുന്നു. മുൻവർഷം ഈ പാദത്തിൽ ഉണ്ടായ ആകമാന നഷ്ടം 86 കോടി രൂപയായിരുന്നപ്പോൾ ഈ വർഷം 51 കോടി രൂപയായി. സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ കണ്ട ശക്തമായ തിരിച്ച് വരവ് ഏപ്രിൽ അവസാനം സംസ്ഥാന സർക്കാരുകൾ ലോക് ഡൗണും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് വരെ തുടർന്നു. രണ്ടാം തരംഗത്തെ തുടർന്ന് മെയ് മാസം മിക്ക ഷോറൂമുകളും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ജൂണിൽ തുറക്കാൻ കഴിഞ്ഞ ഷോറൂമുകളിൽ മികച്ച വിൽപന നടന്നു. വെറും 53 ശതമാനം ഷോറൂമുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചിരുന്നതെങ്കിലും 2020 ജൂണിനേക്കാൾ വിറ്റുവരവിൽ നേരിയ വർദ്ധനവ് നേടാൻ ഈ ജൂണിൽ സാധിച്ചു. ഈ പാദത്തിൽ ഗൾഫ് മേഖലയിലെ എല്ലാ ഷോറൂമുകളും തന്നെ തുറന്ന് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആവസാനപാദത്തിൽ ഉണ്ടായ തിരിച്ചുവരവ് ഏപ്രിലിലും തുടർന്നു. എന്നാൽ ഇന്ത്യയിൽ കോവിഡ്-19 രണ്ടാം തരംഗം ശക്തമായതോടു കൂടി യാത്രാ നിയന്ത്രണങ്ങൾ വരികയും മേഖലയിലെ ബിസിനസിനെ താത്കാലികമായി ബാധിക്കുകയും ചെയ്തു. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയറും വളർച്ചയുടെ പാതയിലാണ്. മുൻസാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 5 കോടി രൂപയായിരുന്ന വിറ്റുവരവ് ഈ വർഷം 363 ശതമാനമുയർന്ന് 24 കോടി രൂപയായി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 1.08 കോടി രൂപ കാൻഡിയർ നഷ്ടമുണ്ടാക്കിയപ്പോൾ ഈ വർഷം 31 ലക്ഷം രൂപ ലാഭത്തിലാണ്. കല്യാൺ ജൂവലേഴ്സിന് 21 ഇന്ത്യൻ സംസ്ഥാനങ്ങളിലും 4 ഗൾഫ് രാജ്യങ്ങളിലുമായി 146 ഷോറൂമുകളാണ് ഉള്ളത്. കമ്പനിക്ക് മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ൽ സ്പേസ് ഉണ്ട്. കഴിഞ്ഞ പാദത്തിൽ, തമിഴ് നാട്ടിൽ 4, തെലുങ്കാനയിൽ 3, കേരളത്തിലും ഗുജറാത്തിലും ഓരോന്നു വീതം എന്നിങ്ങനെ 9 ഷോറൂമുകൾ പുതുതായി തുറന്നു. സാമ്പത്തിക വർഷത്തിലെ ആദ്യ പാദ ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്ക് മുകളിലായിരുന്നു. ഈ പാദത്തിലുള്ള തിരിച്ചുവരവ് മുൻ വർഷത്തിനേക്കാളും ശക്തമായിരുന്നു. ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ കേന്ദ്ര ഗവൺമെന്റ് നടപടി സ്വർണ വ്യാപാര മേഖലയെ കൂടുതൽ സുതാര്യമാക്കുകയും നിയമാനുസൃത വ്യാപാര മേഖലയിലേക്കുള്ള മാറ്റത്തിന് ആക്കം കൂട്ടുകയും ചെയ്യും. അനുകൂലമായ ഈ അവസരം പ്രയോജനപ്പെടുത്താൻ നിയമാനുസൃത വ്യാപാര മേഖല തയ്യാറായിക്കഴിഞ്ഞു.- കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. Content Highlights: 109percentage increase in kalyan jewellers turnover

from money rss https://bit.ly/3xBlS8D
via IFTTT

വില്പന സമ്മർദം: മിഡ്-സ്‌മോൾ ക്യാപുകൾ നഷ്ടംനേരിട്ടു, സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനിടെ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ എക്കാലത്തെയും ഉയരംകുറിക്കുകയുംചെയ്തു. സെൻസെക്സ് 151.81 പോയന്റ് നേട്ടത്തിൽ 54,554.66ലും നിഫ്റ്റി 21.80 പോയന്റ് ഉയർന്ന് 16,280.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബങ്ക്, മെറ്റൽ, ഫാർമ, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ഒരുവേള റെക്കോഡ് ഉയരമായ 54,779.6 പോയന്റ് സെൻസെക്സ് കീഴടക്കി. പിന്നീട് 54,308 പോയന്റുവരെ താഴുകയുചെയ്തു. നിഫ്റ്റിയാകട്ടെ 16,359 നിലവാരംതൊട്ട് പിൻവാങ്ങി. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻക്ടറൽ സൂചികകളിൽ ഐടി ഒഴികെയുള്ളവ നഷ്ടംനേരിട്ടു. നിഫ്റ്റി മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ രണ്ടുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് രണ്ടുശതമാനവും സ്മോൾ ക്യാപ് ഒരുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 17 പൈസയുടെ നഷ്ടമുണ്ടായി. 74.43 നിലവാരത്തിലായിരുന്നു ക്ലോസിങ്. 74.33-74.47 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/2XdZtBY
via IFTTT

സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനം ഇന്ത്യയിലും: പദ്ധതിയുമായി ടാറ്റ ഗ്രൂപ്പിന്റെ നെൽകോ

ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ നെൽകോ കനേഡിയൻ കമ്പനിയായ ടെലിസാറ്റുമായി സഹകരിച്ച് രാജ്യത്ത് അതിവേഗ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമേഖലയിൽ രാജ്യത്ത് കടുത്തമത്സരത്തിനാകും ഇടയാകുക. ഭാരതി എയർടെലിന്റെ പിന്തുണയുള്ള വൺവെബ്, ആമസോണിന്റെ പ്രോജക്ട് ക്യൂപ്പർ, ഇലോൺ മസ്കിന്റെ സ്പെസ് എക്സ് എന്നിവയുമായുള്ള മത്സരത്തിനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ലൈറ്റ്സ്പീഡ് എൽഇഒ(ലോ-എർത്ത് ഓർബിറ്റ്) ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ നാൽകോ ടെലിസാറ്റുമായി ഉടനെ സർവീസ് കരാറിലെത്തുമെന്നാണ് അറിയുന്നത്. കെഎ-ബാൻഡിലോ 28 ജിഗാ ഹെട്സ് ബാൻഡിലോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ആഗോളതലത്തിൽ വാഗ്ദാനംചെയ്യുന്ന കമ്പനിയാണ് ടെലിസാറ്റ്. ബ്രോഡ്ബാൻഡ്, സെല്ലുലാർ, ഫൈബർ കണക്ടിവിറ്റിയില്ലാത്ത രാജ്യത്തെ 75ശതമാനത്തോളം ഗ്രാമീണമേഖലയിൽ സേവനം ലഭ്യമാക്കാൻ ഉപഗ്രഹ പദ്ധതിക്ക് കഴിയും. 2024 ഓടെ ലൈറ്റ്സ്പീഡ് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലോ എർത്ത് ഓർബിറ്റ് വിഭാഗത്തിൽപ്പെട്ട 280ഓളം ഉപഗ്രങ്ങളുടെ സമൂഹംനിർമിക്കുന്നതിന് 800 കോടി ഡോളറാണ് കനേഡിയൻ കമ്പനി നിക്ഷേപിക്കുന്നത്.

from money rss https://bit.ly/3yCUSqP
via IFTTT

Monday, 9 August 2021

അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു: റിലയൻസ് ലിഥിയം അയൺ ബാറ്ററി ബിസിനസിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് പുതിയ ഏറ്റെടുക്കലിലൂടെ ഊർജമേഖലയിലും പ്രവർത്തനത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സംഭരണ സ്ഥാപനമായ ആംബ്രിയിൽ 1072 കോടി രൂപ(144 മില്യൺ ഡോളർ)യാണ് നിക്ഷേപിക്കുന്നത്. പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സ് എന്നിവരോടൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം. 4.32 കോടി ഓഹരികൾക്കായി 370 കോടി രൂപ (50മില്യൺ ഡോളർ)യാണ് റിലയൻസ് നിക്ഷേപിക്കുക. 4 മുതൽ 24 മണിക്കൂർവരെ ഊർജഉപയോഗശേഷിയുള്ള ആംബ്രിയുടെ ഊർജസംഭരണ സംവിധാനങ്ങൾക്ക് ഇതിനകം പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞതും ദീർഘായുസുള്ളതും സുരക്ഷിതവുമായ സംഭരണ സംവിധാനമാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രവർത്തനം. റിലയൻസും ആംബ്രിയും ഇന്ത്യയിൽ വൻതോതിലുള്ള ബാറ്ററി നിർമാണ കമ്പനി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികായാണ്. റിലയൻസിന്റെ ഹരിത ഊർജ സംരഭത്തിന് കരുത്തുപകരാനും ചെലവ് കുറച്ച് ഉത്പാദനംവർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ പദ്ധതികളുടെ ഭാഗമായി ജാംനഗറിൽ വൻകിട ഫാക്ടറി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീർഘകാല ഊർജ സംരഭരണ സംവിധാനങ്ങളുടെ മേഖലയിൽ വളരാനും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനംതുടങ്ങാനും നിക്ഷേപം സഹായിക്കുമെന്ന് റിലയൻസ് വ്യക്തമക്കി. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്ടിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.

from money rss https://bit.ly/3lKunfr
via IFTTT

സെൻസെക്‌സിൽ 241 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 16,300കടന്നു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 241 പോയന്റ് ഉയർന്ന് 54,643ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 16,318ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫാർമ, ബാങ്ക്, റിയാൽറ്റി, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് മികവ് കാണിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, റിലയൻസ്, എസ്ബിഐ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൊമാറ്റോ, കോൾ ഇന്ത്യ, ലുപിൻ, പവർഗ്രിഡ് കോർപ്, എവറഡി ഇൻഡസ്ട്രീസ്, കിംസ്, മാക്സ് ഫിനാൻഷ്യൽ സർവീസ്, വേൾപൂൾ ഇന്ത്യ തുടങ്ങി 200ലേറെ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex gains 241 pts, Nifty tests 16,300.

from money rss https://bit.ly/37wIpsE
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 140 ശതമാനം വർധന

മുംബൈ: നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവെച്ച് പൊതുമേഖലാ ബാങ്കുകൾ. ഇവയുടെ മൊത്തം അറ്റാദായം കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ പാദത്തിലേക്കാൾ 139.6 ശതമാനം വർധന രേഖപ്പെടുത്തി. 2020 -21 സാമ്പത്തിക വർഷം ആദ്യപാദത്തിലെ 5,847 കോടിയിൽനിന്ന് 14,012 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. മാർച്ചിലവസാനിച്ച സാമ്പത്തിക പാദത്തെ 9,697 കോടിയേക്കാൾ 44.5 ശതമാനം അധികമാണിത്. മറ്റിനങ്ങളിലുള്ള വരുമാനം ഉയർന്നതാണ് ബാങ്കുകൾക്ക് ഇത്തവണ നേട്ടമായത്. കിട്ടാക്കടങ്ങൾക്കുള്ള നീക്കിയിരുപ്പ് കുറയുകയും ചെയ്തു. ബാങ്കുകളുടെ പലിശയിനത്തിലുള്ള അറ്റ വരുമാനത്തിലെ വാർഷിക വളർച്ച 5.4 ശതമാനമായി ചുരുങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പാവളർച്ച കുറഞ്ഞതാണ് കാരണം. കഴിഞ്ഞവർഷം ആദ്യപാദത്തിലെ 66,510 കോടി രൂപയിൽനിന്ന് 70,132 കോടിയായാണ് വർധന. മറ്റു വരുമാനങ്ങളിൽ 34.8 ശതമാനമാണ് നേട്ടം. മുൻവർഷം ഇതേകാലയളവിലെ 25,089 കോടിയിൽനിന്ന് 33,828 കോടിയായാണ് മറ്റു വരുമാനം ഉയർന്നത്. മാർച്ചിലവസാനിച്ച പാദത്തിലിത് 44,225 കോടി രൂപയായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ കുറഞ്ഞു. ഇത് മുൻവർഷത്തെ 6.39 ലക്ഷം കോടി രൂപയിൽനിന്ന് 4.2 ശതമാനം കുറഞ്ഞ് 6.12 ലക്ഷം കോടിയിലെത്തി. നിക്ഷേപങ്ങളിൽ 6.5 ശതമാനം വർധനയുണ്ടായപ്പോൾ വായ്പകളിൽ വളർച്ച 3.1 ശതമാനം മാത്രമാണ്. വായ്പാ വളർച്ച മാർച്ചിലവസാനിച്ച പാദത്തിലേക്കാൾ 0.9 ശതമാനം കുറവുണ്ടായി. നടപ്പുസാമ്പത്തിക വർഷത്തിൽ തുടർന്നുള്ള പാദങ്ങളിലും പൊതുമേഖലാ ബാങ്കുകൾ ലാഭം രേഖപ്പെടുത്തുമെന്നാണ് റേറ്റിങ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തൽ.

