121

Powered By Blogger

Tuesday, 16 March 2021

പാഠം 116| സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കാൻ കഴിയുമോ?

1990ൽ ഒരുകിലോ സ്വർണത്തിന്റെ വില= മാരുതി 800. 2000ൽ ഒരുകിലോ സ്വർണത്തിന്റെ വില= എസ്റ്റീം 2005ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഇന്നോവ 2010ൽ ഒരുകിലോ സ്വർണത്തിന്റെ വില= ഫോർച്യൂണർ 2019ൽ ഒരുകിലോ സ്വർണത്തിന്റെ വില= ബിഎംഡബ്ലൂ എക്സ് 1 ഒരുകിലോഗ്രാം സ്വർണം കയ്യിൽ സൂക്ഷിച്ചാൽ 2030ൽ സ്വന്തമായി ഒരുജെറ്റ് വാങ്ങാം. അതുകൊണ്ട് ഭാര്യ സ്വർണാഭരണം വാങ്ങാൻ ആവശ്യപ്പെട്ടാൽ നിരസിക്കേണ്ട! സ്വർണവില റെക്കോഡ് നിലവാരത്തിലെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ചതുമായ ഒരുനിരീക്ഷണമായിരുന്നു ഇത്. തെറ്റിധാരണ പരത്തുന്ന, അതിശയോക്തിനിറഞ്ഞ നിരീക്ഷണമായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്നകാര്യത്തിൽ സംശയമില്ല. അതിനായി 1990ലെയും 2019ലെയും സ്വർണവില പരിശോധിക്കാം. 1990 മാർച്ച് 31ന് 2,493 രൂപയായിരുന്നു ഒരുപവന്റെ വില. അതായത് ഒരു ഗ്രാമിന് 311 രൂപ പ്രകാരം 3,11,625 രൂപയാണ് ഒരുകിലോഗ്രാം(ആയിരം ഗ്രാം)സ്വർണത്തിന്റെ അന്നത്തെമൂല്യം. മാരുതി 800 ലഭിക്കാൻ അന്ന് ഒരുലക്ഷം രൂപമതിയായിരുന്നു. അതായത് മാരുതി 800ന്റെ വിലയേക്കാൾ മൂന്നിരട്ടി കൂടുതലായിരുന്നു സ്വർണത്തിന്റെ വിലയെന്നുചുരുക്കം. ഇനി 2019ലെ കണക്കിലേയ്ക്കുവരാം. 2019മാർച്ച് 15ന് 23,800രൂപയായിരുന്നു ഒരുപവന്റെ വില. ഗ്രാമിന് 2975രൂപയും. ആയിരം ഗ്രാമിനാകട്ടെ 29.75ലക്ഷം രൂപയാണ് മതിപ്പുവില. എന്നാൽ ബിഎംഡബ്ലിയൂ എക്സ് 1 ലഭിക്കാൻ 45ലക്ഷത്തിലധികം രൂപനൽകണമായിരുന്നു!ഇനി യാഥാർഥ്യത്തിലേയ്ക്കുവരാം. 2020 ഓഗസ്റ്റിലാണ് റെക്കോഡ് ഭേദിച്ച് സ്വർണവില പവന് 42,000 രൂപയിലെത്തിയത്. എട്ടുമാസം പിന്നിട്ടപ്പോൾ വിലയിലുണ്ടായ ഇടിവ് 8,500 രൂപയോളമാണ്. മാർച്ച് 17ലെ നിലവാരപ്രകാരം ഒരുപവൻ സ്വർണം ലഭിക്കാൻ 33,600 രൂപയാണ് നൽകേണ്ടത്. അതായത് ഒരുഗ്രാമിന്റെ വില 4,200 രൂപ. കോവിഡ് വ്യാപനത്തെതുടർന്ന് ലോകമാകെ അടച്ചിട്ടപ്പോൾ സാമ്പദ്ഘടനകൾ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുകയറിയത്. ഓഹരി ഉൾപ്പടെ മറ്റുആസ്തികളെല്ലാം പ്രതിസന്ധിനേരിടുകയുംചെയ്തു. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിലേയ്ക്ക് തിരിയുക സ്വാഭാവികം. ലോകമൊട്ടാകെയുള്ള വൻകിട നിക്ഷേപകർ സ്വർണംവാരിക്കൂട്ടിയതോടെ ഗ്രാഫ് കുത്തനെ ഉയർന്നു. കോവിഡ് തീർത്ത പ്രതിസന്ധിയെ ഫലപ്രദമായ ഇടപെടലിലൂടെ ലോകരാജ്യങ്ങൾ മറികടന്നതോടെ സ്വർണവില ഇടിയാനുംതുടങ്ങി. നീക്കങ്ങൾ സസൂക്ഷ്മം വീക്ഷച്ച വൻകിട നിക്ഷേപകർ റെക്കോഡ് വിലയിൽ സ്വർണം ഉപേക്ഷിച്ച് മറ്റുആസ്തികളിലേയ്ക്ക് കൂടുമാറുകയുംചെയ്തു. മാറിചിന്തിക്കാം വൻതോതിലുള്ള തിരുത്തലാണ് സ്വർണവിലയിൽ ഇപ്പോൾ പ്രകടമാകുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 44,150 രൂപ നിലവാരത്തിലാണിപ്പോഴുള്ളത്. റെക്കോഡ് വിലയായ 56,200 രൂപയിൽനിന്ന് 12,000 രൂപയോളം കുറഞ്ഞിരിക്കുന്നു. സമ്പദ്ഘടനകൾ തിരിച്ചുവരവിന്റെപാതയിലായതും ഓഹരി ഉൾപ്പടെയുള്ള മറ്റുആസ്തികളിലെ മുന്നേറ്റവുമാണ് വിലയിടിവിന് പിന്നിൽ. യുഎസ് ട്രഷറി ആദായം രണ്ടുശതമാനത്തോളം ഉയർന്നതും ലോകമാകെ കോവിഡ് വാക്സിൻ കുത്തിവെയ്പ് തുടങ്ങിയതും സ്വർണത്തിന്റെ വിലയിടിച്ചു. ഇനിയെന്ത്? അതിശയോക്തിപരമായ നിരീക്ഷണങ്ങൾമാറ്റിവെയ്ക്കാം. സ്വർണത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിക്കാനുള്ള സാധ്യതയാണ് നിക്ഷേപകർക്കുമുന്നിലിപ്പോഴുള്ളത്. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും അത് പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണവും ഉണ്ടാകണം. ഏതുകാലാവസ്ഥയിലും നിക്ഷപത്തെ സംരക്ഷിക്കേണ്ട പോർട്ട്ഫോളിയോ രൂപപ്പെടുത്തണമെങ്കിൽ ഒരുആസ്തിയിൽമാത്രം നിക്ഷേപം നിലനിർത്തിയാൽപോര. എത്ര നിക്ഷേപമാകാം? മലയാളികളുടെ പരമ്പരാഗത നിക്ഷേപമാർഗങ്ങളിലൊന്നാണ് സ്വർണം. മകളുടെ വിവാഹത്തിന് സ്വർണം വാങ്ങി സൂക്ഷിക്കാത്ത അമ്മമാർ നമ്മുടെ ഇടയിൽ കുറവാണ്. കയ്യിൽഒരുതുകവന്നാൽ ആദ്യം ജുവല്ലറികളിലേയ്ക്കോടുന്ന വീട്ടമ്മമാരെ ഇപ്പോഴുംകാണാം. ചിലർ ആഭരണമായും മറ്റുചിലർ നാണയമായും കരുതിവെയ്ക്കുന്നു. പെട്ടെന്ന് ആവശ്യംവന്നാൽ പണയംവെച്ച് പണംസ്വരൂപിക്കാനുള്ള സൗകര്യവുമുണ്ടല്ലോയെന്നാണ് അവരുടെ ചിന്ത. കിട്ടുന്നതെല്ലാം സ്വർണത്തിൽ നിക്ഷേപിക്കുന്നരീതി ഉപേക്ഷിച്ചേമതിയാകൂ. പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മൊത്തം നിക്ഷേപത്തിന്റെ 15ശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപംവേണ്ട. വിലകുറയുമ്പോൾ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്ന രീതി സ്വീകരിച്ച് ഹെഡ്ജിങ് ഇഫക്ടിനായി സ്വർണവും നിക്ഷേപത്തിൽകരുതാം. Price of 1 Pavan Gold from 2006 to 2021 Year Date Price of 1 Pavan 2006 31-March-06 6255 2007 31-March-07 6890 2008 31-March-08 8892 2009 31-March-09 11077 2010 31-March-10 12280 2011 31-March-11 15560 2012 31-March-12 20880 2013 31-March-13 22240 2014 31-March-14 21480 2015 31-March-15 19760 2016 31-March-16 21360 2017 31-March-17 21800 2018 31-March-18 22600 2019 31-March-19 23720 2020 31-March-20 30640 2020 20 Aug-20 42000 2021 16-March-21 33,600 Calculated on 31st March each year. വില ഇനിയുംതാഴുമോ? കേരളത്തിലെ സ്വർണത്തിന്റെവിലയിൽ 8000 രൂപയിലേറെ കുറവുണ്ടായ സാഹചര്യത്തിൽ ഘട്ടംഘട്ടമായി നിക്ഷേപിച്ചുതുടങ്ങാവുന്നതാണ്. സ്വർണവിലയിൽ ഇനിയും കാര്യമായ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. യുഎസിലെ ട്രഷറി ആദായംകൂടുന്നതുതന്നെയാണ് പ്രധാനവെല്ലുവിളി. വിലക്കയറ്റ ഭീഷണയും സ്വർണത്തിന്റെ പ്രഭമങ്ങാനിടയാക്കിയേക്കാം. ഓരോ ഇടിവിലും നിശ്ചിതശതമാനം നിക്ഷേപത്തോടൈാപ്പം ചേർക്കുന്നരീതിയാകും സ്വീകരിക്കാവുന്ന തന്ത്രം. നിക്ഷേപിക്കാൻ വ്യത്യസ്ത മാർഗങ്ങൾ നാണയം, ആഭരണം, സ്വർണക്കട്ടി, ഗോൾഡ് ബോണ്ട്, ഇടിഎഫ് എ്ന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിൽതന്നെ ഏറ്റവും ആകർഷകം ഗോൾഡ് ബോണ്ടിലെ നിക്ഷേപമാണ്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വർഷിക പലിശകൂടി ലഭിക്കുമെന്നതാണ് ഗോൾഡ് ബോണ്ടിനെ ആകർഷകമാക്കുന്നത്. സ്വർണവുമായി ബന്ധപ്പെട്ട മറ്റൊരുനിക്ഷേപ പദ്ധതിക്കും ഈ വരുമാന സാധ്യതയില്ല. ആഭരണമായി ഉപയോഗിക്കാമെന്ന സാധ്യതമാറ്റിനിർത്തിയാൽ ബോണ്ടിലെ നിക്ഷേപംതന്നെയാണ് മികച്ചത്. GOLD INVESTMENT DEMAD FN Year Gold Bond Gold Return(%) Issue Price Tonne FY16 2688 182 8.00 FY17 3056 171 1.00 FY18 2094 165 7.2 FY19 3167 164 3.1 FY20 3778 140 35.9 FY21 4961 102 2.7 Source:IBIA,RBI ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാലാകാലങ്ങളിൽ വൻവർധനയാണുള്ളത്. അധികവരുമാനസാധ്യതയാണ് അതിനുപിന്നിൽ. 2020-21 സാമ്പത്തികവർഷത്തിൽ (ഇതുവരെയുള്ള കണക്കുപ്രകാരം) 32.4 ടൺ സ്വർണത്തിന്റെ മൂല്യമുള്ള ഗോൾഡ് ബോണ്ടുകളാണ് വിറ്റഴിഞ്ഞത്. അതായത് കേന്ദ്ര സർക്കാരിനുവേണ്ടി ഗോൾഡ് ബോണ്ട് പുറത്തിറക്കി റിസർവ് ബാങ്ക് സമാഹരിച്ചത്. 16,049 കോടി രൂപ. പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെഅടുത്തഘട്ടംഗോൾഡ് ബോണ്ട് ഇഷ്യു ഉണ്ടാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: വിലവർധനവിന്റെകാരണം വിലയിരുത്തിവേണം സ്വർണംവാങ്ങാൻ. സമ്പദ്ഘടനകൾ തളർച്ചനേരിടുമ്പോൾമാത്രമാണ് സ്വർണത്തിന്റെ വിലയിൽ കുതിപ്പ് പ്രകടമാകുന്നത്. മാന്ദ്യത്തിൽനിന്ന് വിമുക്തമാകുമ്പോൾ വിലയിൽ ഇടിവുണ്ടാകുക സ്വാഭാവികം. തുടർന്ന് വിലസ്ഥിരതയാർജിക്കുകയുംചെയ്യും. 42,000ത്തിൽനിന്ന് 33,000ത്തിലെത്തിയതുപോലെ. പിന്നീട് 42,000ത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നേക്കാമെന്ന് ചുരുക്കം. 2012 സെപ്റ്റംബർ 12ന് പവന് 24,160 രൂപയായിരുന്നു വില. 2015ലെത്തിയപ്പോൾ 19,080 രൂപവരെ താഴ്ന്നു. പിന്നെ 2019വരെ കാത്തിരിക്കേണ്ടിവന്നു 24,000 രൂപയിലേയ്ക്ക്തിരിച്ചെത്താൻ. ഈ കയറ്റ ഇറക്കങ്ങൾക്കിടയിലും ദീർഘകാലത്തേയ്ക്ക് തരക്കേടില്ലാത്ത ആദായംനൽകാൻ സ്വർണത്തിന് കഴിയും. ഓഹരിയുടെയും സ്വർണത്തിന്റെയും സഞ്ചാരം വിപരീതദിശയിലാണെന്നുമാത്രം അറിയുക. അതനുസരിച്ച് നിക്ഷേപന്ത്രംമെനയുക.

from money rss https://bit.ly/3vtSth3
via IFTTT

നഷ്ടത്തിൽനിന്നുയർന്ന് സൂചികകൾ: സെൻസെക്‌സിൽ 103 പോയന്റ് നേട്ടം

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 103 പോയന്റ് നേട്ടത്തിൽ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, യുപിഎൽ, വിപ്രോ, ഐടിസി, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബിപിസിഎൽ, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നു. നിഫ്റ്റി ഫാർമ, ബാങ്ക്, മെറ്റൽ സൂചികകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി സൂചികകൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/38OnPF4
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ ഒരുലക്ഷം കോടിയുടെ കുറവ്

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിൽ നടപ്പു സാമ്പത്തികവർഷം ആദ്യ ഒമ്പതുമാസക്കാലത്ത് ഒരുലക്ഷം കോടി രൂപയിലധികം കുറവുണ്ടായതായി സർക്കാർ. 6.78 ലക്ഷം കോടി രൂപയിൽനിന്ന് 5.77 ലക്ഷം കോടി രൂപയായാണിത് കുറഞ്ഞത്. കിട്ടാക്കടങ്ങൾ കണ്ടെത്തി സുതാര്യമായി റിപ്പോർട്ട് ചെയ്യാനുള്ള നയതീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് 2018 സാമ്പത്തിക വർഷം നിഷ്ക്രിയ ആസ്തി 8,95,601 കോടി രൂപയായി ഉയർന്നതെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. 2015 സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 2,79,016 കോടി രൂപ മാത്രമായിരുന്നു. ഓരോ ബാങ്കിന്റെയും കണക്കെടുത്താൽ നിഷ്ക്രിയ ആസ്തിയിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത് യൂക്കോ ബാങ്കിനാണ്. 2020 മാർച്ചിനെ അപേക്ഷിച്ച് ഡിസംബറിൽ 40.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. 33.6 ശതമാനത്തിന്റെ കുറവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. 21.4 ശതമാനം കുറവുമായി മൂന്നാം സ്ഥാനത്തുണ്ട്. കനറാ ബാങ്ക് (18.6%), ഇന്ത്യൻ ബാങ്ക് (16.1%), ഇന്ത്യൻ ഓവർസീസ് ബാങ്ക് (15.9%), ബാങ്ക് ഓഫ് ഇന്ത്യ (10.7%), പഞ്ചാബ് നാഷണൽ ബാങ്ക് (10.2%), സെൻട്രൽ ബാങ്ക് (9.5%), യൂണിയൻ ബാങ്ക് (9.5%) എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ കണക്കുകൾ. 2020 സെപ്റ്റംബർവരെ പാപ്പരത്ത നടപടിക്കുകീഴിൽ 1.9 ലക്ഷം കോടി രൂപയുടെ 277 പുനരുജ്ജീവന പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്. ആറുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ 3.2 ലക്ഷംകോടി രൂപ നൽകിയിട്ടുണ്ട്. കൂടാതെ, 2.8 ലക്ഷം കോടി രൂപ ഓഹരി വിൽപ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും ബാങ്കുകൾ സമാഹരിച്ചു. അപ്രധാനമായ ആസ്തികൾ വിറ്റഴിച്ചതിലൂടെ ബാങ്കുകൾക്ക് 36,226 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് മഹാമാരി മുൻനിർത്തി സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് പുതിയ കിട്ടാക്കട വായ്പകൾ നിഷ്ക്രിയ ആസ്തിയായി തരംമാറ്റുന്നത് നിർത്തിവെച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് തിരിച്ചടവുമുടങ്ങിയ വലിയൊരു ഭാഗം വായ്പകൾ ഇത്തരത്തിലുണ്ടെന്നാണ് കരുതുന്നത്. റിസർവ് ബാങ്കിന്റെ സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ടുപ്രകാരം 2021 സെപ്റ്റംബറോടെ ബാങ്കുകളിലെ കിട്ടാക്കടത്തിൽ 13.5 ശതമാനത്തോളം വർധനയുണ്ടാകുമെന്നും പറയുന്നു.

