121

Powered By Blogger

Friday, 14 February 2020

ഓഹരി വില കുതിച്ചു: രാധാകൃഷ്ണന്‍ ധമാനി സമ്പന്നരില്‍ അഞ്ചാമനായി

അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില കുതിച്ചതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ അഞ്ചാമനായി രാധാകൃഷ്ണൻ ധമാനി. ഫെബ്രുവരി 14ലിലെ കണക്കുപ്രകാരം 13.30 ബില്യൺ ഡോളറാണ് ധമാനിയുടെ ആസ്തി. ഇതോടെ നിലവിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ലക്ഷ്മി മിത്തലിനെ അദ്ദേഹം മറികടന്നു. 13.10 ബില്യൺ ഡോളരാണ് ലക്ഷ്മി മിത്തലിന്റെ ആസ്തി. 10.9 ബില്യൺ ഡോളറുമായി ഗൗതം അദാനിയും 9.62 ബില്യൺ ഡോളറുമായി സുനിൽ മിത്തലും തൊട്ടുപിന്നിലുണ്ട്. ഫെബ്രുവരി 10ന് അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 2,560 രൂപയിലെത്തിയിരുന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ നെസ് ലെയെയും ബജാജ് ഫിൻസർവിനെയും കടത്തിവെട്ടി 18-ാംസ്ഥാനത്തെത്തി അവന്യു സൂപ്പർമാർക്കറ്റ്. ഈയാഴ്ച മികച്ച ഉയരം കുറച്ചതോടെ 300 ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായ നേട്ടം. വിപണിമൂല്യമാകട്ടെ 39,388 കോടി രൂപയായി. Radhakrishnan Damani becomes the fifth richest person in India

from money rss http://bit.ly/2uyTNod
via IFTTT

രാജ്യത്ത് ഒരുകോടിക്കുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എത്രപേരുണ്ട്?

ഒരു കോടി രൂപ വാർഷിക വരുമാനമുള്ള എത്ര പ്രൊഫഷണൽസ് ഇന്ത്യയിലുണ്ടാകും? 2,200 പേർമാത്രം. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത കണക്കുകൾ പരിശോധിച്ചാണ് ഐടി വകുപ്പ് ഈ വിവരം പുറത്തുവിട്ടത്. ഇവരിൽ ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും വീക്കീൽമാരും മറ്റ് പ്രൊഫഷണലുകളും ഉൾപ്പെടും. നടപ്പ് സാമ്പത്തിക വർഷത്തിൽ 2018-19വർഷത്തെ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് ആദായ നികുതി റിട്ടേൺ നൽകിയത് 5.78 കോടി പേരാണ്. ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തതതാണ് ഇക്കാര്യങ്ങൾ. Out of these,1.03 crore individuals have shown income below Rs 2.5 lakh & 3.29 crore individuals disclosed taxable income between Rs.2.5 lakh to Rs.5 lakh. Out of 5.78 crore returns filed during this financial year,4.32 crore individuals have disclosed income upto Rs 5 lakh..2/6 — Income Tax India (@IncomeTaxIndia) February 13, 2020 ഇതിൽ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കുറവുള്ളവർ 1.03 കോടി പേരാണ്. 2.5 ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 3.29 കോടി പേരാണുള്ളത്. 5.78 കോടി നികുതി ദായകരിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർ മൊത്തം 4.32 കോടി പേരാണ്. 208-19 സാമ്പത്തിക വർഷത്തിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ 1.46 കോടി പേർക്കുമാത്രമാണ് ആദായനികുതി ബാധ്യതയുള്ളത്. നടപ്പ് സാമ്പത്തികവർഷത്തിലും അഞ്ചുലക്ഷം രൂപവരെയുള്ളവരെ ആദായനികുതി നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 5 മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ എണ്ണം ഒരുകോടിയോളമാണ്. 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരാകട്ടെ 46 ലക്ഷവും. 50 ലക്ഷത്തിന് മുകളിൽ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയതാകട്ടെ 3.16 ലക്ഷം പേരാണ്. അഞ്ചുകോടി രൂപയ്ക്കുമുകളിൽ വാർഷിക വരുമാനമുണ്ടെന്ന് വ്യക്തമാക്കിയതാകട്ടെ വെറും 8,600 പേരും. How many professionals declared income above ₹1 crore

from money rss http://bit.ly/2tWZWKx
via IFTTT

ജെ.എം. ഫിനാന്‍ഷ്യലിന്റെ മൂന്നാംഘട്ട കടപ്പത്ര വില്‍പന ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ.എം. ഫിനാൻഷ്യലിന്റെ മൂന്നാം ഘട്ട കടപ്പത്ര വിൽപന ആരംഭിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ടതും റെഡീം ചെയ്യാവുന്നതും ഓഹരിയാക്കാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ മൂന്നാം ഘട്ട പൊതു വിൽപനയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ജെ.എം. ഫിനാൻഷ്യലിന്റെ സബ്സിഡറി കമ്പനിയായ ജെ.എം. ഫിനാൻഷ്യൽ പ്രൊഡക്ടസ് ലിമിറ്റഡാണ് കടപ്പത്രങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപ്പത്രങ്ങളാണ് ഇറക്കുന്നത്. 200 കോടി രൂപ മുതൽ 300 കോടി രൂപ വരെ ഇത് വർധിക്കാം. ആകെ 2000 കോടി രൂപയാണ് കടപ്പത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ കമ്പനി ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 9 വരെയാണ് കടപ്പത്ര വിൽപ്പനയെങ്കിലും കാലാവധിക്ക് മുമ്പ് ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡറക്ടർ ബോർഡിനോ, ബോർഡ് രൂപീകരിക്കുന്ന എൻ.സി.ഡി പബ്ലിക്ക് ഇഷ്യൂ കമ്മറ്റിക്കോ അധികാരമുണ്ടായിരിക്കും. കടപ്പത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും അതിന് ശേഷം 1000 രൂപ വീതം മുഖവിലയുള്ള ഒരു എൻ.സി.ഡി യുടെ ഗുണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. 24, 40, 60, 120 മാസങ്ങളായിരിക്കും കടപ്പത്രങ്ങളുടെ കാലാവധി. വർഷത്തിൽ 10 ശതമാനം വരെ ആദായം പ്രതീക്ഷിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി രാജ്യത്താകെ അതിന്റെ അടിത്തറ ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ജെ. എം. ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു.

from money rss http://bit.ly/2SLmLJo
via IFTTT

Thursday, 13 February 2020

പിഎംഎസ് നിക്ഷേപകരില്‍നിന്ന് മുന്‍കൂര്‍ ഫീസ് ഈടാക്കുന്നത് സെബി വിലക്കി

പിഎംഎസ് നിക്ഷേപകരിൽനിന്ന് ഫീസ് മുൻകൂറായി ഇടാക്കരുതെന്ന് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഫെബ്രവരി 13ന് ഇറക്കിയ വിജ്ഞാപനത്തിലാണ് നിർദേശം നൽകിയിട്ടുള്ളത്. പിഎംഎസ് നിക്ഷേപകർക്ക് ഡയറക്ട് ഓപ്ഷൻകൂടി സെബി കൊണ്ടുവന്നിട്ടുണ്ട്. വിതരണക്കാർ വഴിയല്ലാതെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ നിക്ഷേപകന് ലഭിക്കുക. വിതരണക്കാർക്ക് നൽകുന്ന കമ്മീഷൻ ഒഴിവാക്കാനാണിത്. അതേസമയം, പിഎംഎസ് സേവനം നൽകുന്നവർക്ക് നിക്ഷേപതുകയ്ക്ക് ആനുപാതികമായി വാർഷിക ഫീസ് ഈടാക്കാം. പുതിയ നിർദേശങ്ങൾ മെയ് ഒന്നുമുതൽ പ്രാബല്യത്തിലാകും. പിഎംഎസ് വഴി നിക്ഷേപം നടത്താനുള്ള കുറഞ്ഞ തുക 25 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി ഉയർത്തിയത് ഈയിടെയാണ്. SEBI bans upfront distributor commissions in PMS

from money rss http://bit.ly/2uBKgga
via IFTTT

ആസ്റ്ററിന് ദുബായിൽ 100 ശതമാനംഉടമസ്ഥാവകാശത്തിന് അനുമതി

കൊച്ചി: പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്, യു.എ.ഇ. സർക്കാർ ദുബായിൽ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം അനുവദിച്ചു. നേരത്തെ വിദേശ നിക്ഷേപകർക്ക് 49 ശതമാനം ഉടമസ്ഥാവകാശം കൈവശം വയ്ക്കാൻ മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ഈയിടെ യു.എ.ഇ. സർക്കാർ, ചില മേഖലകളിലെ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കിയിരുന്നു. അതിൽ ആരോഗ്യ പരിപാലന മേഖലയും ഉൾപ്പെടുത്തിയതോടെയാണ് ആസ്റ്ററിന് 100 ശതമാനം ഉടമസ്ഥാവകാശത്തിന് അവസരം കൈവന്നത്. തങ്ങളുടെ ജി.സി.സി. ബിസിനസിൻറെ 80 ശതമാനവും ദുബായിലാണെന്നതിനാൽ, ഇവിടത്തെ വിപണി ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നുവെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൻറെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുബായിലെ അനുബന്ധ കമ്പനികളുടെ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് നിലവിലെ സാമ്പത്തിക വർഷത്തിൻറെ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

