121

Powered By Blogger

Monday, 30 November 2020

കോവിഡിന്റെ ആഘാതത്തെ അവഗണിച്ച് എണ്ണവിലയിലും കുതിപ്പ്‌

ഈവർഷം മാർച്ചിനുശേഷം അസംസ്കൃത എണ്ണവില ഏറ്റവും ഉയർന്നത് ഇപ്പോഴാണ്. കോവിഡ് വാക്സിന്റെ വരവോടെ ആഗോളതലത്തിൽ സാമ്പത്തികമുന്നേറ്റമുണ്ടാകുമെന്നും എണ്ണയുടെ ഡിമാന്റ് വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിത്. ചൈനയിലെ ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഡിമാന്റും ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കുമെന്നധാരണയും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എൻവൈമെക്സ് അസംസ്കൃത എണ്ണയുടെ ആഗോള അളവുകോലായ ന്യൂയോർക്ക് മർക്കന്റൈൽ എക്സ്ചേഞ്ചിൽ(എൻവൈമെക്സ്) ക്രൂഡ് ബാരലിന് 46 ഡോളറിനു മുകളിൽ പോയപ്പോൾ ഏഷ്യയുടെ ബ്രെന്റ് ബാരലിന് 50 ഡോളറോളമായി. ഇന്ത്യയുടെ വിവിധോൽപന്ന എക്സ്ചേഞ്ചിൽ എണ്ണൃ ഓഹരി വിലകളിൽ നവംബർ ആദ്യവാരത്തിലെ താഴ്ചയ്ക്കു ശേഷം 32 ശതമാനത്തിലേറെ ഉയർന്നു. ഏപ്രിൽ മാസം എണ്ണവില എറെതാഴെപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തത്തടർന്ന് ഡിമാന്റിൽ കുത്തനെയുണ്ടായ കുറവും എണ്ണ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയും ഉൾപ്പടെയുള്ള അടിസ്ഥാന ഘടകങ്ങളാണ് വിലകുറയാൻ ഇടയാക്കിയത്. ആഗോള സാമ്പത്തികസ്ഥിതി പ്രതീക്ഷാ നിർഭരമായതോട വില ക്രമേണഉയരുകയായിരുന്നു. വിജയകരമായ വാക്സിൻ പരീക്ഷണങ്ങൾ ആഗോള എണ്ണ വിപണിയിൽ സാധാരണനില കൈവരിക്കാൻ സഹായിച്ചു. ആസ്ട്രാ സെനകാ, ഫൈസർ ഇൻകോർപറേറ്റഡ്, മോഡേണ എന്നീ പ്രധാന മരുന്നു കമ്പനികൾ വാക്സിന്റെ കാര്യത്തിൽ പുരോഗതി പ്രഖ്യാപിച്ചതോടെ വർഷാവസാനത്തോടെ വാക്സിൻ വിപണിയിലെത്തുമെന്നുറപ്പായി. അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡന് അനുകൂലമായ ജനവിധി വരികയും വിജയകരമായ നേതൃമാറ്റത്തിനു സാധ്യതതെളിയുകയും ചെയ്തത് വിപണിയെ ഉത്തേജിപ്പിച്ചു. ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം വരും മാസങ്ങളിലും തുടരുമെന്നഅഭ്യൂഹം എണ്ണയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോളുള്ള എണ്ണ ഉൽപാദന നിയന്ത്രണം മൂന്നുമാസത്തേക്കുകൂടി തുടരാൻ ഈയിടെ ചേർന്ന ഒപേക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചത് വ്യാപകമായ പിന്തുണയോടെയാണ്. അടുത്ത വർഷത്തെ എണ്ണ ഉൽപാദനം സംബന്ധിച്ച നയങ്ങൾ തീരുമാനിക്കുന്നതിന് ഒപെക് രാജ്യങ്ങളും ഇതര ഉൽപാദക രാജ്യങ്ങളും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയും നവംബർ 30 നും ഡിസമ്പർ ഒന്നിനുമായി യോഗംചേരുന്നുണ്ട്. ഈമാസം ഒടുവിൽ നടക്കാനിരിക്കുന്ന യോഗങ്ങൾക്കു മുന്നോടിയായി ഒപെക് രാജ്യങ്ങളും മറ്റുസംഘടനകളും ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം പൂർണമായും പാലിക്കുകയുണ്ടായി. ചൈനയിൽ എണ്ണ സംസ്കരണ പ്രക്രിയ വർധിച്ചത് വിപണിയെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഒക്ടോബറിൽ ചൈനയിലെ സംസ്കരണശാലകളിൽനിന്നുള്ള ഉൽപാദനം റെക്കാർഡുയരത്തിലെത്തി. അവധി യാത്രകൾ കൂടിയതോടെ എണ്ണയുടെ ഡിമാന്റ് മുൻവർഷത്തെ യപേക്ഷിച്ച് 2.6 ശതമാനം വർധിച്ചു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് ഒക്ടോബറിൽമാത്രം ചൈന പ്രതിദിനം 14.09 മില്യൺ ബാരൽ എന്ന ക്രമത്തിൽ 59.82 മില്യൺ ടൺ അസംസ്കൃതഎണ്ണ സംസ്കരിച്ചെടുക്കുകയുണ്ടായി. എണ്ണയുടെ കാര്യത്തിൽ യുഎസിൽനിന്നുള്ള ചരക്കുപട്ടിക ജൂൺ മുതൽ താഴോട്ടാണ്. പണമിറക്കുന്നവർ യുഎസ് എണ്ണ ഓഹരികളിലെ ഹൃസ്വ-ദീർഘ പരിധികൾ വർധിപ്പിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാമാരിയുടെ രണ്ടാംവരവു ഭീഷണി നിലനിൽക്കുന്നതിനാൽ എണ്ണയുടെ ആഗോള ഡിമാന്റ് ദുർബ്ബലമാണ്. ഇക്കാരണത്താൽ ഉൽപാദനം കുറയ്ക്കുന്നനടപടി ഇനിയും നീട്ടാൻ ഒപെക് രാജ്യങ്ങളും മറ്റുളളവരും തീരുമാനിച്ചേക്കാം. ഇതുമൂലം വിതരണ ഞെരുക്കം ഉണ്ടാകാനും താങ്ങുവിലയ്ക്കും സാധ്യതയുണ്ട്. ഈവർഷം റിക്കാർഡ് അളവിൽ നടപ്പാക്കിയ ഉൽപാദനം വെട്ടിച്ചുരുക്കൽ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി, ജനുവരിയിൽ ഉൽപാദകർ പ്രതിദിനം 20 ലക്ഷം ബാരൽ കണ്ട് ഉൽപാദനം കൂട്ടിയേക്കും എന്നൊരഭ്യൂഹം നേരത്തേ പ്രചരിച്ചിരുന്നു. ആഗോള എണ്ണ ഉപഭോഗത്തിന്റെ 2 ശതമാനത്തോളം വരുമിത്. വാക്സിൻ പ്രതീക്ഷകളും ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും എണ്ണവിലയെ ചെറിയ തോതിൽ താങ്ങിനിർത്തുമെന്നാണ് കരുതുന്നത്. എന്നാൽ, അമേരിക്കയിൽ കൂടുതൽ റിഗ്ഗുകൾ ഖനനം നടത്തുകയും, ലിബിയയിൽ നിന്നുള്ള ഉൽപാദനം വർധിക്കുകയും മഹാമാരിയെക്കുറിച്ചുള്ള ആകുലതകൾ പെരുകുകയും ചെയ്താൽ എണ്ണ വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാവുകയില്ലെന്നുവേണം കണക്കാക്കാൻ. വിലയുടെ കാര്യത്തിലാകട്ടെ എൻവൈമെക്സ് നിരക്കുകൾ ബാരലിന് 34 ഡോളറിനും 48 ഡോളറിനും ഇടയിൽ ചാഞ്ചാടാനാണിട. സമീപകാലത്ത് അനുകൂലമായ അവസ്ഥയായിരിക്കും ഇതു സൃഷ്ടിക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഉത്പന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33r59IQ
via IFTTT

