121

Powered By Blogger

Tuesday, 10 March 2020

എസ്ബിഐ ഒരുമാസത്തിനിടെ രണ്ടാംതവണയും നിക്ഷേപ പലിശ കുറച്ചു

ഒരുമാസത്തിനിടെ രണ്ടാം തവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 10ന് പ്രാബല്യത്തിലായി. നേരത്തെ ഫെബ്രുവരി 10നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചത്. പുതുക്കിയ നിരക്കുപ്രകാരം ഏഴു ദിവസം മുതൽ 45 ദിവസംവരെയുള്ള നിക്ഷേപത്തിന് 4.5 ശതമാനത്തിൽനിന്ന് 4 ശതമാനമായി പലിശ കുറയും. ഒരുവർഷം മുതൽ അഞ്ചുവർഷംവരെയുള്ള പലിശ നിരക്ക് 6 ശതമാനത്തിൽനിന്ന് 5.9 ശതമാനമായാണ് കുറച്ചത്. അഞ്ചു മുതൽ പത്തുവർഷംവരെയുള്ള നിക്ഷേപത്തിനും പുതുക്കിയ പലിശ 5.9 ശതമാനമാണ്. രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള നിക്ഷേപങ്ങൾക്കാണ് പുതുക്കിയ നിരക്കുകൾ ബാധകം. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പലിശ നിരക്കുകൾ അറിയാം 7 മുതൽ 45 ദിവസംവരെ-4ശതമാനം 46 മുതൽ 179 ദിവസംവരെ-5 ശതമാനം 180 മുതൽ 210 ദിവസം വരെ-5.50ശതമാനം 211 ദിവസം മുതൽ ഒരുവർഷംവരെ-5.5ശതമാനം ഒരുവർഷം മുതൽ രണ്ടുവർഷംവരെ-5.90ശതമാനം 2 വർഷം മുതൽ 3 വർഷംവരെ-5.90ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-5.90ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-5.90ശതമാനം പുതിയതായി നിക്ഷേപം നടത്തുന്നവർക്കും കാലാവധിയെത്തുന്ന നിക്ഷേപം പുതുക്കുന്നവർക്കുമാണ് പുതിയ നിരക്കുകൾ ബാധകമാകുക. എസ്ബിഐ പലിശ നിരക്ക് കുറച്ചതോടെ മറ്റുബാങ്കുകളും താമസിയാതെ ഈവഴിക്കുനീങ്ങും. വായ്പ പലിശ നിരക്കും കുറച്ചു മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ്(എംസിഎൽആർ)അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയിലും എസ്ബിഐ കുറവുവരുത്തി. വിവിധ കാലയളവിലുള്ള പലിശയ്ക്ക് 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. ഒരുവർഷത്തെ എംസിഎൽആർ 10 ബേസിസ് പോയന്റ് കുറച്ച് 7.75ശതമാനമാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം പത്താമത്തെ തവണയാണ് എംസിഎൽആർ നിരക്കിൽ ബാങ്ക് കുറവുവരുത്തുന്നത്. ഇതോടെ ഭവനവായ്പ ഉൾപ്പടെയുള്ളവയുടെ പലിശനിരക്ക് കുറയും.

from money rss http://bit.ly/2TGmDNa
via IFTTT

നഷ്ടപരിഹാരമായി 65,000 രൂപയുണ്ട്; ഏറ്റുവാങ്ങാൻ നൗഷാദ് എന്നെത്തും?

തൃശ്ശൂർ: സ്വപ്നസാക്ഷാത്കാരമായ തിരക്കഥയുമായി അപ്രത്യക്ഷനായ നൗഷാദിനെ കാത്തിരിക്കുന്നത് സഹോദരിമാരും ഉറ്റവരും മാത്രമല്ല, അപകട നഷ്ടപരിഹാരത്തുകയായ 65,000 രൂപയും. കോഴിക്കോട്ടെ അപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെ വിധിപ്രകാരം നഷ്ടപരിഹാരമായി വിധിച്ച 65,000 രൂപയാണ് നൗഷാദിനായി സൂക്ഷിച്ചിരിക്കുന്നത്. 2017 ജൂലായിൽ കണ്ണൂരിലെ വീട്ടിൽനിന്ന് എറണാകുളത്തേക്ക് തിരക്കഥയുമായി പുറപ്പെട്ട് പിന്നീട് കാണാതായ അബ്ദുൾ നൗഷാദിനെ സഹോദരിമാർ തേടുന്ന വാർത്ത 'മാതൃഭൂമി' പ്രസിദ്ധപ്പെടുത്തിയിരുന്നു. 'പൊന്നാങ്ങളയെത്തേടി സഹോദരിമാർ' എന്ന വാർത്തകണ്ട് ബന്ധപ്പെട്ട അഭിഭാഷകയാണ് നൗഷാദിന്റെ അപകട നഷ്ടപരിഹാരത്തുകയുടെ കാര്യം അറിയിച്ചത്. ഇൗ തുക നൗഷാദ് നേരിട്ടെത്തി വാങ്ങുന്നതിനായി കാത്തിരിക്കുകയാണ് സഹോദരിമാരായ ഫൗസിയയും സുനിതയും ഷെമിയും. നൗഷാദ് ഇവർക്ക് ആങ്ങള മാത്രമല്ല, നന്നേ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട് ഏഴു സഹോദരങ്ങൾ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. ബാപ്പയുടെ സ്ഥാനത്തുനിന്ന് മൂന്ന് സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. കുടുംബത്തിന് നാഥനും കൂടിയായ സഹോദരനെയാണ് ഒരു പ്രഭാതത്തിൽ കാണാതായത്. താജ്മഹൽ എന്ന സമ്പൂർണ തിരക്കഥ രജിസ്റ്റർ ചെയ്യാൻ കണ്ണൂർ നാറാത്തിലെ വീട്ടിൽനിന്നുപോയ നൗഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. അതിന് ഏതാനും മാസങ്ങൾക്കുമുന്പാണ് കോഴിക്കോട്ട് നൗഷാദ് വാഹനാപകടത്തിൽപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽനിന്ന് നടന്നുപോകുമ്പോൾ വാഹനമിടിക്കുകയായിരുന്നു. പരിക്കേറ്റ നൗഷാദിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞു. അപകടമറിഞ്ഞ് സഹായത്തിനെത്തിയ അഭിഭാഷകരെ കേസിന്റെ വക്കാലത്ത് ഏൽപ്പിച്ചാണ് നൗഷാദ് ആശുപത്രിവിട്ടത്. ആദ്യ ഷോയുടെ ടിക്കറ്റ് അയച്ചുതരാം. തിരക്കെല്ലാം മാറ്റിവെച്ച് പ്രീമിയർ ഷോ കാണാൻ എത്തണമെന്ന് പറഞ്ഞാണ് വക്കീൽ ഓഫീസിൽനിന്നു പോയത്. കേസിന്റെ ആവശ്യത്തിനായി അഭിഭാഷകർ ഫോണിലേക്ക് പലതവണ വിളിച്ചു. കത്തയച്ചു. ഒന്നിനും മറുപടി കിട്ടാതിരുന്നിട്ടും നൗഷാദിന്റെ കേസ് വക്കീൽ ഫീസ് വാങ്ങാതെതന്നെ അവർ നടത്തി. 65000 രൂപ നൗഷാദിന് നഷ്ടപരിഹാരം നൽകാൻ തീരുമാനമായെങ്കിലും വിധി അറിയാനോ തുക കൈപ്പറ്റാനോ നൗഷാദ് വന്നില്ല.

from money rss http://bit.ly/2IyPMDB
via IFTTT

സെന്‍സെക്‌സില്‍ 265 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ കനത്തനഷ്ടത്തിൽ നിന്ന് ആശ്വാസത്തോടെ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 265 പോയന്റ് ഉയർന്ന് 35900ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തിൽ 10515ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 421 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ്, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ, ഇൻഫോസിസ്, സിപ്ല, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ഐടിസി, ഐഒസി, ബിപിസിഎൽ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. തിങ്കളാഴ്ച സെൻസെക്സിന് നഷ്ടമായത് 1941 പോയന്റാണ്. നിഫ്റ്റിക്കാകട്ടെ 538 പോയന്റും. ഹോളി പ്രമാണിച്ച് ചൊവാഴ്ച ഓഹരി വിപണിക്ക് അവധിയായിരുന്നു.

from money rss http://bit.ly/336hPnc
via IFTTT

മുകേഷ് അംബാനിയെ പിന്നിലാക്കി ജാക് മാ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബർഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാൾ 2.6 ബില്യൺ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുൻ എക്സിക്യൂട്ടീവ് ചെയർമാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ സമ്പത്തിൽ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോബ്സ് മാസികയുടെ സമ്പന്ന പട്ടികയിൽ മാർച്ച് ഒന്പതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കമ്പനിയുടെ മാനജേങി ഡയറക്ടറും ചെയർമാനും ഏറ്റവും കൂടുതൽ ഓഹരികളുടെ ഉടമയുമാണ് മുകേഷ്. തുടർച്ചയായ നാലുദിവസം നഷ്ടത്തിലായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ചമാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104.50 രൂപയിലാണ് റിലയൻസ് ഓഹരികൾ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ റിലയൻസിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിമൂല്യത്തിൽ ഒന്നാം സ്ഥാനവും നഷ്ടമായി. 7.40 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഐ.ടി. കമ്പനിയായ ടി.സി.എസ്. ഒന്നാമതെത്തി.

from money rss http://bit.ly/2TSQG2X
via IFTTT

ആഗോള വിലയ്ക്കനുസൃതമായി രാജ്യത്ത് പെട്രോള്‍ വിലകുറഞ്ഞില്ല: കാരണങ്ങള്‍ അറിയാം

ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെതുടർന്ന് ആഭ്യന്തര വിപണിയിലും പെട്രോൾ, ഡീസൽ വില നേരിയതോതിൽ കുറഞ്ഞു. ഡീസൽ ലിറ്ററിന് 30 പൈസയും പെട്രോളിന് 25 പൈസയുമാണ് ചൊവാഴ്ച കുറച്ചത്. ഇതുപ്രകാരം ഡൽഹിയിൽ പെട്രോളിന് 70.29 രൂപയായി. ഡീസലിനാകട്ടെ 63.01 രൂപയും. കേരളത്തിലെ വില പെട്രോൾ തിരുവനന്തപുരം-74 രൂപ കൊച്ചി-72.42 രൂപ കോഴിക്കോട്-72.71 രൂപ ഡീസൽ തിരുവനന്തപുരം-68.19 രൂപ കൊച്ചി-66.71 രൂപ കോഴിക്കോട്-67.01 രൂപ പെട്രോൾ വില: അറിയേണ്ട 5 കാര്യങ്ങൾ 2020 തുടക്കംമുതൽഇതുവരെ 5 രൂപയാണ് വില കുറഞ്ഞത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഇന്നലെയുണ്ടായ കനത്ത വിലയിടിവ് ഇന്നത്തെ റീട്ടെയിൽ വിലയിൽ പ്രതിഫലിക്കില്ല. അന്താരാഷ്ട്ര വിപണിയിലെ 15 ദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് രാജ്യത്ത എണ്ണ വിപണന കമ്പനികൾ റീട്ടെയിൽ വില നിശ്ചയിക്കുന്നത്. 30 ശതമാനത്തോളം വിലയിടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്നലെയുണ്ടായത്. എന്നാൽ ആറുശതമാനത്തോളം ഇന്ന് തിരിച്ചുകയറി. ബ്രന്റ് ക്രൂഡ് വില 6.9 ശതമാനമുയർന്ന് (2.36 ഡോളർ) ബാരലിന് 36.72 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 6 ശതമാന(1.87 ഡോളർ)മുയർന്ന് 33 ഡോളറുമായി. വിലയിടിവിന് അനുസൃതമായി ഇന്ധനവില കുറയ്ക്കാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം. അസംസ്കൃത എണ്ണവില എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും പെട്രോൾ ലിറ്ററിന് 74 രൂപയും ഡീസൽ ലിറ്ററിന് 64 രൂപയും ഈടാക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് കുറ്റപ്പെടുത്തി.

from money rss http://bit.ly/2Q09mNd
via IFTTT

Monday, 9 March 2020

പാഠം 64: പിപിഎഫില്‍ നിക്ഷേപിച്ച് 1.80 കോടി രൂപ സമ്പാദിക്കാം

റിട്ടയർമെന്റുകാല ജീവിതത്തിനായി സമ്പത്ത് സ്വരൂപിക്കാൻ യോജിച്ച സാമ്പ്രദായിക നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്). ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികളെപ്പോലെയല്ല, നഷ്ടസാധ്യത തീരെയില്ലാത്തതും സർക്കാർ ഗ്യാരണ്ടി നൽകുന്നതുമായ പദ്ധതിയാണിത്. ഉറപ്പുള്ള നേട്ടം ലഭിക്കുമെങ്കിലും ആദായത്തിന്റെകാര്യത്തിൽ അല്പം പിന്നിലാണെന്നകാര്യം മറക്കേണ്ട. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തെ അടിസ്ഥാനമാക്കിയാണ് ചെറു നിക്ഷേപ പദ്ധതിയായ പിപിഎഫിന്റെ പലിശ മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിക്കുന്നത്. നിലവിലെ പലിശ 7.9ശതമാനമാണ്. നികുതി ബാധ്യത പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്ക് പിപിഎഫിലെ നിക്ഷേപത്തിന് വർഷം 1.50 ലക്ഷം രൂപയ്ക്കുവരെ നികുതി ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാക്കി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധന നേട്ടത്തിന് ഒരുരൂപപോലും നികുതിയും നൽകേണ്ടതില്ല. അതായത് നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും നികുതി ബാധ്യതയില്ലെന്ന് ചുരുക്കം. കാലാവധി 15 വർഷമാണ് പദ്ധതിയുടെ ചുരുങ്ങിയ കാലാവധി. ആവശ്യമെങ്കിൽ ഫോം 4 (നേരത്തെഫോം എച്ച്)നൽകി അഞ്ചുവർഷംവീതം നീട്ടുകയും ചെയ്യാം. നീട്ടിയ കാലയളവിൽ നിങ്ങൾക്ക് നിക്ഷേപം നടത്തുന്നത് തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം. ഭാഗികമായി നിക്ഷേപം പിൻവലിക്കാനും കഴിയും. ചെയ്യേണ്ടത് പിപിഎഫിലെ ചുരുങ്ങിയ കാലയളവായ 15 വർഷം പൂർത്തിയാക്കിയിട്ടും പെൻഷനാകാൻ വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അഞ്ചുവർഷംവീതം നീട്ടിനൽകാം. അതായത്, നിലവിൽ 30 വയസ്സാണ് പ്രായമെങ്കിൽ 45 വയസ്സാകുമ്പോൾ പിപിഎഫിന്റെ കാലവധിയെത്തും. അങ്ങനെവരുമ്പോൾ റിട്ടയർമെന്റിന് ഇനിയം 15 വർഷംകൂടി ബാക്കിയുണ്ടാകും. മൂന്നുതവണയായി കാലാവധി നീട്ടിനൽകിയാൽ റിട്ടയർമെന്റ് കാലത്തേയ്ക്ക് ഈ തുക പ്രയോജനപ്പെടുത്താം. വർഷംകൂടുംതോറും കൂട്ടുപലിശയുടെ ഗുണം നിങ്ങൾക്ക് ലഭിക്കും. മാസം 12,500 രൂപവീതം(വർഷത്തിൽ 1,50,000 രൂപ)15 വർഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 43,60,517 രൂപയാണ് ലഭിക്കുക. അടുത്ത അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപം നീട്ടിയാൽ(20വർഷംകഴിഞ്ഞാൽ)ഈ തുക 73,25,040 രൂപയായി വളരും. 15 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 15 വർഷം നിക്ഷേപിച്ചതുക 22,50,000രൂപ മൊത്തം പലിശ 21,10,517 രൂപ മെച്ച്യൂരിറ്റി തുക 43,60,517രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 20 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 20 വർഷം നിക്ഷേപിച്ചതുക 30,00,000രൂപ മൊത്തം പലിശ 43,25,040 രൂപ മെച്ച്യൂരിറ്റി തുക 73,25,040രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 25വർഷത്തെ നിക്ഷേപം (25 വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,16 കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 37,50,000രൂപ മൊത്തം പലിശ 79,10,769രൂപ മെച്ച്യൂരിറ്റി തുക 1,16,60,769രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 30വർഷം നിക്ഷേപിച്ചാൽ (30വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,80കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 45,00,000രൂപ മൊത്തം പലിശ 1,35,01,939 രൂപ മെച്ച്യൂരിറ്റി തുക 1,80,01,939രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. ആർക്കാണ് അനുയോജ്യം സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയാണ് പിഎഫ്(നിലവിൽ പകരം എൻപിഎസ് ആണുള്ളത്) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇപിഎഫുമുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് സംരംഭങ്ങളിലേർപ്പെട്ടവർക്കും സമാനമായ പദ്ധതിയില്ല. അതുകൊണ്ടുതെന്ന പൊതുജനങ്ങളിൽ ആർക്കും ചേരാവുന്ന പദ്ധതിയായ പിപിഎഫിന് പ്രസക്തിയുണ്ട്. നഷ്ടസാധ്യതയില്ലാത്ത പദ്ധതികൾ തേടുന്നവർക്ക് അനുയോജ്യമാണ് സ്ഥിര നിക്ഷേപ പദ്ധതിയായ പിപിഎഫ്. എങ്ങനെ നിക്ഷേപിക്കും നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ, ബാങ്ക് ശാഖവഴിയോ പദ്ധതിയിൽ ചേർന്ന് നിക്ഷേപം നടത്താം. നെറ്റ് ബാങ്കിങ് സൗകര്യമുള്ളവർക്ക് ഓൺലൈനായും ചേരാം. പലിശനിരക്കിൽ വിവിധകാലയളവിൽവന്ന വ്യതിയാനം​ കാലയളവ് നിരക്ക് January-March, 2020 7.9% October-December, 2019 7.9% July – September, 2019 7.9% April –June, 2019 8% January –March, 2019 8% October-December, 2018 8% July-September, 2018 7.6% April-June, 2018 7.6% January-March, 2018 7.6% October–December, 2017 7.8% July–September, 2017 7.8% April–June, 2017 7.9% January–March , 2017 8.0% October–December, 2016 8.1% July–September, 2016 8.1% April–June, 2016 8.1% April 2015– March 2016 8.7% April 2014 – March 2015 8.7% April 2013 – March 2014 8.7% April 2012 – March 2013 8.8% മുകളിലുള്ള പട്ടികയിൽനിന്ന് 2012 ഏപ്രിൽ മുതലുള്ള പിപിഎഫിന്റെ പലിശ നിരക്ക് അറിയാം. 2012 ഏപ്രിൽ-2013 മാർച്ച് കാലയളവിലെ 8.8ശതമാനത്തിൽനിന്ന് 2018ൽ 7.6ശതമാനമായി പലിശ കുറഞ്ഞതായും കാണാം. നിലവിലെ പലിശ നിരക്ക് 7.9ശതമാനമാണ്. feedbacks to: antonycdavis@gmail.com കുറിപ്പ്: ഭാവിയിൽ പലിശ നിരക്ക് ചെറിയതോതിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന തുകയിലും വ്യതിയാനം ഉണ്ടാകാം. മൂന്നുമാസത്തിലൊരിക്കലാണ് പിപിഎഫിന്റെ പലിശനിരക്ക് സർക്കാർ പരിഷ്കരിക്കുന്നത്.

