121

Powered By Blogger

Sunday, 4 July 2021

പ്രതിസന്ധിമറികടക്കാൻ വോഡാഫോൺ ഐഡിയ ആസ്തികൾ വിൽക്കുന്നു

കടുത്ത പ്രതിസന്ധിയിലായതിനെതുടർന്ന് ആസ്തികൾ വിറ്റ് വോഡാഫോൺ ഐഡിയ പണം സമാഹരിക്കുന്നു. ബ്രോഡ്ബാൻഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബർ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകൾ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി തവണ നിക്ഷേപകരുമായ ചർച്ചനടത്തിയിട്ടും പണം സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 25,000 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 2021 ഡിസംബർ-2022 ഏപ്രിൽ കാലയളവിൽ സ്പക്ട്രം കുടിശികയിനത്തിൽ 22,500 കോടി അടയ്ക്കാനുണ്ട്. മാർച്ച് പാദത്തിൽ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 350 കോടി രൂപമാത്രമാണ് കമ്പനിയിൽ നീക്കിയിരിപ്പുള്ളത്. 2019ൽ ഫൈബർ ആസ്തികളും ഡാറ്റ സെന്റർ ബിസിനസും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നവി മുംബൈയിൽ ഒരു ഡാറ്റ സെന്ററും 1,60,000 കിലോമീറ്റർ ഒപ്ടിക് ഫൈബർ ശൃംഖലയും കമ്പനിക്കുണ്ട്. 2017ൽ ടിആർജി ക്യാപിറ്റലിൽനിന്ന് ഏറ്റെടുത്ത ബ്രോഡ്ബാൻസ് ബിസിനസുമുണ്ട്. ചെലവിന് താഴെമാത്രംവരുമാനം ലഭിക്കുന്ന ബിസിനസിൽനിന്ന് വേണ്ടത്രപണം സമാഹരിക്കാൻ കഴിയുന്നില്ലെന്ന് കമ്പനി പറയുന്നു. ടെലികോം വ്യവസായം കടുത്ത സമ്മർദത്തിലാണെന്നും താരിഫ് വർധിപ്പിക്കേണ്ടിവരുമെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

from money rss https://bit.ly/2Uowp9k
via IFTTT

സെൻസെക്‌സിൽ 228 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800നരികെ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800 നിലവാരത്തിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,712ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 15,791ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ, പ്രത്യേകിച്ച് ഏഷ്യൻ വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഓട്ടോ, റിയാൽറ്റി ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. ഇന്ത്യ പെസ്റ്റിസൈഡ്സ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3qKqOGD
via IFTTT

