121

Powered By Blogger

Tuesday, 8 June 2021

ഐ.ടി വെബ്‌സൈറ്റ് ആദ്യദിവസംതന്നെ പണിമുടക്കി: ഇൻഫോസിസിന് ധനമന്ത്രിയുടെ വിമർശനം

നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി. ടാഗ്ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്തതോടെ ഉടനെ പ്രശ്നം പരിഹരിക്കാൻ ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. ഇൻഫോസിസ് ഖേദംപ്രകടിപ്പിച്ചതിനുപിന്നാലെ ഉടനെ പ്രശ്നം പരിഹക്കാമെന്ന് മന്ത്രിക്ക് അദ്ദേഹം ഉറപ്പുനൽകുകുയുംചെയ്തു. പഴയ പോർട്ടൽ പിൻവലിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയത്. ആദായനികുതി ദായകർക്ക്കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 2019ലാണ് പുതിയ തലമുറ ഐടി റിട്ടേൺ സൈറ്റ് രൂപപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇൻഫോസിസിനെ ചുമതലപ്പെടുത്തിയത്. ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. നികുതി റീഫണ്ട് ഉടനെ നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. 4,241 കോടിയാണ്പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.

from money rss https://bit.ly/351Zrh8
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,750ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് ബാധിതരുടെ എണ്ണംദിനംപ്രതിയെന്നോണംകുറയുന്നതും വാക്സിനേഷൻ പ്രതീക്ഷയും വിപണിക്ക് കരുത്തേകി. സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.4ശതമാനം നഷ്ടത്തിലാണ്.പതിവുപോലെ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ്സൂചികകളിലും 0.5ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റമോട്ടോഴ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെൽത്ത്കെയർ, സ്റ്റാർ സിമെന്റ് തുടങ്ങി 37 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RAlI2n
via IFTTT

സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് മൂന്നുശതമാനത്തോളം ഉയർന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ആവർത്തിക്കാനാകാതെ സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ബിഎസ്ഇ സെൻസെക്സ് 53 പോയന്റ് നഷ്ടത്തിൽ 52,275 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 11.5 പോയന്റ് താഴ്ന്ന് 15,740ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാകുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക അഞ്ചാംദിവസവും റെക്കോഡ് നേട്ടംകുറിച്ച് 22,822 പോയന്റ് തൊട്ടു. ഒടുവിൽ 0.36ശതമാനം ഉയർന്ന് 22,769.50 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചികയാകട്ടെ 0.9ശതമാനം നേട്ടത്തിൽ 24,827ൽ വ്യാപാരം അവസാനിപ്പിച്ചു. മികച്ച ഉയരംകുറിച്ചതിനാൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ തിരുത്തലുണ്ടായേക്കാം. നിക്ഷേപകർ ഭാഗികമായെങ്കിലും ലാഭമെടുക്കുന്നതാകും ഉചിതമെന്നാണ് വിലയിരുത്തൽ. വ്യക്തിഗത ഓഹരികളിൽ അദാനി പവറാണ് മികച്ചനേട്ടമുണ്ടാക്കിയത്. ദിനവ്യാപാരത്തിനിടെ 19ശതമാനം ഉയർന്ന് ഓഹരിവില 151 രൂപയിലെത്തി. സെക്ടറൽ സൂചികകളിൽ മെറ്റൽ, ഫിനാൻഷ്യൽ ഓഹരികൾ സമ്മർദംനേരിട്ടു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ 1.4ശതമാനംവരെ നഷ്ടത്തിലായി. നിഫ്റ്റി ഐടി, എഫ്എംസിജി, ഫാർമ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/3v2mItV
via IFTTT

കുതിപ്പ് നിലനിർത്തി വിപണി: നേട്ടമുണ്ടാക്കാൻ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താം

സാമ്പത്തിക ഫലങ്ങൾ വിപണിയെ തുണച്ച വാരമാണ് കടന്നു പോയത്. അൽപം ചഞ്ചലമായിരുന്നെങ്കിലും അനുകൂല സാഹചര്യത്തിൽ കണക്കുകൾ വിപണിയെ സഹായിച്ചു. തിങ്കളാഴ്ച 2021 സാമ്പത്തിക വർഷം നാലാം പാദഫലങ്ങളുടേയും ജിഡിപി വളർച്ചാ നിരക്കിന്റേയും കണക്കുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിശാല അർത്ഥത്തിൽ അങ്ങേയറ്റം അനുകൂലമായ പ്രതികരണമാണ് ഈ കണക്കുകളുണ്ടാക്കിയത്. 2022 സാമ്പത്തിക വർഷം രണ്ടാംപാദം മുതൽ സമ്പദ് വ്യവസ്ഥയിലും കോർപറേറ്റ് വരുമാനത്തിലും അനുഭവപ്പെട്ട വളർച്ച ബിസിനസ് മേഖലയ്ക്ക് വൻതോതിൽ ഉത്തേജനം പകരുന്നതായി. 2021 സാമ്പത്തിക വർഷം നാലാം പാദത്തിലേയും 2022 സാമ്പത്തിക വർഷം ആദ്യ പാദത്തിലേയും കോർപറേറ്റ് ഫലങ്ങൾ ഇതിനകം വിപണി ഉൾക്കൊള്ളുകയും സാമ്പത്തികമേഖലയിൽ പ്രകടമാവുകയും ചെയ്തു കഴിഞ്ഞിരുന്നതിനാൽ ജിഡിപി വളർച്ചാ നിരക്ക് വിപണിയെ സംബന്ധിച്ചേടത്തോളം പ്രാധാന്യമുള്ളതായിരുന്നില്ല. കോവിഡ് കേസുകളുടെ എണ്ണംകുറഞ്ഞതും ഡിമാന്റു വർധനയും ഉത്തേജകപദ്ധതികളും വ്യാപകമായ കുത്തിവെയ്പും സാമ്പത്തിക വളർച്ചാപ്രതീക്ഷയും വിപണിയെ മികച്ച നിലവാരത്തിലെത്തിച്ചു. പോയവാരം ഇന്ത്യൻ വിപണി നേട്ടങ്ങൾ പിന്തുടരുകയായിരുന്നു. സാമ്പത്തികമായ അനുകൂല കാലാവസ്ഥയും ആഗോളതലത്തിൽ റിസ്ക്കെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങളും, കനത്ത കണക്കുകളുടെ ആഴ്ച ആയിരുന്നതിനാൽ ആഗോളതലത്തിലുണ്ടായ സമ്മിശ്ര പ്രതികരണങ്ങളുമാണ് ഈ നേട്ടങ്ങൾക്കു കാരണം. ആർബിഐ പണനയസമിതി യോഗവും മൺസൂൺ കാലതാമസവും മുന്നിൽകണ്ട് പ്രധാന ഇന്ത്യൻ സൂചികകൾ ആദ്യ റൗണ്ട് നേട്ടങ്ങൾ കൈയൊഴിയുകയും ശ്രദ്ധയോടെ ഇടപാടുകളിലേർപ്പെടുകയും ചെയ്തു. എന്നാൽ ഈയവസരത്തിലും വിശാല വിപണി അതിന്റെ കുതിപ്പു തുടരുകയായിരുന്നു. അടിസ്ഥാന വ്യവസായങ്ങളുടെ പിന്തുണയോടെ ഇടത്തരം-ചെറുകിട ഓഹരികൾ മികച്ച പ്രകടനംതുടർന്നു. ബാങ്ക്, ഓട്ടോ, വാഹന അനുബന്ധ വ്യവസായങ്ങൾ, ലോഹങ്ങളും ഊർജ്ജമേഖലയും മറ്റുമായിരിക്കും ഉയരുന്ന സമ്പദ് വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളാകാൻ പോകുന്നത്. പണനയ സമിതി യോഗത്തിന്റെ മുന്നോടിയായി സമ്മിശ്ര ചായ്വുകളുമായി ആഭ്യന്തരവിപണി അതിന്റ അസ്ഥിരത നില നിർത്തുകയായിരുന്നു. ധനകാര്യസ്ഥാപനങ്ങൾ, ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപന നടന്നെങ്കിലും വാരാന്ത്യത്തോടെ ഇതു കുറയുകയാണുണ്ടായത്. യുഎസ്, ഏഷ്യൻ വിപണികളിൽ നിലനിന്ന ദൗർബ്ബല്യം ടെക് കമ്പനികളിലെ ഓഹരി വിൽപനയിലും പ്രതിഫലിച്ചു. സ്വകാര്യവൽക്കരണത്തിനുള്ള സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ അന്തിമമായി തീരുമാനിച്ചതോടെ രാജ്യത്ത് പൊതുമേഖലാ ബാങ്ക് ഓഹരികൾക്ക് ആവശ്യക്കാരുണ്ടായി. പലിശനിരക്കുകൾ നിലനിർത്തുകയും പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തുകൊണ്ട്, വർധിക്കുന്ന ഉൽപന്ന വിലകൾ നിയന്ത്രിച്ച് സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൗത്യമാണ് ആർബിഐയിൽ നിന്നു പ്രതീക്ഷിച്ചത്. ഈ പ്രതീക്ഷകൾക്കനുസൃതമായിത്തന്നെയാണ് പണനയ സമിതിയുടെ തീരുമാനംവന്നത്. ബാങ്കിംഗ് രംഗത്ത് കൂടുതൽ പണം എത്തിക്കുന്നതിനും യീൽഡ് നിയന്ത്രിക്കുന്നതിനുമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങാൻ തീരുമാനിച്ചു. 2022 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തിൽ നിന്നു 5.1 ശതമാനമാക്കി കുറച്ച നടപടിയും അനുകൂലമാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ കണക്ക് 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചത് വെള്ളിയാഴ്ച പ്രതികൂലമായി അനുഭവപ്പെട്ടു. വ്യവസായരംഗത്ത് പഞ്ചസാര മേഖലയിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഗുണകരമായി. ഇപ്പോഴത്തെ 7 മുതൽ 8 വരെ ശതമാനത്തിനു പകരം 2023 വരെ പെട്രോളിലെ എത്നോളിന്റെ അംശം 20 ശതമാനമാക്കാനാണ് തീരുമാനിച്ചത്. ഇതു കാരണം വർധിച്ച മൂലധന ചിലവുകളും ധനസംഭരണവും വർധിച്ച നികുതിയും അടുത്ത 2-3 വർഷത്തേക്ക് ഉറപ്പാകും. അന്തർദേശീയ തലത്തിൽ പഞ്ചസാര വില ഉയരുമ്പോൾ ആഭ്യന്തര പഞ്ചസാര വ്യവസായ മേഖലയ്ക്ക് ദീർഘകാലത്തേക്ക് ഗുണകരമാണ്. എത്നോൾ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളായിരിക്കും ഇതിന്റെ വലിയ ഗുണഭോക്താക്കൾ. ആഭ്യന്തര ധനകാര്യ കാഴ്ചപ്പാടിലുണ്ടായ പുരോഗതിയും ആഗോള തലത്തിൽ വർധിച്ച റിസ്ക് സന്നദ്ധതയും പ്രധാന അളവുകോൽ പുതിയ നിലവാരത്തിലേക്കുയരാനിടയാക്കി. ഈ ഘട്ടത്തിൽ ലാഭത്തിന്റെ 25 മുതൽ 50 ശതമാനംവരെ സ്വന്തമാക്കിയശേഷം കടപ്പത്രങ്ങളും സ്വർണ്ണവും ചേർത്ത് സന്തുലിതമായൊരു പോർട്ഫോളിയോ നിർമ്മിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ധനകാര്യമേഖലയിൽ തിരിച്ചുവരവുണ്ടാകാനുള്ള സാധ്യതയും വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കൂടിയ വിലകൾ വിപണിയെ ജാഗ്രതയോടെ സമീപിക്കാനിടയാക്കും. ഓഹരികളും മേഖലകളും തിരിച്ചുവേണം ലാഭമുണ്ടാക്കാൻ. ഇപ്പോഴും ആകർഷകമായ ധാരാളം ഇടങ്ങൾ അവശേഷിക്കുന്നുണ്ട്. ഹൃസ്വകാല-ഇടക്കാല അടിസ്ഥാനത്തിൽ വിശാല വിപണി കുതിപ്പു നിലനിർത്തുകതന്നെ ചെയ്യും. പഞ്ചസാര, കെമിക്കൽസ്, ഓട്ടോ, സ്വകാര്യ ബാങ്കുകൾ, അടിസ്ഥാന വ്യവസായങ്ങൾ എന്നിവയ്ക്കു വിപണിയിലുള്ള മുൻതൂക്കം തുടരും. കോർപറേറ്റ് ലാഭത്തിൽ വർധനയുണ്ടാകുമെന്ന കണക്കു കൂട്ടലും ആഗോള തലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത വർധിച്ചതും ഇതിനു കാരണമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3g3eFJ0
via IFTTT

Monday, 7 June 2021

ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അഞ്ചുകോടി പിഴ: ഡെറ്റ് ഫണ്ടുകൾ തുടങ്ങുന്നതിന് രണ്ടുവർഷത്തെ വിലക്ക്

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനംനിർത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഫ്രാങ്ക്ളിൻ ടെംപിൾടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ടുവർഷത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിനും 2020 ഏപ്രിലിനുമിടയിൽ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തിൽ നേടിയ 451 കോടി(പലിശയടക്കം 512 കോടി)രൂപ തിരികെകൊടുക്കാനും സെബി നിർദേശിച്ചിട്ടുണ്ട്. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ഡയറക്ടറായ വിവേക് കുട് വ, ഭാര്യ രൂപ കുട് വ എന്നിവർക്ക് ഏഴുകോടി രൂപ പിഴയുമിട്ടിട്ടുണ്ട്. ഡെറ്റ്ഫണ്ടുകൾ പ്രവർത്തനംനിർത്തുംമുമ്പ് നിക്ഷേപംപിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് കംപ്ലെയിൻസ് ഓഫീസർ, ഡയറക്ടർമാർ എന്നിവർക്കെതിരെയും ഉടനെ നടപടിയുണ്ടാകും. അതേസമയം, സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നും ഫ്രാങ്ക്ളിൻ ടെംപിൾടൺ അധികൃതർ പറഞ്ഞു. 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. കോവിഡ് വ്യാപനത്തെടുർന്നുണ്ടായ പണലഭ്യതാപ്രശ്നമണ് ഇതിന് കാരണമായി കമ്പനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്. സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്ന് നാലുഘട്ടങ്ങളിലായി 17,700 കോടിയിലേറെ തുക നിക്ഷേപകർക്ക് ഇതിനകം എഎംസി തിരികെ നൽകി. Sebi fines Franklin MF Rs 5 cr.

from money rss https://bit.ly/2RyKmAD
via IFTTT

വാക്‌സിനെടുത്തവർക്ക് നിക്ഷേപത്തിന് കൂടുതൽ പലിശ: പദ്ധതിയുമായി ബാങ്കുകൾ

കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകൾ നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നു. ഒരു ഡോസെങ്കിലും പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക് സ്ഥിരനിക്ഷേപത്തിന് 0.30ശതമാനം അധികപലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനംചെയ്തിട്ടുള്ളത്. 999 ദിസവക്കാലയളവിലെ നിക്ഷേപത്തിനാണിത് ബാധകം. സെൻട്രൽ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകർക്ക് കാൽശതമാനം പലിശയാണ് അധികം നൽകുക. ഇമ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം-എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപങ്ങൾക്കാണ് അധിക പലിശ ബാങ്കുകൾ വാഗ്ദാനംചെയ്തിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ പദ്ധതിയുമായി രംഗത്തുവന്നേക്കും. Higher interest rates for bank customers with at least one vaccine dose.

from money rss https://bit.ly/3z9Ulx9
via IFTTT

സ്വർണവില പവന് 80 രൂപകൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട് ആദായത്തിൽ കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി. മുൻ വ്യാപാരദിനത്തിൽ വിലയിൽ നേരിയ വർധനവുണ്ടായിരുന്നു.

