121

Powered By Blogger

Friday, 12 March 2021

ഇനി മിഡ്ക്യാപുകളുടെകാലം: സമ്പത്തുണ്ടാക്കാൻ മികച്ച കമ്പനികളിൽ നിക്ഷേപിക്കാം

മികച്ച മിഡ്ക്യാപ് കമ്പനികൾ ഭാവിയൽ വൻവളർച്ചാസാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്. ലാർജ് ക്യാപ്പുകളെ അപേക്ഷിച്ച് മികച്ച വളർച്ചയും സ്മാൾ ക്യാപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ റിസ്കുമുള്ളവുയമാണ് ഈ വിഭാഗത്തിലെ ഓഹരികൾ. നാളത്തെ വിജയികളെ കണ്ടെത്താനും അവരുടെ വിജയത്തോടൊപ്പം സഞ്ചരിക്കാനുമുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. അതിനാൽ പോർട്ട്ഫോളിയോയിൽ നിശ്ചിതശതമാനം മിഡ്ക്യാപ് ഓഹരികൾ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും യോജിച്ചതാണ്. നോട്ടുനിരോധനം, പാപ്പരത്ത നിയമം, ജിഎസ്ടി, റെറ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവയടക്കം രാജ്യത്തെ സമ്പദ്വ്യവസ്ഥ നാല് വർഷത്തിനിടയിൽ നിരവധി ഘടനാപരമായ പരിഷ്കാരങ്ങൾക്ക് വിധേയമായി. 10 വർഷത്തിനിടെ നിരവധി മേഖലകളും വ്യവസായങ്ങളും മാന്ദ്യത്തിലൂടെയാണ് കടന്നുപോയത്. ഈ മാറ്റങ്ങൾ കൂടുതൽ ലാർജ് ക്യാപ് കമ്പനികളേക്കാൾ ബാധിച്ചത് മിഡ്ക്യാപ് കമ്പനികളെയാണ്. എന്നാൽ പുതിയ പരിതസ്ഥിതിയിൽ വൻവീണ്ടെടുക്കലിനായി മിഡ്ക്യാപ് കമ്പനികൾ തയ്യാറായിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ലാർജ് ക്യാപ് ബെഞ്ച്മാർക്ക് സൂചികകൾക്കെതിരായ ഉജ്ജ്വല പ്രകടനത്തിന്റെയും നിഷ്ക്രിയപ്രകടനത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെയാണ് മിഡ് ക്യാപുകൾ കടന്നുപോകുന്നത്. സാധാരണഗതിയിൽ നിഷ്ക്രിയ പ്രകടനത്തിന്റെ കാലത്തിനുശേഷം മികച്ച പ്രകടനമാണ് ഇത്തരം കമ്പനികളെകാത്തിരിക്കുന്നത്. മൂന്ന് വർഷത്തെ നിഷ്ക്രിയഘട്ടത്തിൽനിന്നും മിഡ്ക്യാപുകൾ പുറത്തുവരികയാണ്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ അവ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം. കുറച്ച് ഓഹരികളിലും മേഖലകളിലുമായി മികച്ച റിട്ടേണുകൾ നൽകുന്ന മാർക്കറ്റുകളുടെ ധ്രുവീകരണം കണ്ടു. അതേസമയം നിരവധി മിഡ് ക്യാപ് സ്റ്റോക്കുകൾ മോശംപ്രകടനം നടത്തുന്നതും ദൃശ്യമായി. തിരഞ്ഞെടുത്ത കുറച്ച് മിഡ്ക്യാപുകൾ 2018-2020 ഘട്ടത്തിൽ മികച്ചനേട്ടം നിക്ഷേപകന് സമ്മാനിച്ചു. അതേമസമയം, മിഡ്ക്യാപുകളിൽ ഭൂരിഭാഗവും നിഫ്റ്റി മിഡ്കാപ്പ് 100 സൂചികയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സ്റ്റോക്കുകൾ ഇപ്പോൾ ആകർഷകമായ മൂല്യനിർണ്ണയത്തിൽ ലഭ്യമാണ്. ഉയർന്ന വളർച്ചാസാധ്യതയുള്ള മേഖലകളിൽനിന്നുള്ള കമ്പനികൾ, വലിയ വ്യവസായങ്ങളിൽ വിപണി വിഹിതംനേടുന്നവ, സംഘടിത മേഖലകളിലേക്ക് മാറുന്നതിന്റെ ഗുണഭോക്താക്കൾ, സർക്കാർ നയങ്ങളായ ആത്മനിർഭർ ഭാരത്, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ തുടങ്ങിയവകൊണ്ട് ഗുണമുണ്ടാകുന്നവ എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഈവർഷത്തെ ബജറ്റും അതിന് അനുകൂലമാണ്. അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ കൂടുതൽ സുസ്ഥിരമായ മിഡ്ക്യാപ് റാലിക്കുള്ള എല്ലാഘടകങ്ങളും നിലവിലുണ്ട്. ലാർജ് ക്യാപുകളെ അപേക്ഷിച്ചുനോക്കുമ്പോൾ മൂന്നുവർഷത്തെ നിഷ്ക്രിയഘട്ടത്തിൽ നിന്നുമാണ് മിഡ്കാപ്പുകൾ തിരിച്ചുവരുന്നത്. പല മിഡ് ക്യാപ് സ്റ്റോക്കുകളുടെയും മൂല്യനിർണ്ണയം, പ്രത്യേകിച്ചും കൂടുതൽ ചാക്രിക മേഖലകളിൽ നിന്നുള്ളവ അവരുടെ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനൊപ്പം വരുമാന വളർച്ചാസാധ്യതകൾ മെച്ചപ്പെടുന്നു. മിഡ്ക്യാപുകളിലെ നിക്ഷേപം മധ്യ-ദീർഘകാലത്തേക്ക് മികച്ച വരുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തേയ്ക്ക് നിക്ഷേപംനടത്തിയാൽ റിസ്ക് ക്രമീകരിച്ച് സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. (ഐടിഐ മ്യൂച്വൽ ഫണ്ടിന്റെ സിഇഒയും സിഐഒയുമാണ് ലേഖകൻ)

from money rss https://bit.ly/30DejQG
via IFTTT

ഇനി നാലുദിവസം ബാങ്കുകൾ മുടങ്ങും, എ.ടി.എമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക

തിരുവനന്തപുരം:ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടർന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. 15-നും 16-നുമാണ് ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എ.ടി.എമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകളോട് ചേർന്നുള്ള ഓൺ സൈറ്റ് എ.ടി.എമ്മുകളിൽ ഇപ്പോൾ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ പണം നിക്ഷേപിക്കാൻ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.

from money rss https://bit.ly/3tcXxUW
via IFTTT

ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി അദാനി

മുംബൈ: ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്. ലോക ശതകോടീശ്വരപട്ടികയിൽ മുന്നിലെത്താൻ ടെസ്ല ഉടമ ഇലോൺ മസ്കും ആമസോൺ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടയിലാണ് ആസ്തിവർധനയിൽ ഇവരെ കടത്തിവെട്ടി അദാനി മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് 12-ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയിൽ 26-ാം സ്ഥാനത്താണ്. ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയൻസ് ഉടമ മുകേഷ് അംബാനി പത്താംസ്ഥാനത്തും. ആദ്യ 50 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഈ രണ്ടുപേർ മാത്രമാണുള്ളത്. ജെഫ് ബിസോസിന്റെ ആസ്തിയിൽ ഈവർഷം 759 കോടി ഡോളറിന്റെ (55,242 കോടി രൂപ) കുറവുണ്ടായി. ആസ്തിവർധനയിൽ രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തിയിൽ 1430 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വർധനയാണുണ്ടായത്. 1380 കോടി ഡോളറിന്റെ (ഒരുലക്ഷം കോടി രൂപ) വർധനയുമായി ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആണ് മൂന്നാമത്. Gautam Adani beats Elon Musk, Jeff Bezos with biggest wealth surge

