121

Powered By Blogger

Monday, 27 January 2020

പാഠം 58: ദിവസക്കൂലിക്കാരനും പെന്‍ഷന്‍കാല ജീവിതത്തിനായി രണ്ടുകോടി സമാഹരിക്കാം

പഠനത്തിൽ അത്രയൊന്നും മികവുപുലർത്താതിരുന്ന പ്രവീൺ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് പോയില്ല. വീട്ടിലെ സാഹചര്യം അതിന് തടസ്സമായി. അങ്ങനെയാണ് ഐടിഐയിൽനിന്ന് ഡിപ്ലോമയെടുത്തത്. 18-ാംവയസ്സിൽ മറ്റൊരാളുടെ കൂടെ ജോലിക്കുപോയി. എന്തുകൊണ്ട് സ്വന്തമായി ജോലി ചെയ്തുകൂടായെന്ന് ചിന്തിച്ച പ്രവീൺ 19-ാമത്തെ വയസ്സിൽ ഒറ്റയ്ക്ക് നിൽക്കാൻ പഠിച്ചു. നാട്ടിൽ എന്തുകാര്യമുണ്ടെങ്കിലും പ്രവീണിന് വിളിവരും. പബ്ലിങ്, ഇലക്ട്രിക്കൽ ഉൾപ്പടെയുള്ള ജോലികൾ ചെയ്യും. ഏതുസമയത്തു വിളിച്ചാലും പ്രവീൺ എത്തും. പഴയ ബൈക്കിലാണ് യാത്ര. വിളിച്ചാൽ വിളിപ്പുറത്തെത്താൻ അവനെ സഹായിക്കുന്നതും അതുതന്നെയാണ്. നാട്ടിൽ സുപരിചിതനായ ഈ യുവാവ് ചെറിയ പണികൾക്ക് പലതിനും പണംപോലും വാങ്ങാറില്ല. അതുകൊണ്ടുതന്നെ പലരും നിർബന്ധിച്ച് നൂറോ ഇരുന്നൂറോ പോക്കറ്റിൽ വെച്ചുകൊടുക്കുകയും ചെയ്യും. ഇതവന്റെ ജനപ്രീതി ഉയർത്തി. അവനും അറിയണം,എത്രരൂപ ഭാവിയ്ക്കുവേണ്ടി നീക്കിവെയ്ക്കണമെന്ന് ദിനംപ്രതിയുള്ള ജോലികൾക്കുപുറമെ, മറ്റ് ചെറു ജോലികളും ചെയ്യുന്ന പ്രവീണിന്റെ പ്രതിമാസ ശരാശരി വരുമാനം 50,000 രൂപയാണ്. 1000വും 500ഉം 200മൊക്കെ കയ്യിൽവരുമ്പോൾ മാസം എത്രകിട്ടിയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് പ്രവീൺതന്നെ പറയുന്നു. പിന്നെ എഴുതിവെയ്ക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിമാസ വരുമാനം എത്രയെന്ന് ബോധ്യമായത്. അച്ഛൻ അസുഖബാധിതനാണ്. രണ്ട് സഹോദരിമാരുണ്ട്. ഒരേയൊരുവരുമാനമാർഗമാണ് പ്രവീൺ. ഈ സാഹചര്യത്തിൽ എങ്ങനെ ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് പ്രവീൺ ചോദിക്കുന്നു. പ്രതിമാസം 50,000 രൂപ വരുമാനമുള്ള പ്രവീണിന് ശരാശരി ഒരുദിവസം ലഭിക്കുന്നത് 1,666 രൂപയാണ്. ഇതിൽനിന്ന് 100 രൂപ നീക്കിവെയ്ക്കാൻ കഴിയാത്തവർ ആരുണ്ട്? ലഭിക്കുന്നതുകമുഴുവൻ വീട്ടിൽ ചെലവാകുന്നുണ്ടെങ്കിൽ പോലും 100 രൂപ നീക്കവെയ്ക്കാൻ മാർഗമുണ്ട്. ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുപോകുക. മറ്റ് അനാവശ്യചെലവുകൾ ഉപേക്ഷിക്കുക. അപ്പോൾ നിഷ്പ്രയാസം പ്രതിദിനം 100 രൂപ നീക്കിവെയ്ക്കാനാകും. 100 രൂപകൊണ്ട് കോടീശ്വരനാകാൻ പറ്റുമോ? ഇടയ്ക്കിടെ പണംകയ്യിൽവരുന്നതുകൊണ്ട് ആവശ്യങ്ങളും കൂടുതലാണെന്ന് പ്രവീൺ പറയുന്നു. അതുകൊണ്ടുതന്നെ അവന് നൽകിയ ആദ്യ നിർദേശം ഒരു ചെറിയ പെട്ടിവാങ്ങുകയെന്നതാണ്; എല്ലാദിവസവും 100 രൂപവീതം ഇട്ടുവെയ്ക്കാൻ. മാസമെത്തുമ്പോൾ(3000 രൂപയാകുമ്പോൾ)അത് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുക. മൾട്ടി ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുക പ്രതിമാസം എസ്ഐപിയായി 3000 രൂപ നിക്ഷേപിച്ചുതുടങ്ങുക. അതിനായി മികച്ച ഒരു മൾട്ടിക്യാപ് ഫണ്ട് തിരഞ്ഞെടുക്കാം. മൊബൈൽഫോണും ആപ്പുമുണ്ടെങ്കിൽ ആർക്കും വളരെ ലളിതമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതേയുള്ളൂ. നിലവിൽ 20വയസ്സുള്ള പ്രവീൺ ഇങ്ങനെ 50വയസ്സുവരെ നിക്ഷേപം തുടർന്നാൽ 12 ശതമാനം വാർഷികാദായപ്രകാരം ചുരുങ്ങിയത് 1.05 കോടി രൂപ സമ്പാദിക്കാം. 30വർഷം എസ്ഐപിയായി നിക്ഷേപിക്കുന്നതിനാൽ 15ശതമാനമെങ്കിലും വാർഷികാദായം പ്രതീക്ഷിക്കാം. അപ്പോൾ ലഭിക്കുക 2.10 കോടി രൂപയാണ്. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 10.80 ലക്ഷംമാത്രവും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ചില ഫണ്ടുകൾ നൽകിയ നേട്ടം ഉദാഹരിക്കാം. നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ടിൽനിന്ന് എസ്ഐപി നിക്ഷേപത്തിന് ലഭിച്ച വാർഷികാദായം 22.26 ശതമാനമാണ്. എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് 18.97ശതമാനവും ഡിസ്പി ഇക്വിറ്റി 18.92 ശതമാനവുംഎസ്ഐപി വഴിയുള്ള നിക്ഷേപത്തിന് ആദായം നലൽകിയതായി കാണാം(കാലാവധിയിൽ വ്യത്യാസമുണ്ട്. പട്ടിക കാണുക). Old is Gold ഫണ്ട് നിക്ഷേപ കാലയളവ് നിക്ഷേപ തുക(ലക്ഷത്തിൽ) ഇപ്പോഴത്തെ മൂല്യം ആദായം(%) Nippon India Growth 01-Nov-1995 to 26-Jan-2020(290 Months) 8.70 2,29,36,910രൂപ 22.26 HDFC Top 100 01-Nov-1996 to 26-Jan-2020(279 Months) 8.37 1,15,96,076രൂപ 18.97 DSP Equity 01-May-1997,26-Jan-2020(273 Months) 8.19 1,05,35,114രൂപ 18.92 റിട്ടേൺ കണക്കാക്കിയ തിയതി: 25-Jan-2020 നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട് 1995 ഒക്ടോബർ എട്ടിനും എച്ച്ഡിഎഫ്സി ടോപ്പ് 100 1996 ഒക്ടോബർ 11നും ഡിഎസ്പി ഇക്വിറ്റി ഫണ്ട് 1997 ഏപ്രിൽ 29നുമാണ് തുടങ്ങിയത്. നിലവിൽ ഏറ്റവും പഴക്കമുള്ള ഫണ്ടുകളിൽ ചിലതാണിവ.ഈ ഫണ്ടുകൾ നിലവിൽ നിക്ഷേപംതുടങ്ങാൻ ശുപാർശ ചെയ്യുന്നില്ല. ദീർഘകാല നിക്ഷേപത്തിൽനിന്ന് മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്ക് കഴിയുമെന്ന് തെളിയിക്കാനാണ് ഈ ഫണ്ടുകൾ ഉദാഹരിച്ചത്. നിലവിൽ നിക്ഷേപിക്കാവുന്ന ഫണ്ടുകൾ Equity: Multi cap Fund Return(%) 1year 3 year 5 year 7year Axis Focused 25 Fund 22.21 17.97 11.87 14.86 DSP Equity Fund 23.31 13.56 8.97 14.15 Canara Robeco Equity Diversified Fund 15.77 14.95 8.28 12.54 Kotak Standard Multicap Fund 17.07 13.63 10.28 16.65 SBI Focused Equity Fund 23.04 17.35 11.55 15.16 റിട്ടേൺ കണക്കാക്കിയ തിയതി:25-Jan-2020 മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കാശുപോകുമോ? പലരും ഈ സംശയത്തിന്റെ പുറത്താണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാത്തത്. പ്രമുഖ അമേരിക്കൻ നിക്ഷേപകനും ബിസിനസുകാരനുമായ ചാർളി മജ്ഞർ പറയുന്നത് കേൾക്കൂ: നിങ്ങൾ ഓഹരി വാങ്ങുമ്പോൾ പണമുണ്ടാക്കുന്നില്ല; വിൽക്കുമ്പോഴും. ക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് നിങ്ങൾ സമ്പത്തുണ്ടാക്കുന്നത്. ഫണ്ടിൽനിക്ഷേപിച്ചാൽ നിങ്ങളുടെ പണം റോക്കറ്റുപോലെ കുതിച്ചുയരില്ല. വിപണിയിലെ ചാഞ്ചാട്ടവും ആവശ്യമില്ലാത്ത നിങ്ങളുടെ ഇടപെടലും നിക്ഷേപത്തെ ബാധിക്കാം. അതിനെ മറികടക്കാൻ പരിഹാര മാർഗങ്ങളുണ്ട്. 1. ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുക. 2. എസ്ഐപിയുടെ വഴി തിരഞ്ഞെടുക്കുക. ഓഹരി വിപണി താഴോട്ടോ മുകളിലോട്ടോ പോയ്ക്കോട്ടെ. അതിനുള്ള മറുമരുന്നാണ് ഈ മാർഗങ്ങൾ. feedbacks to: antonycdavis@gmail.com

from money rss http://bit.ly/38GSd1V
via IFTTT

കൊറോണ ഭീതി: പെട്രോളിനും ഡീസലിനും വിലകുറയുന്നു

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടരുന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നു. അതിന്റെ പ്രതിഫലനമായി രാജ്യത്തെ എണ്ണവിപണിയിലും തുടർച്ചയായി ആറാമത്തെ ദിവസമാണ് വിലകുറഞ്ഞത്. ആറു ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 1.22 രൂപയും ഡീസലിന് 1.47 രൂപയുമാണ് കുറഞ്ഞത്. ഇന്നുമാത്രം പെട്രോളിന് 11ഉം ഡീസലിന് 13ഉം പൈസ കുറഞ്ഞു. ജനുവരി എട്ടിന് ബാരലിന് 70 ഡോളർ കടന്ന അസംസ്കൃത എണ്ണവിലയിൽ 10 ഡോളറിന്റെ കുറവാണുണ്ടായത്. 60 ഡോളർ നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോൾ. നവംബർ മധ്യത്തിലെ നിലവാരത്തിലേയ്ക്ക് പെട്രോൾവില താഴ്ന്നു. ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.60 രൂപയാണ്. ഡീസലിനാകട്ടെ 66.58ഉം. പെട്രോൾ വില കൊച്ചി: 75.52 കോഴിക്കോട്: 75.81 തിരുവനന്തപുരം: 77 ഡീസൽ വില കൊച്ചി: 70.25 കോഴിക്കോട്: 70.55 തിരുവനന്തപുരം: 71.65

from money rss http://bit.ly/2O1Dgzl
via IFTTT

വിറ്റഴിച്ചാലും എയർഇന്ത്യ സർക്കാരിന് ഭാരമായേക്കും

ന്യൂഡൽഹി: ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർഇന്ത്യ വിൽപ്പന സർക്കാരിന് ഭാവിയിൽ വൻബാധ്യതയുണ്ടാക്കാൻ സാധ്യത. വർഷങ്ങളായി കുമിഞ്ഞുകൂടിയ 60,000 കോടിയുടെ കടമാണ് എയർഇന്ത്യക്കുള്ളത്. ആകെ ബാധ്യതകളിൽ കടംമാത്രമാണ് ഇത്രയും തുക. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. അതുപോലെ ബാധ്യതകളും പൂർണമായി കൈമാറുന്നില്ല. ബാക്കിവരുന്ന കടവും ബാധ്യതയും പുതുതായി രൂപവത്കരിക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ.) ആണ് വഹിക്കേണ്ടത്. വിൽപ്പന ഇടപാട് നടക്കുന്ന സമയത്തെ എയർ ഇന്ത്യയുടെ ആസ്തിക്ക് ഏതാണ്ട് തുല്യമായ ബാധ്യതകളേ കൈമാറൂവെന്ന് സർക്കാർ വ്യക്തമാക്കുന്നു. അതിനർഥം ബാക്കിവരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് സർക്കാർ അടയ്ക്കാനുള്ള കുടിശ്ശികകൾ, വിരമിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട കുടിശ്ശികകൾ എന്നിവയൊന്നും പുതിയ ഉടമസ്ഥർക്ക് കൈമാറുന്നില്ല. അതിനാൽ വിറ്റഴിച്ചാലും സർക്കാർ ഖജനാവിന് എയർ ഇന്ത്യ ഭാരമായിത്തന്നെ തുടർന്നേക്കും.

from money rss http://bit.ly/2Gu9sHO
via IFTTT

കൊറോണ ഭീതിയിലും 138 പോയന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: കൊറോണ ഭീതിയിൽനിന്ന് കുതിച്ചുയർന്ന് സെൻസെക്സ്. വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയർന്ന് 41,293 നിലവാരത്തിലെത്തി. നിഫ്റ്റിയിലെ നേട്ടം 34 പോയന്റാണ്. ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 861 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, യുപിഎൽ, ബിപിസിഎൽ, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, നെസ് ലെ, കോൾ ഇന്ത്യ, ഭാരതി എയർടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, പവർഗ്രിഡ്, ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വ്യാപകമായുള്ള വില്പന സമ്മർദം തുടരുന്നതിനാൽ മറ്റ് ഏഷ്യൻ വിപണികളിൽ നഷ്ടത്തിലാണ്വ്യാപാരം നടക്കുന്നത്. Sensex rises 138 points

from money rss http://bit.ly/2Gu9sri
via IFTTT

എക്‌സ്.എൽ. റേറ്റ് സേവിങ്‌സ് അക്കൗണ്ടുമായി യെസ് ബാങ്ക്

ഉപഭോക്താക്കൾക്ക് മൂല്യവർധിത സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി എക്സ്.എൽ. റേറ്റ് അക്കൗണ്ട് അവതരിപ്പിച്ച് യെസ് ബാങ്ക്. ഒരു ലക്ഷത്തിനു മുകളിലുള്ള ബാലൻസ് തുക സേവിങ്സ് അക്കൗണ്ടിൽനിന്ന് ഒാട്ടോമാറ്റിക് ആയി ഫിക്സഡ് ഡെപ്പോസിറ്റ് ആയി മാറുന്ന പദ്ധതിയാണിത്. ഇതുവഴി മികച്ച റിട്ടേൺ ലഭിക്കുന്നു. ഒരു വർഷത്തേക്കാണ് തുക എഫ്.ഡി. ആകുന്നത്. എഫ്.ഡി. അക്കൗണ്ട് ബാലൻസ് 25,000 രൂപയ്ക്ക് താഴേക്ക് പോവുകയാണെങ്കിൽ സേവിങ്സ് അക്കൗണ്ടിലേക്ക് തുക തിരിച്ചുവരും. ഒന്നിലേറെ അക്കൗണ്ടുമായി ഈ സംവിധാനം ബന്ധിപ്പിക്കാം. സേവിങ്സ് അക്കൗണ്ടിൽ ഉള്ള ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള തുകയ്ക്ക് അഞ്ചു ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള എഫ്.ഡി.യിലേക്ക് പോകുന്ന മിനിമം 25,000 വരുന്ന തുകയ്ക്ക് 7.25 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർ ആണെങ്കിൽ പലിശ 7.75 ശതമാനം ആയി ഉയരും. യെസ് ബാങ്ക് എ.ടി.എം. വഴി എത്ര തുക വേണമെങ്കിലും സൗജന്യമായി പിൻവലിക്കാം.

from money rss http://bit.ly/2uB35j2
via IFTTT

കൊറോണ ബാധിച്ച് ഓഹരി വിപണി: സെന്‍സെക്‌സിലെ നഷ്ടം 458 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 458.07 പോയന്റ് താഴ്ന്ന് 41,155.12ലും നിഫ്റ്റി 129.25 പോയന്റ് നഷ്ടത്തിൽ 12,119 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. ചൈനയെ ബാധിച്ച കൊറോണ വൈറസ് സാമ്പത്തികമേഖലയിൽ പ്രതിഫലിച്ചേക്കാമെന്ന ആശങ്കയിൽ ഓഹരികൾ വിറ്റ് വൻതോതിൽ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1494 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, സിപ്ല, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗെയിൽ, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex tanks over 450 pts

from money rss http://bit.ly/37qZbrz
via IFTTT

വില്‍ക്കാന്‍ വീണ്ടുംശ്രമം; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരെങ്കിലും എത്തുമോ?