from money rss http://bit.ly/2TBHyRd
via IFTTT

ഹോളി: ഓഹരി വിപണിക്ക് അവധി

മുംബൈ: ഹോളി ആഘോഷം പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. കഴിഞ്ഞ ദിവസം ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1941 പോയന്റും നിഫ്റ്റി 538 പോയന്റും താഴ്ന്നു. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തകർച്ചയാണ് വിപണി നേരിട്ടത്.

from money rss http://bit.ly/2W35Y7V
via IFTTT

വിപണിയിലെ രക്തച്ചൊരിച്ചിലിന്റെ കാരണങ്ങള്‍

ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയാണ്? ഉച്ചയ്ക്ക് ഒരുമണിയോടെ 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 2,400 ലേറെ പോയന്റാണ് തകർന്നടിഞ്ഞത്. ദിനവ്യാപാരത്തിലെ എക്കാലത്തെയും വലിയ തകർച്ചയാണ് നിക്ഷേപക ലോകം തിങ്കളാഴ്ച കണ്ടത്. ലോകമാകെ കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയും അസംസ്കൃത എണ്ണവിലയിലെ കനത്ത തകർച്ചയും വിപണിയെ പിടിച്ചുകുലുക്കി. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ പ്രതിസന്ധി ഇന്ത്യ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കേൽപ്പിച്ച മുറിവായി. ഇതേതുടർന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റ് കൂടൊഴിഞ്ഞു. 1.45ഓടെ സെൻസെക്സ് 2,467 പോയന്റ് കൂപ്പുകുത്തി 35,109 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. നിഫ്റ്റിയാകട്ടെ 647 പോയന്റ് നഷ്ടത്തിൽ 10,342ലേയ്ക്കുമെത്തി. നിക്ഷേപകരുടെ ആസ്തിയിൽനിന്ന് മണിക്കൂറുകൾകൊണ്ട് 6.50 ലക്ഷം കോടി അപ്രത്യക്ഷമായി. 15 ദിവസമായി വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികൾ വിറ്റൊഴിയുകയാണ്. 21,947 കോടി രൂപയാണ് ഈ ദിവസത്തിനിടെ ഓഹരികൾവിറ്റ് അവർ രാജ്യത്തുനിന്ന് കടത്തിയത്. നഷ്ടത്തിന്റെ കണക്കുകൾക്ക് പുറകെയുള്ള ആഗോള വിപണികളും രാജ്യത്തെ സൂചികകൾക്ക് ഭീഷണിയായി. ജപ്പാന്റെ നിക്കി 5.2ശതമാനവും ഓസ്ട്രേലിയയിലെ കമ്മോഡിറ്റി മാർക്കറ്റ് 6.4ശതമാനവും വീണു.

from money rss http://bit.ly/3cGFj6M
via IFTTT

യെസ് ബാങ്കിന്റെ മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയെക്കും

മുംബൈ: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കും. എന്നാൽ ഇത് എസ്ബിഐ നൽകുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസർവ് ബാങ്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ വ്യക്തമാക്കി. അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. പണംലഭിച്ചാൽ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കും-എസ്ബിഐയുടെ മുൻ സിഎഫ്ഒയും ഡപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത കുമാർ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേതടുർന്ന് ബാങ്കിന്റെ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ താറുമാറായിരുന്നു. യെസ് ബാങ്കിന്റെ നിലനിൽപ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചെടുത്തോളം നിർണായകമാണെന്നും 2,450 കോടി രൂപ ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് യെസ് ബാങ്കിന്റെ രക്ഷാപദ്ധതി ആർബിഐ പ്രഖ്യാപിച്ചത്. കരട് പദ്ധതി പ്രകാരം യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 600 കോടിയിൽനിന്ന് 5000 കോടി രൂപയായി വർധിപ്പിക്കുകയും കൊടുത്തുതീർത്ത മൂലധനം 4,800 കോടി രൂപയായി ഉയർത്തുകയും ചെയ്യും.

from money rss http://bit.ly/2TTtsJW
via IFTTT

യുവജനതയുടെ സമ്പത്തിക ലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന മാറ്റങ്ങള്‍ എന്തൊക്കെ?

പുതുതായി നിയമിതരായ സർക്കാർ കോളേജ് അധ്യാപകർക്കായി സംഘടിപ്പിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപികയുടെ എന്നോടുള്ള ചോദ്യം ഏറെ ചിന്തിപ്പിക്കാനിടയായി. ജീവിതവീക്ഷണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തലമുറകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു ചോദ്യം. അതിൽത്തന്നെ എന്റെ കഴിഞ്ഞ മുപ്പത് വർഷത്തെ അധ്യാപന അനുഭവത്തിന്റെ വെളിച്ചത്തിൽ യുവാക്കളുടെ സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന വ്യത്യാസമായിരുന്നു കൂടുതൽ ചർച്ച ചെയ്തത്. 'തലമുറകളുടെ വിടവ്' എന്ന പ്രയോഗം നമുക്ക് ഏറെ സ്ഥിരപരിചിതമായ പദമാണ്. പ്രത്യേകിച്ച് സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ ഇത് ഏറെ പ്രകടവുമാണ്. എന്നാൽ, സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവങ്ങളിലും സാമ്പത്തികസമീപനത്തിലുള്ള വിടവ് വളരെ ശ്രദ്ധേയമാണ്. മൂന്ന് തലങ്ങളായി നമുക്ക് ഇതിനെ വിശകലനം ചെയ്യാനാവും. ഈ വിഭജനത്തിൽ ചില അപവാദങ്ങളും ഏറ്റക്കുറച്ചിലുകളും കണ്ടെത്താനാവുമെങ്കിലും ഒരു ശരാശരി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മൂന്നായി തരംതിരിക്കാം. ആദ്യതലമുറയെ നമ്മൾ എൺപതുകളിലാണ് കണ്ടുമുട്ടുന്നത്. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണം, മാതാപിതാക്കളുടെ ജീവിതം മെച്ചപ്പെടുത്തണം, അവർക്കായി നല്ലൊരു വീട് പണിയണം, സഹോദരിമാരുടെ കല്യാണം നടത്തണം, മറ്റ് ഇളയ സഹോദരങ്ങളെ പഠിപ്പിക്കണം എന്നിങ്ങനെ പോവുന്ന സ്വപ്നങ്ങൾ അവരിൽ പലരെയും ജോലിതേടി അന്യനാടുകളിൽ എത്തിച്ചു. രണ്ടാം തലമുറയെ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് നമ്മൾ പരിചയപ്പെടുന്നത്. അവരുടെ മാതാപിതാക്കളിലൂടെ അത്യാവശ്യം മെച്ചപ്പെട്ട ജീവിതനിലവാരം അവർക്കുണ്ടായിരുന്നു. അതിനാൽ അത് നിലനിർത്തേണ്ടതും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുമായ ആവശ്യങ്ങളാണ് അവരെ നയിച്ചത്. ജോലിയോടൊപ്പം അൽപ്പം സാമ്പാദ്യവും ചെറിയ നിക്ഷേപവും അവരുടെ സാമ്പത്തികസ്വപ്നങ്ങളിൽ കടന്നുകൂടി. മൂന്നാമത്തെ തലമുറ ഈ കാലഘട്ടത്തിന്റെ മക്കളാണ്. ജീവിതാസ്വാദനത്തിന് ഉതകുന്ന സോഷ്യൽ ലൈഫ് ആണ് അവരുടെ മുൻഗണനകളിൽ പ്രധാനപ്പെട്ടത്. അതുകൊണ്ട് തത്കാലം ഒരു ജോലിയിൽ പ്രവേശിക്കുക, രണ്ടുകൊല്ലം കഴിയുമ്പോൾ അതിൽനിന്ന് ചാടണം. ഭക്ഷണം, യാത്രകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവയൊക്കെ ബലഹീനതകളാവുന്ന യുവത്വം. കലാലയ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള വിനോദയാത്രകൾ പ്ലാൻ ചെയ്യുമ്പോഴുള്ള ഇവരുടെ താത്പര്യം വർണനാതീതമാണ്. സാമ്പത്തികശാസ്ത്രത്തിൽ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ പ്രതിപാദിച്ച ശാസ്ത്രജ്ഞനാണ് മിൽട്ടൻ ഫ്രീഡ്മാൻ. സാമ്പത്തികതിരഞ്ഞെടുപ്പുകൾ നടത്താനുതകുന്ന തരത്തിൽ സുലഭമായി അവസരങ്ങൾ ലഭ്യമാക്കണമെന്ന് 'തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ലിബറൽ ചിന്തകൾ പ്രസ്താവിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളാവട്ടെ ഓരോരുത്തരുടേയും കഴിവുകൾക്ക് അനുയോജ്യമായതും അവരുടെ മൂല്യങ്ങൾ നിർണയിക്കുന്നതിലേക്ക് നയിക്കുന്നതുമാകണമെന്ന് അദ്ദേഹം വാദിച്ചു. നമ്മുടെ യുവജനതയുടെ കരിയറിലും വിദ്യാഭ്യാസപരമായ തിരഞ്ഞെടുപ്പിലും കുടുംബത്തിന്റെയും മുൻതലമുറയുടേയും സ്വാധീനം ക്രമേണ കുറയുകയാണ്. ആധുനിക തലമുറയ്ക്ക് പണം സൃഷ്ടിക്കുന്നതിനേക്കാളുപരി ചെലവാക്കുന്ന കാര്യത്തിൽ വന്ന മാറ്റമാണ് കൂടുതൽ ശ്രദ്ധേയമായിട്ടുള്ളത്. അവരുടെ വ്യക്തിപരമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതും ആത്മസാക്ഷാത്കാരത്തിന് ഉതകുന്നതുമായ പന്ഥാവുകൾ അന്വേഷിക്കുകയാണ്. ഉദാഹരണത്തിന് ഷോർട്ട് ഫിലിം നിർമിക്കുക എന്നത് ഇന്ന് ഭൂരിഭാഗം കലാലയവിദ്യാർഥികളുടേയും സ്വപ്നമാണ്. ഭാരത സമ്പദ്വ്യവസ്ഥയുടെ ഏറ്റവും മൂല്യമുള്ള ആസ്തിയും വെല്ലുവിളിയും നമ്മുടെ യുവസമ്പത്താണ്. ലോക സാമ്പത്തികഫോറം നടത്തിയ സർവേ അനുസരിച്ച് ഭാരത യുവത്വം കൂടുതൽ സ്വതന്ത്രരും തൊഴിൽവിപണിയിലേക്ക് തുറവിയുള്ളവരുമാണ്. മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടുന്നവരും അതിനാവശ്യമായ നിപുണത സ്വായത്തമാക്കാൻ പരിശ്രമിക്കുന്നവരുമാണ്. ഓരോ തലമുറയും പണം സമ്പാദിക്കുന്നതും ചെലവാക്കുന്നതും എപ്രകാരമെന്നതിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുമുണ്ട്. അതിനാൽത്തന്നെ യുവജനങ്ങളുടെ സാമ്പത്തിക നിലപാടുകൾ വ്യക്തിപരവും ദേശീയപരവുമായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പൊതുനയ രൂപവത്കരണത്തിലും പ്രധാന പങ്കുവഹിക്കുന്നു.

from money rss http://bit.ly/2xndP65
via IFTTT

Sunday, 8 March 2020

അസംസ്‌കൃത എണ്ണവില 31.5ശതമാനം ഇടിഞ്ഞ് ബാരലിന് 31.02 ഡോളറിലെത്തി

ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തി. വിപണിയിൽ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടർന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളർ)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 11.28 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒന്നാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളർ നിലവാരത്തിലാണ് അന്ന് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ റഷ്യയുമായാണ് കടുത്ത മത്സരം. കൊറോണമൂലമുള്ള ഡിമാന്റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും വേണ്ടരീതിയിൽ ഫലപ്രദമായില്ല.

from money rss http://bit.ly/2TOlu4R
via IFTTT

കൊറോണ ഭീതിയില്‍ വീണ്ടും കൂപ്പുകുത്തല്‍: സെന്‍സെക്‌സില്‍ 1134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കൊറോണ ഭീതിയിൽ ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ തുടരുന്നു. സെൻസെക്സ് 1134 പോയന്റ് നഷ്ടത്തിൽ 36441ലും നിഫ്റ്റി 321 പോയന്റ് താഴ്ന്ന് 10667ലുമാണ് വ്യാപാരം നടക്കുന്നത്. ലോകമാകെ കൊറോണ ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിൽ ഭീതിയിലായ നിക്ഷേകർ കൂട്ടത്തോടെ ഓഹരി വിറ്റൊഴിയുന്നതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 203 ഓഹരികളാണ് നേട്ടത്തിലുള്ളത്. 665 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. സെൻസെക്സ് 36400 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 10657 ലേയ്ക്കുമാണ് താഴ്ന്നത്. ഒഎൻജിസി, വേദാന്ത, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, എസ്ബിഐ, ഹിൻഡാൽകോ, സീ എന്റർടെയൻമെന്റ്, ടിസിഎസ് ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിപിസിഎൽ, ഐഒസി, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേരിയ നേട്ടത്തിലുള്ളത്. sensex down 1134 pts

from money rss http://bit.ly/39BcHdg
via IFTTT

റിയല്‍ എസ്റ്റേറ്റ് മേഖല സ്തംഭനത്തില്‍; സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യം