from money rss http://bit.ly/31UrVqU
via IFTTT

മരുന്നുകളുടെ അങ്ങാടിവിജയം

ഇതാണ് പഞ്ചമപ്പഴുക്ക... അങ്ങാടിമരുന്നാണ്. പല രോഗങ്ങൾക്കുമുള്ള മരുന്ന്. ഇപ്പോൾ ഇത് കിട്ടാനില്ല'. കുന്തിരിക്കം പോലെയുള്ള ഒരു വസ്തു ചൂണ്ടിക്കാണിച്ച് ഹരി വി. പൈ പറയുന്നു. മട്ടാഞ്ചേരി ബസാറിലെ അങ്ങാടിമരുന്ന് കച്ചവടക്കാരനാണ് ഹരി പൈ. ബസാറിൽ കൂനൻകുരിശ് പള്ളിക്കടുത്തുള്ള കട നടത്തുന്നത് ഹരി വി. പൈയും സഹോദരന്മാരായ പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും ചേർന്നാണ്. പഞ്ചമപ്പഴുക്ക ഉൾപ്പെടെ നാട്ടിൽക്കിട്ടാത്ത പല അങ്ങാടിമരുന്നുകളും മട്ടാഞ്ചേരിയിലെ ഈ കടയിലുണ്ട്. മൂന്ന് സഹോദരന്മാർ ചേർന്നുള്ള ഈ അപൂർവ കച്ചവടക്കൂട്ടായ്മയ്ക്ക് മറ്റൊരു ചരിത്രംകൂടിയുണ്ട്. 'ഹരി പൈ' എന്ന പേരിൽ 140 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ കട. മൂന്ന് തലമുറകളായി അങ്ങാടിമരുന്ന് കച്ചവടം ചെയ്തുവരുന്ന കുടുംബം. ജെ. ഹരി പൈ, ജെ. ദാസ പൈ എന്നിവർ ചേർന്ന് 140 വർഷം മുമ്പ് തുടങ്ങിയതാണ് മട്ടാഞ്ചേരിയിലെ അങ്ങാടിമരുന്ന് വ്യാപാരം. അന്നും കടയ്ക്ക് പേര് 'ഹരി പൈ' എന്നുതന്നെ. മുംബൈയിൽനിന്ന് കപ്പലിലാണ് അക്കാലത്ത് മരുന്നുകൾ എത്തിച്ചിരുന്നത്. കൊച്ചിയിൽ വരുന്ന മരുന്നുകൾ ഇവർ കേരളത്തിലെമ്പാടും വിതരണം ചെയ്തു. വള്ളങ്ങളിലാണ് അങ്ങാടിമരുന്നുകൾ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചത്. പിന്നീട് ദാസ പൈയുടെ മകൻ വാസുദേവ പൈ കച്ചവടരംഗത്തെത്തി. കുറെക്കാലം വാസുദേവ പൈ കൊച്ചിയിലെ അങ്ങാടിമരുന്ന് കച്ചവടത്തിന് ചുക്കാൻപിടിച്ചു. വാസുദേവ പൈയുടെ മക്കളാണ് ഹരി വി. പൈയും പ്രദീപ് കുമാർ വി. പൈയും ഉമേഷ് വി. പൈയും. കാലം ഒരുപാട് മാറി. കച്ചവടത്തിൽ പുതിയ തന്ത്രങ്ങളായി. പക്ഷേ, പൈ സഹോദരന്മാർ വഴിമാറിയില്ല. ഇപ്പോൾ ഗുണനിലവാരമുള്ള അങ്ങാടിമരുന്നുകൾ കൊച്ചിയിലേക്ക് എത്തിക്കുകയാണിവർ. മുംബൈയിലെ പഴയ കച്ചവടബന്ധങ്ങളെ ഇവർ കൈവിട്ടില്ല. നാട്ടിൽ കിട്ടാത്ത ഏതു മരുന്നും ഇവർ എത്തിക്കും. പഞ്ചമപ്പഴുക്ക പോലെ, അക്കിക്കറുവ, അംഗ്ലവാരി തേങ്ങ എന്നിവയൊക്കെ വിപണിയിലില്ലാത്തതാണ്. പക്ഷേ, പൈ സഹോദരന്മാർ അതൊക്കെ കരുതിവെക്കുന്നു. നല്ല ശക്തിയുള്ള ഉത്പന്നങ്ങൾ കിട്ടുന്നത് ഇപ്പോഴും മുംബൈയിൽ നിന്നാണെന്ന് ഇവർ പറയുന്നു. കിരിയാത്തും, കടുക്കയും, ഉണക്ക നെല്ലിക്കയും, കറുവപ്പട്ടയും, കുന്തിരിക്കവും, കുങ്കുമപ്പൂവുമൊക്കെ മുംബൈയിൽനിന്ന് നേരിട്ട് വാങ്ങുകയാണിവർ. ചെന്നാമുക്കി, താലീസപത്രം, അതിവിടയം, കരയാമ്പൂ, അമുക്കുരം, അശ്വഗന്ധം, വാൽമുളക് എന്നിവയൊക്കെ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് വരുത്തുന്നത്. 'നാട്ടിൽ ഇപ്പോൾ പലതും കിട്ടുന്നുണ്ട്. പക്ഷേ, മുംബൈയിൽനിന്ന് വരുന്ന ഉത്പന്നങ്ങൾക്കാണ് കൂടുതൽ ഫലം.'- പ്രദീപ്കുമാർ പറയുന്നു. മുത്തങ്ങ തന്നെ ഉദാഹരണം. നല്ല മുഴുപ്പുള്ള മുത്തങ്ങ മുംബൈയിൽ ധാരാളം കിട്ടും. അതുപോലെ മുംബൈ ഉണക്ക നെല്ലിക്കയ്ക്കാണ് ഇപ്പോഴും ഡിമാൻഡ്. 'മുംബൈ അയമോദകമാണ് സൂപ്പർ. എന്നാൽ മാതളത്തൊലി, കഴഞ്ചിക്കുരു, ഞെരിഞ്ഞിൽ എന്നിവയൊക്കെ തമിഴ്നാട്ടിൽനിന്ന് കിട്ടും.'- ഉമേഷ് പൈ പറയുന്നു. പഞ്ചാബിലെ ലുധിയാന, മുംബൈയിലെ പൈന്താനി, കൊൽക്കത്ത എന്നിവിടങ്ങളിലെ പഴയകാല കച്ചവടകേന്ദ്രങ്ങൾ വഴിയാണ് കൊച്ചിയിലേക്ക് മരുന്നുകൾ വരുത്തുന്നതത്രെ. പഴയപോലെ നാട്ടുവൈദ്യന്മാരില്ലാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. മരുന്നു കുറിക്കാൻ വൈദ്യന്മാരില്ല. പക്ഷേ, മരുന്നുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട്. തലമുറകളായി കൈമാറിവരുന്ന നാട്ടുമരുന്നുകളിൽ വിശ്വാസമുറപ്പിച്ചവരും അനുഭവസ്ഥരും ഇപ്പോഴും മരുന്നുകൾ വാങ്ങാനെത്തുന്നു. നൂറുകണക്കിന് അങ്ങാടിമരുന്നുകളുണ്ട്. ഓരോന്നിനെക്കുറിച്ചും ഇവർക്കറിയാം. അവ എവിടെനിന്നെന്ന് അറിയാം. പക്ഷേ, പലതിനും പഴയപോലെ ആവശ്യക്കാരില്ല. അക്കാലത്തെ മരുന്നുകളെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും അറിയുന്നവർതന്നെ ഇല്ലാത്തതാണ് പ്രശ്നമെന്ന് ഇവർ പറയുന്നു. ത്രിഫല, ത്രിക്കടുക്, ത്രിജാതി, അഷ്ടചൂർണം തുടങ്ങി പച്ചമരുന്നുകൂട്ടുകൾ പലതുണ്ട്. ഇതെക്കുറിച്ചൊക്കെ പൈ സഹോദരന്മാർക്ക് കൃത്യമായറിയാം. പക്ഷേ, മരുന്നുകൾ കൂട്ടിച്ചേർത്ത് വിൽപ്പന നടത്താനോ, ചികിത്സിക്കാനോ ഇവരില്ല. എന്നാലും കുടുംബത്തിലാർക്കെങ്കിലും അസുഖമുണ്ടായാൽ ഈ മരുന്നുകളാണ് ആശ്വാസമാകുന്നതെന്ന് സഹോദരന്മാർ പറയുന്നു. ലക്ഷദ്വീപിൽനിന്ന് പണ്ടുകാലം മുതൽതന്നെ പൈയുടെ കട അന്വേഷിച്ച് കച്ചവടക്കാർ വരും. ദ്വീപുകാർക്ക് ആവശ്യമായ മരുന്നുകൾ ഇവർ നൽകും. ആ മരുന്നുകൾക്ക് അറേബ്യൻ പേരുകളാണ്. പക്ഷേ, അതൊക്കെ കൃത്യമായി പൈ സഹോദരന്മാർക്ക് അറിയാം. മട്ടാഞ്ചേരി ബസാറിലെ കടയിലേക്ക് രാവിലെ ഒമ്പതിനുതന്നെ ഈ സഹോദരന്മാരെത്തും. ബസാറിൽ പഴയ തിരക്കൊന്നുമില്ല. ചിലപ്പോൾ ആളനക്കംപോലുമുണ്ടാവില്ല. പക്ഷേ, രാത്രി ഏഴ് വരെ ഹരി പൈയുടെ കട തുറന്നിരിക്കും. 'വൈകീട്ട് അഞ്ച് കഴിഞ്ഞാൽ ഇവിടെ ആരുമുണ്ടാകില്ല. ആകെ തുറക്കുന്ന കട ഇതുമാത്രം. അങ്ങനെ തുടരാനാണിഷ്ടം. കാരണം രാവും പകലും നാടിന് മരുന്ന് നൽകിയ സ്ഥാപനമാണിത്. അത് സന്ധ്യയ്ക്കുമുമ്പേ അടയ്ക്കാനാവില്ല...' ഹരി വി. പൈ പറയുന്നു. ദൂരെ ദിക്കുകളിൽനിന്ന് പൈയുടെ കട അന്വേഷിച്ച് മരുന്നിനെത്തുന്നവർ ചിലപ്പോൾ മട്ടാഞ്ചേരിയിലേക്ക് എത്തുമ്പോൾ വൈകും. അവർ നിരാശയോടെ മടങ്ങരുത്. അതാണ് ഈ കരുതൽ. അതെ, കച്ചവടവും ഇവർക്ക് ഒരു ആചാരമാണ്. അതിലൊന്നും ഒരു കുറവും വരുത്താൻ ഇവർക്കാവില്ല. വേഷംപോലെ, ഭാഷപോലെ, ജീവിതരീതിപോലെ മരുന്നുകച്ചവടത്തെയും ഇവർ നെഞ്ചോട് ചേർത്തുപിടിക്കുകയാണ്.