ന്യൂഡൽഹി: 2018ൽ ആദ്യശ്രമം പരാജയപ്പെട്ടതിനുശേഷം എയർ ഇന്ത്യയുടെ വില്പനയ്ക്ക് കേന്ദ്ര സർക്കാർ വീണ്ടും ലേലംവിളി തുടങ്ങി. താൽപര്യപത്രം നൽകേണ്ട അവസാന തിയതി 2020 മാർച്ച് 17ആണ്. 2018ൽ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ വിൽക്കുന്നത് 100 ശതമാനം ഓഹരികളുമാണ്. ആരും വാങ്ങാനെത്തിയില്ലെങ്കിൽ കമ്പനി പൂട്ടേണ്ടിവരുമെന്നാണ് സർക്കാർ നിലപാട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യ-സാറ്റ്സ് എന്നിവയുടെ ഓഹരികളാണ് വിൽക്കുന്നത്. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും സംയുക്തസംരംഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും വിൽക്കുന്നതിനാണ് താൽപര്യപത്രം ക്ഷണിച്ചിട്ടുള്ളത്. എയർ ഇന്ത്യയുടെ മൊത്തം കടബാധ്യത 60,074 കോടി രൂപയാണ്. ഇതിൽ 23,000 കോടിരൂപയുടെ ബാധ്യത ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കേണ്ടിവരും. പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം.

from money rss http://bit.ly/2TYcgEL
via IFTTT

Sunday, 26 January 2020

ഏത് ബാങ്കില്‍നിന്ന് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭിക്കും?

നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭവന വായ്പ. വായ്പയെടുക്കുന്നുണ്ടെങ്കിൽ ഭവന വായ്പമാത്രമേ എടുക്കാവൂ എന്നാണ് സാമ്പത്തിക ആസുത്രകരുടെ നിർദേശം. ദീർഘകാലത്തിൽ മികച്ച മൂലധനേട്ടം നേടാൻ നിങ്ങളുടെ വസ്തുവിന് കഴിയുമെന്നതും കണക്കിലെടുക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങൾ വായ്പയെടുത്ത് കാറാണ് വാങ്ങുന്നതെങ്കിൽ ഭാവിയിൽ വിറ്റാൽ തേയ്മാനക്കിഴിവ് കഴിച്ചതുകയാണ് ലഭിക്കുക. വാങ്ങിയ വിലയേക്കാൾ പകുതിപോലും ലഭിക്കില്ല. അതുപോലെയല്ല വീടിന്റെ മൂല്യം. അത് എപ്പോഴുംകൂടിക്കൊണ്ടിരിക്കും. നിലവിലെ വായ്പകളിൽ ഏറ്റവുംകുറവ് പലിശ ഈടാക്കുന്നത് ഭവനവായ്പക്കാണെന്ന പ്രത്യേകതയുമുണ്ട്. വായ്പയുടെ തിരിച്ചടവ് തുകയ്ക്ക് ആദായനികുതിയിളവ് ലഭിക്കുമെന്നതും ആകർഷകമാണ്. ബാങ്കുകൾ നൽകുന്ന ഭവനവായ്പയുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യാം. അതിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കാം.​ Bank Interest Rate(%) EMI(Rs) Processing fee State Bank of India 7.95-8.70 25,000-26,416 Up to 0.50% of the loan amount Punjab National Bank 7.95-9.35 25,000-27,761 Up to 0.35%of the loan amount (maximum: Rs 15,000) United Bank of India 8.00-8.15 25,093-25,374 Waived up to 31 March 2020 HDFC 8.00-8.50 25,093-26,035 Up to 0.50% of the loan amount(maximum: Rs 3,000) Syndicate Bank 8.00-8.70 25,093-26,416 For loans up to 25 lakh:0.125% of the loan amount(Maximum:Rs 2,500) Central Bank of India 8.00-8.80 25,093-28,062 Up to 0.50% of the loan amount(maximum:Rs 20,000) OBC 8.00-9.55 25,093-28,062 Up to 0.60% of the loan amount(maximum Rs: 45,000) Indian Bank 8.05-8.55 25,187-16,130 0.23%of the loan amount(maximum:Rs 20,470) Canara Bank 8.05-10.55 15,187-30,052 0.50%of the loan amount(maximum Rs 10,000) Corporation bank 8.10-8.35 25,280-25,751 0.50% of the loan amount(maximum Rs 50,000)+tax Andhra Bank 8.15-8.30 25,374-25,656 0.50 of the loan amount(maximum Rs 10,000)+tax ലോൺ തുക: 30 ലക്ഷം രൂപ. കാലാവധി: 20വർഷം

from money rss http://bit.ly/2uww6MX
via IFTTT

കൊറോണ ഭീതി: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു. സെൻസെക്സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. കൊറോണ ബാധിച്ച് 80ലേറെ പേർ മരിച്ചതും 3000ലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായി വിപണിയെ നഷ്ടത്തിലാക്കി. ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്. സെൻസെക്സ് ഓഹരികളിൽ ജെഎസ്ഡബ്ല്യുയു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ രണ്ടുമുതൽനാലുശതമാനംവരെ താഴ്ന്നു. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടർന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില രണ്ടുശതമാനത്തോളം ഉയർന്നു. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, ടൈറ്റൻ കമ്പനി, സിപ്ല തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. Sensex falls nearly 200 points

from money rss http://bit.ly/2O2vp4F
via IFTTT

ബജറ്റില്‍ വീട്ടുപകരണങ്ങളുടെ നികുതി കുറച്ചേക്കും

ന്യൂഡൽഹി: വീട്ടുപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ താഴ്ന്ന നികുതി നിരക്കിൽ കൊണ്ടുവന്നേക്കും. പരിസ്ഥിതി സൗഹൃദവും ഊർജ കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾക്കായിരിക്കും കുറഞ്ഞ നികുതി നിരക്ക് ബജറ്റിൽ പ്രഖ്യേപിച്ചേക്കുക. ഇത്തരം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള ഭാഗങ്ങളുടെ ഇറക്കുമതിയ്ക്ക് ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതും ബജറ്റിൽ പരിഗണിക്കുന്നുണ്ട്. ഊർജ ക്ഷമതയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ബജറ്റിന് മുന്നോടിയായുള്ള നിവേദനത്തിലാണ് അസോസിയേഷൻ ഇക്കാര്യം സർക്കാരിനെ ബാധ്യപ്പെടുത്തിയത്. പരിസ്ഥിതി സൗഹൃദവും ഊർജ ക്ഷമതയുമുള്ള എയർ കണ്ടീഷണറുകളും റഫ്രിജറേറ്ററുകൾ(4 സ്റ്റാർ, 5 സ്റ്റാർ മോഡലുകൾ)ക്കും ജിഎസ്ടി 12 ശതമാനമായി കുറയ്ക്കണമെണ് ഇവരുടെ പ്രധാന ആവശ്യം. ജിഎസ്ടി കുറച്ചാൽ വിപണിയിൽ ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കേരേറുമെന്നാണ് അസോസിയേഷൻ പറയുന്നത്. ഉപഭോഗം കൂട്ടാൻ വിപണിയിൽ കൺസ്യൂമർ ഡിമാൻഡ് വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പാനസോണിക് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശർമ അഭിപ്രായപ്പെട്ടു. Appliances, consumer electronics industry seeks tax relief

from money rss http://bit.ly/30XUZ0c
via IFTTT

Friday, 24 January 2020

പാനോ ആധാറോ നല്‍കിയില്ലെങ്കില്‍ ശമ്പളത്തില്‍നിന്ന് 20% നികുതി കിഴിവുചെയ്യും

ന്യൂഡൽഹി: പാൻ നമ്പറോ ആധാർ നമ്പറോ തൊഴിലുടമയ്ക്ക് നൽകിയില്ലെങ്കിൽ ഇനിമുതൽ നിങ്ങളിൽനിന്ന് 20 ശതമാനം നികുതി ഈടാക്കും. അതായത് ശമ്പളത്തിൽനിന്ന് 20 ശതമാനം ആദായ നികുതി(ടിഡിഎസ്) ഈടാക്കുമെന്ന് ചുരുക്കം. നിലവിൽ പാൻ നൽകിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിസിഎസ് ബാധകമായിരുന്നത്. ഇതിനാണ് മാറ്റംവരുത്തിയത് ആധാർ നമ്പർ നൽകിയാലും മതി. പ്രത്യക്ഷ നികുതി ബോർഡിന്റെ ഏറ്റവും പുതിയ ടിഡിഎസ് സർക്കുലറിലാണ് ആധാർകൂടി നിർബന്ധമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആദായ നികുതി പരിധിക്കുതാഴെയാണെങ്കിൽ ആധാർ നൽകിയില്ലെങ്കിലും നിങ്ങളിൽനിന്ന് ടിഡിഎസ് കിഴിവ് ചെയ്യില്ല. പാൻ ഇല്ലാത്തവർ ആധാർ നമ്പർ നൽകിയാൽമതിയെന്ന് കഴിഞ്ഞ ബജറ്റിൽ നിയമം ഭേദഗതിചെയ്തിരുന്നു. ഇങ്ങനെ ആധാർ നമ്പർ നൽകുന്നവർക്ക് നികുതിവകുപ്പ് പെർമനെന്റ് അക്കൗണ്ട് നമ്പർ അപേക്ഷിക്കാതെതന്നെ നൽകിയിരുന്നു. 20% TDS if employee doesn't share PAN or Aadhaar

from money rss http://bit.ly/2tFY9tj
via IFTTT

പെട്രോള്‍ പമ്പിലെ തിരക്ക്‌ ഒഴിവാക്കാം: ഫാസ്ടാഗ് പോലെയുള്ള സംവിധാനം നടപ്പാക്കുന്നു

ന്യൂഡൽഹി: പെട്രോൾ പമ്പിലെ നീണ്ടനിര ഒഴിവാക്കാൻ ടോൾ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള സംവിധാനം നടപ്പാക്കുന്നു. ഫ്യുവൽ നോസിലിൽനിന്ന് നിങ്ങൾക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോൾ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനമാണിത്. റേഡിയോ ഫ്രീക്വൻസി ഐഡിന്റിഫിക്കേഷൻ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ് ലിമിറ്റഡ് ആണ് ഫാസ്റ്റ്ലെയൻ എന്നപേരിലുള്ള സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. എങ്ങനെയാണ് ഫാസ്റ്റ്ലൈൻ പ്രവർത്തിക്കുക ഫാസ്റ്റ്ലൈൻ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർഎഫ്ഐഡി) സ്റ്റിക്കർ ഉപയോഗിച്ചാണ് ആവശ്യമുള്ള പെട്രോൾ വാഹനത്തിൽ നിറയ്ക്കുക. പെട്രോൾ പമ്പിലെത്തുംമുമ്പ് മൊബൈൽ ആപ്പിൽ നിങ്ങൾക്കാവശ്യമുള്ള ഇന്ധനം എത്രയെന്ന് സെറ്റ്ചെയ്തുവെയ്ക്കാം. വിൻഡ്ഷീൽഡിൽ പതിച്ചിട്ടുള്ള സ്റ്റിക്കറിൽനിന്ന് ഏത് ഇന്ധനമാണ് വേണ്ടതെന്നും എത്ര ലിറ്റർവേണമെന്നുമുള്ള വിവരം ഇന്ധനം നിറയ്ക്കുന്നയാൾക്ക് ലഭിക്കും. നിറച്ചുകഴിഞ്ഞാൽ അപ്പോൾതന്നെ നോട്ടിഫിക്കേഷൻ ലഭിക്കുകയും നിങ്ങൾക്ക് പമ്പിൽനിന്ന് പുറത്തുപോകാനും കഴിയും. പണമടയ്ക്കാനോ ബാക്കിവാങ്ങുന്നതിനോ കാത്തുനിൽക്കേണ്ടില്ല. നിങ്ങളുടെ പ്രീ പെയ്ഡ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടുണ്ടാകും. മുംബൈയിൽമാത്രം എച്ച്പിസിഎലിന്റെ 120ലേറെ പെട്രോൾ പമ്പുകളിൽ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. 2020 മാർച്ചോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംവിധാനം നിലവിൽവരുമെന്ന് എച്ച്പിസിഎൽ അധികൃതർ പറഞ്ഞു. Petrol pumps get FASTag-like technology

from money rss http://bit.ly/2sWWVJJ
via IFTTT

കേന്ദ്ര ബജറ്റ്: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിലവര്‍ധിക്കും