from money rss https://bit.ly/38BW0zT
via IFTTT

സെൻസെക്‌സ് 487 പോയന്റ് നഷ്ടത്തിൽ 51,000ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ, വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 51,000നുതാഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയുംചെയ്തു. യുഎസ് ട്രഷറി ആദായം വീണ്ടും 1.6ശതമാത്തിലേയ്ക്ക് ഉയർന്നതാണ് വിപണിയെ ബാധിച്ചത്. തുടർച്ചയായി ഏഴാമത്തെ ആഴ്ചയും ബോണ്ട് വിപണി കുതിച്ചതും ഡോളർ സൂചിക കരുത്തുകാട്ടിയതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഉച്ചയ്ക്കുശേഷം കനത്ത വില്പനസമ്മർദമാണ് രാജ്യത്തെ സൂചികകളിലുണ്ടായത്. സെൻസെക്സ് 487.43 പോയന്റ് നഷ്ടത്തിൽ 50,792.08ലും നിഫ്റ്റി 143.80 പോയന്റ് താഴ്ന്ന് 15,031ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1335 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1626 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിപിസിഎൽ, ഐഒസി, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. Closing: Sensex slips below 51K

from money rss https://bit.ly/38yNGkj
via IFTTT

ബാങ്കുകൾ പ്രതിസന്ധിയിലാകും: സർക്കുലർ പിൻവലിക്കാൻ സെബിയോട് ധനമന്ത്രാലയം

ന്യൂഡൽഹി: അഡിഷണൽ ടയർ വൺ(എ.ടി-1) കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് ധനമന്ത്രാലയം സെബിയോട് ആവശ്യപ്പെട്ടു. മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിച്ചിട്ടുള്ള ബാങ്കുകളുടെ എ.ടി 1 കടപ്പത്രങ്ങളുമായി ബന്ധപ്പെട്ടാണ് സെബിയുടെ നിർദേശം. ഏപ്രിൽ ഒന്നുമുതലാണ് നിർദേശം പ്രാബല്യത്തിൽ വരാനിരുന്നത്. സർക്കുലർ ലഭിച്ചതോടെ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ വൻതോതിൽ എ.ടി 1 കടപ്പത്രങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഡെറ്റ് നിക്ഷേപകരുടെ ആദായത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായി. പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണത്തെ സെബിയുടെ തീരുമാനം ബാധിക്കുമെന്നതിനാലാണ് ധനമന്ത്രാലയത്തിന്റെ ഇടപെടൽ. ബാങ്കുകൾ സർക്കാരിനെ കൂടുതൽ ആശ്രയിക്കുന്ന സാഹച്യര്യം ഭാവിയിൽ ഇതുമൂലം ഉണ്ടാകും. നിലവിൽ ബാങ്കുകൾ പുറത്തിറക്കിയിട്ടുള്ള 90,000കോടി രൂപയുടെ ബോണ്ടുകളിൽ 35,000 കോടി രൂപയും മുടക്കിയിട്ടുള്ളത് മ്യൂച്വൽ ഫണ്ടുകളാണ്. ഈ ബോണ്ടുകളുടെ മൂല്യനിർണയത്തിനുള്ള നിർദേശങ്ങൾക്കുപുറമെ, നിക്ഷേപപരിധിയും സെബി നിർദേശിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കുടുതൽ മൂലധനം കണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി 1 ബോണ്ടുകൾ പുറത്തിറക്കൽ. ഓഹരികളേക്കാൾ റിസ്കുള്ള ഇനത്തിലുള്ളവയാണ് എ.ടി 1 ബോണ്ടുകളിലെ നിക്ഷേപം. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം ലഭിക്കുന്നവയുമാണ് ഈവിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. കാലാവധിക്കുപകരമായി കടപ്പത്രം പിൻവലിക്കുന്നതിന് കോൾ ഓപ്ഷൻ രീതിയാണുള്ളത്. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻകഴിയും. ബാങ്കുകൾ പ്രതിസന്ധിയിലായാൽ ഇത്തരം കടപ്പത്രങ്ങൾ എഴുതിത്തള്ളാനോ ഓഹരിയാക്കിമാറ്റാനോകഴിയും. നിയമനടപടികൊണ്ട് ഫലവുമില്ല.ഉയർന്ന പലിശ ലഭിക്കുമെന്നതിനാലാണ് മ്യൂച്വൽ ഫണ്ടുകളും മറ്റും ഇതിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നത്. അടുത്തകാലത്ത് ബാങ്കുകൾ പ്രതിസന്ധിയിലായപ്പോൾ എ.ടി 1 കടപ്പത്രങ്ങൾ എഴുതിത്തള്ളിയ സാഹചര്യമുണ്ടായിരുന്നു. ഫണ്ടുകമ്പനികൾ ഇത്തരം സാഹചര്യം നേരിട്ടതോടെയാണ് എ.ടി 1 കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിന് സെബി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. Finance ministry asks Sebi to withdraw circular on AT1 bonds