കൊച്ചി: കെട്ടിട നിർമാണ ചട്ടങ്ങളിലെ പരിഷ്കാരങ്ങൾ, മരടിലെ ഫ്ളാറ്റ് പൊളിക്കൽ, പുതിയ നിയമങ്ങൾ, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവ മൂലം സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖല സ്തംഭനാവസ്ഥയിൽ. ഈ നിലയിൽനിന്ന് റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ക്രെഡായ്. ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികളാണ് ഇതുസംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിലസരം നൽകുന്ന മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റ് രംഗമെന്നും ഈ മേഖലയെ രക്ഷിക്കേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും ക്രെഡായ് മുൻ ദേശീയ വൈസ് പ്രസിഡന്റും ക്രെഡായ് കേരള കൺവീനർ ജനറലുമായ എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. 1966-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 1971-ൽ തയ്യാറാക്കിയ മാസ്റ്റർപ്ലാനാണ് ഇപ്പോഴും നിലവിലുള്ളത്. ഗൂഗിൾ മാപ്പ് പോലുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഭൂമി അടയാളപ്പെടുത്തുകയും അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രേഖപ്പെടുത്തുകയും വേണണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസനത്തിന് ഇത്തരത്തിലുള്ള ഒരു മാസ്റ്റർപ്ലാൻ അത്യാവശ്യമാണ്. എന്നാൽ മാത്രമേ ലോകത്തിലെ വൻകിട നഗരങ്ങളെപ്പോലെ കേരളത്തെ മാറ്റാനാകുകയുള്ളു. മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സർക്കാർ ആഗോള ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 96 ലക്ഷം ഏക്കർ ഭൂമി മാത്രമാണ് ഉള്ളത്. അതിൽ 13 ലക്ഷം ഏക്കറിൽ മാത്രമാണ് ഇനി നിർമാണം സാധ്യമായുള്ളത്. അതിനാൽ, മുകളിലേക്കുള്ള വളർച്ച (വെർട്ടിക്കൽ ഗ്രോത്ത്) മാത്രമേ പ്രാപ്യമാകുകയുള്ളു. ഇത് സർക്കാരും നിയമ നിർമാതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ കെട്ടിട നിർമാണ ചട്ടത്തിലെയും റെറ നിയമത്തിലെയും ആശയക്കുഴപ്പങ്ങൾ കാരണം നിർമാണരംഗം സ്തംഭനാവസ്ഥയിലാണെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ പറഞ്ഞു. പുതിയ നിയമങ്ങൾ നിർമിക്കുമ്പോൾ ഈരംഗത്ത് പ്രവർത്തിക്കുന്ന നിർമാതാക്കൾ, ആർക്കിടെക്ടുമാർ, എൻജിനീയർമാർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും എന്നാൽ മാത്രമേ നിയമങ്ങൾ പ്രായോഗികമാകുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർതന്നെ നൽകുന്ന അനുമതികൾ നാളെ റദ്ദാകുന്ന അവസ്ഥ ഈ മേഖലയുടെ ആത്മവിശ്വാസം ചോർത്തിയിരിക്കുകയാണ്. കെട്ടിടനിർമാതാക്കൾ മാത്രമല്ല, ഉപഭോക്താക്കളും ആശങ്കയിലാണ്. ഇത് മാറണമെങ്കിൽ സർക്കാർ നൽകുന്ന ഏതു രേഖയുടെയും ഉത്തരവാദിത്വം സർക്കാർ എക്കാലവും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.സെഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവസാനിപ്പിക്കണമെന്നും നിർമാണമേഖലയുമായി ബന്ധപ്പെട്ട വിവിധ അനുമതികൾ ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. കൊച്ചിയിൽ ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ക്രെഡായ് കേരള സമ്മേളനം ശനിയാഴ്ച ഉച്ചയ്ക്ക് സമാപിച്ചു. സമാപനച്ചടങ്ങിൽ കോൺഫറൻസ് ചെയർമാൻ കെ.വി. ഹസീബ് അഹമ്മദ്, ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി എന്നിവർ ചർച്ചകളുടെ സംക്ഷിപ്തം അവതരിപ്പിച്ചു. Content Highlights:CREDAI Demand Government Intervention In Real Estate Sector

from money rss http://bit.ly/2PYUTkB
via IFTTT

Saturday, 7 March 2020

ഓണ്‍ലൈന്‍ ഇടപാട് നടത്തിയില്ലെങ്കില്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളിലെ ഈ സൗകര്യം റദ്ദാക്കും

ഡെബിറ്റ് കാർഡോ ക്രഡിറ്റ് കാർഡോ ഉപയോഗിച്ച് ഇതുവരെ ഓൺലൈൻ ഇടപാട് നടത്താത്തവർക്ക് മുന്നറിയിപ്പുമായി ആർബിഐ. മാർച്ച് 16നകം കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്തിയിട്ടില്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് അതിന് കഴിയില്ല. എടിഎം, പിഒഎസ് സൗകര്യംമാത്രമെ പിന്നീട് കാർഡിൽ നിന്നുലഭിക്കൂ. കോണ്ടാക്ട്ലെസ് സൗകര്യമുപയോഗിച്ച് പണംകൈമാറിയിട്ടില്ലെങ്കിലും ഭാവിയിൽ ഈ സൗകര്യം ലഭ്യമാകില്ല. ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് ജനവരി 15ന് ആർബിഐ ബാങ്കുകൾക്കും ക്രഡിറ്റ് കാർഡ് കമ്പനികൾക്കും നിർദേശം നൽകിയിരുന്നു. കാർഡ് കൈവശമുള്ളവർ ഈസൗകര്യം പ്രയോജനപ്പെടുത്താനായി മാർച്ച് 16നുമുമ്പ് ഇത്തരത്തിൽ ഇടപാട് നടത്തേണ്ടതാണ്. റേഡിയോ ഫ്ര്ക്വൻസി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുക. ഒരിക്കൽ ഓൺലൈൻ, കോണ്ടാക്ട്ലെസ് സൈകര്യം പിൻവലിച്ചാൽ പിന്നീട് പുനഃസ്ഥാപിക്കാൻ വീണ്ടും ബാങ്കിലെത്തി അപേക്ഷിക്കേണ്ടിവരും. പുതിയതായി ഇനിമുതൽ ഡെബിറ്റ് കാർഡോ, ക്രഡിറ്റ് കാർഡോ അനുവദിക്കുമ്പോൾ എടിഎം, പിഒഎസ് ടെൽമിനലുകൾ എന്നിവവഴിയുള്ള ഇടപാടുകൾക്ക് മാത്രമേ സൗകര്യമുണ്ടാകൂ. കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താൻ താൽപര്യമുള്ളവർ ബാങ്കിന് പ്രത്യേകം അപേക്ഷ നൽകണം. ഓൺലൈൻ, അന്താരാഷ്ട്ര ഇടപാടുകൾ എന്നിവ താൽക്കാലികമായി നിർത്തിവെയ്ക്കാനും സൗകര്യം പുനഃസ്ഥാപിക്കാനും ഉപഭോക്താവിന് കഴിയണം. കാർഡിൽനിന്ന് പിൻവലിക്കാനുള്ള തുക നിശ്ചയിക്കാനും കഴിയുന്നവിധത്തിൽ ക്രമീകരണം നടത്തണമെന്നും ആർബിഐയുടെ നിർദേശമുണ്ട്. നെറ്റ് ബാങ്കിങ്, മൊബൈൽ ആപ്പ് തുടങ്ങിയവ വഴി ഇത് സാധ്യമാക്കാൻ അവസരമൊരുക്കണമെന്നും ആർബിഐയുടെ വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

from money rss http://bit.ly/2v0a99q
via IFTTT

Friday, 6 March 2020

വിപണി സാമ്പത്തിക മാന്ദ്യ ഭീതിയില്‍

ഇന്ത്യയുടെ ജിഡിപി 2020 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 4.7 ശതമാനമായി വീണ്ടും താഴേക്കു പോയിരിക്കുന്നു. ഒന്നാം പാദത്തിൽ ഇത് 5.6 ശതമാനവും രണ്ടാം പാദത്തിൽ 5.1 ശതമാനവുമായിരുന്നു. നാലാം പാദം മുതൽ ആഭ്യന്തര സാമ്പത്തിക നിലവാരം പുരോഗമിക്കും എന്നൊരു കാഴ്ചപ്പാടാണ് വിപണിക്കുണ്ടായിരുന്നത്. ലോക സാമ്പത്തിക രംഗത്തെ പുരോഗതിയും സർക്കാറിന്റെ ഉത്തേജക നടപടികളിലൂടെ ആഭ്യന്തര വിപണിയിൽ കൈവരിച്ച സ്ഥിരതയുമാണ് ഈ പ്രതീക്ഷയ്ക്കു നിദാനം. തുടർച്ചയായി കഴിഞ്ഞ നാലു മാസങ്ങളിൽ ജിഎസ്ടി വരുമാനം ശരാശരി 1.06 ലക്ഷം കോടി എന്നനിലയിൽ ഒരു ലക്ഷം കോടിക്കു മുകളിലായിരുന്നു. ഒരു വർഷം മുമ്പ് ഇത് 0.98 ലക്ഷം കോടിയായിരുന്നു. 2020 ജനുവരിയിൽ വാങ്ങൽ നിർമ്മിതി സൂചിക (പിഎംഐ) എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 55.3ൽ എത്തി. തൊഴിലിലും ആവശ്യങ്ങളിലും ഉണ്ടായ ഗണ്യമായ പുരോഗതിയാണ് ഇതിനു കാരണം. അഖിലേന്ത്യാ തലത്തിൽ വൈദ്യുതിയുടെ ഡിമാന്റ് 3.5 ശതമാനം വർധിച്ചു. 2020 ജനുവരിയിൽ പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കു കടത്ത് മുൻവർഷത്തെയപേക്ഷിച്ച് 2.2 ശതമാനം വർധനവു രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ കൊറോണ വൈറസ് പ്രശനത്തെ തുടർന്ന് ഫെബ്രുവരി മുതൽ സാമ്പത്തിക പ്രവർത്തനങ്ങൾ കുറയുന്നതായിട്ടാണു കാണുന്നത്. പ്രതീക്ഷിച്ചിരുന്ന വീണ്ടെടുപ്പ്, നിലവിലെ സാഹചര്യത്തിൽ ഒന്നു മുതൽ രണ്ടു വരെ പാദം നീണ്ടു പോയേക്കാം. കയറ്റുമതി, വിതരണ ശൃംഖലകളിലെ വേഗക്കുറവിനെത്തുടർന്ന് നിരമ്മാണരംഗത്തുണ്ടായ തടസങ്ങൾകാരണം ഫെബ്രുവരിയിൽ രാജ്യത്തിന്റെ പിഎംഐ 54.5 ശതമാനമായി കുറയുകയുണ്ടായി. ഡിസമ്പറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മൊത്തം കോർപറേറ്റ് വിൽപന നിലവാരം -1 ശതമാനം കുറഞ്ഞു. 2019 സെപ്തംബറിലെ 3 ശതമാനത്തിനു ശേഷം തുടർച്ചയായ രണ്ടാം പാദത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കാലയളവിൽ മൊത്തവില സൂചിക ഏതാണ്ട് 1 ശതമാനമായിരുന്നു. യഥാർത്ഥ വളർച്ച കൂടുതൽ പ്രതികൂലമായിരിക്കുമെന്നാണ് ഇതിനർത്ഥം. കുറഞ്ഞ അളവും വിലകളുമുള്ള സാമ്പത്തിക ഇതര മേഖലകളിലായിരിക്കും ഇതിന്റെ ഫലം ഏറ്റവും വലിയ ആഘാതമുണ്ടാക്കുക. ലോഹം, എണ്ണ, കയറ്റുമതി ഇറക്കുമതി വ്യാപാരം തുടങ്ങിയ അന്തർദേശീയ വിപണിയുമായി ബന്ധപ്പെട്ട രംഗങ്ങളിൽ ഈ സ്ഥിതി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം പാദത്തിൽ ഈ രംഗത്തെ ആഘാതം 0.2 ശതമാനമായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഇലക്ട്രോണികസ്, ഫാർമ, വാഹന മേഖലകളിലായിരിക്കും ഇത് കൂടുതൽ പ്രതിഫലിക്കുക. അന്തർദേശീയ നാണ്യ നിധി ലോക ജിഡിപി 0.1 ശതമാനം കുറച്ചിട്ടുണ്ട്. സമകാലിക സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ അതിനിയും കുറയ്ക്കാനാണിട. ചൈനയിലെ പ്രശ്നം യുഎസിലെ വളർച്ചയെ ബാധിക്കുകയില്ലെന്ന പ്രതീക്ഷയിൽ രണ്ടാഴ്ച മുമ്പ് അമേരിക്കൻ വിപണി പുതിയ ഉയരങ്ങളിലായിരുന്നു. എന്നാൽ കൊറോണ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ സ്ഥിതിമാറി. അന്തർദേശിയ ഗതാഗത, വിതരണ ശൃംഖലകൾ മുറിഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കക്ക് 12 ശതമാനം തെറ്റുതിരുത്തൽ (എസ് ആന്റ് പി 500) വേണ്ടി വന്നു. ഒട്ടും പ്രതീക്ഷിക്കാതെ അമേരിക്കൻ കേന്ദ്ര ബാങ്ക് ഈയാഴ്ച പലിശ നിരക്ക് 50 പോയിന്റ് കുറച്ച് 1.75 ശതമാനത്തിൽ നിന്ന് 1.25 ശതമാനമാക്കി. 2008 ലെ പ്രതിസന്ധിക്കു ശേഷം ഇതാദ്യമാണ് ഇങ്ങിനെയൊരു അടിയന്തിര തീരുമാനം അവർ കൈക്കൊള്ളുന്നത്. ഈ അനുകൂല നടപടിക്കു ശേഷവും അമേരിക്കൻ ഓഹരി വിപണി പ്രതികൂല കുതിപ്പു തുടരുകയാണുണ്ടായത്. നേരത്തേ കണക്കു കൂട്ടിയതിനേക്കാൾ സമ്മർദ്ദത്തിലാണോ യുഎസ് സാമ്പത്തിക രംഗം എന്ന ഉൽക്കണ്ഠയാണിതിനു കാരണം. ഓസ്ട്രേലിയയും പലിശ നിരക്കു കുറയ്ക്കുകയുണ്ടായി. ഉയർന്ന ഉപഭോക്തൃ വില സൂചിക ഉണ്ടായിട്ടും ഇന്ത്യയിൽ റിസർവ് ബാങ്കും 25 ബി പി എസ് നിരക്കിൽ പലിശ കുറച്ചേക്കുമെന്നാണു കരുതപ്പെടുന്നത്. ആഭ്യന്തര സാമ്പത്തിക രംഗം വീണ്ടും വേഗക്കുറവിലായതോടെ വിലകൾ ഏകീകരിക്കപ്പെടുമെന്ന് കരുതുന്നു.. രണ്ടു ശതമാനം മാത്രം മരണ നിരക്കുള്ള കൊറോണ മാരകമായ മറ്റു പകർച്ചവ്യാധികളെയപേക്ഷിച്ച് അത്ര അപകടകാരിയല്ലെന്നാണ് വിദഗ്ധ നിഗമനം. എളുപ്പം പകരുന്നതും തിരിച്ചറിയാൻ വൈകുന്നതുമാണ് രോഗത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. അടുത്ത രണ്ടു മൂന്നു മാസത്തിനകം ഈ പ്രശ്നം പരിഹരിക്കപ്പെടുക തന്നെ ചെയ്യും. നിക്ഷേപ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക നില സാധാരണ ഗതിയിലേക്കു മടങ്ങി വരും. എങ്കിലും പല ഓഹരികളും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ടെന്നും നാം മറന്നു കൂട. പണമുണ്ടാക്കാനുള്ള വലിയൊരവസരമായി ദയവായി ഇതിനെ കാണരുത്. ഇവയിൽ പല സ്ഥാപനങ്ങളും കമ്പനിയുമായോ വ്യവസായവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളോ പ്രമോട്ടർമാരുടെ കുഴപ്പമോ കാരണം സമ്മർദ്ദത്തിലായതാണ്. അതിനാൽ അടിസ്ഥാന പ്രശ്നങ്ങൾ വിലയിരുത്തി വേണം ഇത് അവസരമാണോ ഭീഷണിയോണോ എന്നു വിലയിരുത്തേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2wx2lwl
via IFTTT

യെസ് ബാങ്കിന്റെ അക്കൗണ്ട് മാറ്റാന്‍ നിര്‍ദേശിച്ച് ഓഹരി ബ്രോക്കര്‍മാരും ഫണ്ടുകമ്പനികളും

മുംബൈ: പണം കൈമാറുന്നതിന് യെസ് ബാങ്കിന്റെ അക്കൗണ്ട് നൽകിയിട്ടുള്ളവർ മാറ്റിനൽകണമെന്ന് മ്യൂച്വൽ ഫണ്ട് കമ്പനികളും ബ്രോക്കിങ് ഹൗസുകളും നിക്ഷേപകരെ അറിയിച്ചുതുടങ്ങി. പ്രതിസന്ധിയിലായ യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയതോടെയാണിത്. നിരവധി ഓഹരി ബ്രോക്കർമാർ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള ഇടപാടുകൾ നിർത്തിവെച്ചിട്ടുണ്ട്. വൻകിട വ്യാപാരികളും കോർപ്പറേറ്റുകളും ചുരുങ്ങിയ കാലയളവിൽ ഓവർ നൈറ്റ്, ല്വിക്വിഡ് ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനി ഈ നിക്ഷേപങ്ങൾ പെട്ടെന്ന് പിൻവലിക്കാൻ കഴിയില്ല. ലിക്വിഡ്, ഓവർ നൈറ്റ് ഫണ്ടുകളിലെ നിക്ഷേപം ഇന്ന് പിൻവലിച്ചാൽ പണം നാളെ ബാങ്കിലെത്തുന്നവയാണ്. ബാങ്ക് അക്കൗണ്ട് മാറ്റാൻ സമയമെടുക്കുന്നതിനാൽ പെട്ടെന്നുള്ള ആവശ്യം നിറവേറ്റാൻ ഇവർക്ക് ബുദ്ധിമുട്ടാകും. നിക്ഷേപം തിരിച്ചെടുക്കാൻ ലഭിക്കുന്ന അപേക്ഷകളിൽ യെസ് ബാങ്കിന്റെ അക്കൗണ്ടുള്ളവരോട് മാറ്റിനൽകാൻ ആവശ്യപ്പെട്ടുവരികയാണെന്ന് ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട് വക്താവ് അറിയിച്ചു. Mutual@kotak.comഎന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് ബാങ്ക് അക്കൗണ്ട് മാറ്റാനുള്ള അപേക്ഷ നൽകാൻ കൊട്ടക് മ്യൂച്വൽഫണ്ടും നിർദേശം നൽകിയിട്ടുണ്ട്. പ്രമുഖ ഡിസ്കൗണ്ട് ബ്രോക്കർമാരായ സെറോധ യെസ് ബാങ്ക് വഴി പണം പിൻവലിക്കാനുള്ള ഉപഭോക്താക്കളുടെ നിർദേശം ബാങ്കുമാറ്റുന്നതുവരെ പരിഗണിക്കുന്നില്ല.