ന്യൂഡൽഹി: 50ലധികം ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഉയർത്തിയേക്കും. ചൈനയിൽനിന്ന് ഉൾപ്പടെയുള്ള 56 ബില്യൺ ഡോളറിന്റെ ഇറക്കുമതിയെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സ്, ഇലക്ട്രികൽ, കെമിക്കൽ, കരകൗശലവസ്തുക്കൾ തുടങ്ങിയവയുടെ ഇറക്കുമതി ചുങ്കമാണ് വർധിപ്പിക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടായേക്കും. 5 മുതൽ 10 ശതമാനംവരെയാകും തീരുവ വർധിപ്പിക്കുക. മൊബൈൽ ഫോൺ ചാർജറുകൾ, വ്യവസായികാവശ്യത്തിനുള്ള രാസവസ്തുക്കൾ, മരംകൊണ്ട് നിർമിച്ച ഫർണിച്ചറുകൾ, ജ്വല്ലറി, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ഇതോടെ വിലഉയരും. രാജ്യത്തെ മൊബൈൽ ഫോൺനിർമാതാക്കളെയാകും ഇറക്കുമതി തീരുവ കാര്യമായി ബാധിക്കുക. ചാർജറുകൾ, വൈബറേറ്റർ മോട്ടോറുകൾ തുടങ്ങിയവ ചൈനയിൽനിന്നാണ് ഇറക്കുമതിചെയ്യുന്നത്. Govt may increase import duties on more than 50 items

from money rss http://bit.ly/37s35QP
via IFTTT

അന്താരാഷ്ട്ര അഴിമതിസൂചികയിൽ ഇന്ത്യ വീണ്ടും പിന്നോട്ട്

ന്യൂഡൽഹി: അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയിൽ ഇന്ത്യ രണ്ടുസ്ഥാനംകൂടി പിന്നിലായി. മുൻവർഷങ്ങളിലെ കണക്കനുസരിച്ച് 78-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019-ലെ പ്രകടനം കണക്കാക്കിയപ്പോൾ 80-ാം സ്ഥാനത്താണ്. ട്രാൻസ്പരൻസി ഇന്റർനാഷണൽ എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചാണിത്. * ഇന്ത്യയുടെ കഴിഞ്ഞതവണത്തെ മാർക്കായ 100-ൽ 41 മാർക്കിൽ ഇത്തവണയും മാറ്റമില്ല. * രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലുള്ള കോർപ്പറേറ്റുകളുടെ സ്വാധീനതയും രാഷ്ട്രീയപ്പാർട്ടികൾക്കുള്ള സഹായധനവും തീരുമാനം എടുക്കുന്നതിലുള്ള അവിഹിതസമ്മർദവും അഴിമതി നിയന്ത്രിക്കുന്നത് കുറച്ചിട്ടുണെന്നാണ് പഠനം പറയുന്നത്. *180 രാജ്യങ്ങളിൽ നടത്തിയ 13 സർവേകളിൽ നിന്നാണ് ഫലം കണക്കാക്കുന്നത്. *സൂചികയനുസരിച്ച് ഓരോ രാജ്യത്തിനും പൂജ്യം (വളരെയധികം അഴിമതി നിറഞ്ഞത്) മുതൽ 100 (അഴിമതി രഹിതം) വരെ മാർക്കുണ്ട്. * ന്യൂസീലൻഡ്, ഡെൻമാർക്ക് (87), ഫിൻലൻഡ് (86), സിങ്കപ്പൂർ (85), സ്വീഡൻ(85), സ്വിറ്റ്സർലൻഡ് (85) എന്നിവയാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. * സൊമാലിയ (9), ദക്ഷിണ സുഡാൻ (12), സിറിയ (13) എന്നിവയാണ് അഴിമതി കൂടിയ രാജ്യങ്ങൾ. യെമെൻ(15), വെനസ്വേല(16), സുഡാൻ(16), അഫ്ഗാനിസ്താൻ(16) എന്നീ രാജ്യങ്ങളും കടുത്ത അഴിമതി നിലനിൽക്കുന്നവയാണ്. *എട്ടുവർഷത്തിനുള്ളിൽ 22 രാജ്യങ്ങൾ മാത്രമേ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളൂ. content Highlights:India back again in Corruption Perceptions Index

from money rss http://bit.ly/3aIBEUY
via IFTTT

സെന്‍സെക്‌സ് 227 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാംദിനവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 12,250 നിലവാരത്തിലെത്തി. സെൻസെക്സ് 226.79 പോയന്റ് ഉയർന്ന് 41613.19ലും നിഫ്റ്റി 67.90 പോയന്റ് നേട്ടത്തിൽ 12248.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.7ശതമാനവും സ്മോൾക്യാപ് 0.5ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1366 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1118 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം പ്രകടമായിരുന്നു. യെസ് ബാങ്കാണ് മികച്ചനേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില നാലുശതമാനത്തിലേറെ ഉയർന്നു. അൾട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എൽആന്റ്ടി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പവർഗ്രിഡ് കോർപ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, വിപ്രോ, ടിസിഎസ്, റിലയൻസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex up 227 pts

from money rss http://bit.ly/2NVjkOW
via IFTTT

Thursday, 23 January 2020

ബാങ്ക് സമരം രണ്ട് ദിവസം: ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകൾ പണമുടക്ക് നടത്തുന്നതിനാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും. വേതന പരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജനുവരിയിൽ നടക്കാൻ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു. ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) പ്രതിനിധികൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. അതിൽ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങൾ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകൾ ആരോപിച്ചു. Two-day bank strike: Transactions interrupted

from money rss http://bit.ly/30PfDiH
via IFTTT

പെട്രോള്‍ വില 10 ദിവസത്തിനിടെ കുറഞ്ഞത് 1.50 രൂപ

ന്യൂഡൽഹി: തുടർച്ചയായി രണ്ടാമത്ത ദിവസവും പെട്രോൾ, ഡീസൽ വില കാര്യമായിതന്നെ കുറഞ്ഞു. പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽവില 25 പൈസയുമാണ് കുറച്ചത്. കഴിഞ്ഞദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു. ഇതോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 74.43 രൂപയായി. ഡീസലിനാകട്ടെ 67.61 രൂപയുമാണ് വില. മുംബൈയിൽ യഥാക്രമം 80.03 ഉം 70.88 രൂപയാണ് വില. ജനുവരി 12നുശേഷം പെട്രോൾ, ഡീസൽ വില കുറയുന്ന ട്രൻഡാണ്. ശരാശരി 1.5 രൂപ ലിറ്ററിന് കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോളതലത്തിൽ എണ്ണ ഉപഭോഗത്തിൽ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവില കുറയുന്നത്. ബാരലിന് 62 ഡോളർ നിലവാരത്തിലാണ് ബ്രന്റ് ക്രൂഡ് വില. പെട്രോൾ വില കേരളത്തിൽ കൊച്ചി-76.37 കോഴിക്കോട്-76.67 തിരുവനന്തപുരം-77.86 ഡീസൽവില കൊച്ചി-58.56 കോഴിക്കോട്-71.64 തിരുവനന്തപുരം-72.73 Petrol, diesel price see big cut today

from money rss http://bit.ly/3aElZGk
via IFTTT

സെന്‍സെക്‌സ് നഷ്ടത്തില്‍നിന്ന് തിരിച്ചുകയറി: നേട്ടം 61 പോയന്റ്

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് താഴ്ന്നെങ്കിലും താമസിയാതെ തരിച്ചുകയറി. സെൻസെക്സ് 61 പോയന്റും നിഫ്റ്റി 14പോയന്റും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 873 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 450 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, യുപിഎൽ, ഐഒസി, സീ എന്റർടെയ്ൻമെന്റ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex reverses losses, jumps 60 points

from money rss http://bit.ly/2RNxbaP
via IFTTT

രാജ്യത്തെ ഗ്രാമീണമേഖലയില്‍ ട്രിപ്പിള്‍ പ്ലേ സേവനവുമായി യപ്പ് ടിവി

ന്യൂഡൽഹി: യപ്പ് ടിവി ബിഎസ്എൻഎലുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി ട്രിപ്പിൾ പ്ലേ സർവീസ് നൽകും. തെലങ്കാന ഉൾപ്പടെയുള്ള സൗത്ത് സോണിലാണ് സേവനം ലഭ്യമാക്കുക. ഗ്രാമീണമേഖലകളിൽ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ ബ്രോഡ്ബാൻഡ് ഉൾപ്പടെയുള്ള സേവനം ലഭ്യമാകും. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ വീനവാങ്ക ഗ്രാമത്തിൽ ജനുവരി 22നാണ് സേവനം ആരംഭിക്കുക. ടിഇഎംഎയുടെ ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലാണ് പരിപാടി. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വോയ്സ്, ഡാറ്റ, ടിവി സേവനങ്ങൾ നൽകുന്നതിനാണ് ബിഎസ്എൻഎലുമായി ചേർന്ന യപ്പ് ടിവി സഹകരിക്കുന്നത്. Bharat AirFibre, YuppTV Joins Forces with BSNL to Offer Triple Play Services in Rural India

from money rss http://bit.ly/36iM4HD
via IFTTT

Wednesday, 22 January 2020

43-ാംവയസ്സില്‍ വിരമിക്കാന്‍ ഇപ്പോള്‍ എത്ര രൂപ നിക്ഷേപിക്കണം

40 വയസ്സുള്ള ദുബായിയിൽ ജോലി ചെയ്യുന്ന വിനോദ് കൃഷ്ണൻ 43 വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. നിലവിൽ പ്രതിമാസം രണ്ടു ലക്ഷം രൂപയാണ് വരുമാനം. ജീവിത ചെലവാകട്ടെ 25,000 രൂപയും. 65വയസ്സുവരെ ജീവിക്കുമെന്നാണ് വിനോദ് കൃഷ്ണൻ പ്രതീക്ഷിക്കുന്നത്. വിരമിച്ചശേഷം ജീവിക്കുന്നതിന് നിലവിൽ 50 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. വിരമിച്ചശേഷം കൂടുതൽ യാത്രചെയ്യണം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്നൊക്കെയാണ് ആഗ്രഹം. ഈ സാഹചര്യത്തിൽ വിരമിച്ചശേഷം ജീവിക്കാൻ എത്രരൂപകൂടി നിക്ഷേപിക്കണമെന്നാണ് വിനോദിന്റെ ചോദ്യം. നിലവിൽ 40 വയസ്സുള്ള നിങ്ങൾക്ക് വിരമിക്കാൻ ഇനി മൂന്നുവർഷംമാത്രമാണ് മുന്നിലുള്ളത്. നിലവിലെ ജീവിത ചെലവ് 25,000 രൂപയാണ്. മൂന്നുവർഷം കഴിയുമ്പോൾ ആറുശതമാനം പണപ്പെരുപ്പ നിരക്ക്കൂടി ചേരുമ്പോൾ ഇത് 29,775 രൂപയാകും. ഇതുപ്രകാരം വിരമിച്ചശേഷം വാർഷിക ചെലവ് 3,57,305 രൂപയാകും. വിരമിച്ചശേഷം ആറുശതമാനമാണ് പണപ്പെരുപ്പം കണക്കാക്കിയിട്ടുള്ളത്. 65 വയസ്സുവരെയാണ് നിങ്ങൾ ജീവിക്കുമെന്ന് കണക്കാക്കിയിട്ടുള്ളത്. നിലവിലെ ജീവിതസാഹചര്യമനുസരിച്ച് 80വയസ്സുവരെയങ്കിലും ജീവിക്കുമെന്ന് പ്രതീക്ഷിക്കണം. ഇതുപ്രകാരം വിരമിച്ചശേഷം 37 വർഷത്തേയ്ക്കുള്ള നിക്ഷേപം മുന്നിൽകാണണം. ഇതുപ്രകാരം 43 വയസ്സാകുമ്പോൾ നിങ്ങൾക്ക് 1,11,15803 രൂപകണ്ടെത്തേണ്ടിവരും. അതിനായി നിങ്ങൾ ഇതിനകം 50 ലക്ഷംരൂപ നിക്ഷേപിച്ചിട്ടുണ്ട്. അത് വളരെ ശ്ലാഘനീയംതന്നെ. ഈ നിക്ഷേപത്തിന് എട്ടുശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ, മൂന്നുവർഷംകഴിയുമ്പോൾ 62,98,560 രൂപയായി നിക്ഷേപം വളർന്നിട്ടുണ്ടാകും. ബാക്കി കണ്ടെത്തേണ്ടത് 48,17,243 രൂപയാണ്. ഇതിനായി നിങ്ങൾ പ്രതിമാസം നിക്ഷേപിക്കേണ്ടത്1,18,053 രൂപയാണ്. ഒറ്റത്തവണയായാണെങ്കിൽഇപ്പോൾ 38,24,083 രൂപയാണ് നിക്ഷേപിക്കേണ്ടിവരിക. പ്രതിമാസം 1,18,053 രൂപ വീതം മികച്ച ഷോർട്ട് ടേം ഫണ്ടിൽ മൂന്നുവർഷം നിക്ഷേപിച്ചാൽ 43-ാമത്തെ വയ്സ്സിൽ പ്രതീക്ഷിച്ചതുപോലെ നിങ്ങൾക്ക് വിരമിക്കാം. ഷോർട്ട് ടേം ഫണ്ടിൽനിന്ന് ശരാശരി എട്ട് ശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. വിരമിച്ചശേഷം വിരമിച്ചശേഷം അതുവരെ നിങ്ങൾ സമാഹരിച്ച തുകയിൽനിന്ന് ആദ്യത്തെ മൂന്നു വർഷത്തെ ചെലവിനുള്ള 10,71,915 രൂപ സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ നിക്ഷേപിക്കുക. അതിൽനിന്ന് മാസാമാസം ചെലവിനുള്ള തുക പിൻവലിക്കുക. ബാക്കിയുള്ള 1,00,43,888 രൂപ മൂന്നോ നാലോ ഷോർട്ട് ടേം ഫണ്ടിൽ നിക്ഷേപിക്കാം. ഇതിൽനിന്ന് 7 ശതമാനം വരുമാനം പ്രതീക്ഷിക്കാം. അതുപ്രകാരം നിങ്ങൾക്ക് 7 ലക്ഷം രൂപ ആദ്യത്തെവർഷം അധികമായി ലഭിക്കും. മാസാമാസം എസ്ടിപി(സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ)വഴി ജീവിത ചെലവിനുള്ള നിശ്ചിത തുക(29,775 രൂപ) പിൻവലിക്കാം. അതിനാൽ തുടർന്നുള്ള വർഷങ്ങളിൽ നിക്ഷേപത്തിൽനിന്ന് അത്രയും അധികതുക ലഭിക്കില്ല. അത് കുറഞ്ഞുകുറഞ്ഞുവരും. ശ്രദ്ധിക്കേണ്ടത്: 40 വയസ്സിൽ 20,000 രൂപ ജീവിത ചെലവുള്ള നിങ്ങൾ 43-ാംവയസ്സിൽ വിരമിക്കുമ്പോൾ ചെലവ് നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ നിൽക്കില്ല. പണപ്പെരുപ്പവും നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കും. ആദായനികുതിയും നൽകേണ്ടിവരും. വയസ്സുകൂടുന്തോറും ആരോഗ്യസംരക്ഷണത്തിനാണ് കൂടുതൽ തുക ചെലവാകുക. നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന അധികതുക ആരോഗ്യസംരക്ഷണത്തിനും യാത്രയ്ക്കുമായി ചെലവഴിക്കാം.സന്തോഷകരമായ ഭാവി ജീവിതം ആശംസിക്കുന്നു.

from money rss http://bit.ly/37iksUo
via IFTTT

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകില്ല

അഹമ്മദാബാദ്: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ തൽക്കാലം അസാധുവാകില്ല. ആധാർ കേസിൽ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തിൽ നിർബന്ധംപാടില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്. പാനുമായി ആധാർ ബന്ധിപ്പിക്കുന്നതിന് സർക്കാർ ഏഴുതവണയാണ് തിയതി നീട്ടി നൽകിയത്. നിലവിൽ മാർച്ച് 31ആണ് അവസാന തിയതി. കോടതി ഉത്തരവ് വന്നതോടെ ഈ തിയതി അപ്രസക്തമായി. നിലവിൽ ഇതുവരെ പാൻ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകർക്ക് ആശ്വാസവുമായി. ആദായ നികുതി നിയമം സെക്ഷൻ 139 എഎ(2)പ്രകാരം എല്ലാവരും ആധാർ നമ്പർ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാൻ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിർദേശിച്ചത്.

from money rss http://bit.ly/37kwNY7
via IFTTT

ഏഴ് ലക്ഷംരൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി അഞ്ച് ശതമാനമാക്കിയേക്കും