ഓൺലൈൻ സെല്ലറായി വീട്ടിലിരുന്നു പണമുണ്ടാക്കാം

ചെറിയ സൗകര്യത്തിൽ ഇരുന്ന് ഓൺലൈനിലൂടെ വില്പന നടത്തി മികച്ച വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതിൽ സുപ്രധാനമായ ഒന്നാണ് ആമസോണിന്റെ ഇ-സെല്ലർ. അതുപോലെ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സെല്ലർ പ്രോഗ്രാമുകളുണ്ട്. ആമസോണിന്റെ ഡെലിവറി എത്തിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും വരുന്നത് നിറഞ്ഞ ലോഡുമായാണ്. തമിഴ്നാട്ടിൽനിന്ന് തിരിച്ചുപോകുന്നതും നിറഞ്ഞ ലോഡുമായി തന്നെ. എന്നാൽ കേരളത്തിലേക്ക് വരുന്ന പല വാഹനങ്ങളും കാലിയായാണ് തിരിച്ചുപോകുന്നത്. നമ്മൾ പണ്ടേ ഉപഭോക്തൃ സംസ്ഥാനമാണല്ലോ. നമ്മളെല്ലാംതന്നെ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു, എന്നാൽ ഇവിടത്തെ ഉത്പന്നങ്ങൾ കാര്യമായി കയറ്റിയയയ്ക്കുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കാർഷിക വിഭവങ്ങൾക്ക് വിലയിടിഞ്ഞെന്നു പറഞ്ഞ് നമുക്ക് വിലപിക്കേണ്ട അവസ്ഥ വരുമായിരുന്നില്ല. ഏത്തയ്ക്ക കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനു പകരം അത് മൂക്കുമ്പോൾ പടലയോടെ എടുത്ത് പായ്ക്ക് ചെയ്ത് ആമസോണിൽ വിൽക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? ഉപഭോക്താവിന്റെ അടുത്തെത്തുമ്പോൾ കായ പാകത്തിന് പഴുത്തിരിക്കും. ഏത്തയ്ക്ക കേരളത്തിന് പുറത്തില്ല. അത് അതേപടി വിൽക്കുന്നതിനു തന്നെ നല്ല വിപണിയുണ്ട്. ഇനി അതല്ല കൂടുതൽ ലാഭം വേണമെങ്കിൽ ചിപ്സ് ആയും ഏത്തപ്പഴം ഉണക്കിയും ഏത്തയ്ക്കാപ്പൊടിയായുമൊക്കെ മൂല്യാധിഷ്ഠിത രീതിയിൽ വിൽക്കാം. നമ്മുടെ നാട്ടിൽ സുലഭമായുള്ള കപ്പ പോലും ആമസോണിൽ ഇത്തരത്തിൽ വിൽക്കാം. കപ്പ തൊലിയോടെ മെഴുകിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സൂക്ഷിച്ചാൽ കപ്പ ഒരു മാസം വരെ കേടുകൂടാതെ ഫ്രെഷ് ആയിരിക്കും. കപ്പയുടെ തൊലി കളയുമ്പോൾ മെഴുകും പോയിക്കൊള്ളും.ഇതിനായി വിപണി അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. ഇപ്പോൾ ചക്കയുടെ സീസണാണ്. ചാരം, ചാണകം, ജൈവവളങ്ങൾ എന്നിവയൊക്കെ ആമസോണിൽ ലഭ്യമാണ്.ഇവ കേരളത്തിൽനിന്ന് കയറ്റിയയച്ചുകൂടേ? നമുക്ക് ഇത്തരത്തിൽ ഒന്ന് മാറി ചിന്തിച്ചുകൂടെ? ഇ-സെല്ലിങ്ങിലെ അവസരങ്ങൾ 1. കുറഞ്ഞ മുടക്കുമുതൽ ഇത്തരത്തിൽ ഓൺലൈനിലൂടെ വിൽക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പലപ്പോഴും പിന്നോട്ട് വലിക്കുന്നത് ഉയർന്ന മുടക്കുമുതൽ ആവശ്യമായി വരുന്നതാണ്. എന്നാൽ ഇ-കൊമേഴ്സ് സെല്ലറാകാൻ ചെറിയ മുടക്കുമുതൽ മാത്രമേ ആവശ്യമായി വരുന്നുള്ളു. ചരക്ക് എടുത്തുവെക്കാനുള്ള സ്ഥലവും അതിനുള്ള ചെലവുമാണ് ഇവിടെ വേണ്ടത്. 2. സ്വന്തമായി ഉത്പന്നം ആവശ്യമില്ല നിങ്ങൾക്ക് സ്വന്തമായി ഒരു ഉത്പന്നമില്ലെങ്കിലും ഇ-സെല്ലറാകാം. ഉദാഹരണത്തിന് നിങ്ങൾക്ക് കപ്പകൃഷിയില്ലെങ്കിൽ കർഷകരുടെ അടുത്തുനിന്ന് നേരിട്ട് വാങ്ങി അത് അതേപടിയോ മൂല്യവത്കരണം ചെയ്തോ വിൽക്കാമല്ലോ. ഭക്ഷ്യോത്പന്നങ്ങൾ മുതൽ ഫർണിച്ചവർ വരെ എന്തും ഓൺലൈനായി വിൽക്കാം. 3. ഉയർന്ന വളർച്ചയ്ക്കുള്ള അവസരങ്ങൾ ഇ-കൊമേഴ്സ് മേഖലയ്ക്കൊപ്പം വളരാനുള്ള അവസരമാണ് ഈ രംഗത്തെ സംരംഭകർക്കുള്ളത്. എന്നാൽ വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ അതിനനുസരിച്ചുള്ള തന്ത്രങ്ങളായിരിക്കണം സംരംഭകൻ സ്വീകരിക്കേണ്ടത്. തുടങ്ങിയിടത്തുതന്നെ നിന്നാൽ പോരാ. 4. വളരെ ലളിതം ഇ-സെല്ലറാകാൻ നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും പ്രശ്നമല്ല. അടിസ്ഥാനപരമായ കംപ്യൂട്ടർ ജ്ഞാനം ഉണ്ടായാൽ മാത്രം മതി. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ അത് പഠിച്ചെടുക്കാവുന്നതേയുള്ളു. എങ്ങനെ ഇ-കൊമേഴ്സ് സെല്ലർ ആകാം? 1. വിൽക്കേണ്ട ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക. 2. ഏതെങ്കിലും ഇ-കൊമേഴ്സ് സൈറ്റിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യുക. ഇതിന് യാതൊരു വിധത്തിലുള്ള ചെലവുമില്ല. 3. രജിസ്ട്രേഷൻ നടത്തുമ്പോൾ ചില രേഖകൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ ജി.എസ്.ടി. നമ്പർ, പാൻ നമ്പർ എന്നിവ കൊടുക്കണം. അതിനുശേഷം ഇ-കൊമേഴ്സ് സ്ഥാപനവുമായി കരാർ ഒപ്പിടണം. 4. നിങ്ങളുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയെന്നതാണ് അടുത്ത പടി. അതിനായി ഉത്പന്നത്തിന്റെ നല്ലൊരു ഫോട്ടോ എടുക്കുക. ചില ഇ-കൊമേഴ്സ് സൈറ്റുകൾ കുറഞ്ഞ നിരക്കിൽ ഫോട്ടോഗ്രാഫർമാരുടെ സേവനം സെല്ലർക്ക് നൽകാറുണ്ട്. 5. ഇനി വില്പന ആരംഭിക്കാം. info@lifelinemindcare.org