Sunday, 29 November 2020

നേട്ടത്തില്‍ യുഎസ് വിപണിയെ പിന്നിലാക്കി ഇന്ത്യ: ആഗോളതലത്തില്‍ രണ്ടാമത്

ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽനിന്ന് 76ശതമാനമാണ് ഓഹരി സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യംചെയ്താൽ നേട്ടത്തിന്റെ കാര്യത്തിൽ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയൻ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നിൽ. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടർന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിൽ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം. വിപണിയിലെ നേട്ടത്തിനുപിന്നിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി. നവംബറിൽ 8.32 ബില്യൺ ഡോളരാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ൽ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യൺ ഡോളറാണ്. മാർച്ചിലെ തകർച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികൾ നഷ്ടത്തിൽമുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങൽ താൽപര്യം കുറച്ചുകാലംകൂടി നിലനിൽക്കുമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വർധനയും ഇതിന് അടിവരയിടുന്നു.

from money rss https://bit.ly/3mp8Zd5
via IFTTT

ഇത്തവണയും നിരക്കുകളില്‍ ആര്‍ബിഐ മാറ്റംവരുത്തിയേക്കില്ല

റിസർവ് ബാങ്കിന്റെ വായ്പവലോകന യോഗത്തിൽ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, ഉയർന്ന വിലക്കയറ്റം തുടങ്ങിയവയാകും നിരക്കുകുറയ്ക്കലിൽനിന്ന് ആർബിഐയെ പിന്തിരിപ്പിക്കുക. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഡിസംബർ നാലിനാണ് സമിതി യോഗം ചേരുന്നത്. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആർബിഐ വിലയിരുത്തുന്നു. Reserve Bank may keep policy rates unchanged

from money rss https://bit.ly/2HQLIln
via IFTTT

സ്വര്‍ണവലിയില്‍ ഇടിവ് തുടരുന്നു; പവന് 35,760 രൂപയായി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു. ഓഗസ്റ്റിൽ റെക്കോഡ് വിലയായ 42,000 രൂപയിൽ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളിൽ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഏകദേശം മാറുകയും കോവിഡ് വാക്സിൻ വിവരങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് ആഗോളതലത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അനിശ്ചിതത്വമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്. കോവിഡ് വാക്സിനിലുടെ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം സ്വർണത്തിന്റെ തിളക്കത്തെയും ബാധിച്ചു. 2021 ആദ്യപാദംവരെ വിലയിൽ സ്ഥിരത കൈവരിക്കാൻ പ്രയാസമാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3leKtKo
via IFTTT

ഗുരുനാനാക് ജയന്തി: ഓഹരി, കമ്മോഡിറ്റി വിപണികള്‍ക്ക് അവധി

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇയ്ക്കും മുംബൈ സൂചികയായ ബിഎസ്ഇക്കും അവധിയാണ്. ലോഹം, ബുള്ളിയൻ വിപണികൾ ഉൾപ്പടെയുള്ള കമ്മോഡിറ്റ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. നവംബർ 27ന് ഓഹരി സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 110 പോയന്റും നിഫ്റ്റി 18 പോയന്റുമണ് താഴ്ന്നത്. NSE, BSE shut today on account of Gurunanak Jayanti

from money rss https://bit.ly/39smN2I
via IFTTT

പാളയുണ്ടോ? പൊന്നിന്റെ വിലകിട്ടും!

