121

Powered By Blogger

Tuesday, 6 July 2021

ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് 9ശതമാനം താഴ്ന്നു

മുംബൈ: ദിനവ്യാപാരത്തിനിടെ റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകൾ അവസാനം നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 18.82 പോയന്റ് നഷ്ടത്തിൽ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാൻഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്. ഗ്ലാൻഡ് ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. അൾട്രടെക് സിമെന്റ്സ്, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് നഷ്ടംനേരിട്ടു. ഓഹരി വിപണി നഷ്ടംനേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2VbztWS
via IFTTT

എട്ടുമാസത്തിനുശേഷം ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെയായി

എട്ടുമാസത്തിനിടെ ഇതാദ്യമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ജൂണിൽ ചരക്ക് സേവന നികുതിയിനത്തിൽ സർക്കാർ സമാഹരിച്ചത് 92,849 കോടി രൂപയാണ്. 2020 സെപ്റ്റംബറിനുശേഷം ഇതാദ്യമായാണ് വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തുന്നത്. കേന്ദ്ര ജിഎസ്ടിയിനത്തിൽ 16,424 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 20,397 കോടി രൂപയും ഐജിഎസ്ടിയിനത്തിൽ 49,079 കോടി രൂപയുമാണ് സമാഹരിച്ചത്. സെസായി 6,949 കോടി രൂപയും ലഭിച്ചതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം, കഴിഞ്ഞവർഷം ഇതേകാലയളവിലെ വരുമാനവുമായി താരതമ്യംചെയ്യുമ്പോൾ രണ്ടുശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ വ്യാപാര ഇടപാടുകളാണ് ജൂൺ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ കാര്യമായും പ്രതിഫലിക്കുക. കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യത്ത് പലയിടങ്ങളും വീണ്ടും ലോക്ഡൗണിലായതാണ് വരുമാനത്തെ ബാധിച്ചത്.

from money rss https://bit.ly/3xkz6Hv
via IFTTT

പത്തുവർഷത്തിനിടയിലെ മൂല്യമേറിയ ഐപിഒ: 16,600 കോടി സമാഹരിക്കാൻ പേടിഎം

പത്തുവർഷത്തിനിടെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎം എത്തുന്നു. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്ഥാപനം വിപണിയിൽനിന്ന് 16,600 കോടി(2.23 ബില്യൺ ഡോളർ)സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് 12ലെ പ്രത്യേക പൊതുയോഗം കഴിഞ്ഞയുടനെ സെബിയുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ വ്യാപാര പങ്കാളികളുമായി ചർച്ചചെയ്ത് 19,318 കോടി രൂപ(2.6 ബില്യൺ ഡോളർ)യായി ഐപിഒ മൂല്യം ഉയർത്താനും പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കിൽ കോൾ ഇന്ത്യ(3.3 ബില്യൺ ഡോളർ), റിലയൻസ് പവർ(2.4ബില്യൺ ഡോളർ) എന്നീ കമ്പനികളുടെ ഐപിഒയ്ക്കുശേഷം രാജ്യത്ത് പ്രഖ്യാപിക്കുന്ന ഏറ്റവുംവിലയ പ്രാരംഭ ഓഫറാകും പേടിഎമ്മിന്റേത്. നിലവിലുള്ള ഉടമകൾ ഓഫർ ഫോർ സെയിൽവഴി ഓഹരികൾ വിറ്റഴിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതുകഴിഞ്ഞ് 4,580 കോടി രൂപയാകും മൂലധനമായി സമാഹരിക്കുക. ചൈനയുടെ ആലിബാബക്കും ജപ്പാന്റെ സോഫ്റ്റ് ബാങ്കിനും പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ നിലവിലെ മൂല്യം 16 ബില്യൺ ഡോളറാണ്. ആന്റ് ഗ്രൂപ്പിനും ആലിബാബക്കുകൂടി 38ശതമാനവും സോഫ്റ്റ് ബാങ്കിന് 18.73ശതമാനവും ഇലവേഷൻ ക്യാപിറ്റ(സെയ്ഫ്പാർട്ടണേഴ്സ്)ലിന് 17.65ശതമാനവുംഉമടസ്ഥാവകാശമാണ് പേടിഎമ്മിലുള്ളത്. സൊമാറ്റോ, പോളിസി ബസാർ തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഈവർഷംതന്നെ ഐപിഒയുമായെത്തും.

from money rss https://bit.ly/3jJXpdZ
via IFTTT

Monday, 5 July 2021

സ്വർണവില അഞ്ചുദിവസത്തിനിടെ കൂടിയത് 520 രൂപ

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന വിലയിൽ ചൊവാഴ്ച 80 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 35,520 രൂപയായി. 4440 രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വർധിച്ചത്. ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. ഭാവിയിൽ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.3ശതമാനം ഉയർന്ന് 47,445 രൂപയിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3wqkqWk
via IFTTT

നാഷണൽ ഹൈവേ അതോറിറ്റിയുടെ കടം 3.2 ലക്ഷം കോടിയായി

നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യുടെ കടബാധ്യതയിൽ വൻവർധന. 2021 സാമ്പത്തികവർഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷംകോടിയായാണ് കടംകൂടിയത്. 2020മാർച്ച് അവസാനത്തിൽ രേഖപ്പെടത്തിയ ബാധ്യതയേക്കാൾ 27ശതമാനം അധികമാണിത്. 2.49 ലക്ഷം കോടി രൂപയായിരുന്നു അന്നത്തെ ബാധ്യത. അതേസമയം, ടോൾ വരുമാനത്തിൽ നാല് ശതമാനംമാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഐസിആർഎ റേറ്റിങ്സിന്റെ കണക്കുപ്രകാരം മുൻ സാമ്പത്തിക വർഷം ടോൾ ഇനത്തിൽ 26,000 കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി സമാഹരിച്ചത്. 2021 സാമ്പത്തിക വർഷം ടോൾ വരുമാനത്തിൽ റെക്കോഡ് വർധനവാണുണ്ടായിട്ടുളളത്. അതുകൊണ്ടുതന്നെ എൻടിപിസി, ഒഎൻജിസി തുടങ്ങിയ വൻകിട കമ്പനികളെ അപേക്ഷിച്ചുനോക്കുമ്പോൾ രാജ്യത്തെ കടബാധ്യത കുറഞ്ഞ ബാങ്കിതര പൊതുമേഖല സ്ഥാപനമാണ് നാഷണൽ ഹൈവേ അതോറിറ്റി. ഇന്ത്യാ റേറ്റിങിന്റെ കണക്കുകപ്രകാരം വിവിധ ഹൈവേ പ്രോജക്ടുകൾക്കായി 2022 സാമ്പത്തിക വർഷത്തിൽ 65,000 കോടി രൂപയാണ് വായ്പയെടുത്തിയിട്ടുള്ളത്.