from money rss http://bit.ly/2uM2Z8B
via IFTTT

ഓഹരി വിപണി തിരിച്ചുകയറി: സെന്‍സെക്‌സില്‍ 240 പോയന്റ് നേട്ടം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി വിപണി. സെൻസെക്സ് 240 പോയന്റ് നേട്ടത്തിൽ 41699ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 12244ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 185 ഓഹരികൾ നഷ്ടത്തിലുമാണ്. 185 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, എസ്ബിഐ, ബിപിസിഎൽ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഗ്രാസിം, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്റസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 240 pts

from money rss http://bit.ly/2ULhBQm
via IFTTT

ഘടകങ്ങളുടെ ശേഖരം തീരുന്നു;ഇന്ത്യയിലെ മൊബൈൽ ഹാൻഡ്‌സെറ്റ് ഉത്പാദനം പ്രതിസന്ധിയിൽ

മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധിയിൽ. ചൈനയിൽനിന്ന് ഘടകങ്ങൾ എത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഫെബ്രുവരിയിലെ ഉത്പാദനത്തിലുള്ള ഘടകങ്ങളാണ് നിലവിൽ സ്റ്റോക്കുള്ളത്. നിലവിലെ സ്ഥിതി തുടർന്നാൽ മാർച്ച് ആദ്യവാരം ഉത്പാദനം നിർത്തിവെക്കേണ്ടി വരുമെന്നാണ് കമ്പനികളുടെ ആശങ്ക. ചൈനയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫാക്ടറികൾ അടച്ചിട്ടിരുന്നതിനാൽ ഇന്ത്യയിലെ ഉത്പാദകർ കൂടുതൽ ഘടകങ്ങൾ ശേഖരിച്ചിരുന്നു. ഇതുപയോഗിച്ചാണ് നിലവിൽ ഉത്പദാനം നടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ ഫാക്ടറികൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടില്ല. ഇതോടെ ചരക്കുനീക്കം പ്രതിസന്ധിയിലായി. രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ഉത്പാദകരായ ഷവോമി ഘടകങ്ങളുടെ ശേഖരം തീരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതിനാൽ ഘടകഭാഗങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും വില ഉയരുകയാണ്. ഇവ മറ്റു സ്രോതസ്സുകളിൽനിന്ന് എത്തിക്കുന്നതിന് കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. ആപ്പിൾ ഐഫോൺ 11, 11 പ്രോ എന്നിവ ചൈനയിൽനിന്ന് 'അസംബിൾ'ചെയ്ത് എത്തിക്കുന്നതാണ്. രാജ്യത്ത് മുംബൈയിലടക്കം പല സ്റ്റോറുകളിലും ഇവയുടെ ശേഖരം തീർന്നുതുടങ്ങി. ജനുവരി-മാർച്ച് കാലത്ത് സ്മാർട്ട്ഫോൺ വിൽപ്പനയിൽ പത്തു മുതൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്ന് വിവിധ ഏജൻസികൾ പറയുന്നു. ഏപ്രിൽ- ജൂൺ കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമായേക്കും. പുതിയ മൊബൈലുകൾ അവതരിപ്പിക്കുന്നതിനും കാലതാമസമുണ്ടാകും. മൊബൈൽ അസംബ്ലിങ്ങിനായുള്ള ഘടകങ്ങളുടെ ശേഖരം കുറഞ്ഞുവരുന്നതായി ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ.സി.ഇ.എ.) വ്യക്തമാക്കി. പല രാജ്യങ്ങളിൽനിന്നാണ് ഘടകഭാഗങ്ങൾ എത്തുന്നത്. ബാറ്ററിയും ക്യാമറയുടെ ചില ഭാഗങ്ങളും വിയറ്റ്നാമിൽ നിർമിക്കുന്നുണ്ട്. ഡിസ്പ്ലേ യൂണിറ്റ്, കണക്ടറുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പി.സി.ബി.) എന്നിവയാണ് പ്രധാനമായും ചൈനയിൽനിന്നെത്തുന്നത്. ചിപ്പുകൾ തയ്വാനിലാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇത് ചൈനയിലെത്തിച്ച് ഭേദഗതി വരുത്തിയശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചൈനയിൽ ചുരുക്കം ചില ഫാക്ടറികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എങ്കിലും പൂർണതോതിൽ ഉത്പാദനം തുടങ്ങാൻ കാലതാമസമുണ്ടാകുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഘടകങ്ങൾ കിട്ടാതാകുന്നതോടെ ഉത്പാദനച്ചെലവേറുമെന്ന് കമ്പനികൾ പറയുന്നു. ഇത് സ്മാർട്ട് ഫോണുകൾക്ക് വില ഉയരാനിടയാക്കിയേക്കും. ഇ-കൊമേഴ്സ് കമ്പനികളെയും ബാധിക്കും മൊബൈൽ ഫോണുകളുടെയും ടെലിവിഷന്റെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും ഉത്പാദനം കുറഞ്ഞത് ഇവയുടെ ഓൺലൈൻ വിപണിയെയും ബാധിച്ചേക്കും. ഇ- കൊമേഴ്സ് ഭീമൻമാരായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഇവയുടെ ശേഖരം കുറഞ്ഞിട്ടുണ്ട്. ഓൺലൈൻ വിപണിയിൽ ഏറ്റവുമധികം ആവശ്യം സ്മാർട്ട് ഫോണുകൾക്കും ടെലിവിഷനുമാണ്. സ്മാർട്ട് ഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നതാണെങ്കിലും ഇതിന്റെ ഘടകങ്ങളിൽ 12 ശതമാനം മാത്രമാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ബാക്കി ചൈനയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നുമായി ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയുടെ 41 ശതമാനവും ഇപ്പോൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്.

from money rss http://bit.ly/39wBiQ0
via IFTTT

നിഫ്റ്റി 12,200ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 106 പോയന്റ്

മുംബൈ: രണ്ടുദിവസത്തെ റാലിക്കുശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിലായി. നിഫ്റ്റി 12,200നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 106.11 പോയന്റ് താഴ്ന്ന് 41,459.79ലും നിഫ്റ്റി 26.50 പോയന്റ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ചില ഓഹരികളിലുണ്ടായ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1044 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1400 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇന്റസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടത്തിലായ ഓഹരികൾ. യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ കമ്പനി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ഫാർമ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഓഹരികളും നേട്ടമുണ്ടാക്കി. ലോഹം, വാഹനം, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലായത്. Nifty ends below 12,200, Sensex falls 100 pts

