121

Powered By Blogger

Wednesday, 16 October 2019

സാമ്പത്തിക തളര്‍ച്ച വ്യക്തികളുടെ നിക്ഷേപത്തെയും ബാധിച്ചു: വര്‍ധന 9.62 ശതമാനംമാത്രം

സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ സമ്പത്തിനെയും ബാധിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ വ്യക്തികളുടെ സമ്പത്തിൽ 9.62 ശതമാനമാണ് വർധനവുണ്ടായത്. ഇതുപ്രകാരം 430 ലക്ഷം കോടിരൂപയാണ് ഈ വിഭാഗത്തിലെ മൊത്തം സമ്പത്ത്. എന്നാൽ മുൻ സാമ്പത്തിക വർഷം ഇവരുടെ സമ്പത്തിൽ 13.45 ശതമാനം വർധനവുണ്ടായി. ധനകാര്യ ആസ്തികളിൽ 10.96 ശതമാനമാണ് വർധന. മുൻവർഷം 16.42 ശതമാനമായിരുന്നു എന്ന് ഓർക്കണം. ഫിസിക്കൽ ആസ്തികളിലെ വർധന 7.59 ശതമാനമാണ്. മുൻവർഷം ഈ വിഭാഗത്തിലെ വർധന 9.24 ശതമാനവുമായിരുന്നു. കാർവി ഇന്ത്യ പുറത്തുവിട്ട വെൽത്ത് റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ നാലുവർഷത്തിനിടെ വ്യക്തികളുടെ സമ്പത്ത് 2.4 ലക്ഷം കോടിയിൽനിന്ന് 4.30 ലക്ഷം കോടിയായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 11 ശതമാനമാണ് വാർഷിക നേട്ടം. സമ്പത്തുണ്ടാക്കാൻ സഹായിച്ചതിൽ മുന്നിൽ ഓഹരി നിക്ഷേപമാണ്. 19.88 ശതമാനമാണ് ഈയിനത്തിലെ നേട്ടം. സ്ഥിര നിക്ഷേപവും കടപ്പത്രവും 17.48 ശതമാനവും വളർച്ചനേടി. ഇൻഷുറൻസ് 14.08ശതമാനവും സേവിങസ് ഡെപ്പോസിറ്റ് 13.06 ശതമാനവും മൊത്തം നിക്ഷേപത്തിൽ വർധനവുണ്ടാക്കി. മ്യൂച്വൽ ഫണ്ടിന് 5.25 ശമതാനം നേട്ടവിഹിതം 5.25 ശതമാനംമാത്രമാണ്.

from money rss http://bit.ly/2BkGesg
via IFTTT

സെന്‍സെക്‌സില്‍ 64 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ വ്യാപാരം തുടരുന്നു. സെൻസെക്സ് 64 പോയന്റ് ഉയർന്ന് 38663ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 11466ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 738 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 599 ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, സിപ്ല, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബജാജ് ഓട്ടോ, ബിപിസിഎൽ, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്

from money rss http://bit.ly/2BffuJw
via IFTTT

ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐ

മുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആർ.ബി.ഐ.ക്കു പുറത്തുനിന്നുള്ള രണ്ടു ഡയറക്ടർമാരാണ് ചോദ്യമുന്നയിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്രവ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്നുനടത്തിയ കോടികളുടെ തട്ടിപ്പും മറ്റും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ചോദിച്ചത്. ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ആർ.ബി.ഐ. ശേഖരിക്കുന്ന വിവരങ്ങളിൽ തട്ടിപ്പിന്റെ വിവരങ്ങൾ പ്രതിഫലിക്കാത്തതും വേണ്ടത്ര വിവരങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതും മറ്റുമാകാം ഇതിനുകാരണമെന്ന് ആർ.ബി.ഐ. ഗവർണർ വിശദീകരിച്ചതായാണ് വിവരം. ബാങ്കിതര ധനകാര്യസ്ഥാപനമായ ഐ.എൽ. ആൻഡ് എഫ്.എസിലെ വായ്പാക്രമക്കേടുകളും പി.എം.സി. ബാങ്ക് തട്ടിപ്പും അടുത്തിടെ പുറത്തുവന്നിരുന്നു. പി.എം.സി. ബാങ്ക് 70 ശതമാനം വായ്പയും ഒറ്റസ്ഥാപനത്തിനുനൽകി എട്ടുവർഷം കഴിഞ്ഞിട്ടും ആർ.ബി.ഐ.ക്ക് കണ്ടെത്താനായിരുന്നില്ല. ഇതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കേസുകളാണ്. തട്ടിപ്പുനടത്തുന്നതിന് നിയമങ്ങളുടെയും നിബന്ധനകളുടെയും പഴുതുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നു. ആർ.ബി.ഐ.ക്ക് നൽകുന്ന വിവരങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്നതിന് ബാങ്ക് അധികൃതർ രഹസ്യ സെർവറുകൾ ഉപയോഗിക്കുന്നതായും സംശയിക്കുന്നുണ്ട്. സഹകരണബാങ്കുകൾ വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വളരെ കുറച്ചുവിവരങ്ങൾമാത്രമാണ് ആർ.ബിഐ.യുമായി പങ്കുവെക്കുന്നത്. ഏതാനും ഉദ്യോഗസ്ഥർമാത്രം ഉൾപ്പെടുന്നതല്ല ഈ തട്ടിപ്പുകളെന്നും വിലയിരുത്തപ്പെടുന്നു. വാണിജ്യബാങ്കുകൾ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലിപ്രകാരം കൃത്യമായ രൂപത്തിലാണ് ആർ.ബി.ഐ.ക്ക് വിവരങ്ങൾ നൽകുന്നത്. എന്നാൽ, സഹകരണബാങ്കുകൾ ഇ-മെയിൽവഴിയാണ് വിവരം നൽകിവരുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ലഭിക്കാറില്ല. ആവർത്തനം ഉണ്ടാകുന്നതും പതിവാണ്. ഈസാഹചര്യത്തിൽ കൃത്യമായ രേഖയിൽ വിവരങ്ങൾ ആർ.ബി.ഐ.യുടെ കേന്ദ്രീകൃതസംവിധാനത്തിലേക്ക് എല്ലാ മാസവും നൽകണമെന്ന് സഹകരണബാങ്കുകൾക്ക് കഴിഞ്ഞദിവസം ആർ.ബി.ഐ. നിർദേശം നൽകിയിട്ടുണ്ട്.

