121

Powered By Blogger

Thursday, 15 July 2021

വിപണിയിൽ തരംഗമായി ചക്കപ്പായസത്തെ വെല്ലുന്ന മാമ്പഴപ്പായസക്കൂട്ടും

തൃശ്ശൂരിലെ സ്ഥാപനത്തിൽ മാമ്പഴവരട്ടിതയ്യാറാക്കുന്നു തൃശ്ശൂർ: ചക്കപ്പായസത്തിന്റെ രുചിയെ വെല്ലുന്നമാമ്പഴപ്പായസക്കൂട്ടും വിപണിയിൽ. ചക്ക വരട്ടുന്ന രീതിയിൽ മാന്പഴവും വരട്ടിയെടുത്താണ് മാമ്പഴ വരട്ടിയുണ്ടാക്കുന്നത്.ചക്ക വരട്ടുംപോലെ അനായാസമല്ല, മാമ്പഴവരട്ടിയുണ്ടാക്കുന്നത്. നീലം, പ്രിയൂർ, മൽഗോവ എന്നിവ മാത്രമേ വരട്ടാൻ ഉപയോഗിക്കാനാകൂ. തുടർച്ചയായ അഞ്ചുദിവസം വരട്ടിയാലേ മാമ്പഴവരട്ടി പാകമാകൂ. ചക്ക വരട്ടുംപോലെ ഉണ്ടശർക്കരയും നെയ്യും ചുക്കും ഉപയോഗിക്കണം. ഉരുളിയിൽ വരട്ടുമ്പോഴാണ് നല്ല രുചി കിട്ടുക. പത്ത് കിലോഗ്രാം മാന്പഴം വരട്ടിയാൽ ഒരു കിലോഗ്രാം മാമ്പഴവരട്ടി കിട്ടും. വിദേശത്തേക്ക് പഴവർഗങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന് കോവിഡ് കാലത്ത് കയറ്റുമതി പ്രതിസന്ധിയുണ്ടായപ്പോഴാണ് മാങ്ങ വരട്ടി എന്ന ആശയം സ്ഥാപനമുടമ കൊക്കൻ ലാസർ ഉണ്ണിക്ക് തോന്നിയത്. സ്ഥാപനത്തിൽത്തന്നെ സ്റ്റൗവും ഉരുളിയും തയ്യാറാക്കി ജീവനക്കാരുടെ സഹായത്തോടെമാമ്പഴം വരട്ടി തയ്യാറാക്കി. ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിൽനിന്നുൾപ്പെടെ നല്ല ആവശ്യക്കാരുണ്ട്. വിദേശവിപണിയിൽനിന്ന് വിളിയെത്തുന്നുണ്ട്.

from money rss https://bit.ly/2VSLmkZ
via IFTTT

ഐടി, റിയാൽറ്റി ഓഹരികൾ തുണച്ചു: റെക്കോഡ് നിലവാരത്തിൽ വിപണി ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കുശേഷം ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഒന്നാം പാദഫലങ്ങളിലെ മികവുമാണ് സൂചികകൾക്ക് കരുത്തായത്. റിയാൽറ്റി, ഐടി, ധനകാര്യം, മെറ്റൽ ഓഹരികളിൽ കുതിപ്പ് പ്രകടമായി. സെൻസെക്സ് 255 പോയന്റ് ഉയർന്ന് 53,158.85ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക് അഞ്ചുശതമാനത്തിലേറെ ഉയർന്നു. എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.20ശതമാനം ഉയർന്നു. നിഫ്റ്റി ഐടി 1.29ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3z67fvr
via IFTTT

മറ്റൊരു ഏറ്റെടുക്കലിനുകൂടി റിലയൻസ്: ഇടപാട് 6,600 കോടിയുടെ

ഫ്യൂച്ചർ റീട്ടെയിലുമായുള്ള കരാർ പാതിവഴിയിൽ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നു. പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുന്നതുമായുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 5,920-6600 കോടി രൂപ(900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. പ്രാദേശികതലത്തിൽ പ്രവർത്തനംവ്യാപിപ്പിക്കാൻ ഇതിലുടെ കഴിയുമെന്നാണ് റിലയൻസിന്റെ കണക്കുകൂട്ടൽ. ജൂലായ് 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണറിയുന്നത്. പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26ശതമാനം ഓഹരികൾ സ്വന്തമാക്കാനുമാണ് റിലയൻസിന്റെ പദ്ധതി. ജസ്റ്റ് ഡയലിന്റെ ഓഹരിവില 52.4ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,138 രൂപയിലെത്തി. റിലയൻസുമായുള്ള ഇപാട് വാർത്തകളാണ് ഓഹരി വിലയിൽ അടുത്തിയിടെ കുത്തിപ്പുണ്ടാകാനിടയാക്കിയത്. രാജ്യത്തെ മുൻനിര പ്രാദേശിക സർച്ച് എൻജിനുകളിലൊന്നാണ് ജസ്റ്റ് ഡയൽ. 15 കോടിയോളം ശരാശരി പാദവാർഷിക സന്ദർശകർ സൈറ്റിലും മൊബൈൽ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/3z55PRP
via IFTTT