from money rss https://bit.ly/3fO55ci
via IFTTT

പണപ്പെരുപ്പ ഭീഷണി വിപണിയിലുണ്ട്: ഇടത്തരം, ചെറുകിട ഓഹരികളിൽ കരുതലെടുക്കുക

ആഗോളചലനങ്ങളുടെ തുടർച്ചയായി, ഊർജ്ജസ്വലമായ അഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പിന്തുണയോടെ ഈ വാരം ടോപ് ഗിയറിലാണ് ഇന്ത്യൻ വിപണി പ്രവർത്തനം തുടങ്ങിയത്. റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകളിലെ വിൽപന, പിഎംഐ, ജിഎസ്ടി ,കോർപറേറ്റ് നേട്ടങ്ങൾ, കയറ്റുമതി കണക്കുകൾ ഉൾപ്പടെ എല്ലാ പ്രധാനസൂചികകളും അഭ്യന്തര വിപണിയിൽ ശക്തമായ വീണ്ടെടുപ്പാണ് കാണിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഫലത്തെച്ചൊല്ലിയുള്ള ആശങ്കയും മൂന്നാം തരംഗത്തിൽ നിന്നുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ഇത് ലഘൂകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ ഉദാരനയം തുടരുന്നതും യുഎസിലെ വൻതോതിലുള്ള അടിസ്ഥാന വികസന പാക്കേജും ബോണ്ട് യീൽഡുകളിലുണ്ടായകുറവും പണ ദൗർലഭ്യത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി. നാലു മാസത്തിനു ശേഷം വിദേശനിക്ഷേപങ്ങൾ പ്രതികൂലാവസ്ഥയിൽനിന്ന് അനുകൂലമായി മാറി. നികുതിക്കു മുൻകാലപ്രാബല്യം നൽകുന്ന നയം സർക്കാർ ഒഴിവാക്കിയതും ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപങ്ങൾക്കു പ്രോത്സാഹനം പകർന്നിരിക്കാം. ജൂലൈ മാസത്തെയപേക്ഷിച്ച് നടപ്പുമാസമായ ഓഗസ്റ്റിൽ ഈ വാരം 2600 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വാങ്ങിയത്. ജൂലൈ മാസം ഇത് 23,000 കോടി രൂപയായിരുന്നു. 2021 ഏപ്രിൽ മുതൽ ജൂലൈവരെ നാലുമാസങ്ങളിൽ മാത്രം 41,200 കോടി രൂപയാണ് വിദേശ നിക്ഷേപങ്ങളിലൂടെ ഇന്ത്യയിലെത്തിയത്. പ്രധാന സൂചികകൾ പുതിയ മേഖലകളിലേക്കുകടക്കാൻ ഈ വിദേശ നിക്ഷേപങ്ങൾ സഹായകമായി. ജൂൺ, ജൂലൈ മാസങ്ങളിൽ നിഫ്റ്റി 50 ഓഹരികൾ 15,900 ത്തിനും 15,500 നുമിടയിൽ നേരിയ വ്യത്യാസത്തിലാണ് ട്രേഡിംഗ് നടത്തിയിരുന്നത്. ഉദാരനയങ്ങൾ തുടർന്നുകൊണ്ട് ധനപരവും സാമ്പത്തികവുമായ പ്രഖ്യാപനങ്ങൾ ആഗോള തലത്തിൽ ഉണ്ടായതോടെ പ്രധാന സൂചികകളുടെ പ്രകടനത്തിൽ കുതിപ്പുണ്ടായി. ഇന്ത്യയിൽ ഈയാഴ്ചനടന്ന റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിലുണ്ടായ പ്രഖ്യാപനങ്ങളും തീർത്തും വിപണി കാഴ്ചപ്പാടിനനുകൂലമായിരുന്നു. പണലഭ്യത വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 12നും 16നുമായി 25,000 കോടി രൂപ വീതമുള്ള രണ്ട് ജിസാപ് ലേലങ്ങൾ നടത്താനുള്ള തീരുമാനം ഏറ്റവും അനുകൂലമായിരുന്നു. എന്നാൽ ധനവിപണിയിൽ പണം കുമിഞ്ഞു കൂടിയതായി പണനയ സമിതി വിലയിരുത്തിയിട്ടുണ്ട്. ഇതുനിയന്ത്രിക്കുന്നതിനായി 2.5 ട്രില്യൺ രൂപ, 3 ട്രില്യൺ രൂപ, 3.5 ട്രില്യൺ രൂപ 4 ട്രില്യൺ രൂപ വീതമുള്ള ദ്വൈവാര വേരിയബിൾ റിവേഴ്സ് റേറ്റ് റിപ്പോ (വിആർആർആർ) ലേലങ്ങൾ വരുംആഴ്ചകളിൽ നടത്താനിരിക്കയാണ്. മൊത്തത്തിൽ ആരോഗ്യകരമായ സാമ്പത്തികസ്ഥിതി വിപണിയിൽ ഉണ്ടാകുമെങ്കിലും വർധിക്കുന്ന പണപ്പെരുപ്പനിരക്ക് ഭീഷണി തന്നെയാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ഉപഭോക്തൃവില സൂചിക നിരക്ക് പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കൂടിയ തോതിലുള്ള ആഗോള പണപ്പെരുപ്പവും കറൻസികളുടെ ചാഞ്ചാട്ടവും ഇതര വികസ്വര വിപണികളുടെ ധന നയത്തെ ബാധിച്ചുതുടങ്ങി. ചിലർ പലിശ നിരക്കു വർധിപ്പിക്കുകയും ചിലർ ഭാവിയിൽ അതിനായി തയാറെടുക്കുകയും ചെയ്യുന്നു. അമിതപണത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടതിനാൽ ഇന്ത്യയിൽ ഹ്രസ്വകാല നിരക്കുകൾ അടുത്തുതന്നെ കൂടാനിടയുണ്ട്. വിശാല വിപണിയുടെ പ്രകടനം മോശമായിരിക്കുമ്പോഴും പ്രധാന സൂചികകളുടെ മികച്ച പ്രകടനമാണ് ഈയാഴ്ചയിലെ ഒരു ശ്രദ്ധേയമായ സംഭവം. ചെറുകിട, സൂക്ഷ്മ ഓഹരികളുടെ പ്രകടനം ഈയാഴ്ച ഒട്ടും മെച്ചമായിരുന്നില്ല. 2020-21 ലെ മികച്ച പ്രകടനത്തിനുശേഷം അവയിപ്പോൾ ഏകീകരണ ഘട്ടത്തിലാണ്. 2020ലെ താഴ്ചയ്ക്കുശേഷം വൻകിട ഓഹരികളെയപേക്ഷിച്ച് ചെറുകിട ഓഹരികൾ 3x,2xഇരട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിപണിയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള തുല്യതയ്ക്കായി ചെറുകിട, ഇടത്തരം ഓഹരികളിൽ ആരോഗ്യകരമായ തിരുത്തൽ ആവശ്യമാണ്. ഇപ്പോഴത്തെ കൂടിയ വിലകൾ ക്രമീകരിക്കുന്നതിനായി ദീർഘകാല ഡിമാന്റ് ആന്റ് സപ്ളെ നിയമം വരും. ആവേശകരമായ കുതിപ്പു നടത്തിയ ഇടത്തരം, ചെറുകിട ഓഹരികളിൽ വരുംമാസങ്ങളിൽ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. ചെറുകിട, ഇടത്തരം ഓഹരികളുടെ ശക്തമായ പ്രകടനത്തിനു കാരണം പുതുതായി രംഗത്തുവന്ന ചെറുകിട നിക്ഷേപകർ, ഉയർന്ന നിലവാരമുള്ള ഐപിഒകൾ, മ്യൂച്വൽഫണ്ട് വാങ്ങൽ കൂടിയത്, കൂടിയ തോതിലുള്ള പണത്തിന്റെ ഒഴുക്ക്, അടച്ചിടൽ അവസാനിച്ചതിന്റെ ആനുകൂല്യം എന്നീ ഘടകങ്ങളായിരുന്നു. ഇക്കാരണങ്ങളിൽ നല്ലപങ്കും തുടർന്നും വിപണിയെ പിന്തുണയ്ക്കും. എന്നാൽ ഈ ആനുകൂല്യങ്ങളുടെ ഗുണം ഇപ്പോഴത്തെ ഓഹരി വിലകളിൽ പ്രതിഫലിക്കുന്നുണ്ട്. അതിനാൽ യുക്തിപൂർവം ചിന്തിക്കാനുള്ള സമയമാണിത്. ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭത്തിന്റെ ഒരുപങ്ക് ഇപ്പോൾ സ്വന്തമാക്കുക. കൂടുതൽ വിവേചനശേഷി പ്രകടിപ്പിക്കുകയും പോർട്ഫോളിയോയിൽ വൻകിട ഓഹരികളുടേയും, സ്വർണം, ടപ്പത്രം എന്നിവയുടേയും ചേരുവ വർധിപ്പിക്കുകയും ചെയ്യുകയുമാണ് വേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3lMfrxq
via IFTTT