from money rss http://bit.ly/2SG3RUh
via IFTTT

ഇന്ത്യന്‍ വിപണിയിലെ കൊറോണ ഇഫെക്ട്

കൊറോണ വൈറസിന്റെ വ്യാപനം നടപ്പുവർഷമായ 2020ൽ ലോക സാമ്പത്തിക വളർച്ചയുടെ വേഗത 0.3 ശതമാനം മുതൽ 0.4 ശതമാനംവരെ കുറയ്ക്കുമെന്ന് അന്തർദേശീയ സംഘടനകൾ കരുതുന്നു. ചൈനയിലേയും തെക്കു കിഴക്കേഷ്യൻ മേഖലയിലുമുണ്ടായ വേഗക്കുറവാണിതിനു കാരണം. 2020 വർഷം ലോക സാമ്പത്തിക വളർച്ച 3.3 ശതമാനമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തൽ. സ്ഥിതി നിയന്ത്രിക്കാനെടുക്കുന്ന സമയത്തിനനുസരിച്ചേ വളർച്ചയടെ കുറവ് എത്രമാത്രമായിരിക്കുമെന്ന് പറയാൻ കഴിയുകയുള്ളു. അവശ്യ സർവീസുകളും തുറമുഖങ്ങളും ഉൽപാദന കേന്ദ്രങ്ങളും ചൈന പതിയെ തുറക്കാൻ തുടങ്ങിയിരിക്കുന്നു. പകർച്ച വ്യാധിയുടെ വ്യാപനം ചില പ്രവിശ്യകൾ മാത്രം കേന്ദ്രീകരിച്ചാണെന്നും 2020 ന്റെ ആദ്യ പകുതിയിലെ തണുപ്പുകാലത്ത് ഇതധികമായിരുന്നുവെങ്കിലും ജൂണിൽ ചൈനയിൽ വേനൽ തുടങ്ങുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും വിദഗ്ധർ കരുതുന്നു. മൊത്തം വ്യാപാരത്തിന്റെ 10 ശതമാനത്തിലധികം ഇടപാടുകൾ നടത്തന്ന ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. മൊത്തം ഇറക്കമതിയുടെ 15 ശതമാനവും ചൈനയിൽ നിന്നാണ്. എന്നാൽ 5 ശതമാനം മാത്രമേ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നുള്ളു. 2003 മുതൽ 2019 വരെയുള്ള കാലം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. ഇക്കാലം ഉൽപന്ന വ്യാപാരത്തിന്റെ മൊത്ത വർഷാന്ത വളർച്ചാ നിരക്കിൽ 10 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തുകയും 20 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 87 ബില്യൺ യുഎസ് ഡോളറായി ഉയരുകയും ചെയ്തു. 2019 സാമ്പത്തിക വർഷം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.1 ശതമാനമായിരുന്നു. ചൈനയുമായുള്ള ഉൽപന്നങ്ങൾ മാത്രം ഉൾക്കൊള്ളുന്ന മൊത്തം വ്യാപാര കമ്മി ജഡിപി യുടെ 0.03 ശതമാനം മാത്രമാണ്. നിർമ്മാണ ഉൽപന്നങ്ങളാണ് പ്രധാനമായും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നത്. അവശ്യ ഇറക്കുമതി സാധനങ്ങൾ കിട്ടാതായാൽ മാത്രമേ അതു നമ്മെ ബാധിക്കുകയുള്ളു. ചൈനയിലെ വാഹന, ഇലക്ട്രോണിക്, ഫാർമ, ഉപഭോക്തൃ ഉൽപന്ന, എഞ്ചിനീയറിംഗ്, ലോഹ മേഖലകളിലേക്കാവശ്യമായ വലിയൊരളവോളം അസംസ്കൃത വസ്തുക്കളും അർധ നിർമ്മിത ഉൽപന്നങ്ങളുമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ചൈനയിൽ കച്ചവടം കുറയുന്നതുകൊണ്ട് വാഹനങ്ങളുടേയും വാഹന സംബന്ധിയായ ഉൽപന്നങ്ങളുടേയും കയറ്റുമതിയെ ബാധിക്കും. ചൈനയിൽ നിന്നുള്ള ഉൽപാദന ഘടകങ്ങളുടെ വരവു കുറയുന്നത് അഭ്യന്തര ഉൽപാദനത്തേയും ലാഭത്തേയും ബാധിക്കും. മരുന്നുകളുടെ പ്രധാന ചേരുവകളുംമറ്റും ചൈനയിൽ നിന്നാണു വരുന്നത്. അടിസ്ഥാന അസംസ്കൃത ഉൽപന്നങ്ങളുടേയും രാസവസ്തുക്കളുടേയും ലഭ്യതയിലാുണ്ടാകുന്നകുറവ് അന്തർദേശിയ വിലകളേയും ലാഭത്തേയും ബാധിക്കും. മറുവശത്ത് ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതയിലെകുറവും മറ്റു കേന്ദ്രങ്ങളിൽനിന്നു വരുന്നവയുടെ വിലക്കൂടുതലും ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലാഭം കുറയ്ക്കുകയും ചെയ്യും. ആഗോള രംഗത്ത് ഇന്ത്യയ്ക്ക് ശക്തമായ സാന്നിധ്യമുള്ള രാസമേഖലയിൽ ചൈനയിലെ മാന്ദ്യം നമുക്കു ഗുണകരമായിത്തീരും. ഈ രംഗത്ത് ഇന്ത്യയുടെ വിതരണ ശൃംഖല സജീവമാണ്. എണ്ണ ,വാതക രംഗത്തെ ഉൽപന്ന വിലക്കുറവ് ഇടക്കാലയളവിൽ എണ്ണ വിതരണക്കമ്പനികളുടെ ലാഭം വർധിപ്പിക്കും. എന്നാൽ ഹൃസ്വ കാലയളവിൽ ക്രൂഡോയിൽ വിലക്കുറവ് ചരക്കുപട്ടികയിൽ നഷ്ടം ഉണ്ടാക്കിയേക്കും. തുണിത്തരങ്ങളുടേയും വസ്ത്രങ്ങളുടേയും വമ്പൻ കയറ്റുമതിക്കാരായ ചൈനയുടെ തളർച്ച ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ വൻകയറ്റുമതി അവസരങ്ങൾ തുറന്നേക്കും. ഉരുക്കുപോലുള്ള ലോഹങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാണ്. ഇറക്കുമതിയിലുണ്ടാകുന്നവീഴ്ച നാട്ടിലെ ഉരുക്കുൽപാദക വ്യവസായത്തിന് ഗുണകരമായിത്തീർന്നേക്കാം. ആഗോളതലത്തിൽ ഉരുക്കിന്റെ വില വലിയ തോതിൽ ചഞ്ചലമാണ് എന്ന വസ്തുത അശുഭമാണ്. ആവശ്യക്കാരുടെ കുറവും ചൈനയിലെ വ്യാപാര തടസവുമാണിതിനു കാരണം. 2001 സെപ്തംബർ 11ൽ യുഎസിൽ നടന്ന ഭീകരാക്രമണത്തിനുശേഷം 2003ൽ സാർസ് അണുബാധയാണ് ആഗോള തലത്തിൽ വൻതോതിൽ ഭീതി വിതച്ചത്. സാർസിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നുവെങ്കിലും പകർച്ചവ്യാധി ഉയർത്തിയ ഭയമെന്ന നിലയിൽ ലോക ഓഹരി വിപണിയിൽ അതിന്റെ ഫലം വലുതായിരുന്നു. എന്നാൽ തെക്കുകിഴക്കൻ മേഖലയിലെ പരിമിതമായ സംഭവങ്ങളൊഴിച്ച് ലോകസാമ്പത്തിക വിപണിയെ കൊറോണ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. ഭയാശങ്കകൾ ഒഴിയുന്ന സാഹചര്യത്തിൽ ഇടക്കാലത്തേക്കുള്ള പരിമിതമായഫലം ഒഴികെ കൂടുതലൊന്നും സംഭവിക്കില്ലെന്ന പ്രത്യാശയിലാണ് വിപണി. ഉയർന്ന തോതിലുള്ള ധനകമ്മി കുറയ്ക്കാനും ചൈനയുമായുള്ള വ്യാപാരം വൈവിധ്യ വൽക്കരിക്കാനും ലോകം ആഗ്രഹിക്കുന്നു. ദീർഘകാലത്തേക്കുള്ള നിക്ഷേപ, നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ മെയ്ക്ക്ഇൻ ഇന്ത്യ പദ്ധതിക്കനുകൂലമായി ഈയവസരം പ്രയോജനപ്പെടുത്താൻ കഴിയും. ഇപ്പോഴത്തെ നിലയിൽ കൊറോണ ഭീതി നമ്മുടെ ലാഭ വളർച്ചാ (നിഫ്റ്റി 50 ഇപിഎസ്) കണക്കു കൂട്ടലിൽ മാറ്റം വരുത്താനിടയില്ല. 2020 സാമ്പത്തിക വർഷം മുതൽ 2022 സാമ്പത്തിക വർഷം വരെയുള്ള മൊത്തം വർഷാന്ത വളർച്ചാ നിരക്കായ 15 ശതമാനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. നിഫ്റ്റി 50 ലെ ഒരു വർഷ ലക്ഷ്യം 12,700 തന്നെയായിരിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2OPUFLP
via IFTTT

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെ ഐആര്‍സിടിസി നേടിയത് ആറിരട്ടി ലാഭം

ഓൺലൈൻ ടിക്കറ്റ് ബുക്കിങിലൂടെ ഐആർസിടിസി എത്രരൂപ ലാഭമുണ്ടാക്കുന്നുണ്ട് ? കഴിഞ്ഞ വർഷം ഇതേപാദത്തിലെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ആറിരട്ടിയാണ് വർധന. ഡിസംബർ പാദത്തിൽ കമ്പനിയ്ക്ക് ഈയിനത്തിൽ ലഭിച്ചത് 193 കോടി രൂപയാണ്. 2019 സെപ്റ്റംബറിലാണ് ഐർസിടിസി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള കൺവീനിയൻസ് ഫീ വീണ്ടും ഈടാക്കിതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റേതെങ്കിലും പ്ലാറ്റഫോമിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോതവണയും നിങ്ങൾ പ്രത്യേക നിരക്ക് കൂടുതലായി നൽകണം. എസി കോച്ചിലാണ് യാത്രയെങ്കിൽ 30 രൂപയും നോൺ എസി കോച്ചുകളിലാണെങ്കിൽ 15 രൂപയുമാണ് നിരക്ക്. ഇതോടൊപ്പം നികുതിയും കൂടുതലായിവരും. കാറ്ററിങിൽ ലാഭംകുറഞ്ഞു കാറ്ററിങ് വിഭാഗത്തിൽനിന്നുള്ള ലാഭത്തിൽ കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ എട്ടുകോടി രൂപയുടെ കുറവുണ്ടായി. ഡിസംബർ പാദത്തിൽ ഈയിനത്തിൽ ലാഭമായി കമ്പനിയ്ക്ക് ലഭിച്ചത് 30 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 38 കോടിയായിരുന്നു. ഇതെല്ലാംകൂടി ഡിസംബർ പാദത്തിൽ ഐആർസിടിസിയുടെ ലാഭം 270 കോടി രൂപയാണ്. മുൻ വർഷം ഇതേപാദത്തിൽ 112 കോടി രൂപയായിരുന്നു അറ്റാദായം. 2018 ഡിസംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും ഗണ്യമായ വർധനവുണ്ടായി. 435 കോടി രൂപയിൽനിന്ന് 715.98 കോടി രൂപയായാണ് വരുമാനം വർധിച്ചത്. ഡൽഹി-ലക്നൗ റൂട്ടിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി തേജസ് എക്സ്പ്രസ് ഒക്ടോബറിലാണ് ഐആർസിടിസി ഓടിച്ചുതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റ് വൈബ്സൈറ്റുകളിലൂടെയോ മാത്രമേ അതിൽ യാത്രചെയ്യുന്നതിന് ടിക്കറ്റെടുക്കാൻ കഴിയൂ. റെയിൽവെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് ലഭിക്കില്ല. ഐആർസിടിസിയുടെ മൂന്നാമതൊരു സ്വകാര്യ തീവണ്ടികൂടി സർവീസ് നടത്താനിരിക്കുകയാണ്. കാശി മഹാകൽ എക്സ് പ്രസ് ഫെബ്രുവരി 20നാണ് ഓടിത്തുടങ്ങുക. മികച്ച ലാഭം നേടിയതോടെ വിപണിയിൽ കമ്പനിയുടെ ഓഹരി വില കുതിച്ചു. 13.5ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 1,609.30 രൂപയിലെത്തി ഓഹരിവില.

