121

Powered By Blogger

Sunday, 13 October 2019

ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തികവർഷത്തിൽ 6.9 ശതമാനമായിരുന്നു വളർച്ചനിരക്ക്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോർട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളർച്ചനിരക്കിൽ ലോകബാങ്ക് കുറവുവരുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ പ്രവചിച്ച 7.5 ശതമാനത്തിൽ നിന്നാണ് വളർച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി. നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസന്പദ്വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്കു കുത്തനെ കൂടിയതും സ്ഥിതി വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ദുർബലമായ സാമ്പത്തികമേഖലയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിടാൻ വളർച്ചയിലെ 'കടുത്ത' ഇടിവ് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര നാണ്യനിധി(ഐ.എം.എഫ്.)യുമായി ചേർന്നുള്ള വാർഷിക സമ്മേളത്തിനു മുന്നോടിയായാണ് ലോകബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചനിരക്കിൽ അവർ കുറവുവരുത്തുന്നത്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളർച്ചനിരക്കിനെക്കാൾ പിന്നിലാണ് ഇന്ത്യയുടേത്. അതേസമയം, 2021-ലും (6.9 ശതമാനം) 2022-ലും (7.2 ശതമാനം) ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ച മെച്ചപ്പെടുത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ വരുമാനക്കുറവ്, ആഭ്യന്തരവിപണിയിലെ കുറഞ്ഞ ആവശ്യം, ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലെ വായ്പകളിലുണ്ടായ ഇടിവ് എന്നീ ഘടകങ്ങൾ ഉപഭോഗം കുറവായിത്തന്നെ തുടരുന്നതിന് ഇടയാക്കും -റിപ്പോർട്ട് വ്യക്തമാക്കി. നിർമാണ-ഉത്പാദന മേഖലകളിലെ ഉണർവ് വ്യവസായോത്പാദന വളർച്ചനിരക്ക് 6.9 ശതമാനം ഉയർത്തി. അതേസമയം, കാർഷിക (2.9 ശതമാനം), സേവനമേഖലകളിലെ(7.5 ശതമാനം) വളർച്ചനിരക്ക് ഇടിഞ്ഞു -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം വിദേശനാണ്യക്കമ്മി ജി.ഡി.പി.യുടെ 2.1 ശതമാനമായി ഉയർന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സൂചകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017-18-ൽ ജി.ഡി.പി.യുടെ 1.8 ശതമാനമായിരുന്നു വിദേശനാണ്യക്കമ്മി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡിസ് കഴിഞ്ഞയാഴ്ച ഇന്ത്യയുടെ വളർച്ച അനുമാനം നേരത്തേ പ്രവചിച്ച 6.2-ൽനിന്ന് 5.8 ആക്കി കുറച്ചിരുന്നു. മാന്ദ്യത്തെ മറികടക്കാൻ ഇതിനകം കേന്ദ്രസർക്കാരും റിസർവ്ബാങ്കും ഒട്ടേറെ ഉത്തേജകപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും അതിവേഗം വളരുന്ന രാജ്യം വളർച്ചയിൽ ഇടിവുണ്ടാകുമെങ്കിലും ഇപ്പോഴും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിന് ഏറെ സാധ്യതകളുണ്ടെന്നും ലോകബാങ്കിന്റെ ദക്ഷിണേഷ്യാവിഭാഗം മുഖ്യ സാന്പത്തിക ശാസ്ത്രജ്ഞൻ ഹാൻസ് ടിമ്മർ പറഞ്ഞു. അടുത്തിടെ ആഗോളസാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചുതുടങ്ങിയതായും ഒട്ടേറെ ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. “നേരിയ തോതിലുള്ള സാമ്പത്തികമാന്ദ്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2012-ലേതുമായി ഇതു താരതമ്യപ്പെടുത്താവുന്നതാണ്. 2009-ലുണ്ടായിരുന്ന സാമ്പത്തികമാന്ദ്യത്തെക്കാൾ കുറവാണ്. എന്നാൽ, ഇതു കുറച്ചുഗുരുതരമാണ്, അതാണു സത്യം” -അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രീയ ഘടകങ്ങളാണ് രാജ്യത്തെ മാന്ദ്യത്തിന് 80 ശതമാനവും കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss http://bit.ly/2B73TMr
via IFTTT

Saturday, 12 October 2019

നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ? പരിശോധിക്കാം

ന്യൂഡൽഹി: ആറു കോടി ഇപിഎഫ് വരിക്കാർക്ക് ദീപാവലിവേളയിൽ ആഘോഷിക്കാൻ വകയുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിൽ വരവുവെയ്ക്കാൻ ഇപിഎഫ്ഒ തുടങ്ങിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടിൽ 2018-19 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനം വരവുവെച്ചുകഴിഞ്ഞു. പലിശമാത്രമായി 54,000 കോടി രൂപയാണ് അംഗങ്ങളുടെ അക്കൗണ്ടിലെത്തുക. 11 ലക്ഷം കോടി രൂപയിലേറെയാണ് ഇപിഎഫ്ഒയുടെ മൊത്തം ആസ്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ബേസിസ് പോയന്റിന്റെ വർധനവാണ് പലിശയിനത്തിൽ വരിക്കാർക്ക് ലഭിക്കുക. 8.55 ശതമാനമായിരുന്നു മുൻവർഷം പലിശ. എങ്ങനെ ബാലൻസ് പരിശോധിക്കാം നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് ഓൺലൈനിൽ പരിശോധിക്കാം. ഇപിഎഫ്ഒ പോർട്ടൽ, ഉമാങ്(UMANG) ആപ്പ്, മിസ്ഡ് കോൾ, എസ്എംഎസ് എന്നിവവഴിയെല്ലാം ബാലൻസ് അറിയാം. പോർട്ടൽ, ആപ്പ് എന്നിവ വഴി പരിശോധിച്ചാൽ നിങ്ങളുടെ പിഎഫ് പാസ്ബുക്ക് കാണാം. എത്ര പലിശ വരവുവെച്ചിട്ടുണ്ടെന്നും അറിയാം. ഇപിഎഫ്ഒ വെബ് സൈറ്റിൽ പ്രവേശിച്ച് യുഎഎൻ(യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ)നൽകുക. പാസ് വേഡ് നൽകി ലോഗിൻ ചെയ്യുക. വ്യു പാസ്ബുക്ക്-ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മുഴുവൻ വിവരങ്ങളും ലഭിക്കും. നിക്ഷേപിച്ചതും പിൻവലിച്ചതുമായ തുകയെത്രയെന്നും അറിയാം. പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും. ഉമാങ് ആപ്പ് വഴിയാണെങ്കിൽ, എംപ്ലോയീ സെൻട്രിക് സർവീസസ്-ലേയ്ക്ക് പോയി വ്യു പാസ്ബുക്ക്-എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. യുഎഎനും ഒടിപിയും നൽകിയാൽ ഇപിഎഫ് പാസ്ബുക്ക് ലഭിക്കും. എസ്എംഎസ് വഴി ബാലൻസ് അറിയാൻ 7738299899 ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ അല്ലെങ്കിൽ 011-22901406 ലേയ്ക്ക് മിസ് കോൾ ചെയ്യുകയോ വേണം. കൂട്ടുപലിശയുടെ നേട്ടംനഷ്ടമാകും കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ തീരുമാനിച്ച പലിശ നിരക്കിന് ധനമന്ത്രാലയം അംഗീകാരം നൽകുന്നത് കഴിഞ്ഞ മാസമാണ്. അതുകൊണ്ടുതന്നെ പലിശ വരവുവെയ്ക്കുന്നത് വൈകി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലെത്തുന്നത് ഒക്ടോബർ മാസത്തിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തെ കൂട്ടുപലിശ ലഭിക്കില്ല. പലിശ വരവുവെച്ച ഒക്ടോബർ ഏഴിനുശേഷമുള്ള നിക്ഷേപത്തിനാകും കൂട്ടുപലിശയുടെ ഗുണം ലഭിക്കുക. മുൻവർഷങ്ങളിലെ പലിശ

from money rss http://bit.ly/35ukzM7
via IFTTT

നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന

ന്യൂഡൽഹി: നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നു. 2018-2019 സാമ്പത്തിക വർഷത്തിൽ 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വർഷത്തിൽ ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 81,344 ആയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് ഡാറ്റ ശേഖരിച്ചത്. കോടി രൂപയിലേറെ വരുമാനമുള്ള കോർപ്പറേറ്റുകൾ, വിവിധ കമ്പനികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, വ്യക്തികൾ എന്നിവരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ഒരുകോടി രൂപയിലേറെ നികുതി ദായക വരുമാനമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൊത്തം എണ്ണം 1.67 ലക്ഷമാണ്. 2017-18 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധന. 5.87 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ 5.52 കോടിയും വ്യക്തികളുടേതാണ്. 11.3 ലക്ഷം കോടി ഹിന്ദു അവിഭക്ത കുടുംബങ്ങളും 12.69 ലക്ഷം സ്ഥാപനങ്ങളും 8.41 ലക്ഷം കമ്പനികളും ഇതിൽ ഉൾപ്പെടും. Number of crorepati taxpayers up 20% to 97,689

from money rss http://bit.ly/329XuMB
via IFTTT

Friday, 11 October 2019

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പിഴയായി നിങ്ങള്‍ക്ക് ലഭിക്കും ദിവസം 100 രൂപ

എടിഎം കാർഡ് ഇടപാടുകൾ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആർബിഐ നിശ്ചയിച്ചു. ഈ സമയംകഴിഞ്ഞാൽ ബാങ്കുകൾ അക്കൗണ്ടുടമയ്ക്ക്പിഴ നൽകണം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകൾക്കും നിർദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാൽ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. എടിഎമ്മിൽനിന്ന് പണം ലഭിച്ചില്ലെങ്കിൽ അഞ്ചുദിവസമാണ് അക്കൗണ്ടിൽ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നൽകേണ്ടിവരും. ഐഎംപിഎസ്,യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകൾക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാൽ ഓരോദിവസവും 100 രൂപവീതം പിഴ നൽകണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോൾ, അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാൽ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താൽ അഞ്ചുദിവസത്തിനകം പണം നൽകണമെന്നാണ് നിർദേശം. അതുകഴിഞ്ഞാൽ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴ നൽകണം. ഇടപാടുകൾ നടത്തുമ്പോൾ അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യുകയും അതേസമയം, മറ്റൊരു അക്കൗണ്ടിൽ വരവുവെയ്ക്കുകയോ ചെയ്യാതിരിക്കുന്നത് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. എടിഎംവഴി ഇടപാടു നടത്തുമ്പോൾ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടിൽനിന്ന് കുറവുചെയ്യുകയും ചെയ്യതും പതിവാണ്. അക്കൗണ്ടിൽ പണം തിരികെയെത്താറുണ്ടെങ്കിലും ചിലപ്പോൾ മറിച്ചും ഉണ്ടാകാറുണ്ടെന്ന പരാതി വ്യാപകമായതോടെയാണ് ആർബിഐയുടെ പുതിയ നിർദേശം.ബാങ്കിൽ നേരിട്ടെത്തി പരാതി നൽകിയാലാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിച്ചിരുന്നത്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താൻ പണമിടപാട് തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആർബിഐയുടെ സർക്കുലറിൽ പറയുന്നു.

from money rss http://bit.ly/2B6LDTs
via IFTTT

എസ്ബിഐ ഭവന വായ്പയുടെ പ്രൊസസിങ് ഫീ പുനഃസ്ഥാപിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഭവന വായ്പയ്ക്ക് പ്രൊസസിങ് ഫീസ് വീണ്ടും ഈടാക്കാൻ തുടങ്ങി. റിസർവ് ബാങ്ക് നിരക്ക് അടിക്കടി കുറച്ചതിനെതുടർന്ന് പലിശ വരുമാനത്തിൽ ഇടിവുണ്ടായതാണ്ഫീ പുനഃസ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഉത്സവ സീസൺ പ്രമാണിച്ച് 2019 ഡിസംബർ 31വരെ പ്രൊസസിങ് ഫീ വേണ്ടെന്നുവെച്ചിരുന്നു. ഇത് ഒക്ടോബർ 15വരെ തുടർന്നാണ് മതിയെന്നാണ് ജീവനക്കാർക്ക് ബാങ്ക് നൽകിയിട്ടുള്ള നിർദേശം. 2019 ജൂലായ് ഒന്നുമുതലാണ് റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ പലിശ നിരക്ക് ബാങ്ക് നടപ്പാക്കിയത്. ഇതിനുശേഷം ആർബിഐ റിപ്പോ നിരക്ക് നിരവധി തവണ കുറച്ചിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ ശരാശരി 0.4 ശതമാനമാണ് ബാങ്ക് ഈടാക്കുന്നത്. വായ്പ തുകയനുസരിച്ച് 10,000 രൂപ മുതൽ 30,000 രൂപവരെ വരുമിത്.

from money rss http://bit.ly/35tLsj2
via IFTTT

സെന്‍സെക്‌സ് 247 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.68 പോയന്റ് ഉയർന്ന് 38127.08ലും നിഫ്റ്റി 70.5 പോയന്റ് നേട്ടത്തിൽ 11305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1353 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സിപ്ല, വേദാന്ത, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, ഐഒസി, ഗെയിൽ, എംആന്റ്എം, ടിസിഎസ്, റിലയൻസ്, എൻടിപിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 247 pts

from money rss http://bit.ly/32bd9ew
via IFTTT

കേരള ബാങ്ക്: പ്രവാസികള്‍ക്ക് നിക്ഷേപിക്കാമോ?

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക്എന്തൊക്കെ പ്രയോജനങ്ങൾ. ഇതുസംബന്ധിച്ച് ഇതാ ആറു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും. 1.വായ്പകളുടെ പലിശനിരക്ക് കുറയുമോ? കൂടുതൽ കാർഷിക വായ്പ നല്കാൻ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന കേരള ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽ നിന്നും കൂടുതൽ പുനർ വായ്പ ലഭിക്കും. നബാർഡിൽ നിന്നും ലഭിക്കുന്ന പുനർ വായ്പ ജില്ലാ ബാങ്ക് എന്ന ഒരു തലം ഒഴിവായാൽ കർഷകർക്ക് നിലവിലെ7ശതമാനം എന്ന പലിശ നിരക്കിൽ നിന്നും കുറച്ചു നല്കാനാകും. കാർഷികേതര വായ്പകളുടേയും പലിശ നിരക്ക് കുറയ്ക്കാൻ സാധിക്കും. 2.പ്രവാസി നിക്ഷേപം കേരള ബാങ്കിൽ സ്വീകരിക്കാനാകുമോ? പ്രവാസി മലയാളികൾ ഓരോ വർഷവും നമ്മുടെ നാട്ടിലേയ്ക്ക് അയയ്ക്കുന്നത്1.5ലക്ഷം കോടിയോളം രൂപയാണ്. എന്നാൽ എൻആർഐനിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞിരുന്നില്ല. കേരള ബാങ്കിലൂടെ നമുക്ക് ഈ മാനദണ്ഡങ്ങളെല്ലാം പാലിയ്ക്കാൻ കഴിയും. പ്രവാസി നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം കേരള ബാങ്കിലെത്തും. പ്രവാസി നിക്ഷേപകർക്ക് ഗുണകരമാകുന്നതിനൊപ്പം ഈ പണം കൂടുതലായി നമ്മുടെ നാട്ടിൽ വിനിയോഗിക്കാൻ കഴിയുന്നതിലൂടെ വികസനമേഖലകളിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും. 3.ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവ കേരള ബാങ്കിലുണ്ടാകുമോ? സംസ്ഥാന വ്യാപകമായി ഓൺ ലൈൻ ബാങ്കിംഗ് സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കാൻ നിലവിലെ സ്ഥിതിയിൽ സഹകരണ ബാങ്കുകൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ കേരള ബാങ്കിന് ആധുനിക സാങ്കേതിക സൗകര്യങ്ങൾ നിഷ്പ്രയാസം ഏർപ്പെടുത്താനാകും. യുവതലമുറ ആഗ്രഹിക്കുന്ന "ബ്രാൻഡ് മൂല്യം" ആർജ്ജിക്കുന്നതിനും കേരള ബാങ്കിന് കഴിയും. ഓൺലൈൻ ബാങ്കിംഗ്,എടിഎം,ഡെബിറ്റ് കാർഡ് എന്നിവയെല്ലാം കേരള ബാങ്കിലുണ്ടാകും. 4.കേരള ബാങ്കിൽ ഹിഡൻ ഫീസുകളുണ്ടാകുമോ? സ്വകാര്യ,ന്യൂജനറേഷൻ,ദേശസാൽകൃത ബാങ്കുകൾ ഉപഭോക്താക്കളെ വിവിധ രീതികളിൽ പിഴിയുകയാണ്. സേവന ചാർജുകൾ,പിഴ എന്നീ ഇനങ്ങളിൽ കഴിഞ്ഞ5ഏതാനും വർഷത്തിനിടയിൽ ആയിരക്കണക്കിന് കോടി രൂപയാണ് അവർ പിഴിഞ്ഞെടുക്കുന്നത്. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ1വർഷം അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ1772കോടി രൂപയാണ് ജനങ്ങളിൽ നിന്നും കൈവശമാക്കിയതെന്ന വാർത്ത നാം വായിച്ചതാണ്. ഈ കൊള്ളക്ക് ഒരു അറുതി വരുത്താൻ കേരള ബാങ്ക് വഴി സാധിക്കും. 5.പ്രാഥമിക സംഘങ്ങൾക്ക് എന്താണ് കേരള ബാങ്ക് കൊണ്ടുള്ള പ്രയോജനം? കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും അവരുടെ അംഗങ്ങളുമായിരിക്കും. കേരള ബാങ്ക് നൽകുന്ന സാങ്കേതിക മികവുള്ള സേവനങ്ങൾ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയിലും എത്തിക്കാൻ സാധിക്കും. 6.കേരള ബാങ്ക് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചോ? ലയന നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി കേരള ബാങ്ക് പരമാവധി വേഗത്തിൽ യാഥാർത്ഥ്യമാക്കും. തീയതി തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് ഏതൊരു വാണിജ്യ ബാങ്കിനോടും കിട പിടിക്കുന്ന ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ നമ്മുടെ സംസ്ഥാനം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടിത്തറയിൽ നിവർന്നുനിൽക്കുക കൂടി ചെയ്യും. ജനങ്ങളെ ചൂഷണം ചെയ്യാത്ത,ജനങ്ങൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാർത്ഥ്യമാകും.