from money rss https://bit.ly/2OYgVGy
via IFTTT

കല്യാൺ ജൂവലേഴ്‌സ് ഐ.പി.ഒ: ആദ്യ ദിനത്തിൽ 60 ശതമാനം ഓഹരികൾക്കും ആവശ്യക്കാർ

കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കുവെച്ച ഓഹരികളിൽ 60 ശതമാനത്തിനും ആദ്യ ദിനത്തിൽ തന്നെ ആവശ്യക്കാരായി. റീട്ടെയിൽ വിഭാഗത്തിൽ 112 ശതമാനമാണ് സബ്സ്ക്രിപ്ഷൻ. 1,175 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികൾ 15 ആങ്കർ നിക്ഷേപകർക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതിൽ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉൾപ്പെടുന്നുണ്ട്. ശേഷിച്ച 823 കോടി രൂപയുടെ ഓഹരികളിലാണ് 497.66 കോടിയുടെ സബ്സ്ക്രിപ്ഷൻ ആദ്യ ദിനത്തിൽ തന്നെ നടന്നിരിക്കുന്നത്. റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്.458.83 കോടി രൂപയുടെ ഓഹരികൾക്ക് ആവശ്യക്കാരായി. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപ നിലവാരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. കുറഞ്ഞത് 172 ഓഹരികൾക്ക് അപേക്ഷിക്കാം. 14,964 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഓഹരി വില്പന വ്യാഴാഴ്ച സമാപിക്കും. 23-ന് അലോട്ട്മെന്റ് പൂർത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും കല്യാൺ ജൂവലേഴ്സ് ഓഹരികൾ ലിസ്റ്റ് ചെയ്യും. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ, മക്കളായ ടി.കെ. സീതാറാം (രാജേഷ്), ടി.കെ. രമേഷ് എന്നിവർ നേതൃത്വം നൽകുന്ന കല്യാൺ ജൂവലേഴ്സിന് ഇന്ത്യയിലും ഗൾഫിലുമായി 137 ഷോറൂമുകളുണ്ട്. 10,100.92 കോടി രൂപയാണ് വാർഷിക വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 142.28 കോടി രൂപയാണ്. പ്രവർത്തന ചെലവുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയിൽ 800 കോടി രൂപയും ചെലവിടുക. ശേഷിച്ച 375 കോടി രൂപ ടി.എസ്. കല്യാണരാമനും നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റും (വാർബർ പിങ്കസ്) വിൽക്കുന്നതാണ്. വാങ്ങാൻ നിർദേശിച്ച് ബ്രോക്കിങ് സ്ഥാപനങ്ങൾ കല്യാൺ ജൂവലേഴ്സിന്റെ ഐ.പി.ഒ. നിക്ഷേപ യോഗ്യമാണെന്ന് പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളുടെ നിർദേശം. ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, ഏഞ്ചൽ ബ്രോക്കിങ്, കെ.ആർ. ചോക്സി തുടങ്ങിയ ഓഹരി ഇടപാട് സ്ഥാപനങ്ങളാണ് സബ്സ്ക്രൈബ് ചെയ്യാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ പറ്റിയ ഓഹരിയാണ് ഇതെന്ന് ജിയോജിത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

from money rss https://bit.ly/3vyNeg4
via IFTTT

വിൽപന സമ്മർദം: മൂന്നാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഉച്ചയ്ക്കുശേഷമുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 31.12 പോയന്റ് നഷ്ടത്തിൽ 50,363.96ലും നിഫ്റ്റി 19 പോയന്റ് താഴ്ന്ന് 14,910.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1449 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1463 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. 200ലേറെ പോയന്റ് നേട്ടത്തോടയായിരുന്നു സെൻസെക്സിൽ വ്യാപാരത്തിന് തുടക്കമിട്ടത്. നിഫ്റ്റി 15,000നരികെയെത്തിയെങ്കിലും പിന്നീട് പിൻവാങ്ങുകയുംചെയ്തു. കോവിഡ് കേസുകൾകൂടുന്നതും പ്രാദേശികമായി വിവിധയിടങ്ങളിൽ നിയന്ത്രണംകൊണ്ടുവരുന്നതുമൊക്കെയാണ് വിപണിയെ ബാധിച്ചത്. സിപ്ല, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ 0.8-1ശതമാനം നഷ്ടംനേരിട്ടു. അതേസമയം, എഫ്എംസിജി, ഐടി സൂചികകൾ 0.9-1.2 ശതമാനത്തോളം നേട്ടവുമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3rW40Dm
via IFTTT

ഓഹരി വിപണിയിൽ മികച്ച പ്രകടനവുമായി പിഎംഎസ്

കൊച്ചി: സൂചികകൾ മാറിമറിയുകയും നിക്ഷേപത്തിലെ നഷ്ടസാധ്യതകുറയുകയും ചെയ്ത ഫെബ്രുവരിയിൽ മികച്ച പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ (പിഎംഎസ്) വിപണിയേക്കാൾ മികച്ച പ്രകടനം നടത്തി. നിക്ഷേപകർക്കിടയിൽ ഈ പ്രവണത സ്വാധീനം ചെലുത്തിയാൽ സമ്പത്തിന്റെ കൈകാര്യ മേഖലയിൽ പുതിയൊരു അധ്യായം തുറക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. ഓഹരിവിലകൾ കുതിച്ചുയരുമ്പോഴും സൂചികകളേക്കാൾ മികച്ച നേട്ടമുണ്ടാക്കാൻ പോർട്ഫോളിയോ മാനേജർമാരെ സഹായിച്ചത് മികച്ച ഓഹരികൾ തെരഞ്ഞെടുത്തതും ചെറുകിട, ഇടത്തരം ഓഹരികളിലേക്കുമാറാൻ കാണിച്ച താൽപര്യവുമാണ്. ഓഹരികളിൽ ദീർഘകാലയളവിലേക്ക് നിക്ഷേപം തുടരുന്നതിനോടൊപ്പം വിപണിയുടെ ചലനങ്ങൾക്കനുസരിച്ച് നിക്ഷേപം ക്രമപ്പെടുത്തുക കൂടി ചെയ്യുക എന്നതാണ് ഞങ്ങളുടെ വിജയമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സീനിയർ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് (പിഎംഎസ്) കെ.ദിലീപ് പറയുന്നു. 190 ഓളം പിഎംഎസ് പദ്ധതികൾ പിന്തുടരുന്ന സ്വകാര്യ ഗവേഷണ സ്ഥാപനമായ പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകളനുസരിച്ച്, ഫെബ്രുവരിയിൽ നിഫ്റ്റി സൂചിക 6.6 ശതമാനത്തിന്റെ മിതമായ നേട്ടമുണ്ടാക്കിയപ്പോൾ ഉയർന്ന പിഎംഎസ് പദ്ധതികൾ വിപണിയിൽ 15 ശതമാനം മുതൽ 20 ശതമാനം വരെആദായമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കുന്ന 10 മികച്ച പിഎംഎസ് പദ്ധതികളിൽ എട്ടും ചെറുകിട, ഇടത്തരം ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ളവയാണ്. 2021ലെ ആദ്യ മാസം മികച്ച പ്രകടനം കാഴ്ചവച്ച പിഎംഎസ് പദ്ധതികളിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചെറുകിട, ഇടത്തരം പദ്ധതിയായ അഡ്വാന്റേജ് പോർട്ഫോളിയോ, സെൻട്രം പിഎംഎസ്ന്റെ രണ്ടു ഇടത്തരം ഓഹരി പദ്ധതികൾ, റൈറ്റ് ഹൊറൈസൺസിന്റെ സൂപ്പർ വാല്യു ഫണ്ട് എന്നിവ ഉൾപ്പെടുന്നതായി പിഎംഎസ് ബസാർ ഡോട്കോമിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.

from money rss https://bit.ly/3cDPppF
via IFTTT

താഴന്നനിരക്കിൽ ഭവനവായ്പയെടുക്കുംമുമ്പ് അറിഞ്ഞിരിക്കുക ഈകാര്യങ്ങൾ

ചരിത്രത്തിലെ എറ്റവും കുറഞ്ഞനിലവാരത്തിലാണ് ഭവനവായ്പ നിരക്കുകൾ. കോവിഡിനെതുടർന്ന് ഭൂമിവിലയിലും കുറവുണ്ടായിരിക്കുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ട്ക മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകൾ 6.65ശതമാനം മുതൽ6.75ശതമാനംവരെയാണ് പുതുക്കിയ നിരക്കുപ്രകാരം പലിശ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭവനവായ്പയെടുക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ നോക്കാം. ഫ്ളോട്ടിങ് പലിശനിരക്കുകൾ മാറും വായ്പ പലിശ എക്കാലത്തും ഒരുപോലെതുടരില്ല. ബാഹ്യ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചാണ് ബാങ്കുകൾ വായ്പ പലിശയുംനൽകുന്നത്. ഉദാഹരണത്തിന് റിപ്പോനിരക്കുമായി ബന്ധിപ്പിച്ച വായ്പയുടെ പലിശനോക്കാം. റിപ്പോ നിരക്കിലെ മാറ്റത്തിനനുസരിച്ച് വായ്പ പലിശയുംമാറും. ആർബിഐയുടെ വായ്പനയപ്രഖ്യാപനമാണ് നിരക്കിലെ മാറ്റത്തിന് അടിസ്ഥാനം. റിപ്പോ എന്ന ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശയും അപ്പോൾകൂടുമെന്നുചുരുക്കം. ഇനി കുറയാനില്ല ഭവനവായ്പ പലിശയിൽ ഇനികുറവുണ്ടാകാനിടയില്ല. രണ്ടരവർഷത്തിനിടെ റിപ്പോ നിരക്ക് 6.50ശതമാനത്തിൽനിന്ന് നാലുശതമാനമായാണ് താഴ്ന്നത്. പത്തുവർഷത്തെ സർക്കാർ കടപ്പത്രങ്ങളിൽനിന്നുള്ള ആദായം 5.77ശതമാനത്തിൽനിന്ന് 6.17ശതമാനമായി ഉയരുകയുംചെയ്തിരിക്കുന്നു. അതായത് കടമെടുക്കുന്നത് അടുത്തയിടെ കൂടുതൽ ചെലവേറിയെന്നുചുരുക്കം. സർക്കാർ വൻതോതിൽ വിപണിയിൽനിന്ന് കടമെടുക്കുന്നതും അസംസ്കൃത എണ്ണവില ഉയരുന്നതും വിലക്കയറ്റത്തിന് കാരണമാകും. റിപ്പോ നിരക്ക് ഇതേരീതിയിൽ തുടരാൻ ഇതൊക്കെ തടസ്സമായിക്കൂടെന്നില്ല. കുറഞ്ഞ ചെലവിലുള്ള നിക്ഷേപംകുറയുന്നു സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽനിന്നാണ് ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ പണം ലഭിക്കുന്നത്. അവയിലെ മൊത്തം ആസ്തി ബാങ്കുകളെ സബന്ധിച്ചെടുത്തോളം വളരെപ്രധാനപ്പെട്ടതാണ്. എസ്ബിഐയുടെ ഈയിനത്തിലുള്ള നിക്ഷേപം 44ശതമാനമാണ്. സ്വകാര്യ ബാങ്കുകളിൽ കൊട്ടക് മഹീന്ദ്രയുടേത് 43ശതമാനവുമാണ്. നാലുവർഷംമുമ്പ് ഇത് 56ശതമാനമായിരുന്നു. ഈയിനത്തിൽ ഉയർന്ന വരുമാനമുള്ള ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നതാകും അതുകൊണ്ടുതന്നെ എന്തുകൊണ്ടുംനല്ലത്. റിസ്ക് പ്രീമിയവും പ്രവർത്തന ചെലവും ഫ്ളോട്ടിങ് പലിശനിരക്കിന്റെ ഭാഗമാണ് ക്രഡിറ്റ് റിസ്ക് പ്രീമിയം. വായ്പയെടുത്തയാളുടെ ക്രഡിറ്റ് അസസ്മെന്റിൽ വ്യതിയാനം ഉണ്ടായാൽ, പ്രീമിയത്തിൽ മാറ്റംവരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്. സമ്പദ്ഘടന തളരുമ്പോൾ അതിനുള്ള അവസരം ബാങ്കുകൾക്ക് ഉപയോഗിക്കും. അതോടൊപ്പമുള്ളതാണ് പ്രവർത്തന ചെലവ്. ചെലവ് വർധിക്കുന്നതിന് ആനുപാതികമായി ആയിനത്തിൽ തുകഉയർത്താൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ഉയർന്ന ചെലവുള്ളവയാണ് സ്മോൾ ഫിനാൻസ് ബാങ്കുകളും സ്വകാര്യമേഖലയിലെ ചില പഴയ ബാങ്കുകളും. എന്നാൽ ഉയർന്ന വരുമാനമുള്ള വൻകിട ബാങ്കുകൾ ഇത് ഒഴിവാക്കാൻശ്രമിക്കുകയുംവേണം. അതായത് പ്രവർത്തനചെലവ് ഉയരുന്നതിനുസരിച്ച് വരുമാനമില്ലാതായാൽ ഈയിനത്തിലുള്ള അധികബാധ്യതകൂടി വായ്പയെടുത്തവർക്കുമേൽവരും. അതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. antony@mpp.co.in

from money rss https://bit.ly/2Ou01zK
via IFTTT

Monday, 15 March 2021

സെൻസെക്‌സിൽ 257 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000നരികെ

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ ഉണർവ്. സെൻസെക്സ് 257 പോയന്റ് നേട്ടത്തിൽ 50,652ലും നിഫ്റ്റി 41 പോയന്റ് ഉയർന്ന് 14,970ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, അൾട്രടെക് സിമെന്റ്സ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, റിലയൻസ്, ഒഎൻജിസി, മാരുതി സുസുകി, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി, ഹോങ്കോങിന്റെ ഹാങ് സെങ് ഉൾപ്പടെ മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. Sensex opens 257 pts higher, Nifty at 14,970

from money rss https://bit.ly/2OCzW19
via IFTTT

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ അമേരിക്ക രണ്ടാംസ്ഥാനത്ത്

മുംബൈ: ഇന്ത്യക്ക് അസംസ്കൃത എണ്ണനൽകുന്ന രാജ്യങ്ങളിൽ സൗദി അറേബ്യയെ പിന്തള്ളി അമേരിക്ക രണ്ടാംസ്ഥാനത്ത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമാണിത്. ഏറെക്കാലമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006 ജനുവരിക്കുശേഷം ആദ്യമായാണ് സൗദി രണ്ടാം സ്ഥാനത്തുനിന്നുപോകുന്നത്. ഒപെക് രാജ്യങ്ങൾ എണ്ണവിതരണം കുറച്ചതും യു.എസ്. ക്രൂഡിന്റെ വിലക്കുറവുമാണ് ഇന്ത്യൻ കമ്പനികളെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. ഫെബ്രുവരിയിൽ അമേരിക്കയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ 48 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിനം ശരാശരി ഇറക്കുമതി 5,45, 300 ബാരലിലെത്തി. ഫെബ്രുവരിയിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. സൗദിയിൽനിന്നുള്ള ഇറക്കുമതിയിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. പ്രതിദിനം 4,45,200 ബാരൽ ആണ് സൗദിയിൽനിന്നുള്ള ശരാശരി ഇറക്കുമതി. പത്തുവർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ജനുവരിയിൽ മൂന്നാം സ്ഥാനത്തായിരുന്ന യു.എ.ഇ. അഞ്ചാം സ്ഥാനത്തായി. പകരം ആഫ്രിക്കൻരാജ്യമായ നൈജീരിയ മൂന്നാം സ്ഥാനത്തേക്കുയർന്നു. ദിവസം 4,70,300 ബാരൽ ആണ് നൈജീരിയയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയത്. 2019 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന നിരക്കാണിത്. ഫെബ്രുവരിയിൽ 23 ശതമാനം കുറവുണ്ടായെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഇറാഖ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദിവസം ശരാശരി 8,67,500 ബാരൽ ആണ് ഇറാഖിൽനിന്നുള്ള ഇറക്കുമതി. ആഗോള വിപണിയിൽ എണ്ണവില ഉയർത്താൻ ലക്ഷ്യമിട്ട് ഒപെക് രാജ്യങ്ങൾ എണ്ണയുത്പാദനം വെട്ടിക്കുറച്ചിരുന്നു. സൗദി അറേബ്യ ഉത്പാദനത്തിൽ ദിവസം പത്തുലക്ഷം ബാരലിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ വരെയായി ഉയർന്നു. അതേസമയം, അമേരിക്കൻ ക്രൂഡിന് ആവശ്യക്കാർ കുറവാണ്. അമേരിക്കയിൽ എണ്ണ സംസ്കരണം പൂർണതോതിൽ നടക്കുന്നില്ല. മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കുറവാണ്. ചൈനയുമായുള്ള വ്യാപര പ്രശ്നത്തിനുശേഷം ചൈന അമേരിക്കയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നില്ല. ബ്രെന്റ് ക്രൂഡും യു.എസ്. ക്രൂഡും തമ്മിൽ ബാരലിന് മൂന്നു ഡോളറിലധികം വ്യത്യാസമുണ്ട്. ഇതാണ് അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഫെബ്രുവരിയിൽ ദിവസം ശരാശരി 39.2 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജനുവരിയെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്. ലോകത്തിൽ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എണ്ണയുത്പാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സൗദിയടക്കമുള്ള രാജ്യങ്ങൾ ഇത് നിരാകരിച്ചിരുന്നു. ഇതേത്തുടർന്ന് മറ്റു സ്രോതസ്സുകളിൽനിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. United States is the second largest exporter of oil to India