മുംബൈ: മധ്യവർഗക്കാർക്ക് ആശ്വാസമായി ഇത്തവണത്തെ ബജറ്റിൽ ആദായ നികുതി കാര്യമായിതന്നെ കുറച്ചേക്കും. രണ്ടര ലക്ഷം മുതൽ ഏഴുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാകും നികുതിയെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു. നിലവിൽ 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് നിലവിൽ 20 ശതമാനമാണ് നികുതി. എന്നാൽ 7 ലക്ഷം മുതൽ 10 ലക്ഷംവരെ വരുമാനമുള്ളവർക്ക് നികുതി 10 ശതമാനമാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് നിലവിൽ 30 ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുള്ളവർക്ക് നികുതി 20 ശതമാനമായി കുറയുമെന്നും പറയുന്നു. 20 ലക്ഷം മുതൽ 10 കോടി രൂപവരെ വരുമാനമുള്ളവർക്ക് 30ശതമാനമാകും നികുതി. 10 കോടിക്ക് മുകളിലുള്ളവർക്ക് 35 ശതമാനവും. പുതിയ നികുതി സ്ലാബുകൾ നിലവിൽവരുന്നതോടെ 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം വാർഷികവരുമാനമുള്ളവർക്ക് കൂടുതൽതുക ലാഭിക്കാം. യഥാക്രമം 60,000, 1.1 ലക്ഷം, 1.6 ലക്ഷം എന്നിങ്ങനെയാണ് ശരാശരി നേട്ടമുണ്ടാകുക. FM may propose 5% tax on income up to Rs 7 lakh

from money rss http://bit.ly/2RkgO6F
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നുദിവസം നഷ്ടത്തിലായിരുന്ന വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 250 പോയന്റും നിഫ്റ്റി 63 പോയന്റും ഉയർന്നു. സെൻസെക്സ് ഓഹരികളിൽ ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ഇൻഫോസിസ് തുടങ്ങിയവ 1.5 ശതമാനം മുതൽ 2.5 ശതമാനംവരെ നേട്ടത്തിലാണ്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി 2.5ശതമാനവും എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി 3.5ശതമാനവും നേട്ടത്തിലാണ്. ഡിസംബർ പാദത്തിൽ മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതാണ് ഓഹരികൾക്ക് നേട്ടമായത്. വാഹന ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. ബജാജ് ഓട്ടോ, എംആൻഡ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Sensex edges higher

from money rss http://bit.ly/3axh6Pg
via IFTTT

ലുലു ഗ്രൂപ്പ് കർണാടകത്തിൽ 2,100 കോടി രൂപ നിക്ഷേപിക്കും

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് കർണാടകത്തിൽ 30 കോടി ഡോളറിന്റെ (ഏതാണ്ട് 2,100 കോടി രൂപ) നിക്ഷേപം നടത്തും. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്. ബെംഗളൂരുവിലും ഉത്തര കർണാടകത്തിലുമായി രണ്ടു ലോജിസ്റ്റിക് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ദാവോസിൽനിന്ന് ഫോണിലൂടെ 'മാതൃഭൂമി'യോടു പറഞ്ഞു. ബെംഗളൂരുവിലെ രാജാജി നഗറിൽ നിർമാണത്തിലിരിക്കുന്ന ലുലു മാൾ 2020 ജൂലായോടെ സജ്ജമാകും. ബെംഗളൂരുവിലോ മംഗലാപുരത്തോ മറ്റൊരു ഷോപ്പിങ് മാൾ കൂടി തുടങ്ങാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ, ഗ്രൂപ്പിനു കീഴിലുള്ള 'ട്വന്റി14 ഹോൾഡിങ്സ്' ബെംഗളൂരുവിൽ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ ആരംഭിക്കുന്നുണ്ട്. 2020 നവംബറിൽ ബെംഗളൂരുവിൽ നടക്കുന്ന 'ഇൻവെസ്റ്റ് കർണാടക' ആഗോള നിക്ഷേപക സംഗമത്തിലേക്കുള്ള ആദ്യ ക്ഷണക്കത്ത് മുഖ്യമന്ത്രി െയദ്യൂരപ്പ യൂസഫലിക്ക് കൈമാറി. ആഗോള കമ്പനികളായ എച്ച്.പി., വോൾവോ, ജനറൽ ഇലക്ട്രിക്കൽസ്, ഡസൗൾട്ട് ഏവിയേഷൻ എന്നിവയുടെ മേധാവികളുമായി യൂസഫലി ദാവോസിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന 'ഇൻവെസ്റ്റ് ഇന്ത്യ' സമ്മേളനത്തിൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അവതരിപ്പിക്കും. നിലവിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കും.

from money rss http://bit.ly/38zrZhw
via IFTTT

മലേഷ്യയിൽനിന്നുള്ള 30,000 ടൺ പാമോയിൽ ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു

മുംബൈ:മലേഷ്യയിൽനിന്നുള്ള സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനുപിന്നാലെ ഇന്ത്യൻ തുറമുഖങ്ങളിലെത്തിയ 30,000 ടൺ പാമോയിൽ കെട്ടിക്കിടക്കുന്നു. പൗരത്വനിയമഭേദഗതി വിഷയത്തിൽ ഇന്ത്യയ്ക്കെതിരേ നിലപാടെടുത്തതിന്റെപേരിൽ ജനുവരി എട്ടിനാണ് മലേഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇന്ത്യയിലെ പാമോയിൽ സംസ്കരണകമ്പനികൾക്ക് അവസരം നൽകുന്നതിന്റെഭാഗമായാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്. നിയന്ത്രണം വരുന്നതിനുമുമ്പ് അയച്ച ചരക്കാണ് ഇപ്പോൾ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതിമേഖലയിലുള്ളവർ പറയുന്നത്. കൊൽക്കത്ത, മംഗളൂരു തുറമുഖങ്ങളിൽ ചരക്കെത്തിയിട്ടുണ്ട്. നിയമത്തിൽ മാറ്റംവരുത്തുന്നതിനുമുമ്പുള്ള ചരക്കുകൾ സാധാരണ ഇറക്കാൻ അനുമതി ലഭിക്കാറുള്ളതാണ്. എന്നാൽ, സംസ്കരിച്ച പാമോയിലിന്റെ കാര്യത്തിൽ ചില അവ്യക്തതകൾമൂലം അനുമതിലഭിച്ചിട്ടില്ലെന്ന് ഇറക്കുമതിസ്ഥാപനങ്ങൾ പറയുന്നു. അതേസമയം, സംസ്കരിക്കാത്ത പാമോയിൽ ഇറക്കുന്നതിന് തടസ്സമില്ല. ഇന്ത്യയിൽ സോപ്പുനിർമാണത്തിനുൾപ്പെടെയുള്ള സസ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. പാമോയിലിന്റെ രണ്ടാമത്തെ വലിയ ഉത്പാദകരായ മലേഷ്യയിൽനിന്നാണ് ഇന്ത്യ കൂടുതൽ ഇറക്കുമതിചെയ്തിരുന്നത്.

from money rss http://bit.ly/3av5wUV
via IFTTT

വിദേശമദ്യത്തിനും സിഗരറ്റിനും നിയന്ത്രണം: വിമാനത്താവളത്തിലെ വരുമാനം 650 കോടി കുറയും

മുംബൈ:ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നികുതിയിളവു നൽകി (ഡ്യൂട്ടി ഫ്രീ) വിദേശമദ്യവും സിഗററ്റും വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ വിമാനത്താവള കമ്പനികൾക്ക് വർഷം 650 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് പ്രൈവറ്റ് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വ്യോമയാനേതര വരുമാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഈ രംഗത്തേക്കെത്തിയ പുതിയ കമ്പനികൾക്ക് നിലനിൽക്കാനാവില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഇത് കമ്പനികളുടെ വായ്പാ തിരിച്ചടവിനെയും സാമ്പത്തികശേഷിയെയും ബാധിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ അറൈവൽ ലോഞ്ചിൽ നികുതിയിളവുള്ള വിദേശമദ്യം ഒരു യാത്രക്കാരന് ഒരു കുപ്പിയായി നിജപ്പെടുത്താനാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശ. നിലവിലിത് രണ്ടു കുപ്പിയാണ്. കൂടാതെ സിഗററ്റ് കാർട്ടൺ വിൽപ്പന പൂർണമായി ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിൽ 100 എണ്ണമുള്ള ഒരു കാർട്ടൺ നികുതിയിളവിൽ ലഭിക്കും. ബജറ്റിനു മുന്നോടിയായി ധനമന്ത്രാലയത്തിനുള്ള ശുപാർശയിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ വിൽക്കുന്ന മദ്യത്തിന്റെ ഇറക്കുമതി ആകെ ഇറക്കുമതിയുടെ 0.021 ശതമാനംമാത്രമാണെന്ന് അസോസിയേഷൻ പറയുന്നു. നിയന്ത്രണം കൊണ്ടുവരുന്നത് കള്ളക്കടത്തിനു കാരണമാകുമെന്നും ഇവർ സൂചിപ്പിച്ചു. വിമാനത്താവളനടത്തിപ്പുകമ്പനികളുടെ വ്യോമയാനേതര വരുമാനത്തിന്റെ 15-20 ശതമാനം ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ വിൽപ്പനയിലൂടെയാണ് ലഭിക്കുന്നത്. ഇതിൽ 75-80 ശതമാനം വരെ മദ്യവും സിഗററ്റുമാണ്. ഈ വരുമാനം കുറയുന്നത് പുതിയ കമ്പനികളുടെ സാമ്പത്തികനിലയെയും അവരുടെ വായ്പാ തിരിച്ചടവിനെയും ബാധിച്ചേക്കും. ഫ്ളൂഘാഫെൻ സൂറിക്ക് എ.ജി. എന്ന യൂറോപ്യൻ വിമാനത്താവളക്കമ്പനി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയത്. ഉത്തർപ്രദേശിലെ ജൂവർ വിമാനത്താവളത്തിലാണ് ഇവർക്ക് കരാർ ലഭിച്ചത്. അദാനി ഗ്രൂപ്പിന് ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലഭിച്ചിട്ടുണ്ട്.

from money rss http://bit.ly/2NS0SXr
via IFTTT

സെന്‍സെക്‌സ് 208 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 208.43 പോയന്റ് നഷ്ടത്തിൽ 41,115,38ലും നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 12,106.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1399 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ തുടങ്ങിയ ഓഹരികളായിരുന്നു പ്രധാനമായും നഷ്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, നെസ് ലെ, ടിസിഎസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex down 208 pts

from money rss http://bit.ly/30Gmtaq
via IFTTT

Tuesday, 21 January 2020

ഭിന്നശേഷിക്കാരുടെയും വനിതകളുടെയും ഇപിഎഫ് വിഹിതം കുറച്ചേക്കും

ന്യൂഡൽഹി: സ്വകാര്യമേഖലയിലെ ജീവിക്കാരിൽനിന്ന് ഈടാക്കുന്ന ഇപിഎഫ് വിഹിതത്തിൽ കുറവുവരുത്തിയേക്കും. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, 25നും 35നും ഇടയിൽ വയസ്സുള്ള പുരുഷന്മാർ എന്നിവരിൽനിന്ന് ഈടാക്കുന്ന വിഹിതത്തിലാണ് കുറവുവരുത്തുക. 2 മുതൽ 3 ശതമാനംവരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്. നിലവിലുള്ള പിഎഫ് നിയമത്തിൽ മാറ്റംവരുത്തിയാൽമാത്രമെ ഇത് സാധ്യമാകൂ. നിലവിൽ ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമായി നൽകുന്നത്. പുതിയ തീരുമാനം നടപ്പിൽവരികയാണെങ്കിൽ കയ്യിൽകിട്ടുന്ന ശമ്പളം വർധിക്കും. അതേസമയം, പെൻഷനാകുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകാനും ഇതിടയാക്കും. Govt may allow women, professionals with disabilities to lower PF contribution

from money rss http://bit.ly/2tEFUEp
via IFTTT

ടിക്കറ്റ് എടുക്കാതെയുള്ള യാത്രകൂടുന്നു: വെസ്റ്റേണ്‍ റെയില്‍വെ ഈടാക്കിയ പിഴ 104 കോടി

മുംബൈ: തീവണ്ടിയിൽ ടിക്കറ്റെടുക്കാതെയാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു. മുംബൈയിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേൺ റെയിൽവെയിൽ ഈടാക്കിയത് 104.10 കോടി രൂപയാണ്. 2019 ഏപ്രിൽ മുതൽ ഡിസംബർവരെയുള്ള കണക്കാണിത്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്തതുമായി ബന്ധപ്പെട്ട് 21.33 ലക്ഷം പേരിൽനിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞവർഷത്തെ ഇതേകാലയളവുമായി താരതമ്യംചെയ്യുമ്പോൾ 8.85ശതമാനമാണ് വർധന. ഡിസംബറിൽമാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈയനത്തിൽ റെയിൽവെയ്ക്ക് ലഭിച്ചത്. വിവിധ കേസുകളിലായി 1821 പേരെ വിചാരണചെയ്ത് പിഴയടപ്പിച്ചു. റെയിൽവെയുടെ അധീനതയിലുള്ള പ്രദേശത്തുനിന്ന് ഈകാലയളവിൽ 1632 യാചകരെ നീക്കിയതായും വെസ്റ്റേൺ റെയിൽവെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. Ticketless train travellers paid over ₹100 crore in fines

from money rss http://bit.ly/2G9blJL
via IFTTT

വിപണിയില്‍ വെളളിക്ക് നേട്ടം; കുതിപ്പ് നിലനില്‍ക്കുമോ?

സ്വർണത്തിനൊപ്പം കുതിപ്പുനടത്തിയ വെള്ളി 20 ശതമാനം നേട്ടത്തോടെയാണ് ആഭ്യന്തര വിപണിയിൽ കഴിഞ്ഞവർഷം വ്യാപാരം അവസാനിപ്പിച്ചത്. ഉയർന്നു നിന്നിരുന്ന വിദേശ വിലകളോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യശോഷണവുമാണ് ആഭ്യന്തര വിപണിയിൽ വെള്ളിക്ക് ഈ നേട്ടമുണ്ടാക്കിയത്. സാധാരണ ഗതിയിൽ സ്വർണത്തോടൊപ്പം തന്നെ വെള്ളി വിലകളിലും വർധന രേഖപ്പെടുത്താറുണ്ട്. സ്വർണം കുതിപ്പിനു തുടക്കമിടുകയും ക്രമേണ വെള്ളി അതിനെ പിന്തുടരുകയുമാണ് പതിവ്. ആഗോള വ്യവസായ മേഖലയിലുണ്ടായിരുന്ന തളർച്ച, നേരത്തേ വെള്ളി വിലകളെ പ്രതികൂലമായി ബാധിച്ചിരുന്നു.എന്നാൽ പോയവർഷം ആഗോള സാമ്പത്തിക സ്ഥിതിയിലുണ്ടായ മാന്ദ്യവും പലരാജ്യങ്ങളിലേയും രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും സ്വർണത്തെപോലെതന്നെ വെള്ളിയേയും സുരക്ഷിത നിക്ഷേപമായി കാണാൻ പ്രേരിപ്പിച്ചു. അതുപോലെ കുറഞ്ഞപലിശ നിരക്കുകൾ,സ്ഥിരതയാർജ്ജിച്ച യുഎസ് ഡോളർ, ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥ എന്നിവയെക്കൂടാതെ ഖനികളിൽനിന്നുള്ള കുറഞ്ഞ ഉൽപാദനവും വെള്ളിയുടെ മുന്നേറ്റത്തിനു കാരണമായി. ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണവും ആഭ്യന്തര വെള്ളി വിലകൾ വൻതോതിൽ ഉയരാൻ കാരണമായിട്ടുണ്ട്. യുഎസ്- ചൈന വ്യാപാര യുദ്ധത്തിന്റെ കെടുതികളിൽനിന്ന് സ്വന്തം വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിന് പലരാജ്യങ്ങളും തങ്ങളുടെ പലിശ നിരക്കുകളിൽ കുറവു വരുത്തുകയുണ്ടായി. ഇന്ത്യ നാലു തവണ പലിശ നിരക്കുകളിൽ കുറവു വരുത്തിയപ്പോൾ അമേരിക്കൻ കേന്ദ്ര ബാങ്ക് പോയവർഷം രണ്ടുതവണ പലിശ നിരക്കുകൾ കുറച്ചു. നിരക്കുകളിൽ കുറവുവരുന്നത് സ്വർണം വെള്ളി പോലുള്ള പലിശ ലഭിക്കാത്ത ലോഹങ്ങളുടെ വിലകളിൽ മുന്നേറ്റത്തിനു കാരണമാവാറുണ്ട്. ബ്രെക്സിറ്റ് കാരണം കഴിഞ്ഞ മൂന്നരവർഷമായി തുടരുന്ന അനിശ്ചിതാവസ്ഥ യൂറോപ്യൻ വ്യാപാര മേഖലയുടെ വളർച്ചയുടെ കാര്യത്തിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലും കൊറിയൻ ഉപഭൂഖണ്ഡത്തിലും ഉണ്ടായിട്ടുള്ള സംഘർഷങ്ങൾ, അതുപോലെ വടക്കൻ സിറിയയിൽ തുർക്കി നടത്തിയ സൈനിക നടപടികളും ഹോങ്കോങ്ങിലെ പ്രതിഷേധങ്ങളും ഉയർത്തിയ ഭീതി എന്നിവയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. വെള്ളിഖനികളിൽ നിന്നുള്ള ഉൽപാദനക്കുറവിനൊപ്പം പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനവും വിലകൾ ഉയരാൻ കാരണമായി. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളനുസരിച്ച് 2018ൽ ആഗോള തലത്തിൽ വെള്ളിയുടെ ഡിമാന്റ് 4 ശതമാനം വർധിച്ചുവെങ്കിലും ഖനികളിലെ ഉൽപാദനം 2 ശതമാനം കുറയുകയാണുണ്ടായത്. അതേസമയം വെള്ളി അടിസ്ഥാനമായ നിക്ഷേപ വ്യാപാര ഫണ്ടുകൾ (ETF) നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ആകർഷകമായിത്തീർന്നിരിക്കുന്നു. സ്വർണത്തെയപേക്ഷിച്ച് വെള്ളിക്കുള്ള വിലക്കുറവും സുരക്ഷിതത്വവുമാണിതിനു കാരണം. നടപ്പുവർഷം വെള്ളി വില മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാന ഘടകങ്ങൾ നിക്ഷേപ, വ്യവസായ രംഗങ്ങളിൽ നിന്നുള്ള ഡിമാന്റായിരിക്കും. ആഗോള സാമ്പത്തിക സ്ഥിതി ദുർബ്ബലമായി തുടരുകയാണെങ്കിൽ സുരക്ഷിത ലോഹമെന്ന വെള്ളിയുടെ പദവി തുടർന്നും നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ വെള്ളിയുടെ വ്യാവസായിക ഡിമാന്റും വർധിക്കും. അമേരിക്കൻ കേന്ദ്രബാങ്ക് 2020ന്റെ പകുതിവരെയെങ്കിലും പലിശ നിരക്കു വർധിപ്പിക്കാൻ സാധ്യതയില്ല. അതിനാൽ യുഎസ് ഡോളറിന്റെ മൂല്യം വൻതോതിൽ ഉയരാനുള്ള സാധ്യതകൾ കുറവാണ്. ഡോളറിന്റെ ദുർബലാവസ്ഥ അമൂല്യ ലോഹങ്ങളുടെ വില വർധിക്കാൻ ഇടയാക്കുകയും ചെയ്യും. ഇന്ത്യൻ വിപണിയിൽ സ്വർണ വിലറെക്കോഡ്നിലവാരത്തിലായതിനാൽ ആഭരണ മേഖലയിൽനിന്നും വെള്ളിക്കു കൂടുതൽ ഡിമാന്റുണ്ടാകാൻ സാധ്യതയുണ്ട്. അതേ സമയം ആഭ്യന്തര വിപണി വിലകളിൽ ഇന്ത്യൻ രൂപയുടെ പ്രകടനം നിർണായകമാവും. രൂപയുടെ മൂല്യശോഷണം വെള്ളിയുടെ ഇറക്കുമതി വിലകൾ വർധിക്കാൻ കാരണമാകും. അതുപോലെ രൂപയുടെ മൂല്യ വർധനവ് വെള്ളിവിലകളിൽ ഇടിവു സംഭവിക്കാനും ഇടയാക്കും. എങ്കിലും, ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വെള്ളിക്കു കൂടുതൽ ആവശ്യമുണ്ടാകാനും വരുംവർഷങ്ങളിൽ സാധ്യതയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം തലവനാണ് ലേഖകൻ)