from money rss https://bit.ly/3x15oa7
via IFTTT

നേട്ടമില്ലാതെ സൂചികകൾ: നിഫ്റ്റി 15,750ന് മുകളിൽതന്നെ

മുംബൈ: കഴിഞ്ഞ ദിവസത്തെ കുതിപ്പിനുശേഷം ചൊവാഴ്ച വ്യാപാരം ആരംഭിച്ചത് കാര്യമായ നേട്ടമില്ലാതെ. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്സ് 16 പോയന്റ് നേട്ടത്തിൽ 52,344ലിലും നിഫ്റ്റി 2 പോയന്റ് ഉയർന്ന് 15,754ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, എൻടിപിസി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഐടിസി, മാരുതി, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സിസ് ബാങ്ക്, ഒഎൻജിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തിൽമുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ ഉയരത്തിലാണ്. എൻജിനിയേഴ്സ് ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി, മാക്സ് ഫിനാൻഷ്യൽ സർവീസ്, സുവെൻ ഫാർമ തുടങ്ങി 46 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices trade flat, Nifty above 15,750.

from money rss https://bit.ly/3pD7x9p
via IFTTT

10 കോടിയുടെ വ്യാജ ചെക്ക് നൽകി സ്വകാര്യബാങ്കിനെ കബളിപ്പിക്കാൻ ശ്രമം

കോഴിക്കോട്: മുംബൈ ആസ്ഥാനമായ സ്വകാര്യ ബാങ്കിന്റെ നല്ലളം ശാഖയിൽ വ്യാജ ചെക്ക് നൽകി കബളിപ്പിക്കാൻ ശ്രമം. ബെംഗളൂരു ആസ്ഥാനമായ അലൂഫിറ്റ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള 10 കോടി രൂപയുടെ ചെക്കാണ് കല്പറ്റ സ്വദേശിയായ ആൾ ബാങ്കിൽ നൽകിയത്. വിശദപരിശോധനയിൽ ചെക്ക് വ്യാജമാണെന്നു ബോധ്യമായതിനെത്തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതിനൽകി. കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുകയെന്നനിലയിലാണ് ചെക്ക് ബാങ്കിലെത്തിയത്. ലാഭവിഹിതത്തിൽ ഒരു പങ്ക് സംസ്ഥാനത്തെ നിർധന ജനങ്ങൾക്കുള്ള സഹായധനമായി നൽകാൻ കമ്പനി ഉടമസ്ഥർ തീരുമാനിച്ചെന്നും തുക ആദ്യം ഇയാളുടെ അക്കൗണ്ടിലേക്കു വരവുവെക്കുകയും പിന്നീട് ഇയാൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുമെന്നുമാണ് ബാങ്ക് അധികൃതരോട് ചെക്കുമായി വന്നയാൾ പറഞ്ഞത്. ഇയാൾ നേരത്തേതന്നെ ഇവിടെ അക്കൗണ്ടും എടുത്തിരുന്നു. ബാങ്ക് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ ചെക്ക് വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ മാനേജർ ജൂൺ നാലിന് നല്ലളം ഇൻസ്പെക്ടർ എം.കെ. രമേശിന് പരാതിയും നൽകി. ചെക്ക് നൽകിയ ആളെപ്പറ്റിയുള്ള പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിന്റെ നടക്കാവിലെ ശാഖയിലാണ് ഇയാൾ ആദ്യമെത്തിയത്. സാങ്കേതിക കാരണത്താൽ ചെക്ക് ഇവിടെ സ്വീകരിച്ചില്ല. ഇതോടെ ഇയാൾ നല്ലളത്തുള്ള ബാങ്കിലേക്ക് എത്തുകയായിരുന്നു.

from money rss https://bit.ly/3z5pG4d
via IFTTT

നിഫ്റ്റി 15,750ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 228 പോയന്റ്

മുംബൈ: ഐടി, ഇൻഫ്ര, എനർജി ഓഹരികളുടെ ബലത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,750ന് മുകളിലെത്തി. വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നതോടെ ഉച്ചയ്ക്കുശേഷമാണ് വിപണിയിൽ കുതിപ്പുണ്ടായത്. സമ്പദ്ഘടനയ്ക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായേക്കാമെന്ന പ്രതീക്ഷയും വാക്സിനേഷന്റെ കാര്യത്തിൽ വ്യക്തതവരുത്തുമെന്ന റിപ്പോർട്ടുകളുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. സെൻസെക്സ് 228.46 പോയന്റ് നേട്ടത്തിൽ 52,328.51ലും നിഫ്റ്റി 81.40 പോയന്റ് ഉയർന്ന് 15,751.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2284 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 961 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ശ്രീസിമെന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ സൂചികകളാണ് നേരിയതോതിൽ നഷ്ടംനേരിട്ടത്. മറ്റ് സൂചികകൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1.4ശതമാനം ഉയർന്നു. ഡോളറിനെതിരെ 19 പൈസ നേട്ടത്തിൽ 72.84 നിലവാരത്തിലാണ് രൂപ ക്ലോസ്ചെയ്തത്. ഓഹരി വിപണിയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് രൂപ നേട്ടമാക്കിയത്. Nifty tops 15,750; Sensex gains 228 pts.

from money rss https://bit.ly/3z4N3e2
via IFTTT

ഫ്രാങ്ക്‌ളിന്റെ നിക്ഷേപകർക്ക് ഈയാഴ്ച 3,205 കോടി രൂപകൂടി ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് നാലാംഘട്ടമായി 3,205 കോടി രൂപ ഈയാഴ്ച വിതരണംചെയ്യും. ഇതുവരെ വിതരണംചെയ്ത തുക 17,778 കോടി രൂപയാകും. 2020 ഏപ്രിലിൽ പ്രവർത്തനം നിർത്തുമ്പോൾ ഈ ഫണ്ടുകളിൽ മൊത്തമുണ്ടായ തുകയുടെ 70ശതമാനവും ഇതോടെ വിതരണം ചെയ്തുകഴിയും. ജൂൺ നാലിലെ എൻഎവി പ്രകാരമായിരിക്കും നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യഘട്ടമായി 9,122 കോടി രൂപ വിതരണംചെയ്തത്. ഏപ്രിൽ 12ന് തുടങ്ങിയ ആഴ്ചയിൽ 2,962 കോടി രൂപയും മെയ് 3 ഉൾപ്പെട്ട ആഴ്ചയിൽ 2,489 കോടി രൂപയും നിക്ഷേപകർക്ക് തിരിച്ചുനൽകി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം എസ്ബിഐ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ നേതൃത്വത്തിലാണ് നിക്ഷേപകർക്ക് തുക വിതരണംചെയ്യുന്നത്. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് തുടങ്ങിയ ഫണ്ടുകളാണ് 2020 ഏപ്രിൽ 23ന് പ്രവർത്തനംനിർത്തിയത്. Franklin Templeton unitholders to get Rs 3,205 cr this week .

from money rss https://bit.ly/3iuLVKG
via IFTTT

ആദായ നികുതി കണക്കാക്കാം, എളുപ്പത്തിൽ ഫയൽ ചെയ്യാം: സൗജന്യ സോഫ്റ്റ് വെയറുമായി പോർട്ടൽ

പുതുക്കിയ ആദായനികുതി റിട്ടേൺ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് തിങ്കളാഴ്ച പുറത്തിറക്കും. എളുപ്പത്തിൽ നികുതി കണക്കാക്കാനും ഫയൽ ചെയ്യാനുമുള്ള സൗകര്യം പോർട്ടലിലുണ്ടാകും. ഇതൊടപ്പം ഐടിആർ ഫയൽചെയ്യുന്നതിന് സൗജന്യ സോഫ്റ്റ് വെയറും ലഭ്യമാക്കും. വിശദാംശങ്ങൾ അറിയാം നിലവിലെ വെബ് വിലാസമായ incometaxindiaefiling.gov.in എന്നതിനുപകരം incometax.gov.in എന്നതായിരിക്കും പുതിയ വിലാസം. റിട്ടേൺ നൽകിയ ഉടനെ പ്രൊസസിങ് നടക്കും. ഉടനടി റീഫണ്ടും നൽകും. ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂർത്തിയാക്കാനുള്ള നടപടികൾ ഒരു ഡാഷ്ബോർഡിൽ കാണിക്കും. തുടർ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങൾ അതിൽ ഉണ്ടാകും. ഐടിആർ തയ്യാറാക്കാൻ സൗജന്യ സോഫ്റ്റ് വെയർ ഉണ്ടാകും. ചോദ്യങ്ങൾക്ക് യഥാസമയം മറുപടിയും ലഭിക്കും. ഐടിആർ 1, 4 (ഓൺലൈൻ ആൻഡ് ഓഫ്ലൈൻ) ഐടിആർ 2(ഓഫ്ലൈൻ) സോഫ്റ്റ് വെയറുകളാണ് ലഭ്യമാക്കുക. ഐടിആർ 3,5,6,7 തുടങ്ങിയവ തയ്യാറാക്കാനുള്ള സൗകര്യവും പോർട്ടലിൽ വൈകാതെ ഉൾപ്പെടുത്തും. ശമ്പളം, വാടക, ബിസിനസ്, പ്രൊഫഷൻ എന്നിവയിൽനിന്നുള്ള വരുമാനം മുൻകൂറായി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. ശമ്പളം, വരുമാനം, മൂലധനനേട്ടം, ലാഭവിഹിതം, ടിഡിഎസ് വിവരങ്ങൾ എന്നിവയും നേരത്തെതന്നെ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. അന്വേഷണത്തിന് യഥാസമയം മറുപടി നൽകാൻ കോൾസെന്റർ സേവനം. ഓൺലൈനായി നികുതി അടയ്ക്കാൻ യുപിഐ ഉൾപ്പടെയുള്ള സൗകര്യം. ഇ-ഫയലിങ് പോർട്ടലിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് ജൂൺ 18ന് പുറത്തിറക്കും. We are as excited about the new portal as our users! We are at the final stages in the roll-out of the new portal and it will be available shortly. We appreciate your patience as we work towards making it operational soon.#NewPortal — Income Tax India (@IncomeTaxIndia) June 7, 2021

from money rss https://bit.ly/3vYCKq5
via IFTTT

ഓഹരി വിപണിയിൽ ലിസ്റ്റ്‌ചെയ്ത് 50 കമ്പനികളെ 'കാണ്മാനില്ല'

രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽ അന്വേഷച്ചെങ്കിലും ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ള 50 കമ്പനികളെക്കുറിച്ച് ബിഎസ്ഇക്ക് വിവരംലഭിച്ചില്ല. വിപണി ചട്ടങ്ങൾ ലംഘിച്ചതിന്റെപേരിൽ ആറുമാസമായി വ്യാപാരം നിർത്തിവെച്ച കമ്പനികളെക്കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോഴാണ് കണ്ടെത്താൻ കഴിയാതിരുന്നത്. 2020 ഡിസംബറിലാണ് ആദ്യം ഈ വിഭാഗത്തിൽപ്പെട്ടകമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് അയത്. ഒരുമറുപടിയും ലഭിക്കാതിരുന്നതിനെതുടർന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് അന്വേഷണം നടത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിലും കോർപ്പറേറ്റ് മന്ത്രാലയത്തിലും കമ്പനികൾ ഏറ്റവുംപുതിയ വിലാസം നൽകണമെന്നാണ് നിയമം. കൊറിയർ, ഇ-മെയിൽ വിലാസങ്ങളിലാണ് നേട്ടീസ് അയച്ചതെങ്കിലും കൈപ്പറ്റാതെ തിരിച്ചുവന്നു. കമ്പനികളുടെ പ്രൊമോട്ടർമാർക്ക് കഴിഞ്ഞ മാർച്ച് 16ന് ഇ-മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഹരികൾ എക്സ്ചേഞ്ചിൽനിന്ന് നീക്കംചെയ്യുമെന്ന അറിയിപ്പും നൽകിയിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് മെയ് 26നും കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏറ്റവുംകൂടുതൽ കമ്പനികളെക്കുറിച്ച് വിവരമില്ലാത്തത് മഹാരാഷ്ട്രയിലാണ്. 14 കമ്പനികളാണ് ഓഫീസടച്ച് മുങ്ങിയത്. ഗുജറാത്തിൽ ഏഴും തമിഴ്നാട്ടിൽ ആറും ഡൽഹിയിലും പശ്ചമ ബംഗാളിലും അഞ്ചുവീതവും കർണാടകയിൽ മൂന്നും ഹരിയാണ, ആന്ധ്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിൽ രണ്ടുവീതവും ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഒന്നുവീതവും കമ്പനികളെക്കുറിച്ചാണ് വിവരങ്ങൾ ലഭ്യമല്ലാത്തത്.

