121

Powered By Blogger

Friday, 18 October 2019

വിപണി മൂലധനത്തില്‍ 9 ലക്ഷംകോടി പിന്നിട്ട് റിലയന്‍സ്

മുംബൈ: എണ്ണമുതൽ ടെലികോം ബിസിനസുകൾവരെ നടത്തുന്ന റിലയൻസ് വിപണി മൂലധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി 9 ലക്ഷം കോടി വിപണി മൂലധനം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എട്ട് ലക്ഷം കോടിയിലെത്തിയ സ്ഥാപനം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ വെള്ളിയാഴ്ച 10.45ലെ കണക്കുപ്രകാരം റിലയൻസിന്റെ ഓഹരി വില രണ്ടുശതമാനം ഉയർന്ന് 1,428 രൂപയിലെത്തിയിരുന്നു. ഈ ഓഹരി വിലവർധനവാണ് 9.03 ലക്ഷം കോടി യെന്ന നാഴികക്കല്ല് പിന്നിടാൻ കമ്പനിയെ സഹായിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയാണ്. എട്ട് ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ കമ്പനികൂടിയാണ് ടിസിഎസ്. രണ്ടാം പാദത്തിൽ നികുതികഴിച്ചുള്ള റിലയൻസിന്റെ ലാഭത്തിൽ 6-12 ശതമാനംവരെ വർധനവുണ്ടാകാമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ജിയോയും റീട്ടെയിൽ ബിസിനസുമാണ് കമ്പനിയുടെ ലാഭത്തിൽ വർധനവുണ്ടാക്കിയത്. 2019 കലണ്ടർ വർഷത്തിൽ റിലയൻസിന്റെ ഇതുവരെയുള്ള ഓഹരി വിലയിലെ നേട്ടം 28 ശതമാനമാണ്. RIL becomes first company to hit Rs 9 lakh crore in m-cap