from money rss http://bit.ly/2RjFTyR
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 185.97 പോയന്റ് ഉയർന്ന് 41,509.78ലും നിഫ്റ്റി 49 പോയന്റ് നേട്ടത്തിൽ 12,219ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 136 ഓഹരികൾ നഷ്ടത്തിലുമാണ്. 23 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, വിപ്രോ, ഭാരതി എയർടെൽ, വേദാന്ത തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 185 pts

from money rss http://bit.ly/2TKNubd
via IFTTT

ബിസിനസിനൊപ്പം കുതിരയെ വളര്‍ത്തിയാലോ?

ബിസിനസ് വളർന്ന് വിജയം കൈവരിക്കാൻ വർഷങ്ങളോളം സമയം എടുക്കും. ഓരോദിവസവും നടത്തുന്ന മികച്ച രീതിയിയിലുള്ള പ്രവർത്തനങ്ങളാണ് ബിസിനസിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ട്. അതുപോലെ തന്നെയാണ് ഒരു കുതിരയെ ഇണക്കി എടുക്കുന്നതും. ഒരുപാട് വർഷങ്ങൾകൊണ്ട് മാത്രമേ കുതിരകൾ അവരുടെ യജമാനനുമായി ഇണങ്ങുകയുള്ളു. ഓരോദിവസവും കുതിരയുമായി ഇടപഴകിയാൽ അവർക്ക് തിരിച്ചുള്ള സ്റ്റേഹവും വലുതാണ്. ബിസിനസിനൊപ്പം കുതിരസവാരിയെ സ്നേഹിക്കുന്നയാളാണ് ആലപ്പാട്ട് ഗ്രൂപ്പിന്റെ പാർട്ട്ണറും എറണാകുളം എം.ജി. റോഡിലെ 'സെന്റർ എ'യുടെ ഡയറക്ടറുമായ ജോ ആലപ്പാട്ട്. ചെറുപ്പം മുതലേയുള്ള കുതിരക്കമ്പമാണ് 'സ്വന്തമായി ഒരു കുതിര' എന്ന് ലക്ഷ്യത്തിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്. ജോലിക്കിടയിലെ പഠനം പഠനത്തിന് ശേഷം ബെംഗളൂരുവിൽ എത്തിയ ജോ മൂന്ന് വർഷത്തോളം അവിടെ ജോലിചെയ്തു. ഇതിനിടയിൽ അടുത്തുള്ള 'ഔവർ പ്രിൻസസ് അക്കാദമി'യിൽ കുതിരസവാരി പഠിക്കാൻ പോയത്തുടങ്ങി. ജോലിക്കൊപ്പം ഇടവിട്ടുള്ള ദിവസങ്ങളിൽ റൈഡിന് പോയി തുടങ്ങിയതോടെയാണ് കുതിരയുമായി കൂടുതൽ അടുത്തത്. ഇതിനിടയിൽ, യു.എസിൽ പഠിക്കാൻ പോയങ്കെിലും കുതിരകളെ മനസ്സിൽനിന്ന് മായ്ച്ചുകളയാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെ ഇടയ്ക്ക് 'പോളോ ഗെയിം' കാണാൻ പോകുന്നത് ശീലമാക്കി. അവിടെനിന്ന് കിട്ടിയ സുഹൃത്തിന്റെ ഫാമിൽ റൈഡിനും പോകുമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ, കുതിരാനിൽ ഒരു കുതിരഫാം ഉണ്ടെന്നറിയുകയും അവിടെ സവാരിക്ക് പോയിത്തുടങ്ങുകയും ചെയ്തു. അങ്ങനെ അവിടത്തെ സുഹൃത്തിന്റെ നിർദ്ദേശത്തോടെ പുണെയിൽ നിന്ന് രണ്ടുവർഷം മുൻപാണ് ആദ്യമായി കുതിരയെ സ്വന്തമാക്കിയത്. ബിസിനസിലെ വിജയം കുതിരസവാരി ബിസിനസ് വിജയത്തിന്റെ ഒരു ഭാഗം കൂടിയാണ്. ആഴ്ചയിൽ മൂന്ന് ദിവസത്തോളമാണ് ജോ സവാരി ചെയ്യുന്നത്. എന്നാൽ ആ ദിവസങ്ങളിലെല്ലാം പോസിറ്റീവ് എൻജിക്കൊപ്പം ബിസിനസിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കാറുമുണ്ടെന്ന് ജോ പറയുന്നു. ബിസിനസിൽ നല്ല ഫോക്കസ് കിട്ടുന്ന മന്ത്രം കൂടിയാണ് കുതിരസവാരി. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പകരം മനസ്സിനെ നല്ലരീതിയിലേക്ക് കൊണ്ടുപോകാൻ ഇതുവഴി ജോയ്ക്ക് സഹായകമാകുന്നു. സ്വിമ്മിങ്ങോ, സൈക്ളിങ്ങോ ചെയ്താണ് ഒരുദിവസം ആരംഭിക്കുന്നതെങ്കിൽ അത് ഏറ്റവും സന്തോഷം നൽകും. ഒപ്പം ജോലിയിൽ ശ്രദ്ധകിട്ടാനും വിജയത്തിലെത്താനും ഊർജവുമാകുമെന്നും ജോ പറഞ്ഞു. രാവിലെ ആറുമണിക്ക് തുടങ്ങുന്ന സവാരി ഒൻപതുവരെ നീളും. കോലഞ്ചേരിയിൽ ജോ അടക്കം നാല് സഹൃത്തുക്കൾ ചേർന്ന് പരിപാലിക്കുന്ന ഫാമിലാണ് കുതിരസവാരി. കുതിരയെ നോക്കാൻ രാജസ്ഥാനിൽനിന്ന് പ്രത്യേകം ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. 'ഡെമോ'യിലേക്കുള്ളദൂരം മാർവാറി ബ്രീഡിൽപ്പെട്ട 'ബ്ലാക്ക് ഫോറസ്റ്റ്' എന്ന് പേരിട്ട കുതിരയായിരുന്നു ജോ ആദ്യം സ്വന്തമാക്കിയത്. എന്നാൽ, പെട്ടെന്ന് വന്ന രോഗം കുതിരയുടെ ജീവൻ എടുത്തു. ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. അത് വിഷമത്തിലാക്കിയെങ്കിലും എട്ടുമാസം മുൻപ് മറ്റൊരു കുതിരയെ വാങ്ങി. 11 വയസ്സുള്ള ഇതിനെ 'ഡെമോ' എന്നാണ് ആദ്യ ഉടമ വിളിച്ചിരുന്നത്. ഈ വിളിപ്പേരു തന്നെയാണ് ജോയും നിലനിർത്തുന്നത്.ഇത്തരം ബ്രീഡുകൾ മത്സരങ്ങളിൽ കൊണ്ടുപോകുന്നവയല്ല. നീളം അൽപ്പം കുറവും കാണാൻ ഭംഗിയുള്ളതുമാണ് ഈ വിഭാഗം. റൈഡുകളിൽ പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും ആറുദിവസം നീണ്ട സവാരിക്ക് ജയ്പുരിൽ ജോ പോയിട്ടുണ്ട്. അടുത്തത് സ്പെയിനിൽ 10 ദിവസം റൈഡിന് പോകാൻ താത്പര്യമുണ്ട്. ജോയുടെ മൂന്നുവയസ്സുള്ള മകനും കുതിരസവാരിയോട് ഇഷ്ടം കൂടിയിട്ടുണ്ട്. അച്ഛന്റെ കൂടെ കുതിരസവാരി ചെയ്യാനും ഈ മിടുക്കന് ഇഷ്ടമാണ്. കളിപ്പാട്ടങ്ങൾ എല്ലാംതന്നെ കുതിരയാണ്. ആറുവയസ്സ് ആകുമ്പോഴേക്കും മകനെ കുതിരസവാരി പഠിപ്പിക്കാനും ജോയ്ക്ക് പദ്ധതിയുണ്ട്. reshmaccbhaskaran@gmail.com

from money rss http://bit.ly/2GbhZiH
via IFTTT

യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയത് ഏറെയും മലയാളികള്‍

മുംബൈ: യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ ഒട്ടേറെ മലയാളികൾ കുടുങ്ങും. യു.എ.ഇ. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽ പകുതിയിലേറെയും മലയാളികളാണ്. ഇതിൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലുള്ളവർ അറുപതു ശതമാനത്തോളമുണ്ട്. ബാക്കി മറ്റുജില്ലക്കാരാണ്. യു.എ.ഇ.യിലെ 55 ബാങ്കുകളിൽനിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ഇന്ത്യക്കാർ സ്ഥലംവിട്ടതായാണ് പ്രാഥമിക കണക്കുകൾ. ദുബായിലെ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണ്. ഇതിൽ 55 ശതമാനം മലയാളികളാണ്. ഭീമമായ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകൾക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ വർധിച്ച സാഹചര്യത്തിലാണ് വൻതുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്. 1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്. യു.എ.ഇ.യിലെ എമിറേറ്റ്സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്സ്യൽ ബാങ്ക്, മഷ്റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു. ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്പ തിരിച്ചുപിടിക്കാൻ യു.എ.ഇ. ബാങ്കുകൾ മുമ്പ് ഇന്ത്യയിലെ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ, 2018-ൽ കേരള ഹൈക്കോടതി വിദേശബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പയിനത്തിൽ നൽകിയത് തിരിച്ചുകിട്ടാതെ ബാങ്കുകൾ പ്രതിസന്ധിയിലായി. വായ്പയെടുത്ത് മുങ്ങിയവർക്ക് പുതിയ വിജ്ഞാപനം വിനയാകുമെന്നുറപ്പാണ്.

from money rss http://bit.ly/36fXMTl
via IFTTT

സെന്‍സെക്‌സ് 205 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 205.10 പോയന്റ് നഷ്ടത്തിൽ 41,323.81ലും നിഫ്റ്റി 54.80 പോയന്റ് താഴ്ന്ന് 12169.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1364 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, ഭാരതി എയർടെൽ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീൽ, എംആന്റ്എം, ഐഒസി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഐടിസി, സിപ്ല, ആക്സിസ് ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Sensex ends 200 pts lower

from money rss http://bit.ly/3aEDx5g
via IFTTT

ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുമാത്രമാണ് ചെയ്തതെന്ന് ആർബിഐ വ്യക്തമാക്കി. ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)നൽകിയ ഹർജി പരിഗണിക്കവെ, സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സാങ്കേതികവിദ്യയ്ക്കെതിരെയുള്ള നടപടിയായി ഇതിനെ കാണേണ്ടെന്നും അതേസമയം, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമിടപാടും കള്ളപ്പണമിടപാടും നിയന്ത്രിക്കുന്നതിനാണ് നടപടിയെന്നും ആർബിഐ വ്യക്തമാക്കി. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Cyptocurrency not banned in India, RBI says in Supreme Court

from money rss http://bit.ly/2RF1FvR
via IFTTT

ഐസിഐസിഐ എടിഎമ്മില്‍നിന്നും കാര്‍ഡില്ലാതെ ഇനി പണം പിന്‍വലിക്കാം

മുംബൈ: പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎമ്മിൽനിന്ന് പണംപിൻവലിക്കുന്നതിന് പുതിയരീതി നടപ്പാക്കി. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്ന സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. മൊബൈൽ ആപ്പ് വഴിയാണ് ഇത് സാധ്യമാകുക ഐമൊബൈൽ എന്ന ഐസിഐസിഐ ബാങ്കിന്റെ ആപ്പ് ലോഗിൻ ചെയ്യുക. സർവീസസ്-കാഷ് വിത്ഡ്രോവൽ അറ്റ് ഐസിഐസിഐ ബാങ്ക് എടിഎം-എന്നിവ സെലക്ട് ചെയ്യുക. പിൻവലിക്കാനുദ്ദേശിക്കുന്ന തുക ചേർക്കുക. എക്കൗണ്ട് നമ്പർ സെലക്ട് ചെയ്യുക. നാലക്കതാൽക്കാലിക പിൻ നൽകുക. അപ്പോൾ ഒടിപി ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ എടിഎം സന്ദർശിക്കുക. കാർഡ്ലെസ് കാഷ് വിത്ഡ്രോവൽ-സെലക്ട് ചെയ്യുക. മൊബൈൽ നമ്പർ എന്റർചെയ്യുക. തുടർന്ന് ഒടിപി നൽകുക. താൽക്കാലിക പിൻ നമ്പറും നൽകുക. പിൻവലിക്കാനുദ്ദേശിക്കുന്ന തുക ചേർക്കുക. ആപ്പുവഴി പണംപിൻവലിക്കുന്നതിന് നിർദേശം നൽകിയാൽ ലഭിക്കുന്ന ഒടിപിക്കും മറ്റും അടുത്തദിവസം രാത്രി 12വരെ കാലാവധിയുണ്ടാകും. നേട്ടം ഡെബിറ്റ് കാർഡ് കൊണ്ടുനടക്കുകയോ എടിഎം പിൻ ഓർത്തുവെയ്ക്കുകയോ വേണ്ട. ബാങ്കിന്റെ 15,000ലധികം എടിഎമ്മുകളിൽ ഈ സൗകര്യം ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് പരമാവധി ഒരുദിവസം പിൻവലിക്കാൻ കഴിയുക 20,000 രൂപയാണ്. ICICI Bank introduces new way of ATM cash withdrawal

from money rss http://bit.ly/2TGK756
via IFTTT

അനായ ബൊട്ടീക്കിന്റെ വൈഗാശി കളക്ഷന്‍സ്

കൊച്ചി:ഗിരിപൈ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അനായ ബൊട്ടീക്ക് വൈഗാശി ചെട്ടിനാട് ഫെസ്റ്റിവെലിന്റെ ഭാഗമായി പുതിയ കളക്ഷൻസ് അവതരിപ്പിക്കുന്നു. പാലാരിവട്ടം സിവിൽലൈൻ റോഡിലുള്ള എ ഗിരിപൈ ജ്വല്ലറിയുടെ മൂന്നാം നിലയിലാണ് അനായ. ജനുവരി 22 മുതൽ വില്പന തുടങ്ങും.സാരിയും വസ്ത്രങ്ങളുമാണ് ശേഖരത്തിലുള്ളത്. രാവിലെ 10 മുതൽ വൈകീട്ട് 7.30വരെയാണ് വില്പന.