from money rss http://bit.ly/2ozQERP
via IFTTT

സമ്പന്നനായ ഇന്ത്യക്കാരില്‍ മുകേഷ് അംബാനിതന്നെ മുന്നില്‍

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി പന്ത്രണ്ടാം തവണയും രാജ്യത്തെ ഏറ്റവും സമ്പന്നനായി വ്യക്തിയായി. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റേതാണ് വിലയിരുത്തൽ. 51.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇൻഫ്രസ്ട്രക്ചർ രംഗത്തെ അതികായനായ ഗൗതം അദാനിയ്ക്കാണ് രണ്ടാംസ്ഥാനം. 15.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഹിന്ദുജ സഹോദരന്മാരാണ് മൂന്നാമത്. 15.6 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. പള്ളോഞ്ചി മിസ്ത്രി(15 ബില്യൺ ഡോളർ), ബാങ്കർ ഉദയ് കൊട്ടക്(14.8 ബില്യൺ ഡോളർ) എന്നിവരും തൊട്ടുപിന്നിലുണ്ട്. ഇത്തവണത്തെ പട്ടികയിൽ ആറ് പുതുമുഖങ്ങളുണ്ട്. 41ാംസ്ഥാനത്തായി സിങ് കുടുംബം(3.18 ബില്യൺ ഡോളർ), ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് 72ാം സ്ഥാനമാണുള്ളത്. 1.91 ബില്യൺ ഡോളറാണ് ആസ്തി. അരിസ്റ്റോ ഫാർമയുടെ മഹേന്ദ്ര പ്രസാദ്(86ാംസ്ഥാനം, 1.7 ബില്യൺ ഡോളർ), ഡൽഹി ആസ്ഥാനമായുള്ള ഹൽദിറാം സ്നാക്സിന്റെ രാജേഷ് മെഹ്റ(95ാംസ്ഥാനം,1.5 ബില്യൺ ഡോളർ)ആസ്ട്രൽ പോളി ടെക്നിക്കിന്റെ സന്ദീപ് എൻജിനിയർ(98ാംസ്ഥാനം, 1.45 ബില്യൺ ഡോളർ) എന്നിവരാണവർ.

from money rss http://bit.ly/2phnQxp
via IFTTT

ദീപാവലി ഓഫറുമായി കല്യാൺ ജൂവലേഴ്‌സ്

കൊച്ചി:പ്രമുഖ ജൂവലറി ശൃംഖലയായ കല്യാൺ ജൂവലേഴ്സ് ദീപാവലി മെഗാ ഓഫറുകൾ അവതരിപ്പിച്ചു. ഓഫറിന്റെ ഭാഗമായി ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വർണ നാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മാനങ്ങൾ നൽകും. ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വർണ നാണയം സ്വന്തമാക്കാൻ അവസരമുണ്ട്. ഈ കാലയളവിൽ സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. ഓരോ പവൻ സ്വർണാഭരണം വാങ്ങുമ്പോഴും 1,000 രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണ നാണയവും ലഭിക്കും. വജ്രാഭരണങ്ങൾക്ക് 20 ശതമാനം കിഴിവ് ലഭ്യമാക്കുന്ന 'ബിഗ് ഡയമണ്ട് സെയിൽ' ഒരുക്കിയിട്ടുണ്ട്. നവംബർ 30 വരെയാണ് ഓഫർ. ഉപയോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നുണ്ട്. കമ്മലുകൾ, വളകൾ, നെക്ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്.

from money rss http://bit.ly/2q6tpiZ
via IFTTT

റിലയന്‍സ് ജിയോ: നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുംവരെ സൗജന്യ കോളുകള്‍ തുടരും

ന്യൂഡൽഹി: ജിയോയുടെ നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുന്നതുവരെ കോളുകൾ സൗജന്യമായിരിക്കും. ഒക്ടോബർ ഒമ്പതിന് റീച്ചാർജ് ചെയ്തവർക്കും അതിന്റെ കാലാവധി തീരുന്നതുവരെ സൗജന്യ വോയ്സ് കോളുകൾ അനുവദിക്കും. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുമ്പോൾ മിനുട്ടിന് ആറു പൈസ ഈടാക്കാൻ കഴിഞ്ഞ ദിവസമാണ് ജിയോ ഇൻഫോകോം തീരുമാനിച്ചത്. ഇതാദ്യമായാണ് റിലയൻസ് ജിയോ വോയ്സ് കോളുകൾക്ക് ചാർജ് ഈടാക്കുന്നത്. ജിയോയിൽനിന്ന് ജിയോയിലേയ്ക്കുള്ള കോളുകൾക്കുള്ള സൗജന്യം തുടരും. ചാർജ് ഈടാക്കാൻ തീരുമാനിച്ചെങ്കിലും നിലവിലുള്ള താരിഫ് പ്ലാനുകൾ മാറ്റാനോ പുതിയത് അവതരിപ്പിക്കാനോ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോയ്സ് കോളുകൾക്കായി 10 രൂപ മുതൽ 100 രൂപവരെയുള്ള വൗച്ചറുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. 10 രൂപയുടെ റീച്ചാർജ് ചെയ്താൽ ഒരു ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. An important update for all Jio users. pic.twitter.com/TR04y92wmC — Reliance Jio (@reliancejio) October 10, 2019

from money rss http://bit.ly/33kEkDH
via IFTTT

Thursday, 10 October 2019

10 ദിവസംകൊണ്ട് പെട്രോള്‍ വില ഒരുരൂപയിലേറെ കുറഞ്ഞു

ന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയും വെള്ളിയാഴ്ച കുറച്ചു. ഒക്ടോബർ ഒന്നുമുതൽ വില കുറഞ്ഞുവരികയാണ്. ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.42 രൂപയാണ് വില. ഡീസലിന് 66.60 രൂപയും. ബെംഗളുരുവിൽ പെട്രോളിന് 75.87ഉം ഡീസലിന് 68.82ഉം ആണ് വില. മുംബൈയിലാകട്ടെ 79.03 രൂപയും 69.81 രൂപയുമാണ് യഥാക്രമം വില. സൗദി ആരാംകോയിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 17 മുതൽ വിലകൂടുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രന്റ് ക്രൂഡ് വില ബാരലിന് 59.26 ഡോളറാണ്. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് ബാരലിന് 59.10 ഡോളർ നിരക്കിലാണ്. പെട്രോൾ വില കൊച്ചി-75.28 കോഴിക്കോട്-75.57 തിരുവനന്തപുരം-76.63 ഡീസൽ വില കൊച്ചി-70.22 കോഴിക്കോട്-70.52 തിരുവനന്തപുരം-71.49

from money rss http://bit.ly/2VyRevk
via IFTTT

സെന്‍സെക്‌സില്‍ 425 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 425 പോയന്റ് നേട്ടത്തിൽ 38305ലും നിഫ്റ്റി 120 പോയന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1212 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 816 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയുമായി സമവായത്തിനുള്ള ശ്രമം ട്രംപ് പ്രകടിപ്പിച്ചതിനെതുടർന്ന് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എസ്ബിഐ, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ഐഒസി, റിലയൻസ്, സൺ ഫാർമ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex zooms over 400 pts

from money rss http://bit.ly/2AYpAhX
via IFTTT

Wednesday, 9 October 2019

ലക്ഷ്മി വിലാസ്-ഇന്ത്യബുള്‍സ് ലയനം ആര്‍ബിഐ തള്ളി

ന്യൂഡൽഹി: ലക്ഷ്മി വിലാസ് ബാങ്കിൽ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് ലയിക്കുന്നതിന് ആർബിഐ അനുമതി നൽകിയില്ല. ബാങ്കിനുമേൽ രണ്ടാഴ്ച മുമ്പ് ആർബിഐ തിരുത്തൽ നടപടികൾ കൈക്കൊണ്ടതിനുപിന്നാലെയാണ് ലയനം തള്ളിയത്. ഇന്ത്യബുൾസ് ഹൗസിങ്, അതിന്റെ സഹോദര സ്ഥാപനമായ ഇന്ത്യബുൾസ് കമേഴ്സ്യൽ ക്രഡിറ്റ് എന്നീ സ്ഥാപനങ്ങളാണ് ലക്ഷ്മി വിലാസ് ബാങ്കിൽ ലയിക്കാനിരുന്നത്. കഴിഞ്ഞ ജൂണിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ലയനത്തിന് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികളുള്ളവർക്ക് ഇന്ത്യബുൾസ് ഹൗസിങിന്റെ 14 ഓഹരികൾ നൽകാൻ ധാരണയുമായിരുന്നു. RBI rejects merger of lndiabulls Housing Finance with Lakshmi Vilas Bank

from money rss http://bit.ly/33j3KSo
via IFTTT

സെന്‍സെക്‌സില്‍ 140 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ മികച്ച നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 140 പോയന്റ് നഷ്ടത്തിൽ 38038ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 11276ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 482 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 518 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഭാരതി എയർടെൽ, ഗ്രാസിം, റിലയൻസ്, ഒഎൻജിസി, ഐഒസി, ഇൻഡസിന്റ് ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞദിവസം സെൻസെക്സ് 646 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 186 പോയന്റും നേട്ടമുണ്ടാക്കി.

from money rss http://bit.ly/314N7bo
via IFTTT

ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലായി

കൊച്ചി:ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്.) തയ്യാറാക്കിയ ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലേക്ക്. കഴിഞ്ഞ വർഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 68-ാം സ്ഥാനത്താണ് ഇടം പിടിച്ചിട്ടുള്ളത്. യു.എസിനെ പിന്തള്ളി സിങ്കപ്പൂർ ഇത്തവണ സൂചികയിൽ ഒന്നാമതെത്തി. ഹോങ്കോങ് മൂന്നാം സ്ഥാനവും നെതർലാൻഡ്സ് നാലാം സ്ഥാനവും സ്വിറ്റ്സർലൻഡ് അഞ്ചാം സ്ഥാനവും നേടി. സാമ്പത്തിക സുസ്ഥിരതയിലും വിപണി വലിപ്പത്തിലും കോർപ്പറേറ്റ് ഭരണ നിർവഹണത്തിന്റെ അടിസ്ഥാനത്തിലും ഇന്ത്യ മികച്ച റാങ്ക് നേടിയതായി ലോക സാമ്പത്തിക ഫോറം വിലയിരുത്തി.

from money rss http://bit.ly/2okA48G
via IFTTT

ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിൽ, ഇന്ത്യയ്ക്കും മുന്നറിയിപ്പ്

വാഷിങ്ടൺ: ലോക സമ്പദ്വ്യസ്ഥയിൽ മാന്ദ്യം പ്രകടമാണെന്നും 90 ശതമാനം രാജ്യങ്ങളെയും അത് ബാധിക്കുമെന്നും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) പുതിയ മേധാവി ക്രിസ്റ്റലിന ജോർജിവ. വളർന്നുവരുന്ന സാമ്പത്തികശക്തികളായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഇത് കൂടുതൽ പ്രകടമാവുമെന്നും അവർ പറഞ്ഞു. ദശാബ്ദത്തിലെ ഏറ്റവുംകുറഞ്ഞ വളർച്ചനിരക്കാണ് ഈവർഷം വിവിധ രാജ്യങ്ങൾക്കുണ്ടാവുക. ലോക സമ്പദ്വ്യവസ്ഥ ആനുപാതികമായി താഴോട്ടുപോവുകയാണെന്നും ഐ.എം.എഫിന്റെ മാനേജിങ് ഡയറക്ടർ പറഞ്ഞു. വാഷിങ്ടണിൽ അടുത്തയാഴ്ച തുടങ്ങുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാർഷികയോഗത്തിനുമുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ. യു.എസ്.-ചൈന വ്യാപാരയുദ്ധമാണ് ആഗോളമാന്ദ്യത്തിന് പ്രധാന കാരണമായി പറയുന്നത്. ഇതുമാത്രമല്ല കാരണം. പക്ഷേ, വ്യാപാരയുദ്ധം എല്ലാവർക്കും നഷ്ടംമാത്രമേ ഉണ്ടാക്കൂ. ആഗോള സമ്പദ്വ്യവസ്ഥയിൽ അതുണ്ടാക്കുക 70,000 കോടി ഡോളറിന്റെ നഷ്ടമാണ്. ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമിത്. പ്രത്യാഘാതം ഏറെനാൾ നീണ്ടുനിൽക്കുകയുംചെയ്യും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ വളർന്നുവരുന്ന വിപണികളെയും ഇത് കാര്യമായിബാധിക്കും. ചൈനയിലും വളർച്ചനിരക്ക് കുറയുകയാണ്. യു.എസിലും ജർമനിയിലും തൊഴിലില്ലായ്മ വർധിക്കുകയാണ്. യു.എസ്., ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങളടക്കം കുറയുകയുംചെയ്തു. ലോകരാഷ്ട്രങ്ങൾ സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങൾ ബുദ്ധിപരമായി തിരഞ്ഞെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. Content Highlights:Financial crisis world economy India

from money rss http://bit.ly/2VvwAvT
via IFTTT

സെന്‍സെക്‌സ് 646 പോയന്റും നിഫ്റ്റി 186 പോയന്റും കുതിച്ചു

മുംബൈ: ആഗോള വിപണികൾ നഷ്ടത്തിലായിരുന്നെങ്കിലും രാജ്യത്തെ സൂചികകൾ കുതിച്ചു. ബാങ്ക്, മറ്റ് ധനാകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടപ്പിച്ചതാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 645.97 പോയന്റ് കുതിച്ച് 38,117.95ലും നിഫ്റ്റി 186.90 പോയന്റ് നേട്ടത്തിൽ 11,313.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1232 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇൻഡസിന്റ് ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില 5 ശതമാനത്തോളം കുതിച്ചു. ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളും നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 3 ശതമാനം ഉയർന്നു. അതേസമയം ഐടി ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സിപ്ല, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ഐടിസി, ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, ഐഒസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തലുമാണ് ക്ലോസ് ചെയ്തത്. Sensex ends above 38,000, Nifty jumps 186 pts

from money rss http://bit.ly/30Z9eQv
via IFTTT

Sunday, 29 September 2019

ഗാന്ധിജിയുടെ 'ബിസിനസ് താല്‍പര്യങ്ങള്‍'

