121

Powered By Blogger

Wednesday, 21 July 2021

ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസയച്ചു

ക്രിപ്റ്റോകറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണമെന്ന് എക്സ്ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. തുടർച്ചയായി മൂല്യമിടിയുന്ന സമയത്ത് വകുപ്പിന്റെ നടപടി നിക്ഷേപകർക്ക് തിരിച്ചടിയായി. ക്രിപ്റ്റോകറൻസികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്സ്ചേഞ്ചുകൾക്ക് ഐടി വകുപ്പ് നോട്ടീസ് അയച്ചത്. ബിറ്റ്കോയിന്റെ മൂല്യം എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ 2017ലും ഐടി വകുപ്പ് എക്സ്ചേഞ്ചുകൾക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഇത്തവണത്തെ പരിശോധന ഇടപാടുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാനാണെന്നാണ് സൂചന. സ്റ്റോക് എക്സ്ചേഞ്ചുകളിൽ ഇടനിലക്കാർവഴിയാണ് ഇടപാട് നടക്കന്നത്. എന്നാൽ ക്രിപ്റ്റോകറൻസികളുടെ ഇടപാടുകൾ എക്സ്ചേഞ്ചുകൾവഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങൾ ലഭിക്കാനുള്ള ഏക ഉറവിടവും ഇത്തരം എക്സ്ചേഞ്ചുകളാണ്. ക്രിപ്റ്റോകറൻസികൾ വിൽക്കുമ്പോൾ പണം ബാങ്കിലേക്ക് കൈമാറാതെ വിലകുറയുമ്പോൾ വീണ്ടുംവാങ്ങുന്നരീതി ഇടപാടുകാരിൽ പലരും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടപാടിൽനിന്നുള്ള നേട്ടംകണക്കാക്കാൻ കഴിയാത്തതിനാൽ നികുതി ഈടാക്കുന്നതിന് പരിമിതികളുണ്ട്. ഇടപാട് നടന്നാൽ പണം ബാങ്കിലേക്ക് മാറ്റാൻ ആദായനികുതി വകുപ്പ് എക്സ്ചേഞ്ചുകൾക്ക് നിർദേശം നൽകിയേക്കുമെന്ന് അറിയുന്നു. സെക്യൂരിറ്റീസ് ആക്ടിനുകീഴിൽവരാത്തതിനാൽ ക്രിപ്റ്റോ കറൻസിയുടെ വില്പനക്ക് 30ശതമാനം നികുതി നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3wXnitT
via IFTTT

പാഠം 134: എസ്‌.ഐ.പിയിൽനിന്ന് നേട്ടം ഉറപ്പാണോ?|Reveals the Secrets

നാലാളുകൾ കൂടുമ്പോഴുളള നിക്ഷേപചർച്ചകൾക്കിടയിലെ താരമാണ് ഇപ്പോൾ എസ്ഐപി. ഫണ്ടുകൾ വിപണനംചെയ്യുന്നവരെല്ലാം പറയുന്നത് ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം ഉറപ്പായും ലഭിക്കുമെന്നാണ്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ തോമസ് ജോസഫിന്റെ ചോദ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. എസ്ഐപിയായി പത്തോ പതിനഞ്ചോ വർഷം നിക്ഷേപിക്കാൻ തയ്യാറാണ്, 12ശതമാനമെങ്കിലും ആദായം ലഭിക്കുമെന്ന് ഉറപ്പുതരാൻ കഴിയുമോ? കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ പണം വിപണിയിൽ കൊണ്ടുപോയി കളയാൻ താൽപര്യമില്ലെന്നും അതുകൊണ്ടാണ് ഈ സംശയമെന്നും ജോസഫ് വ്യക്തമാക്കി. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികൾക്കൊന്നും ഉറപ്പുള്ളനേട്ടം വാഗ്ദാനംചെയ്യാനാകില്ലെന്ന് ആദ്യംമനസിലാക്കുക. അങ്ങനെ ആരെങ്കിലും ഉറപ്പുതരുന്നുണ്ടെങ്കിൽ അത് വ്യാജമാണെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്നിരുന്നാലും നേട്ടത്തിന് സാധ്യതയുണ്ടോ? അതേക്കുറിച്ച് വിലയിരുത്താം. ഓഹരി വിപണിയിലെ നിക്ഷേപത്തിൽനിന്ന് നേട്ടംമാത്രം ലഭിച്ചവർ ആരുമുണ്ടാവില്ല. നഷ്ടംനേരിട്ടിട്ടില്ലാത്ത ഒരു നിക്ഷേപകനുമില്ലന്ന് ചുരുക്കം. ദീർഘകാലയളവിലെ ഇക്വിറ്റി നിക്ഷേപം മികച്ച ആദായം നൽകുമെന്നകാര്യത്തിൽ സംശയമൊന്നുമില്ലെങ്കിലും വിപണിയിൽ കരടികൾ പിടിമുറുക്കുമ്പോൾ പോർട്ട്ഫോളിയോ നഷ്ടത്തിലേയ്ക്ക് പോകുന്നത് സ്വാഭാവികമാണ്. സാധാരണ നിക്ഷേപകന്റെ സന്തോഷം കെടുത്താൻ അത് ധാരാളം. നിക്ഷേപത്തിൽനിന്ന് ഭാവിയിൽ മികച്ച ആദായം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് നഷ്ടസാധ്യയുണ്ടായിട്ടും വിപണിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. എസ്ഐപിയുടെകാര്യവും ഇതിൽനിന്ന് വ്യത്യസ്തമല്ല. വിപണി തകരുമ്പോൾ ദീർഘകാലമായി തുടർന്നുവന്ന എസ്ഐപി നിക്ഷേപവും നഷ്ടത്തിലാകുമെന്നകാര്യത്തിൽ സംശയംവേണ്ട. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ കഴിഞ്ഞ 25 വർഷത്തെ എസ്ഐപി നിക്ഷേപത്തെക്കുറിച്ച് നടത്തിയ പഠനത്തിൽനിന്ന് വെളിപ്പെട്ടകാര്യങ്ങളാണ് തുടർന്നുള്ള ഭാഗത്ത് വിശദീകരിക്കുന്നത്. 1. കുറഞ്ഞ കാലയളവ് നഷ്ടസാധ്യതകൂട്ടും എസ്ഐപിയുടെ കാലയളവ് കുറഞ്ഞാൽ നഷ്ടമുണ്ടാകാനുള്ള വർധിപ്പിക്കും. ഒരുവർഷംമാത്രമാണ് എസ്ഐപി തുടരാനായതെങ്കിൽ 25ശതമാനം നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. രണ്ടുവർഷംതുടർന്ന എസ്ഐപിയാണെങ്കിൽ 17ശതമാനവും അഞ്ചുവർഷക്കാലയളവിലെ എസ്ഐപി നിക്ഷേപമാണെങ്കിൽ മുന്നു ശതമാനംമാത്രം നഷ്ടമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. 10വർഷമാണ് നിക്ഷേപംതുടർന്നതെങ്കിൽ നഷ്ടവുംനേട്ടവുമില്ലാത്ത സാഹചര്യംമുണ്ടാകാം. കാലയളവ് കൂടുംതോറും നഷ്ടത്തിന്റെതോത് കുറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. രാജ്യത്തെ ഓഹരി വിപണിയിലെ തകർച്ചയുടെ കാലയളവ് 12 മാസം മുതൽ 24 മാസംവരെയാണ് നീണ്ടുനിന്നിട്ടുളളതെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. മൂന്നുവർഷം തുടർന്ന എസ്ഐപി നിക്ഷേപത്തിലെ നഷ്ടം കുറഞ്ഞ് പ്രാരംഭ സ്ഥിതിയിലെത്താൻ അതുകൊണ്ടുതന്നെ മതിയായ സമയം ലഭിക്കുന്നു. നാലാമത്തെ വർഷം ഉയർച്ചയുടേതാണ്. വിപണ ഘട്ടംഘട്ടമായി ഉയരാൻ തുടങ്ങുന്നതോടെ മൂലധനനേട്ടത്തിന്റെ തോത് മുകളിലേക്കുപോകും. 2. കാലയളവ് കൂടമ്പോൾ ഇരട്ടയക്കനേട്ടം ഇരട്ടയക്ക ആദായമെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുന്നത്. 10ശതമാനമെങ്കിലും വാർഷിക ആദായം നേടാനുള്ള സാധ്യത പരിശോധിക്കാം. ഒരു വർഷത്തേയ്ക്ക് എസ്ഐപിയായി നിക്ഷേപിച്ചാൽ 10ശതമാനം ആദായം ലഭിക്കാൻ 55ശതമാനം സാധ്യതയാണുള്ളത്. രണ്ടുവർഷത്തെ എസ്ഐപിക്കാകട്ടെ ഇത് 60ശതമാനവും അഞ്ചുവർഷക്കാലയളവിലാകട്ടെ 65ശതമാനവുമാണ് സാധ്യതയുള്ളത്. 10 വർഷക്കാലയളവിലെ എസ്ഐപിയിൽനിന്നാണെങ്കിൽ 10ശതമാനമെങ്കിലും ആദായംനേടാൻ 95ശതമാനം സാധ്യതയാണുള്ളത്. 3. നേട്ടസാധ്യത എങ്ങനെ വർധിപ്പിക്കാം മാർക്കറ്റ് റെക്കോഡ് നിലവാരത്തിലായിരുന്നപ്പോഴാണ് നിക്ഷേപം തുടങ്ങിയതെങ്കിൽ ആദ്യത്തെയോ രണ്ടാമത്തെയോ വർഷം നഷ്ടമുണ്ടാകാനുള്ള സാധ്യതഏറെയാണ്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ നഷ്ടത്തിൽനിന്ന് കരകയറാനും നേട്ടത്തിലേയ്ക്ക് പ്രവേശിക്കാനുംകഴിയും. അതേസമയം, വിപണി കുതിപ്പിന്റെ പാതയിലായിരുന്ന സമയത്താണ് നിക്ഷേപം തുടങ്ങിയതെങ്കിൽ അഞ്ചുവർഷത്തിനുള്ളിൽ മികച്ചനേട്ടമുണ്ടാക്കാനുംകഴിയും. തരക്കേടില്ലാത്ത വരുമാനംനേടാൻ അഞ്ചുവർഷമോ അതിൽകൂടുതലോകാലം എസ്ഐപി നിക്ഷേപം തുടരേണ്ടിവരുമെന്ന് ചുരുക്കം. 10 വർഷമെങ്കിലും എസ്ഐപി തുടരാൻ കഴിഞ്ഞാൽ 12ശതമാനത്തിലേറെ വാർഷികാദായം സ്വന്തമാക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 4.തിരഞ്ഞെടുപ്പിൽ മികവ് പുലർത്തണം എസ്ഐപി നിക്ഷേപത്തിനായി തിരഞ്ഞെടുത്ത ഫണ്ട് മികച്ചതല്ലെങ്കിൽ മുകളിൽ വിശദമാക്കിയ സാധ്യതകളെല്ലാം അപ്രസക്തമാകും. ദീർഘകാലയളവിൽ ഫണ്ട് നൽകിയ ആദായം വിലയിരുത്തിയശേഷം സാമ്പത്തിക ലക്ഷ്യത്തിനും നിക്ഷേപകാലയളവിനും അനുസരിച്ച് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ മ്യൂച്വൽ ഫണ്ട് സ്കീമിനും ബാധകമായ ബെഞ്ച്മാർക്കിനേക്കാൾ ആദായം കാലാകാലങ്ങളിൽ ഫണ്ട് നൽകുന്നുണ്ടോയെന്ന് പരിശോധിക്കണം. അതായത്, ഒരിക്കൽ തുടങ്ങിയാൽ അങ്ങ് പോയ്ക്കോളും പിന്നെ, 10 വർഷംകഴിഞ്ഞ് തിരിച്ചെടുക്കാൻ ചെന്നാൽമതിയെന്ന് കരുതിയിരിക്കരുതെന്ന് ചുരുക്കം. ചില മ്യൂച്വൽ ഫണ്ട് വിതരണക്കാർ 10 വർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്നതുകണ്ടിട്ടുണ്ട്. പിന്നെ അവർ തിരിഞ്ഞുനോക്കാറില്ലെന്നതാണ് വാസ്തവം. രണ്ടാമതായി, ഒരേ കാറ്റഗറിയിലെ ഫണ്ടുകളുടെ പ്രകടനം താരതമ്യംചെയ്യണം. ഫണ്ടുകളുടെ പ്രകടനം വിലയിരുത്താൻ അതിലൂടെകഴിയും. ഫണ്ടിൽ ചേർന്നാൽമാത്രംപോര, വർഷത്തിലൊരിക്കലെങ്കിലും പ്രകടനം വിലയിരുത്തുകയും ഉചിതമായ തീരുമാനമെടുക്കുകയുംവേണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ നേട്ടംലഭിക്കില്ലെന്നുമാത്രമല്ല, നിക്ഷേപിച്ചതുകപോലും നഷ്ടമാകാനും സാധ്യതയുണ്ട്. നിക്ഷേപകാലയളവ് എത്രനീട്ടിയാലും പ്രയോജനമുണ്ടാകുകയുമില്ല. പ്രകടനംമോശമായ ഫണ്ടുകളിൽ എസ്ഐപി തുടരുന്നത് ചെലവിനത്തിലുള്ള തുകനഷ്ടപ്പെടുത്താനും ലഭിക്കേണ്ട നേട്ടം ഇല്ലാതാക്കാനുംമാത്രമെ ഉപകരിക്കൂ. എസ്ഐപികളിൽ വർഷങ്ങളോളം നിക്ഷേപംതുടർന്നിട്ടും നേട്ടമുണ്ടാക്കാൻകഴിയാത്ത നിരവധി ഉദാഹരണങ്ങൾ മുന്നിലുണ്ട്. അതിനാൽ കാറ്റഗറിയിലെ മറ്റുഫണ്ടുകളുടെ പ്രവർത്തനം പതിവായി അവലോകനംചെയ്യേണ്ടതുണ്ട്. feedbacks to: antonycdavis@gmail.com കുറിപ്പ്: മികച്ചരീതിയിൽ നിക്ഷേപം കൈകാര്യംചെയ്യാൻ കഴിയുമെങ്കിൽ ദീർഘകാലയളവിൽ മികച്ചനേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടിലെ എസ്ഐപിയോളം ഒരു പദ്ധതിക്കുംകഴിയുകയില്ലെന്നത് വാസ്തവമാണ്. ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം പ്രതീക്ഷിക്കാം. നേട്ടം 15ലേക്കും 20ലേക്കും വളർന്നേക്കാം. വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടംലഭിക്കാൻ വിപണി അധിഷ്ഠിത പദ്ധതികൾ പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കണമെന്നകാര്യത്തിൽ സംശയമില്ല.

from money rss https://bit.ly/3eHHk5s
via IFTTT

Tuesday, 20 July 2021

സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളർ കരുത്തുനേടിയതാണ് സ്വർണവിലയെ ബാധിച്ചത്. അതേസമയം,10 വർഷത്തെ യു.എസ് ബോണ്ട് ആദായം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തിലുമാണ്. ബക്രീദ് പ്രമാണിച്ച് അവധിയായതിനാൽ രാജ്യത്തെ കമ്മോഡിറ്റി വിപണി പ്രവർത്തിക്കുന്നില്ല.

from money rss https://bit.ly/3kCXFMv
via IFTTT

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ

ന്യൂഡൽഹി:സാമ്പത്തികമാന്ദ്യം പ്രകടമായ 2018 മുതൽ ഇതുവരെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികൾ.കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു. ചൊവ്വാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്.പൊതുകടം 10ശതമാനംകൂടി. സാമ്പത്തികമാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുൾപ്പെടെ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താൻ പോലും ഈ കമ്പനികൾക്കായില്ല. യഥാസമയം രേഖകൾ സമർപ്പിക്കാത്ത കമ്പനികൾക്ക് അവ ഫീസില്ലാതെ വൈകി സമർപ്പിക്കാനും പുതിയ തുടക്കത്തിനും സർക്കാർ അവസരം നൽകിയിരുന്നു. 4,73,131 ഇന്ത്യൻ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ നൽകിയത്. പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ 2021-ൽ രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളിൽ നിന്നൊഴിവാക്കിയ കമ്പനികൾ: 12,889 651 കമ്പനികൾ.2018 മുതൽ കഴിഞ്ഞ മാസം വരെ ലയിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തു 5034 കമ്പനികൾ.ഉത്തരേന്ത്യയിൽ മാത്രം രേഖകളിൽനിന്നൊഴിവാക്കി 87 കമ്പനികൾ.ലയിപ്പിക്കുകയോ കോടതി നിർദേശപ്രകാരം ഏറ്റെടുക്കുകയോ ചെയ്തു

from money rss https://bit.ly/3BjxBfj
via IFTTT

ബക്രീദ്: ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: ബക്രീദ് പ്രമാണിച്ച് ഓഹരി വിപണി ബുധനാഴ്ച പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇക്കുംബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം സെൻസെക്സ് 354 പോയന്റ് താഴ്ന്ന് 52,198ലും നിഫ്റ്റി 120 പോയന്റ് താഴ്ന്ന് 15,632ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3zlbWkU
via IFTTT

ബി.എസ്.എൻ.എലിന് 4ജിക്കുള്ള വഴിതെളിയുന്നു

തൃശ്ശൂർ: റദ്ദായ ടെൻഡറിൽത്തട്ടി മുടങ്ങിപ്പോയ ബി.എസ്.എൻ.എൽ. 4ജി സംവിധാനം 15,000 ടവറുകളിലൂടെ ഭാഗികമായി യാഥാർഥ്യമാകുന്നു. തെക്കേയിന്ത്യയിലാണ് ഈ ടവറുകൾ. കേരളത്തിലെ 80 ശതമാനം ടവറുകളും ഉൾപ്പെടും. നോക്കിയ കമ്പനിയുടെ ബി.ടി.എസ്. (ബേസ് ട്രാൻസീവർ സ്റ്റേഷൻ) എന്ന ഉപകരണമുള്ള മൊബൈൽ ടവറുകളിലാണിത്. ഈ ടവറുകളിൽ നിലവിലുള്ള 3ജി ഉപകരണങ്ങൾക്കൊപ്പം അധികമായി ഒരു സംവിധാനംകൂടി വെക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇതിന് അനുമതി കൊടുത്തു. ഇനി ഡയറക്ടർ ബോർഡിന്റെ അനുമതികൂടി മതിയാവും. 2018-ൽ ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണ പാക്കേജിനൊപ്പം അനുവദിച്ച 4ജി സ്പെക്ട്രവും പുതിയ തീരുമാനപ്രകാരം ഉപയോഗിക്കാനാവും. മൊബൈൽ ടവറുകളിലെ ഉപകരണങ്ങളിൽ രണ്ട് ഘടകങ്ങളാണുള്ളത്. ടവറിന്റെ മുകളിലുള്ള ഭാഗത്തെ റേഡിയോ പാർട്ട് എന്നും താഴെയുള്ളതിനെ ബേസ് യൂണിറ്റ് എന്നും വിളിക്കും. രണ്ടും കൂടിച്ചേർന്നതാണ് ബി.ടി.എസ്. ആഡ് ഓൺ പ്രകാരം റേഡിയോ പാർട്ടുകളിലാണ് പുതിയ ഉപകരണം ഘടിപ്പിക്കേണ്ടിവരുക. പദ്ധതി നടപ്പിൽവരുമ്പോൾ വരിക്കാർക്ക് മികച്ച ഇന്റർനെറ്റ് സേവനം കിട്ടും. സ്പെക്ട്രം ഉപയോഗിക്കുന്നതിന് 30 കോടി രൂപ പ്രതിമാസം യൂസർഫീ ആയി ബി.എസ്.എൻ.എൽ. സർക്കാരിന് കൊടുക്കേണ്ടിവരും. എന്നാൽ, 4ജി സേവനം വരുമ്പോൾ വരിക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാവുന്നതിലൂടെ വരുമാനവർധനയും കമ്പനി പ്രതീക്ഷിക്കുന്നു. രാജ്യത്ത് മൊത്തം 60,000-ഓളം ടവറുകളാണ് ബി.എസ്.എൻ.എലിനുള്ളത്. ഉപകരണങ്ങളിൽ 20 ശതമാനം മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുള്ളതാവണമെന്ന ശുപാർശ വന്നതോടെയാണ് 4ജിക്കുവേണ്ടി വിളിച്ച ടെൻഡർ റദ്ദായത്.