from money rss https://bit.ly/3ypeQos
via IFTTT

Saturday, 3 July 2021

കരുതലോടെ നീങ്ങാം: ആദ്യ പാദഫലങ്ങളാകും വിപണിയെ സ്വാധീനിക്കുക

നിക്ഷേപകർക്ക് അത്രതന്നെ ആത്മവിശ്വാസം പകർന്ന ആഴ്ചയല്ല കടന്നുപോയത്. കനത്ത ചാഞ്ചാട്ടംനേരിട്ട സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽതൊട്ടെങ്കിലും മുൻ ആഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ തളർന്നു. കോവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കകളും ഡെൽറ്റ വേരയിന്റിന്റെ വ്യാപനവും വിപണിയിൽ ആശങ്കപടർത്താനിടവരുത്തി. ധനമന്ത്രി നിർമല സീതാരാമെന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന് ചലനമുണ്ടാക്കാനായില്ല. ഉയർന്ന നിലവാരത്തിലെത്തിയ വിപണിയിൽനിന്ന് മികച്ച ലാഭമെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ആസമയത്ത് നിക്ഷേപകർ. ബിഎസ്ഇ സെൻസെക്സ് 440.37 പോയന്റ് (0.83)നഷ്ടത്തിൽ 52,484.67ലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 138.15(0.87%)പോയന്റ് താഴ്ന്ന് 15,722.2 നിലവാരത്തിലെത്തുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 2.2ശതമാനം നേട്ടമുണ്ടാക്കി. സൂചികയിലെ 80തിലധികം ഓഹരികൾ പോയ ആഴ്ചയിൽ 10 മുതൽ 40ശതമാനംവരെ ആദായം നിക്ഷേപകന് നൽകി. ഐഒഎൻ എക്സ്ചേഞ്ച്, റൂട്ട് മൊബൈൽ, ന്യൂജെൻ സോഫ്റ്റ് വെയർ, ഹാപ്പിയസ്റ്റ് മൈൻഡ്സ്, സീ മീഡിയ തുടങ്ങിയവ അവയിൽ ചിലതുമാത്രം. സെൻസെക്സിൽ വിപണിമൂല്യത്തിൽ നഷ്ടംനേരിട്ട കമ്പനികളിൽ മുന്നിൽ ടിസിഎസ് ആണ്. എച്ച്ഡിഎഫ്സി ബാങ്കും ബജാജ് ഫിൻസർവും എച്ച്ഡിഎഫ്സിയും റിലയൻസുമൊക്കെയാണ് വിപണിമൂല്യത്തിൽ പിറകോട്ടുപോയത്. സെക്ടറൽ സൂചികകളിൽ ഫാർമ നേട്ടം നിലനിർത്തി. സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. അതേസമയം പവർ, ടെലികോം സെക്ടറുകൾ നഷ്ടംനേരിട്ടു. വിദേശ നിക്ഷേപകർ 5,416.84 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 6,418.3 കോടി വിപണിയിലിറക്കി. രൂപയുടെ മൂല്യത്തിന് സമ്മർദംനേരിട്ട ആഴ്ചയാണ് കടന്നുപോയത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 56 പൈസയുടെ നഷ്ടത്തിൽ 74.74 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്. ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ 74.18 നിലവാരത്തിലായിരുന്നു ക്ലോസിങ്. വരുംആഴ്ച 2021-22 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ പ്രവർത്തനഫലങ്ങൾ വരുംആഴ്ച വന്നുതുടങ്ങും. ഐടി കമ്പനികളാകും പ്രവർത്തനഫലങ്ങളുമായി ആദ്യമെത്തുക. കുറച്ച് ആഴ്ചകളായി തരക്കേടില്ലാത്ത മുന്നേറ്റമാണ് ഐടി ഓഹരികളിലുണ്ടായിട്ടുള്ളത്. മികച്ച പ്രവർത്തനഫലംപുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം ഓഹരികളിൽ മുന്നേറ്റംതുടർന്നത്. അതുകൊണ്ടുതന്നെ പ്രവർത്തനഫലം പുറത്തുവന്നതിനുശേഷം ഐടി ഓഹരികളിലുണ്ടായേക്കാവുന്ന തിരുത്തൽ നിക്ഷേപത്തിനുള്ള അവസരമായെടുക്കാം. സ്മോൾ ക്യാപ് വിഭാഗത്തിലെ വിവിധ സെക്ടറുകളിൽ വരുംആഴ്ചയും നേട്ടംതുടരാനാണ് സാധ്യത. പ്രാരംഭ വില്പനയിലൂടെ വിപണിയിലെത്തിയ ചില കമ്പനികൾ ഈയിടെ മികച്ച നേട്ടമുണ്ടാക്കിയതായി കാണാം. 15,915 നിലവാരത്തിലാകും നിഫ്റ്റിക്ക് പ്രതിരോധംനേരിടേണ്ടവരികയെന്നാണ് വിലയിരുത്തൽ. 15,600ആയിരിക്കും സപ്പോർട്ട് ലെവൽ.