ഗാന്ധിജിയെ ഏതെങ്കിലുംതരത്തിൽ ബിസിനസിനോട് ബന്ധപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുള്ളവർ ധാരാളമുണ്ടാകും. ബിസിനസ് എന്നാൽ അമിത ലാഭക്കൊതി മാത്രമാണെന്ന് കരുതുന്നവരുമുണ്ടാകും. എന്നാൽ, സ്വകാര്യ ബിസിനസിനോടും ബിസിനസുകാരോടും അലർജിയുള്ള ആളായിരുന്നില്ല ഗാന്ധിജി എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജി.ഡി. ബിർള. 'കസ്റ്റമറാണ് ഒരു വ്യാപാരസ്ഥാപനത്തിലെ ഏറ്റവും പ്രധാന സന്ദർശകൻ' എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗാന്ധിവചനം ഇന്നും പല വ്യാപാരസ്ഥാപനങ്ങളിലും ഫ്രെയിംചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? ഒരു ബനിയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പരമ്പരാഗതമായി വ്യാപാരം ചെയ്യുന്നവരാണ് ബനിയകൾ. 'പാക്കേജിങ്' എന്നാൽ പൊതിഞ്ഞുകെട്ടൽ മാത്രമല്ല എന്ന് അക്കാലത്തുതന്നെ കാണിച്ചുതന്ന ആളും ഗാന്ധിജി തന്നെ. ഗാന്ധിജിയുടെ കാലത്ത് ഉടുക്കാൻ തുണിയില്ലാത്തവരായിരുന്നു ഭൂരിപക്ഷം ഇന്ത്യക്കാരും. അവർക്കിടയിൽ ഒരാളായിത്തീർന്ന്, അവരെ നയിക്കാനാണ് അദ്ദേഹം ആദ്യംതന്നെ മേൽവസ്ത്രം ഉപേക്ഷിച്ചത് (ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ കോട്ടും സ്യൂട്ടുമിട്ട ഒരു വക്കീലായിരുന്നു ഗാന്ധിജി എന്നു മറക്കേണ്ട). അങ്ങനെ പാക്കേജിങ്ങിലെ അസാധാരണവും പ്രധാനവുമായ പാഠമാണ് മേൽവസ്ത്രം ഉപേക്ഷിച്ചതിലൂടെ ഗാന്ധിജി പഠിപ്പിച്ചത്. നമ്മൾ പ്രചോദിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നമ്മളോട്, നമ്മുടെ ആശയങ്ങളോട്, ഉത്പന്നങ്ങളോട് അകൽച്ച തോന്നരുത്. നമ്മിലൊരാളാണ് നമ്മുടെ നേതാവ് എന്നു തോന്നിപ്പിക്കണം. ഇവിടെ മേൽവസ്ത്രം പോലുമില്ലാത്ത ദരിദ്രനാരായണന്മാർക്ക് അങ്ങനെ തോന്നിപ്പിക്കാനാണ് ഗാന്ധിജി മേൽവസ്ത്രമുപേക്ഷിച്ചത്. നമ്മളുമായി 'ഐഡന്റിഫൈ' ചെയ്യാൻ പറ്റുക എന്ന് ഇംഗ്ലീഷിൽ പറയുന്ന സംഗതിതന്നെ. ഏറ്റവും മികച്ച വ്യവസായ വിജയം വരിച്ച ഗൾഫ് മലയാളികളിൽ ഒരാളായ ഫൈസൽ കൊട്ടിക്കോളൻറെ ഷാർജ ഹംറിയ ഫ്രീസോണിലുണ്ടായിരുന്ന ഫൗണ്ട്റി സന്ദർശിച്ചത് ഓർക്കുന്നു. തൊഴിലാളികൾക്കായി രണ്ട് വലിയ ജിംനേഷ്യങ്ങൾ, യോഗ സെന്റർ, ലൈബ്രറി, കംപ്യൂട്ടറും ഇംഗ്ലീഷും പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങൾ, കാന്റീൻ എന്നിവയുൾപ്പെടെ 24 മില്യൻ ദിർഹം (ഇന്നത്തെ കണക്കിൽ ഏതാണ്ട് 46 കോടി രൂപ) ചെലവിൽ 2,400 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അവിടെ സ്ഥാപിച്ച ലോകോത്തരമായ കമ്യൂണിറ്റി സെന്ററിൽ, വർഷത്തിൽ രണ്ടു തവണയെങ്കിലും തൊഴിലാളികൾക്കായി അറ്റൻബറോയുടെ 'ഗാന്ധി' സിനിമ പ്രദർശിപ്പിക്കുമെന്നു പറഞ്ഞു അവർ. 'ദേശസ്നേഹം ഉണർത്താനല്ല' എന്ന് ഉടൻ വന്നു വിശദീകരണം. ഗാന്ധിജിയെ ഒരു ദേശനേതാവ് എന്നതിനെക്കാളുപരിയായി, അവിടെ മാതൃകയാക്കപ്പെടുന്നത് ഒരു 'ലീഡർ' എന്ന നിലയിലാണ്. വ്യത്യസ്ത നാട്ടുരാജ്യങ്ങളിൽ വ്യത്യസ്ത ഭാഷകൾ സംസാരിച്ചു കഴിഞ്ഞിരുന്ന കോടിക്കണക്കിനു വരുന്ന ജനങ്ങളെ വിജയകരമായി നയിച്ച, ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച മാനേജ്മെന്റ് വിദഗ്ദ്ധരിലൊരാൾ എന്ന നിലയിൽ (തീർച്ചയായും, ഇന്ത്യക്കാർ മാത്രമല്ല ആ ഗൾഫ് കമ്പനിയിൽ ജോലി ചെയ്തിരുന്നത് എന്നുമോർക്കണം). എന്നാൽ, ബിസിനസുകാർ അവരുടെ ലാഭവും തൊഴിലാളികൾ അവർക്കുള്ള തൊഴിലും വേതനവും പരിസ്ഥിതി സംരക്ഷണക്കാർ പരിസ്ഥിതിയും മാത്രം നോക്കുന്നതിനപ്പുറം 'പർപ്പസ് ബ്രാൻഡിങ്' എന്ന പേരിൽ ഉയർന്നുവന്നിരിക്കുന്ന പുതിയ സംഗതിയാണ് ഗാന്ധിജിയുടെ 150-ാം ജന്മവാർഷികമാഘോഷിക്കുന്ന ഈ വേളയിൽ ഇവയെക്കാളൊക്കെ പ്രസക്തമായിരിക്കുന്നത്. കാരണം, 'പർപ്പസ് ബ്രാൻഡിങ്' എന്ന പേരിൽ ഇന്ന് ബ്രാൻഡ് വിചക്ഷണന്മാർ മുന്നോട്ടുവെയ്ക്കുന്ന സംഗതികൾ തന്നെയാണ് സമൂഹ ഉന്നമനം കൂടി കണക്കിലെടുത്തുകൊണ്ട് ഗാന്ധിജി പ്രാവർത്തികമാക്കിയത്. 'ഡൂയിങ് ഈസ് ബീയിങ്' എന്നതാണ് ഗാന്ധിസത്തിന്റെ സത്ത. അതുകൊണ്ടു തന്നെയാണ് 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു പറയാൻ അദ്ദേഹത്തിനു സാധിച്ചത്. 'തന്റെ കർമങ്ങളായിരുന്നു അദ്ദേഹത്തിന്റെ ബ്രാൻഡിങ്. പുതിയ ബിസിനസുകാരെ സമൂഹത്തിനു കൂടി ഉതകുന്ന ബിസിനസ് ചെയ്യിപ്പിക്കാൻ, സമൂഹത്തെക്കൂടി ഉൾപ്പെടുത്തുന്ന ബോട്ടംലൈൻ വിഭാവനം ചെയ്യാൻ പ്രേരിപ്പിക്കുന്ന പർപ്പസ് ബ്രാൻഡിങ്ങിന്റേതായ ഈ കാലത്ത് ഗാന്ധിജിയുടെ പ്രവർത്തനങ്ങളാണ് ഇതിനുള്ള ഏറ്റവും മികച്ച പാഠപുസ്തകം' - രാജ്യത്ത് ഇതാദ്യമായി കൊച്ചി ആസ്ഥാനമായി സെന്റർ ഫോർ എക്സലൻസ് ഇൻ പർപ്പസ് ബ്രാൻഡിങ്ങിന് തുടക്കമിട്ട ഓർഗാനിക് ബി.പി.എസ്. എന്ന ബ്രാൻഡിങ് ഏജൻസിയുടെ സ്ഥാപകനും ബ്രാൻഡ് മെന്ററുമായ ദിലീപ് നാരായണൻ പറയുന്നു. ഉദാഹരണത്തിന് നിങ്ങൾ സോപ്പുണ്ടാക്കുന്ന ബിസിനസിലാണെന്നു വിചാരിക്കുക. ഉത്പാദനരീതികളിലെ ടെക്നോളജിയൊക്കെ മുന്നേറിയ ഇക്കാലത്ത് രണ്ട് ബ്രാൻഡ് സോപ്പുകൾ തമ്മിൽ ഗുണനിലവാരത്തിൽ ഒരു വ്യത്യാസവുമില്ലാതായിക്കഴിഞ്ഞുവെന്നതാണ് സത്യം. അപ്പോൾ എന്തു പറഞ്ഞ് നിങ്ങൾ പരസ്യം ചെയ്യും? -ദിലീപ് നാരായണൻ ചോദിക്കുന്നു. പരസ്യങ്ങളുടെ ചരിത്രം നോക്കിയാൽ ആദ്യം ഉത്പന്നങ്ങളായിരുന്നു പരസ്യങ്ങളിലെ താരം എന്നു കാണാവുന്നതാണ്. പിന്നീടാണ് പരസ്യങ്ങളുടെ നടുവിലേയ്ക്ക് ഉപഭോക്താവ് കടന്നുവന്നത്. ഓർമയില്ലേ 'സർഫ്' പരസ്യങ്ങളിലെ ലളിതാജിയെ? സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും ശക്തമായ ഉപഭോക്തൃ നിയമങ്ങളും ചേർന്ന് ഉപഭോക്താവിനെ കൂടുതൽ ശക്തരും സംശയാലുക്കളും അന്വേഷണ കുതുകികളും ആക്കിയിരിക്കുന്ന ഇക്കാലത്ത് എന്തായിരിക്കും നിങ്ങളുടെ ബ്രാൻഡ് സന്ദേശം? അഥവാ സത്യസന്ധമായ ഒരു ബ്രാൻഡ് കഥ പറയാൻ സത്യസന്ധമായ ഒരുദ്ദേശ്യം (പർപ്പസ്) ഇല്ലാതെ സാധിക്കുമോ? ഇല്ലെന്നാണ് പുതിയ ബ്രാൻഡ് സന്ദേശങ്ങൾ തെളിയിക്കുന്നത്. ഉദാഹരണത്തിന് സർഫിന്റെ നിർമാതാക്കളായ യൂണിലിവറിന്റെ മറ്റൊരു ബ്രാൻഡായ 'ലൈഫ്ബോയി'യുടെ ലോകപ്രസിദ്ധമായിത്തീർന്ന 'ഹെൽപ്പ് എ ചൈൽഡ് റീച്ച് 5' എന്ന കാെമ്പയിൻ തന്നെയെടുക്കുക. ലോകമെമ്പാടുമായി വർഷംതോറും 60 ലക്ഷം കുട്ടികളാണ് 5 വയസ്സെത്തും മുമ്പ് മരിച്ചു പോകുന്നതെന്നാണ് കണക്ക്. ഇതിൽത്തന്നെ 44 ശതമാനം പേരും ജനിച്ച് ആദ്യത്തെ 28 ദിവസത്തിനുള്ളിൽത്തന്നെ മരിക്കുന്നു. ഇത് കണക്കിലെടുത്താണ് ശിശുമരണ നിരക്ക് ഏറെ ഉയർന്നുനിന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ലൈഫ്ബോയ് അവരുടെ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രചാരണം ഇന്ത്യയിലുമെത്തി. വയറിളക്കവും ന്യുമോണിയയുമാണ് ശിശുമരണങ്ങളിലെ പ്രധാന വില്ലന്മാർ. ഗർഭിണികളെയും പ്രസവിച്ചുകിടക്കുന്ന അമ്മമാരെയും സോപ്പുപയോഗിച്ച് കൈകഴുകുക എന്ന ശീലം പഠിപ്പിപ്പിച്ചുകൊണ്ടും ആ സന്ദേശം യഥാർത്ഥ ജീവിതങ്ങളിൽനിന്നു പകർത്തി പ്രചരിപ്പിച്ചും 'ലൈഫ്ബോയ്' ഈ രംഗത്തുണ്ടാക്കിയ കണ്ണുകൾ ഈറനാക്കുന്ന നേട്ടങ്ങളാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ ഏറ്റവും മികച്ച കേസ് സ്റ്റഡിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെ തവണ വ്യവസ്ഥകളിലൂടെ ഫർണിച്ചർ വാങ്ങാൻ സഹായിച്ച ബ്രസീലിലെ കാസാസ് ബാഹിയ, ഇന്ത്യയിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ച ബാങ്ക് ഓഫ് മധുര, അരവിന്ദ് ഐ ഹോസ്പിറ്റൽ, ജയ്പുർ റാഗ്സ്, പ്രൊജക്ട് ശക്തി എന്നീ കേസ് സ്റ്റഡികളുമായി 2004-ൽ ആദ്യ പതിപ്പിറങ്ങിയ സി.കെ. പ്രഹ്ലാദിന്റെ 'ദി ഫോർച്യൂൺ അറ്റ് ദി ബോട്ടം ഓഫ് ദി പിരമിഡ്' എന്ന പുസ്തകമാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ വരവിനെ ആദ്യമായി വിളിച്ചറിയിച്ചത്. 2004-ൽനിന്ന് 2019-ലെത്തിയപ്പോൾ പർപ്പസ് ബ്രാൻഡിങ് കൂടുതൽ നിർണായകമായിരിക്കുന്നു. ബ്രാൻഡുകളുടെ മിഷനും വിഷനും പ്രധാനം തന്നെ. ഒരു ബ്രാൻഡ് എന്താണ് (What) എന്നാണ് മിഷൻ സൂചിപ്പിക്കുന്നത്. എവിടേയ്ക്കാണ് (Where) എന്നാണ് വിഷൻ സൂചിപ്പിക്കുന്നത്. എന്നാൽ അതിനപ്പുറം ഒരു ബ്രാൻഡ് എന്തിനാണ് (Why), എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന പരമ പ്രധാനമായ ചോദ്യമാണ് പർപ്പസ് ബ്രാൻഡിങ് മുന്നോട്ടുവെയ്ക്കുന്നത്. സോദ്ദേശ്യ ബ്രാൻഡിങ്ങിലൂടെ ജീവനക്കാരെ കൂടുതൽ പ്രതിബദ്ധരാക്കാം, ഉപഭോക്താക്കളെ കൂടുതൽ കൂറുള്ളവരാക്കാം, ലാഭം വർധിപ്പിക്കാം, അതിനെക്കാളെല്ലാം ഉപരിയായി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാര്യത്തിൽ ലോകപ്രസിദ്ധമായ സ്റ്റെഞ്ചൽ റിപ്പോർട്ട് വഴികാട്ടിയാകുന്നു. പർപ്പസ് ഉള്ള ഒരു ബ്രാൻഡിന് അതുമായി മത്സരിക്കുന്ന മറ്റു പർപ്പസില്ലാത്ത ബ്രാൻഡുകളെക്കാൾ 400 ശതമാനം വരെ മികച്ച മത്സര മികവ് കാഴ്ചവെയ്ക്കാനാകുമെന്നും പർപ്പസ് ഉള്ള ബ്രാൻഡുകളോട് പുതുതലമുറ 90 ശതമാനം കൂടുതൽ കൂറ് പുലർത്തുന്നുവെന്നും പത്തിൽ ആറ് ചെറുപ്പക്കാരും പർപ്പസ് ഉള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് സ്റ്റെഞ്ചൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. കൈകൾ കൊണ്ടാണ് മനുഷ്യൻ വ്യാവസായിക വിപ്ലവം യാഥാർത്ഥ്യമാക്കിയതെന്നാണ് പറയാറ്. അതുപോലെ സാങ്കേതികവിദ്യാ വിപ്ലവത്തെ കൊണ്ടുവന്നത് നമ്മുടെ മസ്തിഷ്കങ്ങളാണെന്നും പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഇപ്പോൾ ആവശ്യമായിരിക്കുന്ന മാനവികതാ വിപ്ലവം നടപ്പാക്കേണ്ടത് നമ്മുടെ ഹൃദയങ്ങൾ കൊണ്ടാണെന്നു പറയാം. വൻകിട ബിസിനസുകാർക്കു മാത്രമല്ല ചെറുകിട സ്ഥാപനങ്ങൾക്കും ഇങ്ങനെ പർപ്പസ് ബ്രാൻഡിന്റെ ത്രിമാന നേട്ടം കൊയ്യാം. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തു മാത്രമേ സുസ്ഥിര വികസനം (സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്) സാധ്യമാകൂ എന്നായിരുന്നു ഇതുവരെ പറഞ്ഞുകേട്ടിരുന്നതെങ്കിൽ ഇനിമുതൽ ചുറ്റുമുള്ള സമൂഹത്തെക്കൂടി കണക്കിലെടുത്താൽ മാത്രമേ സുസ്ഥിര ലാഭവും ബിസിനസും സാധ്യമാകൂ എന്നാണ് തെളിഞ്ഞുവരുന്നതെന്നു ചുരുക്കം. അങ്ങനെ ഇക്കാലത്തെ മികച്ച ബ്രാൻഡുകൾ മനുഷ്യപ്പറ്റിനെ അവരുടെ ബിസിനസിന്റെ അടിസ്ഥാനശിലയായി പ്രതിഷ്ഠിക്കുന്നു. സമൂഹം മെച്ചപ്പെടുമ്പോൾ മാത്രമേ ആ സമൂഹത്തിലെ ബ്രാൻഡുകളും മെച്ചപ്പെടൂ എന്ന ലളിതമായ സത്യം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു. ഗാന്ധിജി എന്നാൽ ചർക്കയിൽ നൂൽ നൂൽക്കുന്ന ഒരു നിഷ്കാമകർമിയുടെ ചിത്രമായി മാത്രം ഓർക്കുന്നതിനു പകരം സമൂഹത്തിന് വലിയ നന്മകൾ ചെയ്ത, ലോകത്തിനെങ്ങും മാതൃകയായ ഒരു കർമധീരനായി വിലയിരുത്തുമ്പോഴാണ് പർപ്പസ് ബ്രാൻഡിങ്ങിന്റെ ഇക്കാലത്ത് അത് വലിയ പ്രചോദനമാകുന്നത്. rampaliyath@gmail.com

from money rss http://bit.ly/2ov3yQT
via IFTTT

ഉന്നതവിദ്യാഭ്യാസം നേടണോ; അതോ ജോലിചെയ്ത് വീട്ടുകാരെ സഹായിക്കണോ?