from money rss https://bit.ly/3ivrVpZ
via IFTTT

സെൻസെക്‌സിന് 335 പോയന്റ് നഷ്ടമായി: സ്‌മോൾ ക്യാപ് തകർന്നടിഞ്ഞു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, റിയാൽറ്റി, ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യുഎസ് സൂചികകൾ തിരിച്ചുവരുമെന്ന വിലയിരുത്തൽ പുറത്തുവന്നതോടെ രാജ്യത്തെ സൂചികകൾ ദിനവ്യാപാരത്തിലെ നഷ്ടത്തിന്റെ പകുതിയുംവീണ്ടെടുത്തു. സെൻസെക്സ് 354.89 പോയന്റ് നഷ്ടത്തിൽ 52,198.51ലും നിഫ്റ്റി 120.30 പോയന്റ് താഴ്ന്ന് 15,632.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ തുടങ്ങിവിടങ്ങളിലെ വിപണികളും നഷ്ടംനേരിട്ടു. ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, എൻടിപിസി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടർ സൂചികകളിൽ എഫ്എംസിജി ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് 1.3ശതമാനവും സ്മോൾ ക്യാപ് 1.4ശതമാനവും തകർന്നു. വിപണിയിൽ വില്പന സമ്മർദം പ്രകടമായെങ്കിലും രൂപയുടെ മൂല്യത്തിൽ നേരിയ വർധനവുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 74.54-74-95 നിലവാരത്തിലായിരുന്നു ചൊവാഴ്ച വ്യാപാരം നന്നത്. 74.87ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്ക്.

from money rss https://bit.ly/3kB0v4w
via IFTTT

ഐടി മേഖലയിൽ ജോലിക്കാരുടെ ആവശ്യം വർധിക്കുന്നു: 1.20 ലക്ഷം പേരെ നിയമിക്കും

ആഗോള വ്യാപകമായി ഐടി സേവനമേഖലയിൽ ഡിമാൻഡ് കുത്തനെ വർധിച്ചതിനാൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ഒരുവർഷത്തിനുള്ളിൽ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് ഇത്രയുംപേരെ നിയമിക്കുക. 150 ബില്യൺ ഡോളറിന്റെ ഇടപാടുകളാണ് വരുംമാസങ്ങളിൽ ഐടി കമ്പനികൾക്ക് ലഭിക്കുക. മറ്റ് കമ്പിനകിളിലെല്ലാംകൂടി, പുതിയതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്. മൈൻഡ് ട്രീ പോലുള്ള ഇടത്തരംകമ്പനികൾ കൂടുതൽ ബിരുദധാരികളെ നിയമിക്കാനൊരുങ്ങുകയാണ്. വൻകിട കരാറുകൾ ലഭിക്കുന്നതിനാൽ പുതിയ പ്രൊജക്ടുകളിൽ നിയമിക്കാൻ ആളില്ലാത്ത സാഹചര്യമാണുള്ളത്. കോവിഡിനെതുടർന്ന് ആഗോള കോർപറേറ്റുകളിൽ ഭൂരിഭാഗവും ഡിജിറ്റൽ മേഖലയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുവർഷങ്ങളായി ഐടി മേഖലയിൽ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നത് കുറഞ്ഞുവരികയായിരന്നു. അടുത്ത 12-18 മാസങ്ങൾ ഈമേഖലയിൽ തൊഴിൽ സാധ്യത വൻതോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. പരിചയ സമ്പന്നർ ജോലിമാറാൻ സന്നദ്ധരാണെങ്കിലും ഇവരെ നിയമിക്കുന്നത് ചെലവേറിയതായതിനാൽ പുതുമുഖങ്ങളെയാണ് കമ്പനികൾക്ക് താൽപര്യം. രാജ്യത്തെ ഏറ്റവുംവലിയ ഐടി സേവന ദാതാവയ ടിസിഎസ് ജൂൺ പാദത്തിൽ 20,400 പേരെയാണ് നിയമിച്ചത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തിലധികമായി. ഇൻഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്സിഎൽ 7,500 പേരെയും ഈ കാലയളവിൽ പുതിയതായി നിയമിച്ചു. രാജ്യത്തെ മൂന്നിലൊന്ന് ഐടി സേവനങ്ങളും നൽകുന്നത് ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ എന്നീ കമ്പനികളാണ്.

from money rss https://bit.ly/3rozHWM
via IFTTT

ആരോഗ്യ രക്ഷക്: എൽഐസിയുടെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചറിയാം

പ്രമുഖ പൊതുമേഖല ലൈഫ് ഇൻഷുറൻസ് സ്ഥാപനമായ എൽഐസി ആരോഗ്യ രക്ഷക് എന്നപേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു. മെഡിക്കൽ എമർജിൻസിവന്നാൽ വ്യക്തികൾക്കും കുടുംബത്തിനും താങ്ങാവുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. ആശുപത്രി ചെലവുകൾ പരിഗണിക്കാതെ നിശ്ചിത തുക ആനുകൂല്യമായി നൽകുന്നതാണ് പദ്ധതി. സാധാരണ മെഡിക്ലെയിം പോളിസികളിൽനിന്ന് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നതും അതാണ്. ക്ലെയിമിനായി ചികിത്സാചെലവുകളുടെ പകർപ്പുകൾ നൽകിയാൽമതി. മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായവർക്കും അതിൽനിന്നുള്ള ആനുകൂല്യത്തിനുപുറമെ, ഈ പദ്ധതിയിൽനിന്നുള്ള ആനുകൂല്യവുംനേടാം. അടക്കുന്ന പ്രീമിയത്തിന് 80ഡി പ്രകാരമുള്ള നികുതി ആനുകൂല്യവുമുണ്ടാകും. വ്യക്തിഗത പ്ലാനായും ഫാമിലി ഫ്ളോട്ടർ പ്ലാനായും പദ്ധതിയിൽ ചേരാം. ജീവിത പങ്കാളിക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും അംഗമാകാം. 18 വയസ്സുമുതൽ 65വയസ്സുവരെയുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക. 91 ദിവസം മുതൽ 20വയസ്സുവരെയുളള കുട്ടികളെയാണ് ഫാമിലി ഫ്ളോട്ടർ പദ്ധതിയിൽ അംഗമാക്കാൻ കഴിയുക. നിശ്ചിത തുക ഇൻഷുർ ചെയ്യുന്ന പ്ലാനിൽ, പങ്കാളിക്കും മാതാപിതാക്കൾക്കും 80വയസ്സുവരെ കവറേജ് ലഭിക്കും. കുട്ടികൾക്ക് 25വസുവരെയാണ് പരിരക്ഷ. ക്ലെയിം ഇല്ലെങ്കിൽ അടുത്തവർഷത്തെ കവറേജ് തുകയിൽ വർധനവുമുണ്ടാകും. പോളിസിയിൽ ഒന്നിൽകൂടുതൽ പേർ അംഗങ്ങളാണെങ്കിൽ ഇൻഷുർ ചെയ്തിട്ടുള്ള പ്രധാനവ്യക്തിക്ക് മരണം സംഭവിച്ചാൽ തുടർന്നുള്ള പ്രീമിയം അടക്കാതെതന്നെ ആരോഗ്യ പരിരക്ഷ നൽകും. പ്രധാന ശസ്ത്രക്രിയകൾക്ക് വിധേമായിട്ടുണ്ടെങ്കിൽ കാറ്റഗറി ഒന്ന്, രണ്ട് പദ്ധതികളിൽപ്പെട്ടവർക്ക് ഒരുവർഷത്തേക്ക് പ്രീമിയം ഒഴിവാക്കി നൽകും. ആംബലൻസ്, ആരോഗ്യ പരിശോധന സൗകര്യവും പോളിസി വാഗ്ദാനംചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരിക്കുമൂലമുള്ള ചികിത്സകൾക്ക് കാത്തിരിപ്പ് കാലാവധിയില്ല. എന്നാൽ അസുഖംമൂലമുള്ള ചികിത്സകൾക്കാണെങ്കിൽ 90 ദിവസത്തെ കാലാവധിയുണ്ടാകും. വയസ്, ലിംഗം, തിരഞ്ഞെടുക്കുന്ന ഹെൽത്ത് കവർ തുടങ്ങിയവ അനുസരിച്ചാകും പ്രീമിയം അടയ്ക്കേണ്ടിവരിക. അർധവാർഷികം, വാർഷികം അടിസ്ഥാനത്തിൽ പ്രീമിയം അടക്കാൻ സൗകര്യമുണ്ട്. ഹോസ്പിറ്റൽ കാഷ്, മേജർ സർജറി, ഡെ കെയർ തുടങ്ങിയ ആനുകൂല്യവും ലഭിക്കും.

from money rss https://bit.ly/3BirSGu
via IFTTT

Monday, 19 July 2021

സ്വർണ വില 200 രൂപകൂടി പവന് 36,200 രൂപയായി

മൂന്നുദിവസംമാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ചൊവാഴ്ച 200 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾ വില 0.3ശതമാനം വർധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതാണ് സ്വർണവിലയെ സ്വാധീനിച്ചത്. യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതും സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.38ശതമാനം കൂടി 48,278 രൂപയിലെത്തി. നിലവിൽ ഒരുമാസത്തെ ഉയർന്ന നിലവാരത്തിലാണ് എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില.

from money rss https://bit.ly/3zhixga
via IFTTT

രണ്ടാംദിവസവും നഷ്ടം: നിഫ്റ്റി 15,700ലെത്തി, സെൻസെക്‌സ് 202 പോയന്റ് താഴ്ന്നു

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിലായി. ആഗോളതലത്തിൽ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. സെൻസെക്സ് 202 പോയന്റ് നഷ്ടത്തിൽ 52,351ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 15,715ലുമാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാൻ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സൂചികകളും നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, സൺ ഫാർമ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. അൾട്രടെക് സിമെന്റ്സ്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ഐടിസി, എൽആൻഡ്ടി, ബജാജ് ഓട്ടോ, ടൈറ്റാൻ, മാരുതി സുസുകി, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനംനഷ്ടത്തിലായി. അതേസമയം, എഫ്എംസിജി ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമാണ്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ക്രിസിൽ തുടങ്ങി 33 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലമാണ് ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BuS2Gj
via IFTTT

സെൻസെക്‌സ് 587 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിക്ഷേപകർക്ക് നഷ്ടം 1.2 ലക്ഷംകോടി രൂപ

മുംബൈ: ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ ആദ്യദിവസം സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. പണപ്പെരുപ്പ നിരക്കുകളും ലോകമാകെ കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതുമാണ് വിപണിയെ ബാധിച്ചത്. ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവിൽ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ നിക്ഷേപകർക്ക് നഷ്ടമായത് 1.2 ലക്ഷം കോടി രൂപയാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിലെത്തിയത്. സൂചിക രണ്ടുശതമാനത്തിലേറെ താഴ്ന്നു. ജപ്പാന്റെ നിക്കി 1.25ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി ഒരുശതമാനവും നഷ്ടത്തിലായി.

from money rss https://bit.ly/3hLLRFI
via IFTTT

ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒരുകോടി ലഭിക്കുമായിരുന്നു

കോവിഡിന്റെ ആദ്യതരംഗത്തിനുശേഷം വിപണി കുതിച്ചപ്പോൾ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് ലക്ഷങ്ങൾ നേടിക്കൊടുത്തത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളാണ് ഇവയിലേറെയുമെന്നതും ശ്രദ്ധേയമാണ്. വാങ്ങുക ലാഭമെടുക്കുക-എന്ന ചിന്താഗതിക്കപ്പുറം നിലപാടെടുത്തവരാണ് നേട്ടമുണ്ടാക്കിയവരലേറെയും. ഇത്തരത്തിൽ ദീർഘകാലം കൈവശംവെച്ചവർക്ക് വൻ തുക സമ്മാനിച്ച സ്റ്റോക്കാണ് ദീപക് നൈട്രേറ്റ്. 10വർഷക്കാലയളവിൽ 10,414ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കെമിക്കൽ നർമാണക്കമ്പനിയായ ദീപക് നൈട്രേറ്റിന്റെ ഓഹരി വില 2011 ജൂലായ് എട്ടിന് 18.50 രൂപയായിരുന്നു. 2021 ജൂലായ് 19ലെത്തിയപ്പോഴേക്കും 1,970 രൂപയായാണ് വില കുതിച്ചത്. അതായത് 10 വർഷത്തിനിടെ 105 ഇരട്ടിയിലേറെയാണ് വിലയിൽ വർധനവുണ്ടായത്. പത്തുവർഷം മുമ്പ് ദീപക് നൈട്രേറ്റിന്റെ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 1.05 കോടി രൂപയായി ഉയരുമായിരുന്നു. വീടുകളിലുംമറ്റും അണുനശീകരണത്തിന് ഉപയോഗിക്കുന്ന ഫീനോളിന്റെ (കാർബോളിക് ആസിഡ്) വിലയിലുണ്ടായ കുതിപ്പാണ് കമ്പനിയുടെ വരുമാനത്തിൽ വൻവർധനവുണ്ടാക്കിയത്. വിപണിയിൽ ഫീനോളിന്റെ ആവശ്യകതയുംവർധിച്ചു. സ്പെഷാലിറ്റി കെമിക്കൽസ് മേഖലയിലേയ്ക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചത് മികച്ച വളർച്ചനേടാൻ സഹായിച്ചു. 2021 ഫെബ്രുവരി 11നാണ് കമ്പനിയുടെ ഓഹരി വില 1,000 കടന്നത്.1,970 നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. അടുത്ത ലക്ഷ്യവില 2,040-2100 നിലവാരത്തിലാണെന്നാണ് എസ്എംസി ഗ്ലോബലിന്റെ വിലയിരുത്തൽ. മുന്നിറയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ. കഴിഞ്ഞകാലത്തെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല.

from money rss https://bit.ly/3Bgxktx
via IFTTT

പൊതുമേഖല ഊർജ കമ്പനികളുടെ ആസ്തി പ്രയോജനപ്പെടുത്തി 70,000 കോടി സമാഹിക്കും

ന്യൂഡൽഹി: പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന(അസറ്റ് മോണിറ്റൈസേഷൻ) പദ്ധതിയിലൂടെ 70,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ. പവർഗ്രിഡ്, എൻടിപിസി, ആർഇസി എന്നിവയുടെ ആസ്തികളാകും ഇതിനായി പ്രയോജനപ്പെടുത്തുക. വൈദ്യുതി വിതരണ മേഖലയിലെ നിക്ഷേപത്തിന് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. അഞ്ചുവർഷംകൊണ്ടായിരിക്കും തുകസമാഹരിക്കുക. അന്തർസംസ്ഥാന വൈദ്യുതി വിതരണം, സബ് ട്രാൻസ്മിഷൻ, വിതരണശൃംഖലകൾ എന്നീ മേഖലകളിൽ കാര്യമായ നിക്ഷേപംനടത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇത് സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുന്നതോടൊപ്പം വിതരണമേഖലയിലെ വൈദ്യുതിനഷ്ടത്തിനും കാരണമാകുന്നതായി വിലയിരുത്തലുണ്ട്. രാജ്യത്തെ ഊർജവിതരണമേഖലയിൽ നടത്തുന്ന 3.03 കോടി രൂപയുടെ പദ്ധതിക്ക് പുറമെയായിരിക്കും നിർദിഷ്ട നിക്ഷേപം.

from money rss https://bit.ly/3xPzEWn
via IFTTT

Sunday, 18 July 2021

സെൻസെക്‌സിൽ 503 പോയന്റ് നഷ്ടത്തോടെ തുടക്കം: ബാങ്ക് ഓഹരികളിൽ തളർച്ച

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 503 പോയന്റ് നഷ്ടത്തിൽ 52,636ലും നിഫ്റ്റി 141 പോയന്റ് താഴ്ന്ന് 15,782ലുമാണ് വ്യാപരം ആരംഭിച്ചത്. പണപ്പെരുപ്പ ഭീഷണിയും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതുമാണ് വിപണിയെ തളർത്തിയത്. ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐടിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൻടിപിസി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എസിസി, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ്, ഇന്ത്യൻ ബാങ്ക് തുടങ്ങി 25 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3kKSQ3V
via IFTTT