from money rss http://bit.ly/3cCv7wb
via IFTTT

‘ഫോബ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പിന്റെ നന്ദകുമാറും

അബുദാബി: ബിസിനസ് പ്രസിദ്ധീകരണമായ 'ഫോബ്സി'ന്റെ ഈ വർഷത്തെ പശ്ചിമേഷ്യ -ഉത്തരാഫ്രിക്ക(മിന) മേഖലയിലെ മികച്ച മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ ഇടംപിടിച്ചു. 50 പേരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നന്ദകുമാർ. അറബ് പ്രമുഖർക്ക് മുൻതൂക്കമുള്ള പട്ടികയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യക്കാരനും നന്ദകുമാർതന്നെ. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ 25 വർഷത്തോളമായി കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു. നേരത്തേ ടൈംസ് ഗ്രൂപ്പിൽ മീഡിയാ കമ്യൂണിക്കേഷൻ റിസർച്ച് മാനേജരായിരുന്നു. 2000-ൽ ലുലു ഗ്രൂപ്പിൽ ചേർന്ന നന്ദകുമാർ 2015 മുതൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ചീഫ് കമ്യൂണിക്കേഷൻ ഓഫീസറാണ്. 19 രാജ്യങ്ങളിലെ വ്യത്യസ്ത വ്യവസായങ്ങളുടെയും ബിസിനസ് വിഭാഗങ്ങളിലെയും കമ്യൂണിക്കേഷൻ രംഗത്തെ ഉദ്യോഗസ്ഥരെയാണ് പട്ടികയിലേക്കു പരിഗണിച്ചത്. പട്ടികയിൽ 22 പേർ വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. മാസ്റ്റർകാർഡിന്റെ ബിയാട്രിസ് കൊർണാഷ്യയാണ് ഒന്നാംസ്ഥാനത്ത്. പെപ്സി സി.എം.ഒ. മുസ്തഫ ഷംസുദ്ദീൻ രണ്ടാംസ്ഥാനത്തും ടെലികോം ഭീമനായ ഊറെഡൂ ഗ്രൂപ്പ് സി.ഒ. ആൻഡ്രൂ ക്വാൽസെത് മൂന്നാംസ്ഥാനത്തുമെത്തി. ഇത്തിഹാദ് എയർവേസിന്റെ അമീന താഹർ, അഡ്നോക്കിന്റെ അലക്സ് ബ്രൗൺ, ഡി.ഐ.എഫ്.സി.യുടെ പേമാൻ പർഹം അൽ അവാദി എന്നിവരും യു.എ.ഇ.യിൽനിന്ന് പട്ടികയിലെത്തി.

from money rss http://bit.ly/3cNCO2K
via IFTTT

ലയനം: ബാങ്കുകളുടെഓഹരികൈമാറ്റ അനുപാതമായി

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിനുപിന്നാലെ യൂണിയൻ ബാങ്കും കാനറ ബാങ്കും ഇന്ത്യൻ ബാങ്കും ലയനനടപടികളുടെ ഭാഗമായി ഓഹരികൈമാറ്റ അനുപാതം പ്രഖ്യാപിച്ചു. 2020 ഏപ്രിൽ ഒന്നുമുതൽ നിലവിലുള്ള പത്തുബാങ്കുകൾ ലയിച്ച് നാലെണ്ണമായി ചുരുങ്ങും. ഓഹരികൈമാറ്റ അനുപാതത്തിൽ നിക്ഷേപകർക്ക് ആക്ഷേപമുണ്ടെങ്കിൽ പരിഹരിക്കുന്നതിന് ഓരോ ബാങ്കും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ തർക്കപരിഹാരസമിതിക്ക് രൂപംനൽകിയിട്ടുണ്ട്. ഇതിനു സമയവും അനുവദിച്ചിട്ടുണ്ട്. ലയനം ഇങ്ങനെ: * യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും * ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കും * അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിന്റെ ഭാഗമാകും * സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെ ഭാഗമാകും ഓഹരികൈമാറ്റ അനുപാതം: * ആന്ധ്ര ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് യൂണിയൻ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 325 ഓഹരികൾ ലഭിക്കും. കോർപ്പറേഷൻ ബാങ്കിന്റെ രണ്ടുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് യൂണിയൻ ബാങ്കിന്റെ 330 ഓഹരികളാകും ലഭിക്കുക. റെക്കോഡ് തീയതി: മാർച്ച് 23 * സിൻഡിക്കേറ്റ് ബാങ്കിന്റെ പത്തുരൂപ മുഖവിലുള്ള ആയിരം ഓഹരികൾക്ക് പകരമായി കനറാബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 158 ഓഹരികളാണ് നൽകുക. റെക്കോഡ് തീയതി: മാർച്ച് 23 * അലഹാബാദ് ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികൾക്ക് പകരമായി ഇന്ത്യൻ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 115 ഓഹരികൾ ലഭിക്കും. റെക്കോഡ് തീയതി: മാർച്ച് 23 * ഓറിയന്റൽ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികൾക്ക് പി.എൻ.ബി.യുടെ രണ്ടുരൂപ മുഖവിലയുള്ള 1150 ഓഹരികളും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികൾക്ക് പി.എൻ.ബി.യുടെ 121 ഓഹരികളുമാണ് കൈമാറുക. റെക്കോഡ് തീയതി: മാർച്ച് 25. Three banks announce merger ratios

from money rss http://bit.ly/2wEy8vb
via IFTTT

നിഫ്റ്റി 11,000ന് താഴെ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നഷ്ടം 894 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ വീണ്ടും കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,000ത്തിന് താഴെയെത്തി. സെൻസെക്സ് 893.99 പോയന്റ് നഷ്ടത്തിൽ 37,576.62ലും നിഫ്റ്റി 279.50 പോയന്റ് താഴ്ന്ന് 10,989.50ലുമാണ് ക്ലോസ് ചെയ്തത്. ഒരുവേള 1,400ലേറെ നഷ്ടത്തിലായ സെൻസെക്സ് പിന്നീട് തിരിച്ചുകയറുകയായിരുന്നു. ബിഎസ്ഇയിലെ 538 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1875 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 125 ഓഹരികൾക്ക് മാറ്റമില്ല. കൊറോണ വൈറസ് ഭീതിയും യെസ് ബാങ്കിന്റെ തകർച്ചയും വിപണിക്ക് ഭീഷണിയായി. വിദേശ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വിറ്റഴിച്ചത് വിപണിയുടെ കരുത്തുചോർത്തി. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ലോഹം 4.4 ശതമാനവും നിഫ്റ്റി ബാങ്ക് 3.5ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനവും താഴ്ന്നു. ടാറ്റ മോട്ടോഴ്സ്, സീ എന്റർടെയൻമെന്റ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. ബജാജ് ഓട്ടോ, മാരുതി സുസുകി, ഗെയിൽ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു.

from money rss http://bit.ly/2wAFa46
via IFTTT

യെസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ ഇനി എന്തുചെയ്യും?

പെട്ടെന്നുള്ള നീക്കമായിരുന്നു റിസർവ് ബാങ്കിന്റേത്. പ്രതിസന്ധിയിലായ യെസ് ബാങ്കിനുമേൽ മൊറട്ടോറിയംപ്രഖ്യാപിച്ചത് വ്യാഴാഴ്ച വൈകീട്ടാണ്. പിഎംസി, ഡിഎച്ച്എഫ്എൽ എന്നിവയ്ക്കുമേൽ ചുമത്തിലതുപോലുള്ള നിയന്ത്രണം യെസ് ബാങ്കിനും ഏർപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ യെസ് ബാങ്കിന്റെ ഉപഭോക്താവാണെങ്കിൽ ഇതൊരു മുന്നറിയിപ്പായി കരുതണം. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്. ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയിൽ നിജനപ്പെടുത്തി. സേവിങ്സ്, കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് ഇത് ബാധകമാണ്. വായ്പ അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ നിക്ഷേപം സ്വീകരിക്കുന്നതിനോ കഴിയില്ല. ബോർഡിന്റെ അധികാരങ്ങൾ നീക്കി. മുൻ എസ്ബിഐ സിഎഫ്ഒ ആയ പ്രശാന്ത കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. വായ്പ തരിച്ചടവ്, എസ്ഐപി, പ്രീമിയം അടവ് എന്നിവയെ ബാധിക്കുമോ? 50,000 രൂപയ്ക്കുമുകളിലുള്ള എല്ലാ പണമിടപാടുകളെയും ഇത് ബാധിക്കും. അതിന് താഴയാണെങ്കിൽതടസ്സമില്ല. ശമ്പള അക്കൗണ്ട് ശമ്പള അക്കൗണ്ടുള്ളവർ 50,000 രൂപയ്ക്കുമുകളിലുള്ള പണം നേടാൻ മറ്റുവഴികൾ തേടേണ്ടിവരും. മ്യൂച്വൽ ഫണ്ട് നിക്ഷേപകർ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള റിഡംപ്ഷൻ(പണം പിൻവലിക്കൽ)നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. യെസ് ബാങ്കിലെ അക്കൗണ്ട് നൽകിയിട്ടുള്ളവർ മറ്റൊരു ബാങ്കിലെ അക്കൗണ്ട് ഫണ്ട് ഹൗസുകൾക്ക് നൽകേണ്ടതാണ്. കാൻസൽ ചെയ്ത ചെക്കും അപേക്ഷയും മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ ഫിൻടെക്, കാംസ് എന്നിവയുടെ ഓഫീസിൽ നൽകിയാൽമതി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇവർക്ക് ഓഫീസുകളുണ്ട്. ഇനിയെന്ത്? നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ടുപോകുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാങ്കിന്റെ പുനരുദ്ധാരണമോ ലയനമോ സാധ്യമാക്കുന്നതിനാണ് ശ്രമം. മൊറട്ടോറിയം പ്രഖ്യാപിച്ച 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയേക്കും. മെഡിക്കൽ എമർജൻസി, വിവാഹം തുടങ്ങിയ നിക്ഷേപകരുടെ അടിയന്തിരാവശ്യങ്ങൾക്ക് പ്രത്യേക പരിഗണ ലഭിക്കും. ജീവനക്കാർക്കുള്ള ശമ്പളവും സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയും ബാങ്കിന് നൽകാം. യുപിഐ, എൻഇഎഫ്ടി പോലുള്ള ഇടപാടുകൾ കുറച്ചുകാലത്തേയ്ക്ക് തടസ്സപ്പെട്ടേക്കാം. ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ എസ്ബിഐ, എൽഐസി എന്നിവയുമായി ചേർന്നുള്ള കൺസോർഷ്യത്തിന് ഉടനെ രൂപംനൽകിയേക്കും. 2002ൽ നെടുങ്ങാടി ബാങ്കിനെ പിഎൻബിയും 2003ൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കിനെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും 2010ൽ യൂണൈറ്റഡ് വെസ്റ്റേൺ ബാങ്കിനെ ഐഡിബിഐ ബാങ്കും ഏറ്റെടുത്തതുപോലെ യെസ് ബാങ്കും മറ്റൊരു ബാങ്കിനൊപ്പം ലയിക്കും. അതുവരെ കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കാത്തിരിക്കേണ്ടിവരും. ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷം രൂപവരെ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് എന്തുസംഭവിച്ചാലും ഭയക്കേണ്ടതില്ല. ഈയിടെ കേന്ദ്ര സർക്കാർ ബാങ്ക് നിക്ഷേപത്തിന്മേലുള്ള പരിരക്ഷ അഞ്ചുലക്ഷമായി ഉയർത്തിയിരുന്നു. ഒരാളുടെപേരിൽ എത്ര എക്കൗണ്ടുണ്ടെങ്കിലും എല്ലാം ചേർത്തായിരിക്കും അഞ്ചുലക്ഷംരൂപവരെ പരമാവധി ലഭിക്കുക.

from money rss http://bit.ly/2v27OuM
via IFTTT

Thursday, 5 March 2020

മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആന്റ് ഡിസൈൻ ഇന്നോവേഷൻസ് (ആസാദി) മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കിടെക്ച്ചർ മേഖലയിൽ 25 വർഷങ്ങളിൽ കൂടുതൽ മികച്ച സേവനം കാഴ്ചവെച്ച ദക്ഷിണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 6 വനിത ആർക്കിടെക്ടുമാരെയാണ് ഇക്കുറി ആദരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ദക്ഷിണ ഇന്ത്യയിലെ 6 ചാപ്റ്ററുകളാണ് അവരുടെ ചെയർമാൻമാരുടെ നേതൃത്വത്തിൽ മികച്ച വാസ്തുശിൽപികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജയശ്രീ ദേശ്പാണ്ഡെ (മഹാരാഷ്ട്ര), എ.സുബ്ബലക്ഷ്മി (ആന്ധ്രപ്രദേശ്), രേണു ഹാസൻ (തെലങ്കാന), നീലം മഞ്ജുനാഥ് (കർണ്ണാടക), ഷീല ശ്രീപ്രകാശ് (തമിഴ്നാട്), ജബീൻ സഖറിയാസ് (കേരളം) എന്നിവരാണ് ഇത്തവണ അവാർഡിനർഹരായത്. 25000 രൂപയും ഫലകവും അടങ്ങു ന്നതാണ് അവാർഡ്. ഭാരതത്തിലെ സമുന്നതരായ വനിത ആർക്കിടെക്ടുകളെ ആദരിക്കുന്ന ഒരേ ഒരു അവാർഡാണ് വാസ്തുകലാ മഹതി അവാർഡ്. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് വൈറ്റില സിൽവർ സാന്റ് ഐലന്റ് കോളേജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എം.പിമാരായ ഹൈബി ഈഡൻ, ബിനോയ് വിശ്വം എന്നിവർ ചേർന്ന് അവാർഡുകൾ സമ്മാനിക്കും. ആർക്കിടെക്റ്റ് മേഖലയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ മികച്ച എട്ട് വനിതാ ആർക്കിടെക്റ്റുമാരായിരുന്നു കഴിഞ്ഞ രണ്ട് വർഷത്തെയും ആസാദി വാസ്തുകലാ മഹതി അവാർഡ് ജേതാക്കൾ. സ്ത്രീകൾക്ക് അവരുടെ സർഗാത്മകത ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കുവാൻ കഴിയുന്ന ഈ മേഖലയിൽ വിജയിച്ച വനിതകളെ ആദരിക്കുന്നതിനാണ് ഏഷ്യയിലെ തന്നെ പ്രമുഖ ആർക്കിടെക്ച്ചർ സ്കൂളായി വളർന്നുകൊണ്ടിരിക്കുന്ന ആസാദി വാസ്തുകലാ മഹതി അവാർഡുകൾ ഏർപ്പെടുത്തിയതെന്ന് ആസാദി ചെയർമാൻ പ്രൊഫ. ആർക്കിടെക്റ്റ് ബി.ആർ.അജിത്ത് പറഞ്ഞു. അടുത്ത വർഷം മുതൽ സാർവ്വദേശീയമായി അവാർഡ് നൽകുവാൻ നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു പക്ഷെ ലോകത്താകമാനം ആദ്യമായിരിക്കണം വനിത ആർക്കിടെക്ടുമാർക്കുവേണ്ടി ഇപ്രകാരം ഒരു ദേശീയ അവാർഡ് ഏതെങ്കിലും രാജ്യങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്നത്. ആസാദി വൈസ് പ്രിൻസിപ്പാൾ ആർക്കിടെക്റ്റ് അർജ്ജുൻ രാജൻ, ജനറൽ മാനേജർ ടി. പ്രബോഷ് , വിദ്യാർത്ഥി യൂണിയൻ ചെയർമാൻ പി.എം.യാക്കൂബ്, വൈസ് ചെയർപേഴ്സൺ അനീറ്റ പോൾ എന്നിവരും അവാർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