from money rss https://bit.ly/2Qck7it
via IFTTT

കല്യാൺ ജൂവലേഴ്‌സ് ആങ്കർ നിക്ഷേപകരിൽനിന്ന് 351.90 കോടി സമാഹരിച്ചു

കൊച്ചി: പ്രമുഖ സ്വർണ വ്യാപാര ശൃംഖലയായ കല്യാൺ ജൂവലേഴ്സ് പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് മുന്നോടിയായി സിങ്കപ്പൂർ സർക്കാർ, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂർ എന്നിവയിൽ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചു. മൊത്തം 15 സ്ഥാപനങ്ങളാണ് ആങ്കർ നിക്ഷേപകരായി എത്തിയത്. മൊത്തം, 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി. ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ചുരുങ്ങിത് 172 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ വേണ്ടി അപേക്ഷിക്കാം. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് ഇന്ന് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 137 ഷോറൂമുകളുണ്ട്. Kalyan Jewelers has raised Rs 351.90 crore from anchor investors

from money rss https://bit.ly/2P0Zyoc
via IFTTT

നിഫ്റ്റി 15,000ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നഷ്ടം 397 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള 900 പോയന്റ് സെൻസെക്സിനും 255 പോയന്റ് നിഫ്റ്റിക്കും നഷ്ടമായെങ്കിലും അവസാന മണിക്കൂറിൽ നിഫ്റ്റി 14,900ന് മുകളിലെത്തി. ഒടുവിൽ സെൻസെക്സ് 397 പോയന്റ് നഷ്ടത്തിൽ 50,395.08ലും നിഫ്റ്റി 101.50 പോയന്റ് താഴ്ന്ന് 14,929.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1788 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല. ഡിവീസ് ലാബ്, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ഓട്ടോ, ഇൻഫ്ര, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലായി. രാജ്യത്തെ ഉയരുന്ന കോവിഡ് ക്കണക്കുകളാണ് വിപണിയിൽ പ്രതിഫലിച്ചത്. മൊത്തവില സൂചിക 4.17ശതമാനമായി ഉയർന്നതും വിപണിയെ സമ്മർദത്തിലാക്കി. Nifty ends below 15K, Sensex falls 397 points

from money rss https://bit.ly/3eFIy1C
via IFTTT

മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു: ഫെബ്രുവരിയിൽ 4.17ശതമാനമായി

ന്യൂഡൽഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 27 മാസത്തെ ഉയർന്ന നിലാവരത്തിലേയ്ക്ക് കുതിച്ചു. ജനുവരിയിലെ 2.03ശതമാനത്തിൽനിന്ന് ഫെബ്രുവരിയിൽ 4.17 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻകാരണം. ഉള്ളി, പയർവർഗങ്ങൾ, പഴം, തുണിത്തരം, രാസവസ്തുക്കൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലവർധനവാണ് സൂചികയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.03ശതമാനമായും ഉയർന്നിരുന്നു. മൂന്നുമാസത്തിനിടെയുള്ള ഉയർന്ന നിരക്കാണിത്. 16 മാസത്തെ താഴ്ന്ന നിരക്കായ 4.06ശതമാനമായിരുന്നു ജനുവരിയിൽ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതാണ് ഉപഭോക്തൃ വിലസൂചികയിലും പ്രതിഫലിച്ചത്. രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ മൈനസ് 1.6ശതമാനം വളർച്ചയാണ് ജനുവരിയിലുണ്ടായത്. ഡിസംബറിൽ ഒരുശതമാനം വളർച്ചരേഖപ്പെടുത്തിയശേഷമാണ് ജനുവരിയിലെ ഇടിവ്. കഴിഞ്ഞവർഷം ജനുവരിയിൽ വ്യാവസായിക ഉത്പാദനം 2.2ശതമാനമായിരുന്നു. WPI inflation jumps to 27-month high in Feb at 4.17%

from money rss https://bit.ly/3lsISm5
via IFTTT

റിലയൻസിന്റെ 200 കോടിയുടെ ഓർഡർ: അമ്പരന്ന് ഫർണിച്ചർ വ്യാപാരികൾ

ആലപ്പുഴ: വിദേശത്തും സ്വദേശത്തുമുള്ള ഓഫീസുകളിലേക്ക് ഫർണിച്ചർ നൽകാമോയെന്ന റിലയൻസിന്റെ അന്വേഷണം കേട്ടു ഞെട്ടിയിരിക്കുകയാണ് ഫർണിച്ചർ ഉത്പാദകരുടെ സംഘടന. 200 കോടിയോളം രൂപയുടെ ഓർഡറാണ് വന്നിരിക്കുന്നത്. ഒറ്റയടിക്ക് ഇത്രയും സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് സംഘടന. ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചൻറ്സ് അസോസിയേഷനായ ഫുമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തർദേശീയ വെർച്വൽ മേളയിലൂടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ.ഐ.എൽ.) അന്വേഷണമെത്തിയത്. അന്വേഷണം വന്നപ്പോൾ തന്നെ ഫുമ്മ പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അത് പെരുമ്പാവൂർ ഹൈഫൺ മാനേജിങ് ഡയറക്ടർ അനിൽ ഹൈഫണിന് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമാണ കമ്പനിയാണ് ഹൈഫൺ. ഹൈഫണിനൊപ്പം മറ്റു ഫർണിച്ചർ ഉത്പാദകരും ചേർന്ന് ഓർഡർ നൽകാനാകുമോയെന്ന ആലോചനയിലാണിപ്പോൾ. റിലയൻസിന്റെ രാജ്യത്താകെയും വിദേശത്തുമുള്ള ഓഫീസുകളിലേക്കും ഗസ്റ്റ്ഹൗസുകളിലേക്കുമായാണ് ഫർണിച്ചർ വേണ്ടത്. പ്രീമിയം സോഫ, ഡൈനിങ് സെറ്റ്, അലമാരകൾ, കട്ടിലുകൾ, ക്യാബിനറ്റ് എന്നിവയെല്ലാമാണ് വീടുകളിലേക്കും വി.ഐ.പി. ഗസ്റ്റ് ഹൗസുകളിലേക്കുമായി ആവശ്യപ്പെട്ടത്. ഓഫീസുകളിലേക്കായി മേശ, കസേര, ക്യാബിനറ്റ് എന്നിവയാണ് വേണ്ടത്. മറ്റു ഫർണിച്ചർ നിർമാതാക്കളുമായി ചേർന്ന് ഓർഡർ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹൈഫൺ. ആദ്യമായി നടത്തുന്ന വെർച്വൽമീറ്റിൽ ഇതിനകം 22 രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും ഓർഡറും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വ്യാപാരികൾ മേളയിലൂടെ ലോക വിപണിയിലേക്കു കടന്നിരിക്കുകയാണ് ഇതിലൂടെ.

from money rss https://bit.ly/3leIIyv
via IFTTT

രാജ്യത്തെ സമ്പന്നകുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത് 12,000 കോടി രൂപ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ സ്വകാര്യമേഖല 2020 സാമ്പത്തികവർഷത്തിൽ ചെലവഴിച്ചത് 64,000 കോടി രൂപ. 2019നെ അപേക്ഷിച്ച് 23ശതമാനമാണ് വർധന. കുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈകാലയളവിൽ നീക്കിവെച്ചത് 12,000 കോടി രൂപയുമാണ്. മൂന്നിരട്ടിയാണ് വർധനയെന്ന് ബെയിൻ ആൻഡ് കമ്പനിയുടെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോർട്ട് 2021ൽ പറയുന്നു. രാജ്യത്തെ കോർപ്പറേറ്റുകളും അതിസമ്പന്നരും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നതുകയിൽ കാര്യമായ വർധനവുണ്ടെന്നാണ് എല്ലാവർഷവും പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 28ശതമാനംതുകയും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ) അക്കൗണ്ടുകളിൽനിന്നാണ്. ഈമേഖലയിൽ റീട്ടെയിൽ നിക്ഷേപകരുടെ വിഹിതവും 28ശതമാനംതന്നെയാണ്. കുടുംബ ട്രസ്റ്റുകൾവഴിയുള്ളത് 20ശതമാനവുമാണ്. വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലയിലാണ് ഭൂരിഭാഗംതുകയും ചെലവഴിക്കുന്നത്. കുടുംബങ്ങൾ യഥാക്രമം 47ശതമാനവും 27ശതമാനവുമാണ് ഈ മേഖലകൾക്കായി തുക നീക്കിവെയ്ക്കുന്നത്. മുംബൈ, ഡൽഹി, ബെംഗളുരു എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് പങ്കാളിത്തത്തിൽമുന്നിൽ. Indias wealthy families donate Rs 12,000 crore in FY20

from money rss https://bit.ly/3vpFZqv
via IFTTT

Sunday, 14 March 2021

സെൻസെക്‌സിൽ 687 പോയന്റ് നഷ്ടം: നിഫ്റ്റി 14,850ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 687 പോയന്റ് താഴ്ന്ന് 50,104ലിലും നിഫ്റ്റി 202 പോയന്റ് നഷ്ടത്തിൽ 14,828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1569 ഓഹരികൾ നഷ്ടത്തിലുമാണ്. 132 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, ടൈറ്റാൻ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഒഎൻജിസി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, എൽആഡ്ടി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ആഗോള കാരണങ്ങളാണ് വിപണിയിലെ നഷ്ടത്തിനുപിന്നിൽ. യുഎസിലെ ട്രഷറി ആദായം ഉയർന്ന നിലയിൽ തുടരുന്നതും വിലക്കയറ്റ കണക്കുകളുമാണ് സൂചികകളെ ബാധിച്ചത്. Sensex tumbles 687 pts, Nifty below 14,850

from money rss https://bit.ly/3tmjjG2
via IFTTT

വിദേശനാണ്യ കരുതൽ ശേഖരം: റഷ്യയെ കടത്തിവെട്ടി ഇന്ത്യ

ലോകത്ത് ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയർന്നു. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും കരുതൽ ശേഖരത്തിൽ മാറ്റമുണ്ടാക്കിയത്. സ്ഥാനം ഉയർന്നെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം മാർച്ച് അഞ്ചിന് അവസാനിച്ച ആഴ്ചയിൽ 430 കോടി ഡോളർ ഇടിഞ്ഞു. 58,030 കോടി ഡോളറായാണ് ഇന്ത്യയുടെ ശേഖരം കുറഞ്ഞതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, റഷ്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 58,010 കോടി ഡോളറായാണ് കുറഞ്ഞത്. അന്താരാഷ്ട്ര നാണയനിധിയുടെ പട്ടിക അനുസരിച്ച് ചൈനയ്ക്കാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽ ശേഖരമുള്ളത്. ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒന്നര വർഷത്തെ ഇറക്കുമതി ചെലവിന് പര്യാപ്തമാണ് ഇന്ത്യയുടെ ശേഖരം. അതിനിടെ, ഓഹരി വിപണിയിലേക്ക് കൂടുതൽ പണമൊഴുകുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുന്നതും ഇന്ത്യയിലേക്കുള്ള വിദേശനാണ്യ വരുമാനം കൂട്ടിയിട്ടുണ്ട്.

from money rss https://bit.ly/3eAIO24
via IFTTT

Friday, 12 March 2021

സ്വർണവില പവന് 120 രൂപകൂടി 33,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 120 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളതലത്തിലെ വിലവർധനവാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1728.15 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 44,271രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് ട്രഷറി ആദായത്തിലെ വർധനവും കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻതുടങ്ങിയതുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. വിലയിൽ കുറവുണ്ടായതോടെ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപംവർധിച്ചു. ഫെബ്രുവരിയിൽമാത്രം 491 കോടി രൂപയാണ് ഇടിഎഫിൽ നിക്ഷേപമായെത്തിയത്.

from money rss https://bit.ly/3ldoLIr
via IFTTT

ഇനി മിഡ്ക്യാപുകളുടെകാലം: സമ്പത്തുണ്ടാക്കാൻ മികച്ച കമ്പനികളിൽ നിക്ഷേപിക്കാം

മികച്ച മിഡ്ക്യാപ് കമ്പനികൾ ഭാവിയൽ വൻവളർച്ചാസാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്. ലാർജ് ക്യാപ്പുകളെ അപേക്ഷിച്ച് മികച്ച വളർച്ചയും സ്മാൾ ക്യാപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ റിസ്കുമുള്ളവുയമാണ് ഈ വിഭാഗത്തിലെ ഓഹരികൾ. നാളത്തെ വിജയികളെ കണ്ടെത്താനും അവരുടെ വിജയത്തോടൊപ്പം സഞ്ചരിക്കാനുമുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. അതിനാൽ പോർട്ട്ഫോളിയോയിൽ നിശ്ചിതശതമാനം മിഡ്ക്യാപ് ഓഹരികൾ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും യോജിച്ചതാണ്. നോട്ടുനിരോധനം, പാപ്പരത്ത നിയമം, ജിഎസ്ടി, റെറ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ എന്നിവയടക്കം രാജ്യത്തെ സമ്പദ്വ്യവസ്ഥ നാല് വർഷത്തിനിടയിൽ നിരവധി ഘടനാപരമായ പരിഷ്കാരങ്ങൾക്ക് വിധേയമായി. 10 വർഷത്തിനിടെ നിരവധി മേഖലകളും വ്യവസായങ്ങളും മാന്ദ്യത്തിലൂടെയാണ് കടന്നുപോയത്. ഈ മാറ്റങ്ങൾ കൂടുതൽ ലാർജ് ക്യാപ് കമ്പനികളേക്കാൾ ബാധിച്ചത് മിഡ്ക്യാപ് കമ്പനികളെയാണ്. എന്നാൽ പുതിയ പരിതസ്ഥിതിയിൽ വൻവീണ്ടെടുക്കലിനായി മിഡ്ക്യാപ് കമ്പനികൾ തയ്യാറായിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ലാർജ് ക്യാപ് ബെഞ്ച്മാർക്ക് സൂചികകൾക്കെതിരായ ഉജ്ജ്വല പ്രകടനത്തിന്റെയും നിഷ്ക്രിയപ്രകടനത്തിന്റെയും നിരവധി ഘട്ടങ്ങളിലൂടെയാണ് മിഡ് ക്യാപുകൾ കടന്നുപോകുന്നത്. സാധാരണഗതിയിൽ നിഷ്ക്രിയ പ്രകടനത്തിന്റെ കാലത്തിനുശേഷം മികച്ച പ്രകടനമാണ് ഇത്തരം കമ്പനികളെകാത്തിരിക്കുന്നത്. മൂന്ന് വർഷത്തെ നിഷ്ക്രിയഘട്ടത്തിൽനിന്നും മിഡ്ക്യാപുകൾ പുറത്തുവരികയാണ്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ അവ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം. കുറച്ച് ഓഹരികളിലും മേഖലകളിലുമായി മികച്ച റിട്ടേണുകൾ നൽകുന്ന മാർക്കറ്റുകളുടെ ധ്രുവീകരണം കണ്ടു. അതേസമയം നിരവധി മിഡ് ക്യാപ് സ്റ്റോക്കുകൾ മോശംപ്രകടനം നടത്തുന്നതും ദൃശ്യമായി. തിരഞ്ഞെടുത്ത കുറച്ച് മിഡ്ക്യാപുകൾ 2018-2020 ഘട്ടത്തിൽ മികച്ചനേട്ടം നിക്ഷേപകന് സമ്മാനിച്ചു. അതേമസമയം, മിഡ്ക്യാപുകളിൽ ഭൂരിഭാഗവും നിഫ്റ്റി മിഡ്കാപ്പ് 100 സൂചികയിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സ്റ്റോക്കുകൾ ഇപ്പോൾ ആകർഷകമായ മൂല്യനിർണ്ണയത്തിൽ ലഭ്യമാണ്. ഉയർന്ന വളർച്ചാസാധ്യതയുള്ള മേഖലകളിൽനിന്നുള്ള കമ്പനികൾ, വലിയ വ്യവസായങ്ങളിൽ വിപണി വിഹിതംനേടുന്നവ, സംഘടിത മേഖലകളിലേക്ക് മാറുന്നതിന്റെ ഗുണഭോക്താക്കൾ, സർക്കാർ നയങ്ങളായ ആത്മനിർഭർ ഭാരത്, ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ തുടങ്ങിയവകൊണ്ട് ഗുണമുണ്ടാകുന്നവ എന്നിവയിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഈവർഷത്തെ ബജറ്റും അതിന് അനുകൂലമാണ്. അടുത്ത മൂന്ന്-അഞ്ച് വർഷങ്ങളിൽ കൂടുതൽ സുസ്ഥിരമായ മിഡ്ക്യാപ് റാലിക്കുള്ള എല്ലാഘടകങ്ങളും നിലവിലുണ്ട്. ലാർജ് ക്യാപുകളെ അപേക്ഷിച്ചുനോക്കുമ്പോൾ മൂന്നുവർഷത്തെ നിഷ്ക്രിയഘട്ടത്തിൽ നിന്നുമാണ് മിഡ്കാപ്പുകൾ തിരിച്ചുവരുന്നത്. പല മിഡ് ക്യാപ് സ്റ്റോക്കുകളുടെയും മൂല്യനിർണ്ണയം, പ്രത്യേകിച്ചും കൂടുതൽ ചാക്രിക മേഖലകളിൽ നിന്നുള്ളവ അവരുടെ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന വീണ്ടെടുക്കലിനൊപ്പം വരുമാന വളർച്ചാസാധ്യതകൾ മെച്ചപ്പെടുന്നു. മിഡ്ക്യാപുകളിലെ നിക്ഷേപം മധ്യ-ദീർഘകാലത്തേക്ക് മികച്ച വരുമാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചുവർഷത്തേയ്ക്ക് നിക്ഷേപംനടത്തിയാൽ റിസ്ക് ക്രമീകരിച്ച് സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരമാണ് മിഡ്ക്യാപുകൾ നൽകുന്നത്. (ഐടിഐ മ്യൂച്വൽ ഫണ്ടിന്റെ സിഇഒയും സിഐഒയുമാണ് ലേഖകൻ)