അനൂപ് ബി.ടെക്. അവസാനവർഷ വിദ്യാർഥിയാണ്... കാമ്പസ് പ്ലേസ്മെന്റിന്റെ സമയം അടുത്തുവരുന്നു... അതിനാലുള്ള ആശയക്കുഴപ്പവുമായാണ് എന്നെ സമീപിച്ചത്. 'തുടർന്നും പഠിക്കണമോ, അതോ കുറച്ചുകാലം ജോലിചെയ്ത്വീട്ടുകാരെ സഹായിച്ചിട്ട് പഠിച്ചാൽ മതിയോ...?' -മനസ്സിലുയരുന്ന ഈ ചോദ്യങ്ങളാണ് അയാളെ കുഴയ്ക്കുന്നത്. 'എന്താണ് കൂടുതൽ ഇഷ്ടമായി തോന്നുന്നത്...?' എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി, 'എനിക്ക് ഇനിയും പഠിക്കണം' എന്നതുതന്നെയായിരുന്നു. പക്ഷേ, 'വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാൻ പറ്റില്ല'. 'ഇപ്പോൾ അനൂപും കൂടി ജോലിയെടുത്ത് വീടുപുലർത്തേണ്ട അവസ്ഥയുണ്ടോ...?' എന്നായി ഞാൻ. 'അത്ര വലുതായിട്ടൊന്നുമില്ല...' -അവൻ മറുപടി പറഞ്ഞു. 'എന്നാൽപ്പിന്നെ തുടർവിദ്യാഭ്യാസം ഇടമുറിയാതെ മുന്നോട്ട് പൊയ്കൂടേ... കാരണം, അതിനുള്ള പണം ലഭിക്കാൻ നിരവധി മാർഗങ്ങളുണ്ടല്ലോ...? ഉന്നതവിദ്യാഭ്യാസം ഭാരിച്ചതായാണ് പലർക്കും അനുഭവപ്പെടാറുള്ളത്. ഇക്കാര്യത്തിൽ സ്വയംപഴിക്കുന്നവരും മാതാപിതാക്കളുടെ പിടിപ്പുകേടിനെ കുറ്റപ്പെടുത്തുന്നവരുമായ നിരവധി വിദ്യാർഥികളെ കണ്ടുമുട്ടാറുണ്ട്. എന്നാൽ, സ്കോളർ അഥവാ പ്രതിഭകളായവർക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് പഠനസഹായത്തിനായി വ്യത്യസ്തവും നവീനവുമായ നിരവധി 'സ്കോളർഷിപ്പുകൾ' ഉണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യതയ്ക്കായി നൽകുന്ന കൈത്താങ്ങാണ് സ്കോളർഷിപ്പുകൾ. സാമ്പത്തികമായും സാമൂഹികമായും നിലവാരം കുറഞ്ഞവരെ വിദ്യാഭ്യാസത്തിലൂടെ ഉന്നമനത്തിലെത്തിക്കാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. അക്കാദമിക്, കായികം, ന്യൂനപക്ഷം, വനിത, കലാപരം തുടങ്ങിയ വിവിധവും വ്യത്യസ്തവുമായ മേഖലകളിലായാണ് ഇവ ലഭ്യമാവുന്നത്. ഭാരതീയ വിദ്യാർഥികൾക്കുള്ളതിനു പുറമേ വിദേശവിദ്യാർഥികൾക്കായി ലഭ്യമാവുന്ന ധാരാളം ഭാരതീയ സ്കോളർഷിപ്പുകളും ഉണ്ട്. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ്, ഒറ്റ പെൺകുട്ടിക്കുള്ള സ്കോളർഷിപ്പ്, പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമായുള്ളവ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് മാത്രമായുള്ളത് എന്നിങ്ങനെയും വിഭാഗങ്ങൾ ലഭ്യമാണ്. ഈ അക്കാദമികവർഷവും അടുത്ത വർഷവുമായി ലഭ്യമാവുന്ന നിരവധി സ്കോളർഷിപ്പുകളിൽ ചിലതിനെ പരിചയപ്പെടാം: ഡി.ബി. ടി.ജെ.ആർ.എഫ്. സ്കോളർഷിപ്പ്: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള മുഴുവൻ പഠനസഹായിയായി ഇത് വർത്തിക്കുന്നു. ഇതുവഴി പ്രതിമാസം 28,000 രൂപ വിദ്യാർഥികൾക്ക് ലഭിക്കുന്നു. സ്വർണജയന്തി ഗവേഷണ ഫെലോഷിപ്പ്: ശാസ്ത്ര-സാങ്കേതിക രംഗത്ത് ഉന്നതവിദ്യാഭ്യാസം തേടുന്ന ഭാരതത്തിലെ വിദ്യാർഥികളോടൊപ്പം വിദേശവിദ്യാർഥികൾക്കും ഈ സ്കോളർഷിപ്പ് ലഭ്യമാണ്. രാമൻ ചർപക് ഫെലോഷിപ്പ്: പ്രതിമാസം 1,500 യൂറോ ലഭ്യമാവുന്ന ഈ ഗവേഷണ സ്കോളർഷിപ്പ് വഴിയായി സാമ്പത്തിക സഹായത്തോടൊപ്പം മറ്റ് അക്കാദമിക സൗകര്യങ്ങളും നൽകുന്നു. പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് വഴിയായി ഫീസും മറ്റ് ചെലവുകളും നേരിടാനാവുന്നു. ഇൻസ്പയർ സ്കോളർഷിപ്പ്: പേര് സൂചിപ്പിക്കുന്നതു പോലെതന്നെ തീർത്തും പ്രചോദനാന്മകമായ രീതിയിൽ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. കോൾ ഇന്ത്യ ലിമിറ്റഡ് സ്കോളർഷിപ്പ്: എൻജിനീയറിങ് ബിരുദ വിദ്യാഭ്യാസം തേടുന്ന എല്ലാ രാജ്യക്കാർക്കും സമീപിക്കാവുന്ന ഈ സ്കോളർഷിപ്പ് ഒരു പൂർണ പഠനസഹായ പദ്ധതിയാണ്. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്: ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രതിവർഷം 6,000 രൂപവച്ച് നൽകപ്പെടുന്ന ഈ പദ്ധതിയിൽ പഠനത്തിന്റെ ഭാഗിക ചെലവ് അംഗീകൃതവും തിരഞ്ഞെടുക്കപ്പെട്ടതുമായ വിദ്യാഭ്യാസസ്ഥാപനം വഴിയായി നൽകപ്പെടുന്നു. ആൽബർട്ട് ഐൻസ്റ്റൈൻ അന്താരാഷ്ട്ര സ്കോളർഷിപ്പ്: പ്രവേശന ടെസ്റ്റ് വഴിയായി തിരഞ്ഞെടുക്കപ്പെടുന്ന ശാസ്ത്ര-സാങ്കേതിക വിദ്യാർഥികൾക്ക് ഇത് ലഭ്യമാവുന്നു. ഐ.സി.എസ്.ആർ. ഡോക്ടറൽ ഫെലോഷിപ്പ്: രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഈ ഫെലോഷിപ്പ് സാമൂഹ്യ-മാനവിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് ലഭ്യമാവുന്നു. ഇവയോരോന്നിന്റെയും വ്യവസ്ഥകളും തുകയും മറ്റ് മാനദണ്ഡങ്ങളും ഇടക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ, അതത് സ്കോളർഷിപ്പിന്റെ വെബ്സൈറ്റുകൾ പരിശോധിച്ച് മാറ്റങ്ങൾ മനസ്സിലാക്കേണ്ടതാണ്. വിവിധ മന്ത്രാലയങ്ങൾ നൽകുന്ന േസ്കാളർഷിപ്പുകൾക്കായി പൊതു പോർട്ടലുകളും ഉണ്ട്. സാമൂഹികമാധ്യമങ്ങളിൽ ധാരാളം സമയം ചെലവഴിക്കുന്ന പുതുതലമുറ ഇത്തരം കാര്യങ്ങൾ അന്വേഷിക്കാനുംകൂടി ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. കൂടാതെ, വിവിധ ബാങ്കുകളും ബഹുരാഷ്ട്ര കമ്പനികളും വിവിധ സന്നദ്ധസംഘടനകളും ക്ലബ്ബുകളും ഈ രംഗത്ത് സജീവസാന്നിദ്ധ്യമാണ്. അതുപോലെതന്നെ, തങ്ങളുടെ സി.എസ്.ആർ. ഫണ്ട് വിദ്യാഭ്യാസ സഹായത്തിനായി മാറ്റിവയ്ക്കുന്ന നിരവധി കമ്പനികൾ ഉണ്ട്. അന്വേഷിച്ച് കണ്ടെത്തേണ്ട ഉത്തരവാദിത്വം വിദ്യാർഥിക്കാണ്. ഇപ്പോഴേ പരിശ്രമം തുടങ്ങിയാൽ അടുത്ത അധ്യയനവർഷം ചെലവില്ലാതെ പഠിക്കാം. ഈ വർഷം മുടക്കിയ ഫീസും മറ്റു ചെലവുകളും 'റീ ഇമ്പേഴ്സ്മെന്റ്' രൂപത്തിൽ തിരിച്ചുപിടിക്കുകയും ചെയ്യാം. പലതും ഓൺലൈൻ വഴിയായാണ് അപേക്ഷിക്കേണ്ടത്. പണം വരുന്നത് വിദ്യാർഥിയുടെ അക്കൗണ്ടിലേക്കുമാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കോളർഷിപ്പുകൾക്കായി പ്രത്യേകവിഭാഗവും ഓഫീസ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. നോട്ടീസ് ബോർഡുകളിൽ ഇവ യഥാസമയങ്ങളിൽ പതിപ്പിക്കാറുമുണ്ട്. സ്കോളർഷിപ്പ് സ്വന്തമാക്കുന്നത് അഭിമാനകരമായ വസ്തുതയാണ്. അത് ആത്മവിശ്വാസവും ഉത്തരവാദിത്വവും വർധിപ്പിക്കുന്നു. കാരണം, സമൂഹത്തിന്റെ പണമെടുത്താണ് പഠിക്കുന്നത്. ഇവ വിദ്യാർഥികളുടെ അവകാശമാണ്, ആനുകൂല്യമല്ല എന്നതും തിരിച്ചറിയേണ്ടതാണ്.

from money rss http://bit.ly/2mXVR57
via IFTTT

സെന്‍സെക്‌സില്‍ 118 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരആഴ്ചയുടെ ആദ്യദിനനം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 118 പോയന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 11477ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 442 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 397 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ലോഹം, ഫാർമ ഓഹരികൾ സമ്മർദത്തിലാണ്. സിപ്ല, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

from money rss http://bit.ly/2nHz4uD
via IFTTT

Saturday, 28 September 2019

ഭാരത് 22 ഇടിഎഫ് നാലാംഘട്ടം: ഒക്ടോബര്‍ മൂന്നുമുതല്‍ അപേക്ഷിക്കാം

ഭാരത് 22 ഇടിഎഫിന്റെ ഫർദർ ഫണ്ട് ഓഫർ(എഫ്എഫ്ഒ)രണ്ട് വരുന്നു. ആങ്കർ നിക്ഷേപകർക്ക് ഒക്ടോബർ മൂന്നിന് അപേക്ഷിക്കാം. മറ്റുള്ളർക്ക് നാലുമുതലാണ് അപേക്ഷിക്കാൻ കഴിയുക. സർക്കാരിനുവേണ്ടി ഐസിഐസിഐ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ഭാരത് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്കും മുൻ എഫ്എഫ്ഒകൾക്കും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് പണം സമാഹരിക്കാനുള്ള വഴിതുറന്നത് 2017 ബജറ്റ് പ്രഖ്യാപനത്തിലാണ്. പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളിലും വൻകിട കമ്പനികളിലുമാണ് ഇടിഎഫ് നിക്ഷേപം നടത്തുക. ആറ് സെക്ടറുകളിലായി 22 ഓഹരികളിലാണ് നിക്ഷേപം. പരമാവധി 15 ശതമാനമാണ് ഒരു ഓഹരിയിലെ നിക്ഷേപം. സെക്ടറിലാകട്ടെ ഇത് 20 ശതമാനവുമാണ്. അറിയാം കൂടുതൽ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ഇന്റസ്ട്രിയിലെ ഏറ്റവും വലിയ എൻഎഫ്ഒ ആയിരുന്നു ഭാരത് 22 ഇടിഎഫിന്റേത്. 3.35 ലക്ഷം റീട്ടെയിൽ നിക്ഷേപകർ 32,000 കോടി രൂപയുടെ അപേക്ഷയാണ് നൽകിയത്. 8000 കോടി രൂപയുടെയായിരുന്നു എൻഎഫ്ഒ. ഇത് 14,500 കോടിയായി വർധിപ്പിച്ചു. ആദ്യ എഫ്എഫ്ഒയ്ക്ക് 15,436 കോടി രൂപ നിക്ഷേപിക്കാൻ 1.2 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. 6,000 കോടിയുടേതായിരുന്നു ആദ്യ എഫ്എഫ്ഒയെങ്കിലും അത് 8,400 കോടിയായി വർധിപ്പിച്ചു. എഫ്എഫ്ഒ 2 വഴി 8000 കോടി രൂപയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെ ഭാരത് 22 ഇടിഎഫ് വഴി സർക്കാർ സമാഹരിച്ചത് 35,900 കോടി രൂപയാണ്.

from money rss http://bit.ly/2lQIdQV
via IFTTT

Friday, 27 September 2019

ബാങ്ക് തകര്‍ന്നാല്‍ തായ്‌ലന്‍ഡില്‍ തിരിച്ചുകിട്ടുന്ന നിക്ഷേപം 1.13 കോടി; ഇന്ത്യയിലോ?

ഇന്ത്യയിൽ ഒരു ബാങ്ക് തകർന്നാൽ നിക്ഷേപകന് ആകെ ലഭിക്കുക ഒരു ലക്ഷം രൂപമാത്രമാണ്. എന്നാൽ ഇതിനേക്കാൾ ആകർഷകമാണ് ഏഷ്യയിലെ മറ്റ് രാജ്യങ്ങളിൽ നിക്ഷേപത്തിന് നൽകുന്ന ഇൻഷുറൻസ് പരിരക്ഷ. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെമേൽ ആർബിഐയുടെ നിയന്ത്രണംവന്നപ്പോഴാണ് ഇതേക്കുറിച്ച് എല്ലാവരും ചിന്തിക്കാൻ തുടങ്ങിയത്. ബാങ്കിന്റെ പ്രവർത്തനം എന്നന്നേക്കുമായി അവസാനിപ്പിച്ചാൽ ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുന്ന ഒരു ലക്ഷം രൂപ 25 വർഷം മുമ്പ് 1993ൽ നിശ്ചയിച്ചതാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ തുക വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നുകഴിഞ്ഞു. ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ നൽകുന്ന പരിരക്ഷ പരിശോധിക്കാം ഫിലിപ്പൈൻസിലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് പ്രകാരം 500,000 പെസോ(9500ഡോളർ)സാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ ഇത് 6.71 ലക്ഷത്തോളം രൂപവരും. തായ്ലൻഡിലാണെങ്കിൽ 50 ലക്ഷം ബട്ട്സാണ് ലഭിക്കുക. ഡോളറിലാണെങ്കിൽ 1,60,000. ഇത് ഇന്ത്യൻ കറൻസിയിൽ കണക്കാക്കിയാൽ 1.13 കോടി രൂപവരും. ചൈനയിൽ 5 ലക്ഷം യുവാനാണ് ലഭിക്കുക. അതായത് 70,000 ഡോളർ. ഇന്ത്യൻ കറൻസിയിലാണെങ്കിൽ 50 ലക്ഷം രൂപ. ഇവിടെയാണ് ഇന്ത്യയിലെ നിക്ഷേപ ഇൻഷുറൻസ് എത്ര കുറവാണെന്ന് മനസിലാക്കേണ്ടത്. ഒരു ലക്ഷം രൂപ അതായത് 1,400 ഡോളർ മാത്രം. രാജ്യങ്ങളെല്ലാം കാലനുസൃതമായി ഈതുക വർധിപ്പിക്കാറുണ്ട്. ഇന്ത്യയിൽ 25 വർഷം മുമ്പ് വരെ നൽകിയിരുന്ന തുക 30,000 രൂപവരെയായിരുന്നു. 1993നുശേഷം രാജ്യത്തെ സമ്പദ്ഘടന അതിവേഗത്തിലാണ് കുതിച്ചത്. ശരാശരി പ്രതിശീർഷ വരുമാനത്തിലും അതിനനുസരിച്ചുള്ള നിക്ഷേപത്തിലും കാര്യമായ വർധനവുണ്ടായി. മറ്റ് നിക്ഷേപ സാമഗ്രികളെ അപേക്ഷിച്ച് നിക്ഷേപം ബാങ്കുകളിൽ കുമിഞ്ഞുകൂടി. 2017 സാമ്പത്തിക വർഷത്തെ, റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കുടുംബങ്ങളുടെ 66 ശതമാനം നിക്ഷേപവും ബാങ്കിലാണെത്തുന്നത്.

from money rss http://bit.ly/2lSRIiy
via IFTTT

ക്യൂആര്‍ കോഡ് വഴി റെയില്‍വെ സ്‌റ്റേഷനില്‍നിന്ന് ടിക്കറ്റെടുക്കാം

ന്യൂഡൽഹി: ക്യൂആർ കോഡ് ഉപയോഗിച്ച് ഇനി നിങ്ങൾക്ക് വരിനിൽക്കാതെ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റ് എടുക്കാം. വടക്ക് കിഴക്കൻ റെയിൽവെയാണ് ആദ്യമായി 12 സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തിൽ വരി നിൽക്കാതെ റെയിൽവെ സ്റ്റേഷനിൽവെച്ചുതന്നെ മൊബൈൽ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയിൽവെ സ്റ്റേഷനിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. തുടക്കം ഈ സ്റ്റേഷനുകളിൽ ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. എങ്ങനെ ടിക്കറ്റെടുക്കാം? ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലോഗിൻ ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. അപ്പോൾ പുറപ്പെടുന്ന സ്റ്റേഷന്റെ പേര് തെളിയും. പിന്നട് പോകേണ്ട സ്റ്റേഷന്റെ പേരും നൽകി പണമടച്ച് നടപടി പൂർത്തിയാക്കാം. റെയിൽവെ സ്റ്റേഷനിൽനിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്യാം റെയിൽവെ സ്റ്റേഷന്റെ 30 മുതൽ 50വരെ മീറ്റർ അകലെ നിന്നുവേണമായിരുന്നു നേരത്തെ യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ. എന്നാൽ പുതിയ സംവിധാനംവഴി സ്റ്റേഷനിൽനിന്നുതന്നെ റിസർവ് ചെയ്യാത്ത ടിക്കറ്റ് എടുക്കാം.