Wednesday, 14 July 2021

പാഠം 133| വിപണി കുതിക്കുമ്പോൾ തിരുത്താം ഈതെറ്റുകൾ; നേടാം മികച്ചആദായം

ഓഹരി വിപണി കുതിക്കുമ്പോൾ നിക്ഷേപകർക്ക് ആവേശം അടക്കാനവില്ല. ദിനവ്യാപാരികൾ ട്രേഡിങിനിടെ ലഹരിക്കടിപ്പെട്ടവരെപ്പോലെയാകും.ദീർഘകാല നിക്ഷേപകർ ഓരോമാസത്തെയും പോർട്ട്ഫോളിയോ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച്, റിസ്കിനെക്കുറിച്ചോ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനുള്ള വൈദഗ്ദധ്യത്തെക്കുറിച്ചോ ചിന്തിക്കാനുള്ളശേഷിപോലും നഷ്ടപ്പെട്ട് ഉന്മാദാവസ്ഥയിലുമാകും. കരടികളുടെ സർജിക്കൽ സ്ട്രേക്ക് അപ്രതീക്ഷിതമായിട്ടായിരിക്കും നിക്ഷേപകരുടെമേൽ പതിക്കുക. പോർട്ട്ഫോളിയോയിലെ ഓഹരികളെക്കുറിച്ചും അവയ്ക്കെത്രത്തോളം റിസ്ക് ഉണ്ടെന്നതിനെക്കുറിച്ചും അപ്പോഴായിരിക്കും ചിന്തിക്കുക. നിക്ഷേപത്തിൽവരുത്തിയ തെറ്റുകളെക്കുറിച്ച് അപ്പോൾ ബോധ്യമായിട്ട് കാര്യമുണ്ടോ? കാളകളെ ആട്ടിപ്പായിച്ച് വിപണിയിൽ കരടികൾ പിടിമുറക്കുംമുമ്പ് അറിയുക ഈ കാര്യങ്ങൾ. വിപണി തകർന്നടിയുമ്പോൾ ഒരു പച്ചത്തുരുത്തുപോലും കണാനായെന്നുവരില്ല. പോർട്ട്ഫോളിയോ ചെങ്കടൽ കീഴടക്കിയിരിക്കും. അതോടെ ഓഹരി നിക്ഷേപത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. എസ്ഐപികൾ നിർത്തും. കിട്ടിയതുവെച്ച് എഫ്ഡിയിലേയ്ക്കുമടങ്ങും. ഏത് സമയത്താണാവോ ഇതിലേയ്ക്ക് ചാടാൻ തോന്നിയതെന്ന വികാരവും നിങ്ങളെ വിഷാദചിത്തനാക്കും. വീട് വാങ്ങൽ, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയ്ക്കാണ് എസ്ഐപി ആരംഭിച്ചതെങ്കിൽ അതിൽനിന്ന് പിൻവാങ്ങുന്നത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളെ താറുമാറാക്കും. പരിചയ സമ്പന്നരായ നിക്ഷേപകർപോലും ആസ്തി വിഭജനത്തിലും ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും നിക്ഷേപ സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും ബുൾ മാർക്കറ്റിൽ തെറ്റുകൾവരുത്തുമെന്നകാര്യത്തിൽ സംശയമില്ല. വെച്ചുതാമസിപ്പിക്കാതെ തെറ്റുതിരുത്തി യഥാസമയം ഉചിതമായ തീരുമാനമെടുത്താൽ തിരിച്ചടിയിൽനിന്ന് അതിവേഗം കരകയറാനാകുമെന്നുമാത്രമല്ല, മികച്ചനേട്ടമുണ്ടാക്കാനും കഴിയും. ഓഹരി വിപണിയിലെ കയറ്റത്തിലും ഇറക്കത്തിലും നിക്ഷേപിച്ച് അനുഭവസമ്പത്ത് നേടിയവർ എത്രപേരുണ്ട്. തിരിച്ചടികളിൽ വിപണിയിൽനിന്ന് ഓടിരക്ഷപ്പെട്ടവർ നിരവധിയാണ്. എന്നാൽ അവരിൽ എത്രപേർ തെറ്റിൽനിന്ന് പഠിച്ച് ഇപ്പോഴും നിക്ഷേപംതുടരുന്നുണ്ടെന്നകാര്യത്തിൽ സംശയമുണ്ട്. കോവിഡിനെതുടർന്ന് 2020 മാർച്ചിലെ തിരുത്തിനുശേഷമുള്ള ബുൾമാർക്കറ്റിൽ നിരവധി ചെറുകിട നിക്ഷേപകരാണ് ആദ്യമായി വിപണിയിലെത്തിയത്. വിപണിയിൽ തമോഗർത്തം രൂപപ്പെട്ടാൽ ഇവർ എന്തുചെയ്യും? ഇക്കാര്യങ്ങൾ മുൻനിർത്തി നിക്ഷേപകർ വരുത്തുന്നതെറ്റുകൾ വിലയിരുത്താം. 1. റിസ്കെടുക്കാനുള്ള കഴിവ് വിലയിരുത്തില്ല വിപണികുതിക്കുമ്പോൾ ഓഹരികളിലെയും മ്യൂച്വൽ ഫണ്ടുകളിലെയും നേട്ടംകണ്ട് നിക്ഷേപകരുടെ കണ്ണ് മഞ്ഞളിക്കും. അതിവ നഷ്ടസാധ്യതയുള്ള സ്മോൾ ക്യാപ് ഫണ്ടുകൾ ഉൾപ്പടെയുളളവ 100ശതമാനത്തിലധികംനേട്ടം നൽകിയതായികണ്ട് അഗ്രസീവായി നിക്ഷേപിക്കാനിറങ്ങിത്തിരിക്കും. റിസ്ക് എടുക്കാൻ തയ്യാറാണ് ഓഹരികളും മ്യൂച്വൽ ഫണ്ടുകളും നിർദേശിക്കാമോയെന്ന്വേഷിച്ച് നിരവധി മെയിലുകളാണ് ലഭിക്കുന്നത്. രണ്ടുംമൂന്നുംവർഷം തുടർച്ചയായി വിപണി കുതിക്കുമ്പോൾ നിക്ഷേപകരിൽനിന്നുണ്ടാകുന്ന സ്വാഭാവികമായ ചോദ്യമാണിത്. ഓഹരി നിക്ഷേപത്തിലെ അപകടസാധ്യതകളെക്കുറിച്ച് എത്രവിശദീകരിച്ചാലും അതിനെയെല്ലാം അവഗണിക്കുന്ന സമീപനമാകുമുണ്ടാകുക. നിക്ഷേപതുക ഒലിച്ചുപോകുന്നതിനേക്കാൾ ഇരട്ടയക്ക നേട്ടത്തിലാകും മനസ്. നഷ്ടം സാങ്കൽപികമാണെന്ന ചിന്തമനസിൽ രൂഢമൂലമാകുന്നു. അതേസമയം വിപണി തകർന്നടിയുമ്പോൾ മനസ് മരവിച്ചവരായിമാറുകയുംചെയ്യുന്നു. പ്രത്യേകിച്ച് ആദ്യമായി വിപണിയിൽ നിക്ഷേപത്തിനായെത്തിയവരുടെകാര്യത്തിൽ. പ്രധാന സൂചികകളിൽ അത്രതന്നെ നഷ്ടമുണ്ടായില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ നിക്ഷേപമൂല്യത്തിൽ 20ഉം 30ഉം ശതമാനം നഷ്ടപ്പെടുമ്പോൾ എങ്ങനെ പൊരുത്തപ്പെടാനാകും? സ്മോൾ, മിഡ് ക്യാപുകളിലാകും നഷ്ടത്തിന്റെതോത് അധികം പ്രകടമാകുക. എസ്ഐപി നിക്ഷേപത്തിലെ ആദായത്തിൽപോലും കുത്തനെ ഇടിവുണ്ടാകാൻ അതിടയാക്കുന്നു. അപ്രതീക്ഷിതമായി വിപണിയിൽ തിരുത്തലുണ്ടയപ്പോൾ, നിക്ഷേപിച്ച ഒരു ലക്ഷം രൂപ 50,000 രൂപയായി കുറഞ്ഞെന്നുകരുതുക. കഠിനാദ്ധ്വാനംചെയ്ത് നേടിയതുക നഷ്ടപ്പെട്ടപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണുണ്ടായതെങ്കിൽ അടിയന്തിരമായി റിസ്ക് ശേഷി വിലയിരുത്തുക. ബുൾ വിപണിയേക്കാൾ ബെയർ മാർക്കറ്റിലാണ് റിസ്ക് എടുക്കാനുള്ളശേഷി വിലയിരുത്താൻ എളുപ്പത്തിൽ കഴിയുക.