from money rss http://bit.ly/2ROsPAD
via IFTTT

Monday, 20 January 2020

കേരളത്തിൽ ബിറ്റ്‌കോയിന് പിന്നാലെ എത്തേറിയത്തിനും പ്രചാരമേറുന്നു

കോട്ടയ്ക്കൽ: ബിറ്റ്കോയിൻ എന്ന നിഗൂഢ കറൻസിക്ക് പിന്നാലെ മറ്റൊരു ക്രിപ്റ്റോ കറൻസിയായ എത്തേറിയത്തിനും കേരളത്തിൽ പ്രചാരമേറുന്നു. തട്ടിപ്പ് വാർത്തകളും കൊലപാതക വാർത്തകളും യുവ നിക്ഷേപകർക്കിടയിൽ ബിറ്റ് കോയിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിത്തുടങ്ങിയ അവസരത്തിലാണ് ലോകത്തിലെ രണ്ടാമത്തെ ക്രിപ്റ്റോ കറൻസിയെന്ന് ഖ്യാതി നേടിയ എത്തേറിയം നിക്ഷേപകർക്ക് പ്രിയങ്കരമാവുന്നത്. ബിറ്റ് കോയിൻ മാസികയുടെ സഹസ്ഥാപകനായ റഷ്യൻ-കനേഡിയൻ പ്രോഗ്രാമർ വിറ്റാലിക്ക് ബ്യൂട്ടറിനാണ് എത്തേറിയത്തിന്റെ ഉപജ്ഞാതാവ്. 2014-ലാണ് എത്തേറിയം എന്ന ക്രിപ്റ്റോ കറൻസി രംഗത്തെത്തുന്നത്. കേരളത്തിൽ മില്യൺ മണി സ്മാർട്ട് കോൺട്രാക്റ്റ് എന്ന വെബ്സൈറ്റിലൂടെയാണ് നിക്ഷേപകർ എത്തേറിയത്തിൽ നിക്ഷേപമിറക്കുന്നത്. ബിറ്റ്കോയിനിൽ വലിയ സംഖ്യയാണ് നിക്ഷേപിക്കേണ്ടതെങ്കിൽ ഇവിടെ അഞ്ചു ഡോളർ (ഏകദേശം നാനൂറു രൂപ) മുതൽ നിക്ഷേപം തുടങ്ങാനുള്ള അവസരമുണ്ട്. ഒരുതരത്തിലും ഹാക്ക് ചെയ്യപ്പെടുകയില്ലെന്നും നിക്ഷേപങ്ങൾ നൂറുശതമാനം സുരക്ഷിതമാണെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു. പണം വൈബ്സൈറ്റിൽ എവിടെയും സൂക്ഷിക്കുന്നില്ലെന്നും ഇടപാടുകൾ ഉപയോക്താകൾക്ക് പ്രത്യേകം തയ്യാറാക്കിയ വാലറ്റുകളിൽനിന്ന് വാലറ്റുകളിലേക്കാണെന്നും വൈബ് സൈറ്റ് പറയുന്നു. പണം ഒരു പ്രത്യേക സെർവറിലല്ല സൂക്ഷിക്കുന്നത് എന്നതുകൊണ്ടുതന്നെ ഹാക്കർമാർക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. ഇതിൽ നിക്ഷേപിക്കുന്നവർ രണ്ടുപേരെവീതം പുതിയതായി ചേർക്കണമെന്നാണ് സൈറ്റ് മുന്നോട്ടുവെക്കുന്ന നിബന്ധന. ഈ സൈറ്റിനെക്കുറിച്ച് മലയാളത്തിലുള്ള വീഡിയോ യൂട്യൂബിലും വാട്സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിനിമയം നടത്തുന്ന ബിറ്റ് കോയിൻ, എത്തേറിയം പോലുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കരുതുന്നതെന്ന് െഎ.ടി. വിദഗ്ധനായ ജോസഫ് മാത്യു പറഞ്ഞു. ഇന്റർനെറ്റ് ബാങ്കിങ് വഴി രണ്ടുപേർക്ക് പരസ്പരം പണം കൈമാറാമെന്നിരിക്കെ ഇതിന് ഇടനില നിൽക്കാൻ ബാങ്ക് എന്ന ഒരു സ്ഥാപനത്തിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്. പക്ഷേ, ക്രിപ്റ്റോ കറൻസികളുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ എത്തുമ്പോൾ അവരെ തിരഞ്ഞുപിടിച്ച് നിയമനടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപകർ നേരിടുന്ന വെല്ലുവിളി അപ്രതീക്ഷിതമായ വിലയിടിവാണ് ക്രിപ്റ്റോയിൽ പണമിറക്കുന്ന ഒരോ നിക്ഷേപകനും നേരിടുന്ന വെല്ലുവിളി. ഡിജിറ്റൽ രൂപത്തിലായതിനാൽ തന്നെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് ഹാക്കർമാർ നടത്തുന്ന മോഷണവും വെല്ലുവിളിയാണ്. ക്രിപ്റ്റോ കറൻസികളിലുള്ള നിക്ഷേപത്തിന് സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിനാലും അംഗീകാരം നൽകിയിട്ടില്ലാത്തതിനാലും നഷ്ടങ്ങൾ സംഭവിച്ചാൽ സഹിക്കുകയല്ലാതെ നിക്ഷേപകന് മറ്റ് മാർഗങ്ങളൊന്നുമില്ല. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ എത്തേറിയത്തിന് നിയമസാധുത ഇല്ലങ്കിലും ജപ്പാൻ, മാൾട്ട, ഉക്രൈൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ ചില രാജ്യങ്ങളിൽ എത്തേറിയം അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയമസാധുതയുണ്ട്. ബിറ്റോകോയിന്റെ ഈയാഴ്ചത്തെ ഡോളറുമായുള്ള വിനിമയമൂല്യം 8950 ഡോളർ(635830.92 രൂപ) വരെ ഉയർന്നു. എത്തേറിയവും കഴിഞ്ഞയാഴ്ച മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞയാഴ്ച ഡോളറുമായുള്ള വിനിമയമൂല്യം 140 ഡോളറായിരുന്നു(9947.07 രൂപ). ഒരാഴ്ചകൊണ്ട് അത് 168 ഡോളറിലേക്ക്(11936.48 രൂപ) കുതിച്ചു. 20 ശതമാനം വർധന. തട്ടിപ്പും കൊലപാതകവും തിരിച്ചടിയാവുമ്പോൾ കേരളത്തിൽ പുതുതലമുറ നിക്ഷേപകരിൽ ആദ്യം തംരഗമായിരുന്നു ബിറ്റ്കോയിൻ. എന്നാൽ, ലാഭത്തിനുപുറമെ നഷ്ടങ്ങളും സഹിക്കേണ്ടിവന്നതോടെ പലരും ഇതിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു. ബിറ്റ്കോയിനിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് കാശ് വാങ്ങുന്ന തട്ടിപ്പ് സംഘങ്ങൾകൂടി രംഗത്തെത്തിയതാണ് ഈ ക്രിപ്റ്റോ കറൻസിയെ കേരളത്തിൽ സംശയത്തിന്റെ നിഴലിലാക്കിയത്. ബിറ്റ് കോയിൻ ഇടപാടിൽ ഡെറാഡൂണിൽ മലയാളിയായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടതോടെ ഇതിന് ഒരു സാമൂഹിക വിപത്തിന്റെ രൂപം കൈവന്നു. 485 കോടി രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പിലെ മുഖ്യസൂത്രധാരനായിരുന്ന പുലാമന്തോൾ സ്വദേശി അബ്ദുൾ ഷുക്കൂറാണ് ഡെറാഡൂണിൽ വ്യാപാര പങ്കാളികളാൽ കൊല്ലപ്പെട്ടത്.

from money rss http://bit.ly/2THpwO7
via IFTTT

പാഠം 57: പെന്‍ഷന്‍ പറ്റിയാല്‍ 3.20കോടി രൂപ ലഭിക്കാന്‍ എത്ര നിക്ഷേപിക്കണം?

നേരത്തെ റിട്ടയർ ചെയത് ശിഷ്ടകാലം ജോലിയുടെ സംഘർഷങ്ങളൊന്നുമില്ലാതെ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള വഴികളറിയേണ്ടത് നൂറുകണക്കിനുപേർക്കാണ്. ചിട്ടയോടെ നിക്ഷേപിച്ചാൽ നിങ്ങൾക്കും മുന്നോ നാലോ കോടി രൂപ പെൻഷൻകാല ജീവിതത്തിനായി അനായാസം കണ്ടെത്താവുന്നതേയുള്ളൂ. കോടികളുടെ തുകകണ്ട് നടക്കാത്ത സ്വപ്നമെന്ന് വിമർശിക്കുംമുമ്പ് നിക്ഷേപ കണക്കുകൾ പരിശോധിക്കുക. 22 വയസ്സുകാരന്റെ അന്വേഷണംതന്നെ ഇവിടെ ഉദാഹരിക്കാം. 45 വയസ്സിൽ വിരമിക്കാനാണ് ദുബായിയിൽ ജോലി ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം. ചെറിയ പ്രായത്തിൽതന്നെ ജോലികിട്ടിയ ഇദ്ദേഹത്തിന് വൈകാതെ നാട്ടിൽ സ്ഥിരതാമസമാക്കാനാണ് താൽപര്യം. അതിനിടെയാണ് പാഠം 56 കാണാനിടയായത്. ജീവിതായുസ്സ് 65 വയസ്സുവരെ ജീവിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ നമ്മുടെ ശരാശരി ആയുസ് അതിലുമേറെയാണ്. 2019ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ പ്രകാരം 68.7 വയസ്സാണ് ശരാശരി ആയൂർദൈർഘ്യം. പുരുഷന്മാരുടേത് 67.4 വയസ്സും സ്ത്രീകളുടേത് 70.2 വയസ്സുമാണ്. കേരളത്തിലെ ശരാശരി ഇതിലും എത്രയോ കൂടുതലാണ്. വ്യക്തികളുടെ ആയുർദൈർഘ്യമെടുത്താൽ 80-85 വയസ്സെങ്കിലും കണക്കാക്കേണ്ടിവരും. അതുപ്രകാരമാകണം നിക്ഷേപം നടത്താൻ. ജപ്പാനിലാണ്(2018ലെ കണക്കുപ്രകാരം)ജീവിതായുസ്സ് ഏറ്റവും കൂടുതലുള്ളത് 83.7 വയസ്സ്. സ്വിറ്റ്സർലാൻഡിൽ 83.3ഉം സിംഗപുരിൽ 83.3ഉം ഇറ്റലിയിൽ 82.3ഉം ആണ് ജീവിതായുസ്സ്. ലോകത്തെ 30 രാജ്യങ്ങളിൽ 80നുമുകളിലാണ് ആയുസ്സുള്ളത്. യുഎസിലാകട്ടെ ശരാശരി ആയുസ്സ് 78.7 വർഷമാണ്. സിഇഒ വേൾഡ് മാഗസിനാണ് ലോകരാജ്യങ്ങളിളെ ജീവിതരീതി വിലയിരുത്തി ഇക്കാര്യം നിശ്ചയിച്ചത്. 2030 ആകുമ്പോൾ ലോകരാജ്യങ്ങളിലെ ശരാശരി ആയുസ്സ് 3.6 വർഷംവരെ വർധിക്കുമെന്നും പറയുന്നു. നിലവിൽ 20,000 രൂപയാണ് അദ്ദേഹം ജീവിതചെലവായി കണക്കാക്കിയിട്ടുള്ളത്. 45 വയസ്സിൽ ജോലിയിൽനിന്ന് വിരമിക്കുകയാണെങ്കിൽ നീണ്ട 23 വർഷം മുന്നിലുണ്ട്. 23 വർഷംകഴിഞ്ഞ് 45 വയസ്സിലെത്തുമ്പോൾ നിലവിൽ 20,000 രൂപ ജീവിതചെലവുള്ള ഒരാൾക്ക് പ്രതിമാസം ജീവിക്കാൻ 76,395 രൂപയെങ്കിലും വേണ്ടിവരും. ശരാശരി ആറ് ശതമാനം പണപ്പെരുപ്പനിരക്കുകൂടി കണക്കിലെടുക്കുമ്പോഴാണത്. ഇതുപ്രകാരം 9,16,740 രൂപയാണ് അന്ന് ഒരുവർഷം ജീവിക്കാൻ വേണ്ടിവരിക. ജോലിയിൽനിന്ന് വിരമിച്ചശേഷം മുന്നിലുള്ളത് 80വയസ്സുപ്രകാരം35 വർഷത്തെ ജീവിതമാണ്. അത്രയുംകാലം ജീവിക്കണമെങ്കിൽ 3,20,85,900 രൂപവേണ്ടിവരും. അതായത് 3.20 കോടി രൂപ. ഇത്രയുംതുക 23 വർഷം കഴിഞ്ഞ് ലഭിക്കണമെങ്കിൽ നിങ്ങൾ ഇപ്പോൾമുതൽ പ്രതിമാസം 21,750 രൂപ വീതം നിക്ഷേപിക്കണം. 12 ശതമാനം വാർഷികാദായം ലഭിക്കുന്ന നിക്ഷേപ പദ്ധതിയിലാണെങ്കിലാണിത്(നിക്ഷേപ പദ്ധതികൾ പിന്നീട് വിശദമാക്കുന്നതാണ്) ഇത്രയും കാലംകൊണ്ട് നിങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാകുക 60 ലക്ഷം രൂപമാത്രമാണ്. 2.6 കോടി രൂപമൂലധനനേട്ടമടക്കം മൊത്തം 3,20,38,996 രൂപ ലഭിക്കും.കൂട്ടുപലിശയുടെ ഗുണംലഭിക്കുന്നതിനാലാണ് ദീർഘകാലംകൊണ്ട് ഇത്രയും മൂലധനനേട്ടമുണ്ടാകുന്നത്. ഒറ്റത്തവണയായാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 23.65 ലക്ഷംരൂപയാകും നിക്ഷേപിക്കേണ്ടിവരിക. എന്തിനാണ് ഇത്രയും തുക? എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. നിലവിലെ അദ്ദേഹത്തിന്റെ ഒറ്റയ്ക്കുള്ള ജീവിത ചെലവായ 20,000 രൂപമാത്രം കണക്കാക്കിയാണ് ഈ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. 20 കളിലുള്ള നിങ്ങളുടെ ജീവിത ചെലവല്ല 30 കളിലുണ്ടാകുക. 40കളിലും ഇതിൽനിന്ന് വ്യത്യസ്തമല്ല. കുടുംബവും കുട്ടികളുമാകുമ്പോൾ അത് എത്രയോകൂടുമെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ നിക്ഷേപിക്കേണ്ട മിനിമംതുകയാണ് മുകളിൽ വ്യക്തമാക്കിയത്. പെൻഷൻപറ്റിയതിനുശേഷമുള്ള പണപ്പെരുപ്പം ഇതിൽ പ്രധാനപ്പെട്ടതാണ്. ശരാശരി പണപ്പെരുപ്പം ആറുശതമാനത്തിൽ നിലനിർത്തുമ്പോൾതന്നെ ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ പണപ്പെരുപ്പം അതിലും എത്രയോ മുകളിലാണ് എന്ന വസ്തുത അവഗണിക്കാനാവില്ല. പെൻഷൻകാല ജീവിതത്തിനായി സമാഹരിച്ചതുക മികച്ച രീതിയിൽ നിക്ഷേപിച്ചാൽ ഈ അധികചെലവിനെ മറികടക്കാം. ഇടയ്ക്കൊക്കെ യാത്രചെയ്യാനും ജീവിതം അടിച്ചപൊളിക്കാനുമുള്ള വരുമാനം അതിൽനിന്ന് ലഭിക്കും. ആരോഗ്യപരിരക്ഷയ്ക്കും ഇതിൽനിന്ന് വരുമാനം കണ്ടെത്താം. 60-ാംവയസ്സിൽ വിരമിക്കുകയാണെങ്കിൽ നേരത്തെ വിരമിക്കേണ്ട, 60വയസ്സിൽമതി എന്നുണ്ടെങ്കിൽ നിങ്ങൾ പ്രതിമാസം 4,700 രൂപവീതം നിക്ഷേപിച്ചാൽമതി. നിലവിലെ ജീവിത ചെലവായ 20,000 രൂപ 38 വർഷം കഴിയുമ്പോൾ (ആറുശതമാനം പണപ്പെരുപ്പ് നിരക്ക്കൂടി ചേർത്താൽ) പ്രിതമാസം 1,83,085 രൂപയായി ഉയരും. അതുപ്രകാരം 60വയസ്സാകുമ്പോൾ ഒരുവർഷം ജീവിക്കാൻ 21.97 ലക്ഷം വേണ്ടിവരും. ഇതുപ്രകാരം 80 വയസ്സുവരെ ജീവിക്കാൻ 4.39 കോടി രൂപയാണ് വേണ്ടിവരിക. കൃത്യമായി പറഞ്ഞാൽ 4,39,40420 രൂപ. ഇത്രയുംതുക സമാഹരിക്കാൻ ഇപ്പോൾ മുതൽ പ്രതിമാസം നിങ്ങൾ 4,700 രൂപ നിക്ഷേപിച്ചാൽ മതിയാകും! നിങ്ങൾ ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക 21.4 ലക്ഷം രൂപമാത്രമാണ്. 4.2 കോടി രൂപയാണ് മൂലധനനേട്ടം. നേരത്തെ നിക്ഷേപിച്ചാൽ വരുമാനം ലഭിച്ചുതുടങ്ങിയാൽ അപ്പോൾതന്നെ റിട്ടയർമെന്റ് ജീവിതത്തിനുള്ള നിക്ഷേപം തുടങ്ങണം. എത്രയും നേരത്തെതുടങ്ങിയാൽ പ്രതിമാസ നിക്ഷേപതുക അത്രയും കുറച്ചുമതി.ദീർഘകാല നിക്ഷേപത്തിന് ലഭിക്കുന്ന കൂട്ടുപലിശയുടെ ഗുണമാണ് ഇതിനുപിന്നിൽ. അതുകൊണ്ടാണ് നിക്ഷേപം എത്രയും നേരത്തെ തുടങ്ങണമെന്ന് പറയുന്നത്. feedbacks to: antonycdavis@gmail.com 30,35,40,വയസ്സുകളിലാണ്നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ എത്രയാണ് നിക്ഷേപിക്കേണ്ടിവരിക?. അതേക്കുറിച്ചാകട്ടെ അടുത്തപാഠത്തിൽ.