from money rss http://bit.ly/2Bl7t5I
via IFTTT

കുറയുന്ന വളര്‍ച്ചാ നിരക്കിന്റെ പ്രത്യാഘാതങ്ങള്‍

2020സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 6 ശതമാനത്തിലേക്കു താഴുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ യഥാർത്ഥ ജിഡിപി 7.2 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചിച്ച റിസർവ് ബാങ്ക് കഴിഞ്ഞ ആറുമാസ കാലയളവിൽ അത് 6.1 ശതമാനമായി കുറച്ചിരിക്കുന്നു. പല അന്തർദേശീയ സ്ഥാപനങ്ങളും ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവരിൽ മൂഡീസ് 5.8 ശതമാനം മാത്രമായിരിക്കും വളർച്ച എന്നു വിലയിരുത്തുന്നു. ആഗോള ഘടകങ്ങളുടെ പ്രവർത്തന ഫലമായി കഴിഞ്ഞ രണ്ടു വർഷം മുമ്പാണ് വളർച്ചയുടെ വേഗം കുറയാൻ തുടങ്ങിയത്. ആഭ്യന്തര രംഗത്തെ ഉപഭോഗത്തിലുണ്ടായ കുത്തനെയുള്ള കുറവും നിക്ഷേപ രംഗത്തെ മാന്ദ്യവും കാരണം ഈ വർഷം അതിന്റെ പ്രഭാവം വർധിച്ചു. പുതിയ കണക്കുകളനുസരിച്ച് വാഹന, തുണി വ്യവസായ രംഗങ്ങളിലും ആഭരണ വ്യവസായ രംഗത്തും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. നയപരമായ പ്രശ്നങ്ങളും ഉപഭോഗത്തിലെ കുറവും കാരണം പണം ചിലവഴിക്കാനുള്ള മടി കാരണം നിക്ഷേപം കുറഞ്ഞത് ബിസിനസ് രംഗത്തെ ദോഷമായി ബാധിച്ചു. സാമ്പത്തിക നിയന്ത്രണം കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മൂലധന നിക്ഷേപത്തിൽ കുറവു വന്നു. 2019 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സർക്കാർ ചിലവ് 9.8 ശതമാനം ഉയർന്ന് 11.8 ട്രില്യൺ ആയി. റവന്യു ചിലവ് 10.7 ശതമാനം വർധിച്ചു. എന്നാൽ മൂലധന ചിലവ് വെറും 3 ശതമാനമാണു വർധിച്ചത്. കോർപറേറ്റ്് നികുതിയിലും ജിഎസ്ടിയിലും ഉണ്ടായ കുറവു കാരണം നികുതി വരുമാനത്തിൽ സർക്കാരിന് വലിയ തോതിൽ കുറവുണ്ടാകാനിടയുണ്ട്. ഈ സാമ്പത്തിക നില മറികടക്കാൻ റിസർവ് ബാങ്കിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നുമുള്ള ലാഭവിഹിതത്തിലൂടെ നികുതി ഇതര വരുമാനം വർധിപ്പിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. BPCL, BEML, SCI, കോൺകോർ തുടങ്ങിയവയുടെ നിയന്ത്രിത ഓഹരി വിൽപനയിലൂടെയും ഭാരത് 22 ETF ന്റെ വായ്പാ വിഹിതത്തിലൂടെയും പണം സ്വരൂപിക്കാനാകുമെന്നും ഗവണ്മെന്റ് കരുതുന്നു. എങ്ങിനെയായലും ധന സ്ഥിതിയിൽ സന്തുലനം കൈവരിക്കുക എന്നത് കഠിനമായ വ്യായാമം തന്നെയാണ്. കോർപറേറ്റ് നികുതി കുറച്ച സർക്കാർ പ്രതീക്ഷിച്ചത് ഇങ്ങനെ കൈവരുന്ന ലാഭം കോർപറേറ്റുകൾ നിക്ഷേപിക്കുമെന്നായിരുന്നു. എന്നാൽ മിക്കവാറും കോർപറേറ്റുകൾ ഈ ലാഭം ഓഹരി ഉടമകൾക്കിടയിൽ വിതരണം ചെയ്യാനാണ് സാധ്യത. ഉപഭോക്തൃ ആവശ്യത്തിലും കയറ്റുമതി ആവശ്യത്തിലും പുരോഗതിയുടെ വ്യക്തമായ സൂചനകൾ ദൃശ്യമായാലല്ലാതെ അവർ നിക്ഷേപം നടത്താൻ ഇടയില്ല. രണ്ടാം പാദത്തിൽ കോർപറേറ്റ് നികുതി -10 ശതമാനം കുറച്ചിട്ടും നിഫ്റ്റി 50 ലെ ഓഹരികളിൽ കാര്യമായ മാറ്റം ദൃശ്യമായില്ല. മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 6 ശതമാനവും മാത്രമാണ് നികുതിക്കു ശേഷമുള്ള ലാഭത്തിലെ വർധന. വാഹന, ലോഹ, ടെലികോം മേഖലകളിലുണ്ടായ തളർച്ചയാണ് ഇതിനു കാരണം. ഈ പാദത്തിൽ ഫൈനാൻസ്, സിമെന്റ്, ഫാർമ രംഗങ്ങളിൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. കിട്ടാക്കടങ്ങളും,സിമെന്റ് വിലയിലെ കുറവും യുഎസ് ഫാർമ വിപണിയിലെ വിലയിടിവും കാരണം കഴിഞ്ഞ വർഷം രണ്ടാം പാദം വളരെ ദുർബ്ബലമായിരുന്നു. മൊത്ത പലിശാ മാർജിനും വായ്പാ തിരിച്ചടവുകളും കാരണം ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം ശക്തമായിരുന്നു. സിമെന്റ് വില വർധനയും ഇന്ധന വിലയിലെ കുറവും വൻകിട സിമെന്റ് കമ്പനികൾക്ക് ഗുണകരമാവും. എങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രളയവും സാമ്പത്തിക രംഗത്തെ ഗതി മാന്ദ്യവും കാരണം ഇവയുടെ ഫലങ്ങൾ വലിയ തോതിൽ ദൃശ്യമാവില്ല. ആഭ്യന്തര വിപണിയിലെ വിലവർധനയും യുഎസ് ഫാർമ വിപണിയിൽ നഷ്ടം കുറഞ്ഞതും ഫാർമ മേഖലയിൽ പ്രകടനം മെച്ചപ്പെടാനിടയാക്കും. ആവശ്യക്കാർ കുറഞ്ഞതും ഊതിവീർപ്പിച്ച വസ്തുവിവരപ്പട്ടികയും കാരണം വാഹന രംഗത്തെ പ്രതിസന്ധി തുടരും. കുറഞ്ഞ ഉൽപന്ന വിലയും, ആവശ്യക്കാർ കുറഞ്ഞതും സാധാരണയിൽ കവിഞ്ഞ മഴയും ലോഹ നിർമ്മാണ കമ്പനികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള വർധനയും ബാഹ്യമായ സാമ്പത്തിക വെല്ലുവിളികളും കാരണം ഐടി രംഗത്ത് ലാഭം കുറയും. കോർപറേറ്റ് നികുതിയിളവിനു ശേഷം ലാഭ പ്രതീക്ഷ വർധിച്ചിട്ടുണ്ടെങ്കിലും ഓഹരിയിൽ നിന്നുള്ള വരുമാനം ഹൃസ്വകാലത്തേക്ക് കുറവു തന്നെയായിരിക്കും.2021-22ൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് 7 മുതൽ 7.5 ശതമാനത്തിലേക്കുവരെ തിരിച്ചെത്തുമെന്നു കരുതപ്പെടുന്നു. 2019 രണ്ടാം അർധവർഷം മുതൽ ഓഹരിവരുമാനം മെച്ചപ്പെടും. ഹൃസ്വകാലയളവിൽ ഓഹരി വിപണിയിൽ നില നിൽക്കുന്ന ശ്രദ്ധേയമായ പ്രവണത തുടരുമെങ്കിലും പരമാവധി ചിലവഴിക്കാനാരംഭിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപവും സ്വകാര്യ ഉപഭോഗവും വർധിക്കുകയും ചെയ്യുന്നതോടെ 2021 സാമ്പത്തിക വർഷത്തേക്കുള്ള പ്രതീക്ഷകളും വർധിക്കുകയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Consequences of declining growth rates