കേരളത്തിനു വേണ്ടത് ഉത്തരവാദിത്വ വ്യവസായവും നിക്ഷേപവും

വ്യവസായ സ്ഥാപനങ്ങൾക്ക് ലാഭേച്ഛയുള്ള ഉടമസ്ഥാവകാശികളെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉടമസ്ഥരല്ലാത്ത അവകാശികൾ - ഈ സിദ്ധാന്തമാണ് ഉത്തരവാദിത്വ നിക്ഷേപത്തിന്റെയും ഉത്തരവാദിത്വ വ്യവസായത്തിന്റെയും പിന്നിലുള്ളത്. ഒരു വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഉടമസ്ഥരല്ലാത്ത അവകാശികൾ എന്ന നിർവചനത്തിൽപ്പെടുന്നത് അതിലെ ജീവനക്കാരും അവരുടെ കുടുംബങ്ങളും ചുറ്റുവട്ടത്തിലുള്ള ജനങ്ങൾ ഉൾപ്പെടുന്ന പൊതുസമൂഹവും പരിസ്ഥിതിയും ഉപഭോക്താക്കളുമൊക്കെയാണ്. പരിസ്ഥിതി സംരക്ഷണം (E-Environmental), സാമൂഹിക സംരക്ഷണം (S-Social), നിയമാനുസരണമുള്ള ഭരണക്രമം (G-Governance) എന്നിവയ്ക്ക് ലാഭത്തെപ്പോലെ തന്നെ പ്രാധാന്യം കൊടുക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുന്നതിന് ഇ.എസ്.ജി. നിക്ഷേപമെന്നും അവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യവസായങ്ങളെ ഉത്തരവാദിത്വ വ്യവസായങ്ങളെന്നും വിളിക്കാം. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും സുസ്ഥിര വികസനം കൈവരിക്കാൻ സാധിക്കുകയില്ല. അത്തരം വ്യവസായങ്ങൾ മാത്രമുള്ള രാജ്യങ്ങൾക്കും സുസ്ഥിരമായ വികസനം സാധ്യമാകില്ല. 1976-ൽ ധനതത്ത്വശാസ്ത്രത്തിൽ നോബേൽ സമ്മാനം കിട്ടുകയും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച ധനതത്ത്വ ചിന്തകനെന്ന് 'ന്യൂയോർക്ക് ടൈംസ് ' രേഖപ്പെടുത്തുകയും ചെയ്ത മിൽട്ടൺ ഫ്രിഡ്മാൻ ആണ് ഒരു ബിസിനസിന് ഒരേയൊരു ലക്ഷ്യമേ പാടുള്ളൂവെന്നും അത് ആദ്യമായും അവസാനമായും ലാഭമുണ്ടാക്കുക മാത്രമാണെന്നും താത്ത്വീകരിച്ച് മൂലധനാധിഷ്ഠിതമായ ആഗോള കമ്പോള വ്യവസ്ഥയെ നാട്ടുഭാഷയിൽ പറഞ്ഞാൽ പിന്നീടുള്ള 50 വർഷം കത്തിച്ചു നിർത്തിയത്. സമൂഹത്തിനെയും പരിസ്ഥിതിയെയും ജീവനക്കാരെയും ഉത്തമ ഭരണ രീതികളെയും മറന്ന് വർഷംതോറുമുള്ള ലാഭവർധനയെ മാത്രം ലക്ഷ്യമാക്കി വ്യവസായ സംരംഭകർ അതിവേഗത്തിൽ മത്സരിച്ചപ്പോൾ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു ആഗോള ഓഹരി വിപണികളും നിക്ഷേപകരും. 2019-ൽ 750 ലക്ഷം കോടി രൂപയുടെ നിക്ഷേപം മാനേജ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടായ ബ്ലാക്ക് റോക്കിന്റെ സി.ഇ.ഒ. ലാറി ഫിങ്ക്, തങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ സി.ഇ.ഒ.മാർക്ക് തങ്ങൾ ഇനിമുതൽ ലാഭവും ലാഭവർധനയും മാത്രം നോക്കി ആയിരിക്കില്ല കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതെന്നും പരിസ്ഥിതിയുൾപ്പെടെയുള്ള ഉടമസ്ഥേതര അവകാശികൾക്ക് എന്ത് ഉന്നമനം (ഇ.എസ്.ജി. നേട്ടം) ഉണ്ടാക്കി എന്നതിന്റെ അടിസ്ഥാനത്തിൽകൂടി ആയിരിക്കും നിക്ഷേപം നടത്തുന്നത് എന്നും എഴുതി. ഇതോടെ ആഗോള വ്യാവസായിക നിക്ഷേപ രംഗത്ത് ഇത്തരം നിക്ഷേപത്തിനും ഉത്തരവാദിത്വ വ്യവസായങ്ങൾക്കും മുൻഗണന ലഭിച്ചു തുടങ്ങി. ആഗോള വ്യാപകമായി ഉത്തരവാദിത്വ വ്യവസായങ്ങളിൽ ഏകദേശം 25 ലക്ഷം കോടി ഡോളർ (ഏകദേശം 1,800 ലക്ഷം കോടി രൂപ) ഉത്തരവാദിത്വ നിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2015-ൽ ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസനം നേടുന്നതിലേക്കായി 17 ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. നിക്ഷേപ രംഗത്തും വ്യാവസായിക രംഗത്തും ഇതേത്തുടർന്നുണ്ടായ നവീകരണമാണ് ഉത്തരവാദിത്വ വ്യവസായത്തിലേക്കും ഉത്തരവാദിത്വ നിക്ഷേപത്തിലേക്കും വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും രാജ്യങ്ങളെയും മാറ്റിത്തുടങ്ങിയത്. ഇന്ത്യയിൽ മൂലധന വിപണിയെയും ലിസ്റ്റഡ് കമ്പനികളെയും നിയന്ത്രിക്കുന്ന സെബി ഇനി മുതൽ കമ്പനികളുടെ വാർഷിക റിപ്പോർട്ടിൽ ബിസിനസ് ഉത്തരവാദിത്വ റിപ്പോർട്ട് ഉണ്ടായിരിക്കണമെന്നും ആ റിപ്പോർട്ടിൽ കമ്പനികളുടെ ഉടമസ്ഥേതര അവകാശികൾക്കായി എന്തു ചെയ്തുവെന്ന് പ്രത്യേകം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടതോടെ ഇന്ത്യയിലും ഈ രംഗത്ത് പുതിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്ര സഭ ഉണ്ടാക്കിയ റാങ്കിങ്ങിൽ ഇന്ത്യ വെറും 66-ാം സ്ഥാനത്താണെന്നത് ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ ഫിൻലൻഡ്, സ്വീഡൻ, ഡെൻമാർക്ക് എന്നീ നോർഡിക്ക് രാജ്യങ്ങൾക്കാണ്. സുസ്ഥിര വികസന റാങ്കിങ്ങിൽ കേരളം മുന്നിൽ ഇന്ത്യയിൽ നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ റാങ്ക് ചെയ്തപ്പോൾ കേരളം തുടർച്ചയായി ഒന്നാം സ്ഥാനത്താണെന്നത് എടുത്തുപറയേണ്ട ഒരു നേട്ടം തന്നെയാണ്. ഉത്തരവാദിത്വ സംസ്ഥാനം (Responsible state), ഉത്തരവാദിത്വ വ്യവസായം (Responsible industry), ഉത്തരവാദിത്വ നിക്ഷേപം (Responsible investment) എന്നിവയിലെല്ലാം കേരളത്തിന് ആഗോള നിക്ഷേപകരുടെ മുന്നിൽ അഭിമാനത്തോടെ സ്വയം പ്രദർശിപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളെക്കാൾ എളുപ്പത്തിൽ സംഘടിതമായ പ്രവർത്തനത്തിലൂടെ സാധിക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തത്തിനു കാരണം പ്രകൃതിയെയും പരിസ്ഥിതിയെയും വേണ്ടവിധത്തിൽ സംരക്ഷിക്കാത്തതുകൊണ്ടും ജൈവ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കാത്തതുകൊണ്ടും ആണെന്നതിനാൽ ഇനിയങ്ങോട്ട് ലോക വ്യാവസായിക രംഗത്തെ നയിക്കുന്നത് ഉത്തരവാദിത്വ നിക്ഷേപങ്ങളും വ്യവസായങ്ങളുമായിരിക്കുമെന്ന് നിസ്സംശയം പറയാം. 'ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം' എന്നിവയ്ക്കു പറ്റിയ സംസ്ഥാനം എന്ന പുതിയ മുദ്രാവാക്യം ഇന്ത്യയിൽ ആദ്യമായി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ വ്യവസായ മന്ത്രി ഉയർത്തിക്കാണിക്കുന്നത് കേരളത്തിൽ നിന്നാണെന്നതിന് സംസ്ഥാനത്തിന്റെ പുതിയ വ്യവസായ മന്ത്രി പി. രാജീവിനെ പ്രശംസിക്കാതിരിക്കാൻ നിർവാഹമില്ല. വ്യക്തമായ കാഴ്ചപ്പാടോടെ രൂപരേഖ തയ്യാറാക്കി സംസ്ഥാന തലത്തിൽ ഒരു ഇ.എസ്.ജി. അല്ലെങ്കിൽ എസ്.ഡി.ജി. (Sustainable Development Goals) സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുകയും സർക്കാരിന്റെ നയപരിപാടികളിൽ ഇതിനുവേണ്ട മാറ്റം വരുത്തി അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ കേരളത്തിന് ഒരു ഉത്തരവാദിത്വ വ്യവസായ സംസ്ഥാനം എന്ന പദവിയിലേക്ക് ഉയരാൻ സാധിക്കുകയും അതിന് ആഗോള നിക്ഷേപക ശ്രദ്ധ ലഭിക്കുകയും ചെയ്യും. വ്യവസായ മന്ത്രി മുൻകൈയെടുത്ത് വ്യവസായ നയത്തിൽത്തന്നെ ഇത്തരത്തിലുള്ള മാറ്റം എടുക്കേണ്ടതുണ്ട്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മുൻപന്തിയിൽ ഉള്ളത് ഇത്തരം ഒരു അംഗീകാരം വേഗത്തിൽ ലഭിക്കുന്നതിന് കേരളത്തെ സഹായിക്കും. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം, ആഗോള വ്യാവസായിക രംഗത്തെ ഏറ്റവും പുതുതായി ഉയർന്നു വരുന്ന നിർദേശം സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി.) നേട്ടമാണ് ഒരു രാജ്യത്തിന്റെ നിക്ഷേപാർഹതയെ സൂചിപ്പിക്കുന്നത് എന്നതാണ്. അല്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയല്ല. ഈ പുതിയ നിർദേശം കേരളത്തിലും ചർച്ചയാകേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിൽ കൂടി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശ്രദ്ധിക്കേണ്ട കാര്യം ആഗോള മൂലധന ശക്തികളെന്ന് അടച്ചാക്ഷേപിക്കുമ്പോൾ പോലും വിപണിയെ അടിസ്ഥാനമാക്കിയ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നത് ഇതേ ആഗോള മൂലധന ശക്തികളാണ് എന്നതാണ്. പരിഹാരം കണ്ടെത്തുന്നത് കമ്പോള വ്യവസ്ഥയിലൂടെ തന്നെയാണെന്നതും ശ്രദ്ധിക്കണം. ഇത്തരത്തിൽ ആഗോള വ്യാവസായിക രംഗത്തെ തന്നെ മാറ്റിമറിക്കുന്ന നിർദേശങ്ങൾ വിപണിവഴി തന്നെ നടപ്പാക്കുന്നത് ഇതിനുവേണ്ടി ഉണ്ടായ ഏതെങ്കിലും കൂട്ടായ മുന്നേറ്റത്തെ തുടർന്നല്ല എന്നത് വ്യക്തമാണ്. അതേസമയം, പരിസ്ഥിതി പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും ഇതര സന്നദ്ധ സംഘടനകളും ഒറ്റയ്ക്കൊറ്റയ്ക്കായി ലോകത്തിന്റെ പല ഭാഗത്തും നടത്തിയ മുന്നേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. ആധുനിക മുതലാളിത്തം ഇത്തരത്തിൽ ഒരു ഇടതുപക്ഷ നവീകരണത്തിനു തയ്യാറെടുക്കുമ്പോൾ ഇടതുപക്ഷ സർക്കാർ അതും അംഗീകരിക്കേണ്ടതുണ്ട്. cjgeorge@geojit.com (ജിയോജിത്തിന്റെ മാനേജിങ് ഡയറക്ടറും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള ഘടകം മുൻ ചെയർമാനുമാണ് ലേഖകൻ)

from money rss https://bit.ly/3ev2OSI
via IFTTT

Saturday, 17 July 2021

വിപണിയുടെനീക്കം സൂക്ഷ്മമായി നിരീക്ഷിക്കാം: ലാഭമെടുത്ത് മുന്നേറാം

പുതിയ ഉയരംകുറിച്ചാണ് ഓഹരി വിപണി ഈയാഴ്ച പിന്നിട്ടത്. ഇന്ത്യയിൽമാത്രമല്ല, ആഗോളതലത്തിൽതന്നെഒരുവർഷത്തിനിടെ റെക്കോഡ് നേട്ടമാണ് വിപണി നിക്ഷേപകന് സമ്മാനിച്ചത്. ഡിമാൻഡ് കൂടിയതിനെതുടർന്നുള്ള പണപ്പെരുപ്പ സമ്മർദത്തിലാണ് യുഎസ്, ചൈന എന്നിവിടങ്ങളിലെ സമ്പദ് വ്യവസ്ഥകൾ. അതേസമയം, രാജ്യത്ത വിലക്കയറ്റനിരക്ക് ആറുശതമാനം പിന്നിട്ട് കംഫർട്ട് സോണിനെ മറികടക്കുകയുംചെയ്തിരിക്കുന്നു. ഡിമാൻഡ് വർധനയല്ല, ഇന്ധനവില റോക്കറ്റുപോലെ ഉയർന്നതാണ് ഇവിടത്തെ വിലക്കയറ്റത്തിന് കാരണം. വിതരണമേഖലയിലെ പ്രതിസന്ധി അസംസ്കൃത എണ്ണവിലയിൽ ഇനിയും വർധനവുണ്ടാക്കാനാണ് സാധ്യത. വർധിക്കുന്ന പണപ്പെരുപ്പം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നും ഓഹരി വിപണിക്കത് ഗുണംചെയ്യുമെന്നും വിലയിരുത്തലുണ്ട്. പലിശ നിരക്ക് വർധിപ്പിക്കേണ്ടെന്ന ഉറച്ചതീരുമാനത്തിൽ ആർബിഐ തുടരുന്നതും അതുകൊണ്ടാണ്. പണപ്പെരുപ്പത്തിന്റെയും ബോണ്ട് ആദായത്തിന്റെയും വൈരുദ്ധ്യമായ നീക്കം ഇവിടെ ശ്രദ്ധേയമാണ്. പണപ്പെരുപ്പം ഉയരുകയും ബോണ്ടിലെ ആദായം കുറയുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം മറ്റെല്ലാ സൂചനകളും ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്. ജിഎസ്ടി വരുമാനം ഒരുലക്ഷംകോടി രൂപയ്ക്കുതാഴെയെത്തി. രാജ്യത്തെ കടം ജിഡിപി അനുപാതം 14 വർഷത്തെ ഉയർന്ന നിലയിലുമെത്തിയിരിക്കുന്നു. മോശംസാമ്പത്തിക സാഹചര്യത്തിലേക്ക് ഈ സൂചനകൾ വിരൽചൂണ്ടുമ്പോൾ, അതിനെയെല്ലാംതള്ളി വിപണി റോക്കോഡ് ഉയരങ്ങൾ പിന്നിടുകയാണ്. നിക്ഷേപകരിൽ വലിയൊരു വിഭാഗം നേട്ടം ആസ്വദിക്കുകയുംചെയ്തു. വിപണിയുടെ ഏത് കാലാവസ്ഥയിലും നിക്ഷേപംതുടരുകയെന്ന വലിയൊരുപാഠമാണ് നിക്ഷേപകർക്ക് ഇത് നൽകുന്നത്. പോയആഴ്ച വിപണിയിൽ കാളകൾ പിടിമുറുക്കുമ്പോൾ ഐപിഒകൾ നിക്ഷേപകരിൽ ആവേശമുയർത്തുന്നത് സ്വാഭാവികമാണ്. മാലപ്പടക്കംപോലെ കമ്പനികൾ ഐപിഒകളുമായെത്തുകയുംചെയ്യും. പ്രൊമോട്ടർമാരും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും ആകർഷകമായ മൂല്യനിർണയങ്ങളിൽനിന്ന് പ്രയോജനംനേടുകയുംചെയ്യുന്നു. മൊത്തം ഐപിഒ ഇഷ്യുവിൽ ചെറിയഭാഗംമാത്രമെ റീട്ടെയിൽ വിഭാഗത്തിനായി നീക്കിവെച്ചിട്ടുള്ളൂവെന്നകാര്യം മറന്ന് സബ്സ്ക്രിപ്ഷൻ കണക്കുകളെ വിലയിലുത്തി നിക്ഷേപകർ ആവേശഭരിതരാകുന്നു. യഥാർത്ഥത്തിൽ ഐപിഒകളിൽനിന്ന് ആരാണ് നേട്ടമുണ്ടാക്കുന്നത്? പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരും പ്രൊമോട്ടർമാരുംതന്നെ. ലിസ്റ്റിങിനുശേഷമുള്ള വിലവർധനവിനായി കാത്തിരിക്കുകയാണ് റീട്ടെയിൽ നിക്ഷേപകർ. വിപണിയിലേയ്ക്കുള്ള പണമൊഴുക്ക് തുടരുന്നിടത്തോളംകാലം ഇത് ആവർത്തിച്ചുകൊണ്ടിരിക്കും. പോയ ആഴ്ചയിൽ നിഫ്റ്റി നേട്ടമുണ്ടാക്കിയെങ്കിലും 400 പോയന്റിന്റെ പരിധിമറികടക്കാനാകതെ വട്ടംചുറ്റുകയാണ്. ശക്തമായ പ്രതിരോധമാണ് 15,600ൽ നിഫ്റ്റിക്ക് രൂപപ്പെട്ടിരിക്കുന്നത്. 15,950 മറികടക്കാനായാൽ 16,200 നിലവാരത്തിലേയ്ക്ക് കുതിക്കാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. 1.49ശതമാനം നേട്ടത്തിൽ 15,923.40 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ്ചെയ്തത്. വരുംആഴ്ച കമ്പനികളുടെ പാദഫലങ്ങളാകും വരുംആഴ്ചയിലും വിപണിയിൽ ചലനമുണ്ടാക്കുക. കഴിഞ്ഞവർഷം ആദ്യപാദത്തിൽ ലോക്ഡൗണിലായിരുന്നതിനാൽ അന്നത്തേതുമായുള്ള താരതമ്യം അപ്രസക്തമാണ്. ഭാവിയിലേക്കുള്ള കമ്പനികളുടെ കാഴ്ചപ്പാടിനായിരിക്കും വിലകൽപ്പിക്കപ്പെടുക. അതുകൊണ്ടുതന്നെ, വിപണി റെക്കോഡുകൾതകർത്താലും കരുതലെടുത്തേ നിക്ഷേപകർ മുന്നേറാവു. അഗ്രസീവായ നിക്ഷേപത്തിൽനിന്ന് പിന്മാറുന്നതാകും ഉചിതം. ഭാഗികമായെങ്കിലും ലാഭമെടുക്കാൻ മറക്കുകയുവേണ്ട.

from money rss https://bit.ly/3wNV8Bk
via IFTTT

Friday, 16 July 2021

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെവർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,812.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഫെഡ് റിസർവ് ഭാവിയിൽ പലിശ നിരക്ക് ഉയർത്തേണ്ടിവരുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3ilZyug
via IFTTT

