121

Powered By Blogger

Tuesday 23 December 2014

എല്‍.ഐ.സി.യില്‍ ജീവനക്കാരുടെ വന്‍ കൊഴിഞ്ഞുപോക്ക്







എല്‍.ഐ.സി.യില്‍ ജീവനക്കാരുടെ വന്‍ കൊഴിഞ്ഞുപോക്ക്


കെ.കെ. ശ്രീരാജ്‌


തൃശ്ശൂര്‍: ജനപ്രിയ പോളിസികള്‍ ഒഴിവാക്കിയതുമൂലം എല്‍.ഐ.സി.യില്‍ പോളിസി ഉടമകളുടെയും ഏജന്റുമാരുടെയും എണ്ണത്തില്‍ വന്‍കുറവ്. മുപ്പതിനായിരത്തോളം ഏജന്റുമാര്‍ക്ക് ഇതിനകം തന്നെ ജോലിനഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ടാര്‍ജറ്റ് തികയ്ക്കാനാകാത്തതുമൂലം ജോലിനഷ്ടപ്പെട്ട ഡവലപ്പ്െമന്റ് ഓഫീസര്‍മാര്‍ അവിടെതന്നെ താത്കാലിക ജോലിക്കാരായ സംഭവങ്ങളും ഉണ്ട്. എല്‍.ഐ.സി. നിര്‍ത്തിയ ഇനത്തിലുള്ള പോളിസികള്‍ സ്വകാര്യകമ്പനികള്‍ ആരംഭിക്കുകയും ചെയ്യുന്നു.

പ്രീമിയം തുക കുറഞ്ഞ പോളിസികള്‍ നിര്‍ത്തിയും ഏജന്റുമാര്‍ക്ക് വന്‍ ടാര്‍ജറ്റുകള്‍ നിശ്ചയിക്കുകയും ചെയ്തതിനെതുടര്‍ന്നാണീ കൊഴിഞ്ഞുപോക്ക്.


മാസം നൂറുരൂപയോളം അടവുവരുന്നവയുള്‍പ്പെടെയുള്ള ജനപ്രിയമായ അറുപതോളം പോളിസികളാണ് എല്‍.ഐ.സി നിര്‍ത്തിയത്. മണിബാക്ക് പോളിസികള്‍, ജീവന്‍ ആനന്ദ്, ഭീമാകിരണ്‍ തുടങ്ങിയ പോളിസികളെല്ലാം നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. പുതുതായി തുടങ്ങിയ പോളിസികള്‍ക്ക് മാസം അടവ് കൂടുതലാണ്. ഒരുലക്ഷം രൂപയുടെ പോളിസിക്ക് മാസം 900 രൂപ വരെ അടയ്‌ക്കേണ്ട സ്ഥിതിയുണ്ട്. മുമ്പ് അഞ്ഞൂറു രൂപയോളമാണ് അടയ്‌ക്കേണ്ടിയിരുന്നത്.


100 ഏജന്റുമാര്‍ അടങ്ങിയ ഒരു യൂണിറ്റിന്റെ പാദവാര്‍ഷിക വരുമാനം അഞ്ചും ആറും കോടിയായിരുന്നത് ഇപ്പോള്‍ 25-30 ലക്ഷമായി ചുരുങ്ങിയിരിക്കുന്നു. ഇങ്ങനെ ഒരു ലക്ഷം ഏജന്റുമാരാണ് കേരളത്തിലുള്ളത്. ഇതില്‍ മുപ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോള്‍തന്നെ ജോലി നഷ്ടപ്പെട്ടു. മുപ്പതു വര്‍ഷത്തോളം ജോലി ചെയ്തവര്‍വരെ ഈ വിധം പുറത്തായിട്ടുണ്ട്. ഇന്ത്യയില്‍ ഒട്ടാകെ 12 ലക്ഷത്തോളം ഏജന്റുമാരുണ്ട്. ഇതില്‍ 3 ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.


ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ രണ്ടുശതമാനത്തില്‍ നിന്ന് ഒന്നര ശതമാനമാക്കി കുറയ്്ക്കുകയും ചെയ്തു. അതിനു പുറമെ കാലാവധി തീര്‍ന്ന പോളിസി തുകയുടെ മേല്‍ നികുതി ചുമത്താനുള്ള ശ്രമമുണ്ട്. 55 വയസ്സിനുമുകളിലുള്ളവര്‍ക്ക് പുതുതായി പോളിസികള്‍ എടുക്കാനാവില്ലെന്ന സ്ഥിതിയാണുള്ളത്. മുമ്പ് പ്രായപരിധി 65 വയസ്സായിരുന്നു. ഒരു വര്‍ഷം ഒരുലക്ഷം രൂപയുടെ പ്രീമിയം അടയ്ക്കണമെന്നാണ് ഏജന്റുമാര്‍ക്ക് ഇപ്പോഴത്തെ ടാര്‍ജറ്റ്. ഇതില്‍ കുറവുള്ളവരെല്ലാം കൊഴിഞ്ഞുപോയികൊണ്ടിരിക്കുകയാണ്. ഐ.ആര്‍.ഡി.എ. അനുവദിച്ച പോളിസികള്‍ പോലും ആരംഭിക്കാന്‍ എല്‍.ഐ.സി. തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.











from kerala news edited

via IFTTT