from money rss http://bit.ly/2MOuyDi
via IFTTT

Thursday, 17 October 2019

വായ്പ പലിശയിലെ മാറ്റം അറിയിച്ചില്ല: ബാങ്കിന് 55,000 രൂപ പിഴയിട്ടു

ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതിന് ഐസിഐസിഐ ബാങ്കിന് ഉപഭോക്തൃ ഫോറം വിധിച്ചത് 55,000 രൂപ പിഴ. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കിൽനിന്ന് ഫ്ളോട്ടിങ് നിരക്കിൽ 9.25 ശതമാനം പലിശയിൽ 2006ലാണ് ആർ.രാജ്കുമാർ 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വർഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ അദ്ദേഹം മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചത്. വായ്പ അക്കൗണ്ടിൽ 9.25 ശതമാനത്തിനുപകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും അദ്ദേഹം കണ്ടു. പലിശ നിരക്കിൽ മാറ്റംവരുത്തിയപ്പോൾ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഫോറത്തിൽ രാജ്കുമാർ നൽകിയ പരാതിയിൽ പറയുന്നു. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ബാങ്ക് തയ്യാറായില്ല. ഫ്ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളിൽ പലിശ പരിഷ്കരിക്കാൻ അവകാശമുണ്ടെന്നും ബാങ്ക് വാദിച്ചു. പലിശ പരിഷ്കരിച്ചപ്പോഴെല്ലാം ബാങ്ക് വായ്പയെടുത്തയാളെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യം തെളിയിക്കാൻ ബാങ്കിനായില്ല. ഇതേതുടർന്നാണ് 55,000 നൽകാൻ ഫോറം വിധിച്ചത്.

from money rss http://bit.ly/33LIHIt
via IFTTT

സെന്‍സെക്‌സില്‍ 112 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 112 പോയന്റ് ഉയർന്ന് 39163ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 11609ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 354 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ ഓഹരി 18 ശതമാനം കുതിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ റിലയൻസിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ്. ഐടി ഓഹരികളായ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ വില്പന സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകർഓഹരിവിപണിയിൽ തിരിച്ചെത്തിയതിനെതുടർന്ന് കഴിഞ്ഞ ദിവസം 454 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. sensex gains 112 pts

from money rss http://bit.ly/35IFYBg
via IFTTT

ബാങ്ക് ലയനം: 22-ന് ദേശീയ പണിമുടക്ക്

കൊച്ചി:പൊതുമേഖലാ ബാങ്കുകളുടെ ലയനം നിർത്തിെവയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ 22-ന് ദേശവ്യാപകമായി പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ 21-ന് പ്രകടനങ്ങൾ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എ.കെ.ബി. ഇ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രൻ, എസ്. ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു.

from money rss http://bit.ly/2qgMzCy
via IFTTT

സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66ശതമാനം വർധന: വാർഷിക ശമ്പളം 305 കോടി രൂപ

ന്യൂയോർക്ക്:ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. ഇന്ത്യക്കാരനായ സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66 ശതമാനം വളർച്ച. 2018-19 സാമ്പത്തിക വർഷം അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം 4.29 കോടി ഡോളറായാണ് ഉയർന്നത്. അതായത്, ഏതാണ്ട് 305 കോടി രൂപ. 52-കാരനായ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരിയാണ്. 23 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതവും ഓഹരികൾ മടക്കിവാങ്ങിയതും ഉൾപ്പെടെ 3,090 കോടി ഡോളറിന്റെ നേട്ടമുണ്ടായി. 2014-ലാണ് നാദെല്ല മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. പദവിയിലെത്തിയത്.

from money rss http://bit.ly/31tvxhn
via IFTTT

വിദേശ നിക്ഷേപകർ തിരിച്ചെത്തി: സെന്‍സെക്‌സ് കുതിച്ചത് 454 പോയന്റ്

മുംബൈ: ഓഹരി വിപണി തുടർച്ചയായി അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്. രാജ്യത്തെ ജിഡിപി കുറയുമെന്ന് ആർബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകർ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ദിവസംമാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2,750 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിൽ നടത്തിയത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ നാലുദിവസംകൊണ്ട് 1,406.67 കോടി രൂപയും വിപണിയിലിറക്കി. സെൻസെക്സ് 453.70പോയന്റ് നേട്ടത്തിൽ 39,052.06ലും നിഫ്റ്റി 122.40പോയന്റ് ഉയർന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെഓഹരികൾ നേട്ടത്തിലും 1053ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആറുദിവസമായി സെൻസെക്സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയർന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2VUzNFF
via IFTTT