ഞങ്ങളും അത്രപിന്നിലല്ല; കേരളത്തിലെ ഓഹരി നിക്ഷേപകർ പറയുന്നു

ഇടത്തരക്കാരും യുവാക്കളും ഉൾപ്പെടുന്ന ചെറുകിട നിക്ഷേപകരുടെ വരവ് ഇന്ത്യൻ ഓഹരി വിപണിയിൽ സൃഷ്ടിക്കുന്ന തരംഗത്തിന്റെ അലയൊലികൾ കേരളത്തിലും പ്രകടം. കോവിഡ് സൃഷ്ടിച്ച വിപരീത സാഹചര്യത്തിലും ഓഹരി വിപണിയിലുണ്ടാകുന്ന മുന്നേറ്റവും പരീക്ഷണത്തിനിറങ്ങാനുള്ള ചെറുപ്പക്കാരുടെ ഉത്സാഹവുമാണ് മുമ്പെങ്ങുമില്ലാത്തവിധം വിപണിയിൽ ചലനം സൃഷ്ടിച്ചിട്ടുള്ളത്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടവും മ്യൂച്വൽഫണ്ട് എസ്ഐപികളിലൂടെ ദീർഘകാല നിക്ഷേപം നടത്തുന്നവരുടെ വർധിച്ച സാന്നിധ്യവും ഓഹരി വിപണിയെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ബിഎസ്ഇ നൽകുന്ന കണക്കുകളനുസരിച്ച് ഇന്ത്യയിലിപ്പോൾ 6.9 കോടി ഡിമാറ്റ് അക്കൗണ്ട് ഉടമകളുണ്ട്. 2021 ജനുവരിയിൽ രാജ്യത്താകെ 5.15 കോടി ഡിമാറ്റ് അക്കൗണ്ടുകളാണുണ്ടായിരുന്നത്. 2020 സാമ്പത്തിക വർഷം ഇത് 4.08 കോടിയും 2019ൽ 3.59 കോടിയുമായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയുടെ ആസ്ഥാനമായ മഹാരാഷ്ട്ര പരമ്പരാഗതമായിത്തന്നെ ഓഹരി വിപണിയിൽ വളരെ മുന്നിലാണ്. ഇവിടെ 1.49 കോടിയിലധികം ഡിമാറ്റ് അക്കൗണ്ടുകളാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള ഗുജറാത്തിൽ ഡിമാറ്റ് അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണം 85.9 ലക്ഷമാണ്. 52.3 ലക്ഷം അക്കൗണ്ടുകളുള്ള ഉത്തർപ്രദേശിനാണ് മൂന്നാം സ്ഥാനം. കർണാടകയിൽ 42.2 ലക്ഷവും പശ്ചിമ ബംഗാളിൽ 39.5 ലക്ഷവും രാജസ്ഥാനിൽ 34.6 ലക്ഷവും മധ്യപ്രദേശിൽ 25.7 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളുമുണ്ട്. കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിൽ മാത്രം 37.3 ലക്ഷം അക്കൗണ്ടുകളുണ്ട്. നികുതിയിളവുപ്രതീക്ഷിച്ച് വാഹന നിർമ്മാതാക്കളും അനുബന്ധ സ്ഥാപനങ്ങളും യുപിയിലേക്ക് ധാരാളമായി കുടിയേറുന്നതിനാൽ അവിടെനിന്നുള്ള ഓഹരി പങ്കാളിത്തത്തിൽ സമീപകാലത്ത് വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നു. 480 അക്കൗണ്ടുകൾ മാത്രമുള്ള ലക്ഷദ്വീപിലാണ് വിപണി പങ്കാളിത്തം ഏറ്റവും കുറവ്. ജൂൺ രണ്ടു വരെയുള്ള കണക്കുകളനുസരിച്ച് ആൻഡമാൻ നിക്കോബാറിൽ 9700 നിക്ഷേപകരും മിസോറാമിൽ 5900 പേരും ദാദ്ര, നഗർ ഹവേലി പ്രദേശങ്ങളിൽ 21,200 ഡിമാറ്റ് അക്കൗണ്ട് നിക്ഷേപകരുമുണ്ട്. കേരളത്തിലും കുതിപ്പ് സമീപകാലത്തായി ഡീമാറ്റ് അക്കൗണ്ടുകളുടെ വർധനക്ക് ആനുപാതികമായി കേരളത്തിലും കുതിപ്പുണ്ടായി. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ് (36 ലക്ഷം), തമിഴ്നാട് (42.3 ലക്ഷം), കർണാടക(42.2 ലക്ഷം) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണമായ 19.4 ലക്ഷമെന്നത് ആകർഷകമല്ലെന്നുതോന്നാം. ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ കേരളത്തിന്റെ ശരാശരി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൽ മുകളിലാണ്. മുൻകാലങ്ങളെയപേക്ഷിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന കേരളീയരുടെ എണ്ണത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. മ്യൂച്വൽഫണ്ട് എസ്ഐപിവഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണംകൂടി ചേർത്താൽ കേരളീയരുടെ വിപണി പങ്കാളിത്തം കൂടുതലുണ്ടാവും. എന്നാൽ ഗൾഫ് പണം ഉൾപ്പടെ വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതലുള്ള കേരളത്തിൽ ആനുപാതികമായി ഓഹരി നിക്ഷേപത്തിൽ ഇതിലും കൂടുതൽ വളർച്ച കാണേണ്ടതാണ്. ഓഹരി വിപണിയിലെ സാധ്യതകളെക്കുറിച്ച് മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ മലയാളികൾ ബോധവാൻമാരാണെങ്കിലും അതിന് ആനുപാതികമായ നിക്ഷേപം ഓഹരി വിപണിയിൽ വരുന്നില്ലെന്നതാണ് യാഥാർഥ്യം. സാമ്പത്തികമായി വലിയ മുന്നേറ്റംനടത്താനുള്ള അവസരമാണ് കേരളത്തിലെ നിക്ഷപകർ നഷ്ടപ്പെടുത്തുന്നത്. പൊതുവേ മുൻവിധിയോടെയുള്ള സമീപനമാണ് കേരളീയർ ഇക്കാര്യത്തിൽ പുലർത്തുന്നത്. മികച്ച പ്രകടനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റംവരുത്താൻ വലിയൊരളവോളമെങ്കിലും സഹായിക്കുന്നത്. പുതുതായി നിക്ഷേപരംഗത്തിറങ്ങുന്നവർ ഓഹരികളുടെ ഗുണനിലവാരം പരിശോധിക്കാതെ വിലക്കുറവു മാത്രം പരിഗണിച്ചു നിക്ഷേപം നടത്തുന്നത് നഷ്ടത്തിനിടയാക്കുന്നുണ്ട്. വിപണിയിൽ ചൂതാട്ടത്തിനു മുതിരാതെ പോർട്ഫോളിയോയിൽ ശ്രദ്ധാപൂർവമായ തെരഞ്ഞെടുപ്പു നടത്തുകയും വ്യത്യസ്തമായ ആസ്തി വർഗങ്ങളുടെ സന്തുലനം ഉറപ്പാക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തിൽ സഹായിക്കാൻ സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾക്ക് മറ്റ് ആസ്തികളെ മറികടകടക്കുന്ന പ്രകടനംനടത്താൻ കഴിയും എന്ന വസ്തുത കണക്കുകളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹ്രസ്വകാലത്ത് ചാഞ്ചാട്ടം ഉണ്ടാകാമെങ്കിലും ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നീ മേഖലകളിലെ നിക്ഷേപങ്ങളേക്കാളെല്ലാം മെച്ചപ്പെട്ട ലാഭമാണ് ഓഹരി വിപണി ഉറപ്പുനൽകുന്നത്. 1991 മാർച്ച് 31 മുതൽ 2020 മാർച്ച് 31 വരെ സെൻസെക്സ് അടിസ്ഥാനപ്പെടുത്തി ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നിവയുമായി ഈ രംഗത്തെ വിദഗ്ധർ നടത്തിയ താരതമ്യപഠനത്തിൽ ഓഹരികൾ ബഹുദൂരം മുന്നേറിയതായി കണ്ടെത്തിയിരുന്നു. 10 വർഷം 20 വർഷം 30 വർഷം കാലയളവുകളിലെല്ലാം ഓഹരികൾ മറ്റുള്ളവയെ അപേക്ഷിച്ച് വലിയ മുന്നേറ്റം കാഴ്ചവെച്ചു. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി ലാഭംനേടാനുള്ള വലിയ അവസരമാണ് ഇപ്പോഴുള്ളത്. ഓഹരി വിപണിപോലെ തന്നെ കമ്മോഡിറ്റി മാർക്കറ്റിലും എസ്ഐപിയിലും പുതിയ നിക്ഷേപകർ കടന്നുവരുന്നതുകാണാം. ഐപിഒ വിപണിയും വീണ്ടും ചൂടുപിടിച്ചുകഴിഞ്ഞു. ഓഹരി വിപണിയുടെ ലോകത്തേക്ക് ഇനിയുംഎത്താത്തവർ ഭാവിയിൽ മറിച്ചുചന്തിക്കേണ്ടിവരും. അപ്പോഴേക്കും അവസരംനഷ്ടപ്പെട്ടിട്ടുമുണ്ടാകും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/2UU7gDT
via IFTTT

സിമന്റിന് വിലകൂടുന്നു: വിടുവെക്കാൻ ചെലവേറും

കൊച്ചി: പുതിയ വീട് പണിയാനൊരുങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തിരിച്ചടിയായി സംസ്ഥാനത്ത് സിമന്റിന് വിലയേറുന്നു. ആറ് മാസത്തിനിടെ കുറഞ്ഞ ബ്രാൻഡിലുള്ള ഒരു ചാക്ക് സിമന്റിന് 50 രൂപ മുതലും കൂടിയ ബ്രാൻഡിന് 70 രൂപയോളവുമാണ് വർധിച്ചത്. സിമന്റ് ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്തകാലത്തൊന്നും സംസ്ഥാനത്ത് സിമന്റ് വില കുറയാൻ സാധ്യതയില്ലെന്നാണ് ഈ മേഖലയിൽനിന്നുള്ള കച്ചവടക്കാർ പറയുന്നത്. കുറഞ്ഞ ബ്രാൻഡ് സിമന്റ് കേരള തീരത്ത് എത്തുമ്പോഴുള്ള നിരക്ക് (ഇറക്കുമതി നിരക്ക്) 325 രൂപയാണ്. കണ്ടെയ്നർ നിരക്കും ഇറക്കുകൂലിയും ഗതാഗത ചെലവും മറ്റ് ചെലവുകളും ഉൾപ്പെടുത്തി ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴേക്കും (റീട്ടെയിൽ) വില 390 മുതൽ 400 രൂപ വരെയാകും. കൂടിയ ബ്രാൻഡിന് 470 രൂപ വരെയാണ് റീട്ടെയ്ൽ നിരക്ക്. സാധാരണക്കാരെ മാത്രമല്ല റിയൽ എസ്റ്റേറ്റ് പദ്ധതികളെയും ഈ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സിമന്റ് വില്പന കുറഞ്ഞിട്ടുണ്ടെന്ന് കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി സ്റ്റീഫൻ മാർട്ടിൻ പറഞ്ഞു. ഇറക്കുമതി ചെലവ് കൂടുന്നതല്ലാതെ ലാഭം പഴയതിലും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിക്ക് പരിഹാരം തേടി ഒരു മാസം മുൻപ് സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും സിമന്റ് കമ്പനികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിമന്റ് കമ്പനികൾ വില കുറയ്ക്കാൻ തയ്യാറല്ല കുറഞ്ഞ വിലയ്ക്ക് കേരളത്തിന് സിമന്റ് വിൽക്കാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇന്ധന വിലക്കയറ്റവും ഗതാഗത ചെലവിലുണ്ടായ വർധനയും കാരണം ഉത്പാദന-വിതരണ ചെലവ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ യൂണിറ്റുകളുടെ ഉത്പാദന ശേഷി പൂർണമായി വിനിയോഗിക്കാൻ കഴിയാത്തതിനാലും വില്പന തടസ്സപ്പെടുന്നതിനാലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ പറയുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളമാണ് സിമന്റ് ഏറ്റവും ഉയർന്ന വിലയ്ക്ക് വാങ്ങുന്നത്. സിമന്റ് നിർമാണ കമ്പനികൾക്ക് ഏറ്റവും കൂടുതൽ താത്പര്യമുള്ള വിപണിയും കേരളമാണ്. ഇവിടേക്ക് ഏറ്റവുമധികം സിമന്റ് വരുന്നത് ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ്. മലബാർ സിമന്റ്സ് അഞ്ച് രൂപ കുറച്ചു ആറ് മാസത്തിനിടെ കേരള പൊതുമേഖലാ കമ്പനിയായ മലബാർ സിമന്റ്സ് മാത്രമാണ് വില കുറച്ചത്. ജൂലായ് ഒന്നിന് മലബാർ സിമന്റ്സ് അഞ്ച് രൂപ കുറച്ചിരുന്നു. ഉത്പാദനം കൂട്ടിക്കൊണ്ട് സിമന്റ് വിപണിയിൽ സംസ്ഥാന പൊതുമേഖലയുടെ വിഹിതം 25 ശതമാനമായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss https://bit.ly/3esEdy4
via IFTTT

ബാങ്കിന്റെ വ്യാജസൈറ്റുണ്ടാക്കി ഓൺലൈൻ തട്ടിപ്പ്

തൃശ്ശൂർ: എസ്.ബി.ഐ.യുടെ വ്യാജ സൈറ്റ് ഉണ്ടാക്കി ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തെന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐ.യുടേതെന്ന് തോന്നിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കും. അവിടെ യൂസർ നെയിം, പാസ്വേഡ്, ഒ.ടി.പി. എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. യഥാർഥ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടും. തൃശ്ശൂർ സിറ്റി പോലീസ് പരിധിയിൽ മാത്രം പന്ത്രണ്ടോളം പരാതികളാണ് ഇതുവരെ കിട്ടിയത്. എന്നാൽ തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എ.ടി.എം. വഴിയാണ് പണം പിൻവലിക്കുന്നതെന്നതിനാൽ ഇരുപതിനായിരം രൂപയ്ക്ക് താഴെയുള്ള തുകയാണ് ഒരുതവണ നഷ്ടപ്പെടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. സുരക്ഷാനിർദേശങ്ങളും പുറത്തിറക്കി.

from money rss https://bit.ly/3BnuFhM
via IFTTT

നേട്ടമില്ല: സെൻസെക്‌സ് 53,100നും നിഫ്റ്റി 15,900നും മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 19 പോയന്റ് താഴ്ന്ന് 53,140.06ലും നിഫ്റ്റി നേരിയ നഷ്ടത്തിൽ 15,923.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങൾക്കും ആഗോള വിപണിയിലെ സമ്മിശ്രപ്രതികരണങ്ങൾക്കുമിടയിൽ ദിനവ്യാപാരത്തിനിടെ നഷ്ടവംനേട്ടവും സൂചികകളിൽ മാറിമാറി പ്രകടമായി. കിറ്റക്സ് ഓഹരി രണ്ടാംദിവസവും നഷ്ടത്തിലായി. അഞ്ചുശതമാനത്തോളം നഷ്ടത്തിൽ 175 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിവീസ് ലാബ്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.45 ശതമാനവും 0.38ശതമാനവും നേട്ടമുണ്ടാക്കി. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ, റിയാൽറ്റി, മെറ്റൽ സൂചികകളും ഉയർന്നു. നിഫ്റ്റി ഐടി സൂചിക ഒരുശതമാനം നഷ്ടംനേരിട്ടു.

from money rss https://bit.ly/3z68HxO
via IFTTT

ഓഹരി വിപണിയിൽനിന്ന് മൂന്നുമാസത്തിനിടെ എൽഐസി ലാഭമെടുത്തത് 10,000 കോടി രൂപ

ഐപിഒയ്ക്ക് തയ്യാറെടുക്കുന്നപൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി ഓഹരി വിപണിയിൽനിന്ന് ഈയിടെ ലാഭമെടുത്തത് 10,000 കോടി രൂപ. ഏപ്രിൽ-ജൂൺ കാലയളവിലാണ് ഇത്രയും തുക ഓഹരികളിൽനിന്ന് ലാഭമെടുത്തത്. ഇതിനായി 20,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ജൂണിൽ അവസാനിച്ച പാദത്തിൽ, കോവിഡിന്റെ രണ്ടാംതരംഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുവേള നാലുലക്ഷം പിന്നിട്ട സമയത്ത് ഓഹരി വിപണി ആറുശതമാനത്തിലധികം ഉയർന്നപ്പോഴാണ് എൽഐസി ലാഭമെടുത്തത്. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ 7,000 കോടി രൂപയും ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 15,000 കോടി രൂപയുമാണ് മൂലധന വിപണിയിൽനിന്ന് എൽഐസി ലാഭമെടുത്തത്. പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി രാജ്യത്ത് ഓഹരി വിപണിയിൽ നിക്ഷേപംനടത്തുന്ന വൻകിട സ്ഥാപനങ്ങളിലൊന്നാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയാണ് വിപണിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം എട്ട് ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ഓഹരികളിലെ മൊത്തം നിക്ഷേപം.

from money rss https://bit.ly/2U9qHZp
via IFTTT

Thursday, 15 July 2021

മാസ്റ്റർകാർഡിന്റെ വിലക്ക്: പ്രധാനമായും ബാധിക്കുക അഞ്ച് സ്വകാര്യ ബാങ്കുകളെ

മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമായും ബാധിക്കുക സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും. അഞ്ച് സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും തീരുമാനം കൂടുതൽ ബാധിക്കുക. മറ്റ് കാർഡ് കമ്പനികളിലേയ്ക്ക് മാറേണ്ടിവരുന്നതിനാൽ ഏതാനും മാസം പുതിയ കാർഡുകൾ നൽകുന്നത്തടസ്സപ്പെടനാനിടയുണ്ട്. ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും പ്രധാനമായും ബാധിക്കുക. ഈസ്ഥാപനങ്ങളുടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. വിസ, റൂപെ കാർഡുകളുമായി ഈ ബാങ്കുകൾക്ക് കൂട്ടുകെട്ടില്ല. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായുള്ള കൂട്ടുകെട്ടിലാണുള്ളത്. ആർബിഎൽ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഡ് നൽകുന്നതിന് 8-10ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഒരു ലക്ഷത്തോളം കാർഡുകളാണ് ബാങ്ക് നൽകിവന്നിരുന്നത്. യെസ് ബാങ്ക് മാസ്റ്റർകാർഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകിവരുന്നത്. പുതിയ കാർഡുകൾ നൽകുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാർഡ്സിന്റെ 86ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ്. കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കണമെന്ന മാർഗനിർദേശം പാലിക്കാതിരുന്നതിനെതുടർന്നാണ് അമേരിക്കൻ പണമിടപാട് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ജൂലായ് 22നുശേഷം പുതിയ കാർഡുകൾ നൽകരുതെന്നാണ് നിർദേശം. അതേസമയം, നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവരെ തീരുമാനം ബാധിക്കില്ല.

from money rss https://bit.ly/3xM7GdQ
via IFTTT

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 36,200 രൂപയിലെത്തി. ഗ്രാമിന്റെ വില 4525 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,829.14 ഡോളർ നിലവാരത്തിലാണ്. ഈയാഴ്ചമാത്രം വിലയിൽ 1.2ശതമാനമാണ് വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ നേരിയ വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,369 നിലവാരത്തിലാണ്.