from money rss http://bit.ly/2lxJZpO
via IFTTT

ഘട്ടംഘട്ടമായുള്ള നിക്ഷേപത്തില്‍ ഉറച്ചനില്‍ക്കുക; വിപണി കുതിക്കും

കഴിഞ്ഞ വാരം വരെ വിപണി പ്രതികൂല പ്രവണതയാണു കാണിച്ചിരുന്നത്. സാമ്പത്തികവളർച്ചയുടേയും നിക്ഷേപത്തിനായുള്ള പ്രചോദനത്തിന്റേയും കുറവു കാരണം വിപണി കഠിന കാലത്തിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. ധന, സാമ്പത്തിക പരിഷ്കരണങ്ങൾ അത്യന്താപേക്ഷിതമായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ സാമ്പത്തിക നയങ്ങൾ നന്നായി രൂപപ്പെട്ടുവരികയായിരുന്നു. തളർന്ന അവസ്ഥയിൽ നിന്ന് അടുത്ത രണ്ടുമൂന്നു മാസത്തേക്ക് സാമ്പത്തികാവസ്ഥയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായിരുന്നു ഈ നീക്കങ്ങൾ. സർക്കാർ തലത്തിലും സ്വകാര്യമേഖലയിലും വേണ്ടത്ര പണം ചിലവഴിക്കപ്പെടാതിരുന്നതിനാൽ വിപണിയിൽ ഉന്മേഷരഹിതമായ അവസ്ഥ നില നിന്നിരുന്നു. ആഭ്യന്തര, ആഗോള സാമ്പത്തിക രംഗങ്ങളിലെ ഉന്മേഷക്കുറവ് കാരണം ആവശ്യമായ ഉത്തേജനം നൽകാതിരുന്നാൽ 5 ട്രില്ല്യൺ ഡോളർ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം അപ്രാപ്യമായേക്കുമോ എന്ന സംശയം മുൻകൂട്ടികണ്ടാണ് സർക്കാർ നടപടികളുമായി മുന്നോട്ടു വന്നത്. കോർപറേറ്റ് നികുതിയിൽ വൻ ഇളവനുവദിച്ചുകൊണ്ട് പ്രയാസകരമായൊരു തീരുമാനമാണ് ഗവണ്മെന്റ് കൈക്കൊണ്ടത്. ഓഹരികളിലും പുതിയ പദ്ധതികളിലും പണം മുടക്കാനുള്ള വ്യക്തമായ പ്രോത്സാഹനം തന്നെയായിരുന്നു ഇത്. വരുമാന വളർച്ചയിലും തിരിച്ചുവാങ്ങൽ പദ്ധതികളിലും പെട്ടെന്നുതന്നെ വർധന ഉണ്ടാവുകയും ഭാവിയിൽ പുതിയ സ്വകാര്യ പദ്ധതികൾ വരുകയും ചെയ്യും. സാമ്പത്തിക ലക്ഷ്യങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടായി. 2020 സാമ്പത്തിക വർഷത്തിൽ വിപണി 3.3 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്കു നേർപ്പിച്ചു. സാമ്പത്തിക മന്ത്രാലയം അനുമാനങ്ങൾ വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ സർക്കാർ കൂടുതൽ വായ്പയെടുക്കുമെന്ന പ്രതീക്ഷയിൽ ഓഹരിവിപണിയിൽ അസ്ഥിരതയുണ്ടായി. എങ്കിലും ഭാവിയിൽ സ്വ്വകാര്യ മേഖലയ്ക്കും വിദേശ നിക്ഷേപത്തിനും ഗാർഹിക മേഖലയ്ക്കും ഗുണം വർധിക്കുകയും ഇടക്കാല, ദീർഘകാല ഓഹരികളിൽ വിപണി ഈ നീക്കങ്ങൾ തികച്ചും അനുകൂലമായി കണക്കിലെടുക്കുകയും ചെയ്യും. വളർച്ചയിലെ കുറവും ഉന്നത മൂല്യനിർണയവും കാരണം കഴിഞ്ഞവാരം വരെ വിപണിയെക്കുറിച്ച് നമുക്ക് യാഥാസ്ഥിതിക കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഇപ്പോൾ പ്രത്യേകിച്ചൊരു പരിശ്രമവുമില്ലാതെ വരുമാന വളർച്ച 8 മുതൽ 10 ശതമാനം വരെ വർധിക്കുമെന്നായിരിക്കുന്നു. ഒന്നാം പാദത്തിലെ ഫലങ്ങൾക്കും രണ്ടാം പാദത്തിലെ പരിഷ്കരിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾക്കും ശേഷം നിഫ്റ്റി 50 ലെ ഓഹരി നേട്ടം (E-P-S) 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. ഭാവിയിലും നേട്ടം വർധിക്കാനുള്ള സാധ്യത വർധിച്ചിരിക്കയാണ്. കഴിഞ്ഞ രണ്ടു മൂന്നുമാസത്തിനിടെ റിസർവ് ബാങ്കും ധന മന്ത്രാലയവും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികളുടെ കൂട്ടായ കൂടുതൽ ഫലങ്ങൾ ഭാവിയിൽ നമുക്ക് അനുഭവിക്കാൻ കഴിയും. സമീപകാല ചരിത്രത്തിലെ ഏതു സാമ്പത്തിക പരിഷ്കരണത്തേക്കാളും ഗുണഫലങ്ങളുണ്ടാക്കുന്നവയാണ് ഇപ്പോൾ നടത്തിയ പരിഷ്കാരങ്ങൾ. അതിനാൽ ഇതര ഏഷ്യൻ ശക്തികളേക്കാൾ മെച്ചപ്പെട്ട പ്രകടനമായിരിക്കും ഇന്ത്യ കാഴ്ചവെക്കുക എന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഉയർന്ന കോർപറേറ്റ് നികുതി നൽകുന്ന കമ്പനികൾക്കാണ് നേരിട്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടാവുക. നേരിട്ടല്ലാതെ എല്ലാ കമ്പനികൾക്കും ഇതു ഗുണകരമാണ്. ഭാവിയിൽ കൂടുതൽ നിക്ഷേപത്തിനുള്ള അവസരങ്ങളാണ് അവർക്കുണ്ടാകാൻ പോകുന്നത്. ഇതര ഏഷ്യൻ ശക്തികളെയപേക്ഷിച്ച് മൊത്ത നികുതിയുടെ കാര്യത്തിൽ നിക്ഷേപത്തിന് കൂടുതൽ ഗുണമുണ്ടാവുക ഇവിടെ ആയിരിക്കും എന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കും ഉത്തേജനമായിത്തീരും. തിരിച്ചു വാങ്ങുന്ന ഓഹരികൾക്ക് കഴിഞ്ഞ ബജറ്റിൽ ചുമത്തിയിരുന്ന അധിക നികുതി കുറച്ചതോടെ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതികൾക്കും ഉത്തേജനം ലഭിക്കും. ഐടി, ബഹുരാഷ്ട്ര കമ്പനികൾക്കും അൺലിസ്റ്റ് ചെയ്യപ്പെടാൻ ആലോചിക്കുന്ന കമ്പനികൾക്കും പ്രയോജനകരമാണ് പുതിയ പരിഷ്കാരങ്ങൾ. വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഹ്രസ്വകാലത്തേക്കു പ്രക്ഷുബ്ധത നില നിന്നേക്കാമെങ്കിലും തികച്ചും അനുകൂലം തന്നെയായിരുന്നു വിപണിയുടെ പ്രതികരണം. ആനുകൂല്യങ്ങളെല്ലാം തന്നെ ഒറ്റയടിക്കു ദഹിക്കുമെന്ന് നമുക്കു കരുതാൻ വയ്യ. ഇടക്കാല ഓഹരികളിൽ ഈ അനുകൂലാവസ്ഥ തുടർന്നും നില നിൽക്കുമെന്നാണു കരുതപ്പെടുന്നത്. വിദേശ സ്ഥാപന നിക്ഷേപങ്ങളും രാജ്യത്തിനകത്തു നിന്നുള്ള സ്ഥാപന നിക്ഷേപങ്ങളും വർധിക്കും. ശരിയായ പ്രയോജനം ലഭിക്കാൻ പോകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നവർക്കാണ്. ഇതിനായി ഘട്ടംഘട്ടമായ നിക്ഷേപങ്ങളിൽ അവർ ഉറച്ചു നിൽക്കണം. 2020 സാമ്പത്തിക വർഷം നിഫ്റ്റി 50 ലെ ഓഹരി നേട്ടം (E-P-S) 10 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിക്കുമെന്നാണ് ഞങ്ങൾ കണക്കാക്കിയിട്ടുള്ളത്. 2021, 2022 സാമ്പത്തിക വർഷങ്ങളിൽ ഇത് 15 ശതമാനമായി നില നിൽക്കുകയും ചെയ്യും. ഇതേത്തുടർന്ന് ഓഹരിയൊന്നിന് 580 രൂപ, 668 രൂപ, 768 രൂപ എന്നിങ്ങനെ യഥാക്രമം 2020, 21, 22 സാമ്പത്തിക വർഷങ്ങളിൽ നേട്ടമുണ്ടാവുകയും ചെയ്യും. ഒരു വർഷം മുന്നോട്ടുള്ള P/E ,17.5X ആയും ഒരു വർഷം മുന്നോട്ടുള്ള E-P-S 716 രൂപയായും കണക്കാക്കിയാണ് ഞങ്ങൾ നിഫ്റ്റി 50ൽ 12,500 എന്ന ലക്ഷ്യത്തിൽ എത്തിയിട്ടുള്ളത്. (ലേഖകൻജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണവിഭാഗം മേധാവിയാണ്)

from money rss http://bit.ly/2n5oWeT
via IFTTT

Thursday, 26 September 2019

അഷു മദന്‍ ജെഎം ഫിനാന്‍ഷ്യല്‍ എം ഡി

മുംബൈ:ജെഎം ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ബിസിനസ് അഫിലിയേറ്റ് ഗ്രൂപ്പിന്റെ സഹമേധാവിയുമായി അഷു മദൻ ചുമതലയേറ്റു. മേഖലയിലെ റീട്ടെയിൽ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിൽ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനുമുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് അഷുവിന്റെ നിയമനമെന്ന് ജെഎം ഫിനാൻഷ്യൽ സർവീസസിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറോഫുമായ സുബോധ് ഷിങ്കാർ അറിയിച്ചു. ധനകാര്യ സേവന മേഖലയിൽ മൂന്നു ദശാബ്ദക്കാലത്തെ സീനിയർ മാനേജ്മെന്റ് അനുഭവ സമ്പത്തുമായാണ് അഷു ജെ എം ഫിനാൻഷ്യലിന്റെ തലപ്പത്തെത്തുന്നത്. തന്റെ വിപുലമായ ബിസിനസ്സ് വികസന അനുഭവം, മൂലധന വിപണിയിലെ വൈദഗ്ദ്ധ്യം, വിപണിയിലെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച്, ഫ്രാഞ്ചൈസി ബിസിനസിൽ ജെഎം ഫിനാൻഷ്യൽ സർവീസസിന്റെ വ്യാപകമായ വ്യാപനത്തിന് അശു നേതൃത്വം നൽകുമെന്ന് സുബോധ് ഷിങ്കാർ പറഞ്ഞു. ജെഎം ഫിനാൻഷ്യൽ സർവീസസ് ടീമിൽ അംഗമായതിന്റെ ആവേശത്തിലാണ് താനെന്ന് അഷു മദൻ പറഞ്ഞു. 18 വർഷത്തിലേറെയായി അദ്ദേഹം റെലിഗെയർ സെക്യൂരിറ്റീസിൽ ഇക്വിറ്റി ബ്രോക്കിംഗ് ബിസിനസ് മേധാവിയായിരുന്നു. ജെഎം ഫിനാൻഷ്യൽ സർവീസസിന് ഇപ്പോൾ രാജ്യത്തുടനീളം 340 ലധികം പ്രദേശങ്ങളിൽ സാന്നിധ്യമുണ്ട്.

from money rss http://bit.ly/2n5L3Se
via IFTTT

സെന്‍സെക്‌സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 104 പോയന്റ് നേട്ടത്തിൽ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര ഓഹരികൾ നഷ്ടത്തിലുമാണ്. ഐടിസി, എൻടിപിസി, എസ്ബിഐ, ഐഒസി, എച്ച്സിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യുപിഎൽ, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, വേദാന്ത, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 396 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2n3Ft2M
via IFTTT

തക്കാളിവിലയും ഉയരുന്നു

ന്യൂഡൽഹി:സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡൽഹിയിൽ തക്കാളിയുടെ ചില്ലറവിൽപ്പന വില 40 മുതൽ 60 വരെ രൂപയായി. ഏതാനും ആഴ്ചകൾക്കിടെ വില 70 ശതമാനത്തോളമാണ് ഉയർന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിച്ചെടികൾ നശിച്ചതാണ് വിലക്കയറ്റത്തിനു കാരണമെന്ന് ഡൽഹിയിലെ ആസാദ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി അധികൃതർ പറഞ്ഞു.

from money rss http://bit.ly/2n7UaBM
via IFTTT

സെന്‍സെക്‌സ് 396 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി വിപണി തിരിച്ചുപിടിച്ചു. 11,550നുമുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 396.22 പോയന്റ് നേട്ടത്തിൽ 38,989.74ലിലും നിഫ്റ്റി 131 പോയന്റ് ഉയർന്ന് 11,571.20ലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1236 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, കോൾ ഇന്ത്യ, എംആന്റ്എം, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ ഓഹരികൽ നഷ്ടത്തിലുമായിരുന്നു. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

from money rss http://bit.ly/2nsHFkG
via IFTTT

Wednesday, 25 September 2019

സെന്‍സെക്‌സില്‍ 147 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 147 പോയന്റ് നേട്ടത്തിൽ 38,740ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 11491ലുമെത്തി. ബിഎസ്ഇയിലെ 413 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 136 ഓഹരികൾ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഇന്ത്യബുൾസ് ഹൗസിങ്, എംആന്റ്എം, സിപ്ല, ഐഒസി, ഒഎൻജിസി, ബിപിസിഎൽ തുങ്ങിയ ഒാഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, എഫ്എംസിജി, ഊർജം, ഐടി, ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ.

from money rss http://bit.ly/2lQ1wK5
via IFTTT

ഹുറുൺ ഇന്ത്യ സമ്പന്ന പട്ടിക; മലയാളികൾ 23 പേർ, ഒന്നാമൻ യൂസഫലി

കൊച്ചി:ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 23 മലയാളികൾ ഇടം നേടി. ഇത്തവണയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളി സമ്പന്നരിൽ ഒന്നാമത്. 35,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യൻ സമ്പന്നരിൽ 21-ാം സ്ഥാനത്താണ് അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്. വി.പി.എസ്. ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷംഷീർ വയലിൽ (ആസ്തി 13,200 കോടി രൂപ) മലയാളികളിൽ രണ്ടാം സ്ഥാനവും ഇന്ത്യൻ സമ്പന്നരിൽ 58-ാം സ്ഥാനവും നേടി. 11,600 കോടി രൂപയുടെ ആസ്തിയുമായി ആർ.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രവി പിള്ള (69-ാം സ്ഥാനം) മൂന്നാം സ്ഥാനത്തും 10,600 കോടി രൂപയുടെ ആസ്തിയുമായി ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യൻ (80-ാം സ്ഥാനം) നാലാം സ്ഥാനത്തും 9,400 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയർമാനുമായ ജോയ് ആലുക്കാസ് (98-ാം സ്ഥാനം) അഞ്ചാം സ്ഥാനത്തും ഇടം നേടി. ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി. മേനോൻ (8,800 കോടി), ഭാര്യ ശോഭ മേനോൻ (5,200 കോടി), കല്യാൺ ജൂവലേഴ്സ് ചെയർമാനും എം.ഡി.യുമായ ടി.എസ്. കല്യാണരാമനും കുടുംബവും (5,200 കോടി ), മുത്തൂറ്റ് ഫിനാൻസ് എം.ഡി. ജോർജ് അലക്സാണ്ടർ (4,000 കോടി), മണപ്പുറം ഫിനാൻസ് എം.ഡി. വി.പി. നന്ദകുമാർ (3,700 കോടി) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ മറ്റ് മലയാളികൾ. ശോഭ മേനോൻ, ബിന്ദു പി.എൻ.സി. മേനോൻ, സൂസൻ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്സാണ്ടർ, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോർജ് എന്നീ എട്ട് മലയാളി വനിതകളാണ് ഇത്തവണ പട്ടികയിൽ ഇടം പിടിച്ചത്. അതേസമയം, ഇന്ത്യൻ ധനികരുടെ പട്ടികയിലെ ആദ്യ പത്തിൽ ഒരു വനിത പോലുമില്ല. തുടർച്ചയായി എട്ടാം തവണയും മുകേഷ് അംബാനി ഹുറുൺ പട്ടികയിൽ ഒന്നാമതെത്തി. 3.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ അതിസമ്പന്നരിൽ എട്ടാം സ്ഥാനത്താണ് അംബാനി. 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്.പി. ഹിന്ദുജയും കുടുംബവുമാണ് ഇന്ത്യൻ സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത്. വിപ്രോ സ്ഥാപകൻ അസിം പ്രേംജി മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു. 1.17 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലക്ഷ്മി മിത്തലും കുടുംബവും (1.07 കോടി രൂപ), ഗൗതം അദാനി (94,500 കോടി) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. Content Highlights:Hurun India Rich List; 23 Malayalees, Yusufali name first

from money rss http://bit.ly/2lT39GK
via IFTTT

കണ്ണന്‍ ദേവന്‍ ഓണം സൗഭാഗ്യ ഓഫറിലെ ആദ്യ ബമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

കൊച്ചി: ഓണത്തോടനുബന്ധിച്ച് ടാറ്റാ ടീ കണ്ണൻ ദേവൻ സംഘടിപ്പിച്ച ഓണം സൗഭാഗ്യ ഓഫറിലെ ആദ്യ ബമ്പർ സമ്മാനവിജയികളെ കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി എന്നിവർ വിജയികൾക്കു സമ്മാനങ്ങൾ കൈമാറി. കോഴിക്കോട് സ്വദേശിനി ദീപ്തി അമ്പാലി, കണ്ണൂർ പരിയാരം സ്വദേശി ശോഭിത് രാധാകൃഷ്ണൻ എന്നിവർക്ക് കാറും കണ്ണൂർ തെങ്കിലോട് സ്വദേശി കെ.വി. ഷിഷിർ, അങ്കമാലി സ്വദേശിനി ലില്ലി തോമസ്, കൂവപ്പാടി സ്വദേശി അജയ് കുമാർ, എറണാകുളം സ്വദേശി സുമജ അന്തോണി എന്നിവർക്ക് സ്ക്കൂട്ടിയുമാണ് ബമ്പർ സമ്മാനമായി ലഭിച്ചത്. ഇത്തവണത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇടപെടലായിരുന്നു ഓണം സൗഭാഗ്യ ഓഫറെന്ന് ടാറ്റാ ഗ്ലോബൽ ബീവറേജസ് വിപണന വിഭാഗം വൈസ് പ്രസിഡന്റ് (ഇന്ത്യ) പുനീത് ദാസ് പറഞ്ഞു. content highlights:tata tea kannan devan onam saubhagya offer prize distribution

from money rss http://bit.ly/2mzVihB
via IFTTT

ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നാല്‍ നിങ്ങളുടെ ബാങ്ക് നിക്ഷേപം തിരിച്ചുകിട്ടുമോ?

ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം നിർത്തിവെയ്ക്കാൻ ആർബിഐ ഉത്തരവിട്ട പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ ഇനി എന്തുചെയ്യും? ആറുമാസം പ്രവർത്തനം നിർത്തിവെയ്ക്കാനാണ് ബാങ്കിന് ആർബിഐ നിർദേശം നൽകിയിട്ടുള്ളത്. ഈ കാലയളവിൽ നിക്ഷേപകന് പരമാവധി പിൻവലിക്കാൻ കഴിയുക 1000 രൂപ മാത്രമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ടുള്ള വ്യാപാരികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, ദിവസക്കൂലിക്കാർ എന്നിവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. ഒരു ലക്ഷം രൂപ തിരിച്ചുകിട്ടും ആർബിഐയുടെ നിർദേശപ്രകാരം വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് (പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമല്ല). ഇതുപ്രകാരം ബാങ്കിലെ നിക്ഷേപകന് നിക്ഷേപവും പലിശയുമടക്കം പരമാവധി ഒരു ലക്ഷം രൂപവരെ തിരിച്ചുകിട്ടും. നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതുകൊണ്ട് ഈ തുകലഭിക്കുന്നതിനും ഏറെ കാലതാമസം ഉണ്ടായേക്കാം. അതായത് പിഎംസി ബാങ്ക് പാപ്പരായി പ്രഖ്യാപിച്ചാൽ എത്രതുക നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകനായാലും ആകെ ലഭിക്കുക ഒരു ലക്ഷം രൂപ മാത്രം. ഒരാൾക്ക് ബാങ്കിന്റെ ഒന്നിലധികം ശാഖകളിൽ അക്കൗണ്ടുകളുണ്ടെങ്കിലും ഈതുകമാത്രമെ ലഭിക്കൂ. കറന്റ്, സേവിങ്സ്, നിക്ഷേപ അക്കൗണ്ടുകളെല്ലാം ഇൻഷുറൻസിന് കീഴിൽവരും. ഇൻഷുറൻസ് ബാധകമല്ലാത്ത അക്കൗണ്ടുകൾ വിദേശ സർക്കാരുകളുടെ അക്കൗണ്ടുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അക്കൗണ്ടുകൾ ഇന്റർ ബാങ്ക് ഡെപ്പോസിറ്റുകൾ സ്റ്റേറ്റ് ലാൻഡ് ഡവലപ്മെന്റ് ബാങ്കുകൾ, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഇന്ത്യക്ക് പുറത്തുനിന്ന് ലഭിച്ചിട്ടുള്ള നിക്ഷേപങ്ങൾ എസ്ഐപിയും ഇസിഎസ് മാൻഡേറ്റുകളും പിഎംസി ബാങ്കിൽ നിലവിൽ എസ്ഐപി മാൻഡേറ്റ് നൽകിയിട്ടുള്ളവർ അത് മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റി നൽകണം. ഇൻഷുറൻസ് പ്രീമിയം, വായ്പ പ്രതിമാസ തിരിച്ചടവ് എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. നിക്ഷേപകൻഎന്തുചെയ്യണം? നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള ബാങ്കിന്റെ പ്രത്യേകിച്ച് സഹകരണ ബാങ്കിന്റെ ആസ്തികളിൽനിന്നുള്ള വരുമാനവും അതിൽനിന്നുള്ളലാഭത്തിന്റെശതമാനവും(ആർഒഎ), കിട്ടാക്കടത്തിന്റെ അനുപാതവുംഇടക്കിടെ പരിശോധിക്കണം. ബാങ്കിന്റെ ലാഭം മാത്രം നോക്കിയാൽ പോര.2018 മാർച്ചിൽ അവസാനിച്ച പാദത്തിൽ പിഎംസി ബാങ്കിന്റെ ലാഭം 100.90 കോടി രൂപയായിരുന്നു. 2019 വർഷത്തിലാകട്ടെ 99.69 കോടിയും. എന്നിട്ടും ബാങ്കിനെതിരെ നടപടിയെടുക്കാൻ കാരണം കിട്ടാക്കടത്തിൽ പെട്ടന്ന് വർധനവുണ്ടായതാണ്. 2018ൽ 1.99 ശതമായിരുന്ന കിട്ടാക്കടം 2019ൽ 3.76 ശതമാനമായി വർധിച്ചത് പിഎംസിക്ക് വിനയായി.

from money rss http://bit.ly/2na0fxO
via IFTTT

റാലിക്കുശേഷം തളര്‍ച്ച: സെന്‍സെക്‌സ് 504 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടായിരത്തിലേറെ പോയന്റ് നേട്ടമുണ്ടാക്കിയ സെൻസെക്സിലെ റാലിക്കുശേഷം ഓഹരി വിപണിയിൽ തളർച്ച. സെൻസെക്സ് 1.2 ശതമാന നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 11,450ന് താഴെപ്പോയി. 503.62 പോയന്റ് താഴ്ന്ന് സെൻസെക്സ് 38593.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 148 പോയന്റ് നഷ്ടത്തിൽ 11,440.20ലും. ആഗോള കാരണങ്ങളും വില്പന സമ്മർദവുമാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 761 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1733 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം എന്നിവ ഒഴികെയുള്ള സെക്ടറുകളാണ് നഷ്ടമുണ്ടാക്കിയത്. ബാങ്ക്, വാഹനം, ലോഹം, ഫാർമ, ഇൻഫ്ര, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എംആന്റ്എം, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. പവർ ഗ്രിഡ്, ടിസിഎസ്, എൻടിപിസി, ഐഒസി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss http://bit.ly/2l0YsdB
via IFTTT

Tuesday, 24 September 2019

എസ്‌ഐപിയായി നിക്ഷേപിക്കാം: ഇതാ മികച്ച 30 മ്യൂച്വല്‍ ഫണ്ടുകള്‍

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Reliance Large Cap Fund 3.88 9.49 10.11 Axis Bluechip Fund 16.78 14.44 11.72 HDFC Top 100 Fund 4.95 9.98 8.36 ICICI Prudential Bluechip Fund 3.89 8.99 9.42 SBI Bluechip Fund 8.63 7.03 10.26 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 2.08 8.96 13.42 Invesco India Growth Opportunities Fund 6.65 11.05 11.17 Kotak Equity Opportunities Fund 8.24 8.53 11.17 Principal Emerging Bluechip Fund 0.53 7.75 12.93 Sundaram Large and Mid Cap Fund 8.20 11.98 12.12 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Aditya Birla Sun Life Equity Fund 4.97 7.56 11.23 Franklin India Focused Equity Fund 6.75 7.54 10.18 ICICI Prudential Multicap Fund 0.39 6.54 9.73 Kotak Standard Multicap Fund 9.18 10.22 12.64 SBI Magnum Multicap Fund 10.46 9.85 12.75 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 8.59 12.40 11.61 DSP Midcap Fund 4.77 6.80 12.24 Franklin India Prima Fund 4.17 6.45 11.68 HDFC Mid-Cap Opportunities Fund -1.79 4.96 10.79 L&T Midcap Fund -2.15 7.87 12.25 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 16.77 11.25 12.95 HDFC Small Cap Fund -6.67 8.78 11.65 L&T Emerging Businesses Fund -8.04 8.52 12.83 Reliance Small Cap Fund -6.60 8.25 11.86 SBI Small Cap Fund 0.91 12.19 17.04 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 -0.93 8.25 11.68 Axis Long Term Equity Fund 11.22 12.16 12.88 DSP Tax Saver Fund 11.30 8.88 11.59 Invesco India Tax Plan 3.53 9.12 10.60 Kotak Tax Saver Regular Plan 8.84 8.79 11.34 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 8.54 8.48 10.09 HDFC Hybrid Equity Fund 7.47 8.03 10.12 ICICI Prudential Equity & Debt Fund 2.63 7.32 9.65 Principal Hybrid Equity Fund -0.36 8.27 9.80 SBI Equity Hybrid Fund 11.60 9.46 11.00 ശ്രദ്ധിക്കാൻ: വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾനിശ്ചയിച്ച് കാലാവധിയും റിസ്ക് എടുക്കാനുള്ള ശേഷിയും പരിശോധിച്ച് ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2lB5Pc7
via IFTTT

എസ്‌ഐപിയായി നിക്ഷേപിക്കാം: ഇതാ മികച്ച 30 മ്യൂച്വല്‍ ഫണ്ടുകള്‍

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Reliance Large Cap Fund 3.88 9.49 10.11 Axis Bluechip Fund 16.78 14.44 11.72 HDFC Top 100 Fund 4.95 9.98 8.36 ICICI Prudential Bluechip Fund 3.89 8.99 9.42 SBI Bluechip Fund 8.63 7.03 10.26 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 2.08 8.96 13.42 Invesco India Growth Opportunities Fund 6.65 11.05 11.17 Kotak Equity Opportunities Fund 8.24 8.53 11.17 Principal Emerging Bluechip Fund 0.53 7.75 12.93 Sundaram Large and Mid Cap Fund 8.20 11.98 12.12 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Aditya Birla Sun Life Equity Fund 4.97 7.56 11.23 Franklin India Focused Equity Fund 6.75 7.54 10.18 ICICI Prudential Multicap Fund 0.39 6.54 9.73 Kotak Standard Multicap Fund 9.18 10.22 12.64 SBI Magnum Multicap Fund 10.46 9.85 12.75 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 8.59 12.40 11.61 DSP Midcap Fund 4.77 6.80 12.24 Franklin India Prima Fund 4.17 6.45 11.68 HDFC Mid-Cap Opportunities Fund -1.79 4.96 10.79 L&T Midcap Fund -2.15 7.87 12.25 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 16.77 11.25 12.95 HDFC Small Cap Fund -6.67 8.78 11.65 L&T Emerging Businesses Fund -8.04 8.52 12.83 Reliance Small Cap Fund -6.60 8.25 11.86 SBI Small Cap Fund 0.91 12.19 17.04 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 -0.93 8.25 11.68 Axis Long Term Equity Fund 11.22 12.16 12.88 DSP Tax Saver Fund 11.30 8.88 11.59 Invesco India Tax Plan 3.53 9.12 10.60 Kotak Tax Saver Regular Plan 8.84 8.79 11.34 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 8.54 8.48 10.09 HDFC Hybrid Equity Fund 7.47 8.03 10.12 ICICI Prudential Equity & Debt Fund 2.63 7.32 9.65 Principal Hybrid Equity Fund -0.36 8.27 9.80 SBI Equity Hybrid Fund 11.60 9.46 11.00 feedbacks to: antonycdavis@gmail.com

from money rss http://bit.ly/2IylaTr
via IFTTT

സെന്‍സെക്‌സില്‍ 255 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ നേട്ടം ഓഹരി വിപണിയിൽനിന്ന് അപ്രത്യക്ഷമാകുകയാണോ? ബുധനാഴ്ച സെൻസെക്സിൽ വ്യാപാരം ആരംഭിച്ചത് 255 പോയന്റ് നഷ്ടത്തോടെയാണ്. നിഫ്റ്റിയാകട്ടെ 76 പോയന്റ് താഴുകയും ചെയ്തു. സെൻസെക്സ് 38842ലും നിഫ്റ്റി 11511ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 645 ഓഹരികൾ നഷ്ടത്തിലുമാണ്. പവർഗ്രിഡ്, ടിസിഎസ്, എച്ച്സിഎൽ ടെക്, റിലയൻസ്, ടെക് മഹീന്ദ്ര, സൺ ഫാർമ, വിപ്രോ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, കോൾ ഇന്ത്യ, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്ത, ഒഎൻജിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ്. Sensex down 255 pts

from money rss http://bit.ly/2n3ixAL
via IFTTT

സവാളയ്ക്ക് ‘പെട്രോൾ വില’; കടകൾ കുത്തിത്തുറന്ന് കള്ളന്മാർ

ന്യൂഡൽഹി: വിലയിൽ പെട്രോളും സവാളയും (വലിയുള്ളി) മത്സരത്തിൽ. പെട്രോളിനും ഡീസലിനും തുടർച്ചയായി എട്ടാംദിവസവും വിലയുയർന്നു. 74 രൂപയായിരുന്നു പെട്രോളിന് ചൊവ്വാഴ്ച ഡൽഹിയിലെ വില. അതേസമയം, മുംബൈയിലും ഡൽഹിയിലും സവാളവില ചൊവ്വാഴ്ച കിേലാഗ്രാമിന് 75-80 രൂപവരെയെത്തി. ബെംഗളൂരുവിലും ചെന്നൈയിലും 60 രൂപയ്ക്കാണ് ചൊവ്വാഴ്ച സവാള വിറ്റത്. വില കുത്തനെ ഉയർന്നതോടെ രാജ്യത്ത് പലയിടത്തും കള്ളന്മാർ സവാളമോഷണത്തിലേക്ക് ചുവടുമാറ്റി. ബിഹാറിൽ പട്നയിലെ ഒരു സംഭരണശാലയിൽനിന്ന് ഞായറാഴ്ചരാത്രി എട്ടുലക്ഷത്തിലധികം രൂപയുടെ സവാള മോഷണംപോയി. 328 ചാക്കുകളിലായി സൂക്ഷിച്ച സവാള മുറി കള്ളന്മാർ കുത്തിത്തുറന്ന് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 1.73 ലക്ഷം രൂപ കവർന്നതായും ഉടമ ധീരജ് കുമാർ പോലീസിൽ പരാതിപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിലും കർഷകർ സൂക്ഷിച്ച ഒരുലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിച്ചു. 117 കൊട്ടകളിലായിവെച്ച 25 ടൺ സവാള കള്ളൻ കൊണ്ടുപോയതായി കൽവാൻ ഗ്രാമത്തിലെ കർഷകൻ രാഹുൽ ബാജിറാവു പരാതി നൽകി. മഹാരാഷ്ട്രയിലും കർണാടകത്തിലും തമിഴ്നാട്ടിലും മഴയിൽ കൃഷിനാശമുണ്ടായതോടെ സവാളയുടെ വരവുകുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം. കാലാവസ്ഥാപ്രശ്നം കാരണം മൂന്നുവർഷമായി സവാളക്കൃഷിയിൽ വലിയ ഇടിവാണുണ്ടായതെന്ന് നാസിക്കിലെ കർഷകൻ ഹിരമാൻ പർദേശി പറഞ്ഞു. രാജ്യത്തെ പ്രധാന ഉള്ളിയുത്പാദനകേന്ദ്രമായ നാസിക്കിൽ ഇത്തവണ കാലവർഷം നാശം വിതച്ചിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണികളിലൊന്നാണ് നാസിക്കിലെ ലാസൽഗാവ്. ക്വിന്റലിന് 3500 രൂപയ്ക്കാണ് ഇവിടെയിപ്പോൾ കർഷകരിൽനിന്ന് ഉള്ളി സംഭരിക്കുന്നത്. സംഭരണപരിധി കുറയ്ക്കും; പൂഴ്ത്തിവെപ്പ് തടയും സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ. കച്ചവടക്കാർക്ക് സംഭരണപരിധിയിൽ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. “വിതരണം മെച്ചപ്പെടുത്താൻ എല്ലാവഴിയും തേടുന്നുണ്ട്. ദേശീയ കാർഷിക വിപണന സഹകരണ ഫെഡറേഷൻ (നാഫെഡ്), ദേശീയ ഉപഭോക്തൃ സഹകരണ ഫെഡറേഷൻ ( എൻ.സി.സി.എഫ്.) എന്നിവയുടെ കരുതൽ ശേഖരത്തിൽനിന്ന് സവാള കിലോയ്ക്ക് 23 രൂപയ്ക്ക് പലയിടത്തും വിൽക്കുന്നുണ്ട്. അരലക്ഷം ടൺ കരുതൽശേഖരം കേന്ദ്രത്തിനുണ്ട്” -മന്ത്രി പറഞ്ഞു. ഉപഭോക്താക്കളുടെയും കർഷകരുടെയും താത്പര്യങ്ങൾക്ക് തുല്യപ്രാധാന്യം നൽകിയുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാണയിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉള്ളിവില ഉയരുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ഒരു മാസത്തോളം ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. content highlights:Onion price hike

from money rss http://bit.ly/2lw6Ulr
via IFTTT

Monday, 23 September 2019

സെപ്റ്റംബര്‍ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും

സെപ്റ്റംബർ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ അസാധുവാകും. അസാധുവായാൽ ഒക്ടോബർ ഒന്നുമുതൽ പാൻഉപയോഗിക്കാനാവില്ല. അസാധുവായ പാൻ എന്നാൽ നിങ്ങൾക്ക് പാൻ ഇല്ലെന്ന് ചുരുക്കം. ആ പാനുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകൾ നടത്താനും കഴിയില്ല. എന്നിരുന്നാലും അസാധുവായ പെർമനെന്റ് അക്കൗണ്ട് നമ്പറിനെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല. ജൂലായ് അഞ്ചിലെ ബജറ്റിലാണ് പാനും ആധാറും ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച നിയമത്തിൽ മാറ്റംവരുത്തിയത്. 2017ലാണ് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യം കൊണ്ടുവന്നത്. സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം 2019 മാർച്ച് 31നാണ് പ്രത്യക്ഷ നികുതി ബോർഡ് പുറത്തുവിട്ടത്. അതിനുശേഷം ജൂലായിലെ ബജറ്റിൽ നിയമം പരിഷ്കരിച്ചിരുന്നു. പാൻ ഉടമ മുമ്പ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. പുതുക്കിയ നിയമപ്രകാരം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതുംസംബന്ധിച്ചും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.

from money rss http://bit.ly/2mIWM97
via IFTTT

ഇന്ത്യയില്‍ വീടുവെയ്ക്കുന്നതിന് ഏറ്റവും ചെലവേറിയ 10 നഗരങ്ങള്‍

ഇന്ത്യയിലെ ഏറ്റവും കൂടിയ വിലയുള്ള റിയൽ എസ്റ്റേറ്റ് വിപണി ഏതൊക്കെയാണ്. ദക്ഷിണ മുംബൈയിലെ ടാർഡിയോയ്ക്കാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം. ചതുരശ്ര അടിക്ക് 56,200 രൂപയാണ് ഇവിടെ വില. ഏറ്റവും വില കൂടിയ മറ്റ് മേഖലകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. റിയൽ എസ്റ്റേറ്റ് കമ്പനിയായ അനാറോക്കിന്റേതാണ് വിലയിരുത്തൽ. 10. അലിപോർ, കൊൽക്കത്ത- ചതുരശ്ര അടിക്ക് 11,800 രൂപ 9. ഗോൾഫ് കോഴ്സ് റോഡ്, ഗുരുഗ്രാം-ചതുരശ്ര അടിക്ക് 12,500 രൂപ 8. കോറിഗോൺ പാർക്ക്, പുണെ-ചതുരശ്ര അടിക്ക് 12,500 രൂപ 7. അണ്ണാ നഗർ, ചെന്നൈ- ചതുരശ്ര അടിക്ക് 13,000 രൂപ 6. കരോൾ ബാഗ്, ന്യൂഡൽഹി-ചതുരശ്ര അടിക്ക് 13,500 രൂപ 5. എഗ്മോർ, ചെന്നൈ-ചതുരശ്ര അടിക്ക് 15,100 രൂപ 4. നുംഗംബാക്കം, ചെന്നൈ-ചതുരശ്ര അടിക്ക് 18,000 രൂപ 3. മഹാലക്ഷ്മി, മുംബൈ- ചതുരശ്ര അടിക്ക് 40,000 രൂപ 2. വേർളി, മുംബൈ- ചതുരശ്ര അടിക്ക്-41,500 രൂപ 1. ടേർഡിയോ, മുംബൈ- ചതുരശ്ര അടിക്ക് 56,200 രൂപ

from money rss http://bit.ly/2kHEJ2t
via IFTTT

സെന്‍സെക്‌സില്‍ 172 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 172 പോയന്റ് ഉയർന്ന് 39,262ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 11,639ലുമാണ് വ്യാപാരം നടക്കുന്നത്. അശോക് ലൈലാൻഡ്, അമര രാജ, മാരുതി സുസുകി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, സീ എന്റർടെയ്ൻമെന്റ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, ഐഒസി, യെസ് ബാങ്ക്, എസ്ബിഐ, പവർഗ്രിഡ്, ഗെയിൽ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബാങ്ക്, ഇൻഫ്ര, ലോഹം, ഫാർമ ഓഹരികൾ സമ്മർദത്തിലാണ്. വാഹനം, ഊർജം, ഐടി ഓഹരികളാണ് നേട്ടത്തിൽ. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്. Sensex gains 172 pts