from money rss http://bit.ly/2IS6KgL
via IFTTT

Tuesday, 15 October 2019

രാജ്യത്ത് 500 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ മൂന്നുപേര്‍

ന്യൂഡൽഹി: രാജ്യത്ത് 500 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവർ ആകെ മൂന്നുപേർ. ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, 500 കോടി രൂപയിലേറെ വരുമാനമുള്ളവരുടെ പേരുവിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടില്ല. മറ്റ് വിവരങ്ങൾ ഒരുവരുമാനമില്ലാത്തവരും റിട്ടേൺഫയൽ ചെയ്തിട്ടുണ്ട്. ഇവരുടെ എണ്ണം 1.7 ലക്ഷമാണ്. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയിൽ വരുമാനമുള്ളവർ 89,793 പേരാണ്. 5-10 കോടി രൂപ വരുമാനമുള്ളവരാകട്ടെ 5,132 പേരും. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിൽ ശമ്പള വരുമാനമുള്ളവർ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്. വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, കമ്പനികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തിൽ കഴിഞ്ഞവർഷത്തേക്കാൾ 19 ശമതാനമാണ് വർധന. 5.52 കോടി വ്യക്തികൾ, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങൾ, 12.69 ലക്ഷം സ്ഥാപനങ്ങൾ, 8.41 ലക്ഷം കമ്പനികൾ എന്നിങ്ങനെയാണ് റിട്ടേൺ ഫയൽ ചെയ്തവരുടെ കണക്കുകൾ.

from money rss http://bit.ly/33s6kWe
via IFTTT

ഊബര്‍ ഇന്ത്യയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: ആഗോള വ്യാപകമായുള്ള ചെലവുചുരക്കലിന്റെ ഭാഗമായി ഊബർ ഇന്ത്യയിലെ 10 മുതൽ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടൽ ഊബർ ഈറ്റ്സ് ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഊബറിന് രാജ്യത്ത് ഒട്ടാകെ 350-400 ജീവനക്കാർമാത്രമാണുള്ളത്. സാൻഫ്രാസിസ്കോ ആസ്ഥാനായി പ്രവർത്തിക്കുന്ന കമ്പനി മൊത്തം 350 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഊബറിന്റെ മൊത്തം വരുമാനത്തിൽ രണ്ടുശതമാനംമാത്രമാണ് ഇന്ത്യയിൽനിന്ന് ലഭിക്കുന്നത്. എന്നാൽ വരുമാനത്തേക്കാൾ ചെലവ് വർധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. Uber India lays off 10-15% of its staff

from money rss http://bit.ly/2Mk4GjR
via IFTTT

സെന്‍സെക്‌സില്‍ 128 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി നാലാം ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 128 പോയന്റ് നേട്ടത്തിൽ 38634ലിലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 11465ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 415 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഫാർമ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഗ്രാസിം, വിപ്രോ, യെസ് ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഐഷർ മോട്ടോഴ്സ്, സിപ്ല, ഐടിസി, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, എൽആന്റ്ടി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 128 pts

from money rss http://bit.ly/2nQCLyv
via IFTTT

പട്ടിണിസൂചികയിൽ ഇന്ത്യ 102-ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള പട്ടിണിസൂചിക-2019-ൽ ഇന്ത്യയ്ക്ക് 102-ാം സ്ഥാനം. കഴിഞ്ഞവർഷം 119 രാജ്യങ്ങളിൽ 103-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ 117 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവും വളർച്ചക്കുറവും വർധിച്ചതാണ് ഇന്ത്യ സൂചികയിൽ പിന്നിലാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2000-ത്തിൽ 83-ാം സ്ഥാനത്തും 2012-ൽ 95-ാം സ്ഥാനത്തുമായിരുന്നു ഇന്ത്യ. പാകിസ്താനും നേപ്പാളും ഇന്ത്യയെക്കാൾ മുന്നിലെത്തി. 2018-ൽ 106-ാം സ്ഥാനത്തായിരുന്ന പാകിസ്താൻ ഇക്കുറി 94-ാം സ്ഥാനത്താണുള്ളത്. നേപ്പാൾ 73-ാമതും. പട്ടികയിൽ ചൈന 25-ാം സ്ഥാനത്തും ശ്രീലങ്ക 66-ാമതും ബംഗ്ലാദേശ് 88-ാമതുമെത്തി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വിളർച്ച എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കി ആഗോള സന്നദ്ധ സംഘടനയായ വെൽത്ത് ഹങ്കർ ഹൈലൈഫ് ആണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. content highlights:India is 102 in Hunger Index

from money rss http://bit.ly/2ITTw30
via IFTTT

തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്

കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ലോക സാമ്പത്തിക വീക്ഷണ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ജൂലായിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ ഏഴ് ശതമാനം വളർച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലിൽ പുറത്തുവിട്ട റിപ്പോർട്ട് 7.3 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു. മാന്ദ്യം സംബന്ധിച്ച സൂചനകൾ ആദ്യ പാദത്തിൽതന്നെ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ലോക ബാങ്കും ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിരുന്നു. ആറു ശതമാനമായാണ് ലോകബാങ്ക് വളർച്ചനിഗമനം വെട്ടിക്കുറച്ചത്. ഇന്ത്യയുടെ വളർച്ച 2020-ൽ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം. ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തർക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. നടപ്പുവർഷം ആഗോള വളർച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളർച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ്. ചൂണ്ടിക്കാട്ടി. അതേസമയം, 2020-ൽ ആഗോളവളർച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. Content Highlights:IMF India GDP

from money rss http://bit.ly/2pkZfbl
via IFTTT

ആദായ നികുതി ലാഭിക്കാം, സമ്പത്ത് വര്‍ധിപ്പിക്കാം: മികച്ച ടാക്‌സ് സേവിങ് ഫണ്ടുകള്‍ ഇതാ