from money rss https://bit.ly/2N9KEvp
via IFTTT

Thursday, 11 March 2021

വിപണിയിൽ ഇടപെടുന്നവർ സൂക്ഷിക്കുക; പാതയിൽ തടസ്സമുണ്ടാകാം

നിഫ്റ്റി 15000 നിലവാരത്തിന്റെ പരിസരത്തായിരിക്കെ വിപണി അനിശ്ചിതത്വത്തിലാണ്. വിദേശസ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നത് പുനരാരംഭിച്ചിരിക്കുന്നു. വിപണി കാളകളുടെ നിയന്ത്രണത്തിലുമാണ്. യുഎസ് കേന്ദ്ര ബാങ്കിന്റെ ഉദാര പണനയം തുടരുമെന്നും ഉറപ്പാണ്. മാത്രമല്ല, സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതിനാൽ നാലാംപാദ ഫലങ്ങൾ മികച്ചതാകാനാണ് സാധ്യത. സാഹചര്യം അനുകൂലമാണെങ്കിലും വിപണിമൂല്യം വളരെ കൂടുതലുമാണെന്നകാര്യം എടുത്തപറയേണ്ടതാണ്. വിദേശനിക്ഷേപകർ വൻലാഭത്തിലാണ്. വൻതോതിലുള്ള ലാഭമെടുപ്പ് ഏതുസമയവും സംഭവിക്കാം. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം, കുതിക്കുന്ന ഈവിപണിയിൽനിന്ന് ഇതുവരെ പണമുണ്ടാക്കുക എളുപ്പമായിരുന്നു. എന്നാൽ ഇനിയങ്ങോട്ട് ഗുണമേൻമയില്ലാത്ത ഓഹരികളിൽ അന്ധമായി നിക്ഷേപിക്കുന്നത് ശരിയായ തന്ത്രമായിരിക്കില്ല. 2020 മാർച്ചിൽ നിഫ്റ്റി 32 ശതമാനം തകർന്നത് വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന പതനങ്ങളിലൊന്നായിരുന്നു. പിന്നീട് ശക്തമായ മൂലധനഒഴുക്ക് വിപണിയെ മുന്നോട്ടുതള്ളി. പണത്തിന്റെ വരവ് ശക്തിയാർജ്ജിച്ചതോടെ കുതിപ്പിനു വേഗംകൈവരികയും കണ്ണഞ്ചിക്കുന്ന പ്രകടനത്തോടെ 100 ശതമാനം തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് നിഫ്റ്റി 15200 മറികടക്കുകയുമായിരുന്നു. 2020 മാർച്ചിലെ തകർച്ചയ്ക്കു ശേഷം ഒറ്റവർഷം കൊണ്ടുനേടിയ അഭൂതപൂർവമായ ഈനേട്ടം തികച്ചും അപൂർവമായ ഒന്നായിരുന്നു. പിഇ അനുപാതം, പിബി അനുപാതം, വിപണിമൂല്യ- ജിഡിപി അനുപാതം തുടങ്ങിയ എല്ലാസൂചികകളും വിപണി നിലവാരം ഏറെ യർന്നതാണ് എന്ന സൂചന നൽകി. ബോണ്ട് കരടികൾ ഓഹരിക്കാളകളെ ഇടിച്ചിട്ടു ഉയർന്നവില നിലവാരത്തിൽ വിപണിക്ക് തിരുത്തലിന് ഒരുകാരണം മാത്രം മതിയായിരുന്നു. ബോണ്ട് വിപണിയിൽനിന്നാണ് അതുണ്ടായത്. ബോണ്ട്, ഓഹരി, കറൻസി വിപണികളെയെല്ലാം ഇളക്കാൻപോന്ന ഏകനിർണായക ഘടകമാണ് യുഎസ് 10 വർഷ ബോണ്ട് യീൽഡ് എന്നവസ്തുത മനസിലാക്കേണ്ടത് പ്രധാനമാണ്. പണപ്പെരുപ്പ ഭീതിഉയർന്നപ്പോൾ, ബോണ്ട് കരടികൾ വിൽപന വർധിപ്പിക്കുകയും യീൽഡ് ഉയരുകയും ചെയ്തു. ഫെബ്രുവരി 25ന് യുഎസ്10 വർഷ യീൽഡ് 1.61 ശതമാനത്തിലേക്ക് നടത്തിയ കുതിപ്പ് യുഎസ് ഓഹരി വിപണികളിൽ വിറ്റഴിക്കലിലേക്കു വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നിക്ഷേപകർ ഓഹരികൾ വലിയ തോതിൽ വിറ്റഴിച്ചത് പരിഭ്രാന്തി പരത്തി. ഈഅവസരം വിനിയോഗിക്കുന്നതിന് കരടികൾ കുതിച്ചെത്തി. ഫെബ്രുവരി 26ന് നിഫ്റ്റി 568 പോയന്റ് തകർന്നു. വലിയ ആഘാതമേൽപ്പിക്കാൻ ബോണ്ട് കരടികൾക്കുകഴിഞ്ഞതോടെ ഓഹരി കാളകൾ ഞെരുക്കപ്പെട്ടു. ഇതൊരു നോക്കൗട്ട് പതനമായിരുന്നില്ല! വിപണിയുടെ യുക്തി ലളിതമാണ്. ബോണ്ട് യീൽഡും ഓഹരിവിലകളും തമ്മിൽ വിരുദ്ധമായ ബന്ധമാണുള്ളത്. അതിനാലാണ് പലിശ നിരക്കുകൾ ഓഹരി വിലകളിൽ ഗുരുത്വാകർഷണത്തിനുസമമായ ഫലമാണുണ്ടാക്കുന്നത് എന്ന വാറൻ ബഫെറ്റിന്റെ വിഖ്യാതവാക്യം ശ്രദ്ധേയമാകുന്നത്. 2020 മാർച്ചിലെ വിപണിയുടെ പതനത്തെ തുടർന്നുണ്ടായകുതിപ്പ് പ്രമുഖ കേന്ദ്രബാങ്കുകളുടെ ഉദാരപണനയം കാരണംഉളവായ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കിൽ നിന്നുരൂപം കൊണ്ടതാണ്. പലിശനിരക്കുകൾ മുകളിലോട്ട് ഗതിമാറുമ്പോൾ ഓഹരികൾ താഴോട്ടു പോകും. കാരണം, ഉയർന്ന പലിശ നിരക്കുകൾക്ക് കുറഞ്ഞ പിഇ അനുപാതത്തെ മാത്രമേ പിന്തുണയ്ക്കാൻകഴിയൂ. എന്നാൽ, യീൽഡിലുണ്ടാകുന്ന ഉയർച്ചയ്ക്ക് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. വളർച്ചാവീണ്ടെടുപ്പിന്റെ സൂചനയാണ് വർധിക്കുന്ന ബോണ്ട് യീൽഡെന്ന് അമേരിക്കൻ കേന്ദ്രബാങ്ക് തലവൻ ജെറോം പോവൽ പെട്ടെന്നുതന്നെ പ്രതികരിക്കുകയുണ്ടായി. 2023വരെ യുഎസ് പലിശനിരക്ക് പൂജ്യത്തിനടുത്തുതന്നെയായി നിലനിർത്തുമെന്നും ആവശ്യമെങ്കിൽ ഉയർന്നപണപ്പെരുപ്പ നിരക്ക് നേരിടാമെന്നും അദ്ദേഹം തുടർന്നു വിശദീകരിച്ചു. ഈ പ്രഖ്യാപനം ബോണ്ട് കരടികളെ നിർവീര്യമാക്കുകയും 10 വർഷ ബോണ്ട് യീൽഡ് താഴോട്ടു വരികയും, ഇപ്പോഴത് ഏതാണ്ട് 1.51 ശതമാനത്തിലേക്കു താഴുകയും ചെയ്തു. ഈയവസരം മുതലെടുത്ത് ഓഹരി കാളക്കൂറ്റൻമാർ പ്രത്യാക്രമണം നടത്തുകയും കരടികളെ ആക്രമിച്ച് മൂലയിലേക്കു തള്ളി മാറ്റുകയുമാണുണ്ടായത്. പോരാട്ടങ്ങൾ ഇനിയുമെത്രയോ ബാക്കി ഈ മത്സരം അവസാനിച്ചിട്ടില്ല. കരടികൾ തിരിച്ചുവരികതന്നെചെയ്യും. കൂടിയ വിലകളിൽ റിസ്കും കൂടുതലാണ്. നിലവാരമില്ലാത്ത ഓഹരികളിൽ ആമോദത്തോടെ കച്ചവടംനടത്തുന്ന ചില്ലറനിക്ഷേപകർക്കും കരടിയുടെ ആക്രമണത്തിൽ വലിയ പരിക്കേൽക്കാം. അതിനാൽ തന്ത്രങ്ങളുടെ കാര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. നല്ല ലാഭംകൈവശമുളളതുകൊണ്ട് നിക്ഷേപകർ ഉയർച്ചയുടെ ഓരോഘട്ടത്തിലും അൽപം ലാഭമെടുക്കുന്നത് ഉചിതമായിരിക്കും. പലിശ കുറവാണെങ്കിലും ലാഭത്തിൽ അൽപം സ്ഥിരനിക്ഷേപങ്ങളിലേക്കുമാറ്റാം. ധനകാര്യ മേഖല, ഐടി, സിമെന്റ്, ലോഹങ്ങൾ, ഓട്ടോ മൊബൈൽസ് എന്നീ മേഖലകളിലെ ഓഹരികളിൽ നിക്ഷേപം നിലനിർത്തുക. എസ്ഐപികൾ തുടരുക. സാമ്പത്തിക വളർച്ചയിലും കോർപറേറ്റ്ലാഭത്തിലും ഉണ്ടാകുന്ന വീണ്ടെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും വിപണിയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കപ്പെടുക. 2022 സാമ്പത്തികവർഷം 12 ശതമാനത്തോളം ജിഡിപി വളർച്ചയ്ക്കും 30 ശമാനത്തിനുമുകളിൽ കോർപറേറ്റ് ലാഭവളർച്ചയ്ക്കും സാക്ഷ്യം വഹിച്ചേക്കാം. 2022 സാമ്പത്തിക വർഷത്തിനപ്പുറവും ജിഡിപിയിലും കോർപറേറ്റ് ലാഭത്തിലും വളർച്ചനിലനിർത്താൻ കഴിഞ്ഞാൽ ഓഹരിരംഗത്തെ കാളകൾ കൂടുതൽ ശക്തിയോടെ കുതിക്കാനുള്ള സാധ്യതയുണ്ട്. തീർച്ചയായും പാതയിൽ അനേകം തടസങ്ങളുണ്ടാവും. യുഎസ് കേന്ദ്രബാങ്ക് നയങ്ങളിലുണ്ടാകാവുന്ന വ്യതിയാനമാകും വലിയ തടസ്സത്തിന് നിമിത്തമാകുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2OMw8dG
via IFTTT