from money rss https://bit.ly/3hGM0ZM
via IFTTT

കാര്യമായ നേട്ടമില്ലാതെ വിപണി: നിഫ്റ്റി 15,850ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനാകാതെ വിപണി. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ സെൻസെക്സ് 60 പോയന്റ് നേട്ടത്തിൽ 52,940 നിലവാരത്തിലെത്തി. നിഫ്റ്റി 10 പോയന്റ് ഉയർന്ന് 15,845ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടൈറ്റാൻ, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻപിടിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ഐടിസി, റിലയൻസ്, ഹന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രതികരണമാണ്. റിയാൽറ്റി സൂചിക 0.55ശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.23ശതമാനവും 0.47ശതമാനവും നേട്ടത്തിലാണ്.

from money rss https://bit.ly/3ylUPPm
via IFTTT

ബാങ്കുകൾ വായ്പകൾ പുനഃക്രമീകരിക്കുന്നു

കോന്നി (പത്തനംതിട്ട): കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽനിന്നും ഉപയോക്താക്കളെ സഹായിക്കാൻ ദേശസാത്കൃത-പൊതുമേഖലാ ബാങ്കുകളും എൻ.എഫ്.ബി.സി.യും അടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ ഉദാരനയം സ്വീകരിക്കണമെന്ന റിസർവ് ബാങ്ക് നിർദേശം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. നിലവിലെ വായ്പകളുടെ പുനഃക്രമീകരണമാണ് നടപ്പാക്കുന്നത്. ജൂൺ 30 വരെയുള്ള വായ്പ കൃത്യമായി തിരിച്ചടച്ചവർക്ക് പുനഃക്രമീകരണ ആനുകൂല്യം കിട്ടും. വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ 10-20 ശതമാനംവരെ നിലവിലെ വായ്പയുടെ അധികതുക നൽകും. വാഹനവായ്പ, വീടുനിർമാണ വായ്പ എന്നിവ എടുത്തിട്ടുള്ളവർക്ക് അധിക സഹായമായി നിലവിലുള്ള വായ്പയുടെ 10 ശതമാനം കൂടി അനുവദിക്കും. പുതുക്കുന്ന വായ്പകൾക്ക് ഏഴ് ശതമാനമാണ് പലിശ. വ്യക്തിഗത വായ്പകളും സ്വർണപ്പണയ വായ്പകളും പുനഃക്രമീകരിച്ച് നൽകാനും നിർദേശിച്ചിട്ടുണ്ട്. 25 കോടി രൂപ വരെയുള്ള വായ്പകൾ പുനഃക്രമീകരിച്ച് നൽകും. വ്യക്തിപരമായും സംഘമായും എടുത്ത വായ്പകൾക്കും ആനുകൂല്യം കിട്ടും. സെപ്റ്റംബർ 30 വരെ വായ്പകൾ പുനഃക്രമീകരിക്കാൻ സമയം നൽകിയിട്ടുണ്ട്. ഒന്നാം കോവിഡ് കാലത്ത് റിസർവ് ബാങ്ക് പുനഃക്രമീകരണത്തിന് അവസരം നൽകിയെങ്കിലും 10 കോടി വരെയുള്ള വായ്പകൾക്കേ ഗുണംകിട്ടിയിരുന്നുള്ളൂ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അക്കൗണ്ട് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപവരെ ബാങ്കുകൾ വായ്പ നൽകുന്നുണ്ട്. അഞ്ച് വർഷമാണ് ഇതിന്റെ കാലാവധി. ബാങ്കുകളിൽ തിരിച്ചടവ് കുറയാതിരിക്കാൻ വേണ്ടിയാണ് പുനഃക്രമീകരണ സംവിധാനം. തിരിച്ചടവ് കാലാവധി പരമാവധി രണ്ടുവർഷം വരെയാണ് നീട്ടി നൽകുന്നത്. പുതുക്കുന്ന വായ്പകൾക്ക് പലിശയിനത്തിൽ അധിക ബാധ്യത വരുമെങ്കിലും മറ്റ് നടപടികൾക്ക് ഉപയോക്താക്കൾക്ക് വിധയേരാകേണ്ടി വരില്ല.

from money rss https://bit.ly/3ysgjdK
via IFTTT

ആഗോള റീട്ടെയിൽ വമ്പന്മാരുടെ പട്ടികയിൽ ലുലു

കൊച്ചി: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച 2021-ലെ ആഗോള റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടികയിൽ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ എന്നിവ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണ് നാലാമത്. അമേരിക്കയിൽ തന്നെയുള്ള ക്രോഗെറാണ് അഞ്ചാമത്. ഗൾഫ് മേഖലയിൽ നിന്ന് ലുലുവിനു പുറമെ മാജിദ് അൽ ഫുത്തൈം (ക്യാരിഫർ) മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യയിൽനിന്ന് റിലയൻസ് റീട്ടെയിലും ഇടംപിടിച്ചിട്ടുണ്ട്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് അഞ്ചു ശതമാനം വാർഷിക വളർച്ചയോടെ 740 കോടി ഡോളറായി. ഏതാണ്ട് 55,000 കോടി രൂപ. കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല് ഇ-കൊമേഴ്സ് സെന്ററുകൾ അടക്കം 26 പുതിയ ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനു ശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ മൂവായിരത്തോളം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനോടൊപ്പം ഇ-കൊമേഴ്സിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ അത്യാധുനിക ഓൺലൈൻ ഷോപ്പിങ് ആപ്പ് ഈയിടെ അവതരിപ്പിച്ചു.

