121

Powered By Blogger

Monday 16 March 2015

മഴയില്‍ കുതിരാത്ത ആവേശമായി പട്ടാമ്പി നേര്‍ച്ച











Story Dated: Monday, March 16, 2015 01:06


പട്ടാമ്പി: കനത്തമഴയിലും ആവേശം കൈവിടാതെ പട്ടാമ്പി 101-ാം ദേശീയോത്സവം (നേര്‍ച്ച) ആചാരനുഷ്‌ഠാനങ്ങളും വര്‍ണ്ണാഭമായ ചടങ്ങുകളുമായി ആഘോഷിച്ചു. ഇന്നലെ ഉച്ചക്ക്‌ മൂന്നുമണിയോടെ വിവിധ പ്രദേശങ്ങളില്‍ നിന്നാരംഭിച്ച ഉപ ആഘോഷ കമ്മിറ്റികളുടെ ഘോഷയാത്രകള്‍ വൈകീട്ട്‌് ആറുമണിയോടെ ആന, വാദ്യതാളമേളങ്ങള്‍, നിശ്‌ചലദൃശ്യങ്ങള്‍, വിവിധ നാടന്‍കലാരൂപങ്ങള്‍, ദഫ്‌മുട്ട്‌, അറബനമുട്ട്‌, കോല്‍ക്കളി, മറ്റു മാപ്പിള കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മേലെ പട്ടാമ്പിയിലെത്തി.


മേലേ പട്ടാമ്പിയില്‍ ഘോഷയാത്രകള്‍ സംഗമിച്ച്‌ പട്ടാമ്പി ബസ്‌ സ്‌റ്റാന്റ്‌ പരിസരത്തെത്തി. പട്ടാമ്പിയിലെയും പരിസരപ്രദേശങ്ങളിലെയും അമ്പതോളം ഉപ ആഘോഷകമ്മിറ്റികളില്‍ നിന്നായി നൂറോളം ആനകളെ നിരത്തികൊണ്ടുള്ള ഗജസംഗമവും നടന്നു. രാവിലെ പത്തുമണിക്ക്‌ യാറം പരിസരത്ത്‌് പാരമ്പര്യ അവകാശികള്‍ കൊടിയേറ്റിയതോടെയാണ്‌ നേര്‍ച്ചക്ക്‌ തുടക്കമായത്‌. ഇതിന്‌ മുന്നോടിയായി ഉപ ആഘോഷ കമ്മിറ്റികള്‍ ബസ്‌ സ്‌റ്റാന്റ്‌ പരിസരത്ത്‌ സംഗമിക്കുകയും തുടര്‍ന്ന്‌ കേന്ദ്രനേര്‍ച്ചാഘോഷ കമ്മിറ്റി ഭാരവാഹികള്‍ കൊടിയേറ്റത്തിനുള്ള അവകാശികളെ സ്വീകരിച്ചാനയിക്കുകയും ചെയ്‌തു.


നൂറ്‌ ആചാരവെടികള്‍ മുഴങ്ങി. ആറു പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ നിന്നായാണ്‌ ഉപ ആഘോഷകമ്മിറ്റികളുടെ ഘോഷയാത്രകള്‍ ആഘോഷത്തില്‍ അണിചേര്‍ന്നത്‌. മൂന്നരമണിയോടെ ആരംഭിച്ച മഴ രണ്ടുമണിക്കൂര്‍ തിമിര്‍ത്ത്‌ പെയ്‌തെങ്കിലും ആവേശം കെട്ടടങ്ങാതെ ആഘോഷം പൊടിപൊടിച്ചു.










from kerala news edited

via IFTTT