121

Powered By Blogger

Monday, 19 January 2015

സദാചാരത്തില്‍ വിശ്വാസമില്ല







സമകാലിക കേരളത്തില്‍ വിവാദത്തീ പടര്‍ത്തുന്ന ചുംബന സമരത്തിന്റെ അമരത്ത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ ഒരു ബിക്കിനി മോഡലാണുള്ളത്, രശ്മി ആര്‍.നായര്‍. പ്ലേബോയ് അടക്കമുള്ള പ്രശസ്ത മാഗസിനുകളുടെ മോഡലായ രശ്മി കാഴ്ചപ്പാടുകളുടെ സൗന്ദര്യാനുപാതങ്ങളെക്കുറിച്ച് മനസ്സു തുറക്കുന്നു




രശ്മി ആര്‍ നായര്‍ എന്ന പെണ്‍കുട്ടിയുടെ 'കറന്റ് സ്റ്റാറ്റസ്' കിസ്സ് ഓഫ് ലവ് മൂവ്‌മെന്റ് അഥവാ ചുംബനസമരത്തിന്റെ വക്താക്കളിലൊരാള്‍ എന്നു കുറിക്കാം. കൊല്ലത്തെ പത്തനാപുരം എന്ന ഗ്രാമത്തില്‍ നിന്ന് എഞ്ചിനിയറിങ് പഠനത്തിനായി ചെന്നൈയില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടിയില്‍ തുടങ്ങി കൊച്ചിയിലെ ചുംബനസമരസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് വാനിന്റെ അഴികള്‍ക്കു പിന്നില്‍ പ്രതിഷേധസൂചകമായി ചുംബിക്കുന്ന ദമ്പതികള്‍വരെ ആ പ്രൊഫൈലില്‍ വിപ്ലവചിത്രങ്ങള്‍ ഇനിയുമുണ്ട്. സങ്കുചിതനിലപാടുകളില്‍ കുരുങ്ങിപ്പോയ 'മലയാളിത്തര'ത്തെ വെല്ലുവിളിയ്ക്കുന്ന ആ ചിത്രങ്ങളില്‍ പ്രധാനം രശ്മി ആര്‍ നായര്‍ എന്ന ഇന്റര്‍നാഷണല്‍ ബിക്കിനി മോഡലിന്റേതാണ്. തന്റെ പ്രൊഫഷണല്‍ മോഡലിംഗ് ചിത്രങ്ങള്‍ എടുത്തിട്ട് തന്റെയും കിസ്സ് ഓഫ് ലവിന്റെയും ഫേസ്ബുക്ക് വോളിലെ കമന്റുകളിലൂടെ തനതു 'സംസ്‌കാരം' വെളിപ്പെടുത്തുന്ന 'സദാചാര'വാദികളോടും ചുംബനസമരം എന്തിനുവേണ്ടിയെന്ന് വാദിക്കുന്നവരോടും പ്രശസ്തമായ പ്ലേബോയ് മാഗസിന്റെ ഇന്ത്യന്‍ മോഡലിന് ചിലത് പറയാനുണ്ട്. കേരളം ഇപ്പോഴും ചര്‍ച്ചചെയ്തു തീരാത്ത ഒരു വിഷയത്തെക്കുറിച്ച്, അതിന്റെ വക്താവും മോഡലുമായ രശ്മി.ആര്‍.നായര്‍ക്കൊപ്പം അല്പനേരം.

സാധാരണയായി ഭൂരിപക്ഷം പെണ്‍കുട്ടികളും കല്യാണം കഴിഞ്ഞ് വീട്ടില്‍ വെറുതെയിരിക്കുന്ന നേരത്താണ് രശ്മി പുതിയ ഒരു കരിയര്‍ തുടങ്ങുന്നത്. അത് കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡല്‍ എന്ന ടൈറ്റിലോടെയായിരുന്നു. അപ്പോഴേക്കും അവര്‍ രാഹുല്‍ പശുപാലന്‍ എന്ന ഐ.ടി.പ്രൊഫഷണലിന്റെ, സോഷ്യല്‍ ആക്ടിവ്‌സ്റ്റിന്റെ ഭാര്യയായിരുന്നു. രണ്ടു വയസ്സുള്ള ആണ്‍കുഞ്ഞിന്റെ അമ്മയും.

'മൂന്നുവര്‍ഷമായി മോഡലിംഗ് രംഗത്തുണ്ട്. ഞാനൊരു എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റാണ്. 6 മാസത്തോളം ഠഇട ല്‍ ജോലി ചെയ്തിരുന്നു. കുട്ടിയായതിനുശേഷം അതു നിര്‍ത്തി. ഞങ്ങളുടെ ഒരു ഫ്രണ്ട് തമിഴില്‍ ഒരു പടം ചെയ്യുന്നുണ്ടായിരുന്നു. അതിനു വേണ്ടി ഒരു പ്രൊമോ സോങ് ചെയ്യണം എന്നു പറഞ്ഞു. അതില്‍ വേഷം ബിക്കിനിയായിരുന്നു. ഞങ്ങള്‍ ഫാമിലിയായി വെക്കേഷന് ഗോവയിലൊക്കെ പോകുമ്പോള്‍ ഇത്തരം വേഷം ഇടാറുണ്ട്. ചെയ്യാന്‍ താല്പര്യമുണ്ടോ എന്നു ചോദിച്ചു. ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. അദ്ദേഹം എന്റെ താല്പര്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മേല്‍ കടിഞ്ഞാണിടുന്ന വ്യക്തിയല്ല. സോങ് കണ്ടതിനു ശേഷം പലരും ചോദിച്ചു, കരിയറായി എടുക്കുന്നതിന് ബുദ്ധിമുട്ടില്ലെങ്കില്‍ അതിനു ശ്രമിച്ചുകൂടെയെന്ന്. അതിനിടെ മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനില്‍ എന്റെ ബിക്കിനി ഷൂട്ട് വന്നു. ആദ്യമായാണ് അതില്‍ ഒരു സൗത്ത് ഇന്ത്യന്‍ മോഡലിന്റെ ചിത്രം വരുന്നത്. അതോടെ കരിയര്‍ ഞാന്‍ പ്രതീക്ഷിച്ചതിലും മുകളിലേയ്ക്ക് പോകുകയായിരുന്നു.'