മുഹൃത്ത വ്യാപാരം ഒക്ടോബര്‍ 27ന് വൈകീട്ട്

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം ഒക്ടോബർ 27ന് ഞായറാഴ്ച വൈകീട്ട് നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും 6.15 മുതൽ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. ഹിന്ദു കലണ്ടർ പ്രകാരം ദീപാവലിക്കാണ് പുതിയ വർഷം ആരംഭിക്കുന്നത്. ആദിനത്തിൽ ഓഹരി വ്യാപാരം നടത്തിയാൽ ആവർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം. ദാപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബർ 28ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.

from money rss http://bit.ly/32nHczF
via IFTTT

Wednesday, 16 October 2019

സാമ്പത്തിക തളര്‍ച്ച വ്യക്തികളുടെ നിക്ഷേപത്തെയും ബാധിച്ചു: വര്‍ധന 9.62 ശതമാനംമാത്രം

സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ സമ്പത്തിനെയും ബാധിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ വ്യക്തികളുടെ സമ്പത്തിൽ 9.62 ശതമാനമാണ് വർധനവുണ്ടായത്. ഇതുപ്രകാരം 430 ലക്ഷം കോടിരൂപയാണ് ഈ വിഭാഗത്തിലെ മൊത്തം സമ്പത്ത്. എന്നാൽ മുൻ സാമ്പത്തിക വർഷം ഇവരുടെ സമ്പത്തിൽ 13.45 ശതമാനം വർധനവുണ്ടായി. ധനകാര്യ ആസ്തികളിൽ 10.96 ശതമാനമാണ് വർധന. മുൻവർഷം 16.42 ശതമാനമായിരുന്നു എന്ന് ഓർക്കണം. ഫിസിക്കൽ ആസ്തികളിലെ വർധന 7.59 ശതമാനമാണ്. മുൻവർഷം ഈ വിഭാഗത്തിലെ വർധന 9.24 ശതമാനവുമായിരുന്നു. കാർവി ഇന്ത്യ പുറത്തുവിട്ട വെൽത്ത് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ നാലുവർഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയിൽനിന്ന് 4.30 ലക്ഷം കോടിയായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 11 ശതമാനമാണ് വാർഷിക നേട്ടം. സമ്പത്തുണ്ടാക്കാൻ സഹായിച്ചതിൽ മുന്നിൽ ഓഹരി നിക്ഷേപമാണ്. 19.88 ശതമാനമാണ് ഈയിനത്തിലെ നേട്ടം. സ്ഥിര നിക്ഷേപവും കടപ്പത്രവും 17.48 ശതമാനവും വളർച്ചനേടി. ഇൻഷുറൻസ് 14.08ശതമാനവും സേവിങസ് ഡെപ്പോസിറ്റ് 13.06 ശതമാനവും മൊത്തം നിക്ഷേപത്തിൽ വർധനവുണ്ടാക്കി. മ്യൂച്വൽ ഫണ്ടിന് 5.25 ശമതാനം നേട്ടവിഹിതം 5.25 ശതമാനംമാത്രമാണ്.

from money rss http://bit.ly/2BkGesg
via IFTTT

സെന്‍സെക്‌സില്‍ 64 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടരുന്നു. സെൻസെക്സ് 64 പോയന്റ് ഉയർന്ന് 38663ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 11466ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 738 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 599 ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, സിപ്ല, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബജാജ് ഓട്ടോ, ബിപിസിഎൽ, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

from money rss http://bit.ly/2BffuJw
via IFTTT

ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐ

മുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആർ.ബി.ഐ.ക്കു പുറത്തുനിന്നുള്ള രണ്ടു ഡയറക്ടർമാരാണ് ചോദ്യമുന്നയിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്രവ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്നുനടത്തിയ കോടികളുടെ തട്ടിപ്പും മറ്റും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ആർ.ബി.ഐ. ശേഖരിക്കുന്ന വിവരങ്ങളിൽ തട്ടിപ്പിന്റെ വിവരങ്ങൾ പ്രതിഫലിക്കാത്തതും വേണ്ടത്ര വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതും മറ്റുമാകാം ഇതിനുകാരണമെന്ന് ആർ.ബി.ഐ. ഗവർണർ വിശദീകരിച്ചതായാണ് വിവരം. ബാങ്കിതര ധനകാര്യസ്ഥാപനമായ ഐ.എൽ. ആൻഡ് എഫ്.എസിലെ വായ്പാക്രമക്കേടുകളും പി.എം.സി. ബാങ്ക് തട്ടിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. പി.എം.സി. ബാങ്ക് 70 ശതമാനം വായ്പയും ഒറ്റസ്ഥാപനത്തിനുനൽകി എട്ടുവർഷം കഴിഞ്ഞിട്ടും ആർ.ബി.ഐ.ക്ക് കണ്ടെത്താനായിരുന്നില്ല. ഇതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കേസുകളാണ്. തട്ടിപ്പുനടത്തുന്നതിന് നിയമങ്ങളുടെയും നിബന്ധനകളുടെയും പഴുതുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നു. ആർ.ബി.ഐ.ക്ക് നൽകുന്ന വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിന് ബാങ്ക് അധികൃതർ രഹസ്യ സെർവറുകൾ ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്. സഹകരണബാങ്കുകൾ വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വളരെ കുറച്ചുവിവരങ്ങൾമാത്രമാണ് ആർ.ബിഐ.യുമായി പങ്കുവെക്കുന്നത്. ഏതാനും ഉദ്യോഗസ്ഥർമാത്രം ഉൾപ്പെടുന്നതല്ല ഈ തട്ടിപ്പുകളെന്നും വിലയിരുത്തപ്പെടുന്നു. വാണിജ്യബാങ്കുകൾ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിപ്രകാരം കൃത്യമായ രൂപത്തിലാണ് ആർ.ബി.ഐ.ക്ക് വിവരങ്ങൾ നൽകുന്നത്. എന്നാൽ, സഹകരണബാങ്കുകൾ ഇ-മെയിൽവഴിയാണ് വിവരം നൽകിവരുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ലഭിക്കാറില്ല. ആവർത്തനം ഉണ്ടാകുന്നതും പതിവാണ്. ഈസാഹചര്യത്തിൽ കൃത്യമായ രേഖയിൽ വിവരങ്ങൾ ആർ.ബി.ഐ.യുടെ കേന്ദ്രീകൃതസംവിധാനത്തിലേക്ക് എല്ലാ മാസവും നൽകണമെന്ന് സഹകരണബാങ്കുകൾക്ക് കഴിഞ്ഞദിവസം ആർ.ബി.ഐ. നിർദേശം നൽകിയിട്ടുണ്ട്.