from money rss https://bit.ly/30DejQG
via IFTTT

ഇനി നാലുദിവസം ബാങ്കുകൾ മുടങ്ങും, എ.ടി.എമ്മുകൾ ഒഴിയുമോ എന്ന് ആശങ്ക

തിരുവനന്തപുരം:ബാങ്കുകൾ തുടർച്ചയായി നാലുദിവസം പ്രവർത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടർന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. 15-നും 16-നുമാണ് ബാങ്കിങ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കിൽ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടർച്ചയായി മുടങ്ങുന്നതിനാൽ എ.ടി.എമ്മുകളിൽ പണം തീർന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, അങ്ങനെവരാൻ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്ക് ശാഖകളിൽനിന്ന് അകലെയുള്ള ഓഫ് സൈറ്റ് എ.ടി.എമ്മുകളിൽ പണംനിറയ്ക്കുന്നത് ഏജൻസികളാണ്. അവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവരുടെ ചുമതലകളിലുള്ള എ.ടി.എമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. ബാങ്കുകളോട് ചേർന്നുള്ള ഓൺ സൈറ്റ് എ.ടി.എമ്മുകളിൽ ഇപ്പോൾ ഭൂരിഭാഗവും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്നതാണ്. ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ പണം നിക്ഷേപിക്കാൻ ജനം ഈ എ.ടി.എമ്മുകളെ ആശ്രയിക്കും.

from money rss https://bit.ly/3tcXxUW
via IFTTT

ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി അദാനി

മുംബൈ: ആസ്തിവർധനയിൽ ലോകത്ത് ഒന്നാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരപട്ടികയിലെ കണക്കുപ്രകാരം 2021-ൽ ഇതുവരെ 1620 കോടി ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്. ലോക ശതകോടീശ്വരപട്ടികയിൽ മുന്നിലെത്താൻ ടെസ്ല ഉടമ ഇലോൺ മസ്കും ആമസോൺ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടയിലാണ് ആസ്തിവർധനയിൽ ഇവരെ കടത്തിവെട്ടി അദാനി മുന്നിലെത്തിയിരിക്കുന്നത്. മാർച്ച് 12-ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയിൽ 26-ാം സ്ഥാനത്താണ്. ഏഷ്യയിലെ ഏറ്റവുംവലിയ ശതകോടീശ്വരനായ റിലയൻസ് ഉടമ മുകേഷ് അംബാനി പത്താംസ്ഥാനത്തും. ആദ്യ 50 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഈ രണ്ടുപേർ മാത്രമാണുള്ളത്. ജെഫ് ബിസോസിന്റെ ആസ്തിയിൽ ഈവർഷം 759 കോടി ഡോളറിന്റെ (55,242 കോടി രൂപ) കുറവുണ്ടായി. ആസ്തിവർധനയിൽ രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തിയിൽ 1430 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വർധനയാണുണ്ടായത്. 1380 കോടി ഡോളറിന്റെ (ഒരുലക്ഷം കോടി രൂപ) വർധനയുമായി ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആണ് മൂന്നാമത്. Gautam Adani beats Elon Musk, Jeff Bezos with biggest wealth surge

from money rss https://bit.ly/38BW0zT
via IFTTT

സെൻസെക്‌സ് 487 പോയന്റ് നഷ്ടത്തിൽ 51,000ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ, വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 51,000നുതാഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയുംചെയ്തു. യുഎസ് ട്രഷറി ആദായം വീണ്ടും 1.6ശതമാത്തിലേയ്ക്ക് ഉയർന്നതാണ് വിപണിയെ ബാധിച്ചത്. തുടർച്ചയായി ഏഴാമത്തെ ആഴ്ചയും ബോണ്ട് വിപണി കുതിച്ചതും ഡോളർ സൂചിക കരുത്തുകാട്ടിയതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഉച്ചയ്ക്കുശേഷം കനത്ത വില്പനസമ്മർദമാണ് രാജ്യത്തെ സൂചികകളിലുണ്ടായത്. സെൻസെക്സ് 487.43 പോയന്റ് നഷ്ടത്തിൽ 50,792.08ലും നിഫ്റ്റി 143.80 പോയന്റ് താഴ്ന്ന് 15,031ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1335 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1626 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിപിസിഎൽ, ഐഒസി, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. Closing: Sensex slips below 51K

from money rss https://bit.ly/38yNGkj
via IFTTT

ബാങ്കുകൾ പ്രതിസന്ധിയിലാകും: സർക്കുലർ പിൻവലിക്കാൻ സെബിയോട് ധനമന്ത്രാലയം

ന്യൂഡൽഹി: അഡിഷണൽ ടയർ വൺ(എ.ടി-1) കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ പിൻവലിക്കണമെന്ന് ധനമന്ത്രാലയം സെബിയോട് ആവശ്യപ്പെട്ടു. മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിച്ചിട്ടുള്ള ബാങ്കുകളുടെ എ.ടി 1 കടപ്പത്രങ്ങളുമായി ബന്ധപ്പെട്ടാണ് സെബിയുടെ നിർദേശം. ഏപ്രിൽ ഒന്നുമുതലാണ് നിർദേശം പ്രാബല്യത്തിൽ വരാനിരുന്നത്. സർക്കുലർ ലഭിച്ചതോടെ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ വൻതോതിൽ എ.ടി 1 കടപ്പത്രങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഡെറ്റ് നിക്ഷേപകരുടെ ആദായത്തെ ബാധിക്കുന്ന സാഹചര്യമുണ്ടായി. പൊതുമേഖല ബാങ്കുകളുടെ മൂലധന സമാഹരണത്തെ സെബിയുടെ തീരുമാനം ബാധിക്കുമെന്നതിനാലാണ് ധനമന്ത്രാലയത്തിന്റെ ഇടപെടൽ. ബാങ്കുകൾ സർക്കാരിനെ കൂടുതൽ ആശ്രയിക്കുന്ന സാഹച്യര്യം ഭാവിയിൽ ഇതുമൂലം ഉണ്ടാകും. നിലവിൽ ബാങ്കുകൾ പുറത്തിറക്കിയിട്ടുള്ള 90,000കോടി രൂപയുടെ ബോണ്ടുകളിൽ 35,000 കോടി രൂപയും മുടക്കിയിട്ടുള്ളത് മ്യൂച്വൽ ഫണ്ടുകളാണ്. ഈ ബോണ്ടുകളുടെ മൂല്യനിർണയത്തിനുള്ള നിർദേശങ്ങൾക്കുപുറമെ, നിക്ഷേപപരിധിയും സെബി നിർദേശിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കുടുതൽ മൂലധനം കണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി 1 ബോണ്ടുകൾ പുറത്തിറക്കൽ. ഓഹരികളേക്കാൾ റിസ്കുള്ള ഇനത്തിലുള്ളവയാണ് എ.ടി 1 ബോണ്ടുകളിലെ നിക്ഷേപം. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം ലഭിക്കുന്നവയുമാണ് ഈവിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. കാലാവധിക്കുപകരമായി കടപ്പത്രം പിൻവലിക്കുന്നതിന് കോൾ ഓപ്ഷൻ രീതിയാണുള്ളത്. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻകഴിയും. ബാങ്കുകൾ പ്രതിസന്ധിയിലായാൽ ഇത്തരം കടപ്പത്രങ്ങൾ എഴുതിത്തള്ളാനോ ഓഹരിയാക്കിമാറ്റാനോകഴിയും. നിയമനടപടികൊണ്ട് ഫലവുമില്ല.ഉയർന്ന പലിശ ലഭിക്കുമെന്നതിനാലാണ് മ്യൂച്വൽ ഫണ്ടുകളും മറ്റും ഇതിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നത്. അടുത്തകാലത്ത് ബാങ്കുകൾ പ്രതിസന്ധിയിലായപ്പോൾ എ.ടി 1 കടപ്പത്രങ്ങൾ എഴുതിത്തള്ളിയ സാഹചര്യമുണ്ടായിരുന്നു. ഫണ്ടുകമ്പനികൾ ഇത്തരം സാഹചര്യം നേരിട്ടതോടെയാണ് എ.ടി 1 കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിന് സെബി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. Finance ministry asks Sebi to withdraw circular on AT1 bonds

from money rss https://bit.ly/2N9KEvp
via IFTTT

Thursday, 11 March 2021

വിപണിയിൽ ഇടപെടുന്നവർ സൂക്ഷിക്കുക; പാതയിൽ തടസ്സമുണ്ടാകാം

നിഫ്റ്റി 15000 നിലവാരത്തിന്റെ പരിസരത്തായിരിക്കെ വിപണി അനിശ്ചിതത്വത്തിലാണ്. വിദേശസ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്നത് പുനരാരംഭിച്ചിരിക്കുന്നു. വിപണി കാളകളുടെ നിയന്ത്രണത്തിലുമാണ്. യുഎസ് കേന്ദ്ര ബാങ്കിന്റെ ഉദാര പണനയം തുടരുമെന്നും ഉറപ്പാണ്. മാത്രമല്ല, സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതിനാൽ നാലാംപാദ ഫലങ്ങൾ മികച്ചതാകാനാണ് സാധ്യത. സാഹചര്യം അനുകൂലമാണെങ്കിലും വിപണിമൂല്യം വളരെ കൂടുതലുമാണെന്നകാര്യം എടുത്തപറയേണ്ടതാണ്. വിദേശനിക്ഷേപകർ വൻലാഭത്തിലാണ്. വൻതോതിലുള്ള ലാഭമെടുപ്പ് ഏതുസമയവും സംഭവിക്കാം. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം, കുതിക്കുന്ന ഈവിപണിയിൽനിന്ന് ഇതുവരെ പണമുണ്ടാക്കുക എളുപ്പമായിരുന്നു. എന്നാൽ ഇനിയങ്ങോട്ട് ഗുണമേൻമയില്ലാത്ത ഓഹരികളിൽ അന്ധമായി നിക്ഷേപിക്കുന്നത് ശരിയായ തന്ത്രമായിരിക്കില്ല. 2020 മാർച്ചിൽ നിഫ്റ്റി 32 ശതമാനം തകർന്നത് വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന പതനങ്ങളിലൊന്നായിരുന്നു. പിന്നീട് ശക്തമായ മൂലധനഒഴുക്ക് വിപണിയെ മുന്നോട്ടുതള്ളി. പണത്തിന്റെ വരവ് ശക്തിയാർജ്ജിച്ചതോടെ കുതിപ്പിനു വേഗംകൈവരികയും കണ്ണഞ്ചിക്കുന്ന പ്രകടനത്തോടെ 100 ശതമാനം തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് നിഫ്റ്റി 15200 മറികടക്കുകയുമായിരുന്നു. 2020 മാർച്ചിലെ തകർച്ചയ്ക്കു ശേഷം ഒറ്റവർഷം കൊണ്ടുനേടിയ അഭൂതപൂർവമായ ഈനേട്ടം തികച്ചും അപൂർവമായ ഒന്നായിരുന്നു. പിഇ അനുപാതം, പിബി അനുപാതം, വിപണിമൂല്യ- ജിഡിപി അനുപാതം തുടങ്ങിയ എല്ലാസൂചികകളും വിപണി നിലവാരം ഏറെ യർന്നതാണ് എന്ന സൂചന നൽകി. ബോണ്ട് കരടികൾ ഓഹരിക്കാളകളെ ഇടിച്ചിട്ടു ഉയർന്നവില നിലവാരത്തിൽ വിപണിക്ക് തിരുത്തലിന് ഒരുകാരണം മാത്രം മതിയായിരുന്നു. ബോണ്ട് വിപണിയിൽനിന്നാണ് അതുണ്ടായത്. ബോണ്ട്, ഓഹരി, കറൻസി വിപണികളെയെല്ലാം ഇളക്കാൻപോന്ന ഏകനിർണായക ഘടകമാണ് യുഎസ് 10 വർഷ ബോണ്ട് യീൽഡ് എന്നവസ്തുത മനസിലാക്കേണ്ടത് പ്രധാനമാണ്. പണപ്പെരുപ്പ ഭീതിഉയർന്നപ്പോൾ, ബോണ്ട് കരടികൾ വിൽപന വർധിപ്പിക്കുകയും യീൽഡ് ഉയരുകയും ചെയ്തു. ഫെബ്രുവരി 25ന് യുഎസ്10 വർഷ യീൽഡ് 1.61 ശതമാനത്തിലേക്ക് നടത്തിയ കുതിപ്പ് യുഎസ് ഓഹരി വിപണികളിൽ വിറ്റഴിക്കലിലേക്കു വഴിതെളിച്ചു. ഇന്ത്യയിൽ വിദേശ നിക്ഷേപകർ ഓഹരികൾ വലിയ തോതിൽ വിറ്റഴിച്ചത് പരിഭ്രാന്തി പരത്തി. ഈഅവസരം വിനിയോഗിക്കുന്നതിന് കരടികൾ കുതിച്ചെത്തി. ഫെബ്രുവരി 26ന് നിഫ്റ്റി 568 പോയന്റ് തകർന്നു. വലിയ ആഘാതമേൽപ്പിക്കാൻ ബോണ്ട് കരടികൾക്കുകഴിഞ്ഞതോടെ ഓഹരി കാളകൾ ഞെരുക്കപ്പെട്ടു. ഇതൊരു നോക്കൗട്ട് പതനമായിരുന്നില്ല! വിപണിയുടെ യുക്തി ലളിതമാണ്. ബോണ്ട് യീൽഡും ഓഹരിവിലകളും തമ്മിൽ വിരുദ്ധമായ ബന്ധമാണുള്ളത്. അതിനാലാണ് പലിശ നിരക്കുകൾ ഓഹരി വിലകളിൽ ഗുരുത്വാകർഷണത്തിനുസമമായ ഫലമാണുണ്ടാക്കുന്നത് എന്ന വാറൻ ബഫെറ്റിന്റെ വിഖ്യാതവാക്യം ശ്രദ്ധേയമാകുന്നത്. 2020 മാർച്ചിലെ വിപണിയുടെ പതനത്തെ തുടർന്നുണ്ടായകുതിപ്പ് പ്രമുഖ കേന്ദ്രബാങ്കുകളുടെ ഉദാരപണനയം കാരണംഉളവായ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കിൽ നിന്നുരൂപം കൊണ്ടതാണ്. പലിശനിരക്കുകൾ മുകളിലോട്ട് ഗതിമാറുമ്പോൾ ഓഹരികൾ താഴോട്ടു പോകും. കാരണം, ഉയർന്ന പലിശ നിരക്കുകൾക്ക് കുറഞ്ഞ പിഇ അനുപാതത്തെ മാത്രമേ പിന്തുണയ്ക്കാൻകഴിയൂ. എന്നാൽ, യീൽഡിലുണ്ടാകുന്ന ഉയർച്ചയ്ക്ക് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. വളർച്ചാവീണ്ടെടുപ്പിന്റെ സൂചനയാണ് വർധിക്കുന്ന ബോണ്ട് യീൽഡെന്ന് അമേരിക്കൻ കേന്ദ്രബാങ്ക് തലവൻ ജെറോം പോവൽ പെട്ടെന്നുതന്നെ പ്രതികരിക്കുകയുണ്ടായി. 2023വരെ യുഎസ് പലിശനിരക്ക് പൂജ്യത്തിനടുത്തുതന്നെയായി നിലനിർത്തുമെന്നും ആവശ്യമെങ്കിൽ ഉയർന്നപണപ്പെരുപ്പ നിരക്ക് നേരിടാമെന്നും അദ്ദേഹം തുടർന്നു വിശദീകരിച്ചു. ഈ പ്രഖ്യാപനം ബോണ്ട് കരടികളെ നിർവീര്യമാക്കുകയും 10 വർഷ ബോണ്ട് യീൽഡ് താഴോട്ടു വരികയും, ഇപ്പോഴത് ഏതാണ്ട് 1.51 ശതമാനത്തിലേക്കു താഴുകയും ചെയ്തു. ഈയവസരം മുതലെടുത്ത് ഓഹരി കാളക്കൂറ്റൻമാർ പ്രത്യാക്രമണം നടത്തുകയും കരടികളെ ആക്രമിച്ച് മൂലയിലേക്കു തള്ളി മാറ്റുകയുമാണുണ്ടായത്. പോരാട്ടങ്ങൾ ഇനിയുമെത്രയോ ബാക്കി ഈ മത്സരം അവസാനിച്ചിട്ടില്ല. കരടികൾ തിരിച്ചുവരികതന്നെചെയ്യും. കൂടിയ വിലകളിൽ റിസ്കും കൂടുതലാണ്. നിലവാരമില്ലാത്ത ഓഹരികളിൽ ആമോദത്തോടെ കച്ചവടംനടത്തുന്ന ചില്ലറനിക്ഷേപകർക്കും കരടിയുടെ ആക്രമണത്തിൽ വലിയ പരിക്കേൽക്കാം. അതിനാൽ തന്ത്രങ്ങളുടെ കാര്യത്തിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ട്. നല്ല ലാഭംകൈവശമുളളതുകൊണ്ട് നിക്ഷേപകർ ഉയർച്ചയുടെ ഓരോഘട്ടത്തിലും അൽപം ലാഭമെടുക്കുന്നത് ഉചിതമായിരിക്കും. പലിശ കുറവാണെങ്കിലും ലാഭത്തിൽ അൽപം സ്ഥിരനിക്ഷേപങ്ങളിലേക്കുമാറ്റാം. ധനകാര്യ മേഖല, ഐടി, സിമെന്റ്, ലോഹങ്ങൾ, ഓട്ടോ മൊബൈൽസ് എന്നീ മേഖലകളിലെ ഓഹരികളിൽ നിക്ഷേപം നിലനിർത്തുക. എസ്ഐപികൾ തുടരുക. സാമ്പത്തിക വളർച്ചയിലും കോർപറേറ്റ്ലാഭത്തിലും ഉണ്ടാകുന്ന വീണ്ടെടുപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും വിപണിയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കപ്പെടുക. 2022 സാമ്പത്തികവർഷം 12 ശതമാനത്തോളം ജിഡിപി വളർച്ചയ്ക്കും 30 ശമാനത്തിനുമുകളിൽ കോർപറേറ്റ് ലാഭവളർച്ചയ്ക്കും സാക്ഷ്യം വഹിച്ചേക്കാം. 2022 സാമ്പത്തിക വർഷത്തിനപ്പുറവും ജിഡിപിയിലും കോർപറേറ്റ് ലാഭത്തിലും വളർച്ചനിലനിർത്താൻ കഴിഞ്ഞാൽ ഓഹരിരംഗത്തെ കാളകൾ കൂടുതൽ ശക്തിയോടെ കുതിക്കാനുള്ള സാധ്യതയുണ്ട്. തീർച്ചയായും പാതയിൽ അനേകം തടസങ്ങളുണ്ടാവും. യുഎസ് കേന്ദ്രബാങ്ക് നയങ്ങളിലുണ്ടാകാവുന്ന വ്യതിയാനമാകും വലിയ തടസ്സത്തിന് നിമിത്തമാകുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/2OMw8dG
via IFTTT