from money rss https://bit.ly/3ht9T7i
via IFTTT

വിപണിയിൽ ഉടനെ തകർച്ചയുണ്ടാകുമോ; നേട്ടത്തിലുള്ള നിക്ഷേപങ്ങൾ തിരിച്ചെടുക്കണോ?

മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. ഫണ്ടുകളെല്ലാം 20ശതമാനത്തോളം നേട്ടത്തിലാണ്. വിപണിയിൽ ഇനിയും കൂടുതൽ നേട്ടമുണ്ടാകുമോ? കോവിഡിന്റെ മൂന്നാംതരംഗമുണ്ടായാൽ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ടോ? നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കണോ? ശ്രീവത്സൻ, വൈപ്പിൻ. മൂന്നാംതരംഗമുണ്ടാകുമോ ഉണ്ടായാൽ അത് വിപണിയെ ബാധിക്കുമോ എന്നൊന്നും ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്. 2020 മാർച്ചിൽ തിരുത്തലുണ്ടായശേഷംഅപ്രതീക്ഷിതമായുണ്ടായ കുതിപ്പ് ആർക്കും പ്രവചിക്കാൻ കഴിഞ്ഞില്ലെന്ന് മനസിലാക്കുക. കോവിഡിന്റെ രണ്ടാംതരംഗവും പ്രാദേശിക അടച്ചിടലുകളും കമ്പനികളെ ബാധിച്ചപ്പോൾ ഉടനെ വീണ്ടും തകർച്ചയുണ്ടായേക്കാമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഇതുവരെ അതൊന്നും സംഭവിച്ചിട്ടില്ല.വൻതോതിൽ പണമെത്തുന്നതാണ് ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിൽ. നിക്ഷേപകർ കൂട്ടത്തോടെ പണംപിൻവലിച്ചാൽ വീണ്ടുമൊരു തകർച്ചയ്ക്ക് സാധ്യതയുണ്ട്. ഭാവിയിലെ നിക്ഷേപ പലിശ വർധന ഉൾപ്പടെയുള്ളവ അതിന് കാരണമായേക്കാം. അതെല്ലാം സാധ്യതമാത്രമാണെന്നും മനസിലാക്കുക. ഇതൊക്കെയാണെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ദീർഘകാല ലക്ഷ്യമാണ് ഉള്ളതെങ്കിൽ നിക്ഷേപം തുടരുക. അപ്രതീക്ഷിതമായി വിപണിയിൽനിന്ന് മികച്ചനേട്ടമുണ്ടാക്കിയ ആളാണെങ്കിൽ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം പിൻവലിക്കാം. അടുത്ത രണ്ടുമുന്ന് വർഷങ്ങൾക്കുളളിൽ പണം ആവശ്യമുള്ളവരും നിക്ഷേപത്തിലെ ഒരുഭാഗം പിൻവലിക്കുക. വിപണി കൂപ്പുകുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിപണിയിൽ തിരുത്തലുണ്ടായാൽ ഉയരുന്നതുവരെ കാത്തിരിക്കാനും നിക്ഷേപം തുടരാനും കഴിയില്ലെങ്കിൽ അത് നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. അതുകൊണ്ട് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.