അതുപ്രകാരമായിരിക്കണം ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തേണ്ടത്. താരതമ്യേന റിസ്ക് കുറഞ്ഞ വിഭാഗത്തിൽപ്പെട്ടതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. മുഴുവൻതുകയും ഓഹരികളിൽ നിക്ഷേപിക്കുന്ന (സ്മോൾ ക്യാപ്, മിഡ് ക്യാപ്, ഫ്ളക്സി ക്യാപ്) ഫണ്ടുകളാണ് തിരഞെടുക്കുന്നതെങ്കിൽ ചാഞ്ചാട്ടംകുറഞ്ഞ ഫ്ളക്സിക്യാപ് വിഭാഗംമാകും ഉചിതം. റിസ്ക് ഫാക്ടർ വിലയിരുത്താതെ അഗ്രസീവ് നിക്ഷേപരീതിയാണ് സ്വീകരിച്ചിട്ടുള്ളതെങ്കിൽ പോർട്ട്ഫോളിയോ വിലയിരുത്തി അപകടസാധ്യത കുറഞ്ഞ മ്യൂച്വൽ ഫണ്ടുകളിലേയ്ക്ക് മാറാൻ തയ്യാറാകുക. നിക്ഷേപം തുടരുന്ന എസ്ഐപികൾക്കും ഇത് ബാധകമാണ്.വ്യത്യസ്ത വിപണി സൈക്കിളുകളിലൂടെ കടന്നുപോകുകയെന്നത് ഓഹരി വിപണിയുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ നഷ്ടം നാളത്തെ നേട്ടമാകാനും ഇന്നത്തെ നേട്ടം നാളത്തെ നഷ്ടമാകാനും അധികസമയം വേണ്ടെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അപകടസാധ്യത പൂർണമായും ഒഴിവാക്കുന്നത് ദീർഘകാല ലക്ഷ്യങ്ങൾക്കായി മികച്ച സാമ്പാദ്യം സ്വന്തമാക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയുംചെയ്യുമെന്നകാര്യം മറക്കേണ്ട. 2. നിക്ഷേപം ഓഹരികളിൽമാത്രം ഒതുക്കരുത് ബാങ്ക് നിക്ഷേപത്തിലെ പലിശ വളരെയധികം കുറഞ്ഞിരിക്കുന്നു. ഓഹരിയിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. മികച്ച ഓഹരികളും മ്യൂച്വൽഫണ്ടുകളും നിർദേശിക്കാമോ? - ഈയിടെ ലഭിച്ച ചോദ്യങ്ങളിൽ ഏറെയും ഇത്തരത്തിലുള്ളതാണ്.പലിശ നിരക്ക് അടിക്കടി കുറയുകയും ഓഹരി വിപണി ഇരട്ടയക്ക നേട്ടത്തിൽ തുടരുകയുംചെയ്തതിനാൽ താഴ്ന്ന വരുമാനക്കാർ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവരുൾപ്പടെ വലിയൊരു വിഭാഗം നിക്ഷേപത്തിൽമാറ്റംവരുത്തി. 12 മുതൽ 15ശതമാനംവരെ വാർഷിക ആദായ പ്രതീക്ഷിച്ചാണ് പലരും വിപണിയിലേയ്ക്ക് എടുത്തുചാടിയത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാനുളള ഏറ്റവുംയോജിച്ച സമയത്തായിരുന്നു നിക്ഷേപമെങ്കിൽ ദീർഘകാലയളവിൽ 12-15ശതമാനം ആദായം നേടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഓഹരി വിപണി ഉയർന്നുനിൽക്കുന്ന ഈ സമയത്ത് എസ്ഐപിയായി നിക്ഷേപിച്ചാൽപോലും എറെക്കാലം അതിന് കാത്തിരിക്കേണ്ടിവരും. 20 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, നിഫ്റ്റി 50 മികച്ച ആദായം നൽകിയത് മൂന്നുവർഷങ്ങളിൽമാത്രമാണെന്നുകാണാം. നഷ്ടമുണ്ടാക്കിയ ഏഴ് വർഷത്തിൽ മൂന്നുവർഷങ്ങളിൽ 50ശതമാനത്തിലേറെ നഷ്ടത്തിലായി. അത്രയുംതന്നെ വർഷങ്ങളിൽ 12ശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. കഴിഞ്ഞവർഷത്തെ നഷ്ടത്തിൽനിന്ന് വിപണി വൻമുന്നേറ്റമാണിപ്പോൾ നടത്തിയിട്ടുള്ളത്. രണ്ടോ മൂന്നോ വർഷങ്ങൾ നഷ്ടത്തിൽതന്നെ തുടർന്നേക്കാം. തിരുത്തലുണ്ടായാൽ എപ്പോഴും ഉടനെതിരിച്ചകയറണമെന്നില്ല. ഇക്കാര്യം മനസിലാക്കാതെയാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ തിരുത്താനുള്ള അവസരമാണിപ്പോഴുള്ളതെന്ന് മനസിലാക്കുക. കുറഞ്ഞ പലിശയാണെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രസക്തി ഇവിടെയാണ്. വിപണി നഷ്ടത്തിലേയ്ക്കുപതിച്ചാലും റിസ്ക് കുറക്കാൻ ഇത്തരം പദ്ധതികളിലെ നിശ്ചിതശതമാനം നിക്ഷേപം സഹായിക്കും. മൂലധനം സംരക്ഷിക്കാൻ സ്ഥിര നിക്ഷേപ പദ്ധതികൾക്കേകഴിയൂ. സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപമുണ്ടെങ്കിൽ അടിസ്ഥാനകാര്യങ്ങൾ നിറവേറ്റാൻ വിപണിയിലെ തകർച്ച തടസ്സമാകില്ലെന്ന് ചുരുക്കം. ഇക്കാര്യങ്ങൾ വിലയിരുത്തി, ആസ്തിവിഭജനം എപ്രകാരമായിരിക്കണമെന്ന് മനസിലാക്കാം. 1. അടുത്ത അഞ്ചുവർഷത്തേയ്ക്ക് ആവശ്യമുള്ള തുകയും അടിയന്തര ആവശ്യങ്ങൾക്ക് കരുതിയിട്ടുള്ള നിക്ഷേപവും ഓഹരിയിൽ മുടക്കരുത്. ഓഹരി വിപണി ഏതുനിമിഷവും തകർന്നടിയാം അതുമാത്രമല്ല, അഞ്ചുവർത്തിൽതാഴെയുള്ള സമയംകൊണ്ട് വലിയ നഷ്ടത്തിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നുവരില്ല. 2. നിക്ഷേപമൂല്യത്തിന്റെ 50ശതമാനം നഷ്ടപ്പെടുകയാണെങ്കിൽ ഉറക്കമില്ലാത്ത രാത്രികളാണ് നിങ്ങൾക്കുണ്ടാകുകയെങ്കിൽ കരുതലോടെവേണം ഓഹരിയിൽ നിക്ഷേപിക്കാൻ. ഇത്തരക്കാർ ചെയ്യേണ്ടത് ഉദാഹരണത്തിലൂടെ വിശദീകരിക്കാം.50 ലക്ഷം രൂപ മൊത്തം നിക്ഷേപമുണ്ടെന്ന് കരുതുക. അതിൽ 80ശതമാനം(40 ലക്ഷം രൂപ) ഓഹരിയിൽ നിക്ഷേപിക്കുകയും ബാക്കിയുള്ള 10 ലക്ഷം രൂപ അടിയന്തിര ആവശ്യങ്ങൾക്കും ജീവിത ചെലവുകൾക്കുമായി സുരക്ഷിത സ്ഥിര