from money rss https://bit.ly/3uZRMKT
via IFTTT

Sunday, 6 June 2021

പാലാരിവട്ടം പാലം: പുനർനിർമാണത്തിന്റെ പാഠങ്ങൾ

പാലാരിവട്ടം പഞ്ചവടിപ്പാലത്തിന്റെ നിർമാണത്തിന് രണ്ടുകൊല്ലവും അഞ്ചുമാസവും വേണ്ടിവന്നു. ഇത് പൊളിച്ചു പുനർനിർമിക്കുന്നതിന് 18 മാസം എടുക്കുമെന്നാണ് ആദ്യം കണക്കാക്കിയത്. നിർമാണത്തിനു ചുമതലയേറ്റെടുത്ത ഡൽഹി മെട്രോ കമ്പനി സമയപരിധി നേർപകുതിയാക്കി, ഒമ്പതു മാസമായി, നിശ്ചയിച്ചു. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ചുമാസവും 10 ദിവസവുംകൊണ്ട് പണി പൂർത്തിയാക്കി. നിലനിന്ന പാലം പൊളിക്കുകയും അതെല്ലാം നീക്കുകയും ചെയ്യുന്ന പണികൂടി ചേർത്താൽ ഫലത്തിൽ പുതിയ പാലം നിർമിക്കുന്നതിനെക്കാൾ വലിയപ്രവൃത്തി. അതാണ് അഞ്ചുമാസവും 10 ദിവസവുംകൊണ്ടു സാധിച്ചത്. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തകരാറും അഴിമതിയുമെല്ലാം സംബന്ധിച്ച് കേസും അന്വേഷണവുമുണ്ട്. അവയെക്കുറിച്ചല്ല ഈ ലേഖനം. വൻകിട പ്രോജക്ടുകളെല്ലാം ഒട്ടുമിക്കപ്പോഴും അനിശ്ചിതമായി നീണ്ടുപോകുന്ന കേരളത്തിൽ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത് എങ്ങനെ? പുനർനിർമാണത്തിന്റെ പാഠങ്ങൾ എന്ത്? നടത്തിപ്പുകാർ-ഡൽഹി മെട്രോ കമ്പനി. കാര്യക്ഷമവും സമയബന്ധിതവുമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന്റെ ഏറ്റവും സുപ്രധാന ഘടകം അതിനു ചുമതലയേൽക്കുന്ന നടത്തിപ്പുകമ്പനിയുടെ സ്വഭാവമാണ്. പുനർനിർമാണത്തിനു ഡി.എം.ആർ.സി.യെയും ഇ. ശ്രീധരനെയും ആണല്ലോ സർക്കാർ ചുമതലപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനമാണെങ്കിലും എത്ര കാര്യക്ഷമമായിട്ടാണ് അവർ പ്രവർത്തിച്ചത്! നമ്മുടെ സംസ്ഥാന പൊതുമേഖലാ നിർമാണക്കമ്പനികളെ ഡി.എം.ആർ.സി.യുമായി താരതമ്യപ്പെടുത്തിയാൽ ചോദ്യത്തിനു പാതി ഉത്തരമാകും. പാലം പുനർനിർമാണത്തിന്റെ ഡിസൈൻ തുടക്കത്തിലേ പൂർണരൂപത്തിൽ അംഗീകരിച്ചു. നമ്മുടെ പല നിർമാണങ്ങളുടെയും ഡിസൈൻ ഘട്ടംഘട്ടമായാണു തയ്യാറാകുന്നത്. ഇതിന് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ ഓരോവട്ടവും ആവർത്തിക്കേണ്ടത് വലിയ കാലതാമസമാണ് വരുത്തുന്നത്. ഒറിജിനൽ പാലത്തിന്റെ ഡിസൈനിലുള്ള പാകപ്പിഴകളെക്കുറിച്ചു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കഴിവ് നമ്മുടെ ഏജൻസികൾക്കില്ല. പൊതുമരാമത്തിന്റേതന്നെ ഡിസൈൻ വിങ്ങിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ. ഡി.എം.ആർ.സി. അവർ കരാറേൽപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയ പിന്തുണയാണു മറ്റൊന്ന്. ഡി.എം.ആർ.സി.യുടെ ചീഫ് എൻജിനിയർ കേശവ് ചന്ദ്ര അടക്കമുള്ളവർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടായിരുന്നു. കേശവ് ചന്ദ്ര എല്ലാദിവസവും രാവിലെ എട്ടുമണിക്ക് സൈറ്റ് സന്ദർശിച്ചു ചർച്ചകൾ നടത്തിയിട്ടേ ഓഫീസിലേക്കു പോകാറുള്ളായിരുന്നത്രേ. ശ്രീധരൻ തന്നെ ഇടയ്ക്കു നേരിട്ടു പരിശോധന നടത്തിയിരുന്നു. ലേബർ ഷെഡ്ഡും കാസ്റ്റിങ് യാർഡുമെല്ലാം ഒരുക്കാൻ മതിയായ സ്ഥലം ഡി.എം.ആർ.സി. ലഭ്യമാക്കി. നിർമാണസാമഗ്രികൾ വേഗം കിട്ടാൻ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുകപോലും ചെയ്തു. ഡി.എം.ആർ.സി. പ്രതിനിധികൾ പങ്കെടുത്ത് അടിക്കടി അവലോകനയോഗങ്ങൾ ചേർന്നു. പൊതുമരാമത്തു വകുപ്പുമായും എല്ലാ ബുധനാഴ്ചയും യോഗമുണ്ടായി. സാധാരണ സർക്കാർനിർമാണങ്ങളിൽ പതിവില്ലാത്തതാണ് ഇതൊക്കെ. മേൽനോട്ടത്തിനു സ്വന്തം സംവിധാനം ആദ്യപാലം പണിയാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിനു നിർമാണമേൽനോട്ടത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. അതുകൊണ്ട് പണി അവർ കിറ്റ്കോയ്ക്കു കോൺട്രാക്ട് കൊടുത്തു. ഈ സബ് കോൺട്രാക്ട് ഫലപ്രദമായില്ല. ഇതിൽനിന്നു വ്യത്യസ്തമായി ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ നേരിട്ടു പണിക്കു മേൽനോട്ടം വഹിക്കുകയായിരുന്നു. ഇതിനൊക്കെ പ്രാപ്തിയുള്ള എൻജിനിയർമാർ നമ്മുടെ പൊതുമേഖലാ കമ്പനികളിൽ ആവശ്യത്തിനില്ല. റിട്ടയർചെയ്ത മിലിറ്ററി സർവീസ് പോലുള്ളവരെ ഇതിനായി കണ്ടെത്തണം. പണിതീർന്നു ബില്ല് തയ്യാറായാൽ അടുത്തദിവസം പണം ഊരാളുങ്കലിനു കിട്ടും. കിഫ്ബി പ്രോജക്ടുകളിൽപ്പോലും പണം ലഭിക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ചു പരാതിയുണ്ട്. ഡൽഹി മെട്രോ പോലെയല്ല, നമ്മുടെ പൊതുമേഖലാ നടത്തിപ്പു കമ്പനികൾ. പണി പൂർത്തിയായാലും ബില്ല് തയ്യാറാകാൻ ചിലപ്പോൾ മാസങ്ങളെടുക്കും. ബില്ല് തയ്യാറായാലോ? ചില വകുപ്പുകളിൽ പണം കൊടുക്കുന്നതിനുമുമ്പ് ഡിപ്പാർട്ട്മെന്റിനു സമർപ്പിച്ച് അംഗീകാരം നേടണം. അതോടെ ബില്ല് പാസാക്കൽ മുറപോലെയാകും. എന്തിന് ഈ രണ്ടാമതു പരിശോധന എന്നതിനു തൃപ്തികരമായ ഉത്തരം ഇന്നേവരെ ലഭിച്ചിട്ടില്ല. നമ്മുടെ കമ്പനികൾക്കു പ്രാപ്തിയില്ലെങ്കിൽ അതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. അല്ലാതെ, വീണ്ടും ഒരുതട്ട് പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. വിശദമായ ആസൂത്രണം എഗ്രിമെന്റ് ആകുമ്പോഴേ ആസൂത്രണം തുടങ്ങും. അതാണ് അവരുടെ രീതി. സാമഗ്രികൾ, വിദഗ്ധതൊഴിലാളികൾ, യന്ത്രോപകരണങ്ങൾ, ധനവിഭവം എന്നിവ പണിതുടങ്ങുന്നതിനു മുമ്പുതന്നെ ആസൂത്രണം ചെയ്യും. ധനകാര്യം, സാങ്കേതികം, എൻജിനിയറിങ് വിഭാഗം മേധാവികൾമുതൽ ഡയറക്ടർ ബോർഡുവരെ ചർച്ചചെയ്താണ് ആസൂത്രണം. പ്രത്യേക 'പർച്ചേസ് പ്ലാൻ' തന്നെയുണ്ട്. കിട്ടാൻ കാലതാമസം വരുന്ന സാധനങ്ങൾക്ക് അതു കണക്കാക്കി നേരത്തേ ഓർഡർ നൽകും. പാലാരിവട്ടത്തിന്റെ കാര്യത്തിലും എട്ടുമാസത്തേക്കു കരാറെടുത്ത ഊരാളുങ്കൽ ആദ്യംതന്നെ ആറുമാസംകൊണ്ടു പണി പൂർത്തിയാക്കാനുള്ള പദ്ധതി ഉണ്ടാക്കി. മഴയും വെയിലുമെല്ലാം കണക്കിലെടുത്തുള്ള ആസൂത്രണം. കോവിഡ് കാലമല്ലേ, അതുകൊണ്ട് പുതിയ ചിട്ടകൾക്കുതന്നെ രൂപം നൽകേണ്ടിവന്നു. പ്രവൃത്തി തുടങ്ങിയാൽ എല്ലാം നിശ്ചയിച്ചപോലെ നീങ്ങുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലിടങ്ങളിൽ ദിവസവും നടക്കുന്ന അവലോകനയോഗം ഊരാളുങ്കൽ സൊസൈറ്റിയുടെ സവിശേഷതയാണ്. ഓരോ ആഴ്ചയും പൂർത്തിയാക്കേണ്ട പ്രവൃത്തി ടാർജറ്റായി നിശ്ചയിക്കും. ഓരോ നിർമാണത്തിനും ഓരോ ഡയറക്ടർക്കു പ്രത്യേകചുമതല ഉണ്ടാകും. ഈ ഡയറക്ടർമാർ പങ്കെടുത്ത് ഓൺലൈനായും അല്ലാതെയും നടത്തുന്ന പ്രതിവാരാവലോകനം ഉണ്ട്. ഇതിനുപുറമേ ചെയർമാൻ രമേശൻ പങ്കെടുത്തു മൂന്നു യോഗങ്ങൾ നേരിട്ടും 14 യോഗങ്ങൾ വീഡിയോ വഴിയും പാലാരിവട്ടം പാലം നിർമാണത്തിനായി നടത്തുകയുണ്ടായി. തടസ്സങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും നിർമാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമൊക്കെ ആവശ്യാനുസരണം ക്രമീകരിക്കാനുമെല്ലാം ഇതിലൂടെ കഴിയും. രാജ്യത്തെ ഏറ്റവും വലിയ സഹകരണ നിർമാണ സംഘമായ ഊരാളുങ്കലിന്റെ വളർച്ചയെക്കുറിച്ച് ഞാനൊരു ഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ബ്രാൻഡ് സാമൂഹികപ്രതിബദ്ധതയും ഗുണമേന്മയും സമയനിഷ്ഠയുമാണ്. ഭീമമായ പശ്ചാത്തലസൗകര്യ നിർമാണ ഘട്ടത്തിലേക്ക് കേരളം കടക്കുന്നവേളയിൽ ഊരാളുങ്കലിനെപ്പോലെ കാര്യക്ഷമതയുള്ള, അഴിമതിരഹിതരായ കരാറുകാർ സ്വകാര്യ മേഖലയിലടക്കം വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. പ്രവർത്തനത്തിന്റെ പ്രത്യേക സംസ്കാരം:ഊരാളുങ്കൽ ലേബർ സൊസൈറ്റി പാലം പുനർനിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപ്പിക്കണമെന്നു ശ്രീധരൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജവിവാദങ്ങൾ ഉയർന്ന സമയം ആയതിനാൽ അത് ഏറ്റെടുക്കേണ്ട എന്ന സൊസൈറ്റിയുടെ തീരുമാനം ഇ. ശ്രീധരന്റെ നിർബന്ധത്തെത്തുടർന്നാണു മാറ്റിയത്. എന്താണ് ഊരാളുങ്കലിന്റെ പ്രത്യേകത? ഊരാളുങ്കൽ സൊസൈറ്റിക്ക് സ്വന്തമായി 13,000 തൊഴിലാളികളുണ്ട്. ഇവരിൽ നല്ലപങ്കും നിർമാണപ്രവൃത്തികളുടെ ബാലപാഠങ്ങൾ ഓരോന്നായി ചെയ്തുപഠിച്ചു മികവുനേടി വളർന്നുവന്നവരാണ്. ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അടിസ്ഥാനധാരണകളും അനുഭവസമ്പത്തും ഉള്ളവർ. ഇതിനു മുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചറൽ, സ്ട്രക്ചറൽ, സർവേ എന്നിങ്ങനെ വിഭാഗങ്ങളിലായി ആയിരത്തിൽപ്പരം എൻജിനിയർമാർ അടങ്ങുന്ന സുശക്തമായ ടീമുമുണ്ട്. കൂടാതെ, ഈ വിഷയങ്ങളിലുള്ള സാങ്കേതികവിദഗ്ധരും. ഇവരെല്ലാമടങ്ങുന്ന സംവിധാനത്തിന്റെ കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവർത്തനം ഒരു പ്രത്യേക സംസ്കാരംതന്നെയാണ്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക യന്ത്രസംവിധാന ആസ്തികൾ 150 കോടി രൂപ വിലവരും. ഹോളോ ബ്രിക്സും പലതരം ഇഷ്ടികകളും ടൈൽസും അടക്കം പല നിർമാണസാമഗ്രികളും നിർമിക്കാനുള്ള യൂണിറ്റുകളും ക്വാറികളും ക്രഷറുകളും ഒക്കെയുണ്ട്. കേന്ദ്രീകൃത പ്രൊക്യുവർമെന്റ് സമ്പ്രദായം കുറഞ്ഞവിലയിൽ സാമഗ്രികൾ കിട്ടാൻ സഹായിക്കും. വിശാലമായ സംഭരണ യാഡുകളും മുമ്പുമുതലേ അവർക്കുണ്ട്. ഇവയ്ക്കൊക്കെവേണ്ടി ഓടിനടക്കുകയോ കാത്തിരിക്കുകയോ വേണ്ടിവരുന്നില്ല. നിർമാണസാമഗ്രികളുടെയും നിർമാണത്തിന്റെയുമൊക്കെ ഗുണമേന്മ അപ്പപ്പോൾ പരിശോധിക്കാൻ രാജ്യാന്തരനിലവാരമുള്ള ടെസ്റ്റിങ് ലാബും അവർക്കുണ്ട്. സാധാരണ കരാർസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാവാത്ത കാര്യങ്ങളാണ് ഇവയിൽ മിക്കതും. സംഘത്തിലെ തൊഴിലാളികൾക്കു പരമാവധി തൊഴിൽ കൊടുക്കുക എന്നതു സൊസൈറ്റിയുടെ ജന്മദൗത്യം ആയതിനാൽ എല്ലാ പ്രവൃത്തിയും സംഘം നേരിട്ടാണു ചെയ്യുന്നത് എന്നതാണു മറ്റൊരു പ്രധാനകാര്യം. അതിനാൽ, മറ്റു സ്ഥാപനങ്ങളെപ്പോലെ സൊസൈറ്റി നിർമാണങ്ങളോ അതിന്റെ ഘടകങ്ങളോ ഉപകരാർ കൊടുക്കില്ല; കൊടുക്കാൻ കഴിയുകയുമില്ല.

from money rss https://bit.ly/3w0DfzI
via IFTTT

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്താർജിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.3ശതമാനം കുറഞ്ഞ് 48,953 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചുമാസത്തെ ഉയർന്ന നിലവാരമായ 49,800ലെത്തിയശേഷം വിലിയ ചാഞ്ചാട്ടമാണ് വിപണിയിൽ പ്രകടമാകുന്നത്.

from money rss https://bit.ly/3fXf67L
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സുചികകളിൽ പ്രതീക്ഷയോടെ തുടക്കം. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോളകാരണങ്ങളാണ് വിപണിയെ ചലിപ്പിച്ചത്. കോവിഡുമായ ബന്ധപ്പെട്ട വിവരങ്ങൾ, കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ, ഓഹരികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവയാകും ഇന്ന് വിപണിയുടെ ഗതിനിർണയിക്കുക. സെൻസെക്സ് 85 പോയന്റ് നേട്ടത്തിൽ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, പവർഗ്രിഡ്, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻ് മഹീന്ദ്ര, എൽആൻഡ്ടി, എൻടിപിസി, ടൈറ്റാൻ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ്, ജൂബിലന്റ് ഇൻഗ്രേവിയ, എംആർഎഫ് എന്നിവ ഉൾപ്പടെ 31 കമ്പനികളാണ് തിങ്കളാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3fXOKlT
via IFTTT