നീനുവിന് ജോലി ലഭിച്ചിട്ട് രണ്ടുവർഷമെ ആയിട്ടുള്ളൂ. 80 സി വകുപ്പുപ്രകാരം നിക്ഷേപം നടത്താൽ 1.50 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതിയിളവുള്ളകാര്യം വൈകിയാണ് അവൾ അറിഞ്ഞത്. നികുതിയിളവിന് വിവിധ നിക്ഷേപ പദ്ധതികളുണ്ടെങ്കിലും സുഹൃത്തിന്റെ ഉപദേശ പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമിലാണ് നീനു നിക്ഷേപിച്ചത്. ആദായ നികുതി ദായകനും ആദ്യമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നയാളുമാണ് നിങ്ങളെങ്കിൽ സംശയിക്കേണ്ട ടാക്സ് സേവിങ് ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ദീർഘകാലയളവിൽ സമ്പാദ്യം സ്വരൂക്കൂട്ടുന്നതിനൊപ്പം നികുതി ആനുകൂല്യംകൂടി സ്വന്തമാക്കാൻ ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിന് കഴിയും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും(ഒരു ലക്ഷംവരെയുള്ള നേട്ടത്തിന്)നികുതി ആനുകൂല്യങ്ങളുണ്ട്. ചുരുങ്ങിയത് 500 രൂപ വീതം എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. സാമ്പത്തിക വർഷം അവസാനത്തേയ്ക്ക് കാത്തുനിൽക്കാതെ ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപിച്ചുതുടങ്ങാം. നികുതിയിളവ് നൽകുന്ന നിക്ഷേപ പദ്ധതികളിൽ ചുരുങ്ങിയ ലോക്ക് ഇൻ പിരിയഡ് ഉള്ളതും ടാക്സ് സേവിങ് ഫണ്ടുകൾക്കാണ്. മൂന്നുവർഷം പൂർത്തിയാകാതെ നിങ്ങളുടെ നിക്ഷേപം പിൻവലിക്കാനാവില്ല. നികുതിയിളവിനുള്ള മറ്റ് നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 15 വർഷവും നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്(എൻഎസ് സി)അഞ്ചുവർഷവുമാണ് ലോക്ക് ഇൻ പിരിഡ്. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിഡ് ഉള്ളതുകൊണ്ട് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം പിൻവലിക്കാമെന്ന് കരുതരുത്. ദീർഘകാല ലക്ഷ്യത്തിനായി ചുരുങ്ങിയത് ഏഴുമുതൽ പത്തുവർഷംവരെ എസ്ഐപി രീതിയിൽ നിക്ഷേപിച്ചാൽ മികച്ച നേട്ടം നൽകാൻ ടാക്സ് സേവിങ് ഫണ്ടുകൾക്ക് കഴിയും. മൂന്നുവർഷ കാലയളവിൽശരാശരി 11.05ശതമാനവും അഞ്ചുവർഷ കാലയളവിൽ 19.57 ശതമാനവും പത്തുവർഷ കാലയളവിൽ 13.13 ശതമാനം നേട്ടവുമാണ് ഈ കാറ്റഗറിയിലെ ഫണ്ടുകൾ നൽകിയിട്ടുള്ളത്. 69 ഫണ്ടുകളാണ് ഈ വിഭാഗത്തിൽ നിലവിലുള്ളത്. നിക്ഷേപത്തിന് നിർദേശിക്കുന്ന ഫണ്ടുകൾ 1. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് 2. ഡിഎസ്പി ടാക്സ് സേവർ ഫണ്ട്​ 3. ആദിത്യ ബിർള എസ്എൽ ടാക്സ് റിലീഫ് 96 പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചതിന്റെ നേട്ടം പട്ടികയിൽ കാണുക. അഞ്ചുവർഷ കാലാവധിയിൽ ആറു ലക്ഷവും പത്തുവർഷ കാലാവധിയിൽ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്. Fund Return Fund 5yr(In Lakhs) 5 yr % 10 yr(In Lakhs) 10 yr % Axis Long Term Equity 7.17 6.96 23.23 12.60 DSP Tax Saver 7.62 9.40 24.57 13.64 Aditya Birla SL tax Relief 96 7.17 6,96 23.23 12.60 പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി(1 ഒക്ടോബർ 2014മുതൽ 1 സെപ്റ്റംബർ2019വരെ).പത്തുവർഷ കാലാവധി1 ഒക്ടോബർ 2009 മുതൽ 1 സെപ്റ്റംബർ 2009 വരെ.).Return as on Oct14, 2019. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2IRar6l
via IFTTT

പിഎംസി ബാങ്ക്: പിന്‍വലിക്കാനുള്ള നിക്ഷേപ പരിധി 40,000 രൂപയായി ഉയര്‍ത്തി

ന്യൂഡൽഹി: നിക്ഷേപകർക്ക് ആശ്വാസം പകർന്നുകൊണ്ട് ആർബിഐ പിഎംസി ബാങ്കിൽനിന്ന് നിക്ഷേപം പിൻവലിക്കാനുള്ള പരിധി 40,000 രൂപയായി വർധിപ്പിച്ചു. നേരത്തെ പരമാവധി 25,000 രൂപയായിരുന്നു പിൻവലിക്കാൻ അനുവദിച്ചിരുന്നത്. ഇതോടെ 77 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയുമെന്ന് ആർബിഐ അറിയിച്ചു. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനുതടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ബാങ്കിന്റെ മാനേജിങ് ഡയറക്ടർ ഉൾപ്പടെ അറസ്റ്റിലാണ്. ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുമാണ്.

from money rss http://bit.ly/2BdcE7P
via IFTTT

Monday, 14 October 2019

സെന്‍സെക്‌സില്‍ 106 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 106 പോയന്റ് നേട്ടത്തിൽ 38320ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 11367ലുമെത്തി. ബിഎസ്ഇയിലെ 713 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകൾ ഉൾപ്പടെയുള്ള ആഗോള വിപണികൾ നേട്ടത്തിലാണ്. ഐഒസി, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടിസിഎസ്, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, യുപിഎൽ, ഗ്രാസിം, വിപ്രോ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2VIobp3
via IFTTT

റിപ്പോ ലിങ്ക്‌ഡ്‌ വായ്പയിലേക്ക്‌ മാറുന്നത്‌ നേട്ടമോ...?