from money rss https://bit.ly/3AhHYQ6
via IFTTT

Friday, 2 July 2021

കോവിഡ് പ്രതിസന്ധി: രാജ്യത്തെ വൻകിട ഹോട്ടലുകളിൽ 25ശതമാനത്തിനും താഴുവീഴുന്നു

കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധിനേരിട്ടതിനെതുടർന്ന് വൻകിട ഹോട്ടലുകളിൽ പലതും പൂട്ടാനൊരുങ്ങുന്നു. 25ശതമാനത്തോളം വൻകിട ഹോട്ടലുകൾക്ക് വൈകാതെ താഴുവീഴുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യത കൂടിയതിനാൽ പല ഹോട്ടലുകളും വിൽക്കാനൊരുങ്ങുകയാണെന്ന് ഹോട്ടൽ അസോസിയേഷൻ ഇന്ത്യയാണ് വ്യക്തമാക്കിയത്. ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ താൽപര്യമുള്ള അതിസമ്പന്നർ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രതിസന്ധിയിലായ ഹോട്ടലുകൾ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന് 1,898.97 കോടിയും മഹീന്ദ്ര ഹോളീഡേയ്സിന് 1,892.53 കോടിയും ചാലെറ്റ് ഹോട്ടൽസിന് 1,799.01 കോടിയും ഏഷ്യൻ ഹോട്ടൽസ് വെസ്റ്റിന് 876.39 കോടിയും വെസ്റ്റ്ലൈഫ് ഡെവലപ്മെന്റിന് 758.55 കോടി രൂപയും ഓറിയന്റൽ ഹോട്ടൽസിന് 194.47 കോടി രൂപയുമാണ് ബാധ്യതയുള്ളത്. 2021 മാർച്ച് 31ലെ കണക്കുകളാണിത്. ഇടത്തരം ചെറുകിയ ഹോട്ടലുകളുടെ കണക്കുകൾ ഇതിലുമെത്രയോ വരുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡിന്റെ ആദ്യതരംഗവും രണ്ടാതരംഗവും ഏറ്റവും ബാധിച്ചത് ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഒഴിഞ്ഞുകിടക്കുന്ന റൂമുകളുടെ എണ്ണം വൻതോതിൽ വർധിച്ചു. ശരാശരി 18-20ശതമാനം റൂമുകൾമാത്രമാണ് ബുക്ക് ചെയ്യുന്നത്. മുറിവാടക 50ശതമാനംവരെ താഴ്ന്ന് 550-660 നിലവാരത്തിലെത്തിയതായും എച്ച്.വി.എസ് അനറോക്സ് ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി ഒവർ വ്യൂവിൽ പറയുന്നു.

from money rss https://bit.ly/3ylqIIa
via IFTTT

പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഗെയിൽ

മുംബൈ: പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ). വളരെപെട്ടെന്ന് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഊർജമേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന് 5,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു. രണ്ടു പ്രധാനപദ്ധതികളാണ് നടപ്പാക്കുകയെന്ന് കമ്പനി ചെയർമാൻ മനോജ് ജെയിൻ പറയുന്നു. എഥനോൾ ഉത്പാദനം, നഗരമാലിന്യത്തിൽനിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം എന്നിവയാണ് ഇതിലൊന്ന്. 1,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. 2025 -ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനുള്ള എഥനോൾ ലഭ്യമാക്കുകയാണ് ഉത്പാദനത്തിലൂടെ ലക്ഷ്യമിടുന്നത്. വാഹനങ്ങൾക്കും ഗാർഹിക ഉപഭോഗത്തിനും മലിനീകരണം കുറഞ്ഞ ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസ് ലഭ്യമാക്കുകയാണ് മറ്റൊരു പദ്ധതി. ഇതിനായി തുടക്കത്തിൽ റാഞ്ചിയിൽ ദിവസം അഞ്ചുടൺ വാതകം ഉത്പാദിപ്പിക്കാൻശേഷിയുള്ള പ്ലാന്റ് നിർമിക്കും. ഇവിടെനിന്ന് 25 ടൺ ജൈവവളവും ലഭിക്കും.4,000 കോടി രൂപ ചെലവിൽ മൂന്നുമുതൽ നാലുവരെ വർഷമെടുത്ത് പുനരുത്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതോത്പാദനശേഷി നിലവിലെ 120 മെഗാവാട്ടിൽനിന്ന് ഒരു ജിഗാവാട്ടായി ഉയർത്താനാണ് മറ്റൊരു പദ്ധതി. വാതക പൈപ്പ്ലൈൻ പദ്ധതിയിലായിരിക്കും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെങ്കിലും ഇതിനൊപ്പം മറ്റു മേഖലകളിലേക്കുകൂടി കടക്കാനാണ് തീരുമാനമെന്ന് ചെയർമാൻ വ്യക്തമാക്കി. ഗെയിലിന്റെ പൈപ്പ് ലൈനുകളും വാതകവിപണനവും പ്രത്യേക കമ്പനികളാക്കി മാറ്റാനുള്ള കേന്ദ്രതീരുമാനം അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

from money rss https://bit.ly/3dG5r3L
via IFTTT

സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു.സെൻസെക്സ് 166.07 പോയന്റ് നേട്ടത്തിൽ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയർന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോൾ ക്യാപ് സൂചികയും കുതിപ്പ് നിലനിർത്തി. ഇൻഫ്ര, ഫാർമ, ബാങ്ക് സെക്ടറുകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. മെറ്റൽ, പവർ സൂചികകൾ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോൾ ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു. ഗ്ലാൻഡ് ഫാർമ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, പവർഗ്രിഡ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/3jFOs5t
via IFTTT