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3bDWV4M
via IFTTT

സെൻസെക്‌സിൽ 507 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,300ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ മുന്നേറ്റംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 15,300ന് മുകളിലെത്തി. സെൻസെക്സ് 507 പോയന്റ് നേട്ടത്തിൽ 51,787ലും നിഫ്റ്റി 136 പോയന്റ് ഉയർന്ന് 15,310ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 97 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം, 0.8ശതമാനം നേട്ടത്തിലാണ്. Sensex surges 507 pts, Nifty tops 15,300

from money rss https://bit.ly/3bFHh93
via IFTTT

കല്യാൺ: കേരളത്തിൽനിന്നു വളർന്ന ആഗോള ജൂവലറി ബ്രാൻഡ്

ടി.എസ്. കല്യാണരാമൻ മക്കളായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ(ടി.കെ. സീതാരാമൻ) എന്നിവർക്കൊപ്പം കൊച്ചി: തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമിൽ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ജൂവലറി റീട്ടെയിൽ ശൃംഖലകളിലൊന്നായി വളർന്ന സംരംഭമാണ് 'കല്യാൺ ജൂവലേഴ്സ്'. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തുടക്കമിട്ട കല്യാൺ ജൂവലേഴ്സിന് ഇന്ന് ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിലായി 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും അടക്കം 137 ഷോറൂമുകളുണ്ട്. 2003-ൽ കോയമ്പത്തൂരിൽ ഷോറൂം തുറന്നുകൊണ്ടായിരുന്നു കേരളത്തിനു പുറത്തേക്കുള്ള വളർച്ച. ഓരോ സ്ഥലത്തും അവിടെയുള്ളവരുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങൾ ലഭ്യമാക്കിയത് വളർച്ചയ്ക്ക് ഊർജമായി. ഒപ്പം, വിശ്വാസ്യതയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം 'കല്യാൺ ജൂവലേഴ്സ്' എന്ന ബ്രാൻഡിനെ ഉപഭോക്താക്കളുടെ മനസ്സിൽ കരുത്തുറ്റതാക്കി. ബി.ഐ.എസ്. ഹാൾമാർക്കിങ്, പ്രൈസ് ടാഗ് തുടങ്ങി വിപണിയിൽ നല്ല മാറ്റത്തിന്റെ പ്രവണതകൾക്ക് തുടക്കം കുറിച്ചു. 'മൈ കല്യാൺ' എന്ന പേരിൽ ഫീഡർ പോയിന്റുകൾ തുറന്ന് ഗ്രാമീണ വിപണിയിലും ശക്തമായ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞു. നിലവിൽ ഇത്തരത്തിൽ 766 മൈ കല്യാൺ ഔട്ട്ലെറ്റുകളാണ് വൻകിട ഷോറൂമുകൾക്ക് പുറമെയുള്ളത്. 2020 ഡിസംബറിൽ അവസാനിച്ച ഒമ്പതുമാസ കാലയളവിൽ മൊത്തം വരുമാനത്തിന്റെ 86.21 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. 13.79 ശതമാനമാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിഹിതം. പ്രത്യേകതകൾ ഏറെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യുമായി കല്യാൺ ജൂവലേഴ്സ് എത്തുമ്പോൾ പ്രത്യേകതകൾ ഏറെയുണ്ട്. ജൂവലറി റീട്ടെയിൽ മേഖലയിൽ മാത്രം സാന്നിധ്യമുള്ള ഒരു കമ്പനി രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ. ബിസിനസ് മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ടെക്നോപാർക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്റെ ജൂവലറി ബ്രാൻഡായ 'തനിഷ്ക്' കഴിഞ്ഞാൽ വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ ജൂവലറി കമ്പനിയാണ് കല്യാൺ ജൂവലേഴ്സ്. നാനൂറോളം ഷോറൂമുകളുള്ള തനിഷ്ക് ഇന്ത്യൻ സ്വർണാഭരണ വിപണിയുടെ 3.9 ശതമാനവും സംഘടിത ജൂവലറി വിപണിയുടെ 12.5 ശതമാനവും കൈയാളുമ്പോൾ, 137 ഷോറൂമുകളുള്ള കല്യാൺ ജൂവലേഴ്സിന് മൊത്തം സ്വർണാഭരണ വിപണിയുടെ 1.8 ശതമാനം പങ്കാളിത്തമുണ്ട്. സംഘടിത സ്വർണാഭരണ വിപണിയിൽ കല്യാണിന്റെ വിഹിതം 5.9 ശതമാനമാണ്. കേരളത്തിൽ സ്വകാര്യ മേഖലയിൽനിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്ന പ്രത്യേകതയും കല്യാണിന്റെ ഓഹരി വില്പനയ്ക്കുണ്ട്. പൊതുമേഖല കൂടി കണക്കിലെടുത്താൽ കൊച്ചി കപ്പൽശാലയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കല്യാൺ ഐ.പി.ഒ. 2020 ഓഗസ്റ്റിലാണ് ഓഹരി വില്പനയ്ക്കായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബിക്ക് സമർപ്പിച്ചത്. ഒക്ടോബറിൽ സെബിയുടെ അനുമതി ലഭിച്ചു. 1,175 കോടിയുടെ ഐ.പി.ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. മാർച്ച് 23-ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 26-ന് ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന. ആക്സിസ് കാപിറ്റൽ, സിറ്റി ഗ്രൂപ്പ്, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ്, എസ്.ബി.ഐ. കാപിറ്റൽ മാർക്കറ്റ്സ്, ബോബ് കാപിറ്റൽ എന്നിവയാണ് ഐ.പി.ഒ. മാനേജ് ചെയ്യുന്നത്.

from money rss https://bit.ly/2OnVdf2
via IFTTT

ആസ്തി കുതിച്ചുയർന്നു: വാറൻ ബഫറ്റ് വീണ്ടും 100 ബില്യൺ ക്ലബിൽ

ആഗോള സമ്പന്നരിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് വീണ്ടും വാറൻ ബഫറ്റ്. ടെക്നോളജി ഭീമന്മാർ കയ്യടക്കിയ സ്ഥാനം തിരിച്ചുപിടിച്ചാണ് പ്രമുഖ ഓഹരി നിക്ഷേപകനും 90കാരനുമായ ബഫറ്റ് ഈ നേട്ടംകൈവരിച്ചത്. നിക്ഷേപ സ്ഥാപനമായ ബെർക് ഷെയർ ഹാത് വെയുടെ ചെയർമാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ 100 ബില്യൺ ക്ലബിൽ അംഗമായ ആറുപേരിൽ ഒരാളായി അദ്ദേഹം. ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് എന്നിവരുൾപ്പെടയുള്ളവരാണ് നിലവിൽ ഈ ഗണത്തിലുള്ളത്. നേരത്തെ 192 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന ബഫറ്റ് 2006നുശേഷം 37 ബില്യൺ ഡോളർ ജീവികാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു. Warren Buffett becomes sixth member of $100 billion club

from money rss https://bit.ly/2OFTi5t
via IFTTT

Wednesday, 10 March 2021

1,175 കോടി ലക്ഷ്യമിട്ട് കല്യാൺ ജുവലേഴ്‌സ് ഐ.പി.ഒ: ഓഹരിയൊന്നിന് 86-87 രൂപ

കോഴിക്കോട്: പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സ് പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ)പ്രഖ്യാപിച്ചു. 1,175 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു ഓഹരിക്ക് 86-87 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 16 മുതൽ 18 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. ഓഫർ ഫോർ സെയിലിലൂടെ 4.31 കോടി ഓഹരികൾ വിറ്റഴിച്ച് 375 കോടി രൂപയും പുതിയ ഓഹരി വില്പനയിലൂടെ 9.19 കോടി ഓഹരികൾവഴി 800 കോടി രൂപയുമാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 172 ഓഹരികളുടെ ഒരുലോട്ടായാണ് അപേക്ഷിക്കാനാകുക. ഇതുപ്രകാരം ഒരു ഓഹരിക്ക് 87 രൂപ നിരക്കിൽ 14,964 രൂപയാണ് നിക്ഷേപിക്കാൻവേണ്ട മിനിമംതുക. രണ്ടുകോടി രൂപമൂല്യമുള്ള ഓഹരികൾ കമ്പനിയിലെ ജീവനക്കാർക്കായി നീക്കിവെയ്ക്കും. പ്രൊമോട്ടർമാരായ ടി.എസ് കല്യാണരാമൻ 125 കോടി രൂപമൂല്യമുള്ള ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി വിൽക്കുക. ഹെയ്ഡൽ ഇൻവസെറ്റുമെന്റ്സ് 250 കോടി രൂപയുടെ ഓഹരിയും കൈമാറും. കല്യാണരാമനും ഹെയ്ഡൽ ഇൻവസെറ്റുമെന്റ്സിനും യഥാക്രമം 27.41ശതമാനവും 24ശതമാനവും ഓഹരികളാണ് ജുവല്ലറിയിലുള്ളത്. 2020 സാമ്പത്തികവർഷത്തിൽ 142.28 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഈകാലയളവിൽ 10,100.92 കോടി രൂപ വരുമാനംവുംനേടി. 78.19ശതമാനംവരുമാനവും ഇന്ത്യയിലെ ജുവല്ലറി ഷോറൂമുകളിൽനിന്നാണ്. 21.81ശതമാനവും മിഡിൽ ഈസ്റ്റിൽനിന്നുമാണ്. 2020 ജൂണിലെ കണക്കുപ്രകാരം രാജ്യത്ത് 107 ഷോറൂമുകളാണ് കല്യാൺ ജുവലേഴ്സിനുള്ളത്. 30 എണ്ണം മിഡിൽ ഈസ്റ്റിലുമുണ്ട്. രണ്ടുവർഷത്തെ വികസനത്തിന്റെ ഭാഗമായി പ്രവർത്തനമൂലധനം സമാഹരിക്കുകയെന്നതാണ് ഐപിഒയുടെ ലക്ഷ്യം. റീട്ടെയിൽ വ്യാപാരരംഗത്ത് 45 വർഷത്തെ പ്രവർത്തനപരിചയമുള്ള ടി.എസ് കല്യാണരാമനാണ് ജുവല്ലറിയുടെ സ്ഥാപകൻ. സ്വർണാഭരണ വ്യാപാരരംഗത്ത് 27വർഷത്തെ പ്രവർത്തനചരിത്രവും അദ്ദേഹത്തിനുണ്ട്. ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റസ് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടികൾക്ക് നേതൃത്വംനൽകുന്നത്.