from money rss http://bit.ly/2IS6KgL
via IFTTT

Tuesday, 15 October 2019

രാജ്യത്ത് 500 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ മൂന്നുപേര്‍

ന്യൂഡൽഹി: രാജ്യത്ത് 500 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവർ ആകെ മൂന്നുപേർ. ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, 500 കോടി രൂപയിലേറെ വരുമാനമുള്ളവരുടെ പേരുവിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടില്ല. മറ്റ് വിവരങ്ങൾ ഒരുവരുമാനമില്ലാത്തവരും റിട്ടേൺഫയൽ ചെയ്തിട്ടുണ്ട്. ഇവരുടെ എണ്ണം 1.7 ലക്ഷമാണ്. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയിൽ വരുമാനമുള്ളവർ 89,793 പേരാണ്. 5-10 കോടി രൂപ വരുമാനമുള്ളവരാകട്ടെ 5,132 പേരും. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പള വരുമാനമുള്ളവർ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, കമ്പനികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 19 ശമതാനമാണ് വർധന. 5.52 കോടി വ്യക്തികൾ, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങൾ, 12.69 ലക്ഷം സ്ഥാപനങ്ങൾ, 8.41 ലക്ഷം കമ്പനികൾ എന്നിങ്ങനെയാണ് റിട്ടേൺ ഫയൽ ചെയ്തവരുടെ കണക്കുകൾ.

from money rss http://bit.ly/33s6kWe
via IFTTT

ഊബര്‍ ഇന്ത്യയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമായി ഊബർ ഇന്ത്യയിലെ 10 മുതൽ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടൽ ഊബർ ഈറ്റ്സ് ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാർമാത്രമാണുള്ളത്. സാൻഫ്രാസിസ്കോ ആസ്ഥാനായി പ്രവർത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഊബറിന്റെ മൊത്തം വരുമാനത്തിൽ രണ്ടുശതമാനംമാത്രമാണ് ഇന്ത്യയിൽനിന്ന് ലഭിക്കുന്നത്. എന്നാൽ വരുമാനത്തേക്കാൾ ചെലവ് വർധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. Uber India lays off 10-15% of its staff

from money rss http://bit.ly/2Mk4GjR
via IFTTT

സെന്‍സെക്‌സില്‍ 128 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി നാലാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 128 പോയന്റ് നേട്ടത്തിൽ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 11465ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 415 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഫാർമ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഗ്രാസിം, വിപ്രോ, യെസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഐഷർ മോട്ടോഴ്സ്, സിപ്ല, ഐടിസി, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, എൽആന്റ്ടി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 128 pts

from money rss http://bit.ly/2nQCLyv
via IFTTT

പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള പട്ടിണിസൂചിക-2019-ൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം. കഴിഞ്ഞവർഷം 119 രാജ്യങ്ങളിൽ 103-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവും വളർച്ചക്കുറവും വർധിച്ചതാണ് ഇന്ത്യ സൂചികയിൽ പിന്നിലാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2000-ത്തിൽ 83-ാം സ്ഥാനത്തും 2012-ൽ 95-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. പാകിസ്താനും നേപ്പാളും ഇന്ത്യയെക്കാൾ മുന്നിലെത്തി. 2018-ൽ 106-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇക്കുറി 94-ാം സ്ഥാനത്താണുള്ളത്. നേപ്പാൾ 73-ാമതും. പട്ടികയിൽ ചൈന 25-ാം സ്ഥാനത്തും ശ്രീലങ്ക 66-ാമതും ബംഗ്ലാദേശ് 88-ാമതുമെത്തി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വിളർച്ച എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കി ആഗോള സന്നദ്ധ സംഘടനയായ വെൽത്ത് ഹങ്കർ ഹൈലൈഫ് ആണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. content highlights:India is 102 in Hunger Index