തൃശ്ശൂർ:വിദേശവിപണികളിൽ വൻ ഡിമാൻഡാണ് പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഈ സംസ്ഥാനങ്ങളിൽ പൊഴിയുന്ന പാളകൾ പ്രദേശവാസികൾ ശേഖരിച്ച് നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിക്കുന്നു. പാളകളുടെ വിപണിമൂല്യത്തെക്കുറിച്ച് അറിവില്ലാത്തതാണ് ഒരു കാരണം. ചെറുതും വലുതുമായി അമ്പതിലധികം പാളപ്ലേറ്റ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂർ ജില്ലയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്ലേറ്റുകൾ കയറ്റി അയയ്ക്കുന്ന യൂണിറ്റുകളുണ്ട്. തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽനിന്ന് വർഷത്തിൽ 24 ലക്ഷം പാളപ്ലേറ്റുകളാണ് കയറ്റുമതി ചെയ്യുന്നത്. വെള്ളനിറത്തിലുള്ള, പൊട്ടാത്തതും വളയാത്തതുമായ പാളകൾകൊണ്ട് നിർമിക്കുന്ന പ്ലേറ്റുകളാണ് കയറ്റുമതിക്ക് യോഗ്യമായത്. യൂറോപ്പിലാണെങ്കിൽ പ്ലേറ്റൊന്നിന് 16-ഉം ദുബായിൽ 13-ഉം രൂപ വരും. കവുങ്ങിൻപാളയുടെ വലുപ്പമനുസരിച്ച് മൂന്ന് മുതൽ 12 ഇഞ്ചുവരെ പല വലുപ്പത്തിലുള്ള പ്ലേറ്റുകൾ നിർമിക്കാനാവും. പ്രാദേശികതലത്തിൽ ലഭ്യമാക്കണം ജപ്പാനിലെയും ഇസ്രയേലിലെയും കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് പ്ലേറ്റുകൾ നൽകാനാവാത്ത സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി നിർമിക്കുന്നതിനാൽ പാളപ്ലേറ്റിന്റെ വില താരതമ്യേന കൂടുതലാണ്. അതൊഴിവാക്കാൻ പ്രാദേശികമായി കവുങ്ങിൻപാളകൾ ലഭ്യമാവണം. സാധാരണക്കാർക്ക് അധികവരുമാനം ലഭിക്കും. അതോടെ വിലകുറച്ച് വിൽക്കാനാവും. പ്ലേറ്റ് നിർമാണം കഴിഞ്ഞുള്ള പാളയവശിഷ്ടങ്ങൾ കന്നുകാലിത്തീറ്റയായി മാറ്റുകയും ചെയ്യാം. പാള ഉപയോഗിച്ച് അമ്പതിലധികം പാത്രങ്ങൾ നിർമിക്കുന്നുണ്ട്. -ടി.കെ. രാജേഷ് കുമാർ, ഒളരി ദീപം പാം ഡിഷ് യൂണിറ്റ് ഉടമ തൊഴിലവസരങ്ങൾ വർധിക്കും 20 കൊല്ലമായി പാളപ്ലേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എളമരം കരീം വ്യവസായമന്ത്രി ആയിരിക്കുമ്പോൾ പാളപ്ലേറ്റ് നിർമാണയൂണിറ്റുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ആ പദ്ധതി നടന്നില്ല. 2002-ൽ ആർ.ബി.ഐ.യും കനറാ ബാങ്കും സർവേ നടത്തി വ്യവസായം വിജയകരമാവുമെന്ന് റിപ്പോർട്ടും നൽകിയിരുന്നു. പദ്ധതിയെക്കുറിച്ച് രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമുമായി സംസാരിക്കാൻ രാഷ്ട്രപതിഭവനിൽ പോയിരുന്നു. പാളകൾ ശേഖരിക്കുന്ന ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുകയും ചെയ്യാം. -ലോനപ്പൻ പന്തല്ലൂക്കാരൻ, തൃശ്ശൂരിലെ ആദ്യകാല പാളപ്ലേറ്റ് ഇന്നൊവേറ്റർ

from money rss https://bit.ly/2Jsvore
via IFTTT

രാജ്യത്തെ വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിൽ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നവംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 251.8 കോടി ഡോളർ ഉയർന്ന് 57,529 കോടി ഡോളറിലെത്തി റെക്കോഡിട്ടു. തൊട്ടു മുൻ ആഴ്ച 427.7 കോടി ഡോളറിന്റെ വർധന കൈവരിച്ചിരുന്നു. ശേഖരത്തിൽ വിദേശനാണ്യ കറൻസി ആസ്തികൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. ഡോളറിനെതിരേ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ വിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിൽ ശേഖരത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം, സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 33.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 3601.5 കോടി ഡോളറായി താഴ്ന്നു.