ആരോഗ്യ ഇൻഷുറൻസ് ഏത് വേണം, എത്രത്തോളം വേണം

ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് ഇപ്പോഴത്തെ രോഗങ്ങളിൽനിന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ, നമുക്ക് ഏതുതരം പോളിസി എത്രത്തോളം തുകയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഫാമിലി ഫ്ളോട്ടർ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതാണ് ഉചിതം. ഇതിനു പുറമെ വ്യക്തികൾക്ക് വ്യക്തിഗത പോളിസിയും ഗ്രൂപ്പിലെ മെമ്പർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസും എടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് • കവർ ചെയ്യുന്ന അസുഖങ്ങൾ • കവർ ചെയ്യാത്ത അസുഖങ്ങൾ (പോളിസിയുടെ ആദ്യത്തെ നാലു വർഷങ്ങളിൽ) • കോ-പേയ്മെന്റ് (പോളിസി ഉടമ സ്വയം വഹിക്കേണ്ട ആശുപത്രി ചെലവ്) • സബ് ലിമിറ്റ് (ചില അസുഖങ്ങൾക്ക് ചികിത്സാ ചെലവിന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക) • ആശുപത്രി മുറിവാടകയുടെ പരിധി (പോളിസിയിൽ ഉള്ള പരിധിയെക്കാൾ കൂടിയ തുക വന്നാൽ മൊത്തം ചികിത്സാ ചെലവ് ആനുപാതികമായി വെട്ടിച്ചുരുക്കുന്ന രീതി) • മെഡിക്കൽ പരിശോധന കൂടാതെ പോളിസിയിൽ ചേരാനുള്ള പ്രായപരിധി • ആയുഷ് കവർ • നിലവിലുള്ള അസുഖങ്ങൾ കവർ ചെയ്യാനുള്ള കാലാവധി • സൗജന്യ ചികിത്സ ലഭ്യമായ ആശുപത്രികൾ പ്രീമിയം ലാഭിക്കാൻ ടോപ് അപ്പ് അടയ്ക്കേണ്ട പ്രീമിയം നിരക്ക് പഠിച്ച ശേഷം മാത്രമേ പോളിസി എടുക്കാവൂ. ഇൻഷുർ ചെയ്യേണ്ട തുക നിങ്ങളുടെ ബജറ്റിന് അനുസരിച്ച് എടുക്കാവുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ആശുപത്രി ചെലവിന്റെ കാര്യം മറക്കരുത്. മാത്രമല്ല അടിസ്ഥാനപരമായി ഒരു ഫാമിലി ഫ്ളോട്ടർ എടുക്കുന്ന ആൾക്ക് ഇൻഷുർ ചെയ്ത തുക കൂട്ടാനായി ഒരു ടോപ് അപ്പ് പോളിസി എടുക്കുന്നതാണ് പ്രീമിയം ലാഭിക്കാൻ ഏറ്റവും നല്ല മാർഗം. അതായത് മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പോളിസിക്ക് അടയ്ക്കേണ്ട പ്രീമിയത്തെക്കാൾ കുറഞ്ഞ നിരക്കിൽ 10 ലക്ഷം രൂപയ്ക്കുള്ള ഒരു ടോപ് അപ്പ് പോളിസി ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, 10 ലക്ഷത്തിന്റെ ടോപ് അപ്പ് പോളിസിയിൽ ആദ്യത്തെ മൂന്നു ലക്ഷം രൂപയ്ക്കുള്ള ആശുപത്രി ചെലവ് അടിസ്ഥാന പോളിസിയിൽ നിന്നായിരിക്കും ലഭ്യമാവുക. ഇന്ന് പലരും ഓരോ തരം അസുഖങ്ങൾക്കും വെവ്വേറെ പോളിസി എടുക്കുന്നതായി കണ്ടുവരുന്നു (ഉദാ: കാൻസർ കെയർ പോളിസി, കൊറോണ പോളിസി മുതലായവ). എന്നാൽ, ആയിരക്കണക്കിന് അസുഖങ്ങളുള്ള നമ്മുടെ ലോകത്ത് ഒന്നോ, രണ്ടോ അസുഖങ്ങൾ കവർ ചെയ്യുന്ന പോളിസിക്ക് നൽകുന്ന തുക ആനുപാതികമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മറ്റ് ഏത് അസുഖം പിടിപെട്ടാലും കുറച്ച് കൂടിയ പ്രീമിയം തുക അടച്ച് എല്ലാ റിസ്കുകളും കവർ ചെയ്യുന്ന പോളിസി എടുക്കാമായിരുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടാവാനിടയുണ്ട്. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ അവരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കും. പക്ഷേ, റിട്ടയർ ചെയ്ത ശേഷം പുതുതായി ഒരു പോളിസി എടുക്കുന്നതിനെക്കാൾ ഉചിതം റിട്ടയർമെന്റിന് രണ്ടോ, മൂന്നോ വർഷം മുമ്പുതന്നെ ഒരു പോളിസി എടുത്താൽ റിട്ടയർമെന്റ് കഴിഞ്ഞ ഉടനെ തന്നെ നിലവിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുന്ന പോളിസി സ്വന്തമാക്കാവുന്നതേയുള്ളു. പോളിസി ഏതു കമ്പനിയിൽ നിന്ന്? വിവിധ കമ്പനികളുടെ കഴിഞ്ഞ കാലങ്ങളിലെ ക്ലെയിം തീർപ്പാക്കിയതിന്റെ കണക്കുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ 90 ശതമാനത്തിൽ കൂടുതലുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ അഭികാമ്യമായിരിക്കും. അതോടൊപ്പംതന്നെ പ്രാദേശികമായി നമുക്ക് പോളിസി, ക്ലെയിം അനുബന്ധ സേവനങ്ങൾ സമയബന്ധിതമായി കിട്ടുമെന്ന് ഉറപ്പുവരുത്തണം. പോളിസിയുടെ വിശദ വിവരങ്ങൾ ശരിയായി മനസ്സിലാക്കണം. അതോടൊപ്പംതന്നെ നമ്മുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള ശരിയായ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകുകയും വേണം. പ്രത്യേകിച്ചും നിലവിലുള്ള അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചാൽ അത് ഭാവിയിൽ നമുക്ക് ലഭിക്കേണ്ട ചികിത്സാ ചെലവുകളെ ബാധിക്കാനും ഇടയുണ്ട്. അതുകൊണ്ട് പോളിസികൾ ശരിയായി പഠിച്ച ശേഷം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. odatt@aimsinsurance.in

from money rss https://bit.ly/3pq41iy
via IFTTT

Saturday, 5 June 2021

ഒരുലക്ഷം ഈ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഒരുവർഷംകൊണ്ട് 13.29 ലക്ഷം ലഭിക്കുമായിരുന്നു

ഒരുവർഷത്തിനിടെ അദാനി ടോട്ടൽ ഗ്യാസ് ഓഹരി കുതിച്ചത് 1240ശതമാനത്തിലേറെ. ഈ ഓഹരിയിൽ 2020 മെയ് 26ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 13,29.448 രൂപയായേനെ. കഴിഞ്ഞ വർഷം മെയ് 26ലെ 114 രൂപയിൽനിന്ന് ഒരുവർഷം പിന്നിട്ട് ജൂൺ നാലിലെത്തിയപ്പോൾ ഓഹരിവില 1637 രൂപയായാണ് ഉയർന്നത്. അതായത് 12 മാസംകൊണ്ടുണ്ടായ നേട്ടം 12.20 ലക്ഷം രൂപയിലേറെ. അദാനി ടോട്ടൽ ഗ്യാസ് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 113.10ലെത്തിയത് 2020 മെയ് 27നാണ്. ഒരുവർഷ കാലയളവിൽ സെൻസെക്സിലും നിഫ്റ്റിയിലുമുണ്ടായ ശരാശരി വളർച്ച 65ശതമാനവുമാണ്. ഇതേ കാറ്റഗറിയിലെ മറ്റ് ഓഹരികൾ നേട്ടത്തിന്റെകാര്യത്തിൽ അദാനിക്ക് ഏറെ പിന്നിലായിരുന്നു. ഗെയിൽ ഇന്ത്യ 78ശതമാനമാണ് ഉയർന്നത്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് 44ശതമാനവും ഇന്ദ്രപ്രസ്ഥ ഗ്യാസ് 13.7ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് വ്യാപനത്തിൽനിന്ന് കഴിഞ്ഞവർഷം വിമുക്തിനേടിയപ്പോഴുണ്ടായ കുതിപ്പാണ് അദാനി ഗ്യാസിന് നേട്ടമായത്. കമ്പനി മികച്ച പ്രവർത്തനഫലങ്ങളാണ് പുറത്തുവിട്ടത്. 2020 സെപ്റ്റംബർ പാദത്തിൽ 135 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഡിസംബർ പാദത്തിൽ 145 കോടിയായും ഉയർന്നു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിവർഷത്തെ മൊത്തം ലാഭം 462.82 കോടി രൂപയാണ്. മുൻവർഷം ഇത് 436.32 കോടിയായിരുന്നു. മുന്നറിയപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലത്തെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3vU0v2h
via IFTTT

മ്യൂച്വൽ ഫണ്ടുകളുടെ ആഗോള ഓഹരി നിക്ഷേപ പരിധി 100 കോടി ഡോളറായി ഉയർത്തി

ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പരിധി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഉയർത്തി. 60 കോടി ഡോളറിൽനിന്ന് 100 കോടി ഡോളറായാണ് പരിധി ഉയർത്തിയത്. അന്തർദേശീയ ഓഹരികളിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കൾക്ക് പരമാവധി 30 കോടി ഡോളർ ഇനി നിക്ഷേപിക്കാം. നിലവിലെ പരിധി 20 കോടി ഡോളറായിരുന്നു. ഇന്റർനാഷണൽ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതോടെ പരിധി ഉയർത്തണമെന്ന ആവശ്യവുമായി ഫണ്ട് ഹൗസുകൾ സെബിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് തീരുമാനം. 2021 ഏപ്രിലിലെ കണക്കുപ്രകാരം ഫണ്ട് ഓഫ് ഫണ്ട് കാറ്റഗറിയിലെ മൊത്തം ആസ്തി 13,441 കോടിയാണ്. ഇതിൽ ഭൂരിഭാഗംതുകയും ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളിൽ പണംമുടക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലേതാണ്. 2020 നവംബറിലാണ് ഇതിനുമുമ്പ് സെബി 30 കോടി ഡോളറിൽനിന്ന് 60 കോടി ഡോളറായി ഉയർത്തിയത്. ഇടിഎഫുകളിലെ നിക്ഷേപം 50 മില്യണിൽനിന്ന് 200 മില്യണായി ഉയർന്നപ്പോഴായിരുന്നു ഇത്. വൈവിധ്യ വത്കരണത്തിന്റെഭാഗമായി നിക്ഷേപകരുടെ ഇടയിൽ അടുത്തകാലത്താണ് ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളിൽ താൽപര്യം വർധിച്ചത്. ആഗോള വിപണികളിലെ മികച്ചനേട്ടവും അതിന് പ്രേരണയായി.

from money rss https://bit.ly/3x2kwUr
via IFTTT

Friday, 4 June 2021

സ്വർണവില പവന് 320 രൂപ കൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി. രണ്ടുദിവസംമുമ്പ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയർന്നിരുന്നു. അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചത്.

from money rss https://bit.ly/3vVCYya
via IFTTT

ചെറുകിട-ഇടത്തരം ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കും

വേദനകളും പീഡകളും മരണവും കഠിനമായ സാമ്പത്തിക ക്ളേശങ്ങളും കൊണ്ടുവന്ന കോവിഡ് 19നിടയിലും ഓഹരി വിപണികൾ ആഗോള തലത്തിൽതന്നെ അത്ഭുതപ്പെടുത്തുന്ന സ്ഥിരത നിലനിർത്തി. വികസിത/വികസ്വര രാജ്യങ്ങൾ ഉൾപ്പടെ 49 രാജ്യങ്ങളിൽ നിന്നായി 3000 ഓഹരികൾ ഉൾപ്പെടുത്തിയിട്ടുള്ള ലോകസൂചിക 6 മാസമായി അതിശയകരമാംവിധം സ്ഥിരമായിരുന്നു. 2020 നവംബർ മുതൽ സൂചികയിൽ 5 ശതമാനമെങ്കിലും തിരുത്തൽ ഉണ്ടായ ഒരു സന്ദർഭം പോലും ഉണ്ടായില്ല. ലോക വിപണികളിലെ കുതിപ്പിൽ എടുത്തുപറയാനുള്ള പ്രത്യേകത മഹാമാരിയുടെ രണ്ടാം തരംഗംപോലും വിപണികളെ ബാധിച്ചില്ല എന്നതാണ്. യുഎസിലും യൂറോപ്പിലും രണ്ടാം തരംഗം ആഞ്ഞടിച്ച് സാഹചര്യം മോശമായപ്പോൾ വിപണികളിലെ കുതിപ്പു തുടരുകയായിരുന്നു. രണ്ടാം തരംഗത്തിലും വിപണിയുടെ കുതിപ്പു നിലനിർത്തിയത് താഴ്ന്ന പലിശ നിരക്കും, മറ്റു നിക്ഷേപ സാധ്യതകളുടെ അഭാവവും, ചെറുകിടക്കാരുടെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പങ്കാളിത്തവും 2021ൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും തുടരുന്നത്. വിപണിയുടെ ഇപ്പോഴത്തെ കുതിപ്പിലെ എടുത്തുപറയേണ്ട ഘടകം വിശാല വിപണിയുടെ മികച്ചപ്രകടനമാണ്. ഈ വർഷം ഇതേവരെ നിഫ്റ്റി 10 ശതമാനത്തോളം ഉയർന്നു നിൽക്കുമ്പോൾ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 23 ശതമാനവും 30 ശതമാനവും നേട്ടത്തിലാണ്. എന്താണ് വിശാല വിപണിയുടെ ഈ മികച്ച പ്രകടനത്തിന് അടിസ്ഥാനം ? ഈ കുതിപ്പു നിലനിൽക്കുമോ ? വിപണി ഇപ്പോഴത്തേതുപോലെ നിഫ്റ്റി 14500-15400 ഇടയിൽ നിൽക്കുമ്പോൾ, ഈ പരിധിക്കുപുറത്തു വലിയതോതിൽ ഉയർച്ചയോ താഴ്ചയോ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് വിശാലവിപണിയിലെ ഓഹരികൾക്കു പിന്നാലെയാവും നിക്ഷേപകർ. ചെറുകിട, ഇടത്തരം ഓഹരികൾക്ക് വിലകൾ കുറവായിരിക്കുകയും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം നൽകുകയും ചെയ്യുമ്പോൾ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം വിശാല വിപണി ഇപ്പോൾ അവസരങ്ങൾ നൽകുന്ന ഇടമായിരിക്കുന്നു. കഴിഞ്ഞ 3 വർഷത്തെ മോശം പ്രകടനത്തിന് പകരമായാണ് ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ഇടത്തരം, ചെറുകിട ഓഹരികളുടെ 2018 ലെ ദയനീയ പ്രകടനവും 2020 മാർച്ചിലെ അനുപാതത്തിൽ കവിഞ്ഞ തകർച്ചയും നിക്ഷേപകരെ വിശാല വിപണിയിൽ നിന്നകറ്റി. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികളുടെ അടുത്ത കാലത്തെ മികച്ച പ്രകടനം നിക്ഷേപകരെ ഇവയിലേക്കു തിരിച്ചുകൊണ്ടു വരികയാണ്. സമകാലിക വിപണിയിലെ കുതിപ്പിന്റെ ഒരു പ്രത്യേകത ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തമാണ്. സ്ഫോടനാത്മകമായ വേഗതയിലാണ് പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയ 14.2 ദശലക്ഷം അക്കൗണ്ടുകൾ തുറക്കപ്പെട്ടു. ചെറുകിട നിക്ഷേപകർ, പ്രത്യേകിച്ച് തുടക്കക്കാർ വൻകിട ഓഹരികളേക്കാൾ ഇടത്തരം ചെറുകിട ഓഹരികളാണിഷ്ടപ്പെടുന്നത്. ഇവയുടെ കുതിപ്പിന് ഇന്ധനം പകരുന്ന പ്രധാന ഘടകം ഇതാണ്. വിശാല വിപണിയിൽ മികച്ച പ്രകടനത്തിന് ഇടത്തരം ഓഹരികൾക്കു കെൽപുണ്ട്. നല്ല ലാഭവും മികച്ച സാധ്യതകളുമുള്ള അനേകം ഐടി, ഫാർമ, ധനകാര്യ കമ്പനികൾ ഈ വിഭാഗത്തിലുണ്ട്. ചെറുകിട ഓഹരി സൂചികയാവട്ടെ, വൈവിധ്യമാർന്ന വിവിധ മേഖലകളിലേക്കു വ്യാപിച്ചു കിടക്കുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ തിരിച്ചടികൾ വിപണി മറികടന്നു കഴിഞ്ഞു. വരും പാദങ്ങളിലെ പ്രകടനങ്ങളിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാനിരക്ക് ഏതാണ്ട് 9 ശതമാനമായിരിക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. രണ്ടാം തരംഗത്തിനു മുമ്പു കണക്കാക്കിയിരുന്ന 11 ശതമാനത്തേക്കാൾ 2 ശതമാനം താഴെയാണിത്. ഉയർന്ന സാമ്പത്തിക വളർച്ചയുടേയും കമ്പനികളുടെ വരുമാനനേട്ടങ്ങളുടേയും ശക്തമായ അടിയൊഴുക്കുകൾ നിലനിൽക്കുന്നുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമാണിതിനു തടസംസൃഷ്ടിക്കുന്നത്. അതിനാൽ രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒന്നാംപാദത്തിൽ മാത്രം ഒതുങ്ങി നിന്നാൽ വരുംപാദങ്ങളിൽ ശക്തമായ തിരിച്ചുവരവു പ്രതീക്ഷിക്കാം. രണ്ടാം തരംഗത്തിന്റെ കർവ് താഴോട്ടു വരാൻ തുടങ്ങുകയും കുത്തിവെപ്പ് വ്യാപകമാവുകയും ചെയ്യുന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്കു തിരിച്ചു വരും. 2021-24 കാലയളവിൽ ശരാശരി 17 ശതമാനത്തോളം കമ്പനികൾക്ക് വാർഷിക ലാഭം കൈവരിക്കാനാവും. ഈ കാലയളവിൽ ക്രമാതീതമായ വളർച്ച കൈവരിക്കാൻ ഇടത്തരം, ചെറുകിട കമ്പനികൾക്കുകഴിയും. കാരണം സാമ്പത്തിക കുതിപ്പിന്റെ ഘട്ടത്തിൽ അവ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് എന്നതാണ് അനുഭവം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്ാണ് ലേഖകൻ)

from money rss https://bit.ly/2T08WKW
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ്: അവധി ദിവസങ്ങളിലും അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