നിക്ഷേപപദ്ധതികളിലേയ്ക്ക് മാറ്റുക. ബാക്കിയുള്ള 30 ലക്ഷം ഓഹരിയിൽ നിക്ഷേപിച്ചാൽ വിപണിയുടെ തകർച്ചയിൽ 10 ലക്ഷം രൂപ നഷ്ടമാകുമെന്ന് കരുതുക. അത് താങ്ങാനായില്ലെങ്കിൽ അതിന്റെ ഇരട്ടിതുകയായ 20 ലക്ഷം രൂപമാത്രം ഓഹരിയിൽ നിക്ഷേപിച്ച് ബാക്കിയുള്ള പത്തുലക്ഷംകൂടി സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്കമാറ്റുക. 3. ഇടക്കിടെ നിർത്താനും തുടങ്ങാനുമുള്ളതല്ല എസ്ഐപി വിപണിയിൽ മികച്ചനേട്ടമുണ്ടായതിനാലാണ് കഴിഞ്ഞമാസം നിക്ഷേപം മുഴുവൻ തിരിച്ചെടുത്തത്. ഭാവിയിലുണ്ടായേക്കാവുന്ന തകർച്ചമുന്നിൽകണ്ട് കരുതലെടുത്തതാണ്. വീണ്ടും നിക്ഷേപിക്കാനുള്ള സമയത്തിനായി കാത്തിരിക്കുകയാണ്. എപ്പോഴാണ് നിക്ഷേപിക്കേണ്ടതെന്ന് പറഞ്ഞുതരുമോ? 50ശതമാനത്തോളം നേട്ടമുണ്ടായപ്പോൾ നിക്ഷേപം മുഴുവൻ പിൻവലിച്ച് സേവിങ് ബാങ്ക് അക്കൗണ്ടിലിട്ട് കാത്തിരിക്കുകയാണ് ഇയാൾ. വീണ്ടും നിക്ഷേപിക്കാൻ യോജിച്ച സമയം പറഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം. ഓഹരിവിപണിയുടെ ചലനങ്ങൾ കൃത്യമായി പ്രവചിക്കാൻ ആർക്കുംകഴിയില്ല. കഴിഞ്ഞവർഷം വിപണി കൂപ്പുകുത്തിയപ്പോൾ ഇത്രയുംവേഗം മികച്ചനേട്ടത്തിലേയ്ക്ക് തിരിച്ചുകയറുമെന്ന് ആർക്കുംപ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. വിപണിയിയുടെ അടുത്തനീക്കത്തെക്കുറിച്ച് ഉറപ്പോടെ ആരെങ്കിലും പ്രവചിക്കുന്നുണ്ടെങ്കിൽ അത് കള്ളമാണെന്ന് മനസിലാക്കുക. വൻതുക ഒറ്റത്തവണയായി നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നനേട്ടം എസ്ഐപിയിൽനിന്ന് ഒരിക്കലും ലഭിക്കില്ല. എന്നിരുന്നാലും മികച്ച നിക്ഷേപമാർഗമായി സിസ്റ്റമാറ്റിക് ഇൻവസെറ്റ്മെന്റ് പ്ലാൻ(എസ്ഐപി) ശുപാർശചെയ്യുന്നതിന് കാരണങ്ങളുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ മുൻകൂട്ടികാണാൻ കഴിയാത്തതുതന്നെയാണ് പ്രധാനകാരണം. ഉദാഹരണംനോക്കാം. 2008 ജനുവരി, 2010 ഡിസംബർ, 2017 ഡിസംബർ, 2020 ഫെബ്രുവരി എന്നീ മാസങ്ങളിൽ ഒറ്റത്തവണയായി നിക്ഷേപ നടത്തിയവർ നിർഭാഗ്യവാന്മാരാണ്. ഈകാലയളവിലാണ് നിക്ഷേപം നടത്തിയിരുന്നതെങ്കിൽ നിക്ഷേപിച്ചതുകയിൽ 50ശതമാനംവരെ ഇടിവുണ്ടായത് കാണാൻ കഴിഞ്ഞേനെ. 2020 മാർച്ചിലെ ഇടിവിനെതുടർന്ന് ഒരുവർഷത്തിനകം വിപണി കുതിച്ചുയർന്നെങ്കിലും അതൊരിക്കലും പ്രവചിക്കാൻ കഴിയുമായിരുന്നില്ലെന്ന് മനസിലാക്കുക. അതിന് മുമ്പത്തെവർഷങ്ങളിലുണ്ടായ ഇടിവിൽനിന്ന് തിരിച്ചുകയറാൻ രണ്ടിൽക്കൂടുതൽവർഷങ്ങളെടുത്തകാര്യം മറക്കരുത്. ഇവിടെയാണ് എസ്ഐപിയുടെ പ്രസക്തി. വിവിധ മാർക്കറ്റ് സൈക്കിളുകളിൽ നിക്ഷേപം നടത്തുന്നതിലൂടെ ഉറക്കമില്ലാത്തരാത്രികൾ ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 2. മാനസികനില തകിടംമറിയാതിരിക്കാൻ എസ്ഐപിതന്നെയാണ് മികച്ചത്. രണ്ടോമുന്നോ വർഷം മികച്ചനേട്ടം ലഭിക്കുമ്പോൾ നിക്ഷേപം പിൻവലിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ എസ്ഐപി സഹായിക്കും. ഇതിലൂടെ ദീർഘകാലയളവിൽ ഓഹരി നിക്ഷേപത്തിൽനിന്ന് മികച്ച ആദായം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വിപണിയിലെ ഉയർച്ച താഴ്ചകൾ ബാധിക്കാതെ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കാനുള്ള അവസരമാണ് എസ്ഐപി നൽകുന്നത്. വിപണി ഉയരുകയോ താഴുകയോ ചെയ്തോട്ടെ. ഏത് സാഹചര്യമാണ് വിപണിയിലുള്ളതെങ്കിലും നിക്ഷേപം തുടരുകയെന്നതാണ് എസ്ഐപിയുടെ രീതി. ഇടക്കിടെ പിൻവലിക്കുക, പിന്നെ നിക്ഷേപിക്കുകയെന്ന തന്ത്രം വ്യവസ്ഥാപിതമായ സാമ്പത്തിക ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. നിക്ഷേപം നടത്താൻ മികച്ച സമയം പ്രതീക്ഷിച്ച് എസ്ഐപി നിർത്തിയവർ ഇപ്പോൾതന്നെ പുനരാരംഭിക്കുക. വിപണി ഇടിയുമ്പോഴാണ് പരമാവധി നേട്ടംലഭിക്കുക. 2020ൽ വിപണി മികച്ചനേട്ടത്തിലോ നഷ്ടത്തിലോ ആയിരുന്നതെന്നകാര്യം വർഷങ്ങൾ കഴിഞ്ഞാൽമാത്രമെ മനസിലാക്കാൻ കഴിയൂ. 4. ലാഭമെടുക്കൽ വേണ്ട കഴിഞ്ഞ ജൂണിൽ എല്ലാ ഇക്വിറ്റി ഫണ്ടുകളുവിറ്റ് ലാഭമെടുത്തു. ഇനി വിപണി ഇടിഞ്ഞാലും എന്നെബാധിക്കില്ല. വീണ്ടും നിക്ഷേപംനടത്താൻ യോജിച്ച സമയം പറഞ്ഞുതരുമല്ലോ-മറ്റൊരാളുടെ ആവശ്യമിതായിരുന്നു. വിപണി മികച്ച ഉയരത്തിലാതയിനാൽ മികച്ചനേട്ടമാണ് നിക്ഷേപകർക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വീണ്ടുമൊരു തിരുത്തലുണ്ടായാൽ അതിൽനിന്ന് രക്ഷപ്പെടാനാണ് നിക്ഷേപം തിരികെയെടുത്തത്. കോവിഡ് ഭീഷണിയും മൂന്നാംതരംഗവുംമുന്നിലുള്ളപ്പോൾ ഇനിയും റിസ്ക് എടുക്കണോയെന്നാണ് ഇവർ ചോദിക്കുന്നത്. ഓഹരിയിൽ ഉയർന്ന അനുപാതത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ശരിയായ സമയത്ത് ലാഭമെടുക്കുന്നത് ഉചിതമായ തീരുമാനമാണ്. എന്നാൽ ഇക്കാര്യം മനസിൽവെക്കുക. 2021 ജൂണിൽ ലാഭമെടുത്തിട്ടുണ്ടെങ്കിൽ അടുത്തകുറച്ചുമാസങ്ങൾ നിങ്ങൾക്ക് ഉദ്വേഗജനകമായിരിക്കും. വിപണി എപ്പോഴാണോ തകർച്ചനേരിടുക, തിരുത്തലുണ്ടായാൽതന്നെ എപ്പോഴാകും തിരിച്ചുകയറുക-എന്നൊക്കെയുള്ള ചിന്ത നിങ്ങളെ ആശങ്കയിലാഴ്ത്തും.