പ്രിയങ്ക ചോപ്രയെ മറികടന്നു: ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്ന് കോലിക്ക് ലഭിക്കുന്നത് 5 കോടി രൂപ

ഇൻസ്റ്റഗ്രാം സമ്പന്നപട്ടികയിൽ പ്രിയങ്ക ചോപ്രയെ വിരാട് കോലി മറികടന്നു. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇസ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ൽ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷൻ പോസ്റ്റിലൂടെ മുന്നു കോടി രൂപ(4,03,000 ഡോളർ)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നതെന്ന് ഹോപ്പർ ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം പട്ടികയിൽ 19-ാംസ്ഥാനത്തായിരുന്നു അവർ. കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും ഫോളോവേഴ്സുമാണുള്ളത്. ഇൻസ്റ്റഗ്രാമിലെ പ്രൊമോഷൻ പോസ്റ്റുകൾ വിലയിരുത്തിയാണ് എല്ലാവർഷവും സമ്പന്ന പട്ടിക പുറത്തുവിടുന്നത്.

from money rss https://bit.ly/3dUv6Gj
via IFTTT

ടാറ്റ ഗ്രൂപ്പിലെ ഈ ഓഹരി ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് സമ്മാനിച്ചത് 386ശതമാനം ആദായം

ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി കമ്പനിയായ ടാറ്റ ഇലക്സി ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. 2020 ജൂലായ് 2ന് 910 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 4,430 രൂപയിലെത്തിയിരിക്കുന്നു.ഒരുവർഷത്തിനിടെ സെൻസെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം ആദായം നൽകിയത്. ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 24.31 ലക്ഷമാകുമായിരുന്നു. മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരി ഒരാഴ്ചക്കിടെമാത്രം 16.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ വിപണിമൂല്യം 27,000 കോടി രൂപയിലേറായായി ഉയർന്നു. നിരവധി ബ്രോക്കിങ് ഹൗസുകൾ നിക്ഷേപത്തിനായി ഓഹരി ശുപാർശ ചെയ്തിട്ടുണ്ട്. ഡിജിറ്റൈസേഷൻ, ടെക്നോളജി വികസനം എന്നിവയ്ക്കായി വിവിധ കമ്പനികളിൽനിന്ന് ഡിമാൻഡുണ്ടായതാണ് ഇലക്സി നേട്ടമാക്കിയത്. 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 43.7ശതമാനം വർധിച്ച് 368.1 കോടി രൂപയായി. വരുമാനമാകട്ടെ 13.4ശതമാനം കൂടി 1,826.2 കോടി രൂപയുമായി. വാഹനം, പ്രക്ഷേപണം, ആശയവിനിമയം, ആരോഗ്യം, ഗതാഗതം എന്നീ മേഖലകളിൽ ഇതിനകം മികച്ച സാന്നിധ്യമാകാൻ കമ്പനിക്കായി. ആഗോള കമ്പനികളുടെകൂടി കരാറുകൾ നേടാൻ ടാറ്റ ഗ്രൂപ്പിന്റെ ഈ കമ്പനിക്കായിട്ടുണ്ട്.

from money rss https://bit.ly/3dBFdzj
via IFTTT

Thursday, 1 July 2021

സ്വർണവില പവന് 160 രൂപകൂടി 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 160 രൂപ കൂടി 35,360 രൂപയായി. 4420 രൂപയാണ് ഗ്രാമിന്. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ വർധനവുണ്ടായി. ഒരു ട്രോയ് ഔൺസിന് 1,778.75 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.36 ശതമാനം വർധിച്ച് 47,209 രൂപയുമായി.

from money rss https://bit.ly/3Ajl4bd
via IFTTT

ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 41 പോയന്റ് ഉയർന്ന് 52,360ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തിൽ 15,697ലുമാണ് വ്യാപാരം ആരംഭിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, അൾട്രടെക് സിമെന്റ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, ടൈറ്റാൻ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകൾ സമ്മിശ്രമാണ് പ്രതികരണം. നിഫ്റ്റി റിയാൽറ്റി സൂചിക 0.9ശതമാനം നേട്ടത്തിലാണ്.

from money rss https://bit.ly/2UUq0CZ
via IFTTT

ലഘു സമ്പാദ്യ: ഇത്തവണയും പലിശയിൽ മാറ്റമില്ല

ന്യൂഡൽഹി: ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ജൂലായ്-സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മാറ്റമില്ലാതെ തുടരും.സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള ഒന്നാം പാദത്തിൽ പലിശ കുറച്ചുകൊണ്ട് മാർച്ച് 31-ന് രാവിലെ പ്രഖ്യാപനമുണ്ടായെങ്കിലും നോട്ടപ്പിശക് സംഭവിച്ചതാണെന്ന വിശദീകരണത്തോടെ പിൻവലിച്ചു. ഇന്ധന, പാചക വാതക വിലവർധനയും മറ്റു സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്നതിനിടെ പലിശ നിരക്ക് കുറയ്ക്കാതിരുന്നത് ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഓരോ മൂന്നുമാസം കൂടുമ്പോഴുമാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പുതുക്കുന്നത്.