from money rss https://bit.ly/3AyK6Dp
via IFTTT

സെൻസെക്‌സിൽ 395 പോയന്റ് നേട്ടം: നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. നിഫ്റ്റി 15,800ന് മുകളിലെത്തി.സെൻസെക്സ് 395.33 പോയന്റ് നേട്ടത്തിൽ 52,880ലും നിഫ്റ്റി 112.20 പോയന്റ് ഉയർന്ന് 15,834.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 52,919 നിലവാരംവരെയെത്തിയിരുന്നു. ഹിൻഡാൽകോ, ഒഎൻജിസി, എസ്ബിഐ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, മെറ്റൽ, റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.3-0.8ശതമാം നേട്ടമുണ്ടാക്കി. ഐടി, പവർ സെക്ടറുകളാണ് സമ്മർദംനേരിട്ടത്. രൂപയുടെ മൂല്യത്തിൽ 43 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.31 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 74.30-74.55 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. ഓഹരി വിപണി നേട്ടമുണ്ടാക്കിയതാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3jJGzfp
via IFTTT

പുതുക്കാതെ കിടക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുമോ?: പുതിയ നിർദേശങ്ങൾ അറിയാം

പുതുക്കാതെ കിടക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് തുടർന്നും പലിശ നൽകണമെന്ന് റിസർവ് ബാങ്ക്. ഇതുസംബന്ധിച്ച നിയമം പരിഷ്കരിച്ചാണ് ബാങ്കുകൾക്ക് നിർദേശം നൽകിയത്. എഫ്ഡി കാലാവധിയെത്തുകയും എന്നാൽ ഏറെക്കാലം പുതുക്കാതെയും ഇട്ടാൽ സേവിങ്സ് ഡെപ്പോസിറ്റിന് ബാധകമായ പലിശ നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. വാണിജ്യ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. അവകാശികളെത്താത്ത നിക്ഷേപം ഓരോ വർഷവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ പുതിയ നിർദേശം. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ മൂല്യം കഴിഞ്ഞവർഷം 14,307 കോടിയിൽനിന്ന് 18,380 കോടി രൂപയായി ഉയർന്നു. ഉപഭോക്താവ് 10 വർഷമോ അതിൽകൂടുതലോകാലം അക്കൗണ്ടിൽ ഒരു ഇടപാടും നടത്തിയില്ലെങ്കിലാണ് നിക്ഷേപങ്ങളെ ക്ലെയിം ചെയ്യാത്ത വിഭാഗത്തിലേയ്ക്ക് മാറ്റുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ ആർബിഐയുടെ ഡെപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് എവയർനെസ് ഫണ്ടി(ഡിഇഎ)ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 33,144 കോടി രൂപയായിരുന്നു ഫണ്ടിൽ ഉണ്ടായിരുന്നത്. വിവിധ ബാങ്കുകൾ ഡിഇഎയിലേയ്ക്ക് മാറ്റുന്ന ഫണ്ടുകൾ സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയാണ് ആർബിഐ ചെയ്യുന്നത്. നിക്ഷേപത്തിന്മേലുള്ള പലിശയ്ക്കും നിക്ഷേപ ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായാണ് അതിൽനിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. നിശ്ചിത കാലത്തേയ്ക്ക് നിശ്ചിത പലിശ നിരക്കിൽ ബാങ്കുകൾ നൽകുന്നതാണ് ടേം ഡെപ്പോസിറ്റ്. സ്ഥിര നിക്ഷേപംതന്നെയാണിത്. ആവർത്തന നിക്ഷേപം, ക്യുമുലേറ്റീവ്, ആന്വിറ്റി, ക്യാഷ് സർട്ടിഫിക്കറ്റ് എന്നിവയും വിഭാഗത്തിൽ ഉൾപ്പെടുന്നു.

from money rss https://bit.ly/3jHZs2a
via IFTTT

കാത്തെ പസഫിക്കിന്റെ എന്‍ഡിസി കണ്ടന്റ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ അഗ്രിഗേറ്ററായി വെര്‍ടെയ്ല്‍