മുംബൈ: ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് നടപ്പാവുക. അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയിൽ എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

from money rss https://bit.ly/3vXOtoH
via IFTTT

വളർച്ചാ പ്രതീക്ഷ കുറച്ചത് വിപണിയിൽ പ്രതിഫലിച്ചു: നിഫ്റ്റി 15,700ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: റിസർവ് ബാങ്ക് ആറാംതവണയും നിരക്കിൽ മാറ്റംവരുത്താതിരുന്നത് വിപണിയിൽ പ്രതിഫലിച്ചു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി.രാജ്യത്തിന്റെ വളർച്ചാ പ്രതീക്ഷ 10.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി കുറച്ചതും വിപണിയുടെ കരുത്ത് ചോർത്തി. സെൻസെക്സ് 132.38 പോയന്റ് നഷ്ടത്തിൽ 52,100.05ലും നിഫ്റ്റി 20.10 പോയന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1279 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ 0.5ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3x15fUb
via IFTTT

സ്വർണവിലയിൽ ഇടിവ്: പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായംവർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില ഔൺസിന് 0.4ശതമാനം താഴ്ന്ന് 1,862.68 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,616 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3z4Z7Mf
via IFTTT

പണനയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകും: ഡോ. വി കെ വിജയകുമാർ

റിസർവ് ബാങ്ക് പണ നയ സമിതിയുടെ പണ നയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു. മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട ഹോട്ടൽ, റസ്റ്റാറന്റ്, ടൂറിസം, ബസ് ഓപറേറ്റർമാർ, ബ്യൂട്ടി പാർലറുകൾ, സലൂൺ എന്നീ വിഭാഗങ്ങൾക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാൻ 15000 കോടി രൂപയുടെ സുപ്രധാനമായ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിന് ആവശ്യമുള്ളേടത്തോളം കാലം ഉദാര പണനയം തുടരാനാണ് തീരുമാനം. 2022 സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പുതിയ കണക്ക്. 1.2 ലക്ഷം കോടി രൂപയുടെ ജിസാപ് (കേന്ദ്ര ബാങ്ക് വിപണിയിൽ നിന്നു കടപ്പത്രങ്ങൾ വാങ്ങുന്ന പദ്ധതി ) 2.0 റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നാണ്യ ശേഖരം 598 ബില്യൺ ഡോളറായി ഉയർന്നു എന്ന ഗവർണറുടെ പ്രഖ്യാപനം രാജ്യത്തിന്റെ ധനസ്ഥിതി (ബാഹ്യ സ്ഥൂല ധനസ്ഥിതി) ശക്തമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഡോ. വിജയകുമാർ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3vLRfNL
via IFTTT

റസ്റ്റോറന്റ്, ബ്യൂട്ടിപാർലർ, വിനോദം തുടങ്ങിയ മേഖലകൾക്ക് 16,000 കോടിയുടെ പാക്കേജ്

മുംബൈ: കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട മേഖലകളെ സഹായിക്കാൻ ആർബിഐ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം, റസ്റ്റോറന്റ് തുടങ്ങിയവയോടൊപ്പം ബ്യൂട്ടിപാർലറുകൾക്കും പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. ഈമേഖലകളിൽ പണലഭ്യത ഉറപ്പാക്കാൻ 2022 മാർച്ച് 31വരെയാണ് വായ്പ അനുവദിക്കുക. പദ്ധതി പ്രകാരം ഹോട്ടലുകൾ, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കാർ വർക് ഷോപ്പുകൾ, റെന്റ് എ കാർ സേവനദാതാക്കൾ, ഇവന്റ് ഓർഗനൈസർമാർ, സ്പാ, ബ്യൂട്ടിപാർലർ, സലൂൺ തുടങ്ങിയവ ഉൾപ്പടെയുള്ള മേഖലകൾക്കുമാകും വായ്പ ലഭിക്കുക. ഇതിനായി ബാങ്കുകൾക്ക് മൂന്നുവർഷക്കാലയളവിൽ റിപ്പോ നിരക്കായ നാലുശതമാനത്തിൽ ആർബിഐ പണംലഭ്യമാക്കും. കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുംകൂടുതൽ ബാധിച്ചത് ചെറുകിട വ്യാപാരമേഖലയെയാണ്. റിസർവ് ബാങ്കിന്റെ നടപടി ആശ്വാസകരമാണെങ്കിലും ഉയർന്ന റിസ്ക് ഉള്ളതിനാൽ ബാങ്കുകൾ ഈമേഖലകളെ എത്രത്തോളം പരിഗണിക്കമെന്ന് വ്യക്തമല്ല. ഈ പദ്ധതികൾക്കുപുറമെ, ചെറുകിട ഇടത്തരം വ്യാപാരമേഖലയ്ക്കായി സിഡ്ബിവഴി 16,000 കോടി രൂപയുടെ പാക്കേജും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പയ്ക്കും വായ്പാ പുനഃക്രമീകരണത്തിനുമാകും ഈതുക ചെലവഴിക്കുക. വായ്പ പരിധി 25 കോടിയിൽനിന്ന് 50 കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി 50,000 കോടിയുടെ പണലഭ്യതാ പാക്കേജ് റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3vUjCt2
via IFTTT

20000 കോടി പാക്കേജ് എസ്റ്റിമേറ്റിലില്ല, യഥാര്‍ഥ കമ്മി 37,000 കോടി- കബളിപ്പിക്കലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മുൻനിർത്തി സാധാരണക്കാർക്ക് നേരിട്ട് പണം കൊടുക്കണമെന്നത് തങ്ങളുടെ നിർദ്ദേശമായിരുന്നു. ഇതിന് 8900 കോടി രൂപ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി വി.ഡി സതീശൻ വ്യക്താമാക്കി. എന്നാൽ ബജറ്റിലെ പ്രഖ്യാപനം ധനമന്ത്രി വാർത്താസമ്മേളനത്തിൽ തിരുത്തിയതായും നിലവിലെ ക്ഷേമപദ്ധതികളെ ഉൾപ്പെടുത്തിയാണ് ഈ പ്രഖ്യാപനമെന്ന് വ്യക്തമാക്കിയതായും മാധ്യമപ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ സാധാരണ രീതിയിലുള്ള റിവൈസ്ഡ് ബജറ്റാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂർ ബജറ്റ് പ്രസംഗം പൂർത്തിയാക്കുന്നതിന് വേണ്ടി ധനമന്ത്രി ബജറ്റിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം രാഷ്ട്രീയ പ്രസംഗങ്ങൾ കുത്തിനിറച്ചു. സർക്കാരിന് സ്ഥല ജല വിഭ്രാന്തിയാണോ എന്ന് സംശയം ഉണ്ട്. ബജറ്റിൽ പറയേണ്ടത് നയ പ്രഖ്യാപനത്തിലും നയ പ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിലുമാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നടന്നത് ബജറ്റും നയപ്രഖ്യാപനവും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്.പുത്തരിക്കണ്ടത്ത് പ്രസംഗിക്കുന്നത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗം ആണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടന അനുസരിച്ച്ആന്വൽ ഫിനാൻഷ്യൽ സ്റ്റേയ്റ്റ്മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകർത്ത രീതിയിലുള്ള രാഷ്ട്രീയം പ്രകടിപ്പിച്ചത് ശരിയല്ല. ബജറ്റിലെ സാമ്പത്തിക കണക്കുകളിലുള്ള അവ്യക്തത വ്യക്തമാണ്. 1715 കോടി രൂപയുടെ അധിക ചിലവെന്നാണ് പറഞ്ഞത്. പക്ഷേ 2000 കോടി രൂപയുടെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവല്ലേ. 20,000 കോടിയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ല.ഫലത്തിൽ റവന്യൂ കമ്മി 37,000 കോടിയാകും, ഇതും രേഖകളിൽ നിന്ന് ഇത് മറച്ചുവെച്ചു. സാമ്പത്തിക ഉത്തേജന പാക്കേജ് വഞ്ചനയാണ്. കരാറുകാരുടെ പണവും പെൻഷനും കൊടുക്കാനാണ് പണം നീക്കിവെച്ചത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. കൂടാതെ എം.എൽ.എമാരുടെ അസറ്റ് ഡവലപ്പ്മെന്റ് ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ എടുക്കാനുള്ള തീരുമാനം ഉണ്ട്. അത് തങ്ങൾക്കൂടി സമ്മതിച്ചതാണ്. മുഖ്യമന്ത്രി നേതാക്കളുമായി ഇക്കാര്യം കൂടി ആലോചിച്ചിരുന്നു. Content Highlight: Opposition Criticises Budget 2.0

from money rss https://bit.ly/3chhjZz
via IFTTT

Thursday, 3 June 2021

തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനും ബജറ്റിൽ നിർദേശമുണ്ട്. കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തുകയും ഏറെ പേർക്കും തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസികൾക്ക് വായ്പ ലഭ്യമാക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോർക്ക സെൽഫ് എംപ്ലോയെന്റ് സ്കീം പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുക. ഇതിന്റെ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയതായും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എം.എസ്.എം.ഇ. കൾക്ക് 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. നിലവിലുള്ള എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ നിരക്കിൽ അധിക പ്രവർത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. പലിശ ഇളവ് നൽകുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് നിലവിൽ നടപ്പിലാക്കിവരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ഇഎസ്എസ്) 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകൾക്ക് മാർജിൻ മണിയും പലിശ സഹായവും നൽകുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തി. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഒന്നാം തലമുറ വികസന പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനോടൊപ്പം രണ്ടാം തലമുറ വികസനപ്രശ്നങ്ങൾ കൂടി ഏറ്റെടുക്കുന്നതിനായി ബജറ്റിൽ രണ്ട് പരിപാടികൾ പ്രഖ്യാപിച്ചു. ഒന്നാമത്തേത്, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഈ വർഷം 10 ലക്ഷം രൂപ വീതം സംരംഭകത്വ സഹായമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് സമഗ്രമായ പ്രാരംഭ പിൻതുണയും കുറഞ്ഞ പലിശയ്ക്ക് വായ്പാ സൗകര്യവും ഉറപ്പാക്കും. ഇത് നിലവിലുള്ള സംരംഭകത്വ വികസന പരിപാടികൾക്ക് പുറമേ ആയിരിക്കും. ഇതിന് 10 കോടി രൂപ വകയിരുത്തുന്നു. രണ്ടാമത്തേത് പ്രതിഭാ പിന്തുണാ പരിപാടിയാണ്. ജില്ലാ പഞ്ചായത്ത് തലത്തിൽ തുടങ്ങിവച്ച ഈ പരിപാടി പട്ടിക ജാതി/പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലമാക്കും. കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടിക ജാതി/പട്ടിക വർഗ്ഗക്കാരായ യുവതീ യുവാക്കൾക്ക് ആ മേഖലയിൽ തുടർന്നും പ്രവർത്തിക്കുന്നതിനാണ് ഈ സഹായം. ഒരാൾക്ക് ഒരു ലക്ഷം രൂപ വച്ച് 1500 പേർക്ക് പ്രതിഭാ പിന്തുണ നൽകും. പലിശരഹിത വായ്പയും നൽകും. പരിപാടിയുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പം പട്ടിക ജാതി/പട്ടിക വർഗ്ഗ വികസന വകുപ്പം ചേർന്ന് തയ്യാറാക്കും. കെ.എഫ്.സി യുടെ വായ്പ ആസ്തി അടുത്ത അഞ്ച് വർഷം കൊണ്ട് പതിനായിരം കോടി രൂപയായി ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ സാമ്പത്തിക വർഷം കെ.എഫ്.സി 4500 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിക്കും. കെ.എഫ്.സി യിൽ നിന്ന് വായ്പയെടുത്ത് 2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭകർക്ക് 20 ശതമാനം വീണ്ടും അധിക വായ്പ (മൊത്തം 40 ശതമാനം അധിക വായ്പ) നൽകുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിനായി കെ.എഫ്.സി 500 കോടി രൂപ മാറ്റിവയ്ക്കും. പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് മുതൽ തിരിച്ചടവിന് ഒരു വർഷം വരെയുള്ള മൊറട്ടോറിയം അനുവദിക്കും. കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദാര വ്യവസ്ഥകളിൽ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ നൽകും. ഏഴു ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ ജനറേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റേർസ്, ലിക്വിഡ് ഓക്സിജൻ, വെന്റിലേറ്റർ, പൾസ് ഓക്സിമീറ്റർ, പോർട്ടബിൾ എക്സറേ മെഷീൻ തുടങ്ങിയവയുടെ നിർമ്മാണത്തിനുളള യൂണിറ്റുകൾ സ്ഥാപിക്കാനാണ് വായ്പ. Content Highlights:Kerala budget 2021-1000 crore low interest rate loan for pravasis

from money rss https://bit.ly/3ciBAxD
via IFTTT

ടൂറിസം മേഖലയ്ക്ക് കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന് മാർക്കറ്റിങിനായി നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരളത്തിലെ മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യ ഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലയിൽ ഇത് ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിക്കും. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ അടച്ചുപൂട്ടലിന്റെ വക്കിലായ സംരംഭങ്ങൾക്കായി പുനരുജ്ജീവന പാക്കേജ് നടപ്പാക്കും. പാക്കേജിന്റെ വിശദാംശങ്ങൾ ടൂറിസം വകുപ്പ് തയ്യാറാക്കും. പാക്കേജിന് 30 കോടി രൂപ സർക്കാർ വിഹിതമായി വകയിരുത്തും. കോവിഡിന്റെ രൂക്ഷത കുറയുന്നതോടെ കേരളത്തെ അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ആകർഷിക്കുന്നതിനുള്ള കാമ്പെയ്ൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും. അതിലൊന്ന് മലബാർ ലിറ്റററി സർക്യൂട്ടാണ്. മലയാള സാഹിത്യത്തിലെ അതികായൻമാരായ തുഞ്ചത്ത് എഴുത്തച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയുളള ടൂറിസം സർക്യൂട്ടാണിത്. രണ്ടാമത്തേത്, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ടാണ്. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുളള ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടാണിത്. ഈ സർക്കട്ടുകൾക്കായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. Content Highlights: Kerala Budget 2021 June, K N Balagopals First Budget, Tourism

from money rss https://bit.ly/3fUuT7r
via IFTTT

റിപ്പോ നാല് ശതമാനംതന്നെ: നിരക്കുകളിൽ മാറ്റംവരുത്താതെ ആർ.ബി.ഐ

മുംബൈ: നിരക്കുകളിൽ മാറ്റംവരുത്താതെ ഇത്തവണയും റിസർവ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. മൂന്നുദിവസത്തെ മോണിറ്ററി പോളിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ പ്രതീക്ഷ 9.5ശതമാനയി കുറച്ചു. 10.5ശതമാനം വളർച്ചനേടുമെന്നായിരുന്നു കഴിഞ്ഞ യോഗത്തിൽ പ്രതീക്ഷിച്ചിരുന്നത്. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവർണർ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പ പരിധി.