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളർ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24കാരറ്റ് സ്വർണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3bDWV4M
via IFTTT

സെൻസെക്‌സിൽ 507 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,300ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ മുന്നേറ്റംതുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 15,300ന് മുകളിലെത്തി. സെൻസെക്സ് 507 പോയന്റ് നേട്ടത്തിൽ 51,787ലും നിഫ്റ്റി 136 പോയന്റ് ഉയർന്ന് 15,310ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 97 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനം, 0.8ശതമാനം നേട്ടത്തിലാണ്. Sensex surges 507 pts, Nifty tops 15,300

from money rss https://bit.ly/3bFHh93
via IFTTT

കല്യാൺ: കേരളത്തിൽനിന്നു വളർന്ന ആഗോള ജൂവലറി ബ്രാൻഡ്

ടി.എസ്. കല്യാണരാമൻ മക്കളായ രമേഷ് കല്യാണരാമൻ, രാജേഷ് കല്യാണരാമൻ(ടി.കെ. സീതാരാമൻ) എന്നിവർക്കൊപ്പം കൊച്ചി: തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമിൽ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ജൂവലറി റീട്ടെയിൽ ശൃംഖലകളിലൊന്നായി വളർന്ന സംരംഭമാണ് 'കല്യാൺ ജൂവലേഴ്സ്'. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമൻ 1993-ൽ തുടക്കമിട്ട കല്യാൺ ജൂവലേഴ്സിന് ഇന്ന് ഇന്ത്യയിൽ 21 സംസ്ഥാനങ്ങളിലായി 107 ഷോറൂമുകളും ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും അടക്കം 137 ഷോറൂമുകളുണ്ട്. 2003-ൽ കോയമ്പത്തൂരിൽ ഷോറൂം തുറന്നുകൊണ്ടായിരുന്നു കേരളത്തിനു പുറത്തേക്കുള്ള വളർച്ച. ഓരോ സ്ഥലത്തും അവിടെയുള്ളവരുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങൾ ലഭ്യമാക്കിയത് വളർച്ചയ്ക്ക് ഊർജമായി. ഒപ്പം, വിശ്വാസ്യതയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം 'കല്യാൺ ജൂവലേഴ്സ്' എന്ന ബ്രാൻഡിനെ ഉപഭോക്താക്കളുടെ മനസ്സിൽ കരുത്തുറ്റതാക്കി. ബി.ഐ.എസ്. ഹാൾമാർക്കിങ്, പ്രൈസ് ടാഗ് തുടങ്ങി വിപണിയിൽ നല്ല മാറ്റത്തിന്റെ പ്രവണതകൾക്ക് തുടക്കം കുറിച്ചു. 'മൈ കല്യാൺ' എന്ന പേരിൽ ഫീഡർ പോയിന്റുകൾ തുറന്ന് ഗ്രാമീണ വിപണിയിലും ശക്തമായ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞു. നിലവിൽ ഇത്തരത്തിൽ 766 മൈ കല്യാൺ ഔട്ട്ലെറ്റുകളാണ് വൻകിട ഷോറൂമുകൾക്ക് പുറമെയുള്ളത്. 2020 ഡിസംബറിൽ അവസാനിച്ച ഒമ്പതുമാസ കാലയളവിൽ മൊത്തം വരുമാനത്തിന്റെ 86.21 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. 13.79 ശതമാനമാണ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിഹിതം. പ്രത്യേകതകൾ ഏറെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യുമായി കല്യാൺ ജൂവലേഴ്സ് എത്തുമ്പോൾ പ്രത്യേകതകൾ ഏറെയുണ്ട്. ജൂവലറി റീട്ടെയിൽ മേഖലയിൽ മാത്രം സാന്നിധ്യമുള്ള ഒരു കമ്പനി രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ. ബിസിനസ് മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ടെക്നോപാർക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്റെ ജൂവലറി ബ്രാൻഡായ 'തനിഷ്ക്' കഴിഞ്ഞാൽ വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ ജൂവലറി കമ്പനിയാണ് കല്യാൺ ജൂവലേഴ്സ്. നാനൂറോളം ഷോറൂമുകളുള്ള തനിഷ്ക് ഇന്ത്യൻ സ്വർണാഭരണ വിപണിയുടെ 3.9 ശതമാനവും സംഘടിത ജൂവലറി വിപണിയുടെ 12.5 ശതമാനവും കൈയാളുമ്പോൾ, 137 ഷോറൂമുകളുള്ള കല്യാൺ ജൂവലേഴ്സിന് മൊത്തം സ്വർണാഭരണ വിപണിയുടെ 1.8 ശതമാനം പങ്കാളിത്തമുണ്ട്. സംഘടിത സ്വർണാഭരണ വിപണിയിൽ കല്യാണിന്റെ വിഹിതം 5.9 ശതമാനമാണ്. കേരളത്തിൽ സ്വകാര്യ മേഖലയിൽനിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്ന പ്രത്യേകതയും കല്യാണിന്റെ ഓഹരി വില്പനയ്ക്കുണ്ട്. പൊതുമേഖല കൂടി കണക്കിലെടുത്താൽ കൊച്ചി കപ്പൽശാലയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കല്യാൺ ഐ.പി.ഒ. 2020 ഓഗസ്റ്റിലാണ് ഓഹരി വില്പനയ്ക്കായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബിക്ക് സമർപ്പിച്ചത്. ഒക്ടോബറിൽ സെബിയുടെ അനുമതി ലഭിച്ചു. 1,175 കോടിയുടെ ഐ.പി.ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. മാർച്ച് 23-ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 26-ന് ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന. ആക്സിസ് കാപിറ്റൽ, സിറ്റി ഗ്രൂപ്പ്, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ്, എസ്.ബി.ഐ. കാപിറ്റൽ മാർക്കറ്റ്സ്, ബോബ് കാപിറ്റൽ എന്നിവയാണ് ഐ.പി.ഒ. മാനേജ് ചെയ്യുന്നത്.

from money rss https://bit.ly/2OnVdf2
via IFTTT

ആസ്തി കുതിച്ചുയർന്നു: വാറൻ ബഫറ്റ് വീണ്ടും 100 ബില്യൺ ക്ലബിൽ

ആഗോള സമ്പന്നരിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച് വീണ്ടും വാറൻ ബഫറ്റ്. ടെക്നോളജി ഭീമന്മാർ കയ്യടക്കിയ സ്ഥാനം തിരിച്ചുപിടിച്ചാണ് പ്രമുഖ ഓഹരി നിക്ഷേപകനും 90കാരനുമായ ബഫറ്റ് ഈ നേട്ടംകൈവരിച്ചത്. നിക്ഷേപ സ്ഥാപനമായ ബെർക് ഷെയർ ഹാത് വെയുടെ ചെയർമാനായ ബഫറ്റിന്റെ ആസ്തി 100.4 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ 100 ബില്യൺ ക്ലബിൽ അംഗമായ ആറുപേരിൽ ഒരാളായി അദ്ദേഹം. ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ് എന്നിവരുൾപ്പെടയുള്ളവരാണ് നിലവിൽ ഈ ഗണത്തിലുള്ളത്. നേരത്തെ 192 ബില്യൺ ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന ബഫറ്റ് 2006നുശേഷം 37 ബില്യൺ ഡോളർ ജീവികാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിരുന്നു. Warren Buffett becomes sixth member of $100 billion club

from money rss https://bit.ly/2OFTi5t
via IFTTT

Wednesday, 10 March 2021

1,175 കോടി ലക്ഷ്യമിട്ട് കല്യാൺ ജുവലേഴ്‌സ് ഐ.പി.ഒ: ഓഹരിയൊന്നിന് 86-87 രൂപ

കോഴിക്കോട്: പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സ് പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ)പ്രഖ്യാപിച്ചു. 1,175 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു ഓഹരിക്ക് 86-87 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 16 മുതൽ 18 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. ഓഫർ ഫോർ സെയിലിലൂടെ 4.31 കോടി ഓഹരികൾ വിറ്റഴിച്ച് 375 കോടി രൂപയും പുതിയ ഓഹരി വില്പനയിലൂടെ 9.19 കോടി ഓഹരികൾവഴി 800 കോടി രൂപയുമാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 172 ഓഹരികളുടെ ഒരുലോട്ടായാണ് അപേക്ഷിക്കാനാകുക. ഇതുപ്രകാരം ഒരു ഓഹരിക്ക് 87 രൂപ നിരക്കിൽ 14,964 രൂപയാണ് നിക്ഷേപിക്കാൻവേണ്ട മിനിമംതുക. രണ്ടുകോടി രൂപമൂല്യമുള്ള ഓഹരികൾ കമ്പനിയിലെ ജീവനക്കാർക്കായി നീക്കിവെയ്ക്കും. പ്രൊമോട്ടർമാരായ ടി.എസ് കല്യാണരാമൻ 125 കോടി രൂപമൂല്യമുള്ള ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി വിൽക്കുക. ഹെയ്ഡൽ ഇൻവസെറ്റുമെന്റ്സ് 250 കോടി രൂപയുടെ ഓഹരിയും കൈമാറും. കല്യാണരാമനും ഹെയ്ഡൽ ഇൻവസെറ്റുമെന്റ്സിനും യഥാക്രമം 27.41ശതമാനവും 24ശതമാനവും ഓഹരികളാണ് ജുവല്ലറിയിലുള്ളത്. 2020 സാമ്പത്തികവർഷത്തിൽ 142.28 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഈകാലയളവിൽ 10,100.92 കോടി രൂപ വരുമാനംവുംനേടി. 78.19ശതമാനംവരുമാനവും ഇന്ത്യയിലെ ജുവല്ലറി ഷോറൂമുകളിൽനിന്നാണ്. 21.81ശതമാനവും മിഡിൽ ഈസ്റ്റിൽനിന്നുമാണ്. 2020 ജൂണിലെ കണക്കുപ്രകാരം രാജ്യത്ത് 107 ഷോറൂമുകളാണ് കല്യാൺ ജുവലേഴ്സിനുള്ളത്. 30 എണ്ണം മിഡിൽ ഈസ്റ്റിലുമുണ്ട്. രണ്ടുവർഷത്തെ വികസനത്തിന്റെ ഭാഗമായി പ്രവർത്തനമൂലധനം സമാഹരിക്കുകയെന്നതാണ് ഐപിഒയുടെ ലക്ഷ്യം. റീട്ടെയിൽ വ്യാപാരരംഗത്ത് 45 വർഷത്തെ പ്രവർത്തനപരിചയമുള്ള ടി.എസ് കല്യാണരാമനാണ് ജുവല്ലറിയുടെ സ്ഥാപകൻ. സ്വർണാഭരണ വ്യാപാരരംഗത്ത് 27വർഷത്തെ പ്രവർത്തനചരിത്രവും അദ്ദേഹത്തിനുണ്ട്. ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റസ് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടികൾക്ക് നേതൃത്വംനൽകുന്നത്.

from money rss https://bit.ly/38wo1cd
via IFTTT

കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു: സ്വകാര്യ ആശുപത്രികളിൽ മാറ്റമുണ്ടാകില്ല