ഐടി, ബാങ്ക് ഓഹരികളുടെ കരുത്തിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, ഐടി ഓഹരികളാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 125.13 പോയന്റ് ഉയർന്ന് 54,402.85ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 16,258.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതും ഡോളറിന്റെ കുതിപ്പിൽ കമ്മോഡിറ്റി വിലകളിൽ ഇടിവുണ്ടായതും വിപണിയെ സ്വാധീനിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെക്ടറൽ സൂചികകളിൽ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് തുടങ്ങിയവ 1.5-2 ശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6-1ശതമാനം നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തിൽ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 74.26ലായിരുന്നു ക്ലോസിങ്. 74.21-74.29 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/2VCDqV4
via IFTTT

ഫ്‌ളാഷ് സെയിലിൽ നിയന്ത്രണം: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച പുറത്തിറക്കും

ഉപഭോക്തൃ സംരക്ഷണനിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതിചെയ്ത ഇ-കൊമേഴ്സ് നിയമത്തിന്റെ കരട് ഈയാഴ്ച സർക്കാർ പുറത്തിറക്കം. ഫ്ളാഷ് വില്പനയിലെ വ്യക്തതയാണ് പ്രധാനമായ ഭേദഗതി. ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതികൾ നടപ്പാക്കുന്നത്. ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് കമ്പനികളും കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഡേഴ്സ്(സിഎഐടി), കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുമായി നിരവധിതവണ ചർച്ചചെയ്തശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. വൻതോതിൽ വിലകുറച്ചുള്ള ഫ്ളാഷ് വിൽപനയെ ഭേഗതി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഉപഭോക്താക്കൾക്ക് പരാതി നൽകാൻ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയും കരടിലുണ്ടാകും. Govt may release draft on changes in e-comm rules this week