from money rss http://bit.ly/38oJmlL
via IFTTT

Wednesday, 12 February 2020

മെട്രോ കോച്ചില്‍ ഇനി ജന്മദിനവും വിവാഹവും ആഘോഷിക്കാം

നിങ്ങൾ പുതുമ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചിൽ ആഘോഷിക്കാം. നോയ്ഡ മെട്രോ റെയിൽ കോർപ്പറേഷനാണ് ആഘോഷങ്ങൾക്ക് വേദിയൊരുക്കുന്നത്. അതിനായി കോച്ചുകൾ ബുക്ക് ചെയ്യാം. മണിക്കൂറിന് 5000 രൂപമുതൽ 10,000 രൂപവരെമാത്രമാണ് ചെലവ്. ട്രെയിന്റെ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാം. നോയ്ഡ മെട്രോ റെയിലിനും വരുമാനമാകുകകുയും അതോടൊപ്പം ആഘോഷിക്കാനൊരു പുതുമയുമാകുമിതെന്ന് മെട്രോ റെയിൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഡി ഉപാധ്യായ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതിഥികളുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്. ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളില്ലാത്ത കോച്ച്-8000 രൂപ നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ച്-5000 രൂപ ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളുള്ള കോച്ച്-10,000 രൂപ നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോച്ച്-7000 രൂപ. 15 ദിവസംമുമ്പെങ്കിലും അപേക്ഷനൽകി ബുക്ക് ചെയ്യണം. മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകൾ അനുവദിക്കുക. ഓടാത്ത സമയമായ രാത്രി 11 മുതൽ പുലർച്ചെ രണ്ടുവരെയാകും നിർത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. നാലു കോച്ചുവരെ ബുക്ക് ചെയ്യാം. തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റിയായി 20,000 രൂപയും നൽകണം. Birthday, pre-wedding celebrations on metro coaches

from money rss http://bit.ly/2wetdkD
via IFTTT

സെന്‍സെക്‌സില്‍ 70 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണം രാജ്യത്തെ ഓഹരി സൂചികകളെ ബാധിച്ചു. സെൻസെക്സ് 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിൽ 12,178 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ ഓഹരി മൂന്നുശതമാനം ഉയർന്നു. ടൈറ്റാൻ, ഒഎൻജിസി, ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഐആർസിടിസിയുടെ ഓഹരി വിലയിൽ 13 ശതമാനത്തോളംവർധനവുണ്ടായി. ഓഹരിയൊന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചില ബാങ്കിങ് ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, എച്ച്ഡ്എഫിസി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. പണപ്പെരുപ്പംആറുവർഷത്തെ ഉയർന്ന നിരക്കായ 7.59ശതമാനമായതും വിപണിയെ ബാധിച്ചു.

from money rss http://bit.ly/2OR3h4X
via IFTTT

നേടാം, ഒരുകോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

ലൈഫ് ഇൻഷുറൻസ് പോളിസികൾ പോലെതന്നെ, ഒരുകോടി രൂപയുടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികളും വ്യവസായത്തിൽ പുതിയ മാതൃകയായി മാറുകയാണ്. ആരോഗ്യമേഖലയിൽ പണപ്പെരുപ്പവും പോക്കറ്റിൽ നിന്നുള്ള ശരാശരി മെഡിക്കൽ ചെലവുകളും വർധിച്ചതോടെ, ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനായി ഇൻഷുറർമാർ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പരിരക്ഷയുടെ വലിപ്പം വർധിപ്പിക്കുകയാണ്. പ്രത്യക്ഷത്തിൽ, ആരോഗ്യ സംരക്ഷണത്തിനായി പണം ചെലവഴിക്കുന്നതിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന് ഇന്ത്യയ്ക്കുണ്ട്. ഒരു പഠനമനുസരിച്ച്, മൊത്തം ആരോഗ്യ സംരക്ഷണ ചെലവിന്റെ 65 ശതമാനം നേരിട്ട് പോക്കറ്റിൽ നിന്നുള്ള ചെലവുകളാണ്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണച്ചെലവ് നിരന്തരം വർധിക്കുന്നതും ജീവിതശൈലീരോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുത്താൽ, മതിയായ തുക ഇൻഷുർ ചെയ്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നത് ഇന്ന് ഒരു അടിസ്ഥാന ആവശ്യമായി മാറിയിരിക്കുന്നു. ഒരു മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ മെഡിക്കൽ അത്യാഹിത സമയങ്ങളിൽ നിങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്നു. ആരോഗ്യ ഇൻഷുറൻസ് ഇപ്പോൾ ഒരു അടിസ്ഥാന ആവശ്യമായി പരക്കെ കണക്കാക്കപ്പെടുന്നു. കൂടാതെ, സമർഥരായ ഉപയോക്താക്കൾ അവരുടെ പോളിസിയിൽ നിന്ന് മികച്ച സൗകര്യങ്ങൾ നേടാനുള്ള സാധ്യതകൾ കൂടുതലായി പര്യവേഷണം ചെയ്യുകയും ചെയ്യുന്നു. സാധാരണയായി, ഉപയോക്താക്കൾ ഏഴ് മുതൽ 10 ലക്ഷം രൂപ വരെയുള്ള അടിസ്ഥാന ആരോഗ്യ പരിരക്ഷകളാണ് തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, അവയവമാറ്റ ശസ്ത്രക്രിയ, ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ, അല്ലെങ്കിൽ അഡ്വാൻസ്ഡ് സ്റ്റേജിലുള്ള കാൻസർ എന്നിവ പോലുള്ള ചില ചെലവേറിയ നടപടിക്രമങ്ങൾക്ക് ആകെ 40-60 ലക്ഷം രൂപവരെ ചെലവ് വരാം. അത്തരം സാഹചര്യങ്ങളിൽ, സാധാരണ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉദ്ദിഷ്ടകാര്യം പരിഹരിക്കുന്നതിൽ പരാജയപ്പെടും. ഒരു സർവേ പ്രകാരം, 2017-ൽ ഇന്ത്യയിൽ 15 ലക്ഷം ആയിരുന്ന കാൻസർ കേസുകളുടെ എണ്ണം 2020 അവസാനത്തോടെ 17.3 ലക്ഷം കടക്കുമെന്ന് കണക്കാക്കുന്നു. മറുവശത്ത്, ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട കേസുകൾ മിക്കവാറും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ വർധിച്ചു. ഇതിനാലാണ്, ഇതുപോലെയുള്ള ആവശ്യങ്ങൾ നിറവേറ്റാനായി ഇപ്പോൾ എട്ടക്ക തുക നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉള്ളത്. ഈ പരിരക്ഷകൾ ഒരുകോടി മുതൽ 2.5 കോടി വരെയാകാം. കുടുംബത്തിൽ ഗുരുതരമായ രോഗങ്ങളുടെ ചരിത്രമുള്ള വ്യക്തികൾക്ക് ചെലവേറിയതും നീണ്ടുനിൽക്കുന്നതുമായ ആശുപത്രിവാസം ആവശ്യമുള്ള അസുഖങ്ങൾ ഒരു വലിയ പരിരക്ഷ തിരഞ്ഞെടുക്കാം. അഡ്വാൻസ്ഡ് കാൻസർ പോലുള്ള രോഗങ്ങളുടെ കാര്യത്തിൽ, സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് ലക്ഷക്കണക്കിന് രൂപ എളുപ്പത്തിൽ ചെലവാകും അതോടൊപ്പം, വലിയ തുകകൾക്കുള്ള പരിരക്ഷയ്ക്ക് മാത്രമേ രോഗിയെ സംരക്ഷിക്കാനും കഴിയുകയുള്ളു. അവസാനമായി, വിദഗ്ദ്ധചികിത്സയ്ക്കായി രോഗി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കുറഞ്ഞ അല്ലെങ്കിൽ ഇടത്തരം മൂല്യമുള്ള ആരോഗ്യ പോളിസികൾ തീർച്ചയായും അപര്യാപ്തമായിരിക്കും. അത്തരം എല്ലാ സാഹചര്യങ്ങളിലും, ഏറ്റവും മികച്ച വഴി ഉയർന്ന മൂല്യമുള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉണ്ടായിരിക്കുക എന്നതാണ്. ഒരുകോടി രൂപയുടെ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന അത്തരം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് 'ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസി'ന്റെ 'ആക്ടീവ് അഷ്വർ ഡയമണ്ട് പ്ലാൻ'. അഞ്ചുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷാ പ്ലാനും സൂപ്പർ ഹെൽത്ത് ടോപ്പ് അപ്പായി 95 ലക്ഷം ആരോഗ്യ പരിരക്ഷാ പ്ലാനും ഇത് നൽകുന്നു. മൊത്തത്തിൽ, ഈ പ്ലാൻ ഒരുകോടി രൂപ വരെ സം ഇൻഷ്വേർഡ് വാഗ്ദാനം ചെയ്യുന്നു. ചികിത്സാ ചെലവിന്റെ അഞ്ചുലക്ഷം വ്യക്തി സ്വന്തമായി ഫണ്ട് ചെയ്തതിന് ശേഷം മാത്രമേ സൂപ്പർ ടോപ്പ് അപ്പ് പോളിസിയിൽ നിന്ന് ഒരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയൂവെങ്കിലും, ഇത് കുറയ്ക്കാവുന്ന തുകയാണ്. ഒരു ടോപ്പ് അപ്പ് അല്ലെങ്കിൽ ഒരു സൂപ്പർ ടോപ്പ് അപ്പ് പ്ലാനിൽ, ഒരു കുറയ്ക്കപ്പെടുന്ന ഘടകവും ഒരു ഇൻഷ്വർ ചെയ്ത ഘടകവുമുണ്ട്. കുറയ്ക്കപ്പെടുന്ന തുക എന്നത് ഉപഭോക്താവ് വഹിക്കേണ്ട, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള തുകയാണ്. ആശുപത്രിയിൽ പണം അടയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ/അവരുടെ സ്വന്തം സമ്പാദ്യത്തിലൂടെയോ അല്ലെങ്കിൽ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും വരുമാന സ്രോതസ്സുകളിൽ നിന്നോ അവർ കണ്ടെത്തേണ്ടതുണ്ട്. ഈ കുറയ്ക്കപ്പെടുന്ന തുകയിൽ കവിഞ്ഞും അതിനു മുകളിലുള്ളതുമായ ഏത് തുകയും ഇൻഷുറർ വഹിക്കും. കുറയ്ക്കപ്പെടുന്ന തുക കൂടുന്നതനുസരിച്ച്, ടോപ്പ് അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ് അപ്പ് പോളിസിയുടെ പ്രീമിയം കുറയും. ആദിത്യ ബിർളയുടെ ആക്ടീവ് അഷ്വർ ഡയമണ്ട് പദ്ധതി പ്രകാരം, മുമ്പുണ്ടായിരുന്ന രോഗത്തിന്റെ കാര്യത്തിൽ സാധാരണയായി രണ്ട് വർഷത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. മാത്രമല്ല, ഇത് ലോകമെമ്പാടും അടിയന്തിര ചികിത്സ, പ്രസവ ആനുകൂല്യങ്ങൾ, ഒ.പി., ഡേ കെയർ നടപടിക്രമങ്ങൾ, ഗുരുതരമായ രോഗത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര ചികിത്സയ്ക്കായി വിമാന യാത്രുച്ചെലവ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒരു പരിധിവരെ ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ബദൽ ചികിത്സകളും പരിരക്ഷിക്കപ്പെടുന്നു. 18 വയസ്സ് മുതൽ 65 വയസ്സ് വരെ ആർക്കും ഉത്പന്നം തിരഞ്ഞെടുക്കാം. ഇവിടെ, പങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, കുട്ടികൾ എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ്് അംഗങ്ങളെ വരെ പരിരക്ഷിക്കാവുന്നതാണ്. ടോപ്പ് അപ്പ് അല്ലെങ്കിൽ സൂപ്പർ ടോപ്പ് അപ്പ് പ്ലാനുകൾ അടിസ്ഥാന പ്ലാനിനേക്കാൾ താരതമ്യേന വില കുറവായതിനാൽ, മിതമായ നിരക്കിൽ ഉപഭോക്താവിന്റെ അടിസ്ഥാന ഇൻഷുറൻസ് കവിഞ്ഞും അതിന് മുകളിലുമുള്ള അധിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനാൽ ഈ പ്ലാൻ വാങ്ങുന്നത് ശുപാർശ ചെയ്യുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിലായി ആരംഭിച്ച പുതിയ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ തുടക്കം മുതൽ ഒരുകോടി രൂപയും അതിന് മുകളിലുള്ള പരിരക്ഷകളും വാഗ്ദാനം ചെയ്യുന്നു. ഒരുകോടി രൂപ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പ്രൊ-ഹെൽത്ത് പ്രീമിയർ പ്ലാനാണ് മണിപ്പാൽ 'സിഗ്ന ഹെൽത്ത് ഇൻഷുറൻസി'ന് ഉള്ളത്. കൂടാതെ, ഇൻഷുർ ചെയ്ത മുഴുവൻ തുകയും വരെയുള്ള ലോകമെമ്പാടുമുള്ള അടിയന്തര പരിരക്ഷയും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ, 'മാക്സ് ബുപ'യുടെ ഹെൽത്ത് കംപാനിയൻ പ്ലാനും ഒരുകോടി തുക ഇൻഷുർ ചെയ്തുകൊണ്ട് ലഭ്യമാണ്. അവ മിതമായ നിരക്കിൽ എളുപ്പത്തിൽ വാങ്ങാനും സാധിക്കും. ആശുപത്രിയിൽ ആകുന്നതിന് മുമ്പും അതിനു ശേഷവും ഉള്ള ചെലവുകൾക്കുള്ള പരിരക്ഷ, ക്ലെയിം ഷെയർ ചെയ്യാനുള്ള സൗകര്യം, പരിരക്ഷ പുനഃസ്ഥാപിക്കൽ, വാർഷിക ആരോഗ്യ പരിശോധനകൾ എന്നിവ പദ്ധതിയുടെ ചില പ്രധാന സവിശേഷതകളാണ്. ഒരുകോടി രൂപയ്ക്ക് ഇൻഷുർ ചെയ്ത പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന മറ്റ് ജനപ്രിയ ഇൻഷുറർമാരിൽ 'സ്റ്റാർ ഹെൽത്തി'ന്റെ സ്റ്റാർ കോം പ്രിഹെൻസീവ്, 'റോയൽ സുന്ദര'ത്തിന്റെ ലൈഫ്ലൈൻ എലൈറ്റ്, 'ഡിജിറ്റ് ഹെൽത്ത് കെയറി'ന്റെ മാക്സിമ റീസ്റ്റോർ സൂപ്പർ എന്നിവ ഉൾപ്പെടുന്നു.