ന്യൂഡൽഹി: ആസ്ട്രാനെക്കയും ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോവിഡ് വാക്സിനായ കോവീഷീൽഡിന്റെ വില കുറച്ചു. ഒരുഡോസിന്നിലവിൽ ഈടാക്കുന്ന 210 രൂപയിൽനിന്ന് 157.50 രൂപയായാണ് കുറച്ചത്. രണ്ടാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ ചർച്ചയെതുടർന്നാണ് വിലകുറച്ചതെന്നാണ് റിപ്പോർട്ടുകൾ. 27 കോടി പേർക്കാണ് അടുത്തഘട്ടത്തിൽ കുത്തിവെയ്പ്പ് നൽകാൻ ഉദ്ദേശിക്കുന്നത്. കോവിഡന് വാക്സിന് ഇതിനകം സർക്കാർ സബ്സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽനിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് വിലയിൽ കുറവ് ലഭിക്കില്ല. കോവീഷീൽഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടിനൽകി. വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക. Govt renegotiates Covishield price at Rs 157.5 from Rs 210 earlier

from money rss https://bit.ly/30zlPMt
via IFTTT

സ്വർണവില പവന് 280 രൂപകൂടി 33,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകൂടി 33,720 രൂപയായി. 4215 രൂപയാണ് ഗ്രാമിന്റെവില. 33,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,731.49 ഡോളറായി ഉയർന്നു. ദേശീയ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. 44,430 രൂപയാണ് വില. യുഎസ് ട്രഷറി ആദായത്തിലെ വർധനയിൽ നേരിയതോതിൽ കുറവുവന്നതാണ് ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് ഉണർവേകിയത്.

from money rss https://bit.ly/3cjIPVj
via IFTTT

ക്രിപ്റ്റോ കറൻസി: നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്ന് ആവശ്യം

മുംബൈ: ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കരുതെന്ന അപേക്ഷയുമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ.) കേന്ദ്രസർക്കാരിനോട് ആഭ്യർഥിച്ചു. നിരോധനമല്ല, കൃത്യമായ നിയന്ത്രണസംവിധാനമാണ് ഈ മേഖലയ്ക്ക് ആവശ്യം. കൃത്യമായ മാർഗരേഖ നടപ്പാക്കി ഈ മേഖലയെ നിലനിർത്തണമെന്നും ഇവർ പറയുന്നു. നല്ല ഭരണസംവിധാനവും നിയന്ത്രണങ്ങളും മാർഗരേഖയും ഉണ്ടെങ്കിൽ ക്രിപ്റ്റോ കറൻസികൾ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് വലിയ നേട്ടമാകും. രാജ്യത്ത് പത്തുലക്ഷത്തോളം പേരുടെ കൈവശം 100 കോടി ഡോളറിന്റെ (7300 കോടി രൂപ) ക്രിപ്റ്റോ കറൻസി ആസ്തികളുണ്ട്. 300-ലധികം സ്റ്റാർട്ടപ്പുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഈ സ്റ്റാർട്ടപ്പുകൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ദിവസവും 35 മുതൽ 50 കോടി ഡോളറിന്റെവരെ വ്യാപാരം ക്രിപ്റ്റോ കറൻസി മേഖലയിൽ നടക്കുന്നതായും സംഘടന പറയുന്നു. ക്രിപ്റ്റോ കറൻസികൾക്ക് നിരോധനം കൊണ്ടുവന്നാൽ ഇവരുടെയെല്ലാം പണം നഷ്ടമാകാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. അനൗദ്യോഗിക ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നതിനും ഇവയുടെ ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനുമായി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ കറൻസി ബിൽ 2021 നടപ്പുസമ്മേളത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഈ സമ്മേളനത്തിൽത്തന്നെ ഇത് നിയമമായേക്കുമെന്നാണ് സൂചനകൾ. മാത്രമല്ല, ഇന്ത്യ ഔദ്യോഗിക ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇന്ത്യ മാത്രമല്ല, പലരാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ ഔദ്യോഗിക ഡിജിറ്റൽ കറൻസി ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതായാണ് വിവരം.

from money rss https://bit.ly/3tlEPuz
via IFTTT

കല്യാൺ ജൂവലേഴ്സ് ഐ.പി.ഒ.: പ്രഖ്യാപനം ഇന്ന്

കൊച്ചി:കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച പ്രഖ്യാപിക്കും. ഓഹരികളുടെ സൂചിത വില, ഐ.പി.ഒ. തീയതി എന്നിവ വ്യാഴാഴ്ച അറിയാം. ഓഹരി വില്പന മാർച്ച് 16-ന് തുടങ്ങുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നായിരിക്കും കല്യാൺ ജൂവലേഴ്സിന്റേത്. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ 1993-ൽ തൃശ്ശൂരിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് 2020 ജൂൺ 30-ലെ കണക്ക് പ്രകാരം 137 ഷോറൂമുകളുണ്ട്. കല്യാണരാമനു പുറമെ, മക്കളായ ടി.കെ. സീതാരാമൻ, ടി.കെ. രമേശ് എന്നിവർ കൂടി അടങ്ങുന്നതാണ് പ്രൊമോട്ടർമാർ. ആഗോള നിക്ഷേപക സ്ഥാപനമായ വാർബർ പിങ്കസും പ്രൊമോട്ടർമാരും ഓഹരിയിൽ ചെറിയൊരു പങ്ക് വിറ്റഴിക്കുമെന്നാണ് റിപ്പോർട്ട്.

from money rss https://bit.ly/3qBsXm7
via IFTTT

നിഫ്റ്റി 15,150ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 254 പോയന്റ്

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, ഫാർമ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 15,150ന് മുകളിലെത്തി. സെൻസെക്സ് 254.03 പോയന്റ് നേട്ടത്തിൽ 51,279.51ലും നിഫ്റ്റി 76.40 പോയന്റ് ഉയർന്ന് 15,174.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1322 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ്ഡബ്ലിയു സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ഐഒസി, എച്ച്ഡിഎഫ്സി ലൈഫ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫാർമ, ഐടി, ഓട്ടോ, മെറ്റൽ സൂചികകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. അതേസമയം, എനർജി സൂചിക സമ്മർദംനേരിട്ടു. ആഗോളതലത്തിൽ ബോണ്ട് ആദായവർധനവിന് നേരിതയതോതിൽ കുറവുണ്ടായത് ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ സൂചികകളുടെ മുന്നേറ്റത്തിന് പ്രചോദനമായി. Nifty ends above 15,150, Sensex gains 254 pts

from money rss https://bit.ly/3t5MsFg
via IFTTT

എല്‍.ഐ.സി ഐ.പി.ഒ: ഓഹരിയൊന്നിന് 400-600 രൂപ നിശ്ചയിച്ചേക്കും

പ്രാരംഭ ഓഹരി വില്പനയ്ക്കൊരുങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഒരു ഓഹരിയുടെ വില 400-600 രൂപ നിരക്കിൽ നിശ്ചയിച്ചേക്കും. പെയ്ഡ് അപ്പ്(നിക്ഷേപകരിൽനിന്ന് സമാഹരിക്കുന്ന മുലധനം)ക്യാപിറ്റലായി 25,000 കോടി രൂപയാണ് കണക്കാക്കുക. കമ്പനിയുടെ മൊത്തംമൂല്യമാകട്ടെ 10-15 ലക്ഷം കോടിയുമായിരിക്കും. മൂലധന അടിത്തറ നിലവിലെ 100 കോടിയിൽനിന്ന് 25,000 കോടി രൂപയായി ഉയർത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിലവിലെ കുറഞ്ഞ മൂലധനപ്രകാരം ലിസ്റ്റിങ് സുഗമമാക്കുന്നതിനുള്ള കോർപ്പറേഷന്റെ അംഗീകൃത മൂലധനമായിരിക്കും 25,000 കോടി രൂപ. 10 രൂപ മുഖവിലയുള്ള 2,500 കോടി ഓഹരികളുടെ മൊത്തം മൂലധനമായിരിക്കുമിത്. എൽഐസിയിലുള്ള സർക്കാരിന്റെ 6-7ശതമാനം ഓഹരി വിറ്റ് 90,000 കോടി രൂപ സമാഹരിക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യൻ നേരത്തെ സൂചനനൽകിയിരുന്നു. എൽഐസിയുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ആദ്യത്തെ പ്രസ്താവനായിരുന്നു ഇത്. സുബ്രഹ്മണ്യന്റെ വിലയിരുത്തൽ പ്രകാരം 12.85-15 ലക്ഷംകോടി രൂപയാണ് കമ്പനിയുടെ ഏകദേശമൂല്യം. ഇവകണക്കിലെടുക്കുമ്പോഴാണ് ഓഹരിയൊന്നിന് 400നും 600നും ഇടിയിലാകും വിലനിശ്ചയിക്കുകയെന്ന അനമാനത്തിലെത്തിയത്. നിർദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവർഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറയ്ക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 10ശതമാനം പോളിസി ഉടമകൾക്കായി നീക്കിവെയ്ക്കാനും പദ്ധതിയുണ്ട്. LIC IPO: May set Rs 400-600 per share

from money rss https://bit.ly/3l2HKoH
via IFTTT

ട്രിബ്യൂണലിന്റെ വിധി 15ന്: ഫ്യൂച്ചർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ റിലയൻസ് ഇടപെടുന്നു

മുംബൈ: കടുത്ത പ്രതിസന്ധിനേരിടുന്ന ഫ്യൂച്ചർ ഗ്രൂപ്പിന് ആശ്വാസമായി റിലയൻസിന്റെ തീരുമാനം. ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനുള്ള കരാറിന്റെ കാലാവധി ആറുമാസംകൂടി നീട്ടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. 24,713 കോടി രൂപയ്ക്ക് ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള തീരുമാനം കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ചൊവാഴ്ച ഹർജി പരിഗണിച്ച ട്രിബ്യൂണൽ വിധിപറയാൻ കേസ് മാർച്ച് 15ലേയ്ക്കുമാറ്റി. ബിഗ് ബസാർ ഉൾപ്പടെയുള്ള സ്റ്റോറുകളുടെ ചില മെട്രോ നഗരങ്ങളിലെ വാടകക്കരാറുകൾ ഇതിനകം ഫ്യൂച്ചർ ഗ്രൂപ്പിൽനിന്ന് റിലയൻസിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 2020 ഓഗസ്റ്റ് 29നാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ റിലയൻസ് തീരുമാനിച്ചത്. ഇതിനെതിരെ സിങ്കപൂരിലെ ആർബിട്രേഷൻ കോടതിയിൽനിന്ന് ആമസോൺ അനുകൂല വിധിനേടിയതോടെ ഇടപാട് പ്രതിസന്ധിയിലായി. Reliance Industries to back Future Retail's operations

from money rss https://bit.ly/2PPORWd
via IFTTT

Tuesday, 9 March 2021

പാഠം 115 | കൂടുതൽ നേട്ടത്തിന് ഓഹരിയോ മ്യൂച്വൽ ഫണ്ടോ?