നേരത്തെ നിക്ഷേപിച്ച ഫണ്ടിൽതന്നെവേണോ അതോ പുതിയ ഫണ്ടുകൾ തിരഞ്ഞെടുക്കണോ, വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടമുണ്ടാക്കാൻ എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ നല്ലത്. ഈ സംശയങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. വിപണി ഇടിഞ്ഞതുപോലെതന്നെ തിരിച്ചുകയറുന്നതും അപ്രതീക്ഷിതമായിരിക്കും. മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരംലഭിക്കുന്നതുവരെയൊന്നും കാത്തിരിക്കില്ലെന്ന് ചുരുക്കം. തീരുമാനത്തിലെത്തുമ്പോഴേയ്ക്കും നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കേണ്ട സാഹചര്യമുണ്ടായേക്കാം. ദീർഘകാലത്തിൽ മികച്ചനേട്ടമുണ്ടാക്കാൻ സഹായിക്കുന്ന വിപണിയിലെ കുതിപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതി അതുണ്ടാക്കിയേക്കാം. സാമ്പത്തിക ലക്ഷ്യങ്ങളെ തകിടംമറിക്കുകയുംചെയ്യും. അതുകൊണ്ടാണ് വിപണിയിലെ ഉയർച്ചമാത്രംനോക്കി ഇക്വിറ്റി ഫണ്ടുകളിൽനിന്ന് ലാഭമെടുക്കരുതെന്ന് പറയുന്നത്. സാമ്പത്തിക ലക്ഷ്യം നിറവേറ്റാൻ ഒന്നോ രണ്ടോവർഷംമാത്രം ബാക്കിയുള്ളപ്പോഴോ, ഒരേകാറ്റഗറിയിലെ മറ്റുഫണ്ടുകളെയോ ബെഞ്ച്മാർക്കിനെയോ അപേക്ഷിച്ച് പ്രകനടത്തിൽ ഫണ്ട് പിന്നിലാകുകയോ ചെയ്താൽമാത്രം നിക്ഷേപംതിരിച്ചെടുക്കാൻ തയ്യാറാകുക. ഇതൊന്നും പരിഗണിക്കാതെ ലാഭമെടുത്തിട്ടുണ്ടെങ്കിൽ എത്രയുംവേഗം നിക്ഷേപംവീണ്ടും ആരംഭിക്കുക. 5. അനുയോജ്യമല്ലാത്ത പദ്ധതി തിരഞ്ഞെടുക്കരുത് ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കിയിട്ടുണ്ടെങ്കിൽ മിക്കവാറും കാറ്റഗറികളിലെ ഫണ്ടുകളിൽ അതിശയിപ്പിക്കുന്ന നേട്ടക്കണക്കുകളാകും കാണാനാകുക. ഓഹരികളിലെയും മ്യൂച്വൽഫണ്ടുകളിലെയും കഴിഞ്ഞകാലനേട്ടം അതിശയിപ്പിച്ചേക്കാം. ബുൾതരംഗത്തിൽ സ്മോൾ ക്യാപ് ഓഹരികളും ഫണ്ടുകളും ലാർജ് ക്യാപ്, ഫ്ളക്സി ക്യാപ് ഫണ്ടുകളെ മറികടക്കുന്നു. പതിറ്റാണ്ടുകളായി വിപണിയിലുള്ള സ്റ്റോക്കുകളേക്കാൾ ഐപിഒകളാണ് മികച്ചതെന്ന തോന്നലുണ്ടാക്കുന്നു. താൽക്കാലികമായുണ്ടാകുന്ന മൂല്യവർധനവിനേക്കാൾ വളർച്ചയ്ക്ക് മുൻഗണന നൽകാനാണ് ഈ സമയത്ത് ശ്രമിക്കേണ്ടത്. ഫണ്ട് മാനേജർമാർ താൽക്കാലികമുന്നേറ്റത്തിൽനിന്ന് മികച്ചനേട്ടമുണ്ടാക്കാൻ കഴിവുള്ളവരാകും. സമീപകാലയളവിലെ, അതായത് ഒന്നോ മൂന്നോ അഞ്ചോ വർഷത്തെ ആദായക്കണക്കുകളിൽ മികവുപുലർത്താൻ ഇത്തരംഫണ്ടുകളെ പ്രാപ്തമാക്കുന്നതിന്റെകാരണം ഇതാണ്. ഈ നേട്ടക്കണക്കുകളിൽ മനംമയങ്ങി ദീർഘകാലയളവിലെ ആദായം, അതായത് 7-10 വർഷത്തെ ആദായം നിക്ഷേപകൻ ശ്രദ്ധിക്കാതെവിടുന്നു. വിപണി ഇടിയുമ്പോൾ പിടിച്ചുനിൽക്കാനുള്ള കഴിവാണ് ഫണ്ടുകൾനേരിടുന്ന അഗ്നിപരീക്ഷയെന്ന് തിരിച്ചറിയണം. അതിനാൽ സമീപകാലത്തെ കുതിപ്പിൽ നേട്ടമുണ്ടാക്കിയ ഫണ്ടുകളെ അന്ധമായി വിശ്വസിക്കാതെ കരടികൾ പിടിമുറുക്കിയ സമയങ്ങളിലെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനാമെടുക്കാം. ദീർഘകാല നിക്ഷേപത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നോ മൂന്നോ അഞ്ചോവർഷത്തെ നേട്ടംമാത്രമല്ല പരിശോധിക്കേണ്ടത്. 2008, 2011, 2020 വർഷങ്ങളിലുണ്ടായ തകർച്ചയുടെകാലത്തെ പ്രകടനംകൂടി വിലയിരുത്തുക. ഏറ്റവും തകർച്ചനേരിട്ട മാസം, പാദവർഷം, വാർഷികം എന്നിങ്ങനെയുള്ള കാലയളവിലെ ഡാറ്റ പരിശോധിക്കാം. തകർച്ചക്കിടയിലും ഉയർച്ചക്കിടയിലും സമതുലിത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാനം. ഇടക്കിടെ മാറാത്ത, സ്ഥിരമായ ഫണ്ട്മാനേജുമെന്റ് ടീം പിന്നിലുണ്ടോയെന്നും പരിശോധിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: 2020ലെ തകർച്ചയ്ക്കുശേഷമുള്ള കുതിപ്പിൽ ആദ്യമായി വിപണിയിലിറങ്ങിയവരുടെ എണ്ണത്തിൽവൻവർധനവാണുണ്ടായത്. ഇവരിൽ പലർക്കും വിപണി അത്ഭുതമാണ് കണ്മുന്നിൽ വിതച്ചത്. വിപണിയിൽ കരടികൾ പിടിമുറുക്കിയാലോ? തകർച്ചയുടെയും ഉയർച്ചയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ചനേട്ടം വിപണിയിൽനിന്നുണ്ടാക്കാൻ കഴിയാത്തിന്റെകാരണങ്ങളാണ് ഇവിടെ വിശദീകരിച്ചത്. തെറ്റുകൾ തിരുത്തിമുന്നേറിയാൽ താൽക്കാലികലാഭമല്ല, സാമ്പത്തിലക്ഷ്യങ്ങൾ നിറവേറ്റാനുള്ള മികച്ച സാധ്യതകളാണ് വിപണിമുന്നോട്ടുവെക്കുന്നത്. ഈയിടെ നിക്ഷേപകരിൽ പലരും ഉന്നയിച്ച സംശയങ്ങൾതന്നെയാണ് ഈ വിശദീകരണങ്ങൾക്കുപിന്നിലുമുള്ളത്.