ഹോങ്കോങ്ങിന്റെ ദേശിയ വിമാനകമ്പനിയായ കാത്തെ പസഫിക്കിന്റെ എൻഡിസി കണ്ടന്റ് ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്റ്റ് വഴി ലഭ്യമാകുന്നു. പരമ്പരാഗത ഡിസിട്രിബ്യൂഷൻ സംവിധാനത്തിന്റെ നിയന്ത്രണങ്ങളില്ലാതെ, ലോകമെമ്പാടുമുള്ള ട്രാവൽ ഏജൻസികൾക്ക് കാത്തെ പസഫിക്കിന്റെ എൻഡിസി കണ്ടന്റ് ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്ട് വഴി നേരിട്ട് സ്വീകരിക്കാവുന്നതാണ്. ഷോപ്പിംഗ്, പ്രൈസിംഗ്, ഓർഡർ തയ്യാറാക്കുക, ഓർഡറിൽ മാറ്റം വരുത്തുക, ഓർഡർ റദ്ദാക്കുക തുടങ്ങി എൻഡിസിയുടെ മുഴുവൻ സവിശേഷ സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്നതാണ്. എൻഡിസിയുടെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകൾ ഉപയോഗിച്ച് കാത്തെ പസഫിക്കുമായി തത്സമയം നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനായി വിഡിസി പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇതുവഴി നിലവിലുള്ള വിമാന ടിക്കറ്റിങ് - ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ (ജിഡിഎസ്) നിയന്ത്രണങ്ങളില്ലാതെ, ദ്രുതഗതിയിൽ എയർലൈൻ റീട്ടെയ്ലിങ്ങിലേക്കുള്ള മാറ്റം സാധ്യമാക്കുന്നു. ട്രാവലുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർക്ക് വെർടെയ്ൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിലൂടെ വെർടെയ്ലിന്റെ ഫ്രണ്ട് ഓഫീസ് ടൂൾ വഴിയോ യൂണിവേഴ്സൽ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസ് വഴിയോ കാത്തെ പസഫിക്കിന്റേയും അതുപോലെതന്നെ വെർടെയ്ലിന്റെ മറ്റ് എയർലൈൻ പങ്കാളികളുടേയും എൻഡിസി കണ്ടന്റ് ലഭ്യമാകുന്നതാണ്. ബുക്കിംഗിനുശേഷമുള്ള സങ്കീർണ്ണമായ സർവ്വീസിങ്ങ് ഫീച്ചറുകൾ ഉൾപ്പെടുന്ന കാത്തെ പസഫിക്കിന്റെ എൻഡിസി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകളുമായി പൂർണ്ണമായും സമന്വയിക്കുവാൻ കഴിയുന്നവിധം സമഗ്രമാണ് വെർടെയ്ൽ സൊലൂഷൻ. ഇത് ഏറെ അഭിനന്ദനീയമാണ്. കാത്തെ പസഫിക് എൻഡിസി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്റർഫേസുകൾ പൂർണ്ണമായും ഉൾപ്പെടുത്തിയ ആദ്യത്തെ അഗ്രിഗേറ്ററുകളിൽ ഒന്നാണ് വെർടെയ്ൽ ഡയറക്ട് കണക്ട്. വിജയകരമായ ഈ പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ആധുനീക റീട്ടെയ്ലർ വിഷന്റെ ഭാഗമായി ഇപ്പോഴുള്ളതും വരും നാളുകളിൽ അവതരിപ്പിക്കുന്നതുമായ വിപുലമായ കണ്ടന്റിൽ നിന്നും പ്രയോജനം ഉൾക്കൊള്ളുവാൻ ലോകമെമ്പാടുമുള്ള ട്രാവൽ കമ്പനികൾക്ക് സാധിക്കും. കാത്തെ പസഫിക് എയർവേയ്സ് ഡിസിട്രിബ്യൂഷൻ സ്ട്രാറ്റജി ഹെഡ് അലൻ സോ പറഞ്ഞു. കാത്തെ പസഫിക്കുമായുള്ള ഈ പങ്കാളിത്തം ഞങ്ങൾ ഏറെ വിലമതിക്കുന്നു. എയർലൈനുകൾക്ക് ശരിയായ റീട്ടെയ്ലിങ്ങ് സാധ്യമാക്കുന്ന ഡയറക്ട് ഡിസ്ട്രിബ്യൂഷൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഒട്ടേറെ പരിമിതികളുള്ള നിലവിലെ വിമാന ടിക്കറ്റിങ് - ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽനിന്നും (ജിഡിഎസ്) വ്യത്യസ്തമായി, എയർലൈനുകൾക്ക് വിഭിന്നങ്ങളായ ഉൽപന്നങ്ങളും സേവനങ്ങളും നേരിട്ട് വളരെ വേഗംതന്നെ ട്രാവൽ കമ്പനികൾക്ക് നൽകുവാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് , ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നി പ്രധാനപ്പെട്ട ട്രാവൽ മാർക്കറ്റുകളിൽ ഞങ്ങൾക്കുള്ള ശക്തമായ സാന്നിധ്യംകൊണ്ട് ട്രവൽ കമ്പനികൾക്ക് സിഎക്സിന്റെ എൻഡിസി കണ്ടന്റിൽ നിന്നും വളരെയധികം പ്രയോജനം നേടാനാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വെർടെയ്ൽ ടെക്നോളജീസിന്റെ സ്ഥാപകനും സി.ഇ.ഒ യുമായ ജെറിൻ ജോസ് അഭിപ്രായപ്പെട്ടു. കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ നിയന്ത്രണമില്ലാതെ, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള സേവനങ്ങളും, നൂതനമായ ഉൽപന്നങ്ങളും അവതരിപ്പിക്കുവാൻ എയർലൈനുകളെ എൻഡിസി സഹായിക്കുന്നു. എയർലൈൻ ഡിസ്ട്രിബ്യൂഷൻ രംഗത്ത് ആധുനീക സാങ്കേതിക തരംഗമാകുവാൻ പോകുന്ന ഒന്നാണ് ഇത്. 2016 മുതൽ ഈ രംഗത്ത് വെർടെയ്ൽ പ്രവർത്തിച്ചുവരുന്നു. എയർലൈൻ ടെക്നോളജി ഡൊമെയ്നിൽ വളരെക്കാലത്തെ പ്രവൃത്തി പരിചയമുള്ള ആളുകളുടെ ഒരു കോർ ടീമാണ് വെർടെയ്ലിന് തുടക്കമിട്ടത്. ഒരു എൻഡിസി ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിന് ആവശ്യമായ നിർവ്വഹണപരവും സാങ്കേതികവുമായ വളർച്ചാ സാധ്യതകൾ എല്ലാം പരിഗണിച്ചുകൊണ്ടാണ് വിഡിസി തയ്യാറാക്കിയിരിക്കുന്നത്.

from money rss https://bit.ly/3jIBnZb
via IFTTT

Sunday, 4 July 2021

പ്രതിസന്ധിമറികടക്കാൻ വോഡാഫോൺ ഐഡിയ ആസ്തികൾ വിൽക്കുന്നു

കടുത്ത പ്രതിസന്ധിയിലായതിനെതുടർന്ന് ആസ്തികൾ വിറ്റ് വോഡാഫോൺ ഐഡിയ പണം സമാഹരിക്കുന്നു. ബ്രോഡ്ബാൻഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബർ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകൾ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി തവണ നിക്ഷേപകരുമായ ചർച്ചനടത്തിയിട്ടും പണം സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 25,000 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 2021 ഡിസംബർ-2022 ഏപ്രിൽ കാലയളവിൽ സ്പക്ട്രം കുടിശികയിനത്തിൽ 22,500 കോടി അടയ്ക്കാനുണ്ട്. മാർച്ച് പാദത്തിൽ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 350 കോടി രൂപമാത്രമാണ് കമ്പനിയിൽ നീക്കിയിരിപ്പുള്ളത്. 2019ൽ ഫൈബർ ആസ്തികളും ഡാറ്റ സെന്റർ ബിസിനസും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നവി മുംബൈയിൽ ഒരു ഡാറ്റ സെന്ററും 1,60,000 കിലോമീറ്റർ ഒപ്ടിക് ഫൈബർ ശൃംഖലയും കമ്പനിക്കുണ്ട്. 2017ൽ ടിആർജി ക്യാപിറ്റലിൽനിന്ന് ഏറ്റെടുത്ത ബ്രോഡ്ബാൻസ് ബിസിനസുമുണ്ട്. ചെലവിന് താഴെമാത്രംവരുമാനം ലഭിക്കുന്ന ബിസിനസിൽനിന്ന് വേണ്ടത്രപണം സമാഹരിക്കാൻ കഴിയുന്നില്ലെന്ന് കമ്പനി പറയുന്നു. ടെലികോം വ്യവസായം കടുത്ത സമ്മർദത്തിലാണെന്നും താരിഫ് വർധിപ്പിക്കേണ്ടിവരുമെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