from money rss http://bit.ly/2HiuCsz
via IFTTT

സെന്‍സെക്‌സ് 350 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 349.76 പോയന്റ് ഉയർന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തിൽ 12,201.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആഗോള വ്യാപകമായി ഓഹരി വിപണികൾക്ക് ഉണർവേകിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമായാണ് രാജ്യത്തെ സൂചികകളും നേട്ടത്തിലായത്. ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1490 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Market rallies for 2nd day

from money rss http://bit.ly/2OQxrWa
via IFTTT

Tuesday, 11 February 2020

പൊതുമേഖലയിലെ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ലയിപ്പിക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ഉടനെ തീരുമാനമെടുത്തേക്കും. ഓറിയന്റൽ ഇൻഷുറൻസ്, നാഷണൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയാണ് ലയിപ്പിക്കുക. പ്രവർത്തനം മെച്ചപ്പെടുത്തുക, കടത്തിന്റെ അനുപാതം കുറയ്ക്കുക, ലാഭംവർധിപ്പിക്കുക തുടങ്ങിയവയാണ് ലയനത്തിന് പിന്നിൽ. പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിച്ച് ഒന്നാക്കുന്നതിന് 2018-19 സാമ്പത്തിക വർഷത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നിർദേശം നൽകിയിരുന്നു. മൂന്നു കമ്പനികൾക്കുമായി 2,500 കോടി രൂപ സർക്കാർ ഈവർഷം ആദ്യം നൽകിയിരുന്നു. അതോടൊപ്പം അടുത്തവർഷത്തേയ്ക്ക് 6,500 കോടി രൂപയാണ് ഈ കമ്പനികൾക്ക് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. Cabinet may approve merger of 3 state-owned general insurers

from money rss http://bit.ly/2ONWKbb
via IFTTT

ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണ്ണം അവകാശം: ഹാള്‍മാര്‍ക്കിംഗ് സെന്റേഴ്‌സ് അസ്സോസിയേഷന്‍