റീട്ടെയിൽ വിഭാഗത്തിലുള്ള ഹോം ലോൺ, പേഴ്സണൽ ലോൺ, വെഹിക്കിൾ ലോൺ, മോർട്ട്ഗേജ് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്ക്കു പുറമേ എം.എസ്.എം.ഇ. വായ്പകളുടെ പലിശനിരക്കും ബാങ്കുകൾ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. സമ്പദ്ഘടനയ്ക്ക് ഉണർവ് നൽകാനും മറ്റുമായി റിസർവ് ബാങ്ക് പലപ്പോഴായി കുറയ്ക്കുന്ന നിരക്കു കുറയ്ക്കലുകളുടെ മെച്ചം ഇടപാടുകാരിലേക്ക് ഉടനടി എത്തുന്നില്ല എന്ന തിരിച്ചറിവിലാണ് ഇത്തരമൊരു മാർഗ നിർദേശം ആർ.ബി.ഐ. നൽകിയത്. ഇതോടെ, പലിശ നിരക്കിനെക്കുറിച്ചുള്ള അവ്യക്തത കുറയുമെന്നും കാര്യങ്ങൾ കൂടുതൽ സുതാര്യമാവുമെന്നും പ്രതീക്ഷിക്കാം. പലിശ നിരക്ക് എത്രയെന്നറിയുക എളുപ്പം ഇതുവരെ ഉണ്ടായിരുന്ന എം.സി.എൽ.ആർ. നിരക്ക് (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്) ഓരോ ബാങ്കിനും വിവിധ കാലാവധിക്കനുസൃതമായി വ്യത്യസ്തമായിരുന്നു. എന്നാൽ, എം.സി.എൽ.ആർ. നിരക്കിൽ നിന്ന് മാറി, ഏതെങ്കിലും ഒരു ബാഹ്യനിരക്കുമായി വായ്പയുടെ പലിശനിരക്ക് ബന്ധിപ്പിക്കണമെന്നായിരുന്നു ബാങ്കുകൾക്ക് ആർ.ബി.ഐ. നൽകിയ നിർദേശം. ട്രഷറി ബിൽ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ ബാഹ്യനിരക്കുകളുമായി തങ്ങളുടെ ലോണിന്റെ പലിശ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്കുണ്ടായിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. യുടെ പാത പിന്തുടർന്ന് ഭൂരിപക്ഷം ബാങ്കുകളും തിരഞ്ഞെടുത്തത് 'റിപ്പോ' നിരക്കാണ്. ബാങ്കുകൾക്ക് അടിയന്തര ഘട്ടത്തിൽ പണം ആവശ്യം വരുന്ന പക്ഷം റിസർവ് ബാങ്കിനെ സമീപിച്ച് വായ്പ എടുക്കാവുന്നതാണ്. ഈ വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന നിരക്കാണ് 'റിപ്പോ നിരക്ക്'. ഒക്ടോബർ 4-ന് ഇത് 5.15 ശതമാനമാക്കി കുറച്ചിരുന്നു. റിപ്പോ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് തങ്ങളുടെ പലിശനിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന്, ആ വാർത്ത പത്രത്തിൽ കാണുന്ന ഇടപാടുകാരന് ബോധ്യമാകും എന്നതാണ് ഇതിന്റെ മെച്ചം. അതായത്, കഴിഞ്ഞ മാസം വരെ 5.40 ശതമാനം ആയിരുന്ന റിപ്പോ നിരക്ക്, ഈ ഒക്ടോബർ നാലിന് 5.15 ശതമാനത്തിലേക്ക് താഴ്ന്നതു വഴി അടുത്ത 3-ാം മാസം മുതൽ തങ്ങളുടെ വായ്പയുടെ പലിശനിരക്ക് 0.25 ശതമാനം കുറയുമെന്ന് ഇടപാടുകാരന് മനസ്സിലാക്കാം. ബാങ്കുകളുടെ നിരക്ക് ബാങ്കുകൾ ലോണുകളുടെ നിരക്ക് നിശ്ചയിക്കുന്നത് ഇങ്ങനെയാണ്: Effective Rate = Repo Rate + Mark of Rate + Credit Risk Premium. Effective rate എന്നു പറയുന്ന ഇടപാടുകാരനിൽ നിന്ന് യഥാർഥത്തിൽ ഈടാക്കപ്പെടുന്ന നിരക്കിലേക്ക് എത്തിച്ചേരാൻ റിപ്പോ നിരക്കിന്റെ കൂടെ ഒരു 'മാർക്ക് അപ്പ്' നിരക്കും ഈ ക്രെഡിറ്റ് റിസ്കിന് ബാങ്ക് ഈടാക്കുന്ന പ്രീമിയവും കൂടി കൂട്ടിച്ചേർത്താണ് ബാങ്കുകൾ യഥാർഥ നിരക്ക് ഇടപാടുകാരനിൽ നിന്ന് ഇൗടാക്കുക. ഒരു പ്രമുഖ ബാങ്കിന്റെ റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് ഉദാഹരണമാക്കാം: ലോൺ തുക റിപ്പോ നിരക്ക് + മാർക്ക് അപ്പ് നിരക്ക് + പ്രീമിയം = എഫക്ടീവ് നിരക്ക് 30 ലക്ഷം വരെ 5.15 + 2.65 + 0.15 = 7.95% 30 - 75 ലക്ഷം 5.15 + 2.65 + 0.40 = 8.20% 75 ലക്ഷത്തിനു മുകളിൽ 5.15 + 2.65 + 0.50 = 8.30% റിപ്പോ ലിങ്ക്ഡ് വായ്പ മെച്ചമാകുമോ...? സമീപഭാവിയിൽ നിരക്ക് കുറയാൻ തന്നെയാണ് സാധ്യത. എം.സി.എൽ.ആർ. നിരക്കിലുള്ള ലോൺ പലിശയും വർഷാവർഷം ബാങ്കുകൾ പുനർ നിശ്ചയിക്കുന്നുണ്ട്. എന്നാൽ, മൂന്നുമാസ ഇടവേളകളിൽ 'റിപ്പോ ലിങ്ക്ഡ്' നിരക്ക് പുനഃക്രമീകരിക്കപ്പെടും എന്നതാണ് മെച്ചം. ചുരുക്കത്തിൽ, നിരക്ക് കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഈ നിരക്ക് ഇടപാടുകാരന് മെച്ചമാവുകയും മറിച്ചാവുമ്പോൾ ദോഷമാവുകയും ചെയ്യും. പുതിയ നിരക്കിലേക്ക് മാറാൻ ബാങ്കുകളിൽ ചെന്ന് ഒരു സപ്ളിമെന്ററി എഗ്രിമെന്റും പുതിയ ലോൺ സാങ്ഷൻ ലെറ്ററും ഒപ്പിട്ടുനൽകണം. ഇതിന് ഒരു ഫീസ് ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഒരു പ്രമുഖ ബാങ്ക്, ലോണിന്റെ ബാക്കിയായ തുകയുടെ 0.5 ശതമാനമോ 10,000 രൂപയോ ഏതാണ് കുറവ്, അതാണ്, ഈ മാറ്റത്തിനായി ചാർജ് ചെയ്യുന്നത്. വിവിധ ബാങ്കുകളുടെ നിരക്ക് പലതരത്തിൽ ആയതിനാൽ, ഇത്തരത്തിൽ മാറുന്നതിനു മുൻപ് ഈടാക്കുന്ന ചെലവും മെച്ചവും കണക്കുകൂട്ടണം. കേവലം 0.25 ശതമാനം നിരക്ക് ഉപഭോക്താവിന് ഉണ്ടാക്കുന്ന മെച്ചം ഇതോടൊപ്പം കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് വ്യക്തമാകും: കേവലം 0.25 ശതമാനം വ്യതിയാനം പോലും 2.53 ലക്ഷം രൂപയുടെ വ്യത്യാസമുണ്ടാക്കുമെന്ന് അറിയുമ്പോൾ, നിലവിലെ ഭവനവായ്പ എവിടെ നിന്നാണെന്നും ഈടാക്കപ്പെടുന്ന നിരക്ക് എത്രയെന്നും കുറഞ്ഞ നിരക്കിലേക്ക് മാറാനാവുമോ എന്നും ഓരോരുത്തരും പരിശോധിക്കുന്നത് നല്ലതായിരിക്കും. manojthomask@yahoo.co.uk