from money rss https://bit.ly/2TBOIaF
via IFTTT

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പ നാല് ശതമാനം പലിശനിരക്കിൽ ലഭ്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് പുതിയ ജീവനോപാധികൾ കണ്ടെത്താൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിനും നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കോവിഡ് പശ്ചാത്തലത്തിൽ 100 കോടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. വനിതാ സംഘകൃഷി ഗ്രൂപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് കാർഷിക മൂല്യവർധിത ഉത്പന്ന യൂണിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. കുടുംബശ്രീയിൽ യുവതികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഈ വർഷം 10,000 ഓക്സിലറി അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കും. വിഷരഹിത നാടൻ പച്ചക്കറി, പഴവർഗങ്ങൾ എന്നിവ കൃഷിചെയ്യുന്ന കർഷകരിൽനിന്ന് ഉത്പന്നങ്ങൾ സംഭരിച്ച് കുടുംബശ്രീ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പ നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുമ്പോൾ രണ്ട് മുതൽ മൂന്ന് ശതമാനം വരെ സബ്സിഡി അനുവദിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:Kerala Budget 2021- Bank loan of Rs 1,000 crore to Kudumbasree groups

from money rss https://bit.ly/3vWx7sw
via IFTTT

കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കും, വെള്ളപ്പൊക്ക നിയന്ത്രണത്തിനായും പദ്ധതി

തിരുവനന്തപുരം:കൃഷി ഭവനുകളെ സ്മാർട്ടാക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല,മാർക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കംമ്പ്യൂട്ടിംഗ് ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനിക വത്കരിക്കും ഇതിനായാണ് 10 കോടി രൂപ വിലയിരുത്തിയത്. കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖ ആരംഭിക്കുമെന്നും ധനമന്ത്രി. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും കാർഷിക മേഖയിൽ ന്യായവില ഉറപ്പുവരുത്താനും പദ്ധതികൾ ആവിഷ്ക്കരിക്കും അഞ്ച് അഗ്രോപാർക്കുകൾ സ്ഥാപിക്കും. കൂടാതെ പാൽ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. ഇതിനായി പത്ത് കോടി വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. തോട്ടം മേഖല പ്ലാന്റേഷൻ മേഖലയുടെ വികസനവും ഭരണപരമായ കാര്യങ്ങളും മികച്ചതാക്കാൻ പ്ലാന്റേഷൻസ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ രണ്ട് കോടി രൂപ അനുവദിച്ചു. തോട്ടം മേഖലയുടെ വൈവിധ്യ വത്കരണത്തിനും പുതിയ വിളകൾ പരിചയപ്പെടുത്താനുമായി നയം രൂപീകരിക്കും ഇതിന്റെ പ്രാഥമിക പ്രവർത്തനത്തിനായി രണ്ട് കോടി രൂപ വിലയിരുത്തും. പരിസ്ഥിതി വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾക്കായി 500 കോടി രൂപ ചിലവ് വരുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിന്റെ പ്രാഥമിക ഘട്ടത്തിനായി 50 കോടി രൂപ അനുവദിച്ചു.ജലാശയങ്ങൾ ശുചീകരിക്കുക, തീരദേശത്ത് കണ്ടൽ കാടുകൾ ഉപയോഗിക്കുക, നദികളുടെ ആഴം വർദ്ധിപ്പിക്കുക, ജല ഒഴുക്ക് ഉറപ്പുവരുത്തുക തുടങ്ങി നിരവധി പദ്ധതികളിലൂടെയാണ് വെള്ളപ്പൊക്കം തടയാനുള്ള ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.500 കോടി രൂപയെങ്കിലും പദ്ധതിയ്ക്ക് ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യ ബന്ധനം മത്സ്യ ബന്ധന മേഖലയിൽ മത്സ്യ സംസ്കരണത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുമായി പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു.അക്വേറിയം റിഫോംസ് സംബന്ധിച്ച് പഠനം നടത്തി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു Content Highlight: kerala budget 2021: Agriculture and Environment

from money rss https://bit.ly/3pl5DdB
via IFTTT

കോവിഡ് ബജറ്റ്: നികുതി നിർദേശങ്ങളില്ല, വികസനത്തിനും ക്ഷേമത്തിനും ഊന്നൽ

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനും മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽനൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ ബജറ്റിന്റെ കൂട്ടിച്ചേർക്കലായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിൻ ലഭ്യമാക്കുന്നതിന് 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് 8,900 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തികമേഖലയുടെ പുനരുജ്ജീവനത്തിനായി വിവിധ വായ്പകൾക്കും പലിശ സബ്സിഡിക്കുമായി 8,300 കോടി രൂപയും ലഭ്യമാക്കും. താഴെതട്ടിലുള്ളവർക്ക് പണംലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. 5 ലക്ഷം രൂപവരെയുള്ള വായ്പകളെല്ലാം 4ശതമാനം പലിശനിരക്കിലായിരിക്കും നൽകുക. വായ്പ പദ്ധതികളുടെ പലിശ ഇളവ് നൽകുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്. തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണമേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകൾക്കും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പുതിയതായി വരുമാനമാർഗങ്ങളൊന്നും സർക്കാരിന് മുന്നിലില്ലെന്ന് ചുരുക്കം. കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണംകണ്ടെത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയുള്ള ജിഎസ്ടി നടപ്പാക്കൽ, ഓഖി, പ്രളയം, കോവിഡ് എന്നിവമൂലം സർക്കാരിന്റെ വരുമാനത്തിൽ വൻഇടിവുണ്ടാക്കിയതായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. COVID Budget: No tax proposals, emphasis on development and welfare.

from money rss https://bit.ly/3yZ1ekN
via IFTTT

കെ.എസ്.ആര്‍.ടി.സിക്ക് ഹൈഡ്രജന്‍ ബസ്, ഡെലിവറി ജോലിക്കാര്‍ക്ക് ഇലക്ട്രിക് വാഹനം

ഗതാഗത മേഖലയ്ക്ക് പുത്തൻ മാനങ്ങൾ നൽകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, കെ.എസ്.ആർ.ടി.സി. ബസുകൾ കൂടുതൽ പ്രകൃതി സൗഹാർദമാക്കുന്നതിനായുള്ള പദ്ധതിയും ബജറ്റിലുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ബാധ്യത കുറയ്ക്കുന്നതിനും കൂടുതൽ പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനുമായി നിലവിൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന 3000 ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 300 കോടി രൂപയുടെ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനായിട്ടാണ് ഈ നീക്കം. ഗ്രീൻ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതൽ കരുത്തേകുന്നതിനായി ഹൈഡ്രജൻ ബസുകളും നിരത്തുകളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ചുവടുവയ്പ്പായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിയാൽ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജൻ ഫ്യുവൽ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴിൽ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പദ്ധതിയാണ് ഒരുക്കുന്നത്. ഫുഡ് ഡെലിവറി, പത്രവിതരണം, തുടങ്ങിയുള്ള ജോലികൾ ചെയ്യുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടറുകളും ഇലക്ട്രിക് ഓട്ടോയും നൽകുന്നതിനുള്ള വയ്പാ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും നിരത്തുകളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ഒരുക്കുന്നത്. ഇത്തരം വായ്പാ പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് ഒരുക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തും. പുതുക്കാട് കെ.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.. കിഫ്ബിയുമായി ചേർന്നായിരിക്കും കെ.എസ്.ആർ.ടി.സിയുടെ ഈ രണ്ട് പദ്ധതികളും നടപ്പാക്കുകയെന്നാണ് വിവരം. Content Highlights;Kerala Budget 2.0; KSRTC Will Get Hydrogen Bus And Electric Bikes For Delivery Boys

from money rss https://bit.ly/3fP5EDp
via IFTTT

Thursday, 27 May 2021

കല്യാൺ ജൂവലേഴ്‌സിന്റെ അറ്റാദായത്തിൽ 54.1ശതമാനം വർധന

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവിൽ മികച്ച വർദ്ധന കൈവരിക്കുകയും ഗൾഫ് വിപണിയിലെ ബിസിനസിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ നാലാം പാദത്തിൽ കല്യാൺ ജൂവലേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചു. മുൻവർഷത്തെ 2140.7 കോടി രൂപയെ അപേക്ഷിച്ച് വിറ്റുവരവ് 3056.6 കോടി രൂപയായി ഉയർന്നു. അറ്റാദായം 73.9 കോടി രൂപയായി. ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളർച്ച 42.8 ശതമാനമായിരുന്നു. അസംഘടിത മേഖലയിൽനിന്ന് സംഘടിത മേഖലയിലേക്ക് ജൂവലറി ബിസിനസ് ത്വരിതഗതിയിൽ മാറുന്നതും വിവാഹ പർചേസുകളിലും അനുബന്ധ മേഖലകളിലും വീണ്ടും ഉണർവ് ദൃശ്യമായതുമാണ് ഇന്ത്യയിലെ ബിസിനസ് വളരാൻ സഹായിച്ച ഘടകങ്ങൾ. നാലാം പാദ വിറ്റുവരവിൽ സ്വർണാഭരണവിഭാഗത്തിൽ 69.6 ശതമാനം വളർച്ച നേടിയപ്പോൾ സ്റ്റഡഡ് (കല്ല് പതിച്ച ആഭരണങ്ങൾ) വിഭാഗത്തിൽ 36.6 ശതമാനം വർദ്ധനയുണ്ടായി. 2021 മാർച്ച് 31-ലെ കണക്ക് പ്രകാരം കല്യാൺ ജൂവലേഴ്സിന് 137 ഷോറൂമുകളാണ് ഉള്ളത്. ഇതിൽ 107 എണ്ണം ഇന്ത്യയിലും 30 എണ്ണം ഗൾഫ് രാജ്യങ്ങളിലുമാണ്. കമ്പനിക്ക് ഇന്ത്യയിൽ 4,60,000 ചതുരശ്രയടിയും ഗൾഫിൽ 38,000 ചതുരശ്രയടിയും ഉൾപ്പെടെ മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ൽ സ്പേസ് ഉണ്ട്. കമ്പനിയുടെ ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയർ നാലാംപാദത്തിൽ വിറ്റുവരവിൽ 66 ശതമാനത്തിൻറെ വർദ്ധന രേഖപ്പെടുത്തി. വാർഷിക വിറ്റുവരവ് 47 ശതമാനം ഉയർന്ന് 82.1 കോടി രൂപയായി. 2019-20-ൽ 1.7 കോടി രൂപയുടെ അറ്റനഷ്ടത്തിലായിരുന്ന കാൻഡിയർ 2020-21-ൽ 3.2 കോടി രൂപ അറ്റാദായം നേടി.

from money rss https://bit.ly/3i4g1o6
via IFTTT

ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റെ പ്രതിഫലം 49 കോടി: വർധന 45ശതമാനം

ഇൻഫോസിസിസിന്റെ സിഇഒ സലിൽ പരേഖിന് 2021 സാമ്പത്തികവർഷത്തിൽ പ്രതിഫലമായി ലഭിച്ചത് 48.68 കോടി രൂപ. മുൻവർഷം 34.27 കോടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. വർനവാകട്ടെ 45ശതമാനവും. ഇതിൽ 30.99 കോടി രൂപയും ലഭിച്ചത് ഓഹരികളായാണ്. 12.62 കോടി ബോണസായും 6.07 കോടി രൂപ ശമ്പളമായും ലഭിച്ചു. ചെയർമാൻ നന്ദൻ നിലേകനി ഈകാലയളവിൽ പ്രതിഫലമൊന്നും സ്വീകരിച്ചിട്ടില്ല. ചീഫ് ഓപറേറ്റിങ് ഓഫീസറായ പ്രവീൺ റാവുവിന് ലഭിച്ചതാകട്ടെ 17.33 കോടി രൂപയുമാണ്. അദ്ദേഹത്തിന്റെ പ്രതിഫലത്തിലെ വർധന 63ശതമാനമാണ്. പ്രസിഡന്റുമാരായ മൊഹിത് ജോഷി, രവി കുമാർ എന്നിവർ യഥാക്രമം 34.82 കോടിയും 25.54 കോടിയും ശമ്പളയനിനത്തിൽ നേടി. ടിസിഎസിന്റെ സിഇഒ ആയ രാജേഷ് ഗോപിനാഥ് 2021 സാമ്പത്തികവർഷത്തിൽ 20.04 കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. മുൻവർഷം 13 കോടിയായിരുന്നു.

from money rss https://bit.ly/3fN3piK
via IFTTT

Wednesday, 26 May 2021

എൻപിഎസ്, അടൽ പെൻഷൻ യോജന പദ്ധതികളിലെ മൊത്തം നിക്ഷേപം 6 ലക്ഷംകോടി മറികടന്നു

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി ആറ് ലക്ഷംകോടി രൂപ മറികടന്നു. എൻപിഎസ് തുടങ്ങി 13വർഷത്തിനുശേഷമാണ് ഈനേട്ടം. ഏഴുമാസത്തിനുള്ളിൽ ഒരു ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്. നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്)അടൽ പെൻഷൻ യോജന (എപിവൈ)എന്നിവയാണ് പിഎഫ്ആർഡിഎ കൈകാര്യംചെയ്യുന്നത്. 2021 മെയ് 21ലെ കണക്കുപ്രകാരം എൻപിഎസ്, അടൽ പെൻഷൻ യോജന എന്നിവയിലെ നിക്ഷേപകരുടെ എണ്ണം 4.28 കോടിയിലധികമായിരുന്നു. മൊത്തം ആസ്തി 6,03,667.02 കോടി രൂപയുമായി ഉയർന്നതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഒരുവർഷത്തിനിടെ 74.10 ലക്ഷം സർക്കാർ ജീവനക്കാരും 28.37 ലക്ഷം വ്യക്തികളും പദ്ധതിയുടെ ഭാഗമായി. കോവിഡ് വ്യാപനത്തെതുടർന്ന് കൂടുതൽ പേർ റിട്ടയർമെന്റ് പ്ലാനിങിന് പ്രാധാന്യംനൽകിയതായാണ് വിലയിരുത്തൽ. 2004ലിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് വിവിധ സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമായി. സ്വകാര്യ സഥാപനങ്ങളിലെ ജീവനക്കാർക്കും വ്യക്തികൾക്കും പദ്ധതിയുടെ ഭാഗമാകാൻ പിന്നീട് അവസരംനൽകി. PFRDA assets under management cross Rs 6 lakh cr