from money rss https://bit.ly/3ikBtEd
via IFTTT

പുതിയ ഉയരംകുറിച്ച് സെൻസെക്‌സ് 53,250 കടന്നു: കിറ്റക്‌സിൽ ഇന്നും തകർച്ച

മുംബൈ: ആഗോള വിപണികളിലെ തളർച്ച ബാധിക്കാതെ സൂചികകൾ. സെൻസെക്സ് 103 പോയന്റ് ഉയർന്ന് 53,262ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തിൽ 15,953ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ഭാരതി എയർടെൽ, സൺ ഫാർമ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കിറ്റക്സിന്റെ ഓഹരി രണ്ടാംദിവസവും തകർച്ചനേരിട്ടു. നാലുശതമാനത്തോളം താഴ്ന്ന് 177 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി എഎംസി, ഡെൻ നെറ്റ് വർക്സ്, ജസ്റ്റ് ഡയൽ, എൽആൻഡ്ടി ഫിനാൻസ് തുടങ്ങി 18 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/36CAn0P
via IFTTT

വിപണിയിൽ തരംഗമായി ചക്കപ്പായസത്തെ വെല്ലുന്ന മാമ്പഴപ്പായസക്കൂട്ടും

തൃശ്ശൂരിലെ സ്ഥാപനത്തിൽ മാമ്പഴവരട്ടിതയ്യാറാക്കുന്നു തൃശ്ശൂർ: ചക്കപ്പായസത്തിന്റെ രുചിയെ വെല്ലുന്നമാമ്പഴപ്പായസക്കൂട്ടും വിപണിയിൽ. ചക്ക വരട്ടുന്ന രീതിയിൽ മാന്പഴവും വരട്ടിയെടുത്താണ് മാമ്പഴ വരട്ടിയുണ്ടാക്കുന്നത്.ചക്ക വരട്ടുംപോലെ അനായാസമല്ല, മാമ്പഴവരട്ടിയുണ്ടാക്കുന്നത്. നീലം, പ്രിയൂർ, മൽഗോവ എന്നിവ മാത്രമേ വരട്ടാൻ ഉപയോഗിക്കാനാകൂ. തുടർച്ചയായ അഞ്ചുദിവസം വരട്ടിയാലേ മാമ്പഴവരട്ടി പാകമാകൂ. ചക്ക വരട്ടുംപോലെ ഉണ്ടശർക്കരയും നെയ്യും ചുക്കും ഉപയോഗിക്കണം. ഉരുളിയിൽ വരട്ടുമ്പോഴാണ് നല്ല രുചി കിട്ടുക. പത്ത് കിലോഗ്രാം മാന്പഴം വരട്ടിയാൽ ഒരു കിലോഗ്രാം മാമ്പഴവരട്ടി കിട്ടും. വിദേശത്തേക്ക് പഴവർഗങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന് കോവിഡ് കാലത്ത് കയറ്റുമതി പ്രതിസന്ധിയുണ്ടായപ്പോഴാണ് മാങ്ങ വരട്ടി എന്ന ആശയം സ്ഥാപനമുടമ കൊക്കൻ ലാസർ ഉണ്ണിക്ക് തോന്നിയത്. സ്ഥാപനത്തിൽത്തന്നെ സ്റ്റൗവും ഉരുളിയും തയ്യാറാക്കി ജീവനക്കാരുടെ സഹായത്തോടെമാമ്പഴം വരട്ടി തയ്യാറാക്കി. ഇപ്പോൾ സ്റ്റാർ ഹോട്ടലുകളിൽനിന്നുൾപ്പെടെ നല്ല ആവശ്യക്കാരുണ്ട്. വിദേശവിപണിയിൽനിന്ന് വിളിയെത്തുന്നുണ്ട്.

from money rss https://bit.ly/2VSLmkZ
via IFTTT

ഐടി, റിയാൽറ്റി ഓഹരികൾ തുണച്ചു: റെക്കോഡ് നിലവാരത്തിൽ വിപണി ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കുശേഷം ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും ഒന്നാം പാദഫലങ്ങളിലെ മികവുമാണ് സൂചികകൾക്ക് കരുത്തായത്. റിയാൽറ്റി, ഐടി, ധനകാര്യം, മെറ്റൽ ഓഹരികളിൽ കുതിപ്പ് പ്രകടമായി. സെൻസെക്സ് 255 പോയന്റ് ഉയർന്ന് 53,158.85ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,924.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.31 ശതമാനവും 0.43ശതമാനവും നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക് അഞ്ചുശതമാനത്തിലേറെ ഉയർന്നു. എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഭാരതി എയർടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 4.20ശതമാനം ഉയർന്നു. നിഫ്റ്റി ഐടി 1.29ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3z67fvr
via IFTTT

മറ്റൊരു ഏറ്റെടുക്കലിനുകൂടി റിലയൻസ്: ഇടപാട് 6,600 കോടിയുടെ

ഫ്യൂച്ചർ റീട്ടെയിലുമായുള്ള കരാർ പാതിവഴിയിൽ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നു. പ്രമുഖ ഇന്റർനെറ്റ് മർച്ചന്റ് സർച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുന്നതുമായുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 5,920-6600 കോടി രൂപ(900 മില്യൺ ഡോളർ)യുടേതാകും ഇടപാടെന്നാണ് സൂചന. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയിൽ ബിസനസിൽ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയൻസിന്റെ ലക്ഷ്യം. പ്രാദേശികതലത്തിൽ പ്രവർത്തനംവ്യാപിപ്പിക്കാൻ ഇതിലുടെ കഴിയുമെന്നാണ് റിലയൻസിന്റെ കണക്കുകൂട്ടൽ. ജൂലായ് 16ന് നടക്കുന്ന ജസ്റ്റ് ഡയലിന്റെ ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നാണറിയുന്നത്. പ്രൊമോട്ടറായ വിഎസ്എസ് മണിക്കും കുടുംബത്തിനും കമ്പനിയിൽ 35.5ശതമാനം ഓഹരികളാണുള്ളത്. മണിയിൽനിന്ന് ഭാഗികമായി ഓഹരികൾ വാങ്ങുന്നതോടൊപ്പം ഓപ്പൺ ഓഫറിലൂടെ 26ശതമാനം ഓഹരികൾ സ്വന്തമാക്കാനുമാണ് റിലയൻസിന്റെ പദ്ധതി. ജസ്റ്റ് ഡയലിന്റെ ഓഹരിവില 52.4ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,138 രൂപയിലെത്തി. റിലയൻസുമായുള്ള ഇപാട് വാർത്തകളാണ് ഓഹരി വിലയിൽ അടുത്തിയിടെ കുത്തിപ്പുണ്ടാകാനിടയാക്കിയത്. രാജ്യത്തെ മുൻനിര പ്രാദേശിക സർച്ച് എൻജിനുകളിലൊന്നാണ് ജസ്റ്റ് ഡയൽ. 15 കോടിയോളം ശരാശരി പാദവാർഷിക സന്ദർശകർ സൈറ്റിലും മൊബൈൽ ആപ്പിലുമായുണ്ടെന്നാണ് കണക്ക്.