from money rss https://bit.ly/367kiQF
via IFTTT

ചാനൽ നിരക്ക് കുറയ്ക്കൽ: ട്രായ് തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു

മുംബൈ: ടെലിവിഷൻ ചാനൽ നിരക്കുകൾ കുറച്ചുകൊണ്ടുള്ള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാൽ, ബൊക്കെയിലുള്ള (ചാനൽക്കൂട്ടം) പേ ചാനലുകളുടെ നിരക്ക് ഒറ്റയ്ക്ക് വാങ്ങേണ്ടിവരുമ്പോൾ അതിന്റെ മൂന്നിരട്ടിയിലധികം വർധിപ്പിക്കാൻ പാടില്ലെന്ന ട്രായിയുടെ നിർദേശം കോടതി തള്ളി. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നായിരുന്നു ജസ്റ്റിസുമാരായ എ.എ. സയ്യദ്, അനൂജ് പ്രഭുദേശായ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം. വിധിക്കെതിരേ അപ്പീൽ നൽകാൻ സമയമനുവദിക്കണമെന്ന് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ അഭ്യർഥന മാനിച്ച് ഉത്തരവ് നടപ്പാക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചാനൽനിരക്കുകൾ നിയന്ത്രിക്കാൻ ട്രായിക്ക് അധികാരമില്ലെന്ന ചാനലുടമകളുടെ വാദവും കോടതി തള്ളി. 2017-ലാണ് ചാനൽ നിരക്കുകൾ നിയന്ത്രിക്കാൻ ട്രായ് നടപടി തുടങ്ങിയത്. ഇതേത്തുടർന്ന് പേ ചാനലിന്റെ കൂടിയ നിരക്ക് 19 രൂപയായി നിജപ്പെടുത്തുകയും 160 രൂപയ്ക്ക് 100 സൗജന്യചാനലുകൾ നൽകണമെന്നും ഉത്തരവിറക്കിയിരുന്നു. നിയമം നടപ്പാക്കിയതോടെ രാജ്യത്ത് ഭൂരിപക്ഷം പ്രദേശങ്ങളിലും കേബിൾ ടി.വി. നിരക്ക് കൂടുകയാണുണ്ടായത്. ഇതേത്തുടർന്നാണ് കൂടിയ നിരക്ക് 12 രൂപ, 130 രൂപയ്ക്ക് 200 സൗജന്യ ചാനലുകൾ നൽകുക തുടങ്ങിയ നിർദേശങ്ങളോടെ നിയമം പരിഷ്കരിച്ചത്. ഇതിനെതിരേ ചാനലുടമകൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ ബോംബെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേസിൽ വാദം കഴിഞ്ഞിരുന്നെങ്കിലും മാസങ്ങൾക്കുശേഷമാണ് വിധി വരുന്നത്.

from money rss https://bit.ly/3Ahvb06
via IFTTT

സെൻസെക്‌സ് 164 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 164.11 പോയന്റ് നഷ്ടത്തിൽ 52,318.60ലും നിഫ്റ്റി 41.50 പോയന്റ് താഴ്ന്ന് 15,680ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.എഫ്എംസിജി, ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടമുണ്ടാക്കി. എനർജി, ബാങ്ക്, മെറ്റൽ, ഇൻഫ്ര, ഐടി ഓഹരികൾ വില്പന സമ്മർദംനേരിട്ടു. കോവിഡിന്റെ ഡെൽറ്റ വകഭേദം ലോകമാകമാനം കൂടുന്നത് ആഗോളതലത്തിൽ വിപണികളെ ബാധിച്ചു. രാജ്യത്തെ വ്യവസായിക ഉത്പാദനം 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ബജാജ് ഫിൻസർവ്, ഗ്ലാൻഡ് ഫാർമ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ. റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ നഷ്ടമുണ്ടായി. 74.55ലാണ് ക്ലോസ്ചെയ്തത്. 74.33-74.63 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3h60cN4
via IFTTT

സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില കുറച്ചു

വിദേശ വിപണിയിൽ വില ഇടിഞ്ഞതിനെതുടർന്ന് സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. സ്വർണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്വർണത്തിന് ഇന്ത്യയിൽ 7.5ശതമാനമാണ് ഇറക്കുമതി തീരുവയുള്ളത്. മൂന്നുശതമാനമാണ് ജിഎസ്ടി. അടിസ്ഥാന വിലിയിൽ കുറവുന്നതോടെ സ്വർണവിലയിലും പ്രതിഫലിക്കും.

from money rss https://bit.ly/3ybqlj5
via IFTTT

Wednesday, 30 June 2021

വൻകിട നിക്ഷേപകർ കീശയിലാക്കി: റീട്ടെയിൽ നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 27,000 കോടി