from money rss http://bit.ly/2BcMceD
via IFTTT

എസ്‌ഐപി: ആറുമാസത്തിനിടെ നിക്ഷേപമായെത്തിയത് 49,000 കോടി

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറുമാസത്തിൽ ചെറുകിട നിക്ഷേപകർ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചത് 49,000 കോടി രൂപ. കഴിഞ്ഞവർഷം ഇതേകാലയളവിലെ നിക്ഷേപത്തേക്കാൾ 11 ശതമാനമാണ് വർധന. 2018 ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 44,487 കോടി രൂപയാണ് റീട്ടെയിൽ നിക്ഷേപകർ എസ്ഐപിയായി നിക്ഷേപിച്ചതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിനായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി നിക്ഷേപിക്കാനാണ് റീട്ടെയിൽ നിക്ഷേപകർ താൽപര്യം കാണിക്കുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർവരെ 49,316 കോടി രൂപയാണ് ഈതരത്തിൽ നിക്ഷേപമായെത്തിയത്. സെപറ്റംബർവരെയുള്ള 12 മാസത്തെ കണക്കെടുത്താൽ നിക്ഷേപം 8,000 കോടി രൂപയിലേറെവരും. കുറച്ചുവർഷങ്ങളായി എസ്ഐപി വഴിയുള്ള നിക്ഷേപം വർധിച്ചുവരികയാണ്. 2018-19 സാമ്പത്തിക വർഷത്തിൽ 92,700 കോടി രൂപയാണ് എസ്ഐപിവഴി നിക്ഷേപമായെത്തിയത്. 2017-18 വർഷത്തിൽ 67,000 കോടിയായിരുന്നു. 2016-17 വർഷമാകട്ടെ ഇത് 43,900 കോടി രൂപയുമായിരുന്നു. വിവിധ മ്യൂച്വൽ ഫണ്ടുകളിൽ റഗുലറായി നിക്ഷേപം തുടരുന്ന 2.84 ലക്ഷം കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഓരോ മാസവും ശരാശരി പുതിയതായി 9.29 ലക്ഷം അക്കൗണ്ടുകളാണ് തുറക്കുന്നത്. ഇവയിലെ ശരാശരി നിക്ഷേപം 2,900 രൂപയുമാണ്. 44 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് രാജ്യത്തുളളത്. ഇവയിൽ പ്രധാനമായും നിക്ഷേപമെത്തുന്നത് എസ്ഐപിവഴിയാണ്. 2019 സെപ്റ്റംബർ അവസാനത്തിലെ കണക്കുപ്രകാരം 25.68 ലക്ഷം കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നത്. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 24.31 ലക്ഷംകോടി രൂപയായിരുന്നു മൊത്തം ആസ്തി. റിക്കറിങ് ഡെപ്പോസിറ്റ് പോലെ നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. ആഴ്ചയോ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ ഇതിന് കാലയളവായി തിരഞ്ഞെടുക്കാൻ അവസരമുണ്ട്.

from money rss http://bit.ly/2OJBRPi
via IFTTT

പെട്രോളിന് ഏറ്റവും വിലക്കൂടുതല്‍ എവിടെ; സൗജന്യമായി നല്‍കുന്ന രാജ്യമേത്?

സെപ്റ്റംബർ 14നുണ്ടായ സൗദി ആരാംകോയിലെ ഡ്രോൺ ആക്രമണത്തെതുടർന്ന് അസംസ്കൃത എണ്ണവിലയിൽ വൻചാഞ്ചാട്ടമാണുണ്ടായത്. ഒക്ടോബർ മാസത്തിലെത്തിയതോടെ വിലയിൽ കുറവുണ്ടായി. ഈ സാചര്യത്തിൽ പെട്രോളിന് ഏറ്റവും വിലകുറഞ്ഞതും വില കൂടിയതുമായ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഇന്ത്യയുടെ സ്ഥാനവും അറിയാം. വെനേസുല: വിശ്വസിച്ചാലും ഇല്ലെങ്കിലും സൗത്ത് അമേരിക്കൻ രാജ്യമായ വെനെസുലെയിൽ പെട്രോൾ സൗജന്യമായാണ് അവിടത്തുകാർക്ക് നൽകുന്നത്. ഇതിനായി സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ക്യൂബ: ലിറ്ററിന് 6.38 രൂപ. സുഡാൻ: ലിറ്ററിന് 9.93 രൂപ. കുവൈത്ത്: വില 23.83 രൂപ അൽജീരിയ: 24.83 രൂപ നോർവെ: 132.71 രൂപ ബർബാദോസ്-134.13 രൂപ മൊണാകോ: 134.84 രൂപ ഐസ് ലാൻഡ്: 134.83 ഹോങ്കോങ്-160.39 പാകിസ്താൻ-51.09 രൂപ ഇന്ത്യ-79.57 രൂപ ഇന്ത്യയിൽ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 79.59 രൂപയാണ്. ഡീസലിനാകട്ടെ 70.22 രൂപയും ലോക റാങ്കിങിൽ 70ാംസ്ഥാനമാണ് പെട്രോൾ വിലയുടെ കാര്യത്തിൽ ഇന്ത്യക്കുള്ളത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോളിന് കുറഞ്ഞവിലയാണ് പാകിസ്താനിൽ. 51.09 രൂപ. റാങ്കിങിൽ 29ാംസ്ഥാനമാണ് പാകിസ്താനുള്ളത്. ഹോങ്കോങിലാണ് പെട്രോളിന് വിലകൂടുതൽ. 160.39 രൂപയാണ് പെട്രോൾ ലിറ്ററിന് അവർ ഈടാക്കുന്നത്. സെപ്റ്റംബർ 16ലെ ആഗോള വിലനിലവാരമാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്. വിലനിശ്ചയിച്ചിട്ടുള്ളത് രൂപയിലുമാണ്.