from money rss http://bit.ly/39zkSXG
via IFTTT

പ്രതിസന്ധി: യെസ് ബാങ്കിന്റെ ഓഹരി വിലയിടിഞ്ഞത് 82 ശതമാനം

മുംബൈ: റിസർവ് ബാങ്ക് നിയന്ത്രണമേർത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരി കൂപ്പുകുത്തി. 82 ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേയ്ക്ക് ഓഹരി വിലയെത്തി. രാവിലെ 33.15 നിലവാരത്തിലുണ്ടായിരുന്ന ഓഹരിയാണ് താമസിയാതെ 82 ശതമാനം ഇടിഞ്ഞത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം 286 രൂപയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്കിന് കേന്ദ്ര സർക്കാർ മൊറോട്ടോറിയം ഏർപ്പെടുത്തിയതാണ് ഓഹരി വിലയിടിയാനിടയാക്കിയത്. മൂലധനം സമാഹരിക്കാൻ ഒരു വർഷത്തിലധികമായി ശ്രമം നടത്തുന്ന യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തുടർച്ചയായി മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. മൊറട്ടോറിയം വ്യാഴാഴ്ച വൈകീട്ടോടെ നിലവിൽ വന്നു. നിർദിഷ്ട തീയതിക്കകം പുതിയ പദ്ധതി റിസർവ് ബാങ്ക് നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കിൽ പുനഃസംഘടനയുണ്ടാകുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. Yes Banks share plunged 82%

from money rss http://bit.ly/32WGLh6
via IFTTT

യെസ് ബാങ്ക് എടിഎമ്മില്‍വന്‍ തിരക്ക്: പണം ലഭിക്കാതെ നിക്ഷേപകര്‍ മടങ്ങി

മുംബൈ: യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളിൽ വൻ തിരക്ക്. പരമാവധി പിൻവലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജനപ്പെടുത്തിയതോടെയാണ് പണം പിൻവലിക്കാൻ നിക്ഷേപകർ എടിഎമ്മിൽ തിരക്കുകൂട്ടിയത്. എന്നാൽ പിൻവലിക്കാനെത്തിരയവരിൽ മിക്കവാറുംപേർ അറിഞ്ഞില്ല എടിഎം കാലിയാണെന്ന്. എടിഎമ്മിൽ പണമില്ലെന്നകാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന് പലരും ആക്ഷേപമുന്നയിച്ചു. നിയന്ത്രണംഏർപ്പെടുത്തിയതോടെ സേവിങ്സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളിൽനിന്ന് 50,000 രൂപയിൽകൂടുതൽ നിക്ഷേപകർക്ക് ലഭിക്കില്ല. 30 ദിവസത്തേയ്ക്കാണ് നടപടി. ബാങ്കിങ് നിയന്ത്രണ നിയമം 45-ാംവകുപ്പുപ്രകാരം റിസർവ് ബാങ്കാണ് നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ താത്പര്യംമുൻനിർത്തി ബാങ്കിനെ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്. Customers Rush To ATMs After RBI Caps Yes Bank Withdrawal Limit

from money rss http://bit.ly/2wC2xdy
via IFTTT

കൊറോണ ഭീതിയില്‍ വില്പന സമ്മര്‍ദം: സെന്‍സെക്‌സിന് നഷ്ടമായത് 1281 പോയന്റ്

മുംബൈ:ആഗോള വ്യാപകമായി കൊറോണ ഭീതിയിൽ ഓഹരി സൂചികകൾ വീണ്ടും തകർന്നടിഞ്ഞു. സെൻസെക്സ് 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തിൽ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികൾമാത്രമാണ് നേട്ടത്തിലുള്ളത്. 802 ഓഹരികൾ നഷ്ടത്തിലുമാണ്. 27 ഓഹരികൾക്ക് മാറ്റമില്ല. ആർബിഐ മോറോട്ടോറിയം പ്രഖ്യാപിച്ചതിനെതുടർന്ന് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തി. ഇൻഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss http://bit.ly/2wy0UOa
via IFTTT

കൊറോണ സാമ്പത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും

കൊച്ചി:കൊറോണ വൈറസ് കാരണം സമ്പദ് വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും. 34.80 കോടി ഡോളറിന്റെ (ഏതാണ്ട് 2,500 കോടി രൂപ) നഷ്ടമാണ് ഇന്ത്യക്ക് കൊറോണ കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ട് സംഭവിച്ചതെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ട് പറയുന്നു. കൊറോണ വൈറസ് കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നും 5,000 കോടി ഡോളറിന്റെ കുറവ് വ്യാപാരത്തിൽ വരുമെന്നും യു.എൻ. റിപ്പോർട്ടിലുണ്ട്. പ്രിസിഷൻ ഇൻസ്ട്രുമെന്റ്സ്, മെഷിനറി, വാഹനം, ആശയവിനിമയ ഉപകരണങ്ങൾ എന്നീ മേഖലകളെയാണ് കൊറോണ കൂടുതൽ ബാധിച്ചത്. യൂറോപ്യൻ യൂണിയന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് ഏറ്റവും കൂടുതൽ ആഘാതം. 1,560 കോടി ഡോളറിന്റെ നഷ്ടമാണ് യൂറോപ്യൻ യൂണിയന് സംഭവിച്ചത്. അമേരിക്ക (580 കോടി ഡോളർ), ജപ്പാൻ (520 കോടി ഡോളർ), ദക്ഷിണ കൊറിയ (380 കോടി ഡോളർ), തയ്വാൻ (260 കോടി ഡോളർ), വിയറ്റ്നാം (230 കോടി ഡോളർ) എന്നീ രാജ്യങ്ങൾക്കും ഇതിനോടകം ഭീമമായ നഷ്ടം സംഭവിച്ചു.

from money rss http://bit.ly/3atC7cT
via IFTTT

യെസ് ബാങ്കിന് മോറട്ടോറിയം; നിക്ഷേപകര്‍ക്ക് 50000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തി. നിക്ഷേപകർക്ക് 50,000 രൂപ മാത്രമെയെസ് ബാങ്കിൽനിന്ന് പിൻവലിക്കാൻ കഴിയൂ. 30 ദിവസത്തേക്കാണ് നടപടി. എസ്ബിഐ മുൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്ട്രേറ്റർ. ബാങ്കിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടിയുണ്ടാകുമെന്നും നിക്ഷേപകർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആർ.ബി.ഐ. അറിയിച്ചു. മൊറട്ടോറിയം വ്യാഴാഴ്ച നിലവിൽ വന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കിൽ പുനഃസംഘടനയുണ്ടാകുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:Yes Bank placed under moratorium

from money rss http://bit.ly/2PPg6NE
via IFTTT

സ്ത്രീധന പീഡനം: സച്ചിന്‍ ബന്‍സാലിനെതിരെ ഭാര്യ

ന്യൂഡൽഹി: സ്ത്രീധന പീഡനത്തിന്റെ പേരിൽ ഫ്ളിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബെൻസാലിനെതിരെ ഭാര്യ പ്രിയ ബൻസാൽ പരാതി നൽകി. ബെംഗളുരുവിലെ കോറമംഗള പോലീസ് ഫെബ്രവരി 28ന് ഇതുസംബന്ധിച്ച് കേസെടുത്തിട്ടുണ്ട്. സച്ചിൻ ബൻസാൽ, അച്ഛൻ പ്രകാശ് അഗർവാൾ, സഹോദരൻ നിതിൻ ബൻസാൽ, അമ്മ കിരൺ ബൻസാൽ എന്നിവർക്കെതിരെയാണ് പരാതി. വിവാഹ സമയത്ത് സമ്മാനമായി സ്ത്രീധനം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. തന്റെ വിവാഹത്തിനായി അച്ഛൻ 50 ലക്ഷം രൂപ ചെലവാക്കി. കാറ് നൽകുന്നതിന് പകരമായി 11 ലക്ഷം സച്ചിന് കൈമാറിയതായും പ്രിയ പറയുന്നു. തന്റെ പേരിലുള്ള വസ്തു സച്ചിന്റെ പേരിലേയ്ക്ക് മാറ്റാൻ നിരന്തരം നിർബന്ധിച്ചിരുന്നതായും അതിന് വഴങ്ങാതിരുന്നതിനാൽ ബന്ധുക്കൾതന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും എഫ്ഐആറിലുണ്ട്.

from money rss http://bit.ly/2TIckH9
via IFTTT

യുഎസ് ഫെഡ് റിസര്‍വിനെ പിന്തുടര്‍ന്ന് ആര്‍ബിഐ നിരക്ക് കുറയ്ക്കുമോ?

യുഎസ് ഫെഡ് റിസർവിനെ പിന്തുടർന്ന് റിസർവ് ബാങ്ക് നിരക്ക് കുറച്ചേക്കും. കൊറോണ വൈറസ് ആഗോളത്തിൽ വ്യാപിക്കുന്നതിനെതുടർന്നുള്ള ആശങ്കയിലാണ് അപ്രതീക്ഷിതമായി യുഎസ് ഫെഡ് റിസർവിന്റെ നിരക്ക് കുറച്ചത്. നിരക്കിൽ അരശതമാന(0.50%)മാണ് കുറവുവരുത്തിയത്. ആഗോള വ്യാപകമായി കൊറോണ വൈറസ് ബാധ വർധിച്ചത് സമ്പദ്ഘടനയെ കാര്യമായ ബാധിക്കുമെന്ന വിലയിരുത്തലിനെതുടർന്നായിരുന്നു ഇത്. ആഗോള-ആഭ്യന്തര തലത്തിലുള്ള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ആർബിഐ വ്യക്തമാക്കി. 10വർഷത്തെ സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായത്തിൽ ബുധനാഴ്ച കുത്തനെ കുറവുണ്ടായത് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത വർധിപ്പിച്ചു. 12 ബേസിസ് പോയന്റ് താഴ്ന്ന് 6.22ശതമാനമായാണ് ആദായം കുറഞ്ഞത്.

from money rss http://bit.ly/2wtc4Uo
via IFTTT

ഇപിഎഫിന്റെ പലിശ 8.50 ശതമാനമായി കുറച്ചു

നടപ്പ് സാമ്പത്തിക വർഷം ഇപിഎഫിന്റെ പലിശ 8.50ശതമാനമായി നിശ്ചയിച്ചു. അഞ്ചുവർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നൽകുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 8.65 ശതമാനമായിരുന്നു പലിശ. 2015-16 വർഷത്തിൽ 8.8ശതമാനവും 2017-18 വർഷത്തിൽ 8.55ശതമാനവും 2016-17വർഷത്തിൽ 8.65ശതമാനവുമായിരുന്നു പലിശ നൽകിയത്. മറ്റ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറഞ്ഞതിനാലാണ് ഇപിഎഫിന്റെയും പലിശ കുറയ്ക്കുന്നതെന്നാണ് വിശദീകരണം. ആറുകോടിയിലേറെ അംഗങ്ങളാണ് ഇപിഎഫിലുള്ളത്. കടപ്പത്ര നിക്ഷേപങ്ങളിലുള്ള വരുമാനത്തെ ബാധിച്ചതാണ് ഇപിഎഫിന്റെ പലിശ കുറയ്ക്കാനുള്ള പ്രധാനകാരണം. 18 ലക്ഷം കോടിയിലധികം നിക്ഷേപം ഇപിഎഫ്ഒയ്ക്കുണ്ട്. ഇതിൽ 4,500 കോടി രൂപയുടെ നിക്ഷേപം ഡിഎച്ച്എഫ്എൽ, ഐഎൽആൻഡ്എഫ്എസിലുമായിരുന്നു. കടക്കെണിയിലായ ഈ സ്ഥാപനങ്ങളിലെ നിക്ഷേപം വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു.

from money rss http://bit.ly/3cwRjrt
via IFTTT

യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്ബിഐക്ക് സര്‍ക്കാരിന്റെ അനുമതി

യെസ് ബാങ്കിന്റെ ഓഹരി വാങ്ങാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കൺസോർഷ്യത്തിന് സർക്കാർ അനുമതി നൽകി. ഏതൊക്കെ ബാങ്കുകൾ ചേർന്നാണ് യെസ് ബാങ്കിന്റെ ഓഹരി വാങ്ങുകയെന്നതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എസ്ബിഐയെ സർക്കാർ ചുമതലപ്പെടുത്തി. വാർത്ത പുറത്തുവന്നതിനെതുടർന്ന് യെസ് ബാങ്കിന്റെ ഓഹരി വില 27 ശതമാനംകുതിച്ച് 37 രൂപ നിലവാരത്തിലായി. അതേസമയം, എസ്ബിഐയുടെ ഓഹരി വിലയിൽ 3.01ശതമാനം നഷ്ടവുമുണ്ടായി. ആർബിഐയുടെ മാനദണ്ഡങ്ങൾക്കുവിധേയമായി മൂലധനമുയർത്താൻ കഴിതായതെയും വർധിച്ച കിട്ടാക്കടംമൂലവും ബാങ്ക് പ്രതിസന്ധിയിലായിരുന്നു.

from money rss http://bit.ly/2xdg0Jl
via IFTTT

Wednesday, 4 March 2020

മാര്‍ച്ച് 27ന് ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ ലയനത്തിൽ പ്രതിഷേധിച്ച് മാർച്ച് 27ന് ബാങ്ക് യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തു. 10 പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നിന് ലയനം യാഥാർഥ്യമാകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എഐബിഇഎ), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ(എഐബിഒഎ) എന്നിവ സംയുക്തമായാണ് രാജ്യമൊട്ടാകെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പൊതുമേഖല ബാങ്കുകളുടെ ലയനം നിർത്തിവെയ്ക്കുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണ നടപടികൾ പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യം. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റൽ ബാങ്ക് ഓഫ് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിക്കും. ഏപ്രിൽ ഒന്നുമുതൽ ആകെ 12 വലിയ ബാങ്കുകളാണ് ഉണ്ടാവുക.

from money rss http://bit.ly/2VNEVO2
via IFTTT

ക്രിപ്‌റ്റൊ കറൻസികൾ നിയമവിധേയമാകുമ്പോൾ

ക്രിപ്റ്റോ കറൻസിക്ക് ലോകത്തിലെ ഭൂരിഭാഗം ഒന്നാംനിര കമ്പനികളെക്കാളും മൂല്യമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ക്രിപ്റ്റോ കറൻസിയെ തകർക്കാൻ നടക്കുന്ന നിരന്തരശ്രമങ്ങൾക്കിടയിലും ഇതിന് അല്പംപോലും ഇടിവുതട്ടിയിട്ടില്ല. 162 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള ബോയിങ്ങിനെക്കാളും 203 ബില്യൺ ഡോളർ മൂല്യമുള്ള വെൽസ് ഫാർഗോയെക്കാളും 239 ബില്യൺ ഡോളർ മൂല്യമുള്ള കൊക്ക കോളയെക്കാളും മൂല്യം ഇന്ന് ക്രിപ്റ്റോ കറൻസിക്കുണ്ട്. എല്ലാ ക്രിപ്റ്റോ കറൻസികളുടെയും മൂല്യം ഒന്നിച്ചുപരിഗണിച്ചാൽ (251 ബില്യൺ ഡോളർ) അത് ക്രിപ്റ്റോ കറൻസിയെ ഓഹരിസൂചികയിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 20-ാം സ്ഥാനത്താണ് നിർത്തുന്നത്. ക്രിപ്റ്റോ കറൻസിക്കുമേലുള്ള വിലക്ക് എടുത്തുമാറ്റിയ തീരുമാനം കൊറോണ വൈറസ് ബാധയടക്കമുള്ള പ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന സമ്പദ്വ്യവസ്ഥയെ പരിഗണിക്കുമ്പോൾ വളരെയധികം സ്വാഗതാർഹമാണ്. ക്രിപ്റ്റോ സാമ്പത്തികവ്യവസ്ഥയും ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുമടക്കമുള്ള സംവിധാനങ്ങൾക്ക് ഈ തീരുമാനം ഉത്തേജനം നൽകും. എന്നാൽ, ബ്ലോക്ചെയിൻ മുഖ്യധാരയിലെത്തുക ഗാർട്ട്നെർ ഹൈപ്പ് സൈക്കിൾ പ്രവചിക്കുന്നതുപോലെ അടുത്ത 10 വർഷത്തിനുള്ളിലല്ല, അഞ്ചുവർഷത്തിനുള്ളിലായിരിക്കും. വികേന്ദ്രീകരണമാണ് ഈ സംവിധാനങ്ങളിൽ മുന്നോട്ടുള്ള അടുത്ത പടി. പുതിയ സ്റ്റാർട്ടപ്പുകളുണ്ടാവുകയും കമ്പനികൾ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാവുകയും ചെയ്യും. ബാങ്കുകൾ തങ്ങളുടെ ഇടപാട് സേവനനിരക്ക് കുറയ്ക്കുകയും വൈകാതെത്തന്നെ അന്താരാഷ്ട്രതലത്തിലുള്ള പണക്കൈമാറ്റം യാഥാർഥ്യമാകുകയുംചെയ്യും. ഗവേഷണകേന്ദ്രങ്ങളും ആഗോളസംവിധാനങ്ങളും ഇതിന്റെ സാധ്യതകൾ മനസ്സിലാക്കാനാരംഭിക്കും. ചെറുകിട, മധ്യനിര സ്ഥാപനങ്ങൾക്ക് ഇതുവഴി പ്രാരംഭനാണയ കൈമാറ്റത്തിലൂടെ (ഐ.സി.ഒ.) പുതിയൊരു നിക്ഷേപമാർഗം ലഭിക്കും. പുതിയതൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ തൊഴിൽപരമായ സാധ്യതകളും മെച്ചപ്പെടും. ക്രിപ്റ്റോ കറൻസിവഴിയുണ്ടാക്കുന്ന ലാഭങ്ങൾക്ക് നികുതിചുമത്തുന്നതിലൂടെ സർക്കാരുകൾക്കും വമ്പിച്ച നേട്ടമുണ്ടാക്കാനാകും. സർക്കാരുകൾ ജീവനക്കാരുടെ വേതനം നൽകാനും ആമസോൺ ഇടപാടുകൾക്കായുമൊക്കെ ക്രിപ്റ്റോ കറൻസിയെ തിരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ല. 2027-ലെ ലോകസാമ്പത്തികഫോറം അടുക്കുമ്പോഴേക്കും ആഭ്യന്തരോത്പാദനത്തിൽ 10 ശതമാനം കുതിപ്പുണ്ടാക്കാൻ ബ്ലോക്ക്ചെയിൻ സംവിധാനം സഹായകമാകും. ചൈനയുടെ നിലവിലെ നിറംമങ്ങിയ പ്രകടനവും അന്താരാഷ്ട്ര വിഷയങ്ങളിലെ നരേന്ദ്രമോദിയുടെ നിറഞ്ഞ സാന്നിധ്യവും ഈ മേഖലയിൽ മികച്ച ശക്തിയാകാനുള്ള അവസരമാണ് ഇന്ത്യക്ക് നൽകുന്നത്. (ബ്ലോക്ക്ചെയിൻ ആൻഡ് ക്രിപ്റ്റോ വിശകലന വിദഗ്ധനാണ് ലേഖകൻ)

from money rss http://bit.ly/3crakvv
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വിപണിയിൽ കൊറോണ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 38635ലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 11321ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 573 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 169ഓഹരികൾനഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. വിവിധ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ്. ലോഹ സൂചിക രണ്ടും ഊർജം, പൊതുമേഖല ബാങ്ക്, വാഹനം, ഫാർമ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ഗെയിൽ, എസ്ബിഐ, സൺ ഫാർമ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, വേദാന്ത, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/38oWCWP
via IFTTT