from money rss https://bit.ly/33t0Eh6
via IFTTT

Friday, 27 November 2020

മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറെ അസറ്റ് ഇൻവെസ്റ്റമെന്റ് മാനേജേഴ്സ് ഇന്ത്യ ബാങ്കിങ്-സാമ്പത്തിക സേവനമേഖലകളിൽ നിക്ഷേപിക്കുന്ന മിറെ അസറ്റ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് ഫണ്ട് അവതരിപ്പിച്ചു. 2020 നവംബർ 25-ന് ആരംഭിച്ച പദ്ധതി ഓഫർ ഡിസംബർ നാലിന് അവസാനിക്കും. ഹർഷദ് ബോറവാകും ഗൗരവ് കൊച്ചാറുമാണ് പദ്ധതി കൈകാര്യം ചെയ്യുക. 5000 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. തുടർന്ന് ഒരുരൂപയുടെ ഗുണിതങ്ങളായും നി്കഷേപിക്കാൻ അവസരമുണ്ട്. സവിശേഷതകൾ: ഇന്ത്യയിൽ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, മേഖലാ ഗ്രാമീണ ബാങ്കുകൾ എന്നിവിടങ്ങളിൽ പദ്ധതി നിക്ഷേപംനടത്തും. അസറ്റ് മാനേജുമെന്റ് കമ്പനികൾ, ലൈഫ്-നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികൾ, ബ്രോക്കിങ് കമ്പനികൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് കമ്പനികൾ, ഫിൻടെക്കുകൾ തുടങ്ങിയവയിലും പദ്ധതിക്കു നിക്ഷേപിക്കാനാവും. ഉയർന്ന വളർച്ചയും ഉയർന്ന വരുമാനനിരക്കും ഉള്ളതും സ്ഥായിയായ മൽസരാധിഷ്ഠിത ശേഷിയും ഉള്ള കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ 250 കമ്പനികളിൽ ഏകദേശം 30 ശതമാനം വിപണി മൂലധനം സാമ്പത്തിക മേഖലയിലെ കമ്പനികൾക്കാണുള്ളത്. ഇന്ത്യൻ ബാങ്കുകളുടെ മൂലധന സ്ഥിതി കഴിഞ്ഞ വർഷങ്ങളിൽ വളരെയേറെ ശക്തമായിട്ടുണ്ട്. നിയന്ത്രണ മാനദണ്ഡമായ 9.25 ശതമാനത്തെ അപേക്ഷിച്ച് ഉയർന്ന നിലയിൽ 13 ശതമാനത്തിലാണ് രണ്ടാം തല മൂലധനമെന്ന് ബ്ലൂംബെർഗിന്റെ 2020 ഒക്ടോബറിലെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.

from money rss https://bit.ly/3o38RAl
via IFTTT

70 രൂപയില്‍നിന്ന് 316 രൂപയിലേയ്ക്ക്: ഈ ഓഹരി നല്‍കിയത് 347 ശതമാനംനേട്ടം

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും കാര്യമായ ഇടിവുണ്ടാകാതെ പിടിച്ചുനിന്നത് ഫാർമ ഓഹരികളാണ്. വിപണി എക്കാലത്തെയും ഉയരംകുറിച്ചപ്പോഴും ഈ വിഭാഗങ്ങളിലെ ഓഹരികൾ മികച്ചനേട്ടം കൊയ്തു. ഫാർമ സെക്ടറിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിൽ ലോറസ് ലാബ് മുന്നിലുണ്ട്. ഒരുവർഷംമുമ്പ് 70 രൂപയായിരുന്ന കമ്പനിയുടെ ഓഹരി വില 316 രൂപയിലേയ്ക്ക് ഉയർന്നിരിക്കുന്നു. നേട്ടമാകട്ടെ 347ശതമാനവും. ഒരുവർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 4.51 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. ഈ കലായളവിൽ സെൻസെക്സ് ഉയർന്നത് 7.43ശതമാനമാണെന്നും ഓർക്കണം. ഫാർമ ഓഹരികളിൽ നേട്ടത്തിന്റെകാര്യത്തിൽ ഡിവിസ് ലാബാണ് രണ്ടാമത്. 99 ശതമാനമാണ് ഈ ഓഹരി നിക്ഷേകർക്ക് നൽകിയ ആദായം. ഡോ.റെഡ്ഡീസ് ലാബാകട്ടെ 62.47ശതമാനവും ഉയർന്നു. സിപ്ല 59ശതമാനവും നേട്ടമുണ്ടാക്കി. സൺഫാർമയുടെ വിഹിതമാകട്ടെ 11.41ശതമാനവുമാണ്. ഓഹരി വില ഉയർന്നതോടെ ലോറസ് ലാബിന്റെ വിപണിമൂല്യവും കുതിച്ചു. ബിഎസ്ഇയിൽ ഒരാഴ്ചക്കിടെ 11.85ശതമാനമാണ് മൂല്യംകൂടിയത്. ഇതോടെ 16,999 കോടി രൂപയായി ഈ മിഡ്ക്യാപ് ഓഹരിയുടെ വിപണിമൂല്യം. അറ്റാദായത്തിന്റെകാര്യത്തിലും ഫാർമ ഓഹരികൾ മുന്നിലായിരുന്നു. രണ്ടാം പാദത്തിൽ ലോറസിന്റെ ലാഭത്തിൽ 328ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഇതേകാലയളവിൽ 56.55 കോടിയായിരുന്ന അറ്റാദായം 242.7 കോടിയായാണ് ഉയർന്നത്. From Rs 70 to Rs 316: The stock gained 347 per cent

from money rss https://bit.ly/39lyFnl
via IFTTT

വീണ്ടും വിലതകര്‍ച്ച: സ്വര്‍ണവില നാലുമാസത്തിനിടെ ഇടിഞ്ഞത് പവന് 6,000 രൂപ

സംസ്ഥാനത്ത് സ്വർണവില ശനിയാഴ്ചയും കൂപ്പുകുത്തി. പവന്റെ വില360 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. 4,500 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞതിനുപിന്നാലെയാണ് ശനിയാഴ്ചയും ഇടിവുണ്ടായത്. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ പവന് 6,000രൂപയുടേയും ഇടിവാണുണ്ടായത്. ഇതോടെ കഴിഞ്ഞ ജൂലായ് മാസത്തെ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില. ജൂലായ് ആറിനാണ് പവൻ വില 35,800ലെത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1,789.03 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3lblfwx
via IFTTT