from money rss http://bit.ly/2MfO0dg
via IFTTT

Sunday, 13 October 2019

ലിസ്റ്റ് ചെയ്ത ഉടനെ ഐആര്‍സിടിസി ഓഹരി വില 113 ശതമാനം കുതിച്ചു

മുംബൈ: 320 രൂപ വില നിശ്ചയിച്ച ഐആർസിടിസിയുടെ ഓഹരി, വിപണിയിൽ ലിസ്റ്റ് ചെയ്ത ഉടനെ കുതിച്ചത് ഇരട്ടിയോളം. 110 ശതമാനത്തോളമാണ് ഓഹരി വില ഉയർന്നത്. പത്തുമണിയോടെ 687 രൂപയ്ക്കാണ് വ്യാപാരം നടന്നത്.സമീപകാലത്തൊന്നും ലിസ്റ്റ് ചെയ്ത ഉടനെ കമ്പനികളുടെ ഓഹരി വില ഇത്രയും കുതിച്ചിട്ടില്ല. കോർപ്പറേറ്റ് നിക്ഷേപകർക്ക് 320 രൂപയ്ക്കും ചെറുകിട നിക്ഷേപകർക്കും ജീവനക്കാർക്കും 10 രൂപ കുറച്ച് 310 രൂപയുമാണ് ലിസ്റ്റിങ് പ്രൈസ് നിശ്ചയിച്ചിരുന്നത്. 638 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന് 112 ഇരട്ടിയാണ് സബ്സ്ക്രിപ്ഷനായി ലഭിച്ചത്. അതായത് 72,000 കോടി രൂപയുടെ അപേക്ഷകൾ. ലിസ്റ്റ് ചെയ്യുമ്പോൾ 500 രൂപയിലേറെഓഹരി വില കുതിക്കുമെന്ന് വിപണിയിൽനിന്ന് വിലയിരുത്തലുണ്ടായിരുന്നു. IRCTC climbs 113% over issue price