from money rss http://bit.ly/30E0lNO
via IFTTT

സെന്‍സെക്‌സില്‍ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 221 പോയന്റ് താഴ്ന്ന് 41,307ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 12166ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 691 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 708 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോളകാരണങ്ങളും വില്പന സമ്മർദവുമാണ് വിപണിയെ ബാധിച്ചത്. ഒഎൻജിസി, ഇന്റസിൻഡ് ബാങ്ക്, എസ്ബിഐ, എൻടിപിസി, റിലയൻസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എൽആൻഡ്ടി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. കനത്ത വില്പന സമ്മർദത്തിൽ കഴിഞ്ഞദിവസം സെൻസെക്സ് 416 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. sensex down 221 pts

from money rss http://bit.ly/2Rzx2rE
via IFTTT

ബജറ്റ് സമ്മേളനം: 30-ന് സർവകക്ഷിയോഗം

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ്സമ്മേളനം 31-നു തുടങ്ങും. സമ്മേളനം സുഗമമായി നടത്തുന്നതിനു സഹകരണം തേടി സർക്കാർ 30-നു സർവകക്ഷി യോഗം വിളിച്ചേക്കും. പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം, എൻ.പി.ആർ, എൻ.ആർ.സി. വിഷയങ്ങൾ, ജമ്മുകശ്മീർ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്രാവശ്യത്തെ സമ്മേളനം. 31-നു രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ട്. സമ്മേളനത്തിൽ പൊതുനിലപാട് സ്വീകരിക്കാൻ പ്രതിപക്ഷപാർട്ടികളും പ്രത്യേകയോഗം ചേരുന്നുണ്ട്. ഫെബ്രുവരി ഒന്നിനു ശനിയാഴ്ചയാണ് പൊതുബജറ്റ്. ആദ്യഘട്ട സമ്മേളനം 11-നു കഴിയും. തുടർന്ന് വിവിധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾ യോഗം ചേർന്ന് ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യും. രണ്ടാംഘട്ട സമ്മേളനം മാർച്ച് രണ്ടിനു തുടങ്ങി ഏപ്രിൽ മൂന്നിന് അവസാനിക്കും. Budget Session: All-Party Meeting in 30th

from money rss http://bit.ly/3aqnwzz
via IFTTT

ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി കേന്ദ്രബജറ്റിനെക്കാൾ കൂടുതൽ

ദാവോസ്: രാജ്യത്തെ 63 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് കേന്ദ്രബജറ്റിനെക്കാൾ കൂടുതൽ. ഒരു ശതമാനംവരുന്ന അതിസമ്പന്നരുടെ ആസ്തി രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനംവരുന്ന, 95.3 കോടി ദരിദ്രരുടേതിനേക്കാൾ നാലിരട്ടിയാണെന്നുംം ലോക സാമ്പത്തികഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട 'ടൈം ടു കെയർ' റിപ്പോർട്ടിൽ പറയുന്നു. 63 ഇന്ത്യൻ സമ്പന്നരുടെ ആസ്തി 28.97 ലക്ഷം കോടി 2018-19 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് 24.42 ലക്ഷം കോടി ലോകജനസംഖ്യയുടെ 60 ശതമാനംവരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്ത് ചേർത്തുവയ്ക്കുന്നതിനെക്കാൾ ആസ്തി ലോകത്തെ 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഒരു പതിറ്റാണ്ടിനിടയിൽ ലോകത്ത് അതിസമ്പന്നരുടെ എണ്ണം ഇരട്ടിയായെന്നും ആഗോള അസമത്വം ഞെട്ടിപ്പിക്കുന്നതരത്തിൽ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അസമത്വം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാതെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം പരിഹരിക്കാനാവില്ലെന്നും വളരെക്കുറച്ച് സർക്കാരുകൾ മാത്രമാണ് ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധത കാണിക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ പറഞ്ഞു. സമ്പത്തിന്റെ മധുരം നുണയുന്നവർ ഇന്ത്യയിൽ 63 അതിസമ്പന്നരുടെ ആസ്തി 2018-19 വർഷത്തെ കേന്ദ്രബജറ്റിനെക്കാൾ (24,42,200 കോടി) കൂടുതൽ 10 ശതമാനം സമ്പന്നരുടെ ആസ്തി ദേശീയ ആസ്തിയുടെ 74.3% 2019-ൽ ഒരു ശതമാനം അതിസമ്പന്നരുടെ ആസ്തി വർധിച്ചത് 46% 50 ശതമാനം ദരിദ്രരുടെ ആസ്തി വർധിച്ചത്-3% ഉന്നത ടെക് കമ്പനിയിലെ സി.ഇ.ഒ.യുടെ ഒരുവർഷത്തെ വരുമാനത്തിനു തുല്യമായ തുക നേടാൻ ഒരുവീട്ടുജോലിക്കാരി പണിയെടുക്കേണ്ടത്-22,277 വർഷം അവർ ഒരുവർഷം കൊണ്ടു നേടുന്ന തുക സി.ഇ.ഒ. നേടുന്നത് 10 മിനിറ്റിൽ രാജ്യത്തെ മുഴുവൻ സ്ത്രീകളുടെ പ്രതിഫലമില്ലാതെയുള്ള അധ്വാനം -326 കോടി മണിക്കൂർ (ദിവസം) പണപരമായ മൂല്യം 19 ലക്ഷം കോടി രൂപയ്ക്ക് തുല്യം, 2019-ലെ വിദ്യാഭ്യാസ ബജറ്റിന്റെ(93,000 കോടി) 20 ഇരട്ടി വരുമിത്. Indias 63 richest people have more assets than the Union Budget

from money rss http://bit.ly/38nYqj4
via IFTTT

സെന്‍സെക്‌സ് 416 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച ഉയരം കുറിച്ച ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 416.46 പോയന്റ് നഷ്ടത്തിൽ 41,528.91ലും നിഫ്റ്റി 127.90 പോയന്റ് താഴ്ന്ന് 12224.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1555 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.6 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4ശതമാനവും താഴ്ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐഒസി, കോൾ ഇന്ത്യ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ, ഗെയിൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു. നിക്ഷേപകർ ഓഹരികൾ വ്യാപകമായി വിറ്റ് ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. Sensex slips 416 pts, Nifty below 12,300

from money rss http://bit.ly/3auiy4M
via IFTTT

Sunday, 19 January 2020

പത്തുദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 98 പൈസ; ഡീസലിനാകട്ടെ 1.85 രൂപയും

ന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോൾ വില 11 പൈസയും ഡീസൽവില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാൽ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്. ഡൽഹിയിൽ പെട്രോളിന് 74.98 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഡീസലിനാകട്ടെ 68.26 രൂപയും. മുംബൈയിലാകട്ടെ ഇത് യഥാക്രമം 80.58 രൂപയും 71.57 രൂപയുമാണ്. പെട്രോൾ വില കൊച്ചി: 76.93 രൂപ കോഴിക്കോട്: 77.23 രൂപ തിരുവനന്തപുരം: 78.42 രൂപ ഡീസൽ വില കൊച്ചി: 72.02 കോഴിക്കോട്: 72.32 തിരുവനന്തപുരം: 73.41 Big cut in petrol, diesel price in 10 days

from money rss http://bit.ly/3aqO5ow
via IFTTT

ഹല്‍വ സെറിമണി! ബജറ്റിനുമുമ്പ് ഹല്‍വ ഉണ്ടാക്കുന്നത് എന്തിന്?

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹൽവ സെറിമണി പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിൽ തിങ്കളാഴ്ച നടക്കും. ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ് നടക്കാറുള്ളത്. ഉദ്യോഗസ്ഥർക്ക് ഹൽവ പാചകംചെയ്ത് വിതരണംചെയ്യുന്നതാണ് ചടങ്ങ്. മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യമന്ത്രാലയത്തിൽ എല്ലാ ബജറ്റിനുമുമ്പും ഹൽവ സെറിമണി നടത്തുന്നത്. ഹൽവ വിതരണത്തിനുശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും മുഴുവൻ സമയവും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. ഏതാനും ചില മുതിർന്ന ഉദ്യോഗസ്ഥർക്കൊഴികെ മറ്റാർക്കും ഈ ദിവസങ്ങളിൽ വീട്ടിൽപോകാനോ ബന്ധുക്കളുമായി ഫോണിൽപോലും ബന്ധപ്പെടാനോ അനുവാദമുണ്ടാകില്ല. ബജറ്റ് അവതരണംവരെ മന്ത്രാലയത്തിൽ ഈ നിയന്ത്രണം തുടരും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമെൻ ബജറ്റ് അവതരിപ്പിക്കുക.

from money rss http://bit.ly/2tyoEAD
via IFTTT

നമ്മള്‍ നമുക്കായി ജീവിതം ഡിസൈന്‍ ചെയ്യണം

കഴിഞ്ഞ ആഴ്ച എന്റെ അധ്യാപകജീവിത കാലഘട്ടത്തിലെ അവസാനത്തെ പ്രീ-ഡിഗ്രി ബാച്ചിന്റെ റീയൂണിയനി'ൽ പങ്കെടുത്തു. ഇരുപത് വർഷം മുമ്പ് പഠിച്ചിറങ്ങിയ അവർ പ്ലസ് ടു വിദ്യാഭ്യാസ പദ്ധതി തുടങ്ങുന്നതിനു മുമ്പുള്ള ബാച്ചിൽപ്പെട്ടവരായിരുന്നു. വിദ്യാർഥികൾ ജീവിതത്തിൽ എവിടെയെത്തി എന്നറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക് കൂടുതലായി ഉണ്ടായിരുന്നത്. അവരിൽ ചിലർ അധ്യാപകരായി, ചിലർ ബിസിനസ് രംഗത്താണ്. മറ്റു ചിലർ വ്യത്യസ്ത തൊഴിൽമേഖലകളിൽ ഏർപ്പെട്ടിരിക്കുന്നു. വിദേശത്ത് ജോലിചെയ്യുന്ന ചിലർക്ക് ജോലി സംബന്ധമായി ലീവ് ലഭിക്കാതിരുന്നിട്ടും സംഘാടനച്ചെലവിലേക്ക് അവരുടെ സംഭാവനയും അയച്ചുകൊടുത്തുകൊണ്ട് സഹകരിച്ചു. എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. 'മിസ് പഠിപ്പിച്ച സപ്ലൈയും ഡിമാൻഡും ഇക്വിലിബ്രിയവും ഒന്നും വെറുതെയായില്ല, മിസ്സേ, ഞങ്ങളൊക്കെ രക്ഷപ്പെട്ടു.' അപ്പോൾ ചില പരാജയകഥകളും കേൾക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പലരും ജീവിതത്തിന്റെ കയ്പുനീർ ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, പരാജയങ്ങളിൽ ആരെയും പഴിചാരാതെ ജിവിതത്തെ നേരിട്ട കഥകളും പലരിൽനിന്നും കേൾക്കുകയുണ്ടായി. ഗാർഹിക സാമ്പത്തികശാസ്ത്ര രംഗത്ത് ധാരാളം സാമ്പത്തിക ആശയങ്ങൾ നൽകിയ നൊബേൽസമ്മാന ജേതാവായ സാമ്പത്തികശസ്ത്രജ്ഞനാണ് ജി.എസ്. ബക്കർ. മനുഷ്യവിഭവശേഷിയെ യുക്തിസഹമാക്കുകയും ഉപയുക്തത കൂട്ടുന്നതായി മാറ്റുന്നതെങ്ങനെ എന്നുള്ളതായിരുന്നു സാമൂഹിക സാമ്പത്തികശാസ്ത്ര പ്രൊഫസറായ അദ്ദേഹത്തിന്റെ പഠനങ്ങൾ. സാമ്പത്തിക വിദഗ്ദ്ധരും പദ്ധതി നിർമാതാക്കളും മനുഷ്യവിഭവശേഷി കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് 'എ ട്രിറ്റീസ് ഓൺ മണി' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം സമർത്ഥിക്കുന്നു. ഒരുവന്റെ പെരുമാറ്റം, മുൻഗണനകൾ, മനോഭാവം, കുടുംബത്തിന്റെ സന്തുലിതാവസ്ഥ തുടങ്ങിയ സാമ്പത്തിക അനുമാനങ്ങൾ ഇതിൽ ഏറെ നിർണായകമാണ്. ഒരുവൻ വ്യക്തിപരമായും കുടുംബപരമായും ജീവിതവിജയം കൈവരിക്കുന്നതിന്റെ പിന്നിൽ അടിസ്ഥാനപരമായി സ്ഥായിയായ ഘടകങ്ങൾ എന്ന് വിളിക്കാനുതകുന്ന തരത്തിലുള്ള ചില കാര്യങ്ങൾ അനിവാര്യമാണ്. ഇവയുടെ മുൻഗണനാക്രമങ്ങൾ സ്ഥലകാല-വ്യക്തിവ്യത്യാസങ്ങൾക്കനുസരിച്ച് മാറിമറിയപ്പെട്ടേക്കാം. ഒന്നാമതായി സ്ത്രീപുരുഷഭേദമെന്യേ സ്വന്തം ജീവിതത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നതാണ്. മറ്റുള്ളവരെ പഴിചാരി, അവർ കാരണം തനിക്ക് സാമ്പത്തികമായി ഉയരാൻ പറ്റിയില്ല എന്ന് വിലപിക്കുന്നവരെ കണ്ടുമുട്ടാറുണ്ട്. ജീവിതപങ്കാളി ഉത്തരവാദിത്വമില്ലാത്ത ആളാണെങ്കിൽ സ്വയം കൂടുതൽ ഉത്തരവാദിത്വമുള്ളവരായി മാറുക എന്നതാവണം ജീവിതസമീപനം. രണ്ടാമത്തേത് ജീവിക്കാനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത്. ഡിഗ്രി എന്നതിനപ്പുറം അടിസ്ഥാന അറിവ് ആവശ്യമാണ്. അറിവുപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ എന്തും ഉത്പാദിപ്പിക്കാം. ഉത്പാദിത വസ്തുവിന് വിപണി ഉണ്ടായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. മൂന്നാമതായി പണിയെടുക്കാനുള്ള സന്നദ്ധതയാണ്. പല ബിസിനസുകളും വിവിധ ജോലികളും മാറിമാറി ചെയ്യേണ്ട അവസ്ഥയുണ്ടായേക്കാം. അതനുസരിച്ച് അഡാപ്റ്റബിലിറ്റി എന്നൊക്കെ പറയുന്ന തരത്തിലുള്ള താദാത്മ്യപ്പെടാനുള്ള സന്നദ്ധതയാണ് ആവശ്യമായിട്ടുള്ളത്. നെഗറ്റീവ് എനർജി ലഭിക്കുന്ന സാഹചര്യങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ബോധപൂർവം അകലുന്ന തരത്തിലുള്ള ഒരു പോസിറ്റീവ് സമീപനമാണ് ആർജിക്കേണ്ടത്. നാലാമതായി നേട്ടങ്ങളോടൊപ്പംതന്നെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ജീവിതക്രമമുണ്ടാവണം. ഇക്കാര്യത്തിൽ ഭാര്യാഭർത്താക്കന്മാർ ജീവിതപങ്കാളിയെ തനിക്ക് പറ്റിയ ആളാക്കാൻ പരിശ്രമിക്കാതെ പങ്കാളിക്ക് പറ്റിയ ആളായി മാറാൻ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിലെ വിവേകവും സുതാര്യതയും ജീവിതവിജയത്തിന് അടിസ്ഥാന പടിയാണ്. ഏത് ബുദ്ധിമാനായ മനുഷ്യനും അബദ്ധങ്ങൾ പറ്റാറുണ്ട്. ഓർക്കുക, നമ്മൾ നമുക്കായി ജീവിതം ഡിസൈൻ ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ഡിസൈൻ ചെയ്തതിൽച്ചെന്ന് പെടും. അതാകട്ടെ പലപ്പോഴും നമ്മുടെ ആവശ്യത്തിനുതകുന്നതാവണമെന്നില്ല. ആഡം സ്മിത്തിന്റെ അഭിപ്രായത്തിൽ 'ഒരുവൻ ധനവാനാണോ ദരിദ്രനാണോ എന്ന് നിശ്ചയിക്കുന്നത് മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്താതെ, നമുക്കാവശ്യമുള്ള വസ്തുക്കളും ജീവിതസൗകര്യങ്ങളും അനുഭവിക്കാനാവുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ്'. We must design life for ourselves