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടാക്കുന്നു

ആഗോള ഇ-കൊമേഴ്സ് ഭീമന്മാർ രാജ്യത്തെ ഓൺലൈൻ വ്യാപാരം കയ്യടക്കിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്ളിപ്കാർട്ടിന്റെയും മാതൃകയിൽ ഓൺലൈൻ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു. 11 അംഗങ്ങളാകും സമിതിയിൽ ഉണ്ടാകുക. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനൽകിയിട്ടുള്ളത്. ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൾ കൊമേഴ്സ്(ഒഎൻഡിസി)യുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. അടിസ്ഥാനസൗകര്യവികസനം ഉൾപ്പടെയുള്ളവയ്ക്ക് ഒഎൻഡിസി നേതൃത്വംനൽകും. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സർക്കാർ മുൻകയ്യെടുത്ത് പുതിയ പ്ലാറ്റ്ഫോമുണ്ടാക്കുന്നത്. Government sets up committee to launch E-Com

from money rss https://bit.ly/2HIxDpU
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 110.02 പോയന്റ് താഴ്ന്ന് 44,149.72ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 12,969ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1717 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1039 ഓഹരികൾനഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഹിൻഡാൽകോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎൽ, വിപ്രോ, ഇൻഫോസിസ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. അടിസ്ഥാന സൗകര്യവികസനം, ഐടി, ഊർജം തുടങ്ങിയ ഓഹരികൾ വില്പന സമ്മർദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. Sensex, Nifty end lower amid volatility

from money rss https://bit.ly/33onjLp
via IFTTT

ബാങ്ക് ലയനം: ഓഹരിക്കുപിന്നാലെ ബോണ്ടുകളിലെ നിക്ഷേപവും എഴുതിത്തള്ളി

ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികളും കടപ്പത്രംവഴി സമാഹരിച്ച നിക്ഷേപവും എഴുതിത്തള്ളുന്നതിലൂടെ ബങ്കുകളുടെ നിലനിൽപ്പും ഓഹരി, കടപ്പത്ര നിക്ഷേപവും സംബന്ധിച്ച് പുതിയ ആശങ്കകളുമായി നിക്ഷേപലോകം. ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് കൊണ്ടുവന്ന പദ്ധതിപ്രകാരം ഓഹരി നിക്ഷേപം പൂർണമായും എഴുതിത്തള്ളാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. അതിനുപിന്നാലെയാണ് കപ്പത്രത്തിലെ നിക്ഷേപമായ 320 കോടി രൂപയും സമാനമായ രീതിയിൽ ഒഴിവാക്കാനുള്ള തീരുമാനംവന്നത്. ബാങ്കിന്റെ ടിയർ 2 ബോണ്ടുകളിലെ നിക്ഷേപമാണ് പൂർണമായി എഴുതിതള്ളിയത്. എസ്ക്സചേഞ്ചിൽ നൽകിയ വിവരങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. റിസർവ് ബാങ്കിന്റെ നീക്കം ചെറുകിട സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തെ ഭാവിയിൽ ബാധിച്ചേക്കാം. താരതമ്യേന റേറ്റിങ് കുറഞ്ഞ ചെറുകിട ബാങ്കുകളുടെ നിലനിൽപ്പ് ഭീഷണിയിലായാൽ ഓഹരി, കടപ്പത്രം എന്നിവവഴി സമാഹരിച്ച തുക തിരിച്ചുലഭിക്കാൻ സാധ്യതയില്ലെന്ന കീഴ് വഴക്കമാണ് ഇതിലൂടെ വ്യാഖ്യാനിക്കപ്പെടുന്നത്. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സ്ഥിര നിക്ഷേപത്തിനുപുറമെ ബോണ്ടുകളിറക്കിയാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കാര്യമായി പണം സമാഹരിക്കാറുള്ളത്. LVB-DBS deal: Post equity capital, RBI directs LVB to write off tier-2 bonds as well

from money rss https://bit.ly/39jSlYx
via IFTTT

Thursday, 26 November 2020

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; നാലുമാസത്തിനിടെ ഇടിഞ്ഞത് 5,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 1,810.44 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3q1VfqW
via IFTTT

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്സ് 18 പോയന്റ് താഴ്ന്ന് 44,241ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 12,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 322 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, മാരുതി സുസുകി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ് ലെ, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, റിലയൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/39lg36H
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല; അക്കൗണ്ട് ഉടമകളെ ഡിബിഎസിലേയ്ക്ക് മാറ്റി

മുംബൈ: ഒരുനൂറ്റാണ്ടിനടുത്ത് (94 വർഷം) പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല. വെള്ളിയാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ ഡി.ബി.എസ്. ഇന്ത്യ ബാങ്കിന്റെ ശാഖകളായി സാധാരണ പോലെ പ്രവർത്തനം തുടങ്ങും. ബാങ്കിന് ആർ.ബി.ഐ. ഏർപ്പെടുത്തിയ മൊറട്ടോറിയം പിൻവലിച്ചു. നിക്ഷേപകർക്ക് പണം പിൻവലിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഡി.ബി.എസ്. ഇന്ത്യ ബാങ്കിൽ ലയിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനുപിന്നാലെയാണിത്. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിൽ 20,973 കോടി രൂപയുടെ നിക്ഷേപവും 16,622 കോടി രൂപയുടെ വായ്പകളുമാണുള്ളത്. 4,063 കോടി രൂപ കിട്ടാക്കടമായി മാറിയിട്ടുണ്ട്. ഒമ്പതുദിവസം മാത്രമാണ് ആർ.ബി.ഐ. മൊറട്ടോറിയം നിലനിന്നത്. അതിനുള്ളിൽ രക്ഷാപദ്ധതി പൂർത്തിയാക്കി. ലക്ഷ്മിവിലാസ് ബാങ്കിലെ അക്കൗണ്ടുടമകൾ വെള്ളിയാഴ്ചമുതൽ ഡി.ബി.എസ്. ബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കളായിമാറും. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണക്കാരായവരെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് നിർദേശിച്ചിട്ടുണ്ട്. ലയനപദ്ധതിക്ക് അംഗീകാരമായതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ സ്വയം ഡീ ലിസ്റ്റ് ചെയ്യപ്പെടും. ഇതുമൂലം ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപിച്ചിരുന്നവർക്ക് പണം പൂർണമായി നഷ്ടമാകും. വ്യാഴാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

from money rss https://bit.ly/39iW8p7
via IFTTT

ഡിബിഎസുമായുള്ള ലയനം: ലക്ഷ്മി വിലാസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ കോടതിയില്‍

ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിനെതിരെ ലക്ഷ്മി വിലാസ് ബാങ്കിന്റെ പ്രൊമോട്ടർമാർ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ്ബാങ്കായി 27ന് പ്രവർത്തനം തുടങ്ങാനിരിക്കെയാണ് റിസർവ് ബാങ്കിനും ഡിബിഎസിനുമെതിരെ ഹർജി നൽകിയത്. ലയനം സംബന്ധിച്ച അന്തിമ പദ്ധതിക്ക് നൽകിയ അംഗീകാരം ചോദ്യംചെയ്താണ് ഹർജി. വ്യാഴാഴ്ചതന്നെ ഹർജി കോടതി പരിഗണിച്ചേക്കും. ഡിബിഎസ് ബാങ്കുമായുള്ള ലയന പദ്ധതിപ്രകാരം നിലവിലുള്ള ഓഹരി മൂലധനം പൂർണമായും എഴുതിതള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഓഹരി ഉടമകൾക്ക് നിക്ഷേപം പൂർണമായും നഷ്ടമാകും. ലക്ഷ്മി വിലാസ് ബാങ്കിലെ പ്രൊമോട്ടർമാർക്ക് നിലവിൽ 6.80ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. LVB promoter group entities drag RBI, Govt, DBS Bank to Bombay HC

from money rss https://bit.ly/3m7NpcU
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സ് 431 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ വില്പന സമ്മർദത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. നിഫ്റ്റി 13,000 നിലവാരത്തിന് അടുത്തെത്തുകയുംചെയ്തു. സെൻസെക്സ് 431.64 പോയന്റ് നേട്ടത്തിൽ 44,259.74ലിലും നിഫ്റ്റി 128.60 പോയന്റ് ഉയർന്ന് 12,987ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1726 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. വിദേശ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് തുണയായത്. ടാറ്റ സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹ വിഭാഗം ഓഹരികളുടെ സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. നാലുശതമാനം ഉയർന്നു. ബാങ്ക്, ഫാർമ സൂചികകൾ ഒരുശതമാനത്തോളവും നേട്ടമുണ്ടാക്കി. Sensex gains 431 pts led by metals

from money rss https://bit.ly/3q63kL4
via IFTTT

മുത്തൂറ്റ് മിനിക്ക് രാജ്യത്തുടനീളം സാന്നിധ്യം: പുതിയതായി സോണല്‍ ഓഫീസും 13ശാഖകളും തുറന്നു

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി രാജ്യത്തുടനീളം സാന്നിധ്യം വ്യാപിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വർഷം 1000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടാണ് പുനഃസംഘടന ഉൾപ്പടെയുള്ള പരിഷ്കാരങ്ങൾ കമ്പനി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി വിജയവാഡയിൽ സോണൽ ഓഫീസും ആന്ധ്രയിൽ 13 ശാഖകളും കമ്പനി തുറന്നു. കമ്പനി മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പുതിയ ശാഖകൾ ഉദ്ഘാടനം ചെയ്തു. ഗൂട്ടി, അനന്തപുരം, ഗുണ്ടകൽ, യെമ്മിനെഗർ, നന്ത്യാല, കല്യൺഗുർഗം, നരസരോപേട്ട, ധോൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ശാഖകൾ തുറന്നത്. ഇതോടെ 10 സംസ്ഥാനങ്ങളിലായി 806 ശാഖകളുണ്ട്. കേന്ദ്ര ഭരണ പ്രദേശത്തും ശാഖയുണ്ട്. 3000ലധികം ജീവനക്കാരുള്ള കമ്പനി ഈവർഷംമാത്രം രാജ്യത്തുടനീളം 400ലധികം പേരെ പുതിയതായി നിയമിച്ചതായും മാനേജിങ് ഡയറക്ടർ പറഞ്ഞു. Muthoottu Mini Financiers announces vast expansion and remarkable restructuring plans

from money rss https://bit.ly/2HE6DrD
via IFTTT

പാഠം 100| സമ്പന്നനാകാന്‍ ഒരുവഴിമാത്രം: നിക്ഷേപ പദ്ധതികളിലൂടെ ഒരുയാത്ര...