പെൻഷൻ പറ്റിയപ്പോൾ അച്ഛന് ലഭിച്ച 30 ലക്ഷം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരനാകുകയെന്നതായിരുന്നു ആ യുവാവിന്റെ ലക്ഷ്യം. എത്രയും വേഗം നിക്ഷേപംനടത്തി സമ്പത്ത്നേടാനുള്ള വ്യഗ്രത പ്രകടമാകുന്നതായിയിരുന്നു അദ്ദേഹത്തിന്റെ ഇ-മെയിൽ. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ ഓഹരി വിപണികൂപ്പുകുത്തിയപ്പോൾ ആത്മവിശ്വാസംനഷ്ടപ്പെട്ട നിരവധി മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പണംപിൻവലിക്കാൻ തിടുക്കംകൂട്ടി. ഓഹരി നിക്ഷേപകരിൽപലരും പണംതിരികെയെടുത്ത് അക്കൗണ്ടുതന്നെ ക്ലോസ്ചെയ്തു. ഒന്നുരണ്ടുമാസങ്ങൾക്കുശേഷം വിപണിയിലേയ്ക്ക് ആഭ്യന്തര നിക്ഷേപം കുതിച്ചെത്തുന്നതായാണ് കണ്ടത്. ആത്മവിശ്വാസം വീണ്ടെടുത്ത ചെറുകിടനിക്ഷേപകരും പുതിയതായി അക്കൗണ്ടെടുത്ത ചെറുപ്പക്കാരും വിപണിയെ സജീവമാക്കി. മ്യൂച്വൽ ഫണ്ടിനുപകരം ഓഹരിയിൽതന്നെ നേരിട്ടുനിക്ഷേപിച്ച് ഇരട്ടയക്ക ആദായംനേടുകയെന്ന ലക്ഷ്യമായിരുന്നു അവർക്ക്. ദിനംപ്രതി ഓഹരികൾവാങ്ങുകയും വിൽക്കുയുംചെയ്യുകയെന്ന നിക്ഷേപരീതി പിന്തുടരാനായിരുന്നു പലർക്കുംതാൽപര്യം. ഇന്ന് നിക്ഷേപിച്ച് നാളെ ലാഭംകൊയ്യുകയെന്നരീതിയിൽ മുന്നോട്ടുപോകാനായിരുന്നു അവരിൽ പലരുംശ്രമിച്ചത്. അതിനായി സോഷ്യൽമീഡിയയിലും നിക്ഷേപ ഫോറങ്ങളിലും കയറിയിറങ്ങി പലരുംപറയുന്നവാക്കുകേട്ട് ഓഹരി വാങ്ങി കൈപൊള്ളിയവർ ഏറെയാണ്. ഓഹരിയോ മ്യൂച്വൽ ഫണ്ടോ: ഏതാണ് മികച്ചത്? ഓഹരി വിപണിയിലും മ്യൂച്വൽഫണ്ടിലുമൊക്കെ പുതിയതായി നിക്ഷേപംനടത്താനെത്തുന്നവർ ഉന്നയിക്കുന്ന പൊതുവായ ഒരുസംശയമാണിത്. ഓഹരിയിൽനിന്നാണോ മ്യൂച്വൽഫണ്ടിൽനിന്നാണോ കൂടുതൽ ആദായം ലഭിക്കുകയെന്ന്. മ്യൂച്വൽ ഫണ്ടുകളിൽനിന്നുള്ള നേട്ടത്തിന് പരിമിതിയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. വരുമാനത്തിലെ നല്ലൊരുശതമാനം ഓഹരിയിൽതന്നെ മുടക്കണമെന്നാണ് ഇവരുടെ അഭിപ്രായം. ഈയിടെ 28വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഓഹരി നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. എങ്ങനെ മികച്ച ഓഹരി തിരഞ്ഞെടുക്കാം? ഏത് വിലയിൽ ഓഹരി വാങ്ങാം? എത്ര ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം?-എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. അദ്ദേഹത്തിന് വേണ്ടത് ലാഭംകിട്ടിക്കൊണ്ടിരിക്കുന്ന ക്യാപ്സൂൾ സൈസിലുള്ള ഒരുപോർട്ട്ഫോളിയോയാണ്. അച്ഛന് പെൻഷൻപറ്റിയപ്പോൾ ലഭിച്ച 30 ലക്ഷം രൂപ മുഴുവനും ഓഹരിയിൽ മുടക്കാൻ തയ്യാറാണ്. അതിനായി മികച്ച ഓഹരികൾ കണ്ടെത്തിത്തരണമെന്നായിരുന്നു ആവശ്യം. മികച്ച ഓഹരികൾ കണ്ടെത്താൻ അദ്ദേഹത്തിന് സമയമില്ല. കാര്യങ്ങൾ പഠിച്ചെടുക്കാൻ ക്ഷമയുമില്ല. ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് ഓഹരിയിൽ നിക്ഷേപത്തിനിറങ്ങുംമുമ്പ് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടകാര്യങ്ങളുണ്ട്. മികച്ച ഓഹരി കണ്ടെത്തി നിക്ഷേപിക്കുകയെന്നത് ശ്രമകരമാണ്. അറിവും സമയവും പരിശ്രമവും അതിന് ആവശ്യമാണ്. മികച്ചരീതിയിൽ വൈവിധ്യവത്കരണം സാധ്യമാക്കി റിസ്ക് കുറച്ച് സ്റ്റോക്ക് പോർട്ട്ഫോളിയോ ക്രമീകരിക്കൽ ബുദ്ധിമുട്ടുള്ളകാര്യമാണ്. യഥാസമയം വിപണിയിലെ ചലനങ്ങൾ മനസിലാക്കുന്നതിനും വേണ്ടവിധത്തിൽ ഇടപെടുന്നതിലും വിപണിയിലെ പ്രൊഫഷണലുകൾപോലും പലപ്പോഴും പരാജയപ്പെടുന്നു. ഓഹരിയിൽനേരിട്ട് നിക്ഷേപിക്കുന്നവർക്ക് വ്യക്തമായ ബോധ്യവും അച്ചടക്കവും കേന്ദ്രീകൃതശ്രദ്ധയും ആവശ്യമാണ്. ബ്രോക്കറുടെ നിർദേശങ്ങളോ ടിപ്സുകളെയോ ആശ്രയിച്ചുമാത്രം നിക്ഷേപിക്കാനിറങ്ങിയാൽ നഷ്ടമാകും ഉണ്ടാകുക. മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുംമുമ്പ്: വിവിധ കാറ്റഗറികളിലായി നൂറുകണക്കിന് മ്യൂച്വൽ ഫണ്ടുകൾ വിപണിയിലുണ്ട്. നിക്ഷേപ ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളിയാണ്. മികച്ച ഓഹരികൾ കണ്ടെത്തി സജീവമായി ഇടപെട്ട് നിക്ഷേപകന് പരമാവധി ആദായംനൽകാൻ ഫണ്ടുകൾ മത്സരിക്കുമെങ്കിലും ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല.അതിന് തെളിവായി നിരവധി ഫണ്ടുകൾ മുന്നിലുണ്ടല്ലോ. ബെഞ്ച്മാർക്ക് സൂചികയുടെപോലും ആദായം നൽകാൻ കഴിയാത്ത നൂറുകണക്കിന് ഫണ്ടുകൾ വിപണിയിലുണ്ട്. അതുമാത്രമല്ല, നിലവിൽ മികച്ച ആദായംനൽകുന്ന ഫണ്ടുകൾ ഭാവിയിൽ തുടർന്നും പ്രകടനംകാഴ്ചവെയ്ക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഫണ്ടുകളിലെ ഓഹരികളുടെ പോർട്ട്ഫോളിയോ(അതായ്ത് എത് ഓഹരിയിൽനിക്ഷേപിക്കണമെന്ന്)തീരുമാനിക്കാൻ നിക്ഷപകനാവില്ല. അതിന്റെ പൂർണഅവകാശം ഫണ്ട് മാനേജർക്കാണെന്നും മനസിലാക്കുക. അതുകൊണ്ടുതന്നെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതും നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം വെല്ലുവിളിയാണ്. റിസ്കെടുക്കാനുള്ളശേഷിയും സാമ്പത്തിക ലക്ഷ്യവും നിക്ഷേപകാലാവധിയുമൊക്കെ പരിഗണിച്ചാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്.എന്നാൽ ഫണ്ടുകളെ പ്രൊമോട്ട്ചെയ്യുന്ന വിതരണക്കാരിൽപലരും ഇതെക്കുറിച്ചൊന്നും നിക്ഷേപകന് പറഞ്ഞുകൊടുക്കാറില്ലെന്നതാണ് വാസ്തവം. കാലാകാലങ്ങളിൽ അവയുടെ പ്രകടനംവിലയിരുത്തി ഉചിതമായതീരുമാനമെടുക്കാനും സഹായിക്കാറുമില്ല. ഫണ്ട് ഹൗസുകൾ ഓരോകാലങ്ങളിലായി പുഷ് ചെയ്യുന്ന ഫണ്ടുകളാണ് പലപ്പോഴും വിതരണക്കാർനിക്ഷേപകരുരുടെമേൽ കെട്ടിവെയ്ക്കുന്നത്. ന്യൂ ഫണ്ട് ഓഫറുകൾ ഉദാഹരണം. ആത്യന്തികമായ ഉത്തരവാദിത്തം നിക്ഷേപകനുതന്നെയാണെന്ന് മനസിലാക്കുക. ഓഹരി കണ്ടെത്തി നിക്ഷേപിക്കുന്നതുപോലെ, ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലും കൂർമബുദ്ധി ആവശ്യമാണ്. ചെയ്യേണ്ടത്: ഓഹരിയെക്കുറിച്ചും മ്യൂച്വൽഫണ്ടുകളെക്കുറിച്ചും ധാരണയുണ്ടാക്കുകയെന്നതാണ് പ്രധാനം. മികച്ച ഓഹരികൾ കണ്ടെത്തി ദീർഘകാലത്തേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാകണം. വിപണിയിലെ ചലനങ്ങൾ മനസിലാക്കാൻ കഴിവുലഭിക്കുമ്പോൾ ചെറിയൊരുതുക ദിനവ്യാപാരത്തിനായി നീക്കിവെയ്ക്കാം. മികച്ച ഫണ്ടുകൾ കണ്ടെത്തിയാൽ നിക്ഷേപിച്ചുകൊണ്ടിരുന്നാൽമതിയെന്ന് ചിന്തിക്കുന്നതുംശരിയല്ല. പത്തുവർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്ന വിതരണക്കാരുണ്ട്. എസ്ഐപിയായി ദീർഘകാലം നിക്ഷേപിച്ചാൽ കുറെക്കാലം കഴിയുമ്പോൾ ഒരുതുക കയ്യിൽകിട്ടുമെന്ന് പ്രതീക്ഷിച്ച് കാലാകാലങ്ങളിൽ നിക്ഷേപംതുടരുന്നതും നല്ലതല്ല. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തണം. പ്രകടനംമോശമായാൽ മറ്റുഫണ്ടുകളിലേയ്ക്ക് മാറാനുള്ള ആർജവം ഉണ്ടാകണം. നിക്ഷേപവും ട്രേഡിങും പുതിയതായി ഓഹരി വിപണിയിൽ നിക്ഷേപംതുടങ്ങുന്നവരിൽ ഭൂരിഭാഗംപേർക്കും ഒരേയൊരു ലക്ഷ്യമാണുള്ളത്. കുറഞ്ഞവിലയിൽ വാങ്ങണം അടുത്തദിവസംതന്നെ കൂടിയവിലയിൽ വിൽക്കണം. ഓരോദിവസവും ആയിരങ്ങൾ ഉണ്ടാക്കണം! ഇത് സാധ്യമാണോയെന്ന്ചോദിച്ചാൽ അസാധ്യമല്ലെന്നാണ് ഉത്തരം. വിപണിയിൽനിന്ന് അത്തരത്തിൽ നേട്ടമുണ്ടാക്കാൻ അസാമാന്യ പ്രൊഫഷണലിസം ആവശ്യമാണെന്നുമാത്രം. രണ്ടുതരത്തിൽ പോർട്ട്ഫോളിയോ ഉണ്ടാക്കാം ദീർഘകാലലക്ഷ്യം മുൻനിർത്തി മികച്ച ഓഹരികളുടെ പോർട്ട്ഫോളിയോ ക്രമീകരിച്ച് എസ്ഐപി മാതൃകയിൽ നിക്ഷേപിക്കാം. ചുരുങ്ങിയത് ഏഴുവർഷമെങ്കിലും ഈ പോർട്ട്ഫോളിയോ നിലനിർത്താൻ ശ്രമിക്കുക. ആവശ്യമെങ്കിൽ ഇടവേളകളിൽ ഓഹരികളുടെ പ്രകടനംവിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക. രണ്ടാമതായി, ഇടക്കാല ലക്ഷ്യത്തോടെ ലാഭമെടുപ്പ് ലക്ഷ്യമിട്ട് മറ്റൊരുപോർട്ട്ഫോളിയോ ഉണ്ടാക്കാം. താഴ്ന്ന നിലവാരത്തിൽ വാങ്ങുകയും നിശ്ചിത ആദായമെത്തുമ്പോൾ വിൽക്കുകയുംചെയ്യുകയെന്നരീതി ഇവിടെ സ്വീകരിക്കാം. ഇടക്കിടെ പ്രോഫിറ്റ് ബുക്ക് ചെയ്യാൻ ഈ പോർട്ട്ഫോളിയോ പ്രയോജനപ്പെടുത്താം. ഇനി മ്യൂച്വൽ ഫണ്ടിലേയ്ക്കുവരാം ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യവും സമയവുമില്ലാത്തവർക്ക് മികച്ചത് മ്യൂച്വൽ ഫണ്ടിന്റെവഴിയാണ്. പോർട്ട്ഫോളിയോ റീബാലൻസിങ് ഉൾപ്പെടുയുള്ളകാര്യങ്ങൾ നിക്ഷേപകനുവേണ്ടി ഫണ്ട് മാനേജർ ചെയ്തുകൊള്ളും. ദീർഘകാല സാമ്പത്തിക ലക്ഷ്യംമാണ് മുന്നിലുള്ളതെങ്കിൽ റിസ്ക് അനുസരിച്ച് നിക്ഷേപിക്കാൻ അനുയോജ്യമായ നിരവധി ഇക്വിറ്റി ഫണ്ടുകൾ വിപണിയിലുണ്ട്. വിപണിയിലെ കയറ്റയിറക്കങ്ങളോ കമ്പനികളുടെ പ്രവർത്തനഫലങ്ങളോ ഒന്നുംനോക്കേണ്ടതില്ല ഫണ്ടുകളുടെ പ്രവർത്തനമികവുമാത്രം വർഷത്തിലൊരിക്കൽ വിലയിരുത്തിയാൽമതിയാകും. എത്ര ആദായം പ്രതീക്ഷിക്കാം? ബാങ്ക് നിക്ഷേപത്തിന് ഇപ്പോൾ ശരാശരി ലഭിക്കുന്ന ആദായം ആറുശതമാനമാണ്. റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് അതിന്റെ ഇരട്ടി പ്രതീക്ഷിച്ചാൽപോരെ? ദീർഘകാലയളവിൽ 12ശതമാനം വാർഷികാദായമെന്നത് മികച്ചതുതന്നെയാണ്. മ്യൂച്വൽ ഫണ്ടിൽനിന്ന് ദീർഘകാലത്തേയ്ക്ക് ശരാശരി 12 മുതൽ 15ശതമാനംവരെ ആദായം പ്രതീക്ഷിക്കാം. മികച്ചരീതിയിൽ കൈകാര്യംചെയ്യുകയാണെങ്കിൽ ഓഹരിയിൽനിന്ന് 15-20ശതമാനവും. അതിൽകൂടുതൽ ലഭിക്കുകയാണെങ്കിൽ ബോണസായി കരുതിയാൽമതി. നിക്ഷേപകർ അറിയാൻ മ്യച്വൽ ഫണ്ടിനേക്കാൾ ഓഹരി നിക്ഷേപം മികച്ച ആദായംനൽകുമെന്ന് പലനിക്ഷേപകരും കരുതുന്നു. കൂടുതൽ നേട്ടമുണ്ടാക്കാനുള്ള സാധ്യത മ്യൂച്വൽഫണ്ട് മാനേജർമാർ പരിമിതപ്പെടുത്തുന്നുവെന്നാണ് ഇവരുടെ നിരീക്ഷണം. ഓഹരികളുടെ ചാഞ്ചാട്ടം വിലയിരുത്താനും മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനും അറിയാത്തതിനാൽ ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണെന്നും പണംനഷ്ടപ്പെടുമെന്നും മറ്റുപലരും ചിന്തിക്കുന്നു. ഇവർക്ക് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപമാണ് അനുയോജ്യം. എന്നാൽ മ്യൂച്വൽഫണ്ടിനെക്കുറിച്ചും അതിന്റെ പ്രവർത്തനരീതിയെക്കുറിച്ചും സാമാന്യധാരണയുണ്ടാകേണ്ടത് ആവശ്യമാണ്. കമ്പനികളോ വിതരണക്കരോ മാർക്കറ്റ്ചെയ്യുന്ന ഫണ്ടുകളല്ല, യോജിച്ചവ കണ്ടെത്തിയാണ് നിക്ഷേപിക്കേണ്ടത്. അതുപോലതന്നെ പ്രധാമാണ് പുതിയ ഫണ്ടുകളിലെ നിക്ഷേപം(എൻഎഫ്ഒ)ഒഴിവാക്കുകയുമെന്നത്. ഞങ്ങൾ ചെയ്യുന്നതാണ് ശരിയെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. തിരഞ്ഞെടുക്കുന്ന ഓഹരികൾ മികച്ചതാണെങ്കിൽ കാര്യമായലാഭം അതിൽനിന്ന് പ്രതീക്ഷിക്കുന്നതും തെറ്റില്ല. പക്ഷേ, ഭാവിയെക്കുറിച്ച് ഒന്നുംഉറപ്പിച്ചുപറയാൻ കഴിയില്ലെന്ന് അറിയുക. എന്താണ് പരിഹാരം? വിപണിയുടെഭാവി കൃത്യമായി പ്രവചിക്കാനുള്ള കഴിവ് അനലിസ്റ്റുകൾക്കെന്നല്ല ആർക്കുമില്ലെന്ന് മനസിലാക്കുക. അതുതന്നെയാണ് വിപണിയുടെ ശക്തി. സാധ്യതകളാണ് അനലിസ്റ്റുകൾ മുന്നോട്ടുവെയ്ക്കുന്നത്. ഇഷ്ടമുള്ള അനുപാതത്തിൽ ഓഹരികളിലും മ്യൂച്വൽഫണ്ടുകളിലും നിക്ഷേപിക്കാനുള്ള അവസരം എല്ലാവർക്കുമുണ്ട്. നിങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്തി നിക്ഷേപിക്കാൻ നിങ്ങൾക്കുമാത്രമെ കഴിയൂ. അതിന് സഹായിക്കാനെ മറ്റുള്ളവർക്കുകഴിയൂ. പണത്തോടൊപ്പം സമയവും അതിനുവേണ്ടി ചെലവാക്കേണ്ടിവരും. അനുഭവത്തിൽനിന്നുമാത്രമെ മികച്ച നിക്ഷേപകനാകാൻ കഴിയൂഎന്നകാര്യവും മറക്കേണ്ട. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നവർ വിപണിയിലെ ഓരോ ഇടിവും സാധ്യതയായി കരുതുക. മികച്ച ഓഹരികൾ വാങ്ങി പോർട്ട്ഫോളിയോ സമ്പന്നമാക്കാനുള്ള അവസരമായി അതിനെകാണണം. അതിനുള്ള സമയവും ചലനങ്ങൾ നിരിക്ഷിക്കാനുള്ള താൽപര്യവുമില്ലാത്തവർ മ്യൂച്വൽ ഫണ്ടിന്റെ വഴിസ്വീകരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി ക്ഷമയോടെ എസ്ഐപി മാതൃകയിൽ നിക്ഷേപിക്കുകയാണെങ്കിൽ സമ്പത്തുണ്ടാക്കുകയെന്നത് എളുപ്പമാണ്.

from money rss https://bit.ly/3rD94fS
via IFTTT

സെൻസെക്‌സിൽ 374 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 15,200ന് മുകളിലെത്തി. സെൻസെക്സ് 374 പോയന്റ് നേട്ടത്തിൽ 51,400ലും നിഫ്റ്റി 109 പോയന്റ് ഉയർന്ന് 15,207ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 243 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, സൺ ഫാർമ, എസ്ബിഐ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2Olrvam
via IFTTT

എസ്.എം.എസുകൾക്ക് പുതിയ നിയന്ത്രണം; ഓൺലൈൻ ഇടപാടുകളെ ബാധിച്ചു

മുംബൈ: വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്ക് ട്രായ് നിർദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓൺലൈൻ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐ.ഡി.യും കണ്ടന്റും രജിസ്റ്റർചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓൺലൈൻ ഇടപാടിനായുള്ള ഒ.ടി.പി. പലർക്കും ലഭിക്കാതായി. ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ്, ഇ-കൊമേഴ്സ് സേവനങ്ങൾ, കോവിൻ വാക്സിൻ രജിസ്ട്രേഷൻ, യു.പി.ഐ. ഇടപാടുകൾ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് ഇതുനടപ്പാക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മരവിപ്പിച്ചു. ഉപഭോക്താക്കളുടെ വിവരസുരക്ഷ മുൻനിർത്തി 2018-ലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. തിങ്കളാഴ്ച ഇതുനടപ്പാക്കി. വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദേശം. രജിസ്ട്രേഷൻ ഒത്തുനോക്കി കൃത്യമാണെങ്കിൽ മാത്രമേ സന്ദേശം ഉപഭോക്താക്കൾക്ക് അയക്കൂ. അല്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യപ്പെടും. കമ്പനികളും സർക്കാർ ഏജൻസികളും കൃത്യമായി രജിസ്ട്രേഷൻ നടത്താതിരുന്നതാണ് ഒ.ടി.പി. ഉൾപ്പെടെ സന്ദേശങ്ങൾ തടസ്സപ്പെടാൻ ഇടയാക്കിയതെന്ന് ടെലികോം കമ്പനികൾ അറിയിച്ചു. ഇതേക്കുറിച്ച് പലവട്ടം അറിയിപ്പുകൾ നൽകിയിരുന്നതായും നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ടെലികോം കമ്പനികൾ ഇതു നടപ്പാക്കിയതെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. അതേസമയം, തെറ്റായരീതിയിൽ നിയന്ത്രണങ്ങൾ നടപ്പാക്കിയതാണ് പ്രശ്നമായതെന്ന് പേമെന്റ് കമ്പനികളും ബാങ്കുകളും കുറ്റപ്പെടുത്തുന്നു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ.) ട്രായിയെയും റിസർവ് ബാങ്കിനെയും സമീപിച്ചിരുന്നു. നിയന്ത്രണം നടപ്പാക്കുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ട്രായ് ഇതിനു തയ്യാറായില്ല. തുടർച്ചയായി അറിയിപ്പുകൾ നൽകിയശേഷമാണ് ഇതു നടപ്പാക്കിയതെന്ന് ട്രായ് അധികൃതർ പറഞ്ഞു. എന്നാൽ, പ്രശ്നം രൂക്ഷമായതോടെ ചൊവ്വാഴ്ച ഇത് ഏഴുദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു.ദിവസം ശരാശരി 100 കോടിയോളം വാണിജ്യ എസ്.എം.എസുകളാണ് രാജ്യത്ത് അയക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനവും തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. പ്രധാന പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഇത് 25 ശതമാനം വരെയായിരുന്നു. സാമ്പത്തിക ഇടപാടുകൾക്കുപുറമേ ഇടപാട് പരിധി അറിയിക്കാനുള്ള സന്ദേശങ്ങളും പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള സന്ദേശങ്ങളുമെല്ലാം തടസ്സപ്പെട്ടിരുന്നു. ഇതുമൂലം പുതിയ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ പലയിടത്തും തടസ്സപ്പെട്ടു.