from money rss https://bit.ly/3fMnCpt
via IFTTT

വോഡാഫോൺ ഐഡിയ പ്രതിസന്ധി: സർക്കാരിന് നഷ്ടമാകുകക 1.6 ലക്ഷംകോടിയിലേറെ

രാജ്യത്തെ കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിനേരിട്ട് വോഡാഫോൺ ഐഡിയ. കനത്ത ബാധ്യതനേരിടുന്ന കമ്പനി ഏതുനിമിഷവും പ്രവർത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തൽ. വോഡാഫോൺ ഐഡിയ തകർന്നാൽ കേന്ദ്ര സർക്കാരിനാകും കൂടുതൽ നഷ്ടം. സെപ്കട്രം ഫീസിനിത്തിലും എജിആർ കുടിശ്ശികയിനത്തിലും കമ്പനി സർക്കാരിന് നൽകാനുള്ളത് 1.6 ലക്ഷംകോടി രൂപയാണ്. ബാങ്കുകൾക്ക് നൽകാനുള്ളതാകട്ടെ 23,000 കോടി രൂപയുമാണ്. വായ്പയിലേറെയും പൊതുമേഖല ബാങ്കുകളിൽനിന്നെടുത്തവയുമാണ്. കമ്പനിയുടെ നിലവിലുള്ള മൊത്തംകടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാർച്ച് പാദത്തിൽ 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാൽ കമ്പനിയുടെ പ്രവർത്തനംതന്നെ പ്രതിസന്ധിയിലാണ്. ഓരോ ഉപഭോക്താവിൽനിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവുംകുറഞ്ഞ തുകയാണിത്. റിലയൻസ് ജിയോക്ക് ഈയിനത്തിൽ 138 രൂപയും ഭാരതി എയർടെലിന് 145 രൂപയുമാണ് ലഭിക്കുന്നത്. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കിൽമാത്രമെ കുടിശ്ശിക തീർത്ത് ടെലികോം കമ്പനികൾക്ക് ആരോഗ്യംവീണ്ടെടുക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടർമാർ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കമ്പനിയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ വിസമ്മതിക്കുകയും സർക്കാർ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയുംചെയ്തിരുന്നു. ദിനംപ്രതി നഷ്ടംകുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. സമീപ ഭാവിയിലൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധ്യതയില്ലെന്നാണ് ഗോൾഡ്മാൻ സാച്സിന്റെ വിലിയരുത്തൽ. വരുന്ന ഡിസംബറിനും ഏപ്രിലിനുമിടയിൽ എജിആർ കുടിശ്ശിക, സ്പെക്ട്രം എന്നിവയിനത്തിൽ 22,500 കോടി രൂപയെങ്കിലും കമ്പനിക്ക് കണ്ടെത്തേണ്ടിവരും.

from money rss https://bit.ly/3CnClkq
via IFTTT

Sunday, 8 August 2021

സ്വർണ വിലയിൽ വീണ്ടും തകർച്ച: ഒരാഴ്ചക്കിടെ താഴ്ന്നത് 1,320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ തകർച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 10 ഗ്രാം സ്വർണത്തിന്റെ വില 1.3ശതമാനം കുറഞ്ഞ് 46,029 രൂപയായി. കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് ആയിരം രൂപയുടെ ഇടിവാണുണ്ടായത്. തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലുംനേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. അതോടെ സ്പോട് ഗോൾഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,722.06 ഡോളർ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/3jAKcCK
via IFTTT

നേട്ടത്തോടെ തുടക്കം: കുതിപ്പിൽ ഐടി, മെറ്റൽ ഓഹരികൾ നഷ്ടത്തിൽ

മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യദിവസം ഓഹരി വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 124 പോയന്റ് ഉയർന്ന് 54,401ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,283ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. ശ്രീ സിമെന്റ്സ്, ആസ്ട്ര സെനക ഫാർമ, ബെൽറാംപുർ ചിനി മിൽസ്, കെംകോൺ സ്പെഷാലിറ്റി കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, എംആർഎഫ് തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3CuGHX7
via IFTTT