എയര്‍ ഇന്ത്യയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക്(എൻആർഐ)ഇനി എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും സ്വന്തമാക്കാം. നിലവിൽ 49 ശതമാനമായിരുന്നു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. ഈ പരിധി നീക്കുന്നതിന് വ്യോമയാന മന്ത്രാലയം(ഡിപാർട്ട്മെന്റ് ഫോർ പ്രോമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്)ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു. കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ എങ്ങനെയെങ്കിലും വിൽക്കാനുള്ള സർക്കാരിന്റെ ശ്രമം ഇനിയും വിജിയിച്ചിട്ടില്ല. മാർച്ച് 17ആണ് വിലപറയാനുള്ള അവസാന തിയതി. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും 100 ശതമാനവും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയുടെ 50 ശതമാനം ഓഹരിയുമാണ് സർക്കാർ വിൽക്കുന്നത്.

from money rss http://bit.ly/2x1bFbZ
via IFTTT

സെന്‍സെക്‌സ് 214 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ടായത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 214.22 പോയന്റ് നഷ്ടത്തിൽ 38,409.48ലും നിഫ്റ്റി 52.30 പോയന്റ് താഴ്ന്ന് 11,251 ലുമാണ് ക്ലോസ് ചെയ്തത്. ഒരുവേള സെൻസെക്സ് 431 പോയന്റിലേറെ താഴ്ന്നിരുന്നു. ബിഎസ്ഇയിലെ 694 ഓഹരികൾ നേട്ടത്തിലും 1673 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, സൺ ഫാർമ, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, ഐടി, ഊർജം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളഓഹരികളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനം നഷ്ടത്തിലായി. Sensex falls 214 pts

from money rss http://bit.ly/3cvnp6Y
via IFTTT

Tuesday, 3 March 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ മൂന്നാംദിവസം ലക്ഷ്യംകണ്ടു

ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഓഹരി വിപണി തകർച്ച നേരിടുന്നതിനിടയിലും എസ്ബിഐ കാർഡ്സിന്റെ ഐപിഒ ലക്ഷ്യം കണ്ടു. 10.02 കോടി ഓഹരികളാണ് വില്പനയ്ക്കുവെച്ചത്. മൂന്നാമത്തെ ദിവസം 11 മണിയോടെ 11.02 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. മാർച്ച് അഞ്ചിനാണ് ഇഷ്യു ക്ലോസ് ചെയ്യുന്നത്. 750 രൂപമുതൽ 755 രൂപവരെയായിയിരിക്കും ലിസ്റ്റ് ചെയ്യുമ്പോഴത്തെ വില. ഐപിഒവഴി 10,355 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. SBI Cards IPO fully subscribed on third day

from money rss http://bit.ly/39okIC2
via IFTTT

സ്വര്‍ണവില ഒറ്റയടിക്ക് പവന് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി

സ്വർണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്. ഒരുമാസംകൊണ്ട് വിലയിൽ 2080 രൂപയാണ് വർധിച്ചത്. ഫെബ്രുവരി 24ന് 32,000 രൂപയിലേയ്ക്ക് പവൻവിലയെത്തിയിരുന്നു. ആഗോള വിപണിയിൽ ഊഹകച്ചവടക്കാർ വൻതോതിൽ സ്വർണം വിറ്റഴിച്ചതിനെതുടർന്ന് മാർച്ച് ഒന്നിന് 31,040 രൂപയിലേയ്ക്ക് വില താഴുകയുംചെയ്തിരുന്നു. ദേശീയ വിപണിയിൽ പത്തുഗ്രാം സ്വർണത്തിന് രണ്ടുദിവസത്തിനിടെ 1,800 രൂപയാണ് കൂടിയത്. ആഗോള വിപണിയിലാകട്ടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,643.76 നിലവാരത്തിലാണ്.

from money rss http://bit.ly/2wo5HBV
via IFTTT

പാഠം 63: പെന്‍ഷനുവേണ്ടിയുള്ള നിക്ഷേപത്തില്‍നിന്ന് 18 ശതമാനംവരെ ആദായം നേടാം

നേരത്തെ റിട്ടയർചെയ്യാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞോ? പത്തിലേറെ പാഠങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. നിരവധി പ്രതികരണങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കാൻ ഏതൊക്കെ നിക്ഷേപ പദ്ധതികളാണ് യോജിച്ചതെന്ന് പരിശോധിക്കുകയാണ് ഈ പാഠത്തിൽ. പദ്ധതികൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇപിഎപ്, റിക്കറിങ് ഡെപ്പോസിറ്റ്, ബാങ്ക് നിക്ഷേപം, ചിട്ടി, എൻപിഎസ് തുടങ്ങിയവയെല്ലാം പെൻഷൻകാല നിക്ഷേപത്തിന് പണം സമാഹരിക്കാൻ പ്രയോജനപ്പെടുത്താം. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നേടാൻ നിക്ഷേപ പദ്ധതികളിൽ പലതിനും കഴിയില്ല എന്നതാണ് വാസ്തവം. പിപിഎഫ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ആർക്കുംചേരാം. റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന മികച്ച സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിപിഎഫ്. 80 സി പ്രകാരം നികുതിയിളവും(എത്രകാലം ഉണ്ടാകുമെന്ന് വ്യക്തമല്ല)നിക്ഷേപത്തിന് ലഭിക്കും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായ നികുതി ബാധ്യതിയില്ലെന്നത് പദ്ധതിയെ ആകർഷകമാക്കുന്നു. 500 രൂപയുണ്ടെങ്കിൽ പിപിഎഫിൽ നിക്ഷേപം തുടങ്ങാം. ഒരുവർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക 1.5 ലക്ഷം രൂപയാണ്. സർക്കാർ ബോണ്ടുകളിൽനിന്നുള്ള ആദായത്തിനനുസരിച്ചാണ് പിപിഎഫിന്റെ പലിശനിരക്കുകൾ കാലാകാലങ്ങളിൽ പരിഷ്കരിക്കുക. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പോയി അക്കൗണ്ട് തുടങ്ങാം. ഓൺലൈനായും അക്കൗണ്ട് തുടങ്ങുന്നതിന് സൗകര്യമുണ്ട്. നിലവിലെ പലിശ 7.9 ശതമാനമാണ്. 15 വർഷംവരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. ആവശ്യമെങ്കിൽ അഞ്ചുവർഷംകൂടി കാലാവധി നീട്ടുന്നതിനും അനുവദിക്കും. ഇപിഎഫ് ശമ്പളവരുമാനക്കാരായ ജീവനക്കാർക്കുവേണ്ടിയുള്ളതാണ് ഇപിഎഫ്. ജീവനക്കാരന്റെ ശമ്പളത്തിൽനിന്നുള്ള വിഹിതമായി 12ശതമാനവും അതിന് സമാനമായ തുക തൊഴിലുടമയും ഇപിഎഫിലേയ്ക്ക് മാസംതോറും അടയ്ക്കും. വിരമിക്കുമ്പോൾ ഇപിഎഫിലെ നിക്ഷേപം മുഴുവൻ ജീവനക്കാരന് ലഭിക്കും. 2018-19 സാമ്പത്തികവർഷത്തിൽ 8.65 ശതമാനമാണ് ഇപിഎഫിന്റെ പലിശ. എൻപിഎസ് റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). ഓഹരി, കടപ്പത്രം, സർക്കാർ സെക്യൂരിറ്റി തുടങ്ങിയവയിലെല്ലാം നിക്ഷേപിക്കാൻ എൻപിഎസിൽ സൗകര്യമുണ്ട്. എത്രശതമാനംവീതംവേണം ഓഹരിയിലുംമറ്റും നിക്ഷേപമെന്ന് തീരുമാനിക്കാൻ കഴിയും. ഭാവിയിൽ ആവശ്യമെങ്കിൽ മാറ്റംവരുത്താനും കഴിയും. 80സിസിഡി(1ബി)പ്രകാരം 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യവുമുണ്ട്. പിഒപി എന്നറിയപ്പെടുന്ന പോയന്റ്സ് ഓഫ് പ്രസൻസ് എന്ന അംഗീകൃത എൻപിഎസ് സേവന ദാതാക്കളുടെ ശാഖകൾമുഖേന അക്കൗണ്ട് തുറക്കാം. ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബ്രോക്കിങ് ഹൗസുകൾ എന്നിവിടങ്ങളിൽനിന്ന് പദ്ധതിയിൽ ചേരാനുള്ള മാർദനിർദേശം ലഭിക്കും. പെൻഷനാകുമ്പോൾ നിക്ഷേപത്തിൽനിന്ന് 60 ശതമാനംവരെയാണ് പിൻവലിക്കാൻ കഴിയുക. ബാക്കിയുള്ള 40 ശതമാനംതുക പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ആന്വിറ്റി പ്ലാനിൽനിന്ന് താരതമ്യേന കുറഞ്ഞ ആദായമാണ് ലഭിക്കുക. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി സമ്പത്ത് സ്വരുക്കൂട്ടാൻ യോജിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട്. നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപിക്കാൻ വിവിധ ഫണ്ടുകളുണ്ട്. നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ് ഫണ്ടുമുതൽ നഷ്ടസാധ്യതകൂടിയ സ്മോൾ ക്യാപ് ഫണ്ടുകൾവരെ നിക്ഷേപകന് തിരഞ്ഞെടുക്കാം. എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം നിർത്താനും നിക്ഷേപം പിൻവലിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. ചിട്ടയായി ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് കഴിയും. റിട്ടയർമെന്റ് കാല ജീവിതത്തിനുള്ള സമ്പത്ത് സ്വരൂപിക്കാൻ യോജിച്ചത് മൾട്ടിക്യാപ് ഫണ്ടുകളാണ്. നാലു ഫണ്ടുകൽ ഇവിടെ ശുപാർശ ചെയ്യുന്നു. Equity: Multi Cap Fund* 1 Yr(%)** 3Yr(%)** 5Yr(%)** 7Yr(%)** 7Yr SIP Value(Rs)*** Axis Focused 20.45 16.57 11.70 16.62 14.35 Lakh SBI Focused Equity 19.93 15.52 11.53 16.66 14.49 Lakh Kotak Standard Multicap 9.89 10.17 9.49 17.40 13.35 Lakh Canara Robeco Equity Diversified 14.59 13.87 7.71 14.02 12.79 Lakh *നിക്ഷേപം ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ. **ആദായം കണക്കാക്കിയ തിയതി: 3 മാർച്ച് 2020.***പ്രതിമാസം 10,000 രൂപവീതം ഏഴുവർഷം നിക്ഷേപിച്ച തുക 8.40 ലക്ഷം. ശ്രദ്ധിക്കാൻ റിട്ടയർമെന്റുകാല ജീവിതത്തിന് ഇപിഎഫിലോ പിപിഎഫിലോ നിക്ഷേപം നടത്തിയാൽ മതിയെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ ഈ പദ്ധതികൾക്ക് കഴിയില്ലെന്ന് മനസിലാക്കുക. എട്ടുശതമാനം മുതൽ 8.65 ശമതാനംവരെയാണ് ഈ പദ്ധതികൾക്ക് നൽകിവരുന്ന പലിശ. കഴിഞ്ഞ പത്തുവർഷത്തെ ശരാശരി കണക്കെടുത്താൽ ഏഴുമുതൽ എട്ടുശതമാനംവരെയാണ് പണപ്പെരുപ്പമെന്നുകാണാം. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിലേത് ഇതിലുമെത്രയോ മുകളിലാണ്. എന്നിരുന്നാലും റിട്ടയർമെന്റ് പോർട്ട്ഫോളിയോയിൽസ്ഥിരനിക്ഷേ പദ്ധതികളെയും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. 50വയസ്സിനുതാഴെയാണെങ്കിൽ 80 മുതൽ 90ശതമാനംവരെ തുകയും ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നതാകും ഉചിതം. ഉദ്ദേശിച്ചരീതിയിലുള്ള റിട്ടയർമെന്റ് കോർപ്പസ് സ്വരൂപിക്കാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com കുറിപ്പ്: കൊറോണ ഭീതിയിൽ ഓഹരി വിപണി കൂപ്പുകുത്തിയ സമയത്താണ് ദീർഘകാല നിക്ഷേപത്തിന് ഫണ്ടുകൾ ഇത്രയും നേട്ടം നൽകിയത്. അതിനാൽതന്നെ വിപണി മികച്ച നേട്ടത്തിലുള്ളപ്പോൾ 15 ശതമാനം വാർഷീകാദായമെങ്കിലും ലഭിച്ചേക്കാം. ചിട്ടയായ നിക്ഷേപവും കാലാകാലങ്ങളിൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുന്നതും മികച്ചനേട്ടംനേടാൻ നിങ്ങളെ സഹായിക്കും.

from money rss http://bit.ly/2IkrpJM
via IFTTT

ക്രിപ്‌റ്റോ കറന്‍സി ഇടപാടിനുള്ള നിരോധനം സുപ്രീം കോടതി നീക്കി

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി നിരോധനം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. ക്രിപ്റ്റോ കറൻസികൾക്ക് രാജ്യത്ത് നിരോധനമില്ലെന്ന് ജനുവരിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു വിശദീകരണം. ക്രിപ്റ്റോകറൻസികളിൽ ഏറ്റവും മൂല്യമുള്ളത് ബിറ്റ്കോയിനാണ്. 8,815 ഡോളറിലാണ് കറൻസിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യൺ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം. 2018 ഏപ്രിലിലാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. SC allows trade in cryptocurrency

from money rss http://bit.ly/2uPO5OH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയിൽ ഓഹരി വിപണി. കാര്യമായ നേട്ടമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 49 പോയന്റ് നേട്ടത്തിൽ 38672ലും നിഫ്റ്റി 14 പോയന്റ് ഉയർന്ന് 11317ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 208 ഓഹരികൾ നഷ്ടത്തിലുമാണ്. 33 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഓട്ടോ, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ബാധയിലെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറാൻ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചതിനെതുടർന്ന് സ്വർണവില കൂടി.