from money rss https://bit.ly/38wo1cd
via IFTTT

കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു: സ്വകാര്യ ആശുപത്രികളിൽ മാറ്റമുണ്ടാകില്ല

ന്യൂഡൽഹി: ആസ്ട്രാനെക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോവിഡ് വാക്സിനായ കോവീഷീൽഡിന്റെ വില കുറച്ചു. ഒരുഡോസിന്നിലവിൽ ഈടാക്കുന്ന 210 രൂപയിൽനിന്ന് 157.50 രൂപയായാണ് കുറച്ചത്. രണ്ടാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ ചർച്ചയെതുടർന്നാണ് വിലകുറച്ചതെന്നാണ് റിപ്പോർട്ടുകൾ. 27 കോടി പേർക്കാണ് അടുത്തഘട്ടത്തിൽ കുത്തിവെയ്പ്പ് നൽകാൻ ഉദ്ദേശിക്കുന്നത്. കോവിഡന് വാക്സിന് ഇതിനകം സർക്കാർ സബ്സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽനിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് വിലയിൽ കുറവ് ലഭിക്കില്ല. കോവീഷീൽഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടിനൽകി. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക. Govt renegotiates Covishield price at Rs 157.5 from Rs 210 earlier

from money rss https://bit.ly/30zlPMt
via IFTTT

സ്വർണവില പവന് 280 രൂപകൂടി 33,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകൂടി 33,720 രൂപയായി. 4215 രൂപയാണ് ഗ്രാമിന്റെവില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,731.49 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. 44,430 രൂപയാണ് വില. യുഎസ് ട്രഷറി ആദായത്തിലെ വർധനയിൽ നേരിയതോതിൽ കുറവുവന്നതാണ് ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് ഉണർവേകിയത്.

from money rss https://bit.ly/3cjIPVj
via IFTTT

ക്രിപ്റ്റോ കറൻസി: നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്ന് ആവശ്യം

മുംബൈ: ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കരുതെന്ന അപേക്ഷയുമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ.) കേന്ദ്രസർക്കാരിനോട് ആഭ്യർഥിച്ചു. നിരോധനമല്ല, കൃത്യമായ നിയന്ത്രണസംവിധാനമാണ് ഈ മേഖലയ്ക്ക് ആവശ്യം. കൃത്യമായ മാർഗരേഖ നടപ്പാക്കി ഈ മേഖലയെ നിലനിർത്തണമെന്നും ഇവർ പറയുന്നു. നല്ല ഭരണസംവിധാനവും നിയന്ത്രണങ്ങളും മാർഗരേഖയും ഉണ്ടെങ്കിൽ ക്രിപ്റ്റോ കറൻസികൾ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് വലിയ നേട്ടമാകും. രാജ്യത്ത് പത്തുലക്ഷത്തോളം പേരുടെ കൈവശം 100 കോടി ഡോളറിന്റെ (7300 കോടി രൂപ) ക്രിപ്റ്റോ കറൻസി ആസ്തികളുണ്ട്. 300-ലധികം സ്റ്റാർട്ടപ്പുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഈ സ്റ്റാർട്ടപ്പുകൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ദിവസവും 35 മുതൽ 50 കോടി ഡോളറിന്റെവരെ വ്യാപാരം ക്രിപ്റ്റോ കറൻസി മേഖലയിൽ നടക്കുന്നതായും സംഘടന പറയുന്നു. ക്രിപ്റ്റോ കറൻസികൾക്ക് നിരോധനം കൊണ്ടുവന്നാൽ ഇവരുടെയെല്ലാം പണം നഷ്ടമാകാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. അനൗദ്യോഗിക ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതിനും ഇവയുടെ ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനുമായി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ കറൻസി ബിൽ 2021 നടപ്പുസമ്മേളത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഈ സമ്മേളനത്തിൽത്തന്നെ ഇത് നിയമമായേക്കുമെന്നാണ് സൂചനകൾ. മാത്രമല്ല, ഇന്ത്യ ഔദ്യോഗിക ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇന്ത്യ മാത്രമല്ല, പലരാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ ഔദ്യോഗിക ഡിജിറ്റൽ കറൻസി ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതായാണ് വിവരം.

from money rss https://bit.ly/3tlEPuz
via IFTTT

കല്യാൺ ജൂവലേഴ്സ് ഐ.പി.ഒ.: പ്രഖ്യാപനം ഇന്ന്

കൊച്ചി:കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച പ്രഖ്യാപിക്കും. ഓഹരികളുടെ സൂചിത വില, ഐ.പി.ഒ. തീയതി എന്നിവ വ്യാഴാഴ്ച അറിയാം. ഓഹരി വില്പന മാർച്ച് 16-ന് തുടങ്ങുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നായിരിക്കും കല്യാൺ ജൂവലേഴ്സിന്റേത്. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ 1993-ൽ തൃശ്ശൂരിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് 2020 ജൂൺ 30-ലെ കണക്ക് പ്രകാരം 137 ഷോറൂമുകളുണ്ട്. കല്യാണരാമനു പുറമെ, മക്കളായ ടി.കെ. സീതാരാമൻ, ടി.കെ. രമേശ് എന്നിവർ കൂടി അടങ്ങുന്നതാണ് പ്രൊമോട്ടർമാർ. ആഗോള നിക്ഷേപക സ്ഥാപനമായ വാർബർ പിങ്കസും പ്രൊമോട്ടർമാരും ഓഹരിയിൽ ചെറിയൊരു പങ്ക് വിറ്റഴിക്കുമെന്നാണ് റിപ്പോർട്ട്.

from money rss https://bit.ly/3qBsXm7
via IFTTT

നിഫ്റ്റി 15,150ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 254 പോയന്റ്

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, ഫാർമ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 15,150ന് മുകളിലെത്തി. സെൻസെക്സ് 254.03 പോയന്റ് നേട്ടത്തിൽ 51,279.51ലും നിഫ്റ്റി 76.40 പോയന്റ് ഉയർന്ന് 15,174.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1322 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ്ഡബ്ലിയു സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ഐഒസി, എച്ച്ഡിഎഫ്സി ലൈഫ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫാർമ, ഐടി, ഓട്ടോ, മെറ്റൽ സൂചികകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. അതേസമയം, എനർജി സൂചിക സമ്മർദംനേരിട്ടു. ആഗോളതലത്തിൽ ബോണ്ട് ആദായവർധനവിന് നേരിതയതോതിൽ കുറവുണ്ടായത് ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ സൂചികകളുടെ മുന്നേറ്റത്തിന് പ്രചോദനമായി. Nifty ends above 15,150, Sensex gains 254 pts