നിധി കമ്പനികളുടെ ഭാവി

നിധി കമ്പനികളുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും വരുന്നുണ്ട്. ഇത്തരം കമ്പനികൾ കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരമുള്ള നിധി കമ്പനി എന്ന വിളംബരത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ഉറപ്പാക്കിയ ശേഷം മാത്രമേ അവയിൽ അംഗങ്ങൾ ആകാനോ, പണം നിക്ഷേപിക്കാനോ പാടുള്ളൂ എന്നാണ് കമ്പനികാര്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. എന്താണ് നിധി കമ്പനികൾ? കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെടുന്ന, അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പകൾ നൽകാനും അധികാരമുള്ള, പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്നതും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ (എൻ.ബി.എഫ്.സി.) എന്ന വിഭാഗത്തിൽ പെടുത്താവുന്നവയുമാണ് നിധി കമ്പനികൾ. ചുരുങ്ങിയത് ഏഴ് അംഗങ്ങളെയും പരിധിയില്ലാതെ എത്ര അംഗങ്ങളെയും ചേർക്കാവുന്നതാണ്. അടച്ചുതീർക്കപ്പെട്ട മൂലധനമായി അഞ്ച് ലക്ഷം രൂപ കൊണ്ട് നിധി കമ്പനികൾ ആരംഭിക്കാം. നിധി കമ്പനികളുടെ സ്വാധീനം ഇന്ത്യയിൽ ആകെ നാളിതുവരെയായി ഏഴായിരത്തോളം നിധി കമ്പനികളാണ് രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. 2013 കമ്പനി നിയമം വരുന്നതുവരെ അതിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ ആയിരുന്നു. ഗ്രാമ-അർധനഗര പ്രദേശങ്ങളിലാണ് നിധി കമ്പനികൾ കൂടുതലായുള്ളത്. ഇന്ത്യയിലെ മൊത്തം നിധി കമ്പനികളിൽ 10 ശതമാനത്തോളം കേരളത്തിലാണ്. ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂണുപോലെ നിധി കമ്പനികൾ തഴച്ചുവളരുന്നതാണ് കാണുന്നത്. ഇന്ത്യയിലെ നിധി കമ്പനികൾക്ക് നിയതമായ രൂപവും ഭാവവും ഒക്കെ വരുന്നത് 2013 കമ്പനി നിയമത്തിലെ വകുപ്പ് 406, നിധി റൂൾസ് 2014 എന്നിവ നിലവിൽ വന്നതുമുതലാണ്. അതിനുശേഷം 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന കമ്പനീസ് (ഭേദഗതി) ആക്ട് 2017-ലെ സെക്ഷൻ 406-ന്റെ ഭേദഗതിയും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് പുറപ്പെടുവിച്ച നിധി റൂൾസ് 2019-മാണ് ഇന്ത്യയിലെ നിധി കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിെവച്ചിരിക്കുന്നത്. 2013-ലെ കമ്പനി നിയമത്തിലെ വകുപ്പ് 406 നിധി കമ്പനികളെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു: 'അംഗങ്ങളായ ഓഹരി ഉടമകളിൽ സമ്പാദ്യശീലവും മിതവ്യയവും വളർത്തുന്നതിനുവേണ്ടി അവരിൽ പണം നിക്ഷേപിക്കാൻ കഴിവുള്ളവരിൽ നിന്നും നിക്ഷേപമായി പണം സ്വീകരിക്കാനും അംഗങ്ങളായ പണം ആവശ്യമുള്ള മറ്റുള്ളവർക്ക് വായ്പയായി നൽകാനും കഴിയുന്ന തരത്തിലുള്ള, അംഗങ്ങൾക്ക് പരസ്പരം ഗുണകരമായ രീതിയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന കമ്പനികൾ'. 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന 2017-ലെ കമ്പനി (ഭേദഗതി) നിയമത്തിലൂടെ മാറ്റം വരുത്തപ്പെട്ട വകുപ്പ് 406 നിധി കമ്പനികളെ നിർവചിക്കുന്നത് ഇങ്ങനെയാണ്: 'നിധി കമ്പനികൾ എന്നോ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റികൾ എന്നോ കേന്ദ്ര സർക്കാർ ഒഫീഷ്യൽ ഗസറ്റിൽ വിളംബരം ചെയ്യുന്ന കമ്പനികൾ'. ആദ്യത്തെ നിർവചന പ്രകാരം സാധാരണ പബ്ലിക് ലിമിറ്റഡ് കമ്പനി ആയി രജിസ്റ്റർ ചെയ്ത് നിധി കമ്പനികൾക്ക് പ്രവർത്തിക്കാമായിരുന്നു. എന്നാൽ 2019-ൽ നിധി (ഭേദഗതി) റൂൾ പ്രാബല്യത്തിൽ വന്നതിനുശേഷം, കേന്ദ്ര സർക്കാരിനാൽ ഒഫീഷ്യൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന കമ്പനികൾക്ക് മാത്രമേ നിധി കമ്പനികളായി പ്രവർത്തിക്കാൻ അധികാരമുള്ളൂ. നിധി കമ്പനികൾ ഗസറ്റിൽ വിളംബരം ചെയ്യപ്പെടണം എന്നതീരുമാനത്തിനു കാരണം? • റിസർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ തന്നെ അംഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനും (അടച്ചു തീർക്കപ്പെട്ട മൂലധനത്തിന്റെയും റിസർവിന്റെയും ആകെ തുകയുടെ 20 ഇരട്ടി വരെ) അങ്ങനെ ലഭിക്കുന്ന നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ അംഗങ്ങൾക്ക് സെക്യൂരിറ്റിയുടെ ഈടിന്മേൽ വായ്പ നൽകാനും കഴിയുന്ന നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻ.ബി.എഫ്.സി.) വിഭാഗത്തിൽ പെടുന്ന ധനകാര്യ സ്ഥാപനമാണ് നിധി കമ്പനികൾ. • ഓഹരി ഉടമകളായ അംഗങ്ങളുമായി മാത്രമേ ഇടപാടുകൾ ഉള്ളൂ എന്നുള്ളതുകൊണ്ട് കമ്പനി നിയമത്തിന്റെ എല്ലാ വകുപ്പുകളും അതുവഴിയുള്ള നിയന്ത്രണങ്ങളും നിധി കമ്പനികൾക്ക് ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വിളംബരം ചെയ്തിട്ടുണ്ട്. ഈ ഇടപാടുകൾ പാടില്ല • മറ്റ് എൻ.ബി.എഫ്.സി.കൾ ചെയ്യുന്ന തരത്തിലുള്ള ഹയർ പർച്ചേസ്, ചിട്ടി, ലീസിങ് ഫിനാൻസ് തുടങ്ങിയ ഇടപാടുകൾ ചെയ്യാൻ പാടുള്ളതല്ല. • മറ്റു കമ്പനികളിൽ ഓഹരി നിക്ഷേപം പാടുള്ളതല്ല. • പ്രിഫറൻസ് ഷെയറുകളോ ഡിബഞ്ചറുകളോ ഇറക്കാൻ പാടുള്ളതല്ല. • അംഗങ്ങളുടെ പേരിൽ കറന്റ് അക്കൗണ്ട് തുറക്കാൻ പാടുള്ളതല്ല. • അംഗങ്ങളല്ലാത്തവരുമായി യാതൊരു ഇടപാടുകളും പാടുള്ളതല്ല. • യാതൊരു തരത്തിലുള്ള പരസ്യങ്ങളും നൽകാൻ പാടുള്ളതല്ല. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി യാതൊരു തരത്തിലുള്ള ബ്രോക്കറേജും നൽകാൻ പാടുള്ളതല്ല. ഇവ പ്രത്യേകതകൾ • ചുരുങ്ങിയത് 10 രൂപയുടെ ഓഹരി എടുത്താലും നിധി കമ്പനികളിൽ അംഗമാകാൻ കഴിയും. നിക്ഷേപം നടത്തുന്നവർ ചുരുങ്ങിയത് 100 രൂപയുടെയെങ്കിലും ഓഹരി എടുക്കേണ്ടതുണ്ട്. • കമ്പനിയുടെ വാർഷിക റിട്ടേണുകൾക്കൊപ്പം കമ്പനി നിയമങ്ങളും നിധി റൂൾസും അനുസരിച്ചാണ് കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ഓഡിറ്റേഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. • സ്ഥിര നിക്ഷേപകർക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ നൽകുന്ന തരത്തിൽ പരമാവധി 12.5 ശതമാനം നിരക്കിൽ പലിശ നൽകാൻ കഴിയും. സ്ഥിര നിക്ഷേപകർക്ക് നൽകുന്ന പലിശയുടെ 7.5 ശതമാനം അധിക നിരക്കിലാണ് അംഗങ്ങൾക്ക് വായ്പ നൽകുന്നത്. • എവിടെ പ്രവർത്തിക്കുന്ന കമ്പനിയായാലും രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അംഗങ്ങൾ ആകാവുന്നതാണ്. • ഓഹരിയുടെ മുഖവിലയുടെ 25 ശതമാനം വരെ ലാഭ വിഹിതം നൽകാൻ കഴിയും. • 10 മുതൽ 15 ദിവസത്തിനുള്ളിൽ നിധി കമ്പനികൾ രൂപവത്കരിക്കാൻ കഴിയും. • കമ്പനി തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ചുരുങ്ങിയത് 200 അംഗങ്ങൾ ഉണ്ടാവുകയും അടച്ചു തീർക്കപ്പെട്ട ഓഹരി മൂലധനവും റിസർവ് ഫണ്ടും കൂടി ചുരുങ്ങിയത് 10 ലക്ഷം രൂപ ഉണ്ടായിരിക്കേണ്ടതുമാണ് . • സ്വീകരിക്കപ്പെടുന്ന സ്ഥിര നിക്ഷേപങ്ങളുടെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും തുക സ്ഥിരനിക്ഷേപമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതാണ്. നിധി കമ്പനികളുടെ ഇത്തരം പ്രത്യേകതകൾ കൊണ്ട് ഇവ ആരംഭിക്കാനും പെട്ടെന്ന് ഇടപാടുകാരെ ലഭിക്കാനും എളുപ്പമാണ്. sureshmv1966@gmail.com