from money rss https://bit.ly/3rd8Wo8
via IFTTT

സ്വർണവില 200 രൂപകൂടി പവന് 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വർധിച്ചത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 1,824.81 ഡോളർ നിലവാരത്തിലാണ്. മുൻവ്യാപാര ദിനത്തിൽ നാലുമാസത്തെ ഉയർന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയശേഷം വിലകുറയുകയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റിന് 48,265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ കാര്യമായ മാറ്റമില്ല.

from money rss https://bit.ly/3r99mvD
via IFTTT

സെൻസെക്‌സിൽ 115 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണികളെ അതിജീവിച്ച് രാജ്യത്തെ സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 115 പോയന്റ് ഉയർന്ന് 53,019ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 15,873ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച പാദഫലം പുറത്തവിട്ടതിനെതുടർന്ന് ഇൻഫോസിസിന്റെ ഓഹരി വിലയിൽ ഒരുശതമാനത്തോളം കുതിപ്പുണ്ടായി. തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം കിറ്റക്സിന്റെ ഓഹരി സമ്മർദത്തിലായി. അഞ്ച് ശതമാനം നഷ്ടത്തിൽ 195 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.25ശതമാനവും സ്മോൾ ക്യാപ് സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്. വിപ്രോ, ഏഞ്ചൽ ബ്രോക്കിങ്, ടാറ്റ ഇലക്സി, എൽആൻഡ്ടി ഇൻഫോടെക് തുടങ്ങി 22 കമ്പനികളാണ് വ്യാഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3B4YnIg
via IFTTT

ഇന്ധന വിലവർധന ഗാർഹിക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി പഠനം

മുംബൈ: ക്രമാതീതമായി ഉയരുന്ന ഇന്ധനവില രാജ്യത്തെ ഗാർഹിക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ. റിസർച്ചിന്റെ വിലയിരുത്തൽ. ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും ഉയരുകയാണ്. ഇത് ആളുകളുടെ ഉപഭോഗശേഷിയെ ബാധിക്കുന്നു. ഉപഭോഗത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വൈകാനും ഇതു കാരണമാകും. പ്രശ്നപരിഹാരമായി എത്രയും വേഗം ഇന്ധനങ്ങളുടെ തീരുവയിൽ ഇളവു വരുത്തേണ്ടതുണ്ടെന്ന് എസ്.ബി.ഐ. ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം, പലചരക്ക്, അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ തുക ചെലവിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കാനുള്ള പ്രവണതയുണ്ട്. ഇന്ധനത്തിനായി കൂടുതൽ തുക ചെലവിടേണ്ടി വരുന്നത് അത്യാവശ്യമില്ലാത്ത ചെലവുകൾ മാറ്റിവെക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. 2020 ജനുവരി മുതലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗരീതി വിലയിരുത്തിയാണ് ഇത്തരമൊരു അനുമാനത്തിലെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാംകോവിഡ് തരംഗം ഗാർഹിക സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇത് ബാങ്ക് നിക്ഷേപങ്ങളിൽ കാര്യമായ കുറവുണ്ടാക്കി. ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് വേഗത്തിലായി. 2021-'22 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ബാങ്ക് നിക്ഷേപത്തിൽ 38 ശതമാനം കുറവുണ്ടായി. ഗാർഹിക കടത്തിലും വലിയ വർധനയുണ്ടായി.

from money rss https://bit.ly/3km2tps
via IFTTT

സെൻസെക്‌സ് 134 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: മൈൻഡ്ട്രീ, വിപ്രോ ഓഹരികൾ കുതിച്ചു

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടംതിരിച്ചുപിടിച്ച് വിപണി. സെൻസെക്സ് 134 പോയന്റ് ഉയർന്ന് 52,904.05ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 15,853.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലതലത്തിൽ ശുഭകരമല്ലായിരുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്. പ്രമുഖ ഐടി കമ്പനിയായ മൈൻഡ്ട്രീ മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടത്. മൊത്തവില പണപ്പരുപ്പത്തിൽ നേരിയതോതിൽ കുറവുമുണ്ടായി. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾനഷ്ടംനേരിട്ടു. നിഫ്റ്റി ഐടി സൂചിക മൂന്നുശതമാനം ഉയർന്നു. റിയാൽറ്റി, എനർജി, എഫ്എംസിജി, ഫിനാൻസ്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയിൽനിന്നുണ്ടായത്. ആദ്യദിവസംതന്നെ 58ശതമാനം സബ്സ്ക്രിപ്ഷൻ ലഭിച്ചു. റീട്ടെയിൽ വിഭാഗത്തിൽ 2.44ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ. കിറ്റക്സിന്റെ ഓഹരി വില ബുധനാഴ്ചയും കുതിച്ചു. 10ശതമാനം ഉയർന്ന് 204 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3kl7rma
via IFTTT

സൊമാറ്റോ ഐപിഒ: 56% ഓഹരിക്കും ആദ്യദിവസം 3മണിയോടെ ആളായി

സൊമാറ്റോ ഐപിഒയ്ക്ക് ആദ്യദിവസതന്നെ മികച്ച പ്രതികരണം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ 56ശതമാനവും സബ്സ്ക്രൈബ് ചെയ്തതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. റീട്ടെയിൽനിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകൾക്കകംതന്നെ റീട്ടെയിൽ വിഭാഗത്തിലെ മുഴുവൻ ഓഹരികൾക്കും സബ്സ്ക്രിപ്ഷൻ ലഭിച്ചു. 9,375 കോടി രൂപയാണ് പ്രാരംഭ ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഒഹരികളോടൊപ്പം ഓഫർ ഫോർ സെയിൽവഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇൻഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികൾ വിൽക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാകും വില. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 13 ലോട്ടിനുവരെ അപേക്ഷനൽകാം.

from money rss https://bit.ly/3B1byJY
via IFTTT

ശമ്പളത്തിൽ വൻവർധനവുണ്ടാകും: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 11% കൂട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു. 17ശതമാനത്തിൽനിന്ന് 28ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽകാര്യമായ വർധനവുണ്ടാകും.കോവിഡ് വ്യാപനത്തെതുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞവർഷമാണ് സർക്കാർ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതൽ 2020 ജൂൺ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതൽ 2020 ഡിസംബർ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നാലുശതമാനവുമാണ് നൽകാനുണ്ടായിരുന്നത്.

from money rss https://bit.ly/2U24CvO
via IFTTT

മൊത്തവില പണപ്പെരുപ്പം ജൂണിൽ 12.07ശതമാനമായി കുറഞ്ഞു.

രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിലും നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തെ 12.94ശതമാനത്തിൽനിന്ന് ജൂണിൽ 12.07ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തു, അസംസ്കൃത എണ്ണവില എന്നിവയിൽകുറവുണ്ടായി. എന്നാൽ ഉത്പന്നവിലയിൽ വർധനവ് രേഖപ്പെടുത്തിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായി മൂന്നാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്. 2020 ജൂണിൽ (-)1.81ശതമാനമായിരുന്നു വിലക്കയറ്റം. ഇന്ധനം, ഊർജം എന്നീമേഖലകളിലെ പണപ്പെരുപ്പം മെയ് മാസത്തെ 37.61ശതമാനത്തിൽനിന്ന് ജൂണിൽ 32.83ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളിലേതാണെങ്കിൽ 4.32ശതമാനത്തിൽനിന്ന് 3.09ശതമാനമായും താഴ്ന്നു. നിർമിത വസ്തുക്കളുടെ പണപ്പെരുപ്പം 10.83ൽനിന്ന് 10.88ശതമാനമായി ഉയരുകയുംചെയ്തു. മികച്ച മൺസൂൺ, വിളവ്, വിവിധയിടങ്ങളിലെ അടച്ചിടലിൽനിന്ന് മോചനം തുടങ്ങിയവ ഭാവിയിൽ വിലക്കയറ്റതോതിൽ കുറവുണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3ehuCKx
via IFTTT