from money rss http://bit.ly/2ueBt3a
via IFTTT

കേരളത്തിലെ ഉയർന്ന ‘റെറ’ രജിസ്‌ട്രേഷൻ നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയുടെ നടുവൊടിക്കുന്നു

കുറഞ്ഞ വിലയിലും സുതാര്യതയിലും ഉപഭോക്താക്കൾക്ക് ഫ്ലാറ്റുകൾ വില്ലകളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന 'റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി' (റെറ)യിലെ രജിസ്ട്രേഷൻ ഇനത്തിൽ സംസ്ഥാനം ഈടാക്കുന്നത് വൻതുക. മറ്റു സംസ്ഥാനങ്ങളെക്കാൾ ഏകദേശം അഞ്ച് ഇരട്ടിയാണ് കേരളത്തിലെ 'റെറ' രജിസ്ട്രേഷൻ ഫീസ്. നിർമാണത്തിലിരിക്കുന്ന പാർപ്പിട സമുച്ചയങ്ങൾക്ക് ചതുരശ്ര മീറ്ററിന് 25 രൂപ നിരക്കിലാണ് രജിസ്ട്രേഷൻ ഫീസായി കേരളം ഈടാക്കുന്നത്. പുതിയ കെട്ടിടത്തിന് 50 രൂപയും വാണിജ്യ കെട്ടിടത്തിന് 100 രൂപയുമാണ് നിരക്ക്. മൊത്തം ഫ്ളോർ ഏരിയയ്ക്കാണ് ഇത്. കൂടാതെ, പ്ലോട്ടിന് ചതുരശ്ര മീറ്ററിന് 10 രൂപയുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പാർപ്പിട സമുച്ചയത്തിന് ചതുരശ്ര മീറ്ററിന് മൊത്തം അഞ്ച് മുതൽ 10 രൂപ വരെ മാത്രം ഈടാക്കുന്ന സ്ഥാനത്താണ് ഇത്. മറ്റു സംസ്ഥാനങ്ങളിൽ വാണിജ്യ കെട്ടിടത്തിനും കുറഞ്ഞ നിരക്കാണുള്ളത്. ചതുരശ്ര മീറ്ററിന് ശരാശരി 10 മുതൽ 25 രൂപ വരെയാണ് നിരക്ക്. എന്നാൽ, കേരളത്തിൽ ഇത് 100 രൂപയാണ്. നിലവിലെ നിരക്ക് വച്ച് ഒരേക്കർ സ്ഥലത്ത് 10,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കെട്ടിടം നിർമിക്കണമെങ്കിൽ ഏകദേശം 5.5 ലക്ഷം രൂപ 'റെറ' രജിസ്ട്രേഷൻ ഇനത്തിൽ ബിൽഡർമാർ ചെലവിടണം. വാണിജ്യ കെട്ടിടമാണെങ്കിൽ 10.5 ലക്ഷം രൂപയായി ഇത് ഉയരും. തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസും കൂടിയാകുമ്പോൾ വൻ ബാധ്യതയാണ് കേരളത്തിലെ ബിൽഡർമാർക്ക് വരുന്നത്. കേരളത്തിലെ ഉയർന്ന നിരക്ക് റിയൽ എസ്റ്റേറ്റ് മേഖലയെ തകർക്കുമെന്നാണ് ബിൽഡർമാരുടെ ആശങ്ക. ഉയർന്ന നിരക്ക് ആത്യന്തികമായും ഉപഭോക്താവിന്റെ കൈയിൽനിന്ന് ഈടാക്കുന്നതു കാരണം വിൽപ്പനയെ ബാധിക്കുമെന്നാണ് പറയുന്നത്. മറ്റു സംസ്ഥാനങ്ങൾ കുറഞ്ഞ നിരക്ക് ഏർപ്പെടുത്തുമ്പോൾ ഇന്ത്യയിൽത്തന്നെ ഏറ്റവും ഉയർന്ന നിരക്ക് കേരളം ഏർപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ബിൽഡർമാരുടെ ചോദ്യം. ഭൂമിക്ക് വില കൂടുതലുള്ള ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ കേരളത്തെക്കാളും കുറവാണ് നിരക്ക്. കൂടാതെ, മറ്റു സംസ്ഥനങ്ങളിൽ ഫീസിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഉയർന്ന പരിധിയില്ല. അതോറിറ്റിയുടെയും അപ്പലേറ്റ് അതോറിറ്റിയുടെയും ചെലവ് രജിസ്ട്രേഷൻ ഇനത്തിലാണ് കണ്ടെത്തേണ്ടത്. കേരളത്തിൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം കുറവാണ്. അതാവാം ഉയർന്ന നിരക്ക് കേരള സർക്കാർ നിശ്ചയിച്ചതെന്ന് കേരള 'റെറ' ചെയർമാൻ പി.എച്ച്. കുര്യൻ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും 'റെറ' രജിസ്ട്രേഷന് കേരളത്തിൽ ഉയർന്ന നിരക്കാണ്. വ്യക്തികൾക്ക് 25,000 രൂപയും സ്ഥാപനങ്ങൾക്ക് 2.5 ലക്ഷം രൂപയുമാണ് ഫീസ്. ഇതും കേരളത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്. അടുത്തിടെ കെട്ടിടനിർമാണ നിയമങ്ങളിൽ വന്ന മാറ്റവും നിർമാണ മേഖലയിലെ വിവിധ ഫീസ് നിരക്കുകൾ കൂട്ടിയിരുന്നു. അതിന്റെ കൂടെയാണ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന റെറ. sanishwyd@gmail.com

from money rss http://bit.ly/2G8w9Rz
via IFTTT

നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി

മുംബൈ: മികച്ച നേട്ടത്തെടായണ് വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമിസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് ഉയർന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 12375ലുമാണ് വ്യപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 781 ഓഹരികൾ നഷ്ടത്തിലുമാണ്. പവർഗ്രിഡ് കോർപ്, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, എച്ച്സിഎൽ ടെക്, സീ എന്റർടെയൻമെന്റ്, ടിസിഎസ്, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതാണ് ഓഹരി വിപണിയെ ബാധിച്ചത്.

from money rss http://bit.ly/2tyOaFY
via IFTTT

കേരളത്തിലെ ഗ്രാമീണമേഖയില്‍ 88 ശതമാനം കുടുംബങ്ങളും കടക്കെണിയില്‍

കോട്ടയം: കേരളത്തിലെ ഗ്രാമീണമേഖലയിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന 88 ശതമാനം കുടുംബങ്ങളും ചെറുതും വലുതുമായ വായ്പകളുടെ പിടിയിലാണെന്ന് പഠനം. കടബാധിതരിൽ നാലിൽ മൂന്ന് കുടുംബങ്ങളും വായ്പാതവണകൾ അടച്ചശേഷം മറ്റു വീട്ടുചെലവുകൾക്കുള്ള പണം കണ്ടെത്താൻ വിഷമിക്കുന്നു. നിലവിലുള്ള കടം അടയ്ക്കാൻ വീണ്ടും കടമെടുക്കാൻ നിർബന്ധിതരാകുന്നതോടെ കടക്കെണിയിൽ പെട്ടുപോകുന്നവരുടെ എണ്ണവും കൂടുകയാണ്. പലരുടെയും പ്രതിമാസ തിരിച്ചടവുതുക മാസവരുമാനത്തെക്കാൾ കൂടുതലാണ്. മറ്റൊരു നാലിലൊന്ന് കുടുംബം മാസവരുമാനത്തിന്റെ പകുതി തിരിച്ചടവിന് ഉപയോഗിക്കുകയും ചെയ്യുന്നതോടെ വീട്ടുബജറ്റിന്റെ താളംതെറ്റുന്നു. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക്ക് ആൻഡ് എൻവയണ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിവിധ പഞ്ചായത്തുകളിൽ സാന്പത്തികമായി പിന്നാക്കംനിൽക്കുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കിടയിലാണ് സർവേ നടത്തിയത്. കൂടുതൽ വായ്പകളും കാർഡുടമകളായ സ്ത്രീകളുടെ പേരിലാണെന്നതാണ് പ്രധാന കാര്യം. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ എന്നിവയുടെ സംഘവായ്പകൾ സ്ത്രീകൾക്കുമാത്രമേ ലഭ്യമാകുന്നുള്ളൂവെന്നതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരുടെ പേരിലുള്ളതിനെക്കാൾ രണ്ടര ഇരട്ടി വായ്പകളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ, ലഭ്യമാകുന്ന വായ്പകൾ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതിൽ ഇവർക്ക് കുറഞ്ഞ അധികാരമേയുള്ളൂ. 50 ശതമാനംപേർക്കും തുകവിനിയോഗത്തിൽ യാതൊരു പങ്കുമില്ല. സംഘവായ്പയെടുത്ത സ്ത്രീകളിൽ 10 ശതമാനത്തിൽ താഴെയേ വായ്പയെടുക്കണമെന്ന തീരുമാനം ഒറ്റയ്ക്കെടുത്തിട്ടുള്ളൂ. സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണമാണ് സംഘവായ്പാ പദ്ധതികളുടെ ലക്ഷ്യമെങ്കിലും പകുതിയോളം സ്ത്രീകളും അതനുഭവിക്കാത്തവരാണെന്നാണ് പഠനം നൽകുന്ന വിവരം. വീടുനിർമാണം, നവീകരണം, ആരോഗ്യാവശ്യം, മറ്റുകടങ്ങൾ വീട്ടൽ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും തുക ഉപയോഗിക്കുന്നത്. ഒരാൾ രണ്ടിൽ കൂടുതൽ കമ്പനികളിൽനിന്ന് വായ്പയെടുക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ചട്ടം പാലിക്കപ്പെടുന്നില്ല. അഞ്ച് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളിൽനിന്നുവരെ വായ്പയുള്ളവരുണ്ട്. മൈക്രോഫിനാൻസ് സംഘവായ്പകൾക്കുമേൽ നിലനിൽക്കുന്ന ഔദ്യോഗികനിയന്ത്രണങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കണമെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. Content Highlights:88% of Kerala rural familys are in the credit trap

from money rss http://bit.ly/30AGNtL
via IFTTT

Thursday, 16 January 2020

36 വ്യാപാര ദിനം: സെന്‍സെക്‌സ് ഉയര്‍ന്നത് 1000 പോയന്റ്

ജനുവരി 16ന് രാവിലെയാണ് സെൻസെക്സ് ഇതാദ്യമായി 42,000 പോയന്റ് ഭേദിച്ചത്. 41,000ൽനിന്ന് 42,000ലെത്താൻ 36 വ്യാപാര ദിനങ്ങൾമാത്രമാണ് സൂചികയ്ക്ക് വേണ്ടിവന്നത്. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലെ മുന്നേറ്റമാണ് ഇതിൽ ഏറെ ശ്രദ്ധേയം. ഈ കാലയളവിൽ(നവംബർ 26നുശേഷം) സെൻസെക്സ് 1000 പോയന്റ് ഉയർന്നപ്പോൾ 2.4ശതമാനമായിരുന്നു നേട്ടം. ബിഎസ്ഇ മിഡക്യാപ് സൂചിക 4.8 ശതമാനം ഉയർന്നു. ഇതേകാലയളവിൽ സ്മോൾ ക്യാപ് സൂചികയാകട്ടെ എട്ടുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ആഗോള കാരണങ്ങൾ, വളർച്ചതോത് വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന (ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന) ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രതീക്ഷ-എന്നിവയെല്ലാമാണ് വിപണിയെ സ്വാധീനിച്ചത്. ബാറ്റ ഇന്ത്യ, പിടിസി ഇന്ത്യ, ഡിസിബി ബാങ്ക്, അപ്പോളോ പൈപ്പ്സ്, അഗ്രോ ടെക് ഫുഡ്, ജയ്പ്രകാശ് പവർ, ഇന്ത്യബുൾസ് ഇന്റഗ്രേറ്റഡ് സർവീസസ് തുടങ്ങി 314ലേറെ സ്മോൾ ക്യാപ് ഓഹരികൾ 10 മുതൽ 100 ശതമാനംവരെയാണ് നേട്ടമുണ്ടാക്കിയത്. ബെർജർ പെയിന്റ്സ്, ഒബ്റോയ് റിയാൽറ്റി, എൽആൻഡ്ടി ഇൻഫോടെക്, ടാറ്റ് ഗ്ലോബൽ ബീവറേജസ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങി 24 ഓഹരികൾ ബിഎസ്ഇ മിഡ്ക്യാപ് സൂചികയിലെ താരങ്ങളായി. 10 മുതൽ 40 ശതമാനംവരെ ഈ ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ നവംബർ 26നുശേഷം 18 ശതമാനമാണ് ഉയർന്നത്. ഇൻഫോസിസ് 11 ശതമാനവും നേട്ടമുണ്ടാക്കി. സൺ ഫാർമ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എൽആന്റ്ടി, ഐടിസി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിന്റെ കണക്കുകളും പറഞ്ഞു. 2019ൽ സെൻസെക്സ് 14 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 2 ശതമാനവും. 2020ൽ ഇരട്ടഅക്കശതമാനനേട്ടം സൂചികകൾ നൽകുമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. അതായത് സെൻസെക്സ് 43,000-44,000 നിലവാരത്തിലേയ്ക്കും നിഫ്റ്റി 14,000 പോയന്റിലേയ്ക്കും കുതിക്കുമെന്നാണ് പ്രതീക്ഷ.

from money rss http://bit.ly/361nwCK
via IFTTT