from money rss https://bit.ly/2Uowp9k
via IFTTT

സെൻസെക്‌സിൽ 228 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800നരികെ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800 നിലവാരത്തിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,712ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 15,791ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ, പ്രത്യേകിച്ച് ഏഷ്യൻ വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഓട്ടോ, റിയാൽറ്റി ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. ഇന്ത്യ പെസ്റ്റിസൈഡ്സ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3qKqOGD
via IFTTT

ഓൺലൈൻ സെല്ലറായി വീട്ടിലിരുന്നു പണമുണ്ടാക്കാം

ചെറിയ സൗകര്യത്തിൽ ഇരുന്ന് ഓൺലൈനിലൂടെ വില്പന നടത്തി മികച്ച വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതിൽ സുപ്രധാനമായ ഒന്നാണ് ആമസോണിന്റെ ഇ-സെല്ലർ. അതുപോലെ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സെല്ലർ പ്രോഗ്രാമുകളുണ്ട്. ആമസോണിന്റെ ഡെലിവറി എത്തിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും വരുന്നത് നിറഞ്ഞ ലോഡുമായാണ്. തമിഴ്നാട്ടിൽനിന്ന് തിരിച്ചുപോകുന്നതും നിറഞ്ഞ ലോഡുമായി തന്നെ. എന്നാൽ കേരളത്തിലേക്ക് വരുന്ന പല വാഹനങ്ങളും കാലിയായാണ് തിരിച്ചുപോകുന്നത്. നമ്മൾ പണ്ടേ ഉപഭോക്തൃ സംസ്ഥാനമാണല്ലോ. നമ്മളെല്ലാംതന്നെ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു, എന്നാൽ ഇവിടത്തെ ഉത്പന്നങ്ങൾ കാര്യമായി കയറ്റിയയയ്ക്കുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കാർഷിക വിഭവങ്ങൾക്ക് വിലയിടിഞ്ഞെന്നു പറഞ്ഞ് നമുക്ക് വിലപിക്കേണ്ട അവസ്ഥ വരുമായിരുന്നില്ല. ഏത്തയ്ക്ക കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനു പകരം അത് മൂക്കുമ്പോൾ പടലയോടെ എടുത്ത് പായ്ക്ക് ചെയ്ത് ആമസോണിൽ വിൽക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? ഉപഭോക്താവിന്റെ അടുത്തെത്തുമ്പോൾ കായ പാകത്തിന് പഴുത്തിരിക്കും. ഏത്തയ്ക്ക കേരളത്തിന് പുറത്തില്ല. അത് അതേപടി വിൽക്കുന്നതിനു തന്നെ നല്ല വിപണിയുണ്ട്. ഇനി അതല്ല കൂടുതൽ ലാഭം വേണമെങ്കിൽ ചിപ്സ് ആയും ഏത്തപ്പഴം ഉണക്കിയും ഏത്തയ്ക്കാപ്പൊടിയായുമൊക്കെ മൂല്യാധിഷ്ഠിത രീതിയിൽ വിൽക്കാം. നമ്മുടെ നാട്ടിൽ സുലഭമായുള്ള കപ്പ പോലും ആമസോണിൽ ഇത്തരത്തിൽ വിൽക്കാം. കപ്പ തൊലിയോടെ മെഴുകിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സൂക്ഷിച്ചാൽ കപ്പ ഒരു മാസം വരെ കേടുകൂടാതെ ഫ്രെഷ് ആയിരിക്കും. കപ്പയുടെ തൊലി കളയുമ്പോൾ മെഴുകും പോയിക്കൊള്ളും.ഇതിനായി വിപണി അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. ഇപ്പോൾ ചക്കയുടെ സീസണാണ്. ചാരം, ചാണകം, ജൈവവളങ്ങൾ എന്നിവയൊക്കെ ആമസോണിൽ ലഭ്യമാണ്.ഇവ കേരളത്തിൽനിന്ന് കയറ്റിയയച്ചുകൂടേ? നമുക്ക് ഇത്തരത്തിൽ ഒന്ന് മാറി ചിന്തിച്ചുകൂടെ? ഇ-സെല്ലിങ്ങിലെ അവസരങ്ങൾ 1. കുറഞ്ഞ മുടക്കുമുതൽ ഇത്തരത്തിൽ ഓൺലൈനിലൂടെ വിൽക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പലപ്പോഴും പിന്നോട്ട് വലിക്കുന്നത് ഉയർന്ന മുടക്കുമുതൽ ആവശ്യമായി വരുന്നതാണ്. എന്നാൽ ഇ-കൊമേഴ്സ് സെല്ലറാകാൻ ചെറിയ മുടക്കുമുതൽ മാത്രമേ ആവശ്യമായി വരുന്നുള്ളു. ചരക്ക് എടുത്തുവെക്കാനുള്ള സ്ഥലവും അതിനുള്ള ചെലവുമാണ് ഇവിടെ വേണ്ടത്. 2. സ്വന്തമായി ഉത്പന്നം ആവശ്യമില്ല നിങ്ങൾക്ക് സ്വന്തമായി ഒരു ഉത്പന്നമില്ലെങ്കിലും ഇ-സെല്ലറാകാം. ഉദാഹരണത്തിന് നിങ്ങൾക്ക് കപ്പകൃഷിയില്ലെങ്കിൽ കർഷകരുടെ അടുത്തുനിന്ന് നേരിട്ട് വാങ്ങി അത് അതേപടിയോ മൂല്യവത്കരണം ചെയ്തോ വിൽക്കാമല്ലോ. ഭക്ഷ്യോത്പന്നങ്ങൾ മുതൽ ഫർണിച്ചവർ വരെ എന്തും ഓൺലൈനായി വിൽക്കാം. 3. ഉയർന്ന വളർച്ചയ്ക്കുള്ള അവസരങ്ങൾ ഇ-കൊമേഴ്സ് മേഖലയ്ക്കൊപ്പം വളരാനുള്ള അവസരമാണ് ഈ രംഗത്തെ സംരംഭകർക്കുള്ളത്. എന്നാൽ വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ അതിനനുസരിച്ചുള്ള തന്ത്രങ്ങളായിരിക്കണം സംരംഭകൻ സ്വീകരിക്കേണ്ടത്. തുടങ്ങിയിടത്തുതന്നെ നിന്നാൽ പോരാ. 4. വളരെ ലളിതം ഇ-സെല്ലറാകാൻ നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും പ്രശ്നമല്ല. അടിസ്ഥാനപരമായ കംപ്യൂട്ടർ ജ്ഞാനം ഉണ്ടായാൽ മാത്രം മതി. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ അത് പഠിച്ചെടുക്കാവുന്നതേയുള്ളു. എങ്ങനെ ഇ-കൊമേഴ്സ് സെല്ലർ ആകാം? 1. വിൽക്കേണ്ട ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക. 2. ഏതെങ്കിലും ഇ-കൊമേഴ്സ് സൈറ്റിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യുക. ഇതിന് യാതൊരു വിധത്തിലുള്ള ചെലവുമില്ല. 3. രജിസ്ട്രേഷൻ നടത്തുമ്പോൾ ചില രേഖകൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ ജി.എസ്.ടി. നമ്പർ, പാൻ നമ്പർ എന്നിവ കൊടുക്കണം. അതിനുശേഷം ഇ-കൊമേഴ്സ് സ്ഥാപനവുമായി കരാർ ഒപ്പിടണം. 4. നിങ്ങളുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയെന്നതാണ് അടുത്ത പടി. അതിനായി ഉത്പന്നത്തിന്റെ നല്ലൊരു ഫോട്ടോ എടുക്കുക. ചില ഇ-കൊമേഴ്സ് സൈറ്റുകൾ കുറഞ്ഞ നിരക്കിൽ ഫോട്ടോഗ്രാഫർമാരുടെ സേവനം സെല്ലർക്ക് നൽകാറുണ്ട്. 5. ഇനി വില്പന ആരംഭിക്കാം. info@lifelinemindcare.org