from money rss https://bit.ly/3AoRoJ0
via IFTTT

Saturday, 7 August 2021

അദൃശ്യസാധ്യകളെ നേരിടാൻ തയ്യാറാകാം: ഗുണനിലവാരത്തിന് മുൻതൂക്കംനൽകാം

മാസങ്ങളായി സ്ഥിരതയാർജിച്ച വിപണി പെട്ടെന്നൊരുദിവസം കുതിച്ചു. നിഫ്റ്റി 16,000വും സെൻസെക്സ് 54,000വും മറികടക്കാൻ അധികസമയംവേണ്ടിവന്നില്ല. ഓഗസ്റ്റ് അഞ്ചിന് സെൻസെക്സ് 54,717.24വും നിഫ്റ്റി 16,349.45വും കീഴടക്കി. വ്യാപാര ആഴ്ച പിന്നിടുമ്പോൾ സെൻസെക്സിന് നേട്ടം 1,690.88(3.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 475.15 പോയന്റുമാണ്. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക മൂന്നുശതമാനംകുതിച്ച് 6,308.32 എന്നപുതിയ ഉയരംകുറിച്ചു. പിരമൾ എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ മികച്ചനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപും 23,478.8എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി, അദാനി എന്റർപ്രൈസസ്, ടാറ്റ പവർ, ഗോദ്റേജ് ഇൻഡസ്ട്രീസ്, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയാണ് സൂചികയെ ചലിപ്പിച്ചത്. സ്മോൾ ക്യാപും പിന്നിലായില്ല. റെക്കോഡ് നേട്ടത്തിൽ 27,323.18ലെത്തി. ഹിന്ദുസ്ഥാൻ ഓയിൽ എക്സ്പ്ലൊറേഷൻ, തേജസ് നെറ്റ് വർക്സ് തുടങ്ങിയ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. വിപണിമൂല്യത്തിന്റെകാര്യത്തിൽ സെൻസെക്സിൽ ടിസിഎസാണ് മുന്നിലെത്തിയത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഹൗസിങ് ഫിനാൻസ് ഡെവലപ്മന്റ് കോർപറേഷൻ തുടങ്ങിയവയുംനേട്ടമുണ്ടാക്കി. ബജാജ് ഫിൻസർവിന്റെയും അൾട്രടെക് സിമെന്റിന്റെയും മൂല്യത്തിൽ കുറവുമുണ്ടായി. സെക്ടറൽ സൂചികകളിൽ 3.5ശതമാനംനേട്ടവുമായി നിഫ്റ്റി ബാങ്ക് മുന്നിലെത്തി. നിഫ്റ്റി ഐടി, എനർജി സൂചികകൾ 2.5ശതമാനംവീതം ഉയർന്നു. അതേസമയം, നിഫ്റ്റി മീഡിയ നാലുശതമാനത്തിലേറെ നഷ്ടംനേരിട്ടു. നാലുമാസത്തെ ഓഹരി വിറ്റൊഴിയലിന് വിദേശ നിക്ഷേപകർ അറുതിയിട്ടു. കഴിഞ്ഞ വ്യാപാര ആഴ്ച 2,616.04 കോടി രൂപയുടെ ഓഹരികളാണ് ഇവർ വാങ്ങിയത്. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 896.84 കോടി രൂപയും നിക്ഷേപിച്ചു. പോയവാരം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 26ശതമാനം നേട്ടമുണ്ടാക്കാനായി. ഓഗസ്റ്റ് ആറിന് 74.15 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻ ആഴ്ച (ജൂലായ് 30)74.41ആയിരുന്നു മൂല്യം. വിപണിയുടെ നീക്കം ഒരുവർഷത്തിനിടെ അഭൂതപൂർവമായ മുന്നേറ്റമാണ് വിപണിയിൽ രൂപപ്പെട്ടത്. നിഫ്റ്റി മിഡ് ക്യാപ് 80ശതമാനവും സ്മോൾ ക്യാപ് 108ശതമാനവുമാണ് ഉയർന്നത്. കുറഞ്ഞ പലിശനിരക്കും റീട്ടെയിൽ നിക്ഷേപകരുടെ എക്കാലത്തെയും മികച്ച പങ്കാളിത്തവും വിപണിയിലേക്കുളള പണമൊഴുക്കുമാണ് ഈനേട്ടത്തിന്റെ അടിസ്ഥാനം. ഭാവിയിലേക്കുള്ള പ്രയാണത്തിന് ആഴത്തിൽ ആത്മപരിശോധനനടത്തേണ്ടകാലമെത്തിയിരിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാവുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയത്. പിന്നിട്ട ഈകാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ മുന്നോട്ടുള്ള പാത നേർരേഖയിലായിരിക്കില്ല. അതായത് ടോപ്ഗിയറിൽ പോകാതെ കരുതലെടുത്തുവേണം മുന്നേറാനെന്ന് ചുരുക്കം. തിരഞ്ഞെടുത്ത സെക്ടറുകളിലും ഓഹരികളിലുമാകും ഇനിയങ്ങോട്ടുള്ള നേട്ടത്തിന്റെ പാതയൊരുങ്ങുക. വിലയിരുത്താൻ സമയമായി എവിടെയാണെണ് പണമിപ്പോഴെന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കുക. ഗുണനിലവാരമുള്ള ഓഹരികളിൽതന്നെയാണോയെന്ന് ഉറപ്പുവരുത്തുക. കോവിഡിനെതുടർന്നുള്ള ഏകീകരണത്തിന്റെ ഗുണഭോക്താവാകാൻ നിങ്ങളുടെ കമ്പനിക്ക് കഴിയുമോ? സ്ഥിരതായാർന്ന വരുമാനംനേടാനാകുമോ? സമ്പദ്ഘടനയുടെ വീണ്ടെടുക്കൽ സമയത്ത് ഉയർത്തെഴുന്നേൽക്കാൻ സഹായിക്കുന്ന ശക്തമായ ബാലൻസ് ഷീറ്റ് കമ്പനിക്കുണ്ടോ?- എന്നീകാര്യങ്ങൾ വിലയിരുത്തി പോർട്ട്ഫോളിയോ ക്രമീകരിക്കുക. സമ്പദ്ഘടന വീണ്ടെടുക്കലിന്റെ പാതയിലെത്തിയതായി സൂചനകളുണ്ട്. വിപണിയുടെ മുന്നേറ്റത്തിന് സാമ്പത്തികവളർച്ചയുമായി അഭേദ്യമായബന്ധമുണ്ടെന്നുള്ളകാര്യം സുവ്യക്തമാണ്. പലിശ നിരക്ക് തിടുക്കത്തിൽ ഉയരാൻ സാധ്യതയില്ലെന്നത് ഓഹരി വിപണിക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. അതുകൊണ്ടുതന്നെ മിഡ്ക്യാപുകളും സ്മോൾ ക്യാപുകളും മികച്ചപ്രകടനംതന്നെ കാഴ്ചവെക്കാം. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പിന്തുണയോടെ വരുമാനവളർച്ചയുടെ നേർപാതയിലേക്ക് വിപണി പ്രവേശിക്കാൻ സാധ്യതയുണ്ട്. ശ്രദ്ധയോടെ വാഹനമോടിക്കേണ്ട സമയമാണിത്. അതുകൊണ്ട് സുരക്ഷക്കുതന്നെ മുൻതൂക്കംകൊടുക്കാം.സാമ്പത്തിക ബാധ്യത, ദുർബലമായ സാമ്പത്തിക സ്ഥിതി, കുറഞ്ഞ മത്സരശേഷി, സ്ഥിരതയില്ലാത്ത വളർച്ച എന്നിവയുള്ള കമ്പനികളെ പോർട്ട്ഫോളിയോയിൽനിന്ന് പുറത്താക്കുക. ചരിത്രം ആവർത്തിക്കുമെന്ന് ഒരുറപ്പുമില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന അദൃശ്യമായ സാധ്യതകൾക്കായി തയ്യാറായിരിക്കേണ്ടതുണ്ട്. അത്യാഗ്രവും ഭയവുമല്ല മുന്നോട്ടുള്ള നീക്കങ്ങളെ നയിക്കേണ്ടത്. പ്രയാണത്തിന് മുതൽക്കൂട്ടാകേണ്ടത് ഈ വസ്തുതകളാകട്ടെ.