from money rss http://bit.ly/2VGB1V6
via IFTTT

രോഗഭയം സാമ്പത്തികപ്രശ്നവും കൂടിയാണ്

മാത്യൂസ് 63 വയസ്സുള്ള ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്... ഒരു സ്വകാര്യ ഇൻഷുറൻസ് സ്കീമിൽ ചേർന്നതിന്റെ ഭാഗമായി അതിൽനിന്ന് പെൻഷൻ ലഭിക്കുന്നുണ്ട്... രോഗഭയമാണ് അദ്ദേഹത്തിന്റെ പ്രശ്നം. എല്ലാ ആഴ്ചയിലും പോയി രക്തം പരിശോധിക്കും. ഷുഗർ കൂടിയോ, കുറഞ്ഞോ എന്ന ആധിയാണ്. എങ്ങാനും കൂടുതലായി കണ്ടാൽ ആ ലാബിന്റെ കുഴപ്പമാണെന്നും പറഞ്ഞ് മറ്റൊരു ലാബിലേക്ക് ഓടിപ്പോകും. വർഷത്തിലൊരിക്കൽ 'എക്സിക്യുട്ടീവ് ചെക്കപ്പ്' എന്ന പേരിൽ മുഴുവൻ ശരീരപരിശോധനയും നടത്തും. രോഗവിവരം ഡോക്ടർമാരോട് പറഞ്ഞാൽ മാനസികപ്രശ്നമാണെന്നും വലിയ അസുഖങ്ങളൊന്നുമില്ലെന്നും പറഞ്ഞ് വെറുതെ വിടും. രോഗം മൂർച്ഛിച്ചതിനുശേഷം മാത്രമേ ഇവർ പറയുകയുള്ളോ എന്ന ആധിയും അദ്ദേഹത്തിൽ വർധിച്ചുവരുന്നു. ആരോഗ്യം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്...? പണ്ട് 'രോഗമില്ലാത്ത അവസ്ഥ'യെയാണ് 'ആരോഗ്യം' എന്ന് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ കേവലം രോഗരഹിതമായ അവസ്ഥയായി മാത്രം കരുതുന്നില്ല. മറിച്ച്, 'ആരോഗ്യമെന്നത് ഒരു വ്യക്തിയുടെ സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി'യായാണ് നിർവചിക്കുന്നത്. ഈ നിർവചനത്തെ കുറച്ചുകൂടി വിപുലീകരിച്ച് 'ആരോഗ്യത്തെ സമ്പൂർണ ദൈനംദിന ജീവിതത്തിനുള്ള ഉപാധി'യായി പരിഗണിക്കുന്നു. 'പൊതുജനാരോഗ്യം' എന്ന പദപ്രയോഗവും ഈ വിപുലീകരണത്തിന്റെ ഫലമാണ്. സാമ്പത്തികശാസ്ത്രത്തിൽ 'ഇക്കണോമിക്സ് ഓഫ് ഹെൽത്ത് കെയർ' അഥവാ 'ആരോഗ്യ സാമ്പത്തികശാസ്ത്രം' എന്ന ശാഖയുണ്ട്. ആരോഗ്യസംരക്ഷണ മാർഗങ്ങളുടെയും രോഗചികിത്സയുടെയും ചെലവും കാര്യക്ഷമതയും മൂല്യവും രോഗചികിത്സാ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ഉത്പാദനവും ഉപഭോഗവും എല്ലാം പഠനവിഷയമാകുന്ന ശാസ്ത്രശാഖയാണിത്. 'കെന്നത്ത് ആരോ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ആരോഗ്യ സാമ്പത്തികശാസ്ത്രത്തിലെ ചെലവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ പ്രതിപാദിക്കുന്നു. ആരോഗ്യസംരക്ഷണ സാമ്പത്തികശാസ്ത്രത്തിന് മൂന്ന് തലങ്ങളുണ്ട്. അവ 'മെഡിക്കൽ സാമ്പത്തികശാസ്ത്രം', 'മാനസികാരോഗ്യ സാമ്പത്തികശാസ്ത്രം', 'ബിഹേവിയറൽ സാമ്പത്തികശാസ്ത്രം' എന്നിവയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി അളക്കുന്ന സാമ്പത്തിക സൂചികകളായ 'ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സ്' (എച്ച്.ഡി.ഐ.) അഥവാ 'മനുഷ്യവികസന സൂചിക', 'ഫിസിക്കൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ്' (പി.ക്യു.എൽ.ഐ.) അഥവാ 'ജീവിത ഭൗതിക ഗുണമേന്മാ സൂചിക' എന്നിവയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ഈ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ വികസനത്തെ അതിന്റെ തോതനുസരിച്ച് ക്രമീകരിച്ച് നിശ്ചിതപ്പെടുത്തുന്നു. ഉത്പാദിത വസ്തുക്കളുടെ പട്ടികയിൽ ആരോഗ്യപരിപാലനത്തെ സാമ്പത്തികശാസ്ത്രത്തിൽ 'മെറിറ്റ് വസ്തുക്കൾ' എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഒരു വസ്തുവിന്റെ ഉപയോഗം അത് ഉപയോഗിക്കുന്ന ആൾക്കുമാത്രമല്ല, ഒരു സമൂഹത്തിന് മൊത്തത്തിൽ പ്രയോജനകരമാവുമ്പോഴാണ് അതിനെ 'മെറിറ്റ് വസ്തു' എന്ന് വിളിക്കുന്നത്. അതുകൊണ്ട്, മെറിറ്റ് വസ്തുക്കൾ സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇത് രണ്ടുംകൂടി ചേർന്ന മേഖലയിലും സുലഭമായി ലഭ്യമാക്കേണ്ടതാണ്. ഇവിടെയാണ് ആരോഗ്യപരിപാലനം ഒരു പൊതുസ്വത്തായി പരിഗണിച്ച് ലഭ്യമാക്കേണ്ടതിന്റെ ഉത്തരവാദിത്വം വർധിക്കുന്നത്. ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ച്, 'ഒരുവന്റെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ ആരോഗ്യസംരക്ഷണം അടിസ്ഥാന അവകാശമാണ്'. എന്നാൽ ഇത് അടിസ്ഥാനപരമായ ആവശ്യമായി ഇന്നും മാറിയിട്ടില്ല. ഇത് സാധ്യമാകാൻ വ്യക്തിപരമായ ചുവടുകൾ എടുക്കുന്നതോടൊപ്പം, അതിനായുള്ള സാമൂഹ്യവും ഘടനാപരവുമായ ചുവടുവയ്പുകൾകൂടി നടപ്പിലാക്കണം. ഒന്നാമതായി, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സ്വകാര്യമേഖലയിലും സർക്കാർതലത്തിലും പ്രബലമാക്കുക എന്നതാണ്. രണ്ടാമതായി, ആരോഗ്യപരിപാലനം എന്നത് വികസനസൂചിക ആയതിനാൽ ഈ രംഗത്തുള്ള നിക്ഷേപം പ്രധാനപ്പെട്ടതാണ്. 'ഹെൽത്ത് ടൂറിസ'ത്തിന്റെ സാധ്യതകളിലേക്ക് നൂതന ചികിത്സാമാർഗങ്ങൾ വളർത്തിയെടുക്കാവുന്നതാണ്. അതോടൊപ്പം, ഈ മേഖലയിലുള്ള വിപണിനിയമങ്ങൾ കർശനമായും സർക്കാർ നിയന്ത്രണത്തിലാകണം. മൂന്നാമതായി, സോഷ്യൽ ഇൻഷുറൻസ് സ്കീമുകളിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ്. വിവിധ ഇൻഷുറൻസ് പാക്കേജുകൾ പൗരാവകാശത്തിന്റെ ഭാഗമാക്കണം. നാലാമതായി, രോഗഭയമില്ലാതെ ജീവിക്കാനുതകുന്ന മാനസിക ആരോഗ്യത്തിലേക്ക് ഉയരുക എന്നതാണ്. ആയുർദൈർഘ്യത്തിന്റെ വളർച്ച, മാരകരോഗങ്ങൾ, ശരീരത്തിന്റെ അമിതഭാരം, തെറ്റായ ഭക്ഷണരീതികൾ വ്യായാമക്കുറവ് എന്നിവ ഈരംഗത്ത് കാണുന്ന ഘടകങ്ങളാണ്. വർധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ സാമ്പത്തികപ്രശ്നമാണ്. രോഗഭയംമൂലം നടത്തുന്ന രോഗപ്രതിരോധ ചികിത്സാച്ചെലവ് പലർക്കും ഭാരമേറിയതാവുന്നു. വികസിത രാജ്യങ്ങളിൽ വിവിധങ്ങളായ സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിലൂടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നു. അവിടെ സമ്പന്നർ, ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ അഥവാ ജി.ഡി.പി.യുടെ മൂന്ന് ശതമാനമാണ് ആരോഗ്യസുരക്ഷയ്ക്കായി ഉപയോഗിക്കുന്നതെങ്കിൽ കുറഞ്ഞ വരുമാനക്കാരുടെ ഇടയിൽ ഇത് 20-80 ശതമാനത്തിനും ഇടയിലായാണ് കണ്ടുവരുന്നത്. ഓർക്കുക, 'ആരോഗ്യം ധനമാണ്... അത് വലിയ സമ്പത്തുമാണ്.' ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് പറയുന്നതനുസരിച്ച് 'ആരോഗ്യമുള്ളവൻ ഏറ്റവും വലിയ ധനവാനാണ്, പക്ഷേ, അവൻ അതറിയുന്നില്ല.' പീൻ ചൈ യോയുടെ അഭിപ്രായത്തിൽ 'ആളുകൾ, വർധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ച് ഭയപ്പെടുമ്പോൾ, ഡോക്ടർമാർ രോഗചികിത്സയ്ക്ക് അനുയോജ്യമായ പ്രതിവിധികളുടെ അപര്യാപ്തതയെക്കുറിച്ചാണ് അസ്വസ്ഥരാവുന്നത്'. 'കുറച്ച് ഭക്ഷിക്കുക, ആഴത്തിൽ ശ്വസിക്കുക, മനസ്സ് എപ്പോഴും സന്തോഷകരമായിരിക്കാൻ പരിശ്രമിക്കുക, നന്മ ചെയ്യാനാവുക' തുടങ്ങിയവ ഈ രംഗത്തുള്ള ചില കുറുക്കുവഴികളാണ്. ബഞ്ചമിൻ ഡിസ്രായേലിയുടെ വാക്കുകളിൽ, 'ഒരു രാജ്യത്തിന്റെ ശക്തിയും സന്തോഷവും അവിടത്തെ ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.'