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ഹാൾമാർക്ക് നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻഅസ്സോസിയേഷൻ ഓഫ് ഹാൾമാർക്കിംഗ് സെന്റേഴ്സ് (ഐ.എ.എച്ച്.സി) രംഗത്ത്. ഭാരത സർക്കാർ പാസാക്കിയ കൺസ്യൂമർ പ്രൊട്ടക്ക്ഷൻ ആക്ട് 2019, ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ് ആക്ട് 2016, ഹാൾമാർക്കിംഗ് റെഗുലേഷൻസ് ആക്ട് 2018 എന്നിവ സ്വർണ്ണാഭരണത്തിന്റെ ഗുണമേൻമ പാലിക്കേണ്ടതിന്റെ ഉത്തരവാദിത്വവും, വീഴ്ചയുണ്ടായാലുള്ള പിഴതുക, ശിക്ഷാ നിയമ നടപടികളും പ്രതിപാദിച്ചിട്ടുണ്ട്. ഇതുപൂർണ്ണമായും ഉപഭോക്താക്കളെ സംരക്ഷിക്കുന്നവയാണ്. ഈ നിയമം പ്രാബല്യത്തിലാകുന്ന 2021 ജനുവരി 15 മുതൽ സ്വർണ്ണ വ്യാപാരികൾ ഇന്ത്യയിലെവിടെയും ഹാൾമാർക്ക്ഡ് സ്വർണ്ണം മാത്രമേ വിൽക്കുവാൻ പാടുള്ളൂ. ഇതിലൂടെ രാജ്യത്തെ ഏതുവിപണിയിൽ നിന്നും സംശുദ്ധ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കൾക്കാകും. സ്വർണ്ണ ഉപഭോക്താക്കളുടെ അവകാശം പൂർണ്ണമായും സംരക്ഷിക്കുന്ന ഈ നിയമത്തെക്കുറിച്ച് കുപ്രചാരണങ്ങളും, അടിസ്ഥാന രഹിതവുമായ ഒട്ടേറെ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അസ്സോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് എം.എ റഷീദ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ 900 ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. കേരളത്തിൽ 72-ഉം. 2000 ഏപ്രിൽ 11-ന് രാജ്യത്ത് ഹാൾമാർക്കിംഗ് നടപ്പിലാക്കിയപ്പോൾ തന്നെ ആദ്യ ഹാൾമാർക്കിംഗ് സെന്ററും ഹാൾമാർക്ക്ഡ് ജൂവലറികളും കേരളത്തിലാണ് വന്നത്. കേരളത്തിലെ 5600 സ്വർണ്ണ വ്യാപാരികളിൽ 2900 പേർ ഇപ്പോൾതന്നെ ഹാൾമാർക്ക്ഡ് ആണ്. ഇവിടെ വിൽക്കുന്ന 80 ശതമാനം സ്വർണ്ണവും ബി.ഐ.എസ് സർട്ടിഫൈഡ് 916 ആണ്. കേരളത്തിലെ സ്വർണ്ണക്കടയുടെ 50 കിലോമീറ്റർ ചുറ്റളവിൽ ഓരോ ഹാൾമാർക്കിംഗ് സെന്ററുകൾ ഉണ്ട്. 14, 18, 22 എന്നീ കാരറ്റിലുള്ള സ്വർണ്ണമാണ് ഈ നിയമത്തിന്റെ പരിധിയിൽ വിൽക്കേണ്ടത്. അര പവനായാലും, 10 പവനായാലും ഹാൾമാർക്ക് ചാർജ്40 രൂപ മാത്രമാണ്. 40 രൂപ അധികംനൽകി ബി.ഐ.എസ് ലോഗോ, പ്യൂരിറ്റി മാർക്കായ 22കെ916, ഹാൾമാർക്ക് സെന്റർ ലോഗോ, വിൽക്കുന്ന ജൂവലറിയുടെ കോഡ് എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ നാല് ഹാൾമാർക്ക് മുദ്രണം ചെയ്ത സ്വർണ്ണം വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുന്നത് സ്വർണ്ണത്തിൻ മേലുള്ള കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റിയാണെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ നാല് മാർക്കുകളും വാങ്ങുന്ന ആഭരണത്തിൽ ഉണ്ടെന്ന് ആഭരണം വാങ്ങുന്ന വേളയിൽ ഉറപ്പാക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സംശുദ്ധ സ്വർണ്ണം മിതമായ പണിക്കൂലിയിൽ ലഭിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ആഭരണങ്ങളുടെ വാങ്ങലും, പഴയത് മാറ്റിവാങ്ങലും, സ്വർണ്ണം പണയം വയ്ക്കലും നിർബാധം നടക്കുന്നു. പുതിയ നിയമം സ്വർണ്ണ വ്യാപാരികളെ മാത്രം ബാധിക്കുന്നവയായതുകൊണ്ട് സാധാരണക്കാർക്ക് അവരുടെ കൈവശമുളള സ്വർണ്ണം എപ്പോൾ വേണമെങ്കിലും വിൽക്കുകയോ, മാറ്റി വാങ്ങുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണങ്ങളോ, വിലക്കുകളോ ഇല്ല. വിൽക്കുന്ന സ്വർണ്ണം ഹാൾമാർക്ക്ഡ് ആണെങ്കിൽ അതിന്റെ വിലയും, അല്ലാത്തവയാണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന തങ്കത്തിന്റെ വിലയുമായിരിക്കും ലഭിക്കുക. പഴയ സ്വർണ്ണം വാങ്ങുന്ന വ്യാപാരികൾ അത് ഉരുക്കി ശുദ്ധീകരിച്ച് തങ്കമാക്കി മാറ്റി പുതിയ ഹാൾമാർക്ക്ഡ് ആഭരണങ്ങൾ നിർമ്മിക്കുന്നു. പഴയ മാറ്റ് കുറഞ്ഞ സ്വർണ്ണമാണെങ്കിൽകൂടി എല്ലാവർഷവും സ്വർണ്ണത്തിന് വില 5-മുതൽ 15 ശതമാനം വരെ കൂടുന്നതുകൊണ്ട് വിൽക്കുമ്പോൾ നഷ്ടം സംഭവിക്കാറില്ല. ഇതാണ് സ്വർണ്ണത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി മാറ്റുന്നത്. നാളിതുവരെ ഒരുവ്യക്തിക്കോ, കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. 11.05.1994 ലെ സർക്കുലർ നമ്പർ 1916 പ്രകാരം 4-അംഗ കുടുംബത്തിന് ഒരു കിലോയോളം (120 പവൻ) സ്വർണ്ണം കൈവശം വയ്ക്കുന്നതിന് യാതൊരുവിധ ഇൻകം ടാക്സ് പരിശോധനകളോ, പിടിച്ചെടുക്കലോ പാടില്ല. വിവാഹിതയായ സ്ത്രീ 500 ഗ്രാം (62.5 പവൻ), അവിവാഹിതയായ സ്ത്രീ -250 ഗ്രാം (31.25 പവൻ), പുരുഷൻ (ഭർത്താവ്) 100 ഗ്രാം, (12.5 പവൻ), പുരുഷൻ (പുത്രൻ) 100 ഗ്രാം (12.5 പവൻ) മൊത്തം 950 ഗ്രാം അഥവാ 118.75 പവൻ. ഇതിലും കൂടിയ അളവിൽ കൈവശം വയ്ക്കുന്നവർ വരുമാന സ്രോതസ്സ്, കാർഷിക പാരമ്പര്യം എന്നിവ ബോധ്യപ്പെടുത്തിയാൽ ഇൻകം ടാക്സ് ബന്ധപ്പെട്ട യാതൊരു നികുതിയും നൽകേണ്ടതില്ല. നാളിതുവരെ ജനങ്ങളുടെ കൈവശമിരിക്കുന്ന സ്വർണ്ണത്തിന്റെ സ്ഥിതി വിവര കണക്കുകൾ എടുക്കാനോ, നിയന്ത്രണം ഏർപ്പെടുത്താനോ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായിട്ടില്ലെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഗോൾഡ് മൊണിറ്റൈസേഷൻ സ്കീം. (ജി.എം.എസ്) രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി കുറക്കേണ്ടതിന്, ജനങ്ങൾ സൂക്ഷിക്കുന്ന പഴയ സ്വർണ്ണം പുനരുപയോഗത്തിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്. ലോക്കറുകളിലും, അമ്പലങ്ങളിലും ഒക്കെയായി ഉള്ള 25000 ടൺ സ്വർണ്ണത്തിൽ എല്ലാ വർഷവും 200 ടൺ എങ്കിലും പുനരുപയോഗിച്ചാൽ രാജ്യത്തിന് വളരെയേറെ വിദേശ നാണ്യം ലാഭിക്കാം. ഇത്തരം സ്വർണ്ണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ കാലാവധിക്കനുസരിച്ച് പലിശ ലഭിക്കും. ഇതിനായി ബി.ഐ.എസ് അംഗീകാരമുള്ള മാറ്റ് നിർണ്ണയ കേന്ദ്രങ്ങളിൽ (കളക്ഷൻ ആന്റ് പ്യൂരിറ്റി ടെസ്റ്റിംഗ് സെന്റേഴ്സ്) എത്തിച്ച് അവരുടെ പരിശോധനാ സർട്ടിഫിക്കറ്റ് സഹിതമാണ് സ്വർണ്ണം ബാങ്കിൽ നിക്ഷേപിക്കേണ്ടത്. കേരളത്തിൽ ഇത്തരം 12 പരിശോധനാ കേന്ദ്രങ്ങളുണ്ട്. കാലാവധിക്കുശേഷം 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റുകളോ, അന്നേ ദിവസത്തെ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയ്ക്കുള്ള തുകയോ ആയിരിക്കും ലഭിക്കുക. കൂടുതൽ വിവരങ്ങൾ ബി.ഐ.എസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. 22 കാരറ്റ് ഹാൾമാർക്ക്ഡ് ആഭരണങ്ങൾക്ക് എക്കാലവും ഉയർന്ന റീസെയിൽ വാല്യൂ ലഭിക്കുന്നതിനാൽ സുരക്ഷിതമായ ഒരു നിക്ഷേപമാർഗമാണെന്നും അസ്സോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഐ.എ.എച്ച്.സി മുൻ സ്ഥാപക സെക്രട്ടറിയും രക്ഷാധികാരിയുമായ ജെയിംസ് ജോസ്, കേരള ചാപ്റ്റർ സെക്രട്ടറി സി.പി. ബഷീർ, ട്രഷറർ അബ്ദുൾ അസ്സീസ് എന്നിവരും പങ്കെടുത്തു.

from money rss http://bit.ly/2SksYxa
via IFTTT

പാഠം 60: മാജിക്കല്ല, നേരത്തെ തുടങ്ങിയാല്‍ പെന്‍ഷനാകുമ്പോഴേയ്ക്കും 40 കോടി സമാഹരിക്കാം