കരുതലോടെ നീങ്ങാം: വൻകിട ഐപിഒകൾ ദ്വിതീയ വിപണിയിൽ പണദൗർലബ്യമുണ്ടാക്കിയേക്കാം

മ്യൂച്വൽ ഫണ്ടുകളിൽനിന്നും ചില്ലറ വ്യാപാര രംഗത്തുനിന്നുമുള്ള ശക്തമായ ധനാഗമത്തിന്റെ പിന്തുണയോടെ അഭ്യന്തര സൂചികകൾ പോയവാരത്തിലെ കുതിപ്പു വീണ്ടെടുത്തു. ലോക്ഡൗൺ അവസാനിച്ചതിന്റെ ഭാവിഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇന്ത്യൻ വിപണിയിൽ ഉത്പാദനത്തിലും സർവീസ് പിഎംഐയിലുമുണ്ടായ കുറവ് ഉൾപ്പടെയുള്ള കണക്കുകൾ വലിയ സ്വാധിനം ചെലുത്തിയില്ല. ആഗോള വിപണിയിൽ സമ്മിശ്ര വികാരം നിലനിൽക്കേ, യുഎസ് കേന്ദ്ര ബാങ്കിന്റെ ഓപൺമാർക്കറ്റ് കമ്മിറ്റി മിനുട്സ് വരുന്നതിനുമുമ്പുതന്നെ ഇന്ത്യ യുഎസ് ബോണ്ട് വിൽക്കാൻ തുടങ്ങിയിരുന്നു. മിനുട്സ് മിക്കവാറും പ്രതീക്ഷിതമായിരുന്നതിനാൽ വിപണിയിൽ ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല ദുർബ്ബലാവസ്ഥ തുടരുകയുംചെയ്തു. യുഎസിൽ 10 വർഷ യീൽഡിലുണ്ടായ വിറ്റഴിക്കൽ 1.55 ശതമാനത്തിൽനിന്നും 1.35 ശതമാനമായിത്തീരുകയും ഒരുവർഷത്തിനിടയിലെ ഏറ്റവുംവലിയ പതനം സംഭവിക്കുകയും ഇത് ഓഹരി വിപണിയെ സ്വാധീനിക്കുകയും ചെയ്തത് ദൗർബ്ബല്യം തുടരാനിടയാക്കി. യുഎസ് തൊഴിൽ രംഗത്തുനിന്നുള്ള ശക്തമായ കണക്കുകൾ സാമ്പത്തികരംഗത്ത് ക്രമമായ വീണ്ടെടുപ്പിന്റെ സൂചന നൽകുന്നു. കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദത്തെച്ചൊല്ലിയുള്ള ഉൽക്കണ്ഠകൾ കുറഞ്ഞു. വിചാരിച്ചതിലും നേരത്തേ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന സന്ദേഹത്തിൽ അത് മുങ്ങിപ്പോയിരിക്കുന്നു. ധനകാര്യസ്ഥാപന ഓഹരികളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രകടനത്തിന് അടിത്തറയായത്. 2022 സാമ്പത്തികവർഷം ആദ്യപാദത്തിലെ പ്രവർത്തങ്ങളിൽ പ്രധാന ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ആസ്തി നിലവാരത്തേയും വായ്പാവളർച്ചയേയും ബാധിച്ചേക്കുമെന്ന ആശങ്കയുംകുറഞ്ഞു. റിയൽ എസ്റ്റേറ്റ് ഓഹരികളിലും ലോഹ ഓഹരികളിലും കുതിപ്പുണ്ടായി. എന്നാൽ ആഗോള വിപണിയിലെ ഗതിമാന്ദ്യവും എണ്ണവിലയിലുണ്ടായ വർധനയും വിറ്റഴിക്കൽ പ്രവണതയും പോയവാരാന്ത്യത്തിൽ വിപണിയെ ബാധിക്കുകയുണ്ടായി. ഏഷ്യൻ വിപണിയിൽ, പ്രത്യേകിച്ച് ചൈനയിൽ വൻകിട സ്വകാര്യ കമ്പനികൾക്കെതിരെ സർക്കാർ തലത്തിൽ നടക്കുന്ന നീക്കങ്ങളും ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്നുള്ള സമ്മിശ്ര സൂചനകളും അഭ്യന്തര വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായേക്കാം. വരാനിരിക്കുന്ന 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങളിലാണിപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടാംതരംഗത്തിന്റെ സ്വാധീനംകാരണം കഴിഞ്ഞ പാദത്തേക്കാൾ മോശമായിരിക്കും ഫലങ്ങൾ എന്ന ജാഗ്രതാ കാഴ്ചപ്പാട് നിലനിൽക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഐടി രംഗത്തെ പ്രധാന ഓഹരികളാണ് ശ്രദ്ധിക്കപ്പെടുക. ടിസിഎസ് ഫലങ്ങൾ പ്രതീക്ഷിച്ചതിലും താഴെപ്പോയത് ഹ്രസ്വകാലത്തേക്കെങ്കിലും പ്രതികൂലപ്രഭാവത്തിന് കാരണമാകും. നിക്ഷേപകരുടെശ്രദ്ധ കൂടുതലായും പുതിയ ബിസിനസ് ഐപിഒ കളിലേക്കു തിരിഞ്ഞിട്ടുണ്ട്. ഈ മാസം ദ്വിതീയ വിപണിയേക്കാൾ പ്രാഥമിക വിപണികളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുക. പ്രാഥമിക വിപണിയിൽ നിന്ന് 25,000 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യമിടുന്നത് ദ്വിതീയ വിപണിയെ ദോഷകരമായി ബാധിക്കുകയും അവിടെ കുറച്ചു കാലത്തേക്കെങ്കിലും പണത്തിന്റെ കുറവ് അനുഭവപ്പെടുകയുംചെയ്യും. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ഐപിഒ കളിൽ താൽപര്യം കൂടുതലായതിനാൽ ചെറുതരം ഓഹരികളിൽ താൽപര്യംകുറയും. വലുതും ബൃഹത്തുമായ ഐപിഒകളുടെ സാധ്യതകൾ എളുപ്പം വർധിക്കും. ലിസ്റ്റിങ് ലാഭങ്ങളും ചെറുകിട, ഇടത്തരം ഓഹരികളുടെ പ്രകടനവും ശരാശരി നിലവാരത്തിലായിരിക്കും. കമ്പനികളുടെ ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിലുള്ളകുറവും ഉയർന്ന മൂല്യനിർണയവുമാണ് ഇതിനു കാരണം. വരുംനാളുകളിൽ ഓഹരിവിലകളുടെ പ്രകടനം ബിസിനസ് മോഡൽ, വ്യവസായത്തിന്റെ സാധ്യതകൾ, ലാഭം എന്നീ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. 2020 മാർച്ചിലെ താഴ്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് പ്രധാനമായും ആശ്രയിച്ചത് ചില്ലറരംഗത്തെയാണ്. ആഗോള രംഗത്തെ കുതിപ്പ്, ആകർഷകമായ വിലകൾ, റിസ്കെടുക്കാനുള്ള വർധിച്ച സന്നദ്ധത, വ്യക്തിവരുമാനത്തിൽ കാര്യമായ കുറവുവരാതിരുന്നത്, യഥേഷ്ടം സമയം എന്നീഘടകങ്ങളാണ് അഭ്യന്തര രംഗത്ത് വൻതോതിലുള്ള ചില്ലറ പങ്കാളിത്തം ഉറപ്പുവരുത്തിയത്. ചില്ലറ നിക്ഷേപകരുടെ വർധിച്ചതാൽപര്യം ഇന്ത്യൻ വിപണിക്കു നൽകിയ ദീർഘകാലഗുണം തുടരും. എന്നാൽ ഹൃസ്വകാലം മുതൽ ഇടക്കാലത്തേക്ക് ഉദാരനിലപാടുകളും ഓഹരി ആസ്തികളുടെ ആകർഷണീയത നിലനിർത്തുന്ന ധനകാര്യപദ്ധതികളും ആയിരിക്കും ആഗോള വിപണിയെ പ്രചോദിപ്പിക്കുക. ആത്യന്തികമായി ട്രേഡിംഗിൽ ലാഭം നിലനിർത്താനുള്ള ചില്ലറ നിക്ഷേപകരുടെ കഴിവിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ആഗോള വിപണി ഏകീകരണത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഓഹരി ആസ്തികളുടെ ഫലപ്രാപ്തി നിലനിർത്തുന്ന ഘടകങ്ങൾ മാറ്റമില്ലാതെ നിൽക്കുന്നതിനാൽ ഇതിന് അൽപായുസേ ഉണ്ടാകു. ആഗോള ഘടകങ്ങൾക്കുപുറമേ, കൂടിയ വിലകളും ദ്വിതീയ വിപണികളിലുണ്ടാകാവുന്ന പണത്തിന്റെ കുറവും ചില്ലറ നിക്ഷേപങ്ങൾ കുറയ്ക്കാനിടയാക്കിയേക്കും. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ മനോഭാവവും ഇന്ത്യൻ വിപണിയുടെ ഗതിവേഗത്തെ ബാധിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3khXjuj
via IFTTT