from money rss https://bit.ly/3z55PRP
via IFTTT

Wednesday, 14 July 2021

പാഠം 133| വിപണി കുതിക്കുമ്പോൾ തിരുത്താം ഈതെറ്റുകൾ; നേടാം മികച്ചആദായം

ഓഹരി വിപണി കുതിക്കുമ്പോൾ നിക്ഷേപകർക്ക് ആവേശം അടക്കാനവില്ല. ദിനവ്യാപാരികൾ ട്രേഡിങിനിടെ ലഹരിക്കടിപ്പെട്ടവരെപ്പോലെയാകും.ദീർഘകാല നിക്ഷേപകർ ഓരോമാസത്തെയും പോർട്ട്ഫോളിയോ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച്, റിസ്കിനെക്കുറിച്ചോ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനുള്ള വൈദഗ്ദധ്യത്തെക്കുറിച്ചോ ചിന്തിക്കാനുള്ളശേഷിപോലും നഷ്ടപ്പെട്ട് ഉന്മാദാവസ്ഥയിലുമാകും. കരടികളുടെ സർജിക്കൽ സ്ട്രേക്ക് അപ്രതീക്ഷിതമായിട്ടായിരിക്കും നിക്ഷേപകരുടെമേൽ പതിക്കുക. പോർട്ട്ഫോളിയോയിലെ ഓഹരികളെക്കുറിച്ചും അവയ്ക്കെത്രത്തോളം റിസ്ക് ഉണ്ടെന്നതിനെക്കുറിച്ചും അപ്പോഴായിരിക്കും ചിന്തിക്കുക. നിക്ഷേപത്തിൽവരുത്തിയ തെറ്റുകളെക്കുറിച്ച് അപ്പോൾ ബോധ്യമായിട്ട് കാര്യമുണ്ടോ? കാളകളെ ആട്ടിപ്പായിച്ച് വിപണിയിൽ കരടികൾ പിടിമുറക്കുംമുമ്പ് അറിയുക ഈ കാര്യങ്ങൾ. വിപണി തകർന്നടിയുമ്പോൾ ഒരു പച്ചത്തുരുത്തുപോലും കണാനായെന്നുവരില്ല. പോർട്ട്ഫോളിയോ ചെങ്കടൽ കീഴടക്കിയിരിക്കും. അതോടെ ഓഹരി നിക്ഷേപത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. എസ്ഐപികൾ നിർത്തും. കിട്ടിയതുവെച്ച് എഫ്ഡിയിലേയ്ക്കുമടങ്ങും. ഏത് സമയത്താണാവോ ഇതിലേയ്ക്ക് ചാടാൻ തോന്നിയതെന്ന വികാരവും നിങ്ങളെ വിഷാദചിത്തനാക്കും. വീട് വാങ്ങൽ, കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയ്ക്കാണ് എസ്ഐപി ആരംഭിച്ചതെങ്കിൽ അതിൽനിന്ന് പിൻവാങ്ങുന്നത് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളെ താറുമാറാക്കും. പരിചയ സമ്പന്നരായ നിക്ഷേപകർപോലും ആസ്തി വിഭജനത്തിലും ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും നിക്ഷേപ സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും ബുൾ മാർക്കറ്റിൽ തെറ്റുകൾവരുത്തുമെന്നകാര്യത്തിൽ സംശയമില്ല. വെച്ചുതാമസിപ്പിക്കാതെ തെറ്റുതിരുത്തി യഥാസമയം ഉചിതമായ തീരുമാനമെടുത്താൽ തിരിച്ചടിയിൽനിന്ന് അതിവേഗം കരകയറാനാകുമെന്നുമാത്രമല്ല, മികച്ചനേട്ടമുണ്ടാക്കാനും കഴിയും. ഓഹരി വിപണിയിലെ കയറ്റത്തിലും ഇറക്കത്തിലും നിക്ഷേപിച്ച് അനുഭവസമ്പത്ത് നേടിയവർ എത്രപേരുണ്ട്. തിരിച്ചടികളിൽ വിപണിയിൽനിന്ന് ഓടിരക്ഷപ്പെട്ടവർ നിരവധിയാണ്. എന്നാൽ അവരിൽ എത്രപേർ തെറ്റിൽനിന്ന് പഠിച്ച് ഇപ്പോഴും നിക്ഷേപംതുടരുന്നുണ്ടെന്നകാര്യത്തിൽ സംശയമുണ്ട്. കോവിഡിനെതുടർന്ന് 2020 മാർച്ചിലെ തിരുത്തിനുശേഷമുള്ള ബുൾമാർക്കറ്റിൽ നിരവധി ചെറുകിട നിക്ഷേപകരാണ് ആദ്യമായി വിപണിയിലെത്തിയത്. വിപണിയിൽ തമോഗർത്തം രൂപപ്പെട്ടാൽ ഇവർ എന്തുചെയ്യും? ഇക്കാര്യങ്ങൾ മുൻനിർത്തി നിക്ഷേപകർ വരുത്തുന്നതെറ്റുകൾ വിലയിരുത്താം. 1. റിസ്കെടുക്കാനുള്ള കഴിവ് വിലയിരുത്തില്ല വിപണികുതിക്കുമ്പോൾ ഓഹരികളിലെയും മ്യൂച്വൽ ഫണ്ടുകളിലെയും നേട്ടംകണ്ട് നിക്ഷേപകരുടെ കണ്ണ് മഞ്ഞളിക്കും. അതിവ നഷ്ടസാധ്യതയുള്ള സ്മോൾ ക്യാപ് ഫണ്ടുകൾ ഉൾപ്പടെയുളളവ 100ശതമാനത്തിലധികംനേട്ടം നൽകിയതായികണ്ട് അഗ്രസീവായി നിക്ഷേപിക്കാനിറങ്ങിത്തിരിക്കും. റിസ്ക് എടുക്കാൻ തയ്യാറാണ് ഓഹരികളും മ്യൂച്വൽ ഫണ്ടുകളും നിർദേശിക്കാമോയെന്ന്വേഷിച്ച് നിരവധി മെയിലുകളാണ് ലഭിക്കുന്നത്. രണ്ടുംമൂന്നുംവർഷം തുടർച്ചയായി വിപണി കുതിക്കുമ്പോൾ നിക്ഷേപകരിൽനിന്നുണ്ടാകുന്ന സ്വാഭാവികമായ ചോദ്യമാണിത്. ഓഹരി നിക്ഷേപത്തിലെ അപകടസാധ്യതകളെക്കുറിച്ച് എത്രവിശദീകരിച്ചാലും അതിനെയെല്ലാം അവഗണിക്കുന്ന സമീപനമാകുമുണ്ടാകുക. നിക്ഷേപതുക ഒലിച്ചുപോകുന്നതിനേക്കാൾ ഇരട്ടയക്ക നേട്ടത്തിലാകും മനസ്. നഷ്ടം സാങ്കൽപികമാണെന്ന ചിന്തമനസിൽ രൂഢമൂലമാകുന്നു. അതേസമയം വിപണി തകർന്നടിയുമ്പോൾ മനസ് മരവിച്ചവരായിമാറുകയുംചെയ്യുന്നു. പ്രത്യേകിച്ച് ആദ്യമായി വിപണിയിൽ നിക്ഷേപത്തിനായെത്തിയവരുടെകാര്യത്തിൽ. പ്രധാന സൂചികകളിൽ അത്രതന്നെ നഷ്ടമുണ്ടായില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ നിക്ഷേപമൂല്യത്തിൽ 20ഉം 30ഉം ശതമാനം നഷ്ടപ്പെടുമ്പോൾ എങ്ങനെ പൊരുത്തപ്പെടാനാകും? സ്മോൾ, മിഡ് ക്യാപുകളിലാകും നഷ്ടത്തിന്റെതോത് അധികം പ്രകടമാകുക. എസ്ഐപി നിക്ഷേപത്തിലെ ആദായത്തിൽപോലും കുത്തനെ ഇടിവുണ്ടാകാൻ അതിടയാക്കുന്നു. അപ്രതീക്ഷിതമായി വിപണിയിൽ തിരുത്തലുണ്ടയപ്പോൾ, നിക്ഷേപിച്ച ഒരു ലക്ഷം രൂപ 50,000 രൂപയായി കുറഞ്ഞെന്നുകരുതുക. കഠിനാദ്ധ്വാനംചെയ്ത് നേടിയതുക നഷ്ടപ്പെട്ടപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണുണ്ടായതെങ്കിൽ അടിയന്തിരമായി റിസ്ക് ശേഷി വിലയിരുത്തുക. ബുൾ വിപണിയേക്കാൾ ബെയർ മാർക്കറ്റിലാണ് റിസ്ക് എടുക്കാനുള്ളശേഷി വിലയിരുത്താൻ എളുപ്പത്തിൽ കഴിയുക.അതുപ്രകാരമായിരിക്കണം ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തേണ്ടത്. താരതമ്യേന റിസ്ക് കുറഞ്ഞ വിഭാഗത്തിൽപ്പെട്ടതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. മുഴുവൻതുകയും ഓഹരികളിൽ നിക്ഷേപിക്കുന്ന (സ്മോൾ ക്യാപ്, മിഡ് ക്യാപ്, ഫ്ളക്സി ക്യാപ്) ഫണ്ടുകളാണ് തിരഞെടുക്കുന്നതെങ്കിൽ ചാഞ്ചാട്ടംകുറഞ്ഞ ഫ്ളക്സിക്യാപ് വിഭാഗംമാകും ഉചിതം. റിസ്ക് ഫാക്ടർ വിലയിരുത്താതെ അഗ്രസീവ് നിക്ഷേപരീതിയാണ് സ്വീകരിച്ചിട്ടുള്ളതെങ്കിൽ പോർട്ട്ഫോളിയോ വിലയിരുത്തി അപകടസാധ്യത കുറഞ്ഞ മ്യൂച്വൽ ഫണ്ടുകളിലേയ്ക്ക് മാറാൻ തയ്യാറാകുക. നിക്ഷേപം തുടരുന്ന എസ്ഐപികൾക്കും ഇത് ബാധകമാണ്.വ്യത്യസ്ത വിപണി സൈക്കിളുകളിലൂടെ കടന്നുപോകുകയെന്നത് ഓഹരി വിപണിയുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ നഷ്ടം നാളത്തെ നേട്ടമാകാനും ഇന്നത്തെ നേട്ടം നാളത്തെ നഷ്ടമാകാനും അധികസമയം വേണ്ടെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ അപകടസാധ്യത പൂർണമായും ഒഴിവാക്കുന്നത് ദീർഘകാല ലക്ഷ്യങ്ങൾക്കായി മികച്ച സാമ്പാദ്യം സ്വന്തമാക്കാനുള്ള കഴിവിനെ ഇല്ലാതാക്കുകയുംചെയ്യുമെന്നകാര്യം മറക്കേണ്ട. 2. നിക്ഷേപം ഓഹരികളിൽമാത്രം ഒതുക്കരുത് ബാങ്ക് നിക്ഷേപത്തിലെ പലിശ വളരെയധികം കുറഞ്ഞിരിക്കുന്നു. ഓഹരിയിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. മികച്ച ഓഹരികളും മ്യൂച്വൽഫണ്ടുകളും നിർദേശിക്കാമോ? - ഈയിടെ ലഭിച്ച ചോദ്യങ്ങളിൽ ഏറെയും ഇത്തരത്തിലുള്ളതാണ്.പലിശ നിരക്ക് അടിക്കടി കുറയുകയും ഓഹരി വിപണി ഇരട്ടയക്ക നേട്ടത്തിൽ തുടരുകയുംചെയ്തതിനാൽ താഴ്ന്ന വരുമാനക്കാർ, മുതിർന്ന പൗരന്മാർ, വിരമിച്ചവർ തുടങ്ങിയവരുൾപ്പടെ വലിയൊരു വിഭാഗം നിക്ഷേപത്തിൽമാറ്റംവരുത്തി. 12 മുതൽ 15ശതമാനംവരെ വാർഷിക ആദായ പ്രതീക്ഷിച്ചാണ് പലരും വിപണിയിലേയ്ക്ക് എടുത്തുചാടിയത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാനുളള ഏറ്റവുംയോജിച്ച സമയത്തായിരുന്നു നിക്ഷേപമെങ്കിൽ ദീർഘകാലയളവിൽ 12-15ശതമാനം ആദായം നേടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഓഹരി വിപണി ഉയർന്നുനിൽക്കുന്ന ഈ സമയത്ത് എസ്ഐപിയായി നിക്ഷേപിച്ചാൽപോലും എറെക്കാലം അതിന് കാത്തിരിക്കേണ്ടിവരും. 20 വർഷത്തെ ചരിത്രം പരിശോധിച്ചാൽ, നിഫ്റ്റി 50 മികച്ച ആദായം നൽകിയത് മൂന്നുവർഷങ്ങളിൽമാത്രമാണെന്നുകാണാം. നഷ്ടമുണ്ടാക്കിയ ഏഴ് വർഷത്തിൽ മൂന്നുവർഷങ്ങളിൽ 50ശതമാനത്തിലേറെ നഷ്ടത്തിലായി. അത്രയുംതന്നെ വർഷങ്ങളിൽ 12ശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. കഴിഞ്ഞവർഷത്തെ നഷ്ടത്തിൽനിന്ന് വിപണി വൻമുന്നേറ്റമാണിപ്പോൾ നടത്തിയിട്ടുള്ളത്. രണ്ടോ മൂന്നോ വർഷങ്ങൾ നഷ്ടത്തിൽതന്നെ തുടർന്നേക്കാം. തിരുത്തലുണ്ടായാൽ എപ്പോഴും ഉടനെതിരിച്ചകയറണമെന്നില്ല. ഇക്കാര്യം മനസിലാക്കാതെയാണ് നിക്ഷേപം നടത്തിയിട്ടുളളതെങ്കിൽ തിരുത്താനുള്ള അവസരമാണിപ്പോഴുള്ളതെന്ന് മനസിലാക്കുക. കുറഞ്ഞ പലിശയാണെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രസക്തി ഇവിടെയാണ്. വിപണി നഷ്ടത്തിലേയ്ക്കുപതിച്ചാലും റിസ്ക് കുറക്കാൻ ഇത്തരം പദ്ധതികളിലെ നിശ്ചിതശതമാനം നിക്ഷേപം സഹായിക്കും. മൂലധനം സംരക്ഷിക്കാൻ സ്ഥിര നിക്ഷേപ പദ്ധതികൾക്കേകഴിയൂ. സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപമുണ്ടെങ്കിൽ അടിസ്ഥാനകാര്യങ്ങൾ നിറവേറ്റാൻ വിപണിയിലെ തകർച്ച തടസ്സമാകില്ലെന്ന് ചുരുക്കം. ഇക്കാര്യങ്ങൾ വിലയിരുത്തി, ആസ്തിവിഭജനം എപ്രകാരമായിരിക്കണമെന്ന് മനസിലാക്കാം. 1. അടുത്ത അഞ്ചുവർഷത്തേയ്ക്ക് ആവശ്യമുള്ള തുകയും അടിയന്തര ആവശ്യങ്ങൾക്ക് കരുതിയിട്ടുള്ള നിക്ഷേപവും ഓഹരിയിൽ മുടക്കരുത്. ഓഹരി വിപണി ഏതുനിമിഷവും തകർന്നടിയാം അതുമാത്രമല്ല, അഞ്ചുവർത്തിൽതാഴെയുള്ള സമയംകൊണ്ട് വലിയ നഷ്ടത്തിൽനിന്ന് കരകയറാൻ കഴിഞ്ഞെന്നുവരില്ല. 2. നിക്ഷേപമൂല്യത്തിന്റെ 50ശതമാനം നഷ്ടപ്പെടുകയാണെങ്കിൽ ഉറക്കമില്ലാത്ത രാത്രികളാണ് നിങ്ങൾക്കുണ്ടാകുകയെങ്കിൽ കരുതലോടെവേണം ഓഹരിയിൽ നിക്ഷേപിക്കാൻ. ഇത്തരക്കാർ ചെയ്യേണ്ടത് ഉദാഹരണത്തിലൂടെ വിശദീകരിക്കാം.50 ലക്ഷം രൂപ മൊത്തം നിക്ഷേപമുണ്ടെന്ന് കരുതുക. അതിൽ 80ശതമാനം(40 ലക്ഷം രൂപ) ഓഹരിയിൽ നിക്ഷേപിക്കുകയും ബാക്കിയുള്ള 10 ലക്ഷം രൂപ അടിയന്തിര ആവശ്യങ്ങൾക്കും ജീവിത ചെലവുകൾക്കുമായി സുരക്ഷിത സ്ഥിര നിക്ഷേപപദ്ധതികളിലേയ്ക്ക് മാറ്റുക. ബാക്കിയുള്ള 30 ലക്ഷം ഓഹരിയിൽ നിക്ഷേപിച്ചാൽ വിപണിയുടെ തകർച്ചയിൽ 10 ലക്ഷം രൂപ നഷ്ടമാകുമെന്ന് കരുതുക. അത് താങ്ങാനായില്ലെങ്കിൽ അതിന്റെ ഇരട്ടിതുകയായ 20 ലക്ഷം രൂപമാത്രം ഓഹരിയിൽ നിക്ഷേപിച്ച് ബാക്കിയുള്ള പത്തുലക്ഷംകൂടി സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്കമാറ്റുക. 3. ഇടക്കിടെ നിർത്താനും തുടങ്ങാനുമുള്ളതല്ല എസ്ഐപി വിപണിയിൽ മികച്ചനേട്ടമുണ്ടായതിനാലാണ് കഴിഞ്ഞമാസം നിക്ഷേപം മുഴുവൻ തിരിച്ചെടുത്തത്. ഭാവിയിലുണ്ടായേക്കാവുന്ന തകർച്ചമുന്നിൽകണ്ട് കരുതലെടുത്തതാണ്. വീണ്ടും നിക്ഷേപിക്കാനുള്ള സമയത്തിനായി കാത്തിരിക്കുകയാണ്. എപ്പോഴാണ് നിക്ഷേപിക്കേണ്ടതെന്ന് പറഞ്ഞുതരുമോ? 50ശതമാനത്തോളം നേട്ടമുണ്ടായപ്പോൾ നിക്ഷേപം മുഴുവൻ പിൻവലിച്ച് സേവിങ് ബാങ്ക് അക്കൗണ്ടിലിട്ട് കാത്തിരിക്കുകയാണ് ഇയാൾ. വീണ്ടും നിക്ഷേപിക്കാൻ യോജിച്ച സമയം പറഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം. ഓഹരിവിപണിയുടെ ചലനങ്ങൾ കൃത്യമായി പ്രവചിക്കാൻ ആർക്കുംകഴിയില്ല. കഴിഞ്ഞവർഷം വിപണി കൂപ്പുകുത്തിയപ്പോൾ ഇത്രയുംവേഗം മികച്ചനേട്ടത്തിലേയ്ക്ക് തിരിച്ചുകയറുമെന്ന് ആർക്കുംപ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. വിപണിയിയുടെ അടുത്തനീക്കത്തെക്കുറിച്ച് ഉറപ്പോടെ ആരെങ്കിലും പ്രവചിക്കുന്നുണ്ടെങ്കിൽ അത് കള്ളമാണെന്ന് മനസിലാക്കുക. വൻതുക ഒറ്റത്തവണയായി നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നനേട്ടം എസ്ഐപിയിൽനിന്ന് ഒരിക്കലും ലഭിക്കില്ല. എന്നിരുന്നാലും മികച്ച നിക്ഷേപമാർഗമായി സിസ്റ്റമാറ്റിക് ഇൻവസെറ്റ്മെന്റ് പ്ലാൻ(എസ്ഐപി) ശുപാർശചെയ്യുന്നതിന് കാരണങ്ങളുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ മുൻകൂട്ടികാണാൻ കഴിയാത്തതുതന്നെയാണ് പ്രധാനകാരണം. ഉദാഹരണംനോക്കാം. 2008 ജനുവരി, 2010 ഡിസംബർ, 2017 ഡിസംബർ, 2020 ഫെബ്രുവരി എന്നീ മാസങ്ങളിൽ ഒറ്റത്തവണയായി നിക്ഷേപ നടത്തിയവർ നിർഭാഗ്യവാന്മാരാണ്. ഈകാലയളവിലാണ് നിക്ഷേപം നടത്തിയിരുന്നതെങ്കിൽ നിക്ഷേപിച്ചതുകയിൽ 50ശതമാനംവരെ ഇടിവുണ്ടായത് കാണാൻ കഴിഞ്ഞേനെ. 2020 മാർച്ചിലെ ഇടിവിനെതുടർന്ന് ഒരുവർഷത്തിനകം വിപണി കുതിച്ചുയർന്നെങ്കിലും അതൊരിക്കലും പ്രവചിക്കാൻ കഴിയുമായിരുന്നില്ലെന്ന് മനസിലാക്കുക. അതിന് മുമ്പത്തെവർഷങ്ങളിലുണ്ടായ ഇടിവിൽനിന്ന് തിരിച്ചുകയറാൻ രണ്ടിൽക്കൂടുതൽവർഷങ്ങളെടുത്തകാര്യം മറക്കരുത്. ഇവിടെയാണ് എസ്ഐപിയുടെ പ്രസക്തി. വിവിധ മാർക്കറ്റ് സൈക്കിളുകളിൽ നിക്ഷേപം നടത്തുന്നതിലൂടെ ഉറക്കമില്ലാത്തരാത്രികൾ ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 2. മാനസികനില തകിടംമറിയാതിരിക്കാൻ എസ്ഐപിതന്നെയാണ് മികച്ചത്. രണ്ടോമുന്നോ വർഷം മികച്ചനേട്ടം ലഭിക്കുമ്പോൾ നിക്ഷേപം പിൻവലിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ എസ്ഐപി സഹായിക്കും. ഇതിലൂടെ ദീർഘകാലയളവിൽ ഓഹരി നിക്ഷേപത്തിൽനിന്ന് മികച്ച ആദായം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വിപണിയിലെ ഉയർച്ച താഴ്ചകൾ ബാധിക്കാതെ പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കാനുള്ള അവസരമാണ് എസ്ഐപി നൽകുന്നത്. വിപണി ഉയരുകയോ താഴുകയോ ചെയ്തോട്ടെ. ഏത് സാഹചര്യമാണ് വിപണിയിലുള്ളതെങ്കിലും നിക്ഷേപം തുടരുകയെന്നതാണ് എസ്ഐപിയുടെ രീതി. ഇടക്കിടെ പിൻവലിക്കുക, പിന്നെ നിക്ഷേപിക്കുകയെന്ന തന്ത്രം വ്യവസ്ഥാപിതമായ സാമ്പത്തിക ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. നിക്ഷേപം നടത്താൻ മികച്ച സമയം പ്രതീക്ഷിച്ച് എസ്ഐപി നിർത്തിയവർ ഇപ്പോൾതന്നെ പുനരാരംഭിക്കുക. വിപണി ഇടിയുമ്പോഴാണ് പരമാവധി നേട്ടംലഭിക്കുക. 2020ൽ വിപണി മികച്ചനേട്ടത്തിലോ നഷ്ടത്തിലോ ആയിരുന്നതെന്നകാര്യം വർഷങ്ങൾ കഴിഞ്ഞാൽമാത്രമെ മനസിലാക്കാൻ കഴിയൂ. 4. ലാഭമെടുക്കൽ വേണ്ട കഴിഞ്ഞ ജൂണിൽ എല്ലാ ഇക്വിറ്റി ഫണ്ടുകളുവിറ്റ് ലാഭമെടുത്തു. ഇനി വിപണി ഇടിഞ്ഞാലും എന്നെബാധിക്കില്ല. വീണ്ടും നിക്ഷേപംനടത്താൻ യോജിച്ച സമയം പറഞ്ഞുതരുമല്ലോ-മറ്റൊരാളുടെ ആവശ്യമിതായിരുന്നു. വിപണി മികച്ച ഉയരത്തിലാതയിനാൽ മികച്ചനേട്ടമാണ് നിക്ഷേപകർക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വീണ്ടുമൊരു തിരുത്തലുണ്ടായാൽ അതിൽനിന്ന് രക്ഷപ്പെടാനാണ് നിക്ഷേപം തിരികെയെടുത്തത്. കോവിഡ് ഭീഷണിയും മൂന്നാംതരംഗവുംമുന്നിലുള്ളപ്പോൾ ഇനിയും റിസ്ക് എടുക്കണോയെന്നാണ് ഇവർ ചോദിക്കുന്നത്. ഓഹരിയിൽ ഉയർന്ന അനുപാതത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ ശരിയായ സമയത്ത് ലാഭമെടുക്കുന്നത് ഉചിതമായ തീരുമാനമാണ്. എന്നാൽ ഇക്കാര്യം മനസിൽവെക്കുക. 2021 ജൂണിൽ ലാഭമെടുത്തിട്ടുണ്ടെങ്കിൽ അടുത്തകുറച്ചുമാസങ്ങൾ നിങ്ങൾക്ക് ഉദ്വേഗജനകമായിരിക്കും. വിപണി എപ്പോഴാണോ തകർച്ചനേരിടുക, തിരുത്തലുണ്ടായാൽതന്നെ എപ്പോഴാകും തിരിച്ചുകയറുക-എന്നൊക്കെയുള്ള ചിന്ത നിങ്ങളെ ആശങ്കയിലാഴ്ത്തും.നേരത്തെ നിക്ഷേപിച്ച ഫണ്ടിൽതന്നെവേണോ അതോ പുതിയ ഫണ്ടുകൾ തിരഞ്ഞെടുക്കണോ, വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടമുണ്ടാക്കാൻ എസ്ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ നല്ലത്. ഈ സംശയങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. വിപണി ഇടിഞ്ഞതുപോലെതന്നെ തിരിച്ചുകയറുന്നതും അപ്രതീക്ഷിതമായിരിക്കും. മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരംലഭിക്കുന്നതുവരെയൊന്നും കാത്തിരിക്കില്ലെന്ന് ചുരുക്കം. തീരുമാനത്തിലെത്തുമ്പോഴേയ്ക്കും നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കേണ്ട സാഹചര്യമുണ്ടായേക്കാം. ദീർഘകാലത്തിൽ മികച്ചനേട്ടമുണ്ടാക്കാൻ സഹായിക്കുന്ന വിപണിയിലെ കുതിപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതി അതുണ്ടാക്കിയേക്കാം. സാമ്പത്തിക ലക്ഷ്യങ്ങളെ തകിടംമറിക്കുകയുംചെയ്യും. അതുകൊണ്ടാണ് വിപണിയിലെ ഉയർച്ചമാത്രംനോക്കി ഇക്വിറ്റി ഫണ്ടുകളിൽനിന്ന് ലാഭമെടുക്കരുതെന്ന് പറയുന്നത്. സാമ്പത്തിക ലക്ഷ്യം നിറവേറ്റാൻ ഒന്നോ രണ്ടോവർഷംമാത്രം ബാക്കിയുള്ളപ്പോഴോ, ഒരേകാറ്റഗറിയിലെ മറ്റുഫണ്ടുകളെയോ ബെഞ്ച്മാർക്കിനെയോ അപേക്ഷിച്ച് പ്രകനടത്തിൽ ഫണ്ട് പിന്നിലാകുകയോ ചെയ്താൽമാത്രം നിക്ഷേപംതിരിച്ചെടുക്കാൻ തയ്യാറാകുക. ഇതൊന്നും പരിഗണിക്കാതെ ലാഭമെടുത്തിട്ടുണ്ടെങ്കിൽ എത്രയുംവേഗം നിക്ഷേപംവീണ്ടും ആരംഭിക്കുക. 5. അനുയോജ്യമല്ലാത്ത പദ്ധതി തിരഞ്ഞെടുക്കരുത് ഓഹരി വിപണിയിൽ കാളകൾ പിടിമുറുക്കിയിട്ടുണ്ടെങ്കിൽ മിക്കവാറും കാറ്റഗറികളിലെ ഫണ്ടുകളിൽ അതിശയിപ്പിക്കുന്ന നേട്ടക്കണക്കുകളാകും കാണാനാകുക. ഓഹരികളിലെയും മ്യൂച്വൽഫണ്ടുകളിലെയും കഴിഞ്ഞകാലനേട്ടം അതിശയിപ്പിച്ചേക്കാം. ബുൾതരംഗത്തിൽ സ്മോൾ ക്യാപ് ഓഹരികളും ഫണ്ടുകളും ലാർജ് ക്യാപ്, ഫ്ളക്സി ക്യാപ് ഫണ്ടുകളെ മറികടക്കുന്നു. പതിറ്റാണ്ടുകളായി വിപണിയിലുള്ള സ്റ്റോക്കുകളേക്കാൾ ഐപിഒകളാണ് മികച്ചതെന്ന തോന്നലുണ്ടാക്കുന്നു. താൽക്കാലികമായുണ്ടാകുന്ന മൂല്യവർധനവിനേക്കാൾ വളർച്ചയ്ക്ക് മുൻഗണന നൽകാനാണ് ഈ സമയത്ത് ശ്രമിക്കേണ്ടത്. ഫണ്ട് മാനേജർമാർ താൽക്കാലികമുന്നേറ്റത്തിൽനിന്ന് മികച്ചനേട്ടമുണ്ടാക്കാൻ കഴിവുള്ളവരാകും. സമീപകാലയളവിലെ, അതായത് ഒന്നോ മൂന്നോ അഞ്ചോ വർഷത്തെ ആദായക്കണക്കുകളിൽ മികവുപുലർത്താൻ ഇത്തരംഫണ്ടുകളെ പ്രാപ്തമാക്കുന്നതിന്റെകാരണം ഇതാണ്. ഈ നേട്ടക്കണക്കുകളിൽ മനംമയങ്ങി ദീർഘകാലയളവിലെ ആദായം, അതായത് 7-10 വർഷത്തെ ആദായം നിക്ഷേപകൻ ശ്രദ്ധിക്കാതെവിടുന്നു. വിപണി ഇടിയുമ്പോൾ പിടിച്ചുനിൽക്കാനുള്ള കഴിവാണ് ഫണ്ടുകൾനേരിടുന്ന അഗ്നിപരീക്ഷയെന്ന് തിരിച്ചറിയണം. അതിനാൽ സമീപകാലത്തെ കുതിപ്പിൽ നേട്ടമുണ്ടാക്കിയ ഫണ്ടുകളെ അന്ധമായി വിശ്വസിക്കാതെ കരടികൾ പിടിമുറുക്കിയ സമയങ്ങളിലെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനാമെടുക്കാം. ദീർഘകാല നിക്ഷേപത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നോ മൂന്നോ അഞ്ചോവർഷത്തെ നേട്ടംമാത്രമല്ല പരിശോധിക്കേണ്ടത്. 2008, 2011, 2020 വർഷങ്ങളിലുണ്ടായ തകർച്ചയുടെകാലത്തെ പ്രകടനംകൂടി വിലയിരുത്തുക. ഏറ്റവും തകർച്ചനേരിട്ട മാസം, പാദവർഷം, വാർഷികം എന്നിങ്ങനെയുള്ള കാലയളവിലെ ഡാറ്റ പരിശോധിക്കാം. തകർച്ചക്കിടയിലും ഉയർച്ചക്കിടയിലും സമതുലിത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നതാണ് പ്രധാനം. ഇടക്കിടെ മാറാത്ത, സ്ഥിരമായ ഫണ്ട്മാനേജുമെന്റ് ടീം പിന്നിലുണ്ടോയെന്നും പരിശോധിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: 2020ലെ തകർച്ചയ്ക്കുശേഷമുള്ള കുതിപ്പിൽ ആദ്യമായി വിപണിയിലിറങ്ങിയവരുടെ എണ്ണത്തിൽവൻവർധനവാണുണ്ടായത്. ഇവരിൽ പലർക്കും വിപണി അത്ഭുതമാണ് കണ്മുന്നിൽ വിതച്ചത്. വിപണിയിൽ കരടികൾ പിടിമുറുക്കിയാലോ? തകർച്ചയുടെയും ഉയർച്ചയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ചനേട്ടം വിപണിയിൽനിന്നുണ്ടാക്കാൻ കഴിയാത്തിന്റെകാരണങ്ങളാണ് ഇവിടെ വിശദീകരിച്ചത്. തെറ്റുകൾ തിരുത്തിമുന്നേറിയാൽ താൽക്കാലികലാഭമല്ല, സാമ്പത്തിലക്ഷ്യങ്ങൾ നിറവേറ്റാനുള്ള മികച്ച സാധ്യതകളാണ് വിപണിമുന്നോട്ടുവെക്കുന്നത്. ഈയിടെ നിക്ഷേപകരിൽ പലരും ഉന്നയിച്ച സംശയങ്ങൾതന്നെയാണ് ഈ വിശദീകരണങ്ങൾക്കുപിന്നിലുമുള്ളത്.