രാവിലെ 7.30. ജോർജ് തോമസ് ഒരു കപ്പ് കാപ്പിയുമായി സിറ്റൗട്ടിലെ കസേരയിൽ പത്രവും വായിച്ചിരിക്കുകയാണ്. 5.30 എഴുന്നേൽക്കുന്ന ശീലമുള്ള അദ്ദേഹം 45 മിനുറ്റോളം നടക്കാൻ പോകും. വഴിയിൽ കാണുന്നവരോടെല്ലാം കുശലം പറയും.മുന്നിലെ റോഡിലെ ട്രാഫിക്കൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല. എല്ലാവരും തിരക്കിട്ട് ജോലിക്കുംമറ്റും പോകുകയാണ്. ജോലിയിൽനിന്ന് വിരമിച്ച അദ്ദേഹം ഹോബിയും കുറച്ചൊക്കെ ജീവകാരണ്യ പ്രവർത്തനങ്ങളുമായി ജീവിതം ചെലവിഴിക്കുകയാണ്. ബന്ധുക്കളെ സന്ദർശിക്കുക പേരക്കുട്ടികൾക്കും മറ്റും ഇടയ്ക്കിടെ സമ്മാനങ്ങൾ നൽകുക-ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ താൽപര്യങ്ങൾ. ജോലി ചെയ്യുന്നകാലത്ത് മികച്ചരീതിയിൽ കരുതിയിരുന്നതിനാൽ പണംസംബന്ധിച്ച് അദ്ദേഹത്തിന് ആശങ്കകളില്ല. അല്പം പിന്നോട്ടുപോകാം നേരത്തെയും അല്ലാതെയും റിട്ടയർചെയ്യുന്നതുമായി ബന്ധപ്പെട്ട് പത്തോളം പാഠങ്ങൾ പിന്നിട്ടപ്പോൾ ഉയർന്നുവന്ന ചില വിമർശനങ്ങൾ പരിശോധിക്കാം. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കേണ്ടതുണ്ടോയെന്ന് നിരവധിപേരാണ് സംശയമുന്നയിച്ചത്. മലയാളികളുടെ ഇനിയുംമാറാത്ത ചിന്താഗതിയാണ് ഇതിനുപിന്നിൽ. വയസ്സുകാലത്ത് മക്കൾ നോക്കിക്കൊള്ളും, അതവരുടെ ഉത്തരവാദിത്വമാണ് എന്നൊക്കെയാണ് ചിന്ത. അതിനാൽ ഇപ്പോതന്നെ സമ്പാദിച്ചുവെയ്ക്കേണ്ട ആവശ്യമുണ്ടോ? ഒരുകാര്യം ആദ്യമെ മനസിലാക്കണം. മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിക്കേണ്ടത്. അല്ലാതെ മക്കൾ മാതാപിതാക്കൾക്കുവേണ്ടിയല്ല. ഇപ്പോൾതന്നെ പലർക്കുമറിയാം ജോലികിട്ടുമ്പോൾതന്നെ ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും വീട്ടിലേയ്ക്ക് നൽകേണ്ടിവരുന്ന അവസ്ഥ. അടുത്തതലമുറ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം. സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക പരിസരങ്ങൾക്ക് വ്യതിയാനം സംഭവിച്ചുകഴിഞ്ഞു.അതുകൊണ്ടുതന്നെആശീലം ഇവിടെ അവസാനിക്കട്ടെ. മക്കൾക്കുമേൽ ആഭാരകൂടിഅടിച്ചേൽപ്പിക്കാതിരുന്നാൽ നല്ലരീതിയിൽ ജീവിക്കാനും ഭാവിക്കുവേണ്ടികരുതാനും അവർക്കാകും. മക്കൾ നോക്കുമെന്നത് പുതിയകാലത്ത് ഒരു ബോണസായിമാത്രംകരുതിയാൽമതി. കയ്യിൽ പണമുണ്ടെങ്കിലേ വയസ്സുകാലത്ത് സ്വതന്ത്രമായി ജീവിക്കാനാകൂ, തീരുമാനമെടുക്കാനാകൂ. ആരോഗ്യം സംരക്ഷിക്കാനാകൂ. സർക്കാർ ജീവനക്കാരനായി പെൻഷൻപറ്റി അവസാനം ലഭിക്കുന്നതുകയും പെൻഷനും സ്വീകരിച്ച് ജീവിച്ചിരുന്നവരുടെകാലംകഴിഞ്ഞു. പുതിയ കാലത്ത് സർക്കാൻ പെൻഷൻ ലഭിച്ചതുകൊണ്ടും ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കാരണം ജീവിതായുസ്സ് വർധിച്ചതുതന്നെ. പെൻഷനായി കഴിഞ്ഞ് 30 മുതൽ 40വർഷംവരെ ജീവിക്കണം.റിട്ടയർ ചെയ്തതിനുശേഷം പ്രായംകൂടുന്നതിനനസരിച്ച് വരുമാനംനേടനുള്ള അവസരവുംകുറഞ്ഞുവരികയാണെന്നും മനസിലാക്കണം. തുടങ്ങാം നേരത്തെ റിട്ടയർമെന്റുകാല ജീവിതത്തിനായി നിക്ഷേപം തുടങ്ങേണ്ടത് ആദ്യത്തെ ശമ്പളം ലഭിക്കുമ്പോഴാണ്. ജോലി ലഭിക്കുന്ന സമയത്ത് ആരെങ്കിലും റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചിക്കുമോ? ശരിയാണ് ആരും ചിന്തിക്കില്ല. എന്നാൽ ചിന്തിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നതെന്ന് വൈകി മനസിലാക്കുന്നതിനുമുമ്പ് നിക്ഷേപ തുടങ്ങുന്നതാണ് ഉചിതം. ഉദാഹരണം നേരത്തെ നിക്ഷേപം തുടങ്ങിയാൽ മികച്ച രീതിയിൽ സമ്പാദിക്കാൻ കഴിയുമെന്നതിന് ഉദാഹരണം പരിശോധിക്കാം. 23-ാമത്തെ വയസ്സിൽ ജോലി കിട്ടിയെന്ന് കരുതുക. 10,000 രൂപ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കാൻ തീരുമാനിക്കുന്നു. വർഷംതോറും നിക്ഷേപത്തിൽ 10 ശമതാനം വർധനവരുത്തുന്നു. ചിന്തിക്കാൻ കഴിയുന്നതിലപ്പുറമായിരിക്കും നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുക. 60 വയസ്സാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 38 കോടി രൂപയോളമായി വർധിച്ചിട്ടുണ്ടാകും. എങ്ങനെ? 23 വയസ്സുള്ള ഒരാൾ നിക്ഷേപം തുടങ്ങിയാൽ 60 വയസ്സ് പൂർത്തിയാകാൻ 38വർഷമുണ്ട്. അത്രയും കാലം പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുക. ഓരോവർഷവും 10 ശതമാനംവീതം നിക്ഷേപത്തിൽ വർധനവരുത്തുക. ദീർഘകാലത്തേയ്ക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽനിന്ന് 15 ശതമാനം ആദായം പ്രതീക്ഷിക്കാം. അങ്ങനെവരുമ്പോൾ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുക 1.29 കോടി രൂപമാത്രമാണ്. ആദായമുൾപ്പടെ മൊത്തംലഭിക്കുന്ന തുകയാകട്ടെ 38കോടിയോളം രൂപയും. ഇതൊരുമാജിക്കല്ല ചിട്ടയായ നിക്ഷേപത്തിന്റെയും കോംബൗണ്ടിങിന്റെയും (കൂട്ടുപലിശ) പ്രതിഫലനമാണിത്. ദീർഘകാലത്തേയ്ക്ക് മികച്ച നേട്ടംനൽകാൻ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് കഴിയും. നേരത്തെ നിക്ഷേപംതുടങ്ങിയാൽ കുറച്ചുതുകയിൽ ആരംഭിക്കാം. എന്നാൽ മധ്യവയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ അതേതുക റിട്ടയർമെന്റ്കാലത്ത് സമാഹരിക്കാൻ പ്രതിമാസം വലിയ തുകതന്നെ നിക്ഷേപിക്കേണ്ടിവരും. ആസ്തി വിഭജനം വിപണിയിൽ നിലവിൽ രണ്ടായിരത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. അവയിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ്ക്യാപ് എന്നീവിഭാഗങ്ങളിലെ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. റിട്ടയർമെന്റുകാലമായാൽ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തോടൊപ്പം പിപിഎഫ്, ഇപിഎഫ് എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കാലാവധിയെത്തുമ്പോൾ സീനിയർ സിറ്റിസൺസ് സേവിങ് സ്കീം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് എന്നിവയിലേയ്ക്ക് നിക്ഷേപം മാറ്റാം. അതിൽനിന്ന് തുടക്കകാലത്ത് ആവശ്യത്തിന് ലഭിക്കും. പെൻഷൻപറ്റുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടിൽനിന്നുള്ള പണം മികച്ച ഹൈബ്രിഡ് ഫണ്ടിലേയ്ക്ക് പ്രതിമാസം നിശ്ചിതതുക സ്വിച്ച് ചെയ്യാം. നിശ്ചിതകാലംകഴിഞ്ഞ് ആവശ്യംവരുന്നതുക എസ്ടിപിവഴി പിൻവലിക്കുന്നതിന് അത് ഗുണകരമാകും. പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനൽകാൻ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾക്ക് കഴിയും. feedback to: antonycdavis@gmail.com കുറിപ്പ്: കോടികളുടെ കണക്കുകൾമാത്രം പറയുകയെന്നത് ഇവിടെ ലക്ഷ്യമല്ല. ഓരോരുത്തരും കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽമതി. മ്യൂച്വൽ ഫണ്ടിൽ 500 രൂപമുതൽ എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. നേരത്തെതുടങ്ങുക. അതാണ് പ്രധാനം. റിട്ടയർമെന്റുകാലത്ത് പണവും ആരോഗ്യവുമാണ് ജീവിതത്തെ ബാധിക്കുകയെന്ന് മനസിലാക്കുക.

from money rss http://bit.ly/37pVIZG
via IFTTT

നേട്ടം തുടരുന്നു: സെന്‍സെക്‌സ് 341 പോയന്റ് ഉയര്‍ന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ ആവർത്തിച്ചു. സെൻസെക്സ് 341 പോയന്റ് ഉയർന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തിൽ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൽ ഒരുശതമാനംമുതൽ രണ്ടുശതമാനം വരെ ഉയർന്നു. ഐആർസിടിസിയുടെ ഓഹരി വിലശതമാനംകുറഞ്ഞു. മൂന്നാം പാദഫലങ്ങൾ കമ്പനി ഇന്ന് പുറത്തുവിടാനിരിക്കെയാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്. യെസ് ബാങ്കിന്റെ ഓഹരിയാണ് പ്രധാനമായും നഷ്ടത്തിൽ. ഇന്റസിൻഡ് ബാങ്ക്, ഗെയിൽ, ഭാരതി ഇൻഫ്രടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ഭീതിയിലാണ് ലോകമെങ്കിലും മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. യുഎസ് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 341 pts

from money rss http://bit.ly/2SnmoWJ
via IFTTT

ബിഎസ്എന്‍എലിന്റെ 4ജി പ്ലാന്‍ ഉടനെ: 96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ

ഡാറ്റ പ്ലാനുകളുടെ നിരക്കുകൾ വൻതോതിൽ കുറയ്ക്കാൻബിഎസ്എൻഎൽ. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാൻ 96 രൂപ നൽകിയാൽ മതി. കാലാവധിയാകട്ടെ 28 ദിവസവും.പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനിൽ ഡാറ്റമാത്രമേ ലഭ്യമാകൂ. ഇതേ പ്ലാൻതന്നെ 236 രൂപ നിരക്കിൽ 84 ദിവസകാലാവധിയിൽ ലഭിക്കും. നിലവിൽ എല്ലായിടത്തും പുതിയ പ്ലാൻ ലഭിക്കില്ല. കമ്പനിയ്ക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്ര പ്രദേശ്, കൊൽക്കത്ത, മഹാരാഷ്ട്ര, കേരളം, കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാകും ആദ്യം നടപ്പാക്കുക. മറ്റ് കമ്പനികളുടെ ഡാറ്റ പ്ലാനുകളുമായി തരതമ്യംചെയ്യുമ്പോൾ ബിഎസ്എൻഎലിന്റെ പ്ലാൻ ആകർഷകമാണ്. വൊഡാഫോണിന്റെ 499 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ഡാറ്റയും 100 എസ്എംഎസുമാണ് സൗജന്യമായി ലഭിക്കുക. 70 ദിവസമാണ് കാലാവധി. ജിയോയുടെ സമാനമായ പ്ലാനിൽ 555 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജി.ബി ഡാറ്റയും 100 എസ്എംഎസും നിശ്ചിത മണിക്കൂർ മറ്റ് നെറ്റ വർക്കുകളിലേയ്ക്ക് സംസാര സമയവും സൗജന്യമാണ്. 84 ദിവസമാണ് കാലാവധി. എയർടെലിന്റെ 249 രൂപയുടെ പ്ലാനിൽ 1.5 ജി.ബി പ്രതിദിനം സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ വിളിക്കാം. 100 എസ്എംഎസും സൗജന്യമാണ്. കാലാവധിയാകട്ടെ 28 ദിവസവുമാണ്. BSNL launches 4G-only plans offering upto 10GB data at Rs 96

from money rss http://bit.ly/3byICMH
via IFTTT