from money rss http://bit.ly/2mJpfM7
via IFTTT

സ്വർണത്തിൽ നിക്ഷേപിക്കാം ഇ.ടി.എഫിലൂടെ

മലയാളികൾക്ക് പ്രിയപ്പെട്ട നിക്ഷേപങ്ങളിൽ ഒന്നാണ് സ്വർണം. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുതിച്ചുയർന്നതോടെ ഇതിലേക്ക് നിക്ഷേപ താത്പര്യം ഏറിയിരിക്കുകയാണ്. നിക്ഷേപം എന്ന നിലയിൽ സ്വർണാഭരണത്തോടൊപ്പം ഗോൾഡ് ഇ.ടി.എഫുകൾക്കും പ്രിയമേറുന്നു. പണിക്കൂലി, പണിക്കുറവ് എന്നിവ മൂലമുള്ള നഷ്ടമില്ലെന്നതാണ് ഇ.ടി.എഫുകളുടെ ഏറ്റവും വലിയ പ്രത്യേകത. സ്വർണാഭരണങ്ങൾ സൂക്ഷിക്കാനുള്ള ബാങ്ക് ലോക്കറിന്റെ ചെലവ് ഇല്ലെന്നതാണ് മറ്റൊരു ഗുണം. വീട്ടിൽ സൂക്ഷിക്കുമ്പോൾ മോഷണത്തിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല. ഈ പൊല്ലാപ്പുകൾ ഒന്നും ഇല്ലാതെ, സ്വർണ വിലവർധനയുടെ നേട്ടം സ്വന്തമാക്കാനുള്ള നിക്ഷേപ മാർഗമാണ് 'ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്' അഥവാ 'സ്വർണ ഇ.ടി.എഫ്.' സ്വർണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് സ്വർണ ഇ.ടി.എഫ്. എന്നു പറയുന്നത്. പ്രമുഖ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ പലതിനും സ്വന്തമായി ഗോൾഡ് ഇ.ടി.എഫുകളുണ്ട്. നിക്ഷേപകൻ നിശ്ചിത തുക നിക്ഷേപിക്കുമ്പോൾ ആ തുകയ്ക്ക് അനുസരിച്ച് സ്വർണം യഥാർഥത്തിൽ വാങ്ങുകയാണ് ഫണ്ട് സ്ഥാപനങ്ങൾ ചെയ്യുന്നത്. സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് നമ്മുടെ നിക്ഷേപത്തിന്റെ മൂല്യവും വർധിക്കും. അതുപോലെ സ്വർണ വില കുറയുകയാണെങ്കിൽ നിക്ഷേപത്തിന്റെ മൂല്യവും കുറയും. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പോലെ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് ഇവയുടെ വ്യാപാരവും. അതുകൊണ്ടുതന്നെ എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന ഏതു സമയത്തും സ്വർണ ഇ.ടി.എഫ്. വാങ്ങാം, വിൽക്കാം. യൂണിറ്റായിട്ടാണ് ഇതിൽ വ്യാപാരം നടക്കുന്നത്. പൊതുവേ ഒരു ഗ്രാം സ്വർണത്തെയാണ് ഒരു യൂണിറ്റ് എന്ന് പറയുന്നത്. അതായത്, ചെറിയ തുകയ്ക്ക് പോലും നിക്ഷേപം നടത്താം. നിക്ഷേപിച്ച തുകയ്ക്ക് അനുസരിച്ച് യൂണിറ്റുകൾ നിക്ഷേപകന്റെ അക്കൗണ്ടിലെത്തും. തുടങ്ങാൻ സ്വർണ ഇ.ടി.എഫ്. വാങ്ങണമെങ്കിൽ നിക്ഷേപകന് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും വേണം. ഇതിനായി അംഗീകൃത സ്റ്റോക് ബ്രോക്കിങ് സ്ഥാപനങ്ങളെ സമീപിച്ചാൽ മതി. ഓഹരി വ്യാപാരം പോലെ സ്റ്റോക് ബ്രോക്കറുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴി നിക്ഷേപിക്കാം. ഇ.ടി.എഫ്. വഴി സ്വർണം വാങ്ങുമ്പോൾ ചെറിയൊരു തുക ബ്രോക്കറേജും നികുതിയും നൽകണം. പ്രമുഖ ഗോൾഡ് ഇ.ടി.എഫുകൾ ബിർള സൺ ലൈഫ് ഗോൾഡ് ഇ.ടി.എഫ്. ഗോൾഡ്മാൻ സാക്സ് ഗോൾഡ് ഇ.ടി.എഫ്. റിലിഗരെ ഇൻവെസ്കോ ഗോൾഡ് ഇ.ടി.എഫ്. ക്വാൻഡം ഗോൾഡ് ഇ.ടി.എഫ്. എസ്.ബി.ഐ. ഗോൾഡ് ഇ.ടി.എഫ്. ഐ.ഡി.ബി.ഐ. ഗോൾഡ് ഇ.ടി.എഫ്. ആക്സിസ് ഗോൾഡ് ഇ.ടി.എഫ്. കൊട്ടാക് ഗോൾഡ് ഇ.ടി.എഫ്. ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ ഗോൾഡ് ഇ.ടി.എഫ്. യു.ടി.ഐ. ഗോൾഡ് ഇ.ടി.എഫ്. എച്ച്.ഡി.എഫ്.സി. ഗോൾഡ് ഇ.ടി.എഫ്. കനറാ റൊബേക്കോ ഗോൾഡ് ഇ.ടി.എഫ്.

from money rss http://bit.ly/2lbWp6D
via IFTTT

ബാങ്ക് പണിമുടക്ക് മാറ്റി

ന്യൂഡൽഹി:പൊതുമേഖലാ ബാങ്കുകളിലെ ഓഫീസർമാരുടെ സംഘടനകൾ സെപ്റ്റംബർ 26, 27 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയിൽ അറിയിച്ചു. പത്ത് പൊതുമേഖലാബാങ്കുകൾ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി.), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ.), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ് (ഐ.എൻ.ബി.ഒ.സി.), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് (എൻ.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. bank strike withdrawn

from money rss http://bit.ly/2kLEGCW
via IFTTT

സാമൂഹിക ഓഹരി വിപണി: സെബി സാധ്യതാപഠനം തുടങ്ങി

മുംബൈ:സാമൂഹിക, പരിസ്ഥിതിക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ധനസമാഹരണത്തിനായി 'സാമൂഹിക ഓഹരി വിപണി' തുടങ്ങുന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പഠനം തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.ബി.ഐ.ഫൗണ്ടേഷൻ ഡയറക്ടർ ഇഷാത് ഹുസൈൻ ചെയർമാനായി പ്രവർത്തക സമിതിയെ നിയോഗിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിഅംഗം ഷമിക രവി, മണിപാൽ ഗ്ലോബൽ എജുക്കേഷൻ ചെയർമാൻ ടി.വി. മോഹൻദാസ് പൈ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, എൻ.എസ്.ഇ., ബി.എസ്.ഇ., സെബി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെ 14 അംഗങ്ങളാണ് സമിതിയിലുള്ളത്. ഓഹരി വിപണിയുടെ പശ്ചാത്തലത്തിൽ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഘടനയും പ്രവർത്തന സംവിധാനവും സമിതി പരിശോധിച്ച് ശുപാർശകൾ കൈമാറും. ജൂലായ് അഞ്ചിന് ബജറ്റവതരണത്തിനിടെയാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പദ്ധതി പ്രഖ്യാപിച്ചത്. സെബിയുടെ കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഇതിന്റെ തുടർച്ചയായാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തനം നടത്തുന്ന വാണിജ്യ സംരംഭങ്ങളുടെ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ രൂപത്തിൽ ധനം സമാഹരിക്കുന്നതിനുള്ള ഈ സംവിധാനത്തിൽ ഓഹരികളും കടപ്പത്രങ്ങളും വിറ്റഴിക്കാനാകും. ആഗോളതലത്തിൽ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം ഓഹരി വിപണിയുള്ളത്. ലണ്ടനിലെ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്, സിങ്കപ്പൂരിലെ ഇംപാക്ട് ഇൻവെസ്റ്റ്മെന്റ് എക്സ്ചേഞ്ച് ഏഷ്യ, കാനഡയിലെ സോഷ്യൽ വെഞ്ച്വർ എക്സ്ചേഞ്ച് എന്നിവ ഇതിൽ ചിലതുമാത്രം. കൃത്യമായ പ്രവർത്തരീതിയൊന്നും ഇവയ്ക്കില്ല. ആരോഗ്യം, പരിസ്ഥിതി, ഗതാഗതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് ഇവിടങ്ങളിൽ മൂലധനം സ്വരൂപിക്കാൻ അവസരമുള്ളത്. സാമ്പത്തികനേട്ടം ഉദ്ദേശിച്ചുള്ള നിക്ഷേപമായിരിക്കില്ല ഇതുവഴിയുണ്ടാകുക. സമൂഹത്തിൽ അവശത നേരിടുന്ന വിഭാഗങ്ങളെക്കൂടി വികസനത്തിന്റെ പരിധിയിലെത്തിക്കുന്നതിനു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പണം ലഭ്യമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ സാമൂഹിക സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിജയം അതിന്റെ ചട്ടക്കൂടിലും കമ്പനികളെ നിയന്ത്രിക്കുന്നതിലും ഉള്ള നയങ്ങളിലായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 31 ലക്ഷത്തോളം സന്നദ്ധ സംഘടനകൾ ഇന്ത്യയിലുണ്ടെന്നാണ് മക്കിൻസിയുടെ പഠനത്തിൽ പറയുന്നത്. ഇതിൽ 25 ശതമാനവും മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. 22 ശതമാനം സാമൂഹികസേവന രംഗത്തും 20 ശതമാനം വിദ്യാഭ്യാസ മേഖലയിലും 18 ശതമാനം കായിക, സാസ്കാരിക രംഗത്തും പ്രവർത്തിക്കുന്നു. ഏഴു ശതമാനം മാത്രമാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്.

from money rss http://bit.ly/2mgviaR
via IFTTT

വിപണിയില്‍ ആഘോഷം തുടരുന്നു: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 1075 പോയന്റ് നേട്ടത്തില്‍

മുംബൈ: കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ നേട്ടം രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ ആഘോഷിച്ചു. സെൻസെക്സ് 1075.41പോയന്റ് ഉയർന്ന് 39090.03ലും നിഫ്റ്റി 329.20 പോയന്റ് നേട്ടത്തിൽ 11,603.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1647 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 951 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഊർജം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടി, ഫാർമ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 2020ഓടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നേട്ടം എത്തിപ്പിടിക്കുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. ബിപിസിഎൽ, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, ഐഒസി, എൽആന്റ്ടി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 1,075 pts

from money rss http://bit.ly/2LHqF3A
via IFTTT

നികുതി കുറച്ചതിലൂടെ കമ്പനികള്‍ക്ക് ലഭിക്കുക 72,000 കോടിയിലേറെ നേട്ടം

കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനത്തിലേയ്ക്ക് കുറച്ചതോടെ ബിഎസ്ഇ 500ലെ 300 ലേറെ കമ്പനികൾക്ക് 72,000 കോടി രൂപ ലാഭിക്കാനാകും. കമ്പനികളുടെ പണലഭ്യതയിലും വരുമാനത്തിലും ഇത് പ്രതിഫലിക്കും. അതിന്റെ പ്രതിഫലനമായാണ് സെൻസെക്സ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ആയിരത്തിലേറെ പോയന്റ് കുതിച്ചത്. ബാങ്ക്, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, എണ്ണയും വാതകവും, ലോഹം, ഖനനം, ഉപഭോഗം, മൂലധനസാമഗ്രി തുടങ്ങിയ വിഭാഗങ്ങളിലെ കമ്പനികൾക്കാണ് ഏറ്റവും ഗുണകരമാകുക. ഐടി, ഫാർമ തുടങ്ങിയ കമ്പനികൾക്ക് ലഭിക്കുന്ന നേട്ടം പരിമിതവുമായിരിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ കമ്പനികൾക്കുമാത്രം അടുത്ത സാമ്പത്തിക വർഷം 28000 കോടി ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒഎൻജിസി, ഐഒസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾക്കാകട്ടെ 12,460 കോടി രൂപയും ലാഭത്തോടൊപ്പം ചേർക്കാനാകും. ലോഹം, ഖനനം എന്നീ വിഭാഗങ്ങളിലെ കമ്പനികളായ വേദാന്ത, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നിവയ്ക്ക് 8,800 കോടിയും നേട്ടമുണ്ടാക്കാം. ഉപഭോഗ കമ്പനികളായ ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ ഇന്ത്യ, മൂലധന സമാഗ്രി വിഭാഗത്തിലെ എൽആന്റ്ടി, സീമെൻസ് തുടങ്ങിയ കമ്പനികൾക്കാകട്ടെ 11,000 കോടി രൂപയും ലാഭത്തോടൊപ്പം ചേർക്കാൻ കഴിയും. ഗോൾഡ്മാൻ സാച്സ് നിഫ്റ്റിയുടെ 12 മാസത്തെ ലക്ഷ്യ നിലവാരം 13,200ലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇവരുടെ അനുമാനം 12,500ആയിരുന്നു. കമ്പനികളുടെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ തീരുമാനം നിക്ഷേപകരിൽ അനുകൂല സാഹചര്യമൊരുക്കമെന്നാണ് ഗോൾഡ്മാന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ സൂചികകളിൽ എക്കാലത്തെയും രണ്ടാമത്തെ ദിനവ്യാപാര നേട്ടമാണ് വെള്ളിയാഴ്ചയുണ്ടായത്. സെൻസെക്സ് 1,921 പോയന്റും നിഫ്റ്റി 569 പോയന്റും നേട്ടമുണ്ടാക്കി. നികുതി കുറച്ചതിലൂടെ ലഭിക്കുന്നനേട്ടത്തിലൊരുഭാഗം ഉപഭോക്താക്കൾക്ക് കൈമാറിയാൽ 2006നുശേഷമുള്ള ഏറ്റവും മികച്ച വരുമാന വളർച്ച നേടാൻ ചില കമ്പനികൾക്കെങ്കിലുമാകും.