from money rss http://bit.ly/2ITTw30
via IFTTT

തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്

കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ജൂലായിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് 7.3 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകൾ ആദ്യ പാദത്തിൽതന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളർച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളർച്ച 2020-ൽ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം. ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തർക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. നടപ്പുവർഷം ആഗോള വളർച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി. അതേസമയം, 2020-ൽ ആഗോളവളർച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. Content Highlights:IMF India GDP

from money rss http://bit.ly/2pkZfbl
via IFTTT

ആദായ നികുതി ലാഭിക്കാം, സമ്പത്ത് വര്‍ധിപ്പിക്കാം: മികച്ച ടാക്‌സ് സേവിങ് ഫണ്ടുകള്‍ ഇതാ

നീനുവിന് ജോലി ലഭിച്ചിട്ട് രണ്ടുവർഷമെ ആയിട്ടുള്ളൂ. 80 സി വകുപ്പുപ്രകാരം നിക്ഷേപം നടത്താൽ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതിയിളവുള്ളകാര്യം വൈകിയാണ് അവൾ അറിഞ്ഞത്. നികുതിയിളവിന് വിവിധ നിക്ഷേപ പദ്ധതികളുണ്ടെങ്കിലും സുഹൃത്തിന്റെ ഉപദേശ പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമിലാണ് നീനു നിക്ഷേപിച്ചത്. ആദായ നികുതി ദായകനും ആദ്യമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നയാളുമാണ് നിങ്ങളെങ്കിൽ സംശയിക്കേണ്ട ടാക്സ് സേവിങ് ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ദീർഘകാലയളവിൽ സമ്പാദ്യം സ്വരൂക്കൂട്ടുന്നതിനൊപ്പം നികുതി ആനുകൂല്യംകൂടി സ്വന്തമാക്കാൻ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും(ഒരു ലക്ഷംവരെയുള്ള നേട്ടത്തിന്)നികുതി ആനുകൂല്യങ്ങളുണ്ട്. ചുരുങ്ങിയത് 500 രൂപ വീതം എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. സാമ്പത്തിക വർഷം അവസാനത്തേയ്ക്ക് കാത്തുനിൽക്കാതെ ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപിച്ചുതുടങ്ങാം. നികുതിയിളവ് നൽകുന്ന നിക്ഷേപ പദ്ധതികളിൽ ചുരുങ്ങിയ ലോക്ക് ഇൻ പിരിയഡ് ഉള്ളതും ടാക്സ് സേവിങ് ഫണ്ടുകൾക്കാണ്. മൂന്നുവർഷം പൂർത്തിയാകാതെ നിങ്ങളുടെ നിക്ഷേപം പിൻവലിക്കാനാവില്ല. നികുതിയിളവിനുള്ള മറ്റ് നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 15 വർഷവും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്(എൻഎസ് സി)അഞ്ചുവർഷവുമാണ് ലോക്ക് ഇൻ പിരിഡ്. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിഡ് ഉള്ളതുകൊണ്ട് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാമെന്ന് കരുതരുത്. ദീർഘകാല ലക്ഷ്യത്തിനായി ചുരുങ്ങിയത് ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിച്ചാൽ മികച്ച നേട്ടം നൽകാൻ ടാക്സ് സേവിങ് ഫണ്ടുകൾക്ക് കഴിയും. മൂന്നുവർഷ കാലയളവിൽശരാശരി 11.05ശതമാനവും അഞ്ചുവർഷ കാലയളവിൽ 19.57 ശതമാനവും പത്തുവർഷ കാലയളവിൽ 13.13 ശതമാനം നേട്ടവുമാണ് ഈ കാറ്റഗറിയിലെ ഫണ്ടുകൾ നൽകിയിട്ടുള്ളത്. 69 ഫണ്ടുകളാണ് ഈ വിഭാഗത്തിൽ നിലവിലുള്ളത്. നിക്ഷേപത്തിന് നിർദേശിക്കുന്ന ഫണ്ടുകൾ 1. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 2. ഡിഎസ്പി ടാക്സ് സേവർ ഫണ്ട്​ 3. ആദിത്യ ബിർള എസ്എൽ ടാക്സ് റിലീഫ് 96 പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയിൽ കാണുക. അഞ്ചുവർഷ കാലാവധിയിൽ ആറു ലക്ഷവും പത്തുവർഷ കാലാവധിയിൽ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. Fund Return Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr % Axis Long Term Equity 7.17 6.96 23.23 12.60 DSP Tax Saver 7.62 9.40 24.57 13.64 Aditya Birla SL tax Relief 96 7.17 6,96 23.23 12.60 പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി(1 ഒക്ടോബർ 2014മുതൽ 1 സെപ്റ്റംബർ2019വരെ).പത്തുവർഷ കാലാവധി1 ഒക്ടോബർ 2009 മുതൽ 1 സെപ്റ്റംബർ 2009 വരെ.).Return as on Oct14, 2019. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2IRar6l
via IFTTT