from money rss http://bit.ly/31fNPCK
via IFTTT

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: പ്രി ഓപ്പണിങ് സെഷനിൽ മികച്ച നേട്ടത്തിലായിരുന്നെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 35 പോയന്റ് നേട്ടത്തിൽ 38,162ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 11319ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 383 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീൽ, ഐഒസി, സൺ ഫാർമ, ഒഎൻജിസി, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, യുപിഎൽ, എംആന്റ്എം, ടിസിഎസ്, സിപ്ല, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ.് ചൈന-യുഎസ് വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ താൽക്കാലികമായി അകന്നതോടെ ഏഷ്യൻ സൂചികകളിൽ മികച്ച നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

from money rss http://bit.ly/32d5WuB
via IFTTT

ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിന്നിലാണ് ഇന്ത്യയുടേത്. അതേസമയം, 2021-ലും (6.9 ശതമാനം) 2022-ലും (7.2 ശതമാനം) ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങൾ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും -റിപ്പോർട്ട് വ്യക്തമാക്കി. നിർമാണ-ഉത്പാദന മേഖലകളിലെ ഉണർവ് വ്യവസായോത്പാദന വളർച്ചനിരക്ക് 6.9 ശതമാനം ഉയർത്തി. അതേസമയം, കാർഷിക (2.9 ശതമാനം), സേവനമേഖലകളിലെ(7.5 ശതമാനം) വളർച്ചനിരക്ക് ഇടിഞ്ഞു -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം വിദേശനാണ്യക്കമ്മി ജി.ഡി.പി.യുടെ 2.1 ശതമാനമായി ഉയർന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സൂചകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18-ൽ ജി.ഡി.പി.യുടെ 1.8 ശതമാനമായിരുന്നു വിദേശനാണ്യക്കമ്മി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളർച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2-ൽനിന്ന് 5.8 ആക്കി കുറച്ചിരുന്നു. മാന്ദ്യത്തെ മറികടക്കാൻ ഇതിനകം കേന്ദ്രസർക്കാരും റിസർവ്ബാങ്കും ഒട്ടേറെ ഉത്തേജകപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യം വളർച്ചയിൽ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിന് ഏറെ സാധ്യതകളുണ്ടെന്നും ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മർ പറഞ്ഞു. അടുത്തിടെ ആഗോളസാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചുതുടങ്ങിയതായും ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. “നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012-ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009-ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാൾ കുറവാണ്. എന്നാൽ, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം” -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/2B73TMr
via IFTTT

Saturday, 12 October 2019

നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ? പരിശോധിക്കാം

ന്യൂഡൽഹി: ആറു കോടി ഇപിഎഫ് വരിക്കാർക്ക് ദീപാവലിവേളയിൽ ആഘോഷിക്കാൻ വകയുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിൽ വരവുവെയ്ക്കാൻ ഇപിഎഫ്ഒ തുടങ്ങിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടിൽ 2018-19 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനം വരവുവെച്ചുകഴിഞ്ഞു. പലിശമാത്രമായി 54,000 കോടി രൂപയാണ് അംഗങ്ങളുടെ അക്കൗണ്ടിലെത്തുക. 11 ലക്ഷം കോടി രൂപയിലേറെയാണ് ഇപിഎഫ്ഒയുടെ മൊത്തം ആസ്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ബേസിസ് പോയന്റിന്റെ വർധനവാണ് പലിശയിനത്തിൽ വരിക്കാർക്ക് ലഭിക്കുക. 8.55 ശതമാനമായിരുന്നു മുൻവർഷം പലിശ. എങ്ങനെ ബാലൻസ് പരിശോധിക്കാം നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് ഓൺലൈനിൽ പരിശോധിക്കാം. ഇപിഎഫ്ഒ പോർട്ടൽ, ഉമാങ്(UMANG) ആപ്പ്, മിസ്ഡ് കോൾ, എസ്എംഎസ് എന്നിവവഴിയെല്ലാം ബാലൻസ് അറിയാം. പോർട്ടൽ, ആപ്പ് എന്നിവ വഴി പരിശോധിച്ചാൽ നിങ്ങളുടെ പിഎഫ് പാസ്ബുക്ക് കാണാം. എത്ര പലിശ വരവുവെച്ചിട്ടുണ്ടെന്നും അറിയാം. ഇപിഎഫ്ഒ വെബ് സൈറ്റിൽ പ്രവേശിച്ച് യുഎഎൻ(യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ)നൽകുക. പാസ് വേഡ് നൽകി ലോഗിൻ ചെയ്യുക. വ്യു പാസ്ബുക്ക്-ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മുഴുവൻ വിവരങ്ങളും ലഭിക്കും. നിക്ഷേപിച്ചതും പിൻവലിച്ചതുമായ തുകയെത്രയെന്നും അറിയാം. പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും. ഉമാങ് ആപ്പ് വഴിയാണെങ്കിൽ, എംപ്ലോയീ സെൻട്രിക് സർവീസസ്-ലേയ്ക്ക് പോയി വ്യു പാസ്ബുക്ക്-എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. യുഎഎനും ഒടിപിയും നൽകിയാൽ ഇപിഎഫ് പാസ്ബുക്ക് ലഭിക്കും. എസ്എംഎസ് വഴി ബാലൻസ് അറിയാൻ 7738299899 ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ അല്ലെങ്കിൽ 011-22901406 ലേയ്ക്ക് മിസ് കോൾ ചെയ്യുകയോ വേണം. കൂട്ടുപലിശയുടെ നേട്ടംനഷ്ടമാകും കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ തീരുമാനിച്ച പലിശ നിരക്കിന് ധനമന്ത്രാലയം അംഗീകാരം നൽകുന്നത് കഴിഞ്ഞ മാസമാണ്. അതുകൊണ്ടുതന്നെ പലിശ വരവുവെയ്ക്കുന്നത് വൈകി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലെത്തുന്നത് ഒക്ടോബർ മാസത്തിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തെ കൂട്ടുപലിശ ലഭിക്കില്ല. പലിശ വരവുവെച്ച ഒക്ടോബർ ഏഴിനുശേഷമുള്ള നിക്ഷേപത്തിനാകും കൂട്ടുപലിശയുടെ ഗുണം ലഭിക്കുക. മുൻവർഷങ്ങളിലെ പലിശ

from money rss http://bit.ly/35ukzM7
via IFTTT

നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന

ന്യൂഡൽഹി: നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നു. 2018-2019 സാമ്പത്തിക വർഷത്തിൽ 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വർഷത്തിൽ ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 81,344 ആയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് ഡാറ്റ ശേഖരിച്ചത്. കോടി രൂപയിലേറെ വരുമാനമുള്ള കോർപ്പറേറ്റുകൾ, വിവിധ കമ്പനികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, വ്യക്തികൾ എന്നിവരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ഒരുകോടി രൂപയിലേറെ നികുതി ദായക വരുമാനമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൊത്തം എണ്ണം 1.67 ലക്ഷമാണ്. 2017-18 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധന. 5.87 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ 5.52 കോടിയും വ്യക്തികളുടേതാണ്. 11.3 ലക്ഷം കോടി ഹിന്ദു അവിഭക്ത കുടുംബങ്ങളും 12.69 ലക്ഷം സ്ഥാപനങ്ങളും 8.41 ലക്ഷം കമ്പനികളും ഇതിൽ ഉൾപ്പെടും. Number of crorepati taxpayers up 20% to 97,689

from money rss http://bit.ly/329XuMB
via IFTTT