from money rss https://bit.ly/3rd8Wo8
via IFTTT

സ്വർണവില 200 രൂപകൂടി പവന് 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണവില 36,000 കടന്നു. വ്യാഴാഴ്ച പവന്റെ വിലയിൽ 200 രൂപയാണ് കൂടിയത്. ഇതോടെ 36,120 രൂപയായി വില. ഗ്രാമിന് 25 രൂപ വർധിച്ച് 4515 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 35,920 രൂപയായിരുന്നു. രണ്ടാഴ്ചക്കിടെ 1,200 രൂപയാണ് വർധിച്ചത്. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 1,824.81 ഡോളർ നിലവാരത്തിലാണ്. മുൻവ്യാപാര ദിനത്തിൽ നാലുമാസത്തെ ഉയർന്ന നിലവാരമായ 1,829.55 നിലവാരത്തിലെത്തിയശേഷം വിലകുറയുകയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റിന് 48,265 രൂപയായും കുറഞ്ഞു. വെള്ളിയുടെ വിലയിൽ കാര്യമായ മാറ്റമില്ല.

from money rss https://bit.ly/3r99mvD
via IFTTT

സെൻസെക്‌സിൽ 115 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണികളെ അതിജീവിച്ച് രാജ്യത്തെ സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 115 പോയന്റ് ഉയർന്ന് 53,019ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 15,873ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച പാദഫലം പുറത്തവിട്ടതിനെതുടർന്ന് ഇൻഫോസിസിന്റെ ഓഹരി വിലയിൽ ഒരുശതമാനത്തോളം കുതിപ്പുണ്ടായി. തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം കിറ്റക്സിന്റെ ഓഹരി സമ്മർദത്തിലായി. അഞ്ച് ശതമാനം നഷ്ടത്തിൽ 195 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.25ശതമാനവും സ്മോൾ ക്യാപ് സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്. വിപ്രോ, ഏഞ്ചൽ ബ്രോക്കിങ്, ടാറ്റ ഇലക്സി, എൽആൻഡ്ടി ഇൻഫോടെക് തുടങ്ങി 22 കമ്പനികളാണ് വ്യാഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3B4YnIg
via IFTTT

ഇന്ധന വിലവർധന ഗാർഹിക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി പഠനം

മുംബൈ: ക്രമാതീതമായി ഉയരുന്ന ഇന്ധനവില രാജ്യത്തെ ഗാർഹിക സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ. റിസർച്ചിന്റെ വിലയിരുത്തൽ. ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും ഉയരുകയാണ്. ഇത് ആളുകളുടെ ഉപഭോഗശേഷിയെ ബാധിക്കുന്നു. ഉപഭോഗത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വൈകാനും ഇതു കാരണമാകും. പ്രശ്നപരിഹാരമായി എത്രയും വേഗം ഇന്ധനങ്ങളുടെ തീരുവയിൽ ഇളവു വരുത്തേണ്ടതുണ്ടെന്ന് എസ്.ബി.ഐ. ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം, പലചരക്ക്, അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ തുക ചെലവിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം ആരോഗ്യസംരക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കാനുള്ള പ്രവണതയുണ്ട്. ഇന്ധനത്തിനായി കൂടുതൽ തുക ചെലവിടേണ്ടി വരുന്നത് അത്യാവശ്യമില്ലാത്ത ചെലവുകൾ മാറ്റിവെക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. 2020 ജനുവരി മുതലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗരീതി വിലയിരുത്തിയാണ് ഇത്തരമൊരു അനുമാനത്തിലെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാംകോവിഡ് തരംഗം ഗാർഹിക സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇത് ബാങ്ക് നിക്ഷേപങ്ങളിൽ കാര്യമായ കുറവുണ്ടാക്കി. ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് വേഗത്തിലായി. 2021-'22 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ബാങ്ക് നിക്ഷേപത്തിൽ 38 ശതമാനം കുറവുണ്ടായി. ഗാർഹിക കടത്തിലും വലിയ വർധനയുണ്ടായി.

from money rss https://bit.ly/3km2tps
via IFTTT

സെൻസെക്‌സ് 134 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: മൈൻഡ്ട്രീ, വിപ്രോ ഓഹരികൾ കുതിച്ചു

മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടംതിരിച്ചുപിടിച്ച് വിപണി. സെൻസെക്സ് 134 പോയന്റ് ഉയർന്ന് 52,904.05ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 15,853.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള തലതലത്തിൽ ശുഭകരമല്ലായിരുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക സൂചകങ്ങളിലെ അനുകൂല ഘടകങ്ങളും നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്. പ്രമുഖ ഐടി കമ്പനിയായ മൈൻഡ്ട്രീ മികച്ച പ്രവർത്തനഫലമാണ് പുറത്തുവിട്ടത്. മൊത്തവില പണപ്പരുപ്പത്തിൽ നേരിയതോതിൽ കുറവുമുണ്ടായി. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾനഷ്ടംനേരിട്ടു. നിഫ്റ്റി ഐടി സൂചിക മൂന്നുശതമാനം ഉയർന്നു. റിയാൽറ്റി, എനർജി, എഫ്എംസിജി, ഫിനാൻസ്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് വിപണിയിൽനിന്നുണ്ടായത്. ആദ്യദിവസംതന്നെ 58ശതമാനം സബ്സ്ക്രിപ്ഷൻ ലഭിച്ചു. റീട്ടെയിൽ വിഭാഗത്തിൽ 2.44ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ. കിറ്റക്സിന്റെ ഓഹരി വില ബുധനാഴ്ചയും കുതിച്ചു. 10ശതമാനം ഉയർന്ന് 204 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3kl7rma
via IFTTT

സൊമാറ്റോ ഐപിഒ: 56% ഓഹരിക്കും ആദ്യദിവസം 3മണിയോടെ ആളായി

സൊമാറ്റോ ഐപിഒയ്ക്ക് ആദ്യദിവസതന്നെ മികച്ച പ്രതികരണം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ 56ശതമാനവും സബ്സ്ക്രൈബ് ചെയ്തതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. റീട്ടെയിൽനിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകൾക്കകംതന്നെ റീട്ടെയിൽ വിഭാഗത്തിലെ മുഴുവൻ ഓഹരികൾക്കും സബ്സ്ക്രിപ്ഷൻ ലഭിച്ചു. 9,375 കോടി രൂപയാണ് പ്രാരംഭ ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുന്നത്. 9000 കോടി രൂപയുടെ പുതിയ ഒഹരികളോടൊപ്പം ഓഫർ ഫോർ സെയിൽവഴി 375 കോടി രൂപയുമാണ് സമാഹരിക്കുന്നത്. ഇൻഫോ എഡ്ജാണ് 375 കോടിയുടെ ഓഹരികൾ വിൽക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാകും വില. ചുരുങ്ങിയത് 195 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 13 ലോട്ടിനുവരെ അപേക്ഷനൽകാം.

from money rss https://bit.ly/3B1byJY
via IFTTT

ശമ്പളത്തിൽ വൻവർധനവുണ്ടാകും: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 11% കൂട്ടി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു. 17ശതമാനത്തിൽനിന്ന് 28ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽകാര്യമായ വർധനവുണ്ടാകും.കോവിഡ് വ്യാപനത്തെതുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞവർഷമാണ് സർക്കാർ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതൽ 2020 ജൂൺ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതൽ 2020 ഡിസംബർ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നാലുശതമാനവുമാണ് നൽകാനുണ്ടായിരുന്നത്.

from money rss https://bit.ly/2U24CvO
via IFTTT

മൊത്തവില പണപ്പെരുപ്പം ജൂണിൽ 12.07ശതമാനമായി കുറഞ്ഞു.

രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയിലും നേരിയ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തെ 12.94ശതമാനത്തിൽനിന്ന് ജൂണിൽ 12.07ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തു, അസംസ്കൃത എണ്ണവില എന്നിവയിൽകുറവുണ്ടായി. എന്നാൽ ഉത്പന്നവിലയിൽ വർധനവ് രേഖപ്പെടുത്തിയതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായി മൂന്നാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്നത്. 2020 ജൂണിൽ (-)1.81ശതമാനമായിരുന്നു വിലക്കയറ്റം. ഇന്ധനം, ഊർജം എന്നീമേഖലകളിലെ പണപ്പെരുപ്പം മെയ് മാസത്തെ 37.61ശതമാനത്തിൽനിന്ന് ജൂണിൽ 32.83ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളിലേതാണെങ്കിൽ 4.32ശതമാനത്തിൽനിന്ന് 3.09ശതമാനമായും താഴ്ന്നു. നിർമിത വസ്തുക്കളുടെ പണപ്പെരുപ്പം 10.83ൽനിന്ന് 10.88ശതമാനമായി ഉയരുകയുംചെയ്തു. മികച്ച മൺസൂൺ, വിളവ്, വിവിധയിടങ്ങളിലെ അടച്ചിടലിൽനിന്ന് മോചനം തുടങ്ങിയവ ഭാവിയിൽ വിലക്കയറ്റതോതിൽ കുറവുണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3ehuCKx
via IFTTT

കരുതലോടെ നീങ്ങാം: വൻകിട ഐപിഒകൾ ദ്വിതീയ വിപണിയിൽ പണദൗർലബ്യമുണ്ടാക്കിയേക്കാം

മ്യൂച്വൽ ഫണ്ടുകളിൽനിന്നും ചില്ലറ വ്യാപാര രംഗത്തുനിന്നുമുള്ള ശക്തമായ ധനാഗമത്തിന്റെ പിന്തുണയോടെ അഭ്യന്തര സൂചികകൾ പോയവാരത്തിലെ കുതിപ്പു വീണ്ടെടുത്തു. ലോക്ഡൗൺ അവസാനിച്ചതിന്റെ ഭാവിഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇന്ത്യൻ വിപണിയിൽ ഉത്പാദനത്തിലും സർവീസ് പിഎംഐയിലുമുണ്ടായ കുറവ് ഉൾപ്പടെയുള്ള കണക്കുകൾ വലിയ സ്വാധിനം ചെലുത്തിയില്ല. ആഗോള വിപണിയിൽ സമ്മിശ്ര വികാരം നിലനിൽക്കേ, യുഎസ് കേന്ദ്ര ബാങ്കിന്റെ ഓപൺമാർക്കറ്റ് കമ്മിറ്റി മിനുട്സ് വരുന്നതിനുമുമ്പുതന്നെ ഇന്ത്യ യുഎസ് ബോണ്ട് വിൽക്കാൻ തുടങ്ങിയിരുന്നു. മിനുട്സ് മിക്കവാറും പ്രതീക്ഷിതമായിരുന്നതിനാൽ വിപണിയിൽ ചലനമുണ്ടാക്കിയില്ലെന്നു മാത്രമല്ല ദുർബ്ബലാവസ്ഥ തുടരുകയുംചെയ്തു. യുഎസിൽ 10 വർഷ യീൽഡിലുണ്ടായ വിറ്റഴിക്കൽ 1.55 ശതമാനത്തിൽനിന്നും 1.35 ശതമാനമായിത്തീരുകയും ഒരുവർഷത്തിനിടയിലെ ഏറ്റവുംവലിയ പതനം സംഭവിക്കുകയും ഇത് ഓഹരി വിപണിയെ സ്വാധീനിക്കുകയും ചെയ്തത് ദൗർബ്ബല്യം തുടരാനിടയാക്കി. യുഎസ് തൊഴിൽ രംഗത്തുനിന്നുള്ള ശക്തമായ കണക്കുകൾ സാമ്പത്തികരംഗത്ത് ക്രമമായ വീണ്ടെടുപ്പിന്റെ സൂചന നൽകുന്നു. കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദത്തെച്ചൊല്ലിയുള്ള ഉൽക്കണ്ഠകൾ കുറഞ്ഞു. വിചാരിച്ചതിലും നേരത്തേ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന സന്ദേഹത്തിൽ അത് മുങ്ങിപ്പോയിരിക്കുന്നു. ധനകാര്യസ്ഥാപന ഓഹരികളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രകടനത്തിന് അടിത്തറയായത്. 2022 സാമ്പത്തികവർഷം ആദ്യപാദത്തിലെ പ്രവർത്തങ്ങളിൽ പ്രധാന ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ രണ്ടാംതരംഗം ആസ്തി നിലവാരത്തേയും വായ്പാവളർച്ചയേയും ബാധിച്ചേക്കുമെന്ന ആശങ്കയുംകുറഞ്ഞു. റിയൽ എസ്റ്റേറ്റ് ഓഹരികളിലും ലോഹ ഓഹരികളിലും കുതിപ്പുണ്ടായി. എന്നാൽ ആഗോള വിപണിയിലെ ഗതിമാന്ദ്യവും എണ്ണവിലയിലുണ്ടായ വർധനയും വിറ്റഴിക്കൽ പ്രവണതയും പോയവാരാന്ത്യത്തിൽ വിപണിയെ ബാധിക്കുകയുണ്ടായി. ഏഷ്യൻ വിപണിയിൽ, പ്രത്യേകിച്ച് ചൈനയിൽ വൻകിട സ്വകാര്യ കമ്പനികൾക്കെതിരെ സർക്കാർ തലത്തിൽ നടക്കുന്ന നീക്കങ്ങളും ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്നുള്ള സമ്മിശ്ര സൂചനകളും അഭ്യന്തര വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായേക്കാം. വരാനിരിക്കുന്ന 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങളിലാണിപ്പോൾ വിപണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ടാംതരംഗത്തിന്റെ സ്വാധീനംകാരണം കഴിഞ്ഞ പാദത്തേക്കാൾ മോശമായിരിക്കും ഫലങ്ങൾ എന്ന ജാഗ്രതാ കാഴ്ചപ്പാട് നിലനിൽക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഐടി രംഗത്തെ പ്രധാന ഓഹരികളാണ് ശ്രദ്ധിക്കപ്പെടുക. ടിസിഎസ് ഫലങ്ങൾ പ്രതീക്ഷിച്ചതിലും താഴെപ്പോയത് ഹ്രസ്വകാലത്തേക്കെങ്കിലും പ്രതികൂലപ്രഭാവത്തിന് കാരണമാകും. നിക്ഷേപകരുടെശ്രദ്ധ കൂടുതലായും പുതിയ ബിസിനസ് ഐപിഒ കളിലേക്കു തിരിഞ്ഞിട്ടുണ്ട്. ഈ മാസം ദ്വിതീയ വിപണിയേക്കാൾ പ്രാഥമിക വിപണികളിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുക. പ്രാഥമിക വിപണിയിൽ നിന്ന് 25,000 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യമിടുന്നത് ദ്വിതീയ വിപണിയെ ദോഷകരമായി ബാധിക്കുകയും അവിടെ കുറച്ചു കാലത്തേക്കെങ്കിലും പണത്തിന്റെ കുറവ് അനുഭവപ്പെടുകയുംചെയ്യും. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഇപ്പോഴത്തെ ഐപിഒ കളിൽ താൽപര്യം കൂടുതലായതിനാൽ ചെറുതരം ഓഹരികളിൽ താൽപര്യംകുറയും. വലുതും ബൃഹത്തുമായ ഐപിഒകളുടെ സാധ്യതകൾ എളുപ്പം വർധിക്കും. ലിസ്റ്റിങ് ലാഭങ്ങളും ചെറുകിട, ഇടത്തരം ഓഹരികളുടെ പ്രകടനവും ശരാശരി നിലവാരത്തിലായിരിക്കും. കമ്പനികളുടെ ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിലുള്ളകുറവും ഉയർന്ന മൂല്യനിർണയവുമാണ് ഇതിനു കാരണം. വരുംനാളുകളിൽ ഓഹരിവിലകളുടെ പ്രകടനം ബിസിനസ് മോഡൽ, വ്യവസായത്തിന്റെ സാധ്യതകൾ, ലാഭം എന്നീ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. 2020 മാർച്ചിലെ താഴ്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് പ്രധാനമായും ആശ്രയിച്ചത് ചില്ലറരംഗത്തെയാണ്. ആഗോള രംഗത്തെ കുതിപ്പ്, ആകർഷകമായ വിലകൾ, റിസ്കെടുക്കാനുള്ള വർധിച്ച സന്നദ്ധത, വ്യക്തിവരുമാനത്തിൽ കാര്യമായ കുറവുവരാതിരുന്നത്, യഥേഷ്ടം സമയം എന്നീഘടകങ്ങളാണ് അഭ്യന്തര രംഗത്ത് വൻതോതിലുള്ള ചില്ലറ പങ്കാളിത്തം ഉറപ്പുവരുത്തിയത്. ചില്ലറ നിക്ഷേപകരുടെ വർധിച്ചതാൽപര്യം ഇന്ത്യൻ വിപണിക്കു നൽകിയ ദീർഘകാലഗുണം തുടരും. എന്നാൽ ഹൃസ്വകാലം മുതൽ ഇടക്കാലത്തേക്ക് ഉദാരനിലപാടുകളും ഓഹരി ആസ്തികളുടെ ആകർഷണീയത നിലനിർത്തുന്ന ധനകാര്യപദ്ധതികളും ആയിരിക്കും ആഗോള വിപണിയെ പ്രചോദിപ്പിക്കുക. ആത്യന്തികമായി ട്രേഡിംഗിൽ ലാഭം നിലനിർത്താനുള്ള ചില്ലറ നിക്ഷേപകരുടെ കഴിവിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ആഗോള വിപണി ഏകീകരണത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഓഹരി ആസ്തികളുടെ ഫലപ്രാപ്തി നിലനിർത്തുന്ന ഘടകങ്ങൾ മാറ്റമില്ലാതെ നിൽക്കുന്നതിനാൽ ഇതിന് അൽപായുസേ ഉണ്ടാകു. ആഗോള ഘടകങ്ങൾക്കുപുറമേ, കൂടിയ വിലകളും ദ്വിതീയ വിപണികളിലുണ്ടാകാവുന്ന പണത്തിന്റെ കുറവും ചില്ലറ നിക്ഷേപങ്ങൾ കുറയ്ക്കാനിടയാക്കിയേക്കും. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ മനോഭാവവും ഇന്ത്യൻ വിപണിയുടെ ഗതിവേഗത്തെ ബാധിക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3khXjuj
via IFTTT