from money rss https://bit.ly/3ypeQos
via IFTTT

Saturday, 3 July 2021

കരുതലോടെ നീങ്ങാം: ആദ്യ പാദഫലങ്ങളാകും വിപണിയെ സ്വാധീനിക്കുക

നിക്ഷേപകർക്ക് അത്രതന്നെ ആത്മവിശ്വാസം പകർന്ന ആഴ്ചയല്ല കടന്നുപോയത്. കനത്ത ചാഞ്ചാട്ടംനേരിട്ട സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽതൊട്ടെങ്കിലും മുൻ ആഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ തളർന്നു. കോവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കകളും ഡെൽറ്റ വേരയിന്റിന്റെ വ്യാപനവും വിപണിയിൽ ആശങ്കപടർത്താനിടവരുത്തി. ധനമന്ത്രി നിർമല സീതാരാമെന്റെ സാമ്പത്തിക ഉത്തേജന പാക്കേജിന് ചലനമുണ്ടാക്കാനായില്ല. ഉയർന്ന നിലവാരത്തിലെത്തിയ വിപണിയിൽനിന്ന് മികച്ച ലാഭമെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ആസമയത്ത് നിക്ഷേപകർ. ബിഎസ്ഇ സെൻസെക്സ് 440.37 പോയന്റ് (0.83)നഷ്ടത്തിൽ 52,484.67ലാണ് കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 138.15(0.87%)പോയന്റ് താഴ്ന്ന് 15,722.2 നിലവാരത്തിലെത്തുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 2.2ശതമാനം നേട്ടമുണ്ടാക്കി. സൂചികയിലെ 80തിലധികം ഓഹരികൾ പോയ ആഴ്ചയിൽ 10 മുതൽ 40ശതമാനംവരെ ആദായം നിക്ഷേപകന് നൽകി. ഐഒഎൻ എക്സ്ചേഞ്ച്, റൂട്ട് മൊബൈൽ, ന്യൂജെൻ സോഫ്റ്റ് വെയർ, ഹാപ്പിയസ്റ്റ് മൈൻഡ്സ്, സീ മീഡിയ തുടങ്ങിയവ അവയിൽ ചിലതുമാത്രം. സെൻസെക്സിൽ വിപണിമൂല്യത്തിൽ നഷ്ടംനേരിട്ട കമ്പനികളിൽ മുന്നിൽ ടിസിഎസ് ആണ്. എച്ച്ഡിഎഫ്സി ബാങ്കും ബജാജ് ഫിൻസർവും എച്ച്ഡിഎഫ്സിയും റിലയൻസുമൊക്കെയാണ് വിപണിമൂല്യത്തിൽ പിറകോട്ടുപോയത്. സെക്ടറൽ സൂചികകളിൽ ഫാർമ നേട്ടം നിലനിർത്തി. സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. അതേസമയം പവർ, ടെലികോം സെക്ടറുകൾ നഷ്ടംനേരിട്ടു. വിദേശ നിക്ഷേപകർ 5,416.84 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 6,418.3 കോടി വിപണിയിലിറക്കി. രൂപയുടെ മൂല്യത്തിന് സമ്മർദംനേരിട്ട ആഴ്ചയാണ് കടന്നുപോയത്. രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 56 പൈസയുടെ നഷ്ടത്തിൽ 74.74 നിലവാരത്തിലാണ് രൂപ ക്ലോസ് ചെയ്തത്. ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ 74.18 നിലവാരത്തിലായിരുന്നു ക്ലോസിങ്. വരുംആഴ്ച 2021-22 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ പ്രവർത്തനഫലങ്ങൾ വരുംആഴ്ച വന്നുതുടങ്ങും. ഐടി കമ്പനികളാകും പ്രവർത്തനഫലങ്ങളുമായി ആദ്യമെത്തുക. കുറച്ച് ആഴ്ചകളായി തരക്കേടില്ലാത്ത മുന്നേറ്റമാണ് ഐടി ഓഹരികളിലുണ്ടായിട്ടുള്ളത്. മികച്ച പ്രവർത്തനഫലംപുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം ഓഹരികളിൽ മുന്നേറ്റംതുടർന്നത്. അതുകൊണ്ടുതന്നെ പ്രവർത്തനഫലം പുറത്തുവന്നതിനുശേഷം ഐടി ഓഹരികളിലുണ്ടായേക്കാവുന്ന തിരുത്തൽ നിക്ഷേപത്തിനുള്ള അവസരമായെടുക്കാം. സ്മോൾ ക്യാപ് വിഭാഗത്തിലെ വിവിധ സെക്ടറുകളിൽ വരുംആഴ്ചയും നേട്ടംതുടരാനാണ് സാധ്യത. പ്രാരംഭ വില്പനയിലൂടെ വിപണിയിലെത്തിയ ചില കമ്പനികൾ ഈയിടെ മികച്ച നേട്ടമുണ്ടാക്കിയതായി കാണാം. 15,915 നിലവാരത്തിലാകും നിഫ്റ്റിക്ക് പ്രതിരോധംനേരിടേണ്ടവരികയെന്നാണ് വിലയിരുത്തൽ. 15,600ആയിരിക്കും സപ്പോർട്ട് ലെവൽ.