from money rss https://bit.ly/3t5MsFg
via IFTTT

എല്‍.ഐ.സി ഐ.പി.ഒ: ഓഹരിയൊന്നിന് 400-600 രൂപ നിശ്ചയിച്ചേക്കും

പ്രാരംഭ ഓഹരി വില്പനയ്ക്കൊരുങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഒരു ഓഹരിയുടെ വില 400-600 രൂപ നിരക്കിൽ നിശ്ചയിച്ചേക്കും. പെയ്ഡ് അപ്പ്(നിക്ഷേപകരിൽനിന്ന് സമാഹരിക്കുന്ന മുലധനം)ക്യാപിറ്റലായി 25,000 കോടി രൂപയാണ് കണക്കാക്കുക. കമ്പനിയുടെ മൊത്തംമൂല്യമാകട്ടെ 10-15 ലക്ഷം കോടിയുമായിരിക്കും. മൂലധന അടിത്തറ നിലവിലെ 100 കോടിയിൽനിന്ന് 25,000 കോടി രൂപയായി ഉയർത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിലവിലെ കുറഞ്ഞ മൂലധനപ്രകാരം ലിസ്റ്റിങ് സുഗമമാക്കുന്നതിനുള്ള കോർപ്പറേഷന്റെ അംഗീകൃത മൂലധനമായിരിക്കും 25,000 കോടി രൂപ. 10 രൂപ മുഖവിലയുള്ള 2,500 കോടി ഓഹരികളുടെ മൊത്തം മൂലധനമായിരിക്കുമിത്. എൽഐസിയിലുള്ള സർക്കാരിന്റെ 6-7ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യൻ നേരത്തെ സൂചനനൽകിയിരുന്നു. എൽഐസിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യത്തെ പ്രസ്താവനായിരുന്നു ഇത്. സുബ്രഹ്മണ്യന്റെ വിലയിരുത്തൽ പ്രകാരം 12.85-15 ലക്ഷംകോടി രൂപയാണ് കമ്പനിയുടെ ഏകദേശമൂല്യം. ഇവകണക്കിലെടുക്കുമ്പോഴാണ് ഓഹരിയൊന്നിന് 400നും 600നും ഇടിയിലാകും വിലനിശ്ചയിക്കുകയെന്ന അനമാനത്തിലെത്തിയത്. നിർദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവർഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറയ്ക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 10ശതമാനം പോളിസി ഉടമകൾക്കായി നീക്കിവെയ്ക്കാനും പദ്ധതിയുണ്ട്. LIC IPO: May set Rs 400-600 per share

from money rss https://bit.ly/3l2HKoH
via IFTTT

ട്രിബ്യൂണലിന്റെ വിധി 15ന്: ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ റിലയൻസ് ഇടപെടുന്നു

മുംബൈ: കടുത്ത പ്രതിസന്ധിനേരിടുന്ന ഫ്യൂച്ചർ ഗ്രൂപ്പിന് ആശ്വാസമായി റിലയൻസിന്റെ തീരുമാനം. ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ കാലാവധി ആറുമാസംകൂടി നീട്ടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. 24,713 കോടി രൂപയ്ക്ക് ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള തീരുമാനം കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ചൊവാഴ്ച ഹർജി പരിഗണിച്ച ട്രിബ്യൂണൽ വിധിപറയാൻ കേസ് മാർച്ച് 15ലേയ്ക്കുമാറ്റി. ബിഗ് ബസാർ ഉൾപ്പടെയുള്ള സ്റ്റോറുകളുടെ ചില മെട്രോ നഗരങ്ങളിലെ വാടകക്കരാറുകൾ ഇതിനകം ഫ്യൂച്ചർ ഗ്രൂപ്പിൽനിന്ന് റിലയൻസിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 2020 ഓഗസ്റ്റ് 29നാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ റിലയൻസ് തീരുമാനിച്ചത്. ഇതിനെതിരെ സിങ്കപൂരിലെ ആർബിട്രേഷൻ കോടതിയിൽനിന്ന് ആമസോൺ അനുകൂല വിധിനേടിയതോടെ ഇടപാട് പ്രതിസന്ധിയിലായി. Reliance Industries to back Future Retail's operations

from money rss https://bit.ly/2PPORWd
via IFTTT

Tuesday, 9 March 2021

പാഠം 115 | കൂടുതൽ നേട്ടത്തിന് ഓഹരിയോ മ്യൂച്വൽ ഫണ്ടോ?