from money rss https://bit.ly/3frtmFi
via IFTTT

പാഠം 126| ഓഹരിക്ക് സമാനമായ നേട്ടമുണ്ടാക്കാൻ ഇതാ ബദൽ നിക്ഷേപപദ്ധതി

ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് വിജിത്ത്. 30വയസ്സ് പിന്നിട്ടിരിക്കുന്നു. വിവാഹിതനാണ്. 10 വർഷം ഗൾഫിൽ ജോലിചെയ്ത് നാട്ടിൽ സംരംഭംതുടങ്ങണമെന്നാണ് വിജിത്തിന്റെ ആഗ്രഹം. അതിനായി പരമാവധിതുക സമാഹരിക്കുകയാണ് ലക്ഷ്യം. പ്രതിമാസം 90,000 രൂപയാണ് വരുമാനം. ആദ്യകാലത്ത് കുടുംബം കൂടെയുണ്ടായിരുന്നുവെങ്കിലും പിന്നീട് അവരെ നാട്ടിലേയ്ക്കയച്ചു. മ്യച്വൽ ഫണ്ടിലും ഓഹരിയിലുമൊക്കെ നിക്ഷേപമുണ്ടെങ്കിലും അതിൽനിന്ന് മികച്ച ആദായം ഇതുവരെ ലഭിച്ചില്ലെന്നാണ് അദ്ദേഹം ഇ-മെയിലിലൂടെ ആക്ഷേപമുന്നയിച്ചത്. ആരെങ്കിലുമൊക്കെ നല്ലതെന്ന് പറയുന്ന ഓഹരികൾ പലപ്പോഴായി വാങ്ങിക്കൂട്ടുക പതിവായിരുന്നു. അവയിൽ പലതും ഇപ്പോഴും നഷ്ടത്തിലാണ്. മികച്ച രീതിയിൽ ഓഹരി പോർട്ട്ഫോളിയോ കൈകാര്യംചെയ്യാൻ വിജിത്തിനായില്ല. വിജിത്തിനെപ്പോലെ സംശയമുന്നയിച്ച നിരവധിപേർക്ക് അതിന് പരിഹാരമായി ഇടിഎഫിലെ നിക്ഷേപം മുന്നോട്ടുവെക്കുന്നു. ഫ്രീഡം@40 സീരിസിൽ ഇടിഎഫിനെക്കുറിച്ച് പരാമർശിച്ചപ്പോൾ വിശദാംശങ്ങൾതേടിയവർക്കും ഈ പാഠം ഉത്തരംനൽകും. മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ മികച്ച വൈവിധ്യവത്കരണത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഓഹരികൾക്ക് ബദലായി ഇടിഎഫുകൾ നൽകുന്നത്. ഓഹരിയിൽ നിക്ഷേപിക്കുന്നവരിൽ പലർക്കും അറിയാത്ത നിക്ഷേപ പദ്ധതിയാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ്(ഇടിഎഫ്). ഒരുകൂട്ടം ഓഹരികളിലാണ് ഇടിഎഫുകൾ നിക്ഷേപം നടത്തുന്നത്. നിഫ്റ്റി, സെൻസെക്സ് പോലുള്ള സൂചികകളെ അതേപടി പിന്തുടരുന്നവയുമാകും ഇവ. മ്യൂച്വൽ ഫണ്ട്-ഓഹരി എന്നിവയുടെ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ് ഇടിഎഫുകൾ എന്നുചരുക്കം. 2001ലാണ് രാജ്യത്ത് ഇടിഎഫ് അവതരിപ്പിച്ചതെങ്കിലും നിക്ഷേപക ശ്രദ്ധേനേടാൻ 2015വരെ കാത്തിരിക്കേണ്ടിവന്നു. അഞ്ചുവർഷത്തിനിടയിൽ ഇടിഎഫുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ 75ശതമാനം വാർഷിക വളർച്ചനേടി. 2016 ഫെബ്രുവരിയിലെ 17,600 കോടി രൂപയിൽനിന്ന് 2021 ഫെബ്രുവരി ആയപ്പോൾ 2.87 ലക്ഷംകോടി രൂപയായി ആസ്തി ഉയർന്നു. രാജ്യത്തെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് എന്നീ മൂന്ന് വ്യത്യസ്ത ക്ലാസുകളിലായി 100 ഇടിഎഫുകൾ ഉണ്ട്. 78 സ്കീമുകളിലായി 2.48 ലക്ഷംകോടി രൂപ കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഇടിഎഫുകളാണ് അതിൽ മുന്നിൽ. 12 ഡെറ്റ് ഇടിഎഫുകളിലായി 33,700 കോടിയിലേറയും 10 ഗോൾഡ് ഇടിഎഫുകളിലായി 14,000 കോടി രൂപയുമാണ് മൊത്തം ആസ്തിയുള്ളത്. എന്തുകൊണ്ട് ഇടിഎഫ്? നേട്ടങ്ങൾ പരിശോധിക്കാം ലളിതമായി കൈകാര്യംചെയ്യുന്നു: ഒരു നിശ്ചിത സൂചികയെ പിന്തുടരുന്നവയാകും ഇടിഎഫുകൾ. അതുകൊണ്ടുതന്നെ ആ സൂചികയിലെ ഉയർച്ചയും താഴ്ചയും അതേ വിഭാഗത്തിലെ ഇടിഎഫിൽ പ്രതിഫലിക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ പ്രതീക്ഷയുള്ളവരാണെങ്കിൽ സെൻസെക്സ്, നിഫ്റ്റി ഇടിഎഫുകളിൽ നിക്ഷേപിക്കാം. കുറഞ്ഞ ചെലവ്: സജീവമായി കൈകാര്യംചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഫണ്ട് പരിപാലനചെലവായി നിക്ഷേപകരിൽനിന്ന് ഈടാക്കുക. അടിസ്ഥാന സൂചികയോടൊപ്പം നീങ്ങുന്നതിനാൽ സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിലേതുപോലുള്ള ഇടപെടൽ ഇവിടെ ആവശ്യമായിവരുന്നില്ല. അതുകൊണ്ടാണ് ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ കുറഞ്ഞതുക ഇടിഎഫുകളിൽ ഈടാക്കുന്നത്. വൈവിധ്യത്കരണം: ഓഹരികളിൽ നേരിട്ട് നിക്ഷേപിച്ചാൽ കൃത്യമായി എങ്ങനെ വൈവിധ്യവത്കരണം സാധ്യമാകും? ഏതൊക്കെ സെക്ടറുകളിലെ ഏതൊക്കെ ഓഹരികളിൽ നിക്ഷേപിക്കണമെന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിയുമോ? അതിന് പരിഹാരമാണ് ഇടിഎഫുകൾ. കുറഞ്ഞ നിക്ഷേപതുകയിൽപോലും സൂക്ഷ്മമായി പരമാവധി വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇടിഎഫുകൾ നൽകുന്നത്. സുതാര്യത: നിക്ഷേപിച്ചിട്ടുള്ള ഇടിഎഫിന്റെ മൂല്യം തത്സമയം അറിയാൻ കഴിയും. അതിലൂടെ ആദായം എത്രയെന്ന് കണ്ടെത്താം. നിക്ഷേപ പോർട്ട്ഫോളിയോ അടിസ്ഥാന സൂചികയ്ക്ക് സമാനമായതിനാൽ ഏതൊക്കെ ഓഹരികളിലാണ് നിക്ഷേപമെന്ന് വിലയിരുത്താനുംകഴിയും. ആർക്കാണ് അനുയോജ്യം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് ദീർഘകാലയളവിൽ മികച്ചനേട്ടം ആഗ്രഹിക്കുന്നവർക്കെല്ലാം ഇടിഎഫിൽ നിക്ഷേപംനടത്താം. മൂലധനനേട്ടം പരമാവധി സ്വന്തമാക്കുന്നതിനുള്ള ലളിതമായ നിക്ഷേപ പദ്ധതിയാണിത്. ഓഹരി പോർട്ട്ഫോളിയോ കൈകാര്യംചെയ്യുന്നതിന് വേണ്ടത്ര സമയമില്ലെങ്കിൽ ഇടിഎഫ് പരിഹാരമാണ്. നിങ്ങൾ പുതിയ നിക്ഷേപകനോ ഓഹരികളെക്കുറിച്ചോ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചോ കാര്യമായ ധാരണയില്ലാത്തയാളോ ആണെങ്കിൽ ഇടിഎഫുകളിൽനിന്ന് തുടങ്ങുന്നത് ഗുണംചെയ്യും. പരിചയസമ്പന്നനായ നിക്ഷേപകനാണെങ്കിൽ മൊത്തം നിക്ഷേപത്തിന്റെ ഒരുഭാഗം ഇടിഎഫിൽ നിക്ഷേപിക്കുന്നത് മികച്ച വൈവിധ്യവത്കരണത്തിന് സഹായിക്കുകയുംചെയ്യും. പ്രതിമാസം നിശ്ചിതതുക എസ്ഐപിയായി നിക്ഷേപിക്കുന്നരീതി പിന്തുടരുക. ഇടിഎഫ് എങ്ങനെ തിരഞ്ഞെടുക്കും? ഇടിഎഫുകളുടെ ലോകവും വിശാലമാണ്. സെൻസെക്സ്, നിഫ്റ്റി എന്നിവയെ അടിസ്ഥാനമാക്കിതന്നെ 26 ഇടിഎഫുകളുണ്ട്. അവയെല്ലാം ഒരേ സൂചികയെ പിന്തുടരുകയാണെങ്കിൽ അവതമ്മിൽ എന്താണ് വ്യത്യാസംഎന്ന് തോന്നിയേക്കാം. താഴെപറയുന്നകാര്യങ്ങൾ കൂടുതൽ വ്യക്തതതരും. അടിസ്ഥാന സൂചിക: ഏത് സൂചികയെ അടിസ്ഥാനമാക്കി നിങ്ങുന്ന ഇടിഎഫിൽ നിക്ഷേപിക്കണമെന്ന് ആദ്യം തീരുമാനിക്കുക. സെൻസെക്സിലും നിഫ്റ്റിയിലുമുള്ളത് ലാർജ് ക്യാപ് ഓഹരികളാണ്. ഈ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ലാർജ് ക്യാപ് ഓഹരികളിലാണ് നിക്ഷേപം നടത്തുന്നതെന്ന് മനസിലാക്കാം. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളെ അടിസ്ഥാനമാക്കി നിക്ഷേപംനടത്തുന്ന ഇടിഎഫുകൾ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാകും നിക്ഷേപം നടത്തുന്നത്. പണമാക്കൽ(ദ്രവ്യത): ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം എളുപ്പത്തിൽ നിക്ഷേപിക്കാനും നിക്ഷേപംപിൻവലിക്കാനും കഴിയുമോയെന്നതാണ്. അതുകൊണ്ടുതന്നെ ഉയർന്ന ട്രേഡിങ് വോള്യമുള്ള ഇടിഎഫ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓഹരിയിലെ നിക്ഷേപത്തിന്റെകാര്യംപോലതന്നെയാണിത്. വേണ്ടത്ര വാങ്ങൽ വിൽക്കലുകൾ വിപണിയിൽ നടന്നില്ലെങ്കിൽ ഓഹരികളെപ്പോലെ വാങ്ങാനും ആവശ്യമുള്ളപ്പോൾ വിൽക്കാനും കഴിഞ്ഞെന്നുവരില്ല. സൂചികയോടൊത്തുള്ള നീക്കം: ഇടിഎഫ് അതിന്റെ അടിസ്ഥാന സൂചികയെ എത്രത്തോളം അനുകരിക്കുന്നുണ്ടെന്നതിന് തെളിവ് പ്രതിഫലിപ്പക്കുന്നതാണിത്. ഉദാഹരണത്തിന് നിഫ്റ്റി രണ്ടുശതമാനം നേട്ടത്തിലാണെങ്കിൽ അതേസൂചികയെ പിന്തുടരുന്ന ഇടിഎഫും രണ്ടുശതമാനംനേട്ടത്തിലായിരിക്കും. ചെലവ്:ഇടിഎഫോ മ്യൂച്വൽ ഫണ്ടോ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ചെലവ് അനുപാതം ശ്രദ്ധിക്കേണ്ടതുണ്ട്. ഫണ്ടുകളുടെകാര്യത്തിൽ ചെലവിനേക്കാൽ മുൻഗണന പ്രകടനത്തിന് നൽകേണ്ടിവന്നേക്കാം. എന്നാൽ ഇടിഎഫുകളുടെകാര്യത്തിൽ, അടിസ്ഥാന സൂചികയോടൊപ്പമണ് ചലിക്കുന്നതെങ്കിൽ ചെലവ് കുറഞ്ഞ ഇടിഎഫിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. അതായത്, ഒരേ സൂചിക ട്രാക്ക് ചെയ്യുന്ന ഇടിഎഫുകൾ താരതമ്യംചെയ്യുമ്പോൾ ചെലവുകുറഞ്ഞത് തിരഞ്ഞെടുക്കാം. എങ്ങനെ നിക്ഷേപിക്കും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ(ഇടിഎഫ്)നിക്ഷേപിക്കുന്നതിന് ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. അതേസമയം, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനാകട്ടെ ഈ അക്കൗണ്ടുകൾ ആവശ്യമില്ല. ഇവ ഇല്ലാത്തവർക്ക് ഇടിഫിൽ നിക്ഷേപംനടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലോ(എഫ്ഒഎഫ്)ഇൻഡക്സ് ഫണ്ടുകളിലോ നിക്ഷേപം നടത്താവുന്നതാണ്. ഇതേക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്. feedbacks to: antonycdavis@gmail.com കുറിപ്പ്: രാജ്യത്തെ ലാർജ് ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകൾക്കുപുറമെ, ആഗോള ഓഹരി സൂചികകളെ അടിസ്ഥാനമാക്കി നിക്ഷേപിക്കുന്നവയുമുണ്ട്. കൂടുതൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഇന്റർനാഷണൽ ഇടിഎഫിലും ഗോൾഡ് ഇടിഎഫിലും നിശ്ചിത ശതമാനം തുക നിക്ഷേപിക്കാം. ലാർജ് ക്യാപ് വിഭാഗത്തിലെ നിഫ്റ്റി 50 ഇടിഎഫിനുപകരം കൂടുതൽ വളർച്ചാസാധ്യതയുള്ള ഓഹരികളിൽ നിക്ഷേപംനടത്തുന്ന നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ് തിരഞ്ഞെടുക്കാം.

from money rss https://bit.ly/3uukiUy
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപകുറഞ്ഞ് 4590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയിൽനിന്ന് 36,880 രൂപയായി കൂടിയിരുന്നു. ആഗോള വിപണിയിൽ നാലുമാസത്തെ ഉയർന്ന നിലവാരത്തിലെത്തിയശേഷം സ്വർണവിലയിൽ നേരിയതോതിൽ ഇടിവുണ്ടായി. ഔൺസിന് 1,894.88 ഡോളർ ആയി കുറഞ്ഞു. യുഎസ് ഡോളറിന്റെ മുന്നേറ്റവും ബോണ്ട് ആദായത്തിലെ വർധനവുമാണ് വില വർധനവിന് തടയിട്ടത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും വിലകുറവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 48,783 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3utcYse
via IFTTT

കാര്യമായ നേട്ടമില്ലെങ്കിലും നിഫ്റ്റി 15,300ന് മുകളിൽതന്നെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടംനിലനിർത്താനാകാതെ ഓഹരി വിപണി. സെൻസെക്സ് 11 പോയന്റ് നേട്ടത്തിൽ 51,020ലും നിഫ്റ്റി 4 പോയന്റ് ഉയർന്ന് 15,305ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് മെയ് സീരീസിലെ കാലാവധി തീരുന്ന ദിവസംകൂടിയാണ്. ടെക് മഹീന്ദ്രയാണ് നേട്ടത്തിൽമുന്നിൽ. ഓഹരി ഒരുശതമാനത്തോളം ഉയർന്നു. ടിസിഎസ്, അൾട്രടെക് സിമെന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, റിലയൻസ്, എൽആൻഡ്ടി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, നെസ് ലെ, ഐടിസി തുടങ്ങിയഓഹരികളും നേട്ടത്തിലാണ്. ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, കാഡില ഹെൽത്ത്കെയർ, ബോറോസിൽ, പേജ് ഇൻഡസ്ട്രീസ് തുടങ്ങി 93 കമ്പനികൾ മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uqXqVS
via IFTTT