from money rss https://bit.ly/3ht9T7i
via IFTTT

വിപണിയിൽ ഉടനെ തകർച്ചയുണ്ടാകുമോ; നേട്ടത്തിലുള്ള നിക്ഷേപങ്ങൾ തിരിച്ചെടുക്കണോ?

മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ട്. ഫണ്ടുകളെല്ലാം 20ശതമാനത്തോളം നേട്ടത്തിലാണ്. വിപണിയിൽ ഇനിയും കൂടുതൽ നേട്ടമുണ്ടാകുമോ? കോവിഡിന്റെ മൂന്നാംതരംഗമുണ്ടായാൽ വിപണിയെ ബാധിക്കാൻ സാധ്യതയുണ്ടോ? നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കണോ? ശ്രീവത്സൻ, വൈപ്പിൻ. മൂന്നാംതരംഗമുണ്ടാകുമോ ഉണ്ടായാൽ അത് വിപണിയെ ബാധിക്കുമോ എന്നൊന്നും ഇപ്പോൾ പ്രവചിക്കുക അസാധ്യമാണ്. 2020 മാർച്ചിൽ തിരുത്തലുണ്ടായശേഷംഅപ്രതീക്ഷിതമായുണ്ടായ കുതിപ്പ് ആർക്കും പ്രവചിക്കാൻ കഴിഞ്ഞില്ലെന്ന് മനസിലാക്കുക. കോവിഡിന്റെ രണ്ടാംതരംഗവും പ്രാദേശിക അടച്ചിടലുകളും കമ്പനികളെ ബാധിച്ചപ്പോൾ ഉടനെ വീണ്ടും തകർച്ചയുണ്ടായേക്കാമെന്ന വിലയിരുത്തലുണ്ടായെങ്കിലും ഇതുവരെ അതൊന്നും സംഭവിച്ചിട്ടില്ല.വൻതോതിൽ പണമെത്തുന്നതാണ് ഓഹരി വിപണിയുടെ കുതിപ്പിന് പിന്നിൽ. നിക്ഷേപകർ കൂട്ടത്തോടെ പണംപിൻവലിച്ചാൽ വീണ്ടുമൊരു തകർച്ചയ്ക്ക് സാധ്യതയുണ്ട്. ഭാവിയിലെ നിക്ഷേപ പലിശ വർധന ഉൾപ്പടെയുള്ളവ അതിന് കാരണമായേക്കാം. അതെല്ലാം സാധ്യതമാത്രമാണെന്നും മനസിലാക്കുക. ഇതൊക്കെയാണെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ദീർഘകാല ലക്ഷ്യമാണ് ഉള്ളതെങ്കിൽ നിക്ഷേപം തുടരുക. അപ്രതീക്ഷിതമായി വിപണിയിൽനിന്ന് മികച്ചനേട്ടമുണ്ടാക്കിയ ആളാണെങ്കിൽ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം പിൻവലിക്കാം. അടുത്ത രണ്ടുമുന്ന് വർഷങ്ങൾക്കുളളിൽ പണം ആവശ്യമുള്ളവരും നിക്ഷേപത്തിലെ ഒരുഭാഗം പിൻവലിക്കുക. വിപണി കൂപ്പുകുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിപണിയിൽ തിരുത്തലുണ്ടായാൽ ഉയരുന്നതുവരെ കാത്തിരിക്കാനും നിക്ഷേപം തുടരാനും കഴിയില്ലെങ്കിൽ അത് നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. അതുകൊണ്ട് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.