പെൻഷൻ പറ്റിയപ്പോൾ അച്ഛന് ലഭിച്ച 30 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരനാകുകയെന്നതായിരുന്നു ആ യുവാവിന്റെ ലക്ഷ്യം. എത്രയും വേഗം നിക്ഷേപംനടത്തി സമ്പത്ത്നേടാനുള്ള വ്യഗ്രത പ്രകടമാകുന്നതായിയിരുന്നു അദ്ദേഹത്തിന്റെ ഇ-മെയിൽ. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ ഓഹരി വിപണികൂപ്പുകുത്തിയപ്പോൾ ആത്മവിശ്വാസംനഷ്ടപ്പെട്ട നിരവധി മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പണംപിൻവലിക്കാൻ തിടുക്കംകൂട്ടി. ഓഹരി നിക്ഷേപകരിൽപലരും പണംതിരികെയെടുത്ത് അക്കൗണ്ടുതന്നെ ക്ലോസ്ചെയ്തു. ഒന്നുരണ്ടുമാസങ്ങൾക്കുശേഷം വിപണിയിലേയ്ക്ക് ആഭ്യന്തര നിക്ഷേപം കുതിച്ചെത്തുന്നതായാണ് കണ്ടത്. ആത്മവിശ്വാസം വീണ്ടെടുത്ത ചെറുകിടനിക്ഷേപകരും പുതിയതായി അക്കൗണ്ടെടുത്ത ചെറുപ്പക്കാരും വിപണിയെ സജീവമാക്കി. മ്യൂച്വൽ ഫണ്ടിനുപകരം ഓഹരിയിൽതന്നെ നേരിട്ടുനിക്ഷേപിച്ച് ഇരട്ടയക്ക ആദായംനേടുകയെന്ന ലക്ഷ്യമായിരുന്നു അവർക്ക്. ദിനംപ്രതി ഓഹരികൾവാങ്ങുകയും വിൽക്കുയുംചെയ്യുകയെന്ന നിക്ഷേപരീതി പിന്തുടരാനായിരുന്നു പലർക്കുംതാൽപര്യം. ഇന്ന് നിക്ഷേപിച്ച് നാളെ ലാഭംകൊയ്യുകയെന്നരീതിയിൽ മുന്നോട്ടുപോകാനായിരുന്നു അവരിൽ പലരുംശ്രമിച്ചത്. അതിനായി സോഷ്യൽമീഡിയയിലും നിക്ഷേപ ഫോറങ്ങളിലും കയറിയിറങ്ങി പലരുംപറയുന്നവാക്കുകേട്ട് ഓഹരി വാങ്ങി കൈപൊള്ളിയവർ ഏറെയാണ്. ഓഹരിയോ മ്യൂച്വൽ ഫണ്ടോ: ഏതാണ് മികച്ചത്? ഓഹരി വിപണിയിലും മ്യൂച്വൽഫണ്ടിലുമൊക്കെ പുതിയതായി നിക്ഷേപംനടത്താനെത്തുന്നവർ ഉന്നയിക്കുന്ന പൊതുവായ ഒരുസംശയമാണിത്. ഓഹരിയിൽനിന്നാണോ മ്യൂച്വൽഫണ്ടിൽനിന്നാണോ കൂടുതൽ ആദായം ലഭിക്കുകയെന്ന്. മ്യൂച്വൽ ഫണ്ടുകളിൽനിന്നുള്ള നേട്ടത്തിന് പരിമിതിയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. വരുമാനത്തിലെ നല്ലൊരുശതമാനം ഓഹരിയിൽതന്നെ മുടക്കണമെന്നാണ് ഇവരുടെ അഭിപ്രായം. ഈയിടെ 28വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഓഹരി നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. എങ്ങനെ മികച്ച ഓഹരി തിരഞ്ഞെടുക്കാം? ഏത് വിലയിൽ ഓഹരി വാങ്ങാം? എത്ര ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം?-എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. അദ്ദേഹത്തിന് വേണ്ടത് ലാഭംകിട്ടിക്കൊണ്ടിരിക്കുന്ന ക്യാപ്സൂൾ സൈസിലുള്ള ഒരുപോർട്ട്ഫോളിയോയാണ്. അച്ഛന് പെൻഷൻപറ്റിയപ്പോൾ ലഭിച്ച 30 ലക്ഷം രൂപ മുഴുവനും ഓഹരിയിൽ മുടക്കാൻ തയ്യാറാണ്. അതിനായി മികച്ച ഓഹരികൾ കണ്ടെത്തിത്തരണമെന്നായിരുന്നു ആവശ്യം. മികച്ച ഓഹരികൾ കണ്ടെത്താൻ അദ്ദേഹത്തിന് സമയമില്ല. കാര്യങ്ങൾ പഠിച്ചെടുക്കാൻ ക്ഷമയുമില്ല. ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് ഓഹരിയിൽ നിക്ഷേപത്തിനിറങ്ങുംമുമ്പ് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടകാര്യങ്ങളുണ്ട്. മികച്ച ഓഹരി കണ്ടെത്തി നിക്ഷേപിക്കുകയെന്നത് ശ്രമകരമാണ്. അറിവും സമയവും പരിശ്രമവും അതിന് ആവശ്യമാണ്. മികച്ചരീതിയിൽ വൈവിധ്യവത്കരണം സാധ്യമാക്കി റിസ്ക് കുറച്ച് സ്റ്റോക്ക് പോർട്ട്ഫോളിയോ ക്രമീകരിക്കൽ ബുദ്ധിമുട്ടുള്ളകാര്യമാണ്. യഥാസമയം വിപണിയിലെ ചലനങ്ങൾ മനസിലാക്കുന്നതിനും വേണ്ടവിധത്തിൽ ഇടപെടുന്നതിലും വിപണിയിലെ പ്രൊഫഷണലുകൾപോലും പലപ്പോഴും പരാജയപ്പെടുന്നു. ഓഹരിയിൽനേരിട്ട് നിക്ഷേപിക്കുന്നവർക്ക് വ്യക്തമായ ബോധ്യവും അച്ചടക്കവും കേന്ദ്രീകൃതശ്രദ്ധയും ആവശ്യമാണ്. ബ്രോക്കറുടെ നിർദേശങ്ങളോ ടിപ്സുകളെയോ ആശ്രയിച്ചുമാത്രം നിക്ഷേപിക്കാനിറങ്ങിയാൽ നഷ്ടമാകും ഉണ്ടാകുക. മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുംമുമ്പ്: വിവിധ കാറ്റഗറികളിലായി നൂറുകണക്കിന് മ്യൂച്വൽ ഫണ്ടുകൾ വിപണിയിലുണ്ട്. നിക്ഷേപ ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളിയാണ്. മികച്ച ഓഹരികൾ കണ്ടെത്തി സജീവമായി ഇടപെട്ട് നിക്ഷേപകന് പരമാവധി ആദായംനൽകാൻ ഫണ്ടുകൾ മത്സരിക്കുമെങ്കിലും ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല.അതിന് തെളിവായി നിരവധി ഫണ്ടുകൾ മുന്നിലുണ്ടല്ലോ. ബെഞ്ച്മാർക്ക് സൂചികയുടെപോലും ആദായം നൽകാൻ കഴിയാത്ത നൂറുകണക്കിന് ഫണ്ടുകൾ വിപണിയിലുണ്ട്. അതുമാത്രമല്ല, നിലവിൽ മികച്ച ആദായംനൽകുന്ന ഫണ്ടുകൾ ഭാവിയിൽ തുടർന്നും പ്രകടനംകാഴ്ചവെയ്ക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഫണ്ടുകളിലെ ഓഹരികളുടെ പോർട്ട്ഫോളിയോ(അതായ്ത് എത് ഓഹരിയിൽനിക്ഷേപിക്കണമെന്ന്)തീരുമാനിക്കാൻ നിക്ഷപകനാവില്ല. അതിന്റെ പൂർണഅവകാശം ഫണ്ട് മാനേജർക്കാണെന്നും മനസിലാക്കുക. അതുകൊണ്ടുതന്നെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതും നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം വെല്ലുവിളിയാണ്. റിസ്കെടുക്കാനുള്ളശേഷിയും സാമ്പത്തിക ലക്ഷ്യവും നിക്ഷേപകാലാവധിയുമൊക്കെ പരിഗണിച്ചാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്.എന്നാൽ ഫണ്ടുകളെ പ്രൊമോട്ട്ചെയ്യുന്ന വിതരണക്കാരിൽപലരും ഇതെക്കുറിച്ചൊന്നും നിക്ഷേപകന് പറഞ്ഞുകൊടുക്കാറില്ലെന്നതാണ് വാസ്തവം. കാലാകാലങ്ങളിൽ അവയുടെ പ്രകടനംവിലയിരുത്തി ഉചിതമായതീരുമാനമെടുക്കാനും സഹായിക്കാറുമില്ല. ഫണ്ട് ഹൗസുകൾ ഓരോകാലങ്ങളിലായി പുഷ് ചെയ്യുന്ന ഫണ്ടുകളാണ് പലപ്പോഴും വിതരണക്കാർനിക്ഷേപകരുരുടെമേൽ കെട്ടിവെയ്ക്കുന്നത്. ന്യൂ ഫണ്ട് ഓഫറുകൾ ഉദാഹരണം. ആത്യന്തികമായ ഉത്തരവാദിത്തം നിക്ഷേപകനുതന്നെയാണെന്ന് മനസിലാക്കുക. ഓഹരി കണ്ടെത്തി നിക്ഷേപിക്കുന്നതുപോലെ, ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും കൂർമബുദ്ധി ആവശ്യമാണ്. ചെയ്യേണ്ടത്: ഓഹരിയെക്കുറിച്ചും മ്യൂച്വൽഫണ്ടുകളെക്കുറിച്ചും ധാരണയുണ്ടാക്കുകയെന്നതാണ് പ്രധാനം. മികച്ച ഓഹരികൾ കണ്ടെത്തി ദീർഘകാലത്തേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാകണം. വിപണിയിലെ ചലനങ്ങൾ മനസിലാക്കാൻ കഴിവുലഭിക്കുമ്പോൾ ചെറിയൊരുതുക ദിനവ്യാപാരത്തിനായി നീക്കിവെയ്ക്കാം. മികച്ച ഫണ്ടുകൾ കണ്ടെത്തിയാൽ നിക്ഷേപിച്ചുകൊണ്ടിരുന്നാൽമതിയെന്ന് ചിന്തിക്കുന്നതുംശരിയല്ല. പത്തുവർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്ന വിതരണക്കാരുണ്ട്. എസ്ഐപിയായി ദീർഘകാലം നിക്ഷേപിച്ചാൽ കുറെക്കാലം കഴിയുമ്പോൾ ഒരുതുക കയ്യിൽകിട്ടുമെന്ന് പ്രതീക്ഷിച്ച് കാലാകാലങ്ങളിൽ നിക്ഷേപംതുടരുന്നതും നല്ലതല്ല. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തണം. പ്രകടനംമോശമായാൽ മറ്റുഫണ്ടുകളിലേയ്ക്ക് മാറാനുള്ള ആർജവം ഉണ്ടാകണം. നിക്ഷേപവും ട്രേഡിങും പുതിയതായി ഓഹരി വിപണിയിൽ നിക്ഷേപംതുടങ്ങുന്നവരിൽ ഭൂരിഭാഗംപേർക്കും ഒരേയൊരു ലക്ഷ്യമാണുള്ളത്. കുറഞ്ഞവിലയിൽ വാങ്ങണം അടുത്തദിവസംതന്നെ കൂടിയവിലയിൽ വിൽക്കണം. ഓരോദിവസവും ആയിരങ്ങൾ ഉണ്ടാക്കണം! ഇത് സാധ്യമാണോയെന്ന്ചോദിച്ചാൽ അസാധ്യമല്ലെന്നാണ് ഉത്തരം. വിപണിയിൽനിന്ന് അത്തരത്തിൽ നേട്ടമുണ്ടാക്കാൻ അസാമാന്യ പ്രൊഫഷണലിസം ആവശ്യമാണെന്നുമാത്രം. രണ്ടുതരത്തിൽ പോർട്ട്ഫോളിയോ ഉണ്ടാക്കാം ദീർഘകാലലക്ഷ്യം മുൻനിർത്തി മികച്ച ഓഹരികളുടെ പോർട്ട്ഫോളിയോ ക്രമീകരിച്ച് എസ്ഐപി മാതൃകയിൽ നിക്ഷേപിക്കാം. ചുരുങ്ങിയത് ഏഴുവർഷമെങ്കിലും ഈ പോർട്ട്ഫോളിയോ നിലനിർത്താൻ ശ്രമിക്കുക. ആവശ്യമെങ്കിൽ ഇടവേളകളിൽ ഓഹരികളുടെ പ്രകടനംവിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക. രണ്ടാമതായി, ഇടക്കാല ലക്ഷ്യത്തോടെ ലാഭമെടുപ്പ് ലക്ഷ്യമിട്ട് മറ്റൊരുപോർട്ട്ഫോളിയോ ഉണ്ടാക്കാം. താഴ്ന്ന നിലവാരത്തിൽ വാങ്ങുകയും നിശ്ചിത ആദായമെത്തുമ്പോൾ വിൽക്കുകയുംചെയ്യുകയെന്നരീതി ഇവിടെ സ്വീകരിക്കാം. ഇടക്കിടെ പ്രോഫിറ്റ് ബുക്ക് ചെയ്യാൻ ഈ പോർട്ട്ഫോളിയോ പ്രയോജനപ്പെടുത്താം. ഇനി മ്യൂച്വൽ ഫണ്ടിലേയ്ക്കുവരാം ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യവും സമയവുമില്ലാത്തവർക്ക് മികച്ചത് മ്യൂച്വൽ ഫണ്ടിന്റെവഴിയാണ്. പോർട്ട്ഫോളിയോ റീബാലൻസിങ് ഉൾപ്പെടുയുള്ളകാര്യങ്ങൾ നിക്ഷേപകനുവേണ്ടി ഫണ്ട് മാനേജർ ചെയ്തുകൊള്ളും. ദീർഘകാല സാമ്പത്തിക ലക്ഷ്യംമാണ് മുന്നിലുള്ളതെങ്കിൽ റിസ്ക് അനുസരിച്ച് നിക്ഷേപിക്കാൻ അനുയോജ്യമായ നിരവധി ഇക്വിറ്റി ഫണ്ടുകൾ വിപണിയിലുണ്ട്. വിപണിയിലെ കയറ്റയിറക്കങ്ങളോ കമ്പനികളുടെ പ്രവർത്തനഫലങ്ങളോ ഒന്നുംനോക്കേണ്ടതില്ല ഫണ്ടുകളുടെ പ്രവർത്തനമികവുമാത്രം വർഷത്തിലൊരിക്കൽ വിലയിരുത്തിയാൽമതിയാകും. എത്ര ആദായം പ്രതീക്ഷിക്കാം? ബാങ്ക് നിക്ഷേപത്തിന് ഇപ്പോൾ ശരാശരി ലഭിക്കുന്ന ആദായം ആറുശതമാനമാണ്. റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് അതിന്റെ ഇരട്ടി പ്രതീക്ഷിച്ചാൽപോരെ? ദീർഘകാലയളവിൽ 12ശതമാനം വാർഷികാദായമെന്നത് മികച്ചതുതന്നെയാണ്. മ്യൂച്വൽ ഫണ്ടിൽനിന്ന് ദീർഘകാലത്തേയ്ക്ക് ശരാശരി 12 മുതൽ 15ശതമാനംവരെ ആദായം പ്രതീക്ഷിക്കാം. മികച്ചരീതിയിൽ കൈകാര്യംചെയ്യുകയാണെങ്കിൽ ഓഹരിയിൽനിന്ന് 15-20ശതമാനവും. അതിൽകൂടുതൽ ലഭിക്കുകയാണെങ്കിൽ ബോണസായി കരുതിയാൽമതി. നിക്ഷേപകർ അറിയാൻ മ്യച്വൽ ഫണ്ടിനേക്കാൾ ഓഹരി നിക്ഷേപം മികച്ച ആദായംനൽകുമെന്ന് പലനിക്ഷേപകരും കരുതുന്നു. കൂടുതൽ നേട്ടമുണ്ടാക്കാനുള്ള സാധ്യത മ്യൂച്വൽഫണ്ട് മാനേജർമാർ പരിമിതപ്പെടുത്തുന്നുവെന്നാണ് ഇവരുടെ നിരീക്ഷണം. ഓഹരികളുടെ ചാഞ്ചാട്ടം വിലയിരുത്താനും മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനും അറിയാത്തതിനാൽ ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണെന്നും പണംനഷ്ടപ്പെടുമെന്നും മറ്റുപലരും ചിന്തിക്കുന്നു. ഇവർക്ക് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമാണ് അനുയോജ്യം. എന്നാൽ മ്യൂച്വൽഫണ്ടിനെക്കുറിച്ചും അതിന്റെ പ്രവർത്തനരീതിയെക്കുറിച്ചും സാമാന്യധാരണയുണ്ടാകേണ്ടത് ആവശ്യമാണ്. കമ്പനികളോ വിതരണക്കരോ മാർക്കറ്റ്ചെയ്യുന്ന ഫണ്ടുകളല്ല, യോജിച്ചവ കണ്ടെത്തിയാണ് നിക്ഷേപിക്കേണ്ടത്. അതുപോലതന്നെ പ്രധാമാണ് പുതിയ ഫണ്ടുകളിലെ നിക്ഷേപം(എൻഎഫ്ഒ)ഒഴിവാക്കുകയുമെന്നത്. ഞങ്ങൾ ചെയ്യുന്നതാണ് ശരിയെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. തിരഞ്ഞെടുക്കുന്ന ഓഹരികൾ മികച്ചതാണെങ്കിൽ കാര്യമായലാഭം അതിൽനിന്ന് പ്രതീക്ഷിക്കുന്നതും തെറ്റില്ല. പക്ഷേ, ഭാവിയെക്കുറിച്ച് ഒന്നുംഉറപ്പിച്ചുപറയാൻ കഴിയില്ലെന്ന് അറിയുക. എന്താണ് പരിഹാരം? വിപണിയുടെഭാവി കൃത്യമായി പ്രവചിക്കാനുള്ള കഴിവ് അനലിസ്റ്റുകൾക്കെന്നല്ല ആർക്കുമില്ലെന്ന് മനസിലാക്കുക. അതുതന്നെയാണ് വിപണിയുടെ ശക്തി. സാധ്യതകളാണ് അനലിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്നത്. ഇഷ്ടമുള്ള അനുപാതത്തിൽ ഓഹരികളിലും മ്യൂച്വൽഫണ്ടുകളിലും നിക്ഷേപിക്കാനുള്ള അവസരം എല്ലാവർക്കുമുണ്ട്. നിങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്തി നിക്ഷേപിക്കാൻ നിങ്ങൾക്കുമാത്രമെ കഴിയൂ. അതിന് സഹായിക്കാനെ മറ്റുള്ളവർക്കുകഴിയൂ. പണത്തോടൊപ്പം സമയവും അതിനുവേണ്ടി ചെലവാക്കേണ്ടിവരും. അനുഭവത്തിൽനിന്നുമാത്രമെ മികച്ച നിക്ഷേപകനാകാൻ കഴിയൂഎന്നകാര്യവും മറക്കേണ്ട. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നവർ വിപണിയിലെ ഓരോ ഇടിവും സാധ്യതയായി കരുതുക. മികച്ച ഓഹരികൾ വാങ്ങി പോർട്ട്ഫോളിയോ സമ്പന്നമാക്കാനുള്ള അവസരമായി അതിനെകാണണം. അതിനുള്ള സമയവും ചലനങ്ങൾ നിരിക്ഷിക്കാനുള്ള താൽപര്യവുമില്ലാത്തവർ മ്യൂച്വൽ ഫണ്ടിന്റെ വഴിസ്വീകരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി ക്ഷമയോടെ എസ്ഐപി മാതൃകയിൽ നിക്ഷേപിക്കുകയാണെങ്കിൽ സമ്പത്തുണ്ടാക്കുകയെന്നത് എളുപ്പമാണ്.

from money rss https://bit.ly/3rD94fS
via IFTTT

സെൻസെക്‌സിൽ 374 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 15,200ന് മുകളിലെത്തി. സെൻസെക്സ് 374 പോയന്റ് നേട്ടത്തിൽ 51,400ലും നിഫ്റ്റി 109 പോയന്റ് ഉയർന്ന് 15,207ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 243 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, സൺ ഫാർമ, എസ്ബിഐ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2Olrvam
via IFTTT