from money rss http://bit.ly/2wuEI7r
via IFTTT

അക്കൗണ്ടിൽനിന്ന് പൈസ പോയോ? കാര്യം ഇതാണ്

കൊച്ചി: പ്രളയാനന്തര പുനർ നിർമാണത്തിന് പണം കണ്ടെത്താൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ബാങ്കുകൾ ഈടാക്കി തുടങ്ങി. 2018-ലെ പ്രളയത്തെ തുടർന്ന് അഞ്ച് ശതമാനത്തിനു മുകളിൽ നികുതിയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് ഒന്നുമുതൽ 2021 ജൂലായ് 31 വരെ ഇത് ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ, അടുത്തിടെ മുതലാണ് ബാങ്കുകൾ പ്രളയ സെസ് ഈടാക്കി തുടങ്ങിയത്. സർവീസ് ചാർജിന്റെ ഒരു ശതമാനമാണ് ഈ വകയിൽ ഉപഭോക്താക്കളിൽ നിന്നു പിടിക്കുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതലുള്ള പ്രളയ സെസാണ് ഇപ്പോൾ ഒരുമിച്ച് പിടിച്ചു തുടങ്ങിയിരിക്കുന്നത്. അതേസമയം, ഇതു സംബന്ധിച്ച നിർദേശങ്ങളോ സന്ദേശങ്ങളോ നേരത്തെ നൽകാത്തത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജീവനക്കാർക്കും ഇക്കാര്യത്തിൽ മുൻകൂട്ടി അറിയിപ്പുകളോ വിശദാംശങ്ങളോ കിട്ടിയിട്ടില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങൾ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ നിന്ന് പണം പോയതെന്തിനാണെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇടപാടുകാരുടെ പരാതി. നെഫ്റ്റ് ഇടപാടുകൾക്കും എ.ടി.എം. സേവനങ്ങൾക്കും അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും പരിധിയിൽ കൂടുതലായി നടത്തുന്ന ഇടപാടുകൾക്കുമെല്ലാം ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കാറുണ്ട്. ബാങ്കിന്റെ സർവീസ് ചാർജുകൾക്കെല്ലാം ജി.എസ്.ടി. 18 ശതമാനമാണ്. ഉദാഹരണത്തിന്, എസ്.ബി.ഐ. ഉപഭോക്താവാണ് നിങ്ങളെങ്കിൽ പരിധിയിൽ കവിഞ്ഞുള്ള എ.ടി.എം. ഇടപാടുകൾക്ക് 23.60 രൂപയാണ് ബാങ്ക് സർവീസ് ചാർജ് ഈടാക്കുക. സർവീസ് ചാർജും 18 ശതമാനം ജി.എസ്.ടി.യും കൂടിയ തുകയാണിത്. ജി.എസ്.ടി. കിഴിച്ച് 20 രൂപയാണ് സർവീസ് ചാർജ് വരുന്നത്. ഇതിന്റെ പ്രളയ സെസ് ഒരു ശതമാനം എന്നുപറയുന്നത് 20 പൈസ ആയിരിക്കും.

from money rss http://bit.ly/2TlL9TC
via IFTTT

പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു -Live

കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു

from money rss http://bit.ly/2wmCc3p
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ ഭീതിയിൽ ഏഴുദിവസം തുടർച്ചയായുണ്ടായ നഷ്ടത്തിനുശേഷം വിപണി കുതിച്ചു. സെൻസെക്സ് 411.09 പോയന്റ് നേട്ടത്തിൽ 38555.11 പോയന്റിലും നിഫ്റ്റി 151.50 പോയന്റ് ഉയർന്ന് 11284.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, ഹിൻഡാൽകോ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികൾ ഒരുശതമാനത്തോളം നേട്ടത്തിലായിരുന്നു. sensex gains 411 pts

from money rss http://bit.ly/2TB40sq
via IFTTT

കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇതാ മികച്ച അവസരം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ 2019-20 വർഷത്തെ പത്താമത്തെ സീരീസിലുള്ള ബോണ്ടിൽ നിക്ഷേപിക്കാൻ മാർച്ച് ആറുവരെ അപേക്ഷിക്കാം. ഒരുഗ്രാമിന് തുല്യമായ യൂണിറ്റിന് 4,260 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 11ന് യൂണിറ്റുകൾ അലോട്ട് ചെയ്യും. ഓൺലൈനിൽ അപേക്ഷിച്ച് ഡിജിറ്റലായി പണം കൈമാറിയാൽ 50 രൂപ കിഴിവ് ലഭിക്കും. അതായത് ഇപ്രകാരം നിക്ഷേപിച്ചാൽ യൂണിറ്റിന് 4,210 രൂപ നൽകിയാൽ മതി. കുറഞ്ഞ വിലയ്ക്ക് വാങ്ങാം; കൂടുതൽ നേട്ടമുണ്ടാക്കാം നേരത്തെ ഇഷ്യുചെയ്തതും ഇപ്പോൾ ദ്വീതീയ വിപണി(സ്റ്റോക്ക് എക്സ്ചേഞ്ച്)യിൽ വ്യാപാരം നടക്കുന്നതുമായി ഗോൾഡ് ബോണ്ടുകൾ യൂണിറ്റിന് 3,900 നിലവാരത്തിൽ ലഭ്യമാണ്. ഓഹരി വിപണിയിൽനിന്ന് ഗോൾഡ് ബോണ്ട് വാങ്ങിയാൽ രണ്ടുമെച്ചങ്ങളുണ്ട്. 1. വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. എപ്പോൾ വേണമെങ്കിലും വിറ്റ് പണമാക്കാം. 2. ഗോൾഡ് ബോണ്ടിന്റെ അവശേഷിക്കുന്ന കാലാവധി കുറവുമായിരിക്കും. GOLD BOND Symbol Issue Price(Rs) LTP(Rs) SGBAUG24 3119 3980 SGBSEP24 3150 3976 SUBJUL25 2780 3924 SUBNOV24 2957 3982 SGBFEB24 2600 3990 Source:NSE India Website. As on March 2, 2020

from money rss http://bit.ly/32Mv3FA
via IFTTT

കൊറോണ: രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപയിലേയ്ക്ക് താഴ്ന്നു

മുംബൈ: ഏഷ്യൻ വിപണികളെ പിന്തുടർന്ന് രാജ്യത്തെ കറൻസിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ 73 നിലവാരത്തിലേയ്ക്ക് താഴാൻ പ്രധാനകാരണം. ചൊവാഴ്ച രാവിലെ 72.22 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് 1.42 ഓടെ 73.03 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു. 2018 നവംബർ 12നാണ് ഇതിനുമുമ്പ് രൂപയുടെ മൂല്യം 72.76 നിലവാരത്തിലെത്തിയത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. രണ്ടുശതമാനത്തിലേറെയാണ് നഷ്ടം. കേന്ദ്ര ബാങ്ക് നടപടികളെടുക്കുമെന്ന് കരുതി തുടക്കത്തിൽ രൂപയുടെ മൂല്യം പിടിച്ചുനിന്നു. മറ്റ് ഏഷ്യൻ കറൻസികളായ തായ് ഭട്ട് 0.4ശതമാനവും ചൈന ഓഫ്ഷോർ 0.3ശതമാനവും സിംഗപുർ ഡോളർ 0.3ശതമാനവും ദക്ഷിണ കൊറിയൻ വോൺ 0.1ശതമാനവും താഴ്ന്നിരുന്നു.

from money rss http://bit.ly/39iVnK3
via IFTTT

Monday, 2 March 2020

സ്ത്രീപുരുഷസമത്വവും സാമ്പത്തികരംഗവും

റേഡിയോ ആക്ടിവിറ്റി രംഗത്ത് രണ്ടുപ്രാവശ്യം നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ മേരി ക്യൂറി, നൂറ്റാണ്ടിന്റെ വനിത എന്ന് ബി.ബി.സി. വിശേഷിപ്പിച്ച നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, 34-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ഫിൻലൻഡിന്റെ സന്നാ മിറെല്ലാ മറീൻ, ബാഡ്മിന്റനിൽ ലോകതാരമായി ഉയർന്ന പി.വി. സിന്ധു ഇവരെല്ലാം വ്യത്യസ്ത മേഖലകളിൽ വിജയം സ്വന്തമാക്കിയ സ്ത്രീകളാണ്. സ്വജീവിതത്തോട് പടവെട്ടിത്തന്നെ മുന്നേറിയ പ്രശസ്തരല്ലാത്ത അനേകം സ്ത്രീപ്രതിഭകളും നമുക്കുണ്ട്. മാർച്ച് എട്ട്. വീണ്ടും ഒരു അന്താരാഷ്ട്ര വനിതാദിനാചരണംകൂടി കടന്നുവരുന്നു. 'ഞാൻ സ്ത്രീകളുടെ അവകാശത്തെ യാഥാർത്ഥ്യമാക്കുന്ന ഒരു സമത്വതലമുറയാണ്'എന്ന് ഓരോരുത്തർക്കും പറയാനാവുക എന്നതാണ് 2020-ലെ വനിതാ ദിനാചരണത്തിന്റെ ആപ്തവാക്യമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അന്തസ്സിന്റെ സമത്വം സ്ത്രീയും പുരുഷനും ശാരീരിക വ്യത്യസ്തതയുള്ളവരാണ്. ബൗദ്ധിക ഇടപെടലുകളിലും വൈകാരിക സമീപനങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്നവരാണ്. പിന്നെ, എന്താണ് സ്ത്രീപുരുഷസമത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? അത് പ്രഥമമായും അന്തസ്സിന്റെ സമത്വമാണ്. രണ്ടാംതരമെന്നോ, കുറഞ്ഞതെന്നോ ബലഹീനമെന്നോ കരുതി മാറ്റിവെക്കാതെ രണ്ടുകൂട്ടരേയും തുല്യമായി കണ്ട് സമീപിക്കണം എന്നതിലേക്കാണ് ഈ സമത്വചിന്ത എത്തിനിൽക്കുന്നത്. തുല്യതയെക്കുറിച്ച് പറയുമ്പോഴും രണ്ടുകൂട്ടരുടേയും അനന്യവും വ്യതിരക്തവുമായ പ്രത്യേകതകളും മനസ്സിലാക്കിയിരിക്കണം. സ്ത്രീ, പുരുഷന്റെ വേഷംധരിച്ചതുകൊണ്ടോ പുരുഷൻ ചെയ്യുന്ന എല്ലാ തൊഴിലും തങ്ങൾക്കും ചെയ്യാനാവുന്നതാണെന്ന് സ്ഥാപിക്കുന്നതോ അല്ല സ്ത്രീപുരുഷസമത്വം. ഒരുഭാഗത്ത് മനുഷ്യവ്യക്തികൾ എന്ന നിലയ്ക്ക് അവർ രണ്ടുപേരും പൂർണ സമത്വം ഉള്ളവരാകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്മകളിൽ അവർ പുരുഷനും സ്ത്രീയുമാകുന്നു. പുരുഷനായിരിക്കുന്നതും സ്ത്രീയായിരിക്കുന്നതും നല്ലതും എടുത്തുമാറ്റാനാവാത്തതുമായ മാഹാത്മ്യത്തിന്റെ അവസ്ഥകളാണ്. കേവലം ലൈഗികവ്യത്യാസത്തിനുമപ്പുറം സാമൂഹ്യപരമായ പ്രത്യേകതകളുംകൂടി കണക്കിലെടുത്ത് ജെൻഡർ എന്ന പദമാണ് ഇന്ന് ലിംഗപദവി തിരിച്ചറിയാൻ പ്രയോഗത്തിൽ ഉപയോഗിക്കപ്പെടുന്നത്. ജെൻഡർ ഇക്കണോമിക്സ് സാമ്പത്തികശാസ്ത്രത്തിലെ പ്രാധാന്യമേറിവരുന്ന ഒരു പഠനശാഖയാണ്ജെൻഡർഇക്കണോമിക്സ്. നെൽസൻ ഫെർബറിന്റെ അഭിപ്രായത്തിൽ ഈ ശാസ്ത്രശാഖ ഉത്പാദനം, വിതരണം തുടങ്ങിയ സാമ്പത്തികശാസ്ത്ര വിഷയങ്ങളുടെ ലിംഗപദവിപരമായ വിശകലനമാണ്. ജെൻഡർഇക്വിറ്റി, ജെൻഡർ ഓഡിറ്റിങ്, ജെൻഡർസെൻസിറ്റീവ് ബജറ്റ്, ജെൻഡർഗ്യാപ് ഇൻഡക്സ് എന്നിവ ഇതുമായി ബന്ധപ്പെട്ട പഠനമേഖലകളാണ്. സമത്വം കുടുംബത്തിൽനിന്ന് ആരംഭിക്കണം ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ അന്തസ്സിൽ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾതന്നെയാണ്. ഓരോ സ്ത്രീക്കും സ്വയം തന്റെ അനന്യമായ 'ഫെമിനിൻ ജീനിയസ്' കണ്ടെത്താൻ സാധിക്കണം. അതിന് അവളെ സഹായിക്കുന്നവിധത്തിൽ സമൂഹം അനുയാത്രചെയ്യുന്നവരുമാകണം. സമത്വമുള്ള സമൂഹത്തിൽ സംവരണത്തിന്റെ ആവശ്യമില്ല. സമത്വമുണ്ടായാൽ സംവരണാനുകൂല്യങ്ങൾ പിൻവലിക്കുകയും വേണം. ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ട് എന്ന ശാസ്ത്രസത്യം ഈ മേഖലയിൽ ശക്തവുമാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ചൂഷണവും അടിമത്തവും അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോൾ ചിലരിലെങ്കിലും അഹങ്കാരമായും പ്രതികാരമായും സടകുടഞ്ഞെഴുന്നേൽക്കുകയാണ്. ലോകചരിത്രത്തിലൊരിടത്തും അടിമ ഉടമയെ സ്നേഹിച്ചിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി വാദിക്കുന്നവരെ ഫെമിനിസ്റ്റായിക്കണ്ട് പരിഹസിക്കാതെ, ഹ്യൂമനിസ്റ്റ് എന്ന് പറയുന്നതാവും ശരി. സ്വന്തം വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരും ഈ അനുഭവത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്ന മനുഷ്യവാദികളാവുന്നത്. ഓർക്കുക... ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടത്തെ സ്ത്രീകളുടെ സുഃസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

from money rss http://bit.ly/38di2G1
via IFTTT

സെന്‍സെക്‌സില്‍ 445 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഴുദിവസം തുടർച്ചയായി നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണിയിൽ ചൊവാഴ്ച മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 445 പോയന്റ് ഉയർന്ന് 38589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തിൽ 11281ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 1.6 ശതമാനവും സ്മോൾ ക്യാപ് 1.5ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റൽ സൂചിക 2.4ശതമാനവും ബാങ്ക് സൂചിക രണ്ടുശതമാനവും ഉയർന്നു. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കഴിഞ്ഞ ദിവസം 800 പോയന്റ് നേട്ടത്തിലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചതെങ്കിലും രാജ്യത്ത് മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് വിപണി നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/2IfQ0PC
via IFTTT

ഏഴാംദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ഏഴാം ദിവസവും രക്തച്ചൊരിച്ചിൽ. സെൻസെക്സ് ഒരുവേള 800ലേറെ പോയന്റ് കുതിച്ചെങ്കിലും ഒടുവിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്നുണ്ടായ നഷ്ടം 939 പോയന്റ്. 153.27 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് താഴ്ന്ന് 11132.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1469 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് പുതിയാതി രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ഡെൽഹിയിലും തെലുങ്കാനയിലുമാണ് ഓരോരുത്തർക്ക് കൊറോണ ബാധിച്ചത്. ഉച്ചക്കുശേഷം ഇതുസംബന്ധിച്ച വാർത്ത് പുറത്തുവന്നതോടെയാണ് വിപണി നഷ്ടത്തിലായത്. യെസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 0.7 ശതമാനംവരെ നഷ്ടത്തിലായി.

from money rss http://bit.ly/38ctJgo
via IFTTT

Sunday, 1 March 2020

ലഘുസമ്പാദ്യ പദ്ധതികൾ ഇനി എത്രനാൾ ?

പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളെകുറിച്ച് കേൾക്കാത്ത അല്ലെങ്കിൽ അതിൽ ചേരാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത അല്ലെങ്കിൽ നിർബന്ധിക്കപ്പെടാത്ത മലയാളികൾ കാണില്ല. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, ഒട്ടു മിക്ക മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കാരണം ജനങ്ങളുടെ വിശ്വാസം ഇത്രയേറെ ആർജ്ജിച്ച സമ്പാദ്യ പദ്ധതികൾ ചുരുക്കമാണ്.എന്നാൽ മുൻപൊന്നും ഇല്ലാത്ത രീതിയിൽ, നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന തരത്തിലുള്ള വെല്ലുവിളികൾ ലഘുസമ്പാദ്യ പദ്ധതികൾ ഇപ്പോൾ നേരിടുന്നുണ്ട്. ജനങ്ങളുടെയിടയിൽ സമ്പാദ്യശീലം വളർത്തുക, ആതുക രാജ്യപുരോഗതിക്കായി ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1882 ലാണ് ലഘുസമ്പാദ്യ പദ്ധതികൾആരംഭിച്ചത്. ഈ പദ്ധതികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം; സേവിങ്സ് അക്കൗണ്ട്, റെക്കറിങ് ഡെപ്പോസിറ്റ്സ്, ഫിക്സഡ് ഡെപ്പോസിറ്റ്സ്, മാസവരുമാന പദ്ധതി എന്നിവ ഉൾപ്പെടുന്നപോസ്റ്റോഫീസ് സേവിങ്സ്; ദേശിയ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ പോലെയുള്ള സേവിങ്സ് സർട്ടിഫിക്കറ്റുകൾ; പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതി, 9 വയസ്സിനു താഴെയുള്ള പെണ്കുട്ടികൾ ക്കായുള്ള സുകന്യ പദ്ധതി എന്നിവ ഉൾപ്പെടുന്ന സാമൂഹ്യ സുരക്ഷ പദ്ധതികൾ എന്നിവയാണവ. ഇതിൽ മുതിർന്ന പൗരൻമാരുടെ സമ്പാദ്യ പദ്ധതി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോസ്റ്റോഫീസുകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴിയും ലഭ്യമാണ്. ഉയർന്ന പലിശ, സുരക്ഷിതത്വം, നികുതിയിളവ്, വീട്ടിനടുത്തു തന്നെയുള്ള പോസ്റ്റോഫീസുകൾ അല്ലെങ്കിൽ ഏജന്റുമാരുടെ സേവനം എന്നിവമൂലം ഈ പദ്ധതികൾക്ക് വളരെവേഗം ജനങ്ങളുടെയും പ്രീതിലഭിച്ചു. ലഘുസമ്പാദ്യ പദ്ധതികൾ വഴി സ്വരൂപിക്കുന്ന പണംകേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശിയ ലഘു സമ്പാദ്യ നിധിയിലേക്കാണ് പോകുന്നത് (National Small Savings Fund). ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി നികത്തുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളും ഈ ഫണ്ടിൽ നിന്നു കടമെടുക്കാറുണ്ട്. ലഘു സമ്പാദ്യ പദ്ധതികൾ ഇപ്പോൾ വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് വരാൻ രണ്ട് കാരണങ്ങളുണ്ട്. ഇന്ത്യയിലെ മൊത്തം സമ്പാദ്യ നിരക്ക് 15 വർഷത്തെ താഴ്ന്നനിലയിലെത്തിയത്, ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായ നികുതി നിയമം. ലഘുസമ്പാദ്യങ്ങൾ മിക്കതും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊന്ന് പ്രകാരം ആദായനികുതിയിളവിന് അർഹമാണ്. ഇത്തരം സമ്പാദ്യ പദ്ധതികളുടെ ജനപ്രീതിക്ക് കാരണവും അതു തന്നെയാണ്. എന്നാൽ പുതിയ ആദായ നികുതിനിയമപ്രകാരം നിശ്ചിത നിക്ഷേപങ്ങൾ ഒന്നുംനടത്താതെ തന്നെ നികുതിദായകർക്ക് ആദായനികുതിയിളവ് നേടിയെടുക്കുവാൻ കഴിയും. അതിനാൽ തന്നെ ആദായനികുതി ലാഭിക്കൽ എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്തിയവർ, ലഘുസമ്പാദ്യ പദ്ധതികൾ ഉൾപ്പെടെ നികുതിയിളവ് ലഭ്യമാക്കിയിരുന്ന നിക്ഷേപ പദ്ധതികളോട് ഇനി മുഖം തിരിക്കാൻ സാധ്യതയുണ്ട്. പക്ഷെ ഇത് ഏതൊക്കെ ലഘുസമ്പാദ്യങ്ങളെ എത്രമാത്രം ബാധിക്കും എന്നതിനെ സംബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ നികുതിദായകരുടെ പൊതുവായ നിക്ഷേപശൈലി ശ്രദ്ധിച്ചാൽ വ്യക്തത കണ്ടെത്താനാകും. 2018-19 ലെ കണക്കുപ്രകാരം പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ ലഭിച്ച ആകെ തുകയായ 99,000 കോടിയുടെ അൻപത് ശതമാനവും ആ സാമ്പത്തിക വർഷത്തിലെ അവസാന മാസമായ 2019 മാർച്ചിലാണ് നിക്ഷേപിക്കപ്പെട്ടത്. അതുപോലെ തന്നെ ദേശിയ സമ്പാദ്യ പദ്ധതിയിൽ പിരിച്ചെടുത്ത 26,000 കോടിയുടെ 28 ശതമാനവും മാർച്ചിലാണ് ലഭിച്ചത്. അതായത് നികുതി ലാഭിക്കൽ മാത്രം ലക്ഷ്യമിട്ട് നിക്ഷേപിച്ചത് എന്നർത്ഥം. മറ്റു ലഘുസമ്പാദ്യ പദ്ധതികളിൽ ഇത്ര വലിയ വ്യതിയാനം കാണാനില്ല. അതിനർത്ഥം പുതിയ ആദായനികുതി നിയമം ഈ രണ്ട് പദ്ധതികളിലുള്ള നിക്ഷേപത്തെ കാര്യമായി ബാധിക്കും എന്നുതന്നെയാണ്. ദേശീയ ലഘുസമ്പാദ്യ നിധിയിൽ സ്വരൂപിക്കുന്ന പണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദീർഘകാല കടപ്പാത്രങ്ങളിലാണ് നിക്ഷേപിക്കുന്നത്.അതായത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കടം കൊടുക്കുന്നു എന്നർത്ഥം. കൊടുക്കുന്നു എന്നല്ല, വായ്പയെടുക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതമായിരുന്നു എന്നതാണ് ശരി. 2011 വരെ അതാത് സംസ്ഥാനത്തു നിന്നു സ്വരൂപിക്കുന്നമൊത്തം ലഘുസമ്പാദ്യങ്ങളുടെ 80% എങ്കിലും സംസ്ഥാനങ്ങൾ കടമെടുക്കണം എന്നതായിരുന്നു നിയമം. ഇത് സംസ്ഥാനങ്ങളുടെ എതിർപ്പിനിടയാക്കി. കാരണം പലിശനിരക്ക് തീരുമാനിക്കുന്നത് കേന്ദ്ര ധനമന്ത്രാലയമാണ്. മാർക്കറ്റ് നിരക്കിനെക്കാൾ ഉയർന്ന പലിശയാണ് ഈ വായ്പകളിന്മേൽ ഈടാക്കുന്നത്. (ഏറ്റവും പുതിയ ഉത്തരവുപ്രകാരം ഇത് 8.5 ശതമാനമാണ്.) അതിലും കുറച്ചു നിരക്കിൽ പൊതുവിപണിയിൽ നിന്നു കടമെടുക്കാമെന്നിരിക്കെ ഉയർന്ന നിരക്കിൽ കടം അടിച്ചേല്പിക്കുന്നതിനെ സംസ്ഥാനങ്ങൾ ചോദ്യം ചെയ്തു. തുടർന്ന്, പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ കടമെടുക്കൽ വിഹിതം 80 ൽ നിന്ന് 50 ശതമാനമായി കുറച്ചു. മാത്രമല്ല, താൽ പര്യമുള്ള സംസ്ഥാനങ്ങൾ മാത്രം നിധിയിൽ നിന്ന് കടമെടുത്താൽ മതിയെന്നും നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് 4 സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ലഘുസമ്പാദ്യ നിധിയിൽ നിന്ന് കടം വാങ്ങുന്നത് നിർത്തി. (കേരളം, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഡൽഹി എന്നിവയാണ് ആ നാല് സംസ്ഥാനങ്ങൾ). പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് 2005-06 മുതൽ കേന്ദ്രസർക്കാരിന്റെ ഇടനില ഇല്ലാതെ സംസ്ഥാനങ്ങൾ നേരിട്ട് തന്നെ വിപണിയിൽ നിന്നു കടമെടുക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ലഘുസമ്പാദ്യ നിധിയിൽ നിന്നുള്ള കടമെടുപ്പ് കൂടി നിർത്തിയതോടെ മൊത്തം ധനകമ്മിയുടെ ഏകദേശം 90 ശതമാനവും വിപണിയിൽ നിന്ന് കടമെടുത്താണ് സംസ്ഥാനങ്ങൾ നികത്തുന്നത്. സ്വാഭാവികമായും ലഘു സമ്പാദ്യ പദ്ധതികളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യമില്ലാത്തതിനാൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വന്നേക്കാം. നികുതിയിളവിന് പുറമെ ലഘുസമ്പാദ്യ പദ്ധതികളെ ആകർഷകമാക്കുന്ന മറ്റൊന്ന് ഉയർന്ന പലിശ നിരക്കാണ്. സമാന കാലാവധിയുള്ള ബാങ്ക് നിക്ഷേപത്തേക്കാൾ അല്ലെങ്കിൽ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കിനെക്കാൾ (Yield) ഉയർന്ന പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. തന്മൂലം ദേശീയ ലഘുസമ്പാദ്യ നിധി നഷ്ടത്തിലാകുന്നു എന്നൊരു ആരോപണം ഉണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട വസ്തുത നിക്ഷേപർക്ക് നൽകുന്ന പലിശയെക്കാൾ ഉയർന്ന നിരക്കിലാണ് നിധിയിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കടം കൊടുക്കുന്നത് എന്നതാണ്. ഉദാഹരണമായി ലഘുസമ്പാദ്യങ്ങൾക്കുള്ള ശരാശരി പലിശ 2019 ൽ 7.3% ആയിരുന്നപ്പോൾ നിധിയിൽ നിന്നുള്ള വായ്പയിന്മേൽ 8.5% പലിശയാണ് ഈടാക്കിയത്. പക്ഷെ ഭരണചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ നിധി നഷ്ടത്തിലാകുന്നു എന്നാണ് വിമർശനം. ഭരണപരമായ ചെലവുകൾ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഏജന്റുമാരുടെ കമ്മീഷനും പോസ്റ്റൽ വകുപ്പിന് നൽകുന്ന ഏജൻസി നിരക്കുകളുമാണ്. ലഘുസമ്പാദ്യങ്ങൾ ശേഖരിക്കുന്നതിൽ രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന പോസ്റ്റ് ഓഫീസുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇതിൽ 80 ശതമാനവും ഗ്രാമീണ മേഖലയിലുമാണ്. സമ്പാദ്യം സ്വരൂപിക്കുന്നു എന്നത് മാത്രമല്ല, താഴെതട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുവാനും പോസ്റ്റോഫീസുകൾ വഴി കഴിഞ്ഞു. 2000-01 ൽ ലഘുസമ്പാദ്യങ്ങൾ വഴി ശേഖരിച്ച 88,500 കോടി രൂപ (gross) 2018-19 ആയപ്പോഴേക്കും ഏകദേശം 7 ലക്ഷം കോടിയായി ഉയർന്നു. ഇത് ദേശിയ വരുമാനത്തിന്റെ ഏകദേശം 3.6% വരും. ആ വർഷത്തെ പിൻവലിക്കൽ കഴിച്ചു ലഭിച്ച അറ്റ നിക്ഷേപം ഏകദേശം 2 ലക്ഷം കോടിയാണ്. തപാൽ വകുപ്പ് 2018 ൽ തുടങ്ങിയ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ സേവനം ഇപ്പോൾ ബ്രാഞ്ച് തലത്തിലുള്ള പോസ്റ്റ് ഓഫീസുകളിൽ വരെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും ജനങ്ങളിൽ നിന്ന് സമ്പാദ്യം സ്വരൂപിക്കുന്നതിൽ ഇനിമുതൽ ആ വകുപ്പിന് ഒരു വിരുദ്ധ താൽപ്പര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ ശ്രദ്ധആ വകുപ്പിന്റെ ബാങ്കിലെ നിക്ഷേപം വർധിപ്പിക്കുന്നതിലാകും. ലഘുസമ്പാദ്യപദ്ധതികൾക്ക് മുൻപ് നൽകിയിരുന്ന പ്രാധാന്യവും പരിഗണനയും തുടർന്നും തപാൽ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ ലഘുസമ്പാദ്യ പദ്ധതികളിലേക്കുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതോടൊപ്പം, രാജ്യമൊട്ടാകെ ബാങ്കിങ് സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ജൻധൻ യോജന പോലുള്ള പദ്ധതികൾ, UPI പോലെ ധനകാര്യമേഖലയിലെ പുതിയ ടെക്നോളജികൾ എന്നിവയും ലഘു സമ്പാദ്യ പദ്ധതികൾക്ക് വെല്ലുവിളി ഉയർത്തിയേക്കാം. ലഘുസമ്പാദ്യപദ്ധതികൾക്ക് ഉയർന്ന പലിശ നൽകുന്നതുമൂലം ബാങ്കുകളും അവരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകാൻ നിർബന്ധിതരാകുന്നു എന്ന വ്യാപകമായ വിമർശനം ഉയർന്നു വരുന്നുണ്ട്. തന്മൂലം റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചാലും ബാങ്കുകൾ വായ്പയിന്മേലുള്ള പലിശ നിരക്ക് കുറക്കാത്തത്റിസർവ് ബാങ്കിന്റെ വായ്പാനയത്തെ തന്നെ നിർവീര്യമാക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ ഈ ആരോപണത്തിൽ വലിയ കഴമ്പില്ല എന്നതാണ് സത്യം. ബാങ്കുകളെ സംബത്തിച്ചിടത്തോളം ലഘുസമ്പാദ്യങ്ങൾ ഒരു ഭീഷണിയേ അല്ല. 2018-19 ൽ രാജ്യത്തെ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിലെ ആകെ നിക്ഷേപം ഏകദേശം 40 ലക്ഷം കോടി രൂപ ആയിരുന്നപ്പോൾ ലഘുസമ്പാദ്യ പദ്ധതികളിലെ അറ്റ നിക്ഷേപം 2 ലക്ഷം കോടി രൂപ മാത്രമായിരുന്നു, അതായത് ബാങ്ക് നിക്ഷേപത്തിന്റെ വെറും 5 ശതമാനം! അതല്ല, ഇനി ലഘു സമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ചാൽ പോലും അതിലേക്കുള്ള നിക്ഷേപത്തെ ബാധിക്കാൻ പോകുന്നില്ല, കാരണം ലഘുസമ്പാദ്യങ്ങളിലെ ഒരു വർഷത്തെ മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനവും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് വഴിയാണ് ലഭിക്കുന്നത്. ആ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന, സാധാരണക്കാരൻ സമ്പാദ്യത്തിന്റെ സുരക്ഷിതത്വം മാത്രമേ നോക്കുന്നുള്ളൂ, അതിൽ നിന്ന് കിട്ടുന്ന പലിശയെപ്പറ്റി ബോധവാനേയല്ല. ബാങ്കുകളും പലിശനിരക്ക് കുറക്കാൻ പോകുന്നില്ല, കാരണം മികച്ച ആദായം തേടിയുള്ള ഉയർന്ന, മധ്യ വരുമാനക്കാരുടെ ഓഹരിയിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള ഒഴുക്ക് ബാങ്കുകളെ അത്ര മാത്രം അസ്വസ്ഥരാക്കുന്നുണ്ട്. (പ്രശാന്ത് ചന്ദ്രൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്.അഭിപ്രായം വ്യക്തിപരം)

from money rss http://bit.ly/2x1Z0FT
via IFTTT

ഒമ്പതുമാസംകൊണ്ട് എല്‍ഐസി ഏജന്റുമാര്‍ കമ്മീഷന്‍ ഇനത്തില്‍ നേടിയത് 14,200 കോടി രൂപ

എൽഐസിയുടെ ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്പന നടത്തിയതിലൂടെ ഒമ്പതുമാസംകൊണ്ട് ഏജന്റുമാർക്ക് ലഭിച്ചത് 14,200 കോടി രൂപ. 2019-2020 സാമ്പത്തികവർഷത്തെ ആദ്യത്തെ ഒമ്പതുമാസംകൊണ്ടാണ് ഏജന്റുമാർ ഇത്രയും തുക നേടിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർ നേടിയതിനേക്കാൾ 1.8 ഇരട്ടിയോളംവരുമിത്. മുൻവർഷം ഡിസംബർ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കമ്മീഷൻ ഇനത്തിലെ വരുമാന വർധന 46 ശതമാനമാണ്. എൽഐസിയാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപ ഉത്പന്നങ്ങൾ വില്ക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ ഉയർന്നനിരക്കിലാണ് കമ്മീഷൻ നൽകുന്നത്. ആദ്യവർഷ പ്രീമിയത്തിൽ 30 മുതൽ 70ശതമാനംവരെ കമ്മീഷൻ നൽകുന്ന കമ്പനികളുണ്ട്. പ്രത്യേകിച്ചും യുലിപ് പ്ലാനുകളിൽ. നിക്ഷേപകരുടെ തുകയിൽനിന്നാണ് കമ്പനികൾ വിതരണക്കാർക്കായി കമ്മീഷൻ നൽകുന്നത്. അതുകഴിഞ്ഞുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. അതേസമയം, സെബിയുടെ നിയന്ത്രണമുള്ളതിനാൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് ലഭിക്കുന്നത് താരതമ്യേന കുറഞ്ഞ കമ്മീഷനാണ്. കമ്മീഷൻതുക കാലയളവ് ഏജന്റുമാർക്ക് എൽഐസി നൽകിയതുക വ്യത്യാസം(%) 2016 April-Dec 10,251കോടി രൂപ 2.85% 2017 April-Dec 12,005കോടി രൂപ 17.11 2018 April-Dec 12,748കോടി രൂപ 6.19 2019 April-Dec 14,220കോടി രൂപ 11.55 അവലംബം: എൽഐസി പുറത്തുവിട്ട കണക്കുകൾ​ 2018 സെപ്റ്റംബറിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകിനിൽനിന്ന് ഈടാക്കുന്ന മൊത്തം നിരക്കിൽ പുതിയ സ്ലാബ് അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം 2.25 മുതൽ 2.5ശതമാനംവരെമാത്രമെഈടാക്കാൻ കഴിയൂ. ഇതിൽനിന്നുവേണം വിതരണക്കാർക്കുള്ള കമ്മീഷനും നൽകാൻ. കമ്മീഷൻ ഒഴിവാക്കി മ്യൂച്വൽ ഫണ്ടിന്റെ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാനും 2013ൽ സെബി അവസരമൊരുക്കിയിരുന്നു.

from money rss http://bit.ly/3am3RQm
via IFTTT