ഗൾഫിൽനിന്ന് ഭർത്താവ് പണമയച്ചാൽ രാധമണി ജുവല്ലറിയിൽപോയി സ്വർണംവാങ്ങി ലോക്കറിൽ സൂക്ഷിക്കും. ചാക്കോച്ചനാണെങ്കിൽ റബ്ബർ വിറ്റുകിട്ടുന്ന തുകയിൽനിന്ന് ചെലവുകഴിച്ചുള്ളതുക അടുത്തുള്ള സഹകരണ ബാങ്കിലിടും. വ്യാപാരിയായ സുരേഷ് ബാബുവിന് വൻകിട ഇടപാടുകളിലാണ് താൽപര്യം. ഭാവിയിൽ കൂടുതൽ വിലലഭിക്കുന്ന വസ്തു കുറഞ്ഞവിലയ്ക്ക് തരപ്പെടുത്തി പണംമുടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞു. മലയാളികളുടെ നിക്ഷേപലോകം ഇവിടെ അവസാനിച്ചു. സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാത്തകുകൊണ്ടും വിവിധ നിക്ഷേപ പദ്ധതികളിലുളള അജ്ഞതകൊണ്ടും ബാങ്കിലും സ്വർണത്തിലും വസ്തുവിലും നിക്ഷേപിച്ച് സംതൃപ്തിയടയുന്നവരുടെ ഇടയിലേയ്ക്കാണ് വ്യക്തമായ ലക്ഷ്യത്തോടെ പാഠം എത്തുന്നത്. സാമ്പത്തികാസൂത്രണത്തിന്റെ ബാലപാഠങ്ങൾ അറിയാത്ത മലയാളികൾക്ക് നിക്ഷേപത്തിന്റെ വിശാലമായ ചക്രവാളം തുറന്നിട്ട പാഠം, 100 പിന്നിടുകയാണ്. പാഠം ഒന്ന് അക്ഷരാർത്ഥത്തിൽ തുടക്കംതന്നെയായിരുന്നു. തുടർന്നുള്ള അധ്യായങ്ങളെല്ലാം സാമ്പത്തികാസൂത്രണത്തിന്റെ സാധ്യതകൾ തുറന്നിട്ടു. തുടർനോവൽ വായിക്കാനെന്നപോലെ വായനക്കാർ ഒരോ പാഠത്തിനുമായി കാത്തിരുന്നു. ഓരോ അധ്യായവും പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ നൂറുകണക്കിന് മെയിലുകൾ അതിന് തെളിയവായെത്തി. നിക്ഷേപ പദ്ധതികൾ..... ബാങ്ക് എഫ്ഡി, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങി കറൻസി ഫ്യൂച്ചേഴ്സ് പോലുള്ള നൂതന പദ്ധതികൾവരെ ഇന്ന് സാമ്പത്തിക ലോകത്തുണ്ട്. ബാങ്ക് നിക്ഷേപവും ഡെറ്റ് പദ്ധതികളും(കടപ്പത്രം, പിപിഎഫ്, പോസറ്റ് ഓഫീസ് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതികൾ)തുടങ്ങിയവ നിശ്ചിതവരുമാനം ഉറപ്പുനൽകുന്നവയാണ്. ലഘു സമ്പാദ്യപദ്ധതികളും ബാങ്ക് നിക്ഷേപവുമാണ് മുൻതലമുറ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുകൊണ്ടാണ് ഓഹരികളെക്കാൾ സുരക്ഷിതമായി ഈ പദ്ധതികളെ പൊതുജനം കയ്യുംനീട്ടി സ്വീകരിച്ചത്. വ്യക്തമായ ധാരണയും ലക്ഷ്യവുമില്ലാതെ ഓഹരിയിൽ നിക്ഷേപിച്ച് പലരുടെയും കൈപൊള്ളിയെന്നത് വാസ്തവമാണ്. അറിവില്ലായ്മ പലരെയും ഓഹരി നിക്ഷേപത്തിൽനിന്നകറ്റുകയുംചെയ്തു. സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം സമ്പന്നനാകാനാവില്ലെന്നകാര്യം അറിയുക. പണപ്പെരുപ്പവും ആദായനികുതിയും കണക്കുകൂട്ടുമ്പോൾ യഥാർത്ഥത്തിൽ സ്ഥിര നിക്ഷേപ പദ്ധതികളിലൂടെ പണംനഷ്ടമാകാനാണ് സാധ്യതയെന്ന് ആരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. ഡെറ്റും ഇക്വിറ്റിയും: വ്യത്യാസം അറിയാം ആദ്യത്തേതിനെ കടമെന്നുംരണ്ടാമത്തെതിനെ ഉടമസ്ഥാവകാശമെന്നും വേർതിരിക്കാം. ഒരു ഡെറ്റ് ഇൻസ്ട്രുമെന്റിൽ(ഉദാഹരണം കടപ്പത്രം) നിക്ഷേപിക്കുന്നതിലൂടെ, പലിശയ്ക്ക് വായ്പ നൽകുന്നയാൾക്ക് കടമായി പണംനൽകുകയാണ് ചെയ്യുന്നത്. ബാങ്കിൽ എഫ്ഡിയിടുന്നവരും ഇതേകാര്യമാണ് ചെയ്യുന്നത്. നിക്ഷേപിക്കുന്നതുക കൂടിയ പലിശയ്ക്ക് വായ്പകൊടുത്ത് ബാങ്കുകൾ ആദായംനേടുന്നു. കടമായി പണംനൽകുമ്പോൾ പലിശനിരക്കിനേക്കാൾ കൂടുതൽ വരുമാനം പ്രതീക്ഷിക്കാനാവില്ല. ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബിസിനസിൽ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അതായത് കമ്പനിയുടെ ഉടമയാകുന്നുവെന്നർഥം. ബിസിനസ് നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന വരുമാനത്തിന് ഉയർന്ന പരിധിയൊന്നുമില്ല. നിക്ഷേപം പലമടങ്ങായി വർധിപ്പിക്കാൻ ഓഹരി നിക്ഷേപത്തിന് കഴിയും. സമ്പദ് വ്യവസ്ഥയെ സമ്പന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം ഓഹരി നിക്ഷേപത്തിനുണ്ട്. ഓഹരി വിപണിയിലെ കുതിപ്പും സമ്പദ് വ്യവസ്ഥയുടെ വളർച്ചയും ഒരേരേഖയിലാണ്. നല്ല