അതുവരെ സ്ട്രീമില്‍ ഇല്ലാത്ത ഒരാള്‍ പെട്ടെന്നൊരു ദിവസം അധികമാര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത ഒരു മേഖലയിലെത്തി വിജയം കൈവരിക്കുക എന്നു പറഞ്ഞാല്‍?

ഫിലിം അല്ലെങ്കില്‍ മോഡലിംഗ് ബാക്ഗ്രൗണ്ട് ഉള്ള കുടുംബത്തില്‍ നിന്ന് വന്നതല്ല ഞാന്‍. അച്ഛന്‍ മിലിട്ടറിയിലായിരുന്നു. അമ്മ അദ്ധ്യാപികയും. വീട്ടിലെ ഒറ്റമോളാണ്. സിനിമയെപ്പറ്റിയോ മോഡലിംഗിനെപ്പറ്റിയോ ആലോചിച്ചിട്ടുമില്ല. ഒരു ഓഫര്‍ വന്നു, ചെയ്തു. അതിനെ മാന്യമായ ഒരു പ്രൊഫഷനായിത്തന്നെ കാണുന്നതുകൊണ്ടും അത്തരം ഡ്രസ്സ് ഇട്ട് എക്‌സ്‌പോസ് ചെയ്യുന്നത് എനിക്ക് പ്രശ്‌നമല്ലാത്തതുകൊണ്ടും ഞാന്‍ അത് കരിയര്‍ ആക്കിയെടുത്തു. കോണ്‍ഫിഡന്‍സുണ്ടെങ്കില്‍ ഒന്നും പ്രയാസമല്ല.




കാമസൂത്രയിലഭിനയിച്ച ശ്വേതാ മേനോനെ ഒന്നു തോണ്ടിയാല്‍ എന്താ കുഴപ്പം എന്നു ചോദിച്ച നേതാക്കന്മാരുള്ള നാടാണിത്. അപ്പോള്‍ ചുംബനസമരത്തിന് ചുക്കാന്‍ പിടിക്കുന്ന പെണ്‍കുട്ടി ഒരു ബിക്കിനി മോഡല്‍ ആണ് എന്നറിയുമ്പോഴുള്ള പ്രതികരണം എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ?

എനിക്ക് അവരെ ബോദ്ധ്യപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. നമ്മള്‍ അതിനു വേണ്ടി തന്നെയാണ് സമരം ചെയ്യുന്നത്, ഒരാളുടെ പ്രൈവറ്റ് സ്‌പേസിലേയ്ക്കുള്ള കൈകടത്തലുകള്‍ക്കെതിരെയാണ് സമരം. ഇതൊരു പ്രൊഫഷനായി സ്വീകരിച്ചപ്പോള്‍ തന്നെ, ഏതാണ്ട് മൂന്നു വര്‍ഷമായി ഇങ്ങനെയുള്ള ആളുകളോട് സമരം ചെയ്താണ് ജീവിക്കുന്നത്. ഈ തൊഴില്‍ ചെയ്യുന്നവരെ വേറൊരു രീതിയിലാണ് സമൂഹത്തിന്റെ ഏറിയപങ്കും കാണുന്നത്. എന്റെ തീരുമാനത്തിനനുസരിച്ച് ഞാന്‍ ഒരു തൊഴില്‍ സ്വീകരിച്ചു. ഞാനത് മാന്യമായി നൂറുശതമാനം ഡെഡിക്കേറ്റഡ് ആയി ചെയ്യുന്ന ഒരു വ്യക്തിയാണ്. അപ്പോള്‍ എന്തിനു നീ ഇങ്ങനെയൊരു തൊഴില്‍ ചെയ്യുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ല.




എന്റെ നാട്, പത്തനാപുരം ഒരു ഗ്രാമമാണ്. അവിടെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതു തന്നെ വളരെ ചുരുക്കം പേരാണ്. എന്റെ ഫേസ്ബുക്കില്‍ എന്റെ പിക്‌സ് വന്നപ്പോള്‍ നമ്മുടെ നാട്ടിലൊക്കെ പറയുന്നത് നെറ്റില്‍ പടം വന്നു എന്നാണ്. നെറ്റില്‍ പടം വന്നു എന്നു പറയുന്നത് എന്തോ അസഭ്യമോ അശ്ലീലമോ സംഭവിച്ചു എന്ന മട്ടിലാണ്. ഇന്റര്‍നെറ്റ് എന്നറിയാം.









from kerala news edited

via IFTTT