Tuesday, 13 July 2021

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞദിവസംപവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.19ശതമാനം ഉയർന്ന് 47,980 രൂപയിലെത്തി. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല.

from money rss https://bit.ly/3xEggeT
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: കിറ്റെക്‌സിൽ ഇന്നും കുതിപ്പ്

മുംബൈ: ചൊവാഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ വിപണി വീണ്ടുംനഷ്ടത്തിലായി. സെൻസെക്സ് 85 പോയന്റ് നഷ്ടത്തിൽ 52,682ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 15,800ലുമാണ് വ്യാപാരം ആരംഭിച്ചത്. കിറ്റക്സ് ഓഹരിയിൽ ബുധനാഴ്ചയും കുതുപ്പുണ്ടായി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 10ശതമാനം ഉയർന്ന് 204 രൂപ നിലവാരത്തിലെത്തി. ബജാജ് ഓട്ടോ, നെസ്ലെ, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മെറ്റൽ, ഐടി സൂചികകളിൽ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികകളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസ്, 5പൈസ ക്യാപിറ്റൽ, ക്രാഫ്റ്റ്മാൻ ഓട്ടോമേഷൻ, ദോഡ്ല ഡയറി, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 19 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hIR0i5
via IFTTT

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മ

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ. മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം. വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ. മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും. 600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55. പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ''നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.''

from money rss https://bit.ly/3kexX0q
via IFTTT

സെൻസെക്‌സ് 397 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക സൂചകങ്ങളിൽ പ്രകടമായ അനുകൂല സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തിൽ വർധനവുണ്ടായതും സൂചികകൾക്ക് കരുത്തുപകർന്നു. ചൈനയിലെ കയറ്റുമതി വർധിച്ചത് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയുംചെയ്തു.

from money rss https://bit.ly/36zAn1U
via IFTTT

ഒരുവർഷത്തിനിടെ ഈ ഓഹരി നൽകിയത് 273 ശതമാനം നേട്ടം

റെഡിംങ്ടൺ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 273 ശതമാനം. 2020 ജൂലായ് 13ന് 96.05 രൂപയായിരുന്ന ഓഹരി വില 2021 ജൂലായ് 13ന് 358 രൂപയായാണ് വർധിച്ചത്. ഈ കാലയളവിൽ സെൻസെക്സ് 44ശതമാനംമാത്രമാണ് നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരിയിൽ ഒരുവർഷംമുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 18.63 ലക്ഷംരൂപയാകുമായിരുന്നു. ഈവർഷംമാത്രം 164ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ ദിവസം 340.05 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. ചൊവാഴ്ച 5.28ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലാവരമായ 358 രൂപയിലെത്തി. വിപണിമൂല്യം 13,000 കോടിയായി ഉയരുകയുംചെയ്തു. ഐടി കൺസ്യൂമർ, ഐടി എന്റർപ്രൈസസ് ആൻഡ് മൊബിലിറ്റി മേഖലകളിലുണ്ടായ വളർച്ചയാണ് കമ്പനിക്ക് ഗുണകരമായത്. സപ്ലൈചെയിൻ മേഖലയിലെ വളർച്ചയും കമ്പനിക്ക് നേട്ടമായി. 2021 മാർച്ച് പാദത്തിൽ അറ്റാദായം 154ശതമാനം വർധിച്ച് 302.51 കോടിയായി. കഴിഞ്ഞവർഷം ഇതേകാലയളവിൽ 119.20 കോടിയായിരുന്നു ലാഭം. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഓഹരിയൊന്നിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20നാണ് ബോണസ് ഓഹരിയുടെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിലവിലെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/2U8IU9b
via IFTTT

Monday, 12 July 2021

സ്വർണവില പവന് 120 രൂപകൂടി 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കൂടി 35,840 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കൂടി 4480 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. 12 ദിവസത്തിനിടെ വിലയിലുണ്ടായ വർധന 640 രൂപയാണ്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് ട്രോയ് ഔൺസിന് 1,807.22 ഡോളറായി. ഡോളർ ദുർബലമായതാണ് സ്വർണത്തിൽ പ്രതിഫലിച്ചത്. ഒരാഴ്ചയിലെ താഴ്ന്ന നിലവാരമായ 1,790.49 ഡോളറിലേയ്ക്ക് കഴിഞ്ഞ ദിസവം താഴ്ന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,881 രൂപയായി. ജൂണിൽ കുത്തനെ ഇടിവുണ്ടായശേഷമാണ് ഈ മാസം വിലയിൽ വർധനയുണ്ടായത്.

from money rss https://bit.ly/3eb5uVJ
via IFTTT

വിലക്കയറ്റത്തിൽ കാര്യമായ കുറവില്ല: പലിശ നിരക്ക് വർധിക്കുമോ?

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പരുപ്പ നിരക്ക് ജൂണിൽ 6.26ശതമാനം രേഖപ്പെടുത്തി. മെയ് മാസത്തെ 6.30ശതമാനത്തേക്കാൾ നേരിയ കുറവുണ്ടായെങ്കിലും ആറുമാസത്തെ ഉയർന്ന നിരക്കിലാണ് ഇപ്പോഴും വിലക്കയറ്റം. റിസർവ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാൾ ഉയർന്നതോതിലാണ് ഇപ്പോഴും പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയിൽ പ്രതിഫലിച്ചത്.ഭക്ഷ്യവിലക്കയറ്റം ജൂണിൽ 5.15ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞമാസം 5.01ശതമാനംമാത്രമായിരുന്നു ഇത്. ഇന്ധന വിലക്കയറ്റം 11.86ശതമാനത്തിൽനിന്ന് 12.68ശതമാനമായി. ആഗോളതലത്തിൽ വിലവർധന പ്രകടമായതിനാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം അവസാനത്തോടെ പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആർബിഐയുടെ നീക്കം നിർണായകമാകും. ഓഗസ്റ്റിൽ നടക്കുന്ന ധനനയ സമിതിയുടെ അടുത്തയോഗത്തിൽ നിരക്കുകൾ മാറ്റംവരുത്തിയേക്കില്ലെന്നാണ് പ്രതീക്ഷ. അതേസമയം, ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുവന്നില്ലെങ്കിൽ നിരക്കുവർധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3hCxvHT
via IFTTT

സൂചികകളിൽ ഉണർവ്: ബാങ്ക്, ഓട്ടോ, മെറ്റൽ ഓഹരികൾ നേട്ടത്തിൽ, ഐടി ഓഹരികളിൽ സമ്മർദം

മുംബൈ: ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ തുടക്കം. സെൻസെക്സ് 237 പോയന്റ് നേട്ടത്തിൽ 52,609ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 15,750 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് പ്രധാനമായും നേട്ടത്തിൽ. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചികയാണ് നേട്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.35ശതമാനവും സ്മോൾ ക്യാപ് സൂചിക 0.65ശതമാനവും നേട്ടത്തിലാണ്. മൈൻഡ് ട്രീ, ടാറ്റ മെറ്റാലിക്സ്, ഡെക്കാൻ ഹെൽത്ത്കെയർ തുടങ്ങിയ കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hCyVlI
via IFTTT

സെൻസെക്‌സിൽ 491 പോയന്റിന്റെ ചാഞ്ചാട്ടം: റിയാൽറ്റി ഓഹരികൾ നേട്ടമുണ്ടാക്കി

മുംബൈ: തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 491 പോയന്റിന്റെ ചാഞ്ചാട്ടമാണ് സെൻസെക്സിലുണ്ടായത്. ഒടുവിൽ 13.50 പോയന്റ് നഷ്ടത്തിൽ 52,372.69ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 2.80 പോയന്റ് നേട്ടത്തിൽ 15,692.60ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്, യൂറോപ്യൻ വിപണികളിലെ നഷ്ടത്തോടെയുള്ള തുടക്കമാണ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തെ ബാധിച്ചത്. ലാഭമെടുപ്പിനെതുടർന്നുളള സമ്മർദം വിപണിക്ക് നേരിടേണ്ടിവന്നു. അൾട്രടെക് സിമെന്റ്സ്, ഗ്രാസിം, ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് നേട്ടം നിലനിർത്താനായി. സൂചികകൾ യഥാക്രമം 0.40 ശതമാനവും 0.75ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി റിയാൽറ്റി സൂചിക 3.6ശതമാനം ഉയർന്നു. ഐടി 0.4ശതമാനം നഷ്ടംനേരിട്ടു. രൂപയുടെ മൂല്യത്തിൽനേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.57ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 74.40-74.59 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3yONEzK
via IFTTT

27,000 കോടി കൂടി സമാഹരിച്ചു: ഫ്‌ളിപ്കാർട്ടിന്റെ മൂല്യം 2,80,300 കോടി രൂപയായി

ആമസോണിനെയും ജിയോമാർട്ടിനെയും നേരിടാൻ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നു. നിക്ഷേപകരിൽനിന്നായി 27,000 കോടി രൂപ (360 കോടി ഡോളർ) ഫ്ളിപ്കാർട്ട് ഇതിനായി സമാഹരിച്ചു. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 2,80,300 കോടി രൂപ (3760 കോടി ഡാളർ)യായി. കാനഡ പെൻഷൻ പദ്ധതി നിക്ഷേപ ബോർഡ്(സിപിപി ഇൻവെസ്റ്റുമെന്റ്സ്), സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് 2, ടൈഗർ ഗ്ലോബൽ എന്നീ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്നാണ് പുതിയതായി നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ ജൂലായിൽ വാൾമാർട്ട് 120 കോടി ഡോളർ നിക്ഷേപം നടത്തിയതോടെ മൂല്യം 2,490 കോടി ഡളറായി ഉയർന്നിരുന്നു. 2018ലാണ് 1,600 കോടി ഡോളറിന് വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ സ്വന്തമാക്കിയത്. അവസാ റൗണ്ടിലും കമ്പനിയിൽ കൂടുതൽ തുകയിറക്കാൻ വാൾമാർട്ട് തയ്യാറായി. ഇതോടെ മൂല്യത്തിന്റെകാര്യത്തിൽ ലോകത്തതെന്ന ഏറ്റവുംവലിയ 10 ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായി ഫ്ളിപ്കാർട്ട്. ആമസോൺ, ആലിബാബ, ഷോപ്പിഫൈ, ഗരേന, പിൻഡുഡുവോ തുടങ്ങിയവയുടെ ഗണത്തിലേയ്ക്കാണ് ഫ്ളിപ്കാർട്ടുമെത്തുന്നത്. ഇതോടെ ഇന്ത്യയിൽ ഇ-കൊമേഴ്സ് മേഖയിൽ കടുത്ത മത്സരമാണ് വരുംദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. പലചരക്ക് ഓൺലൈൻ സ്ഥാപനമായ ബിഗ് ബാസ്കറ്റിനെ ഈയിടെ ടാറ്റ ഗൂപ്പ് ഏറ്റെടുത്തിരുന്നു. ഇ-കൊമേഴ്സ് മേഖലയ്ക്കായിസൂപ്പർ ആപ്പ് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ.

from money rss https://bit.ly/3AV9ROo
via IFTTT

എൽഐസി ഐപിഒയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം: ലിസ്റ്റിങ് 2022 മാർച്ചിൽ

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ(എൽഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് നകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ പച്ചക്കൊടി. 2022 മാർച്ചോടെ കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യും. ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമതി പിന്നീട് തീരുമാനിക്കും. മുൻ സാമ്പത്തിക വർഷം എൽഐസിയുടെ ഓഹരിവിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു. 2021-22 ബജറ്റിൽ നടപ്പ് വർഷംതന്നെ എൽഐസിയുട ഓഹരി വിൽപനയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തംമൂല്യം കണക്കാക്കാൻ മില്ലിമാൻ അഡൈ്വസേഴ്സിനെ ചുമതലപ്പെടുത്തി. ചെയർമാൻ സ്ഥാനത്തിനുപകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ കൊണ്ടുവന്നു. ഐപിഒ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ്(റെഗുലേഷൻ)ചട്ടങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. ഒരു ലക്ഷംകോടിയിലധികം രൂപയുടെ വിപണിമൂല്യമുളള കമ്പനികൾക്ക് ഈ ഭേദഗതിവഴി അഞ്ചുശതമാനം ഓഹരികൾ വിൽക്കാൻ കഴിയും. ഈ നീക്കം എൽഐസിയുടെ ഓഹരി വിൽപനയിലൂടെ സർക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവർഷത്തിനുള്ളിൽ 10ശതമാനമായും അഞ്ചുവർഷത്തിനുള്ളിൽ 25ശതമാനമായും ഉയർത്താൻകഴിയും.

from money rss https://bit.ly/3e57Yof
via IFTTT

Sunday, 11 July 2021

ഊർജ എക്‌സ്‌ചേഞ്ച് മേഖലയിൽ ഒറ്റയാനായി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് |Stock Analysis

ഇന്ത്യയിലെ ആദ്യത്തെ ഊർജ എക്സ്ചേഞ്ചാണ് ഇന്ത്യൻ എനർജി എക്സ്ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്സ്ചേഞ്ചിന്റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്സ്ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്. വൈദ്യുതി വാങ്ങുന്നവരിൽ വിതരണമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളും റീട്ടെയിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളും വൻകിട പവർ പ്ലാന്റുകളുമാണ് വിൽപ്പനക്കാരുടെ പട്ടികയിലുള്ളത്. അദാനിക്കുപിന്നാലെ റിലയൻസും ഹരിത ഈർജമേഖലയിലേയ്ക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു. സ്ഥാപനത്തിന്റെ 84ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസിൽനിന്നാണ്. വാർഷിക സബ്സ്ക്രിപ്ഷൻ ഫീസിനത്തിൽ അഞ്ചുശതമാനംവരുമാനം വേറെയുമുണ്ട്. 2008ൽ പ്രവർത്തനംതുടങ്ങിയതിനുശേഷം ഇന്നുവരെയുള്ള കണക്കുപ്രകാരം വ്യാപാര തോതിൽ 32ശതമാനം വർഷിക വർധനവാണുണ്ടായിട്ടുളളത്. ഊർജ വിപണിയിൽ സുതാര്യതയും വേഗവും കാര്യക്ഷമതയും കൂട്ടാൻ എക്സ്ചേഞ്ചിന്റെ പ്രവർത്തനംമൂലംകഴിയുന്നു. നിലവിൽ ഈമേഖലയിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിനെക്കൂടാതെ, പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മാത്രമാണുള്ളത്. ഗ്യാസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം കമ്പനി ഈയിടെയാണ് ആരംഭിച്ചത്. ഇതുവരെ ലാഭകരമായിട്ടില്ലെങ്കിലും മികച്ചഭാവിയാണ് മുന്നിലുളളത്. അതുകൊണ്ടുതന്നെ വൻകിട നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. Five year moving chart 395 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം (ജൂലായ് 12, 9.49) നടക്കുന്നത്. 392-401 നിലവാരത്തിലാണ് ജൂലായ് ഒമ്പതിന് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 413.65 രൂപയായിരുന്നു 52 ആഴ്ചയിലെ ഉയർന്ന നിലവാരം. വിപണിമൂല്യം: 11,889 കോടി രൂപ അഞ്ചുവർഷത്തെ ലാഭവളർച്ച: 15.5% പിഇ അനുപാതം: 54.6 3വർഷത്തെ ഓഹരി റിട്ടേൺ: 33% എന്തുകൊണ്ട് ഐഇഎക്സ് 95ശതമാനം വിപണിവിഹിതം. കമ്പനിക്ക് ഈ മേഖലയിൽ ആധിപത്യം. ലിസ്റ്റ്ചെയ്ത ഒരേയോരു പവർ എക്സ്ചേഞ്ച് കമ്പനി. ഇന്ത്യയിൽ താരതമ്യേന പുതിയ ബിസിനസ് മോഡൽ. ഐഇഎക്സാണ് ആദ്യമായി ഈമേഖലയിലേയ്ക്കുവന്നത്. 2021 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനമാണ് കമ്പനി കാഴ്ചവെച്ചത്. എക്കാലത്തെയും ഉയർന്നതോതിലുള്ള ഇടപാട്, അതായത് 74,941 എംയു(ഒരു എംയു എന്നാൽ ദശലക്ഷം യൂണിററ്) വൈദ്യുതി ഇടപാടുകൾ കമ്പനിക്ക് നടത്താനായി. ഇക്കാര്യത്തിൽ 37ശതമാനമാണ് കമ്പനിയുടെ വാർഷിക വളർച്ച. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും എക്സ്ചേഞ്ചിന്റെ പ്രകടനം താരതമ്യേന മികച്ചതായിരുന്നു. നിക്ഷേപകർ അറിയേണ്ടത് കടബാധ്യതകളില്ലാത്ത മികച്ച ബാലൻസ് ഷീറ്റാണ് കമ്പനിക്കുള്ളത് എന്നുതതന്നെയാണ് ഏറ്റവും പ്രധാനം. സാങ്കേതിത വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ഉയർന്ന പ്രീമിയംനേടാൻ കമ്പനിയെ പ്രാപ്തമാക്കുന്നു. ഒരുവർഷത്തിൽ താഴെയുള്ള (ഹ്രസ്വകാല) വൈദ്യുതി കരാറുകൾ എക്സ്ചേഞ്ച് വഴിയാണ് ട്രേഡ്ചെയ്യുന്നത്. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 11 ശതമാനംമാത്രമാണ് ഈ കരാറുകൾ. അതിൽതന്നെ ആറുശതമാനംമാത്രമാണ് ഈ എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്നത്. മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും ഊർജവ്യാപാരത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനാൽ ഭാവയിൽ വളരാൻ വലിയ സാധ്യതകളാണുള്ളത്. എങ്കിലും, പ്രധാനമേഖലയായതിനാൽ റെഗുലേറ്ററി തലത്തിലുണ്ടാകുന്നമാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3hy0RXF
via IFTTT