എം.ജി.എം. സ്റ്റുഡിയോസിനെആമസോൺസ്വന്തമാക്കുന്നു

കൊച്ചി: ഹോളിവുഡിലെ വിഖ്യാതമായ എം.ജി.എം. സ്റ്റുഡിയോസിനെ ആഗോള ടെക് കമ്പനിയായ ആമസോൺ സ്വന്തമാക്കുന്നു. 845 കോടി ഡോളറിന്റേതാണ് ഇടപാട്. അതായത്, ഏതാണ്ട് 61,500 കോടി രൂപ. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്. 2017-ൽ 1,370 കോടി ഡോളറിന് ഹോൾ ഫുഡ്സ് എന്ന കമ്പനിയെ സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പഴയ ചലച്ചിത്ര സ്റ്റുഡിയോകളിലൊന്നായ എം.ജി.എം. ചലച്ചിത്ര നിർമാണ, വിതരണ രംഗങ്ങളിലും ആധിപത്യം പുലർത്തിയിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങൾ, ബോക്സിങ് ചിത്രങ്ങളായ റോക്കി എന്നിവയൊക്കെ എം.ജി.എമ്മിന്റേതാണ്. 1924-ൽ മെട്രോ പിക്ചേഴ്സ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഗോൾഡ് വിൻ പിക്ചേഴ്സ്, ലൂയിസ് ബി.മേയർ പിക്ചേഴ്സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ പേര് മെട്രോ ഗോൾഡ് വിൻ മേയർ (എം.ജി.എം.) എന്നായി മാറിയത്. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോൺ 2010-ൽ വിനോദ രംഗത്തേക്കു കൂടി കടന്നു. ഇപ്പോൾ അമേരിക്കൻ ടെലിവിഷൻ പരമ്പരകളും ചിത്രങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ആമസോൺ സ്റ്റുഡിയോസ് എന്ന പേരിലാണ് ഇത്.

from money rss https://bit.ly/3yIrTlB
via IFTTT

ഐടി, റിയാൽറ്റി ഓഹരികളുടെ കുതിപ്പിൽ നിഫ്റ്റി 15,300ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചക്കുശേഷം ബുധനാഴ്ച സൂചികകൾ നേട്ടമുണ്ടാക്കി. ഐടി, റിയാൽറ്റി ഓഹരികളിലെ കുതിപ്പാണ് സൂചികകൾ നേട്ടമാക്കിയത്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ പ്രതിസന്ധിനേരിട്ട വ്യവസായങ്ങൾക്ക് ഉത്തേജന പാക്കേജ് പ്രഖ്യേപിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിക്ക് ആത്മവിശ്വാസം നൽകിയത്. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ കുറവും ആഗോള കാരണങ്ങളും വിപണി നേട്ടമാക്കി. സെൻസെക്സ് 379.99 പോയന്റ് ഉയർന്ന് 51,017.52ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തിൽ 15,301.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഗ്രാസിം, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എനർജി, മെറ്റൽ സൂചികകൾ 1-2ശതമാനം നഷ്ടത്തിലായി. ആഗോളതലത്തിൽ കമ്മോഡിറ്റികളുടെ വിലയിലുണ്ടായ തളർച്ചയാണ് രാജ്യത്തെ മെറ്റൽ ഓഹരികളെ ബാധിച്ചത്. ഐടി, റിയാൽറ്റി സൂചികകൾ രണ്ടുശതമാനംവീതം നേട്ടമുണ്ടാക്കുകയുംചെയ്തു. നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചിക 0.7ശതമാനം ഉയർന്നു. Nifty ends above 15,300, Sensex gains 378 pts led by IT, realty stocks

from money rss https://bit.ly/3uilyKh
via IFTTT

കോവിഡ് വാക്‌സിന്റെ ജിഎസ്ടി കുറച്ചേക്കില്ല: പൾസ് ഓക്‌സീമീറ്റർ ഉൾപ്പടെയുള്ളവ പരിഗണിച്ചേക്കും

മെയ് 28ന് ചേരുന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിൽ കോവിഡ് വാക്സിന് നികുതിയിളവ് നൽകിയേക്കില്ല. അതേസമയം, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റ്, പൾസ് ഓക്സീമീറ്റർ, കോവിഡ് പരിശോധന കിറ്റ് എന്നിവയ്ക്ക് ഇളവുനൽകുന്നകാര്യം പരിഗണിച്ചേക്കും. പിപിഇ കിറ്റ്, എൻ95 മാസ്ക്, വെന്റിലേറ്റർ, ഹാൻഡ് സാനിറ്റൈസർ, ആർടി-പിസിആർ മെഷീൻ തുടങ്ങിയവയ്ക്ക് കൂടുതൽ ഇളവ് നൽകിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. നികുതി സ്ലാബിലെ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗൺസിലിന് നിർദേശംനൽകുന്ന റേറ്റ് ഫിറ്റ്മെന്റ് പാനൽ കോവിഡുമായി ബന്ധപ്പെട്ട് നാല് ഇനങ്ങൾക്കുമാത്രം നികുതിയിളവ് നൽകിയാൽമതിയെന്നാണ് ശുപാർശചെയ്തിട്ടുള്ളത്. ഇതുപ്രകാരം വാക്സിൻ ഉൾപ്പടെ 10ലധികം ഉത്പന്നങ്ങളെ നികുതിയിളവിന് പരിഗണിച്ചേക്കില്ല. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസെൻട്രേറ്റുകൾ, ജനറേറ്ററുകൾ, പൾസ് ഓക്സീമീറ്റർ, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി 12ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് സാധ്യത. പുതുക്കിയ നിരക്കുകൾ ജൂലായ് 31വരെയായിരിക്കും ബാധകം. പരിശോധന കിറ്റുകൾക്ക് ഓഗസ്റ്റ് 31വരെയും നികുതിയിളവ് അനുവദിച്ചേക്കും. കോവിഡ് വാക്സിൻ നിലവിൽതന്നെ താഴ്ന്നനിരക്കായ അഞ്ച് ശതമാനം സ്ലാബിലാണുള്ളത്. വാക്സിന് നികുതിയിളവ് നൽകണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമനന്ത്രി മമത ബാനർജി നൽകിയ കത്തിന് ധനമന്ത്രി നിർമല സീതാരമന്റെ മറുപടിയുമായി ബന്ധപ്പെട്ട നിലപാടാണ് പാനൽ സ്വീകരിച്ചത്. വാക്സിനുകളുടെ നികുതികുറയ്ക്കുന്നത് വിലവർധനവിന് കാരണമാകുമെന്നാണ് നിർമല സീതാരാമന്റെ നിലപാട്. പിപിഇ കിറ്റുകൾ, എൻ 95 മാസ്ക്, ട്രിപ്പിൾ ലയർ മാസ്ക്, സർജിക്കൽ മാസ്ക് എന്നിവയ്ക്ക് നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങളുടെ നികുതിയിലും വ്യത്യാസംവരുത്തേണ്ടെന്നാണ് സമിതിയുടെ തീരുമാനം.

from money rss https://bit.ly/2QTil6t
via IFTTT

വരുമാനനഷ്ടംനികത്താൻ കേന്ദ്ര സർക്കാർ 1.6 ലക്ഷംകോടി രൂപ കടമെടുത്തേക്കും

നികുതിപിരിവിലെ കുറവുമൂലം സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താൻ രണ്ടാംവർഷവും കേന്ദസർക്കാരിന് വൻതോതിൽ വായ്പയെടുക്കേണ്ടിവരും. നടപ്പ് സാമ്പത്തിവർഷം 1.58 ലക്ഷംകോടി രൂപ(21.7 ബില്യൺ ഡോളർ)അധിക വായ്പയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ചരക്ക് സേവന നികുതി സമിതി മെയ് 28ന് യോഗംചേർന്ന് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ചചെയ്യും. 2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടിവരികയെങ്കിലും ഈയനത്തിൽ 1.1 ലക്ഷംകോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. ധനകമ്മി പരിഹരിക്കാൻ ഈവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കുപുറമെയാണിത്. ബോണ്ട് വാങ്ങൽ പദ്ധതിയിലൂടെ ഒരു ലക്ഷംകോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാനചോർച്ചയ്ക്ക് ആശ്വാസമേകാൻ ആർബിഐക്കുകഴിഞ്ഞിട്ടുണ്ട്. ബോണ്ട് ആദായം 20 ബേസിസ് പോയന്റ് താഴ്ത്തി 5.97ശതമാനത്തിലെത്തിക്കാനും റിസർവ് ബാങ്കിന് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം പിന്തുടർന്നരീതിതന്നെയായിരിക്കും വായ്പയുടെകാര്യത്തിൽ ഇത്തവണയും സ്വീകരിച്ചേക്കുക. അധികവായ്പ, തുക, എടുക്കേണ്ടസമയം എന്നിവ റിസർവ് ബാങ്കുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക. എപ്രിൽവരെയുള്ള ഏഴുമാസക്കാലം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലധികമായിരുന്നു. കോവിഡിന്റെ രണ്ടാംതരംഗത്തെതുർന്ന് പ്രാദേശികമായി പലയിടങ്ങളിലും അടച്ചിട്ടതിനാൽ ഉപഭോഗത്തിൽ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുനമാനത്തെ ബാധിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള വ്യവസ്ഥപ്രകാരം, വരുമാനനഷ്ടമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരംനൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്.

from money rss https://bit.ly/3fNJYq0
via IFTTT

Tuesday, 25 May 2021

ആറുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വർധന: പവന്റെ വില 37,000ത്തിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവില ആറുദിവസത്തെ ഇടവേളയ്ക്കുശേഷം വർധിച്ചു. പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർധിച്ച് 4610 രൂപയുമായി. മെയ് 20 മുതൽ 25വരെ 36,480 രൂപയായിൽ തുടരുകയായിരുന്നു വില. ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചിക നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 1.57ശതമാനത്തിലാണ്. ഇപ്പോഴും നിലനിർക്കുന്ന പണപ്പെരുപ്പ ഭീഷണിയാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,049 രൂപയുമായി. വെള്ളിയിലും സമാനമായ വിലവർധനവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/3voBuw6
via IFTTT

സെൻസെക്‌സിൽ 166 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 50,804ലിലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 15,242ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1220 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 291 ഓഹരികൾ നഷ്ടത്തിലുമാണ്. 69 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ഒഎൻജിസി, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, എസ്ബിഐ, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബെർജർ പെയിന്റ്സ്, ബിപിസിഎൽ, ബാർഗർ കിങ് ഇന്ത്യ, ഫൈസർ തുടങ്ങി 52 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. ബുദ്ധപൂർണിമ പ്രമാണിച്ച് സെറ്റിൽമെന്റ് ഹോളിഡെയാണിന്ന്. ട്രേഡിങ് നടക്കുമെങ്കിലും ക്ലിയറിങും സെറ്റിൽമെന്റും സാധ്യമാകില്ല.

from money rss https://bit.ly/3yzhxVr
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ ഓഹരി വിപണി ക്ലോസ്‌ചെയ്തു

മുംബൈ:ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും സമ്മർദത്തിലായത്. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 50,961ലേയക്കും നിഫ്റ്റി 15,295 നിലവാരത്തിലേയ്ക്കും ഉയർന്നെങ്കിലു നേട്ടംനിലനിർത്താനായില്ല. ധനകാര്യ ഓഹരികൾ ലാഭമെടുപ്പുമൂലം വില്പന സമ്മർദത്തിലായി. സെൻസെക്സ് 14.37 പോയന്റ് താഴ്ന്ന് 50637.53ലും നിഫ്റ്റി 10.80 പോയന്റ് നഷ്ടത്തിൽ 15,208.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1307 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1749 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 147 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, എനർജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ സൂചിക മൂന്നുശതമാനവും ഐടി സൂചിക ഒരുശതമാനവും മെറ്റൽ സൂചിക 0.6ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3ശതമാനംതാഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.3ശതമാനം ഉയരുകയുംചെയ്തു. ഡോളറിനെതിരെ രൂപ 72.77 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 72.74-72.84 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. 72.96 ലായിരുന്നു കഴിഞ്ഞദിവസത്തെ ക്ലോസിങ്.

from money rss https://bit.ly/3bUsM0V
via IFTTT

സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ് നടപ്പാക്കുന്നത്‌ ജൂൺ 15ലേക്ക് നീട്ടി

സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം നടപ്പാക്കേണ്ട തിയതി നീട്ടി. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച സമയംകൂടി അനുവദിച്ചു. നടപ്പാക്കേണ്ട തിയതി ജൂൺ ഒന്നിൽനിന്ന് ജൂൺ 15ലേയ്ക്കാണ് നീട്ടിയത്. ഉപഭോക്തൃ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ജൂൺ 15 മുതൽ ഹാൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് വിൽക്കാൻ കഴിയുക. സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ വിൽക്കുന്ന രണ്ടുഗ്രാമിന് മുകളിലുളളതിനൊക്കെ ബി.ഐ.എസ് മുദ്ര പതിപ്പിക്കേണ്ടിവരും. ആറ് ലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34,647 പേർക്കുമാത്രമാണ് നിലവിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്(ബി.ഐ.എസ്)ഹാൾമാർക്ക് ലൈസൻസ് ഉള്ളൂ. ബി.ഐ.എസ് ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടിവരുമെന്നതിനാൽ തീരുമാനംപിൻവലിക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/3fj7egn
via IFTTT

കോവിഡ് രണ്ടാംതരംഗം: കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും

കോവിഡിന്റ രണ്ടംതരംഗത്തിൽ പ്രതിസന്ധിനേരിട്ട വ്യവസായങ്ങളെ സഹായിക്കാൻ മോദി സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റിമേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും സഹായിക്കുന്നതിനാകും മുൻഗണന. ഇതുസംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിടൽ പ്രഖ്യാപിച്ചില്ലെങ്കിലും പ്രാദേശികതലത്തിൽ പലയിടങ്ങളിലും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടത്തിയിരുന്നു. തൊഴിലില്ലായ്മ നിരക്കിലുംവർധനവുണ്ടായിരുന്നു. ഇതേതുടർന്ന് വിവിധ റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ വളർച്ചാ ആനുമാനം താഴ്ത്തുകയുംചെയ്തു. 2022 സാമ്പത്തിക വർഷത്തെ വളർച്ച 13.5ശതമാനത്തിൽനിന്ന് 12.6ശതമാനമായി നോമുറ കുറച്ചിരുന്നു. ജെ.പി മോർഗനാകട്ടെ 13ശതമാനത്തിൽനിന്ന് 11 ശതമാനമായാണ് അനുമാനംതാഴ്ത്തിയത്. 10.5ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിൽ പ്രതിസന്ധിനേരിട്ട സെക്ടറുകൾക്ക് വായ്പതിരിച്ചടവിൽ ആദ്യഘട്ടമെന്ന നിലയിൽ ഇളവ് അനുവദിച്ചിരുന്നു.

from money rss https://bit.ly/2TfMq0S
via IFTTT

Monday, 24 May 2021

ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു

ഏഷ്യയിലെ ഏറ്റവുംകരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടായതാണ് രൂപയെ സ്വാധീനിച്ചത്. മെയ് മാസത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.5ശതമാനമാണ് ഉയർന്നത്. മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങളാണ് രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചത്. പ്രാദേശികമായി ലോക്ഡൗണുകൾ പ്രഖ്യാപിച്ച് കോവിഡിനെതിരെ ഫലപ്രദമായി പോരാടിയെന്നാണ് വിലയിരുത്തൽ. അതേസമയം, സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്ന സമയത്ത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വർധന കയറ്റുമതിയെ ബാധിക്കുമെന്നതിനാൽ റിസർവ് ബാങ്ക് ജാഗ്രതപുലർത്തിയേക്കാം. അതുകൊണ്ടുതന്നെ രൂപയുടെമേൽ ആർബിഐയുടെ നിയന്ത്രണമുണ്ടാകാനും സാധ്യതയുണ്ട്. ആർബിഐയുടെ ഇടപെടൽ ഇല്ലെങ്കിൽ അടുത്ത പാദത്തിൽ ഡോളറിനെതിരെയുള്ള മൂല്യം 73ൽനിന്ന് 72.50 രൂപയാകുമെന്നാണ് ബാർക്ലെയ്സിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന ഐപിഒകളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ 1.1 ബില്യൺ ഡോളർ ഓഹരി വില്പനയുംമറ്റുംവരാനിരിക്കുന്നതേയുള്ളൂ. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞതോടെ ഏപ്രിലിൽ രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ബാധിതരുടെ എണ്ണം 2.22 ലക്ഷമായി കുറയുകയുംചെയ്തിരുന്നു.

from money rss https://bit.ly/3ukMCZk
via IFTTT