from money rss https://bit.ly/2VAfCkH
via IFTTT

ബാങ്കിങ് സംവിധാനം സമ്മർദത്തിൽ: ഐപിഒ വിപണിയിലേക്ക് ഒഴുകുന്നത് കോടികൾ

ഓഹരി വിപണി റെക്കോഡ് നേട്ടംകുറിച്ച് മുന്നേറുന്നതിനിടെ ഐപിഒയുമായി കമ്പനികളെത്തുന്നതും കാത്ത് നിക്ഷേപകർ. പ്രാരംഭ ഓഹരി വിപണിയിലേക്ക് വൻതോതിൽ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മർദത്തിലാക്കുന്നു. വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാരംഭ ഓഹരി വില്പനകൾക്കായി ഒരുകോടിയോളംചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. ബാങ്കിങ് സംവിധാനത്തിന് താങ്ങാവുന്നതിലുമപ്പുറമുള്ള ഇടപാടുകളെത്തിയതോടെ അപേക്ഷകൾ തള്ളിപ്പോകാനുള്ള സാധ്യത വർധിച്ചു. ഒടിപി സന്ദേശങ്ങൾ വൈകാനും ഇടയാക്കി. ഇടപാടുകളുടെ വർധനമൂലം പലബാങ്കുകൾക്കും ഒരേസമയം അപേക്ഷകൾ പ്രൊസസ് ചെയ്യുന്നതിന് ബുദ്ധിമുട്ടായി. സ്റ്റോക്ക് എക്സ്ചേഞ്ചുകളും ബ്രോക്കർമാരും അഭൂതപൂർവമായ തിരക്കിന് സാക്ഷിയായി. ഇതോടെ ബിഡ് സമയം രാത്രി എട്ടുവരെ നീളുകയുംചെയ്തു. 2007നുശേഷം ഇതാദ്യമായാണ് നാല് കമ്പനികൾ ഒരേസമയം ഐപിഒക്കുള്ള അപേക്ഷ സ്വീകരിച്ചത്. ദേവയാനി ഇന്റർനാഷണൽ, എക്സാരോ ടൈൽസ്, വിൻഡ്ലാസ് ബയോടെക്, കൃഷ്ണ ഡയഗ്നോസ്റ്റിക്സ് എന്നിവയാണ് ഒരേദിവസം ഐപിഒയുമായെത്തിയത്. ഏത് കമ്പനി ഐപിഒയുമായി വിപണിയിലെത്തിയാലും നിക്ഷേപകർ ചാടിപുറപ്പെടുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. കഴിഞ്ഞദിവസമെത്തിയ നാല് കമ്പനികൾക്കും 24 മുതൽ 41 ഇരട്ടിവരെ അപേക്ഷകളാണ് ലഭിച്ചത്. 17,000 കോടിയിലേറെ രൂപമൂല്യമുള്ള അപേക്ഷകളാണ് വെള്ളിയാഴ്ചമാത്രം ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകരിൽനിന്ന് ഒരുദിവസം സമാഹരിച്ച റെക്കോഡ് തുകയാണിതെന്ന് ബാങ്കുകൾ പറയുന്നു. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം യുപിഐ വഴിയെത്തുന്ന അപേക്ഷകളിൽ 30ശതമാനവും തള്ളിപ്പോകാറാണ് പതിവ്. മൾട്ടിപ്പിൾ എൻട്രി, പേരും പാനും തമ്മിലുള്ള വ്യത്യാസം, പേയ്മെന്റ് മാൻഡേറ്റ് സ്വീകരിച്ച് പൂർത്തിയാക്കാത്തത് തുടങ്ങിയവയാണ് കാരണങ്ങൾ. വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ദിവസത്തെ നേട്ടംനോട്ടമിട്ടാണ് റീട്ടെയിൽ നിക്ഷേപകരിലേറെയുമെത്തുന്നത്. അതുകൊണ്ടുതന്നെ കമ്പനികളക്കുറിച്ച് പഠിക്കാതെ കൂട്ടമായാണ് ചെറുകിട നിക്ഷേപകർ ഐപിഒക്ക് അപേക്ഷിക്കുന്നത്. അടുത്തയാഴ്ച തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നല് ഐപിഒകൾക്കൂടി വിപണിയിലെത്തുന്നുണ്ട്. ഒരു ഐപിഒയിൽ രണ്ടുലക്ഷം രൂപവരെ നിക്ഷേപിക്കുന്നവരെയാണ് വ്യക്തികളായ റീട്ടെയിൽ നിക്ഷേപകരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3rXuIwi
via IFTTT