from money rss https://bit.ly/3AhHYQ6
via IFTTT

Friday, 2 July 2021

കോവിഡ് പ്രതിസന്ധി: രാജ്യത്തെ വൻകിട ഹോട്ടലുകളിൽ 25ശതമാനത്തിനും താഴുവീഴുന്നു

കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധിനേരിട്ടതിനെതുടർന്ന് വൻകിട ഹോട്ടലുകളിൽ പലതും പൂട്ടാനൊരുങ്ങുന്നു. 25ശതമാനത്തോളം വൻകിട ഹോട്ടലുകൾക്ക് വൈകാതെ താഴുവീഴുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യത കൂടിയതിനാൽ പല ഹോട്ടലുകളും വിൽക്കാനൊരുങ്ങുകയാണെന്ന് ഹോട്ടൽ അസോസിയേഷൻ ഇന്ത്യയാണ് വ്യക്തമാക്കിയത്. ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ താൽപര്യമുള്ള അതിസമ്പന്നർ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രതിസന്ധിയിലായ ഹോട്ടലുകൾ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന് 1,898.97 കോടിയും മഹീന്ദ്ര ഹോളീഡേയ്സിന് 1,892.53 കോടിയും ചാലെറ്റ് ഹോട്ടൽസിന് 1,799.01 കോടിയും ഏഷ്യൻ ഹോട്ടൽസ് വെസ്റ്റിന് 876.39 കോടിയും വെസ്റ്റ്ലൈഫ് ഡെവലപ്മെന്റിന് 758.55 കോടി രൂപയും ഓറിയന്റൽ ഹോട്ടൽസിന് 194.47 കോടി രൂപയുമാണ് ബാധ്യതയുള്ളത്. 2021 മാർച്ച് 31ലെ കണക്കുകളാണിത്. ഇടത്തരം ചെറുകിയ ഹോട്ടലുകളുടെ കണക്കുകൾ ഇതിലുമെത്രയോ വരുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡിന്റെ ആദ്യതരംഗവും രണ്ടാതരംഗവും ഏറ്റവും ബാധിച്ചത് ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഒഴിഞ്ഞുകിടക്കുന്ന റൂമുകളുടെ എണ്ണം വൻതോതിൽ വർധിച്ചു. ശരാശരി 18-20ശതമാനം റൂമുകൾമാത്രമാണ് ബുക്ക് ചെയ്യുന്നത്. മുറിവാടക 50ശതമാനംവരെ താഴ്ന്ന് 550-660 നിലവാരത്തിലെത്തിയതായും എച്ച്.വി.എസ് അനറോക്സ് ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി ഒവർ വ്യൂവിൽ പറയുന്നു.

from money rss https://bit.ly/3ylqIIa
via IFTTT

പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഗെയിൽ

മുംബൈ: പരിസ്ഥിതിസൗഹൃദ ഊർജമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ). വളരെപെട്ടെന്ന് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഊർജമേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന് 5,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള കേന്ദ്രപദ്ധതികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു. രണ്ടു പ്രധാനപദ്ധതികളാണ് നടപ്പാക്കുകയെന്ന് കമ്പനി ചെയർമാൻ മനോജ് ജെയിൻ പറയുന്നു. എഥനോൾ ഉത്പാദനം, നഗരമാലിന്യത്തിൽനിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം എന്നിവയാണ് ഇതിലൊന്ന്. 1,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. 2025 -ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനുള്ള എഥനോൾ ലഭ്യമാക്കുകയാണ് ഉത്പാദനത്തിലൂടെ ലക്ഷ്യമിടുന്നത്. വാഹനങ്ങൾക്കും ഗാർഹിക ഉപഭോഗത്തിനും മലിനീകരണം കുറഞ്ഞ ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസ് ലഭ്യമാക്കുകയാണ് മറ്റൊരു പദ്ധതി. ഇതിനായി തുടക്കത്തിൽ റാഞ്ചിയിൽ ദിവസം അഞ്ചുടൺ വാതകം ഉത്പാദിപ്പിക്കാൻശേഷിയുള്ള പ്ലാന്റ് നിർമിക്കും. ഇവിടെനിന്ന് 25 ടൺ ജൈവവളവും ലഭിക്കും.4,000 കോടി രൂപ ചെലവിൽ മൂന്നുമുതൽ നാലുവരെ വർഷമെടുത്ത് പുനരുത്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതോത്പാദനശേഷി നിലവിലെ 120 മെഗാവാട്ടിൽനിന്ന് ഒരു ജിഗാവാട്ടായി ഉയർത്താനാണ് മറ്റൊരു പദ്ധതി. വാതക പൈപ്പ്ലൈൻ പദ്ധതിയിലായിരിക്കും തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുകയെങ്കിലും ഇതിനൊപ്പം മറ്റു മേഖലകളിലേക്കുകൂടി കടക്കാനാണ് തീരുമാനമെന്ന് ചെയർമാൻ വ്യക്തമാക്കി. ഗെയിലിന്റെ പൈപ്പ് ലൈനുകളും വാതകവിപണനവും പ്രത്യേക കമ്പനികളാക്കി മാറ്റാനുള്ള കേന്ദ്രതീരുമാനം അടുത്തിടെ ഉപേക്ഷിച്ചിരുന്നു.

from money rss https://bit.ly/3dG5r3L
via IFTTT

സെൻസെക്‌സ് 166 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു.സെൻസെക്സ് 166.07 പോയന്റ് നേട്ടത്തിൽ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയർന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോൾ ക്യാപ് സൂചികയും കുതിപ്പ് നിലനിർത്തി. ഇൻഫ്ര, ഫാർമ, ബാങ്ക് സെക്ടറുകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. മെറ്റൽ, പവർ സൂചികകൾ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോൾ ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു. ഗ്ലാൻഡ് ഫാർമ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, പവർഗ്രിഡ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/3jFOs5t
via IFTTT

പ്രിയങ്ക ചോപ്രയെ മറികടന്നു: ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്ന് കോലിക്ക് ലഭിക്കുന്നത് 5 കോടി രൂപ

ഇൻസ്റ്റഗ്രാം സമ്പന്നപട്ടികയിൽ പ്രിയങ്ക ചോപ്രയെ വിരാട് കോലി മറികടന്നു. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇസ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ൽ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷൻ പോസ്റ്റിലൂടെ മുന്നു കോടി രൂപ(4,03,000 ഡോളർ)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നതെന്ന് ഹോപ്പർ ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം പട്ടികയിൽ 19-ാംസ്ഥാനത്തായിരുന്നു അവർ. കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും ഫോളോവേഴ്സുമാണുള്ളത്. ഇൻസ്റ്റഗ്രാമിലെ പ്രൊമോഷൻ പോസ്റ്റുകൾ വിലയിരുത്തിയാണ് എല്ലാവർഷവും സമ്പന്ന പട്ടിക പുറത്തുവിടുന്നത്.

from money rss https://bit.ly/3dUv6Gj
via IFTTT