ബിസിനസുകൾക്ക് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനുള്ളശേഷിയുണ്ട്. പരമ്പരാഗത പദ്ധതികളിലേയ്ക്കുവരാം റിയൽ എസ്റ്റേറ്റ് ഒരുകാലത്ത് വസ്തുവിൽ നിക്ഷേപിക്കുന്നവർ ഏറെയായിരുന്നു. ഓഹരിയിലെ നിക്ഷേപം റിയൽ എസ്റ്റേറ്റിനേക്കാൾ നിരവധികാര്യങ്ങളിൽ മികവുപുലർത്തുന്നു. വരുമാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുതാര്യത, നികുതി, പണമാക്കൽ മുതലായവ ശ്രദ്ധിച്ചാൽ അതുബോധ്യമാകും. മിനിമം 50 ലക്ഷം രൂപയില്ലാതെ കേരളത്തിൽ എവിടെയെങ്കിലും റീസെയിൽ മൂല്യമുള്ള അഞ്ചുസെന്റ് സ്ഥലം ലഭിക്കുമോ? സ്വർണം മലയാളികളുടെ പരമ്പരാഗതമായ മറ്റൊരു നിക്ഷേപ ആസ്തിയാണ് സ്വർണം. സ്വർണത്തോടുള്ള മലയാളികളുടെഭ്രമം ലോകമെമ്പാടും പ്രശസ്തമാണ്. ആഭരണമായി ഉപയോഗിക്കുന്നതിനെ മനസിലാക്കാം. എന്നാൽ നിക്ഷേപമായി കാണുന്നതിനെ എത്രത്തോളം അനുകൂലിക്കാൻ കഴിയും. സ്വർണത്തിൽ നിക്ഷേപിച്ചാൽ അതിൽനിന്ന് വരുമാനം(ലാഭവിഹിതം പോലെ)ഒന്നുംലഭിക്കുന്നില്ല. അതുമാത്രമല്ല ഫിസിക്കൽ രൂപത്തിൽ(നാണയമോ, ആഭരണമോആയി)സൂക്ഷിക്കുകയാണെങ്കിൽ അതിന് ചെലവുമുണ്ട്. വീട്ടിൽ സൂക്ഷിച്ചാൽ റിസ്കുമുണ്ട്.രാജ്യങ്ങളുടെ വളർച്ച കുറഞ്ഞ് പ്രതിസന്ധിനേരിടുമ്പോഴാണ് സ്വർണം പച്ചക്കൊടിവീശി മുന്നേറുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്നവർ രാജ്യത്തിന്റെ ധനക്കമ്മിവർധനയ്ക്കുകൂടി ഉത്തരവാദിയാണെന്നകാര്യംമറക്കേണ്ട. സ്വർണത്തോടുള്ള ഭ്രമംകാരണം ഇറക്കുമതി വർധിക്കുന്നതിനാലാണ് ധനക്കമ്മികൂടുന്നത്. ഈ സാഹചര്യത്തിലാണ് സ്വർണ ഇറക്കുമതി കുറയ്ക്കാനായി ഗോൾഡ് ബോണ്ടുപോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്. കള്ളപ്പണം സൂക്ഷിക്കാനുള്ള മാർഗമായും ഏറെപ്പേർസ്വർണം അവസരമാക്കുന്നു. സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നിക്ഷേപ ആസ്തിയെ രണ്ടുകയ്യുംനീട്ടി സ്വീകരിക്കുന്നത് ശരിയാണോ? കമ്മോഡിറ്റി മാർക്കറ്റ് കമ്മോഡിറ്റി വിപണിയാണെങ്കിൽ സാധാരണ നിക്ഷേപകനെ സമ്പന്ധിച്ചിടത്തോളം അതിസങ്കീർണവുമാണ്. ലോഹങ്ങൾ, എണ്ണ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് കമ്മോഡിറ്റി വിപണി കൈകാര്യംചെയ്യുന്നത്. വ്യക്തിഗത നിക്ഷേപകനെ സമ്പന്ധിച്ചെടുത്തോളം ഡെറിവേറ്റീവുകൾ കൈകാര്യംചെയ്യുന്നത് സങ്കീർണവും അപകടകരവുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുമുമ്പ് അവ നിങ്ങൾക്ക് കനത്ത നഷ്ടംനൽകും. കറൻസി ഫ്യൂച്ചറും അതുപോലെതന്നെയാണ്. തിരിച്ചുവരാം ഈ സാഹചര്യത്തിലാണ് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ച മാർഗമായി ഓഹരി നിക്ഷേപത്തെ കാണേണ്ടത്. അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാനായാൽ ഭാവനയിൽ കാണുന്നതിലുമപ്പുറമുള്ള നേട്ടംസ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് മികച്ചരീതിയിൽ ഗൃഹപാഠം ചെയ്യേണ്ടത് അത്യാവശ്യമാണ്. ടിപ്പുകളുടെ പിന്നാലെപോകാതിരിക്കുക. അത്യാവശ്യമുള്ള പണം സ്ഥിര നിക്ഷേപ പദ്ധതകിളിൽമാത്രം നിക്ഷേപിക്കുക. കരുതൽധനവും ആരോഗ്യ-ടേം ഇൻഷുറൻസുകളെ അവഗണിക്കാതിരിക്കുക. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനുമാത്രം ഓഹരിയുടെ വഴിതേടുക. എങ്കിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്നനേട്ടം ഭാവിയിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. കോവിഡ് വ്യാപനത്തെതുടർന്നുള്ള വിപണിയിലെ തകർച്ച ഏവരുംകണ്ടതാണ്. അതിനുശേഷമുള്ള ഉയർച്ചയും. വ്യക്തമായ ലക്ഷ്യവും ആർജവവുമുണ്ടെങ്കിൽക്ഷമയോടെ കാത്തിരുന്നാൽ ലക്ഷ്യം പൂർത്തിയാക്കാൻ എല്ലാ നിക്ഷേപകർക്കുമാകും.മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം കാര്യങ്ങൾകൂടുതൽ എളുപ്പമാക്കും. അഞ്ചുവർഷത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ആസുത്രണംചെയ്യാൻ എസ്ഐപിയുടെ വഴിതന്നെ ഉത്തമം.

from money rss https://bit.ly/3m93i2S
via IFTTT