പ്രാരംഭ ഓഹരി വില്പനയിലൂടെ 2021ൽ കമ്പനികൾ സമാഹരിച്ചത് 27,417 കോടി രൂപ. ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസക്കാലയളവിലെ കണക്കാണിത്. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവുംകൂടിയ തുകയാണ് ഐപിഒ വഴി ഈകാലയവിൽ കമ്പനികൾ നേടിയത്.പണലഭ്യതയും നിക്ഷേപക താൽപര്യവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. അതേസമയം, പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ കാപിറ്റൽ ഫണ്ടുകൾ പണംപിൻവലിക്കാനുള്ള അവസരമായി ഇതിനെ കാണുകയുംചെയ്തു. കമ്പനികളുടെ ഐപിഒ വഴി പ്രൊമോട്ടർമാരും മറ്റ് നിക്ഷേപകരും (ഓഫർ ഫോർ സെയിൽ) 17,140 കോടി രൂപ സ്വന്തമാക്കി. മൊത്തം ഐപിഒ നിക്ഷേപത്തിന്റെ 62.5ശതമാനംവരുമിത്. ബാക്കി 10,278 കോടി രൂപയാണ് കമ്പനികൾ മൂലധനമായി സ്വരൂപിച്ചത്. മൂലധന സമാഹരണത്തിനേക്കാൾ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും മറ്റും പണംസമാഹരിക്കാനാണ് ഈ ഐപിഒകൾ കൂടുതലായി പ്രയോജനപ്പെടുത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൻകിട നിക്ഷേപകരും പ്രൊമോട്ടർമാരും കമ്പിനികളിലെ നിക്ഷേപം പിൻവലിക്കാനുള്ള അവസരമാക്കുകയാണ് ഐപിഒവഴി ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെ കമ്പനികളിൽ വൻതോതിൽ മൂലധന നിക്ഷേപം നടത്തിയ സ്വകാര്യ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളും നിക്ഷേപം വൻതോതിൽ പിൻവലിക്കുയാണുണ്ടായത്. ഐപിഒ വിപണിയിൽ നിക്ഷേപകർക്ക് താൽപര്യം വർധിച്ചതും പണലഭ്യതകൂടിയതും അവസരമാക്കാൻ ഇത്തരം നിക്ഷേപകർക്കായി.

from money rss https://bit.ly/3hr4BJc
via IFTTT

സ്വർണവില പവന് 200 രൂപ കൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,774.67 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വർണംനേരിട്ടത്. പലിശ ഉയർത്തേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനവും ഡോളറിന്റെ ഉയർച്ചയുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 46,914 രൂപയാണ്. 0.16ശതമാനമാണ് നേട്ടം.

from money rss https://bit.ly/3dvX1fq
via IFTTT

വിപണിയിൽ നേട്ടമില്ലാതെ തുടക്കം: വോഡാഫോൺ ഐഡിയ 10ശതമാനം താഴ്ന്നു

മുംബൈ: നേട്ടമില്ലാത ഒരു ദിവസം കൂടി. സെൻസെക്സ് 10 പോയന്റ് താഴ്ന്ന് 52,472ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 15,720ലുമാണ് വ്യാപാരം ആരംഭിച്ചത്. വോഡാഫോൺ ഐഡിയ ഓഹരി 10ശതമാനത്തിലേറെ കൂപ്പുകുത്തി.ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, നെസ് ലെ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എൻടിപിസി, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, പവർഗ്രിഡ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, മാരുതി, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ സൂചികകൾ ഉൾപ്പടെയുള്ളവ നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളുടെ വില്പന തുടരുകയാണ്. കഴിഞ്ഞ ദിവസംമാത്രം 1,646.66 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. അതേസമയം, മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഉൾപ്പടെയുളള രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങൾ 1,520.18 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുചെയ്തു.

from money rss https://bit.ly/2UMGQDO
via IFTTT

390 പോയന്റോളം ഉയർന്ന സെൻസെക്‌സ് ഒടുവിൽ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി മൂന്നാം ദിവസവും സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഒരുവേള സെൻസെക്സ് 393 പോയന്റ് ഉയർന്നെങ്കിലും കനത്തചാഞ്ചാട്ടത്തെ തുടർന്ന് താഴേക്കുപോയി. ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, ഡിവീസ് ലാബ്, റിലയൻസ്, ഇൻഫോസിസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. ബാങ്ക് സൂചിക 0.7ശതമാനം താഴ്ന്നു. അതേസമയം, സ്മോൾ ക്യാപ് സൂചിക 0.5ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.33ൽ ക്ലോസ് ചെയ്തു. 74.22 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ക്ലോസിങ്.

from money rss https://bit.ly/3h5PHsS
via IFTTT