Tuesday, 13 July 2021

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞദിവസംപവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.19ശതമാനം ഉയർന്ന് 47,980 രൂപയിലെത്തി. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല.

from money rss https://bit.ly/3xEggeT
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: കിറ്റെക്‌സിൽ ഇന്നും കുതിപ്പ്

മുംബൈ: ചൊവാഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ വിപണി വീണ്ടുംനഷ്ടത്തിലായി. സെൻസെക്സ് 85 പോയന്റ് നഷ്ടത്തിൽ 52,682ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 15,800ലുമാണ് വ്യാപാരം ആരംഭിച്ചത്. കിറ്റക്സ് ഓഹരിയിൽ ബുധനാഴ്ചയും കുതുപ്പുണ്ടായി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 10ശതമാനം ഉയർന്ന് 204 രൂപ നിലവാരത്തിലെത്തി. ബജാജ് ഓട്ടോ, നെസ്ലെ, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മെറ്റൽ, ഐടി സൂചികകളിൽ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികകളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസ്, 5പൈസ ക്യാപിറ്റൽ, ക്രാഫ്റ്റ്മാൻ ഓട്ടോമേഷൻ, ദോഡ്ല ഡയറി, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 19 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hIR0i5
via IFTTT

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മ

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ. മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം. വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ. മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും. 600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55. പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ''നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.''

from money rss https://bit.ly/3kexX0q
via IFTTT

സെൻസെക്‌സ് 397 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക സൂചകങ്ങളിൽ പ്രകടമായ അനുകൂല സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തിൽ വർധനവുണ്ടായതും സൂചികകൾക്ക് കരുത്തുപകർന്നു. ചൈനയിലെ കയറ്റുമതി വർധിച്ചത് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയുംചെയ്തു.

from money rss https://bit.ly/36zAn1U
via IFTTT

ഒരുവർഷത്തിനിടെ ഈ ഓഹരി നൽകിയത് 273 ശതമാനം നേട്ടം

റെഡിംങ്ടൺ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 273 ശതമാനം. 2020 ജൂലായ് 13ന് 96.05 രൂപയായിരുന്ന ഓഹരി വില 2021 ജൂലായ് 13ന് 358 രൂപയായാണ് വർധിച്ചത്. ഈ കാലയളവിൽ സെൻസെക്സ് 44ശതമാനംമാത്രമാണ് നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരിയിൽ ഒരുവർഷംമുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 18.63 ലക്ഷംരൂപയാകുമായിരുന്നു. ഈവർഷംമാത്രം 164ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ ദിവസം 340.05 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. ചൊവാഴ്ച 5.28ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലാവരമായ 358 രൂപയിലെത്തി. വിപണിമൂല്യം 13,000 കോടിയായി ഉയരുകയുംചെയ്തു. ഐടി കൺസ്യൂമർ, ഐടി എന്റർപ്രൈസസ് ആൻഡ് മൊബിലിറ്റി മേഖലകളിലുണ്ടായ വളർച്ചയാണ് കമ്പനിക്ക് ഗുണകരമായത്. സപ്ലൈചെയിൻ മേഖലയിലെ വളർച്ചയും കമ്പനിക്ക് നേട്ടമായി. 2021 മാർച്ച് പാദത്തിൽ അറ്റാദായം 154ശതമാനം വർധിച്ച് 302.51 കോടിയായി. കഴിഞ്ഞവർഷം ഇതേകാലയളവിൽ 119.20 കോടിയായിരുന്നു ലാഭം. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഓഹരിയൊന്നിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20നാണ് ബോണസ് ഓഹരിയുടെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിലവിലെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/2U8IU9b
via IFTTT

Monday, 12 July 2021

സ്വർണവില പവന് 120 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കൂടി 4480 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 12 ദിവസത്തിനിടെ വിലയിലുണ്ടായ വർധന 640 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണത്തിൽ പ്രതിഫലിച്ചത്. ഒരാഴ്ചയിലെ താഴ്ന്ന നിലവാരമായ 1,790.49 ഡോളറിലേയ്ക്ക് കഴിഞ്ഞ ദിസവം താഴ്ന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,881 രൂപയായി. ജൂണിൽ കുത്തനെ ഇടിവുണ്ടായശേഷമാണ് ഈ മാസം വിലയിൽ വർധനയുണ്ടായത്.

from money rss https://bit.ly/3eb5uVJ
via IFTTT

വിലക്കയറ്റത്തിൽ കാര്യമായ കുറവില്ല: പലിശ നിരക്ക് വർധിക്കുമോ?

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പരുപ്പ നിരക്ക് ജൂണിൽ 6.26ശതമാനം രേഖപ്പെടുത്തി. മെയ് മാസത്തെ 6.30ശതമാനത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും ആറുമാസത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും വിലക്കയറ്റം. റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്നതോതിലാണ് ഇപ്പോഴും പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയിൽ പ്രതിഫലിച്ചത്.ഭക്ഷ്യവിലക്കയറ്റം ജൂണിൽ 5.15ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞമാസം 5.01ശതമാനംമാത്രമായിരുന്നു ഇത്. ഇന്ധന വിലക്കയറ്റം 11.86ശതമാനത്തിൽനിന്ന് 12.68ശതമാനമായി. ആഗോളതലത്തിൽ വിലവർധന പ്രകടമായതിനാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആർബിഐയുടെ നീക്കം നിർണായകമാകും. ഓഗസ്റ്റിൽ നടക്കുന്ന ധനനയ സമിതിയുടെ അടുത്തയോഗത്തിൽ നിരക്കുകൾ മാറ്റംവരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുവന്നില്ലെങ്കിൽ നിരക്കുവർധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3hCxvHT
via IFTTT

സൂചികകളിൽ ഉണർവ്: ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികൾ നേട്ടത്തിൽ, ഐടി ഓഹരികളിൽ സമ്മർദം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സ് 237 പോയന്റ് നേട്ടത്തിൽ 52,609ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 15,750 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.35ശതമാനവും സ്മോൾ ക്യാപ് സൂചിക 0.65ശതമാനവും നേട്ടത്തിലാണ്. മൈൻഡ് ട്രീ, ടാറ്റ മെറ്റാലിക്സ്, ഡെക്കാൻ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hCyVlI
via IFTTT