പിഎംസി ബാങ്ക്: പിന്‍വലിക്കാനുള്ള നിക്ഷേപ പരിധി 40,000 രൂപയായി ഉയര്‍ത്തി

ന്യൂഡൽഹി: നിക്ഷേപകർക്ക് ആശ്വാസം പകർന്നുകൊണ്ട് ആർബിഐ പിഎംസി ബാങ്കിൽനിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പരിധി 40,000 രൂപയായി വർധിപ്പിച്ചു. നേരത്തെ പരമാവധി 25,000 രൂപയായിരുന്നു പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ഇതോടെ 77 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയുമെന്ന് ആർബിഐ അറിയിച്ചു. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനുതടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ഉൾപ്പടെ അറസ്റ്റിലാണ്. ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുമാണ്.

from money rss http://bit.ly/2BdcE7P
via IFTTT

Monday, 14 October 2019

സെന്‍സെക്‌സില്‍ 106 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 106 പോയന്റ് നേട്ടത്തിൽ 38320ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 11367ലുമെത്തി. ബിഎസ്ഇയിലെ 713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകൾ ഉൾപ്പടെയുള്ള ആഗോള വിപണികൾ നേട്ടത്തിലാണ്. ഐഒസി, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, ഗ്രാസിം, വിപ്രോ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2VIobp3
via IFTTT

റിപ്പോ ലിങ്ക്‌ഡ്‌ വായ്പയിലേക്ക്‌ മാറുന്നത്‌ നേട്ടമോ...?