from money rss http://bit.ly/2NvFtVg
via IFTTT

സൗഹൃദങ്ങളെ സംരംഭങ്ങളാക്കാം

സന്തോഷും വിനീഷും ദീപുവും ഒന്നിച്ചു പഠിച്ചവരാണ്... പലപ്പോഴും ക്ലാസ്മുറികളിൽ ഇരിക്കുന്നതിനേക്കാൾ ഇവർ ഏറെ ഇഷ്ടപ്പെട്ടിരുന്നത് കലാലയത്തിലെ മറ്റ് സ്ഥലങ്ങളും കാന്റീനും അവിടത്തെ മാവിൻചുവടും ഒ​െക്കയായിരുന്നു... ഒരേ കലാലയത്തിൽ, ഒരേ ബഞ്ചിലിരുന്ന് തുടങ്ങിയ സൗഹൃദം പിന്നീട് കലാലയത്തിനപ്പുത്തേക്കും പടർന്ന്, തൊഴിൽതേടി മൂവരും ബെംഗളൂരുവിലെത്തി. പക്ഷേ, തൊഴിലിടങ്ങൾ സുരക്ഷിതത്വത്തിനേക്കാളുമപ്പുറം ബോറടിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ ലോകം ഇതല്ല എന്ന തോന്നൽ കലശലായി. സായാഹ്നങ്ങളിലെ അവരുടെ ഒത്തുചേരൽ സ്വന്തമായും സ്വതന്ത്രമായും എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ചിന്തയിലേക്കായിരുന്നു എപ്പോഴും എത്തിനിന്നിരുന്നത്. അത് വളരെ ശക്തമായി അനുഭവപ്പെട്ടപ്പോൾ, സ്കൂൾ വിദ്യാർഥികൾക്കുള്ള പുസ്തകവിതരണത്തിൽ ആരംഭിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള അടുത്തബന്ധം അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിന് സഹായിച്ചു. 'സ്മാർട്ട് ക്ലാസ്റൂം' എന്ന് വിളിക്കുന്ന എൽ.സി.ഡി. ക്ലാസ് മുറികൾ സൃഷ്ടിച്ചുകൊടുക്കുന്നതും അവരുടെ ബിസിനസിന്റെ ഭാഗമായി. അതോടൊപ്പം, അവർക്ക് ഉപയോഗിക്കാനാവശ്യമായ സോഫ്റ്റ്വേറുകൾ നിർമിക്കുക, വിവിധ പരിശീലന പാക്കേജുകൾ ലഭ്യമാക്കുക തുടങ്ങിയ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് ബിസിനസ് മാറി. ഇന്ന് അവർ ഭാരതം മുഴുവൻ വിദ്യാഭ്യാസ സഹായങ്ങളെത്തിക്കുന്ന മുഴുവൻസമയ ബിസിനസുകാരായി. കൂട്ടുബിസിനസ് ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്... ഒരേ പാഷൻ, അഥവാ അഭിരുചി ഉള്ളവർ ഒന്നിച്ചുചേരുമ്പോൾ പുതിയ സംരംഭങ്ങൾ ജനിക്കുന്നു. സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ആധുനിക യുവലോകം. ഈ സൗഹൃദക്കൂട്ടായ്മകൾ ബിസിനസ് സംരംഭങ്ങളിലേക്ക് വഴിതുറക്കുന്നതാവണം. ഷോർട്ട് ഫിലിം നിർമാണ മേഖലയിൽ ധാരാളംപേർ ഇന്ന് സൗഹൃദത്തിന്റെ ഫലമായി കടന്നുവരുന്നു. കലയോടുള്ള അഭിവാഞ്ഛയും സാമൂഹ്യമാധ്യമങ്ങളുടെ വളർച്ചയും ഇവരുടെ സ്വപ്നങ്ങൾക്ക് കരുത്തേകുന്നു. സാമ്പത്തികശാസ്ത്രത്തിൽ 'ഒലിഗോപൊളി' എന്ന ഒരു കുത്തകവിപണി സിദ്ധാന്തമുണ്ട്. 'കുറച്ച് വിൽപ്പനക്കാർ മാത്രമുള്ളത്' എന്നർത്ഥം വരുന്ന 'ഒലിഗോപൊളി' എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഈ വിപണിരൂപം ഉടലെടുക്കുന്നത്. കുറച്ചുപേർ, കൂടുതൽ വ്യാപാര വ്യാപനത്തിലേക്ക് കടക്കുന്ന ഈ രംഗം മത്സരാധിഷ്ഠിതമാണ്. ഉത്പന്നങ്ങളുടെ വ്യത്യസ്തതയും ഏകമാനവും ഒരേപോലെ വിപണിയിൽ പ്രതിഫലിക്കുന്നു. വിൽപ്പനക്കാർ തമ്മിലുള്ള പരസ്പരാശ്രയവും പരസ്യം പോലുള്ള വിൽപ്പനമാർഗങ്ങളുടെ സ്വാധീനവും ഈ വിപണിയെ ചലനാത്മകമാക്കുന്നു. സാമ്പത്തികശാസ്ത്രജ്ഞനായ 'ജോസഫ് എൽ. എഫ്. ബർട്രാന്റി'ന്റെ അഭിപ്രായത്തിൽ, 'വിൽപ്പനക്കാരുടെ ഇടയിലുള്ള പരസ്പരാശ്രയവും വിലയും ഗുണവും നിശ്ചയിക്കാനുതകുന്ന പരസ്പരപ്രവർത്തനങ്ങളും ഈ വിപണിയുടെ പ്രത്യേകതകളാണ്'. അതുകൊണ്ട്, ഇക്കൂട്ടർ സമാനമായ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നവരെ സസൂക്ഷ്മം വീക്ഷിക്കുന്നു. രണ്ടോ അതിലധികമോ വ്യക്തികൾ ഒന്നിച്ചുചേർന്ന്, ഒരേ ലക്ഷ്യത്തോടെ നടത്തുന്ന ബിസിനസ് സംരംഭങ്ങളിൽ പ്രധാനമായും 'ആശയങ്ങളുടെ ഒന്നിക്കൽ' ആണ് നടക്കുന്നത്. ഇപ്രകാരമുള്ള പരസ്പരാശ്രിത ബിസിനസ് തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട വിവിധങ്ങളായ തലങ്ങളുണ്ട്. അവയോരോന്നും ശ്രദ്ധാപൂർവം പരിഗണിക്കേണ്ടവയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 'ടീം സ്പിരിറ്റ്' ആണ്. 'ഞങ്ങൾ ഒരു ചങ്കാണ് ബ്രോ' എന്ന രീതിയിലുള്ള ബന്ധങ്ങളുടെ ഊഷ്മളതയും വിശ്വാസ്യതയും തുടക്കംമുതൽ അങ്ങോളം നിലനിർത്താനാവണം. 'പാർട്ണർഷിപ്പ് എഗ്രിമെന്റ്' എന്ന ലിഖിതരേഖയും സൃഷ്ടിക്കുന്നത് പ്രധാനപ്പെട്ടതാണ്. 'ഞങ്ങൾക്കിടയിൽ സമ്മതപത്രത്തിന്റെ ആവശ്യമില്ല' എന്ന് തുടക്കത്തിൽ തോന്നുമെങ്കിലും നിയമപരമായ നടപടികൾ സ്വീകരിക്കുന്നത് ഉചിതമാണ്. അതിൽ, ഈ സംരംഭത്തിന്റെ അംഗങ്ങൾ ആരെല്ലാം...?, ഓരോരുത്തരുടേയും ഉത്തരവാദിത്വങ്ങളും കടമകളും എന്തെല്ലാം...?, ഓരോരുത്തരുടേയും നിക്ഷേപങ്ങളും സംഭാവനകളും എത്രവീതം...?, ലാഭവീതം പങ്കുവയ്ക്കുന്ന രീതികൾ എപ്രകാരമാണ്...?, എപ്പോൾ ഈ കരാർ പിരിച്ചുവിടാം...? എന്നിങ്ങനെ വ്യത്യസ്തമായ നിബന്ധനകൾ ക്ലിപ്തമാക്കണം. തുടക്കത്തിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ചെലവുകുറഞ്ഞ രീതിയിൽ ആരംഭിക്കുക. തുടർന്ന് ബിസിനസ് വ്യാപകസാധ്യതകൾ തെളിഞ്ഞുവരുന്നതനുസരിച്ച് വിപുലമാക്കാം. അതിനാവശ്യമായ മാർക്കറ്റ് ഗവേഷണം നടത്താൻ 'ഫോക്കസ് ഗ്രൂപ്പു'കളുടെ സഹായം തേടാം. ഉത്പന്നങ്ങൾക്ക് വ്യത്യസ്തത സൃഷ്ടിച്ച് മൂല്യം വർധിപ്പിക്കണം. ഉദാഹരണത്തിന്, കാർഷിക ഉത്പന്നങ്ങൾ വളരെക്കാലം സൂക്ഷിച്ചുവയ്ക്കാനുതകുന്ന രൂപഭാവങ്ങളിലേക്ക് മാറ്റിയാൽ വില മെച്ചപ്പെടും. ഗ്രൂപ്പ് അംഗങ്ങളുടെ കഴിവുകളും പോരായ്മകളും പരസ്പരം മനസ്സിലാക്കുന്നത് തൊഴിൽവിഭജനത്തിന് ഉപകാരപ്രദമാവും. ഉദാഹരണത്തിന്, കണക്കുകൾ കൃത്യമായി എഴുതിസൂക്ഷിക്കാൻ മിടുക്കുള്ളവർ, യാത്രകൾ ഇഷ്ടപ്പെടുന്നവർ, മാർക്കറ്റിങ് നിപുണതയുള്ളവർ, മറ്റുള്ളവരുമായി നന്നായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്നവർ, സംഘർഷങ്ങളെ കൈകാര്യം ചെയ്യാനറിയാവുന്നവർ... എന്നിങ്ങനെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളായിരിക്കും പലർക്കും ഉള്ളത്. പരാജയത്തെ ഒന്നിച്ച് നേരിടാൻ സന്നദ്ധതയുള്ള നിശ്ചയദാർഢ്യവും കൈമുതലായി ഉണ്ടാവണം. മാറിവരുന്ന വിപണിസാഹചര്യങ്ങൾക്ക് അനുസരിച്ച് ബിസിനസിനെ മാറ്റിമറിക്കാനാവണം. ഒഴിവുകഴിവുകൾ എപ്പോഴും ഉണ്ടാവാം, അവസരങ്ങൾ അങ്ങനെയല്ല. അതുകൊണ്ട്, സ്വയം ഒതുങ്ങുന്നവന് ചെറിയ പാക്കേജുകൾ മാത്രമാണ് ലഭിക്കുന്നത്. ചിലർ നന്നായി അധ്വാനിക്കുന്നു, മറ്റു ചിലരാവട്ടെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുന്നു. ആദ്യവിഭാഗത്തിലായിരിക്കുന്നതാണ് ഉചിതം. കാരണം, അവിടെ മത്സരം കുറവാണ്. ടീം വർക്കിലേക്ക് പ്രവേശിക്കുന്നവർ ഓർക്കുക, 'ഓരോ ടീമിന്റെയും ശക്തി അതിലെ ഓരോ വ്യക്തിയാണ്... ഓരോ വ്യക്തിയുടെയും ശക്തിയാവട്ടെ ടീമുമാണ്...' ഇതാണ്, കൂട്ടുത്തരവാദിത്വത്തിന്റെ സത്തയും അടിത്തറയും.

from money rss http://bit.ly/2LIGgjx
via IFTTT

Sunday, 22 September 2019

കിയാൽ കുതിക്കുന്നു: ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) നിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാനൊരുങ്ങുന്നു. അന്താരാഷ്ട്ര സർവീസുകളിൽ യു.എ.ഇ.യിലേക്കാണ് ഏറ്റവുമധികം യാത്രക്കാരുള്ളതെന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി വിവിധ വിമാനക്കമ്പനികളുമായി ചർച്ച നടന്നുവരികയാണെന്നും കിയാൽ മാനേജിങ് ഡയറക്ടർ വി. തുളസീദാസ് 'മാതൃഭൂമി ധനകാര്യ'ത്തോട് പറഞ്ഞു. കഴിഞ്ഞയാഴ്ച 'ഗോ എയർ' കണ്ണൂർ-കുവൈത്ത്-കണ്ണൂർ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ദുബായ്, ദമാം, ജിദ്ദ, കുവൈത്ത് തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ വിമാനക്കമ്പനികളുടെ പ്രവർത്തനം കണ്ണൂരിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര തലത്തിൽ ബെംഗളൂരുവിലേക്കാണ് ഏറ്റവുമധികം യാത്രക്കാർ. ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിദിനം അമ്പതോളം സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ളത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ദുബായ്, അബുദാബി, ഷാർജ, മസ്കറ്റ്, കുവൈത്ത്, ബഹ്റൈൻ, ദോഹ, റിയാദ് തുടങ്ങിയ അന്തർദേശീയ റൂട്ടുകളിലും ഡൽഹി, മുംബൈ, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി, ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര റൂട്ടുകളിലും നിലവിൽ സർവീസ് ഉണ്ട്. പ്രതിമാസ യാത്രികർ ഒന്നര ലക്ഷം; ഈ വർഷത്തെ ലക്ഷ്യം 18 ലക്ഷം പ്രവർത്തനം ആരംഭിച്ചിട്ട് പത്താമത്തെ മാസമായല്ലോ, കിയാലിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? ഒറ്റ വാക്കിൽ പറഞ്ഞാൽ, കിയാലിന്റെ ഭാവി ഭാസുരമാണ്. എയർപോർട്ടിനെപ്പറ്റിയും ഇവിടത്തെ സൗകര്യങ്ങളെപ്പറ്റിയും വളരെ നല്ല അഭിപ്രായമാണ് യാത്രക്കാർക്കുള്ളത്. ചുരുക്കം ചില ന്യൂനതകൾ പറഞ്ഞുകേൾക്കാറുണ്ടെങ്കിലും ഉടൻതന്നെ അത്തരം പരാതികൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. തുടക്കമെന്ന നിലയിൽ പൊതുവെ നല്ല വരുമാനമാണ് എയർപോർട്ടിനുള്ളത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ എയർപോർട്ട് ലാഭത്തിലാകുമെന്നാണ് കരുതുന്നത്. വായ്പാ തിരിച്ചടവു കൂടി കണക്കിലെടുക്കുമ്പോൾ ഈ നേട്ടം കൈവരിക്കാൻ നല്ല പ്രയത്നംതന്നെ നടേത്തണ്ടി വരും. പ്രത്യേകിച്ച് വിദേശ വിമാനക്കമ്പനികളുടെ അഭാവത്തിൽ. നടപ്പുവർഷം പ്രതീക്ഷിക്കുന്ന യാത്രക്കാർ. പ്രതിമാസം ശരാശരി എത്ര യാത്രക്കാരാണ് എയർപോർട്ട് വഴി പോകുന്നത്? ആദ്യ വർഷം 18 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷത്തോളം യാത്രക്കാർ കിയാലിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. വിദേശ വിമാനക്കമ്പനികളുടെ അഭാവത്തിലുള്ളതാണ് യാത്രക്കാരുടെ ഈ കണക്ക്. കഴിഞ്ഞ പത്ത് മാസത്തെ കണക്ക് പരിശോധിച്ചാൽ പ്രതിമാസം ഏകദേശം 66,000 അന്താരാഷ്ട്ര യാത്രക്കാരും ഏകദേശം 84,000 ആഭ്യന്തര യാത്രക്കാരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്. ഓണം, പെരുന്നാൾ, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായി. വരും മാസങ്ങളിലും എണ്ണം കൂടാനാണ് സാധ്യത. കാർഗോ സൗകര്യം എപ്പോൾ യാഥാർത്ഥ്യമാകും. ഇത് കണ്ണൂരിലെ വ്യവസായങ്ങൾക്ക് എങ്ങനെ സഹായകമാകും? വ്യോമയാന ചരക്കുനീക്കത്തിനുള്ള അനന്ത സാധ്യതകളാണ് വിമാനത്താവളത്തിനുള്ളത്. താത്കാലിക കാർഗോ സൗകര്യം സജ്ജമായിട്ടുണ്ട്. ബന്ധപ്പെട്ട അനുമതി ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. വലിയ ഒരു കാർഗോ കോംപ്ലക്സിന്റെ നിർമാണം കൂടി ഏതാനും മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ കൈത്തറി, സുഗന്ധദ്രവ്യങ്ങൾ, മത്സ്യം, മാംസം, കാപ്പി, തേയില, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ വലിയ തോതിൽ കയറ്റുമതി ചെയ്യാൻ അവസരമുണ്ടാകും. കുറ്റ്യാട്ടൂർ മാങ്ങ പോലുള്ള കണ്ണൂരിന്റെ തനത് വിഭവങ്ങൾക്കും വലിയ വിപണി സാധ്യതകളാണ് ഇതോടെ തുറക്കപ്പെടുന്നത്. കൂടുതൽ ചരക്കുനീക്കത്തിന് സാധിക്കുന്ന വലിയ വിമാനങ്ങൾ ഉടൻ സർവീസ് ആരംഭിക്കേണ്ടതുണ്ട്. ഇത്തരം വിമാനങ്ങൾ കൂടുതലും വിദേശ വിമാന കമ്പനികൾക്കാണ് ഉള്ളത്. വിദേശ വിമാന കമ്പനികളുടെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം കൊണ്ട് വിമാനത്താവളത്തിലുണ്ടാകുന്ന വികസനങ്ങൾ? പല പുതിയ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കൺസൾട്ടസി കമ്പനിയായ കെ.പി.എം.ജി.യെ കണ്ണൂർ എയർപോർട്ടിന്റെ കൺസൾട്ടന്റായി നിയമിച്ചിട്ടുണ്ട്. റൺവേ നീളം കൂട്ടൽ, വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഏപ്രൺ വികസനം, ഭൂഗർഭ സംവിധാനത്തിലൂടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ഫ്യുവൽ റിഹൈഡ്രന്റ് സിസ്റ്റത്തിന്റെ നിർമാണം തുടങ്ങിയ വികസന പദ്ധതികൾ വരും വർഷങ്ങളിൽ നടപ്പാക്കും. പുതിയ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, എയർപോർട്ട് വില്ലേജ് എന്നീ വ്യവസായ-വാണിജ്യ സംരംഭങ്ങളും ആരംഭിക്കും. sanilakallyaden@gmail.com

from money rss http://bit.ly/30Jh2G7
via IFTTT

തോമസ് കുക്ക് പാപ്പരായി: 22,000 പേര്‍ക്ക് ജോലി നഷ്ടമാകും

ലണ്ടൻ: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവൽ ഏജൻസിയായ തോമസ് കുക്ക് പാപ്പരായി പ്രഖ്യാപിച്ചു. 178 വർഷത്തെ പ്രവർത്തന പാരമ്പ്യരമുള്ള കമ്പനിയിൽ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ബ്രിട്ടനിൽമാത്രം 9000 പേർ ജോലി ചെയ്തിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടർന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്. 25 കോടി ഡോളർ ബാധ്യതയുള്ള കമ്പനി പിടിച്ചുനിൽക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെതുടർന്നാണ് നിശ്ചലമായത്. ഇതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്ന പലരുടെയും സ്ഥിതി അനിശ്ചിതത്വത്തിലായി.ഓഫീസുകളുടെ പ്രവർത്തനവും വിമാന സർവീസുകളും നിർത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. We are sorry to announce that Thomas Cook has ceased trading with immediate effect. This account will not be monitored. Please visit http://bit.ly/2OgJmNf for further advice and information.#ThomasCook pic.twitter.com/Nf1X3jn97x — Thomas Cook (@ThomasCookUK) September 23, 2019

from money rss http://bit.ly/30jQz6E
via IFTTT

കുതിപ്പ് തുടരുന്നു; സെന്‍സെക്‌സില്‍ 926 പോയന്റ് നേട്ടം

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി വീണ്ടും കുതിച്ചു. സെൻസെക്സ് 926 പോയന്റ് നേട്ടത്തിൽ 38967ലും നിഫ്റ്റി 285 പോയന്റ് ഉയർന്ന് 11560ലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 20ന് ധനമന്ത്രി കോർപ്പറേറ്റ് ടാക്സ് കുറച്ചതിനെതുടർന്ന് വിദേശ, ആഭ്യന്തര നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് പ്രകടമാണ്. ഐടിസി, എൽആന്റ്ടി, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി ഓഹരികളൊഴികെ, എഫ്എംസിജി, ഇൻഫ്ര, വാഹനം, ബാങ്ക്, ലോഹം, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികളെല്ലാം മികച്ച നേട്ടത്തിലാണ്. sensex gains 926 pts

from money rss http://bit.ly/30iIzC8
via IFTTT

ഇന്ധനവില കുതിക്കുന്നു; പെട്രോൾ ലിറ്ററിന് 1.59 രൂപ കൂടി

ന്യൂഡൽഹി: ആറുദിവസത്തിനിടെ രാജ്യത്ത് പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്നാണ് വർധന. ഡൽഹിയിൽ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലെത്തി. ഡീസലിന് 18 പൈസ വർധിച്ച് 66.74 രൂപയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്. ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വർഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. വിതരണം ഉടൻ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന് വാങ്ങുന്നത്. സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടൺ എണ്ണ ഇന്ത്യക്ക് കിട്ടിക്കഴിഞ്ഞു. ബാക്കി തരാമെന്ന് സൗദി ഉറപ്പുതന്നിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. സൗദി മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു. പാചകവാതക വിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം സൗദി ചോദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിങ് അറിയിച്ചു. കുറവുള്ളത് ഖത്തറിൽനിന്ന് വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവിതരണത്തിൽ അഞ്ചുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്. ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുമെന്ന് സൗദി ന്യൂഡൽഹി: ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് ആവശ്യമായ എണ്ണനൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് സൗദി അറേബ്യ പറഞ്ഞു. അതിനായി മറ്റ് എണ്ണയുത്പാദകരുമായിച്ചേർന്ന് പ്രവർത്തിക്കുമെന്നും സൗദി സ്ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാതി വ്യക്തമാക്കി. വാർത്താഏജൻസിയായ പി.ടി.ഐ.ക്കു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വിപണിസ്ഥിരത നിലനിർത്താൻ ഒപെക് രാജ്യങ്ങളും മറ്റ് എണ്ണയുത്പാദക രാജ്യങ്ങളുമായിച്ചേർന്ന് പ്രവർത്തിക്കും. ഇന്ത്യ സൗദിക്ക് നൽകിയ ഐക്യദാർഢ്യത്തിന് അദ്ദേഹം നന്ദി പറഞ്ഞു. content highlights:petrol price rise

from money rss http://bit.ly/2OmMGXv
via IFTTT