from money rss https://bit.ly/3qC2JQl
via IFTTT

സെൻസെക്‌സ് 584 പോയന്റ് നേട്ടത്തോടെ 51,000 മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 584.41 പോയന്റ് ഉയർന്ന് 51,025.48ലും നിഫ്റ്റി 142.20 പോയന്റ് നേട്ടത്തിൽ 15,098.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1254 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1693 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഐഒസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി സൂചികകൾ ഒഴികെയുള്ളവ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വിപണികളിലും ഉണർവ് പ്രകടമായിരുന്നു. വിലക്കയറ്റത്തെ നേരിടാൻ യുഎസ് കേന്ദ്ര ബാങ്ക് നടപടിയെടുക്കുമെന്ന സൂചനകളാണ് ഏഷ്യൻ സൂചികകളിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/30sPhnj
via IFTTT

ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രിട്ടനില്‍ അനുമതി: ഒരു ഡോസിന് വില 18 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രട്ടനിൽ അനുമതി ലഭിച്ചു. അപൂർവ ജനതിക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യണൈറ്റഡ് കിങ്ഡംസ് നാഷണൽ ഹെൽത്ത് സർവീസ് അംഗീകാരം നൽകിയത്. ഒരുഡോസിന് 18 കോടി രൂപയാണ് വില. ശരീരത്തിലെ പേശികൾ ദുർബലമാകുകയും അതേതുടർന്ന് തളർന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണ് സ്പൈനൽ മസ്കുലർ അട്രോഫി. 6000 മുതൽ 11000 കുട്ടികളിൽ ഒരാൾക്ക് എന്നനിരക്കിലാണ് ഈ ജനതിക രോഗം കണ്ടുവരുന്നത്. സ്പൈനൽ കോഡിലെ മോട്ടോർ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികൾ ദുർബലമാകുന്ന അവസ്ഥയാണിത്.എസ്എംഎൻ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികൾക്ക് തളർച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎൻ1 ജീനിൽ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെഫലമായി പ്രോട്ടീൻ ഉത്പാദനം നടക്കാതെവരും. അതേതുടർന്ന് എസ്എംഎൻ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീൻ നിർമിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇതാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. സോൾഗെൻസ്മ എന്ന മരുന്ന് അതിവേഗം പ്രവർത്തിച്ച് രോഗം സുഖപ്പെടുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ഈ മരുന്ന് നിലമ്പൂർ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് കുത്തിവെച്ചിരുന്നു. ടൈപ്പ് 2 സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിനായിരുന്നു ചികിത്സ നൽകിയത്. Britain approves worlds most expensive drug. Cost: ₹18 crore per dose

from money rss https://bit.ly/3kYcp6y
via IFTTT

ഫെബ്രുവരിയിൽ ഇക്വിറ്റി ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത് 10,468 കോടി രൂപ

തുടർച്ചയായി എട്ടാമത്തെ മാസവും ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചു. ഫെബ്രുവരിയിൽ 10,468 കോടി രൂപയാണ് നിക്ഷേപകർ തിരിച്ചെടുത്തത്. അതേസമയം, ഫെബ്രുവരിയിൽ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപമായെത്തി. ജനുവരിയിൽ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യാണ് ചൊവാഴ്ച കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപം പിൻവലിക്കൽ തുടരുമ്പോഴും ഫണ്ടുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ വർധനവുണ്ട്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയിൽ ഇത് 30.5 ലക്ഷംകോടി രൂപയായിരുന്നു. ലാർജ് ആൻഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാവിഭാഗം ഫണ്ടുകളിൽനിന്നും ഫെബ്രുവരിയിൽ നിക്ഷേപകർ പണം തിരിച്ചെടുത്തു. സെബിയുടെ നിർദേശത്തെതുടർന്ന് പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്നാണ് കൂടുതൽ തുക(10,431 കോടി)പിൻവലിച്ചത്. 2020 ഡിസംബറിൽ 10,147 കോടി രൂപയും നവംബറിൽ 12,917 കോടി രൂപയും ഒക്ടോബറിൽ 2,725 കോടി രൂപയും സെപ്റ്റംബറിൽ 734 കോടി രൂപയും ഓഗസ്റ്റിൽ 4000 കോടി രൂപയും ജൂലായിൽ 2,480 കോടി രൂപയുമാണ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പിൻവലിച്ചത്. Equity mutual funds see outflows for 8th straight month in Feb

from money rss https://bit.ly/2OenzZ8
via IFTTT

Monday, 8 March 2021

ഇപിഎഫിൽ വ്യക്തികൾക്കും നിക്ഷേപിക്കാം: ഇതിനായി പ്രത്യേക ഫണ്ടുണ്ടാക്കിയേക്കും

ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരംവരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുകീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നിൽകുന്ന പദ്ധതികളിൽ ഏറ്റവുംകൂടുതൽ ആദായം ഇപിഎഫിലെ നിക്ഷേപത്തിനുണ്ട്. രണ്ടുവർഷമായി 8.5ശതമാനമാണ് പലിശ നിരക്ക്. ആറുകോടി വരിക്കാരുടേതായി 10 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തിയാണ് നിവിൽ ഇപിഎഫ്ഒയിലുള്ളത്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തിൽ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രാലയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. ഡോക്ടർമാർ. ചാർട്ടേഡ് അക്കൗണ്ടുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യന്നുവർക്കൊന്നും പദ്ധതിയിൽ ചേരാൻ അതുകൊണ്ടുതന്നെ അവസരമില്ല. എൻപിഎസിൽ എല്ലാവർക്കും നിക്ഷേപിക്കാൻ അവസരമൊരുക്കിയതുപോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തിൽ പുതിയതായി അംഗങ്ങളാകുന്നവർക്ക് അവരുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനൽകുന്നരീതിയാകും ഇപിഎഫ്ഒ പിന്തുടരുക. ഇപിഎഫ് ആക്ട് പ്രകാരം ജീവനക്കാരിൽനിന്നും തൊഴിലുടമയിൽനിന്നുമായി 24ശതമാനം വിഹിതമാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 12ശതമാനംവീതമണിത്. അതുകൊണ്ടുതന്നെ നിയമത്തിൽ ഭേദഗതിവരുത്തിമാത്രമെ പദ്ധതി നടപ്പാക്കാനാകൂ.

from money rss https://bit.ly/3kYPN6f
via IFTTT

ഇൻഷുറൻസ് പ്ലാനോ മ്യൂച്വൽ ഫണ്ടോ: ഏതാണ് മികച്ചത്?

ഈയിടെയാണ് ബന്ധുകൂടിയായ ഒരു ഇൻഷുറൻസ് ഏജന്റ് ഗ്യാരണ്ടീഡ് പ്ലാനിൽ നിക്ഷേപിക്കാനുള്ള സാധ്യത മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ വിവരണംകേട്ടപ്പോൾ മികച്ച പദ്ധതിയായാണ് തോന്നിയത്. മ്യൂച്വൽ ഫണ്ടിന് പകരമായി ഈ പ്ലാൻ നിക്ഷേപത്തിനായി പരിഗണിക്കാമോ? വിനോദ് കുമാർ, മണ്ണുത്തി കുടുംബത്തിന് സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസിന്റെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ ആവശ്യത്തിന് പരിരക്ഷ ഉറപ്പുവരുത്തുന്ന പ്ലാൻ കണ്ടെത്താൻ ശ്രമിക്കണം. കുറഞ്ഞ വാർഷിക പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ലഭിക്കാൻ ടേം പ്ലാനിൽ ചേരുകയാകും നല്ലത്. ഇവിടെ താങ്കൾ പരാമർശിച്ചത് എൻഡോവ്മെന്റ് പ്ലാനിന് സമാനമായ ഒന്നാണ്. മണിബാക്ക്, എൻഡോവ്മെന്റ് പ്ലാനുകൾ നിക്ഷേപത്തിനായി പരിഗണിക്കാതിരിക്കുന്നതാണ് ഉചിതം. ആവശ്യത്തിന് പരിരക്ഷയോ മികച്ച ആദായമോ അതിൽനിന്ന് ലഭിക്കില്ല. ഇൻഷുറൻസും നിക്ഷേപവുമായി കൂട്ടികലർത്തുന്നത് നല്ലതല്ലെന്ന് പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്. ഭാവിയെ ആവശ്യത്തിന് പരമാവധി സമ്പത്തുണ്ടാക്കുകയെന്നതാണ് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. കാലാവധിക്കനുസരിച്ചായിരിക്കണം എവിടെയാണ് നിക്ഷേപിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. ഹ്രസ്വകാലയളവിലേയ്ക്കാണെങ്കിൽ ഡെറ്റ് അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം. ദീർഘകാല ലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽനിക്ഷേപിച്ച് മികച്ച ആദായംനേടാം.

from money rss https://bit.ly/3cc3aMl
via IFTTT

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു: പവന്റെ വില 280 രൂപകുറഞ്ഞ് 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളർ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും ഡോളറിന്റെ മൂല്യവർധനവുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.3ശതമാനം വർധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3v9nIO0
via IFTTT

സെൻസെക്‌സിൽ 462 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചുക്കുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 15,000ന് മുകളിലെത്തി. സെൻസെക്സ് 462 പോയന്റ് നേട്ടത്തിൽ 50,903ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 15,095ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1100 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അൾട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഓട്ടോ, പവർഗ്രിഡ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിപിസിഎലിലുള്ള നാലുശതമാനം ഓഹരികൾ ബിപിസിഎൽ ട്രസ്റ്റ് വിൽക്കുന്നുവെന്നുള്ള റിപ്പോർട്ടുകളെതുടർന്ന് ഓഹരിവിലയിൽ ആറുശതമാനത്തോളം നഷ്ടമുണ്ടായി. Sensex zooms 462 points, Nifty above 15k

from money rss https://bit.ly/2PN6XrV
via IFTTT

എണ്ണവില 70 ഡോളർ കടന്നു; 20 മാസത്തെ ഉയരത്തിൽ

കൊച്ചി: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നു. ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം വർധിച്ച്ബാരലിന് 70.82 ഡോളറായി. 2019 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ആക്രമണം കാരണം എണ്ണപ്പാടത്തിന് കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില ഉയരാൻ ഇടയാക്കിയത്. അതിനിടെ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലക്കയറ്റത്തിന് താത്കാലിക ശമനമായി. ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയിൽ തിങ്കളാഴ്ച പെട്രോൾ വില ലിറ്ററിന് 91.33 രൂപയും ഡീസലിന് 85.92 രൂപയുമാണ്. അസംസ്കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല. എന്നാൽ, വില വൻതോതിൽ കുറഞ്ഞുനിന്നപ്പോൾ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നായിരുന്നു സൗദിയുടെ പ്രതികരണം. Brent crude has crossed $70

from money rss https://bit.ly/30sR8IO
via IFTTT

ആ കോടീശ്വരൻ മാളയിലെ അബ്ദുൾഖാദർ

മാള: മാളയിൽ വിറ്റ ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപ സമ്മാനമായി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. മാളയിലെ മസ്ജിദിന് സമീപം ബാർബർഷോപ്പ് നടത്തുന്ന മാള-പള്ളിപ്പുറം ആനന്ദനാത്ത് അബ്ദുൾഖാദർ (64) ആണ് ആ ഭാഗ്യവാൻ. മാളയിലെ 'ധനശ്രീ' ലോട്ടറി ഏജൻസിയിൽനിന്നു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനങ്ങളിലൊന്നായ ഒരു കോടി രൂപ ലഭിച്ചതെന്ന് കഴിഞ്ഞദിവസം അറിഞ്ഞിരുന്നുവെങ്കിലും ഭാഗ്യവാനെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച പതിവുപോലെ കട തുറന്നശേഷം പത്രത്തിൽ ഫലം പരിശോധിച്ചപ്പോഴാണ് താനെടുത്ത ടിക്കറ്റിനാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചതെന്നറിയുന്നത്. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏല്പിക്കുകയും ചെയ്തു. 17-ാം വയസ്സുമുതൽ ടിക്കറ്റെടുക്കുന്നതാണ്. രണ്ട് തവണ 10,000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിച്ചതാണ് ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ തുക. എത്ര രൂപ ടിക്കറ്റെടുക്കാൻ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്ന് നിശ്ചയമില്ല. ചെറിയ തുകയായിരിക്കില്ലെന്ന് മാത്രം. ഒമ്പത് വർഷമായി മസ്ജിദിന് സമീപമുള്ള വാടകമുറിയിൽ ബാർബർ ഷോപ്പ് ആരംഭിച്ചിട്ട്. സ്വന്തമായി ഒരു കടമുറിയും മകൻ അസ്കറിന് സ്വന്തമായി വരുമാനമാർഗവും ഉറപ്പാക്കുകയെന്നതാണ് മനസ്സിലെ മോഹം. മകൻ ടൗണിലെ മറ്റൊരു കടയിൽ സെയിൽസ്മാനാണ്. എട്ട് സെന്റ് സ്ഥലവും ചെറിയ വീടുമാണ് സമ്പത്ത്. ഭാര്യ: സബിയ.

from money rss https://bit.ly/3kZEI4U
via IFTTT

എണ്ണവിലയും ആഗോളകാരണങ്ങളും നേട്ടത്തിന് തടയിട്ടു: സെൻസെക്‌സ് 50,441ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ കാര്യമായനേട്ടമില്ലാതെ വിപണി ക്ലോസ്ചെയ്തു. സെൻസെക്സ് 35.75 പോയന്റ് ഉയർന്ന് 50,441.07ലും നിഫ്റ്റി 18.10 പോയന്റ് നേട്ടത്തിൽ 14,956.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ നിലവാരത്തിലേയ്ക്ക് ഉയർന്നതും ആഗോള വിപണിയിലെ തളർച്ചയുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1698 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1382 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 208 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഗെയിൽ, എൽആൻഡ്ടി, ഒഎൻജിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്സ്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, മെറ്റൽ, ഐടി സൂചികകൾ 1.5ശതമാനംനേട്ടമുണ്ടാക്കി. റിയാൽറ്റി, എഫ്എംസിജി, ഓട്ടോ സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു. Weak global cues, high Brent crude cap gains

from money rss https://bit.ly/3l29ycX
via IFTTT

കാർഷികമേഖലയിലെ വനിതകൾക്കായി ഗൂഗിളിന്റെ 3.65 കോടിയുടെ ഗ്രാന്റ്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിൾ അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു. കർഷകരായ വനിതകളെ സഹായിക്കാനായി നാസ്കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക. ബിഹാർ, ഹരിയാണ,ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെഗുണം ലഭിക്കുക. സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികൾ ലക്ഷ്യമിട്ടുള്ള വിമൻ വിൽ വെബ് പ്ലാറ്റ്ഫോം അവതരിപ്പിക്കും. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായംനൽകുമെന്നും ഗുഗിൾ അറിയിച്ചു. വനിതാദിനത്തിന്റെ ഭാഗമായി ഗൂഗിൾ പേ പ്രത്യേക ബിസിനസ് പേജും അവതരിപ്പിച്ചിട്ടുണ്ട്. നേരിട്ട് ജനങ്ങളിലേയ്ക്ക് സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. Google commits $500,000 grant to support women agri workers

from money rss https://bit.ly/30qp34M
via IFTTT

Sunday, 7 March 2021

സ്വർണവില പവന് 240 രൂപകൂടി 33,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ്വിലഔൺസിന് 0.5ശതമാനം ഉയർന്ന് 1,708.51 ഡോളർ നിലവാരത്തിലാണ്. സാമ്പത്തിക പേക്കേജ് ബിൽ യുഎസ് സെനറ്റിൽ വന്നതോടെയാണ് വിലയിൽ പെട്ടെന്ന് വർധനയുണ്ടായത്. അതേസമയം, ഉയർന്നുനിൽക്കുന്ന ട്രഷറി ആദായവും ഡോളറിന്റെ മുന്നേറ്റവും കൂടുതൽ വർധനവിന് തടയിട്ടു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,731 നിലവാരത്തിലാണ്.

from money rss https://bit.ly/3c7FQPS
via IFTTT