റീട്ടെയിൽ വിഭാഗത്തിലുള്ള ഹോം ലോൺ, പേഴ്സണൽ ലോൺ, വെഹിക്കിൾ ലോൺ, മോർട്ട്ഗേജ് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്ക്കു പുറമേ എം.എസ്.എം.ഇ. വായ്പകളുടെ പലിശനിരക്കും ബാങ്കുകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. സമ്പദ്ഘടനയ്ക്ക് ഉണർവ് നൽകാനും മറ്റുമായി റിസർവ് ബാങ്ക് പലപ്പോഴായി കുറയ്ക്കുന്ന നിരക്കു കുറയ്ക്കലുകളുടെ മെച്ചം ഇടപാടുകാരിലേക്ക് ഉടനടി എത്തുന്നില്ല എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു മാർഗ നിർദേശം ആർ.ബി.ഐ. നൽകിയത്. ഇതോടെ, പലിശ നിരക്കിനെക്കുറിച്ചുള്ള അവ്യക്തത കുറയുമെന്നും കാര്യങ്ങൾ കൂടുതൽ സുതാര്യമാവുമെന്നും പ്രതീക്ഷിക്കാം. പലിശ നിരക്ക് എത്രയെന്നറിയുക എളുപ്പം ഇതുവരെ ഉണ്ടായിരുന്ന എം.സി.എൽ.ആർ. നിരക്ക് (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) ഓരോ ബാങ്കിനും വിവിധ കാലാവധിക്കനുസൃതമായി വ്യത്യസ്തമായിരുന്നു. എന്നാൽ, എം.സി.എൽ.ആർ. നിരക്കിൽ നിന്ന് മാറി, ഏതെങ്കിലും ഒരു ബാഹ്യനിരക്കുമായി വായ്പയുടെ പലിശനിരക്ക് ബന്ധിപ്പിക്കണമെന്നായിരുന്നു ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകിയ നിർദേശം. ട്രഷറി ബിൽ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ ബാഹ്യനിരക്കുകളുമായി തങ്ങളുടെ ലോണിന്റെ പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. യുടെ പാത പിന്തുടർന്ന് ഭൂരിപക്ഷം ബാങ്കുകളും തിരഞ്ഞെടുത്തത് 'റിപ്പോ' നിരക്കാണ്. ബാങ്കുകൾക്ക് അടിയന്തര ഘട്ടത്തിൽ പണം ആവശ്യം വരുന്ന പക്ഷം റിസർവ് ബാങ്കിനെ സമീപിച്ച് വായ്പ എടുക്കാവുന്നതാണ്. ഈ വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന നിരക്കാണ് 'റിപ്പോ നിരക്ക്'. ഒക്ടോബർ 4-ന് ഇത് 5.15 ശതമാനമാക്കി കുറച്ചിരുന്നു. റിപ്പോ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് തങ്ങളുടെ പലിശനിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന്, ആ വാർത്ത പത്രത്തിൽ കാണുന്ന ഇടപാടുകാരന് ബോധ്യമാകും എന്നതാണ് ഇതിന്റെ മെച്ചം. അതായത്, കഴിഞ്ഞ മാസം വരെ 5.40 ശതമാനം ആയിരുന്ന റിപ്പോ നിരക്ക്, ഈ ഒക്ടോബർ നാലിന് 5.15 ശതമാനത്തിലേക്ക് താഴ്ന്നതു വഴി അടുത്ത 3-ാം മാസം മുതൽ തങ്ങളുടെ വായ്പയുടെ പലിശനിരക്ക് 0.25 ശതമാനം കുറയുമെന്ന് ഇടപാടുകാരന് മനസ്സിലാക്കാം. ബാങ്കുകളുടെ നിരക്ക് ബാങ്കുകൾ ലോണുകളുടെ നിരക്ക് നിശ്ചയിക്കുന്നത് ഇങ്ങനെയാണ്: Effective Rate = Repo Rate + Mark of Rate + Credit Risk Premium. Effective rate എന്നു പറയുന്ന ഇടപാടുകാരനിൽ നിന്ന് യഥാർഥത്തിൽ ഈടാക്കപ്പെടുന്ന നിരക്കിലേക്ക് എത്തിച്ചേരാൻ റിപ്പോ നിരക്കിന്റെ കൂടെ ഒരു 'മാർക്ക് അപ്പ്' നിരക്കും ഈ ക്രെഡിറ്റ് റിസ്കിന് ബാങ്ക് ഈടാക്കുന്ന പ്രീമിയവും കൂടി കൂട്ടിച്ചേർത്താണ് ബാങ്കുകൾ യഥാർഥ നിരക്ക് ഇടപാടുകാരനിൽ നിന്ന് ഇൗടാക്കുക. ഒരു പ്രമുഖ ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് ഉദാഹരണമാക്കാം: ലോൺ തുക റിപ്പോ നിരക്ക് + മാർക്ക് അപ്പ് നിരക്ക് + പ്രീമിയം = എഫക്ടീവ് നിരക്ക് 30 ലക്ഷം വരെ 5.15 + 2.65 + 0.15 = 7.95% 30 - 75 ലക്ഷം 5.15 + 2.65 + 0.40 = 8.20% 75 ലക്ഷത്തിനു മുകളിൽ 5.15 + 2.65 + 0.50 = 8.30% റിപ്പോ ലിങ്ക്ഡ് വായ്പ മെച്ചമാകുമോ...? സമീപഭാവിയിൽ നിരക്ക് കുറയാൻ തന്നെയാണ് സാധ്യത. എം.സി.എൽ.ആർ. നിരക്കിലുള്ള ലോൺ പലിശയും വർഷാവർഷം ബാങ്കുകൾ പുനർ നിശ്ചയിക്കുന്നുണ്ട്. എന്നാൽ, മൂന്നുമാസ ഇടവേളകളിൽ 'റിപ്പോ ലിങ്ക്ഡ്' നിരക്ക് പുനഃക്രമീകരിക്കപ്പെടും എന്നതാണ് മെച്ചം. ചുരുക്കത്തിൽ, നിരക്ക് കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഈ നിരക്ക് ഇടപാടുകാരന് മെച്ചമാവുകയും മറിച്ചാവുമ്പോൾ ദോഷമാവുകയും ചെയ്യും. പുതിയ നിരക്കിലേക്ക് മാറാൻ ബാങ്കുകളിൽ ചെന്ന് ഒരു സപ്ളിമെന്ററി എഗ്രിമെന്റും പുതിയ ലോൺ സാങ്ഷൻ ലെറ്ററും ഒപ്പിട്ടുനൽകണം. ഇതിന് ഒരു ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഒരു പ്രമുഖ ബാങ്ക്, ലോണിന്റെ ബാക്കിയായ തുകയുടെ 0.5 ശതമാനമോ 10,000 രൂപയോ ഏതാണ് കുറവ്, അതാണ്, ഈ മാറ്റത്തിനായി ചാർജ് ചെയ്യുന്നത്. വിവിധ ബാങ്കുകളുടെ നിരക്ക് പലതരത്തിൽ ആയതിനാൽ, ഇത്തരത്തിൽ മാറുന്നതിനു മുൻപ് ഈടാക്കുന്ന ചെലവും മെച്ചവും കണക്കുകൂട്ടണം. കേവലം 0.25 ശതമാനം നിരക്ക് ഉപഭോക്താവിന് ഉണ്ടാക്കുന്ന മെച്ചം ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് വ്യക്തമാകും: കേവലം 0.25 ശതമാനം വ്യതിയാനം പോലും 2.53 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടാക്കുമെന്ന് അറിയുമ്പോൾ, നിലവിലെ ഭവനവായ്പ എവിടെ നിന്നാണെന്നും ഈടാക്കപ്പെടുന്ന നിരക്ക് എത്രയെന്നും കുറഞ്ഞ നിരക്കിലേക്ക് മാറാനാവുമോ എന്നും ഓരോരുത്തരും പരിശോധിക്കുന്നത് നല്ലതായിരിക്കും. manojthomask@yahoo.co.uk

from money rss http://bit.ly/2BcMceD
via IFTTT